പി. കൃഷ്ണപിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.കൃഷ്ണപിള്ള
വ്യക്തിഗത വിവരങ്ങൾ
ജനനം1906-ഒക്ടോബർ-14
വൈക്കം, കോട്ടയം ജില്ല
മരണം1948-ഓഗസ്റ്റ്-19 (42 വയസ്സ്)
മുഹമ്മ,ആലപ്പുഴ
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിതങ്കമ്മ
വസതിവൈക്കം

കമ്യൂണിസ്റ്റ് നേതാവും കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപകാംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു പി. കൃഷ്ണപിള്ള (ജ. 1906 വൈക്കം,കോട്ടയം - മ. ഓഗസ്റ്റ് 19, 1948 മുഹമ്മ,ആലപ്പുഴ).[1] കമ്മ്യൂണിസ്റ്റ് പ്രവർ‌ത്തകർക്കിടയിൽ "സഖാവ്" എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു.[2][3] ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർ‌ത്തകനായിരുന്ന കൃഷ്ണപിള്ള പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തു. അതിലെ ഒരു ഇടതുപക്ഷനിലപാടുള്ളവരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ)യുടെ കേരളഘടകത്തിന് രൂപം നൽകുകയും നേതൃനിരയിലെത്തുകയും ചെയ്തു. 42 -ാം വയസ്സിൽ അന്തരിച്ച അദ്ദേഹം കേരളം കണ്ട മികച്ച സംഘാടകരിൽ ഒരാളായിരുന്നു.

ഹിന്ദി പ്രചാരസഭയുടെ കീഴിൽ ഹിന്ദി പ്രചാരകനായി സാമൂഹ്യപ്രവർത്തനമാരംഭിച്ച കൃഷ്ണപിള്ള ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തുകൊണ്ടാണ് രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്. രാഷ്ട്രീയത്തിൽ സജീവമായതുമുതൽതന്നെ ബ്രീട്ടീഷ് രാജിനെതിരേ പ്രവർത്തിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയത്[1]. ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ പോലീസ് അറസ്റ്റു ചെയ്തു ജയിലലടച്ചു. ജയിലിൽ നിന്നും മോചിതനായ കൃഷ്ണപിള്ള നേരെ പോയത് ഗുരുവായൂർ സത്യാഗ്രഹത്തിൽ പങ്കെടുക്കാനാണ് [1]. അവർണ്ണർ എന്നു മുദ്രകുത്തി ക്ഷേത്രപ്രവേശനം നിരോധിച്ചിരുന്ന മറ്റു ജാതിയിലുള്ളവർക്കു കൂടി ക്ഷേത്രപ്രവേശനം സാധ്യമാക്കണമെന്നതായിരുന്നു സത്യാഗ്രഹത്തിന്റെ ആവശ്യം. സമരത്തിന് ശ്രദ്ധകിട്ടണമെന്ന ഉദ്ദേശത്തോടെ, സവർണ്ണമേധാവിത്വത്തെ പ്രകോപിച്ചുകൊണ്ട് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കി. സവർണ്ണമേധാവികൾ തങ്ങളുടെ കിങ്കരന്മാരെ വിട്ട് കൃഷ്ണപിള്ളയെ മർദ്ദിച്ചു.[1] "ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായർ അവന്റെ പുറത്തടിക്കും" എന്ന് കാവൽക്കാരെ പരിഹസിച്ചുകൊണ്ട് ഈ കൊടിയ മർദ്ദനം മുഴുവൻ അവഗണിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി കൃഷ്ണപിള്ള ഏറ്റുവാങ്ങി.[4].

തിരുവിതാംകൂർ സ്വാതന്ത്ര്യ സമരത്തിലും, പിന്നീട് ആലപ്പുഴയിലെ പുന്നപ്രവയലാർ സമരത്തിലും, കൊച്ചിയിലെ ദേശീയപ്രസ്ഥാന രംഗത്തും മലബാറിലെ കാർഷിക സമരങ്ങളിലും മിൽത്തൊഴിലാളി സമരങ്ങളിലും കൃഷ്ണപിള്ളയുടെ സാന്നിദ്ധ്യം വളരെ പ്രധാനമായിരുന്നു. ഈ പ്രവർത്തനങ്ങൾക്കിടയിൽ സിപിഐയുടെ സ്ഥാപകരിലൊരാളായി. ദീർഘകാലം പ്രസ്ഥാനത്തിനു വേണ്ടി ഒളിവിലും, ജയിലിലും കഴിച്ചുകൂട്ടി. ജനകീയ യുദ്ധകാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ മുന്നിൽ നിന്നും നയിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രത്തിന്റെ പ്രസാധനത്തിനും വിതരണത്തിനുമുള്ള സുശക്തമായ ഒരു സംവിധാനം കെട്ടിപ്പടുക്കാൻ പാർട്ടി നിയോഗിച്ചത് കൃഷ്ണപിള്ളയെയായിരുന്നു. പുന്നപ്ര-വയലാർ സമരത്തിന്റെ പ്രധാന പ്രചോദനകേന്ദ്രം കൃഷ്ണപിള്ളയായിരുന്നു. തിരുവിതാംകൂറിലെ തൊഴിലാളികളെ സമരമുഖത്തേക്കു കൊണ്ടുവന്നുതു മുതൽ, ക്യാമ്പിലെ സന്നദ്ധഭടന്മാർക്ക് വിമുക്തഭടന്മാരുടെ സഹായത്താൽ പരിശീലനം കൊടുത്തിരുന്നതുവരെ കൃഷ്ണപിള്ളയുടെ മാർഗ്ഗനിർദ്ദേശത്തിലായിരുന്നു.

കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കന്യാകുമാരി ജില്ലയിലെ ശുചീന്ദ്രത്തിനടുത്തുള്ള ഇടലാക്കുടി സ്വദേശി തങ്കമ്മ ആയിരുന്നു ഭാര്യ. ആലപ്പുഴയിലെ മുഹമ്മയ്ക് സമീപമുള്ള കഞ്ഞിക്കുഴിയിലെ കണ്ണർകാട് എന്ന പ്രദേശത്തെ ഒരു കയർത്തൊഴിലാളിയുടെ വീട്ടിൽ ഒളിവിൽ കഴിയുന്ന സമയത്ത് 1948 ആഗസ്റ്റ് 19 ന് സർപ്പദംശനം ഏൽക്കുകയുണ്ടായി. അന്നു രാത്രി ഒമ്പതു മണിയോടെ, കൃഷ്ണപിള്ള അന്തരിച്ചു. മരണസമയത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു.[5]. അദ്ദേഹത്തിന്റെ ഭാര്യ തങ്കമ്മ മരണവിവരം അറിഞ്ഞ് താമസ സ്ഥലമായ ശുചീന്ദ്രത്ത് നിന്ന് എത്തുകയും, മാരാരിക്കുളത്ത് താമസിക്കുന്ന സഹോദരി പാലക്കൽ വീട്ടിൽ ബേബി (പത്മാവതി ശിവരാമക്കുറുപ്പ്) യുടെ കൂടെ തങ്ങുകയുമാണ് ഉണ്ടായത്. ഒരാഴ്ച്ചക്ക് ശേഷം അവർ തിരിച്ചുമടങ്ങുകയും പിന്നീട് ശുചീന്ദ്രം ക്ഷേത്രം സ്ഥാനികനും, വൈദ്യനുമായിരുന്ന നീലകണഠ ശർമ്മയെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തിൽ അവർക്കുണ്ടായ മകനായിരുന്നു പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ ടി.എൻ. ഗോപകുമാർ.

ആദ്യകാല ജീവിതം[തിരുത്തുക]

ബാല്യം വിദ്യാഭ്യാസം[തിരുത്തുക]

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
(സി.പി.ഐ)

എ.ഐ.ടി.യു.സി. - എ.ഐ.കെ.എസ്.
എ.ഐ.വൈ.എഫ്.- എ.ഐ.എസ്.എഫ്.
എൻ.എഫ്.ഐ.ഡബ്ല്യു.-ബി.എം.കെ.യു.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
(സി.പി.ഐ (എം))

സി.ഐ.ടി.യു - എ.ഐ.കെ.എസ്.
ഡി.വൈ.എഫ്.ഐ.- എസ്.എഫ്.ഐ.
എ.ഐ.ഡി.ഡബ്ല്യു.എ. - ജി.എം.പി.

നക്സൽ ബാരി ഉദയം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (എം-എൽ)
ലിബറേഷൻ - ന്യൂ ഡെമോക്രസി
പിസിസി - 2nd സിസി-ജനശക്തി
റെഡ് ഫ്ലാഗ് - ക്ലാസ് സ്ട്രഗ്ഗിൾ
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ
യു.യു.ടി.സി.-എൽ.എസ്. - എ.ഐ.എം.എസ്.എസ്.
എ.ഐ.ഡി.വൈ.ഓ. - എ.ഐ.ഡി.എസ്.ഓ.

പി. കൃഷ്ണപിള്ള
സി. അച്യുതമേനോൻ
എം.എൻ. ഗോവിന്ദൻ നായർ
എ.കെ. ഗോപാലൻ
ഇ.എം.എസ്. നമ്പൂതിരിപ്പാട്
ടി.വി. തോമസ്
എൻ.ഇ. ബാലറാം
കെ. ദാമോദരൻ
എസ്.എ. ഡാൻ‌ഗെ
എസ്.വി. ഘാട്ടെ
ജി. അധികാരി
പി.സി. ജോഷി
അജയ്‌ കുമാർ ഘോഷ്
സി. രാജേശ്വര റാവു
ഭൂപേഷ് ഗുപ്‌ത
ബി.ടി. രണദിവെ,ചാരു മജൂംദാർ,ജ്യോതിബസു
ശിബ്‌ദാസ് ഘോഷ്
ടി. നാഗി റെഡ്ഡി,പി. സുന്ദരയ്യ

തെഭാഗ പ്രസ്ഥാനം
CCOMPOSA

കമ്യൂണിസം
ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം

കമ്മ്യൂണിസം കവാടം

1906-ൽ കോട്ടയം ജില്ലയിലെ വൈക്കത്തെ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ, മയിലേഴത്തു മണ്ണം‌പിള്ളി നാരായണൻ നായരുടെയും പാർവ്വതിയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. ഇവരുടെ പത്തുമക്കളിൽ ഒരാളായിരുന്നു കൃഷ്ണപിള്ള. മൂത്ത രണ്ടു സഹോദരിമാരും അനിയൻ നാണപ്പനും ഒഴികെ ബാക്കിയുള്ളവരെല്ലാം ചെറുപ്രായത്തിൽ തന്നെ മരണമടയുകയാണുണ്ടായത് [6]. തുച്ഛമായ ശമ്പളം പറ്റുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു കൃഷ്ണപിള്ളയുടെ പിതാവ്. കൃഷ്ണനു പതിമൂന്നു വയസ്സായപ്പോൾ അമ്മ മരണമടഞ്ഞു, അതിനടുത്ത വർഷം അച്ഛനും മരിച്ചു[6]. താമസിയാതെ മുത്തച്ഛനും.[7]. പോലീസുകാരനായ അമ്മാവന്റേയും, മൂത്ത സഹോദരിമാരുടേയും പരിരക്ഷണയിലാണ് കൃഷ്ണനും അനുജൻ നാണപ്പനും പിന്നീട് വളർന്നത്. ബാല്യകാലം അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല. അഞ്ചാം തരംവരെ മാത്രമേ ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളൂ. കുറച്ചുകാലം ചില തമിഴ് നാടകസംഘങ്ങളോടൊപ്പവും അദ്ദേഹം പ്രവർത്തിച്ചു[7]. 1921 ൽ ഇളയസഹോദരിയായ ഗൗരിയമ്മയുടെ ഭർത്താവിന്റെ കൂടെ ആലപ്പുഴയിൽ താമസിച്ച് ഒരു കയർഫാക്ടറിയിൽ ജോലിക്കു ചേർന്നു[8]. പിന്നീട് വൈക്കത്താരംഭിച്ച ഹിന്ദി വിദ്യാലയത്തിൽ ഹിന്ദി ഭാഷ പഠിക്കാൻ ചേർന്നു. 1922 ലെ ചൗരിചൗരാ[൧] സംഭവത്തിന്റെ ബാക്കിപത്രം എന്നപോലെ ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം നിറുത്തിവെക്കുകയും, രാജ്യമൊട്ടാകെ നടന്നുവന്ന സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങൾ നിറുത്തിവെക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു സമയത്ത് ഉത്തരേന്ത്യയിൽ നടക്കുന്ന സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ അടുത്തറിയാൻ വേണ്ടിയായിരിക്കാം കൃഷ്ണപിള്ള ഹിന്ദി ഭാഷ പഠിക്കാൻ തുനിഞ്ഞതെന്ന് പി. ഗോവിന്ദപിള്ള രേഖപ്പെടുത്തുന്നു[9].

വൈക്കം സത്യാഗ്രഹം നടന്ന 1924 ൽ കൃഷ്ണപിള്ളയ്ക് വെറും പതിനെട്ടു വയസ്സുമാത്രമാണ് പ്രായമുണ്ടായിരുന്നത്. എന്നാൽ സത്യാഗ്രഹത്തെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്ന ആ യുവാവിനെ സത്യാഗ്രഹികൾക്കു നേരെ മേൽജാതിക്കാർ നടത്തിയ ക്രൂരമർദ്ദനങ്ങൾ രോഷം കൊള്ളിച്ചിരുന്നു. മർദ്ദകർക്കെതിരേ പ്രതികരിക്കണം എന്ന് കൃഷ്ണപിള്ള സുഹൃത്തുക്കളോട് പറയുമായിരുന്നത്രെ[10]. മലബാർ ലഹളക്കുശേഷം കേരളത്തിൽ ആദ്യമായി നടന്ന സംഘടിത മുന്നേറ്റം എന്നാണ് വൈക്കം സത്യാഗ്രഹത്തെ, കൃഷ്ണപിള്ള പിൽക്കാലത്ത് വിശേഷിപ്പിച്ചത്[11].

ഉത്തരേന്ത്യൻ യാത്ര[തിരുത്തുക]

1927 ൽ തറവാടു ഭാഗം വച്ചു കഴിഞ്ഞശേഷം കൃഷ്ണപിള്ള ഉത്തരേന്ത്യയിലേക്കു ഒരു യാത്ര പോയി. ഉത്തർപ്രദേശിലെ അലഹബാദ് നഗരത്തിലാണ് അദ്ദേഹം ചെന്നെത്തിയത്. അവിടെ രണ്ടുകൊല്ലത്തോളം താമസിക്കുന്നതിനിടയിൽ ഹിന്ദി പ്രചാര സഭയുടെ സാഹിത്യവിശാരദ് എന്ന പരീക്ഷ പാസായി[12]. ഇംഗ്ലീഷിലെ ബി.എ. ബിരുദത്തിനു തുല്യമായ പരീക്ഷയാണിത്.[13]. ഇതോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷ ഭംഗിയായി കൈകാര്യം ചെയ്യാനും കൃഷ്ണപിള്ള പഠിച്ചു. ഹിന്ദി ഭാഷ സ്വായത്തമാക്കിയതുകൊണ്ട് ഭാരതത്തിൽ നടക്കുന്ന സ്വാതന്ത്ര്യസമരത്തെക്കുറിച്ചെല്ലാം വിശദമായി മനസ്സിലാക്കാനും പഠിക്കുവാനും അദ്ദേഹത്തിന് സാധിച്ചു.

ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പിൻവലിച്ചപ്പോൾ അത്രയും നാൾ നിർജ്ജീവമായിരുന്ന പല വിപ്ലവപ്രസ്ഥാനങ്ങൾക്കും ജീവൻ വെക്കാൻ തുടങ്ങി. ഇതിൽ പ്രധാനമായിരുന്നു ഭഗത് സിംഗിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന നൗജവാൻ ഭാരത് സഭ, ചന്ദ്രശേഖർ ആസാദ് നയിച്ച ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമി എന്നിവ. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്‌ദേവ് തുടങ്ങിയവരെ പ്രതിചേർത്ത് ലാഹോർ ഗൂഢാലോചനകേസും, കമ്മ്യൂണിസ്റ്റു നേതാക്കളേയും, സഹയാത്രികരേയും പ്രതികളാക്കി മീററ്റ് ഗൂഢാലോചനകേസും" നടന്നത് കൃഷ്ണപിള്ള ഉത്തരേന്ത്യയിൽ തങ്ങിയ കാലത്തായിരുന്നു.[14][15] ഇത്തരം സംഭവങ്ങളെല്ലാം വിശദമായി വീക്ഷിച്ചിരുന്ന കൃഷ്ണപിള്ള അലഹബാദിലെത്തിയ കാലം മുതൽക്കേ സ്വാതന്ത്ര്യത്തിനായുള്ള സമരങ്ങളുടെ അനുകൂലിയായി മാറി.

കേരളത്തിലേക്ക്[തിരുത്തുക]

1929 ൽ ഹിന്ദി ബിരുദപഠനം പൂർത്തിയാക്കിയശേഷം കൃഷ്ണപിള്ള കേരളത്തിൽ എറണാകുളത്ത് മുഴുവൻ സമയ ഹിന്ദി അദ്ധ്യാപകനായി ജോലിയിൽ ചേർന്നു.[16] മുപ്പത് രൂപയായിരുന്നു പ്രതിമാസ ശമ്പളം[7]. അവശതയനുഭവിക്കുന്നവർക്കുവേണ്ടി കഷ്ടപ്പെടാനുള്ള ഒരു മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നതായി സഹവാസികൾ ഓർമ്മിക്കുന്നു.[17][18] അലഹബാദിൽ വെച്ചു തന്നെ ദേശീയ വിമോചനപ്രസ്ഥാനത്തിന്റെ വേലിയറ്റങ്ങൾ മനസ്സിലാക്കിയിരുന്നു കൃഷ്ണപിള്ളക്ക് ഹിന്ദി പ്രചാരകനായി ജോലി തുടരാൻ കഴിയുമായിരുന്നില്ല. ഇക്കാലത്താണ് മലബാറിൽപോയി രാഷ്ട്രീയപ്രവർത്തനം തുടങ്ങാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതെന്ന് സുഹൃത്തായിരുന്ന കെ.ടി. കുഞ്ഞിക്കേളപ്പൻ നമ്പ്യാർ രേഖപ്പെടുത്തിയിരിക്കുന്നു[18]

രാഷ്ട്രീയജീവിതം[തിരുത്തുക]

ഭാരതം സ്വാതന്ത്ര്യസമരത്തിന്റെ തീജ്ജ്വാലയിൽ വെന്തെരിയുമ്പോൾ അതിൽ നിന്നും മാറി നിൽക്കുവാൻ കൃഷ്ണപിള്ളക്കായില്ല. മലബാറിലേക്ക് പോയി സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ പങ്കുചേരാൻ അദ്ദേഹം തീരുമാനിച്ചു[19]. തിരുവിതാംകൂറിലെ ബ്രിട്ടീഷുകാരുടെ അടിമകളായ നാട്ടുരാജാക്കന്മാർക്കെതിരേ സമരം ചെയ്യുന്നതിലും തനിക്കിഷ്ടം മലബാറാണെന്നായിരുന്നു ഇതിനേക്കുറിച്ചു ചോദിച്ച സുഹൃത്തുക്കളോട് കൃഷ്ണപിള്ള പറഞ്ഞിരുന്നത്. സിവിൽ നിസ്സഹകരണ പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടിരുന്ന ആ കാലഘട്ടത്തിൽ അദ്ദേഹം തന്റെ ഹിന്ദി പ്രചാരകന്റെ ജോലി ഉപേക്ഷിച്ചു. 1930 -ൽ കോഴിക്കോടു മുതൽ പയ്യന്നൂർ വരെ നടത്തിയ ഉപ്പു സത്യാഗ്രഹ ജാഥയിൽ പങ്കെടുക്കുകയും അതിനെത്തുടർന്നു കണ്ണൂർ ജയിലിൽ തടവിലാക്കപ്പെടുകയും ചെയ്തു.

ഉപ്പു സത്യാഗ്രഹം[തിരുത്തുക]

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ബ്രിട്ടീഷ് സർക്കാർ ഉപ്പിന് നികുതി വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് ഗാന്ധിയുടെ നേതൃത്വത്തിൽ ശക്തമായി നടന്ന ഒരു നിയമലംഘന സമരമായിരുന്നു ഉപ്പുസത്യാഗ്രഹം. ഉപ്പു സത്യാഗ്രഹം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, സത്യാഗ്രഹം നടത്താനുള്ള സന്നദ്ധപ്രവർത്തകരെ തിരഞ്ഞെടുക്കുന്ന സമയമായിരുന്നു അത്. കൃഷ്ണപിള്ള ഉപ്പു സത്യാഗ്രഹ സന്നദ്ധപ്രവർത്തകരിൽ ഒരാളായി ചേർന്നു. മാതൃഭൂമി ദിനപത്രത്തിൽ ഉപ്പു സത്യാഗ്രഹം നടത്തുന്നതിനായി സന്നദ്ധപ്രവർത്തകരെ വേണമെന്നുള്ള വാർത്ത കണ്ടാണ് കൃഷ്ണപിള്ള ആ ക്യാംപിൽ എത്തിച്ചേർന്നത്. 1930 ഏപ്രിൽ 13ന് കെ.കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോടു നിന്നും 33 പേരുള്ള ആ സംഘം പയ്യന്നൂർ ലക്ഷ്യമാക്കി യാത്ര തുടങ്ങി. അവർ പയ്യാവൂർ കടപ്പുറത്തു വെച്ച് ഉപ്പു കുറുക്കുകയും, ഭരണാധികാരികളുടെ എതിർപ്പു വകവെക്കാതെ സാധാരണക്കാരായ ആളുകൾക്ക് ആ ഉപ്പ് വിതരണം ചെയ്യുകയും ചെയ്തു[20][21] ഒന്നാം ഘട്ടം ഉപ്പു സത്യാഗ്രഹം വളരെ സമാധാനപരമായി തന്നെ സമാപിച്ചു.

മെയ് 5 ന് ഗാന്ധിജി അറസ്റ്റ് ചെയ്യപ്പെട്ടതോടെ സമരത്തിന്റെ രീതി മാറി. പോലീസ് ക്രൂരമായ മർദ്ദനം അഴിച്ചുവിടാൻ തുടങ്ങി. സമരം പയ്യന്നൂരിൽ മാത്രം ഒതുക്കിനിറുത്താതെ കോഴിക്കോട്ടേക്കും വ്യാപിപ്പിക്കാൻ സമരസമിതി തീരുമാനിക്കുകയും, അതിനു വേണ്ടി ഒരു സംഘം കോഴിക്കോട്ടേക്കു പുറപ്പെടുകയും ചെയ്തു. കൃഷ്ണപിള്ള കൂടി ഉൾപ്പെടുന്ന 45 പേരുള്ള ധർമ്മഭടന്മാർ മേയ് 12 ന് കോഴിക്കോട് കടപ്പുറത്തേക്ക് നിയമം ലംഘിക്കാൻ പുറപ്പെട്ടു.[22] സമാധാനപരമായി തുടങ്ങിയ സമരത്തെ പക്ഷേ പോലീസ് അക്രമത്തോടെയാണ് നേരിട്ടത്. കടുത്ത മർദ്ദനം അഴിച്ചുവിട്ടിട്ടുപോലും വളരെ ശ്രമപ്പെട്ടാണ് പോലീസിന് കൃഷ്ണപിള്ളയേയും മറ്റു നേതാക്കളേയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്[23].

വരിക വരിക സഹജരേ വലിയ സഹനസമരമായ്, കരളുറച്ചു കൈകൾ കോർത്തു കാൽനടയ്ക്കു പോക നാം"

- കോഴിക്കോടു കടപ്പുറത്തെ നിയമലംഘനത്തിൽ 'മാർച്ചിങ്ങ് സോങ്' ആയി കൃഷ്ണപിള്ള പാടിയ അംശി നാരായണപ്പിള്ളയുടെ ഗാനത്തിന്റെ തുടക്കം.[24]

വിചാരണ ജയിൽ വാസം[തിരുത്തുക]

നിയമലംഘനകേസിൽ കുറ്റം ചാർത്തപ്പെട്ട ആറു പ്രതികളിൽ ആറാമനായിരുന്നു കൃഷ്ണപിള്ള. ആദ്യത്തെ അഞ്ചുപേരും ഈ കോടതിനടപടികളിൽ പങ്കുകൊള്ളുവാൻ കൂട്ടാക്കുന്നില്ല എന്ന കോടതിക്കുമുമ്പാകെ പറഞ്ഞപ്പോൾ കൃഷ്ണപിള്ള താൻ ഈ സർക്കാരിനെ ബഹുമാനിക്കുന്നില്ല എന്നാണ് പറഞ്ഞത്[25]. വിചാരണക്കവസാനം, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 145 ആം വകുപ്പുപ്രകാരം ആറുമാസം കഠിനതടവും, മദിരാശി ഉപ്പു നിയമം 74 ആം വകുപ്പു പ്രകാരം മൂന്നുമാസം കഠിനതടവും കോടതി വിധിച്ചു. എല്ലാവരേയും ബി ക്ലാസ് തടവുകാരായാണ് പരിഗണിക്കേണ്ടതെന്നും കോടതി ഉത്തരവായി. കണ്ണൂർ ജയിലിലാണ് ഇവർ തടവുശിക്ഷ അനുഭവിക്കേണ്ടിയിരുന്നത്.[26]

ജയിലിൽ ബി ക്ലാസ്സ് തടവുകാരായിരുന്നെങ്കിലും, ജയിലധികൃതർ വളരെ മോശമായാണ് ഈ തടവുകാരോട് പെരുമാറിയിരുന്നത്. കൃഷ്ണപിള്ള വളരെയധികം പീഡനങ്ങൾ ഏറ്റുവാങ്ങിയിരുന്നുവെന്ന് അദ്ദേഹത്തോടൊപ്പം ജയിലിലുണ്ടായിരുന്ന കെ.പി.ഗോപാലൻ രേഖപ്പെടുത്തിയിരിക്കുന്നു[27]. തടവുകാരെ സംബന്ധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും മേലധികാരികളുമായി മല്ലിടാൻ തന്റേടത്തോടെ തയ്യാറായത് അന്ന് കൃഷ്ണപിള്ളമാത്രമായിരുന്നു. ജയിലിലെ മോശം ഭക്ഷണം കാരണം മിക്കവർക്കും രക്താതിസാരം മുതലായ രോഗങ്ങളും ഉണ്ടായി.[28] തടവുകാർക്കെതിരേ നടക്കുന്ന അക്രമങ്ങളെ ചോദ്യം ചെയ്തതിനെതുടർന്ന് ജയിലധികൃതർ അദ്ദേഹത്തെ കോൽചങ്ങലയിൽ[൨] ബന്ധിച്ചിടുകയുണ്ടായി. ഇതിനെതുടർന്ന് നിരാഹാരം ആരംഭിച്ച കൃഷ്ണപിള്ളയെ വെല്ലൂർ ജയിലിലേക്കു മാറ്റുവാൻ ജയിൽ മേധാവികൾ തീരുമാനിച്ചു[29].

വെല്ലൂർ ജയിലിൽ കണ്ണൂരിലേതിനേക്കാൾ മെച്ചപ്പെട്ട അന്തരീക്ഷമായിരുന്നു. വെല്ലൂരിൽ നിന്നും കൃഷ്ണപിള്ളയെ പിന്നീട് സേലം ജയിലിലേക്കു മാറ്റി. സേലം ജയിലിൽ വെച്ച് കൃഷ്ണപിള്ള ലാഹോർ ഗൂഢാലോചനകേസിൽ ഭഗത് സിംഗിന്റെ സഹപ്രവർത്തകനായ ബദ്കേശ്വർ ദത്തിനെ അടുത്തു പരിചയപ്പെടാൻ ഇടയായി. സേലം ജയലിലും അന്യായങ്ങൾക്കെതിരേ കൃഷ്ണപിള്ളയും ദത്തും കടുത്ത സമരങ്ങൾ നടത്തുകയും വീണ്ടും കോൽച്ചങ്ങലകളിൽ തളക്കപ്പെടുകയും ചെയ്തു[30]. ഇവിടെ വെച്ച് പല വിപ്ലവകാരികളുമായി അടുത്തു ബന്ധപ്പെടാൻ കൃഷ്ണപിള്ളക്കു കഴിഞ്ഞതുകൊണ്ടാവാം അദ്ദേഹത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനോടുള്ള സമീപനം പതുക്കെ മാറി തുടങ്ങിയിരുന്നു[31].

ഗുരുവായൂർ സത്യാഗ്രഹം[തിരുത്തുക]

ജയിലിൽ നിന്നും പുറത്തിറങ്ങിയ കൃഷ്ണപിള്ള കോൺഗ്രസ്സിനോടുള്ള അഭിപ്രായവ്യത്യാസം ഉള്ളിൽവെച്ചുകൊണ്ടു തന്നെ കോൺഗ്രസ്സിന്റെ സമരപരിപാടികളിൽ മുഴുകി. വിദേശ വസ്ത്രങ്ങൾ വിൽക്കുന്ന കടകൾ പിക്കറ്റുചെയ്യുക. സമരത്തിലേക്ക് കൂടുതൽ ആളുകളെ സംഘടിപ്പിക്കുന്ന എന്നീ പരിപാടികളിൽ കൃഷ്ണപിള്ള മുമ്പിട്ടിറങ്ങി. എന്നാൽ പെട്ടെന്ന് തന്നെ അദ്ദേഹത്തിന് മലബാറിലേക്ക് തിരിച്ചുപോരേണ്ടി വന്നു, കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ല് എന്നു വിശേഷിപ്പിക്കാവുന്ന ഗുരുവായൂർ സത്യാഗ്രഹം ആരംഭിക്കാനായി കോൺഗ്രസ്സ് തയ്യാറെടുപ്പുകൾ നടത്തുന്ന സമയം ആയിരുന്നു അത്[32]. വടകര കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ച് എല്ലാ ഹൈന്ദവക്ഷേത്രങ്ങളിലും ഹിന്ദുക്കൾക്കെല്ലാം തന്നെ പ്രവേശനം നൽകണം എന്ന ഒരു പ്രമേയം പാസ്സാക്കിയിരുന്നു, ഇതിനെ തുടർന്ന് കെ. കേളപ്പൻ ഗാന്ധിജിയെ ചെന്നു കണ്ട് ഗുരുവായൂർ സത്യാഗ്രഹം ആരംഭിക്കാനുള്ള അനുവാദം വാങ്ങുകയും നവംബർ 1 ന് സമരം തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തു[33].

സമരത്തിന്റെ താത്വിക വശത്തോട് യോജിച്ചില്ലെങ്കിലും, ദേശീയ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന ഒരു സമരമെന്ന നിലയിൽ കൃഷ്ണപിള്ളയും ഇതിൽ ഭാഗഭാക്കായി[34]. പല പ്രമുഖ നേതാക്കളും സത്യാഗ്രത്തിനു പിന്തുണയുമായി ഗുരുവായൂരെത്തി. കെ. കേളപ്പൻ, മന്നത്ത്‌ പത്മനാഭൻ തുടങ്ങിയവരുടെ പ്രസംഗങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ ദിവസങ്ങൾ കഴിയവെ സമരച്ചൂട് കുറഞ്ഞു വന്നു. സമരക്കാരിൽ ഒരു തളർച്ച അനുഭവപ്പെടുകയുണ്ടായി. സമരം ബലഹീനമാകുന്നതു കണ്ട കൃഷ്ണപിള്ള ഗുരുവായൂർ ക്ഷേത്രസോപാനത്തിൽ തൂക്കിയിരുന്ന മണി അടിച്ചു തൊഴുതു[35]. ഈ മണി മുഴക്കുവാനുള്ള അവകാശം ബ്രാഹ്മണർക്കുമാത്രമായിരുന്നു. ഇത് അവിടുത്തെ ആളുകളെ കോപാകുലരാക്കി. അവർ കൂട്ടം ചേർന്ന് കൃഷ്ണപിള്ളയെ മർദ്ദിച്ചു. കൃഷ്ണപിള്ള പക്ഷേ ഇതെല്ലാം നിസ്സാരമായി തള്ളിക്കളയുകയും പിറ്റേ ദിവസവും ഈ മണി മുഴക്കുകയും ചെയ്തു. ഇതു കണ്ട ക്ഷേത്രം ഭാരവാഹികൾ കൃഷ്ണപിള്ളയെ വീണ്ടും മർദ്ദിച്ചു. എന്നാൽ ഈ പ്രവൃത്തിയെ അഭിനന്ദിക്കാനും ധാരാളം പേർ ഉണ്ടായിരുന്നു. മണി അടി സംഭവത്തെത്തുടർന്ന് കൃഷ്ണപിള്ള ക്ഷേത്രത്തിൽ കയറുന്നത് ദേവസ്വം വിലക്കി, ഇതിനെതിരേ കൃഷ്ണപിള്ള പിക്കറ്റിംഗ് ആരംഭിച്ചു. എന്നാൽ ഒത്തു തീർപ്പിനായി ക്ഷേത്രം ഭാരവാഹികൾ ഒരാഴ്ചത്തെ സമയം ചോദിക്കുകയും സത്യാഗ്രഹികൾ അതനുവദിക്കുകയും ചെയ്തു.

കൃഷ്ണപിള്ളയുടെ ഇത്തരം നടപടികൾ സത്യാഗ്രഹികളിൽ പുത്തനുണർവു പകർന്നു നൽകി. എന്നിരിക്കിലും മേൽജാതിക്കാരുടെ ഭാഗത്തു നിന്നുള്ള മർദ്ദന നടപടികൾ അവസാനിച്ചിരുന്നില്ല. ഡിസംബർ 28 ന് എ.കെ.ഗോപാലന് ക്രൂരമായ മർദ്ദനമേറ്റു. ഇത് സമരത്തിന്റെ രീതി തന്നെ മാറ്റി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സമരാനുകൂലികൾ ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊളിച്ചു[36]. ഈ നടപടിയോടെ ഗുരുവായൂർ ക്ഷേത്രം അധികൃതർ തൽക്കാലത്തേക്ക് അടച്ചിട്ടു. 1932 ജനുവരി 28 ന് ക്ഷേത്രം വീണ്ടും തുറന്നുവെങ്കിലും, സമരത്തിന് വീര്യം പകരാൻ കൃഷ്ണപിള്ള പുറത്തുണ്ടായിരുന്നില്ല. ദേശീയരാഷ്ട്രീയത്തിൽ കൂടുതൽ ഗൗരവതരമായ വിഷയങ്ങളിലേക്ക് തന്റെ പ്രയത്നങ്ങൾ എത്തിക്കാനായി അദ്ദേഹം തീരുമാനിച്ചുറച്ചിരുന്നു[37].

സിവിൽ നിയമലംഘനം, ജയിൽവാസം[തിരുത്തുക]

ഗാന്ധി-ഇർവിൻ സന്ധിയോട് ജനങ്ങളിൽ അസംതൃപ്തി ജനിച്ചിരുന്നു, കരാറിൽ പറഞ്ഞിരുന്ന എല്ലാ കാര്യങ്ങളും നടപ്പിലാക്കാൻ ബ്രിട്ടീഷ് സർക്കാർ തയ്യാറായിരുന്നില്ല എന്നതായിരുന്നു കാരണം. കൂടാതെ, 1931 ലെ രണ്ടാം വട്ടമേശ സമ്മേളനവും പരാജയത്തിലായിരുന്നു[38]. ഈ സംഭവങ്ങൾ കോൺഗ്രസ്സിനെ മറ്റൊരു സിവിൽ നിയമലംഘനം കൂടി അനിവാര്യമാക്കിത്തീർത്തു. 1932 ജനുവരി 4ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തു[39]. അഭിപ്രായസ്വാതന്ത്ര്യത്തെ പാടെ ഹനിക്കുന്ന പ്രസ് ആക്ട് നേരത്തേ തന്നെ നടപ്പിലാക്കിയിരുന്നു[40].

കേരളത്തിൽ നിയമലംഘനപ്രസ്ഥാന ഊർജ്ജ്വസ്വലമായി കൊണ്ടുപോകാൻ കെ.പി.സി.സി തീരുമാനമെടുത്തു. ഗാന്ധി മുതലായ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട്ട് ഖിലാഫത്ത് കടപ്പുറത്ത് വെച്ച് പ്രതിഷേധ സമ്മേളനം നടത്താനും കെ.പി.സി.സി തീരുമാനിച്ചു. എന്നാൽ ഇത്തരം സമ്മേളനങ്ങളും, യോഗങ്ങളും ക്രിമിനൽ പ്രൊസീജ്യർ കോഡ് 144 അനുസരിച്ച് നിരോധിച്ചിട്ടുണ്ടായിരുന്നു. കൃഷ്ണപിള്ള, ശ്രീമതി കാർത്ത്യായനി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം കടപ്പുറത്ത് യോഗത്തിനായി പുറപ്പെട്ടു. യോഗം തുടങ്ങിയ ഉടൻ തന്നെ, പോലീസ് ഇവരെ അറസ്റ്റ് ചെയ്തതായി പ്രഖ്യാപിച്ചു[41]. അറസ്റ്റിന്റെ ഭാഗമായി ഇവരെ സ്റ്റേഷനിലെത്തിച്ചുവെങ്കിലും അവിടത്തെ നടപടിക്രമങ്ങളിൽ പങ്കുകൊള്ളാൻ കൃഷ്ണപിള്ളയടക്കമുള്ളവർ തയ്യാറായില്ല. ഈ നേതാക്കളുടെ അറസ്റ്റോടെ സിവിൽ നിയമലംഘനപ്രസ്ഥാനം കൂടുതൽ ശക്തിപ്രാപിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 117, 188(എ) വകുപ്പുകൾ പ്രകാരം പ്രതികളിൽ ഓരോരുത്തർക്കും അഞ്ച് മാസം കഠിനതടവും, ഓരോമാസം വെറും തടവും ശിക്ഷ വിധിച്ചു. ഈ വിചാരണയിലും താൻ പങ്കുകൊള്ളുന്നില്ലെന്ന് കൃഷ്ണപിള്ള കോടതിയിൽ അസ്സന്നിഗ്ദമായി പ്രഖ്യാപിച്ചു[42].

പ്രതികളെ തടവ് ശിക്ഷക്കായി കോഴിക്കോട് സബ് ജയിലിലേക്കാണ് കൊണ്ടുപോയത്. ഇവിടെ വച്ചാണ് കൃഷ്ണപിള്ളയും, ഇ.എം.എസ്. നമ്പൂതിരിപ്പാടും തമ്മിൽ ആദ്യമായി കണ്ടുമുട്ടുന്നത്[43]. കൃഷ്ണപിള്ളയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കണ്ണൂർ ജയിലിൽ കൃഷ്ണപിള്ളക്ക് ക്രൂര മർദ്ദനം സഹിക്കേണ്ടി വന്നു. ജയിലിൽ സാധാരണ അനുവദിക്കേണ്ട സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരേ സമരം ചെയ്തതിനാണ് ജയിലധികൃതർ അദ്ദേഹത്തെ തല്ലിച്ചതച്ചത്. സഹതടവുകാർക്ക് ഹിന്ദി ഭാഷ പഠിപ്പിച്ചാണ് കൃഷ്ണപിള്ള ജയിലിൽ സമയം പോക്കിയിരുന്നത്. കൃഷ്ണപിള്ള അനായാസമായി ഹിന്ദി സംസാരിക്കുന്നതുകണ്ട് തനിക്കും അതുപോലെ സംസാരിക്കാനായി, ഹിന്ദി പഠിക്കാൻ തീരുമാനിച്ചു എന്ന് മൊയ്യാരത്ത് ശങ്കരൻ രേഖപ്പെടുത്തുന്നു[44]. ജയിൽവാസ സമയത്ത് അവിടെ സഹതടവുകാരായുണ്ടായ ഉത്തരേന്ത്യൻ വിപ്ലവകാരികളുമായി കൃഷ്ണപിള്ള നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടായിരുന്നു. കൂടാതെ, പുറത്തുനിന്നും കേശവദേവിനേപ്പോലുള്ളവരെ ബന്ധപ്പെട്ട് ഇടതുപക്ഷചിന്തകളും വായിച്ചു മനസ്സിലാക്കാൻ കൃഷ്ണപിള്ള ശ്രമിച്ചിരുന്നു[45].

കണ്ണൂർ ജയിലിലും കൃഷ്ണപിള്ള അനീതിക്കെതിരേ സമരം തുടർന്നു. വളരെ മോശം ഭക്ഷണമായിരുന്നു തടവുകാർക്ക് നൽകിയിരുന്നത്. ഈ അനീതിയെ എ.കെ.ജി മുതലായവർ ചോദ്യം ചെയ്തു. കൃഷ്ണപിള്ളയും മറ്റും ചേർന്ന് ഇത് സൂപ്രണ്ടിനെ അറിയിക്കുകയും, പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ സൂപ്രണ്ട് പരിശോധനക്കു വന്നു. പരാതിക്ക് അടിസ്ഥാനമുണ്ടെന്നു കണ്ടതിനെത്തുടർന്ന് ജയിലറെ താക്കീതു ചെയ്യുകയും ചെയ്തു. ഇതിൽ ക്രുദ്ധനായ ജയിലർ വൈദ്യനാഥ അയ്യർ ഭീകരമായ മർദ്ദനം അഴിച്ചുവിട്ടു. കൃഷ്ണപിള്ളയുടെ തലപൊട്ടി ചോര വന്നു[46]. ആക്രമണത്തെത്തുടർന്ന് കൃഷ്ണപിള്ള, എ.കെ.ജി മുതലായവരെ ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നിട്ടും ഈ നടന്ന ഈ മർദ്ദനത്തിനെതിരേ ഒരന്വേഷണവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല. കൃഷ്ണപിള്ളയെ പിന്നീട് കോഴിക്കോട് ജയിലിലേക്കു മാറ്റുകയും, ആറുമാസത്തെ ശിക്ഷ അവസാനിച്ചപ്പോൾ സ്വതന്ത്രനാക്കുകയും ചെയ്തു[47].

കാടകം വനസത്യഗ്രഹം[തിരുത്തുക]

പ്രധാന ലേഖനം: കാടകം വനസത്യാഗ്രഹം

കാസർഗോഡുള്ള കാഞ്ഞങ്ങാടിനടുത്തെ കാടകം വനത്തിനുള്ളിൽ നിന്ന് ഉണങ്ങിയ വിറകും, പച്ചിലകളും ശേഖരിക്കാൻ പരമ്പരാഗതമായി ഗ്രാമീണർക്ക് അവകാശമുണ്ടായിരുന്നു. എന്നാൽ ബ്രിട്ടീഷ് സർക്കാർ ഈ അവകാശവും, ഇതുപോലെ പാരമ്പര്യമായികിട്ടിയ മറ്റു പല അവകാശങ്ങളും നിരോധിച്ചു. ഈ അനീതിക്കെതിരായിട്ടാണ് എ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ കാടകം വനസത്യഗ്രഹം ആരംഭിച്ചത്[48]. വനത്തിൽ പ്രവേശിച്ച് മരംവെട്ടിയെടുത്ത് അത് വിറ്റു കാശാക്കുക. അതിൽ നിന്നും ഒരോഹരി കെ.പി.സി.സി ഫണ്ടിലേക്കു മുതൽക്കൂട്ടുക ബാക്കി സത്യഗ്രഹ ചെലിവിലേക്കും മാറ്റുക ഇതായിരുന്നു സമരപരിപാടി. സത്യഗ്രഹികൾ സർക്കാർ റിസർവ്വ് വനത്തിൽപോലും ബലംപ്രയോഗിച്ച് കടന്ന് ചന്ദനമരങ്ങൾപോലും വെട്ടിമുറിച്ചു. ബ്രിട്ടീഷ് സർക്കാർ ഈ സമരത്തെ പോലീസിനെ ഉപയോഗിച്ചു നേരിട്ടു. കാരണം ഉപ്പു സത്യാഗ്രത്തേയൊക്കെ പോലെ ഈ സമരവും ജനങ്ങളുടെ ഇടയിൽ സജീവചർച്ചക്കു വിഷയമായിരുന്നു. സമരം ഇങ്ങനെ പടരുന്നതിനോട് സർക്കാരിനും താൽപര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മലബാർ കളക്ടർ സത്യഗ്രഹികളെ അമർച്ചചെയ്യാൻ പ്രത്യേക ഉത്തരവിറക്കിയത്.

അച്ഛനോട് മിഠായി വാങ്ങിത്തരാൻവേണ്ടി കുട്ടികൾ കരയുന്നതുപോലെ നിങ്ങളെന്താ ഗാന്ധിതാതനോട് സ്വാതന്ത്ര്യത്തിനുവേണ്ടി നിലവിളിക്കുന്നത്. നിലവിളിക്കുന്നതുകൊണ്ട് കാര്യമില്ല കുട്ടികളേ, പോരാടി വാങ്ങേണ്ടതാണ് സ്വാതന്ത്ര്യം

പി.കൃഷ്ണപിള്ള.[49]

.

കാടകം സമരം സംഘർഷഭരിതമായ സമയത്താണ് കൃഷ്ണപിള്ള സമരത്തിൽ പങ്കുചേരാൻ കാടകത്തേക്ക് പുറപ്പെടുന്നത്[50]. ആവശ്യമായ സന്നദ്ധപ്രവർത്തകരെ കിട്ടാതെ സമരസമിതി വിഷമിച്ചിരിക്കുകയായിരുന്നു. ഈ സമയത്താണ് ഈ സമരം നമുക്ക് വിജയമാക്കണമെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കൃഷ്ണപിള്ള അവിടെ എത്തിച്ചേരുന്നത്. കൃഷ്ണപിള്ളയുടെ സന്ദർശനം സമരമുഖത്തു പുതിയൊരു ഉണർവ്വുണ്ടാക്കി[51]. കാടകം സമരത്തേക്കുറിച്ചറിഞ്ഞ് മലബാറിൽ നിന്നും സത്യഗ്രഹജാഥകൾ സമരസ്ഥലത്തേക്കു പുറപ്പെട്ടു. കാടകം സമരസ്ഥലത്തേക്ക് പിന്നീട് കൃഷ്ണപിള്ള വീണ്ടും വന്നെത്തുകയും സമരത്തിൽ പങ്കെടുക്കുകയും ചെയ്തു. [52].

കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി[തിരുത്തുക]

ഭാരതത്തിലെ മറ്റു പ്രമുഖ ഇടതുപക്ഷ നേതാക്കളെപ്പോലെതന്നെ കൃഷ്ണപിള്ളയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലൂടെയാണു രാഷ്ട്രീയജീവിതം ആരംഭിച്ചത് - ആദ്യം ഒരു ഗാന്ധിയനായും പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റായും. 1930 -കളുടെ ആദ്യപാദത്തിൽതന്നെ ഉത്തരേന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ടു പടർന്നു പിടിച്ച തീവ്രവാദ, വിപ്ലവരാഷ്ട്രീയത്തിനു സാക്ഷിയായിരുന്നു കൃഷ്ണപിള്ള. 1934 -ൽ ബോംബെയിൽ വച്ച് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകൃതമായപ്പോൾ പാർട്ടിയുടെ കേരളത്തിലെ സെക്രട്ടറിയായി കൃഷ്ണപിള്ള നിയോഗിക്കപ്പെട്ടു. ഇ. എം. എസ്സായിരുന്നു പാർട്ടിയുടെ ഒരു ദേശീയ ജനറൽ സെക്രട്ടറി.

ജയിലിൽ വെച്ച് വിപ്ലവകാരികളുമായും കിസാൻ, ട്രേ‍ഡ് യൂണിയൻ നേതാക്കളുമായും കൃഷ്ണപിള്ള ബന്ധപ്പെട്ടതും ആശയവിനിമയം നടത്തിയതുമെല്ലാം മാറ്റത്തിന്റെ ഒരു പ്രസ്ഥാനത്തിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടണമെങ്കിൽ ഇവിടെ ഗാന്ധിജിയും കോൺഗ്രസ്സും അംഗീകരിക്കുന്ന അഹിംസാസിദ്ധാന്തം മാത്രം പോര, മറിച്ച് റഷ്യയിലൊക്കെ നടപ്പിലാക്കി വിജയം വരിച്ച വിപ്ലവരീതി സ്വീകരിക്കണം എന്ന പക്ഷക്കാരനായിരുന്നു കൃഷ്ണപിള്ള[53]. കൃഷ്ണപിള്ളയും മറ്റുള്ളവരും തങ്ങൾ സോഷ്യലിസ്റ്റുകാരാണെന്നു പ്രഖ്യാപിക്കുകയും സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുവാനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. ജയിലിൽ വെച്ചു പരിചയപ്പെട്ടതും, സമീപരീതിയിൽ ചിന്തിക്കുന്നതുമായ ഇ. എം. എസ്സിനെപ്പോലുള്ള‍‍‍‍ ആളുകളെ കൃഷ്ണപിള്ള നേരിട്ടു പോയി കണ്ട് തങ്ങളുടെ ആശയത്തെക്കുറിച്ചു പറഞ്ഞു [54]. ഗാന്ധിയൻ ആദർശങ്ങളിൽ നിന്നും വഴിമാറി പ്രവർത്തിക്കാനാരംഭിച്ച അദ്ദേഹം തന്റെ അനുയായികളോടൊപ്പം കേരളത്തിലുടനീളം സഞ്ചരിക്കുകയും രഹസ്യ രാഷ്ട്രീയ യോഗങ്ങൾ, പ്രകടനങ്ങൾ, യുവ സംഗമങ്ങൾ, കർഷക,തൊഴിലാളി യൂണിയൻ തുടങ്ങി ഒട്ടനവധി രാഷ്ട്രീയ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും ചെയ്തു. കൃഷ്ണപിള്ളക്കു തിരുവിതാംകൂറുമായി നല്ല ബന്ധമുണ്ടായിരുന്നു. തിരുവിതാംകൂറിൽ കോൺഗ്രസ്സിന്റെ പേരിലല്ലാതെ തന്നെ ചില ഇടതുപക്ഷചിന്താധാരകൾ രൂപം കൊണ്ടിരുന്നു. നാട്ടുരാജ്യ പ്രജാസമ്മേളനത്തിന്റെ സംഘാടകനായിരുന്ന അച്യുതമേനോൻ, പത്രപ്രവർത്തകനായ സി.കുട്ടൻനായർ, ഇവരുടെയൊക്കെ നേതാവായി കണക്കാക്കപ്പെട്ടിരുന്ന കേസരി ബാലകൃഷ്ണപിള്ള, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള, കേശവദേവ് തുടങ്ങിയവരുമായി കൃഷ്ണപിള്ള ബന്ധപ്പെടുകയും, പുതിയ സൗഹൃദങ്ങൾ സ്ഥാപിച്ചെടുക്കുകയും ചെയ്തു. അങ്ങനെ ജയിലിനുള്ളിൽ രൂപംകൊണ്ട ആ ഇടതുപക്ഷപ്രസ്ഥാനം എന്ന ആശയം ജയിലിന്റെ ചുമരുകൾക്കിടയിൽ ഒതുക്കി നിറുത്താതെ കേരളമൊട്ടാകെ വ്യാപിപ്പിക്കാൻ കൃഷ്ണപിള്ള ശ്രമിച്ചു[55].

1934 മെയ് 12ന് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ഒരു യോഗം കൃഷ്ണപിള്ളയുടെ സംഘാടനത്തിൽ കോഴിക്കോടു വെച്ചു ചേരുകയുണ്ടായി. കെ. കേളപ്പനായിരുന്നു അദ്ധ്യക്ഷം വഹിച്ചിരുന്നത്. മാർക്സിസ്റ്റ് തത്ത്വശാസ്ത്രത്തെപ്പറ്റി ശാസ്ത്രീയമായ അറിവുള്ളവരോ, അതല്ലെങ്കിൽ സോഷ്യലിസ്റ്റ് പാർട്ടി ഒരു സമൂഹത്തിൽ ചെയ്യേണ്ട കടമകളെക്കുറിച്ചോ ധാരണയുള്ളവരോ ആയിരുന്നില്ല അന്നത്തെ യോഗത്തിൽ പങ്കെടുത്തത്. നിലവിലുള്ള രാഷ്ട്രീയ രീതി മാറണം എന്ന ചിന്ത വച്ചുപുലർത്തിയിരുന്നവരായിരുന്നു അന്ന് ആ യോഗത്തിൽ പങ്കെടുത്തവർ. ആകെ തണുത്തുറഞ്ഞു കിടന്നിരുന്ന അന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ ഒരു രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഒരു കാര്യപരിപാടിയുടെ ആവശ്യകത ഉണ്ടെന്നു കരുതിയിരുന്നവരായിരുന്നു പുതിയ സോഷ്യലിസ്റ്റ് പാർട്ടിക്കുവേണ്ടി ഒത്തു ചേർന്നത്[56]. കോൺഗ്രസ്സ് സോഷ്യലിസ്റ്റു പാർട്ടിയുടെ കേരള ഘടകം രൂപീകരിക്കുവാൻ കൃഷ്ണപിള്ള വളരെയധികം ക്ലേശങ്ങൾ സഹിക്കുകയുണ്ടായി. യാത്രകൾക്കും ഭക്ഷണത്തിനുമായി പലപ്പോഴും അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് സഹായിച്ചിരുന്നത്. ആ വിശ്രമരഹിതമായ ജോലിയും, ഊർജ്ജ്വസ്വലതയും ഇ. എം .എസ്, എ. കെ. ജി., ഐ.സി.പി. നമ്പൂതിരി, കെ.എ. കേരളീയൻ, എ.വി. കുഞ്ഞമ്പു തുടങ്ങിയ നേതാക്കളെ കൃഷ്ണപിള്ളക്കു ചുറ്റും അണിനിരത്താൻ സഹായിച്ചു[53].

കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്ക് ഒരു മുഖപത്രം വേണമെന്ന ആശയം കൃഷ്ണപിള്ളയുടേതായിരുന്നു. 1935 ജനുവരി 9ന് ഇ. എം. എസ് നമ്പൂതിരിപ്പാടിന്റെ പത്രാധിപത്വത്തിൽ പ്രഭാതം എന്ന പേരിൽ വാരിക പുറത്തിറങ്ങി. സാമ്പത്തികപരാധീനതകൾ കാരണം നിന്നുപോയിരുന്ന ഒരു പത്രം വിലക്കെടുക്കുകയായിരുന്നു അന്ന് അവർ ചെയ്തത്. കാരണം പത്രത്തിന്റെ പിന്നിലുള്ളവരുടെ ചരിത്രം പ്രസിദ്ധമായിരുന്നതുകൊണ്ട് ബ്രിട്ടീഷ് സർക്കാർ പത്രത്തിന് അനുമതി നൽകില്ല എന്നതവർക്കറിയാമായിരുന്നു[57]. പത്രം ഒരു മികച്ച പ്രസിദ്ധീകരണമാക്കാൻ അത്യദ്ധ്വാനം ചെയ്യുമായിരുന്നു കൃഷ്ണപിള്ള. പത്രത്തിൽ തുടർച്ചയായി ലേഖനങ്ങളെഴുതുന്നതോടൊപ്പം തന്നെ എഴുതാൻ കഴിവുള്ളവരെക്കൊണ്ട് എഴുതിക്കുമായിരുന്നു. പത്രത്തിന് ആവശ്യമായ സാമ്പത്തികസ്രോതസ്സ് കണ്ടെത്തുക, പ്രചാരണം വർദ്ധിപ്പിക്കുക തുടങ്ങിയ അണിയറ ജോലികൾ കൂടി കൃഷ്ണപിള്ള ചെയ്തിരുന്നു[58].

കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി അഖിലേന്ത്യാ നിലവാരത്തിൽ വളരാൻ തുടങ്ങിയതോടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സി. എസ്. പി. ക്കെതിരേ പ്രമേയങ്ങളും മറ്റും പാസ്സാക്കി. കോൺഗ്രസ്സിൽ സോഷ്യലിസ്റ്റുകളുടെ നേതൃത്വം തനിക്കംഗീകരിക്കാൻ കഴിയില്ലെന്ന് മഹാത്മാ ഗാന്ധിയും പ്രഖ്യാപിച്ചു. സി. എസ്. പിയിലും അഃന്തഛിദ്രം ഉടലെടുത്തുതുടങ്ങിയിരുന്നു. കെ. കേളപ്പൻ പാർട്ടി സ്ഥാനം രാജിവെച്ചു. ഇതുകൂടാതെ മാതൃഭൂമിപത്രത്തിലൂടെ കെ. കേളപ്പൻ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിക്കെതിരേ കടുത്ത ആക്രമണവും അഴിച്ചുവിട്ടു.

തൊഴിലാളി പ്രസ്ഥാനം[തിരുത്തുക]

പി. കൃഷ്ണപിള്ള അവസാന നാളുകളിൽ ഒളിവിലിരുന്ന കണ്ണർകാട് ചെല്ലിക്കണ്ടത്തിൽ വീടും സ്മാരകവും

ശക്തമായ ഒരു സാമ്രാജ്യവിരുദ്ധപ്രസ്ഥാനം കെട്ടിപ്പടുക്കണമെങ്കിൽ അതിന്റെ മുൻനിരയിലേക്ക് കൊണ്ടുവരേണ്ടത് അടിസ്ഥാനവർഗ്ഗമായ തൊഴിലാളികളേയാണ് എന്ന് കൃഷ്ണപിള്ളക്കറിയാമായിരുന്നു. ഇതിൻ പ്രകാരം അദ്ദേഹം, കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപീകരണസമയത്തു തന്നെ തൊഴിലാളികളെ സംഘടിപ്പിക്കാനും തുടങ്ങിയിരുന്നു. എൻ.സി. ശേഖർ, കെ.പി. ഗോപാലൻ, എ.കെ. ഗോപാലൻ തുടങ്ങിയവരെ ഇതിനു വേണ്ടി കൃഷ്ണപിള്ള നിയോഗിച്ചു. അസംഘടിതരായ തൊഴിലാളികളെ ഒരു തൊഴിലാളി പ്രസ്ഥാനത്തിനു കീഴിൽ കൊണ്ടു വന്ന്, അവരുടെ ആവശ്യങ്ങൾക്കും, അവകാശങ്ങൾക്കും വേണ്ടി പടപൊരുതാൻ കൃഷ്ണപിള്ളയുട നേതൃത്വത്തിലുള്ള പ്രസ്ഥാനം പ്രാപ്തമാക്കി.[59] ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിനുവേണ്ടി മാത്രമല്ല, മുതലാളിത്ത വ്യവസ്ഥിതിക്കെതിരായും തൊഴിലാളികൾ സംഘടിക്കേണ്ടതിന്റെ ആവശ്യകത കൃഷ്ണപിള്ള അവരെ പറഞ്ഞു പഠിപ്പിച്ചു. മുതലാളിത്തത്തെ മറിച്ചിട്ട് പകരം തൊഴിലാളി നേതൃത്വം വഹിക്കുന്ന ഒരു പ്രസ്ഥാനം നിലവിൽ വരേണ്ടതുണ്ടെന്ന് കൃഷ്ണപിള്ള തൊഴിലാളികളെ പറഞ്ഞു മനസ്സിലാക്കി. സാധാരണ രാഷ്ട്രീയ പഠനക്ലാസ്സുകൾ എന്നതിലുപരി, ഇത്തരം പാഠശാലകളിൽ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ എഴുത്തും വായനയും പഠിപ്പിച്ചു. പ്രസംഗിക്കാൻ പരിശീലിപ്പിച്ചു. കൂടാതെ സോഷ്യലിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ കൂടി ഇത്തരം ക്ലാസ്സുകളിൽ വെച്ച് തൊഴിലാളികൾക്ക് നൽകിയിരുന്നു.[60]

1934 ൽ കൃഷ്ണപിള്ളയുടെ ശ്രമഫലമായി കാലിക്കറ്റ് ലേബർ യൂണിയൻ സ്ഥാപിച്ചു. 17 പേരാണ് ഈ സംഘടയിൽ ഉണ്ടായിരുന്നത്. ആദ്യകാലത്ത് എല്ലാ വ്യവസായത്തിലേയും തൊഴിലാളികളെ ഈ യൂണിയനിൽ ചേർത്തിരുന്നു. പിന്നീട് ഏർപ്പെട്ടിരിക്കുന്ന വ്യവസായത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളെ ചേർക്കാൻ തുടങ്ങി. ഈ യൂണിയനുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ക്ലാസ്സുകൾ, യോഗങ്ങൾ എന്നിവയെല്ലാം തൊഴിലാളികളുടെ കൂട്ടായ മുന്നോട്ടുള്ള പ്രവർത്തനത്തിനു വലിയൊരു മുതൽക്കൂട്ടാവുകയായിരുന്നു.[61] 1934 ഏപ്രിൽ മുതൽ ജൂൺവരെ ഉത്തരേന്ത്യയിലെ നെയ്ത്ത് തൊഴിലാളികൾ പണിമുടക്കുകയുണ്ടായി, ഈ സമരങ്ങളെ കണ്ടില്ലെന്നു നടിക്കാൻ തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന കൃഷ്ണപിള്ളക്കായില്ല. സമരംമൂലം ജോലിയും കൂലിയും ഇല്ലാതായ ബോംബെയിലെ തൊഴിലാളികൾക്ക് കഴിയുന്നത്ര വേഗത്തിൽ സഹായം സംഭരിച്ചുനൽകാൻ കേരളത്തിലെ തൊഴിലാളി സുഹൃത്തുക്കളോട് കൃഷ്ണപിള്ള ഒരു പത്രലേഖനത്തിലൂടെ ആവശ്യപ്പെട്ടു.[62] കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയും, വളർന്നുവരുന്ന തൊഴിലാളി സമൂഹവും ഈ ആവശ്യം ഏറ്റെടുക്കുകയും ഉത്തരേന്ത്യയിൽ നടക്കുന്ന സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.[63]

തിരുവണ്ണൂരിലെ കോട്ടൺമില്ലിലെ തൊഴിലാളികളെ സംഘടിപ്പിക്കാനായി കൃഷ്ണപിള്ളയും എ.കെ. ഗോപാലനും വളരെധികം പരിശ്രമിച്ചു.[64] അവരുടെ കഷ്ടപ്പാടിന്റെ ഫലമെന്നോണം കോട്ടൺമിൽ വർക്കേഴ്സ് യൂണിയൻ എന്ന പേരിൽ ഒരു തൊഴിലാളി സംഘടന നിലവിൽ വന്നു. 75ശതമാനത്തോളം തൊഴിലാളികൾ സംഘടയിൽ ചേരുകയുണ്ടായി. കമ്പനിക്കു ലഭിക്കുന്ന ലാഭവും, തൊഴിലാളിക്കു ലഭിക്കുന്ന തുച്ഛമായ കൂലിയേയും കുറിച്ച് ഇരുവരും വ്യക്തമായി പഠിക്കുകയും അത് ലഘുലേഖകളും, യോഗങ്ങളും വഴി തൊഴിലാളികളെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.[65] 1935 ഫെബ്രുവരി 12ന് തിരുവണ്ണൂരിലെ കോട്ടൺ മിൽ തൊഴിലാളികൾ സമരം പണിമുടക്കാരംഭിച്ചു. ഇന്ത്യൻ ഫാക്ടറീസ് ആക്ട് പ്രകാരം തൊഴിലാളിയുടെ ജോലി സമയം ആഴ്ചയിൽ 54 മണിക്കൂറായിരുന്നു. എന്നാൽ ഇത് മുതലാളിമാർ തങ്ങൾക്കിഷ്ടമുള്ള രീതിയിൽ നടപ്പിലാക്കി, ഫലമായി തൊഴിലാളിയുടെ അരദിവസത്തെ കൂലി നഷ്ടമായി.[66] ഈ മാർഗ്ഗം തന്നെ ഇന്ത്യയിലെ മിക്ക കമ്പനികളും നടപ്പിലാക്കിയിരുന്നു. കേരളത്തിൽ ഈ നിയമം തന്നെയായിരുന്നു നിലവിലിരുന്നത്. തൊഴിലാളിയുടെ അരദിവസത്തെ കൂലി പിടിച്ചെടുക്കുന്നതിനെതിരേ സമരം ചെയ്യുന്നതിനായി കൃഷ്ണപിള്ള തൊഴിലാളികളെ സ‍ജ്ജമാക്കി. ഈ തെറ്റായ രീതി പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ തൊഴിലാളികൾ നിവേദനം നൽകി.[67] തുടക്കത്തിൽ കമ്പനി ഉടമകൾ എതിർത്തുവെങ്കിലും, ഈ വിഷയത്തിൽ ഭാവിയിൽ വരാനിടയാകാവുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഭയന്ന് തൊഴിലാളികളുടെ ജോലി സമയം ദിവസം 9 മണിക്കൂറും, ആകെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ 6 ദിവസവുമായി നിജപ്പെടുത്താൻ അവസാനം ഉടമകൾ സമ്മതിച്ചു.

തിരുവണ്ണൂരിലെ പോലെ തന്നെ ഫറോക്കിലെ ഓട്ടുകമ്പനി തൊഴിലാളികളെ സംഘടിപ്പിക്കാനും ഇതിനിടയിൽ കൃഷ്ണപിള്ള ശ്രമിക്കുന്നുണ്ടായിരുന്നു. ഏതാണ്ട് ഒന്നരക്കൊല്ലത്തെ അദ്ധ്വാനംകൊണ്ട് എ.കെ.ജി തുടങ്ങിയവരുടെ സഹകരണത്തോടെ ഓട്ടു കമ്പനി തൊഴിലാളി യൂണിയൻ എന്ന സംഘടന രൂപമെടുത്തു. തുടക്കത്തിൽ ഏതാനും പേരാണ് സംഘടനയിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും, പിന്നീട് ഏതാണ്ട് 400 ഓളം പേർ ഈ യൂണിയനിൽ അംഗങ്ങളായി ചേർന്നു.[68] വരാൻ പോകുന്ന ബുദ്ധിമുട്ടുകൾ മുന്നിൽ കണ്ട് ഫറോക്കിൽ മുതലാളിമാർ നേരത്തേ തന്നെ തൊഴിലാളികളെ പിരിച്ചുവിടുന്നതു തുടങ്ങിയ പ്രതികാര നടപടികൾ തുടങ്ങിയിരുന്നു. കൂടാതെ തൊഴിലാളികൾക്ക് സമ്മേളിക്കാനും, കൃഷ്ണപിള്ളക്കും മറ്റും പ്രവർത്തകർക്കും പ്രസംഗിക്കാനും മറ്റും സ്ഥലം അനുവാദിക്കാതിരിക്കാനും സമ്മർദ്ദം തുടങ്ങി.[69] മുതലാളിമാരുടെ ശ്രമഫലമായി ഫറോക്കിലും പരിസരങ്ങളിലും, ക്രിമിനൽ നിയമം 144 വകുപ്പു പ്രകാരം നിരോധനാജ്ഞ നടപ്പിലാക്കി.[70] എന്നിട്ടും കൃഷ്ണപിള്ളയുടം നേതാക്കളും രഹസ്യയോഗങ്ങളും പരിപാടികളും സംഘടിപ്പിച്ചു. ഇത്തരം യോഗങ്ങളിൽ വെച്ച് ഈ നിരോധനാജ്ഞകൾക്ക് നടപ്പിലാക്കി തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന മുതലാളിമാരേയും അവരെ സഹായിക്കുന്ന പോലീസുകാരേയും കൃഷ്ണപിള്ള താക്കീതു ചെയ്തു. വൈകാതെ ഫറോക്കിലെ ഓട്ടു കമ്പനി തൊഴിലാളികൾ പണിമുടക്കാരംഭിക്കുകയാണെന്ന് കൃഷ്ണപിള്ള പ്രഖ്യാപിച്ചു. പണിമുടക്കിനെ മുതലാളിമാർ അക്രമം കൊണ്ടു നേരിട്ടുവെങ്കിലും പൊതുജനങ്ങളുടെ സഹായംകൊണ്ടും മറ്റു തൊഴിലാളികളുടെ സഹായം കൊണ്ടും ഫറോക്കിലെ ഓട്ടു കമ്പനിയിലെ തൊഴിലാളികൾ ഇതിനെയെല്ലാം ധീരമായി നേരിട്ടു. സമരംതുടർന്നുവെങ്കിലും മുതലാളിമാർ അനുരഞ്ജനത്തിനു തയ്യാറായില്ല, കൂടാതെ ചില തൊഴിലാളികൾ പണിമുടക്കുപേക്ഷിച്ച് ജോലിക്കു കയറാൻ തുടങ്ങി. എന്നാൽ കുറേയേറെപ്പേർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോലിക്കു കയറാതെ മറ്റു തൊഴിലുകൾ നോക്കി പോയി. പക്ഷേ ഇതധികകാലം തുടരുവാനാവുമായിരുന്നില്ല. വൈകാതെ ഫറോക്കിലെ ഓട്ടു കമ്പനിക തൊഴിലാളികളുടെ ഈ പണിമുടക്ക് പരാജയപ്പെട്ടു.[71]

അഖിലകേരള തൊഴിലാളി സമ്മേളനത്തോടെ കേരളത്തിലെ തൊഴിലാളി പ്രസ്ഥാനം ശക്തി പ്രാപിച്ചു. തൊഴിലാളിക്ഷേമത്തിനായി പ്രവർത്തിക്കുന്ന കൃഷ്ണപിള്ളയുടെ ശ്രദ്ധ പതിഞ്ഞ മറ്റൊരു അസംഘടിതമേഖലയായിരുന്നു കണ്ണൂരിലെ ബീഡിനിർമ്മാണ തൊഴിലാളികൾ. തുച്ഛമായ കൂലിക്കു ദിനരാത്രങ്ങൾ പണിയെടുക്കുന്ന ഇവരുടെ ജീവിതം കഷ്ടകരമായിരുന്നു. കൂടുതൽ ഉത്പാദനത്തിനുവേണ്ടി മുതലാളിമാർ ഇവരെ ഓരോ നിയമങ്ങൾ പറഞ്ഞ് വീണ്ടും ബുദ്ധിമുട്ടിലേക്ക് തള്ളിയിടുകയായിരുന്നു. ആഴ്ചയിൽ ഏഴുദിവസവും ജോലിചെയ്താലും ഇവർക്കു കിട്ടിയിരുന്ന കൂലി ആയിരം ബീഡിക്ക് ആറ് അണവരെയായിരുന്നു[72]. അഖിലകേരള ബീഡി തൊഴിലാളി സംഘം എന്ന പേരിൽ തലശ്ശേരി ആസ്ഥാനമാക്കി ഒരു സംഘടന നിലവിലുണ്ടായിരുന്നുവെങ്കിലും നിർജ്ജീവമായിരുന്നു. ഈ സംഘടനയെ പുനരുജ്ജീവിപ്പിച്ച് അഖിലേന്ത്യാ തൊഴിലാളി സംഘടനയുമായി ബന്ധിപ്പിക്കാൻ കൃഷ്ണപിള്ള മുൻകൈയ്യെടുത്തു. 1937 ൽ കൃഷ്ണപിള്ള സംഘടനയുടെ പ്രസിഡന്റായിരുന്നുവെങ്കിലും, 1938 ൽ നേതൃത്വം എ.കെ. ഗോപാലൻ ഏറ്റെടുക്കുകയും സംഘടനയുടെ പേര് തലശ്ശേരി ബീഡി തൊഴിലാളി യൂണിയൻ എന്നു മാറ്റുകയും ചെയ്തു.[73] തൊഴിലാളികൾ സംഘടനയുടെ ഒരു കുടക്കീഴിൽ വന്നതോടെ കൂടുതൽ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾക്കായി അവർ സമരം ചെയ്യാൻ തുടങ്ങി. ന്യൂ ദർബാർ ബീഡി വർക്സ്, കണ്ണൂരിലെ ബീഡിതൊഴിലാളി പണിമുടക്കം തുടങ്ങിയ സമരങ്ങളിലൂടെ എന്നിങ്ങനെ തൊഴിലാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കാനായി പ്രക്ഷോഭങ്ങൾ ആരംഭിച്ചു. അവസാനം ഒരണ വർദ്ധനവിൽ സമരം അവസാനിപ്പിക്കാൻ ഒത്തു തീർപ്പായെങ്കിലും, ഈ കുറഞ്ഞ നേട്ടത്തിൽ ആരും തന്നെ പണിക്കു ചെല്ലരുതെന്ന് കൃഷ്ണപിള്ള നിർദ്ദേശിച്ചുവെങ്കിലും തൊഴിലാളികൾ ആ നിർദ്ദേശം പൂർണ്ണമായും മനസ്സിലാവാതെ, അനുഭവ‍ജ്ഞാനത്തിന്റെ കുറവുകൊണ്ടും സമരത്തെ തകർക്കാനുള്ള മുതലാളിമാരുടെ തന്ത്രത്തിൽ പെട്ടുപോവുകയായിരുന്നു.[74]

നിവർത്തന പ്രക്ഷോഭം[തിരുത്തുക]

അഖിലേന്ത്യാ തലത്തിൽ ബ്രിട്ടീഷ് രാജിനെതിരേ പൊരുതുമ്പോൾ തന്നെ നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ പാടുള്ളതല്ല എന്നൊരു നയം കോൺഗ്രസ്സ് സ്വീകരിച്ചിരുന്നു. എന്നാൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപംകൊള്ളുന്നതിനു മുമ്പ് തന്നെ തിരുവിതാംകൂറിൽ രൂപംകൊണ്ടിരുന്ന നിവർത്തനപ്രക്ഷോഭത്തെ കൃഷ്ണപിള്ള പിന്തുണച്ചിരുന്നു[75]. തിരുവിതാംകൂറിലെ ജനസംഖ്യയുടെ ഭൂരിഭാഗംവരുന്ന ഈഴവ-ക്രിസ്ത്യൻ-മുസ്ലിം ജനവിഭാഗങ്ങൾ നിയമസഭയിലും, മറ്റു സർക്കാർ ഉദ്യോഗങ്ങളിലും തങ്ങൾക്കും ആനുപാതികമായി സ്ഥാനങ്ങൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രക്ഷോഭം ആരംഭിച്ചു. എന്നാൽ ഇവരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറായില്ല[76]. അതിനെതുടർന്ന് നിയമനിർമ്മാണ സഭയിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ ഈ മതവിഭാഗങ്ങൾ തീരുമാനിച്ചു. പ്രക്ഷോഭം ശക്തിയാർജ്ജിച്ചപ്പോൾ സർക്കാർ ഇവരുടെ ആവശ്യങ്ങൾക്കു വഴങ്ങുകയുണ്ടായി. എന്നാൽ സർക്കാരിന്റെ ഈ നീക്കത്തെ കോൺഗ്രസ്സിലെ വലതുപക്ഷ ചിന്താഗതിക്കാർ എതിർത്തു. ഇതിനെതിരേ കൃഷ്ണപിള്ള രംഗത്തു വന്നു. പ്രഭാതം വാരികയിൽ തുടർച്ചയായി ലേഖനങ്ങൾ എഴുതി. സമുദായത്തിന്റെ പേരിലാണ് പ്രക്ഷോഭം ആരംഭിച്ചതെങ്കിലും. തഴയപ്പെട്ട ഈ വിഭാഗങ്ങളുടെ ജനാധിപത്യപരമായ ആവശ്യങ്ങൾക്കു വേണ്ടി കൃഷ്ണപിള്ള രംഗത്തു വന്നു. സി.കേശവന്റെ അറസ്റ്റിനെ കൃഷ്ണപിള്ള പരസ്യമായി എതിർത്തു[77].

ആലപ്പുഴയിലെ പണിമുടക്ക് (1938)[തിരുത്തുക]

കേരളത്തിന്റെ തൊഴിലാളിപ്രസ്ഥാനചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമാണ് ആലപ്പുഴയിലെ 40,000 ഓളം വരുന്ന തൊഴിലാളികളുടെ ഒരു മാസം നീണ്ടു നിന്ന പണിമുടക്ക്. ഈ സമരത്തിനു നേതൃത്വം കൊടുത്തത് കൃഷ്ണപിള്ളയായിരുന്നു. കേരളത്തിലെ ആദ്യത്തെ ഒരു തൊഴിലാളി സംഘടന രൂപംകൊള്ളുന്നത് ആലപ്പുഴയിലാണെന്നു പറയാം. തിരുവിതാംകൂർ ലേബർ അസ്സോസ്സിയേഷൻ, 1922 മാർച്ച് 13 നാണ് ഈ സംഘടന രൂപം കൊണ്ടത്.[78] ആലപ്പുഴയിലെ തൊഴിലാളികളുടെ ആവശ്യങ്ങൾ മഹാരാജാവിനെ നേരിട്ടു കണ്ടു പറയുവാൻ ലേബർ അസ്സോസ്സിയേഷൻ ഒരു ജാഥ സംഘടിപ്പിച്ചു. എന്നാൽ സർക്കാർ ഈ ജാഥയെ നിരോധിക്കുകയും നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലിലടക്കുകയും ചെയ്തു. ഈ അറസ്റ്റിൽ പ്രതിഷേധിച്ചുകൊണ്ട് ആലപ്പുഴയിലെ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കി.[79] കോൺഗ്രസ്സ് സോഷ്യലിസ്റ്റു പാർട്ടിയുടെ രൂപീകരണസമയത്തു തന്നെ കൃഷ്ണപിള്ള ആലപ്പുഴയിലെ തൊഴിലാളി പ്രസ്ഥാനവുമായി ബന്ധപ്പെട്ടു വരുന്നുണ്ടായിരുന്നു. ഈ തൊഴിലാളി സംഘടന തുടക്കത്തിൽ വ്യക്തമായ ലക്ഷ്യങ്ങളില്ലാത്തതും, ആർജ്ജവമില്ലാത്ത ഒരു നേതൃത്വത്തിന്റെ കീഴിലുമായിരുന്നു. ഇവരെ സംഘടിപ്പിച്ച് ശക്തിയാക്കിമാറ്റിയതിലും, സമരമുഖത്തേക്ക് കൊണ്ടു വരുന്നതിലും കൃഷ്ണപിള്ളയുടെ നേതൃത്വപാടവം വഹിച്ച പങ്ക് ചെറുതല്ല.[80] പണിമുടക്ക് സാമ്പത്തിക ആവശ്യങ്ങൾ നേടിയെടുക്കുന്നതിനേക്കാൾ മുന്നിലായിരിക്കണം രാഷ്ട്രീയ ആവശ്യങ്ങൾ ആണ് നേടിയെടുക്കേണ്ടത് എന്നതായിരിക്കണം പണിമുടക്കിന്റെ പ്രധാന ലക്ഷ്യമെന്ന് കൃഷ്ണപിള്ള ഉറപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് പലർക്കും സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും കൃഷ്ണപിള്ളയുടെ വിശദീകരണം എല്ലാത്തരം സംശയങ്ങളേയും ഇല്ലാതാക്കി.[81][82]

കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക്[തിരുത്തുക]

ചെല്ലിക്കണ്ടത്തിൽ വീട്
ചെല്ലിക്കണ്ടത്തിൽ വീട്

ദത്ത്-ബ്രാഡ്ലെ സിദ്ധാന്ത പ്രകാരം ഇന്ത്യയിൽ ഒരു സാമ്രാജ്യത്വവിരുദ്ധ ഐക്യമുന്നണി കെട്ടിപ്പടുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് നേതൃത്വം ശ്രദ്ധിച്ചു. അതിന്റെ ഭാഗമായി, കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയുണ്ടായി[83]. ഇതിന്റെ ഭാഗമെന്നോണമാണ് പി. സുന്ദരയ്യ കേരളത്തിലെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കളായ പി.കൃഷ്ണപിള്ളയേയും, ഇ. എം. എസ്സിനേയും കാണുന്നത്. കമ്മ്യൂണിസ്റ്റ് നേതാക്കളായ പി. സുന്ദരയ്യയുടേയും, എസ്. വി. ഘാട്ടേയുടേയും തുടർച്ചയായ സന്ദർശനങ്ങളും ചർച്ചകളും പി. കൃഷ്ണപിള്ളയേയും, ഇ. എം. എസ്സിനേയും എല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കു അടുപ്പിച്ചു.[84] തന്നേക്കാൾ വേഗത്തിൽ പി. കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി അടുത്തുവെന്ന് സഹപ്രവർത്തകനായിരുന്ന ഇ. എം. എസ്സ് രേഖപ്പെടുത്തുന്നു. ഒരു സാധാരണ കർഷകകുടുംബത്തിൽ ജനിച്ചു വളർന്ന കൃഷ്ണപിള്ളക്ക് തൊഴിലാളി വർഗ്ഗത്തിന്റെ വികാരവിചാരങ്ങൾ എളുപ്പം മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും ഇ. എം. എസ്സ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന ആദ്യ നാളുകളെ കുറിച്ചു പറയുന്നു.[85] ഇങ്ങനെ കമ്മ്യൂണിസത്തിലേക്കാകർഷിക്കപ്പെടുന്ന കേരളത്തിലെ നേതാക്കൾക്ക് നേതൃത്വം കൊടുക്കാൻ 1937 ൽ ഒരു സമിതി രൂപം കൊള്ളുകയുണ്ടായി. കോഴിക്കോടുള്ള തിരുവണ്ണൂർ എന്ന സ്ഥലത്തു വെച്ച് രൂപംകൊണ്ട ഈ സമിതിയിൽ ഇ. എം. എസ്സ്, പി. കൃഷ്ണപിള്ള, കെ. ദാമോദരൻ, എൻ.സി. ശേഖർ എന്നിവരും കേന്ദ്രകമ്മിറ്റിയിൽ നിന്നു ഘാട്ടേയും ഉൾപടെ അഞ്ചുപേരാണുണ്ടായിരുന്നത്. കോൺഗ്രസ്സ് സോഷ്യലിസ്റ്റുകാർക്കിടയിൽ ഒരു അടിത്തറ സൃഷ്ടിച്ചെടുക്കുന്നതുവരെ ഈ പാർട്ടിയെ പരസ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി എന്നു വിളിക്കേണ്ടതില്ല എന്ന് സമിതിയിൽ തീരുമാനമായി.[86]

കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരം പ്രാപിക്കുന്നതിൽ പി. കൃഷ്ണപിള്ള സുപ്രധാനപങ്കു വഹിച്ചിട്ടുണ്ട്. 1939 ൽ രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയും കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മറ്റിയുമായുളള ബന്ധം ച്രിയ തോതിൽ ശിഥിലമായി. യുദ്ധത്തിൽ ബ്രിട്ടന്റെ പങ്കിനെ തുറന്നു കാണിച്ചുകൊണ്ട് കൃഷ്ണപിള്ള ലേഖനങ്ങൾ എഴുതി. 1939 ഒൿടോബർ 13-ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്ത് പിണറായി എന്ന ഗ്രാമത്തിൽ പി. കൃഷ്ണപിള്ള, ഇ.എം.എസ്സ്, കെ. ദാമോദരൻ, എൻ.സി. ശേഖർ, എൻ.ഇ. ബാലറാം, പി.എസ്. നമ്പൂതിരി തുടങ്ങി തൊണ്ണൂറോളം കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി നേതാക്കൾ ഒത്തുകൂടുകയും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി രൂപാന്തരപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു.[൩][87] തുടക്കത്തിൽ മാർക്സിസ്റ്റ് പാർട്ടിയായി പ്രവർത്തിച്ചിട്ട് പിന്നീട് കമ്മ്യൂണിസത്തിലേക്ക് മാറിയാൽ മതിയെന്നുള്ള അഭിപ്രായങ്ങളും ഈ സമ്മേളനത്തിൽ ഉയർന്നു വന്നു. എന്നാൽ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരളഘടകം ഒന്നടങ്കം കമ്മ്യൂണിസത്തിലേക്ക് മാറുകയാണെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു. ഭാവി പരിപാടികളെക്കുറിച്ച് വ്യക്തമായ ആശയങ്ങളൊന്നും തന്നെ പിണറായി സമ്മേളനത്തിൽ ഉരുത്തിരിഞ്ഞിരുന്നില്ല. പ്രവർത്തക സമ്മേളനങ്ങൾ, പാർട്ടി ക്ലാസ്സുകൾ, യോഗങ്ങൾ എന്നിവ സംഘടിപ്പിക്കുക എന്നതായിരുന്നു പുതിയ സംഘടന പിന്നീട് കുറേക്കാലം ചെയ്തുകൊണ്ടിരുന്നത്.[88]

പിണറായി സമ്മേളത്തിനുശേഷം രണ്ടാഴ്ച കഴിഞ്ഞ് പറശ്ശിനിക്കടവിൽ ചേർന്ന യോഗത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന എക്സിക്ക്യൂട്ടീവ് രൂപീകരിക്കുന്നത്. മൂന്നു മാസങ്ങൾക്കു ശേഷം 1940 ജനുവരി 26-ന് ചുവരുകളിലും സർക്കാർ കാര്യാലയങ്ങളിലും മുദ്രാവാക്യങ്ങൾ എഴുതി വച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി തങ്ങളുടെ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിന്നീട് ഒളിവിൽ പോയ കൃഷ്ണപിള്ള കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തു. വടക്കേ മലബാറിലും, കയ്യൂരിലും പാർട്ടിയെ കെട്ടിപ്പടുക്കാൻ കൃഷ്ണപിള്ള പരിശ്രമിച്ചു. സംഘടനാപ്രവർത്തനത്തിന്റെ ആദ്യപാഠങ്ങൾ അവിടങ്ങളിലുള്ള കർഷകസുഹൃത്തുക്കൾക്ക് പകർന്നു നൽകി. ഇ. എം. എസ്സിനെ ഒളിവിൽ താമസിപ്പിക്കാൻ കണ്ണൂരിലെ മാവിലായി വില്ലേജിലെ നല്ലകണ്ടി പൊക്കന്റെ വീട് തിരഞ്ഞെടുത്തതും അവിടെ അദ്ദേഹത്തിന് സുരക്ഷിത താവളം ഒരുക്കി.

1943-ൽ കോഴിക്കോടുവച്ചു നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെ ആദ്യത്തെ സമ്മേളനത്തിൽ കൃഷ്ണപിള്ളയെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു.1948-ലെ കൽക്കത്താ തീസിസ്സിനെ തുടർന്ന് ഭാരതത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടു. ഇതേ തുടർന്ന് കൃഷ്ണപിള്ളയടക്കമുള്ള നേതാക്കൾ വീണ്ടും ഒളിവിൽ പോകേണ്ടി വന്നു പാർട്ടി നിർദ്ദേശ പ്രകാരം വൈക്കത്ത് അയ്യർകുളങ്ങരയിൽ സഖാവ്.ഒറ്റയിൽ പി.കൃഷ്ണപിള്ള[89] യുടെ വസതിയിൽ കുറച്ചു നാൾ ഒളിവിൽ താമസിച്ചിട്ടുണ്ട്.

പുന്നപ്ര-വയലാർ സമരം[തിരുത്തുക]

തൊഴിലാളികളെ വർഗ്ഗബോധമുള്ളവരാക്കി സമരമുഖത്തേക്കു കൊണ്ടു വന്നതു മുതൽ, അവർക്ക് യുദ്ധം ചെയ്യാനുള്ള പരിശീലനം നൽകുക വരെ കൃഷ്ണപിള്ള പുന്നപ്ര-വയലാർ സമരത്തിന്റെ സഹയാത്രികനായിരുന്നു[90]. പുന്നപ്ര വയലാറിലെ സന്നദ്ധപ്രവർത്തകർക്ക് പാർട്ടി പഠനക്ലാസ്സുകൾ നടത്തിയിരുന്നത് കൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു. സമരത്തിനു മുമ്പ് അദ്ദേഹം പല തവണ ആലപ്പുഴ സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തകർക്ക് വേണ്ട മാർഗ്ഗ-നിർദ്ദേശങ്ങൾ നൽകിയിരുന്നു. കൂടാതെ സമരമുഖത്തെ തയ്യാറെടുപ്പുകൾ കേന്ദ്ര കമ്മറ്റിയിലേക്ക് അറിയിച്ചിരുന്നതും കൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു[91]. പുന്നപ്ര-വയലാർ സമരത്തെതുടർന്ന് പാർട്ടി പ്രവർത്തകർക്ക് ഒളിവിൽ പോകേണ്ടി വന്നപ്പോൾ കേരളത്തിലുടനീളം അവർക്ക് സുരക്ഷിത താവളങ്ങൾ ഒരുക്കാനുള്ള ഉത്തരാവദിത്വവും ഏറ്റെടുത്തത് കൃഷ്ണപിള്ളയായിരുന്നു[92]. എല്ലാറ്റിലുമപരി സമരസഖാക്കളുടെ മരണത്തേതുടർന്ന അനാഥമായ അവരുടെ കുടുംബങ്ങൾക്ക് ഒരു കൈതാങ്ങായി കൃഷ്ണപിള്ള ഉണ്ടായിരുന്നു.

വ്യക്തി ജീവിതം[തിരുത്തുക]

ചെല്ലിക്കണ്ടത്തിൽ വീട്ടിൽ ഒളിവിലിരുന്നപ്പോൾ ഈ പത്തായത്തിന് മുകളിൽവെച്ചാണ് കൃഷ്ണപിള്ള എഴുതിയിരുന്നത്

1940 ഡിസംബറിൽ ജന്മനാടായ വൈക്കത്തു വച്ച് അദ്ദേഹം പോലീസ് പിടിയിലാവുകയും കന്യാകുമാരി ജില്ലയിലെ ഇടലക്കുടി സബ് ജയിലിൽ തടവിലാവുകയും ചെയ്തു. അവിടെ വെച്ച് പോലീസുകാരൻ വഴി ഹിന്ദി പുസ്തകങ്ങൾ പുറത്തു നിന്നും വരുത്തി വായിക്കുമായിരുന്നു. അയ്യപ്പൻ പിള്ള എന്ന ഈ പോലീസുകാരൻ ഹിന്ദി പുസ്തകങ്ങൾ വാങ്ങിയിരുന്നത് തന്റെ അയൽവാസിയായിരുന്ന തങ്കമ്മ എന്ന പെൺകുട്ടിയിൽ നിന്നുമാണ്. കൃഷ്ണപിള്ളക്കു വായിക്കാൻ കൊടുത്തിരുന്ന പുസ്തകങ്ങളിലൂടെയാണ് പിന്നീട് ജീവിതപങ്കാളിയായി മാറിയ തങ്കമ്മയെ പരിചയപ്പെടുന്നത്. ജയിലിൽ നിന്നും കൃഷ്ണപിള്ള തങ്കമ്മക്കായി അയച്ചു കത്തുകളിൽ രാഷ്ട്രീയകാര്യങ്ങളായിരുന്നു എന്ന് തങ്കമ്മ ഓർക്കുന്നു[93]. പുറത്തു നടക്കുന്ന കാര്യങ്ങൾ തന്നിലൂടെ അറിയാനും, തന്നെ രാഷ്ട്രീയം പഠിപ്പിക്കാനും ശ്രമിക്കുകയായിരുന്നു സഖാവ് എന്ന് തങ്കമ്മ തന്റെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. തങ്കമ്മയുമായുള്ള വിവാഹം പാർട്ടിയിലെ നേതാക്കളും, തങ്കമ്മയുടെ പിതാവും എതിർത്തിരുന്നു. രാഷ്ട്രീയവിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണ പെൺകുട്ടി എന്നായിരുന്നു പാർട്ടി തങ്കമ്മയിൽ കണ്ടെത്തിയ കുറവ് എങ്കിൽ, ജയിൽ വാസമനുഭവിച്ച ഒരാളാണ് വരൻ എന്നതായിരുന്നു തങ്കമ്മയുടെ മാതാപിതാക്കൾ കൃഷ്ണപിള്ളയിൽ കണ്ടെത്തിയ കുറ്റം. തങ്കമ്മയുടെ നിർബന്ധത്തിനു വഴങ്ങി മാതാപിതാക്കൾ കൃഷ്ണപിള്ളയുമായുള്ള വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു[94].

കൃഷ്ണപിള്ളയുമായുള്ള തങ്കമ്മയുടെ ജീവിതം അസുഖകരമായിരുന്നു. ഈ ബന്ധത്തിൽ അവർക്കുണ്ടായത് ഒരു ചാപിള്ളയാണ്. കൃഷ്ണപിള്ള ഒളിവിൽ കഴിയുമ്പോൾ തങ്കമ്മ തീർത്തും ഏകയായിരുന്നു. കൃഷ്ണപിള്ളയുടെ മരണത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ തങ്കമ്മ ശുചീന്ദ്രം ക്ഷേത്രത്തിലെ മുഖ്യപൂജാരിയായിരുന്ന നീലകണ്ഠശർമ്മയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഇവർക്ക് മൂന്ന് മക്കളുണ്ടായി. ഇവരിലൊരാളായിരുന്നു അന്തരിച്ച പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ടി.എൻ. ഗോപകുമാർ. പിന്നീട് മൂന്ന് മക്കളുടെയും വിവാഹവും കഴിഞ്ഞ് പേരമക്കളെയും കണ്ടശേഷമാണ് തങ്കമ്മ അന്തരിച്ചത്.

മരണം[തിരുത്തുക]

മരണ സമയത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന കട്ടിൽ - കണ്ണർകാടുള്ള സ്മാരകത്തിലെ സൂക്ഷിപ്പ്

1948 ഓഗസ്റ്റ് 19-ന് ആലപ്പുഴ ജില്ലയിലെ മുഹമ്മയ്ക്ക് സമീപമുള്ള കണ്ണർകാട് എന്ന ഗ്രാമത്തിൽ ഒരു കയർ തൊഴിലാളിയുടെ കുടിലിൽ ഒളിവിൽ കഴിയുകയായിരുന്ന പി.കൃഷ്ണപിള്ളയ്ക്ക് സർപ്പദംശനമേറ്റു. പ്രിയപ്പെട്ട സഖാവിനെ രക്ഷിക്കാൻ സുഹൃത്തുക്കൾ ആവുന്നതെല്ലാം ചെയ്തുവെങ്കിലും, അര മണിക്കൂറിനുള്ളിൽ അദ്ദേഹം മരണമടയുകയായിരുന്നു.[95] സർപ്പദംശനമേൽക്കുന്ന സമയത്ത് അദ്ദേഹം എഴുതിക്കൊണ്ടിരുന്ന സ്വയം വിമർശനമുണ്ട്, വിമർശനമില്ല എന്ന ലേഖനത്തിൽ "സഖാക്കളേ മുന്നോട്ട്" എന്ന് കുറിച്ചത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളോടുള്ള അവസാന സന്ദേശമായി കണക്കാക്കപ്പെടുന്നു.[96][97] പുന്നപ്ര-വയലാറിലാണ് കൃഷ്ണപിള്ള അന്ത്യവിശ്രമം കൊള്ളുന്നത്.

എന്റെ കണ്ണിൽ ഇരുൾ വ്യാപിച്ചു വരുന്നു. എന്റെ ശരീരമാകെ തളരുകയാണ്. എന്തു സംഭവിക്കുമെന്ന് എനിക്കറിയാം. സഖാക്കളേ മുന്നോട്ട്..... ലാൽ സലാം !!

പി.കൃഷ്ണപിള്ള.

കുറിപ്പുകൾ[തിരുത്തുക]

  • ^ 1922 ഫെബ്രുവരിയിൽ ചൗരിചൗരാ എന്ന ഗ്രാമത്തിൽ നടന്ന കോൺഗ്രസ്സ് ജാഥക്കു നേരെ പോലീസ് വെടിവെപ്പുണ്ടായി. ഇതിൽ പ്രതിഷേധിച്ച് ജനക്കൂട്ടം ചൗരി ചൗരായിലെ പോലീസ് സ്റ്റേഷൻ അഗ്നിക്കിരയാക്കി. 21 പോലീസ് കോൺസ്റ്റബിൾമാരും, ഒരു സബ് ഇൻസ്പെക്ടറും അവിടെ വെന്തു മരിച്ചു. അഹിംസ തന്റെ അനുയായികളോട് ആവർത്തിച്ചിരുന്ന ഗാന്ധിജിയെ ഈ സംഭവം വിഷമത്തിലാക്കി. അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനമുൾപ്പെടെയുള്ള എല്ലാ സമരപരിപാടികളും പിൻവലിച്ചു.[98].
  • ^ രണ്ടു കാലിലും ഒരിഞ്ചു വീതമുള്ള ഇരുമ്പുവളകൾ. അവയിൽ നിന്ന് 20 പൗണ്ട് വീതം ഭാരമുള്ള രണ്ട് ഇരുമ്പ് ദണ്ഡുകൾ തൂങ്ങിക്കിടക്കുന്നു. അവ മറ്റൊരു വളകൊണ്ടും ബന്ധിച്ചിരിക്കും. ഉറങ്ങുമ്പോഴും ഇത് ശരീരത്തിൽ ഉണ്ടായിരിക്കും, ഇതാണ് കോൽച്ചങ്ങല. ജയിലിൽ പ്രശ്നക്കാരായ തടവുപുള്ളികളെ അണിയിച്ചിരുന്നത്.
  • ^ പിണറായി സമ്മേളനത്തെക്കുറിച്ച് വിരുദ്ധ നിലപാടുകൾ നിലനിൽക്കുന്നുണ്ട്. 1939 ഡിസംബർ മാസം അവസാനത്തിലോ 1940 ജനുവരി ആദ്യവാരത്തിലോ ആകാം പിണറായി സമ്മേളനം നടന്നതെന്ന് ഇ.എം.എസ്സ് രേഖപ്പെടുത്തുന്നു.[99] എന്നാൽ 1939 ഡിസംബർ മാസത്തിലാണ് പിണറായി സമ്മേളനം നടന്നതെന്ന് എൻ.ഇ.ബലറാം സമർത്ഥിക്കുന്നു.[100]

അവലംബം[തിരുത്തുക]

  • ടി.വി., കൃഷ്ണൻ (1971). സഖാവ്.(പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം). മാതൃഭൂമി ബുക്സ്. Archived from the original on 2008-02-19. Retrieved 2007-12-21.
  • ഡോക്ടർ.ചന്തവിള, മുരളി (2009). സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്ര പഠനം. ചിന്ത പബ്ലിഷേഴ്സ്. ISBN 81-2620226-2. Archived from the original on 2016-03-04. Retrieved 2013-03-27.
  • ജനയുഗം ദിനപത്ര൦ വിവിധ ലക്കങ്ങൾ
  • മാതൃഭൂമി ദിനപത്രം വിവിധ ലക്കങ്ങൾ
  • ദേശാഭിമാനി ദിനപത്രം വിവിധ ലക്കങ്ങൾ
  1. 1.0 1.1 1.2 1.3 ആർ., കൃഷ്ണകുമാർ (2004-08-17). "എ മാൻ ആന്റ് എ മൂവ്മെന്റ്". ഫ്രണ്ട്ലൈൻ ഓൺനെറ്റ്. Archived from the original on 2016-06-11. Retrieved 2016-06-11. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകരിൽ പ്രധാനിയായിരുന്നു സഖാവ്.പി.കൃഷ്ണപിള്ള{{cite news}}: CS1 maint: bot: original URL status unknown (link)
  2. ടി.വി., കൃഷ്ണൻ (1971). കേരളാസ് ഫസ്റ്റ് കമ്മ്യൂണിസ്റ്റ്;ലൈഫ് ഓഫ് സഖാവ് കൃഷ്ണപിള്ള. ഡെൽഹി: പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ്.
  3. പ്രകാശ്, കാരാട്ട് (2006-08-27). "കേരളാസ് ഫസ്റ്റ് കമ്മ്യൂണിസ്റ്റ്". പീപ്പിൾസ് ഡെമോക്രസി. Archived from the original on 2012-02-05. Retrieved 2008-07-04. കേരളത്തിലെ ഈ ആദ്യ കമ്മ്യൂണിസ്റ്റ് പ്രവർത്തകൻ, വരുംതലമുറകൾക്ക് പ്രചോദനമായിരുന്നു - പ്രകാശാ കാരാട്ട്
  4. ആർ., കൃഷ്ണകുമാർ (2004-08-17). "എ മാൻ ആന്റ് എ മൂവ്മെന്റ്". ഫ്രണ്ട്ലൈൻ ഓൺനെറ്റ്. Archived from the original on 2016-06-11. Retrieved 2016-06-11. ഗുരുവായൂർ സത്യാഗ്രഹസമയത്ത് കൃഷ്ണപിള്ള ഏറ്റുവാങ്ങിയ പീഡനങ്ങൾ - നാലാമത്തെ ഖണ്ഡിക, അവസാന വാചകം{{cite news}}: CS1 maint: bot: original URL status unknown (link)
  5. ആർ., കൃഷ്ണകുമാർ (2004-08-17). "എ മാൻ ആന്റ് എ മൂവ്മെന്റ്". ഫ്രണ്ട്ലൈൻ ഓൺനെറ്റ്. Archived from the original on 2016-06-11. Retrieved 2016-06-11. സഖാക്കളേ മുന്നോട്ട്, വിപ്ലവാഭിവാദ്യങ്ങൾ - കൃഷ്ണപിള്ളയുടെ അവസാന വാചകം{{cite news}}: CS1 maint: bot: original URL status unknown (link)
  6. 6.0 6.1 സഖാവ് (പി.കൃഷ്ണപിള്ളയുടെ ജീവചരിത്രം) - ടി.വി.കൃഷ്ണൻ പുറം. 3
  7. 7.0 7.1 7.2 എസ്. കെ വസന്തൻ (2005). കേരള സംസ്കാര ചരിത്ര നിഘണ്ടു (വിജ്ഞാനകോശം). Vol. 1 (2 ed.). തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 408. ISBN 9788176385985.
  8. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ. ചന്തവിള മുരളി പുറം 18
  9. രജതജൂബിലി പതിപ്പ് - ചിന്ത. തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്. 1988. സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ അലകൾ മനസ്സിലാക്കാൻ വേണ്ടിയായിരിക്കണം നാലാം ക്ലാസ്സിൽ ഔപചാരികമായി വിദ്യാഭ്യാസം മുറിഞ്ഞുപോയ കൃഷ്ണപിള്ള തുടർന്നുള്ള വിദ്യാഭ്യാസത്തിന് ഹിന്ദി ഒരു ഉപാധിയാക്കിയത് - പി.ഗോവിന്ദപ്പിള്ള
  10. ദേശാഭിമാനി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥം. ചിന്ത. 1955. p. 11-12. സത്യാഗ്രഹികളെ മർദ്ദിച്ചവനെ വെറുതെ വിട്ടുകൂടാ, അവനെ മർദ്ദിക്കണം - കൃഷ്ണപിള്ള (വൈക്കം സത്യാഗ്രഹികളുടെ നേരെ നടന്ന ക്രൂരമർദ്ദനം കണ്ടു നിൽക്കാനാകാതെ സുഹൃത്തിനോട് പറഞ്ഞത്
  11. പ്രൊഫസ്സർ.എ, ശ്രീധരമേനോൻ (2004). കേരളവും സ്വാതന്ത്ര്യസമരവും. ഡി.സി.ബുക്സ്. p. 78-79. ISBN 8171307515. തിരുവിതാംകൂറിലെ ദുഷിച്ചതും ഏതു മർദ്ദനസംവിധാനങ്ങളും കൈക്കൊള്ളാൻ മടിയില്ലാത്ത രാജാധിപത്യത്തിനെതിരേയുള്ള ഈ സമരം ദേശീയപ്രസ്ഥാന ചരിത്രത്തിലെ ഒരു ഉജ്ജ്വല അദ്ധ്യായമാണ് - പി.കൃഷ്ണപിള്ള
  12. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 25-27
  13. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 27
  14. "ലാഹോർ ഗൂഢാലോചന കേസ് - വിചാരണ". Archived from the original on 2016-06-11. Retrieved 2022-09-11.{{cite news}}: CS1 maint: bot: original URL status unknown (link)
  15. "മീററ്റ് ഗൂഢാലോചന കേസ്". യൂറോപ്യൻ കോൺഫറൻസ് ഫോർ സൗത്ത് ഏഷ്യൻ സ്റ്റഡീസ്. 2012-04-03. Archived from the original on 2016-06-11. Retrieved 2013-03-28.{{cite news}}: CS1 maint: bot: original URL status unknown (link)
  16. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ. ചന്തവിള മുരളി പുറം 28
  17. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 28-29
  18. 18.0 18.1 "കൃഷ്ണപിള്ളയുടെ രാഷ്ട്രീയകാലം തുടക്കം". ദേശാഭിമാനി വാരിക. 1977-08-28. ബ്രിട്ടീഷുകാരുടെ അടിമകളായ തിരുവിതാംകൂറിലെ നാട്ടുരാജാക്കന്മാർ സമരത്തിനു തുല്യരായ എതിരാളികളായി ഞാൻ കാണുന്നില്ല - കൃഷ്ണപിള്ള (കെ.ടി.കുഞ്ഞക്കേളപ്പൻ നമ്പ്യാർ)
  19. "കൃഷ്ണപിള്ളയുടെ രാഷ്ട്രീയകാലം തുടക്കം". ദേശാഭിമാനി വാരിക. 1977-08-28. ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിൽ ചേരാനായി മലബാറിലേക്ക്)
  20. "ഉപ്പു സത്യാഗ്രഹം പയ്യന്നൂർ". മാതൃഭൂമി ദിനപത്രം. 1930-04-24. സത്യഗ്രഹികൾ അവിടെവെച്ചു കുറുക്കിയ ഉപ്പ് വിറ്റു തീരാൻ അരനിമിഷം പോലും വേണ്ടിവന്നില്ല. തികച്ചും സമാധാനപരമായിരുന്നു സമരം - മാതൃഭൂമി വാർത്ത
  21. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 40
  22. മൊയ്തു, മൗലവി. മൗലവിയുടെ ആത്മകഥ. p. 134. മെയ് 12ന് രാവിലെ കടപ്പുറത്തേക്കു പുറപ്പെട്ട ധർമ്മ ഭടന്മാരിൽ പ്രമുഖൻ കൃഷ്ണപിള്ളയായിരുന്നു
  23. മാതൃഭൂമിയുടെ ചരിത്രം (വോള്യം ഒന്ന്). p. 258-259. കോഴിക്കോട് കടപ്പുറത്തെ സമരമുഖത്തു നിന്നും വളരെ പണിപ്പെട്ടാണ് കൃഷ്ണപിള്ളയേയും ശർമ്മയേയും പോലീസ് അറസ്റ്റ് ചെയ്തത്
  24. മൊയ്തു, മൗലവി. മൗലവിയുടെ ആത്മകഥ. p. 134. കോഴിക്കോടു കടപ്പുറത്തേക്കു പോയ ജാഥക്കു മുന്നിൽ ധീരനായ കൃഷ്ണപിള്ള മാർച്ചിംഗ് സോങ് പാടിക്കൊടുക്കുന്നു
  25. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 46-47
  26. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 47
  27. പി., കൃഷ്ണപിള്ള (1979). സഖാക്കളേ മുന്നോട്ട് (വോള്യം രണ്ട്). ചിന്ത പബ്ലിഷേഴ്സ്. p. 401. തടവുകാരോടുള്ള നീചമായ പെരുമാറ്റത്തിനെതിരേ അവർ കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പടപൊരുതി
  28. എൻ.സി, ശേഖർ. അഗ്നിവീഥികൾ. pp. 136–137. ജയിലിലെ മോശം ഭക്ഷണം കഴിച്ച് വയറിളക്കം, രക്താതിസാരം മുതലായ രോഗങ്ങൾ പിടിക്കപ്പെട്ടവരായിരുന്നു മിക്കവാറും തടവുകാരും
  29. "കണ്ണൂർ ജയിലിലെ പീഡനങ്ങൾ". മാതൃഭൂമി ദിനപത്രം. 1930-06-12. കോൽച്ചങ്ങലയിൽ കിടന്ന് നിരാഹാരം തുടങ്ങിയ കൃഷ്ണപിള്ളയേയും ആ സംഘത്തിൽപ്പെട്ട എല്ലാ പേരേയും വെല്ലൂർ ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചു
  30. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 52-53
  31. കെ., മാധവൻ. പയസ്വിനിയുടെ തീരത്ത്. p. 48. കോൺഗ്രസ്സിൽ രണ്ടുവിഭാഗമുണ്ട് ഒന്ന് പണക്കാരുടേത്, മറ്റൊന്ന് പാവപ്പെട്ടവരുടേത്. നീ പാവങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാഗ്രഹിക്കുന്നുവെങ്കിൽ കൃഷിക്കാരുടെ സംഘനടയുണ്ടാക്കി പ്രവർത്തിക്കുക (കണ്ണൂർ ജയിലിലെ സഹതടവുകാരനായ കെ.മാധവന് കൃഷ്ണപിള്ള എഴുതിയ കത്ത്-1931-ജനുവരി-31 ന് അയച്ചത്
  32. ആർ., രാധാകൃഷ്ണൻ (2010). കേരളത്തിലെ നവോത്ഥാന സമരങ്ങൾ. മാലുബെൻ പബ്ലിക്കേഷൻസ്.[പ്രവർത്തിക്കാത്ത കണ്ണി]
  33. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 68
  34. ദേശാഭിമാനി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥം. ചിന്ത. 1955. p. 11-12. ഗുരുവായൂർ സമരത്തിൽ അതിന്റെ താത്വിക വശത്തോടു യോജിച്ചില്ലെങ്കിലും, കൃഷ്ണപിള്ള കെ കേളപ്പന്റെ സഹായിയായി മുഴുവൻ സമയം പ്രവർത്തിക്കാനും സമരത്തെ ശക്തിപ്പെടുത്താനും തീരുമാനിച്ചു (എ.കെ.ഗോപാലൻ)
  35. "ഗുരുവായൂർ സത്യാഗ്രഹം". മാതൃഭൂമി ദിനപത്രം. 1931-12-25. സമരം ബലഹീനമാകുന്നതു കണ്ട കൃഷ്ണപിള്ള ഒരു ദിവസം ക്ഷേത്ര സോപാനത്തിൽ തൂക്കിയിരുന്ന മണി അടിച്ചു തൊഴുതു. ഇത് ക്ഷേത്രം അധികാരികളെ ക്രുദ്ധരാക്കി
  36. കെ., മാധവൻ. പയസ്വിനിയുടെ തീരത്ത്. p. 48. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സമരക്കാർ ക്ഷേത്രത്തിനു ചുറ്റും കെട്ടിയിരുന്ന മുള്ളുവേലി പൊളിച്ചു(കെ.മാധവന്റെ ആത്മകഥയിൽ നിന്നും)
  37. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 74-75
  38. "വട്ടമേശ സമ്മേളനങ്ങൾ". ഓപ്പൺ യൂണിവേഴ്സിറ്റി ലണ്ടൻ. 1930-11-12. Archived from the original on 2016-06-11. Retrieved 2016-06-11.{{cite news}}: CS1 maint: bot: original URL status unknown (link)
  39. "ഗാന്ധി അറസ്റ്റഡ്". നാഷണൽ ലൈബ്രറി ഓഫ് ആസ്ട്രേലിയ. 1932-01-05. ഗാന്ധിയെ അറസ്റ്റ് ചെയ്തു
  40. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 76-77
  41. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 77-78
  42. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 78
  43. ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ഓർമ്മക്കുറിപ്പുകൾ. ചിന്ത. p. 51. കോൺഗ്രസ്സിലെ ഊർജ്ജ്വസ്വലനായ കൃഷ്ണപിള്ളയെക്കുറിച്ച് ഞാൻ ധാരാളം കേട്ടിരുന്നു, കണ്ടത് ആദ്യമായിട്ടിപ്പോഴാണ് (ഇ.എം.എസ് നമ്പൂതിരിപ്പാട് കോഴിക്കോട് ജയിലിൽവെച്ച് കൃഷ്ണപിള്ളയെ കണ്ടതിനെക്കുറിച്ച് രേഖപ്പെടുത്തിയത്
  44. മൊയ്യാരത്ത്, ശങ്കരൻ. എന്റെ ജീവിതകഥ. p. 3001-301. കൃഷ്ണപിള്ള ഹിന്ദി തടസ്സമറ്റ് സംസാരിക്കുന്നതുകണ്ട് അത്തവണ ജയിലിലെ പ്രധാന ജോലി ഹിന്ദി പഠിപ്പാക്കണമെന്ന് ഞാൻ നിശ്ചയിച്ചു - മൊയ്യാരത്ത് ശങ്കരൻ
  45. എം.കെ, കേളു (1963-08-15). "കൃഷ്ണപിള്ളയുൾപ്പെടെയുള്ളവർ സോഷ്യലിസത്തെ അടുത്തറിയുന്നു". ചിന്ത വാരിക. എ.കെ.ജി, കൃഷ്ണപിള്ള മുതലായവരെല്ലാം സോഷ്യലിസം എന്താണെന്ന് പഠിക്കുന്നത് ജയിലിനുള്ളിൽ വെച്ചാണ് അവക്കാധാരമായ പുസ്തകങ്ങൾ കിട്ടുന്നതിന് കൃഷ്ണപിള്ളക്ക് സാധ്യതയുണ്ടായിരുന്നു
  46. "കണ്ണൂർ ജയിലിലെ അക്രമങ്ങൾ". മാതൃഭൂമി. 1932-03-26. എ.കെ.ഗോപാലനേയും, കൃഷ്ണപിള്ളയേയും ക്രൂരമായി മർദ്ദിച്ചു. ലാത്തി ഒടിയുന്നവരെ അടിച്ചു.
  47. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 85
  48. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 87
  49. ദേശാഭിമാനി കൃഷ്ണപിള്ള സ്മാരകഗ്രന്ഥം. ചിന്ത. p. 51. എം.എസ്.നാരായണന്റെ സത്യഗ്രഹസമരം അവിസ്മരണീയമായ ഒരേട് എന്ന പുസ്തകത്തിൽ നിന്നും.
  50. സി., ഭാസ്ക്കരൻ. സഖാവ് കൃഷ്ണപിള്ള, കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ്. p. 84. പോലീസിന്റെ കണ്ണിൽപ്പെടാതിരിക്കാൻ രഹസ്യവഴികളിലൂടെയാണ് ഞങ്ങൾ സഞ്ചരിച്ചത്. കഷ്ടപ്പെട്ടായിരുന്നു കാടകത്തേക്കുള്ള ആ യാത്ര - കെ.മാധവൻ
  51. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 88
  52. ദേശാഭിമാനി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥം. 1955. p. 52. കടുത്ത മർദ്ദനം അനുഭവിച്ചതിനുശേഷവും ഉദ്ദേശിച്ച കാര്യത്തിന് കാസർഗോഡേക്ക് ഓരോ ചുവട് വെച്ചപ്പോഴും കൃഷ്ണപിള്ള ഓരോ ഉപദേശം തന്നു
  53. 53.0 53.1 സഖാവ് പി. കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ ചന്തവിള മുരളി പുറം 108
  54. ഇ.എം.എസ്, നമ്പൂതിരിപ്പാട് (1970). ഇ. എം. എസിനെ ആത്മകഥ. ദേശാഭിമാനി ബുക് ഹൗസ്. p. 188-189. വെറും സൗഹൃദസന്ദർശനത്തിന്റെ പേരിൽ പഴയ കൂട്ടുകാരെയെല്ലാം കണ്ട് അവരെയെല്ലാം സംഘടനയുടെ ഭാഗമാക്കി പ്രവർത്തിപ്പിക്കാൻ കൃഷ്ണപിള്ളക്കുള്ള കഴിവ് അനാദൃശമാണെന്ന് എനിക്കുു ബോധ്യപ്പെട്ടിട്ടുണ്ട്-കൃഷ്ണപിള്ളയുടെ സംഘാടനപാടവത്തെപ്പറ്റി ഇ. എം. എസ്
  55. ഇ. എം. എസ്, നമ്പൂതിരിപ്പാട് (1970). ഇ. എം. എസിനെ ആത്മകഥ. ദേശാഭിമാനി ബുക് ഹൗസ്. p. 188-189. ഇടതുപക്ഷമെന്ന ആശയം ജയിലിന്റെ നാലുചുവരുകൾക്കിടയിലൊതുക്കാതെ കേരളമൊട്ടാകെ വ്യാപിപ്പിക്കാനുള്ള ആ കഴിവ് സഖാവ് കൃഷ്ണപിള്ളക്കു മാത്രമേ ഉണ്ടായിരുന്നുള്ളു- ഇ. എം. എസ്
  56. പി., കൃഷ്ണപിള്ള. സഖാക്കളേ മുന്നോട്ട്(വോള്യം രണ്ട്). ചിന്ത. p. 181-182. കേരളത്തിലെ കോൺഗ്രസ്സ് പ്രവർത്തകർ വിപ്ലവപരമായ പരിവർത്തനത്തിൽ വിശ്വസിക്കുന്നവരാകയാൽ അങ്ങനെ ഒരു സംഘടന ഉണ്ടാകുന്നത് നല്ലതാണെന്നു കരുതിയിരുന്നു
  57. സഖാവ് പി. കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ ചന്തവിള മുരളി പുറം 151
  58. "കൃഷ്ണപിള്ളയും പ്രഭാതം വാരികയും". ദേശാഭിമാനി. 1938-08-19. സഖാവ് കൃഷ്ണപിള്ള ആവശ്യമായ നിർദ്ദേശം നൽകുമായിരുന്നു. അദ്ദേഹം തുടർച്ചയായി പത്രത്തിലെഴുതി. (ഐ. സി. പി. നമ്പൂതിരി, പ്രഭാതം വാരികയിലെ അനുഭവത്തെക്കുറിച്ച്)
  59. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 282
  60. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 282-283
  61. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 283-284
  62. പി., കൃഷ്ണപിള്ള. സഖാക്കളേ മുന്നോട്ട്(വോള്യം രണ്ട്). ചിന്ത. p. 181-182. ബോംബെയിലെ തൊഴിലാളികളുടെ വിജയം നമ്മുടെ വിജയമാണ്, അവരുടെ തോൽവി നമ്മുടെ തോൽവിയാണ്. അതുകൊണ്ട് ആ സമരം തോൽക്കാതിരിക്കാൻ അവരെ സഹായിക്കേണ്ടത് നമ്മുടെ കടമയാണ് -കൃഷ്ണപിള്ള
  63. "ബോംബെ സമരത്തോട് ഐക്യദാർഢ്യം". മാതൃഭൂമി. 1934-06-21. ബോംബെയിൽ പണിമുടക്കിയ തൊഴിലാളി ഈ യോഗം സഹതാപം പ്രദർശിപ്പിക്കുകയും, വേണ്ടത് ചെയ്യാൻ കോൺഗ്രസ്സ് പ്രവർത്തക കമ്മറ്റിയോട് ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്യുന്നു
  64. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 287
  65. എ.കെ, ഗോപാലൻ. എന്റെ ജീവിതകഥ. ചിന്ത. p. 68-70. ഞങ്ങൾ കമ്പനിയുടെ നിലയെപ്പറ്റിയും പഠിക്കാൻ തുടങ്ങി. കമ്പനിക്ക് കിട്ടുന്ന ലാഭം എത്രയാണെന്ന് തൊഴിലാളികളെ ബോധ്യമാക്കി
  66. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 288
  67. "ബോംബെ സമരത്തോട് ഐക്യദാർഢ്യം". മാതൃഭൂമി. 1935-01-05. ബോംബെയിൽ പണിമുടക്കിയ തൊഴിലാളി ഈ യോഗം സഹതാപം പ്രദർശിപ്പിക്കുകയും, വേണ്ടത് ചെയ്യാൻ കോൺഗ്രസ്സ് പ്രവർത്തക കമ്മറ്റിയോട് ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്യുന്നു
  68. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 301
  69. "ഫറോക്കിലെ പണിമുടക്കം". ദേശാഭിമാനി. 1935-03-31. തൊഴിലാളികൾ സംഘടിക്കാൻ തുടങ്ങിയതോടെ മുതലാളിമാർ ജോലിചെയ്യുന്നവരെ ബുദ്ധിമുട്ടിക്കാനും പിരിച്ചുവിടാനും തുടങ്ങി (ഫറോക്കിലെ പണിമുടക്കിനെക്കുറിച്ച് കൃഷ്ണപിള്ള ദേശാഭിമാനിയിൽ എഴുതിയത്)
  70. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 302
  71. "ഫറോക്കിലെ ഓട്ടുകമ്പനിയിലെ സമരം". ദേശാഭിമാനി. 1935-03-04. ഫറോക്ക് ടൈൽ വർക്കേഴ്സ് തൊഴിലാളികളുടെ പ്രതിനിധിയെന്ന നിലയിൽ തിങ്കളാഴ്ച തന്നെ തൊഴിൽമുടക്കം ചെയ്യാൻ തീർച്ചപ്പെടുത്തിക്കഴിഞ്ഞു എന്നു പ്രഖ്യാപനം ചെയ്തു
  72. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 325
  73. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 326
  74. അഴീക്കോടൻ, രാഘവൻ (1956-08-18). "കണ്ണൂരിലെ ബീഡിതൊഴിലാളി സമരങ്ങൾ". നവയുഗം. സമരം വൻ വിജയമാകാത്തത് തൊഴിലാളികൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. പണിമുടക്കിന്റെ അനുഭവജ്ഞാനമില്ലാത്തവർ ചിതറുകയായിരുന്നു
  75. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം455
  76. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം456
  77. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം458-459
  78. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം497
  79. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം500
  80. തിരുവിതാംകൂർ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയൻ കനകജൂബിലി സുവനീർ. 1972. p. 40. തിരുവിതാംകൂർ ലേബർ അസ്സോസ്സിയേഷനെ ഒരു വിപ്ലവട്രേഡ് യൂണിയനാക്കിത്തീർക്കുവാൻ കൃഷ്ണപിള്ള നടത്തിവന്ന ശ്രമമാണ് ജാഥാ പ്രക്ഷോഭത്തിന്റെ പ്രേരകശക്തികളിലൊന്ന്
  81. തോമസ്, ഐസക്ക്. ആലപ്പുഴയുടെ സമരപാത. ചിന്ത. pp. 71–72.
  82. സഖാവ്.പി.കൃഷ്ണപിള്ള കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ്. ചിന്ത. p. 140-14. ആലപ്പുഴ തൊഴിലാളികൾ സാമ്പത്തികാവശ്യങ്ങൾക്കു വേണ്ട സമരം ചെയ്യുന്നതിനേക്കാൾ ആവേശപൂർവ്വം രാഷ്ട്രീയാവശ്യങ്ങൾക്കു വേണ്ടി സമരം ചെയ്യുമെന്ന് കൃഷ്ണപിള്ള ഉറപ്പിച്ചു പറഞ്ഞു
  83. ഹർകിഷൻ സിംഗ്, സുർജിത് (1996-03-10). "ഇംപോർട്ടൻസ് ഓഫ് ദത്ത്-ബ്രാഡ്ലി തീസിസ്". സി. പി. ഐ (എം). {{cite journal}}: Cite journal requires |journal= (help)
  84. ഇ. എം. എസ്സ്, നമ്പൂതിരിപ്പാട്. ആത്മകഥ. ചിന്ത. p. 229. കേന്ദ്രകമ്മിറ്റി നേതാക്കളുമായുള്ള നിരന്തര സമ്പർക്കം തുടക്കത്തിൽ കൃഷ്ണപിള്ളയേയും എന്നേയും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുപ്പിച്ചു
  85. സഖാവ് പി. കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ ചന്തവിള മുരളി പുറം554
  86. ഇ.എം.എസ്സ്, നമ്പൂതിരിപ്പാട് (1994). ദ കമ്മ്യൂണിസ്റ്റ് പാർട്ടി ഇൻ കേരള സിക്സ് ഡികേഡ്സ് ഓഫ് സ്ട്രഗ്ഗിൾ ആന്റ് അഡ്വാൻസ്. നാഷണൽ ബുക്സ് സെന്റർ. p. 44. അന്നത്തെ രഹസ്യയോഗത്തിൽ പങ്കെടുത്ത നാലുപേരും കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങളായിരുന്നു, അഞ്ചാമത്തെയാൾ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര അംഗം ഘാട്ടെ ആയിരുന്നു
  87. "പാർട്ടി ചരിത്രം". സി.പി.ഐ(എം) കേരള ഘടകം. Archived from the original on 2011-05-02. Retrieved 2013-04-06. 1939 ലെ പിണറായി സമ്മേളനം
  88. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ ചന്തവിള മുരളി പുറം 567
  89. സഖാവ്: ഒറ്റയിൽ പി.കൃഷ്ണപിള്ള അയ്യർകുളങ്ങര ഒറ്റയിൽ വീട്ടിൽ 1917 ൽ ജനനം,അയ്യർകുളങ്ങര സ്കൂളിലും, മടിയത്ര സ്കൂളിലുമായി വിദ്യാഭ്യാസം. ചെറുപ്പത്തിൽ തന്നെ കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ ആകൃഷ്ടനായി, സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ടു വൈക്കത്ത് നടന്ന പോരാട്ടങ്ങളിൽ പങ്കാളിയായി.  വൈക്കത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പാർട്ടി സെല്ലിന്റെ രൂപീകരണത്തിൽ പങ്കെടുത്ത 6 പേരിൽ ഒരാൾ. ക്ഷേത്ര പ്രവേശന വിളംബരത്തെ തുടർന്ന് അയ്യർകുളത്തിൽ പുലയരെ കുളിപ്പിച്ചതിന് നാട്ടു പ്രമാണിമാരുടെ മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നു. സഖാവ് പി. കൃ ഷ്ണപിള്ളക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 1948  ജനുവരി 30ന് സഖാവ് കൃഷ്ണപിള്ളയോടും, സഖാവ്. കെ. വി. യോടുമൊപ്പം  വെച്ചൂരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലും വൈകീട്ട് വൈക്കം ബോട്ടു ജെട്ടിയിൽ നടന്ന സഖാവിന്റെ പ്രസിദ്ധമായ പ്രസംഗത്തിലും പങ്കാളിയായി. പാർട്ടിയുടെ വൈക്കത്തെ ആദ്യ നാളുകളിൽ സ: പത്മേഷണൻ, സ: എൻ. കെ. ആർ. വി. തമ്പാൻ, സ: സെയ്തു മുഹമ്മദ്, സ: ദാമോദരൻ, സ: സി.കെ വിശ്വനാഥൻ സ: പി. എസ് ശ്രീനിവാസൻ, സ: കൂത്താട്ടുകുളം മേരി, സ: കൂത്താട്ടുകുളം ജോൺ എന്നിവർക്കൊപ്പം പ്രവർത്തിച്ചു.  പാർട്ടിയുടെ ജനകീയാടിത്തറ വിപുപ്പെടുത്തുന്നതിൽ മുഖ്യമായി ശ്രദ്ധിച്ചു. 1946 വൈക്കം താലൂക്ക് ആഫീസിലേക്ക് നടന്ന പട്ടിണി മാർച്ചിന്റെ  വൈസ് ക്യാപ്റ്റൻ തുടർന്ന് ജയിൽ വാസം.  1948 ൽ കമ്യുണിസ്റ്റ് പാർട്ടിയുടെ താലൂക്ക് കമ്മറ്റി മെമ്പർ, മിച്ചഭൂമി സമരത്തിലും വളച്ചു കെട്ടു സമരത്തിലും മുഖ്യ പങ്കാളി. പലപ്രാവശ്യം ജയിൽ വാസവും പോലീസ് മർദ്ദനവും അനുഭവിച്ചു. പാർട്ടി  പിളർന്നപ്പോൾ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സ്സിറ്റ്) പാർട്ടിയിൽ പ്രവർത്തനം തുടർന്നു. 2009 ഒക്ടോബർ 10 ന് 92ാമത്തെ വയസ്സിൽ  അന്തരിച്ചു. 
  90. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 887
  91. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 887-888
  92. എം.ടി., ചന്ദ്രസേനൻ. പുന്നപ്ര-വയലാർ ജ്വലിക്കുന്ന അദ്ധ്യായങ്ങൾ. p. 201-202, 213-214. എട്ടൊമ്പതു മാസം മലബാറിൽ തങ്ങൾക്ക് ഷെൽട്ടർ ഒരുക്കി തങ്ങളെ കൃഷ്ണമണി പോലെ സംരക്ഷിച്ചത് കൃഷ്ണപിള്ളയായിരുന്നു - ചന്ദ്രസേനൻ
  93. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 910
  94. സഖാവ്.പി.കൃഷ്ണപിള്ള - ഒരു സമഗ്ര ജീവചരിത്രപഠനം - ഡോക്ടർ.ചന്തവിള മുരളി പുറം 910-911
  95. എം.ടി., ചന്ദ്രസേനൻ (2011). വയലാർ ജ്വലിക്കുന്ന അദ്ധ്യായങ്ങൾ. നാഷണൽ ബുക്സ് സ്റ്റാൾ. p. 293. ISBN 978-81-922822-3-7.
  96. "പി.കൃഷ്‌ണപിള്ള. സി.പി.ഐ.എംകേരള.ഒആർജി". Archived from the original on 2013-03-08. Retrieved 2013-03-27.
  97. പി.കൃഷ്ണപിള്ളയുടെ ജന്മശതാബ്ദി ആഘോഷം - വൈക്കം[പ്രവർത്തിക്കാത്ത കണ്ണി]
  98. നിഷാന്ത്, ബാദുഷ. "ഗാന്ധി ആന്റ് ചൗരി ചൗരാ" (PDF). അമേരിക്ക: വാഷിംഗ്ടൺ സർവ്വകലാശാല. {{cite journal}}: Cite journal requires |journal= (help)
  99. ഇ.എം.എസ്സ്, നമ്പൂതിരിപ്പാട്. കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ. ചിന്ത. p. 88.
  100. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. p. 239.


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=പി._കൃഷ്ണപിള്ള&oldid=3935665" എന്ന താളിൽനിന്ന് ശേഖരിച്ചത്