"സൗദി അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Image:Coat_of_arms_of_Saudi_Arabia.svg നെ Image:Emblem_of_Saudi_Arabia.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 4 (harmonizing names of f
superseded (GlobalReplace v0.6.5)
വരി 10: വരി 10:
|image_map = Saudi Arabia (orthographic projection).svg
|image_map = Saudi Arabia (orthographic projection).svg
|national_motto = {{nowrap|<big>لا إله إلا الله، محمد رسول الله</big>}} <br/>"{{transl|ar|ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്}}"<ref name=saudiemb56>{{cite web |url=http://www.saudiembassy.net/about/country-information/facts_and_figures/ |title=സൗദി അറേബ്യയെക്കുറിച്ചുള്ള വിവരങ്ങൾ |publisher=സൗദി റോയൽ എംബസ്സി, [[അമേരിക്ക]] |accessdate=6 ജൂൺ 2011}}</ref> <br/>{{small|"അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി വേറെ ആരുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്." ([[ശഹാദത്ത്]])}}
|national_motto = {{nowrap|<big>لا إله إلا الله، محمد رسول الله</big>}} <br/>"{{transl|ar|ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്}}"<ref name=saudiemb56>{{cite web |url=http://www.saudiembassy.net/about/country-information/facts_and_figures/ |title=സൗദി അറേബ്യയെക്കുറിച്ചുള്ള വിവരങ്ങൾ |publisher=സൗദി റോയൽ എംബസ്സി, [[അമേരിക്ക]] |accessdate=6 ജൂൺ 2011}}</ref> <br/>{{small|"അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി വേറെ ആരുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്." ([[ശഹാദത്ത്]])}}
|national_anthem = ''[[National Anthem of Saudi Arabia|അസ്സലാം അൽ മലക്കിയ്യ]]'' <br/>{{small|''രാജാവ് നീണാൾ വാഴട്ടെ''}} <br/><center>[[File:Aash Al Maleek instrumental.ogg|ആശ് അൽ മലീക് (ഉപകരണസംഗീതം)]]</center>
|national_anthem = ''[[National Anthem of Saudi Arabia|അസ്സലാം അൽ മലക്കിയ്യ]]'' <br/>{{small|''രാജാവ് നീണാൾ വാഴട്ടെ''}} <br/><center>[[File:Saudi Arabian national anthem, performed by the United States Navy Band.oga|ആശ് അൽ മലീക് (ഉപകരണസംഗീതം)]]</center>
|official_languages = [[അറബി]]<ref name="cia11"/>
|official_languages = [[അറബി]]<ref name="cia11"/>
|demonym = {{unbulleted list |സൗദി അറേബ്യൻ|സൗദി {{small|(അനൗദ്യോഗികം)}}}}
|demonym = {{unbulleted list |സൗദി അറേബ്യൻ|സൗദി {{small|(അനൗദ്യോഗികം)}}}}

17:53, 3 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സൗദി അറേബ്യ

المملكة العربية السعودية
അൽ-മം‌ലക അൽ-അറബിയ്യ അസ്സൗദിയ്യ
Flag of സൗദി അറേബ്യ
Flag
Emblem of സൗദി അറേബ്യ
Emblem
ദേശീയ മുദ്രാവാക്യം: لا إله إلا الله، محمد رسول الله
"ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്"[1]
"അല്ലാഹു അല്ലാതെ ആരാധനക്ക് അർഹനായി വേറെ ആരുമില്ല. മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണ്." (ശഹാദത്ത്)
ദേശീയ ഗാനം: അസ്സലാം അൽ മലക്കിയ്യ
രാജാവ് നീണാൾ വാഴട്ടെ
Location of സൗദി അറേബ്യ
തലസ്ഥാനം
and largest city
റിയാദ്
ഔദ്യോഗിക ഭാഷകൾഅറബി[2]
മതം
സുന്നി ഇസ്ലാം (ഔദ്യോഗികം)[3]
നിവാസികളുടെ പേര്
  • സൗദി അറേബ്യൻ
  • സൗദി (അനൗദ്യോഗികം)
ഭരണസമ്പ്രദായംഅഭിന്ന ഇസ്‌ലാമിക ഏകാധിപത്യം
സൽമാൻ ബിൻ അബ്ദുൽ അസീസ്‌
മുഹമ്മദ്‌ ബിന സൽമാൻ
നിയമനിർമ്മാണസഭഇല്ല[൧]
(നിയമനിർമ്മാണം രാജാവിന്റെ ഉത്തരവുപ്രകാരം)
രൂപീകരിക്കപ്പെട്ടത്
• പ്രഖ്യാപിക്കപ്പെട്ടത്
1926 ജനുവരി 8
• അംഗീകരിക്കപ്പെട്ടത്
1927 മേയ് 20
• ഏകീകരിക്കപ്പെട്ടത്
1932 സെപ്റ്റംബർ 23[4]
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
2,250,000 km2 (870,000 sq mi) (12-ആമത്)
•  ജലം (%)
0.7
ജനസംഖ്യ
• 2010 estimate
29195895 [5] (45-ആമത്)
•  ജനസാന്ദ്രത
12/km2 (31.1/sq mi) (216-ആമത്)
ജി.ഡി.പി. (PPP)2012 estimate
• ആകെ
$73,314.3 കോടി[6]
• പ്രതിശീർഷം
$25,465[6]
ജി.ഡി.പി. (നോമിനൽ)2012 estimate
• ആകെ
$65165.2 കോടി[6]
• Per capita
$22,635[6]
എച്ച്.ഡി.ഐ. (2011)Increase 0.770[7]
Error: Invalid HDI value · 56-ആമത്
നാണയവ്യവസ്ഥസൗദി റിയാൽ (SR) (SAR)
സമയമേഖലUTC+3 (എ.എസ്.റ്റി.)
ഡ്രൈവിങ് രീതിവലതുവശം
കോളിംഗ് കോഡ്+966
ഇൻ്റർനെറ്റ് ഡൊമൈൻ
^ രാജാവിനെ ഉപദേശിക്കുന്നതിന് ഉപദേശകസഭ നിലവിലുണ്ട്

അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. (അറബി: المملكة العربية السعودية‎, ഇംഗ്ലീഷ്:Kingdom of Saudi Arabia). മദ്ധ്യപൗരസ്ത്യദേശത്തെ ഒരു സമ്പന്നരാഷ്ട്രമായ സൗദി അറേബ്യയുടെ തലസ്ഥാനം റിയാദ് ആണ്. സമ്പൂർണ രാജഭരണമാണ് ഇവിടത്തെ ഭരണക്രമം. ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നുമാണിത്. അമീർ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ്‌ സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി.[9] രണ്ട് വിശുദ്ധ പള്ളികളുടെ നാട് എന്ന പേരിലും സൗദി അറേബ്യ അറിയപ്പെടാറുണ്ട്. ഇസ്ലാമികരാഷ്ട്രമായ സൗദി അറേബ്യയിലെ 99 ശതമാനം ജനങ്ങളും മുസ്ലിമുകളാണ്. മുസ്ലിമുകളുടെ വിശുദ്ധനഗരങ്ങളായ മക്കയും മദീനയും ഇവിടെ സ്ഥിതിചെയ്യുന്നു.[10]. പൊതുവെ സൗദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ്.

ഇരുപതാം നൂറ്റാണ്ടിൽ ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ കിംങ്ഡം ഓഫ് സൗദി അറേബ്യ എന്ന ഔദ്യോഗിക നാമത്തിൽ ഈ രാജ്യം അറിയപ്പെടുന്നു.[11] പെട്രോളിയം ഉല്പന്നങ്ങളുടെ പര്യവേഷണത്തോടെ മധ്യ പൗരസ്ത്യദേശത്തെ ഒരു സമ്പന്ന രാഷ്ട്രമായി സൗദി അറേബ്യ മാറി. റിയാദ് ആസ്ഥാനമായ സൗദി അറേബ്യയിലെ ജനസംഖ്യ, 2012-ലെ കണക്കെടുപ്പ് പ്രകാരം 29,195,895 ആണ്[12]. പടിഞ്ഞാറ് ചെങ്കടലും തെക്ക്‏‏‏‏‏ യമൻ, ഒമാൻ എന്നീ രാജ്യങ്ങളും കിഴക്ക്‏‏‏‏‏ അറബിക്കടൽ, യു.എ.ഇ. എന്നിവയും വടക്ക് ജോർദാൻ, ഇറാഖ്, കുവൈത്ത് എന്നിവയുമാണ് ആധുനിക സൗദി അറേബ്യയുടെ അതിർത്തികൾ. പ്രധാന വരുമാനസ്രോതസ്സ് പെട്രോളിയം ഉൽപന്നങ്ങളാണ്[13]. ലോകത്തിൽ ഏറ്റവുമധികം എണ്ണ ഉൽപ്പാദിപ്പിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. ദേശീയ ഉൽപാദനത്തിന്റെ 95% എണ്ണയും കയറ്റുമതി ചെയ്യുകയാണ്. ദേശീയ വരുമാനത്തിന്റെ 70% എണ്ണ വിൽപനയിലൂടെയാണ് ഖജനാവിലേക്കു എത്തുന്നത്. സൗദി അറേബ്യയിൽ എണ്ണ ഏറ്റവും കൂടുതലായി ഖനനം ചെയ്യപ്പെടുന്നത് കിഴക്കൻ പ്രദേശങ്ങളിലാണ്. ഇവിടെയാണ് രാജ്യത്തിന്റെ ഈ അമൂല്യസമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്.[14][15][16].

ചരിത്രം

ആദിമകാലം മുതൽ സൗദി അറേബ്യയുടെ സ്ഥാപനം വരെ

ഒട്ടോമൻ സാമ്രാജ്യം 1914-ലെ സ്ഥിതി - നാമമാത്രനിയന്ത്രണമുണ്ടായിരുന്നതും ആശ്രിതപ്രവിശ്യകളും ഉൾപ്പെടെ - ഒട്ടോമൻ സാമ്രാജ്യത്തിന്റെ അറേബ്യയിലെ സ്വാധീനമേഖല, ഇതിനുമുമ്പുള്ള 400 വർഷക്കാലും ഏതാണ്ട് ഇത്രതന്നെയായിരുന്നു.

ആദ്യകാലത്ത് അറേബ്യൻ ഉപദ്വീപിന്റെ പടിഞ്ഞാറുള്ള ഹിജാസ് മേഖലയിൽ സ്ഥിതിചെയ്യുന്ന മക്കയും, മദീനയും പോലുള്ള വ്യാപാരനഗരങ്ങളൊഴികെയുള്ള ഇന്നത്തെ സൗദി അറേബ്യൻ മരുഭൂമികളിൽ അപരിഷ്കൃതഗോത്രവർഗ്ഗക്കാരുടെ സമൂഹങ്ങളായിരുന്നു വസിച്ചിരുന്നത്.[17] ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇസ്‌ലാമികപ്രവാചകനായിരുന്ന മുഹമ്മദ് (സ.അ.), ഉപദ്വീപിലെ ഗോത്രവർഗ്ഗക്കാരെയെല്ലാം ഒരുമിപ്പിക്കുകയും ഏകീകൃതഭരണം സ്ഥാപിക്കുകയും ചെയ്തു. 632-ആമാണ്ടിൽ മുഹമ്മദ് നബി(സ.അ) അവിടത്തെ വഫാതിനു ശേഷം അവിടത്തെ അനുഗാമികൾ അറേബ്യക്ക് പുറത്തേക്കും ഇസ്‌ലാമികഭരണം ത്വരിതഗതിയിൽ വ്യാപിപ്പിക്കുകയും പടിഞ്ഞാറ് ഐബീരിയൻ ഉപദ്വീപ് മുതൽ കിഴക്ക് ഇന്നത്തെ പാകിസ്താൻ വരെയുള്ള വിശാലമായ ഭൂഭാഗം അധീനതയിലാക്കുകയും ചെയ്തു. ഇതുമൂലം ഇസ്‌ലാമികലോകത്തിന്റെ കേന്ദ്രം കൂടുതൽ വികസിതമായ പിടിച്ചെടുക്കപ്പെട്ട മേഖലകളിലേക്ക് മാറുകയും, അറേബ്യ അതിന്റെ പ്രാന്തപ്രദേശത്തേക്ക് മാറുകയും ചെയ്തു.[18]

പത്താം നൂറ്റാണ്ടുമുതൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കംവരെ മക്കയും മദീനയും, മക്കയിലെ ശരീഫ് എന്നറിയപ്പെട്ടിരുന്ന തദ്ദേശീയഭരണാധികാരിയുടെ ഭരണത്തിൻ കീഴിലായിരുന്നു. ഈ ഭരണാധികാരികളാവട്ടെ, മിക്കപ്പോഴും ബാഗ്ദാദിലെയോ കെയ്റോയിലെയോ ഇസ്താംബൂളിലെയോ ഇസ്‌ലാമികസാമ്രാജ്യങ്ങളുടെ ആശ്രിതത്വത്തിലായിരുന്നു. ഇന്നത്തെ സൗദി അറേബ്യയുടെ മറ്റുഭാഗങ്ങളെല്ലാം പരമ്പരാഗതമായ ഗോത്രഭരണസമ്പ്രദായത്തിലേക്ക് തിരിച്ചുപോയി.[19] [20].

പതിനാറാം നൂറ്റാണ്ടിൽ ഒട്ടോമൻമാർ, ചെങ്കടലിന്റെയും പേർഷ്യൻ ഉൾക്കടലിന്റെയും തീരപ്രദേശങ്ങൾ (അസീർ, അൽഹസ എന്നിവ) തങ്ങളുടെ സാമ്രാജ്യത്തിന്റ ഭാഗമാക്കുകയും അറേബ്യയുടെ ഉൾഭാഗങ്ങളിൽ അധീശത്വം അവകാശപ്പെടുകയും ചെയ്തു. സാമ്രാജ്യത്തിന്റെ കേന്ദ്രീകൃതാധിപത്യത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളനുസരിച്ച് ഇവിടങ്ങളിലെ നിയന്ത്രണത്തിന്റെ തോതും ഏറിയും കുറഞ്ഞുമിരുന്നു.[21] [22].

അൽ സൗദ് എന്നറിയപ്പെടുന്ന ഇന്നത്തെ സൗദി രാജകുടുംബത്തിന്റെ ഉയർച്ച, 1744-ൽ നെജ്ദിൽവച്ച് സാമ്രാജ്യസ്ഥാപകനായ മുഹമ്മദ് ബിൻ സൗദ്, മതനേതാവും സുന്നി ഇസ്‌ലാമികതയുടെ യാഥാസ്ഥിതിക രൂപമായ വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ മുഹമ്മദ് ബിൻ അബ്ദുൽവഹാബിന്റെ സേനയുമായി കൈകോർക്കുന്നതോടെയാണ് ആരംഭിക്കുന്നത്.[23][24] ഈ കെട്ടുകെട്ട്, സൗദിയുടെ വികാസത്തിന്റെ ആശയാടിത്തറയാകുകയും ഇന്നത്തെ രാജഭരണത്തിന്റെ അടിസ്ഥാനമാകുകയും ചെയ്തു.[25] 1744-ൽ റിയാദിന്റെ ചുറ്റുവട്ടത്തുള്ള മേഖലയിൽ സ്ഥാപിക്കപ്പെട്ട 'സൗദി രാജ്യം', ദ്രുതഗതിയിൽ വികസിക്കുകയും ഇന്നത്തെ സൗദി അറേബ്യയുടെ മിക്കവാറും ഭാഗങ്ങളുടെയും നിയന്ത്രണം കൈവരിക്കുകയും ചെയ്തു.[26] പക്ഷേ, 1818-ൽ ഈജിപ്തിലെ ഒട്ടോമൻ പ്രതിനിഭരണാധികാരിയായിരുന്ന മുഹമ്മദ് അലി പാഷ ഇവരെ തോൽപ്പിച്ചു.[27]

നെജ്ദ് കേന്ദ്രമാക്കി രണ്ടാമതും ചെറിയൊരു സൗദി രാജ്യം 1824-ൽ സ്ഥാപിക്കപ്പെട്ടു. സൗദി അറേബ്യയുടെ ഉൾഭാഗങ്ങളുടെ നിയന്ത്രണത്തിനായി, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ബാക്കിമുഴുവൻ മറ്റൊരു അറേബ്യൻ രാജകുടുംബമായ അൽ റാഷീദുമായി, അൽ സൗദ് കുടുംബം പോരാട്ടം തുടർന്നു. 1891-ഓടെ അൽ റാഷിദ് കുടുംബം വിജയിക്കുകയും അൽ സൗദുകൾക്ക് കുവൈത്തിലേക്ക് പലായനം ചെയ്യേണ്ടിവരുകയും ചെയ്തു.[19]

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഒട്ടോമൻ സാമ്രാജ്യത്തിന് അറേബ്യൻ ഉപദ്വീപിന്റെ ഭൂരീഭാഗം പ്രദേശങ്ങളിലും നിയന്ത്രണമോ കുറഞ്ഞപക്ഷം സ്വാധീനമോ ഉണ്ടായിരുന്നു. ഈ മേൽക്കോയ്മക്കു കീഴിൽ ഉൾഭാഗത്ത് വിവിധ ഗോത്രനേതാക്കളും, ഹിജാസിൽ മക്കയിലെ ശരീഫുമായി അറേബ്യയിലെ ഭരണം നടന്നു.[28][29][30]

ഇബ്നു സൗദ് എന്ന അബ്ദുൽ അസീസ് രാജാവ്‌ - ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ, രാഷ്ട്രപിതാവ്, ആദ്യത്തെ രാജാവ്

1902-ൽ സൗദ് കുടുംബാംഗമായ ഇബ്നു സൗദ് എന്ന അബ്ദുൽ അസീസ്, നെജ്ദിലെ റിയാദിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും സൗദ് കുടുംബത്തെ നെജ്ദിൽ വീണ്ടും അധികാരത്തിലെത്തിക്കുകയും ചെയ്തു.[19] വഹാബി ആശയങ്ങളിൽ ആകൃഷ്ടരായിരുന്ന ഇഖ്‌വാൻ എന്ന ഗോത്രസേനയുടെ പിന്തുണയും ഇബ്നു സൗദിന് ലഭിച്ചു. സുൽത്താൻ ഇബ്നു ബിജാദ്, ഫൈസൽ അൽ-ദാവിഷ് എന്നിവരായിരുന്നു ഈ സേനയുടെ നേതാക്കൾ. 1912-ൽ രൂപീകരിക്കപ്പെട്ട ഈ സേന വളരെപ്പെട്ടെന്ന് വളർന്നു.[31] ഇഖ്‌വാന്റെ സഹായത്തോടെ, 1913-ൽ ഇബ്നു സൗദ്, ഒട്ടോമൻ സാമ്രാജ്യത്തിൽനിന്നും പേർഷ്യൻ ഉൾക്കടൽ തീരത്തുള്ള ഹാസ പിടിച്ചെടുത്തു.

ഒന്നാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഒട്ടോമൻ സാമ്രാജ്യവുമായി പോരാടിക്കൊണ്ടിരുന്ന ബ്രിട്ടന്റെ പിന്തുണയിൽ 1916-ൽ മക്കയിലെ ശരീഫായിരുന്ന ഹുസൈൻ ബിൻ അലി, ഏകീകൃത അറബ് രാജ്യം എന്ന ആവശ്യം മുൻനിർത്തി, ഒട്ടോമൻ സാമ്രാജ്യത്തിനെതിരെ ഒരു സമസ്ത അറബ് പ്രക്ഷോഭം നയിച്ചു.[32] 1916 - 1918 കാലഘട്ടത്തിലെ ഈ പ്രക്ഷോഭം ലക്ഷ്യം കാണാതെ അവസാനിച്ചെങ്കിലും ലോകയുദ്ധത്തിലെ സഖ്യകക്ഷികളുടെ വിജയം, അറേബ്യയിലെ ഒട്ടോമൻ അധീശത്വവും നിയന്ത്രണവും അവസാനിപ്പിച്ചു.[33]

ഇബ്ൻ സൗദ് അറബ് പ്രക്ഷോഭത്തിൽ പങ്കുചേർന്നിരുന്നില്ല, പകരം അൽ റാഷിദുകളുമായുള്ള തങ്ങളുടെ പോര് തുടർന്നുകൊണ്ടിരുന്നു. റാഷീദുകളുടെ അന്തിമപരാജയത്തിനുശേഷം 1921-ൽ നെജ്ദിലെ സുൽത്താൻ എന്ന പദവിയിൽ അദ്ദേഹം സ്വയം അവരോധിച്ചു. 1924-25 കാലഘട്ടത്തിൽ ഇഖ്‌വാന്റെ സഹായത്തോടെ ഹിജാസ് പിടിച്ചടക്കുകയും 1926 ജനുവരി 10-ന് ഹിജാസിലെ രാജാവായും പ്രഖ്യാപിച്ചു.[34] ഒരു വർഷത്തിനുശേഷം നെജ്ദിലെ രാജാവ് എന്ന പട്ടവും അദ്ദേഹം സ്വന്തം പേരിൽച്ചേർത്തു.[19]

വഹാബി ഭരണത്തെ ജോർദാൻ നദിക്കു പടിഞ്ഞാറുള്ള ബ്രിട്ടീഷ് ആശ്രിതമേഖലയിലേക്കും ഇറാഖിലേക്കും കുവൈത്തിലേക്കും വ്യാപിപ്പിക്കുക എന്നതായിരുന്നു ഹിജാസ് കീഴടക്കിയതിനുശേഷം ഇഖ്‌വാൻ നേതൃത്വത്തിന്റെ ലക്ഷ്യം. ഇതിനായുള്ള ശ്രമങ്ങൾ അവർ ആരംഭിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുമായി നേരിട്ടുള്ള യുദ്ധത്തിന് ഇത് വഴിയൊരുക്കുമെന്ന് ഭയന്ന ഇബ്നു സൗദ് ഈ നീക്കങ്ങളെ എതിർത്തു. അതേസമയം ഇബ്നു സൗദിന്റെ ഭരണനയങ്ങളിൽ ഇഖ്‌വാനും അതൃപ്തരായിരുന്നു. ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിന്റെ കാരണം. ഈ എതിർപ്പ് രണ്ടുവർഷം നീളുന്ന ഒരു സംഘർഷത്തിലേക്ക് നയിക്കുകയും, 1930-ലെ സബില്ല യുദ്ധത്തിൽ ഇഖ്‌വാൻ സേന പരാജയപ്പെടുകയും അവരുടെ നേതാക്കളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു.[35] 1932-ൽ ഹിജാസിലെയും നെജ്ദിലേയും രാജ്യങ്ങൾ ഒന്നുചേർന്ന് സൗദി അറേബ്യൻ സാമ്രാജ്യം അഥവാ കിങ്ഡം ഓഫ് സൗദി അറേബ്യ ആയി മാറി.[19]

രാജ്യത്തിന്റെ സ്ഥാപനം മുതൽ

1938 ൽ എണ്ണ സ്രോതസ്സ് കണ്ടുപിടിക്കുന്നതുവരെ സൗദി അറേബ്യ ലോകത്തിലെ ദരിദ്രമായ രാജ്യങ്ങളിലൊന്നായിരുന്നു.[36] പരിമിതമായ കാർഷികവൃത്തിയും, തീർത്ഥാടകരിൽനിന്നുള്ള വരുമാനവുമായിരുന്നു പ്രധാന സാമ്പത്തികസ്രോതസ്സ്. എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, ആടുകളെ മേച്ചും ഒട്ടകങ്ങളെ വളർത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി. അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു. പെട്രോളിയത്തിന്റെ കണ്ടെത്തൽ മണൽരാജ്യത്തെ വൻ സാമ്പത്തികമുന്നേറ്റത്തിലേക്ക് നയിച്ചു. അറേബ്യൻ അമേരിക്കൻ ഓയിൽ കമ്പനി (അരാംകോ)യുടെ കാർമികത്വത്തിൽ എണ്ണ ഉൽപാദനം പുരോഗമിച്ചു. ഇവിടങ്ങളിൽ ജോലിക്കായി ആയിരക്കണക്കിന് വിദേശികൾ, പ്രത്യേകിച്ച് അമേരിക്കക്കാർ സൗദിയിലേക്ക് വരാൻ തുടങ്ങി.[37][38] എണ്ണ മേഖലയിൽ അമേരിക്കയുമായുള്ള അടുത്ത ബന്ധം, 1980 മുതൽ 1988 വരെ നീണ്ടുനിന്ന ഇറാൻ-ഇറാഖ്‌ യുദ്ധത്തിൽ സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനികക്യാമ്പ് അനുവദിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തിച്ചു. ലോകം സാമ്പത്തികമാന്ദ്യത്തിലമർന്നപ്പോഴും എണ്ണയുടെ പിന്തുണയിലുള്ള കരുത്തുറ്റ സാമ്പത്തിക അടിത്തറ സൗദി അറേബ്യക്ക് തുണയായിനിന്നു.

ഭരണാധികാരികൾ

അബ്ദുല്ല രാജാവ്‌ - സൗദി അറേബ്യയുടെ മുൻ ഭരണാധികാരി (2005 മുതൽ 2015 വരെ

സൗദി അറേബ്യയുടെ സ്ഥാപകൻ ആയി അറിയപ്പെടുന്ന അബ്‌ദുൽ അസീസ്‌ അഥവാ ഇബ്നു സൗദ് (ഭരണകാലം: 1926-1953) ആണ് ആധുനിക സൗദി അറേബ്യയുടെ പ്രഥമ രാജാവ്. 1926-ൽ നജദിലെ രാജാവായി ഇദ്ദേഹം സ്വയം പ്രഖ്യാപിച്ചു. 1927 മെയ് 20-ന് ജിദ്ദയിൽ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം പൂർണ്ണ സ്വാതന്ത്ര്യം ലഭിച്ചതോടെ 1932-ൽ ആധുനിക സൗദി അറേബ്യ പിറന്നു. 1953 ൽ മരണം വരെ അദ്ദേഹം രാജാവായി തുടർന്നു. സൗദി അറേബ്യയുടെ രാഷ്ട്രപിതാവായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു.[39] സൗദി അറേബ്യയുടെ പിൽക്കാലരാജാക്കന്മാരെല്ലാം ഇബ്നു സൗദിന്റെ പുത്രന്മാരാണ്.

അബ്ദുൽ അസീസിന്റെ മരണശേഷം 1953 മുതൽ 1964 വരെ പതിനൊന്നു വർഷം ഭരിച്ചത് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ സൗദ്‌ ബിൻ അബ്ദുൽ അസീസ്‌ (ജനനം-1902, മരണം-1969) ആണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഭരണതലത്തിൽ ധാരാളം പുരോഗതികൾ വരുത്തിയിട്ടുണ്ട്. റിയാദിലുള്ള കിംഗ്‌ സൗദ്‌ സർവകാലശാല അദ്ദേഹത്തിന്റെ കാലത്ത് 1957-ൽ തുടങ്ങിയതാണ്‌ [40]. അന്താരാഷ്ട്രതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ട് 1957-ൽ അമേരിക്കയിലേക്ക് ആദ്യമായി സന്ദർശനം നടത്തിയ സൗദി അറേബ്യയിലെ രാജാവാണ് സൗദ്. 1962-ൽ ആദ്യമായി അന്താരാഷ്ട്ര ഇസ്‌ലാമിക സമ്മേളനം വിളിച്ചുകൂട്ടിയ സൗദ് ഇതിൽവച്ച് മക്ക ആസ്ഥാനമായി മുസ്ലിം വേൾഡ് ലീഗ് എന്ന സംഘടനക്കും രൂപം നൽകി.[41] 1964-ൽ സഹോദരൻ ഫൈസൽ ഇദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി അധികാരത്തിലെത്തുകയായിരുന്നു.

1964 മുതൽ 1975 വരെ സൗദി അറേബ്യയുടെ ഭരണം ഫൈസൽ രാജാവിന്റെ കീഴിലായിരുന്നു. സൗദി അറേബ്യയിൽ ആദ്യമായി സാമ്പത്തികരംഗത്തും വിദേശനയങ്ങളിലും കാതലായ മാറ്റങ്ങൾ വരുത്തിയത് ഫൈസൽ രാജാവിന്റെ ഭരണകാലത്താണ്. ഇസ്‌ലാമികത, കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്നിവയായിരുന്നു അദ്ദേഹത്തിന്റെ നിലപാടുകൾ.[42][43] ഫൈസലാണ് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോൺഫറൻസ് (ഒ.ഐ.സി.)[44] രൂപവത്കരണത്തിന് മുൻകൈയെടുത്തത്. 1971-ൽ നിലവിൽവന്ന ഈ സംഘടനയിൽ 40 രാഷ്ട്രങ്ങൾ അംഗങ്ങളാണ്.[45] 1975-ലെ ഒരു മാർച്ച്‌ 25-നു് അദ്ദേഹം മരുമകനായ ഫൈസൽ ബിൻ മുസഇദിനാൽ കൊലചെയ്യപ്പെട്ടു.

1975 മുതൽ 1982 വരെ സൗദി അറേബ്യയുടെ ഭരണം ഖാലിദ് ബിൻ അബ്ദുൽ അസീസിന്റെ കീഴിലായിരുന്നു. രാജ്യത്ത് ഏതാണ്ട് എല്ലാ മേഖലകളിലും അഭിവൃദ്ധി നേടിയ കാലമാണ് ഇദ്ദേഹത്തിന്റേത്. പേർഷ്യൻ ഗൾഫിന്റെ തീരത്തുള്ള ആറ് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച രാജ്യാന്തരസഹകരണപ്രസ്ഥാനമായ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി.) സ്ഥാപകനാണ് ഖാലിദ്‌.[46] ലോകത്തിൽ സമാധാനവും സഹകരണവും നടപ്പാക്കാൻ ശ്രമിക്കുന്നവർക്കായി ഐക്യരാഷ്ട്രസഭ നൽകുന്ന സ്വർണ്ണമെഡലിന് ഖാലിദ് അർഹനായിട്ടുണ്ട്.[47]

സൗദിയെയും ബഹ്റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കിംങ് ഫഹദ് കോസ്‌വേ

1982-ൽ ഖാലിദ് രാജാവ് മരണമടഞ്ഞതിനുശേഷം[48] ഫഹദ് രാജാവ് അധികാരത്തിലെത്തി. ധാരാളം സൈനികകരാറുകളും മറ്റും ഇക്കാലത്ത് ഒപ്പു വെക്കുകയുണ്ടായി. കുവൈത്തിന്റെ മോചനത്തിനായി അമേരിക്കയെയും സഖ്യസേനയെയും വിളിച്ചു വരുത്തിയതും സൗദി അറേബ്യയിൽ അമേരിക്കൻ സേനക്ക് സൈനികത്താവളം അനുവദിച്ചതും ഇക്കാലത്താണ്. 9 കോടി അമേരിക്കൻ ഡോളർ മുതൽ വരുന്ന അൽ-യമാമ ആയുധക്കരാർ ഒപ്പു വെച്ചത് ഫഹദ് രാജാവിന്റെ കാലഘട്ടത്തിലാണ്.[49] 1995-ൽ കടുത്ത ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ഫഹദ് രാജാവിന്റെ ആരോഗ്യ നില ഏറെ വഷളായി. 2005-ൽ ഒരു ന്യുമോണിയ ബാധയെ തുടർന്ന് മരണമടയുകയും ചെയ്തു.[50].

2005-ലാണ് രാജാവായി അബ്ദുല്ല സ്ഥാനമേറ്റത്. സൗദി കൂടിയാലോചന സമിതിയായ ശൂറാ കൗൺസിലിൽ സ്ത്രീകൾക്ക് അംഗത്വം നൽകാനും കൗൺസിലിൽ അവർക്ക് വോട്ട് ചെയ്യാനും സ്വയം നാമനിർദ്ദേശം ചെയ്യാനുമുള്ള സുപ്രധാന തീരുമാനങ്ങൾ അബ്ദുല്ല അടുത്ത കാലത്ത് എടുത്തവയാണ്. കണക്കുകൾ പ്രകാരം അറബ് രാഷ്ട്ര നേതാക്കളിൽ ഏറ്റവും ജനപ്രിയനായ ഭരണാധികാരിയിരുന്നു ഇദ്ദേഹം. അമേരിക്കയിലെ ജോർജ് ടൗൺ സർവകലാശാലയിലെ പ്രിൻസ് അൽ വലീദ് ബിൻ തലാൽ സെൻറർ ഫോർ മുസ്‌ലിം -ക്രിസ്റ്റ്യൻ അണ്ടർസ്റ്റാൻറിങ്ങുമായി ചേർന്ന് ജോർദാനിലെ റോയൽ സെൻറർ ഫോർ ഇസ്‌ലാമിക് റിസർച്ച് ആൻറ് സ്റ്റഡീസ് 2011-ലും 2012-ലും നടത്തിയ പഠനത്തിലും അബ്ദുല്ലയെ ജനസ്വാധീനമുള്ള 500 മുസ്‌ലിം നേതാക്കളിൽ നിന്നും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുത്തു[51][52]. ഫോബ്സ് മാസിക തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും ശക്തരായ ഭരണാധികാരികളുടെ പട്ടികയിൽ അബ്ദുല്ലയുടെ പേര് ഏഴാം സ്ഥാനത്തായിരുന്നു. 2015 ൽ അദ്ദേഹത്തിന്റെ മരണശേഷം രാജാവായി സല്മാൻ അബ്ദുൾ അസീസ് സ്ഥാനമേറ്റു.[53]

ഭൂമിശാസ്ത്രം

സൗദിയിലെ ഇക്കോ റീജിയൻസ്

അറേബ്യൻ ഉപദ്വീപിന്റെ 80% ത്തോളം ഭാഗവും സൗദി അറേബ്യ കൈയ്യടക്കിയിരിക്കുന്നു [54]. ഐക്യ അറബ് എമിറേറ്റുമായും, ഒമാനുമായുമുള്ള അതിർത്തികൾ കൃത്യമായി രേഖപ്പെടുത്താത്തുകൊണ്ട് രാജ്യത്തിന്റെ മൊത്തം വിസ്തീർണ്ണം ഇതുവരെ നിർണ്ണയിക്കാൻ കഴിഞ്ഞിട്ടില്ല. എന്നിരിക്കിലും സൗദി അറേബ്യയുടെ മൊത്തം വിസ്തീർണ്ണം 22,50,000 ചതുരശ്ര കിലോമീറ്റർ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു [2]. സൗദി അറേബ്യയുടെ ഭൂരിഭാഗവും, മരുഭൂമിയും, കള്ളിമുൾച്ചെടികൾ നിറഞ്ഞതുമായ പ്രദേശങ്ങളുമാണ്. 6,47,500 ചതുരശ്ര കിലോമീറ്ററോളം മരുഭൂമിയുള്ളതായി രേഖകൾ പറയുന്നു. ലോകത്തിലേക്കും വെച്ച് ഏറ്റവും വിസ്തീർണ്ണം കൂടിയ മരുഭൂമിയും സൗദി അറേബ്യയിലാണുള്ളത് [55]. നദികളോ, മറ്റു ജലസ്രോതസ്സുകളോ സൗദി അറേബ്യയിൽ ഇല്ല. എന്നാൽ ശക്തമായ മഴക്കാലത്ത് അരുവിപോലെ രൂപപ്പെടുന്ന വാഡി എന്നു വിളിക്കപ്പെടുന്ന താഴ്വരകൾ ധാരാളമായി ഇവിടെ കാണുന്നു. ഫലഭൂയിഷ്ഠമായ പ്രദേശങ്ങൾ ഈ വാഡികളിലും, നദീതടങ്ങളിലും മറ്റും കണ്ടെത്തിയിട്ടുണ്ട്.

ചില തെക്കു പടിഞ്ഞാറൻ പ്രദേശങ്ങൾ മാറ്റിനിർത്തിയാൽ സൗദി അറേബ്യയിൽ കൂടുതലും ചുട്ടുപൊള്ളുന്ന ചൂടാണ്. വേനൽക്കാലത്ത് ശരാശരി താപനില ഏതാണ്ട് 45°C ആണ്. പരമാവധി താപനില 54°C വരെയാകാം. മഴയുടെ അളവ് താരതമ്യേന കുറവാണ്. എന്നാൽ അസീർ പോലുള്ള തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ ലഭിക്കാറുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിലെ മൺസൂണിന്റെ സഹായത്തോടെയാണ് ഈ ഭാഗങ്ങളിൽ മഴ ലഭിക്കുന്നത്. ഇത് കൂടുതലും, ഒക്ടോബറിനും മാർച്ചിനും ഇടയിലായിരിക്കും [56].

കാലാവസ്ഥ

റിയാദിനടുത്തുള്ള ഒരു മരുഭൂ പ്രദേശം

പൊതുവേ വരണ്ട കാലാവസ്ഥയാണ് രാജ്യത്തെ മിക്ക പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്. ഏപ്രിൽ അവസാനം എത്തുമ്പോഴേക്കും താപം മൂർദ്ധന്യത്തിലേക്ക് കടക്കുന്നു. കടൽത്തീരത്തോട് ചേർന്നുള്ള പ്രവിശ്യകളെ അപേക്ഷിച്ച് വരണ്ട മധ്യ, വടക്കൻ പ്രവിശ്യകളുടെ കാലാവസ്ഥയിൽ വളരെ മാറ്റമുണ്ടാകാറുണ്ട്. ശൈത്യകാലത്തിൽനിന്ന് വേനൽക്കാലത്തിലേക്കോ തിരിച്ചോ ഉള്ള ഋതുവിന്റെ മാറ്റത്തിൽ ഒന്നോ രണ്ടോ മഴ മാത്രമാണ് രാജ്യത്ത് ലഭിക്കുക. ഫെബ്രുവരി മാസത്തിൽ തണുപ്പുകാലം അവസാനിക്കുന്നതിന്റെ സൂചനകൾ നൽകി അന്തരീക്ഷോഷ്മാവ് ഉയർന്നു തുടങ്ങുന്നതോടെ പൊടിക്കാറ്റ് വീശിയടിക്കുന്നു. ചില പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ നിറഞ്ഞ പൊടിപടലങ്ങൾ അതിശക്തമായ ചുഴലിക്കാറ്റായി അടിച്ചുവീശുന്നു. പൊടിക്കാറ്റു വീശുന്ന സമയങ്ങളിൽ മണൽ നിറമണിഞ്ഞ അന്തരീക്ഷം മൂലം ആകാശത്തു നിന്നുള്ള വീക്ഷണം പ്രയാസകരമാകുന്നതിനാൽ വിമാന സർവീസുകൾ അവതാളത്തിലാകുന്നു. പൊടിക്കാറ്റിൽ അന്തരീക്ഷം ഇരുട്ട് മൂടുന്നതിനാൽ വഴിയാത്രക്കാരും വാഹനമോടിക്കുന്നവരും ദിശയറിയാതെ വലയുന്നു. നേർരേഖയിൽ ഒരു കിലോമീറ്റർ പോലും ദൃഷ്ടിഗോചരമാകാത്ത വിധം പൊടിമൂടി കിടക്കുന്ന അന്തരീക്ഷത്തിൽ പാലിക്കേണ്ട മുൻകരുതലുകളെ കുറിച്ച് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകാറുണ്ട് [57] [58]രാജ്യത്തെ ചില പ്രദേശങ്ങളിൽ അന്തരീക്ഷോഷ്മാവ് പൂജ്യം ഡിഗ്രിയിലേക്ക് വരെ താഴ്ന്നു വരുന്നു. അതിശൈത്യം അനുഭവപ്പെടുന്നത് കിഴക്ക്, വടക്ക്, മധ്യ മേഖലയിൽ ആണ്. അൽബാഹ, തബൂക്, ബുറൈദ, ഹാഇൽ, സക്കാക്ക, അറാർ, അബഹ, ഖമീസ് മുശൈത്ത് എന്നിവിടങ്ങളിൽ കാലാവസ്ഥ പൂജ്യം ഡിഗ്രി വരെ എത്താറുണ്ട്. നല്ല തണുപ്പ് അനുഭവപ്പെടുമ്പോൾ ആളുകൾ മുഖാവരണവും കട്ടി കൂടിയ വസ്ത്രങ്ങളും ധരിച്ചാണ് പുറത്തിറങ്ങുന്നത്. ശൈത്യ കാലങ്ങളിൽ തബൂക്ക് മേഖലയിൽ ജബൽ അൽലൂസ്, അസീർ മേഖലയിൽ അബഹ, അൽ നമാസ് എന്നിവിടങ്ങളിലെല്ലാം കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. മധ്യവേനലിൽ തുറന്ന സ്ഥലത്ത് സൂര്യന് താഴെ ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് അവധി നൽകണമെന്ന് സൗദി തൊഴിൽ മന്ത്രാലം നിർദ്ദേശമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന ശക്തമായ ചൂട് 40 മുതൽ 48 ഡിഗ്രി വരെ ഉയരാരുണ്ട്. ശക്തമായ ചൂട് അനുഭവപ്പെടുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ മൂന്ന് വരെ പുറത്ത് ജോലി ചെയ്യുന്നവർക്ക് വിശ്രമം നൽകണമെന്നു നിയമമുണ്ട്[59].

സൗദി അറേബ്യയിൽ പ്രധാനമായും മരുഭൂമിയിലെ കാലാവസ്ഥയാണ് പൊതുവേ എല്ലായിടങ്ങളിലും അനുഭവപ്പെടുന്നത്. എന്നാൽ ദക്ഷിണപടിഞ്ഞാറൻ ഭാഗത്ത് ഇതിൽ നിന്നും വ്യത്യസ്തമായ കാലാവസ്ഥ കണ്ടുവരുന്നു. ഭൗമശാസ്ത്ര പ്രത്യേകത കൊണ്ടാണ് ഈ കാലാവസ്ഥാമാറ്റം അനുഭവപ്പെടുന്നത്.


ജനസംഖ്യ

ഏപ്രിൽ 2010-ലെ കാനേഷുമാരി പ്രകാരം സൗദി അറേബ്യയിൽ 2,71,36,977 ആളുകൾ താമസിക്കുന്നുണ്ട്. ഇതിൽ 1,87,07,576 സ്വദേശികളും, 84,29,401 വിദേശികളുമാണുള്ളത്.[61] 1960-കളിൽ ജനസംഖ്യയിൽ ഭൂരിഭാഗവും നാടോടികളായ സ്വദേശികളായിരുന്നു. എന്നാൽ സൗദി അറേബ്യയുടെ മെച്ചപ്പെട്ട സാമ്പത്തികനില ഇവരെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കുവാൻ സഹായിച്ചു. ചില നഗരങ്ങളിലും, പ്രദേശങ്ങളിലെയും ജനസാന്ദ്രത ചതുരശ്രകിലോമീറ്ററിൽ 1,000 എന്ന കണക്കിലാണ്.

പ്രധാന നഗരങ്ങൾ

തലസ്ഥാനമായ റിയാദ് ആണ് രാജ്യത്തെ വലിയ നഗരം. ജിദ്ദ, ദമാം എന്നീ നഗരങ്ങൾ ആണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഏറ്റവും വലിയ വാണിജ്യ നഗരമായി അറിയപ്പെടുന്നത് ജിദ്ദയാണ്.

സൗദി അറേബ്യയിലെ പ്രവിശ്യകൾ

ഭരണവ്യവസ്ഥ

ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ സമ്പൂർണ രാജ ഭരണമാണ് രാജ്യത്തെ ഭരണക്രമം. സൗദിയിലെ പാരമ്പര്യമനുസരിച്ച്, രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ മക്കളിലൊരാളാണ് ഭരണാധികാരികളാകുന്നത്. രാജഭരണത്തിന്റേയും പ്രതീകാത്മക ജനാധിപത്യത്തിന്റേയും പരമോന്നത അധികാരസ്ഥാനങ്ങൾ ഒരാൾ തന്നെ വഹിക്കുന്നതാണ് സൗദി അറേബ്യയിലെ ഭരണസമ്പ്രദായം. അതിനാൽ രാജാവ്‌ തന്നെയാണ്‌ ഇവിടെ പ്രധാനമന്ത്രിയും ആകുന്നത്. ആധുനിക സൗദി രാജകുടുംബ സ്ഥാപകൻ സൗദ് രാജാവിന്റെ മക്കളും കൊച്ചുമക്കളും ഉൾപ്പെടുന്ന അലിജൻസ് കൗൺസിൽ ആണ് കിരീടധാരണം ഉൾപ്പെടെയുള്ള രാജ്യത്തെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത്.[62]

സല്മാൻ അബ്ദുൾ അസീസ് രാജാവിന്റെ ഭരണത്തിനു കീഴിൽ ആണ് രാജ്യം ഇപ്പോൾ നില കൊള്ളുന്നത്‌. അടുത്ത കിരീട അവകാശി നിലവിൽ ഉപപ്രധാനമന്ത്രിയായ മുഖ്-രിൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ആണ്. ഭരണനിർവഹണത്തിന്റെ കാര്യക്ഷമതക്ക് വേണ്ടി രാജ്യത്തെ 13 മേഖലകളായി തിരിച്ചിട്ടുണ്ട്. സൗദ്‌ രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളെ ഇവിടങ്ങളിൽ മേഖലാ ഗവർണർമാരായും നിയമിച്ചിട്ടുണ്ട്. മതനിയന്ത്രണങ്ങളും രാജവാഴ്ചയും നിലവിലുള്ള സൗദി അറേബ്യയിൽ നിലവിൽ പകുതി തദ്ദേശസ്ഥാപനങ്ങളിലേക്കു മാത്രമാണ് വോട്ടെടുപ്പ്. ബാക്കി രാജാവിന്റെ നാമനിർദ്ദേശമാണ്. ഖുർആനാണ് രാജ്യത്തെ ഭരണഘടന. ഇസ്ലാമിക ശരിഅത്ത് ആണ് നിയമവ്യവസ്ഥയുടെ അടിസ്ഥാനം. മൗതിനീ, ഇശ്ത ഫഖ്റൽ മുസ്ലിമീൻ എന്ന് തുടങ്ങുന്ന ദേശഭക്തി നിറഞ്ഞ ഗാനമാണ് സൗദി ദേശീയഗാനം[63].

പ്രധാന ഭരണ വിഭാഗങ്ങൾ

ശൂറ കൗൺസിൽ

ശൂറ കൗൺസിൽ യോഗം

രാജ്യത്തെ ഭരണ കാര്യങ്ങളിൽ പരിഷ്കാരങ്ങളും നിർദ്ദേശങ്ങളും നടപ്പാക്കാൻ ഉള്ള കൂടിയാലോചനാ സമിതിയാണ് ശൂറ കൗൺസിൽ (മജ്ലിസ് അൽ ശൂറ)[64]. സൗദിയിലെ സുപ്രധാന തീരുമാനങ്ങളും നിയമങ്ങളും നിർമ്മിക്കുന്നതിലും നടപ്പാക്കുന്നതിലും പ്രധാന ഉപദേശകസമിതിയായി നിലകൊള്ളുന്ന ശൂറ കൗൺസിലിൽ 20 ശതമാനം വനിതാ പ്രാതിനിധ്യം ഉണ്ട്. വിവിധ മേഖലകളിൽ അറിവും പരിജ്ഞാനവും നേടിയ ഉന്നതരായ 150 പേരടങ്ങുന്ന ശൂറാ കൗൺസിലിലേക്കുള്ള അംഗങ്ങളെ രാജാവാണ് നോമിനേറ്റ് ചെയ്യുക. രാജ്യത്തെ സർക്കാർ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ സേവനവിഭാഗങ്ങൾ അവലോകനം ചെയ്ത് ആവശ്യമായ പരിഷ്‌കരണത്തിന് ശൂറ കൗൺസിൽ അതതു മന്ത്രാലയങ്ങൾക്ക് സമർപ്പിക്കുന്നു [65]. രാജ്യത്തെ ഭരണ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ, റിപ്പോർട്ടുകൾ എന്നിവ ശൂറ കൗൺസിൽ വിഭാഗത്തിനു സമർപ്പിക്കുകയും ചെയ്യണം. ശൂറ കൗൺസിൽ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ച ശേഷമേ രാജ്യത്ത് പ്രാബല്യത്തിൽ വരികയുള്ളൂ. ഡോ. അബ്ദുല്ല ഇബ്രാഹീം ആൽശൈഖ് ആണ് നിലവിൽ ശൂറാ കൗൺസിൽ മേധാവി[66].

തൊഴിൽ വകുപ്പ്

ജനസംഖ്യയുടെ മൂന്നിലൊന്ന്‌ വിദേശി തൊഴിലാളികളുള്ള സൗദി അറേബ്യയിലെ പ്രധാന ഭരണ വിഭാഗമാണ്‌ തൊഴിൽ വകുപ്പ്. സൗദി അറേബ്യയിൽ ജോലിക്കായി വരുന്ന വിദേശ തൊഴിലാളികളുടെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും, കടമകളെക്കുറിച്ചും തൊഴിൽ വകുപ്പ് വളരെ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. അതുപോലെ തന്നെ അവരുടെ അവകാശങ്ങളെക്കുറിച്ചും ഈ ഔദ്യോഗിക രേഖയിൽ പറയുന്നുണ്ട്. ഓരോ വിദേശ തൊഴിലാളിയും ഈ രേഖകൾ വായിച്ചു നോക്കേണ്ടതാണെന്ന് നിഷ്കർഷിക്കപ്പെടുന്നു.[67] [67]

രാജ്യത്ത് സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം വ്യാപകമാക്കുന്നതിന്റെ ഭാഗമായി സൗദി തൊഴിൽ മന്ത്രാലയം വിഭാവനം ചെയ്തു നടപ്പാക്കികൊണ്ടിരിക്കുന്ന പുതിയ പദ്ധതിയാണ് നിതാഖാത്ത് (തരംതിരിക്കൽ). നിതാഖാത്ത് വ്യവസ്ഥയനുസരിച്ച് സ്ഥാപനങ്ങളെ അവയിലെ സ്വദേശി തൊഴിലാളികളുടെ പ്രാതിനിധ്യമനുസരിച്ച് ചുവപ്പ്, മഞ്ഞ, പച്ച, എക്സലന്റ് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. എക്സലന്റ്, പച്ച വിഭാഗത്തിൽപെടുന്ന സ്ഥാപനങ്ങൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാവുമ്പോൾ ചുവപ്പ് വിഭാഗത്തിലുളളവർക്ക് ഇത് നിഷേധിക്കപ്പെടുന്നു. എന്നാൽ മഞ്ഞ വിഭാഗത്തിലുളളവർക്ക് സ്വദേശിവത്ക്കരണം നടത്തി പച്ച വിഭാഗത്തിൽ ഇടം നേടാനുളള അവസരം നൽകുന്നുമുണ്ട്. രാജ്യത്തെ തൊഴിൽമേഖലയെ 41 വിഭാഗങ്ങളായി വേർതിരിച്ചാണ് നിതാഖാത്ത് പട്ടിക തയാറാക്കുയിരിക്കുന്നത്. 1-10 , 10-49, 50-499, 500-2999, 3000 ന് മുകളിൽ എന്നിങ്ങനെ തൊഴിലാളികളുടെ എണ്ണം അടിസ്ഥാനമാക്കി അഞ്ച് വിഭാഗങ്ങളായി തൊഴിൽദാതാക്കളെ വേർതിരിച്ചിട്ടുണ്ട്[68].

പാസ്പോർട്ട് വിഭാഗം (ജവാസാത്ത്)

പ്രമാണം:Ministry of Interior, Riyadh, Saudi Arabia.JPG
റിയാദിലെ ആഭ്യന്തരമന്ത്രാലയം

സൗദി അറേബ്യയിലെ അഭ്യന്തര വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാസ്പോർട്ട് വിഭാഗം സുരക്ഷാ ഉദ്യോഗസ്ഥരാണ് ജവാസാത്ത് എന്ന പേരിൽ അറിയപ്പെടുന്നത്. വിസ, റീഎൻട്രി, എക്സിറ്റ് വിസകൾ [69], സ്വദേശികളുടെയും കുടുംബാംഗങ്ങളുടെയും പാസ്പോർട്ട് വിവരങ്ങൾ, സൗദിക്ക് പുറത്തുള്ള അംഗങ്ങളുടെ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ, സ്പോൺസർഷിപ്പിലുള്ള വിദേശികളുടെ രേഖകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ പാസ്പോർട്ട് വിഭാഗത്തിൽ ആണ് പ്രവർത്തിക്കുന്നത്. ഹജ്‌, ഉംറ, സന്ദർശക, താമസ വിസകളിൽ രാജ്യത്തേക്ക് വരുന്ന വിദേശികളുടെ എല്ലാ വിവരങ്ങളും പ്രവേശന കവാടത്തിൽ വെച്ച് ഇലക്ട്രോണിക് സംവിധാനത്തിൽ ആക്കുന്നതു മുതൽ അനധികൃത താമസക്കാരായി കഴിയുന്നവരെ നാടുകടത്തൽ കേന്ദ്രം വഴി സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നത് വരെയുള്ള ജോലികൾ ഈ വകുപ്പിന് കീഴിൽ ആണ്. സൗദിയിൽ കൃത്യമായ രേഖകളുമായി വരുന്ന എല്ലാവരുടേയും വിവരങ്ങൾ വിരലടയാളവും. ഫോട്ടോയും ഉൾപ്പെടെ ഇവിടെ സൂക്ഷിച്ചിട്ടുണ്ടാവും [70].

മത കാര്യ വകുപ്പ് (മുത്തവ്വ)

രാജ്യത്തെ ധാർമിക സദാചാരനിയമങ്ങളുടെ പരിപാലനം ഉറപ്പുവരുത്തുന്ന നന്മ നിർദ്ദേശത്തിനും തിന്മ നിരോധത്തിനുമുള്ള ഔദ്യോഗിക മതോപദേശ വിഭാഗം (മത കാര്യ വിഭാഗം) സമിതിയാണ് മുത്തവ്വ എന്ന പേരിൽ അറിയപ്പെടുന്നത്. സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആലുശൈഖിന്റെ നേതൃത്വത്തിൽ ഇരുപത് അംഗങ്ങളുൾക്കൊള്ളുന്നതാണ് പരമോന്നത മതപണ്ഡിത സഭ. ഇസ്‌ലാമിക ശരീഅത്ത് നിയമം നില നിൽക്കുന്ന രാജ്യത്ത് അതിനനുസരിച്ച് നിയമങ്ങൾ നടപ്പാക്കുകയും ബോധവൽക്കരണം നടത്തുകയുമാണ് മതകാര്യ പോലീസ് ചെയ്യുന്നത്. സ്ത്രീകളെ ശല്യം ചെയ്യൽ, ലഹരി വസ്തുക്കളുടെ ഉപയോഗം, ആഭിചാരക്രിയകൾ, രാജ്യത്തിന്റെ നിയമാവലിക്ക് അനുയോജ്യമല്ലാത്ത ആധുനിക വസ്ത്രധാരണവും അസാന്മാർഗിക പ്രവർത്തനങ്ങളും തടയുക തുടങ്ങിയവ ഈ വിഭാഗത്തിന്റെ അധികാര പരിധിയിൽ പെടുന്നതാണ്. ഇത്തരം നിരോധിക്കപ്പെട്ട കൃത്യങ്ങൾ ചെയ്യുന്നവരെ കണ്ടെത്തി ശിക്ഷിക്കുകയോ നാട് കടത്തുകയോ ചെയ്യും[71] [72]. രാജ്യത്തെ സ്വദേശികളും വിദേശികളും അടക്കമുള്ളവർക്ക് വിശ്വാസപരമായും കർമപരമായുമുള്ള ദിശാബോധം നൽകുന്നതോടൊപ്പം ആശാസ്യകരമല്ലാത്ത പ്രവണതകളെ പറ്റിയുള്ള ബോധവത്കരണവും അടങ്ങുന്നതാണ് മുത്തവ്വ വിഭാഗത്തിന്റെ ജോലി. ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ലക്ഷക്കണക്കിന്‌ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിന് വിപുലവും ശ്രമകരവുമായ ജോലിയിലാണ് ഈ വിഭാഗം ഏറ്റെടുത്തു നടത്തുന്നത്. ഇതിനായി ഡോക്യുമെന്ററി ചലച്ചിത്രങ്ങൾ, സി.ഡി.കൾ, തുടങ്ങിയവ ഹാജിമാർക്കായി മുത്തവ്വ വിഭാഗം പ്രത്യേകം നിർമിച്ചു നൽകുന്നു.

സിവിൽ ഡിഫൻസ്

സൗദി സൈനികരുടെ പരേഡ്

മികച്ച സിവിൽ ഡിഫൻസ് സംവിധാനങ്ങൾ ഉള്ള രാജ്യമാണ് സൗദി അറേബ്യ. വലിയ കെട്ടിടങ്ങളിലുണ്ടാകുന്ന തീപിടുത്തം പോലുള്ള ആപത്തുകൾ കൈകാര്യം ചെയ്യുന്നതടക്കം എല്ലാതരം അപകടങ്ങളും കൈകാര്യം ചെയ്യുന്നത് ഇവിടുത്തെ സിവിൽ ഡിഫൻസ് ആണ് [58]. രാജ്യത്തെ എല്ലാ സ്ഥലങ്ങളിലും ഏത് അടിയന്തരഘട്ടവും തരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളോട് കൂടിയ സിവിൽ ഡിഫൻസ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട് [73]. മക്കയിലും മദീനയിലും ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സുരക്ഷയും മികച്ച സേവനവും ലഭ്യമാക്കുന്നതിന് രാജ്യത്തെ മറ്റു സുരക്ഷാ വകുപ്പുകളോടൊപ്പം സിവിൽ ഡിഫൻസും രംഗത്തുണ്ടാകും. സ്വദേശത്ത് പരിശീലനം നേടിയ ശേഷം നിരവധി സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും തുടർപഠനം നടത്തുന്നു. ഇത്തരത്തിൽ വിദേശത്തു ഉപരിപഠനം പൂർത്തിയാക്കി രാജ്യത്ത് തിരിച്ചെത്തുന്ന ഉദ്യോഗസ്ഥർ ആണ് സിവിൽ ഡിഫൻസ് പദ്ധതികളുടെ ആസൂത്രണവും മേൽനോട്ടവും വഹിക്കുന്നത്[74].

പ്രവിശ്യകൾ

രാജ്യത്തെ പതിമൂന്നു പ്രവിശ്യ ഭരണ വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. സൗദ്‌ രാജ കുടുംബത്തിലെ അംഗങ്ങളാണ് ഇവിടെ ഗവർണർമാരായി ഭരണം നടത്തുന്നത്.

പ്രവിശ്യ ആസ്ഥാനം ജനസംഖ്യ(2004) വിസ്ത്രിതി (ച.കി.മീ)
റിയാദ് റിയാദ് 5,455,363 412,000
ഹായിൽ ഹായിൽ 527,033 103,887
അൽ ഖസീം ബുറൈദ 1,016,756 65,000
മക്ക ജിദ്ദ 5,797,971 164,000
മദീന മദീന 1,512,076 173,000
തബൂക്ക് തബൂക്ക് 691,517 108,000
അൽ ബഹ അൽ ബഹ 377,739 9,921
വടക്കൻ അതിർത്തി പ്രവിശ്യ അറാർ 279,286 127,000
അൽ ജൗഫ് സകാക 361,676 100,212
ജിസാൻ ജിസാൻ 1,186,139 11,671
അസീർ അബഹ 1,688,368 81,100
നജ്റാൻ നജ്റാൻ 419,457 119,000
കിഴക്കൻ പ്രവിശ്യ ദമാം 3,360,157 710,000

വിശ്വാസം

സൗദി അറേബ്യയിലെ ഭൂരിഭാഗം ജനങ്ങളും ഇസ്‌ലാം മത വിശ്വാസികൾ ആണ്. ആകെ ജനസംഖ്യയുടെ 97% ആളുകൾ മുസ്‌ലിംകൾ ആണ്. ഇത് ഏതാണ്ട് 25 ദശലക്ഷത്തോളം വരും [75]. ഇസ്‌ലാമിക ശരീഅത്ത്‌ അനുശാസിക്കുന്ന ശിക്ഷയാണ് കോടതികളിൽ നടപ്പാക്കുന്നത്. അബ്ദുൾ അസീസ് രാജാവ് ആണ് സൗദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത്. 85–90 ശതമാനം ആളുകൾ സുന്നി എന്ന വിഭാഗത്തിൽപ്പെടുന്ന വിശ്വാസികളാണ്, ബാക്കിയുള്ളവർ ഷിയ എന്ന വിഭാഗത്തിലും വിശ്വസിക്കുന്നു [75]. റമദാൻ, ഈദ്‌ തുടങ്ങി അറബി മാസങ്ങൾ കൊണ്ട് തുടങ്ങുന്ന വിശേഷ അവസരങ്ങളിൽ മാസപ്പിറവി ദർശിക്കുന്നവർ സുപ്രീം കോടതിയെയോ, തൊട്ടടുത്ത മറ്റു കോടതിയെയോ വിവരം അറിയിച്ച് സാക്ഷ്യപ്പെടുത്തണം. ഇസ്‌ലാമിക നിയമ പ്രകാരം ദു:ഖാചരണത്തിന് സ്ഥാനമില്ലാത്തതിനാൽ ഭരണാധികാരികൾ മരണപ്പെടുമ്പോഴും രാജ്യത്ത് ദു:ഖാചരണങ്ങളോ ഔദ്യോഗിക അവധിയോ ഉണ്ടാകാറില്ല. റിയാദിലെ ഊദ്, മക്കയിലെ അൽഅദ്ൽ എന്നീ മഖ്ബറകളിലാണ് ശരീഅത്ത് പ്രകാരം സാധാരണ നിലയിലാണ് സൗദ് രാജകുടുംബാംഗങ്ങളെ മറവു ചെയ്യാറുള്ളത്.

സമ്പദ്‌‌വ്യവസ്ഥ

സാമ്പത്തിക മന്ത്രാലയം റിയാദ്

ലോകത്ത് ഉന്നത സാമ്പത്തിക നിലവാരം പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. പെട്രോളിയമാണ് മുഖ്യ വ്യവസായം. കൂടാതെ ഉരുക്ക്, ഇരുമ്പ്, വളം എന്നിവയും വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. 1938-ൽ ആണ് സൗദി അറേബ്യയിൽ പെട്രോളിയം ഉത്പന്നങ്ങൾ കണ്ടെത്തിയത്. പിന്നീട് ലോക മഹാ യുദ്ധത്തിനു് ശേഷം പെട്രോളിയം ഉത്പന്നങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചതോടെ സൗദി അറേബ്യയുടെ പ്രധാന വരുമാനമാർഗ്ഗമായി മാറി. അതുവരെ മക്കാ മദീന തീർത്ഥാടകരും ഈന്തപ്പഴ കൃഷിയും മത്സ്യ ബന്ധനവും ചുങ്കവും കരവുമൊക്കെ മാത്രമായിരുന്നു വരുമാനമാർഗ്ഗങ്ങൾ. ഇന്ന് വൻകിട പദ്ധതികളിലൂടെ ലോകത്തെങ്ങുമുള്ള നിക്ഷേപകരുടെ പറുദീസയുമാണ് സൗദി അറേബ്യ. വികസനങ്ങളുടെ അവർണനീയമായ ഗാഥകൾ രചിച്ചു കൊണ്ടാണ് രാജ്യം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് [76]. പെട്രോളിയം, ക്രൂഡ്ഓയിൽ, പ്രകൃതിവാതകം, ഈന്തപ്പഴം എന്നിവയാണ് മുഖ്യ കയറ്റുമതി. കാർഷികരംഗത്ത് ഗോതമ്പ്, ഈത്തപ്പഴം, ധാന്യങ്ങൾ എന്നിവ സമ്പദ്ഘടനയെ കാര്യമായി സ്വാധീനിക്കുന്ന വിളകളാണ്. ആധുനിക കാലഘട്ടത്തിന്റെ ഇന്ധനമായ എണ്ണയിൽ നിന്നും ലഭിക്കുന്ന വരുമാനം ദാരിദ്ര്യം അനുഭവിക്കുന്ന മറ്റു രാജ്യങ്ങൾക്ക് വൻ തോതിലുള്ള സാമ്പത്തിക സഹായം നൽകുന്നതിനു കൂടി വിനിയോഗിക്കുന്നു[77].

2012 ൽ അറേബ്യൻ ബിസിനസ് മാഗസിൻ നടത്തിയ പഠന റിപ്പോർട്ടിൽ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്തെത്തിയത്. അറബ് മേഖലയിലെ 50 സമ്പന്നരിൽ ഇരുപത്തിമൂന്നു പേരും സൗദി സ്വദേശികളാണ്. 142.13 ദശലക്ഷം അമേരിക്കൻ ഡോളറിന്റെ സമ്പാദ്യം ഈ ഇരുപത്തിമൂന്നു പേർക്കുമായുണ്ട് [78]. ഫോബ്സ് മാഗസിൻ പട്ടികയിൽ അറബ് ലോകത്തെ ഏറ്റവും സമ്പന്നനെന്ന പദവി നിരവധി തവണ നേടിയ വ്യക്തിയാണ് സൗദി അറേബ്യയിലെ അൽ വലീദ് ബിൻ തലാൽ രാജകുമാരൻ.

എണ്ണ പ്രകൃതി വാതകം

സൗദി അരാംകോയുടെ ആസ്ഥാന മന്ദിരം

1938-ൽ ആണ് സൗദി അറേബ്യയിൽ പെട്രോൾ കണ്ടെത്തിയത്. എങ്കിലും ലോകയുദ്ധത്തിനു് ശേഷമാണു് ഓയിലിനുള്ള ആവശ്യം വർദ്ധിച്ചതും സൗദി അറേബ്യക്ക് ഓയിൽ ഒരു പ്രധാന വരുമാനമാർഗ്ഗമായതും. ഇപ്പോൾ ബജറ്റിന്റെ 75% വരുമാനവും, കയറ്റുമതിയുടെ 90% വും പെട്രോളിയത്തിലൂടെയാണ് രാജ്യത്തിനു ലഭ്യമാകുന്നത് [79]. 1973-ൽ ഓയിലിന്റെ വില വർദ്ധിച്ചതോടെ സൗദി അറേബ്യയിലേക്കൊഴുകിയ പണം വളരെ ചുരുങ്ങിയ കാലം കൊണ്ടു് രാജ്യത്തിന്റെ അതിവേഗതയിലുള്ളതും താരതമ്യമില്ലാത്തതുമായ വളർച്ചയ്ക്കു് കളമൊരുക്കി. സൗദി അറേബ്യയെ നവീകരിക്കുന്നതിനു് രണ്ടുവർഷം കൊണ്ടു് രൂപീകരിച്ച പദ്ധതിയുടെ ആദ്യഘട്ടത്തിൽ വരുമാനം 45 ബില്യൺ സൗദി റിയാൽ ആയിരുന്നു. രണ്ടാം പദ്ധതി ആയപ്പോഴേക്കും 480 ബില്യൺ റിയാലിലും കൂടുതൽ ആയി വർദ്ധിച്ചിരുന്നു സൗദികളുടെ ഈ ഓയിൽ ബൂം പാശ്ചാത്യകമ്പനികളെ വരെ അങ്ങോട്ടാകർഷിച്ചു. പെട്ടെന്നുണ്ടായ ഈ വളർച്ചയെ താങ്ങാൻ വേണ്ട തൊഴിൽശക്തി ഇല്ലാതിരുന്ന സൗദികൾ വിദേശീയരെ ജോലിക്കായി എടുക്കാൻ നിർബന്ധിതരായി. ലോകത്ത് ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമായ സൗദി അറേബ്യയുടെ സാമ്പത്തിക അടിത്തറ എണ്ണ സമ്പത്താണ്‌. സൗദിയിൽ നിന്ന് പ്രതിദിനം 11.1 ദശലക്ഷം ബാരൽ എണ്ണയാണ് കയറ്റുമതി ചെയ്യുന്നത് [80]. ഉൽപാദിപ്പിക്കുന്ന എണ്ണയുടെ 25 ശതമാനം രാജ്യത്ത് തന്നെയാണ് ഉപയോഗിക്കുന്നു. വൈദ്യുതി ഉൽപാദനത്തിനും വ്യവസായങ്ങൾക്കും കൂടുതലായി പെട്രോളിയം ഉല്പന്നങ്ങളെയാണ് ആശ്രയിക്കുന്നത്. ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണശേഖരവും ഉല്പാദനവുമുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനി സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ സൗദി അരാംകൊയാണ്[13]. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് സൗദി അറേബ്യക്ക് 260 ബില്ല്യൺ ബാരൽ എണ്ണയുടെ കരുതൽ ശേഖമുണ്ട് [79]. ലോകത്തിൽ അതിവേഗത്തിൽ വളർച്ച കൈവരിക്കുന്ന രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. രാജ്യത്തിന്റെ വരുമാനത്തിന്റെ നട്ടെല്ലായ ഓയിൽ കരുതൽ ശേഖരമാണ് അവരെ അതിനു പ്രാപ്തരാക്കുന്നത് [81].

വ്യവസായം

ഊർജ വ്യാവസായിക മേഖലയാണ് രാജ്യത്തെ പ്രധാന വരുമാന മാർഗം. കൂടാതെ മറ്റു വ്യവസായ ശാലകളും പ്രവർത്തിക്കുന്നുണ്ട്. ജുബൈൽ, യാമ്പു തുടങ്ങിയ പ്രദേശങ്ങൾ രാജ്യത്തെ വ്യവസായ മേഖലകളാണ്. വർഷത്തിൽ 2.92 ദശലക്ഷം ടൺ ഡുവൽ അമോണിയം ഫോസ്‌ഫേറ്റും, 440,000 ടൺ അമോണിയവും അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് നിർമ്മാണ കമ്പനി സൗദി അറേബ്യയിൽ ആണ് സ്ഥിതി ചെയ്യുന്നത് [82]. 1988 ൽ സൗദി അറേബ്യ 4 ദശലക്ഷം ഔൺസ് സ്വർണ്ണം ഖനനം ചെയ്തെടുക്കുകയുണ്ടായി [83]. പ്രതിവർഷം 4 ദശലക്ഷം മെട്രിക് ടൺ ബോക്സൈറ്റ് ആണ് അൽബൈത്ത എന്ന ഖനിയിൽ നിന്നും ഖനനം ചെയ്യുന്നത് [84].

തീർത്ഥാടനം

ഹജ്ജ് സമയത്ത് മസ്ജിദുൽ ഹറം പള്ളി.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉള്ള മുസ്‌ലിംകൾ ഹജ്ജ്, ഉംറ കർമങ്ങൾ ചെയ്യാൻ വേണ്ടി സൗദി അറേബ്യയിലെ മക്കയിലേക്കാണ് വരുന്നത്. ഇത് രാജ്യത്തെ ടൂറിസം, വ്യോമയാന രംഗങ്ങളിലെ പ്രധാന വരുമാന മാർഗ്ഗം കൂടിയാണ്. എണ്ണ വരുമാനം ഉണ്ടാകുന്നത് വരെ മക്കാ തീർത്ഥാടകരുടെ വരവ് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വലിയ സഹായം ചെയ്തിട്ടുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന തീർത്ഥാടനങ്ങളിൽ ലോകത്തിലേക്കും വെച്ച് ഏറ്റവും വലിയതാണ് ഹജ് തീർത്ഥാടനം [85].

ബാങ്കിംഗ്

പ്രമാണം:DSC00030-isl-bank1.JPG
ജിദ്ദയിലെ ഇസ്ലാമിക് വികസന ബാങ്കിന്റെ ആസ്ഥാനം

അറബ് മേഖലയിലെ തന്നെ ഏറ്റവും മികച്ച ബാങ്കിങ് സംവിധാനമാണ് രാജ്യത്തുള്ളത്.[അവലംബം ആവശ്യമാണ്] സൗദി റിയാൽ ആണ് രാജ്യത്തെ കറൻസി. സൗദി അറേബ്യൻ മോണിറ്ററി ഏജൻസി (സാമ) യാണ് രാജ്യത്തെ ബാങ്കിംഗ് മേഖലയെ നിയന്ത്രിക്കുന്നത്‌ [86]. റിയാലിനെതിരേ അടിസ്ഥാന നാണയമായി അമേരിക്കൻ ഡോളർ ആണ് സൗദി അറേബ്യൻ മോണിറ്ററി ഏജൻസി വിദേശവിനിമയത്തിനായി കണക്കിലെടുക്കുന്നത്. അമേരിക്കയുമായുള്ള വൻതോതിലുള്ള വ്യാപാരമാണ് അടിസ്ഥാന നാണയമായി ഡോളറിനെ നിലനിർത്തുന്നത്. അമേരിക്കയിലും യൂറോപ്പിലുമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനങ്ങൾ ഗൾഫ് സാമ്പത്തികഘടനയെ ബാധിക്കാതിരിക്കാതിരിക്കുന്നതിന് വേണ്ടി ഗൾഫ് രാജ്യങ്ങൾക്ക് ഏകീകൃത കറൻസിക്ക് ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്ത്യയുമായി സാമ്പത്തിക, തൊഴിൽ മേഖലകളിൽ ശക്തമായ ബന്ധമുള്ള സൗദിയിൽ ഇന്ത്യൻ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജിദ്ദയിൽ പ്രവർത്തിക്കുന്നുണ്ട്. മറ്റു പല ഇന്ത്യൻ ബാങ്കുകളുടെ പ്രവർത്തനങ്ങളും സൗദിയിലുണ്ട്. സൗദി മോണിറ്ററിങ് ഏജൻസി(സാമ)യുടെ വ്യവസ്ഥയനുസരിച്ച് ഓരോ ഇഖാമ (താമസ രേഖ)യിലും രേഖപ്പെടുത്തിയ തൊഴിലിന് അനുസൃതമായി അനുവദനീയമായ പണം മാത്രമേ വിദേശികൾക്ക് നാട്ടിലേക്ക് അയക്കാനാകൂ. വിദേശികൾ സൗദിയിൽനിന്നു ബാങ്ക് വഴി അയക്കുന്ന പണത്തിന്റെ അളവ് നിരീക്ഷിക്കാനും നിയന്ത്രിക്കാനും സാധ്യമാകുന്ന സംവിധാനം രാജ്യത്തുണ്ട്. ഇതനുസരിച്ച് മാസവേതനത്തിൽ കൂടുതലാണ് പണമയക്കുന്നതെങ്കിൽ തൊഴിലാളിക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ പുറത്തേക്ക് അനധികൃത പണമൊഴുക്ക് തടയുകയാണ് ഈ സംവിധാനം വഴി ലക്ഷ്യമിടുന്നത്. എന്നാൽ രാജ്യത്ത് നിക്ഷേപമുള്ള വിദേശികൾക്ക് ഈ നിയന്ത്രണങ്ങൾ ബാധകമല്ല [87].

രാജ്യത്തെ ബാങ്കുകളുടെ പട്ടിക

എണ്ണം ബാങ്ക് ചുരുക്കപ്പേര് ആസ്തി (സൗദി റിയാൽ) കണ്ണി
1 നാഷണൽ കമേഴ്സ്യൽ ബാങ്ക് NCB 15,000 മില്യൺ www.alahli.com.sa
2 സൗദി അമേരിക്കൻ ബാങ്ക് SAMBA www.samba.com
3 സൗദി ബ്രിട്ടീഷ് ബാങ്ക് SABB www.sabb.com
4 അറബ് നാഷണൽ ബാങ്ക് ANB www.anb.com
5 റിയാദ് ബാങ്ക് 176 ബില്യൺ www.riyadbank.com
6 അൽ-രാജി ബാങ്ക് www.alrajhibank.com
7 സൗദി ഹോളണ്ടി ബാങ്ക് SJB www.shb.com.sa
8 അൽ-ജസീറ ബാങ്ക് BAJ www.baj.com
9 സൗദി ഫ്രാൻസി ബാങ്ക് www.alfransi.com
10 അൽ ബിലാദ് ബാങ്ക് www.bankalbilad.com
11 അലിന്മ ബാങ്ക് www.alinma.com
12 ഇസ്ലാമിക് വികസന ബാങ്ക് IDB www.isdb.org
13 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ SBI www.statebank.com.sa

വിവര സാങ്കേതിക വിദ്യ

വിവര സാങ്കേതിക വിദ്യ രംഗത്ത് സൗദി ഏറ്റവും വലിയ കമ്പോളമായി വളർന്നിട്ടുണ്ട്. ഈ രംഗത്ത് ലോകത്ത് മുൻ നിരയിൽ നിൽക്കുന്ന പ്രമുഖ കമ്പനികളുടെയെല്ലാം പ്രധാന കമ്പോള മേഖലയാണ് സൗദി അറേബ്യ. വിവര സാങ്കേതിക വിദ്യ രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തുന്നത് ആരോഗ്യമേഖലയിലാണ്. വിവര സാങ്കേതിക വിദ്യ ഉപയോഗത്തിൽ രാജ്യത്ത് മുന്നിൽ നിൽക്കുന്ന മറ്റൊരു മേഖല ടെലികമ്യൂണിക്കേഷൻ രംഗമാണ്.

വികസന പദ്ധതികൾ

വൻ വികസന പദ്ധതികളാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. വാഹന ഗതാഗതം സുഗമമാക്കുന്നതിനാവശ്യമായ തുരങ്കങ്ങളും പാലങ്ങളും നിർമ്മിക്കുന്നതടക്കമുള്ള വിവിധ പദ്ധതികൾ പുരോഗമിക്കുന്നുണ്ട് [88]. വരുംകാലങ്ങളിൽ ലോകത്തിലെ മികച്ച ശക്തിയായി മാറാനുള്ള ഒരു ശ്രമത്തിലാണ് സൗദി അറേബ്യ [89].

റിയാദ്-ദമാം ദേശീയപാത

വിദേശ നയം

അബ്ദുള്ള രാജാവ് മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷിനൊപ്പം.

ഐക്യരാഷ്ട്ര സഭയിലെ സ്ഥാപകാംഗം ആണ് സൗദി അറേബ്യ. കൂടാതെ അന്താരാഷ്ട്ര നാണയനിധി, ലോക വ്യാപാര സംഘടന തുടങ്ങിയ എല്ലാ അന്താരാഷ്ട്ര സംഘടനകളിലും ശക്തമായ ഒരു സാന്നിദ്ധ്യമാണ് സൗദി അറേബ്യ. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോൺഫറൻസ്, ഗൾഫ് സഹകരണകൗൺസിൽ എന്നിവ സ്ഥാപിക്കാൻ മുൻകൈയ്യെടുത്ത രാജ്യം കൂടിയാണ് സൗദി അറേബ്യ [90]. 1970-നും, 2002-നും ഇടക്ക് ഏതാണ്ട് 70 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ വിദേശ സഹായം സൗദി അറേബ്യ വിതരണം ചെയ്തിട്ടുണ്ട് [91]. അമേരിക്കയുമായി സൗദി അറേബ്യയുടെ ബന്ധം വളരെ ശക്തമാണ്. പേർഷ്യൻ ഗൾഫ് യുദ്ധത്തിൽ ഇറാഖിനെതിരേയുള്ള സഖ്യസേനയുടെ ആക്രമണത്തിൽ സൈനികത്താവളം സൗദി അറേബ്യ ആയിരുന്നു. വേൾഡ് ട്രേഡ് സെന്റർ സംഭവത്തിനുശേഷം അമേരിക്കയുമായുള്ള ബന്ധത്തിനു ഉടച്ചിൽ തട്ടിയെങ്കിലും, സൗദി അറേബ്യയുടെ ഏറ്റവും വളരെ അടുത്ത ഒരു സൗഹൃദരാജ്യമാണ് അമേരിക്ക [92] [93].

വാഷിങ്ടണിലെ സൗദി നയതന്ത്ര കാര്യാലയം

വിദ്യാഭ്യാസം, വ്യാപാരം, മനുഷ്യവിഭവശേഷി തുടങ്ങിയ മേഖലകളിൽ വിദേശ രാജ്യങ്ങളുമായി സൗദി അറേബ്യയുടെ സൗഹൃദം ശക്തമാണ്. ജി.സി.സി രാജ്യങ്ങളുമായും ഗൾഫ് സഹകരണ കൗൺസിലുമായി കരാറിൽ ഒപ്പുവെച്ച യൂറോപ്യൻ രാജ്യങ്ങളുമായും സൗദി അറേബ്യ സ്വതന്ത്ര വിപണി സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, ചികിത്സ, വിനോദം തുടങ്ങിയ ആവശ്യങ്ങൾക്ക് സൗദി പൗരന്മാർ അമേരിക്ക, യൂറോപ്പ് ഏഷ്യ എന്നീ രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നുണ്ട്. അമേരിക്കയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചാം സ്ഥാനമാണു സൗദിക്കുള്ളത്. അമേരിക്കയിൽ ഉപരിപഠനം നടത്തുന്ന സൗദി വിദ്യാർത്ഥികളുടെ എണ്ണം 50,000 ത്തോളം വരും (ഡിസംബർ 2011 ലെ കണക്കനുസരിച്ച്) [94]. പുതിയ തലമുറയുടെ പുരോഗതിക്കുവേണ്ടി വൈജ്ഞാനിക മേഖലയിൽ കൂടുതൽ നിക്ഷേപം നടത്തണമെന്നാണ് സൗദിയുടെ കാഴ്ചപ്പാട്. കിങ് അബ്ദുള്ള ഫോറിൻ സ്‌കോളർഷിപ്പ് പദ്ധതിയനുസരിച്ച് നിരവധി വിദ്യാർത്ഥികളെ വിവിധരാജ്യങ്ങളിലയച്ച് ഉന്നതവിദ്യാഭ്യാസം നൽകാൻ രാജ്യത്തിനു സാധിച്ചിട്ടുണ്ട്. റിയാദിലെ ദാറതുൽ മലിക് അബ്ദുൽ അസീസും ന്യൂദൽഹിയിലെ ജാമിഅ മില്ലിയ്യ സർവകലാശാലയും തമ്മിൽ വൈജ്ഞാനിക മേഖലയിൽ ശക്തമായ സഹകരണം നില നിൽക്കുന്നുണ്ട്.

ആണവോർജ്ജ വികസനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയും, ഫ്രാൻസും തമ്മിൽ ഒരു കരാറിൽ ഒപ്പു വെയ്ക്കുകയുണ്ടായി. ഇതിൻ പ്രകാരം സമാധാന ആവശ്യങ്ങൾക്കുവേണ്ട് സൗദി നടപ്പാക്കുന്ന ആണവോർജ്ജ പദ്ധതിക്ക് ഫ്രാൻസ് അതിന്റെ സാങ്കേതികസഹായം ലഭ്യമാക്കും. സൗദി അറേബ്യയുടെ ഈ ആണവമേഖലയിലുള്ള ആദ്യത്ത കരാറാണ് ഇത് [95].

തൊഴിൽ രംഗം

പെട്രോളിയം ഉല്പന്നങ്ങളുടെ കണ്ടു പിടുത്തത്തോടെ തൊഴിൽ രംഗത്ത് വൻ മുന്നേറ്റമാണ് സൗദി അറേബ്യ നടത്തിയത്. നിലവിൽ 80 ലക്ഷം വിദേശ തൊഴിലാളികളുള്ള രാജ്യമാണ് സൗദി അറേബ്യ. രാജ്യത്ത് 84 ശതമാനവും കുറഞ്ഞ വിദ്യാഭ്യാസം മാത്രമുളള വിദേശികളാണ് തൊഴിൽ മേഖലയിലുളളത്. വൻകിട പദ്ധതികളുടെ പിറകിലെല്ലാം വിദേശ തൊഴിലാളികളുടെ കരങ്ങളാണ്. സൗദിയിൽ സ്വകാര്യ മേഖലയിൽ 10 ശതമാനം മാത്രമാണ് സ്വദേശികളുളളത്. വിദേശികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ കുറവാണ്. പുതിയ കണക്കുകൾ പ്രകാരം പുരുഷൻമാരെക്കാൾ ഉയർന്ന വിദ്യാഭ്യാസം നേടിയവരാണ് രാജ്യത്തെ സ്ത്രീകൾ. തൊഴിൽ രഹിതരായ വനിതകളിൽ നാലിൽ മൂന്നും ബിരുദമോ ബിരുദാനന്ത ബിരുദമോ നേടിയവരാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സാമ്പത്തിക മാന്ദ്യം പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോഴും രാജ്യത്ത് കൂടുതൽ പ്രകടമായിട്ടില്ല. പശ്ചിമേഷ്യയിൽ തൊഴിലവസരങ്ങളിൽ സൗദിയുടെ തലസ്ഥാനമായ റിയാദ് മുന്നിൽ നിൽക്കുന്നു. സാമ്പത്തികം, തൊഴിൽ ലഭ്യത, തൊഴിൽ അവകാശങ്ങൾ, കാലാവസ്ഥ, ദൈനംദിന ജീവിത നിലവാരം, സാമൂഹിക- സാംസ്കാരിക നിലവാരം എന്നീ ഘടകങ്ങളാണ് പഠനത്തിൽ മാനദണ്ഡമാക്കി ബൈത്ത് ഡോട്ട് കോം എന്ന വെബ് പോർട്ടൽ യുഗോഫ് ഇന്റർനാഷനൽ എന്ന സ്ഥാപനവുമായി സഹകരിച്ച് 2012-ൽ നടത്തിയ പഠനത്തിൽ പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള നഗരം സൗദി തലസ്ഥാന നഗരമായ റിയാദും ദോഹയുമാണെന്ന് പഠനം. തൊട്ടടുത്ത സ്ഥാനം ജിദ്ദക്കാണ്[96]. എങ്കിലും സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള തീവ്ര ശ്രമത്തിന്റെ ഭാഗമായി വിദേശികൾ ചെയ്യുന്ന ജോലികളിൽ നിയന്ത്രണങ്ങൾ വന്നു കൊണ്ടിരിക്കുന്നുണ്ട്‌.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി)യിൽ അംഗത്വം എടുക്കേണ്ടതുണ്ട് [97]. സാമൂഹിക സുരക്ഷാ പദ്ധതി എന്ന നിലയിലാണ് സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. തൊഴിലുടമയുടെ സർക്കാരുമായുളള മുഴുവൻ ക്രയവിക്രയങ്ങൾക്കും ഗോസി സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ് [98]. ഇൻഷുറൻസ് പോളിസികൾക്ക് ആവശ്യമായ തുക തൊഴിലുടമകൾ അടക്കണമെന്നാണ് നിയമം. വർക്ക് പെർമിറ്റ് നേടുന്നതിനും ഇഖാമ പുതുക്കുന്നതിനുമെല്ലാം ഇത് ബാധകമാണ്. ലേബർ ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുന്ന ലേബർ കാർഡ് (വർക് പെർമിറ്റ്) കാലാവധി ഒരു വർഷമാണ്.

വാരാന്ത ഒഴിവു ദിനങ്ങൾ

നിലവിൽ വെള്ളിയാഴ്ചയും, ശനിയാഴ്ചയും ആണ് സൗദി അറേബ്യയിലെ വാരാന്ത്യ അവധി ദിനങ്ങൾ. മുൻപ് ഇത് വ്യാഴം വെള്ളി ദിവസങ്ങളായിരുന്നു. ശനി, ഞായർ ദിവസങ്ങൾ വാരാന്ത ഒഴിവു ദിനങ്ങളായി കണക്കാക്കുന്ന വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകൾ കാര്യക്ഷമമാക്കാനായി വെള്ളി, ശനി ദിവസങ്ങൾ വാരാന്ത ഒഴിനു ദിനങ്ങളായി പ്രഖ്യാപിക്കുന്നതിന് 2013 ഏപ്രിൽ മാസം ശൂറ കൗൺസിലും പിന്നീട് സൗദി മന്ത്രിസഭയും അംഗീകാരം നൽകിയിരുന്നു.[99]

വിദേശ തൊഴിലാളികൾക്കുള്ള നിയമങ്ങൾ

രാജ്യത്ത് തൊഴിൽ തേടിയെത്തുന്നവർ ഏതെങ്കിലും ഒരു സ്പോൺസറുടെ കീഴിലാണ് ജോലി ചെയ്യുന്നത്. സ്പോൺസറുടെ കീഴിലല്ലാത്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. രാജ്യത്തെ നിലവിലുള്ള വിസ നിയമ പ്രകാരം സൗദി സ്പോൺസർക്ക് ആണ് ജോലിക്കാരുടെ മേൽ നിയന്ത്രണങ്ങൾ ഉള്ളത്. സ്പോൺസർക്കോ അല്ലെങ്കിൽ അദ്ദേഹം കോടതി വഴി ചുമതലപ്പെടുത്തിയ ആൾക്കോ (വക്കീൽ) ആണ് തൊഴിലാളികളുടെ പാസ്പോർട്ട് സൂക്ഷിക്കുന്നതിനും താമസ രേഖ പുതുക്കുന്നതിനും തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്ക് അവധിക്കായി പോകാനുള്ള അനുമതി പത്രം നൽകുന്നതിനും അധികാരമുള്ളത്. സ്പോൺസറുടെ സഹകരണമില്ലാതെ വിദേശ തൊഴിലാളിക്ക് സ്വന്തം രാജ്യത്തേക്ക് നിയമ പരമായി പോകണമെങ്കിൽ സൗദി തൊഴിൽ കോടതി മുഖേന മാത്രമാണ് സാധിക്കുക. 2003 വരെ സൗദി അറേബ്യയിൽ ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് പോകാൻ പ്രവാസികൾക്ക് ജവാസാത് സാക്ഷ്യപ്പെടുത്തിയ സ്പോൺസറുടെ അനുമതി പത്രം ആവശ്യമായിരുന്നു. വിദേശ പൗരന്മാർക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഇപ്പോൾ ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

തന്റെ കീഴിലുള്ള വിദേശ തൊഴിലാളി ഒളിച്ചോടി പോയതായും ആ തൊഴിലാളിയുടെ പേരിൽ തനിക്ക് മേലിൽ ഉത്തരവാദിത്തമുണ്ടായിരിക്കുന്നതല്ലെന്നും ജവാസാത്ത് അധികൃതരെ രേഖാമൂലം അറിയിക്കാൻ സ്വദേശി പൗരന്മാർക്ക് സൗദി സർക്കാർ നൽകിയ പ്രത്യേക അവകാശമാണ് ഹുറൂബ് (escape). ഹുറൂബ് ആക്കപ്പെട്ടവർക്ക് രാജ്യത്തെ തർഹീൽ (നാടുകടത്തൽ കേന്ദ്രം) വഴി മാത്രമേ സ്വദേശത്തേക്കു പോകാൻ കഴിയുകയുള്ളൂ. നിയമലംഘകരും കുറ്റവാളികളുമായ വിദേശ തൊഴിലാളികളിൽനിന്ന് സ്വദേശി പൗരന്മാർക്ക് സംരക്ഷണം നൽകാനുള്ള ഹുറൂബ് നിയമം നിരപരാധികൾക്കെതിരെ അന്യായമായി പ്രയോഗിക്കപ്പെടുന്നുണ്ട്. അന്യായമായി ഹുറൂബിന്റെ കെണിയിൽപെട്ട് രാജ്യം വിടാനാകാതെ മലയാളികളടക്കം നിരവധി പേർ സൗദിയിൽ ദുരിതം നേരിടുന്നുണ്ട് [100].

ജീവിത രീതി

ആശയ വിനിമയം

സൗദി അറേബ്യയിലെ ജനങ്ങൾ അവരുടെ മാതൃഭാഷയായി അറബി ഉപയോഗിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം പ്രാദേശിക അറബി ഉച്ചാരണ രീതി നിലവിലുണ്ട്. ഇസ്ലാമിക കലണ്ടറിന്റെ തനിമ നിലനിർത്തുന്നതിനും മാതൃഭാഷയോടുള്ള ബഹുമാനാദരവ് കാത്തുസൂക്ഷിക്കുന്നതിനുമായി അറബി ഭാഷ ഉപയോഗിക്കാൻ സർക്കാർ ഉത്തരവുണ്ട്. സർക്കാർ വകുപ്പുകളിൽ നടക്കുന്ന എഴുത്തുകുത്തുകളിൽ ഹിജ്റ വർഷ തീയതി നിർബന്ധമായും ഉപയോഗിക്കണം. കമ്പനികളുടെയും ഹോട്ടലുകളുടെയും റിസപ്ഷനുകളിലെ വ്യവഹാര ഭാഷ അറബിയാക്കണമെന്നും സർക്കാർ ഉത്തരവുണ്ട്. കത്തുകളിൽ ഇംഗ്ലീഷ് തീയതി ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിന് വിരോധമില്ല. മക്കയുടെ വിശുദ്ധിയും ഇസ്‌ലാമിക ചരിത്ര പാരമ്പര്യവും നിലനിർത്തുന്നതിന്റെ ഭാഗമായി നഗരത്തിലെ കച്ചവട സ്ഥാപനങ്ങളുടെയും കല്യാണ മണ്ഡപങ്ങളുടെയും പേരുകൾ നിർബന്ധമായും അറബിയിൽ തന്നെ എഴുതിരിക്കണം. അറബിയിതര ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതി വെക്കാൻ പാടില്ല. ഇംഗ്ലീഷ് അക്ഷരങ്ങളിൽ സ്ഥാപനത്തിന്റെ പേരെഴുതണമെന്ന് ആഗ്രഹിക്കുന്നവർക്ക് അറബി ലിപിക്ക് താഴെ ചെറിയ രൂപത്തിൽ എഴുതി വെക്കാവുന്നതാണ്.

സ്ത്രീ സ്വാതന്ത്ര്യം

സൗദി സ്ത്രീകളുടെ വസ്ത്രമായ ഹിജാബ് ധരിച്ച സ്ത്രീ

സൗദി അറേബ്യയിലെ വനിതകളുടെ അവകാശങ്ങൾ നിർണയിക്കുന്നത് മുസ്‌ലിം നിയമങ്ങളാണ്. 2010-ലെ ലോക സാമ്പത്തിക ഫോറത്തിന്റെ കണക്കനുസരിച്ച് സ്ത്രീ പുരുഷ സമത്വം കുറവുള്ള 134 രാജ്യങ്ങളിൽ 129 ആണ് സൗദി അറേബ്യയുടെ സ്ഥാനം [101]. ഓരോ സ്ത്രീയുടേയും കൂടെ രക്ഷകർത്താവായി ഒരു പുരുഷൻ കൂടെ ഉണ്ടാവണം എന്നാണ് നിയമം[102]. പൊതു ഇടങ്ങളിൽ സ്ത്രീയും പുരുഷനും ഒരുമിച്ചു ചേർന്ന് ഇരിക്കന്നതിനു വിലക്കുണ്ട് [103]. സ്ത്രീകൾക്കുമാത്രമായുള്ള പ്രത്യേക സ്ഥലങ്ങളിൽ മാത്രമേ ഇരിക്കാവു, എല്ലായിപ്പോഴും ശരീരം മൊത്തത്തിൽ മറഞ്ഞുകിടക്കുന്ന അബായ എന്ന കറുത്ത മേലങ്കി ധരിച്ചിരിക്കണം എന്നും നിയമം അനുശാസിക്കുന്നു. ഇത് ധരിക്കാതെ വിദേശികളായ സ്ത്രീകൾക്കുപോലും പൊതു ഇടങ്ങളിൽ പോകാൻ പാടില്ല. കൂടാതെ സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനം ഓടിക്കാനുള്ള അവകാശവും നിരോധിച്ചിരുന്നു. [104].

പല പാശ്ചാത്യ രാജ്യങ്ങളിലും ഉള്ളത് പോലെ സൗദി അറേബ്യയിൽ സ്ത്രീകൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവകാശമില്ല. പക്ഷെ സൗദിയിലെ ഇസ്‌ലാമിക നിയമം അനുസരിച്ച്‌ സ്‌ത്രീകൾ ജോലി ചെയ്യുന്നതിന്‌ വിലക്കില്ല. രാജ്യത്ത്‌ 15 ശതമാനത്തിൽ താഴെ സ്‌ത്രീകൾ മാത്രമാണ്‌ തൊഴിൽ മേഖലയിലുളളത്‌. പല പാശ്ചാത്യ രാജ്യങ്ങളിലും ഉള്ള ഗവേഷണ വിദ്യാർഥിനികളുടെ എണ്ണത്തേക്കാൾ വളരെ കൂടുതൽ ആണ്‌ സൗദിയിൽ നിന്നും ഓരോ വർഷവും ഗവേഷണം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുടെ എണ്ണം[105]. ആകെയുള്ള സൗദി ഡോക്ടർമാരിൽ 40 ശതമാനവും സ്‌ത്രീകളാണ്‌ എന്നതാണ്‌ പുതിയ കണക്കുകൾ[106]. അതു പോലെ നിരവധി സൗദി സ്‌ത്രീകൾ ശാസ്‌ത്ര രംഗത്തും, ഗവേഷണ രംഗത്തും ലോക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിട്ടുമുണ്ട്.

അബ്ദുല്ല രാജാവ് 2011-ൽ നടത്തിയ പ്രഖ്യാപനം രാജ്യത്തെ നഗരസഭാ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സമ്മതിദാനാവകാശം വിനിയോഗിക്കാനും സ്ത്രീകൾക്ക് അനുമതി നൽകുന്നതാണ്‌... ഭരണകാര്യങ്ങളിൽ രാജാവിനെ ഉപദേശിക്കുന്ന "മജ്‌ലിസ് ശൂറ" കൗൺസിലിലും വനിതാ പ്രാതിനിധ്യം ഉണ്ടാവുമെന്നും പ്രഖ്യാപനത്തിലുണ്ട്. സൗദി അറേബ്യയിൽ വനിതാ ജോലിക്കാരെ പ്രോത്സാഹിപ്പിക്കാനായി സൗദി സർക്കാർ സ്‌ത്രീകൾക്ക്‌ മാത്രമായി ഒരു നഗരം നിർമ്മിക്കുന്നുണ്ട്[107]. സൗദി തൊഴിൽ മന്ത്രാലയം നടപ്പാക്കുന്ന തൊഴിൽ രംഗത്തെ വനിതാവൽക്കരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും വിൽക്കുന്ന കടകളിലെ നാല് ജോലികൾ സ്വദേശി വനിതകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. തൊഴിലില്ലായ്മ വേതനം നടപ്പാക്കുന്നതിന്റെ ഭാഗമായി വനിതാ തൊഴിലന്വേഷകർക്ക് പേർ റജിസ്റ്റർ ചെയ്യാൻ ഹാഫിസ് എന്ന പേരിൽ പ്രത്യേക സംവിധാനവും നിലവിലുണ്ട്.

അടിസ്ഥാന സൗകര്യങ്ങൾ

പൊതുഗതാഗതം

റിയാദിലെ ഗതാഗത വകുപ്പ് മന്ത്രാലയം

ഗതാഗത സൗകര്യങ്ങൾക്കായി വൻ തോതിൽ മുതൽ മുടക്കുന്ന സൗദി അറേബ്യയിൽ വളരെ വിപുലമായ ഗതാഗത സംവിധാനമാനുള്ളത് [108] [109]. റോഡ്‌ ഗതാഗതം, റെയിൽ‌ ഗതാഗതം, വ്യോമ ഗതാഗതം, ജല ഗതാഗതം എന്നിവയെല്ലാം അത്യന്താധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വർഷത്തിലുടനീളം തീർത്ഥാടകരെത്തി കൊണ്ടിരിക്കുന്ന മക്കയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ പദ്ധതികളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. മക്കയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിച്ച് 182 കിലോമീറ്റർ നീളത്തിൽ 88 സ്റ്റേഷനുകളോട് കൂടി നിർമ്മിക്കുന്ന പദ്ധതിയാണ് മക്ക മെട്രോ [110]. മക്കയിലെ ഗതാഗതക്കുരുക്കൊഴിവാക്കുന്നതിന് 60 കിലോമീറ്റർ നീളത്തിൽ 60 സ്റ്റേഷനുകളോട് കൂടി എക്സ്പ്രസ് ബസുകൾക്കായുള്ള പാത, 65 കിലോ മീറ്റർ നീളത്തിൽ 87 സ്റ്റേഷനുകളോട് കൂടിയ ടൗൺ സർവീസ് ബസ് പാത എന്നിവയും പുതിയ പദ്ധതികളാണ്.

റോഡ്‌ ഗതാഗതം

റിയാദിലെ കിംഗ്‌ ഫഹദ് റോഡ്‌

ഏതാണ്ട് ഒൻപതു ദശലക്ഷം ഗതാഗത കുറ്റകൃത്യങ്ങൾ ആണ് രാജ്യത്ത് ഒരു വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത് [111]. എല്ലാ വിധ ഗതാഗത നിയമലംഘനത്തിനും ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനം ഉപയോഗിച്ചാണ് പിഴ ഈടാക്കുന്നത്. ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായി നടപ്പാക്കി തുടങ്ങിയ സാഹിർ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുക വഴി ട്രാഫിക് കുറ്റകൃത്യങ്ങൾ, വാഹനാപകട മരണങ്ങൾ എന്നിവ വൻ തോതിൽ കുറക്കാൻ കഴിഞ്ഞിട്ടുണ്ട് [112]. വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈൽ ഉപയോഗം, കാറുകൾ കൊണ്ടുള്ള അഭ്യാസപ്രകടനങ്ങൾ എന്നിവ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്.

സ്വദേശികൾക്ക് മാത്രമാണ് ടാക്സി കമ്പനികൾ ആരംഭിക്കാൻ അനുമതിയുള്ളത്. അംഗീകാരമുള്ള കമ്പനികൾ മുനിസിപ്പൽ ട്രാഫിക് വിഭാഗത്തിന്റെ നിബന്ധനകൾ പാലിക്കുന്ന അഡ്മിനിസ്ട്രേഷൻ ഓഫീസ് തുറക്കണം. വാഹനവും ഡ്രൈവറും ഇൻഷൂർ ചെയ്തിരിക്കണമെന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യം കമ്പനിക്ക് ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. ലൈസൻസ് ലഭ്യമാകുന്നതിന് നിശ്ചയിച്ച മിനിമം വാഹനങ്ങളും കമ്പനിക്ക് ഉണ്ടായിരിക്കണം. വിവിധ നഗരങ്ങളുടെ വിസ്തൃതിയും ജനസംഖ്യയും പരിഗണിച്ചാണ് കമ്പനികൾക്ക് വാഹനങ്ങളുടെ എണ്ണം നിശ്ചയിച്ച് നൽകുക. രാജ്യത്തെ ടാക്സികൾ നഗരത്തിലൂടെ കറങ്ങി കൊണ്ട് നേരിട്ട് യാത്രക്കാരെ കയറ്റികൊണ്ടു പോകുകയാണ് നിലവിലുള്ള രീതി. യാത്രക്കാരുടെയും ടാക്സി ഡ്രൈവർമാരുടെയും സുരക്ഷിതത്വവും സൗകര്യവും ഉറപ്പുവരുത്തുന്ന പുതിയ ടാക്സി നിയമം സൗദി ഗതാഗത മന്ത്രാലയം അടുത്തു തന്നെ നടപ്പാക്കുന്നുണ്ട് [113] . ഇതോടെ വിമാനത്താവളം, ഷോപ്പിങ്മാൾ, ആശുപത്രികൾ തുടങ്ങിയ പൊതുസ്ഥലങ്ങളിൽ നിന്ന് ടാക്സിക്കാർക്ക് നിലവിലുള്ളത് പോലെ നേരിട്ട് യാത്രക്കാരെ കയറ്റികൊണ്ടുപോകാൻ കഴിയില്ല. യാത്രക്കാർ ടാക്സി ഓഫീസിൽ വിളിച്ച് വാഹനം ആവശ്യപ്പെടുന്ന മുറക്ക് ബന്ധപ്പെട്ട ഓഫിസുകളാണ് യാത്രാ സൗകര്യം ഒരുക്കിനൽകുക[113] . ടാക്സി ഓഫീസുകളിലിരുന്ന് വാഹനങ്ങളെ നിരീക്ഷിക്കുന്നതുൾപ്പെടെയുള്ള പരിഷ്കാരങ്ങളോടെയാണ് പുതിയ നിയമം. ടാക്സി കാറുകൾ നിരീക്ഷിക്കാനും സ്ഥാനം അറിയാനുമുള്ള ഓട്ടോമാറ്റിക് സൗകര്യം എല്ലാ വാഹനങ്ങളിലും ഘടിപ്പിച്ചിരിക്കണം[113] . ഇത് മുഖേന വാഹനങ്ങൾ ഗതാഗത മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ സെന്ററുമായും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫർമേഷൻ സെന്ററുമായും ബന്ധിപ്പിക്കും. അതിനാൽ വാഹനങ്ങളുടെ വേഗത, യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സ്ഥലങ്ങൾ തുടങ്ങി ടാക്സി യാത്രയുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങൾക്ക് ലഭ്യമാകും

ഇൻഷൂറൻസ് സംവിധാനം

സൗദിയിലെ വാഹന ഇൻഷുറൻസ് ധനകാര്യ മന്ത്രാലയം, സൗദി അറേബ്യൻ മോണിറ്ററി ഏജൻസി (സാമ) എന്നിവയുമായി എകീകരിച്ചാണ് നടപ്പാക്കിയിരിക്കുന്നത്. ട്രാഫിക് വിഭാഗത്തെയും ഇൻഷൂറൻസ് കമ്പനികളെയും നാഷനൽ ഇൻഫർമേഷൻ സെൻററുമായി (എൻ.ഐ.സി) ബന്ധിപ്പിച്ച് നടപ്പാക്കുന്ന സംവിധാനത്തിൽ ഉപഭോക്താവിന് ആവശ്യമുള്ള കാര്യങ്ങൾ ഉടൻ ലഭ്യമാകും. പരമാവധി ലഭിക്കാവുന്ന ഇൻഷുറൻസ് തുക (ബ്ലഡ് മണി) ഉൾപ്പെടെ 10 ദശലക്ഷം സൗദി റിയാൽ ആണ്. ആൾനാശം, വാഹനത്തിന്റെ കേടുപാടുകൾ കാരണമുള്ള സാമ്പത്തിക നഷ്ടം തുടങ്ങിയ ഇനങ്ങൾ ഇൻഷൂറൻസ് പരിധിയിൽ വരും. അപകടത്തിന് കാരണക്കാരനായ വാഹന ഉടമ കുറ്റക്കാരനാണെങ്കിലും മൂന്നാം കക്ഷിക്ക് പൂർണമായ നഷ്ടപരിഹാരം നൽകാൻ ഇൻഷൂർ കമ്പനി ബാധ്യസ്ഥരാണ്. കുറ്റക്കാരനായ വാഹന ഉടമ, ഡ്രൈവർ എന്നിവരിൽ ന്യായമനുസരിച്ച് ഈ നഷ്ടപരിഹാരം പിന്നീട് ഇൻഷൂറൻസ് കമ്പനിക്ക് ഈടാക്കാവുന്നതാണ്. 15 ദിവസത്തിനകം നഷ്ടപരിഹാരം നൽകണമെന്നതും ഈ ഇൻഷൂറൻസ് വ്യവസ്ഥയുടെ നിർദ്ദേശമാണ് [114]. നഷ്ടപരിഹാരത്തുക പോരാതെ വന്നാൽ ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട കക്ഷി രേഖാമൂലം അവകാശത്തിന് അപേക്ഷിച്ചിരിക്കണം. നിയമപരമല്ലാത്ത രീതിയിൽ ഉപയോഗിക്കൽ, പരിധിയിലധികം യാത്രക്കാരെ കയറ്റൽ, മൽസരത്തിനോ അമിത വേഗതയിലോ ഉപയോഗിക്കൽ, 21 വയസ്സിന് താഴെയുള്ളവരോ ലൈസൻസില്ലാത്തവരോ വാഹനം ഓടിക്കൽ, വിമാനത്താവളം തുറമുഖം പോലുള്ള നിരോധിത മേഖലയിൽ പ്രവേശിക്കൽ തുടങ്ങിയ കാരണത്താലുണ്ടാകുന്ന നഷ്ടം ഇൻഷൂറൻസ് കമ്പനിക്ക് കുറ്റക്കാരിൽ നിന്ന് ഈടാക്കാവുന്നതാണ്. ഇൻഷൂറൻസ് കമ്പനിക്ക് തെറ്റായ വിവരം നൽകൽ, മനഃപൂർവം അപകടമുണ്ടാക്കൽ, അപകടത്തെക്കുറിച്ച് പത്ത് ദിവസത്തിനകം രേഖാമൂലം അറിയിക്കാതിരിക്കൽ, അപകട സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടൽ, ഇൻഷൂറൻസ് കമ്പനിയിൽ നിന്ന് ഈടാക്കാമെന്ന ഉദ്ദേശത്തോടെ അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കൽ, ചുവപ്പ് സിഗ്നൽ മുറിച്ചുകടക്കൽ, എതിർ ദിശയിൽ വാഹനം ഓടിക്കൽ തുടങ്ങിയ കാരണത്താലും ഇൻഷുറൻസ് കവറേജ് മൂലമുള്ള നഷ്ടപരിഹാരം എകീകരിച്ച ഇൻഷൂറൻസ് സംവിധാനത്തിലൂടെ ലഭിക്കില്ല [115].

ഡ്രൈവിങ് ലൈസൻസ്

രണ്ട് മുതൽ 10 വർഷം വരെ കാലാവധിയുള്ള ഡ്രൈവിങ് ലൈസൻസ് ആണ് സൗദി അറേബ്യയിൽ നൽകുന്നത്. ഇതിൽ ലൈസൻസ് ഉടമക്ക് രണ്ട്, അഞ്ച്, പത്ത് എന്നിവയിൽ ഏതെങ്കിലുമൊരു കാലാവധി തെരഞ്ഞെടുക്കാം. ഒരു വർഷത്തിന് 40 റിയാൽ എന്ന നിരക്കിലാണ് ഫീസ്. എന്നാൽ അഞ്ച് വർഷത്തേക്ക് 75 റിയാൽ മാത്രമാണ് ഫീസ് ഈടാക്കുന്നത് [116]. സൗദി ദേശീയ ചിഹ്നത്തിനും ട്രാഫിക് വിഭാഗം ലോഗോക്കും പുറമെ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി ) ലോഗോ കൂടി ഉൾപ്പെടുന്ന തരത്തിലാണ് രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് രൂപം. 18 വയസ് തികഞ്ഞാൽ സ്വകാര്യ വാഹനങ്ങളും മോട്ടോർ സൈക്കിളും ഓടിക്കാനുള്ള ലൈസൻസ് എടുക്കാം. ഇരുപതു വയസ് ആയാൽ പൊതു വാഹനങ്ങൾ ഓടിക്കുന്നതിന്നുതിനുള്ള ലൈസൻസും എടുക്കാം [116]. പതിനേഴു വയസ് ആയവർക്ക് ഒരു വർഷത്തേക്ക് മാത്രമായി സ്വകാര്യ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള താൽക്കാലിക ലൈസൻസ് വ്യവസ്ഥയും രാജ്യത്ത് നിലവിലുണ്ട്. സൗദി ലൈസൻസ് ലഭിക്കുന്നതു വരെ വിദേശികൾക്ക് അതാതു രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം. മൂന്നു മാസം വരെ ഈ ആനുകൂല്യം ലഭിക്കും. എന്നാൽ മൂന്നു മാസത്തിനുള്ളിൽ സൗദി ലൈസൻസ് എടുക്കണം. കൂടാതെ വിദേശ ലൈസൻസ് ഉപയോഗിച്ചു വാഹനമോടിക്കുന്ന വിവരം ഇൻഷൂറൻസ് കമ്പനിയെ അറിയിക്കുകയും വേണം [117].

പ്രായത്തിന്റെയും യോഗ്യതയുടെയും അടിസ്ഥാനത്തിൽ നാല് തരം ലൈസൻസ് ആണ് രാജ്യത്ത് നൽകുന്നത്.

  • 3.5 ടണ്ണിനു മുകളിൽ ഭാരം കൂടാത്ത വാഹനങ്ങൾ ഓടിക്കുന്നതിനു വേണ്ടി ലഭിക്കുന്ന സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ്
  • ഡ്രൈവിംഗ് ലൈസൻസിൽ പരാമർശിച്ചിട്ടുള്ള തരത്തിലും വിധത്തിലും പെട്ട വാഹങ്ങൾ ഓടിക്കുന്നതിനുള്ള ജനറൽ ഡ്രൈവിംഗ് ലൈസൻസ്.
  • പൊതു വാഹനങ്ങൾ ഓടിക്കുന്നതിനു വേണ്ടി നൽകപ്പെടുന്ന ഡ്രൈവിംഗ് ലൈസൻസ്.
  • മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നതിനു വേണ്ടിയുള്ള ഡ്രൈവിംഗ് ലൈസൻസ്.

റെയിൽ ഗതാഗതം

ദമാം-റിയാദ് റെയിൽ പാത

റിയാദ്, ജിദ്ദ, മക്ക എന്നീ നഗരങ്ങളിൽ മെട്രോ റെയിലിന്റെ നിർമ്മാണം പ്രാരംഭ ഘട്ടത്തിലാണ്. റിയാദ് മെട്രോ റെയിൽ പാതയുടെ ആദ്യ ഹബ്ബ് കിങ് അബ്ദുല്ല സ്ട്രീറ്റ് കേന്ദ്രീകരിച്ച് പടിഞ്ഞാറ് കിങ് ഖാലിദ് സ്ട്രീറ്റ് വരെയും അവിടെനിന്ന് കിഴക്ക് ശൈഖ് ജാബിർ അസ്സബാഹ് സട്രീറ്റ് വരെയുമാണ് [118]. രണ്ടാമത്തെ ഹബ്ബ് ഒലയ്യ-ബത്ഹ സ്ട്രീറ്റ് കേന്ദ്രീകരിച്ചാണ്. 25 കിലോ മീററർ ചുറ്റളവ് ദൈർഘ്യമുള്ള ഈ പാത നോർത്തേൺ റിങ്ങ് റോഡിൽ തുടങ്ങി അസീസിയ സാപ്റ്റ്കോ ബസ് സ്റ്റേഷനടുത്തുള്ള സതേൺ റിങ് റോഡുവരെ നീളുന്നു. റിയാദിന്റെ വടക്കുഭാഗത്തുള്ള കിങ് അബ്ദുല്ല ഫൈനാൻസ് സിറ്റി, നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻറർ, കിങ് ഫൈസൽ പാതയോരത്തുള്ള വ്യാപാര സമുച്ചയങ്ങൾ, ബത്ഹ മാർക്കറ്റുകൾ എന്നിവ കൂടി ഈ ഹബ്ബിന്റെ പരിധിയിൽ വരും [118].

സൗദിയുടെ വടക്കൻ മേഖലയെ തെക്കൻ തീരവുമായി ബന്ധിപ്പിച്ച് നിർമ്മാണം പൂർത്തിയാവുന്ന മരുപ്പാലം റെയിൽവേ ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ എന്ന ഖ്യാതി സൗദിക്ക് നേടിക്കൊടുക്കും [119].1392 കി.മീറ്റർ നീളമുള്ള പാതയിൽ തുടക്കത്തിൽ ചരക്ക് വാഗണുകൾ മാത്രമാണ് ഓടുക. സമാന്തരമായി നിർമ്മിക്കുന്ന പാളത്തലൂടെ 2014 മുതൽ യാത്രാവണ്ടിയും ഓടിത്തുടങ്ങും. വടക്കൻ മേഖലയിലെ ഫോസ്‌ഫേറ്റ് ഖനികളെ തെക്കൻ തീരപ്രദേശമായ റഅസുസ്സൂറിലുള്ള വ്യവസായ നഗരവുമായി ബന്ധിപ്പിക്കുന്ന റെയിൽവേയുടെ ചരക്ക് ഗതാഗത നടത്തിപ്പ് ചുമതല ഇന്ത്യൻ കമ്പനിയായ റൈറ്റ്‌സിന് ആണ്. റിയാദിനും കിഴക്കൻ പ്രവിശ്യക്കുമിടയിൽ നിലവിലെ പാളങ്ങളെയും എണ്ണശുദ്ധീകരണ-വ്യവസായ നഗരമായ ജുബൈലിനെയും ഭാവിയിൽ മരുപ്പാലം റെയിൽവേയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചു വരുന്നുമുണ്ട്. സൗദിയിലെ കര മാർഗ്ഗമുള്ള ഗതാഗതത്തിലും അയൽ രാജ്യങ്ങളിലേക്കുള്ള യാത്രയിലും വൻ വിപ്ലവം സൃഷ്ടിക്കുന്നതായിരിക്കും ഈ പദ്ധതി.റിയാദിൽ മെട്രോ റെയിൽ പദ്ധതിയുടെ ഭാഗമായി പുതിയ ആറു പാതകൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ 80 ശശതമാനം റെയിൽപാതകളും തുരങ്കങ്ങളിലൂടെയായിരിക്കും

മക്ക, മദീന നഗരങ്ങളെ സൗദി വാണിജ്യ തലസ്ഥാനമായ ജിദ്ദയുമായും റാബിഗിലെ കിങ് അബ്ദുല്ല എകണോമിക് സിറ്റിയുമായും ബന്ധിപ്പിക്കുന്ന റെയിൽവേയാണ് ഹറമൈൻ റയിൽവേ. 450 കി.മീറ്റർ ദൈർഘ്യമുള്ള ഹറമൈൻ റെയിൽവെ 20 ദശലക്ഷം യാത്രക്കാർക്ക് ഉപകരിക്കും [120]. ഹജ്ജ്, ഉംറ തീർഥാടകർക്കും മറ്റു സന്ദർശകർക്കുമാണ് റെയിൽവേ ഏറെ ഗുണം ചെയ്യുക. അതോടൊപ്പം ജിദ്ദ, മക്ക, മദീന, റാബിഗ് നഗരങ്ങൾക്കിടയിലെ സാധാരണ യാത്രക്കാരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. മണിക്കൂറിൽ 300 കി.മീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനാണ് ഹറമൈൻ റയിൽവേയിൽ സർവീസ് നടത്തുക എന്നതിനാൽ യാത്രക്കാർക്ക് മക്കയിൽ നിന്ന് മദീനയിലെത്താൻ രണ്ട് മണിക്കൂർ മതി. ജിദ്ദയിൽ നിന്ന് മക്കയിലേക്ക് 30 മിനിറ്റും. ഈ റെയിൽവേ പദ്ധതിയുടെ കാര്യനിർവഹണചുമതല സ്കോട്ട് വിൽസൺ കമ്പനിക്കാണ്. നിർമ്മാണ ചുമതല ദാർ-അൽ ഹണ്ടാസാ കൺസൺൾട്ടന്റ് കമ്പനിക്കും [120].

വ്യോമ ഗതാഗതം

ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ(ജി.എ.സി.എ) ആണ് രാജ്യത്തെ വ്യോമയാന സേവനങ്ങൾ നിയന്ത്രിക്കുന്നത്[121].. ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ സഊദി എയർ ലൈൻസ്(സൗദിയ) സ്വകാര്യ വിമാന കമ്പനിയായ നാഷണൽ എയർ സർവീസ്(നാസ്) എന്നിവയാണ് രാജ്യത്തെ വിമാന കമ്പനികൾ. ഹജ്ജ്, ഉംറ തീർഥാടകരുടെ മുഖ്യ പ്രവേശന കവാടവും രാജ്യത്തെ ഏറ്റവും തിരക്കേറിയതുമായ വിമാനത്താവളം ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളമാണ്. പ്രതിവർഷം മൂന്നു കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിൽ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുന്നുണ്ട്‌ [122]. ലോകത്തെ ഏറ്റവും ഉയരം കൂടിയ 136 മീറ്റർ ഉയരമുള്ള എയർ ട്രാഫിക് കൺട്രോൾ ടവർ വികസനത്തിന്റെ ഭാഗമായി നിർമ്മിക്കുന്നുണ്ട് [122].

റിയാദിലുള്ള മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളമാണ് , കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം. നാസയുടെ ബഹിരാകാശവാഹനങ്ങളുടെ ഒരു ആൾട്രനേറ്റ് ലാന്റിംഗ് സ്പേസ് കൂടിയാണ് ഈ വിമാനത്താവളം [123].

ജിദ്ദ, റിയാദ്, ദമാം എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് ദേശീയ, അന്തർദേശീയ സർവീസ് നടത്തുന്ന സൗദിയുടെ ദേശീയ വിമാന കമ്പനിയാണ് സൗദി എയർലൈൻസ് (സൗദിയ). പൊതുമേഖലാ സ്ഥാപനമായ സൗദി എയർലൈൻസ് രാഷ്ട്രാന്തരീയ വ്യോമയാന മേഖലയിലെ രണ്ടാമത്തെ ഏറ്റവും വലിയ ആഗോള ഗ്രൂപ്പായ സ്കൈടീമിന്റെ ഭാഗമാണ്. ഹജ്ജ് സീസണിൽ ഏറ്റവും കൂടുതൽ തീർഥാടകർ സൗദി എയർലൈൻസ് വഴിയാണ് എത്തുന്നത്. തീർഥാടകരെ വിശുദ്ധ ഭൂമിയിലെത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും വിവിധ രാജ്യങ്ങളിലെ മുഴുവൻ കേന്ദ്രങ്ങളിലും വിപുലമായ സംവിധാനങ്ങളാണ് സൗദി എയർലൈൻസിന് കീഴിൽ നടത്തുന്നത്.

ജല ഗതാഗതം

സർക്കാർ നിയന്ത്രണത്തിൽ 1976-ൽ തുടങ്ങിയ സൗദി പോർട്ട്‌ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് രാജ്യത്തെ തുറമുഖങ്ങൾ നില കൊള്ളുന്നത്‌. രണ്ടു വ്യാവസായിക തുറമുഖങ്ങളടക്കം ഒൻപത് തുറമുഖങ്ങളാണ് രാജ്യത്തുള്ളത്. അത്യന്താധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് രാജ്യത്തെ തുറമുഖങ്ങളെല്ലാം പ്രവർത്തിക്കുന്നത്[124].

രാജ്യത്തെ തുറമുഖങ്ങളുടെ പട്ടിക

എണ്ണം സ്ഥലം വിഭാഗം കണ്ണി
01 ജിദ്ദ സഞ്ചാരം, ചരക്കു ഗതാഗതം [1]
02 ദമാം സഞ്ചാരം, ചരക്കു ഗതാഗതം [2]
03 ദുബ സഞ്ചാരം, ചരക്കു ഗതാഗതം [3]
04 ജിസാൻ സഞ്ചാരം, ചരക്കു ഗതാഗതം [4]
05 ജുബൈൽ സഞ്ചാരം, ചരക്കു ഗതാഗതം [5]
06 യാമ്പു സഞ്ചാരം, ചരക്കു ഗതാഗതം [6]
07 റാസ് അൽ-ഖൈർ സഞ്ചാരം, ചരക്കു ഗതാഗതം [7]
08 ജുബൈൽ വ്യാവസായികം [8]
09 യാമ്പു വ്യാവസായികം [9]

ആരോഗ്യ രംഗം

പ്രമാണം:Ministry of Health, Riyadh, Saudi Arabia.JPG
റിയാദിലെ സൗദി ആരോഗ്യ മന്ത്രാലത്തിന്റെ ആസ്ഥാന കെട്ടിടം

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ 2010 ലെ കണക്കു പ്രകാരം രാജ്യത്ത് 415 സർക്കാർ ആശുപത്രികളും 125 സ്വകാര്യ ആശുപത്രികളും പ്രവർത്തിക്കുന്നു, ഇത് കൂടാതെ നൂറു കണക്കിന് പോളി ക്ലിനിക്കുകളും രാജ്യത്തുണ്ട്[125]. രാജ്യത്തെ ആരോഗ്യ മേഖലയുടെ വളർച്ചക്ക് സൗദി ആരോഗ്യ മന്ത്രാലയം അതീവ താൽപര്യമാണ് കാണിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ എല്ലാ ഭാഗത്തും ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ആത്യാധുനിക മെഡിക്കൽ സിറ്റികളുണ്ട്. 28 സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ലോകത്തിൽ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കിയ സ്ഥാപനമാണ്‌ റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി [126] [127]. മക്ക, മദീന എന്നീ തീർത്ഥാടന നഗരങ്ങൾ ഉൾക്കൊള്ളുന്ന സൗദി അറേബ്യ ആരോഗ്യ രംഗത്ത് കുറ്റമറ്റ പ്രധിരോധ സംവിധാനങ്ങളാണ് നടപ്പാക്കുന്നത് . മക്ക, മദീന,മിന, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലായി മൊത്തം 21 ആശുപത്രികളും 137 മെഡിക്കൽ സെന്ററുകളുമാണുള്ളത്. ലോകാരോഗ്യസംഘടന, അമേരിക്കയിലെ പകർച്ചവ്യാധി നിർമാർജ്ജന കേന്ദ്രം തുടങ്ങിയവയുമായി സഹകരിച്ചാണ് ഹജ്ജ് ആരോഗ്യ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. അപൂർവ രോഗ വൈറസുകൾ സംബന്ധിച്ച് വൈദഗ്ദ്യമുള്ള അന്താരാഷ്ട്ര പ്രസിദ്ധരായ കൺസൾട്ടന്റുമാരുടെ സേവനം ഹജ്ജ് വേളയിൽ സൗദി ഉറപ്പാക്കുന്നു. പകർച്ചവ്യാധി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വിമാനങ്ങളിൽ പ്രതിരോധ മരുന്നു തളിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക മെഡിക്കൽ സംഘം രംഗത്തുണ്ടാകും [128].

പ്രമാണം:Intl medical center.jpg
ജിദ്ദയിലെ ഇന്റർനാഷണൽ മെഡിക്കൽ സെന്റർ

രാജ്യത്തെ പൊതുസ്ഥലങ്ങളിൽ പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്[129]. 18 വയസ്സിൽ താഴെയുള്ളവർക്ക് സിഗരറ്റുകൾ വിൽപന നടത്തരുതെന്ന നിർദ്ദേശവും നിലവിലുണ്ട്. പുകവലി മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കായി പ്രതിവർഷം 500 കോടി റിയാലാണ് സൗദിയിലെ സർക്കാർ നീക്കിവയ്‌ക്കുന്നത്. സൗദി അറേബ്യയിൽ സ്‌ത്രീകൾക്കിടയിൽ പുകവലി അപകടകരമായി വർദ്ധിയ്ക്കുന്നതായിട്ടാണ് പുതിയ റിപ്പോർട്ട്. ആകെ സ്‌ത്രീകളിൽ 25 ശതമാനം പേർ പുകവലിക്ക് അടിമകളാണെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. 2012-ലെ കണക്കു പ്രകാരം രാജ്യത്ത് പതിനായിരം പേരിൽ രണ്ടു പേർക്ക് എന്ന തോതിലാണ് എയിഡ്സ് രോഗബാധയുള്ളത്. ഇത് രാജ്യാന്തര തലത്തിൽ കുറഞ്ഞ അനുപാതമാണ്. എയ്ഡ്സ് ബാധിതരെ പ്രത്യേകം സൗകര്യങ്ങളുള്ള ആരോഗ്യകേന്ദ്രങ്ങളിലാണ് ചികിൽസിക്കുന്നത്. രാജ്യത്ത് പ്രതിവർഷം എയ്ഡ്സ് രോഗബാധിതരുടെ കണക്കെടുക്കുന്നതോടൊപ്പം എയിഡ്സ് രോഗ നിവാരണത്തിന് ശക്തമായ പ്രതിരോധപ്രവർത്തനങ്ങളാണ് രാജ്യത്ത് നടത്തുന്നത് [130]. ചികിൽസക്ക് പുറമെ എയിഡ്സ് രോഗത്തെക്കുറിച്ചുള്ള ശക്തമായ ബോധവത്കരണവും ഓരോ പ്രവിശ്യയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടത്തിവരുന്നുമുണ്ട് [130].

പാർപ്പിടം

സെൻട്രൽ ഡിപാർട്ട്മെൻറ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (സി.ഡി.എസ്.ഐ) 2012 ൽ നടത്തിയ കണക്കെടുപ്പ് പ്രകാരം സൗദി ജനസംഖ്യയിൽ 65 ശതമാനം പേർക്കും സ്വന്തമായി വീടില്ല. 1974 ൽ രാജ്യത്തെ പൗരന്മാരുടെ പാർപ്പിടപ്രശ്നം പരിഹരിക്കുന്നതിനു വേണ്ടി രൂപം കൊടുത്ത റിയൽ എസ്റ്റേറ്റ് ഡവലപ്മെൻറ് ഫണ്ടിൽ നിന്നു നിരവധി പേർക്ക് വീട് വച്ച് നൽകിയിട്ടുണ്ട്[131]. എങ്കിലും രാജ്യത്ത് വർധിച്ചുവരുന്ന ജനസംഖ്യക്ക് ആനുപാതികമായി ഭവനസൗകര്യമൊരുക്കാൻ കഴിയുന്നില്ലെന്നാണ് പുതിയ റിപ്പോർട്ട്. കൂടാതെ പ്രമുഖനഗരങ്ങളിലെ ഭൂവില ഇതിന് വലിയ തടസ്സമായിത്തീരുന്നുണ്ട്.

വൈദ്യുതി

പ്രമാണം:Sec jeddah.jpg
വൈദ്യുതി വകുപ്പിന്റെ ജിദ്ദയിലെ ആസ്ഥാനം

രാജ്യത്തെ ഗാർഹിക, വ്യാവസായിക, പൊതു മേഖലകളിലെല്ലാം സൗദി ഇലക്ട്രിസിറ്റി കമ്പനിയാണ് വൈദ്യുതിവിതരണം നടത്തുന്നത് [132] . ലോകത്ത് ഏറ്റവും കൂടുതൽ വൈദ്യുതിയും, പെട്രോളും ഉപയോഗിക്കുന്നത് സൗദി പൗരന്മാരാണെന്ന് സൗദി അറേബ്യൻ ഓയിൽ കമ്പനിയായ അരാംകോ നടത്തിയ പഠനം വ്യക്തമാക്കുന്നു. 51,148 മെഗാവാട്ട് വൈദ്യുതി ആണ് 2011 വർഷത്തിൽ സൗദി അറേബ്യയിൽ ഉൽപാദിപ്പിച്ചത് [132]. 6.3 ദശലക്ഷം ഉപഭോക്താക്കളാണ് സൗദ്യ അറേബ്യയിൽ ഉള്ളത് [132]. രാജ്യത്ത് വൈദ്യുതി ഉപഭോഗത്തിന്റെ 73 ശതമാനവും ഗാർഹിക മേഖലയിലാണെന്നും അതിൽത്തന്നെ എയർകണ്ടീഷണറുകളാണ് മുന്നിലെന്നും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു [132] . സർക്കാർ മേഖലയിൽ എത്ര തോത് ഉപഭോഗത്തിനും ഒരേതരം നിരക്കും സ്വകാര്യ, വ്യവസായിക മേഖലയ്ക്ക് ഉപഭോഗത്തിനനുസരിച്ച് മൂന്നുതരം വ്യത്യസ്ത നിരക്കുമാണ് ഈടാക്കുന്നത്. മണിക്കൂറിൽ നാലായിരം വരെ കിലോവാട്ട് ഉപഭോഗത്തിന് വ്യവസായ മേഖലയ്ക്ക് 12 ഹലാല (സൗദി പൈസ) ഈടാക്കുമ്പോൾ 26 ഹലാലയാണ് സർക്കാർ മേഖലയ്ക്കു ചുമത്തുന്നത്.

വെള്ളം

സൗദി നാഷണൽ വാട്ടർ കമ്പനി ആണ് രാജ്യത്തെ ജല ശുചീകരണവും വിതരണവും നടത്തുന്നത്[133]. ജലത്തിന്റെ എല്ലാത്തരം ഉപഭോഗത്തിലും സൗദി വളരെ മുന്നിലാണ്. മുഴുവൻ മരു പ്രദേശമായ സൗദിയിൽ പ്രതിവർഷം ലഭിക്കുന്ന മഴയുടെ അളവ് നാല് ഇഞ്ച് മാത്രമാണ്. അതിനാൽ ജലശുദ്ധീകരണ പ്ലാന്റുകൾ വഴി കടൽ വെള്ളം ശുദ്ധീകരിച്ചാണ് ജലത്തിന്റെ ആവശ്യം നിറവേറ്റുന്നത്. നിലവിൽ രാജ്യത്തെ പ്രതിദിന ജല ഉദ്പാദനം 3.3 മില്യൺ ക്യുബിക് മീറ്ററാണ്. ആഭ്യന്തര ജല ഉപഭോഗം പ്രതിവർഷം ആളൊന്നിന് 250 ലിറ്ററാണ്. ഓരോ വർഷവും ഏഴ് ശതമാനമെന്ന നിലയിൽ ഇത് കൂടിക്കൊണ്ടിരിക്കുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഉപ്പുവെള്ള ശുദ്ധീകരണത്തിനുള്ള സാങ്കേതിക വിദ്യാവികസനത്തിനും പ്ലാന്റുകളുടെ സ്ഥാപനത്തിനും മറ്റുമായി രാജ്യത്തു വൻതോതിൽ മുതൽ മുടക്കുന്നുണ്ട് [134]. രാജ്യത്തെ ജനസംഖ്യയുടെ അഭൂതപൂർവമായ വളർച്ച മൂലം ഭാവിയിലുണ്ടാകുന്ന ജലാവശ്യത്തിന്റെ വർദ്ധന കണക്കിലെടുത്ത് ഈ രംഗത്ത് കൂടുതൽ മുതൽ മുടക്കിനും വിഭവ, അടിസ്ഥാന സൗകര്യ വികസനത്തിനും വൻ പദ്ധതികൾ നടപ്പാക്കികൊണ്ടിരിക്കുന്നുമുണ്ട്. ഉപഭോഗം പോലെ തന്നെ ഉപയോഗപ്രദമായ വെള്ളം ഉൽപാദിപ്പിക്കുന്ന കാര്യത്തിലും രാജ്യം വളരെ മുന്നിലാണ്. ഉപ്പുവെള്ളത്തിൽ നിന്ന് ശുദ്ധജലം വേർതിരിക്കുന്നതിൽ ഒന്നാം സ്ഥാനമാണുള്ളത്. ലോകതലത്തിൽ ഇങ്ങനെ ഉൽപാദിപ്പിക്കുന്ന ജലത്തിന്റെ 17 ശതമാനവും സൗദിയിൽ നിന്നാണ്. ഉപ്പുവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള 30 പ്ലാന്റുകളാണ് നിലവിൽ രാജ്യത്ത്‌ പ്രവർത്തിക്കുന്നത്. ആഭ്യന്തര കുടിവെള്ളാവശ്യത്തിന്റെ 70 ശതമാനവും നിർവഹിക്കുന്നത് ഉപ്പുവെള്ള ശുദ്ധീകരണത്തിലൂടെ ലഭിക്കുന്ന വെള്ളം ഉപയോഗിച്ചാണ്. 30 പ്ലാന്റുകളിൽ 27ഉം കുടിവെള്ള ഉദ്പാദനത്തിനുള്ളതാണ്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലും വ്യവസായ പ്രദേശങ്ങളിലും 5000 കിലോമീറ്റർ ദൈർഘ്യത്തിലുള്ള പൈപ്പ് ലൈനുകളിലൂടെ ഈ പ്ലാന്റുകളിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നു [135] [136].

വിദ്യാഭ്യാസം

സൗദി അറേബ്യയിൽ മൊത്തം 170 അന്തർ ദേശീയ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ദേശീയ വരുമാനത്തിന്റെ 6.8% ആണ് വിദ്യാഭ്യാസത്തിനായി സൗദി അറേബ്യ ചെലവാക്കുന്നത് [137].സ്വദേശി വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് അന്താരാഷ്‌ട്ര സ്കൂളുകൾ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഇസ്ലാമികാധ്യാപനങ്ങൾക്ക് അനുസൃതമായിരിക്കണം അതിന്റെ പ്രവർത്തനമെന്നതാണ് ഒന്നാമത്തെ നിബന്ധന. കൂടാതെ സ്കൂളുകൾ സൗദി നിക്ഷേപകരുടെ ഉടമസ്ഥതയിലായിരിക്കണം. ഇസ്ലാമിക വിദ്യാഭ്യാസം നിർബന്ധമായും നൽകണം. അറബിക് ഭാഷയും സൗദിയുടെ ഭൂമിശാസ്ത്രവും ചരിത്രവും പാഠ്യവിഷയത്തിലുൾപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്.

സൗദിയുടെ വിവിധ പ്രവിശ്യകളിലായി 24 പൊതു സർവ്വകലാശാലകളും 8 സ്വകാര്യ സർവ്വകലാശാലകളും ഉണ്ട്. നോളജ് സിറ്റി എന്ന പേരിൽ രാജ്യത്ത് പുതുതായി 81 ബില്യൻ റിയാലിന്റെ വൻ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്.[138] [139]. ജിസാൻ, ത്വാഇഫ്, തബൂക്ക്, ഹാഇൽ, അൽബാഹ, നജ്റാൻ, ശഖ്റാ, അൽഖർജിലെ സൽമാൻ ബിൻ അബ്ദുൽ അസീസ്, നോർത്തേൺ ബോർഡർ, അൽജൗഫ്, അൽമജ്മ, കിങ് അബ്ദുൽ അസീസ് നോർത്ത് ജിദ്ദ ബ്രാഞ്ച്, കിങ് അബ്ദുൽ അസീസ് റാബിഅ ബ്രാഞ്ച്, ഇമാം യൂനിവേഴ്സിറ്റിയിലെ കിങ് അബ്ദുല്ല സിറ്റി ഫോർ ഗേൾസ്, കിങ് സൗദ് സർവ്വകലാശാലയിലെ കിങ് അബ്ദുല്ല സിറ്റി ഫോർ ഗേൾസ്, ഉമ്മുൽ ഖുറയിലെ വിമൻസ് കോളജുകൾ തുടങ്ങിയ കലാശാലകളെ ഉൾക്കൊള്ളിച്ചാണ് ഒന്നാംഘട്ട പദ്ധതി. 167 മെൻസ് കോളജുകൾ, 161 വിമൻസ് കോളജുകൾ, അധ്യാപകർക്ക് വേണ്ടിയുള്ള 11,000 റസിഡൻഷ്യൽ വില്ലകൾ, പെൺകുട്ടികൾക്കുള്ള 100 ഹോസ്റ്റലുകൾ, 12 യൂനിവേഴ്സിറ്റി ഹോസ്പിറ്റലുകൾ തുടങ്ങിയവ പദ്ധതികളിലെ പ്രധാന പരിപാടികളാണ് [140].

ലോകത്തിലെ ഏറ്റവും വിശാലമായ സർവകലാശാലാ അങ്കണമുള്ള അമീറ നൂറ സർവകലാശാല സൗദി തലസ്ഥാനമായ റിയാദിലാണ് [141]. മധ്യ പൗരസ്ത്യ മേഖലയിലെ ഏറ്റവും വലിയ വനിതാ സർവകലാശാല കൂടിയാണ് അമീറ നൂറ സർവകലാശാല. 80 ലക്ഷം ചതു. അടി സ്ഥലത്ത് പരന്നുകിടക്കുന്ന കലാലയം 15 കോളജുകളിലായി 40,000 വിദ്യാർഥിനികളെ ഉൾക്കൊള്ളുന്നതാണ് [142]. ഒരേ അങ്കണത്തിൽ വിപുലമായ എല്ലാ സൗകര്യങ്ങളുമുള്ള ലോകത്തിലെ ഏറ്റവും വലിയ സർവകലാശാല എന്ന പദവി ഈ സർവകലാശാലക്കുണ്ട്. ക്യാംപസിനകത്തു യാത്രചെയ്യുവാൻ മെട്രോ ട്രെയിൻ സർവീസുമുണ്ട്. രാജ്യത്തെ മറ്റൊരു പ്രധാന വിദ്യാഭ്യാസ സ്ഥാപനമാണ്‌ കിങ് ഫൈസൽ ഫൗണ്ടേഷന്റെ കീഴിൽ ചാരിറ്റി സ്വഭാവത്തിൽ പ്രവർത്തിക്കുന്ന റിയാദിലെ അൽ ഫൈസൽ സർവകലാശാല [143] . വൈദ്യശാസ്ത്രം, എൻജിനീയറിങ്, ഭരണ നിർവ്വഹണം, സയൻസ് ആന്റ് ജനറൽ സ്റ്റഡീസ് എന്നീ കോളജുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ സൗദിയിലെ പ്രവാസി വിദ്യാർഥികൾക്ക് ബിരുദ, ബിരുദാനന്തര പഠനത്തിന് റിയാദിലെ അൽ ഫൈസൽ സർവകലാശാല മികച്ച സൗകര്യങ്ങളൊരുക്കുന്നു [143]. ഹിജ്റ 1381-ൽ (പൊതുവർഷം 1961) നിലവിൽ വന്ന രാജ്യത്തെ പ്രമുഖ സർവകലാശാലയാണ് മദീനയിലെ മദീന ഇസ്‌ലാമിക് സർവകലാശാല. ഖുർആൻ, ഹദീഥ്, ശരീഅത്ത്‌, ദഅവ, അറബി ഭാഷ, ഉസുൽ അൽ-ദിൻ എന്നീ ആറ് ഫാക്കൽറ്റികളിലായാണ് ഇവിടെ പഠനം നടക്കുന്നത് [144]. മതപഠനങ്ങൾ കൂടാതെ, ശാസ്ത്രം, എൻജിനീയറിംഗ്, വൈദ്യം, വിവരസാങ്കേതികാവിദ്യ എന്നീ മേഖലകളിലും കോഴ്സുകൾ തുടങ്ങാൻ തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്[145].

സർവകലാശാല/കലാലയം വെബ്സൈറ്റ് സ്ഥാപിതമായത് നഗരം
കിങ് സൗദ് സർവ്വകലാശാല www.ksu.edu.sa 1957 റിയാദ്
കിങ് അബ്ദുൾ അസീസ് സർവ്വകലാശാല http://www.kau.edu.sa/home_english.aspx 1967 ജിദ്ദ
പ്രിൻസസ്സ് നൂറ ബിന്റ് അബ്ദുൾ റഹ്മാൻ യൂണിവേഴ്സിറ്റി http://www.pnu.edu.sa 1970 റിയാദ്
ഇമാം മുഹമ്മദ് ബിൻ സൗദ് ഇസ്‌ലാമിക് സർവ്വകലാശാല www.imamu.edu.sa 1974 റിയാദ്
അറബ് ഓപ്പൺ യൂണിവേഴ്സിറ്റി www.arabou.org.sa 2002 റിയാദ്
പ്രിൻസ് സുൽത്താൻ സർവ്വകലാശാല www.psu.edu.sa 2003 റിയാദ്
റിയാദ് കോളേജ് ഓഫ് ഡെന്റിസ്ട്രി ആന്റ് ഫാർമസി www.riyadh.edu.sa, 2004 റിയാദ്
അൽ-യമാമ സർവ്വകലാശാല www.alyamamah.edu.sa 2004 റിയാദ്
ദാർ അൽ ഉലൂം സർവ്വകലാശാല www.dau.edu.sa 2005 റിയാദ്
കിങ് അബ്ദുൾ അസീസ് ആരോഗ്യ സർവ്വകലാശാല www.ksau-hs.edu.sa 2005 റിയാദ്
അൽ-ഫൈസൽ സർവ്വകലാശാല www.alfaisal.edu 2007 റിയാദ്
അൽ മരീഫ കോളേജ് ഓഫ് സയൻസ് ആന്റ് ടെക്നോളജി. www.mcst.edu.sa 2008 റിയാദ്
അൽ ഫാറാബി , കോളേജ് ഓഫ് ഡെന്റിസ്ട്രി ആന്റ് നേഴ്സിംഗ് www.alfarabi.edu.sa, 2009 റിയാദ്
സൽമാൻ ബിൻ അബ്ദുൾ അസീസ് സർവ്വകലാശാല. http://www.sau.edu.sa/web/en 2009 അൽ-ഖർജ്
കിങ് അബ്ദുള്ള യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി http://www.kaust.edu.sa 2009 തുവാൾ
സൗദി ഇലക്ടോണിക് സർവ്വകലാശാല www.seu.edu.sa 2010 റിയാദ്
ഷക്ര സർവ്വകലാശാല www.su.edu.sa 2010 ഷക്ര
അൽ-മജ്മ സർവ്വകലാശാല http://mu.edu.sa/ 2010 അ-മജ്മ

മാധ്യമ രംഗം

പ്രമാണം:Jeddah TV Tower.jpg
ജിദ്ദ ടി.വി ടവർ

സൗദി പ്രസ് ഏജൻസി(എസ് പി എ)യാണ് സൗദി അറേബ്യയുടെ ഔദ്യോഗിക ന്യൂസ് ഏജൻസി. വാർത്താവിതരണ, സാംസ്കാരിക രംഗങ്ങളിൽ സൗദി അറേബ്യ വിപ്ലവകരമായ മാറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അതിനു വേണ്ടി പുതുതായി രൂപവൽക്കരിച്ച ഓഡിയോ വിഷ്വൽ ജനറൽ അതോറിറ്റി എന്ന സ്വതന്ത്രസ്ഥാപനത്തിന് സ്വന്തമായ വാർഷിക ബജറ്റും അഡ്മിനിസ്ട്രേഷൻ സംവിധാനവുമുണ്ട്. വാർത്താവിനിമയ മന്ത്രിയുടെ കീഴിലുള്ള ആറംഗ സമിതിയാണ് ഓഡിയോവിഷൽ അതോറിറ്റിയുടെ ഉത്തരവാദിത്തം വഹിക്കുന്നത്. വകുപ്പുമന്ത്രിക്കു പുറമെ എക്സലൻറ് റാങ്കിലുള്ള പ്രസിഡൻറ്, ഗവർണർ, സർക്കാർ പ്രതിനിധികളായി രണ്ട് പേർ, സാങ്കേതിക വിദഗ്ദ്ധരായ മന്ത്രിസഭ നിയമിക്കുന്ന രണ്ട് പേർ എന്നിവരങ്ങിയ ആറംഗ സഭയും അതോറിറ്റിയുടെ മേധാവിത്വത്തിലുണ്ട്.

സൗദി ടെലികോം കമ്പനി, മൊബൈലി, സൈൻ എന്നിവയാണ് മൊബൈൽ, ഇന്റർനെറ്റ്‌ സേവന ദാദാക്കൾ. സൗദി ടെലികോം കമ്പനി മാത്രമാണ് രാജ്യത്ത് ലാൻഡ്‌ ലൈൻ സേവനംനൽകുന്നത്. സൗദിയിലെ ഇലക്‌ട്രോണിക് മാധ്യമങ്ങൾക്ക് സാംസ്‌കാരിക-വാർത്താവിനിമയ മന്ത്രാലയം കൊണ്ടുവന്ന പുതിയ നിയമാവലി പ്രകാരം ഇലക്‌ട്രോണിക് പത്രങ്ങൾ, ടി.വി-റേഡിയോ ചാനലുകൾ, വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ, പരസ്യ സൈറ്റുകൾ, ഇലക്‌ട്രോണിക് സന്ദേശങ്ങൾ, മൊബൈൽ-മൾട്ടിമീഡിയ സന്ദേശങ്ങൾ, മൊബൈൽ പരസ്യങ്ങൾ, സ്വകാര്യ സൈറ്റുകൾ, മെയിൽ ഗ്രൂപ്പുകൾ, ഡയലോഗ്-ചാറ്റിങ്ങുകൾ തുടങ്ങിയവ ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഗണത്തിൽ വരും. നിബന്ധനകൾക്ക് വിധേയമായി മൂന്ന് വർഷത്തേക്കാണ് ഇത്തരം മാധ്യമങ്ങൾക്ക് അനുമതി നൽകുക. നിയമലംഘനം നടത്തുന്ന ഇ-പ്രസിദ്ധീകരണങ്ങൾക്ക് രാജ്യത്തിന്റെ പൊതു താൽപര്യത്തിനും വ്യക്തി താൽപര്യത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്നതിനാൽ രണ്ട് തരത്തിലുള്ള പിഴകൾ ചുമത്തും.

പ്രധാന പത്രങ്ങൾ

ഉക്കാദ് അറബിക്
അൽ-ജസീറ അറബിക്
അഷാർക് അൽ അവസാത് അറബിക്
അൽ-വതൻ അറബിക്
അൽ-റിയാദ് അറബിക്
സൗദി ഗസറ്റ് ഇംഗ്ലീഷ്
അറബ് ന്യൂസ് ഇംഗ്ലീഷ്
മലയാളം ന്യൂസ് മലയാളം
ഗൾഫ് മാധ്യമം മലയാളം
ഗൾഫ് തേജസ്‌ മലയാളം
മിഡിൽ ഈസ്റ്റ് ചന്ദ്രിക മലയാളം

പ്രധാന ടെലിവിഷൻ ചാനലുകൾ

സൗദി ടി.വി.1 വാർത്താധിഷ്ഠിതം
സൗദി ടി.വി.2 വാർത്താധിഷ്ഠിതം
സൗദി ടി.വി.സ്പോർട്സ് കായികം
അൽ-ഇക്ബാരിയ മറ്റുള്ളവ
എ.ആർ.ടി.നെറ്റ് വർക്ക് മറ്റുള്ളവ

Saudi ch.for quran

സാമൂഹിക രംഗം

സൗദി നേരിടുന്ന പ്രധാന സാമൂഹിക പ്രശ്നം തൊഴിലില്ലായ്മ ആണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു [146] [147]. മികച്ച വേതനമുള്ള ജോലിക്കായി കാത്തിരിക്കുന്ന ഒരു യുവത്വം സൗദിയിലുണ്ട്. ഇവരുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കുക എന്നത് സർക്കാരിന് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. [148] [149].

സൗദിയിലെ നിലവിലെ അവസ്ഥയിൽ വിവാഹത്തിന് കുറഞ്ഞ പ്രായം എത്രയാണെന്ന് നിജപ്പെടുത്തിയിട്ടില്ല. രക്ഷാകർത്താക്കൾക്കാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അവകാശം. സൗദി അറേബ്യയിൽ പുരുഷൻ വിവാഹിതനാകണമെങ്കിൽ സ്ത്രീയുടെ പിതാവിന് ധനം കൊടുക്കണം. ഇതിനാൽ ഭീമമായ സ്ത്രീധനം പ്രതീക്ഷിച്ചു നന്നേ പ്രായം കുറഞ്ഞ പെൺകുട്ടികളെ വൃദ്ധന്മാർക്ക് നിക്കാഹ് ചെയ്തുകൊടുക്കുന്ന സമ്പ്രദായം ചില ഗ്രാമങ്ങളിൽ നിലവിലുണ്ട്. കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കായുള്ള യു.എൻ ഉടമ്പടിയിൽ സൗദി അറേബ്യയും ഒപ്പുവെച്ചിട്ടുണ്ട്. ഈ ഉടമ്പടി അനുസരിച്ച് 18 വയസിന് താഴെയുള്ളവർ കുട്ടികളാണ്. പെരുകി വരുന്ന വിവാഹമോചനമാണ് രാജ്യത്തെ മറ്റൊരു പ്രധാന സാമൂഹിക പ്രശ്നം. വിവാഹമോചനങ്ങളിൽ 66ശതമാനവും വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലാണെന്നാണ് കണക്കുകൾ പറയുന്നത്. വിവാഹം ഔദ്യാഗികമായി റജിസ്റ്റർ ചെയ്യണമെങ്കിൽ പാരമ്പര്യരോഗങ്ങൾ, എയ്ഡ്സ് എന്നിവയുടെ കാര്യത്തിൽ പൂർണമായ മെഡിക്കൽ പരിശോധനക്ക് വിധേയമാവേണ്ടതുണ്ട്. വളരെ അടുത്തു ബന്ധുക്കൾ തമ്മിലുള്ള വിവാഹം സൗദി അറേബ്യയിൽ നിലവിലുണ്ട്, ഇങ്ങനെ വിവാഹിതരാവുന്ന ആളുകളുടെ ഇടയിൽ പാരമ്പര്യ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു [150] [151].

സാംസ്കാരികം

ലോകത്തെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ സംസാരിക, വിനോദ രംഗങ്ങളിൽ പരമ്പരാഗതമായ ആചാരങ്ങളും ആഘോഷങ്ങളും ഇപ്പോഴും തുടർന്ന് പോരുന്നുണ്ട്.

ആഘോഷങ്ങൾ

പെരുന്നാൾ

മുസ്ലിം മത വിശ്വാസികളുടെ രണ്ട്‌ പ്രധാന ആഘോഷങ്ങളായ ഈദുൽ ഫിത്റും ഈദുൽ അഹ്‌ദയും സൗദി അറേബ്യയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.[152]. പ്രധാന റോഡുകളിലെ ഇലക്ട്രിക് പോസ്റ്റുകളിലും ഈന്തപനകളിലുമെല്ലാം വ്യത്യസ്ത വർണങ്ങളോട് കൂടിയ വൈദ്യുത വിളക്കുകൾ ഘടിപ്പിക്കുന്നു. പ്രത്യേക സ്ഥലങ്ങളിൽ പരമ്പരാഗത നൃത്തങ്ങൾ, ഗാനമേള, നാടകം തുടങ്ങിയവയും വിനോദ മൽസര പരിപാടികളും നടത്തുന്നു. പെരുന്നാളിനോടനുബന്ധിച്ച് വിവിധ നഗരസഭകൾ കരിമരുന്നുപ്രയോഗങ്ങളും സർക്കസും വിവിധ കലാ, കായിക, സാംസ്‌കാരിക, വിനോദ പരിപാടികളുമടക്കം ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടികൾ നടത്താറുണ്ട്‌. രാജ്യത്തെ നൂറുകണക്കിന് ഈദ്ഗാഹുകളിലും പ്രധാന പള്ളികളിലും പെരുന്നാൾ നമസ്‌കാരം നടക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ തീർഥാടകരും മക്ക നിവാസികളുമടക്കം അടക്കം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഒരുമിച്ചു വിശുദ്ധ ഹറമിലെ പെരുന്നാൾ നമസ്‌കാരത്തിന് പങ്കെടുക്കുന്നു. മദീനയിലെ മസ്ജിദുന്നബവിയിലെ പെരുന്നാൾ നമസ്‌കാരത്തിന് രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി ആളുകൾ പങ്കെടുക്കുന്നു[153]..

ജനാദിരിയ്യ

ജനാദിരിയ്യയിലെ പൗരാണിക ചരിത്ര ശേഷിപ്പുകളുടെയും പ്രദർശനം

സൗദി അറേബ്യയുടെ ദേശീയ സാംസ്കാരിക പാരമ്പര്യാഘോഷമാണ് റിയാദിലെ ജനാദിരിയ്യ ഗ്രാമത്തിലെ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ നടക്കുന്ന വർണശബളമായ ജനാദിരിയ്യ ആഘോഷം. സൗദി നാഷണൽ ഗാർഡ് വർഷാവർഷം സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സാംസ്കാരികാഘോഷ പരിപാടിയിൽ ഓരോ വർഷവും അതിഥി രാജ്യമായി വരുന്ന രാഷ്ട്രത്തിന്റെ തലവൻ മുഖ്യാതിഥിയാരിക്കും. കലാസാംസ്‌കാരിക പരിപാടികളും സെമിനാറുകളും നടക്കുന്ന ആഘോഷത്തിൽ സ്ത്രീകൾക്ക് പ്രത്യേക ദിവസങ്ങൾ മാറ്റിവെക്കും. ജനാദിരിയ്യ ചടങ്ങിലെ മുഖ്യ ഇനം സൗദിയിലെ പരമ്പരാഗത ദേശീയ നൃത്തമായ അൽ അർദഃ അസ്സുഊദിയ്യ ആണ്. വിവിധ വിഷയങ്ങളിലെ സെമിനാറുകൾ, കവിയരങ്ങ്, നാടകം, പാരമ്പര്യ ദൃശ്യങ്ങൾ, കരവിരുതുകളുടെ പ്രദർശനം എന്നിവയാണ് ജനാദിരിയ്യ ചടങ്ങിൽ അരങ്ങേറുന്ന മറ്റു മുഖ്യ ഇനങ്ങൾ[154]. രാജ്യത്തിന്റെ പാരമ്പര്യത്തെയും സാംസ്കാരിക തനിമയെയും അടയാളപ്പെടുത്തുന്ന വൈവിധ്യമാർന്ന നാടൻ കലാ രൂപങ്ങളുടെയും പൗരാണിക ചരിത്ര ശേഷിപ്പുകളുടെയും പ്രദർശനം പരിപാടിയോടനുബന്ധിച്ചു ഉണ്ടായിരിക്കും. വിവിധ മേഖലകളെയും സാംസ്‌കാരിക കേന്ദ്രങ്ങളെയും മന്ത്രാലയങ്ങളെയും പ്രതിനിധീകരിച്ചുള്ള പവലിയനുകളും ജനാദിരിയ്യയിൽ ഒരുക്കുന്നു. മറ്റു ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള കലാ സാംസ്കാരിക സാഹിത്യ നായകന്മാർ അടക്കം നിരവധി പ്രഗൽഭർ പരിപാടിയിൽ പങ്കെടുക്കാറുണ്ട് [155].

സൂക്ക് ഉക്കാദ് സാംസ്‌കാരിക മേള

പൗരാണിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുകൾ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി താഇഫിലെ അൽഇർഫാ മേഖലയിലെ സൂക്ക് ഉക്കാദ് ആസ്ഥാനത്ത് നടത്തുന്ന പരിപാടിയാണ് സൂക്ക് ഉക്കാദ് സാംസ്‌കാരിക മേള. താഇഫ് പട്ടണത്തിൽനിന്ന് റിയാദ് റോഡിൽ 25 കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് വിശാലമായ സൂക്ക് ഉക്കാദ് സ്ഥിതിചെയ്യുന്നത്. ഭരണ, ടൂറിസ, കലാസാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുന്ന പരിപാടി ഒരാഴ്ചയോളം നീണ്ടു നിൽക്കും[156]. മേളയിൽ സാഹിത്യ ചർച്ച, നിരൂപണം, നാടകം, കവിയരങ്ങ്, ചിത്ര രചന, പ്രസംഗം, കവിതാലാപനം, അറബി കലിഗ്രഫി, അറബി എഴുത്ത്, കരകൗശല വസ്തുക്കളുടെ പ്രദർശനം, കുതിര ഓട്ട മൽസരം, ഒട്ടക കാഫില തുടങ്ങിയ വിവിധ കലാകായിക സഹിത്യ മൽസരങ്ങൾ അരങ്ങേറും. ഒരു കി.മീറ്ററോളം നീണ്ടുകിടക്കുന്ന വിശാലമായ സൂക്ക് ഉക്കാദിൽ കരകൗശലവസ്തുക്കൾ, കൃഷി ഉൽപന്നങ്ങൾ, മ്യഗങ്ങൾ എന്നിവയുടെ വിൽപനക്ക് നിരവധി കേന്ദ്രങ്ങളുണ്ടാകും. പരമ്പരാഗതവും ആധുനികവുമായ ഭക്ഷ്യപദാർഥങ്ങളുടെ പ്രദർശനത്തിനും വിൽപനക്കും കഫേക്കും കടകളും സന്ദർശകർക്ക് പരമ്പരാഗത വസ്തങ്ങൾ ധരിച്ച് ഫോട്ടോ എടുക്കുന്നതിന് സ്റ്റുഡിയോ സംവിധാനവും കലാകായിക വിനോദ മൽസരങ്ങൾക്ക് വ്യത്യസ്ത വേദികളും എല്ലാം ഇവിടെ ഒരുക്കാറുണ്ട്[157].

ദേശീയ ദിനം

അബ്‌ദുൽ അസീസ്‌ രാജാവ്‌ 1932-ൽ ആധുനിക സൗദി അറേബ്യ രൂപീകരിച്ചതിന്റെ സ്മരണയിൽ സെപ്റ്റംബർ 23 ന് ആണ് രാജ്യത്തെ ദേശീയ ദിനാഘോഷം[158]. ഹിജാസ്, നജദ് എന്നീ പേരുകൾക്കു പകരം സൗദി അറേബ്യ എന്ന ഭദ്രവും ശക്തവും ഏകീകൃതവുമായ ഒരു രാഷ്ട്രത്തിന്റെ പിറവിയുടെ ആഘോഷം രാജ്യത്തുടനീളം നിരവധി പരിപാടികളോടെ ആഘോഷിക്കും. ദേശീയ ദിനം പ്രമാണിച്ച് പൊതു-സ്വകാര്യ മേഖലകൾക്ക് പൊതുഅവധി നൽകുന്നു. റിയാദ് നഗരസഭ തലസ്ഥാനത്ത് നിരവധി പരിപാടികൾ പൊതുജനങ്ങൾക്കായി ഒരുക്കുന്നു. പാരമ്പര്യ കലാ പരിപാടികൾ അവതരിപ്പിക്കുന്നതിനായി റിയാദ് നഗരിയുടെ വിവിധ ഭാഗങ്ങളിൽ വൻ തമ്പുകൾ കെട്ടിയുണ്ടാക്കും. രാജ്യ തലസ്ഥാനമായ റിയാദിലെ മനാഖ് അൽ അബ്ദുൽ അസീസ് പാർക്ക്, ഈസ്റ്റ് റിങ് റോഡിലെ മൈതാനം, കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സിറ്റി, ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ കിൻദി മൈതാനം, അരീജാ, ഖാദിസിയ്യ എന്നിവിടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികൾ നടത്താറുണ്ട്‌[159]. സൗദിയുടെ ചരിത്രം കുറിച്ചിട്ട ചിത്രങ്ങളുടെ പ്രദർശനവും അറബി സാഹിത്യ ഭാഷയിലുള്ള കവിയരങ്ങുകളും ദേശീയ ദിന പരിപാടികളോടൊന്നിച്ച് ഒരുക്കുന്നു. കൂടാതെ യുവജനങ്ങളെ ആകർഷിക്കുന്ന കല-കായിക പ്രകടനങ്ങൾ, കവിയരങ്ങുകൾ എന്നിവയും ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തുന്നു.

കലാ സാഹിത്യരംഗം

റിയാദ് പുസ്തക മേള

സൗദി സാംസ്കാരിക മന്ത്രാലയം വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടിയാണ് റിയാദ് അന്താരാഷ്ട്ര പുസ്തക മേള [160]. പ്രസാധനാലയങ്ങളുടെ എണ്ണത്തിലും രാജ്യങ്ങളുടെ പങ്കാളിത്തത്തിലും പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നാണ് റിയാദ് പുസ്തക മേള. മേളയോടനുബന്ധിച്ച നടക്കുന്ന സാംസ്കാരിക ചർച്ചകളിലും സെമിനാറുകളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിന്തകരും പണ്ഡിതരും എഴുത്തുകാരും പ്രസാധകരും പങ്കെടുക്കാറുണ്ട്. റിയാദ് അന്താരാഷ്ട്ര പുസ്തകോൽസവത്തെ രാജ്യത്തെ സാംസ്കാരിക ഉത്സവമായാണ് പുസ്തക പ്രേമികളും സാംസ്കാരിക പ്രവർത്തകരും കാണുന്നത്. ഇന്ത്യയിൽ നിന്നും കഴിഞ്ഞ ഏഴു വർഷമായി ഇസ്ലാമിക് പബ്ലിഷിംഗ് ഹൌസ് എന്ന മലയാള പ്രസാധനാലയം റിയാദ് പുസ്തകമേളയിൽ പങ്കെടുക്കുന്നു. [160].

നാടകവും സിനിമയും

പൊതു സിനിമ-നാടക ശാലകൾ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. 1980-ൽ ജിദ്ദയിലും മക്കയിലും സർക്കാർ അനുമതിയില്ലാതെ ചില താൽകാലിക സിനിമാ ശാലകൾ തയ്യാറാക്കുകയും അവിടെ ഇന്ത്യൻ, ഈജിപ്ഷ്യൻ, തുർക്കിഷ് സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തു. യാഥാസ്ഥിക മത വിഭാഗങ്ങൾ ഇതിനെതിരെ ശക്തമായി രംഗത്ത് വന്നതിനെ തുടർന്ന് അധികാരികൾ ഈ സിനിമാ ശാലകളെല്ലാം ഉടനടി അടച്ചു പൂട്ടുകയും ചെയ്തു. പിന്നീട് 2008 ൽ സൗദി സാംസ്കാരിക വകുപ്പ് ശൂറാ കൗൺസിലിൽ സിനിമാ ശാലകൾക്ക് പ്രവർത്തനാനുമതി നൽകാൻ നിർദ്ദേശം വെക്കുകയും ആ നിർദ്ദേശം ശക്തമായ വിയോജിപ്പോടെ തള്ളിപ്പോകുകയും ചെയ്തു[161].

ആചാരങ്ങൾ

വിവാഹം

ഭക്ഷണ ക്രമം

ഒരു അൽബെയ്ക്ക് ശാഖ

ഇസ്‌ലാമിക് നിയമപ്രകാരം അനുവദനീയമായ ഭക്ഷണം മാത്രമാണ് രാജ്യത്ത് അനുവദിക്കപ്പെട്ടിട്ടുള്ളത്. പന്നിയിറച്ചി, മദ്യം എന്നിവ രാജ്യത്ത് വിലക്കപ്പെട്ടവയാണ്. ഗോതമ്പ് പൊടിയും ഉപ്പും യീസ്റ്റും ഉപയോഗിച്ച് തയ്യാറാക്കുന്ന കുബ്ബൂസ് (റൊട്ടി) ആണ് സൗദി അറേബ്യയിലെ പ്രധാന ഭക്ഷണം. യെമനിൽ നിന്ന് പിറവിയെടുത്തതെന്ന് കരുതുന്ന അരിയാഹാരമായ കബ്സ രാജ്യത്തെ ജനപ്രിയ ഭക്ഷണമാണ് [162] [163]. ചിലയിടങ്ങളിൽ മജ്ബൂസ് എന്നും കബ്‌സയ്ക്ക് വിളിപ്പേരുണ്ട്. കൂട്ടമായിരുന്ന് ഒരു പാത്രത്തിൽ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന രീതി ഇവിടെയുണ്ട്. മന്തി, മജ്‌ലൂസ്, മസ്‌ലി, കബ്‌സ അഫ്ഗാനി, ലാഹോർ ബിരിയാണി, ഹരീസ്, സരീദ്, മത്‌റൂബ, ബഷ്മൽമക്, റോണ, ലഹം മസ്സങ്ക, നാഷ്ഫ്‌ലഹം, ഖുബ്‌സ് തുടങ്ങി അറബികളുടെ ഇഷ്ടവിഭവങ്ങളെല്ലാം ഇവിടെ പ്രസിദ്ധമാണ്.

വസ്ത്ര ധാരണം

ഇസ്‌ലാമിക സംസ്കാരവും മൂല്യങ്ങളും നില നിർത്തിക്കൊണ്ടുള്ള വസ്ത്രധാരണ രീതിയാണ് രാജ്യത്ത് നിർബന്ധമാക്കിയിട്ടുള്ളത്.

വിനോദ സഞ്ചാരം

സൗദിയിലെത്തിയ മുസ്ലിം തീർത്ഥാടകർ മക്കയിൽ

നിരവധി ചരിത്ര പ്രധാന സ്ഥലങ്ങളും ആധുനിക ടൂറിസ്റ്റ് കേന്ദ്രങ്ങളും അടങ്ങിയ പ്രദേശമാണ് സൗദി അറേബ്യ. റിയാദ് ദേശീയ മ്യൂസിയം[164], ഖസ്ർ മസ്മക്, സൂക്ക് ദില്ല്, ദിരിയ [165], വാദി ഹനീഫ എന്നിങ്ങനെ നിരവധി സന്ദർശക കേന്ദ്രങ്ങൾ തലസ്ഥാനമായ റിയാദിൽ ഉണ്ട്. കിങ് അബ്ദുൾ അസീസ് ഹിസ്റ്റോറിക്കൽ സെന്ററിന്റെ ഭാഗമായ മസ്മാക്ക് കോട്ട, സൗദി അറേബ്യയുടെ തനത് വാസ്തു ശിൽപ ചാതുരിയുടെ പ്രൗഢിയിൽ നിൽക്കുന്ന റിയാദ് ശഖ്‌റയിലെ അൽ സുബൈഇ ഭവനം തുടങ്ങിയവ റിയാദിലെ ചരിത്രപ്രാധാന്യമുള്ള കോട്ടകളാണ്. സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ജിദ്ദയിലെ ഒരു പ്രധാന ആകർഷണം ചെങ്കടൽ തീരത്ത് സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കൃതൃമ ജലധാരയായ കിംഗ്‌ ഫഹദ് ജലധാരയാണ്. ഇസ്‌ലാമിക വിശ്വാസികളുടെ വിശുദ്ധ ഹറമുകളിലൊന്നായ മസ്ജിദുന്നബവിയും പ്രവാചകൻ മുഹമ്മദ്‌ നബിയുടെ ഖബറിടവും സ്ഥിതിചെയ്യുന്ന പ്രദേശമാണ് മദീന. മുഹമ്മദ്‌ നബിയുടെയും തുടർന്ന് വന്ന ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ തുടങ്ങിയവരുടെയും ഖിലാഫത്തിന്റെ ആസ്ഥാനം തുടങ്ങി നിരവധി സവിശേഷതകൾ നിറഞ്ഞ പ്രദേശമാണ് മദീന. രാജകീയ പ്രൗഡികളുടെ സൂക്ഷിപ്പുകളും ഇസ്‌ലാമിക പുരാവസ്തു ശേഖരങ്ങളും അടങ്ങുന്ന ചരിത്ര പ്രദേശമാണ്‌ നജ്റാൻ. ഗ്രാമീണ വിപണികൾ, കരകൗശല വസ്തുക്കൾ, വാദി നദാലിലെ കെട്ടി നിർത്തിയ തടാകം, തുടങ്ങി സൗദി അറേബ്യയിലെ പൗരാണിക സംസ്കാരത്തിന്റെ അടയാളങ്ങൾ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.

അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാകാനുള്ള തയാറെടുപ്പിലാണ് സൗദി അറേബ്യ. വിനോദസഞ്ചാര വികസനം ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്നായാണ് സൗദി അറേബ്യ കാണുന്നത്. ബൃഹത്തായ നിരവധി വിനോദ സഞ്ചാര വികസനപദ്ധതികൾ നിർമ്മാണഘട്ടത്തിലാണ്. നിലവിൽ ടൂറിസം രാജ്യത്ത് ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽജന്യ മേഖലയാണ്. സൗദി അറേബ്യയുടെ ആഭ്യന്തര തൊഴിൽവിപണിയിൽ 26 ശതമാനമാണ് നിലവിൽ വിനോദ സഞ്ചാരമേഖലയുടെ പങ്കാളിത്തം. സൗദി വിനോദ സഞ്ചാരികൾ കൂടുതലായും വിദേശ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. എങ്കിലും വേനൽക്കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ടൂറിസം ഫെസ്റ്റിവലുകളിൽ ദശലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കാറുണ്ട്.

ജബൽ അൽ ഹാര ഗുഹകൾ

കിഴക്കൻ പ്രവശ്യയിൽ അൽ ഹസ പട്ടണത്തിന് സമീപമുള്ള ജബൽ അൽ ഹാര ഗുഹകൾ സഞ്ചാരികളെ ആകർഷിക്കുന്ന ഒന്നാണ്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 224 മീറ്റർ ഉയരമുള്ളതും പരന്ന മുകൾഭാഗമുള്ളതുമായ ഒരു കുന്നാണ് ജബൽ അൽ ഹാര. ഇതിന്റെ കിഴക്കുഭാഗത്തായാണ് ഗുഹകളുടെ പ്രധാനകവാടം. ആകമൊത്തം 28ഓളം ഇടനാഴികൾ പോലെ വീതിയുള്ള ഭാഗങ്ങളുള്ളതും 1.5 കി.മീറ്ററോളം നീളമുള്ളതുമാണ് ഈ ഗുഹകൾ.

മദായിൻ സ്വാലിഹ്

മദീനയിൽ നിന്ന് മുന്നൂറ് കിലോമീറ്റർ വടക്ക് അൽ ഉല നഗരിൽ നിന്ന് 22 കിലോമീറ്റർ ദൂരത്ത് മരുഭൂമിയിൽ തലയുയർത്തി നിൽക്കുന്ന കൂറ്റൻ പാറകളാണ് മദായിൻ സ്വാലിഹ്. പാറകൾ തുരന്നുണ്ടാക്കിയ അൽഭുതമാണിത്. പതിമൂന്നര കിലോമീറ്റർ ചുറ്റളവിലുള്ള ഈ പ്രദേശത്ത് ചെറുതും വലുതുമായ 132 ശിലാവനങ്ങളാണുള്ളത്. യുനെസ്കൊയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട് ഈ പ്രദേശം [166] [167]. സൗദിയിൽ ലോകപൈതൃക പട്ടികയിൽ ഇടം നേടുന്ന പ്രഥമസ്ഥലമാണ് മദായിൻ സ്വാലിഹ്.

റുബഉൽ ഖാലി

റുബുൽ ഖാലി മരുഭൂമിയിലെ സൂര്യാസ്തമയം

ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമിയായ സാഹസിക സഞ്ചാര മേഖലയാണ് സൗദി അറേബ്യയിലെ നജ്‌റാനിൽ നിന്ന് തുടങ്ങുന്ന റുബഉൽ ഖാലി[168][169]. സൗദി അറേബ്യയെക്കൂടാതെ ഒമാൻ, യു.എ.ഇ, യെമൻ എന്നീരാജ്യങ്ങളിൽ പടർന്നു കിടക്കുന്ന റുബഉൽ ഖാലി മരുഭൂമിയുടെ വലിപ്പം 6,50,000 ചതുരശ്ര കിലോമീറ്ററാണ്. ആയിരത്തോളം കിലോമീറ്റർ നീളത്തിൽ മരുഭൂമി നീണ്ടു കിടക്കുന്നു. ഈ പ്രദേശത്ത്‌ വേനൽക്കാലത്ത്‌ ജൂൺ-ജൂലൈ മാസങ്ങളിൽ 56 ഡിഗ്രി താപനിലയും മഞ്ഞു കാലത്ത്‌ കാലാവസ്ഥ മൈനസ്‌ 12 വരെയും എത്തുന്നു.[അവലംബം ആവശ്യമാണ്] റുബുൽഖാലിയോട്‌ ചേർന്ന്‌ ഏറ്റവും കൂടുതൽ ജനവാസമുള്ളത്‌ സൗദി-യെമൻ അതിർത്തിയിലാണ്‌.

ഹഖ്ൽ

ഈജിപ്തും ജോർദാനും ഇസ്രയേലും സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന വടക്ക് പടിഞ്ഞാറൻ അതിർത്തിയിൽ മനോഹരമായ അഖബ ഉൾക്കടൽ തീരത്താണ് ഉസ്മാനിയ ഭരണകാലത്തെ പ്രധാന തുറമുഖ പട്ടണമായിരുന്ന തന്ത്രപ്രധാനമായ ഈ അതിർത്തി പ്രദേശമായ ഹഖ്ൽ. ഇവിടത്തെ സീനായ് പർവതനിരകൾ അതിരിടുന്ന അഖബ ഉൾക്കടൽ ഏറ്റവും മനോഹരമായ കാഴ്ച്ചയാണ്. ചെങ്കടലിന്റെ വടക്കുഭാഗം ചെന്നവസാനിക്കുന്ന മുനമ്പാണ് അഖബ. ഇവിടെവെച്ച് സീനാ ഉപദ്വീപ് ചെങ്കടലിനെ രണ്ടായി പകുത്ത് ഒരു ഭാഗം അഖബ ഉൾക്കടലായും മറ്റേ ഭാഗം സൂയസ് കനാലായും വീതിച്ച് നൽകിയിരിക്കുന്നു.

താഇഫ് പുഷ്പമേള

താഇഫിലെ സറാവത്ത് പർവതം

സൗദി അറേബ്യയിലെ റോസാപ്പൂ കൃഷിക്ക് ഏറ്റവും പ്രസിദ്ധമായ താഇഫിൽ സൗദി ടൂറിസം വകുപ്പ് നടത്തുന്ന മേളയാണ് താഇഫ് പുഷ്പമേള. തായിഫിലെ കിങ് ഫൈസൽ മോഡൽ ഗാർഡനിൽ വെച്ച് നടത്തുന്ന മേളയിൽ നിരവധി കമ്പനികളും റോസാപ്പൂ കർഷകരും മേളയിൽ പങ്കെടുക്കാറുണ്ട്. തായിഫ് മുനിസിപ്പാലിറ്റിക്ക് കീഴിൽ ഭീമൻ പൂക്കളമൊരുക്കുന്നു. റോസാപ്പൂക്കളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വിവിധതരം സുഗന്ധ ദ്രവ്യങ്ങളും മറ്റ് ഉൽപന്നങ്ങളും പ്രദർശനത്തിനുണ്ടാകും. പരമ്പരാഗത ഭക്ഷ്യവിൽപന കേന്ദ്രങ്ങൾ, കരകൗശല വസ്തുക്കളുടെ സ്റ്റാളുകൾ, സാംസ്‌കാരിക പരിപാടികൾ, കലാകായിക മൽസരങ്ങൾ, കരിമരുന്ന് പ്രയോഗം, പുഷ്പ ഫോട്ടോ പ്രദർശനം എന്നിവയും മേളയിൽ ഒരുക്കുന്നു. താഇഫിന്റെ വിവിധ ഭാഗങ്ങളിൽ 1672 ഏക്കറിലായി 760 ഓളം റോസാപ്പൂ കൃഷിയിടങ്ങളുണ്ടെന്നാണ് കണക്ക്. ടൂറിസം വകുപ്പിന്റെ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇത്രയും കൃഷിയിടങ്ങളിൽ 7,83,000 ലധികം റോസാപ്പൂ ചെടികളുണ്ട്. ഒരോ വർഷവും ടൺകണക്കിന് റോസാപ്പൂക്കളാണ് താഇഫിൽ ഉൽപാദിപ്പിക്കുന്നത്. 40-60 ദിവസം ഇതിന്റെ വിളവെടുപ്പ് തുടരും. റോസാപ്പൂവിൽ നിന്ന് വിവിധ തരം ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികളും ഇവിടെയുണ്ട്. മേളയോടനുബന്ധിച്ചു ഇവിടെ പ്രമുഖ ഫോട്ടോഗ്രാഫർമാർ പകർത്തിയ വിവിധ തരം പൂവുകളുടെ ഫോട്ടോകൾ പ്രദർശിപ്പിക്കുന്ന പുഷ്പ ഫോട്ടോ പ്രദർശനം ഒരുക്കാറുണ്ട്.

ഫെസ്റ്റിവലുകൾ

സൗദിയിൽ വേനലവധി തുടങ്ങുന്നതോടെ ആഭ്യന്തര വിനോദ സഞ്ചാരികൾ സുഖവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിത്തുടങ്ങുന്നു. ഇക്കാലയളവിൽ രാജ്യത്ത് ധാരാളം ഫെസ്റ്റിവലുകളും വിനോദസഞ്ചാരികൾക്കായി ഒരുക്കാറുണ്ട്. ഇതിന്റെ ഭാഗമായി സൗദിയുടെ വിവിധ ഭാഗങ്ങളിലായി 18 സമ്മർ ഫെസ്റ്റിവലുകൾ നടക്കുന്നു. രാജ്യത്തെ വിവിധ പ്രവിശ്യകൾ കേന്ദ്രീകരിച്ച് വിനോദം, സ്‌പോർട്‌സ്, സാംസ്‌കാരിക പരിപാടികൾ, പാരമ്പര്യ കലാരൂപങ്ങൾ തുടങ്ങി വൈവിധ്യപൂർണമായ ആഘോഷങ്ങളാണ് സമ്മർ ഫെസ്റ്റിവലുകളായി രുപം നൽകിയിട്ടുള്ളത്.

അബ്ഹ ഹബ്‌ലയിലെ കേബിൾ കാർ സർവീസ്

തലസ്ഥാന നഗരിയായ റിയാദിൽ പ്രമുഖമായ 19 ഷോപ്പിങ് മാളുകളും വിനോദ കേന്ദ്രങ്ങളും പങ്കെടുക്കുന്ന ഷോപ്പിംഗും വിനോദവും കൂട്ടിയിണക്കിയുള്ള റിയാദ് ഫെസ്റ്റിവൽ മേളയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി വർണാഭമായ പരിപാടികൾ അരങ്ങേറും. രാജ്യത്തെ ഏറ്റവും പ്രശസ്തമായ മേളയാണ് ദക്ഷിണ മേഖലയായ അസീർ പ്രവിശ്യയിൽ സൗദി ടൂറിസം വകുപ്പിന്റെ കീഴിൽ നടക്കുന്ന അബഹ ഷോപ്പിങ് ഫെസ്റ്റിവിൽ. ജനബാഹുല്യം കൊണ്ടും വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾ കൊണ്ടും സൗദിയിലെ ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമായ പരിപാടിയാണ് അബ്ഹ ഫെസ്റ്റിവൽ[170]. രാജ്യത്ത് വേനൽ അവധി ആരംഭിക്കന്നതോടെയാണ് അബ്ഹ ഫെസ്റ്റിവൽ തുടങ്ങുന്നത്. അസീറിലെ വിനോദ സഞ്ചാരമേഖലകളായ അൽഗറ, അൽസുദ, ഹബ്ല, രിജാൽ അൽമ, പച്ചമല തുടങ്ങിയ പ്രകൃതിരമണിയ മേഖലകളിലാണ് ഫെസ്റ്റിവലിനെത്തുന്ന സഞ്ചാരികൾ കൂടുതൽ സമയം ചെലവഴിക്കുന്നത്. ആപ്പിൾ - മുന്തിരിത്തോട്ടങ്ങൾ നിറഞ്ഞുനിൽക്കുന്ന അൽ നമാസ്, ബല്ലസ്മാർ, സബ്തുൽ അലായ തുടങ്ങിയ സ്ഥലങ്ങളിലേക്കും സഞ്ചാരികൾ എത്തുന്നുണ്ട്. പുരാതന ഭവനങ്ങൾ സ്ഥിതി ചെയ്യുന്ന ദഹ്റാൻ ജുനൂബ്, അഹദ് റുഫൈദ തുടങ്ങിയ ഭാഗങ്ങളിലെ യാത്ര ആനന്ദകരമാണ്.

ജിസാനിലെ അൽ നഖീൽ ബീച്ചിൽ വർഷത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന മേളയാണ് ജിസാൻ കാർണിവൽ എന്നറിയപ്പെടുന്ന ജിസാൻ ഫെസ്റ്റിവൽ. ജിസാൻ പ്രവിശ്യയുടെ പാരമ്പര്യം, ചരിത്രം, കല, സംസ്‌കാരം എന്നിവ പുതുതലമുറക്ക് പരിചയപ്പെടുത്തുന്ന അനേകം ദൃശ്യങ്ങളാണ് മേളയിലുണ്ടാകുക. ജിദ്ദ ഗൈർ ഫെസ്റ്റിവൽ, താഇഫ് ഫെസ്റ്റവിൽ എന്നിവ നിരവധി സാംസ്‌കാരിക, വിനോദ, കായിക പരിപാടികൾ ഉൾപ്പെടുന്നതാണ്. നജ്‌റാൻ പ്രവിശ്യയുടെ പൈതൃകം വെളിപ്പെടുത്തുന്ന നജ്‌റാൻ സമ്മർ ഫെസ്റ്റിവൽ, അൽ ഹസ ഫെസ്റ്റിവൽ, ഹാഇൽ സമ്മർ ഫെസ്റ്റിവൽ, അൽഖസീം പ്രവിശ്യയിലെ പ്രശസ്തമായ ഉനൈസ സാംസ്‌കാരിക മേള, ബുറൈദ ഫെസ്റ്റിവൽ. ടൂറിസം ഉച്ചകോടി എന്ന ശീർഷകത്തിൽ അൽ ബാഹ സമ്മർ ഫെസ്റ്റിവൽ, തബൂക്ക് പ്രവിശ്യ സമ്മർ ഫെസ്റ്റിവൽ, മൂന്നാഴ്ച നീണ്ടുനിൽക്കുന്ന മദീന ഫെസ്റ്റിവൽ എന്നിവയെല്ലാം വിനോദസഞ്ചാരികൾക്കായി വൈവിദ്യമാർന്ന നിരവധി പരിപാടികൾ ഒരുക്കുന്നു.

ഖസീം ഈന്തപ്പഴ മേള

ഖസീമിലെ ബുറൈദ ഈന്തപ്പഴ മാർക്കറ്റ്

ഖസീമിലെ നാട്ടിൻപുറങ്ങളും നഗരവീഥികളും ഉൽസവലഹരിയിൽ ആക്കി 70 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് ഖസീം ഈന്തപ്പഴ മേള. ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ മേളയാണ് സർക്കാർ, സ്വകാര്യ പങ്കാളിത്തതോടെ നടക്കുന്ന ഖസീം ഈന്തപ്പഴ മേള. ജിസിസി മേഖലകളിൽ നിന്നും മറ്റു വിദേശ രാജ്യങ്ങിൽ നിന്നും നിരവധി വ്യാപാരികൾ ഈ മേളയിലെത്താറുണ്ട്[171]. നിരവധി ഔഷധ ഗുണങ്ങളും അപൂർവ രുചിയുമുള്ള ഖസീമിന്റെ സ്വന്തം ഉൽപന്നമായ സുക്കരി അടക്കം മുന്തിയ ഇനം മുതൽ താഴ്ന്ന നിലവാരത്തിലുള്ളത് വരെ ഫെസ്റ്റിവൽ കാലത്ത് ഇവിടെ ലേലത്തിനെത്തുന്നു. വൈവിധ്യമാർന്ന ഈന്തപ്പഴങ്ങൾ ലഭ്യമാകുന്ന ഈന്തപ്പഴ വസന്തം വരുന്നതോടെ മധുരക്കനിയുടെ തലസ്ഥാനമായ അൽ-ഖസീമിൽ ആഘോഷമാണ്. മൂന്നു ലക്ഷം ചതുരശ്രമീറ്റർ സ്ഥലത്തു രണ്ടയിരത്തോളം ശീതീകരണികളുളള ട്രക്കുകളിലാണു മേള നടക്കുന്നത്. ഹെക്ടറുകൾ വ്യാപിച്ചുകിടക്കുന്ന പ്ലാന്റെഷൻ മുതൽ സാധാരണ പൗരൻമാരുടെ ഇടത്തരം തോട്ടങ്ങൾ വരെ ഖസീം മേഖലയിൽ പരന്നു കിടക്കുന്നു. ഖസീമികളുടെ പ്രധാന വരുമാന മാർഗ്ഗമായ ഈന്തപ്പഴ തോട്ടങ്ങളിലും കയറ്റിറക്ക് മേഖലയിലും വിപണന രംഗത്തും മലയാളികളടക്കം നിരവധി വിദേശികൾ ജോലി ചെയ്യുന്നുണ്ട്.

ഒട്ടക ഓട്ടമത്സരം

അറബ് സംസ്‌കാരത്തിലെ പാരമ്പര്യ മൽസരമായ ഒട്ടക ഓട്ടമത്സരം സൗദി അറേബ്യയിലെ പ്രധാന സാംസ്കാരിക വിനോദമാണ് [172]. വെറും ഒരു വിനോദമെന്നതിലുപരി സമൂഹത്തിലെ സമ്പന്നർക്ക് തങ്ങളുടെ മേൽക്കോയ്മ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഇത്തരം ഒട്ടക ഓട്ട മത്സരങ്ങൾ. വളരെയധികം ഒട്ടകങ്ങൾ പങ്കെടുക്കുന്ന മത്സരം നയനാന്ദകരമായ കാഴ്ചയാണ്. ബെദുക്കൾ എന്നു വിളിക്കുന്ന പ്രാചീന ഗോത്രവർഗ്ഗക്കാരുടെ ഒരു മത്സരം ആയിരുന്നു ഒട്ടക ഓട്ടം[173]. എന്നാൽ ഇന്ന് ഈ മത്സരം റിയാദിലെ ഒരു സ്റ്റേഡിയത്തിലെ വൃത്താകൃതിയിലുള്ള ട്രാക്കിൽ മാത്രമാണ് [172].

നിയമ വ്യവസ്ഥ

തൊഴിൽ നിയമങ്ങൾ

സൗദി തൊഴിൽ നിയമപ്രകാരം സ്പോൺസർക്ക് അവരുടെ തൊഴിലാളികളുടെ മേൽ കൂടുതൽ നിയന്ത്രണങ്ങൾ ചുമത്താൻ അവകാശമുണ്ട്. സ്പോൺസറുടെ നിയന്ത്രണത്തിൽ മാത്രമേ വിദേശ തൊഴിലാളിക്ക് തൊഴിൽ പെർമിറ്റ്, താമസരേഖ (ഇഖാമ)[174], രാജ്യം വിട്ടു പോകുന്നതിനും പുനപ്രവേശിക്കുന്നതിനും ഉള്ള അനുമതി പത്രം (എക്സിറ്റ് റീ എൻട്രി വിസ) എന്നിവ ലഭിക്കുകയുള്ളൂ. ഒരു തൊഴിലാളി അയാളുടെ സ്പോൺസറുടെ കീഴിൽ അല്ലാതെ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. വീട് ജോലി ചെയ്യുന്ന തൊഴിലാളികൾ സൗദിയിൽ തൊഴിൽ നിയമത്തിന്റെ പരിധിയിൽ വരുന്നില്ല. വീട്ടു ഡ്രൈവർമാർ, കാവൽക്കാർ, കൃഷി തൊഴിലാളികൾ, ആട്ടിടയന്മാർ, കുട്ടികളെ നോക്കുന്നവർ, വീട്ടു നേഴ്സുമാർ, വീട് പാചകക്കാർ, തയ്യൽ തൊഴിലാളികൾ, വീട് ശുചീകരണ തൊഴിലാളികൾ എന്നിവർ വീട് ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിഭാഗത്തിൽ പെട്ടവരാണ്. ഈ വിഭാഗത്തിന് ജോലി സമയം എത്രയെന്നു നിശ്ചയിച്ചിട്ടില്ല. വീട്ടു ജോലി ചെയ്യന്ന തൊഴിലാളികൾക്ക് സൗദി ലേബർ കോടതി വഴി തൊഴിൽ പ്രശ്നങ്ങൾക്ക് പരിഹാരം തേടാൻ സാധിക്കുകയില്ല. വീട് ജോലി ചെയ്യുന്ന തൊഴിലാളികളുടെ കരാർ കാലാവധി സാധാരണ രണ്ടു വർഷത്തേക്കാണ്.

വിസാ നിയമങ്ങൾ

വിസ നിയമം ലംഘിച്ച വിദേശികൾക്ക് ജോലി നൽകുകയോ സംരക്ഷണം നൽകുകയോ ചെയ്യുന്നവർക്ക് ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമം രാജ്യത്ത് നിലവിലുണ്ട്. സ്വന്തം സ്പോൺസർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നൽകുന്ന കമ്പനികൾക്കും വ്യക്തികൾക്കും ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന നിയമ പ്രകാരം ഫ്രീ വിസക്കാർക്ക് പുറമെ അവർക്ക് ജോലി നൽകുന്നവർക്കും ശിക്ഷ ലഭിക്കും. അനധികൃത തൊഴിലാളികൾക്ക് ജോലി നൽകുന്നവർക്ക് പുറമെ സ്വന്തം തൊഴിലാളികളെ പുറത്ത് ജോലി ചെയ്യാൻ അനുവദിക്കുന്നതും കുറ്റകരമാണ്. വർക്ക് പെർമിറ്റ്, ഇഖാമ തുടങ്ങിയ രേഖകൾ ഇല്ലാത്തതും കൃത്രിമരേഖകൾ കൈവശം വെക്കുന്നതും കടുത്ത ശിക്ഷ ലഭിക്കുന്നു. വിസ കാലാവധി കഴിഞ്ഞും തങ്ങുന്നവരും ഹജ്ജ്, ഉംറ, സന്ദർശക വിസകളിലെത്തി അനധികൃതമായി തങ്ങുന്നവർക്ക് ജോലി നൽകിയവരും ശിക്ഷിക്കപ്പെടും. നിയമലംഘനത്തിനു പിടികൂടുന്ന കമ്പനികൾക്കും വ്യക്തികൾക്കും അഞ്ചു വർഷം വരെ പുതിയ വിസ അനുവദിക്കില്ല. ഇത്തരം കമ്പനികൾക്ക് പുതിയ പദ്ധതികളും അനുവദിക്കില്ല. ഉംറ, ഹജ്ജ്, സന്ദർശക വിസകളിൽ വന്നവർ നിശ്ചയിച്ച തീയതിക്കുള്ളിൽ സ്വദേശത്തേക്ക് തിരിച്ചു പോകാതിരുന്നാൽ ഭീമമായ തുക പിഴയായി അടക്കുകയും ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്യും. ഇത്തരക്കാരെ പിടിച്ചാൽ തർഹീൽ വഴി നാട് കടത്തപ്പെടുന്നതാണ്. ഒറിജിനൽ പാസ്പോർട്ട് കൈവശമില്ലാത്തവർ ഔട്ട്പാസ് കരസ്ഥമാക്കി ജവാസാത്ത് ഓഫീസിൽനിന്ന് ഉംറ/ ഹജ്ജ്/ സന്ദർശക വിസ തെളിയിക്കുന്ന കമ്പ്യൂട്ടർ പ്രിന്റ് എടുക്കണം. ഔട്ട് പാസിന്റെ കാലാവധി മൂന്ന് മാസം മാത്രമായിരിക്കും. ഹജ്ജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ചവർക്കെതിരെ പിഴ, വാഹനങ്ങൾ കണ്ടുകെട്ടുക എന്നീ ശിക്ഷകളാണ് നൽകുക.

തീർത്ഥാടക വിസ

രാജ്യത്ത് ഹജ്ജ്‌ വിസ സൗജന്യമായാണ്‌ വിതരണം ചെയ്യുന്നത്‌. സൗദിയിലെ താമസരേഖകളും സൗദി ഹജ്ജ്‌ മന്ത്രാലയത്തിന്റെ അംഗീകാരപത്രവും സഹിതം അപേക്ഷ സമർപിക്കുന്ന അംഗീകൃത ട്രാവൽ ഏജൻസികൾക്കാണ് വിസ ലഭിക്കുന്നത് [175]. ഓരോ വർഷവും ശവ്വാൽ 15 മുതൽ ദുൽഖഅദ് 25 വരെയുള്ള കാലയളവിലാണ്‌ ഹജ്ജ് വിസ വിതരണം ചെയ്യുക. പത്ത്‌ ലക്ഷം പേർക്ക്‌ ആയിരം പേർ എന്ന തോതിലാണ്‌ ഓരോ രാജ്യങ്ങൾക്കും ഹജ്ജ്‌ ക്വാട്ട നൽകുന്നത്‌. ഇതുപയോഗിച്ച്‌ ജിദ്ദ, മക്ക, മദീന നഗരങ്ങളിൽ മാത്രമേ സന്ദർശിക്കാവൂ. രാജ്യത്ത്‌ സ്ഥിര താമസത്തിനോ ജോലിക്കോ ഈ വിസ ഉപയോഗിക്കാൻ പാടില്ല [175]. രാജ്യത്തിനകത്ത് നിന്നും ഹജ്ജിനു പോകുന്നവർ അതതു പ്രദേശത്തെ പാസ്പോർട്ട് ഓഫീസിലെത്തി ഹജ്ജ് അനുമതിപത്രങ്ങൾ (ഹജ്ജ് തസ്‌രീഹ്) എടുക്കണം. അഞ്ചു വർഷം കൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജിനു അനുമതി നൽകുക. വ്യാജരേഖകളുമായി ഹജ്ജിനെത്തുന്നവരെ പിടികൂടാൻ പ്രവേശന കവാടങ്ങളിൽ നൂതന സംവിധാനങ്ങൾ ആണ് ഒരുക്കുന്നത്. മതിയായ രേഖകളില്ലാത്തവരെ ഹജ്ജിനെത്തിക്കുന്ന വാഹനം പിടിച്ചെടുക്കും. വാഹനത്തിലുള്ള ഓരോരുത്തർക്കും 10,000 റിയാൽ വീതം പിഴ നൽകണം

ക്രിമിനൽ നിയമങ്ങൾ

റിയാദിലെ പരസ്യമായി വധശിക്ഷ നടപ്പാക്കുന്ന ദീര ചത്വരം.[176]

സൗദിയിൽ താമസിക്കുന്നവരെല്ലാം രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണ്. ബലാത്സംഗം, കൊലപാതകം, മയക്കുമരുന്നിനടിമപ്പെടൽ, വിവാഹേതര ലൈംഗിക ബന്ധം, മന്ത്രവാദം തുടങ്ങിയ പലതരം കുറ്റങ്ങൾക്ക് വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സൗദി ശരീഅത്ത് വിധിയനുസരിച്ച് നടപ്പാക്കുന്ന വധശിക്ഷ, കൈവെട്ടൽ തുടങ്ങിയ പ്രതിക്രിയകൾ അന്തിമമായി തീരുമാനിക്കാനുള്ള അധികാരം സുപ്രീംകോടതിക്കാണ്. അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക. അനന്തരാവകാശികൾ മാപ്പ് നൽകിയാൽ ചില കുറ്റങ്ങൾക്ക് പ്രതിക്രിയയിൽ ഇളവ് ലഭിക്കും[177].

മതനിയമങ്ങൾ

സൗദിയിൽ മറ്റു രാജ്യങ്ങളിൽ നിന്നും ജോലിക്കു വരുമ്പോൾ തന്നെ അവർക്ക്‌ ലഭിക്കുന്ന തൊഴിൽ കരാറിൽ ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങൾ പവിത്രതയോടെ സൂക്ഷിക്കണം എന്ന് രേഖപ്പെടുത്താറുണ്ട്. ശരീഅത്ത്‌ നിയമം പ്രാബല്യത്തിലുള്ള സൗദി അറേബ്യയിൽ റമദാൻ നിയമങ്ങൾ തെറ്റിക്കുന്നവർക്ക്‌ കനത്ത ശിക്ഷാ നടപടികൾ നിലവിലുണ്ട്. റമദാൻ നോമ്പു സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുക, വെളളം കുടിക്കുക, പുകവലിക്കുക തുടങ്ങിയ കാര്യങ്ങൾ​ക്ക് പിടിക്കപ്പെട്ടാൽ രാജ്യദ്രോഹ കുറ്റമായി[അവലംബം ആവശ്യമാണ്] പരിഗണിക്കുന്നു. സൗദിയിൽ താമസിക്കുന്ന വിദേശികൾ ശരീഅത്ത് വ്യവസ്ഥക്ക് വിരുദ്ധമായ വിലക്കപ്പെട്ട കാര്യങ്ങൾ ചെയ്ത് പിടിക്കപ്പെട്ടാൽ കഠിന ശിക്ഷയോ വിസ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചയക്കുകയോ ചെയ്യും.

സൈബർ നിയമങ്ങൾ

സൗദി അറേബ്യയിൽ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുളള നിയമങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ട്. വ്യക്തിഹത്യ, ക്രെഡിറ്റ് കാർഡ് കോഡ് ചോർത്തൽ, ബ്ലാക്ക്‌മെയ്‌ലിങ് തുടങ്ങിയവ പരിശോധിച്ചു ശിക്ഷാ നടപടികൾ നിശ്ചയിക്കാൻ പ്രത്യേക സെൽ രൂപീകരിച്ചിട്ടുണ്ട്. കുറ്റകൃത്യ രീതിയും തോതുമനുസരിച്ചു ശിക്ഷയിലും വ്യത്യാസമുണ്ടാകും. സൈബർ കുറ്റകൃത്യങ്ങളെ ഗൗരവകരമായി കണ്ടു 10 വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ മുതൽ അഞ്ച് ദശലക്ഷം റിയാൽ വരെ പിഴയും നൽകുന്നതാണു പുതിയ സൈബർ നിയമം[178]. വെബ്‌സൈറ്റുകൾ നിരീക്ഷിക്കാൻ സൗദി സൈബർ സെക്യൂരിറ്റി ആൻഡ് ആന്റി സൈബർ ക്രൈം ഏജൻസി എന്ന പേരിൽ പ്രത്യേക വിഭാഗം രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് [178]. ഇതുകൂടാതെ ബോംബുനിർമ്മാണവും ഉപയോഗവും പരിശീലിപ്പിക്കുന്ന സൈറ്റുകളുടെ നിർമ്മാണം, ഭീകരവാദപ്രവർത്തനങ്ങൾക്ക് പ്രേരകമാവുന്ന ഉള്ളടക്കമുള്ളവ തുടങ്ങിയ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സദാചാരബോധത്തിനെതിരും മതവികാരം വ്രണപ്പെടുത്തുന്നതുമായ സൈറ്റുകളും മയക്കുമരുന്ന്, ചൂതാട്ടം പോലുള്ള കുറ്റകൃത്യങ്ങളടങ്ങിയ സൈറ്റുകളും രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട് [178]. വെബ് സൈറ്റുകൾ തകർക്കുകയും ഇ-മെയിൽ അഡ്രസുകൾ ചോർത്തുകയും ചെയ്യുന്നവർക്കു കർശന ശിക്ഷയാണ് ഉള്ളത്.

കാർഷിക രംഗം

പൊതുവേ വരണ്ട കാലാവസ്ഥയാണെങ്കിലും സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ കൃഷിക്കനുയോജ്യമായ കാലാവസ്ഥയും നില നിൽക്കുന്നുണ്ട്. കാർഷിക മേഖലക്ക് രാജ്യം നൽകുന്ന പ്രാധാന്യത്തിന്റെ ഫലമായി കൃഷിഭൂമിയിൽ കെട്ടിടങ്ങൾ പണിയുന്നത് സൗദി കൃഷിമന്ത്രാലയം നിരോധിച്ചിട്ടുണ്ട്. കാർഷിക മേഖലകളിൽ ആവശ്യമായ വെള്ളം സംഭരിച്ച് കാർഷിക ഉത്പാദനം കുറയാതിരിക്കാനുള്ള എല്ലാ പദ്ധതികളും കൃഷിവകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഭാവിയിൽ രൂക്ഷമായ വരൾച്ചയുണ്ടാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരൾച്ച നേരിടുന്നതിന് ആഭ്യന്തര, വാണിജ്യ, ജലസേചന ധനമന്ത്രാലയങ്ങളുമായി സഹകരിച്ച് വിവിധ പദ്ധതികൾ കൃഷിവകുപ്പ് നടപ്പാക്കിയിട്ടുണ്ട്. സൗദി അറേബ്യയിൽ എണ്ണയിൽ നിന്നുള്ള വരുമാനം കൂടുകയും എന്നാൽ ആ രംഗത്ത് അധികം തൊഴിൽ അവസരങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്തപ്പോൾ 1960 കളിലും എഴുപതുകളിലും സൗദി ഗവൺമെന്റ് രാജ്യത്തെ സ്ഥലങ്ങൾ നാട്ടുകാർക്കും കമ്പനികൾക്കും സൗജന്യമായി നൽകുകയും അവിടെ കൃഷിയുൾപ്പെടെയുള്ള ഏതു ബിസിനസും ചെയ്യാൻ ആവശ്യത്തിനു മൂലധനം കിട്ടാനുള്ള സൗകര്യവും ഉണ്ടാക്കി. അതോടെ മരുഭൂമിയിൽ കിണറുകളിൽ നിന്നും വെള്ളം പമ്പ് ചെയ്ത് ഉണ്ടാക്കിയെടുക്കുന്ന ഗോതമ്പ് അടക്കമുള്ള വിളകൾ രാജ്യത്ത് ഉല്പാതിപ്പിച്ചു തുടങ്ങി. ഭൂഗർഭജലം കിട്ടാത്ത ഇടങ്ങളിൽ ഉപ്പുവെള്ളം ശുദ്ധീകരിച്ച് ഗോതമ്പ് കൃഷി നടത്തി. ഇതിന്റെ ഫലമായി 1980-കളിൽ സൗദി ഗോതമ്പിന്റെ കാര്യത്തിൽ ഭക്ഷ്യ സ്വയംപര്യാപ്തത നേടുകയും 1990-കളിൽ ഗോതമ്പ് മറ്റു രാജ്യങ്ങളിലേക്ക് വിലയ്ക്കും അല്ലാതെയും കയറ്റിയയക്കാനും തുടങ്ങി. പിന്നീട് ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ ഭൂഗർഭ ജലത്തിന്റെ ദുരുപയോഗവും മറ്റും കാരണത്താൽ ഗോതമ്പുകൃഷി വർദ്ധിപ്പിക്കുന്നത് ഗവൺമെന്റ് നിർത്തി. കാർഷിക മേഖലയിൽ നിന്നും സൗദി അറേബ്യ പാലുല്പന്നങ്ങൾ, മുട്ട, മത്സ്യം. കോഴി, പഴം, പച്ചക്കറി, പൂവ് എന്നിവ കയറ്റുമതി ചെയ്യുന്നുണ്ട്[179].

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ നിരവധി അണക്കെട്ടുകളുണ്ട്. താഴ്ന്ന പ്രദേശങ്ങളിലുള്ള ജനവാസ കേന്ദ്രങ്ങളേയും കൃഷിയിടങ്ങളേയും മഴവെള്ളപ്പാച്ചിലിൽനിന്ന് രക്ഷിക്കാനായാണ് പല ഭാഗത്തും അണക്കെട്ടുകൾ പണിതത്. പിന്നീടവ ജലസേചനം പോലുള്ള വിവിധ ആവശ്യങ്ങൾക്ക് കൂടി ഉപകാരപ്പെടുന്നതായി മാറുകയായിരുന്നു. വേനലിൽ പൂർണമായും വറ്റിവരളുന്ന ഈ സംഭരണികളിൽ അപൂർവമായി ലഭിക്കുന്ന മഴയിലൂടെ വന്നെത്തുന്ന വെള്ളം കാരണം ആറു മാസത്തോളം ജലസാന്നിധ്യമുണ്ടാകും. ഇങ്ങനെ കെട്ടിനിർത്തുന്ന വെള്ളം ജലസേചനത്തിനും മറ്റുമാണ് ഉപയോഗിക്കുന്നത്. വെള്ളമുള്ളപ്പോൾ അണക്കെട്ടുകൾ കേന്ദ്രീകരിച്ച് ചെറിയ തോതിൽ വിനോദ സഞ്ചാരവും നടക്കാറുണ്ട്.

ഈന്തപ്പന കൃഷി

സൗദി അറേബ്യയിൽ ഏറ്റവും പ്രാധാന്യത്തോടെയും കൂടുതലായും കൃഷി ചെയ്യുന്നത് ഈന്തപ്പനയാണ്. അറബ് പാരമ്പ്യത്തിന്റെയും പ്രൗഢിയുടെയും പ്രതീകങ്ങളായി തദ്ദേശീയർ ഈന്തപ്പന തോട്ടങ്ങളെ കാണുകയും പരിപാലിക്കുകയും ചെയ്യുന്നു. വിവിധ തരത്തിലും വർണങ്ങളിലുമുള്ള ഈന്തപ്പഴക്കുലകൾ അലങ്കാരമാക്കി രാജ്യത്തെ റോഡിന് വശങ്ങളിലും ഉദ്യാനങ്ങളിലും പാർക്കുകളിലുമെല്ലാം ഭംഗിയേറിയ കാഴ്ചയാണ്. നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായാണ് ഈന്തപ്പനകൾ വെച്ചുപിടിപ്പിക്കുന്നത്. പെട്രോളിയം ഉത്പന്നങ്ങൾ വ്യ്യാവസായികാടിസ്ഥാനത്തിൽ ഉത്പാതിപ്പിക്കുന്നതിനു മുമ്പ് സൗദിയിലെ പ്രധാന വരുമാനം ഈന്തപ്പന തോട്ടങ്ങളായിരുന്നു. മുഹമ്മദ്‌ നബിയുടെ കാലത്ത് മദീനയിലെ മസ്ജിദുന്നബവിയടക്കമുള്ള പള്ളികൾ ഈന്തപ്പന ഓലകൾ കൊണ്ടാണ് നിർമിച്ചിരുന്നത്. ഈന്തപ്പനയുടെ ഓലകൾ ചേർത്തുകൊണ്ട് പഴയകാലത്ത് വീടുകൾ മേയുകയും പനയുടെ ഓരോഭാഗങ്ങൾ കൊണ്ടും സ്ത്രീകൾ വിവിധതരം കരകൗശല വസ്തുക്കൾ നിർമ്മിക്കുകയുമെല്ലാം ചെയ്തിരുന്നു. ഇന്ന് ഈന്തപ്പഴം സംസ്‌കരിച്ച് വിവിധ ഇനങ്ങളും ഉത്പന്നങ്ങളുമാക്കി ലോകമെങ്ങുമെത്തിക്കാൻ ധാരാളം ഫാക്ടറികളും ലാബുകളും കമ്പനികളുമാണ് സൗദിയിലുള്ളത്. രാജ്യത്ത് കൃഷി എന്നതിനേക്കാളേറെ ഈന്തപ്പഴം പാരമ്പര്യത്തിന്റെ പ്രതീകമാണ്. സൗദി അറേബ്യയിലെ പ്രധാന ഈന്തപ്പഴത്തോട്ടങ്ങളുള്ള അൽ ഖസീം മേഖലയിലെ 75 ശതമാനം ഭൂപ്രദേശവും ഈത്തപ്പഴകൃഷിക്ക് അനുയോജ്യമാണ്. കൃഷി വകുപ്പ് ഒടുവിൽ നടത്തിയ സർവേ പ്രകാരം അൽ ഖസീം മേഖലയിൽ 16,000ത്തിൽപരം ഈന്തപ്പന തോട്ടങ്ങളുണ്ട്. കൂടാതെ അൽഹസ പോലുള്ള കൃഷിയിടങ്ങളും മദീന, ഉനൈസ, അൽറസ്സ്, മജ്മഅ തുടങ്ങിയിടങ്ങളിലും ധാരാളം കൃഷി ചെയ്യുന്നുണ്ട്. ഒരു കാലത്ത് മരുഭൂമിയിലെ മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു ഈന്തപ്പനയിൽ നിന്നായിരുന്നു കയറും കൊട്ടകളും മീൻപിടിത്ത തോണികളിലെ പായകളും എല്ലാം നിർമിച്ചിരുന്നത്.

ഇന്ത്യ - സൗദി ബന്ധം

ജിദ്ദയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയം

സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇരുപതു ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാരുടെ സാന്നിധ്യമാണ് സൗദി അറേബ്യയിലുള്ളത്. സൗദിയിലെ ഇന്ത്യൻ ജോലിക്കാരുടെ വിശ്വസ്തതയും, ആത്മാർത്ഥതയും, വൈദഗ്ദ്ധ്യവും അധികൃതരുടെ പ്രശംസ പിടിച്ചെടുത്തിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി സൗഹൃദത്തിൽ തുടങ്ങിയ പരമ്പരാഗത ബന്ധം വികസിച്ച് ഇപ്പോൾ തന്ത്രപ്രധാനം എന്ന പദവിയിലേക്ക് ശക്തിപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്ത് സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഇന്ത്യയിലും ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സൗദിയിലും നടത്തിയ ഉഭയകക്ഷി സന്ദർശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഗുണകരമായ മാറ്റമാണ് വന്നിട്ടുള്ളത്. ഇന്തോ-അറബ് ചേംബറിന്റെ പിന്തുണയോടെ വാതകപൈപ്പ്‌ലൈനും ഫാഷൻ സിറ്റിയുമുൾപ്പെടെ നിരവധി പദ്ധതികളാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ വ്യവസായി പ്രതിനിധി സംഘം സമർപ്പിച്ചത്. സൗദിയുടെ നാലാമത്തെ വലിയ വാണിജ്യ പങ്കാളിയാണ് ഇപ്പോൾ ഇന്ത്യ. 2006 -2007 ൽ 15,946.10 ദശലക്ഷം അമേരിക്കൻ ഡോളർ ആയിരുന്ന സൗദിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി. ഇത് 2010 -2011 ൽ 25,612.46 ദശലക്ഷം അമേരിക്കൻ ഡോളർ ആയാണ് ഉയർന്നത്. അതേസമയം, 2006-07 വർഷം 2590.77 ദശലക്ഷം അമേരിക്കൻ ഡോളർ ആയിരുന്ന സൗദിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 2010-11 ൽ 5,227.19 ദശലക്ഷം അമേരിക്കൻ ഡോളർ ആയും ഉയർന്നു. രണ്ടു ലക്ഷത്തോളം ഹജ്ജ് തീർത്ഥാടകരാണ് വർഷം തോറും ഇന്ത്യയിൽ നിന്ന് എത്തുന്നത്. കൂടാതെ നിരവധി ഉംറ തീർത്ഥാടകരും എത്തുന്നുണ്ട്.

സൗദിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി സൗദി-ഇന്ത്യ യൂത്ത് ഫോറം എന്നൊരു വിഭാഗം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2012 മാർച്ച് മാസത്തിൽ സൗദിയിലെ യുവാക്കളുടേയും, യുവതികളുടേയും ഒരു സംഘം ഇന്ത്യ സന്ദർശിക്കുകയുണ്ടായി. ഇന്ത്യയുടെ കല, സംസ്ക്കാരം, വിദ്യാഭ്യാസം, പൈതൃകം എന്നിവയെക്കുറിച്ചു പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഇന്ത്യയുടെ വിവരസാങ്കേതികവിദ്യ തലസ്ഥാനമായ ബെംഗളൂരുവും ഇവർ സന്ദർശിക്കുകയുണ്ടായി[180].

സാംസ്കാരിക ബന്ധം

പുരാതന കാലം മുതൽ തന്നെ വാണിജ്യ ബന്ധങ്ങളിൽ ഇൻഡോ സൗദി ബന്ധം നിലനിന്നിരുന്നു. അടുത്ത കാലത്ത് നടന്ന സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ ദൽഹി സന്ദർശനവും ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ റിയാദ് സന്ദർശനവും ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര-സാംസ്കാരിക മേഖലകളിൽ കൂടുതൽ പുരോഗതി കൈവന്നിട്ടുണ്ട്[181]. ഇൻഡോ സൗദി ബന്ധം രാഷ്ട്രീയ, സൈനിക, തന്ത്രപ്രധാന മേഖലകളിൽ ഇപ്പോൾ വികസിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സാംസ്‌കാരിക മേഖലകളിലെ പരസ്പര സഹകരണവും മെച്ചപ്പെട്ടിട്ടുണ്ട്. സംയുക്ത ഗവേഷണ പദ്ധതികൾക്കുവേണ്ടി ഇന്ത്യൻ സൗദി സർവകലാശാലകൾ തമ്മിൽ ധാരണാപത്രം നിലവിലുണ്ട്. കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർകൈവ്‌സും ജാമിയ മില്ലിയ്യ ഇസ്‌ലാമിയയിലെ ഇന്ത്യ അറബ് കൾച്ചറൽ സെന്ററും തമ്മിൽ പുതിയ കരാർ ഒപ്പുവെച്ചിട്ടുണ്ട്. കരാർ പ്രകാരം സൗദി ചരിത്രം, സംസ്‌കാരം എന്നിവ സംബന്ധിച്ച് അറബിയിൽ രചിച്ച പ്രധാന കൃതികൾ ഇന്ത്യൻ ഭാഷകളിലേക്കും അറേബ്യൻ ഉപഭൂഖണ്ഡം, സംസ്‌കാരം, നാഗരികത എന്നിവ സംബന്ധിച്ച് ഇന്ത്യൻ ഭാഷകളിലുള്ള കൃതികൾ അറബിയിലേക്കും തർജ്ജമ ചെയ്യും[182].

വാണിജ്യബന്ധം

ഇന്ത്യയും-സൗദി അറേബ്യയും തമ്മിൽ വാണിജ്യബന്ധം ഊഷ്മളമാക്കാനായി സൗദി-ഇന്ത്യൻ ബിസിനസ് നെറ്റ് വർക്ക് എന്ന അനൗദ്യോഗിക ശൃംഖലക്കു തുടക്കം കുറിച്ചിട്ടുണ്ട്. ഇന്ത്യയിലെ കമ്പനികൾക്ക് സൗദിയിലെ വ്യാവസായിക അന്തരീക്ഷം മുതലാക്കാന കഴിയത്തക്കവിധം അതിന്റെ വാതായനങ്ങൾ തുറന്നിടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് [183]

മനുഷ്യാവകാശങ്ങൾ

സൗദി അറേബ്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾ ഐക്യരാഷ്ട്രസഭയുടെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട് . സൗദിയിൽ മതസ്വാതന്ത്ര്യം അനുവദിക്കണമെന്ന് പല മനുഷ്യാവകാശ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളോട് അടിമകളെ പോലെയാണ് പെരുമാറുന്നതെന്ന് ഹ്യൂമൺ റൈറ്റ് വാച്ച് എന്ന അന്താരാഷ്ട്ര സംഘടന കുറ്റപ്പെടുത്തുന്നു[184] [185]. 2011 ൽ സൗദി അറേബ്യയിലെ ജയിലുകളിൽ ആകെ തടവിൽ കഴിയുന്നവരുടെ എണ്ണം 49000 ആണെന്ന് അമേരിക്കൻ മനുഷ്യാവകാശ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നു[186].

ഇസ്ലാമിക രാഷ്ട്രം എന്ന് അവകാശപ്പെടാൻ ആവില്ലെങ്കിലും ഭാഗികമായി ശരീഅത്ത് നിയമങ്ങൾ നടപ്പാക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ. ആയതിനാൽ രാഷ്ട്രത്തിൽ ധാർമികതയും മൂല്യങ്ങളും നിലനിർത്തുന്നതിന് ചില കർശന നിയമങ്ങൾ നടപ്പാക്കപ്പെട്ടിരിക്കുന്നു. പ്രത്യക്ഷത്തിൽ മനുഷ്യാവകാശങ്ങളെ ഹനിക്കുന്നത് എന്ന് വിലയിരുത്തുന്ന ഈ നിയമങ്ങൾ പക്ഷേ ലോക രാഷ്ട്രങ്ങളിൽ വെച്ച് കുറ്റകൃത്യങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരാൻ സൗദി അറേബ്യയെ സഹായിച്ചിട്ടുണ്ട്. കൊലപാതകം, പിടിച്ചുപറി, ബലാൽസംഗം തുടങ്ങിയ കുറ്റകൃത്യങ്ങൾ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദി അറേബ്യയിൽ കുറവാണ്[187].. കുറ്റകൃത്യങ്ങളുടെ കണക്കിൽ 82 രാഷ്ട്രങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയുടെ സ്ഥാനം 48 ആണ് [188].

ഉപഭോക്തൃനിയമം

വളരെ ശക്തമായ ഉപഭോക്തൃനിയമമാണ് രാജ്യത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം നടപ്പാക്കിയിരിക്കുന്നത്. വാങ്ങിയ വസ്തുക്കൾ തിരിച്ചുകൊടുക്കാൻ ഉപഭോക്താവിന് അവകാശം നൽകുന്ന നിയമം നിലവിലുണ്ട്. ഇതനുസരിച്ച് വാങ്ങിയ വസ്തു ഗുണനിലവാരമില്ലാത്തതോ കേടുപാടുള്ളതോ ഉപയോഗ്യമല്ലാത്തതോ വ്യാജമോ എന്ന് ബോധ്യപ്പെട്ടാൽ അവ തിരിച്ചുകൊടുക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. വിറ്റ വസ്തുക്കൾ തിരിച്ചെടുക്കുകയില്ലെന്ന് വിപണന കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കാനും ഉപഭോക്താക്കൾക്ക് നൽകുന്ന അച്ചടിച്ച പേമെൻറ് ഇൻവോയ്സുകളിൽ എഴുതാനും പാടില്ല. മടക്കിയെടുക്കുന്ന വസ്തുവിന്റെ വിലയും ആവശ്യമെങ്കിൽ നഷ്ടപരിഹാരവും നൽകാൻ വ്യാപാരികൾ ബാധ്യസ്ഥരാണ്. വ്യാപാര കേന്ദ്രങ്ങളിൽ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ നിരീക്ഷണ സംഘങ്ങൾ പരിശോധന നടത്തുകയും നിയമലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ട വ്യാപാരികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക്കയും ചെയ്യും [189].

ചിത്രശാല

അവലംബം

  1. "സൗദി അറേബ്യയെക്കുറിച്ചുള്ള വിവരങ്ങൾ". സൗദി റോയൽ എംബസ്സി, അമേരിക്ക. Retrieved 6 ജൂൺ 2011.
  2. 2.0 2.1 "സി.ഐ.എ വോൾഡ് ഫാക്ട് ബുക്ക് –റാങ്ക് ഓർഡർ:ഏരിയ". ദ വേൾഡ് ഫാക്ട് ബുക്ക്. 26 ജനുവരി 2012. Retrieved 8 ഫെബ്രുവരി 2012.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; irf2010 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "സൗദി അറേബ്യ - കൺട്രി ഇൻ ബ്രീഫ്". സൗദിയ ഓൺലൈൻ. Retrieved 3 മാർച്ച് 2012.
  5. സെൻട്രൽ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമേഷൻ 2012 ലെ കണക്കു പ്രകാരം.
  6. 6.0 6.1 6.2 6.3 "സൗദി അറേബ്യ". അന്താരാഷ്ട്ര നാണ്യ നിധി. Retrieved 20 ഏപ്രിൽ 2012.
  7. "ഹ്യൂമൻ ഡിവലപ്പ്മെന്റ് റിപ്പോർട്ട് ഓഫീസ് - ഐക്യരാഷ്ട്ര സംഘടന" (PDF). ഐക്യരാഷ്ട്ര സംഘടന. 2011. Retrieved 2 നവംബർ 2011.
  8. 8.0 8.1 "സൗദി അറേബ്യയുടെ വളർച്ചയിൽ എണ്ണ ഖനനത്തിനുള്ള പങ്ക്:". കാപ്സാർക്ക്. Retrieved 30 ജൂലൈ 2012.
  9. "King Salman bin Abdulaziz". Royal Embassy of Saudi Arabia. Retrieved 2016-05-06.
  10. "മക്കയും മദീനയും". ബക്ക.നെറ്റ്.
  11. "സൗദി ചരിത്രം". സൗദി എംബസി.
  12. "സൗദി അറേബ്യയിലെ ജനസംഖ്യ". സെൻട്രൽ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമേഷൻ.
  13. 13.0 13.1 "എ വേൾഡ് ലീഡർ ഇൻ ഓയിൽ ആന്റ് ഗ്യാസ്". ആരാംകോഓവർസീസ്.കോം. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "aramco1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  14. ജെയിംസ് വിൻബ്രാത്ത് (2004). എ ബ്രീഫ് ഹിസ്റ്ററി ഓഫ് സൗദി അറേബ്യ. ഇൻഫോബേസ് പബ്ലിക്കേഷിംഗ്. pp. 242. ISBN 978-1-4381-0830-8.
  15. വ്ലാഡിമിർ സ്ലോഡാട്കിൻ; നടാഷ്യ (9 നവംബർ 2011). "സൗദി അറേബ്യ ടു ഓവർടേക്ക് റഷ്യ". റോയിട്ടേഴ്സ്. Retrieved 10 നവംബർ 2011.{{cite news}}: CS1 maint: multiple names: authors list (link)
  16. "കിങ്ഡം ഓഫ് സൗദി അറേബ്യ – എ വെൽഫയർ സ്റ്റേറ്റ്". റോയൽ എംബസ്സി ഓഫ് സൗദി അറേബ്യ. Retrieved 1 മെയ് 2010. {{cite web}}: Check date values in: |accessdate= (help)
  17. ഗോർഡൻ, മാത്യു (2005). ദ റൈസ് ഓഫ് ഇസ്ലാം. p. 4. ISBN 0-313-32522-7.
  18. ലിൻസേ, ജെയിംസ് (2005). ഡെയിലി ലൈഫ് ഇൻ മെഡിയേവൽ ഇസ്‌ലാമിക് വേൾഡ്. p. 33. ISBN 0-313-32270-8.
  19. 19.0 19.1 19.2 19.3 19.4 "ഹിസ്റ്ററി ഓഫ് അറേബ്യ". എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Retrieved 7 ജൂൺ 2011.
  20. ഈസ്റ്റ്, വില്ല്യം ഗോർഡൻ (1971). ദ ചേംഞ്ചിംഗ് മാപ് ഓഫ് ഏഷ്യ. pp. 75–76. ISBN 978-0-416-16850-1.
  21. ബോവൻ, വെയിൻ (2007). ദ ഹിസ്റ്ററി ഓഫ് സൗദി അറേബ്യ. p. 68. ISBN 978-0-313-34012-3.
  22. ചാറ്റർജി, നിക്ഷോയ് സി. (1973). മഡ്ഡിൽ ഓഫ് ദ മിഡ്ഡിൽ ഈസ്റ്റ്, പതിപ്പ് 2. p. 168. ISBN 0-391-00304-6.
  23. വേയ്ൻ എച്ച്. ബോവൻ (2007). ദ് ഹിസ്റ്ററി ഓഫ് സൗദി അറേബ്യ. pp. 69–70. ISBN 978-0-313-34012-3.
  24. ഇയാൻ ഹാരിസ് (1992). കോൺടെമ്പററി റിലീജ്യൻസ്: എ വേൾഡ് ഗൈഡ്. p. 369. ISBN 978-0-582-08695-1. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  25. ഫക്ഷ്, മഹ്മൂദ്. എ. (1997). ദ ഫ്യൂച്ച്വർ ഓഫ് ഇസ്‌ലാം ഇൻ മിഡ്ഡിൽ ഈസ്റ്റ്. pp. 89–90. ISBN 978-0-275-95128-3.
  26. "റെയിനിങ് ഇൻ റിയാദ്" രചന: ഡി. ഗോൾഡ്, 2003 ഏപ്രിൽ 6, എൻ.വൈ. പോസ്റ്റ് (ജെ.സി.പി.എ.)
  27. "സൗദ് കുടുംബവും വഹാബി ഇസ്‌ലാമും". ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്.
  28. ഡേവിഡ് മർഫി (2008). ദ അറബ് റിവോൾട്ട് 1916–18: ലോറൻസ് സെറ്റ്സ് അറേബ്യ എബ്ലേസ്. pp. 5–8. ISBN 978-1-84603-339-1.
  29. Madawi Al Rasheed (1997). പൊളിറ്റിക്സ് ഇൻ ആൻ അറേബ്യൻ ഒയാസിസ്: ദ റാഷീദിസ് ഓഫ് സൗദി അറേബ്യ. p. 81. ISBN 1-86064-193-8.
  30. ഇവാൻ ഡബ്ല്യു. ആൻഡേഴ്സൺ (2000). ദ മിഡിൽ ഈസ്റ്റ്: ജ്യോഗ്രഫി ആൻഡ് ജിയോപൊളിറ്റിക്സ്. p. 106. ISBN 978-0-415-07667-8. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  31. Dekmejian, R. Hrair (1994). ഇസ്ലാം ഇൻ റെവല്യൂഷൻ: ഫണ്ടമെന്റലിസം ഇൻ ദ അറബ് വേൾഡ്. p. 131. ISBN 978-0-8156-2635-0.
  32. സ്പെൻസർ ടക്കർ (205). ദ എൻസൈക്ലോപീഡിയ ഓഫ് വേൾഡ് വാർ വൺ. p. 565. ISBN 978-1-85109-420-2. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  33. ആൽബെർട്ട് ഹൂറാനി (2005). എ ഹിസ്റ്ററി ഓഫ് ദ അറബ് പീപ്പിൾസ്. pp. 315–319. ISBN 978-0-571-22664-1.
  34. Wynbrandt, James (2010). എ ബ്രീഫ് ഹിസ്റ്ററി ഓഫ് സൗദി അറേബ്യ. p. 182. ISBN 978-0-8160-7876-9. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  35. റോബർട്ട് ലേസി (2009). ഇൻസൈഡ് ദ കിങ്ഡം. pp. 15–16. ISBN 978-0-09-953905-6.
  36. ഖൊനെമി, മൊഹമ്മദ് റിയാദ് (1998). അഫ്ലുവൻസ് ആന്റ് പ്രോപ്പർട്ടി ഇൻ മിഡ്ഡിൽ ഈസ്റ്റ്. p. 56. ISBN 978-0-415-10033-5.
  37. "സൗദി അറേബ്യയുടെ ചരിത്രം". സൗദി ഗസറ്റ്.
  38. "സൗദി അരാംകോ ചരിത്രം". സൗദി അരാംകോ.
  39. "The kings of the Kingdom". beta.mci.gov.sa.
  40. കിങ് സൗദ് സർവ്വകലാശാല കിങ് സൗദ് യൂണിവേഴ്സിറ്റി വെബ് വിലാസം
  41. "ഊദ് ഖബർസ്ഥാൻ". beta.mci.gov.sa.
  42. ഫൈസൽ രാജാവിന്റെ ജീവചരിത്രം. എൻസൈക്ലോപീഡിയ ഓഫ് വേൾഡ് ബയോഗ്രഫി. ശേഖരിച്ചത് 16 മാർച്ച് 2007.
  43. "കിങ് ഫൈസൽ ഓയിൽ, വെൽത്ത് ആന്റ് പവർ",ടൈം മാസിക, 7 ഏപ്രിൽ 1975.
  44. ഒ.ഐ.സി ഒ.ഐ.സി. ഔദ്യോഗിക വെബ് വിലാസം
  45. ഒ.ഐ.സി അംഗരാജ്യങ്ങൾ ഒ.ഐ.സി ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും
  46. ഗൾഫ് സഹകരണ കൗൺസിൽ ജി.സി.സി ഔദ്യോഗിക വെബ് വിലാസം]
  47. അലി ഖാൻ, മുഹമ്മദ് അസ്ഹർ (28 ജനുവരി 1981). "കിങ് ഖാലിദ് സ്റ്റാർട്ട്സ് അറ്റ് സമ്മിറ്റ്". ഒട്ടാവാ സിറ്റിസൺ. Retrieved 3 ഓഗസ്റ്റ് 2012.
  48. "ഖാലിദ് രാജാവ് അന്തരിച്ചു". ഹെറാൾഡ് ജേണൽ. 14 ജൂൺ 1982. Retrieved 28 ജൂലൈ 2012.
  49. ടെയ്ലർ, മൈക്കിൾ (2001). ഫ്ലൈറ്റ് ഇന്റർനാഷണൽ (3 ed.). യുണൈറ്റഡ് കിങ്ഡം: റീഡ് ബിസിനസ്സ് ഇൻഫോർമേഷൻ. pp. 189–190. ISBN 0-617-01289-X. {{cite book}}: |access-date= requires |url= (help)
  50. "ഫഹദ്‌ രാജാവിന്റെ മരണം". ടൈം.കോം. Retrieved 01 ആഗസ്റ്റ്‌ 2005. {{cite web}}: Check date values in: |accessdate= (help)
  51. ചൗധരി, സൊഹൈൽ (9 ജൂൺ 2012). "ദ ഫിലാന്ത്രോപ്പിസ്റ്റ്, സൗദി കിങ്". ബ്ലിറ്റ്സ്. Retrieved 9 ജൂൺ 2012.
  52. "ദ മുസ്‌ലിംസ് 500: ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള മുസ്‌ലിം വംശജർ". Retrieved 9 ഫെബ്രുവരി 2012.
  53. "സൗദി കിങ് അബ്ദുല്ല മോസ്റ്റ് സക്സസ്സഫുൾ ഫിഗർ". അൽ അറബിയ. 7 ഡിസംബർ 2012. Retrieved 8 ഡിസംബർ 2012.
  54. സ്റ്റോക്ക്സ്, ജെയ്മി (2009). എൻസൈക്ലോപീഡിയ ഓഫ് പീപ്പിൾസ് ആന്റ് ആഫ്രിക്ക, പതിപ്പ് 1. p. 605. ISBN 978-0-8160-7158-6.
  55. പീറ്റർ വിൻസന്റ് (2008). സൗദി അറേബ്യഃ ആൻ എൻവിറോൺമെന്റൽ ഓവർവ്യൂ. ടെയ്ലർ ആന്റ് ഫ്രാൻസിസ്. p. 141. ISBN 978-0-415-41387-9. Retrieved 22 ഓഗസ്റ്റ് 2010.
  56. "സൗദി അറേബ്യ". വെദർ ഓൺലൈൻ. Retrieved 30 ജൂലൈ 2011.
  57. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് പൗരന്മാർക്കുള്ള മുന്നറിയിപ്പ് സിവിൽ ഡിഫൻസ് ന്യൂസ് എന്ന ഭാഗം നോക്കുക
  58. 58.0 58.1 കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "civildef1" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  59. "തൊഴിലാളികൾക്കുള്ള അവകാശങ്ങൾ". സൗദി ഗസറ്റ്. Retrieved 16 ജൂൺ 2012.
  60. "സർഫസ് ആനുവൽ ക്ലൈമറ്റോളജിക്കൽ റിപ്പോർട്ട്" (in ഇംഗ്ലീഷ്). പി.എം.ഈ. Retrieved 2009-08-17.
  61. സൗദിയിലെ ജനസംഖ്യാനിരക്ക് സൗദി ഗസറ്റ് - ശേഖരിച്ചത് നവംബർ 24, 2011
  62. അലീജൻസ് കൗൺസിൽ ദ ഇക്കോണമിസ്റ്റ് എന്ന പത്രത്തിൽ വന്ന വാർത്ത - ശേഖരിച്ചത് 15 ജൂലൈ 2012
  63. മൗതിനീ, ഇശ്ത ഫഖ്റൽ മുസ്ലിമീൻ സൗദി അറേബ്യയുടെ ദേശീയ ഗാനം - ശബ്ദം,വരികൾ
  64. ഷൂറ കൗൺസിൽ ചരിത്രം ഷൂറ കൗൺസിൽ വെബ് വിലാസം - ചരിത്രം എന്ന വിഭാഗം നോക്കുക
  65. ശൂറ കൗൺസിൽ
  66. "ശൂറ കൗൺസിൽ". സൗദി എംബസ്സി.നെറ്റ്. Retrieved 14 ഫെബ്രുവരി 2009.
  67. 67.0 67.1 വിദേശ തൊഴിലാളികൾക്കുള്ള വഴികാട്ടി രേഖ സൗദി തൊഴിൽ വകുപ്പ് പ്രസിദ്ധീകരിച്ചത്
  68. "നിതാഖാത്ത്". അറബ് ന്യൂസ്‌.
  69. എക്സിറ്റ്, റീ എൻട്രി വിസ സൗദി എംബസ്സിയുടെ വെബ് വിലാസം
  70. ആഭ്യന്തര മന്ത്രാലയം സൗദി അറേബ്യ അഭ്യന്തരമന്ത്രാലയത്തിന്റെ വെബ് വിലാസം
  71. സൗദി അറേബ്യ കതോലിക്ക് പ്രീസ്റ്റ് അറസ്റ്റഡ് ആന്റ് എക്സ്പെൽഡ് ഫ്രം റിയാദ് ഏഷ്യാ ന്യൂസ് ശേഖരിച്ചത് 4 ഒക്ടോബർ 2006
  72. ബി.ബി.സി. വാർത്തകൾ | മിഡ്ഡിൽ ഈസ്റ്റ് | സൗദി മിനിസ്റ്റർ റീബ്യൂക്ക്സ് റിലിജിയസ് പോലീസ് ബി.ബി.സി വാർത്തകൾ - ശേഖരിച്ചത് 4 നവംബർ 2002
  73. ആഭ്യന്തര സുരക്ഷ 998 സേവനങ്ങൾ
  74. "സിവിൽ ഡിഫൻസ്". സൗദി ഗസറ്റ്.
  75. 75.0 75.1 വേൾഡ് മുസ്‌ലിം പോപ്പുലേഷൻ (ഒക്ടോബർ 2009),പ്യൂ ഫോറം ഓൺ റിലിജിയൻ ആന്റ് പബ്ലിക്ക്. പുറം. 16 (രേഖയിലെ പതിനേഴാം താൾ).
  76. സൗദി അറേബ്യ നിക്ഷേപ സൗഹൃദ രാജ്യം സൗദി ജനറൽ ഇൻവസ്റ്റ്മെന്റ് അഥോറിറ്റി - കംപാരിസൺ ചാർട്ട് നോക്കുക
  77. സൗദി അറേബ്യ വിദേശരാജ്യങ്ങൾക്കു നൽകുന്ന സഹായങ്ങൾ സൗദി എംബസി വെബ് വിലാസം - വിദേശ സഹായം എന്ന വിഭാഗം നോക്കുക
  78. "ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സമ്പന്നർ". അറേബ്യൻ ബിസിനസ് മാഗസിൻ. Retrieved 16 ഡിസംബർ 2012.
  79. 79.0 79.1 "വേൾഡ് പ്രൂവ്ഡ് ഓയിൽ ആന്റ് നാച്ച്വറൽ ഗ്യാസ്". അമേരിക്ക, ഊർജ്ജ വിവര വകുപ്പ്. Retrieved 1 മേയ് 2010.
  80. എണ്ണ കയറ്റുമതി - സൗദി അറേബ്യ അമേരിക്ക ഊർജ്ജ വിവര വകുപ്പ്
  81. "ഇൻഫ്ലേഷൻ കൗണ്ടർ". അമേരിക്കൻ തൊഴിൽ വകുപ്പ്. Retrieved 1 മെയ്. 2010. {{cite web}}: Check date values in: |accessdate= (help)
  82. സൗദി അറേബ്യ മൈനിംഗ് കമ്പനി മാദേൻ - എബൗട്ട് അസ് എന്ന വിഭാഗം നോക്കുക
  83. സൗദി അറേബ്യ സ്വർണ്ണ ഖനനം സൗദി അറേബ്യ മൈനിംഗ് കമ്പനി - സ്വർണ്ണ ഖനനം എന്ന വിഭാഗം
  84. അലുമിനിയം ഖനനം
  85. ബെർക്ക്ലി സെന്റർ ഫോർ റിലിജിയൻ, പീസ് ആന്റ് വേൾഡ് അഫയേഴ്സ്- ഇസ്‌ലാം ഇസ്‌ലാമിക് പ്രാക്ടീസസ് എന്ന ഭാഗം വായിക്കുക
  86. സൗദി അറേബ്യ മോണിറ്ററിംഗ് ഏജൻസി സാമ ഔദ്യോഗിക വെബ് വിലാസം
  87. സൗദി അറേബ്യയിൽ ബാങ്കിംഗുമായി ബന്ധപ്പെട്ട നിയമങ്ങൾ സാമയുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും - പി.ഡി.എഫ് രേഖ
  88. സാമ്പത്തിക-ആസൂത്രണ മന്ത്രാലയം - പദ്ധതികളുടെ വിവരങ്ങൾ പി.ഡി.എഫ മാധ്യമം
  89. സൗദി അറേബ്യയിലെ വികസനങ്ങൾ - ഔദ്യോഗിക കണക്കുകൾ
  90. "സൗദി അറേബ്യയുടെ വിദേശനയം". വിദേശകാര്യ മന്ത്രാലയം, സൗദി അറേബ്യ. 5 ജൂലൈ 2005. Retrieved 29 ജൂലൈ 2011.
  91. ഡേവിഡ്, ജോൺസൺ (2006). ഇസ്ലാമിക് ഇക്കോണോമിക്സ് ആന്റ് ഫൈനൽ ജിഹാദ്. pp. 249–250. ISBN 978-1-59781-980-0.
  92. അൽ റഷീദ്, മാദാവി (2010). എ ഹിസ്റ്ററി ഓഫ് സൗദി അറേബ്യ. p. 233. ISBN 978-0-521-74754-7.
  93. അമേരിക്ക-സൗദി നയതന്ത്ര ബന്ധം സൗദി എംബസ്സിയുടെ വെബ് സൈറ്റിൽ നിന്നും
  94. അമേരിക്കയിൽ പഠിക്കുന്ന സൗദി വിദ്യാർത്ഥികളുടെ എണ്ണം അമേരിക്കയിലെ സൗദി എംബസ്സിയുടെ കൾച്ചറൽ അറ്റാഷേയുടെ വിവരം പ്രകാരം - ശേഖരിച്ചത് ഡിസംബർ 2011
  95. ആണവോർജ്ജ വികസനം. സൗദി ഫ്രാൻസ് കരാർ ദ നാഷണൽ - ശേഖരിച്ചത് 23 ഫെബ്രുവരി 2011
  96. "പശ്ചിമേഷ്യയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങളുള്ള നഗരം റിയാദ്". അറബ് ന്യൂസ്‌. Retrieved 26 ജൂലൈ 2012.
  97. നിർബന്ധിത ഗോസി അംഗത്വം
  98. സൗദിയിലെ ഇൻഷുറൻസ് സംവിധാനം ഗോസി ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും
  99. വാരാന്ത ഒഴിവു ദിനങ്ങൾ
  100. സൗദി തൊഴിൽ നിയമത്തിൽ 74 മുതൽ 83 വരെയുള്ള ഭാഗങ്ങൾ സൗദി എംബസ്സിയുടെ ഔദ്യോഗിക സൈറ്റിൽ - സൗദി തൊഴിൽ നിയമങ്ങൾ എന്ന ഭാഗം
  101. ലോക സാമ്പത്തിക ഫോറം (2010). ദ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് 2010 (PDF). p. 9. ISBN 978-92-95044-89-0. Retrieved 27 ജൂലെ 2011. {{cite book}}: Check date values in: |accessdate= (help)
  102. ഹ്യൂമൻ റൈറ്റ്സ് വാച്ച് (2008). പെർപ്പച്ച്വൽ മൈനേർസ്. p. 2. Retrieved 27 ജൂലൈ 2011.
  103. ടാമ്മർ,, ഹാരി.ആർ (2010). കംപാരിറ്റീവ് ക്രിമിനൽ ജസ്റ്റീസ് സിസ്റ്റം. p. 106. ISBN 978-0-495-80989-0. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: extra punctuation (link)
  104. അൽഷറീഫ്, അസ്മ (24 മേയ് 2011). "സൗദി ഷുഡ് ഫ്രീ വുമൺ ഇൻ ഡ്രൈവിംഗ് റൈറ്റ് ഗ്രൂപ്പ്". റോയിട്ടേഴ്സ്. Retrieved 28 ജൂലൈ 2011.
  105. "ഗവേഷണ വിദ്യാർഥിനികളുടെ എണ്ണം". യൂണിവേഴ്സിറ്റി വേൾഡ് ന്യൂസ്‌. Retrieved 22 മെയ്‌ 2011. {{cite web}}: Check date values in: |accessdate= (help)
  106. "സൗദി വിമെൻ ഡോക്ടേർസ്, സയന്റിസ്റ്റ്സ് ആർ റോൾ മോഡൽസ് ഫോർ ഫ്യൂച്ച്വർ ജെനറേഷൻസ്". സൗദി ഗസറ്റ്. Retrieved 18 ഓഗസ്റ്റ് 2012.
  107. "സ്‌ത്രീകൾക്ക്‌ മാത്രമായി ഒരു നഗരം". ഗാർഡിയൻ യു. കെ. Retrieved 12 ആഗസ്റ്റ്‌ 2012. {{cite web}}: Check date values in: |accessdate= (help)
  108. "ഗതാഗത സൗകര്യങ്ങൾ". സൗദിയാ ഓൺലൈൻ.
  109. ഗതാഗത വികസനം എട്ടാം പഞ്ചവത്സരപദ്ധതിയിലെ ഗതാഗതവികസന പദ്ധതികളെക്കുറിച്ച്
  110. "ഹജ്ജ് തീർത്ഥാടകർക്ക് മക്കയിലേക്കു പോകുവാൻ മെട്രോ ട്രെയിൻ". റെയിൽവേ ഗസറ്റ് ഇന്റർനാഷണൽ. 15 നവംബർ 2010.
  111. "ട്രാഫിക് കുറ്റകൃത്യങ്ങൾ". സൗദി ഗസറ്റ്. Retrieved 30 സെപ്തംബർ 2012. {{cite web}}: Check date values in: |accessdate= (help)
  112. "സാഹിർ സംവിധാനം". സാഹിർ സൗദി.
  113. 113.0 113.1 113.2 സൗദി അറേബ്യയിൽ ടാക്സികൾക്കായി പുതിയ നിയമങ്ങൾ അറബ് ന്യൂസിൽ വന്ന വാർത്ത
  114. ഇൻഷുറൻസ് അവകാശങ്ങൾ ആർട്ടിക്കിൾ 7, താൾ 8
  115. വാഹന ഇൻഷുറൻസ് സൗദി അറേബ്യ ഇൻഷുറൻസ് അവകാശപ്പെടാൻ പറ്റാത്ത സാഹചര്യങ്ങൾ - ആർട്ടിക്കിൾ 6 (താൾ 5,6) യൂണീഫൈഡ് കംപൽസറി മോട്ടോർ ഇൻഷുറൻസ് പോളിസി
  116. 116.0 116.1 സൗദി ഡ്രൈവിംഗ് ലൈസൻസ് ആവശ്യരേഖകൾ സൗദി സർക്കാർ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും
  117. ഡ്രൈവിംഗ് ലൈസൻസിനുവേണ്ടിയുള്ള തയ്യാറെടുപ്പ്
  118. 118.0 118.1 റിയാദ് മെട്രോ പ്രൊജക്ട് റിയാദ് വികസന കമ്മീഷൻ- അർ-റിയാദ് - ശേഖരിച്ച തീയതി 14 ഓഗസ്റ്റ് 2012
  119. റെയിൽ ഗതാഗതത്തെ സംബന്ധിച്ച് സൗദി ജെനറൽ ഇൻവസ്റ്റ്മെന്റ് കമ്പന - കീ സെക്ടേർസ് എന്ന ഭാഗം നോക്കുക
  120. 120.0 120.1 ഹറമൈൻ റെയിൽവേ വിവരങ്ങൾ സൗദി റെയിൽവേ വെബ് സൈറ്റ്
  121. "ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ". ജി.എ.സി.എ.
  122. 122.0 122.1 ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം - എയർ ട്രാഫിക്ക് കൺട്രോൾ ടവർ കിങ് അബ്ദുൾ അസീസ് വിമാനത്താവളം ഔദ്യോഗിക വെബ് വിലാസം
  123. നാസ സ്പേസ് ഷട്ടിൽ ആൾട്രനേറ്റ് ലാന്റിംഗ് സ്പേസ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം
  124. "സൗദി അറേബ്യയിലെ തുറമുഖങ്ങൾ". സൗദി പോർട്ട്‌ അതോറിറ്റി.
  125. "സൗദി അറേബ്യയിലെ ആശുപത്രികൾ". സൗദി ആരോഗ്യ മന്ത്രാലയം.
  126. സയാമീസ് ഇരട്ടകൾക്കുള്ള ശസ്ത്രക്രിയ കിങ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റി - റിയാദ്
  127. സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ അറബ് ന്യൂസിൽ നിന്നും ശേഖരിച്ചത് - 22 ഡിസംബർ 2012
  128. ആരോഗ്യമന്ത്രാലയം ഹജ്ജ് തീർത്ഥാടനകാലത്തെ സംവിധാനങ്ങൾ ആരോഗ്യമന്ത്രാലയത്തിന്റെ വെബ് വിലാസം - ഹജ്ജ് ഹെൽത്ത് സർവീസസ് എന്ന വിഭാഗം നോക്കുക
  129. "പുകവലി". അറബ് ന്യൂസ്‌. Retrieved 31 ജൂലൈ 2012.
  130. 130.0 130.1 രാജ്യത്തെ എയിഡ്സ് ബാധിതരുടെ കണക്കെടുപ്പ് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ് സെറ്റിൽ നിന്നും ശേഖരിച്ചത് 10 നവംബർ 2008
  131. "സൗദി ഭവനനിർമ്മാണ ഫണ്ട്‌". സൗദി ഇൻഫോ.
  132. 132.0 132.1 132.2 132.3 സൗദി ഇലക്ട്രിക് കമ്പനി - വാർഷിക റിപ്പോർട്ട് 2011 സൗദി ഇലക്ട്രിക് കമ്പനിയുടെ ഔദ്യോഗിക ഇന്റർനെറ്റ് വിലാസത്തിൽ നിന്നും
  133. "ജല ശുചീകരണവും വിതരണവും". സൗദി നാഷണൽ വാട്ടർ കമ്പനി.
  134. കിങ് അബ്ദുൾ അസീസ് സർവ്വകലാശാല - ജല ഗവേഷണ വിഭാഗം സാങ്കേതികവിദ്യ വികസനം
  135. വാട്ടർ കൺവെർഷൻ കമ്പനി കടൽജലം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്നു
  136. വാട്ടർ ആന്റ് ഇലക്ട്രിസിറ്റ് കമ്പനി ജല-വൈദ്യുത കമ്പനി - സൗദി അറേബ്യ
  137. "ദ റോഡ് നോട്ട് ട്രാവൽഡ്, എഡ്യുക്കേഷൻ ഇൻ മിഡ്ഡിൽ ഈസ്റ്റ് & ആഫ്രിക്ക". വേൾഡ് ബാങ്ക് എഡ്യുക്കേഷൻ ഫ്ലാഗ്ഷിപ്പ് റിപ്പോർട്ട്t. ലോക ബാങ്ക്. 2008. p. 105.
  138. സൗദി അറേബ്യയിലെ വിദ്യാഭ്യാസം യുനെസ്കോയുടെ കണക്കു പ്രകാരം
  139. നോളഡ്ജ് സിറ്റി സാഗിയ വെബ് സൈറ്റിൽ നിന്നും
  140. "സൗദി അറേബ്യ". വേൾഡ് ഡാറ്റാ ഓൺ എഡ്യുക്കേഷൻ (6th ed.). യുനെസ്കോ IBE. 2006/2007. {{cite web}}: Check date values in: |date= (help)
  141. പ്രിൻസസ്സ് നൂറ സർവകലാശാല സർവകലാശാല ഔദ്യോഗിക വെബ് വിലാസം
  142. പ്രിൻസസ്സ് നൂറ സർവ്വകലാശാല ക്യാംപസ് പ്രിൻസസ്സ് നൂറ സർവ്വകലാശാല റിയാദ് ക്യാംപസ് വിവരങ്ങൾ
  143. 143.0 143.1 കിങ് ഫൈസൽ സർവ്വകലാശാല കിങ് ഫൈസൽ സർവ്വകലാശാല റിയാദ്
  144. മദീന സർവ്വകലാശാല പഠനശാഖകൾ മദീന ഇസ്‌ലാമിക സർവ്വകലാശാല
  145. മദീന ഇസ്‌ലാമിക സർവ്വകലാശാല മദീന ഇസ്‌ലാമിക സർവ്വകലാശാല ഔദ്യോഗിക വെബ് വിലാസം
  146. ‘സൗദി പബ്ലിക് ഒപ്പീനിയൻ’ 27 ജനുവരി 2010, പെച്ചർ പോൾസ്. ശേഖരിച്ചത് 6 February 2011
  147. ‘സൗദി അറേബ്യ ബൈ നമ്പേഴ്സ്’ 12 ഫെബ്രുവരി 2010, പെച്ചർ പോൾസ്. ശേഖരിച്ചത് 6 ഫെബ്രുവരി 2011
  148. ‘സൗദി അറേബ്യ: എ കിങ്ഡം ഡിവൈഡഡ്’ ദ നേഷൻ 22 മെയ് 2006. ശേഖരിച്ചത് 6 ഫെബ്രുവരി 2011,
  149. “സൗദീസ് കോൺഫ്രണ്ട് ഗ്യാപ് ബിറ്റ് വീൻ എക്സ് പെക്ടേഷൻ ആന്റ് റിയാലിറ്റി”, ഫൈനാൻഷ്യൽ ടൈംസ്, 21 ഫെബ്രുവരി 2011. ശേഖരിച്ചത് 21 ഫെബ്രുവരി 2011
  150. എവിഡൻസ് ഓഫ് ഇൻബ്രീഡിംഗ് ഡിപ്രഷൻ: സൗദി അറേബ്യ വാഷിംഗ്ടൺ പോസ്റ്റ്, 16 ജനുവരി 2000; താൾ A01
  151. സൗദി അറേബ്യ പെരിൾസ് ഇൻബ്രീഡിംഗ് ന്യൂയോർക്ക് ടൈംസ്, 1 മെയ് 2003
  152. "ഈദുൽ ഫിത്ർ". ഹോട്ടൽട്രാവൽ.കോം.
  153. "ഈദുൽ ഫിത്ർ". അറബ് ന്യൂസ്‌. Retrieved 20 ഓഗസ്റ്റ്‌ 2012. {{cite web}}: Check date values in: |accessdate= (help)
  154. "ജനാദിരിയ്യ". അറബ് ന്യൂസ്‌. Retrieved 7 ഫെബ്രുവരി 2012.
  155. ജനദ്രിയ മേള സൗദി വിനോദ സഞ്ചാരം
  156. "സൂക്ക് ഉക്കാദ് സാംസ്‌കാരിക മേള". അറബ് ന്യൂസ്‌. Retrieved 11 സെപ്റ്റംബര്‌ 2012. {{cite web}}: Check date values in: |accessdate= (help)
  157. "സൂക്ക് ഉക്കാദ് സാംസ്‌കാരിക മേള". സൗദി ഗസറ്റ്. Retrieved 18 സെപ്റ്റംബര്‌ 2012. {{cite web}}: Check date values in: |accessdate= (help)
  158. "സൗദി ദേശീയ ദിനാഘോഷം". അറബ് ന്യൂസ്‌.
  159. "സൗദി ദേശീയ ദിനാഘോഷം". സൗദി ഗസറ്റ്.
  160. 160.0 160.1 റിയാദിലെ പുസ്തക മേള റിയാദ് പുസ്തകമേളയുടെ വെബ് സൈറ്റിൽ വാർത്തകൾ എന്ന ഉപവിഭാഗം
  161. "സിനിമ". മെംരി. Retrieved 11 മാർച്ച് 2010.
  162. "കബ്സ - ട്രഡീഷണൽ റൈസ് ഫുഡ്". ഫുഡ.കോം. Retrieved 23 ജൂൺ 2012.
  163. "കബ്സ - സൗദിയുടെ ദേശീയ ഭക്ഷണം - നിർമ്മാണരീതി". Retrieved 23 June 2012.
  164. സൗദി ദേശീയ മ്യൂസിയം സൗദിയിലെ ദേശീയ മ്യൂസിയത്തിന്റെ വെബ് വിലാസത്തിൽ നിന്നും
  165. ദിരിയയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സൗദി വിനോദസഞ്ചാര വകുപ്പിന്റെ വെബ് വിലാസം - ഹിസ്റ്റോറിക്ക് ദിരിയ എന്ന ഭാഗം നോക്കുക
  166. മദായിൻ സ്വാലിഹ്, യുനെസ്കോയുടെ ലോക പൈതൃക പട്ടിക യുനെസ്കോയുടെ ലോക പൈതൃകങ്ങളുടെ പട്ടിക
  167. മദായിൻ സ്വാലിഹ - ലോക പൈതൃക പട്ടികയിൽ
  168. "റുബുൽ ഖാലി സാഹസിക മേഖല". അറബ് ന്യൂസ്‌. Retrieved 16 ഓഗസ്റ്റ്‌ 2012. {{cite web}}: Check date values in: |accessdate= (help)
  169. "മണൽ മരുഭൂമിയായറുബഉൽ ഖാലി". ഇൻഫോ പ്ലീസ്.കോം.
  170. അബഹ ഫെസ്റ്റിവൽ സൗദി വിനോദസഞ്ചാരം -
  171. "ഖസീം ഈന്തപ്പഴ മേള". ഹൈബീം.കോം. Retrieved 6 സെപ്റ്റംബർ 2009.
  172. 172.0 172.1 ഒട്ടക ഓട്ട മത്സരം - മരുഭൂമിയിലെ വിനോദം അർ-റിയാദ് വെബ് സൈറ്റിൽ നിന്നും ശേഖരിച്ചത്
  173. പ്രാചീന മത്സരം - ഒട്ടക ഓട്ട മത്സരം സൗദി വിനോദസഞ്ചാര വിവരങ്ങൾ
  174. മലയാളം വാരിക (PDF) http://malayalamvaarika.com/2016/March/21/essay3.pdf. Retrieved 2016-03-29. {{cite web}}: Missing or empty |title= (help)
  175. 175.0 175.1 ഹജ്ജ് വിസ നിയമങ്ങൾ സൗദി അറേബ്യ ഹജ്ജ് മന്ത്രാലയം - ഹജ്ജ് വിസ എന്ന ഭാഗം നോക്കുക
  176. "Saudi Justice?". CBS News. 5 December 2007. Retrieved 18 July 2011.
  177. "സൈകതരേഖകൾ" (PDF) (in മലയാളം). മലയാളം വാരിക. 2012 സെപ്റ്റംബർ 21. Retrieved 2013 മാർച്ച് 03. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  178. 178.0 178.1 178.2 ആന്റി ക്രൈം സൈബർ ലോ കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ - സൗദി അറേബ്യ - ആർട്ടിക്കിൾ 7 നോക്കുക
  179. "കാർഷിക രംഗം". സൗദി എംബസി.നെറ്റ്.
  180. ഇന്ത്യ സൗദി യൂത്ത് ഫോറം യൂത്ത് ഫോറത്തിന്റെ ഇന്ത്യയിലെ സന്ദർശന പരിപാടികൾ - ശേഖരിച്ചത് 8 ഏപ്രിൽ 2012
  181. "ഇൻഡോ സൗദി ബന്ധം". അറബ് ന്യൂസ്‌. Retrieved 15 ഓഗസ്റ്റ്‌ 2012. {{cite web}}: Check date values in: |accessdate= (help)
  182. "ഇൻഡോ സൗദി സംയുക്ത ഗവേഷണ പദ്ധതികൾ". അറബ് ന്യൂസ്‌. Retrieved 5 മെയ്‌ 2012. {{cite web}}: Check date values in: |accessdate= (help)
  183. സൗദി-ഇന്ത്യൻ ബിസിനസ് നെറ്റ് വർക്ക് സൗദി ഇന്ത്യ വാണിജ്യ ബന്ധങ്ങൾ
  184. ഹ്യൂമൻ റൈറ്റ് വാച്ച് ഹ്യൂമൻ റൈറ്റ് വാച്ച് ഔദ്യോഗിക സൈറ്റിൽ നിന്നും
  185. ഹ്യൂമൻ റൈറ്റ് വാച്ച് ഹ്യൂമൻ റൈറ്റ് വാച്ച് ഔദ്യോഗിക സൈറ്റിൽ നിന്നും
  186. "സൗദി ജയിലുകളിൽ തടവിൽ കഴിയുന്നവര". ICPS. Retrieved ഒക്ടോബർ 2011. {{cite web}}: Check date values in: |accessdate= (help)
  187. "കുറ്റകൃത്യങ്ങൾ സൗദി അറേബ്യയിൽ". സൗദി ഗസറ്റ്. Retrieved 19 മാർച്ച്‌ 2012. {{cite web}}: Check date values in: |accessdate= (help)
  188. കുറ്റകൃത്യങ്ങളുടെ അളവനുസരിച്ചുള്ള രാഷ്ട്രങ്ങളുടെ പട്ടിക നേഷൻമാസ്റ്റർ
  189. കൺസ്യൂമർ പ്രൊട്ടക്ഷൻ ഫോറം - ലഘുലേഖ പത്താമത്തെ താൾ നോക്കുക

കൂടുതൽ വായനയ്ക്ക്

  • മുഹമ്മദ് അസദ്: മക്കയിലേക്കുള്ള പാത
  • അൽ ഫർസി, ഫൗദ് (2004) മോഡേണിറ്റി ആന്റ് ട്രഡീഷൻ: ദ സൗദി ഇക്ക്വേഷൻ: പാനാർക്ക് ഇന്റർനാഷണൽ ലിമിറ്റഡ്: ISBN 0-9548740-1-3
  • ഗാർഡ്നർ, ആൻഡ്രൂ (2004) ദ പൊളിറ്റിക്കൽ ഇക്കോളജി ഓഫ് ബെദു പാസ്റ്ററിലസം ഇൻ ദ കിങ്ഡം ഓഫ് സൗദി അറേബ്യ.
  • ഇൻ പൊളിറ്റിക്കൽ ഇക്കോളജി എക്രോസ് സ്പേസ്, സ്കേൽസ്, ആന്റ് സോഷ്യൽ ഗ്രൂപ്പ്സ്, ലിസ ജെസൺ, സൂസൻ പോൾസൺ, റൂട്ടേഴ്സ് യൂണിവേഴ്സിറ്റി പ്രസ്സ്.
  • ജോൺസ്, ജോൺ പോൾ. ഇഫ് ഒലയ സ്ട്രീറ്റ് കുഡ് ടോക്ക്: സൗദി അറേബ്യ- ദ ഹെർട്ട്ലാന്റ് ഓഫ് ഓയിൽ ആന്റ് ഇസ്ലാം. ദ താസാ പ്രസ്സ് (2007). ISBN 0-9790436-0-3
  • ലിപ്മാൻ, തോമസ്. "ഇൻസൈഡ് ദ മിറാഷ്: അമേരിക്കാസ് ഫ്രജൈൽ പാർട്ട്ണർഷിപ്പ് വിത്ത് സൗദി അറേബ്യ" (വെസ്റ്റ് വ്യൂ 2004) ISBN 0-8133-4052-7
  • സാന്ദ്രാ മാക്കേ, ദ സൗദീസ്: ഇൻസൈഡ് ദ ഡസർട്ട് കിങ്ഡം (ഹൗട്ടൺ മിഫ്ലിൻ, 1987) ISBN 0-395-41165-3
  • മാത്യ.ആർ.സിമ്മൺസ്, ട്വിലൈറ്റ് ഇൻ ദ ഡസർട്ട് ദ കമിംഗ് സൗദി ഓയിൽ ഷോക്ക് ആന്റ് ദ വേൾഡ് ഇക്കോണമി, ജോൺ വിലി & സൺസ്, 2005, ISBN 0-471-73876-X
  • പാസ്കൽ, മിനോറെറ്റ് ദ സൗദി എനിഗ്മ: എ ഹിസ്റ്ററി (സെഡ് ബുക്ക്സ്, 2005) ISBN 1-84277-605-3
  • അൽ-റഷീദ്, മാദാവി, എ ഹിസ്റ്ററി ഓഫ് സൗദി അറേബ്യ (കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, 2002) ISBN 0-521-64335-X
  • റോബർട്ട് ലാസേ, ദ കിങ്ഡം: അറേബ്യ & ദ ഹൗസ് ഓഫ് സൗദ്, എവൺ ബുക്ക്സ്, 1981. ലൈബ്രറി ഓഫ് കോൺഗ്രസ്സ്: 81-83741 ISBN 0-380-61762-5
  • ഓവൻ റോജർ സ്റ്റേറ്റ് പവർ ആന്റ് പൊളിറ്റിക്സ് ഇൻദ മേക്കിംഗ് ഓഫ് മോഡേൺ മിഡ്ഡിൽ ഈസ്റ്റ്, മൂന്നാം പതിപ്പ് (റൗട്ട്ലെഡ്ജ്, 2006) ISBN 0-415-29713-3
  • കാർമെൻ ബിൻ ലാദൻ, ഇൻസൈഡ് ദ കിങ്ഡം: മൈ ലൈഫ് ഇൻ സൗദി അറേബ്യ, ഗ്രാന്റ് സെൻട്രൽ പബ്ലിഷിംഗ്, 2005, SBN 0446694886
  • റോബർട്ട് ലാസേ, ഇൻസൈഡ് ദ കിങ്ഡം, ഹച്ചിൻസൺ പബ്ലിഷിംഗ്, 2009.
  • മാർക്ക് വെസ്റ്റൺ, "പ്രോഫറ്റസ് ആന്റ് പ്രിൻസസ്സ്," വിലെ, 2008.
  • ഫെഡറൽ റിസർച്ച് സ്റ്റഡി, "സൗദി അറേബ്യ എ കൺട്രി സ്റ്റഡി"
  • കാരെൻ എലിയറ്റ് ഹൗസ് "ഓൺ സൗദി അറേബ്യ"

പുറത്തേക്കുള്ള കണ്ണികൾ

‍‍

"https://ml.wikipedia.org/w/index.php?title=സൗദി_അറേബ്യ&oldid=2900566" എന്ന താളിൽനിന്ന് ശേഖരിച്ചത്