ഹജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹജ്ജ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഹജ്ജ് (വിവക്ഷകൾ) എന്ന താൾ കാണുക. ഹജ്ജ് (വിവക്ഷകൾ)
കഅബ ശരീഫ്, വിശ്വാസികൾ ത്വവാഫ് (അപ്രദക്ഷിണം) ചെയ്യുന്നു.ഹജ്ജിനു ശേഷം അന്യ രാജ്യക്കാർ രാജ്യം വിടുകയും സ്വദേശികൾ തിരക്ക് കൂടുകയും ചെയ്യുന്നതിടയിൽ അപൂർവ്വമായി കാണുന്ന ഒരു കാഴ്ചയാണ് ചിത്രത്തിൽ

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

ഖുർആനും പ്രവാചകചര്യയും നിർദ്ദേശിച്ച മാതൃകയിൽ മുസ്ലിംങ്ങൾ മതപരമായ അനുഷ്ഠാനമായി ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത് . വർഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്.[1]ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെതായാണ്‌ ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്.[2]. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അല്ലാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു.[3] കഅ്ബ പണിത ഇബ്രാഹിം നബി (അബ്രഹാം), ഭാര്യ ഹാജറ (ഹാഗർ), അവരുടെ മകൻ ഇസ്മാഇൽ (ഇശ്മായേൽ) എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ്‌ ഹജ്ജിലെ കർമ്മങ്ങൾ.

ഇബ്രാഹിം, ഇസ്മായിൽ എന്നിവരാണ് അല്ലാഹുവിന്റെ കല്പന അനുസരിച്ച് ക‌അബ നിർമ്മിച്ചത് എന്ന് വിശ്വസിക്കുന്നു . [4] ആദ്യത്തെ നബിയായ ആദം നബിയാണ് ക‌അബ സ്ഥാപിച്ചതെന്നും, ഇത് മണലിൽ പൂണ്ടുകിടന്നയിടത്താണ് ഇബ്രാഹിം നബി ക‌അബ പുനഃസ്ഥാപിച്ചതെന്നും വിശ്വാസമുണ്ട്. കാലക്രമേണ കഅബ വളരെ പ്രസിദ്ധമായ ആരാധനാലയമായിത്തീരുകയും വിശ്വാസികൾ അവിടെ ദർശനം നടത്താനെത്തുകയും ചെയ്തിരുന്നു. [5]ജാഹിലിയ്യ(തമോ) കാലഘട്ടത്തിൽ ഇവിടെ പലതരം ആരാധനകൾ നടന്നിരുന്നു. പലരും കൊണ്ടുവന്നിരുന്ന വിഗ്രഹങ്ങളും അവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. സംസം കിണറിൽ നിന്നും എപ്പോഴും ജലം ലഭിച്ചിരുന്നതിനാൽ മക്ക ഒരു തിരക്കുള്ള നഗരമായി. ജനങ്ങൾ ബഹുദൈവ വിശ്വാസികളാവുകയും വിവിധ ദൈവങ്ങളെയും ആത്മാക്കളെയും ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. ക‌അബാലയത്തിനുള്ളിലെ ധാരാളം വിഗ്രഹങ്ങൾ അവർ ആരാധിച്ചുകൊണ്ടിരുന്നു.[4][5] എന്നാൽ പ്രവാചകനായ മുഹമ്മദ് കഅബ പുതുക്കിപ്പണിയുകയും അവിടെ സ്ഥാപിച്ച വിഗ്രഹങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ആദം നബി മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയിൽ വരെ വിശ്വസിക്കുന്നവർക്ക് മാത്രമായിട്ടെന്ന് പ്രഖ്യാപിച്ച് അത് തുറന്നുകൊടുക്കുകയും ചെയ്തു.

കഴിവും സമ്പത്തുമുള്ള ഓരോ മുസ്ലീമും ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്തിരിക്കണം എന്ന് നിർബന്ധമാണ്‌ [6]. അറബിമാസം ദുൽഹിജ്ജ് 8 മുതൽ 12 വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ. ഇസ്ലാമിക്ക് കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും തമ്മിൽ 11 ദിവസത്തോളം വ്യത്യാസമുള്ളതിനാൽ ഹജ്ജ് അനുഷ്ഠിക്കപ്പെടുന്ന ദിവസങ്ങൾ ഇംഗ്ലീഷ് കലണ്ടർ പ്രകാരം വ്യക്തമായി പറയാൻ സാധിക്കില്ല, എങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ നവംബർ - ജനുവരി മാസങ്ങളിലായിട്ടാണു ഹജ്ജ് കടന്നു വരാറ്.

പേരിനു പിന്നിൽ[തിരുത്തുക]

ഹജ്ജ് (അറബി:حج) എന്ന അറബി പദത്തിന്‌ ഉദ്ദേശിക്കുക എന്നാണ് ഭാഷാർഥം. ഹിജ്ജ് എന്നും ഭാഷാപ്രയോഗമുണ്ട്. ഹജ്ജ് ചെയ്തവരെ പൊതുവെ ഹാജി എന്ന് വിളിച്ച് വരുന്നു.

ഇബ്രാഹീം നബി[തിരുത്തുക]

ഹജ്ജിന് തവാഫ് ചെയ്യുന്നവരുടെ വീഡിയോ ദൃശ്യം

ഹജ്ജിന്റെ ചരിത്രം ഇബ്രാഹീം നബിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അല്ലാഹു ഇബ്രാഹീം നബിയോട് മക്കയിൽ ക‌അ്‌ബ പുതുക്കി നിർമ്മിക്കാൻ നിർദ്ദേശിച്ചു എന്നാണ് വിശ്വാസം[7]. അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം ഇബ്രാഹീം നബി മക്കയിലേക്ക് കുടുംബസമേതം യാത്ര പോയ സമയത്തായിരുന്നു ഈ നിർദ്ദേശം[8]. ഇബ്രാഹീം നബിക്ക് കഅബയുടെ സ്ഥാനം സൗകര്യപ്പെടുത്തിക്കൊടുത്തുവെന്നും, അതു പ്രദക്ഷിണം (ത്വവാഫ്) ചെയ്യുന്നവർക്കും പ്രാർഥിക്കുന്നവർക്കും വേണ്ടി കഅബ ശുദ്ധമാക്കിവെക്കണമെന്നും ജനങ്ങൾക്കിടയിൽ തീർത്ഥാടനത്തെ പറ്റി വിളംബരം ചെയ്യണമെന്നും നിർദ്ദേശം നൽകിയതായും ഖുർആനിലെ ഹജ്ജ് എന്ന അധ്യായത്തിലെ 26 മുതൽ 27 വരെയുള്ള സൂക്തങ്ങളിൽ പറയുന്നുണ്ട് [9]

കഅബ നിർമ്മിച്ചത് ആദം നബിയാണെന്നു അഭിപ്രായപ്പെടുന്നുണ്ടങ്കിലും, ആദം നബിയ്ക്കു മുൻപേ ആ കെട്ടിടം അവിടെയുണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. വാനലോകത്തെ ബൈത്തുൽ മ‌അമൂർ എന്ന കെട്ടിടത്തിന്റെ മാതൃകയിലാണ് അത് പണികഴിപ്പിക്കപ്പെട്ടതെന്നും വിശ്വസിക്കുന്നുണ്ട്.[10] [11].

സംസം[തിരുത്തുക]

ഇബ്രാഹിം നബിയുടെ മകൻ ഇസ്മായിൽ നബിയുടെ പാദസ്പർശമേറ്റ് മരുഭൂമിയിൽ നിന്നും പൊട്ടി വന്ന ഉറവയാണ് സംസം. ഈ നീരുറവയ്ക്കടുത്തായി മൈലുകളോളം മറ്റു ജലാശയങ്ങളോ കിണറുകളോ ഇല്ല. ത്വവാഫിനു ശേഷം സംസം വെള്ളം കുടിക്കുന്നത് നബിചര്യയാണ്. ഹജ്ജ് കർമ്മത്തിനു വരുന്നവർ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഇതേ വെള്ളത്തെയാണ്. എല്ലാ ഹാജിമാരും ഈ വെള്ളം ശേഖരിച്ച് സ്വന്തം നാടുകളിലേക്ക് കൊണ്ടു പോകാറുണ്ട്. വിമാന മാർഗ്ഗം സൗജന്യമായി ഈ തീർഥം കൊണ്ടു പോകാം.ചൂടാക്കുമ്പോൾ സംസം വെള്ളം നിറ വ്യത്യാസം വരാറുണ്ട്. സംസം വെള്ളത്തെ കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.[12]

ഹജറുൽ അസ്‌വദ്[തിരുത്തുക]

കഅബയുടെ ആരംഭം മുതൽക്ക് തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്ന സ്വർഗ്ഗീയമായ ഒരു കറുത്ത കല്ലാണ് ഹജറുൽ അസ്‌‌വദ്(Arabic:حجر الأسود) (കറുത്ത കല്ല്). ഓരോ ത്വവാഫിന്റെയും സമയത്തും ഹജറുൽ അസ്‌വദ് ചുംബിക്കലും അതിനു കഴിയാത്തവർ കൈകൊണ്ട് ആംഗ്യം കാണിച്ച് ആ കൈ ചുംബിക്കുകയും ചെയ്യുന്നത് സുന്നത്താണെന്ന് അഥവാ പുണ്യമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. സ്വർഗ്ഗത്തിൽ നിന്നിറക്കിയ കല്ലാണ് ഹജറുൽ അസ്‌വദ് എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. [13] ഈ കല്ലുമായി ബന്ധപെട്ട് ഖലീഫ ഉമറിന്റെ വാചകങ്ങൾ ശ്രദ്ധേയമാണ്.

ചരിത്രം[തിരുത്തുക]

ഇബ്രാഹിം നബി ദൈവ കല്പനപ്രകാരം പുന:സ്ഥാപിച്ച ക‍അബയിൽ അദ്ദേഹത്തിന്റെയും മകൻ ഇസ്മാഈൽ നബിയുടെയും കാലശേഷം ജനങ്ങൾ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാൻ തുടങ്ങി. വിഗ്രഹാരാധനയെ എതിർത്തിരുന്ന ഇബ്രാഹിം നബിയുടേയും, പുത്രൻ ഇസ്മാഈലിന്റേയും വിഗ്രഹങ്ങളെയും അവർ ആരാധിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. ചിറകുകൾ ഉള്ള മനുഷ്യനെ വരെ അവർ ആരാധിച്ചു. ഓരോ ആവശ്യത്തിന് ഓരോ ദൈവങ്ങൾ എന്ന നിലയിൽ 360ഓളം ബിംബങ്ങൾ ഉണ്ടായിരുന്നത്രെ. അവർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല. ഹുബാൽ, അല്ലാഹ് (al-lah)ലാത്ത, ഉസ്സ (Uzzā), മനാത്ത തുടങ്ങിയ ദൈവങ്ങൾ ആയിരുന്നു പ്രധാനികൾ. ലാത്ത, ഉസ്ന, മനാത്ത തുടങ്ങിയവർ അവരുടെ മുൻ തലമുറയിൽ പെട്ട നല്ലവരാണെന്നു പറയപ്പെടുന്നു. [14]അങ്ങനെ ബിംബാരാധനയും സാംസ്കാരിക മൂല്യതകർച്ചയുമായി അറബികൾ ധാർമ്മികമായി അധഃപതിച്ച കാലമായിരുന്നു തമോകാലഘട്ടം എന്നറിയപ്പെടുന്നത്.[15] പിന്നീട് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രവാചകനായ മുഹമ്മദ് നബിയുടെ മെക്കയിലേക്കുള്ള തിരിച്ചുവരവും ക‍അബയുടെ പുനരുജ്ജീവനവുമാണ്. ക്രി.വ. 630 (ഹിജ്ര 8) മെക്കയിൽ നടന്ന മക്കാവിജയത്തിനു ശേഷം മുഹമ്മദ് നബിയും അനുയായികളും ചേർന്ന് ക‍അബയിൽ പ്രവേശിച്ച് അവിടെ ഉണ്ടായിരുന്ന ബിംബങ്ങൾ എല്ലാം നിർമ്മാർജ്ജനം ചെയ്തു.

ഹജ്ജിന്റെ കർമ്മങ്ങൾ ( റുക്നുകൾ )[തിരുത്തുക]

മക്കയിലെ കഅബക്കടുത്ത് വെച്ച് പ്രാർത്ഥികുന്ന വിശ്വാസി

സാധാരണ ഹജ്ജ് സംഘങ്ങളിലൂടെയും സ്വന്തമായും ഹജ്ജിനു പോവാറുണ്ട്. ഹജ്ജിനു പോവാൻ പ്രത്യേക ഹജ്ജ് വിമാനങ്ങൾ തന്നെ നിലവിലുണ്ട്. കപ്പൽ മാർഗ്ഗവും ഹജ്ജിനു പോവാൻ പല രാജ്യങ്ങളിലും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കരയടിക്കാത്ത 2 കഷ്ണം തുണി കൾ ധരിച്ചു കൊണ്ടാണ് പുരുഷന്മാർ ഹജ്ജിനു പോവുന്നത്. ഇതിൽ ഒന്ന് ഉടുക്കുകയും മറ്റൊന്ന് പുതക്കുകയും ചെയ്യുന്നു. ഇത് ത്വവാഫിന്റെ സമയത്ത് പൂണൂൽ ധരിക്കുന്നത് പോലെ ധരിക്കും. അതു പോലെ കെട്ടു പിണയാത്ത പാദരക്ഷകളും ധരിക്കണം. സ്ത്രീകൾ അവരുടെ സാധാരണ ഹിജാബ് ധരിച്ചാൽമതി (മുൻ കയ്യും മുഖവും ഒഴികെയുള്ള ഭാഗങ്ങൾ മറയുന്ന രൂപത്തിൽ). അവിടെ ഇഹ്റാം കെട്ടുന്നതോടു കൂടീ രാജാവും പ്രജയും എല്ലാം തുല്യമായി. ഇഹ്റാം കെട്ടുന്നതോടു കൂടി ഹജ്ജിൽ പ്രവേശിച്ചു. ഹജ്ജിന് ഇഹറാം കെട്ടിയാൽ പിന്നെ നഖം മുറിക്കാനോ മുടി കളയാനോ വേട്ടയാടാനോ പാടില്ല. ഹജ്ജിന്റെ കർമ്മങ്ങൾ താഴെ പറയുന്നവ ആണു[16]:

ഹജ്ജിന്റെ റുക്നുകൾ അഞ്ചാകുന്നു :

2007-ൽ ഇരുപതു ലക്ഷം ജനങ്ങൾ ഈ വാർഷിക തീർഥാടനത്തിൽ പങ്കെടുത്തു.[18] അമിതഭക്തി കൊണ്ടും മറ്റും തിക്കും തിരക്കും നിയന്ത്രിക്കൽ നിയന്ത്രണാതീതമാവാറുണ്ട്. ഹജറുൽ അസ്‌വദിൽ ചും‌ബിക്കുക നിർബന്ധമില്ലെങ്കിലും ഒരോ പ്രദക്ഷിണത്തിലും ഹജറുൽ അസ്‌വദിനെ ചും‌ബിക്കുന്നത് കൂടുതൽ തിരക്ക് സൃഷ്ടിക്കും. മിനയിലെ കല്ലേറും ബുദ്ധിമുട്ടേറിയ കർമ്മമാണ്. 2004-ൽ സൗദി സർക്കാർ മിനയിലെ കല്ലെറിയുന്ന ജംറകൾ കൂടുതൽ വിശാലമാക്കി പുതുക്കി പണിതു.[19] [20] എങ്കിലും പലകാരണങ്ങളാൽ ദുരന്തങ്ങളിൽ ആളുകൾ മരിക്കാറുണ്ട്. “ശാന്തനും അച്ചടക്കം പാലിക്കുന്നവനും ദയയുള്ളവനും ആയിരിക്കുക നിർവ്വീര്യമാക്കുന്നവനാവരുത്“ എന്ന് സൗദി അറേബ്യയുടെ ഹജ്ജ് വെബ്സൈറ്റിൽ ആഹ്വാനം ചെയ്യുന്നു.[21].

അനുഷ്ഠാനങ്ങൾ[തിരുത്തുക]

ഹജ്ജിനു വരുന്നവർ ഒരു കൂട്ടം കർമ്മങ്ങൾ ഇബ്രാഹിം നബിയുടെയും ഭാര്യ ഹാജറാ ബീവിയുടെയും ജീവിതത്തിന്റെ പ്രതികാത്മകമായി നിർവ്വഹിക്കുന്നു. തീർത്ഥാടകർക്കു തങ്ങുന്നതിന്‌ സൗദി ഭരണകൂടം മിനയിൽ ആയിരക്കണക്കിനു തമ്പുകൾ വർഷം തോറും സജ്ജീകരിക്കുന്നുണ്ട്[22].

തവാഫ്[തിരുത്തുക]

മക്കയിലെ കഅബ ശരീഫ്,
കഅബയെ തവാഫ്, സഫ മർവ കൾ ക്കിടയിലെ സഹ് യ് എന്നിവ വ്യക്തമാക്കുന്ന രേഖാചിത്രം

ഹജ്ജിന്റെ ആദ്യ ദിവസം അഥവാ അറബിമാസത്തിലെ അവസാന മാസമായ ദുൽഹിജ്ജ് 8ന് തീർത്ഥാടകർ അവരുടെ ആദ്യ തവാഫ് അഥവാ അപ്രദക്ഷിണം 7 പ്രാവശ്യം നിർവ്വഹിക്കും.[23].പുരുഷന്മാർ ആദ്യം 3 പ്രദക്ഷിണം ധൃതികൂടുന്ന രീതിയിലുള്ള കാല് വെപ്പുകളോടെ നടക്കും. ഓരോ ചുറ്റലിലും കറുത്ത കല്ലിൽ (ഹജറുൽ അസ്വദ്) ചുംബിക്കണമെന്നതാണ്‌ ആചാരമെങ്കിലും ഇത് നിർബന്ധമില്ല.

സഇയ്യ്[തിരുത്തുക]

തവാഫിനു ശേഷം സഫാ മർവ്വക്കിടയിൽ 7 പ്രാവശ്യം തീർത്ഥാടകർ ഓടും. സഫ മുതൽ മർവ്വ വരെയാണ് ഒരു ഓട്ടം കണക്കാക്കുന്നത്.പഴയകാലത്ത് ഇത് പള്ളിക്ക് പുറത്തായിരുന്നു. ഇപ്പോൾ ഇത് മസ്ജിദ് ഹറമിനുള്ളിലാവുന്ന രൂപത്തിൽ പുനർനിർമിച്ചിട്ടുണ്ട്.സഫാ മുതൽ മർവ്വ വരെ ഓടേണ്ടതില്ല. ഇടക്ക് 2 പച്ച തുണികളും പച്ച ട്യൂബ് ലൈറ്റും പച്ച വരകളും ഉണ്ട്.ശരിക്കും ഓടേണ്ടതില്ല. നടത്തമല്ല ഓട്ടമാണ് എന്ന് മനസ്സിലാക്കത്തക്കവിധം ഓടിയാൽ മതി. സ്ത്രീകൾ ഓടേണ്ടതില്ല.സംസം വെള്ളം പള്ളികളിലെ ഏതു ഭാഗത്തും ശീതീകരിച്ചതും അല്ലാത്തതും ലഭ്യമായിരിക്കും.

അറഫാത്ത്[തിരുത്തുക]

മുസ്ദലിഫ

അടുത്ത ദിവസം ദുൽഹിജ്ജ് ഒൻപതിന് മിനയിലെ അറഫാ മൈതാനിയിലേക്ക് പുറപ്പെടും. അറഫാ സംഗമം ആണു ഹജ്ജിന്റെ മുഖ്യ ആചാരം. ഇവിടെ വെച്ചാണ് മുഹമ്മദ് നബി ചരിത്രപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടത്തിയത് എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. സൂര്യാസ്തമയം വരെ പ്രാർത്ഥനയിൽ മുഴുകി വിശ്വാസികൾ അറഫയിൽ തങ്ങും.

മുസ്ദലിഫ[തിരുത്തുക]

സൂര്യാസ്തമയത്തിനു ശേഷം വിശ്വാസികൾ അറഫയുടെയും മിനയുടെയും ഇടയിലുള്ള മുസ്ദലിഫയിലേക്ക് നീങ്ങും. പിശാചിനെ എറിയാനായി 49 കല്ലുകളും ഇതിനിടയിൽ ശേഖരിക്കും. കൂടുതൽ തീർത്ഥാടകരും മിനയിലേക്ക് മടങ്ങുന്നതിനു മുൻപ് മുസ്ദലിഫയിൽ രാപ്പാർക്കും. അന്നാണ് വലിയ പെരുന്നാൾ അഥവാ ഈദുൽ അദ്ഹ ആചരിയ്ക്കുന്നത്.

ജംറകൾ[തിരുത്തുക]

മീനയിലെ പിശാചിന്റെ പ്രതീകത്തിന് കല്ലെറിയുന്ന വിശ്വാസികൾ

തീർത്ഥാടകർ ജംറകൾക്ക് നേരെ കല്ലെറിയും.ഓരോരുത്തരും ഏഴു പ്രാവശ്യം കല്ലേറ് നിർവ്വഹിക്കും.ഇത് ഇബ്രാഹിം നബി പിശാചിനു(ഷൈത്വാൻ) നേരെ കല്ലെടുത്ത് എറിഞ്ഞതിന്റെ ഓർമ്മപുതുക്കലായി കണക്കാക്കുന്നു.

ഈദുൽ അദ്ഹ[തിരുത്തുക]

കല്ലേറിനു ശേഷം വരുന്ന കർമ്മമാണ്‌ ഈദ് ഉൽ അദ്‌ഹ. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മാഈലിനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ്‌ ഈ ചടങ്ങ്. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ്‌ ഈ പെരുന്നാളിന്‌ ബലി പെരുന്നാൾ(മലയാളത്തിൽ) എന്ന് പേരു വന്നത്.

തവാഫ് അൽ-സിയാറ[തിരുത്തുക]

അന്നേദിവസം തന്നെയോ അതിനടുത്ത ദിവസമോ "തവാഫ് അൽ സിയാറ" എന്നറിയപ്പെടുന്ന കർമ്മം ചെയ്യാനായി മെക്കയിലെ മസ്‌ജിദുൽ ഹറം വീണ്ടും സന്ദർശിക്കുന്നു. തവാഫ് അൽ ഇഫാദാ എന്നും അറിയപ്പെടുന്ന ഈ ചടങ്ങ് അള്ളാഹുവിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനായാണ്‌ ഓരോ തീർത്ഥാടകനും വിനിയോഗിക്കുന്നത്. പത്താം ദിവസം രാത്രി, തീർത്ഥാടകർ മിനായിൽ തന്നെ കഴിയുന്നു.

പതിനൊന്നാം ദിവസം ഉച്ചയ്ക്കു ശേഷവും, അതിനടുത്ത ദിവസവും മിനായിലെ മൂന്നു ജംറകൾക്കും നേർക്ക് ഏഴു കല്ലുകൾ വീതം എറിയേണ്ടതുണ്ട്. 12-ആം ദിവസം സൂര്യാസ്തമയത്തിനു മുൻപേ തന്നെ തീർത്ഥാടകർ മിനായിൽ നിന്നും മെക്കയിലേയ്ക്ക് യാത്ര തുടങ്ങിയിരിക്കണം. അതിനു സാധിക്കാത്തവർ കല്ലെറിയൽ കർമ്മം 13-ആം ദിവസവും നിർവ്വഹിച്ച ശേഷം മാത്രമേ മിനാ വിടാൻ പാടുള്ളൂ.

തവാഫുൽ വിദ[തിരുത്തുക]

മക്ക വിടുന്നതിനു മുൻപ് തീർത്ഥാടകർ വിടവാങ്ങൽ തവാഫ് നിർവ്വഹിക്കും. ഇതാണ് തവാഫുൽ വിദാ

ബലി കർമം[തിരുത്തുക]

ജംറത്തുൽ അഖബയിലെ കല്ലേറു കഴിഞ്ഞാൻ ബലിയറുക്കുന്നവർ അത് ചെയ്യണം. അറുക്കുന്ന മാംസം സ്വയം ഭക്ഷിക്കുകയും മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്യണം. എന്നാൽ പ്രായശ്ചിത്തമായി അറുത്ത ബലിമൃഗത്തിന്റെ മാംസം അറുക്കുന്ന ആളുകൾക്ക് ഭക്ഷിക്കാവുന്നതല്ല. അത് പാവപ്പെട്ടവർക്ക് അവകാശപ്പെട്ടതാണ്. ദുൽഹജ്ജ് 10, 11,12,13 ദിവസങ്ങളിൽ ബലിയറുക്കാവുന്നതാണ്. പത്തിന് തന്നെ ബലിയറുക്കുന്നതാണ് ഉത്തമം.സ്വയം ബലിയറുക്കുകയോ അതിന് മറ്റൊരാളെ ഏൽപിക്കുകയോ ചെയ്യാവുന്നതാണ്. ജിദ്ദ കേന്ദ്രമായുള്ള ഇസ്ലാമിക് ഡവലപ്മെൻറ് ബാങ്ക് (ഐ.ഡി.ബി)യുടെ നിയന്ത്രണത്തിലാണ് ഹജ്ജിലെ ബലി കർമം വിശ്വാസ്തമായും വ്യവസ്ഥാപിതമായും നിർവഹിക്കുന്നത്. ബലി നിർവഹണത്തിൻെറ വകാലത്തിന് സൗദി സർക്കാറിന്റെ അംഗീകാരമുള്ള ഏക ഏജൻസിയാണ് ഐ.ഡി.ബി. ബലിമാംസം ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്ന പേരിൽ മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച പദ്ധതി ലാഭം ഉദ്ദേശിച്ചല്ല, തീർഥാടകർക്ക് വിശ്വസ്തതയോടെ അവലംബിക്കാവുന്ന സംവിധാനം എന്ന നിലക്കാനു നടത്തുന്നത്. ഹജ്ജിനോടനുബന്ധിച്ചുള്ള ബലിക്കു പുറമെ ഹദ് യ്, ഫിദ് യ എന്നിവയും ബലിപെരുന്നാളിനോടനുബന്ധിച്ച് ഹാജിമാരല്ലാത്തവർ നിർവഹിക്കുന്ന ബലിയും ദാനമായി നൽകാനുദ്ദേശിക്കുന്ന മാംസ വിതരണവും ഐ.ഡി.ബി എറ്റെടുത്ത് ഉത്തരവാദിത്തത്തോടെ നടപ്പാക്കും. ബാങ്ക് വഴിയോ എ.ടി.എം, സദാദ് വഴിയോ പണമടക്കാവുന്നതാണ്. സൗദി പോസ്റ്റിൻെറ വിവിധ ശാഖകളിലും ഐ.ഡി.ബിയുടെ കൂപ്പൺ കൈപ്പറ്റാൻ സംവിധാനമുണ്ട്. അൽറാജി, അൽഅമൂദി ബാങ്കുകളിലാണ് പണമടക്കാൻ സൗകര്യമുള്ളത്. കൂടാതെ ഹദ്യതുൽ ഹാജ്ജ് എന്ന മക്ക കേന്ദ്രമായുള്ള ചാരിറ്റി സ്ഥാപനം വഴിയും ബലി കർമത്തിന് പണമടക്കാം.

ബലിമാംസ വിതരണത്തിനുള്ള കർമശാസ്ത്രപരമായ നിബന്ധനകൾ പൂർണമായും പാലിച്ചാണ് ഐ.ഡി.ബി ഈ ഉത്തരവാദിത്തം നിർവഹിക്കുന്നത്. മക്കയിലെ അർഹരായവർക്ക് വിതരണം ചെയ്ത ശേഷവും ബാക്കിവരുന്ന ദശലക്ഷക്കണക്കിന് ബലിമൃഗങ്ങളുടെ മാംസം എഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളില 25ലധികം രാഷ്ട്രങ്ങളിലെ മുസ്ലിം ദരിദ്രർക്ക് വിതരണം ചെയ്യാനും ഐ.ഡി.ബിക്ക് സംവിധാനമുണ്ട്. മിനായിലെ എട്ട് അറവുശാലകളിൽ നിന്ന് ഇസ്ലാമികരീതിയിലും ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചും ബലി നടത്തപ്പെടുന്ന മാംസം ശീതീകരിച്ചാണ് വിദേശത്തേക്ക് അയക്കുന്നത്. ഐ.ഡി.ബിക്ക് പുറമെ തദ്ദേശഭരണം, ധനകാര്യം, നീതിന്യായം, ഇസ്ലാമിക കാര്യം, കാർഷികം, ഹജ്ജ് തുടങ്ങിയ മന്ത്രാലയങ്ങൾ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മക്ക കേന്ദ്രമായുള്ള ഹജ്ജ്സേവന രംഗത്തെ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും സംരംഭത്തിൽ അർഹമായ പങ്ക് വഹിക്കുന്നുണ്ട്. മൃഗ ഡോക്ടർമാർ, അറവ് ജോലിക്കാർ തുടങ്ങി വിവിധ രംഗത്ത് 40,000 ജോലിക്കാർ ഐ.ഡി.ബിയുടെ സംരംഭത്തിൽ സേവനമനുഷ്ഠിക്കുന്നു. ബലി മാംസം അർഹരായവർക്ക് എത്തിക്കുക, ശരീഅത്ത്, ആരോഗ്യ നിബന്ധനകൾ പാലിക്കുക, പുണ്യനഗരിയുടെ പരിസ്ഥിതി ശുചിത്വം കാത്തുശൂക്ഷിക്കുക എന്നിവ ഈ സംരംഭം വഴി ഐ.ഡി.ബി ലക്ഷ്യമാക്കുന്നു. മാസത്തിന് ഉപരിയായി തുകൽ പോലുള്ളവയിൽ നിന്ന് ലഭിക്കുന്ന വരുമാനം മക്ക ഹറം പ്രദേശത്തെ ദരിദ്രർക്ക് വിതരണം ചെയ്യുന്നു.

മദീന സന്ദർശനം[തിരുത്തുക]

മദീന സന്ദർശനം ഹജ്ജിന്റെ ഭാഗമല്ല. എങ്കിലും ഹജ്ജിനു പോകുന്നവരിൽ പലരും മദീനയിലെ റൗള ശരീഫും മസ്ജിദുന്നബവിയും സന്ദർശനം നടത്താറുണ്ട്. തീർത്ഥാടനം സുന്നത്തുള്ള മൂന്നു പള്ളികളിലൊന്നാണ്‌ മസ്ജിദുന്നബവി. പ്രവാചകന്റെ വീടിന്റെയും മിമ്പറിന്റെയും (പ്രസംഗപീഠം) ഇടയിലുള്ള സ്ഥലത്തെയാണ്‌ റൗള എന്ന് പറയുന്നത്. പള്ളി വികസിപ്പിച്ചപ്പോൾ ഈ ഭാഗം പള്ളിക്കുള്ളിലാവുകയാണുണ്ടായത്. ഈ സ്ഥലം സ്വർഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്[24]. ഇവിടെ വച്ചുള്ള നമസ്കാരം കൂടുതൽ പുണ്യകരമാണ്‌. മുഹമ്മദ് നബിയുടെ ഖബർ മസ്ജിദുന്നബവിക്കുള്ളിലാണ്‌ ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.

കഅബ ശരീഫ്, വിശ്വാസികൾ ത്വവാഫ് (അപ്രദക്ഷിണം) ചെയ്യുന്നു
ഹജ്ജിന്റെ പ്രവർത്തികൾ സ്ഥലങ്ങൾ മൻസ്സിലാക്കാൻ ഉതകുന്ന രേഖാചിത്രം.മൂന്ന് ജംറകൾമീക്കാത്ത്മക്കമിനഅറഫാത്ത്മുസ്ദലിഫക‌അബ തവാഫ്
ഹജ്ജിന്റെ പ്രവർത്തികൾ സ്ഥലങ്ങൾ മൻസ്സിലാക്കാൻ ഉതകുന്ന രേഖാചിത്രം.

ഖുർ‌ആനിൽ ഹജ്ജിനെക്കുറിച്ച് പരാമർശമുള്ള വാക്യങ്ങൾ[തിരുത്തുക]

  • ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ( കഅ്ബയുടെ ) അടിത്തറ കെട്ടി ഉയർത്തിക്കൊണ്ടിരുന്ന സന്ദർഭവും ( അനുസ്മരിക്കുക. ) ( അവർ ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു: ) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന്‌ നീയിത്‌ സ്വീകരിക്കേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു (ഖുർ‌ആൻ 2:127)
  • തീർച്ചയായും മനുഷ്യർക്ക്‌ വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ആരാധനാ മന്ദിരം മക്കയിൽ ഉള്ളതത്രെ. ( അത്‌ ) അനുഗൃഹീതമായും ലോകർക്ക്‌ മാർഗദർശകമായും (നിലകൊള്ളുന്നു.) (ഖുർ‌ആൻ 3:96)
  • അതിൽ വ്യക്തമായ ദൃഷ്ടാന്തങ്ങൾ- ( വിശിഷ്യാ ) ഇബ്രാഹീം നിന്ന സ്ഥലം -ഉണ്ട്‌. ആർ അവിടെ പ്രവേശിക്കുന്നുവോ അവൻ നിർഭയനായിരിക്കുന്നതാണ്‌. ആ മന്ദിരത്തിൽ എത്തിച്ചേരാൻ കഴിവുള്ള മനുഷ്യർ അതിലേക്ക്‌ ഹജ്ജ്‌ തീർത്ഥാടനം നടത്തൽ അവർക്ക്‌ അല്ലാഹുവോടുള്ള ബാദ്ധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു.(ഖുർ‌ആൻ 3:97)
  • ഇബ്രാഹീമിന്‌ ആ ഭവനത്തിന്റെ ( കഅ്ബയുടെ ) സ്ഥാനം നാം സൗകര്യപ്പെടുത്തികൊടുത്ത സന്ദർഭം ( ശ്രദ്ധേയമത്രെ. ) യാതൊരു വസ്തുവെയും എന്നോട്‌ നീ പങ്കുചേർക്കരുത്‌ എന്നും, ത്വവാഫ്‌ ( പ്രദക്ഷിണം ) ചെയ്യുന്നവർക്ക്‌ വേണ്ടിയും, നിന്നും കുനിഞ്ഞും സാഷ്ടാംഗത്തിലായിക്കൊണ്ടും പ്രാർത്ഥിക്കുന്നവർക്ക്‌ വേണ്ടിയും എന്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും ( നാം അദ്ദേഹത്തോട്‌ നിർദ്ദേശിച്ചു. ) (ഖുർ‌ആൻ 22:26)
  • ( നാം അദ്ദേഹത്തോട്‌ പറഞ്ഞു: ) ജനങ്ങൾക്കിടയിൽ നീ തീർത്ഥാടനത്തെപറ്റി വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത്‌ കയറിയും അവർ നിന്റെയടുത്ത്‌ വന്നു കൊള്ളും. (ഖുർ‌ആൻ 22:27)
  • അവർക്ക്‌ പ്രയോജനകരമായ രംഗങ്ങളിൽ അവർ സന്നിഹിതരാകുവാനും, അല്ലാഹു അവർക്ക്‌ നൽകിയിട്ടുള്ള നാൽകാലി മൃഗങ്ങളെ നിശ്ചിത ദിവസങ്ങളിൽ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട്‌ ബലികഴിക്കാനും വേണ്ടിയത്രെ അത്‌. അങ്ങനെ അവയിൽ നിന്ന്‌ നിങ്ങൾ തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന്‌ ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക. (ഖുർ‌ആൻ 22:28)
  • പിന്നെ അവർ തങ്ങളുടെ അഴുക്ക്‌ നീക്കികളയുകയും, തങ്ങളുടെ നേർച്ചകൾ നിറവേറ്റുകയും, പുരാതനമായ ആ ഭവനത്തെ പ്രദക്ഷിണം വെക്കുകയും ചെയ്തുകൊള്ളട്ടെ. (ഖുർ‌ആൻ 22:29)
  • അത്‌ ( നിങ്ങൾ ഗ്രഹിക്കുക. ) അല്ലാഹു പവിത്രത നൽകിയ വസ്തുക്കളെ വല്ലവനും ബഹുമാനിക്കുന്ന പക്ഷം അത്‌ തന്റെ രക്ഷിതാവിന്റെ അടുക്കൽ അവന്ന്‌ ഗുണകരമായിരിക്കും. നിങ്ങൾക്ക്‌ ഓതികേൾപിക്കപ്പെടുന്നതൊഴിച്ചുള്ള കന്നുകാലികൾ നിങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. ആകയാൽ വിഗ്രഹങ്ങളാകുന്ന മാലിന്യത്തിൽ നിന്നും നിങ്ങൾ അകന്ന്‌ നിൽക്കുക. വ്യാജവാക്കിൽ നിന്നും നിങ്ങൾ അകന്ന്‌ നിൽക്കുക. (ഖുർ‌ആൻ 22:30) - വിശുദ്ധ ഖുർ‌ആൻ


ഹജ്ജ് തീർത്ഥാടകരുടെ എണ്ണം[തിരുത്തുക]

കഴിഞ്ഞ വർഷങ്ങളിൽ ഹജ്ജിനായി വന്ന വിദേശ തീർത്ഥാടകരുടെ എണ്ണം.

ചിത്രങ്ങൾ[തിരുത്തുക]

ഇതും കൂടികാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Atlas of Holy Places, p. 29
  2. ഫത് ഹുൽ മുഹീൻ മലയാളം പരിഭാഷ-zഐനുദ്ദീൻ മഗ്ദൂം പൊന്നാനി
  3. Dalia Salah-El-Deen, Significance of Pilgrimage (Hajj) Archived 2009-06-06 at the Wayback Machine.
  4. 4.0 4.1 http://www.bbc.co.uk/religion/religions/islam/practices/hajj_2.shtml
  5. 5.0 5.1 ഡോ.പി., മുഹമ്മദ് സാലി (1988). അറബികളും തമോകാലഘട്ടവും. തിരുവനന്തപുരം: അബു ജബീർ പബ്ലീഷേർസ്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. http://www.hajinformation.com/main/c.htm
  7. വിശുദ്ധ ഖുർ‌ആൻ അദ്ധ്യായം 22 ഹജ്ജ്,സൂക്തം 26
  8. http://www.hajinformation.com/main/f0102.htm
  9. "വിശുദ്ധ ഖുർ‌ആൻ മലയാളം പരിഭാഷ, അദ്ധ്യായം 22 ഹജ്ജ്,സൂക്തം 26 മുതൽ 27 വരെ". Retrieved 2007-12-07.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-11-30. Retrieved 2007-12-06.
  11. Azraqi, Akhbar Makkah, vol. 1, pp. 58-66
  12. http://members.tripod.com/alislaah4/moreadvices2/id21.htm
  13. SaudiCities - The Saudi Experience. "Makkah - The Holy Mosque:The Black Stone". {{cite web}}: Unknown parameter |accessmonthday= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  14. "യംഗ് മുസ്ലിംസ് വെബ്‌സൈറ്റ്". Retrieved 2008-08-12.[പ്രവർത്തിക്കാത്ത കണ്ണി]
  15. ഡോ.പി., മുഹമ്മദ് സാലി (1988). അറബികളും തമോകാലഘട്ടവും. തിരുവനന്തപുരം: അബു ജബീർ പബ്ലീഷേർസ്
  16. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-04-19. Retrieved 2007-12-12.
  17. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2009-04-19. Retrieved 2007-12-12.
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-11. Retrieved 2007-12-04.
  19. BBC NEWS | Middle East | Hundreds killed in Hajj stampede
  20. http://thatsmalayalam.oneindia.in/news/2006/01/13/world-haj-stampede.html[പ്രവർത്തിക്കാത്ത കണ്ണി]
  21. "Ministry of Hajj information site". hajinformation.com. Retrieved 2007-08-24.
  22. Anisa Mehdi, John Bredar (writers) (2003). "Inside Mecca" (video documentary). National Geographic.
  23. Mohamed, Mamdouh N. (1996). Hajj to Umrah: From A to Z. Amana Publications. ISBN 0-915957-54-X.
  24. ഇമാം, ബുഖാരി. സ്വഹീഹുൽ ബുഖാരി. എന്റെ വീടിന്റേയും മിമ്പറിന്റേയുമിടക്കുള്ള സ്ഥലം സ്വർഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണ് (2:21:287) {{cite book}}: Cite has empty unknown parameter: |coauthors= (help)
  25. "ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോഡ് 1417 [[ഹജ്ജ്]]". സൗദി റോയൽ എംബസ്സി. 1997-04-15. Retrieved 2009-07-30. {{cite web}}: URL–wikilink conflict (help)
  26. "1418 [[ഹജ്ജ്]] തീർത്ഥാടകരുടെ എണ്ണം". സൗദി റോയൽ എംബസ്സി. 1998-04-08. Retrieved 2009-07-30. {{cite web}}: URL–wikilink conflict (help)
  27. "ഹജ്ജ് തീർത്ഥാടനം പരമകോടിയിൽ 1421". സൗദി റോയൽ എംബസ്സി. 2001-03-09. Retrieved 2009-07-30.
  28. "1425 [[ഹജ്ജ്]] ഒരു വിജയം, പ്രിൻസ് അബ്ദുൾ മജീദ്". സൗദി റോയൽ എംബസ്സി. 2005-01-25. Retrieved 2009-07-30. {{cite web}}: URL–wikilink conflict (help)
  29. "ഹജ്ജിന് 2.3 ദശലക്ഷം ആളുകൾ". സൗദി റോയൽ എംബസ്സി. 2006-12-30. Retrieved 2009-07-30.
  30. "1.7 ദശലക്ഷം ആളുകൾ ഹജ്ജിനായി സൗദിയിൽ എത്തിച്ചേർന്നു". സൗദി റോയൽ എംബസ്സി. 2007-12-17. Retrieved 2009-07-30.
  31. "ഹജ്ജ് തീർത്ഥാടകരുടെ എണ്ണത്തിൽ റെക്കോഡ് വർദ്ധന". സൗദി റോയൽ എംബസ്സി. 2008-12-06. Archived from the original on 2010-06-12. Retrieved 2009-07-30.
  32. "1430 ഹജ്ജിന് 2.5 ദശലക്ഷം തീർത്ഥാടകർ". സൗദി റോയൽ എംബസ്സി. 2009-11-29. Archived from the original on 2010-06-12. Retrieved 2009-12-08.
  33. "1431 ലെ ഹജ്ജിന് 2.8 ദശലക്ഷം ആളുകൾ". സൗദി റോയൽ എംബസ്സി. 2010-11-18. Archived from the original on 2010-12-15. Retrieved 2010-12-28.
  34. "3 ദശലക്ഷം ആളുകൾ ഹജ്ജിനായി സൗദിയിൽ". സൗദി റോയൽ എംബസ്സി. 2011-11-06. Archived from the original on 2012-06-28. Retrieved 2012-11-16.

കുറിപ്പുകൾ[തിരുത്തുക]

  • ^ ഖുർ ആനിലെ രണ്ടാം അദ്ധ്യായം സുറത്തുൽ ബഖറയുടെ 128 സൂക്തം വ്യഖ്യാനിച്ച് ഇമാം ദുറുൽ മൻസൂർ അദ്ദേഹത്തിന്റെ ഖുറാൻ വ്യഖ്യാനം 1/316 രേഖപ്പെടുത്തിയിരിക്കുന്നു .നൂഹ് നബിയുടെ കപ്പൽ കഅ്ബയെ 7 പ്രാവ്ശ്യം പ്രദക്സ്ഷിണം വെച്ചു എന്നും ഇതെ ഭാഗത്തു തന്ന്നെ കാണാം.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹജ്ജ്&oldid=3824776" എന്ന താളിൽനിന്ന് ശേഖരിച്ചത്