ഉള്ളടക്കത്തിലേക്ക് പോവുക

വി.എസ്. അച്യുതാനന്ദൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.എസ്. അച്യുതാനന്ദൻ[1][2][3][4] [5]
വി.എസ്. അച്യുതാനന്ദൻ [6][7]
കേരളത്തിന്റെ ഇരുപതാമത് മുഖ്യമന്ത്രി
പദവിയിൽ
മേയ് 18 2006 – മേയ് 14 2011
മുൻഗാമിഉമ്മൻ ചാണ്ടി
പിൻഗാമിഉമ്മൻ ചാണ്ടി
കേരള നിയമസഭയിലെ പ്രതിപക്ഷനേതാവ്
പദവിയിൽ
മേയ് 18 2011 – മേയ് 25 2016
മുൻഗാമിഉമ്മൻ ചാണ്ടി
പിൻഗാമിരമേശ് ചെന്നിത്തല
പദവിയിൽ
മേയ് 17 2001 – മേയ് 12 2006
മുൻഗാമിഎ.കെ. ആന്റണി
പിൻഗാമിഉമ്മൻ ചാണ്ടി
പദവിയിൽ
ജനുവരി 17 1992 – മേയ് 9 1996
മുൻഗാമിഇ.കെ. നായനാർ
പിൻഗാമിഎ.കെ. ആന്റണി
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി
പദവിയിൽ
1988-1991, 1985-1988, 1980-1985
മുൻഗാമിഇ.കെ. നായനാർ
പിൻഗാമിഇ.കെ. നായനാർ
കേരള നിയമസഭാംഗം
പദവിയിൽ
മേയ് 16 2001 – മേയ് 3 2021
മുൻഗാമിടി. ശിവദാസമേനോൻ
പിൻഗാമിഎ. പ്രഭാകരൻ
മണ്ഡലംമലമ്പുഴ
പദവിയിൽ
മേയ് 21 1991 – മേയ് 14 1996
മുൻഗാമിടി.ജെ. ആഞ്ജലോസ്
പിൻഗാമിപി.ജെ. ഫ്രാൻസിസ്
മണ്ഡലംമാരാരിക്കുളം
പദവിയിൽ
മാർച്ച് 3 1967 – മാർച്ച് 22 1977
പിൻഗാമികെ.കെ. കുമാര പിള്ള
മണ്ഡലംഅമ്പലപ്പുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം
വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ

1923 ഒക്ടോബർ 20[8]
കളർകോട്,പുന്നപ്ര, ആലപ്പുഴ ജില്ല
മരണംജൂലൈ 21, 2025(2025-07-21) (101 വയസ്സ്)
സ്വകാര്യ ആശുപത്രി, തിരുവനന്തപുരം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളികെ. വസുമതി
കുട്ടികൾഅരുൺ കുമാർ, ആശ
മാതാപിതാക്കൾ
  • ശങ്കരൻ (അച്ഛൻ)
  • അക്കമ്മ (അമ്മ)
വസതിപുന്നപ്ര
Nicknameസഖാവ് : വി.എസ്
As of ജൂലൈ 21, 2025
ഉറവിടം: കേരള നിയമസഭ

കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവും, ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയുമായിരുന്നു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ അഥവാ വി.എസ്. അച്യുതാനന്ദൻ (1923 ഒക്ടോബർ 20 - 2025 ജൂലൈ 21) പന്ത്രണ്ടാം കേരള നിയമസഭയിൽ(2006-2011) കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.[9] 1986 മുതൽ 2009 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്. [10]

2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്ന വി.എസ്. അച്യുതാനന്ദൻ 2015-ൽ ആലപ്പുഴയിൽ നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്നത് കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവച്ചു. പ്രതിനിധി സമ്മേളനത്തിലെ പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിൽ വി.എസ്.അച്യുതാനന്ദനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയായിരുന്നു വിവാദം സൃഷ്ടിച്ച ഇറങ്ങിപ്പോക്ക്.[11] 2019 വരെ ജനകീയ പ്രശ്നങ്ങളിലും പൊതു താല്പര്യമുള്ള വിഷയങ്ങളിലും നിർഭയം പ്രതികരിച്ചിരുന്ന വി എസ് അച്യുതാനന്ദന് ഒരു ബഹുജനനേതാവിന്റെ പ്രതിച്ഛായ ആർജ്ജിക്കുവാൻ കഴിഞ്ഞു.[12].

മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്[13]. ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച വി.എസ്. അച്യുതാനന്ദൻ തിരുവനന്തപുരത്തെ വസതിയിൽ വിശ്രമ ജീവിതത്തിലായിരുന്നു. മാധ്യമ പ്രവർത്തകനായ പി.കെ. പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം എന്ന പുസ്തകം വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രമാണ്. 2005-ലെ മാധ്യമം വാർഷിക പതിപ്പിലാണ് അച്യുതാനന്ദന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ 140-ൽ 98 സീറ്റുകൾ നേടി കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിൽ പതിനൊന്നാം കേരള നിയമസഭയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്.[14]

ജീവിത രേഖ

[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് തുലാമാസത്തിലെ അനിഴം നക്ഷത്രത്തിൽ അദ്ദേഹം ജനിച്ചു. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്.[15] അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ഒരു ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി മെമ്പറായി.

അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലേക്കായിരുന്നു. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു.

1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി.എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടായി പിളർന്നതോടെ സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതൽ 1970 വരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി.എസ്.അച്യുതാനന്ദൻ.

1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഒടുവിൽ മത്സരിച്ച 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1996 മുതൽ 2005 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും 1998 മുതൽ 2001 വരെ ഇടതുമുന്നണിയുടെ കൺവീനറായും പ്രവർത്തിച്ചു.

രാഷ്ട്രീയ രംഗത്ത് ഇത്രയേറെക്കാലം പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അച്യുതാനന്ദൻ സംസ്ഥാന മന്ത്രിയായിട്ടില്ല. പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയും വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയോ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. അതിന് മാറ്റം വന്നത് 2006-ലാണ്. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വി.എസ്. വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ പാർട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദൻ ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. അതുമൂലം 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 140 സീറ്റിൽ 98 സീറ്റുകളും നേടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്.അച്യുതാനന്ദൻ 2006 മെയ് 18-ന് കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.എസിന് 83 വയസായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പരിപാടികൾക്ക് വി.എസ്. തുടക്കമിട്ടു. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കലിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ച് വി.എസ്. നടത്തിയ ഓപ്പറേഷൻ മൂന്നാർ എന്ന പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. സ്വന്തം നിലപാടുകളിൽനിന്ന് അണുവിട മാറാതെ നിന്നു കൊണ്ടുള്ള ഭരണ നിർവഹണം അദ്ദേഹത്തെ കേരളത്തിലെ ഒരു ജനപ്രിയ ഭരണാധികാരിയാക്കി മാറ്റി. വിവാദം സൃഷ്ടിച്ച സ്മാർട്ട് സിറ്റി കരാർ പരിഷ്കരിച്ച് ഒപ്പുവെയ്ക്കാനും വി.എസ്.അച്യുതാനന്ദന് കഴിഞ്ഞു. അഴിമതിക്കാരെയും കുറ്റവാളികളെയും തിരഞ്ഞു പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാൻ നടത്തിയ പോരാട്ടങ്ങൾ കേരളത്തിന് പുറത്തും അദ്ദേഹത്തിന് പ്രശസ്തി നേടിക്കൊടുത്തു.

2025 ജൂലൈ 21- ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു[16][17][18][19]

പ്രധാന പദവികളിൽ

  • 2016-2020 : ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ
  • 2016 : നിയമസഭാംഗം, മലമ്പുഴ(7)
  • 2011-2016 : പ്രതിപക്ഷ നേതാവ്, പതിമൂന്നാം കേരള നിയമസഭ
  • 2011 : നിയമസഭാംഗം, മലമ്പുഴ(6)
  • 2006-2011 : കേരളത്തിൻെറ ഇരുപതാമത് മുഖ്യമന്ത്രി
  • 2006 : നിയമസഭാംഗം, മലമ്പുഴ(5)
  • 2001-2006 : പ്രതിപക്ഷ നേതാവ്, പതിനൊന്നാം കേരള നിയമസഭ
  • 2001 : നിയമസഭാംഗം, മലമ്പുഴ(4)
  • 1998-2001 : ഇടതുമുന്നണി കൺവീനർ
  • 1992-1996 : പ്രതിപക്ഷ നേതാവ്, ഒൻപതാം കേരള നിയമസഭ
  • 1991 : നിയമസഭാംഗം, മാരാരിക്കുളം(3)
  • 1988-1991, 1985-1988, 1980-1985: മാർക്സിസ്റ്റ് പാർട്ടി, സംസ്ഥാന സെക്രട്ടറി
  • 1986-2009 : പൊളിറ്റ് ബ്യൂറോ അംഗം, സിപിഎം
  • 1970 : നിയമസഭാംഗം, അമ്പലപ്പുഴ(2)
  • 1964-2015 : കേന്ദ്രകമ്മിറ്റി അംഗം, സിപിഎം
  • 1964-2015 : സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സിപിഎം
  • 1964-2015 : സംസ്ഥാന കമ്മിറ്റി അംഗം,സിപിഎം
  • 1967 : നിയമസഭാംഗം, അമ്പലപ്പുഴ (1)
  • 1964-1967 : സിപിഎം, ആലപ്പുഴ ജില്ലാ സെക്രട്ടറി
  • 1964 : മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ്
  • 1959-1964 : കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം
  • 1940 : കമ്മ്യൂണിസ്റ്റ് പാർട്ടി അംഗം

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

പുന്നപ്ര-വയലാർ സമരം

[തിരുത്തുക]

ജന്മിമാർക്ക് എതിരെ കർഷക കുടിയാന്മാരും 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയായിരുന്ന വി.എസ്. രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലെയും വയലാറിലെയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവെപ്പും രക്തരൂഷിതമായ ചരിത്രത്തിന്റെ ഭാഗമാണ്. പാർട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിർണായകമായ ഈ സമരത്തിൽ പ്രധാനികളിലൊരാളാണ് വി. എസ്. പാർട്ടി നിർദ്ദേശ പ്രകാരം കോട്ടയത്തും പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം കെ.വി. പത്രോസിന്റെ നിർദ്ദേശപ്രകാരം ആലപ്പുഴയിൽ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്ട്രീയബോധം കൂടി നൽകുന്നതിന് പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു.

പുന്നപ്രയിൽ നിരവധി ക്യാമ്പുകൾക്ക് വി.എസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വാളണ്ടിയർ ക്യാമ്പിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്.ഐ. അടക്കം നിരവധി പൊലീസുകാർ മരിച്ചതും ദിവാൻ സി.പിയുടെ ഉറക്കം കെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറിൽ നിന്ന് വി. എസ് അറസ്റ്റിലായത്. പാർട്ടിയെക്കുറിച്ചും നേതാക്കളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് ശരിയായ മറുപടി നൽകാത്തതിന്റെ പേരിൽ ക്രൂര മർദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടർന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മർദ്ദിച്ചു. ഇ.എം.എസും കെ.വി. പത്രോസും എവിടെ ഒളിച്ചിരിക്കുന്നുവെന്ന ചോദ്യത്തിന് മറുപടി തേടിയായിരുന്നു മർദ്ദനം. മർദ്ദനം ശക്തമായപ്പോൾ വി. എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. അതോടെ പാലാ ആശുപത്രിയിൽ പൊലീസുകാർ വി.എസിനെ കൊണ്ട് വന്നു ഉപേക്ഷിച്ചു പോയി.

പാർട്ടി പ്രവർത്തനം

[തിരുത്തുക]

1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പൊതു രംഗത്തു സജീവമായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനകീയ നേതാവായിരുന്ന പി.കൃഷ്ണപിള്ളയാണ് അച്യുതാനന്ദനെ പാർട്ടി പ്രവർത്തനരംഗത്തു കൊണ്ടുവന്നത്. പിന്നീടങ്ങോട്ട് പാർട്ടിക്ക് വേണ്ടി വിപ്ലവ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലും ആലപ്പുഴ ജില്ലയിലെ കർഷകത്തൊഴിലാളികളുടെ അവകാശ സമരങ്ങളിലും പങ്കെടുത്തു. സർ സി.പി. രാമസ്വാമി അയ്യരുടെ പൊലീസിനെതിരെ പുന്നപ്രയിൽ സംഘടിപ്പിച്ച തൊഴിലാളി ക്യാമ്പിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. അഞ്ചു വർഷത്തോളം ഒളിവിൽക്കഴിഞ്ഞു. ഇന്ത്യ സ്വതന്ത്രമാവുകയും കേരള സംസ്ഥാനം രൂപീകൃതമാവുകയും ചെയ്യും മുൻപേ വി.എസ്. പാർട്ടിയുടെ നേതൃതലങ്ങളിലെത്തിയിരുന്നു. 1957-ൽ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്ന ഒൻ‌പതു പേരിൽ ഒരാളാണ്. ഇവരിൽ ഇത്രയും കാലം ജീവിച്ചിരുന്നതും വി.എസ്. മാത്രം. പി.കൃഷ്ണ പിള്ളയുടെ പാത പിൻതുടർന്ന് പോരാട്ടത്തിന്റെ പുതുവഴികളിൽ നടന്ന അച്യുതാനന്ദൻ ജനകീയനായി. പാർട്ടിക്കകത്ത് എ.കെ.ജിയുടെ പിൻഗാമിയെന്നറിയപ്പെട്ടു. പാർട്ടി സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26 ന് പോളിറ്റ് ബ്യൂറോയിൽ നിന്നും ഇരുവരെയും പുറത്താക്കി. ആറ് മാസത്തെ സസ്പെൻഷന് ശേഷം 2007 ഒക്ടോബർ ഒന്നിന് വിഎസിനെയും പിണറായിയെയും വീണ്ടും പൊളിറ്റ് ബ്യൂറോവിലേക്ക് തിരിച്ചെടുത്തു. വിഭാഗീയത പ്രവർത്തനങ്ങൾ വീണ്ടും രൂക്ഷമായതിനെ തുടർന്ന് 2009-ൽ പൊളിറ്റ് ബ്യൂറോവിൽ നിന്ന് ഒഴിവാക്കി കേന്ദ്രക്കമ്മറ്റിയിലേക്ക് തരം താഴ്ത്തി. 2012-ൽ നടന്ന പാർടി കോൺഗ്രസ്സിൽ വീണ്ടും കേന്ദ്രകമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പാർലമെന്ററി ജീവിതം

[തിരുത്തുക]
വിഎസ്

സംഘടനാ രംഗത്ത് പടവുകൾ ചവിട്ടിക്കയറുമ്പോഴും അച്യുതാനന്ദന്റെ പാർലമെന്ററി ജീവിതം ഒട്ടേറെ തിരിച്ചടികൾ നേരിട്ടുണ്ട്. 1965-ൽ സ്വന്തം വീടുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ചപ്പോൾ തോൽ‌വിയായിരുന്നു ഫലം. കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോട് 2327 വോട്ടുകൾക്കായിരുന്നു തോൽവി. 1967-ൽ കോൺഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് ആദ്യമായി നിയമസഭാംഗമായി. 1970ൽ ആർ‍.എസ്.പിയിലെ കെ.കെ. കുമാരപിള്ളയെയാണ് വി.എസ്. തോൽപ്പിച്ചത്. എന്നാൽ 1977-ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് പരാജയപ്പെട്ടു. ഈ പരാജയത്തിനു ശേഷം കുറേക്കാലം പാർട്ടി ഭാരവാഹിത്വത്തിൽ ഒതുങ്ങിക്കഴിഞ്ഞു.

1991-ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കു മത്സരിച്ചു. കോൺഗ്രസിലെ ഡി.സുഗതനെ 9980 വോട്ടുകൾക്കു തോല്പിച്ചു. എന്നാൽ 1996-ൽ കേരളത്തിലെ രാഷ്ട്രീയ വൃത്തങ്ങളെ അപ്പാടെ അമ്പരിപ്പിച്ചുകൊണ്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ചകോട്ടയായി കരുതപ്പെട്ടിരുന്ന മാരാരിക്കുളത്ത് അച്യുതാനന്ദൻ തോൽ‌വിയറിഞ്ഞു. പാർട്ടിയിലെ തന്നെ ഒരു വിഭാഗമായിരുന്നു അച്യുതാനന്ദന്റെ തോൽ‌വിക്കു പിറകിലെന്ന് പിന്നീടു നടന്ന പാർട്ടിതല അന്വേഷണങ്ങളിൽ തെളിഞ്ഞു. ഈ പരാജയം പക്ഷേ, പാർട്ടിയിൽ അച്യുതാനന്ദനെ ശക്തനാക്കി.

2001-ൽ ആലപ്പുഴ ജില്ല വിട്ട് മാർക്സിസ്റ്റു പാർട്ടിയുടെ ഉറച്ച സീറ്റായി ഗണിക്കപ്പെടുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് ജനവിധി നേടിയത്. എന്നാൽ കണ്ണൂർ ജില്ലയിൽ നിന്നു മത്സരിക്കാനെത്തിയ സതീശൻ പാചേനി എന്ന ചെറുപ്പക്കാരനുമേൽ 4703 വോട്ടിന്റെ ഭൂരിപക്ഷമേ നേടാനായുള്ളൂ. അതുവരെ എല്ലാ തിരഞ്ഞെടുപ്പുകളിലും സി.പി.എം. സ്ഥാനാർത്ഥികൾ ഇരുപതിനായിരത്തിലേറെ വോട്ടുകൾക്ക് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് മലമ്പുഴ. 2006-ൽ ഇതേ മണ്ഡലത്തിൽ ഇതേ എതിരാളിയെ 20,017 വോട്ടുകൾക്കു തോൽ‌പിച്ച് വി.എസ്. ഭൂരിപക്ഷത്തിലെ കുറവു നികത്തി.

2011-ലും 2016-ലും മലമ്പുഴയിൽ നിന്ന് തന്നെ നിയമസഭാംഗമായ വി.എസ്. അച്യുതാനന്ദൻ പതിനാലാം നിയമസഭയുടെ കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കിനിൽക്കെ 2020-ൽ പ്രായാധിക്യത്തെ തുടർന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയായിരുന്നു.

പാർലമെന്ററി പ്രവർത്തന രംഗത്ത് ഒട്ടേറെക്കാലമായി ഉണ്ടെങ്കിലും അച്യുതാനന്ദൻ 2006 വരെ അധികാരപദവികളൊന്നും വഹിച്ചിട്ടില്ല. 1967-ലും 2006-ലുമൊഴികെ അദ്ദേഹം ജയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം പാർട്ടി അധികാരത്തിനു പുറത്തായതാണു പ്രധാനകാരണം. 1967-ൽ കന്നിക്കാരനായിരുന്നതിനാൽ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടില്ല. 1996-ൽ സി.പി.എമ്മിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അനൌദ്യോഗികമായി അംഗീകരിക്കപ്പെട്ടിരുന്നെങ്കിലും മാരാരിക്കുളത്തെ തോൽ‌വിയോടെ അതു നടക്കാതെപോയി. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളിൽ പാർട്ടിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കപ്പെട്ടിരുന്നെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും പ്രതിഷേധമുയർന്നതിനെത്തുടർന്ന് അദ്ദേഹത്തെ സി.പി.എം. മത്സരരംഗത്തിറക്കുകതന്നെ ചെയ്തു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക്

[തിരുത്തുക]

2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം. ഉൾപ്പെടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വൻഭൂരിപക്ഷം നേടിയതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും സജീവമായി അച്യുതാനന്ദന്റെ പേരുയർന്നു വന്നു. എന്നാൽ പാർട്ടിയിൽ ആരോപിക്കപ്പെടുന്ന വിഭാഗീയത മൂലം വി.എസിന് മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങൾ ആശങ്കയുയർത്തിയിരുന്നു. 2006 മേയ് 13-നു ഡൽ‌ഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം കേരളത്തിലെ മുഖ്യമന്ത്രിയെ തത്ത്വത്തിൽ തിരഞ്ഞെടുത്തെങ്കിലും പ്രഖ്യാപനം പിന്നീടേക്കു മാറ്റി. അതേസമയം കേരളത്തിനൊപ്പം തിരഞ്ഞെടുപ്പു നടന്ന പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ കാര്യത്തിൽ പോളിറ്റ് ബ്യൂറോ തീരുമാനം സി.പി.എം. സംസ്ഥാന സമിതിയെ അറിയിച്ച ശേഷം പ്രഖ്യാപിക്കുവാൻ മാറ്റിവയ്ക്കുകയായിരുന്നു. മേയ് 15നു ചേർന്ന സംസ്ഥാന സമിതിക്കു ശേഷം വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക പത്രക്കുറിപ്പ് പാർട്ടി നേതൃത്വം പുറത്തിറക്കി എങ്കിലും ആഭ്യന്തര വകുപ്പിന്റെ ചുമതല നൽകിയില്ല. വി.എസ്.അച്യുതാനന്ദൻ മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായി അന്നത്തെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രക്കമ്മിറ്റി അംഗവും പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ്റെ വിശ്വസ്ഥനുമായ കോടിയേരി ബാലകൃഷ്ണനെയാണ് പാർട്ടി നിർദ്ദേശിച്ചത്. 2006 മെയ് 18ന് കേരളത്തിന്റെ ഇരുപതാമത് മുഖ്യമന്ത്രിയായി വി.എസ്.അച്യുതാനന്ദൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

വിഭാഗീയ പ്രവർത്തനങ്ങൾ

[തിരുത്തുക]

1998-ലെ പാലക്കാട് സംസ്ഥാന സമ്മേളനം വരെ തന്റെ വിശ്വസ്ഥനായ വലംകൈ ആയിരുന്ന കണ്ണൂരിലെ ശക്തനായ നേതാവ് പിണറായി വിജയൻ 1998-ൽ സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദൻ്റെ നിര്യാണത്തെ തുടർന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ആയതിന് ശേഷമാണ് കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയിൽ വിഭാഗീയപ്രവർത്തനങ്ങൾ രൂക്ഷമായത്. 1998 മുതൽ പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പാർട്ടി സംസ്ഥാന സെക്രട്ടറിയെ വകവയ്ക്കാതെ സംസ്ഥാന കമ്മിറ്റിയിൽ തികച്ചും ഏകപക്ഷീയമായ തീരുമാനങ്ങൾ സീനിയർ പോളിറ്റ് ബ്യൂറോ അംഗം എന്ന നിലയിൽ വി.എസ് എടുത്തതും ഇരുവരും തമ്മിൽ അകൽച്ച വർധിപ്പിക്കാൻ പ്രധാന കാരണമായി. 2002-ൽ കണ്ണൂരിൽ സംസ്ഥാന സമ്മേളനം നടന്നപ്പോൾ പിണറായി വിജയനും വി.എസും വിരുദ്ധ ചേരികളിലായി വിഘടിച്ച് മാറി. അവിടെ വെച്ച് പിണറായി പക്ഷവും വി.എസ് പക്ഷവും രൂപം കൊണ്ടു. പിന്നീട് 2005-ൽ നടന്ന മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ ആധിപത്യം ഉറപ്പിച്ചു പാർട്ടിയിലെ ഔദ്യോഗിക പക്ഷമായി മാറി.

2005-ലെ മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ പോളിറ്റ് ബ്യൂറോയുടേയും കേന്ദ്ര കമ്മിറ്റിയുടെയും പിൻബലത്തോടെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അംഗീകാരം നൽകിയ 80 അംഗ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച 12 വി.എസ് പക്ഷക്കാരും പരാജയപ്പെട്ടു. ഇതോടെ പിണറായി വിജയൻ തുടർച്ചയായി രണ്ടാം തവണയും മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

2007-ൽ വിഭാഗീയ പ്രവർത്തനങ്ങൾ അതിര് കടന്നപ്പോൾ വി.എസ് അച്യുതാനന്ദനെയും പിണറായി വിജയനെയും പോളിറ്റ് ബ്യൂറോവിൽ നിന്ന് സസ്പെൻ്റ് ചെയ്തു. ആറ് മാസത്തിന് ശേഷം ഇരുവരെയും വീണ്ടും പോളിറ്റ് ബ്യൂറോവിലേക്ക് തിരിച്ചെടുത്തു. അതിന് ശേഷം നടന്ന 2008-ലെ കോട്ടയം, 2012-ലെ തിരുവനന്തപുരം സംസ്ഥാന സമ്മേളനങ്ങളിലും പിണറായി വിജയൻ തന്നെ സംസ്ഥാന സെക്രട്ടറിയായി തുടർന്നു. മുഖ്യമന്ത്രിയായി തുടരവെ പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് 2009-ൽ വീണ്ടും വിഎസിനെ പാർട്ടി പോളിറ്റ് ബ്യൂറോവിൽ നിന്ന് ഒഴിവാക്കി കേന്ദ്ര കമ്മിറ്റിയിലേക്ക് തരം താഴ്ത്തി എങ്കിലും പാർട്ടി കേന്ദ്രക്കമ്മിറ്റിയിലെ മുതിർന്ന നേതാവായി തന്നെ നില നിർത്തി. പാർട്ടി പ്രവർത്തന റിപ്പോർട്ടിൽ തനിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിനെ തുടർന്ന് വി.എസ്.അച്യുതാനന്ദൻ ഇറങ്ങിപ്പോയ 2015-ൽ ആലപ്പുഴയിൽ നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ നീണ്ട 17 വർഷങ്ങൾക്ക് ശേഷം സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോൾ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായി. പ്രായാധിക്യത്തെ തുടർന്ന് വി.എസ്.അച്യുതാനന്ദൻ ഗ്രൂപ്പ് പ്രവർത്തനങ്ങൾ നിർത്തിയ 2013-ന് ശേഷം വി.എസിന്റെ സ്വന്തം ചേരിയിലുണ്ടായിരുന്നവർ ഭൂരിഭാഗവും മറുകണ്ടം ചാടിയതോടെ വി.എസ് പക്ഷം എന്നത് വെറും പേരായി മാത്രം മാറി. വി.എസ് പക്ഷത്തുണ്ടായിരുന്ന പ്രമുഖ നേതാക്കൾ പോലും പിണറായി വിജയനൊപ്പം ഉറച്ചുനിൽക്കുന്ന കാഴ്ചയാണ് പിന്നീട് കേരള രാഷ്ട്രീയം കണ്ടത്.[20]

ജനകീയത

[തിരുത്തുക]

പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവാണ്‌ വി. എസ്. പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ഒരു ശൈലി അദ്ദേഹത്തിനുണ്ട്. പരിസ്ഥിതി സംരക്ഷണം, സ്ത്രീകളുടെ സുരക്ഷ എന്നിവയ്ക്കു വേണ്ടി കർശന നിലപാടെടുക്കുന്നതിൽ അദ്ദേഹം എതീവ ശ്രദ്ധ പുലർത്തി.. കോട്ടയം സംസ്ഥാന സമ്മേളനത്തിൽ വി.എസിന്റെ പേര് മൈക്കിൽ പറയുമ്പോൾ വലിയ കരഘോഷം ഉയരും. ജനകീയതയുടെ പേരിൽ പാർട്ടി എടുത്ത തീരുമാനങ്ങൾ പലപ്പോഴും വി. എസിന് അനുകൂലമായി മാറ്റിയിട്ടുണ്ട്. വ്യാജ സി.ഡി റെയ്ഡ്ഡ് നടത്തിയ സത്യസന്ധനായ ഋഷിരാജ് സിംഗിനെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ സസ്പെപെന്റ് ചെയ്തപ്പോൾ സിംഗിൻ്റെ സസ്പെപെൻഷൻ പിൻവലിച്ചില്ലെങ്കിൽ സർക്കാർ രാജിവയ്ക്കുകയാണെന്നു പറഞ്ഞു. സസ്പെൻഷൻ പിൻവലിച്ച് കോടിയേരിക്ക് ഇളിഭ്യനാകേണ്ടി വന്നു.2006ലെ തെരഞ്ഞെടുപ്പിൽ വി.എസിനെ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം കേരള പാർട്ടി തീരുമാനിച്ചത്. കേന്ദ്രനേതൃത്വം ഇടപെട്ട് അത് തിരുത്തിച്ചു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭൂരിപക്ഷം നേടിയപ്പോൾ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ടെന്നായി പാർട്ടി ജനകീയ പ്രതിഷേധങ്ങൾക്ക് മുമ്പിൽ പാർട്ടി നിലപാട് മാറ്റി. 2011ലും വി.എസ് മത്സരിക്കേണ്ടെന്ന് ആദ്യം പാർട്ടി തീരുമാനിച്ചു. പിന്നീട് പാർട്ടി നിലപാട് മാറ്റി.

2011 നിയമസഭാ തെരഞ്ഞെടുപ്പുവിജയം

[തിരുത്തുക]

2011 മേയ് 13 ന് നടന്ന വോട്ടെണ്ണലോടെ മലമ്പുഴ മണ്ഡലത്തിൽ നിന്നും 23440 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവർഷം കൂടുമ്പോൾ ഭരണം മാറുക എന്ന കേരളത്തിന്റെ പൊതുസ്ഥിതിക്ക് വ്യാത്യാസം വന്നില്ലെങ്കിലും കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണിയ്ക്ക് മികച്ച വിജയം നൽകി നിയമസഭയിൽ ഉയർന്ന പ്രാതിനിധ്യം നൽകാൻ വി. എസ്. അച്യുതാനന്ദന്റെ പ്രകടനം സഹായകമായി. തെരഞ്ഞെടുപ്പിൽ വി. എസ് ഫാക്ടർ ആഞ്ഞടിച്ചു എന്ന് പൊതുവെ വിലയിരുത്തപ്പെട്ടു. സ്ഥാനാർത്ഥികൾക്കൊപ്പം വി.എസ്സിന്റെ ചിത്രവും നൽകി, പെൺവാണിഭക്കാരെയും അഴിമതിക്കാരെയും തുറുങ്കലിലടയ്ക്കുമെന്നു പ്രഖ്യാപിച്ച് രാഷ്ട്രീയതാരമൂല്യത്തോടെ മുന്നേറാൻ അദ്ദേഹത്തിന് കഴിഞ്ഞു. അഴിമതിവിരുദ്ധപോരാട്ടത്തിൽ നീക്കുപോക്കുകളില്ലാത്ത സഖാവിന്റെ സമീപനം പൊതുസമൂഹത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. അദ്ദേഹത്തിന്റെ വാക്കുകൾക്കായി

തെരഞ്ഞെടുപ്പുപ്രചരണയോഗങ്ങളിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങൾ ഒഴുകിയെത്തി. തെരഞ്ഞേടുപ്പിൽ അനാരോഗ്യം മൂലം മത്സരിക്കേണ്ടതില്ലെന്ന പാർട്ടി തീരുമാനം അണികളെ വികാരഭരിതരാക്കുകയും അവർ തെരുവിലിറങ്ങുകയും ചെയ്തു. 2006 ന്റെ തനിയാവർത്തനത്തോടെ പോളിറ്റ് ബ്യൂറോ അദ്ദേഹത്തിന് സീറ്റ് നൽകാൻ അനുവദിച്ചു. പൊതുജനമദ്ധ്യത്തിൽ ഏറ്റവും സ്വീകാര്യനായാണ് അദ്ദേഹം ഇപ്പോൾ നിൽക്കുന്നത്. അദ്ദേഹം ഉയർത്തിയ ധാർമ്മികപ്രശ്നങ്ങളിൽ ഊന്നി നിന്നുകൊണ്ട് വീണ്ടും കേരളത്തിൽ ജനങ്ങൾക്കുവേണ്ടി ക്രിയാത്മകപ്രതിപക്ഷമായി പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചുകഴിഞ്ഞു.

പ്രവർത്തനശൈലി

[തിരുത്തുക]

അനാഥത്ത്വത്തിൻ്റെ നൊമ്പരവും ദാരിദ്ര്യത്തിൻ്റെ കയ്പും നിറഞ്ഞ ബാല്യം. പോരാട്ടത്തിൻ്റെ വീര്യം തുളുമ്പിയ യുവത്വം. അനാദൃശ്യമായ ആത്മ സമർപ്പണം. യാതനാപൂർണ ങ്ങളായ അനുഭവങ്ങളിൽ നിന്ന് സ്ഫുടം ചെയ്തെടുത്ത ജീവിതമായതിനാലായിരിക്കാം വി.എസ്.അച്യുതാനന്ദന് പരുക്കനും, കടുംപിടുത്തക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമെന്ന പ്രകൃതം ഉണ്ടായത്.

വി.എസ്. ഒരു സമ്മേളനത്തിൽ

1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിരുന്ന വി.എസ് പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. എന്നാൽ ഏറെക്കാലം പാർട്ടിയിൽ തന്റെ മേൽക്കോയ്മ നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളാണ് അച്യുതാനന്ദൻ.

വി.എസ്. മറ്റൊരു സമ്മേളനത്തിൽ

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ പ്രവർത്തനാരംഭം മുതൽ തിരുത്തൽ ശക്തിയായാണ് വി.എസ്. അറിയപ്പെടുന്നത്. 1980കളിൽ പാർട്ടിയിലെ ഒരു വിഭാഗം മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താൻ ശ്രമം നടത്തിയപ്പോൾ അതിനെ ഉൾപ്പാർട്ടിവേദികളിൽ അതിനിശിതമായി എതിർത്തവരിലൊരാളാണ് അച്യുതാനന്ദനെന്നു കരുതപ്പെടുന്നു. ബദൽ രേഖ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നയവ്യതിയാനത്തിനു രൂപം നൽകിയവരെ പിന്നീട് പാർട്ടിയിൽ നിന്നു പുറത്താക്കി. 2006-ൽ സി.പി.എംന്റെ എക്കാലത്തെയും എതിരാളിയായിരുന്ന കെ.കരുണാകരൻ കോൺഗ്രസ് വിട്ട് രൂപവത്കരിച്ച് ഡി.ഐ.സിയുമായി ധാരണയുണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെയും അച്യുതാനന്ദൻ ശക്തിയുക്തം എതിർത്തു. രൂക്ഷമായ എതിർപ്പിനെത്തുടർന്ന് പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ ഇടപെട്ട് ഈ സഖ്യം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

എസ്.എൻ.സി. ലാവ്‌ലിൻ കേസിലും 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ സി.പി.എം. പി.ഡി.പിയുമായി ഉണ്ടാക്കിയ സഖ്യത്തിൻറെ കാര്യത്തിലും പാർട്ടിയുടെ ഔദ്യോഗികനിലപാടിന് കടകവിരുദ്ധമായ നിലപാടാണ് വി.എസ്. അച്യുതാനന്ദൻ എടുത്തത്. ഇതിനെതിരെ പാർട്ടി സംസ്ഥാനകമ്മിറ്റി ദേശീയനേതൃത്വത്തിന് പരാതി നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ ജുലൈ 11, 12 തീയതികളിൽ നടന്ന കേന്ദ്ര കമ്മിറ്റി വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കാൻ തീരുമാനിക്കുകയും ചെയ്തു. എങ്കിലും കേന്ദ്ര കമ്മിറ്റിയിൽ അംഗമായും കേരള മുഖ്യമന്ത്രിയും ആയി തുടരാൻ അദ്ദേഹത്തിന് അനുമതി നൽകി.[21]

അച്ചടക്ക നടപടികൾ

[തിരുത്തുക]

പാർട്ടിയിലും പൊതുസമൂഹത്തിലും ആരോഹണാവരോഹണങ്ങളുടെ ചരിത്രമാണ് വി.എസിന്റേത്. തനിക്കു ഉൾകൊള്ളാൻ കഴിയാത്ത പാർട്ടി തീരുമാനങ്ങളെ പരസ്യമായി വെല്ലുവിളിക്കുകയും ശാസന വരുമ്പോൾ ഏറ്റുവാങ്ങുകയും ചെയ്യുന്ന ആളാണ്‌ വി.എസ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സ്വീകരിച്ച പരസ്യനിലപാടുകൾ പാർട്ടിയിൽ പൂർണമായി ഒറ്റപ്പെടുത്തിയെങ്കിലും പൊതു സമൂഹത്തിൽ അദ്ദേഹത്തിനുള്ള വിശ്വാസ്യത കൂടാൻ കാരണമായി. പാർട്ടിയിൽ ചേർന്ന കാലം മുതൽക്കേ ഈ ആരോപണം അദ്ദേഹത്തെ പിന്തുടരുന്നു.പാർട്ടിയുടെ പ്രഖ്യാപിത നയങ്ങൾക്കെതിരെ നിലകൊണ്ടതിന് പിന്നീട് പലവട്ടം വി.എസ് ശാസിക്കപ്പെട്ടു. പാലക്കാട് സമ്മേളനത്തിലെ പ്രസിദ്ധമായ വെട്ടിനിരത്തലിന്റെ പേരിൽ വിമർശന വിധേയനായി. 1985ൽ പി.ബി അംഗമായ വി. എസിനെ വിഭാഗീയതയുടെ പേരിൽ അച്ചടക്കനടപടിയുടെ ഭാഗമായി 2009ൽ പി.ബിയിൽ നിന്നൊഴിവാക്കി.

പിന്നീട് നടന്ന കോഴിക്കോട്ടെ പാർട്ടി കോൺഗ്രസിൽ തിരിച്ചെടുക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ കേന്ദ്രകമ്മിറ്റി അംഗമായി അദ്ദേഹം തുടരുകയാണ്. ജീവിച്ചിരിക്കുന്ന കമ്യൂണിസ്റ്റുകാരിൽ തലമുതിർന്നയാളായ വി.എസ്. അടുത്ത കാലത്ത് തുടരെ തുടരെ പാർട്ടിയിൽനിന്ന് ശാസന ഏറ്റുവാങ്ങി. കോൺഗ്രസ് നേതാവ് എ കെ ആന്റണി സി പി എം നെറികെട്ട പാർട്ടിയെന്ന് പരിഹസിച്ചപ്പോൾ "ചില തന്തയില്ലാത്തവർ അങ്ങനെയും പറയും"എന്നായിരുന്നു മറുപടി. പ്രതിഷേധം ഉയർന്നെങ്കിലും വി.എസ്.പ്രസ്താവന പിൻവലിച്ചില്ല. വിശ്വാസ്യത ഇല്ലാത്തതിന് തന്തയില്ലായ്മ എന്നാണ് പറയുക എന്നായിരുന്നു വി.എസിന്റെ വിധിന്യായം. പല തവണ പാർട്ടിശാസനക്ക് വിധേയനായിട്ടും സ്വന്തം നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നതിൽ നിന്നും ഇത് വരെ വി.എസിനെ മാറ്റിയെടുക്കാൻ പാർട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഷൊർണൂർ എംഎൽഎ പി കെ ശശിക്കെതിരെ ലൈംഗികാരോപണം ഉയർന്നു.പാർട്ടി സസ്‌പൻഡ് ചെയ്തെങ്കിലും കൂടുതൽ ശിക്ഷ വേണമെന്നാണ് വി.എസിന്റെ നിലപാട്.

വിമർശനങ്ങളും അനുകൂല ഘടകങ്ങളും

[തിരുത്തുക]
വി.എസ്.അച്യുതാനന്ദൻ പയ്യന്നൂരിൽ തീവണ്ടി കാത്തിരിക്കുന്നു

മുഖ്യമന്ത്രി ആയിരിക്കെ ബന്ധുവായ വിമുക്ത ഭടന് ഭൂമി അനർഹമായി അനുവദിച്ചു കൊടുത്തു എന്ന ആരോപണത്തിന്റെ പേരിൽ ഒന്നാം പ്രതിയായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് 2012 ജനുവരി 12-ന് വിജിലൻസ് കമ്മീഷണർ ശുപാർശ ചെയ്യുകയുണ്ടായി.[22]

പാർട്ടിയിലെയും പൊതുരംഗത്തെയും കർക്കശ നിലപാടുകൾ തന്നെയാണ് എതിരാളികൾ അച്യുതാനന്ദനെതിരെ പ്രചാരണായുധമാക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന നേതാവെന്ന നിലയിലാണ് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് അദ്ദേഹത്തെ നേരിട്ടത്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നുവരെ എതിർചേരിയിലെ ഏതാനും നേതാക്കൾ പറഞ്ഞുവച്ചു. ലാവലിൻ, ഐസ്‌ക്രീം, ലോട്ടറി കേസുകൾക്കായി അഭിഭാഷകരെ പുറത്തുനിന്നും കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് 3 കോടി രൂപ നഷ്ടമുണ്ടായെന്ന പരാതി അന്വേഷണത്തിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് [23]

പ്രതിപക്ഷനേതാവെന്ന നിലയിലും അല്ലാതെയും അച്യുതാനന്ദൻ ഏറ്റെടുത്തു നടത്തിയ ചില സമരങ്ങളാണ് അദ്ദേഹത്തെ വിമർശിക്കാൻ എതിരാളികൾ ആയുധമാക്കുന്നത്. 1990കളിൽ ആലപ്പുഴ ജില്ലയിലും പരിസര പ്രദേശങ്ങളിലും സി.പി.എം. ഏറ്റെടുത്തു നടത്തിയ കർഷകത്തൊഴിലാളി സമരമാണ് ഇതിൽ പ്രധാനം. നെൽപ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകൾ തിരിയുന്നതിനെതിരെയായിരുന്നു ഈ സമരം. ഈ പ്രവണതമൂലം നിരവധി കർഷകത്തൊഴിലാളികൾ ജോലിയില്ലാതാവുന്നു എന്നതായിരുന്നു സി.പി.എം. ഉയർത്തിയ വാദം. കേരളത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തതയെ ഈ പ്രവണത ബാധിക്കുമെന്നും അച്യുതാനന്ദനടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. നെൽ‌കൃഷി ഒഴിവാക്കി ഇതര കൃഷികളിലേക്കു തിരിഞ്ഞ കൃഷിഭൂമികൾ കയ്യേറി വെട്ടിനിരത്തുകയായിരുന്നു ഈ സമരത്തിന്റെ ശൈലി. ഇതുമൂലം വെട്ടിനിരത്തൽ സമരം എന്ന വിളിപ്പേരുണ്ടായി ഈ പ്രക്ഷോഭത്തിന്. ഈ സമരത്തിനു നേതൃത്വം നൽ‌കിയ നേതാവെന്ന നിലയിൽ അച്യുതാനന്ദൻ ഏതാനും മാധ്യമങ്ങളുടെയും ഭൂവുടമകളുടെയും എതിർപ്പു ക്ഷണിച്ചുവരുത്തി.

പാർട്ടിക്കുള്ളിൽ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന നേതാവെന്ന വിമർശനവും അച്യുതാനന്ദനെതിരായി ഉന്നയിക്കപ്പെടാറുണ്ട്. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നു എന്നതാണ് പ്രധാന ആരോപണം. സി.പി.എമ്മിലെ അതിശക്തരായ നേതാക്കളായിരുന്ന എം.വി.രാഘവൻ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയവരെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ വി.എസാണ് ചുക്കാൻ പിടിച്ചതെന്നും ആരോപിക്കപ്പെടുന്നു. 1996-ൽ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും വി.എസ്. ഇതുപോലെ വെട്ടിനിരത്തി എന്നാണ് മറ്റൊരാരോപണം[1].

1980-ൽ നടന്ന തൃശൂർ സംസ്ഥാന സമ്മേളനത്തിലൂടെയാണ് വി.എസ്.അച്യുതാനന്ദൻ ആദ്യമായി മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാവുന്നത്. 1985-ൽ നടന്ന കൊച്ചി സംസ്ഥാന സമ്മേളനത്തിലും 1988-ൽ നടന്ന ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലും വി.എസ്.അച്യുതാനന്ദൻ നേതൃസ്ഥാനത്ത് തുടർന്നു.

1991-ൽ കോഴിക്കോട് വച്ച് നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ നാലാം തവണയും പാർട്ടി സെക്രട്ടറിയാവാൻ വി.എസ് താത്പര്യം പ്രകടിപ്പിച്ചെങ്കിലും പുതിയ സംസ്ഥാന കമ്മിറ്റി പാനൽ തിരഞ്ഞെടുപ്പിൽ ഇ.കെ.നായനാരോട് നാല് വോട്ടുകൾക്ക് വി.എസ്.അച്യുതാനന്ദൻ പരാജയപ്പെടുകയായിരുന്നു.

1991-ൽ പാർട്ടി സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് സ്ഥാനം ഇ.കെ.നായനാർ രാജി വച്ചു. 1992-ൽ ഒൻപതാം കേരള നിയമസഭയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിപക്ഷ നേതാവായി വി.എസ്.അച്യുതാനന്ദൻ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു.

1996 വരെ മാർക്സിസ്റ്റ് പാർട്ടിയിൽ പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെട്ടിരുന്ന വി.എസ്.അച്യുതാനന്ദൻ 1996-ലെ മാരാരിക്കുളത്തെ നിയമസഭ തിരഞ്ഞെടുപ്പ് തോൽവിയോടെയാണ് പിന്നീട് ജനങ്ങളുമായുള്ള തൻ്റെ നിലപാടുകളിൽ മാറ്റം വരുത്താൻ നിർബന്ധിതനായത്.

1998-ൽ പാലക്കാട് നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ സി.ഐ.ടി.യു ഗ്രൂപ്പിനെ വെട്ടി നിരത്തി മാർക്സിസ്റ്റ് പാർട്ടിയിൽ ആധിപത്യം ഉറപ്പിച്ചു. 1998 മുതൽ 2001 വരെ ഇടതുമുന്നണി കൺവീനറായെങ്കിലും പിന്നീട് 2002-ൻ്റെ തുടക്കത്തോടെ പാർട്ടി സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനുമായി അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ ഇരു നേതാക്കളും സ്വന്തമായി ഗ്രൂപ്പുകൾ ഉണ്ടാക്കിയതിനെ തുടർന്ന് കേരളത്തിലെ പാർട്ടിയിൽ വിഭാഗീയ പ്രവർത്തനങ്ങൾ രൂപപ്പെട്ടു.

ശക്തമായ വിഭാഗീയ പ്രവർത്തനങ്ങൾക്ക് ഒടുവിൽ 2005-ൽ നടന്ന മലപ്പുറം സംസ്ഥാന സമ്മേളനത്തിൽ പോളിറ്റ് ബ്യൂറോയുടെ പിൻബലത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അംഗീകാരം നൽകിയ 80 അംഗ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച 12 വി.എസ് പക്ഷക്കാരും പരാജയപ്പെട്ടതോടെ മാർക്സിസ്റ്റ് പാർട്ടിയുടെ സമ്പൂർണ്ണ നിയന്ത്രണം പിണറായി വിജയൻ്റെ കൈകളിലേക്ക് മാറി. ഇതോടെ പാർട്ടിയിലെ വിഎസിൻ്റെ പിടി അയയുകയായിരുന്നു.

2001-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ വി.എസ്.അച്യുതാനന്ദൻ ആലപ്പുഴ ജില്ല വിട്ട് പാലക്കാട് ജില്ലയിലെ മലമ്പുഴയിലേക്ക് മാറുകയായിരുന്നു. 2001-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ മലമ്പുഴയിൽ നിന്ന് കുറഞ്ഞ ഭൂരിപക്ഷത്തോടെ ആദ്യമായി ജയിച്ച വി.എസ് പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന് പുതിയ നിർവചനങ്ങൾ നൽകുകയായിരുന്നു. അതുവരെ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാക്കളിൽ നിന്നും തീർത്തും വ്യത്യസ്ഥമാകണം തൻ്റെ ശൈലി എന്ന് അന്നു മുതൽ വി എസിന് നിർബന്ധം ഉണ്ടായിരുന്നു.

കേരള രാഷ്ട്രീയത്തിൽ വി.എസ്.അച്യുതാനന്ദൻ ജനകീയനും ജനപ്രിയനുമായത് 2001-2006-ലെ പതിനൊന്നാം കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ്‌ ആയതോടുകൂടിയാണ്‌. ഇക്കാലത്ത്‌ ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക്‌ അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്‌, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക്‌ പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു[2],[3]. 2006-ൽ ആദ്യമായി മുഖ്യമന്ത്രിയായതിനു ശേഷം 2007-ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് വിമർശനങ്ങൾക്ക് ഇടയാക്കി[4].

കേരള രാഷ്ട്രീയത്തിലെ വി.എസ് യുഗം

[തിരുത്തുക]

1980-1985, 1985-1988, 1988-1991 കാലഘട്ടത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായിരുന്നു. 2001, 2006, 2011, 2016 എന്നീ വർഷങ്ങളിൽ നടന്ന കേരള നിയമസഭ തിരഞ്ഞെടുപ്പുകളിൽ പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ്‌ 18 ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു.

പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മേയ് 26നു താൽക്കാലികമായി പുറത്താക്കി.[24] അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടർന്നു[25]. പാർട്ടി അച്ചടക്കലംഘനത്തെത്തുടർന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന്‌ വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു[21]. എന്നാൽ വി.എസിന്‌ കേരള മുഖ്യമന്ത്രിയായി തുടരാമെന്ന് പി.ബി വ്യക്തമാക്കി[21]. അച്ചടക്കലംഘനത്തെത്തുടർന്ന് 2012 ജൂലൈ 22-ന്‌ ചേർന്ന കേന്ദ്രകമ്മറ്റി വി.എസിനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു.

പ്രധാന പരിഷ്കരണങ്ങൾ

[തിരുത്തുക]

അഴിമതി വിരുദ്ധവും കൈയേറ്റമൊഴിപ്പിക്കൽ നടപടികളും (Anti-Corruption and Eviction Drives)

[തിരുത്തുക]
  • മൂന്നാർ ദൗത്യം: സംസ്ഥാന ചരിത്രത്തിൽ ആദ്യമായി, സർക്കാർ ഭൂമി കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചു. മൂന്നാറിലെ വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചത് വലിയ രാഷ്ട്രീയ ശ്രദ്ധ നേടി [26]
  • അഴിമതിക്കെതിരായ നിലപാട്: പൊതുരംഗത്തെ അഴിമതിക്കെതിരെ കർശനമായ നിലപാടെടുത്തു. തന്റെ മന്ത്രിസഭയിലെ ചില അംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കുകയും, പൊതുരംഗത്തെ ശുദ്ധീകരണത്തിന് ശക്തമായി വാദിക്കുകയും ചെയ്തു.

2. ഭൂപരിഷ്കരണത്തിലും നിയമനിർമ്മാണത്തിലും (Land Reforms and Legislation)

[തിരുത്തുക]
  • ഭവനരഹിതർക്ക് ഭൂമി: ഭൂരഹിതർക്ക് ഭൂമി നൽകുന്നതിൽ ശക്തമായ ഇടപെടലുകൾ നടത്തി. ഇതിനായി പാട്ടഭൂമി തിരിച്ചുപിടിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു
  • മാറ്റിവെച്ച നിയമനിർമ്മാണങ്ങൾ നടപ്പാക്കാനുള്ള ശ്രമം: വർഷങ്ങളായി മുടങ്ങിക്കിടന്ന ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു. നെൽവയൽ സംരക്ഷണം ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണങ്ങൾക്ക് തുടക്കമിട്ടു.

3. വിവരസാങ്കേതികവിദ്യാ നയം (Information Technology Policy)

[തിരുത്തുക]
  • ഐ.ടി. വികസനത്തിന് ഊന്നൽ: ഐ.ടി. മേഖലയിൽ കേരളത്തിന്റെ വളർച്ച ഉറപ്പാക്കാൻ നയപരമായ തീരുമാനങ്ങളെടുത്തു. കൊച്ചി ഇൻഫോപാർക്ക്, തിരുവനന്തപുരം ടെക്നോപാർക്ക് തുടങ്ങിയ ഐ.ടി. പാർക്കുകളുടെ വിപുലീകരണത്തിന് ഊന്നൽ നൽകി.
  • തിരുവനന്തപുരം സ്മാർട്ട് സിറ്റി (SmartCity, Thiruvananthapuram) പദ്ധതി: ഈ കാലയളവിലാണ് ഈ പദ്ധതിക്ക് നിർണ്ണായകമായ പുരോഗതിയും പിന്തുണയും ലഭിച്ചത് [27]

4. പൊതുവിതരണ സമ്പ്രദായം, വിദ്യാഭ്യാസം, ആരോഗ്യം (PDS, Education, and Health)

[തിരുത്തുക]
  • പൊതുവിതരണ സമ്പ്രദായം (PDS): സാധാരണക്കാർക്ക് സബ്സിഡി നിരക്കിൽ അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിൽ ശക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചു. സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ നടപടിയെടുത്തു.[28]
  • വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ ഇടപെടലുകൾ: പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർക്കാർ ആശുപത്രികളെയും ശക്തിപ്പെടുത്തുന്നതിൽ പ്രത്യേക ശ്രദ്ധ നൽകി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പോലുള്ള ഭാവി പരിപാടികൾക്ക് അടിത്തറയിട്ട നടപടികളായിരുന്നു ഇത്.
കോട്ടയത്ത് ഖാദി ബോർഡ് ജീവനക്കാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം -2011 ജൂലൈ 3

ആത്മകഥ

[തിരുത്തുക]
വി.എസ് എൻജിഒ യൂണിയൻ സംസ്ഥാന സമ്മളനത്തിൽ 2012

സമരം തന്നെ ജീവിതം സമരതീഷ്ണമായ രാഷ്ട്രീയ ജീവിതവും അനുഭവ സമ്പന്നമായ വ്യക്തി ജീവിതവും അവതരിപ്പിച്ചിരിക്കുന്ന വി.എസ്.അച്യുതാനന്ദൻ്റെ ആത്മകഥ[29][30]

വി എസിന്റെ ആത്മരേഖ (പി.ജയനാഥ് -ലേഖകൻ) -കേരളീയ സമൂഹത്തിന്റെ നൈതിക ജാഗ്രതയുടെ പ്രതിബിംബമാണ് വി.എസ്.അച്യുതാനന്ദൻ. മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഇക്കാലമത്രയും ജീവിച്ചിരുന്ന വി.എസ്സിന്റെ ജീവിതം കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ ചരിത്രമാണ്. ജനങ്ങൾക്കൊപ്പം നടന്ന വി.എസ്സിന്റെ ആത്മരേഖയെന്നാൽ വി.എസ്സിന്റെ ആത്മകഥ തന്നെയാണ്.[31][32]

ചുവന്ന അടയാളങ്ങൾ - പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന വി.എസ്.അച്യുതാനന്ദനിൽ കാലവും അധികാരവും വരുത്തിയ മാറ്റങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഗ്രന്ഥം. പതിനൊന്നാം കേരളനിയമസഭയിൽ പ്രതിപക്ഷ നേതാവും പന്ത്രണ്ടാം കേരള നിയമസഭയിൽ മുഖ്യമന്ത്രിയും ആയിരിക്കെ വി.എസ്.അച്യുതാനന്ദൻ്റെ പ്രവർത്തനങ്ങളെ പറ്റി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാൻ തുറന്നെഴുതുന്നു.[33]

സ്വകാര്യ ജീവിതം

[തിരുത്തുക]
  • 1967 ജൂലൈ 16 ന് ആയിരുന്നു വി.എസ്.അച്യുതാനന്ദൻ്റെ വിവാഹം
  • ഭാര്യ: കെ.വസുമതി 1991-ൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഹെഡ് നേഴ്സായി വിരമിച്ചു.
  • ഇളയ മകൻ : വി.എ.അരുൺകുമാർ ഐ.എച്ച്.ആർ.ഡി അസിസ്റ്റൻറ് ഡയറക്ടറാണ്. മരുമകൾ ഇ.എൻ.ടി സർജനായ ഡോ. രജനി ബാലചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ട്യൂട്ടറായി പ്രവർത്തിക്കുന്നു. അർജുൻ, അരവിന്ദ് എന്നിവർ അരുൺ കുമാറിൻ്റെ മക്കളാണ്
  • മൂത്ത മകൾ: ഡോ. വി.വി.ആശ തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ റിട്ട.ശാസ്ത്രജ്ഞയാണ്. ഭർത്താവ് ഡോ. വി.തങ്കരാജ് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ന്യൂറോ സർജൻ[34] [35][36]ആതിര, ആനന്ദ് എന്നിവർ ആശയുടെ മക്കളാണ്

വി.എസ് അച്യുതാനന്ദൻ, രാഷ്ട്രീയ റെക്കോർഡുകൾ

[തിരുത്തുക]
  • ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന(101 വയസ് പൂർത്തിയാക്കിയ) കേരളത്തിലെ നിയമസഭാംഗങ്ങളിൽ മൂന്നാം സ്ഥാനത്ത്[37]
  • എ.സി. ചാക്കോ (103)
  • കെ.ആർ. ഗൗരിയമ്മ (102)
  • വി.എസ് അച്യുതാനന്ദൻ (101)
  • റോസമ്മ പുന്നൂസ് (100)
  • ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന മാർക്സിസ്റ്റ് പാർട്ടി നേതാവ്. (2011-2016, 2001-2006, 1992-1996)
  • കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായി ആകെ 5150 ദിവസം. (14 വർഷം, 1 മാസം, 5 ദിവസം)
  • കേരള നിയമസഭാംഗമായി ആകെ 12652 ദിവസം. (34 വർഷം, 7 മാസം, 21 ദിവസം)
  • കേരളത്തിൻ്റെ മുഖ്യമന്ത്രിയായി ആകെ 1826 ദിവസം. (5 വർഷം) (2006-2011)
  • പതിനാലാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം. (97 വയസ്, 2021 മെയ് 3)
  • പന്ത്രണ്ടാം കേരള നിയമസഭയിൽ മാർക്സിസ്റ്റ് പാർട്ടിയുടെ ഏറ്റവും പ്രായം കൂടിയ നിയമസഭാ കക്ഷി നേതാവ്. 2006 മെയ് 18ന് കേരളത്തിൻ്റെ ഇരുപതാമത്തെ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമ്പോൾ 83 വയസ്
  • ആകെ പത്ത് തവണ നിയമസഭയിലേയ്ക്ക് മത്സരിച്ചതിൽ ഏഴ് തവണ വിജയിച്ചു. (2016, 2011, 2006, 2001, 1991, 1970, 1967). മൂന്ന് പ്രാവശ്യം പരാജയപ്പെട്ടു. (1996, 1977, 1965)
  • ഏറ്റവും കൂടുതൽ തവണ മലമ്പുഴയിൽ നിന്ന് തുടർച്ചയായി 20 വർഷം നിയമസഭാംഗമായ മാർക്സിസ്റ്റ് പാർട്ടി നേതാവ്. (2016, 2011, 2006, 2001)
  • ഏറ്റവും കൂടിയ പ്രായത്തിൽ പതിനാലാം കേരള നിയമസഭയിലെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ.(93 വയസ്, 2016 മെയ് 25) ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ ഒറ്റത്തവണയായി അഞ്ച് വർഷം. (2016-2021)
  • പത്താം കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മാർക്സിസ്റ്റ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പാർട്ടി നിശ്ചയിച്ചിരുന്ന വി.എസ് അച്യുതാനന്ദൻ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. (1996-മാരാരിക്കുളം)
  • വി.എസ് അച്യുതാനന്ദൻ നിയമസഭയിലേക്ക് ജയിക്കുമ്പോൾ സംസ്ഥാനത്ത് മാർക്സിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ഇടതുമുന്നണി പരാജയപ്പെട്ടു. (1991, 2001, 2011 നിയമസഭ തിരഞ്ഞെടുപ്പുകൾ)
  • പിണറായി വിജയനും (17 വർഷം) (1998-2015) ഇ.കെ നായനാർക്കും (13 വർഷം) (1991-1996, 1972-1980) ശേഷം ഏറ്റവും കൂടുതൽ കാലം (11 വർഷം) കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ (1980-1991) സി.പി.എം നേതാവ്.[38]

2025 ജൂൺ 23-ന് ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ തുടരവെ 2025 ജൂലൈ 21ന് വൈകിട്ട് 3:20ന് 101-മത്തെ വയസിൽ അന്തരിച്ചു. മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെയും ഗവ.സെക്രട്ടറിയേറ്റ് ഹാളിലെയും പൊതുദർശനത്തിന് ശേഷം തിരുവനന്തപുരത്ത് നിന്ന് റോഡ് മാർഗം ആലപ്പുഴയിലെത്തിച്ച് വി.എസിൻ്റെ കളർകോടിലെ വീട്ടിലും പാർട്ടിയുടെ ആലപ്പുഴ ജില്ലാക്കമ്മറ്റി ഓഫീസിലും പൊതുദർശനം നടത്തിയതിന് ശേഷം ജൂലൈ 23ന് വൈകിട്ട് 9 മണിയോടെ ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ വി.എസ്.അച്യുതാനന്ദൻ്റെ സംസ്കാര ചടങ്ങുകൾ നടന്നു[39]. ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു ഒരു കാശിതുമ്പ ചെടിക്ക് ഇൻപേഷ്യൻസ് അച്യുതാനന്ദിനി എന്ന്ന പേര് നൽകി

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും
2016 [40] [41] മലമ്പുഴ നിയമസഭാമണ്ഡലം വി.എസ്. അച്യുതാനന്ദൻ സി.പി.ഐ.എം., എൽ.ഡി.എഫ്., 73,299 സി. കൃഷ്ണകുമാർ ബി.ജെ.പി., എൻ.ഡി.എ., 46,157 വി.എസ്. ജോയ് കോൺഗ്രസ്, യു.ഡി.എഫ്., 35,333
2011 മലമ്പുഴ നിയമസഭാമണ്ഡലം വി.എസ്. അച്യുതാനന്ദൻ സി.പി.ഐ.എം., എൽ.ഡി.എഫ്., 77,752 ലതിക സുഭാഷ് കോൺഗ്രസ്, യു.ഡി.എഫ്., 54,312 പി.കെ. മജീദ് പെടിക്കാട്ട് ജെ.ഡി.യു., 2772

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ഒരുദശകമിവിടെയിത് വിടചൊല്ലിമറയുന്നു ഒരുപൂമരക്കാറ്റ് പെയ്തപോലെ
  2. ചിരസ്മരണീയനായ വിപ്ലവസൂര്യൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും
  3. വി.എസ്.അച്യുതാനന്ദൻ ഇനി ഓർമകളിലെ അഗ്നിനക്ഷത്രം
  4. ഓർമകളിൽ വി.എസ്.അച്യുതാനന്ദൻ
  5. "ചരിത്രം നൂറ്റാണ്ടിലേക്ക്; വി.എസ്. ഇന്ന് നൂറാംവയസ്സിലേക്ക്‌, kerala" https://newspaper.mathrubhumi.com/news/kerala/vs-achuthanandan-to-the-age-of-100-1.7972449
  6. "‘വിശ്രമമില്ലാത്ത സഖാവ്’, സമരഭരിതമായ ജീവിതം; നൂറാണ്ടിന്റെ ശൗര്യത്തിൽ വി‌എസ്" https://www.manoramaonline.com/news/kerala/2022/10/19/vs-achuthanandan-turns-100.html
  7. "V. S. Achuthanandan" വി.എസ്. അച്യുതാനന്ദൻ ജന്മശതാബ്ദി മാതൃഭൂമി പ്രത്യേക പേജ് 19/10/2022 https://www.mathrubhumi.com/stat/vs/ Archived 2022-10-19 at the Wayback Machine
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-25. Retrieved 2010-08-08.
  9. https://www.manoramaonline.com/news/latest-news/2021/07/11/vs-achuthanandan-is-safe-and-strong-at-his-thiruvananthapuram-residence.html
  10. . കണക്റ്റിംഗ് മലയാളി.കോം. ഒക്ടോബർ 20, 2013 http://connectingmalayali.com/articles/kerala-live/1554-2013-10-20-07-12-18. Retrieved ഒക്ടോബർ 20, 2013. {{cite news}}: Missing or empty |title= (help); Text "titlൾ" ignored (help)[പ്രവർത്തിക്കാത്ത കണ്ണി]
  11. https://www.mathrubhumi.com/special-pages/vs-100/vs-achuthanandan-no-compromise-neither-with-injustice-nor-with-the-party-1.7965949
  12. "അച്യുതാനന്ദൻ, വി.എസ്". സർവ്വവിജ്ഞാനകോശം .ഗവ .ഇൻ.[പ്രവർത്തിക്കാത്ത കണ്ണി]
  13. "എൺപത്തിയേഴിലും തളരാത്ത വിപ്ലവവീര്യം". വെബ് ദുനിയ.കോം. ഒക്ടോബർ 20, 2009. Retrieved ഒക്ടോബർ 20, 2009.
  14. "അച്യുതാനന്ദൻ വി.എസ്". കേരള ലിറ്ററേയ്ച്ചർ.കോം. ഒക്ടോബർ 2, 2017. Archived from the original on 2014-07-09. Retrieved ഒക്ടോബർ 2, 2017.
  15. വിഎസിൻ്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു
  16. https://subscribe.manoramaonline.com/home-digital.html
  17. Balarama Digest Online 2011 June 11 issue കേരളത്തിലെ മുഖ്യമന്ത്രിമാർ logon to www.manoramaonline.com/subscribe
  18. വി.എസ് അച്യുതാനന്ദൻ @ 100, 2023 ഒക്ടോബർ 20
  19. ജനകീയ ജാഗ്രതയുടെ ഒരു നൂറ്റാണ്ട്, വി.എസ് @ 100 മാതൃഭൂമി.കോം പ്രത്യേക പേജ് 20-10-2023
  20. വിഭാഗീയതയുടെ കൊടികുത്തൽ
  21. 21.0 21.1 21.2 "വി.എസ്‌ പി ബിക്ക്‌ പുറത്ത്‌". മാതൃഭൂമി. 2009-07-12. Archived from the original on 2009-07-15. Retrieved 2009-07-12.
  22. "വി.എസ്സിനെ പ്രതിയാക്കാൻ ശുപാർശ". മാതൃഭൂമി. 12 ജനുവരി 2012. Archived from the original on 2012-01-12. Retrieved 12 ജനുവരി 2012. മുഖ്യമന്ത്രിയായിരുന്നപ്പോൾ ബന്ധുവിന് ഭൂമി നൽകിയ കേസിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസെടുക്കാൻ വിജിലൻസ് അന്വേഷണസംഘം ശുപാർശ ചെയ്തു. മുൻമന്ത്രി കെ.പി.രാജേന്ദ്രനെ രണ്ടാം പ്രതിയാക്കണമെന്നും ശുപാർശയുണ്ട്.
  23. http://theindianreader.com/index.php/keralanews/30-keralam/vigellence-enquiry-agnist-vs-pinarayi-kodeyeri.html
  24. "വി.എസിനെ പി.ബിയിൽ നിന്നും പുറത്താക്കി". മനോരമ.[പ്രവർത്തിക്കാത്ത കണ്ണി]
  25. http://www.manoramaonline.com/cgibin/MMOnline.dll/portal/ep/malayalamContentView.docontentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=2476744&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
  26. "Caribbean Journalism:", Journalism in a Small Place, University of Calgary Press, pp. 123–152, ISBN 978-1-55238-851-8, retrieved 2025-10-21
  27. Abraham, Rajesh (2024-12-06). "SmartCity Kochi: A project mired in controversies since proposal stage" (in ഇംഗ്ലീഷ്). Retrieved 2025-10-21.
  28. Mark (2025-07-21). "VS Achuthanandan Age, Wife, Controversy, Cause of Death, Family, Biography" (in ഇംഗ്ലീഷ്). Retrieved 2025-10-21.
  29. https://www.puzha.com/blog/magazine-n_santhakumar-book1_july7_06/
  30. https://www.amazon.in/Samaram-Thanne-Jeevitham-v-s-Achuthanandan/dp/B007E4WJZE
  31. https://buybooks.mathrubhumi.com/product/v-sinte-athmarekha/
  32. https://dcbookstore.com/books/v-sinte-athmarekha
  33. https://keralabookstore.com/book/chuvanna-adayalangal/3397/
  34. https://www.onmanorama.com/kerala/top-news/2020/05/12/vs-achuthanandan-wife-k-vasumathy-international-nurse-day-special.html
  35. https://www.onmanorama.com/news/kerala/2017/10/20/vs-achuthanandan-birthday-cpm.html
  36. നൂറ്റിയൊന്നിൻ്റെ നിശബ്ദ വിപ്ലവം
  37. റെക്കോർഡുകളുടെ വിഎസ്
  38. വി.എസിൻ്റെ റെക്കോർഡുകൾ
  39. വി.എസ്.അച്യുതാനന്ദൻ ഇനി ഓർമ
  40. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-22.
  41. http://www.keralaassembly.org

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
മുന്നോടിയായത് കേരളത്തിലെ മുഖ്യമന്ത്രിമാർ
2006– 2011
Succeeded by


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=വി.എസ്._അച്യുതാനന്ദൻ&oldid=4574123" എന്ന താളിൽനിന്ന് ശേഖരിച്ചത്