കെ. കരുണാകരൻ
കെ. കരുണാകരൻ | |
![]() കെ കരുണാകരൻ | |
കേരളത്തിന്റെ ഏഴാമത്തെയും പന്ത്രണ്ടാമത്തെയും പതിമൂന്നാമത്തെയും പതിനഞ്ചാമത്തെയും മുഖ്യമന്ത്രി
| |
ഔദ്യോഗിക കാലം മാർച്ച് 25, 1977 - ഏപ്രിൽ 25, 1977 ഡിസംബർ 28, 1981 - മാർച്ച് 17, 1982 മേയ് 24, 1982 - മാർച്ച് 25, 1987 ജൂൺ 24, 1991 - മാർച്ച് 16, 1995 | |
മുൻഗാമി | സി. അച്യുതമേനോൻ ഇ.കെ. നായനാർ കെ. കരുണാകരൻ എ.കെ. ആന്റണി |
---|---|
പിൻഗാമി | എ.കെ. ആന്റണി കെ. കരുണാകരൻ ഇ.കെ. നായനാർ എ.കെ. ആന്റണി |
ജനനം | കണ്ണൂർ, മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ | ജൂലൈ 5, 1918
മരണം | 23 ഡിസംബർ 2010 തിരുവനന്തപുരം, കേരളം | (പ്രായം 92)
പൗരത്വം | ഇന്ത്യൻ |
രാഷ്ട്രീയ പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഡി.ഐ.സി, എൻ.സി.പി |
ജീവിത പങ്കാളി | കല്യാണിക്കുട്ടി |
സ്വദേശം | തൃശ്ശൂർ തിരുവനന്തപുരം |
പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്നു കെ. കരുണാകരൻ. മുഴുവൻ പേര് കണ്ണോത്ത് കരുണാകരൻ മാരാർ (ജനനം: ജൂലൈ 5, 1918; മരണം:ഡിസംബർ 23, 2010 ) നാലു തവണ കേരള മുഖ്യമന്ത്രിയും ദീർഘകാല കോൺഗ്രസ് നേതാവും പല കോൺഗ്രസ് തൊഴിലാളി സംഘടനകളുടെ നേതാവും ഐക്യ ജനാധിപത്യ മുന്നണിയുടെ മുഖ്യ ശില്പിയുമായിരുന്നു. ലീഡർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യസമരത്തിലും പങ്കെടുത്തിട്ടുണ്ട്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകസമിതി അംഗമായിരിയ്ക്കേ കോൺഗ്രസ്സിലേയ്ക്കു തിരിച്ചു പോവുകയാണെന്ന് കരുണാകരൻ പ്രഖ്യാപിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് 2010 ഡിസംബർ 23-ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.[1]
ഉള്ളടക്കം
ജീവിതരേഖ[തിരുത്തുക]
ബാല്യം വിദ്യാഭ്യാസം[തിരുത്തുക]
1918 ജൂലൈ 5-ന് മിഥുനമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി അമ്മയുടെയും മൂന്നാമത്തെ മകനായി കണ്ണൂരിലെ ചിറക്കലിൽ ജനിച്ചു. അന്നത്തെ ബ്രിട്ടീഷ് മലബാർ സർക്കാരിനു കീഴിൽ ഒരു ശിരസ്തദാർ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ് രാമുണ്ണി മാരാർ. അദ്ദേഹത്തിനു രണ്ട് മുതിർന്ന സഹോദരന്മാരുണ്ടായിരുന്നു. യഥാക്രമം കുഞ്ഞിരാമമാരാരും, ബാലകൃഷ്ണമാരാരും. ദാമോദരമാരാർ എന്ന ഒരു ഇളയ സഹോദരനും കരുണാകരനുണ്ടായിരുന്നു. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. കരുണാകരന് 5 വയസ്സുള്ളപ്പോൾ അവരുടെ ഏകസഹോദരി ദേവകി മരണപ്പെട്ടു.
ബാലനായിരിക്കുമ്പോൾ തന്നെ, നീന്തലിലും , ഫുട്ബോളിലും , വോളിബോളിലും അതീവ തല്പരനായിരന്നു അദ്ദേഹം. ചിത്രകലയിലും മിടുക്കനായിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ മാരാർ എന്ന ജാതിപ്പേര് ഉപയോഗിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
വടകര ലോവർ പ്രൈമറി സ്കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്, പിന്നീട് അണ്ടല്ലൂരിലും ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും അദ്ദേഹം പഠിച്ചു. രാജാസ് ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ ജയിച്ചതിനു ശേഷം തൃശ്ശൂർ ആർട്സ് കോളേജിൽ കരുണാകരൻ ചിത്രമെഴുത്തും ഗണിതശാസ്ത്രവും ചെയ്തിരുന്നു. കണ്ണിൽ നിന്ന് വെള്ളം ചികിത്സക്കായി ചേട്ടനായ കുഞ്ഞിരാമമാരാരുമായി അദ്ദേഹം തൃശ്ശൂരിലെ വെള്ളാനിക്കരയിലുള്ള തന്റെ അമ്മാവനായ പുത്തൻവീട്ടിൽ രാഘവൻ നായരുടെ വസതിയിലേക്കു താമസം മാറ്റി. അമ്മാവൻ രാഘവൻ നായരുടെ മകളായ കല്യാണിക്കുട്ടിയമ്മയെ 1954-ൽ തന്റെ 36-ആം വയസ്സിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചു. കല്യാണിക്കുട്ടിയമ്മയ്ക്ക് അപ്പോൾ 30 വയസ്സായിരുന്നു. ഇവരുടെ മക്കളാണ് കോൺഗ്രസ് നേതാക്കളായ കെ. മുരളീധരനും പത്മജ വേണുഗോപാലും. കരുണാകരൻ മുഖ്യമന്ത്രിയായിരിയ്ക്കേ 1993-ലാണ് കല്യാണിക്കുട്ടിയമ്മ അന്തരിച്ചത്.
മരണം[തിരുത്തുക]
വാർദ്ധക്യസഹജമായ രോഗങ്ങളെത്തുടർന്ന് 2010 ഡിസംബർ 23-ന്[2] വ്യാഴാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ വെച്ച് കെ. കരുണാകരൻ അന്തരിച്ചത്. 2010 ഒക്ടോബർ 21 മുതൽ അദ്ദേഹം ആശുപത്രിയിലായിരുന്നു. മരണസമയത്ത് 92 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം വിലാപയാത്രയായി തിരുവനന്തപുരത്തുനിന്ന് തൃശ്ശൂരിലെത്തിച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൃശ്ശൂർ പൂങ്കുന്നം മുരളീമന്ദിരം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആയിരക്കണക്കിന് ജനങ്ങൾ അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ തടിച്ചുകൂടിയിരുന്നു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ അദ്ദേഹത്തിന്റെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിന് തൊട്ടടുത്തുതന്നെയാണ് കരുണാകരന് ശവകുടീരമൊരുക്കിയത്. മകൻ മുരളീധരൻ ചിതയ്ക്ക് തീകൊളുത്തി.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ ആറാം ചരമവാർഷികദിവസമായിരുന്നു കരുണാകരന്റെ അന്ത്യം[lower-alpha 1]. റാവുവിനെ പ്രധാനമന്ത്രിയാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് കരുണാകരനാണ്. എന്നാൽ, പിന്നീട് 1995-ൽ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി പകരം എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കുന്നതിൽ റാവുവും പങ്കുവഹിച്ചിരുന്നു.
കാറപകടം[തിരുത്തുക]
1992 ജൂലായ് 3-ന് ആലുവയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കരുണാകരൻ സഞ്ചരിച്ച കാർ കഴക്കൂട്ടത്ത് വെച്ച് തലകീഴ് മറിഞ്ഞു. സാരമായി പരിക്കേറ്റ കരുണാകരനെ വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോയി. [3] ദീർഘനാളത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്.
രാഷ്ട്രീയത്തിലേക്ക്[തിരുത്തുക]
സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് കരുണാകരന്റെ രാഷ്ട്രീയപ്രവേശനം. കൊച്ചി രാജ്യപ്രജാ മണ്ഡലത്തിലെ ഒരു പ്രവർത്തകനായി തുടങ്ങിയ കരുണാകരൻ പിന്നീട് തൃശ്ശൂർ മുനിസിപ്പൽ കൗൺസിൽ അംഗമായി 1945 മുതൽ 1947 വരെ സേവനം അനുഷ്ഠിച്ചു. കേരളരാഷ്ട്രീയത്തിലെ ഏറ്റവും വിവാദപുരുഷനും, വാർത്തകളിൽ നിറഞ്ഞുനിന്നതുമായ വ്യക്തിയാണ് കരുണാകരൻ. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്.
- 1937 ൽ തൃശ്ശൂർ ടൗൺ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയായി നേതൃനിരയിലേയ്ക്ക് ആദ്യത്തെ പടി ചവിട്ടി.
- "ഹരിപുര കോൺഗ്രസിന്റെ" തീരുമാനപ്രകാരം നാട്ടുരാജ്യങ്ങൾക്ക് പ്രത്യേകസംഘടനകൾ രൂപീകൃതമായപ്പോൾ 1940 ൽ രൂപംകൊണ്ട കെ.പി.സി.സി.യിൽ കരുണാകരൻ അംഗമായി.
- ഇരിങ്ങാലക്കുടയിൽ പ്രജാമണ്ഡലം സമ്മേളനം നിരോധിക്കപ്പെട്ട 1942 ൽ നിരോധനം ലംഘിച്ച് അറസ്റ്റ് വരിച്ചവരുടെ കൂട്ടത്തിൽ കരുണാകരനുമുണ്ടായി. വിയ്യൂർ ജയിലിൽ ഒൻപത് മാസം കിടന്നു.
- സീതാറാം മിൽ സമരത്തിലും വിമോചനസമരത്തിലും പങ്കെടുത്ത് അറസ്റ്റു വരിച്ചിട്ടുണ്ട്.
- 1944-ൽ കേരള ലേബർ കോൺഗ്രസ് രൂപംകൊണ്ടപ്പോൾ അതിന്റെ സെക്രട്ടറിയായി.
- സീതാറാം മിൽ, അളഗപ്പ ടെക്സ്റ്റൈൽ, വെള്ളാനിക്കര തട്ടിൽ, താണിക്കുടം മേപ്പാടം, പാലപ്പിള്ളി എസ്റ്റേറ്റുകൾ, അന്തിക്കാട് ചെത്ത് തൊഴിലാളി യൂണിയൻ, തൃശ്ശൂർ പീടിക തൊഴിലാളി യൂണിയൻ, കണ്ടശ്ശാംകടവ് ചകിരി തൊഴിലാളി യൂണിയൻ എന്നിവയെല്ലാം കരുണാകരന്റെ സംഘടനാസാമർത്ഥ്യത്തിൽ നിന്ന് ഉയർന്നു വന്നവയാണ്.
മക്കൾ രാഷ്ട്രീയം കരുണാകരന്റെ ജനപ്രിയതയെ ഒരുപാട് താഴ്ത്തി. മകൻ കെ. മുരളീധരനോടൊപ്പം ജനാധിപത്യ ഇന്ദിരാകോൺഗ്രസ് (കരുണാകരൻ) (ഡി.ഐ.സി) എന്ന രാഷ്ട്രീയ കക്ഷി ഉണ്ടാക്കി കരുണാകരന്റെ നീണ്ട കോൺഗ്രസ്സ് ജീവിതത്തിനു വിരാമം ഇട്ടു [അവലംബം ആവശ്യമാണ്]. കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ കാരണം കരുണാകരൻ ഡി.ഐ.സി.യിൽ പ്രവർത്തിച്ചു. 2005 മേയ് ഒന്നിന് തൃശ്ശൂരിൽ വച്ചായിരുന്നു ഡി.ഐ.സി.യുടെ രൂപവത്കരണം. ആദ്യം 'നാഷണൽ കോൺഗ്രസ് (ഇന്ദിര)' എന്നായിരുന്നു പേര്. എന്നാൽ, ആ പേര് ശരിയല്ലെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ കണ്ടെത്തിയതിനെ തുടർന്ന് 2005 ഓഗസ്റ്റിൽ അതിന്റെ പേര് മാറ്റുകയായിരുന്നു. പിന്നീട് 2006 നവംബർ 12-ന് ഡി.ഐ.സി. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.സി.പി) ലയിക്കുകയും ചെയ്തു. എൻ.സി.പി.യുടെ പ്രവർത്തകസമിതി അംഗമായിരിക്കെ താനും അനുയായികളും കോൺഗ്രസ്സിലേക്കു തിരിച്ചു പോവുകയാണെന്ന് 2007 ഡിസംബർ പത്തിന് തിരുവനന്തപുരത്തു ചേർന്ന സമ്മേളനത്തിൽ കരുണാകരൻ പ്രഖ്യാപിച്ചു. പിന്നീട് അദ്ദേഹം മരണം വരെയും കോൺഗ്രസ്സിൽ തുടർന്നു.
കെ. മുരളീധരൻ 2009-ൽ എൻ.സി.പി. സ്ഥാനാർത്ഥിയായി വയനാട്ടിൽ നിന്ന് ലോകസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു. തുടർന്ന് അദ്ദേഹത്തെ പാർട്ടി പുറത്താക്കി. പിന്നീട് അച്ഛന്റെ മരണശേഷം 2011 ഫെബ്രുവരിയിലാണ് അദ്ദേഹം കോൺഗ്രസ്സിലേയ്ക്ക് തിരിച്ചെത്തിയത്. ആ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്ന് അദ്ദേഹം വിജയിച്ച് നിയമസഭാംഗമായി. 2016-ലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
മകൾ പത്മജ വേണുഗോപാലും കോൺഗ്രസ് അംഗമായി രാഷ്ട്രീയത്തിൽ തുടരുന്നു. 2016-ൽ ഇവർ തൃശ്ശൂരിൽനിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചുവെങ്കിലും എതിർസ്ഥാനാർത്ഥിയായിരുന്ന വി.എസ്. സുനിൽകുമാറിനോട് പരാജയപ്പെട്ടു.
ലീഡർ[തിരുത്തുക]
കെ. കരുണാകരനെ കോൺഗ്രസ് പ്രവർത്തകർ വിളിച്ചുതുടങ്ങിയ ലീഡർ എന്ന വിശേഷണം മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. [4]
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
1998 | തിരുവനന്തപുരം ലോകസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.വി. സുരേന്ദ്രനാഥ് | സി.പി.ഐ., എൽ.ഡി.എഫ്. |
1996 | തൃശ്ശൂർ ലോക്സഭാമണ്ഡലം | വി.വി. രാഘവൻ | സി.പി.ഐ, എൽ.ഡി.എഫ് | കെ. കരുണാകരൻ | കോൺഗ്രസ് ഐ, യു.ഡി.എഫ് |
1991 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ, യു.ഡി.എഫ് | വി.കെ. രാജൻ | സി.പി.ഐ, എൽ.ഡി.എഫ് |
1987 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ, യു.ഡി.എഫ് | മീനാക്ഷി തമ്പാൻ | സി.പി.ഐ, എൽ.ഡി.എഫ് |
1982 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ, യു.ഡി.എഫ് | ഇ. ഗോപാലകൃഷ്ണ മേനോൻ | സി.പി.ഐ, എൽ.ഡി.എഫ് |
1982*(1) | നേമം നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ, യു.ഡി.എഫ് | പി. ഫക്കീർ ഘാൻ | സി.പി.ഐ.എം, എൽ.ഡി.എഫ് |
1980 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ, യു.ഡി.എഫ് | പോൾ കോക്കാട്ട് | സി.പി.എം. |
1977 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ | പോൾ കോക്കാട്ട് | സി.പി.എം. |
1970 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ | വർഗ്ഗീസ് മേച്ചേരി | സ്വതന്ത്രൻ |
1967 | മാള നിയമസഭാമണ്ഡലം | കെ. കരുണാകരൻ | കോൺഗ്രസ് ഐ | കെ.എ. തോമസ് | സി.പി.ഐ |
1957 | തൃശ്ശൂർ നിയമസഭാമണ്ഡലം | എ.ആർ. മേനോൻ | സ്വതന്ത്ര സ്ഥാനാർത്ഥി | കെ. കരുണാകരൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
കുറിപ്പ്
- (1) 1982 - ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കെ. കരുണാകരൻ മാള നിയമസഭാ മണ്ഡലത്തോടൊപ്പം നേമം നിയമസഭാമണ്ഡലത്തിലും മൽസരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ച കെ. കരുണാകരൻ മാളയുടെ പ്രതിനിധിയായി തുടരുകയും നേമം ഒഴിയുകയും ചെയ്തു. കേരളത്തിൽ ഒരേ സമയം രണ്ട് മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് അദ്ദേഹം.
- 1954-ൽ തിരു-കൊച്ചി നിയമസഭയിൽ അംഗമായി.
- 1952-ൽ തിരു-കൊച്ചി നിയമസഭയിൽ അംഗമായി.
- 1949-ൽ തിരു-കൊച്ചി നിയമസഭയിൽ അംഗമായി.
- 1948 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഒല്ലൂക്കര മണ്ഡലത്തിൽനിന്ന് കൊച്ചി നിയമസഭയിലേക്ക് കരുണാകരൻ തെരഞ്ഞെടുക്കപ്പെട്ടു.
- 1945-ൽ ‘എനിക്കൊരു വോട്ട്’ എന്ന അഭ്യർത്ഥനയുമായി ചെമ്പുക്കാവ് മുൻസിപ്പൽ വാർഡിൽ മൽസരിച്ച് തൃശ്ശുർ നഗരസഭാംഗമായി.
അധികാരസ്ഥാനങ്ങൾ[തിരുത്തുക]
- നാല് തവണ കേരളത്തിന്റെ മുഖ്യമന്ത്രി (1977 മാർച്ച് - ഏപ്രിൽ; 1981 ഡിസംബർ - 1982 മാർച്ച്; 1982 മേയ് - 1987 മാർച്ച്; 1991 ജൂൺ - 1995 മാർച്ച്)
- മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച ശേഷം 1995-ൽ രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കരുണാകരൻ ഒരു വർഷത്തോളം കേന്ദ്രവ്യവസായമന്ത്രിയായിരുന്നു.
- പ്രതിപക്ഷനേതാവ് (1967-69, 1978-79, 1980-82, 1987-91), ആഭ്യന്തരമന്ത്രി (1971-77, 1991-95) എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
- 1969 മുതൽ 1995 വരെ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായിരുന്നു.
- കേരളനിയമസഭയിലേക്ക് 7 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
- കോൺഗ്രസിന്റെ പാർലമെന്ററി ബോർഡ് അംഗം.
- ഐ.എൻ.ടി.യു.സി-യുടെ സ്ഥാപകാംഗമായിരുന്നു.
- 1952-ൽ കരുണാകരൻ തൃശ്ശൂർ ഡി.സി.സി. പ്രസിഡണ്ടായി.
രാജൻ കേസ്[തിരുത്തുക]
നാലു തവണ കേരള മുഖ്യമന്ത്രിയായ കരുണാകരന് രാജൻ കൊലക്കേസ് തീരാക്കളങ്കം ഉണ്ടാക്കി. അടിയന്തരാവസ്ഥക്കാലത്ത് കരുണാകരൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ട രാജനെ കോടതിയിൽ 24 മണിക്കൂറിനകം ഹാജരാക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. രാജന്റെ പിതാവ് ഈച്ചര വാര്യർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജ്ജിയിൽ വാദം കേൾക്കവേയാണ് ഹൈക്കോടതി ഈ ഉത്തരവു പുറപ്പെടുവിച്ചത്. വിധി വന്ന സമയത്ത് മുഖ്യമന്ത്രിയായിരുന്ന കരുണാകരൻ രാജി വെച്ചു.
തട്ടിൽ കേസ്[തിരുത്തുക]
തട്ടിൽ എസ്റ്റേറ്റ് സൂപ്രണ്ട് ജോണിനെ കൊലപ്പെടുത്തിയ കേസിൽ കരുണാകരൻ പ്രതിയായി. രണ്ടു മാസം ഒളിവിൽ കഴിഞ്ഞശേഷം കോടതിയിൽ ഹാജരായി ജാമ്യമെടുത്തു. കരുണാകരനെതിരെ പ്രഥമദൃഷ്ട്യാ കേസ് ഇല്ലെന്നായിരുന്നു പിന്നീട് കോടതിയുടെ കണ്ടെത്തൽ.
പുസ്തകം[തിരുത്തുക]
- പതറാതെ മുന്നോട്ട് (ആത്മകഥ)
ചിത്രശാല[തിരുത്തുക]
കെ. കരുണാകരൻസ്മാരക ടൗൺ ഹാൾ, തൃശ്ശൂർ
ലീഡർ സ്ക്വയർ, മാള
കെ. കരുണാകരന്റെ പ്രതിമ, തിരുവനന്തപുരം
Preceded by സി. അച്യുതമേനോൻ |
കേരളത്തിലെ മുഖ്യമന്ത്രിമാർ 1977– 1977 |
Succeeded by എ.കെ. ആന്റണി |
Preceded by ഇ.കെ. നായനാർ |
കേരളത്തിലെ മുഖ്യമന്ത്രിമാർ 1981– 1987 |
Succeeded by ഇ.കെ. നായനാർ |
Preceded by ഇ.കെ. നായനാർ |
കേരളത്തിലെ മുഖ്യമന്ത്രിമാർ 1991– 1995 |
Succeeded by എ.കെ. ആന്റണി |
അവലംബം[തിരുത്തുക]
- ↑ "ചരിത്രമായി ലീഡർ". മാതൃഭൂമി. 23 ഡിസംബർ 2010. ശേഖരിച്ചത് 23 ഡിസംബർ 2010.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 674. 2011 ജനുവരി 11. ശേഖരിച്ചത് 2013 മാർച്ച് 09. Check date values in:
|accessdate=
(help) - ↑ http://www.janmabhumidaily.com/news272445
- ↑ ലീഡർക്ക് പകരം ലീഡർ മാത്രം
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ K. Karunakaran എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-alpha" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-alpha"/>
റ്റാഗ് കണ്ടെത്താനായില്ല അല്ലെങ്കിൽ അടയ്ക്കാനുള്ള </ref>
നൽകിയിട്ടില്ല
- അപൂർണ്ണ ജീവചരിത്രങ്ങൾ
- ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ
- 1918-ൽ ജനിച്ചവർ
- 2010-ൽ മരിച്ചവർ
- ജൂലൈ 5-ന് ജനിച്ചവർ
- ഡിസംബർ 23-ന് മരിച്ചവർ
- കേരളത്തിലെ മുഖ്യമന്ത്രിമാർ
- കണ്ണൂർ ജില്ലയിൽ ജനിച്ചവർ
- കേരളത്തിലെ കോൺഗ്രസ് നേതാക്കൾ
- കേരളത്തിലെ മുൻമന്ത്രിമാർ
- കേരളത്തിലെ പ്രതിപക്ഷനേതാക്കൾ
- മൂന്നാം കേരള നിയമസഭാംഗങ്ങൾ
- നാലാം കേരള നിയമസഭാംഗങ്ങൾ
- അഞ്ചാം കേരള നിയമസഭാംഗങ്ങൾ
- ആറാം കേരള നിയമസഭാംഗങ്ങൾ
- ഏഴാം കേരള നിയമസഭാംഗങ്ങൾ
- എട്ടാം കേരള നിയമസഭാംഗങ്ങൾ
- ഒൻപതാം കേരള നിയമസഭാംഗങ്ങൾ
- കേരളത്തിലെ ആഭ്യന്തരമന്ത്രിമാർ
- തൃശ്ശൂരിൽ നിന്നുമുള്ള രാഷ്ട്രീയപ്രവർത്തകർ
- പന്ത്രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ
- നാലാം കേരള നിയമസഭയിലെ മന്ത്രിമാർ
- തിരു-കൊച്ചി നിയമസഭാംഗങ്ങൾ
- ഒന്നിലധികം മണ്ഡലങ്ങളിൽ ഒരേ സമയം മൽസരിച്ചവർ