മദീന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദീന

മദീന മുനവ്വറ
മദീനയിലെ മസ്ജിദുന്നബവി
രാജ്യം സൗദി അറേബ്യ
പ്രവിശ്യമദീന പ്രവിശ്യ
ഭരണസമ്പ്രദായം
 • മേയർഫൈസൽ ബിൻ സൽമാൻ രാജകുമാരൻ[1].
വിസ്തീർണ്ണം
 • ആകെ589 ച.കി.മീ.(227 ച മൈ)
ഉയരം
625 മീ(2,050 അടി)
ജനസംഖ്യ
 (2011)
 • ആകെ15,12,724
സമയമേഖലUTC+3:00
വെബ്സൈറ്റ്മദീന നഗരസഭ

സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് ജിദ്ദ നഗരത്തിൽ നിന്നും ഏകദേശം 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് മദീന (/mɛˈdnə/; അറബി: اَلْمَدِينَة اَلْمَنَوَّرَة, al-Madīnah al-Munawwarah, اَلْمَدِينَة al-Madīnah). ഇസ്‌ലാമികചരിത്രത്തിൽ മുഹമ്മദ് നബിയുടെ ഭരണകൂടത്തിന്റെ തലസ്ഥാനവും മുസ്‌ലിംകളുടെ പരിശുദ്ധമായ നാടുമാണ് മദീന. ഇസ്‌ലാമിക ചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷിയാണ് മദീന പ്രദേശം. മുഹമ്മദ്‌ നബി

നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയതിനു ശേഷമാണ് പ്രവാചക ജീവിതത്തിലെയും ഇസ്‌ലാമിലെയും നിർണായക സംഭവങ്ങൾ നടന്നത്. മുഹമ്മദ്‌ നബി തന്റെ നിവാസത്തിനു തിരഞ്ഞെടുത്ത പട്ടണം, ഇസ്ലാമിന്റെ വളർച്ചക്കും ഉയർച്ചക്കും പ്രചാരത്തിനും സഹായിച്ച പട്ടണം, ലോകത്തെ ഒന്നാമത്തെ ഇസ്‌ലാമിക രാഷ്ട്രം, ശരീഅത്ത്‌ നിയമങ്ങൾ സമ്പൂർണ്ണമായി പ്രയോഗവൽക്കരിക്കപ്പെട്ട പ്രദേശം, ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ തുടങ്ങിയവരുടെയും ഖിലാഫത്തിന്റെ ആസ്ഥാനം, ഇസ്ലാമിക ജീവിതക്രമം സമ്പൂർണ രൂപത്തിൽ ലോകസമക്ഷം സമർപ്പിക്കപ്പെട്ട ഭൂപ്രദേശം തുടങ്ങി നിരവധി സവിശേഷതകളുള്ള പ്രദേശമാണ് മദീന[2]. ജന്നത്തുൽ ബഖീ, മസ്ജിദ് ഖുബാ, മസ്ജിദ് ഖിബ്‌ലതൈൻ, ഉഹ്‌ദ്, ഖന്തക്ക്‌ തുടങ്ങിയ ചരിത്ര പ്രധാന കേന്ദ്രങ്ങളും ഇവിടെയാണ്‌[3]. ആഗോള മുസ്ലിം സമൂഹത്തിന്റെ സംഗമ കേന്ദ്രമെന്നതിലുപരി സാംസ്കാരികവും ചരിത്രപരവും സാമൂഹികപരവുമായി മദീന നഗരത്തിനു വൻ പ്രാധാന്യവുമുണ്ട്. ആത്മീയത, വിശ്വാസം, വിജ്ഞാനം, ശാസ്ത്രം എന്നിവയുടെ കേന്ദ്രമായ മദീനയെ ഇസ്ലാമിക സംസ്കാരത്തിന്റെ ആസ്ഥാനമായി പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്[4].

മക്കയിൽ നിന്ന് ഏകദേശം 447 കിലോമീറ്ററും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നിന്നും 900 കിലോമീറ്ററും അകലെയാണ് ഈ നഗരം. ഓട്ടൊമൻ ഭരണ കാലത്ത് ദമാസ്കസ്, ഇസ്താംബുൾ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ചരിത്ര പ്രാധാന്യമുള്ള ഹിജാസ് റെയിൽവേ മദീന ലക്ഷ്യമാക്കി നിർമിച്ചതാണ്. മുമ്പ് യഥ്‌രിബ് എന്ന് പേരുണ്ടായിരുന്ന പട്ടണം മുഹമ്മദ് നബിയുടെ പലായനശേഷം, നബിയുടെ പട്ടണം എന്നയർത്ഥമുള്ള മദീനത്തുന്നബി എന്ന പേരിൽ അറിയപ്പെടുകയായിരുന്നു. കാലാന്തരത്തിൽ ഈ പട്ടണം മദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി. പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും പൂർണ്ണമായി നിരോധിക്കപ്പെട്ട നഗരമാണ്‌ മദീന[5]. ലോകത്ത് ഏറ്റവും കൂടുതൽ ഖുർആൻ അച്ചടിക്കുന്ന സ്ഥാപനമായ കിംഗ് ഫഹദ് ഖുർആൻ അച്ചടിശാല സ്ഥിതി ചെയ്യുന്നത് മദീനയിലാണ്[6].

2011-ലെ കാനേഷുമാരി പ്രകാരം മദീനയിലെ ജനസംഖ്യ 1,512,724 ആണ്[7].[8]. മക്കയിലെ മസ്ജിദുൽ ഹറം കഴിഞ്ഞാൽ മദീനയിലെ മസ്ജിദുന്നബവിയാണ് ലോക മുസ്‌ലിംകളുടെ പ്രധാന ആരാധനാ കേന്ദ്രം. മസ്ജിദുന്നബവിയുടെ ഉൾഭാഗത്താണ് മുഹമ്മദ്‌ നബിയുടെ ഖബറിടം നില കൊള്ളുന്നത്‌[9]. വിശുദ്ധ നഗരമായ മക്കയിലേതു പോലെ മുസ്‌ലിംകളല്ലാത്തവർക്ക് പ്രവേശന അനുമതിയില്ലാത്ത പ്രദേശമാണ് മദീനയും[10]. നിലവിൽ ആധുനിക സൗദി അറേബ്യയുടെ ഭരണ വിഭാഗമായ മദീന പ്രവിശ്യയുടെ ആസ്ഥാനം മദീനയാണ്. മദീന നഗരസഭയാണ് നഗരഭരണം കയ്യാളുന്നത്.

പദോല്പത്തി[തിരുത്തുക]

പുരാതന കാലത്ത് യസ്'രിബ് എന്നാണ് ഇവിടം അറിയപ്പെട്ടത്. നൂഹ് നബിയുടെ സന്താന പരമ്പരയിൽ പെട്ട യസ്രിബ് എന്ന വ്യക്തിയാണ് ഈ നഗരത്തിനു അടിത്തറ പാകിയത്‌ എന്നതിനാലാണ് യസ്'രിബ് എന്ന നാമത്തിൽ ആദ്യകാലത്ത് അറിയപ്പെട്ടത് എന്ന് അറബ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ്‌ നബിയാണ് ഈ പ്രദേശത്തിന് പട്ടണം എന്ന് അർഥം വരുന്ന അറബി വാക്കായ മദീന എന്ന പേര് നൽകിയത്. തുടർന്ന് മുഹമ്മദ്‌ നബിയുടെ ആഗമനത്തോടെ നബിയുടെ നഗരം എന്നർത്ഥം വരുന്ന മദീനത്തുറസൂൽ (മദീനത്തുന്നബി) എന്നും ആണ് ഈ നഗരം അറിയപ്പെട്ടത്. ഇപ്പോൾ പ്രശോഭിത നഗരം എന്നർഥം വരുന്ന മദീന മുനവ്വറ എന്നാണ് അറിയപ്പെടുന്നത്.

പേരുകളെ കൊണ്ട് പ്രശസ്തമായ പ്രദേശമാണ് മദീന. നിരവധി പണ്ഡിതന്മാർ മദീനയുടെ ചരിത്രമെഴുതിയിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധനായ അല്ലാമാ അലി സംഹൂദി തന്റെ ഏറ്റവും വിഖ്യാതമായ വഫാഉൽ വഫാ എന്ന ഗ്രന്ഥത്തിൽ മദീനാ പട്ടണത്തിന് ഖുർആൻ, ഹദീസ്, പൂർവ്വ വേദങ്ങൾ, ചരിത്ര ഗ്രന്ഥങ്ങൾ എന്നിവയെ ആധാരമാക്കി 94 പേരുകൾ എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഡോ. മുഹമ്മദ്‌ ഇല്യാസ് അബ്ദുൽ ഖനി തന്റെ ഹിസ്റ്ററി ഓഫ് മദീന മുനവ്വറ എന്ന ഗ്രന്ഥത്തിൽ മദീനയുടെ 64 പേരുകൾ പരിചയപ്പെടുത്തുന്നുണ്ട്[11]. ത്വാബ, ത്വൈബ, ദാറുൽ ഹിജ്റ, ഖുബ്ബതുൽ ഇസ്ലാം തുടങ്ങി നിരവധി പേരുകൾ ഈ നഗരത്തിനുണ്ട്[12]. നൂറോളം പേരുണ്ടെങ്കിലും പ്രവാചക പട്ടണം എന്നർഥം വരുന്ന മദീനത്തുറസൂൽ എന്ന പേരാണ് പ്രസിദ്ധം[13].

ചരിത്രം[തിരുത്തുക]

മദീനയുടെ ഒരു പുരാതന ദൃശ്യം

മുഹമ്മദ്‌ നബി ജീവിക്കുകയും ഒരു ജനതയെ സംസ്കരിക്കുകയും ചെയ്ത മദീന നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ്. മക്കയിൽ നിന്ന് മുഹമ്മദ്‌ നബി മദീനയിലേക്ക് പലായനം ചെയ്തതാണ് മദീന ചരിത്രത്തിലെ സുപ്രധാന അധ്യായമായി ഇന്നും നില നിൽക്കുന്നത്. ഇന്നത്തെ മദീന അന്ന് യഥ്‌രിബ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. മുഹമ്മദ്‌ നബിക്ക് മുമ്പ് അറേബ്യയിൽ ചിതറിക്കിടക്കുന്ന കുറെ നഗരങ്ങളും ഗോത്രങ്ങളും മാത്രമെയുണ്ടായിരുന്നുള്ളൂ. മുഹമ്മദ്‌ നബി മദീന കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റേതായ ഒരു രാഷ്ട്രഘടന നിർമ്മിക്കുകയും അതിന് മതപരമായ നിയമങ്ങൾ നൽകുകയും ചെയ്തു. മുഹമ്മദ് നബിയുടെ നിയോഗത്തിന് മുമ്പ് ഹിജാസിലെങ്ങും തന്നെ നിയതമായ ഒരു രാഷ്ട്രഘടനയുണ്ടായിരുന്നില്ല എന്ന് അമേരിക്കൻ ചരിത്രകാരനായ ഹെർബർട്ട് ജെ. മുള്ളർ പറയുന്നുണ്ട്[14]. തന്റെ അനുയായികൾ, അതുവരേയും വിശ്വാസികളായിട്ടില്ലാത്ത മദീനയിലെ പൂർവികരായ ബഹുദൈവാരാധകർ, ജൂതന്മാർ എന്നിങ്ങനെ തികച്ചും ഭിന്നവും വ്യത്യസ്തവുമായ പ്രശ്നങ്ങളുള്ള മൂന്ന് വിഭാഗം ജനങ്ങളെയായിരുന്നു മുഹമ്മദ്‌ നബിക്ക് മദീനയിൽ അഭിമുഖീകരിക്കാനുണ്ടായിരുന്നത്.

പുരാതന ചരിത്രം[തിരുത്തുക]

ബ്രിട്ടീഷ്‌ മ്യൂസിയത്തിൽ ഉള്ള നബോനിഡസ് ഇതിഹാസം

ക്രിസ്തുവിന് ആറ് നൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽക്ക് യഥ്‌രിബ് പട്ടണം നിലനിന്നിരുന്നുവെന്ന് വ്യക്തമാകുന്ന കുറെയേറെ തെളിവുകളുണ്ട്. ക്രിസ്തുവിന് മുമ്പ് 556, 539 വർഷങ്ങൾക്കിടയിൽ രചിക്കപ്പെട്ടതാണെന്ന് കരുതുന്ന ബാബിലോണിയൻ ക്യൂനിഫോം രേഖയായ നബോനിഡസ് ദിനവൃത്താത്തങ്ങളിൽ ലഥ്‌രിബ് എന്ന് പരാമർശിക്കപ്പെട്ടിരിക്കുന്നത് യഥ്‌രിബിനെക്കുറിച്ചാണെന്ന പ്രബലമായ അഭിപ്രായം പരിഗണിച്ച് ക്രിസ്തുവിന് ആറു നൂറ്റാണ്ടുകൾക്ക് മുമ്പെങ്കിലും ആ പട്ടണം നിലനിന്നിരുന്നതായാണ് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നത്[15]. ടോളമിയുടെ കാലത്ത് (ക്രിസ്താബ്ദം 90-168) ലഥ്രിപ്പ എന്ന് വിളിക്കപ്പെട്ടത് ഇതേ പട്ടണത്തിനാണെന്നാണ് കരുതപ്പെടുന്നു[16]. നൂഹ് നബിയുടെ നാലാം തലമുറയായ അമാലിയ വിഭാഗക്കാരാണ് മദീനയിലെ ആദിമ സമൂഹം എന്നും അഭിപ്രായമുണ്ട്. ഹിജാസിലേക്ക് കുടിയേറിയ ജൂതൻമാരായിരുന്നു ആദ്യമായി യഥ്‌രിബിന്റെ സമ്പന്നതയിലും പുരോഗതിയിലും കാര്യമായ പങ്കുവഹിച്ചത്. ഇങ്ങനെ വന്നവരിൽ നിന്നുണ്ടായ ബനൂഖൈനുവാഅ, ബനൂ നദീർ, ബനൂ ഖുറൈദ എന്നീ മൂന്ന് ജൂത ഗോത്രങ്ങളായിരുന്നു മദീനാവാസികൾ. പിന്നീട് നാലാം നൂറ്റാണ്ടിൽ യെമനിൽ നിന്ന് ബനൂ ഔസ്, ബനൂ ഖസ്റജ് എന്നീ അറബ് ഗോത്രങ്ങൾ യഥ്‌രിബിലേക്ക് വരുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തു[17].

യഹൂദ ഗോത്രങ്ങൾ[തിരുത്തുക]

മുഹമ്മദ്‌ നബി മദീനയിലേക്ക് വരുന്നതിനു മുമ്പ് യഹൂദ ഗോത്രങ്ങൾ മദീനയിലെ പ്രമുഖ വിഭാഗമായിരുന്നു. എ.ഡി രണ്ടാം നൂറ്റാണ്ടിൽ ആണ് മദീനയിൽ യഹൂദസമൂഹം കുടിയേറിയത്. ഹീബ്രു ഭാഷ സംസാരിക്കുന്ന അബ്റാനികളായിരുന്ന ഇവർ റോമിന്റേയും അശൂറികളുടെയും മർദനങ്ങൾ കാരണം ഹിജാസിലേക്ക് കുടിയേറിയവരാണ്. മദീനയിലെ പലയിടങ്ങളിലായി അവർ താമസമാക്കി. പിന്നീട് വേഷത്തിലും ഭാഷയിലും നാഗരികതയിലും അറബ് വത്കരിച്ച ഇവർ വ്യക്തിനാമങ്ങളും ഗോത്രങ്ങളും വരെ അറബീകരിക്കുകയുണ്ടായി. തുടർന്ന് അവർക്കും അറബികൾക്കുമിടയിൽ വൈവാഹിക ബന്ധങ്ങളും കുടുംബ ബന്ധങ്ങളും നിലവിൽവന്നു. ഇതോടൊപ്പം തന്നെ തങ്ങളുടെ വംശീയതയും ദേശീയതയും കയ്യൊഴിക്കാതെ ഇവർ പരിരക്ഷിക്കുകയും ചെയ്തിരുന്നു. ഇവർ പ്രധാനമായും ബനൂ ഖുറൈള, ബനൂ നളീർ, ബനൂ ഖൈനുഖാഅ എന്നീ മൂന്ന് ഗോത്രക്കാരായിരുന്നു. മദീനക്കുള്ളിലായിരുന്നു ബനൂ ഖൈനുഖാഅ് വിഭാഗം താമസിച്ചിരുന്നത്. മറ്റു രണ്ടു വിഭാഗങ്ങളായിരുന്ന ബനൂനളിർ, ബനൂഖുറൈള വിഭാഗങ്ങൾ മദീനയുടെ പ്രാന്തപ്രദേശങ്ങളിലായിരുന്നു താമസിച്ചിരുന്നത്. കച്ചവടം, കൃഷി എന്നിവ നല്ല രീതിയിൽ നടത്തി ധനികരായ യഹൂദ വിഭാഗങ്ങൾ മദീനയിലുണ്ടായിരുന്നു. ജീവിതായോധന മാർഗങ്ങളിൽ നിപുണരായിരുന്ന ഇവർ മദീനയിലെ വാണിജ്യരംഗം കയ്യടക്കിവെച്ചിരുന്നു. കൃഷി, കച്ചവടം മുതലായ മാർഗങ്ങളിലൂടെ ഏറെക്കുറെ പട്ടണവാസികളുടെ ജീവിതമാണ് അവർ നയിച്ചിരുന്നത്. കൃഷിസ്ഥലങ്ങളെല്ലാം ഇവരുടെ കീഴിലായിരുന്നു. വസ്ത്രങ്ങളും ധാന്യങ്ങളും മദ്യവും മദീനയിൽ ഇറക്കുമതിചെയ്യുകയും ഈന്തപ്പഴം കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിന് പുറമെ മറ്റു ജോലികളിലും ഇവർ ഏർപ്പെട്ടിരുന്നു. ഇവിടെയെത്തിയ മുഹമ്മദ്‌ നബി യഹൂദരോട് വളരെയധികം സൗഹൃദം നിലനിർത്തിയിരുന്നു. മുഹമ്മദ്‌ നബി മദീനയിൽ ആഗതനായപ്പോൾ സ്വീകരണം നൽകിയവരിൽ ജൂതൻയഹൂദൻമാരുമുണ്ടായിരുന്നു[18]. പിന്നീട് മുഹമ്മദ്‌ നബിയുടെ ഇസ്‌ലാമിക പ്രബോധനം മുസ്‌ലിംകൾക്കും യഹൂദർക്കുമിടയിൽ ശത്രുത വളരാൻ കാരണമായി.

ഔസ്-ഖസ്റജ് ഗോത്രങ്ങൾ[തിരുത്തുക]

പ്രമാണം:Hejaz622.jpg
മദീനയിലേക്കുള്ള കുടിയേറ്റത്തിന്റെ രൂപ രേഖ

ക്രിസ്തുവർഷം 450-ൽ യമനിലെ മആരിബ് അണക്കെട്ടു തകർന്നപ്പോൾ അവിടെ നിന്നും അംറുബ്നു ആമിർ എന്നയാൾ തന്റെ കുടുംബവുമായി വടക്കൻ പ്രദേശങ്ങളിലേക്ക് പുറപ്പെട്ടു. അംറിന്റെ മൂന്നാമത്തെ പുത്രനായ സഅലബത്തിന്റെ രണ്ടുമക്കളായ ഔസും ഖസ്റജും കുടുംബസമേതം മദീനയിൽ താമസമാക്കി.[19][20]. മദീനയിലെത്തിയ ഔസും ഖസ്റജും തമ്മിൽ നിരന്തരമായി സംഘട്ടനത്തിലായിരുന്നു. മുഹമ്മദ്‌ നബിയുടെ വരവും ഇസ്ലാം സ്വീകരണവും ശത്രുതയിലായിരുന്ന ഈ ഗോത്രങ്ങളെ കൂട്ടിയിണക്കി[21].

ഔസ്-ഖസ്റജ് ഗോത്രങ്ങൾ വരുമ്പോൾ മദീനയുടെ പരിസര പ്രദേശങ്ങളിൽ ധാരാളം ഗ്രാമീണ അറബി ഗോത്രങ്ങളുമുണ്ടായിരുന്നു. അന്ന് മദീനയിലുണ്ടായിരുന്ന ജൂത ഗോത്രങ്ങൾ ഔസ്-ഖസ്റജ് ഗോത്രങ്ങളെ ഫലഭൂയിഷ്ടമായ ഭൂമിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല. അതിനാൽ കൃഷി യോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ജീവിക്കാൻ അവർ നിർബന്ധിതരായി. സിറിയയിലുള്ള തങ്ങളുടെ സഹോദര ഗോത്രം അവിടെ ഒരു രാജവംശത്തിന് അടിത്തറയിടുകയും സൈനികമായി ശക്തിപ്രാപിക്കുകയും ചെയ്യുന്നത് വരെ ഈ അവസ്ഥ തുടർന്നു. പിന്നീട് അവർ സിറിയയിലുള്ള സഹോദര ഗോത്രത്തോട് സഹായം തേടുകയും അവർ സൈന്യസമേതം വന്ന് ബലം പ്രയോഗിച്ച് യഹൂദരെ മദീന പട്ടണത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. അതോടെ അവിടെയുള്ള നല്ല കൃഷി സ്ഥലങ്ങളെല്ലാം ഔസ്-ഖസ്റജ് വിഭാഗങ്ങൾ സ്വന്തമാക്കി. സുരക്ഷിതത്വത്തിനും പ്രതിരോധത്തിനും സുഖവാസത്തിനുമായി യഥ്‌രിബ് നിവാസികൾ അവിടെ അനേകം കോട്ടകൾ നിർമ്മിച്ചു. അമ്പത്തി ഒമ്പത് കോട്ടകൾ ജൂതന്മാർ നേരത്തെ നിർമ്മിച്ചിട്ടുണ്ടായിരുന്നു. അവരെ അനുകരിച്ചു പിന്നീട് അറബികൾ യഥ്‌രിബിൽ പതിമൂന്നു കോട്ടകൾ കൂടി നിർമ്മിച്ചു. ഇതിനു പുറമെ പിന്നീട് മുഹമ്മദ്‌ നബിയുടെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ 56 കോട്ടകൾ കൂടി നിർമ്മിച്ചു. അതോടെ മദീനയിൽ കോട്ടകളുടെ എണ്ണം 128 ആയി[22].

മുഹാജിറുകളും അൻസ്വാറുകളും[തിരുത്തുക]

മദീനയിലെ മുസ്ലിം സമൂഹം രണ്ടുവിഭാഗമായിരുന്നു. ഇസ്ലാമിക മതമനുസരിച്ച് ജീവിക്കുവാനുള്ള സ്വാതന്ത്ര്യം തേടി മക്ക വിട്ട് മദീനയിലേക്ക് പലായനം ചെയ്തെത്തിയവരെ മുഹാജിറുകൾ എന്നും അവരെ സ്വീകരിച്ച് സൗകര്യങ്ങൾ നൽകിയ മദീനാ നിവാസികളെ അൻസ്വാറുകൾ എന്നുമാണ് അറിയപ്പെട്ടത്. സകലതും നഷ്ടപ്പെട്ട് ജീവരക്ഷാർഥം മക്കയിൽ നിന്ന് മദീനയിൽ അഭയം തേടിയ മുഹാജിറുകൾക്ക് ഒരഭയകേന്ദ്രമോ ഉപജീവനമോ സാമ്പത്തികാടിത്തറയോ ഇല്ലായിരുന്നു. അൻസ്വാറുകൾ ഭൂവുടമകളും സ്വത്തുടമകളുമായിരുന്നു. അവർ വർഷംതോറും തങ്ങൾക്ക് ലഭിക്കുന്ന ഫലങ്ങളുടെ പകുതി മുഹാജിറുകൾക്ക് നൽകിക്കൊണ്ട് വിഹിതം വെച്ചു. മദീനയിലെത്തിയ മുഹാജിറുകളിൽ പലരും അൻസ്വാറുകളിൽ നിന്നുള്ള ഔദാര്യങ്ങളെ കൃതജ്ഞതാപൂർവം നിരസിച്ചു കൊണ്ട് സ്വയം അധ്വാനിച്ചും കച്ചവടം ചെയ്തും ജീവിക്കുകയാണ് ചെയ്തത്. അൻസ്വാറുകളോടൊപ്പം അധ്വാനിക്കുകയും തങ്ങൾക്ക് ഔദാര്യമായി ലഭിച്ച സ്വത്തുവകകൾ അവസരമുണ്ടാകുമ്പോൾ തിരിച്ചു കൊടുക്കുകയും ചെയ്യാൻ മുഹാജിറുകൾ ശ്രമിച്ചു. ഗോത്രങ്ങൾക്കകത്ത് മാത്രം നിലനിന്നിരുന്ന നിയമങ്ങൾക്കും മര്യാദകൾക്കും പകരം ഗോത്രാതീതമായ മാനവികവും ആദർശാധിഷ്ഠിതവുമായ സാഹോദര്യമാണ് മുഹാജിറുകളെയും അൻസ്വാരികളെയും ഇണക്കിച്ചേർത്തു കൊണ്ട് മുഹമ്മദ്‌ നബി വളർത്തിയത്[23].

ഹിജ്‌റയും ഖിബ്‌ലമാറ്റവും[തിരുത്തുക]

മദീനയിലേക്ക് ഹിജ്റ പോയപ്പോൾ മുഹമ്മദ്‌ നബി വിശ്രമിച്ച സൗർ മലയുടെ മുകളിലുള്ള സൗർ ഗുഹ

മുഹമ്മദ്‌ നബിയുടെ ജീവിതത്തിൽ ഒരു നിർണായക സംഭവമായ ഹിജ്റയാണ് മദീന ചരിത്രത്തെ അടിമുടി മാറ്റി മറിച്ചത് [24]. മക്കയിൽ നിന്നും ഒന്നാം ഖലീഫയായ അബൂബക്കർ സിദ്ദീഖിനോടൊപ്പം യഥ്‌രിബിനടുത്തുള്ള ഖുബയിലെത്തിയ മുഹമ്മദ് നബിയെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ജനങ്ങൾ ആഹ്ലാദാരവങ്ങളോടെയാണു സ്വീകരിച്ചത്[25]. മുഹമ്മദ്‌ നബിയുടെ മദീനാ പാലായനത്തിന്റെ സമയം മുതലാണ്‌ കാലഗണനക്കായി ഇസ്‌ലാമിക കലണ്ടർ കണക്കു കൂട്ടി വരുന്നത്[26]. ഖലീഫ ഉമർ ഭരണം നടത്തുന്ന കാലത്ത് മദീനയിൽ സ്വഹാബീ പ്രമുഖരുടെ കൂടിയാലോചനാ യോഗത്തിലാണ് ഹിജ്‌റ വർഷത്തിന് തുടക്കമായത്. അതിനു മുമ്പ് മുഹമ്മദ്‌ നബിയുടെ ജനനവർഷം നടന്ന ആനക്കലഹ സംഭവത്തെ ആസ്പദമാക്കിയും അറേബ്യൻ ഗോത്രവർഗങ്ങൾ തമ്മിൽ നടന്ന രക്തരൂക്ഷിതമായ ഫിജാർ യുദ്ധത്തെ ആസ്പദമാക്കിയും അനൗദ്യോഗിക കാലഗണനകൾ അറബികൾക്കിടയിൽ നിലനിന്നിരുന്നു. ഇപ്പോൾ ഇസ്‌ലാമിലെ ആരാധനകളും കാലഗണനകളുമെല്ലാം ചന്ദ്രമാസത്തെ ആസ്പദമാക്കിയുള്ള ഹിജ്‌റ കലണ്ടർ അനുസരിച്ചാണ് നടക്കുന്നത്. മുഹമ്മദ് നബി എത്തിയ ശേഷം യഥ്‌രിബ് പ്രവാചകന്റെ പട്ടണം അഥവാ മദീന അൽ മുനവ്വറ എന്നറിയപ്പെട്ടു[27].

മസ്ജിദുൽ അഖ്സ

മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയായിരുന്ന മസ്ജിദുൽ അഖ്‌സയിൽ നിന്നും മക്കയിലെ കഅബാലയത്തിലേക്ക്‌ മാറ്റിയതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രധാന ചരിത്ര സംഭവമാണ് ഖിബ്‌ലമാറ്റം. മുഹമ്മദ്‌ നബി മദീനയിൽ വന്നതിനു ശേഷം പതിനാറു മാസത്തോളം ഫലസ്തീനിലെ ജെറുസലേം നഗരത്തിൽ സ്ഥിതിചെയ്യുന്ന ബൈത്തുൽ മുഖദ്ദസിലേക്കു തിരിഞ്ഞാണ് മുസ്‌ലിംകൾ നിസ്‌കരിച്ചിരുന്നത്. പിന്നീട് മക്കയിലെ കഅബയെ ഖിബ്‌ലയാക്കി പ്രഖ്യാപിക്കപ്പെട്ടു. തുടർന്ന് ലോക മുസ്‌ലിംകൾ കഅബയിലേക്കു തിരിഞ്ഞ് നിസ്‌കരിക്കാൻ തുടങ്ങി[28].

മദീനയിൽ നടന്ന യുദ്ധങ്ങൾ[തിരുത്തുക]

ബദ്ർ യുദ്ധത്തിനു സൈനികർ വന്ന പ്രദേശം

മുഹമ്മദ്‌ നബിയുടെ നേതൃത്വത്തിൽ ഇസ്‌ലാമിക സൈന്യവും ഖുറൈശികളും തമ്മിൽ നടന്ന ആദ്യത്തെ യുദ്ധമാണ്‌ ബദ്ർ യുദ്ധം[29]. മക്കയിൽ നിന്നു മദീനയിലേക്ക്‌ പലായനം ചെയ്‌തെത്തിയ മുസ്ലിംകളിൽ മിക്കവരുടെയും ഏതെങ്കിലും വിധത്തിലുള്ള ബന്ധുക്കളോ ഉറ്റവരോ ആയിരുന്നു ഖുറൈശികൾ. അത് കൊണ്ട് തന്നെ ബദർ യുദ്ധത്തിൽ പിതാവും പുത്രനും ജ്യേഷ്‌ഠനും അനുജനും പരസ്‌പരം ഏറ്റുമുട്ടി. മുഹമ്മദ്‌ നബിയും അദ്ദേഹത്തിന്റെ കൂടെ 313 പേരടങ്ങുന്ന സംഘവുമാണ് മക്കയിൽ നിന്നെത്തിയ ഖുറൈശി ശത്രുക്കളുമായി ഏറ്റു മുട്ടിയത്‌. ദ്വന്ദ്വയുദ്ധത്തിലാരംഭിച്ച യുദ്ധം ശക്തി പ്രാപിക്കുകയും ഒടുവിൽ മുസ്‌ലിം സൈന്യം ശത്രുക്കളെ പരാജയപ്പെടുത്തി എഴുപത് പേരെ വധിക്കുകയും എഴുപത് പേരെ തടവുകാരായി പിടിക്കുകയും ചെയ്തു. മുഹമ്മദ്‌ നബിയുടെ സംഗത്തിൽ നിന്നും 14 പേരും മരണപ്പെട്ടു[30]. യുദ്ധാനന്തരം യുദ്ധത്തടവുകാരായി പിടിയിലായ മക്കക്കാരായ ശത്രു സൈന്യത്തിലെ എഴുപത് പേരെയും പിന്നീട് മോചനദ്രവ്യം നൽകി സ്വതന്ത്രരാക്കി. അതിന് കഴിയാത്തവരെ മദീനയിലെ പത്ത് പേരെ സാക്ഷരരാക്കിയാൽ മോചനം വാഗ്ദാനം ചെയ്തു.

ഉഹ്ദ് മല

മുഹമ്മദ് നബിയുടെ നേതൃത്വത്തിൽ മദീനയിലെ മുസ്‌ലിം സമൂഹവും അബുസുഫ്‌യാന്റെ നേതൃത്വത്തിൽ മക്കയിലെ ഖുറൈഷികളും തമ്മിൽ നടന്ന യുദ്ധമാണ് ഉഹ്‌ദ് യുദ്ധം[31]. മദീനയുടെ പ്രാന്തപ്രദേശമായ ഉഹ്‌ദ് മലയടിവാരത്തിൽ വെച്ച് നടന്ന ഉഹ്‌ദ് യുദ്ധത്തിന്റെ തുടക്കത്തിൽ മുസ്ലിംകൾക്കയിരുന്നു വിജയം. യുദ്ധത്തിനൊടുവിൽ മുസ്‌ലിംകൾ ഖുറൈഷികളെ തുരത്തിയെങ്കിലും മുസ്‌ലിംകൾക്ക് കനത്ത നഷ്ടമുണ്ടായി.70ഓളം മുസ്ലിംകൾ ഈ യുദ്ധത്തിൽ വധിക്കപ്പെട്ടു[32].

ഹിജ്‌റ വർഷം അഞ്ചിന് ശവ്വാൽ മാസം നടന്ന ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന യുദ്ധങ്ങളിലൊന്നാണ് അഹ്‌സാബ് യുദ്ധം അഥവാ ഖന്ദഖ് യുദ്ധം. ശത്രുക്കളെ പ്രതിരോധിക്കാൻ മുസ്‌ലിംകൾ കിടങ്ങ് കുഴിച്ചിരുന്നതിനാലാണ് യുദ്ധത്തിന് ഖന്ദഖ് എന്ന പേര് വന്നത്. വിവിധ വിഭാഗങ്ങൾ പങ്കെടുത്തതിനാൽ ഇത് അഹ്‌സാബ് എന്ന പേരിലും അറിയപ്പെട്ടു. അഹ്‌സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ്. ശത്രുക്കളിൽ നിന്നും രക്ഷ നേടാൻ വലിയ കിടങ്ങ് കുഴിച്ചു കൊണ്ടുള്ള ഈ യുദ്ധതന്ത്രം അക്കാലത്തെ അറബികൾക്ക് അജ്ഞാതമായിരുന്നു. കിടങ്ങ് മറികടക്കാൻ കഴിയാതെ അവിടെ നിന്നും ശത്രുക്കൾക്ക് പിന്തിരിഞ്ഞു പോകേണ്ടി വന്നു[33]. ഇപ്പോൾ ഈ സ്ഥലം സബ്അ മസാജിദ് അഥവാ ഏഴു പള്ളികളുള്ള സ്ഥലം എന്നാണ് അറിയപ്പെടുന്നത്[34].

മദീനയിൽ നിന്നും എഴുപത് മൈലുകൾ അകലെ വടക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഖൈബറിൽ വെച്ച് ഇസ്ലാമിക സൈന്യവും പ്രദേശ വാസികളായ യഹൂദ വിഭാഗവും തമ്മിൽ നടന്ന യുദ്ധമാണ് ഖൈബർ യുദ്ധം. ഖൈബറിലെ കൂറ്റൻ കോട്ടകളെ കേന്ദ്രീകരിച്ചായിരുന്നു അരുടെ താവളങ്ങൾ. ശക്തമായ യുദ്ധത്തിനും ഉപരോധത്തിനുമൊടുവിൽ ആദ്യനിരയിലെ അഞ്ചു കോട്ടയും മുസ്‌ലിംകളുടെ കീഴിൽവന്നു. നാശനഷ്ടങ്ങൾ ഭയന്ന് പരാജയം സമ്മതിച്ച യഹൂദർ സന്ധിസംഭാഷണത്തിനു തയ്യാറായി. യഹൂദരുടെ ആവശ്യ പ്രകാരം വിളവിന്റെ പുകുതി നൽകാമെന്ന വ്യവസ്ഥ മുഹമ്മദ്‌ നബി സമ്മതിച്ചു. ഖൈബറിൽ മുസ്‌ലിം പക്ഷത്തുനിന്നും വധിക്കപ്പെട്ടവർ പതിനെട്ടോളം ആളുകൾ ആണ്. ജൂതപക്ഷത്തുനിന്നും തൊണ്ണൂറ്റി മൂന്നോളം ആളുകൾ വധിക്കപ്പെട്ടു[35].

ഇസ്ലാമിക രാഷ്ട്രം[തിരുത്തുക]

പ്രവാചക പള്ളിയുടെ 1857-ലെ രൂപം (ചിത്രീകരിച്ചത്)

മുഹമ്മദ്‌ നബിയുടെ ആഗമനകാലത്ത് നിയതമായ ഒരു ഭരണക്രമമോ കൃത്യമായ ഒരു നിയമ സംഹിതയോ ഇല്ലാതിരുന്ന യഥ്‌രിബിലെ ജനങ്ങളെ ഐക്യപ്പെടുത്തുകയും ഒരൊറ്റ നിയമസംഹിതക്ക് കീഴിൽ വ്യത്യസ്ത ഗോത്രങ്ങളെ ഒരുമിപ്പിക്കുകയും ചെയ്തുകൊണ്ടാണ് മദീന രാഷ്ട്രത്തിന് തറക്കല്ലിട്ടത്. നമസ്കാരത്തിനായി ബാങ്ക് വിളിക്കുന്ന സമ്പ്രദായമാണ് മദീനയിൽ വെച്ച് നിയമമാക്കപ്പെട്ട ചര്യകളിൽ ഒന്നാമത്തേത്. മുഹമ്മദ് നബി തന്റെ ഭരണ കാലത്ത് മദീനയിൽ പല അറബ് ക്രൈസ്തവ ഗോത്രങ്ങളുമായും സന്ധിയിലേർപ്പെടുകയും അത് പ്രകാരം അവർക്ക് സംരക്ഷണവും സ്വന്തം മതമാചരിക്കാനുള്ള സ്വതന്ത്രവും നൽകുകയും ചെയ്തു. മദീനയിൽ ഇസ്ലാമിക രാഷ്ട്രവും ഭരണവും രൂപം കൊള്ളുമ്പോൾ മുസ്ലിംകൾ അവിടെ ചെറിയ ന്യൂനപക്ഷമായിരുന്നു. മദീനയിലെ യഹൂദരുൾപ്പെടെ ഇസ്ലാമേതര സമൂഹങ്ങളുടെ സഹകരണത്തോടെയും കൂട്ടായ്മയോടെയും പങ്കാളിത്തത്തോടെയുമാണ് മുഹമ്മദ്‌ നബി ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ചത്. തുടർന്ന് തദ്ദേശീയരുമായി ചേർന്ന് അദ്ദേഹം രാജ്യത്തിന് ഒരു ഭരണഘടനയും തയ്യാറാക്കി. അതിൽ പകുതിയോളം ഭാഗം ഇസ്ലാമേതര സമൂഹങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും ഊന്നിപ്പറയുന്ന ഖണ്ഡികകളാണ്[36].

ഖിലാഫത് റാഷിദ കാലഘട്ടം[തിരുത്തുക]

ഇസ്ലാമിക ഭരണത്തിൽ മുഹമ്മദ്‌ നബിയുടെ ഒന്നാം ഘട്ടത്തിന് ശേഷം മദീനയിൽ നിലവിൽ വന്ന രണ്ടാം ഘട്ടമാണ് ഖിലാഫത് റാഷിദ. നാല് ഖലീഫമാരുടെ കീഴിൽ 30 വർഷമാണ് ഖിലാഫത് റാഷിദ ഭരണം നില നിന്നത്. ആദ്യത്തെ ഖലീഫ അബൂബക്കർ സിദ്ദീഖ്‌ ആണ്[37]. പേർഷ്യൻ സാമ്രാജ്യം, ഇറാഖ്, പലസ്തീൻ എന്നിവിടങ്ങളിലെ മിക്ക ഭാഗങ്ങളും അബൂബക്കറിന്റെ ഭരണകാലത്ത് കീഴടക്കി മദീനയെ വലിയ പ്രവിശ്യയാക്കി. ധനികനായിരുന്ന അബൂബക്കർ സിദ്ദീഖ് വളരെ ലളിതമായ ജീവിതം നയിക്കുകയും മർദനമേറ്റ് വലയുന്ന വിശ്വാസികളായ അടിമകളെ വിലക്ക് വാങ്ങി മോചിപ്പിക്കാൻ തന്റെ ധനത്തിൽ വലിയൊരു ഭാഗം ചെലവാക്കുകയും ചെയ്തു. മരണസമയത്ത് തന്റെ കൈവശം ഉണ്ടായിരുന്ന ചില്ലറ നാണയങ്ങൾ പോലും പൊതു ഖജനാവിലേക്ക് തിരിച്ചടയ്ക്കാൻ ഇദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. അബൂബക്കർ സിദ്ധീഖിന് ശേഷം നിരവധി വർഷങ്ങൾ ഭരണം നടത്തിയ ഖലീഫയാണ് മക്കയിലെ ഖുറൈഷി ഗോത്രത്തിലെ ബനൂ അദിയ്യ് കുടുംബത്തിൽ ജനിച്ച ഖലീഫ ഉമർ. ഭരണസംവിധാനം, പ്രജാക്ഷേമം, നീതിനിർവഹണം, രാജ്യവിസതൃതി ഇവയിലെല്ലാം ഉമറിന്റെ ഭരണകാലത്ത് ശ്രദ്ധ നൽകി. ഖലീഫ ഉമറിന്റെ ഭരണകാലത്ത് സിറിയ, ലെബനാൻ, കിഴക്കൻ ജോർദാൻ, പലസ്തീൻ, ഈജിപ്റ്റ്‌, ലിബിയ, ഇറാഖ്‌, ഇറാൻ, അർമേനിയ, അൽ ജസീറ, അസർബെയ്ജാൻ, കിർമാൻ, ഖുറാസാൻ തുടങ്ങിയ പ്രദേശങ്ങൾ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമായി മാറി.

രണ്ടാം ഖലീഫ ഉമർ ശത്രുവിന്റെ കുത്തേറ്റ് മരണപെട്ടതിനെ തുടർന്ന് മൂന്നാം ഖലീഫയായി വന്ന ഉസ്‌മാൻ ബിൻ അഫ്ഫാൻ പന്ത്രണ്ട് വർഷം ഭരണം നടത്തി. പേർഷ്യൻ സാമ്രാജ്യം, സൈപ്രസ് ദ്വീപ്, ട്രിപ്പൊളി മുതൽ ഡാഞ്ചർ വരെയുള്ള ഉത്തരാഫ്രിക്കൻ പ്രദേശങ്ങൾ തുടങ്ങിയവ മദീന ആസ്ഥാനമായുള്ള തന്റെ ഇസ്ലാമിക ഭരണത്തിനു കീഴിൽ വന്നതാണ് ഈ ഭരണകാലത്തെ ഏറ്റവും പ്രധാനപ്പെട്ട സംഭവം. ഭരണത്തിലിരിക്കെ എൺപത്തി രണ്ടാം വയസ്സിൽ ശത്രുക്കൾ സംഘടിച്ചെത്തി ഇദ്ദേഹത്തെ മദീനയിലെ വീട് വളഞ്ഞ് വധിച്ചു. മസ്ജിദുന്നബവിക്ക് സമീപം ജന്നതുൽ ബഖീഇലാണ് ഉസ്മാനെ ഖബറടക്കിയിരിക്കുന്നത്. പിന്നീട് മുഹമ്മദ്‌ നബിയുടെ പുത്രി ഫാത്വിമയുടെ ഭർത്താവായ അലി ബിൻ അബീത്വാലിബ്‌ ആണ് നാലാമത്തെ ഖലീഫയായി വന്നത്. ധീര യോദ്ധാവ്, ഉന്നത പണ്ഡിതൻ, പ്രഗല്ഭ പ്രസംഗകൻ, ഐഹീക വിരക്തൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കാലത്ത് ഭരണ മേഖല പലവിധ അഭ്യന്തര പ്രശ്‌നങ്ങൾക്കും വേദിയായി. പ്രഭാത നമസ്കാരത്തിനു പോകുന്ന വഴിക്ക് വെച്ച് ശത്രുവിന്റെ വെട്ടേറ്റതിനെ തുടർന്ന് മൂന്ന് ദിവസത്തിനകം അദ്ദേഹം മരണപ്പെട്ടു. അന്ന് അദ്ദേഹത്തിന് 65 വയസ്സുണ്ടായിരുന്നു.

ഉമയ്യദ്, അബ്ബാസി, മംലൂക്കി, ഓട്ടൊമൻ[തിരുത്തുക]

ഉമയ്യദ് ഭരണ കാലത്തെ ഒരു നാണയം

ആദ്യത്തെ നാലു ഖലീഫമാർക്ക് ശേഷം മദീനയിൽ ഭരണം നടത്തിയത് ഉമയ്യദ് രാജവംശമാണ്[38]. ക്രിസ്തു വർഷം 661-ൽ ഉമയ്യദ് ഭരണകൂടത്തിന്റെ ആസ്ഥാനം ദമാസ്കസിലേക്ക് മാറ്റുകയും മതപരമായി പ്രാധാന്യമുള്ള മദീന നഗരത്തെ പ്രവിശ്യ നഗരം എന്ന പദവി നൽകുകയും ചെയ്തു[39]. പ്രവിശ്യ ഗവർണറായി ഉമറുബ്നു അബ്ദുൽ അസീസിനെ നിയമിച്ചു[40]. ഹിജ്‌റ വർഷം 41 മുതൽ 132 (എഡി. 661-750) വരെ ഈ ഭരണം നിലനിന്നു. ഉമയ്യദ് ഖലീഫയായിരുന്ന അൽ-വലീദ് തന്റെ ഭരണ വ്യവസ്ഥയിൽ കുറെ ഇസ്ലാമിക നിയമങ്ങൾ ഉൾപ്പെടുത്തി. ആ കാലഘട്ടത്തിലെ മറ്റു ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി ഒരു കൗൺസിൽ രൂപവത്കരിച്ചു കൊണ്ടായിരുന്നു മദീന ഗവർണർ ഉമറുബ്നു അബ്ദുൽ അസീസ് തന്റെ പ്രവിശ്യയിലെ ഭരണം നടത്തിയത്. ദമാസ്കസിലേക്ക് പോയിരുന്ന എല്ലാ ഔദ്യോഗിക പരാതികളും മദീനയിൽ തന്നെ പരിഹരിക്കപ്പെടുകയും ചെയ്തു. ഉമയ്യദ് ഭരണാധികാരി വലീദ്‌ ബിൻ അബ്ദുൽ മലികിന്റെ നിർദ്ദേശ പ്രകാരം അന്ന് മദീന ഗവർണർ ആയിരുന്ന ഉമറുബ്നു അബ്ദുൽ അസീസ് ആണ് ഖലീഫ ഉസ്മാന് ശേഷം മസ്ജിദുന്നബവി വിശാലമായി നവീകരിച്ചത്‌. AD 707-710 നടന്ന ഈ വികസനത്തിലൂടെ മസ്ജിദ്‌ 2369 ചതുരശ്ര മീറ്റർ കൂടി ചേർത്ത്‌ വിശാലമാക്കുകയും നാല്‌ മിനാരങ്ങൾ കൂട്ടിചേർക്കുകയും ചെയ്തു.

തുടർന്ന് വന്ന അബ്ബാസി ഖിലാഫത്തിലെ ഭരണാധികാരിയായ ഖലീഫ മഹ്ദി അൽ അബ്ബാസി (AD 779-782) യുടെ കാലത്ത് മസ്ജിദുന്നബവി 2450 ചതുരശ്ര മീറ്റർ കൂടി വികസിപ്പിച്ചു ഇരുപതു പുതിയ കവാടങ്ങൾ കൂടി സ്ഥാപിച്ചു. ജഹ്ഫറബ്നു സുലൈമാൻ ആയിരുന്നു അക്കാലത്ത് മദീന ഗവർണർ. അബ്ബാസിദ് രാജവംശ കാലത്ത് ഇസ്ലാമിക രാഷ്ട്രത്തിന്റെ തലസ്ഥാനം മദീനയിൽ നിന്നും ബാഗ്ദാദിലേക്ക് മാറ്റി[41].

ഈജിപ്തിലെ കെയ്റോ ആസ്ഥാനമായി ഭരണം നടത്തിയിരുന്ന മംലൂക്കി ഭരണത്തിനു കീഴിലായിരുന്നു തുടർന്ന് മദീനയടക്കമുള്ള ആധുനിക സൗദി അറേബ്യയുടെ കുറെ ഭാഗങ്ങൾ. മംലൂക്കി ഭരണകാലത്ത് 1489-ൽ മസ്ജിദുന്നബവിക്കു തീ പിടിച്ചു. തുടർന്ന് അക്കാലത്തെ ഭരണാധികാരിയായ സുൽത്താൻ അഷ്‌റഫ്‌ ഖായ്തുഭായ് തീ പിടിച്ചു തകർന്ന ഭാഗങ്ങൾ പുനർ നിർമ്മിക്കുകയും പള്ളിയുടെ മുൻഭാഗം കൂടുതൽ വികസിപ്പിക്കുകയും ചെയ്തു. ഭരണമേഖലയിലെ പാളിച്ചകൾ കാരണം വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയിൽ വൻ കുതിച്ചു ചാട്ടങ്ങൾ നടത്താൻ മംലൂക്കി ഭരണാധികാരികൾക്ക് സാധിച്ചിരുന്നില്ല. എന്നിരുന്നാലും വൈദ്യശാസ്ത്രവും ഗോളശാസ്ത്രവും കൂടാതെ സാമൂഹ്യശാസ്ത്ര രംഗത്തും അവരുടെതായ ചില മുദ്രകൾ കണ്ടെത്താവുന്നതാണ്[42].

ഒട്ടോമാൻ ഭരണ കാലത്ത് മദീന ഗവർണറായിരുന്ന ഫക്രുദ്ദീൻ പാഷ

ഓട്ടൊമൻ രാജവംശമായിരുന്നു മംലൂക്കി ഭരണ ശേഷം മദീനയടക്കമുള്ള പ്രദേശങ്ങളിൽ ഭരണം നടത്തിയത്. ഈ കാലഘട്ടങ്ങളിൽ ഇസ്താംബൂൾ ആയിരുന്നു തലസ്ഥാന നഗരം[43]. ഒട്ടോമാൻ തുർക്കികളുടെ ഭരണ കാലത്ത് പഴയ കിണറുകളെല്ലാം വൃത്തിയാക്കി മദീനയിൽ കുടിവെള്ള വിതരണവും കനാൽ വഴിയുള്ള ജലസേചന സംവിധാനവും നടപ്പാക്കി. ഓട്ടൊമൻ ഭരണാധികാരി സുൽത്താൻ സുലൈമാൻ തന്റെ ഭരണ കാലത്ത് മദീന നഗരത്തിനു ഒരു ചുറ്റുമതിൽ നിർമിച്ചു. നാല് കവാടങ്ങളും ഒരു കോട്ടയും അടക്കം പത്തു വർഷമെടുത്തു നിർമിച്ച ഈ ചുറ്റുമതിൽ നഗര വിസ്ത്രിതിക്ക് വേണ്ടി പൊളിച്ചെങ്കിലും ചില ഭാഗങ്ങളിൽ അവശിഷ്ടങ്ങൾ ഇപ്പോഴും ഉണ്ട്. സിറിയയിലെ ദമാസ്കസിൽ നിന്നും മദീനയിലേക്കുള്ള ഹിജാസ് റെയിൽവേ ഓട്ടോമൻ രാജാക്കന്മാരുടെ കാലത്താണ് പണിതത്[44]. ഈ റെയിൽവേയുടെ ഭാഗങ്ങളും പഴയ റെയിൽ നിലയങ്ങളും ഇപ്പോഴും നില നിൽക്കുന്നുണ്ട്. ചരിത്ര പ്രാധാന്യമുള്ള ഈ റെയിൽ പാത ഇപ്പോൾ പുതുക്കി പണിതു കൊണ്ടിരിക്കുന്നു.

സൗദി കാലഘട്ടം[തിരുത്തുക]

അബ്ദുൽ അസീസ്‌ രാജാവ്

1926 മുതൽ നജദ് മേഖലയുടെ രാജാവായിരുന്ന അബ്ദുൽ അസീസ്‌ ഇബ്ൻ സൗദ് 1932-ൽ റിയാദ് ആസ്ഥാനമായി ആധുനിക സൗദി അറേബ്യക്ക് രൂപം നൽകുകയും തുടർന്ന് അതിന്റെ രാജാവായി അധികാരമേറ്റെടുക്കുകയും ചെയ്തു[45]. അതോടെ തീർത്ഥാടക നഗരങ്ങളായ മക്കയും മദീനയും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഈ ഭരണത്തിനു കീഴിലായി. ഹിജ്റ വർഷം 1342-ൽ അബ്ദുൽ അസീസ്‌ രാജാവ് തന്റെ മകനായ അമീർ മുഹമ്മദ്‌ ബിൻ അബ്ദുൽ അസീസിനെ ആധുനിക രാജവംശത്തിനു കീഴിൽ മദീനയിലെ ആദ്യത്തെ അമീറായി ചുമതലയേൽപ്പിച്ചു. മദീനയിലെ അമീറായി ചുമതലയേറ്റ അദ്ദേഹം മദീനയിൽ പുതിയ പ്രവിശ്യാ ആസ്ഥാനം നിർമിച്ചു തന്റെ ഭരണകേന്ദ്രം മദീനയിലേക്ക് മാറ്റി.

വളരെക്കാലം മദീനയിലും പരിസരങ്ങളിലും ഉള്ള തീർത്ഥാടകരും യാത്രക്കാരും നാടോടിഗോത്രങ്ങളിൽ നിന്നും വളരെയേറെ ക്ലേശങ്ങൾ അനുഭവിച്ചുകൊണ്ടിരുന്നു. അവരുടെ ആക്രമണങ്ങൾ നിർത്താൻ വേണ്ടി ഹിജ്റ വർഷം 1344 ൽ അബ്ദുൽ അസീസ്‌ രാജാവ് മദീനയിലെത്തി നാടോടിഗോത്രങ്ങളുടെ നേതാക്കളെ കണ്ടു ചർച്ചനടത്തി. ഈ ചർച്ചയിൽ മദീനയിലെയും അവിടേക്ക് വരുന്ന തീർത്ഥാടകരെയും ആക്രമിക്കുകയും കൊള്ളനടത്തുകയും ചെയ്യാതിരിക്കാൻ വേണ്ടി രാജാവ് അവർക്ക് ധനസഹായം നൽകി. തുടർന്ന് അക്രമങ്ങളും കൊള്ളയും നടത്തി ജീവിച്ച ഈ നാടോടിഗോത്രങ്ങളെ നേർവഴിക്ക് നടത്താൻ പരിശീലനം നൽകാൻ പ്രത്യേകം ആളുകളെ നിയോഗിച്ചു. ഒട്ടോമാൻ ഭരണകൂടം സ്ഥാപിച്ചിരുന്ന പോലീസ് സ്റ്റേഷനുകൾക്ക് പകരം തീർത്ഥാകരും കച്ചവടക്കാരും വരുന്ന വഴികളിൽ നാടോടി ഗോത്രങ്ങളിലെ അംഗങ്ങളെ തന്നെ സൈനികരായി വിന്യസിച്ചു. ഈ ചെയ്തിയിലൂടെ അബ്ദുൽ അസീസ്‌ രാജാവ് മദീന മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകിക്കൊണ്ട് ചരിത്രപരമായ ദൌത്യം നിർവഹിച്ചു.

1345 ൽ അബ്ദുൽ അസീസ്‌ രാജാവ് പരിവാരങ്ങളോട് കൂടി ആദ്യമായി യാന്ത്രിക വാഹനത്തിൽ മദീനയിലെത്തി. ആ വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രിക വാഹനങ്ങളിൽ വരാൻ തുടങ്ങി. രാജാവിന്റെ ഈ സന്ദർശനത്തോടെ മദീനയിലെ ഭരണഘടനയിൽ അദ്ദേഹം വലിയ മാറ്റങ്ങൾ വരുത്തി. അത് വരെ മദീനയുടെ ഉപഭരണാധികാരിയായിരുന്ന അമീർ ഇബ്രാഹിം അൽ സബാഹിനെ മാറ്റി ആ സ്ഥാനത്തു അമീർ മിസ്ഹരി ബിൻ സൗദിനെ നിയമിച്ചു. കുറഞ്ഞ മാസങ്ങൾക്ക് ശേഷം അമീർ മിസ്ഹരി രോഗബാധിതനായി ആ സ്ഥാനത്തുനിന്നും മാറി. പകരം അബ്ദുൽ അസീസ്‌ ബിൻ ഇബ്രാഹിമിനെ നിയമിച്ചു. ഇബ്രാഹിമിന്റെ ഭരണ കാലത്ത് മദീനയിൽ സാമ്പത്തിക, സാംസ്കാരിക, വികസന മേഖലകളിൽ കാതലായ മാറ്റങ്ങളാണ് വരുത്തിയത്. ഇദ്ദേഹത്തിന്റെ കാലത്താണ് മദീനയിൽ ആദ്യമായി പൊതുസ്കൂളുകളും സ്വകാര്യസ്കൂളുകളും സ്ഥാപിച്ചത്. 1929-ൽ വിദേശത്തു നിന്നും സൗദി അറേബ്യയിലേക്ക് കൂടുതൽ വാഹനങ്ങൾ ഇറക്കുമതി ചെയ്യുകയും തുടർന്ന് മദീനയിൽ ട്രാൻസ്പോർട്ട് കമ്പനി സ്ഥാപിക്കുകയും ചെയ്തു. ആ വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിനു തപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത്. പിന്നീട് മദീന പ്രതിനിധിയായി വന്ന അബ്ദുള്ള ബിൻ സാദ് അൽ സുദൈരിയുടെ കാലത്ത് 1946-ലാണ് മദീനയിൽ വിമാനത്താവളം നിർമ്മിച്ചത്‌. 1959 -ൽ അബ്ദുള്ള അൽ സുദൈരി മരണപ്പെട്ടു. തുടർന്ന് അദ്ദേഹത്തിന്റെ മകനായ അബു അബ്ദുറഹ്മാൻ അൽ സുദൈരി മദീനയുടെ പ്രതിനിധിയായി ചുമതലയേറ്റു[46].

ആധുനിക മദീനയുടെ മുഖം

അസീസ്‌ രാജാവിന്റെ മരണ ശേഷം രാജ്യത്ത് അധികാരത്തിൽ വന്ന സൗദ് ഇബ്ൻ അബ്ദുൽ അസീസ്‌, ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ സൗദ്, ഖാലിദ് ബിൻ അബ്ദുൽ അസീസ്‌, ഫഹദ്‌ രാജാവ്‌ എന്നിവരെല്ലാം മദീന നഗരവും പ്രവാചക പള്ളിയും അനുബന്ധ ചരിത്രപ്രദേശങ്ങളും ആധുനികവൽക്കരിക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നു. ഫഹദ് രാജാവിന്റെ ഭരണ കാലത്താണ് മസ്ജിദുന്നബവിയുടെ ഏറ്റവും ബൃഹത്തായ വികസന പ്രവർത്തനങ്ങൾ നടന്നത്. ഫഹദ് രാജാവിന്റെ മരണ ശേഷം 2005 മുതൽ അബ്ദുള്ള രാജാവ് അധികാരത്തിൽ വന്നു. 2015 ൽ അദ്ദേഹത്തിന്റെ മരണശേഷം സല്മാൻ അബ്ദുൾ അസീസ് രാജാവ് സ്ഥാനമേറ്റൂ [47]. സൗദി അറേബ്യ ഭരിക്കുന്ന രാജാക്കന്മാരുടെ പേരിനു കൂടെ തിരുഗേഹങ്ങളുടെ സേവകൻ (ഇരു ഹറമുകളുടെയും സേവകൻ) എന്ന വിശിഷ്ടപദവി ഉപയോഗിച്ച് പോരുന്നുണ്ട്[48]. തങ്ങളുടെ ഭരണകാലത്ത് തിരുഗേഹങ്ങളുടെ കാര്യനിർവഹണത്തിന് ലഭിക്കുന്ന ഈ പദവി വളരെ ശ്രദ്ധയോടും പവിത്രമായും സൗദി ഭരണാധികാരികൾ കാത്തുസൂക്ഷിക്കുന്നു. മക്കയിലെയും മദീനയിലെയും പ്രധാന വികസനപ്രവർത്തനങ്ങൾ എല്ലാം സൗദി രാജാക്കന്മാരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുകയും ചെയ്യുന്നു. കൂടാതെ റമദാൻ, ഹജ്ജ് വേളകളിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുംവരുന്ന വിശിഷ്ടവ്യക്തികളെ സ്വീകരിക്കാനും ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്താനും സൗദി രാജാക്കന്മാർ മക്കയിലും മദീനയിലും നേരിട്ടെത്തി മേൽനോട്ടം വഹിക്കുന്നു[49].

ഭൂമിശാസ്ത്രം[തിരുത്തുക]

മദീനയിലെ ഒരു പർവതം

സൗദി അറേബ്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് ചെങ്കടൽ തീരത്ത്‌ നിന്നും 150 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മദീന ചരിത്രപരമായി വളരെ പ്രാധാന്യമുള്ള നിരവധി പർവതങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു[50]. സമുദ്രനിരപ്പിൽ നിന്ന് 625 മീറ്റർ (2050 അടി) ഉയരത്തിൽ ആണ് മദീന സ്ഥിതി ചെയ്യുന്നത്[51]. ഉഹ്ദ്, റുമാത്, സൽഹ്, ഥോർ, ഐർ എന്നിവ മദീനയിലെ ചരിത്ര പ്രധാന പർവതങ്ങളാണ്. 39 ഡിഗ്രി രേഖാംശത്തിലും 24 ഡിഗ്രി അക്ഷാംശത്തിലും നിലകൊള്ളുന്ന മദീനയുടെ വിസ്തീർണ്ണം അമ്പത് കിലോമീറ്ററാണ്. ഉഷ്ണകാലത്ത് അത്യുഷ്ണവും ശൈത്യകാലത്ത് അതിശൈത്യവുമാണ് കാലാവസ്ഥ. അൽഹർറശ്ശർഖിയ്യ, അൽഹർറൽ ഗർബിയ്യ എന്നീ പേരുകളിൽ അറിയപ്പെടുന്ന മദീനയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ കറുത്ത കല്ലുകളാൽ നിബിഡമാണ്. വിശാലമായ മണൽപ്പരപ്പും മൊട്ടക്കുന്നുകളും നിറഞ്ഞ ജലശൂന്യമായ വരണ്ട പ്രദേശമായിരുന്നു പഴയ മദീന. ജലം ലഭ്യമായ ചില പ്രദേശങ്ങളിൽ സസ്യങ്ങൾ വളരുകയും അവിടങ്ങളിൽ കൃഷി ചെയ്യുകയും ചെയ്തിരുന്നു. അവിടെയായിരുന്നു ജനങ്ങൾ അധികവും താമസിച്ചിരുന്നത്. ഇത്തരം മരുപ്പച്ചകൾ ജനങ്ങളുടെ ആശ്വാസകേന്ദ്രമായിരുന്നു. ഇപ്പോൾ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മദീനയിൽ വളരെയധികം മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പടിഞ്ഞാറ് ഭാഗത്ത് അൽ-ഹുജൂജ് (തീർഥാടക പർവതം), വടക്കു പടിഞ്ഞാറ് ഭാഗത്ത് സലാ പർവതം, തെക്ക് ഭാഗത്ത് അൽ-ഈർ (സഞ്ചാരികളുടെ പർവതം), വടക്ക് ഭാഗത്ത് ഉഹ്ദ് പർവതം എന്നിവയാണ് മദീനയുടെ അതിർത്തികൾ. മദീനയിൽ മൂന്ന് താഴ്‌വരകളുണ്ട്.

താഴ്‌വരകൾ[തിരുത്തുക]

അൽ-അഖ്‌അൽ, അൽ-അഖീഖ്, അൽ-ഹിമ്ദ് എന്നീ മൂന്നു താഴ്‌വരകളുടെ സന്ധിസ്ഥാനത്ത് പർവതങ്ങളാൽ ചുറ്റപ്പെട്ടാണ് മദീന നഗരം നിലകൊള്ളുന്നത്‌. അതിലെ പ്രധാന താഴ്‌വരയാണ് അനുഗൃഹീത താഴ്‌വരയെന്നു മുഹമ്മദ്‌ നബി വിശേഷിപ്പിച്ച അഖീഖ് താഴ്വര[52]. ഹിജാസിലെ ഏറ്റവും വലിയ ഈ താഴ്‌വര താഇഫിൽ നിന്നും ആരംഭിച്ചു മദീന വഴി കടന്നു പോകുന്ന അഖീഖ് താഴ്‌വര ഖുലൈലിൽ വച്ച് ഭുത്ഹാൻ, ബനാത് എന്നീ താഴ്‌വരകളുമായി സംഗമിക്കുന്നു. ജലലഭ്യത ഏറ്റവും കൂടുതലുള്ള മദീനയിലെ മറ്റൊരു താഴ്‌വരയാണ് ഖനാത് താഴ്‌വര.

കാലാവസ്ഥ[തിരുത്തുക]

ചൂടുകാലത്ത് ഉയർന്ന താപനിലയും തണുപ്പുകാലാത്ത് കൊടുംതണുപ്പും അനുഭവപ്പെടുന്ന പ്രദേശമാണ് മദീന. അന്തരീക്ഷതാപനില ഉയരുന്നതോടെ മദീനയിൽ പൊതുജീവിതം കുടുതൽ ദുസ്സഹമാകുന്നു. 42 ഡിഗ്രി സെന്റിഗ്രേഡ്‌ വരെ ഉയർന്ന താപനില രേഖപ്പെടുത്താറുണ്ട്[53]. ആരിദ്‌ മേഖലകളിൽ നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ്‌ മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം. മദീനയിൽ എത്തുന്ന തീർത്ഥാടകരുടെ സംരക്ഷണത്തിനായി അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരാറുണ്ട്. ഇതിനായി താപനില രേഖപ്പെടുത്തുന്ന ഉപകരണങ്ങൾ ഇവിടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്‌. താപനിലയ്ക്കനുസരിച്ച്‌ ശീതീകരണ സംവിധാനങ്ങൾ ക്രമീകരിക്കാനും തണൽ ഒരുക്കുന്നതിനും തീർത്ഥാടകരെയും സന്ദർശകരെയും നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്‌. ചൂട് കൂടുന്നതിനാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 12നും മൂന്നിനുമിടയിൽ പൊതുസ്ഥലങ്ങളിൽ തൊഴിലാളികൾ ജോലി ചെയ്യുന്നത് തൊഴിൽ മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. മദീനയിലും പരിസരപ്രദേശങ്ങളിലും ഡിസംബർ - ജനുവരി മാസങ്ങളിൽ കഠിനമായ തണുപ്പ് അനുഭവപ്പെടുന്നു. പ്രഭാതം മുതൽ ആഞ്ഞുവീശുന്ന ശീതക്കാറ്റും ദിവസം മുഴുവൻ നിലനിൽക്കുന്ന മഞ്ഞു വീഴ്ചയും കാരണം കട്ടിയുള്ള പുതപ്പുകളും കമ്പിളിവസ്ത്രങ്ങളും ധരിച്ചാണ് ആളുകൾ പുറത്തിറങ്ങുക.

മദീന പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 23
(73)
26
(78)
29
(85)
34
(93)
39
(102)
42
(107)
42
(107)
42
(107)
41
(106)
36
(97)
29
(85)
25
(77)
34
(93.1)
ശരാശരി താഴ്ന്ന °C (°F) 12
(54)
14
(57)
17
(63)
22
(71)
26
(78)
28
(83)
29
(84)
29
(85)
28
(82)
23
(73)
18
(64)
13
(56)
21.6
(70.8)
മഴ/മഞ്ഞ് mm (inches) 5
(0.2)
0
(0)
10
(0.4)
13
(0.5)
5
(0.2)
0
(0)
0
(0)
0
(0)
0
(0)
0
(0)
10
(0.4)
5
(0.2)
48
(1.9)
ഉറവിടം: വെതർബെയ്സ് [54]

ആധുനിക മദീന[തിരുത്തുക]

മസ്ജിദുന്നബവിയുടെ സൂര്യാസ്തമയ സമയത്തുള്ള കാഴ്ച

വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വളരെ വേഗത്തിൽ മദീന പട്ടണം മാറിക്കൊണ്ടിരിന്നു. മുഹമ്മദ്‌ നബി സഞ്ചരിച്ച പാതയും അദ്ദേഹത്തിന്റെ ജീവിതം തൊട്ടറിഞ്ഞ മരുഭൂമിയും ഈന്തപ്പനത്തോട്ടങ്ങളും കാണാൻ ദിനംപ്രതി നൂറു കണക്കിന് വിശ്വാസികളാണ് മദീനയിൽ എത്തിച്ചേരുന്നത്. പ്രവാചക പള്ളിയുടെ വികസനവും മദീന നഗരത്തിലും അയൽ പ്രദേശങ്ങളിലുമായി നടത്തുന്ന വൻ വികസന പ്രവർത്തനങ്ങളും ധ്രുതഗതിയിലാണ് നടന്നു കൊണ്ടിരിക്കുന്നത്. ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് നോക്കിയാൽ ഏറ്റവുമധികം പ്രകാശിച്ചു നിൽക്കുന്നത് മക്കയും മദീനയുമാണെന്ന് പ്രമുഖ റഷ്യൻ ബഹിരാകാശ യാത്രികനായ അനാറ്റോളി ഇവാനിച്ച് തന്റെ ബഹിരാകാശ നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്[55]. ദശലക്ഷക്കണക്കിന് ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തിലാണ് സൗദി അറേബ്യൻ സർക്കാരിന്റെ നേതൃത്വത്തിൽ മദീനയിൽ വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. നിലവിലുള്ള വിമാനത്താവളത്തിന് പുറമേ മറ്റൊരു വിമാനത്താവളം കൂടി നിർമ്മിക്കുന്നുണ്ട്. മദീനാ റൌളയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വർധിച്ചു വരുന്നത് കണക്കിലെടുത്ത് മക്കയിൽ നിന്നും മദീനയിലേക്ക് തീവണ്ടി സർവ്വീസും നിർമ്മാണം ആരംഭിച്ചിട്ടുണ്ട്[56]. ജനസംഖ്യയിൽ രാജ്യത്ത് നാലാം സ്ഥാനമാണ് നിലവിൽ മദീന നഗരത്തിനുള്ളത്.

സംസം ജലവിതരണം, ശുചീകരണ സൗകര്യങ്ങൾ, ഹറം പള്ളിയുടെ അടുത്തേക്കുള്ള വഴിയൊരുക്കൽ എന്നിവ കുറ്റമറ്റ രീതിയിൽ നടപ്പാക്കിയിട്ടുണ്ട്. അനുഷ്ഠാനകർമങ്ങൾ സംബന്ധിച്ച സംശയനിവാരണത്തിനും വഴി അറിയാത്തവർക്ക് മാർഗദർശനത്തിനും വിപുലമായ സംവിധാനവുമുണ്ട്. പോലീസ്, പൊതുസുരക്ഷ, ട്രാഫിക്, സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ് എന്നീ വിഭാഗങ്ങൾ തീർത്ഥാടകർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കി സജീവമായി ഉണ്ടാകാറുണ്ട്. ഓരോ വർഷവും തീർത്ഥാടകരുടെ എണ്ണത്തിൽ 10 ശതമാനത്തിൽ കൂടുതൽ വർധനയാണ് ഉണ്ടാകുന്നത്. മസ്ജിദുന്നബവിയുടെ വികസന പ്രവർത്തനങ്ങൾ വളരെ വേഗത്തിലാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇപ്പോൾ നടക്കുന്ന വികസനം പൂർത്തിയാകുതോടെ, മദീന പള്ളിയുടെ വിസ്തീർണ്ണം 4,70,000 ചതുരശ്ര മീറ്ററിൽ നിന്നും പത്തുലക്ഷത്തി ഇരുപതിനായിരം ചതുരശ്രമീറ്ററായി വർദ്ധിക്കും. ഇതോടെ മുപ്പത് ലക്ഷം പേർക്ക് ഒരേ സമയം ഇവിടെ നമസ്കാരം നിർവ്വഹിക്കാൻ കഴിയും[57].

മദീന പ്രവിശ്യ[തിരുത്തുക]

യാമ്പു വിമാത്താവളം

സൗദി അറേബ്യയുടെ പടിഞ്ഞാറ് ഭാഗത്ത് മദീന നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രവിശ്യ ഭരണ കൂടമാണ് മദീന പ്രവിശ്യ. സൗദി അറേബ്യയുടെ ഭരണാധികാരി സൽമാൻ രാജാവിനറെ മകൻ ഫൈസൽ സൽമാൻ രാജകുമാരൻ ആണ് നിലവിലെ പ്രവിശ്യാ ഗവർണർ[58].151,990 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മദീന പ്രവിശ്യയിലെ ജനസംഖ്യ 2010-ലെ കണക്കെടുപ്പ് പ്രകാരം 1,777,933 ആണ്. മദീന, യാമ്പു എന്നിവയാണ് മദീന പ്രവിശ്യയിലെ പ്രധാന നഗരങ്ങൾ. മദീന, യാമ്പു എന്നിവിടങ്ങളിലാണ് മദീന പ്രവിശ്യയിലെ വിമാനത്താവളങ്ങൾ സ്ഥിതി ചെയ്യുന്നത്. വ്യാവസായിക മേഖലയായ യാമ്പുവിൽ മൂന്നു പെട്രോളിയം റിഫൈനറികൾ, നിരവധി പെട്രോ കെമിക്കൽ ഫാക്ടറികളും പ്രവർത്തിക്കുന്നുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളുടെ കടത്തിനായി യാമ്പു തുറമുഖത്ത് പെട്രോളിയം ഷിപ്പിംഗ് ടെർമിനൽ പ്രവർത്തിക്കുന്നു.

പ്രവിശ്യയിലെ ഗവർണർമാർ[തിരുത്തുക]
സൗദി അറേബ്യയുടെ ഭൂപടത്തിൽ മദീന പ്രവിശ്യ (പ്രത്യേകമായി അടയാളപ്പെടുത്തിയിരിക്കുന്നത്)
  • അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ്‌ (1965-1985)
  • അബ്ദുൽ മജീദ്‌ ബിൻ അബ്ദുൽ അസീസ്‌ (1986-1999)
  • മുഖ്‌രിൻ ബിൻ അബ്ദുൽ അസീസ്‌ (1999-2005)
  • അബ്ദുൽ അസീസ്‌ ബിൻ മാജിദ് (2005-2013)
  • ഫൈസൽ സൽമാൻ (2013-തുടരുന്നു)
പ്രവിശ്യാ പ്രദേശങ്ങൾ ജനസംഖ്യ
മദീന 995,619
അൽ-ഹനാക്കിയ 52,549
അൽ-തഹബ് 53,687
അൽ-ഉല 57,495
ബദർ 58,088
ഖൈബർ 45,489
യാമ്പു 249,797

മദീന നഗരസഭ[തിരുത്തുക]

ആധുനിക മദീനയുടെ ഒരു ചിത്രം

പടിഞ്ഞാറൻ സൗദിയിലെ ഈ ആധുനിക വികസിത നഗരം മക്ക കഴിഞ്ഞാൽ ഏറെ പ്രധാന്യമുള്ളതാണ്. മദീന നഗരസഭയാണ് മദീന നഗരത്തിന്റെ ഭരണം നിർവഹിക്കുന്നത്[59]. അബ്ദുൽ അസീസ്‌ ബിൻ അബ്ദുൽ റഹ്മാൻ അൽ-ഹുസൈൻ ആണ് മദീന നഗരസഭാദ്ധ്യക്ഷൻ[60]. ഭരണ നിർവഹണത്തിന്റെ കാര്യക്ഷമതക്ക് വേണ്ടി നഗരത്തെ പതിമൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

മദീന നഗരസഭയുടെ 13 ഭാഗങ്ങൾ

  1. മദീന ഹറം
  2. ഉഹ്ദ്
  3. അൽ-അവാലി
  4. അൽ-ഒയൂൻ
  5. അൽ-ബൈദ
  6. അൽ-അഖീഖ്
  7. അൽ-സിദ്ര
  8. അഭിയർ എല്മഷി
  9. അൽ-ഫ്രീഷ്‌
  10. അൽ-മന്ദസ
  11. അൽ- മലീഹ്
  12. അൽ-സ്വിർഹിയ
  13. ഖുബ

ഹറം അതിർത്തികൾ[തിരുത്തുക]

ഹറം എന്ന പദം മക്കയോടും മദീനയോടും ചേർന്നുനിൽക്കുന്ന പ്രത്യേകമായ പ്രദേശത്തിന്റെ പേരാണ്. ഹറം അതിർത്തിക്ക് പുറത്ത് അനുവദനീയമായ പല കാര്യങ്ങളും ഇതിനകത്ത് നിഷിദ്ധമാണ്. പരസ്പരം കലഹിക്കാനോ, മരം മുറിക്കാനോ, മൃഗങ്ങളെ വേട്ടയാടാനോ കൊല്ലാനോ, ഇസ്ലാമിക വിശ്വാസികൾ അല്ലാത്തവർക്ക് പ്രവേശിക്കാനോ പാടില്ലാത്ത പ്രദേശമായി പ്രത്യേകം കണക്കാക്കിയ സ്ഥലമാണ് മദീനയിലെ ഹറം അതിർത്തി. മദീനയിലെ സൗർ, ഐർ മലകൾക്കിടയിലുള്ള പതിനഞ്ച് കിലോമീറ്ററോളം സ്ഥലം ഹറം പരിധിയിൽ പെട്ടതാണ് എന്ന് മുഹമ്മദ് നബി പറഞ്ഞതായിട്ടാണ് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുറത്തു നിന്നും വരുന്ന തീർത്ഥാടകർക്ക് എളുപ്പത്തിൽ മനസ്സിലാക്കുന്നതിനു വേണ്ടി ആധുനിക സൗദി ഭരണകൂടം ഹറം അതിർത്തികൾ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിനായി മദീന നഗരാതിർത്തിയുടെ ചുറ്റു ഭാഗങ്ങളിലുമായി പതിനാറു കിലോമീറ്റർ ചുറ്റളവിനുള്ളിൽ 161 കമാനങ്ങൾ നിർമിച്ചിട്ടുണ്ട്[61].

ചരിത്ര പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

മുസ്ലിങ്ങളുടെ ജീവിതാഭിലാഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മദീനാ സന്ദർശനം. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് മസ്ജിദുകളുടെ കേന്ദ്രവുമാണിവിടം.സൗദി കമ്മീഷൻ ഫോർ ടൂറിസം ആന്റ് നാഷണൽ ഹെരിറ്റേജ് കണക്കു പ്രകാരം മദീനയിൽ 266 ഉം ചരിത്ര കേന്ദ്രങ്ങളാണുള്ളത്. മുഹമ്മദ്‌ നബി മരണമടഞ്ഞ അന്നുമുതൽ ആരംഭിച്ച വിശ്വാസികളുടെ സന്ദർശനം ഒരുകാലത്തും മുടങ്ങിയിട്ടില്ല. തീർത്ഥാടകരുടെ തിരക്ക് മൂലം ചില സമയങ്ങളിൽ മണിക്കൂറകൾ ക്യൂ നിന്നെങ്കിലേ അവിടെ എത്തിച്ചേരാൻ കഴിയുകയുള്ളൂ. വിദേശത്തു നിന്നും വരുന്ന തീർത്ഥാടകർക്ക് ഹജ്ജ്, ഉംറ യാത്രകളോട് കൂടി മദീനയും സന്ദർശിക്കാൻ അനുമതിയുണ്ട്‌. മദീന സന്ദർശനം ഹജ്ജിന്റെയും ഉംറയുടെയും ഭാഗമല്ലെങ്കിലും ഹാജിമാർ ഹജ്ജ് യാത്രയിൽ അതു കൂടി ഉൾപ്പെടുത്താറുണ്ട്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രഭവ കേന്ദ്രമെന്ന നിലക്ക് സ്മാരകങ്ങളുടെയും ചരിത്ര സ്ഥലങ്ങളുടെയും കലവറയാണ് മദീന. ഇപ്പോൾ 7 ലക്ഷത്തിലധികം പേർക്ക് ഒരേ സമയം നമസ്ക്കരിക്കാൻ സൌകര്യമുള്ള മസ്ജിദുന്നബവിയും അതിനോടനുബന്ധിച്ചുള്ള മുഹമ്മദ്‌ നബിയുടെ ഖബറിടവും ആണ് മദീനയിലെ ചരിത്രത്തിൽ ഏറ്റവും പ്രാധാന്യമുള്ളത്. മസ്ജിദുന്നബവി കൂടാതെ മസ്ജിദ് ഖുബാ, മസ്ജിദുൽ ഖിബ്‌ലതൈൻ എന്നിവ മദീനയിലെ ചരിത്രപ്രാധാന്യമുള്ള പഴയകാല പള്ളികളാണ്. ഉസ്‌മാൻ ബിൻ അഫ്ഫാൻ വിലക്കുവാങ്ങി ദേശസാത്കരിച്ച കിണർ, യുദ്ധവിളംബരമോ മറ്റു പ്രധാനവാർത്തകളോ രാജ്യവാസികളെ അറിയിക്കാൻ കൊടി നാട്ടാറുണ്ടായിരുന്ന റായ പർവതം, ഇസ്‌ലാമിലെ പ്രധാനപ്പെട്ട രണ്ടാമത്തെ പോരാട്ടം നടക്കുകയും ചെയ്ത ഉഹുദ് മല തുടങ്ങി നിരവധി ചരിത്ര പ്രദേശങ്ങൾ ഇവിടെയുണ്ട്. മസ്ജിദുന്നബവിക്കു മുകളിൽ ബൃഹത്തായ ഒരു ഗ്രന്ഥാലയവും ബാബു ഉമറിൽ ഗവേഷകർക്കു വേണ്ടിയുള്ള മ്യൂസിയവുമുണ്ട്. പൂർവകാല മുസ്ലിംകൾ കാണിച്ച ചരിത്ര ബോധം പിന്നീട് കാണിക്കാതെ പോയതിനാൽ മദീനയിലെ അത്യപൂർവമായ പല ചരിത്ര സ്മാരകങ്ങളും അപ്രതിക്ഷ്യമാവുകയും നാമാവിശേഷമാവുകയും ചെയ്തിട്ടുണ്ട്. ഫഹദ് രാജാവിന്റെ കാലത്ത് ഇക്കാര്യത്തിൽ ശ്രദ്ധ പതിപ്പിക്കുകയും പല അപൂർവ സ്മാരകങ്ങളും മസ്ജിദുകളും സംരക്ഷിക്കുന്നതിൽ പ്രത്യേക താല്പര്യം എടുക്കുകയും ചെയ്തിരുന്നു[62]..

മസ്ജിദുന്നബവി[തിരുത്തുക]

മസ്ജിദുന്നബവിയുടെ പ്രധാന പ്രവേശന കവാടം

മക്കയിലെ മസ്ജിദുൽ ഹറാം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠതയുള്ള പള്ളിയാണ് മദീനയിലെ മസ്ജിദുന്നബവി[63]. മുഹമ്മദ് നബി മക്കയിൽ നിന്ന് പലായനം ചെയ്ത് മദീനയിലെത്തിയ ശേഷം ആദ്യമായി ചെയ്ത പ്രവൃത്തികളിലൊന്നാണ് മസ്ജിദുന്നബവിയുടെ നിർമ്മാണം. വളരെ ചെറിയ ഒരു കുടിൽ പോലെയായിരുന്നു അന്ന് മസ്ജിദുന്നബവി. അതിന്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടിക കട്ട കൊണ്ട് പടുത്തതുമായിരുന്നു. ഈത്തപ്പനത്തടികളായിരുന്നു തൂണുകൾ. മണലിലായിരുന്നു നമസ്കാരം. പള്ളിയോട് ചേർന്ന് കിഴക്കു വശത്തായിരുന്നു നബി പത്‌നിമാർക്കു വേണ്ടി പണിത കുടിലുകൾ. അവിടെയായിരുന്നു നബിയുടെ താമസം. ആ വീടുകളുണ്ടായിരുന്ന സ്ഥലത്താണ് ഇപ്പോൾ മുഹമ്മദ് നബിയുടെ ഖബർ സ്ഥിതിചെയ്യുന്നത്[64].

മസ്ജിദുന്നബവിയുടെ ഉൾവശം

വിവിധ ഘട്ടങ്ങളിലെ വിപുലീകരണത്തിലൂടെയാണ് ഇന്നുള്ള രീതിയിൽ മസ്ജിദുന്നബവി വിശാലമായത്. AD 622-ൽ മക്കയിൽ നിന്ന് പലായനം ചെയ്തെത്തിയ മുഹമ്മദ്‌ നബി ശിഷ്യരോടൊപ്പം മണ്ണും മരവും ചുമന്ന് നിർമ്മിച്ചതാണ്‌ മസ്ജിദുന്നബവി. 1984 മുതൽ 1994 വരെ ഫഹദ് രാജാവിന്റെ ഭരണ കാലത്താണ് മസ്ജിദുന്നബവിയുടെ ഏറ്റവും ബൃഹത്തായ വികസന പ്രവർത്തനങ്ങൾ നടന്നത്. [65]. ഇപ്പോൾ പതിനാറു ലക്ഷം വിശ്വാസികൾക്ക് ആരാധനയർപ്പിക്കാൻ സൗകര്യപ്പെടുന്നവിധത്തിൽ മദീന ഹറമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. എട്ട് ലക്ഷം പേരെ ഉൾകൊള്ളാവുന്ന തരത്തിൽ രണ്ടു ഘട്ടങ്ങളായാണ് വികസന പദ്ധതി നടപ്പിലാക്കുന്നത്[66].. ഇപ്പോൾ മദീന പള്ളിയിൽ മൂന്നു ലക്ഷത്തോളം പേർക്കു നമസ്കരിക്കാം. . മുറ്റവും ടെറസും കൂടി ഉപയോഗിച്ചാൽ ആറര ലക്ഷം പേർക്ക് ഒന്നിച്ചു നമസ്കരിക്കാം.

തണൽ കുടകൾ

മസ്ജിദുന്നബവിയുടെ മുറ്റത്ത് വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണംനൽകുന്ന കുടകൾ

ചൂടുകാലാവസ്ഥ, അപ്രതീക്ഷിതമായ മഴ, പൊടിക്കാറ്റ് തുടങ്ങിയവയിൽ നിന്നും സം‌രക്ഷണം നൽകുന്നതാണ് മദീനയിലെ ആധുനിക യന്ത്രക്കുടകൾ. മസ്ജിദുന്നബവിക്കു പുറത്തുള്ള ലൈറ്റ് കാലുകളിലാണ് 40 മീറ്റർ ഉയരവും 18-17 മീറ്റർ ഇരുവശവീതിയുമുള്ള സൂര്യതാപം ഏൽക്കാതിരിക്കാനുള്ള തണൽ കുടകൾ. മണിക്കൂറിൽ 97 കി. മീറ്റർ വേഗത്തിൽ കാറ്റു വീശിയാലും ഒന്നും സംഭവിക്കാത്ത രൂപത്തിലാണ് ഈ കുടകൾ നിർമിച്ചിരിക്കുന്നത്. 26 ഡയാമീറ്റെർ വിസ്താരമുള്ള ഓരോ കുടക്കീഴിലും 800ഓളം തീർത്ഥാടകർക്കു നമസ്കാര സൗകര്യം ഒരുക്കും. ഏതു കാലാവസ്ഥയേയും പ്രതിരോധിക്കാൻ ശേഷിയുള്ള ഈ ഇലക്ട്രോണിക് തെഫ്ലോൺ കുട മഴവെള്ളത്തെ കുടക്കുള്ളിലേക്ക് ഒഴുക്കി പിയാസ്സക്കടിയിൽ പ്രത്യേകം തയ്യാറാക്കിയ ഡ്റെയിനേജ് പൈപ്പുകൾ വഴി പുറത്തേക്ക് ഒഴുക്കി മാറ്റുന്നു. ഒരേ സമയം ഏഴു ലക്ഷത്തോളം തീർഥാടകർക്ക് നമസ്‌കരിക്കാൻ സൗകര്യമുള്ള മസ്ജിദുന്നബവി ഏതാണ്ട് എല്ലാ നമസ്‌കാരങ്ങളുടെ സമയത്തും നിറഞ്ഞു കവിയുന്നതിനാൽ പകൽ നമസ്കാരങ്ങൾക്ക് മസ്ജിദിന്റെ അതിവിശാലമായ മാർബിൾ മുറ്റത്ത് നമസ്‌കരിക്കുന്നവർക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളിൽ പെട്ടതാണ് തണൽകുടകൾ[67]. ഇപ്പോൾ നടപ്പാക്കുന്ന വികസന പദ്ധതിയുടെ ഭാഗമായി ഹറം വളപ്പിൽ 182 ഭീമൻ യന്ത്രകുടകൾ സ്ഥാപിക്കുന്നുണ്ട്. ഇത് കൂടി പൂർത്തിയായാൽ തണൽ കുടകൾ വഴി ഹറം മുറ്റത്ത്‌ രണ്ടു ലക്ഷത്തോളം പേർക്ക് തണൽ നൽകും.

റൗള ശരീഫ്[തിരുത്തുക]

റൗള ശരീഫ്. മുഹമ്മദ്‌ നബിയെ മറവ് ചെയ്ത സ്ഥലം ഇതിനു സമീപത്താണ്

മസ്ജിദുന്നബവിയിലെ മുഹമ്മദ്‌ നബിയുടെ വീടിന്റെയും മിമ്പറിന്റെയും ഇടക്ക് സ്ഥിതിചെയ്യുന്ന പള്ളിയുടെ ഭാഗമാണ് റൗള ശരീഫ്. മിമ്പറു മുതൽ ഭിത്തിവരെയുള്ള ഇരുപത്തി രണ്ടു മീറ്റർ നീളവും പതിനഞ്ചു മീറ്റർ വീതിയുമുള്ള സ്ഥലം ഇളം പച്ച കാർപ്പറ്റ് വിരിച്ചു പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലം സ്വർഗ്ഗത്തിലെ ഉദ്യാനങ്ങളിൽ നിന്നുള്ള ഒരു ഉദ്യാന (റൗള) മാണ് എന്നാണ് വിശുദ്ധ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളത്. റൗളയും പരിസരവും മാത്രമായിരുന്നു നബിയുടെ കാലത്തെ മസ്ജിദുന്നബവിയുടെ വിസ്തൃതി. റൗളക്കടുത്ത് നബി നമസ്കാരത്തിന് നേതൃത്വം നൽകിയ സ്ഥലത്ത് നിർമ്മിക്കപ്പെട്ട മിഹ്‌റാബ് കാണാം. ഉമറുബ്‌നു അബ്ദിൽ അസീസ് ആണ് ആ സ്ഥലത്ത് മിഹ്‌റാബ് നിർമിച്ചത്. റൗളയിലെ ചില തൂണുകൾക്കും ചരിത്ര പ്രാധാന്യമുണ്ട്. ആദ്യ കാലത്ത് മിമ്പറിന്റെയും ഹുജ്റത്തുശ്ശരീഫയുടെയും ഇടയ്ക്കുള്ള അകലം 26.5 മീറ്റർ ആയിരുന്നു. പിന്നീട് വികസന പ്രവർത്തനങ്ങളുടെ ഭാഗമായി റൗളയുടെ അല്പഭാഗം കവർന്നെടുത്തിട്ടുണ്ട്. അതു കൊണ്ട് ഇപ്പോൾ മിമ്പറു മുതൽ ഈ ഭിത്തിവരെ അവശേഷിക്കുന്നത് ഇരുപത്തിരണ്ടു മീറ്റർ നീളവും പതിനഞ്ചു മീറ്റർ വീതിയുമുള്ള സ്ഥലം മാത്രമാണ്[68].

ജന്നത്തുൽ ബഖീ[തിരുത്തുക]

ജന്നതുൽ ബഖീ

മസ്‌ജിദുന്നബവിയുടെ തെക്ക്-കിഴക്ക് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന പ്രമുഖ ഖബറിടമാണ് ജന്നത്തുൽ ബഖീ. മസ്‌ജിദുന്നബവിയുടെ മുൻവശത്തെ മുറ്റത്തുകൂടി മുന്നോട്ടു നടന്നാൽ കാണുന്ന കുറ്റൻ മതിൽക്കെട്ടിനകത്താണ്‌ മദീനയിലെ പ്രമുഖ ഖബറിസ്ഥാൻ ജന്നത്തുൽ ബഖീ (ബഖീഉൽ ഗർദഖ്‌) സ്ഥിതി ചെയ്യുന്നത്‌. ഈ ഖബറിസ്ഥാനിലാണ്‌ ഖദീജ, മൈമൂന എന്നിവരൊഴികെ ബാക്കി എല്ലാ പ്രവാചക പത്‌നിമാരെയും ഖബ്‌റടക്കിയിട്ടുള്ളത്‌. മൂന്നാം ഖലീഫ ഉസ്‌മാൻ, അബ്ബാസ്‌, നബിയുടെ മകൾ ഫാത്വിമ, നബിയുടെ അമ്മായി സ്വഫിയ്യ, നബിക്ക്‌ മുലയൂട്ടിയ ഹലീമ, നാല്‌ മദ്‌ഹബീ ഇമാമുകളുടെ കൂട്ടത്തിലെ ഇമാം മാലികുബ്‌നു അനസ്‌ ചെയ്യുന്നത്‌. സുബ്‌ഹി, അസ്വർ നമസ്‌കാരങ്ങൾക്ക്‌ ശേഷം ഖബർ സന്ദർശിക്കാൻ പുരുഷന്മാർക്കു ഇതിന്നകത്തേക്കു പ്രവേശനമുണ്ട്‌[69].

മസ്ജിദ് ഖിബ്‌ലതൈൻ[തിരുത്തുക]

മസ്ജിദുൽ ഖിബ്‌ലതൈൻ

മദീനയുടെ പടിഞ്ഞാറു ഭാഗത്തുള്ള ഹർറത്തുൽവബ്റ പർവതത്തിന്റെ വടക്കു പടിഞ്ഞാറ് ഭാഗത്ത് അഖീഖുസ്സുഗ്റ താഴ്വരക്ക് അഭിമുഖമായിട്ടാണ് മസ്ജിദ് ഖിബ്‌ലതൈൻ സ്ഥിതിചെയ്യുന്നത്. രണ്ട് മിഹ്റാബുകൾ ഉൾക്കൊള്ളുന്നു എന്നതാണ് ഈ പള്ളിയുടെ പ്രത്യേകത[70]. ഉൾഭാഗത്ത് കഅബയെ അഭിമുഖീകരിക്കുന്ന മിഹ്റാബും കാണാം. ഉൾഭാഗത്തെ മിഹ്റാബിന് ഖുബ്ബയുടെ ആകൃതിയാണുള്ളത്. അതിന്റെ നീളം 9.20 മീറ്ററും വീതി 4.50 മീറ്ററും ഉയരം 4.50 മീറ്ററും ആകുന്നു. പള്ളിയെ വലയം ചെയ്ത് വിശാലമായ ഒരു മുറ്റമുണ്ട്. ഓട്ടോമാൻ ഭരണാധികാരികൾ, ചെത്തിമിനിക്കിയ കല്ലുകളും കുമ്മായവും ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. മക്കയിലെ മസ്ജിദുൽ ഹറമിനെ ഖിബ്‌ലയാക്കി നിശ്ചയിച്ച സംഭവവുമായാണ് ഖിബ് ലത്തൈൻ മസ്ജിദിന്റെ ബന്ധം. പല ഘട്ടങ്ങളിലായി പള്ളി പുനർനിർമ്മാണം ചെയ്യപ്പെട്ടിട്ടുണ്ട്. അവസാനമായി ആധുനിക സൗദി ഭരണാധികാരിയായ ഫഹദ് രാജാവിന്റെ കാലത്താണ് ഇന്ന് കാണുന്ന രൂപത്തിൽ പള്ളി പുനർനിർമിച്ചത്[71].

മസ്ജിദ് ഖുബാ[തിരുത്തുക]

പ്രമാണം:Quba Mosque.JPG
മദീനയിലെ ഖുബാ മസ്ജിദ്

മസ്ജിദുന്നബവിയിൽ നിന്നു മൂന്നു കിലോമീറ്റർ അകലെയായി നിലകൊള്ളുന്ന മസ്ജിദ് ഖുബാ നിരവധി ചരിത്രസ്മരണകൾ നിറഞ്ഞുനിൽക്കുന്നതാണ്. മദീനയിലെത്തിയ തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രമാണ് ഖുബാ മസ്ജിദ്. മുഹമ്മദ് നബിക്ക് പ്രവാചക പദവി ലഭിച്ച ശേഷം ആദ്യമായി നിർമിച്ച പള്ളിയാണ് ഖുബ മസ്ജിദ്. ഓരോ കാലഘട്ടങ്ങളിൽ വിവിധ ഭരണാധികാരികളുടെ നേതൃത്വത്തിൽ വിപുലീകരിച്ച പള്ളി ഇന്ന് ഒരേ സമയം 20,000 വിശ്വാസികളെ ഉൾക്കൊള്ളാനാകുംവിധം വിശാലമാണ്. അവസാനമായി 1986-ൽ ഫഹ്ദ് രാജാവ് പുതുക്കി പണിത പള്ളിയാണ് ഇപ്പോഴുള്ളത്[72]. ലൈബ്രറിയും വിശാല പാർക്കിങ് സൗകര്യങ്ങളും നിരവധി ശൗച്യാലയങ്ങളും ഉൾപ്പെടെ സന്ദർശകർക്കായി നിരവധി സൗകര്യങ്ങൾ ഇപ്പോൾ മസ്ജിദുൽ ഖുബയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

മറ്റു പ്രധാന പള്ളികൾ[തിരുത്തുക]

ഖന്തഖ് യുദ്ധം നടന്ന സ്ഥലത്ത് ഉയരം കുറഞ്ഞ മലയുടെ മുകളിൽ ഇരു വശത്തേക്കും ചവിട്ടു പടികളുള്ള ചെറിയൊരു പള്ളിയാണ് മസ്ജിദുൽ ഫതഹ്. ഖന്തഖ് യുദ്ധത്തിൽ പ്രധിരോധം നീണ്ടു പോയപ്പോൾ ഈ പള്ളിയിൽ വച്ച് മുഹമ്മദ്‌ നബി പ്രാർഥിക്കുകയും തുടർന്ന് ശത്രു സൈന്യം കൊടുങ്കാറ്റിൽ പെട്ട് തിരിച്ചു പോവുകയും ചെയ്തു എന്നാണ് ചരിത്ര ഗ്രന്ഥങ്ങളിൽ പറയുന്നത്. അതിനാൽ ശത്രുക്കളിൽ നിന്നും മോചനം എന്നർത്ഥം വരുന്ന മസ്ജിദുൽ ഫതഹ് എന്ന പേര് വന്നു. മദീനയിലെ മറ്റു പള്ളികളെ പോലെ പ്രസിദ്ധമാണ് എയർപോർട്ട് റോഡിൽ സ്ഥിതി ചെയ്യുന്ന അബൂദറുൽ ഗിഫാരി മസ്ജിദ്. മുഹമ്മദ്‌ നബി ഒരിക്കൽ രണ്ട് റക്അത് നിസ്കരിച്ചു ദീർഘമായി പ്രാർഥിക്കുകയും തുടർന്ന് ജിബ്രീൽ മാലാഖ വഴി നബിയുടെ പേരിൽ സ്വലാത്ത് ചൊല്ലൽ പുണ്യമാണെന്ന് വഹ്യ് (മാലാഖമാരിൽ നിന്നും ഉള്ള സന്ദേശം) നൽകുകയും ചെയ്തു എന്നാണ് ചരിത്ര ഗ്രന്ഥങ്ങളിൽ കാണുന്നത്. ഈ സംഭവം നടന്ന സ്ഥലത്താണ് മസ്ജിദു അബൂദറുൽ ഗിഫാരി സ്ഥിതി ചെയ്യുന്നത്[73].

മസ്ജിദ് സൽമാനുൽ ഫാരിസി

മദീനയിലെത്തിയ മുഹമ്മദ്‌ നബി ആദ്യമായി ജുമുഅ നിസ്കാരം നിർവഹിച്ച പള്ളിയാണ് മസ്ജിദുൽ ജുമുഅ. മക്കയിൽ നിന്നും ഹിജ്റ വന്ന് മസ്ജിദ് ഖുബാ സ്ഥാപിച്ച്, ശേഷം മദീനയിലേക്ക് പോരുമ്പോൾ ബനൂ സാലിംബിൻ ഔഫ്’ കുടുംബക്കാരുടെ നമസ്കാര സ്ഥലമായിരുന്ന മസ്ജിദുൽ ജുമുഅയുടെ സ്ഥാനത്ത് വെച്ച് മുഹമ്മദ്‌ നബി ജുമുഅക്ക് നേതൃത്വം നൽകി. ഈ സ്ഥലം പിന്നീട് സംരക്ഷിക്കപ്പെടുകയും അതിന്റെ നിത്യസ്മാരകമായി ഒരു പള്ളി നിർമ്മിക്കപ്പെടുകയും ചെയ്തു. അന്നുമുതൽ മസ്ജിദുൽ ജുമുഅ എന്ന പേരിൽ ഈ പള്ളി അറിയപ്പെട്ടു. വളരെ മനോഹരവും ശിൽപ്പഭംഗി നിറഞ്ഞതുമാണ് ഈ പള്ളി. ഉമർബ്‌നു അബ്ദുൽ അസീസിന്റെ കാലത്താണ് മസ്ജിദ് ജുമുഅ ആദ്യമായി പുനരുദ്ധരിച്ചത്. തുടർന്ന് ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിൽ ശംസുദ്ദീൻ ഖാവാൻ, ഉസ്മാനിയ ഖലീഫ സുൽത്താൻ ബായസീദ്, ഹിജ്‌റ പതിനാലാം നൂറ്റാണ്ടിൽ സയ്യിദ് ഹസൻ ശർബത്‌ലി തുടങ്ങിയവർ അതിന്റെ കേടുപാടുകൾ തീർക്കുകയും വികസിപ്പിക്കുകയും ചെയ്തു. മുമ്പുണ്ടായിരുന്ന പള്ളിയുടെ കെട്ടിടം തകർന്നപ്പോൾ നിമിച്ചതാണ് ഇപ്പോഴത്തെ പള്ളി. അവസാനമായി ഫഹദ് രാജാവിന്റെ കാലത്താണ് മസ്ജിദ് പൂർണമായി പുനരുദ്ധരിക്കുകയും മോടി കൂട്ടുകയും 650-ഓളം പേർക്ക് നമസ്‌കരിക്കാവുന്ന വിധം വിശാലപ്പെടുത്തുകയും ചെയ്തത്. ഖുബയിൽ നിന്ന് മദീനയിലേക്ക് വരുമ്പോൾ വലതുവശത്ത് കാണുന്ന ശർബത്തലീ ഗാർഡനിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. മസ്ജിദുൽ വാദീ, മസ്ജിദുൽ ആതിഖ എന്നപേരിലും ഇതറിയപ്പെടുന്നു[74].


ഉഹ്‌ദ് യുദ്ധം നടന്ന ദിവസം ഉഹ്‌ദ് മലയുടെ താഴ്വാരത്ത് വെച്ച് ളുഹർ നമസ്കരിച്ച പള്ളിയാണ് മസ്ജിദുൽ ഫസ്ഹ്. അന്ന് ഉഹ്‌ദ് താഴ്വാരത്ത് നബിയും സ്വഹാബികളും നമസ്കാരം നിർവഹിച്ച മസ്ജിദുൽ ഫസ്ഹിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെയുണ്ട്[75]. മദീനയിൽ നിന്നു മക്കയിലേക്ക് ഹജ്ജിനും ഉംറക്കും വരുന്നവർക്ക് മീഖാത്ത് ആണ് മദീന പള്ളിയിൽ നിന്നും 12 കിലോമീറ്റർ അകലെ പഴയ മക്ക റോഡിൽ കൊട്ടാരത്തിനടുത്തുള്ള ദുൽഹുലൈഫ മീഖാത്ത്. മുഹമ്മദ്‌ നബി ഇഹ്റാമിൽ പ്രവേശിച്ച മീഖാത്തെന്ന സവിശേഷതയും ദുൽഹുലൈഫക്കുണ്ട്. ഇവിടെയുള്ള മീഖാത്ത് പള്ളിയിൽ 5000 പേർക്ക് നമസ്കരിക്കാൻ സൌകര്യമുണ്ട്. മസ്ജിദുന്നബവിയിൽ നിന്നും 300 മീറ്റർ അകലെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് ആണ് മസ്ജിദുൽ ഗമാമ നില കൊള്ളുന്നത്‌. മുഹമ്മദ് നബി പെരുന്നാൾ നമസ്കാരവും മഴക്കു വേണ്ടിയുള്ള നമസ്കാരവും ഹറമിന്നു പുറത്ത് ഈ ഭാഗത്തു വെച്ചായിരുന്നു നിർവഹിച്ചിരുന്നത്. അതിനാൽ പണ്ടു ഒഴിഞ്ഞുകിടന്നിരുന്ന ഈ ഭാഗം മൈദാനുൽ മുസ്വല്ല എന്ന പേരിൽ അറിയപ്പെട്ടു. ഒരിക്കൽ നബി മഴയ്ക്കു വേണ്ടി നമസ്കരിച്ച ഉടൻ ആകാശം മേഘാവൃതമായി നല്ല മഴ പെയ്തു. അതിനാലാണ് പിൽകാലത്ത് ആ സ്ഥലത്ത് നിർമ്മിക്കപ്പെട്ട പള്ളിക്കു മേഘം, മഴ എന്നെല്ലാം അർഥം വരുന്ന മസ്ജിദുൽ ഗമാമ എന്നു പേര് വന്നത്[76][77].


മദീനയിലെ സിത്തീൻ റോഡിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള പള്ളിയാണ് മസ്ജിദുൽ ഇജാബ. പ്രാർഥനക്ക് വളരെ ഉത്തരം കിട്ടുന്ന മസ്ജിദ് ആണ് ഇത് എന്ന് ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മദീന നഗരത്തിൽ അവാലിയിൽ ആണ് മസ്ജിദുൽ ഫളീഹ് സ്ഥിതി ചെയ്യുന്നത്. മുഹമ്മദ്‌ നബി ഈ പള്ളിയിൽ ആറ് രാത്രികളോളം താമസിച്ചു നിസ്കരിച്ചിട്ടുണ്ട്. മദ്യം നിരോധിച്ചു കൊണ്ടുള്ള ഖുർആൻ വചനം ഇറങ്ങിയത്‌ മുഹമ്മദ്‌ നബി ഇവിടെ താമസിക്കുമ്പോൾ ആണ്. ഫളീഹ് എന്നത് മുന്തിരി കൊണ്ടുടാക്കുന്ന ഒരു തരം കള്ളിന്റെ അറബി നാമമാണ്.

ഹദീഖതുൽ ബൈഅ[തിരുത്തുക]

ഹദീഖത്തു ബൈഅയുടെ ചുറ്റുമതിൽ

മസ്ജിദുന്നബവിയുടെ പടിഞ്ഞാറു വശത്ത് പൂക്കളും മരങ്ങളും നിറഞ്ഞു നിൽക്കുന്ന തോട്ടമാണ് സത്യപ്രതിജ്ഞ നടന്ന തോട്ടം എന്നർത്ഥം വരുന്ന ഹദീഖതുൽ ബൈഅ. ഹദീഖതു സഖീഫതു ബനീ സാഇദ എന്ന പേരിലും ഇതറിയപ്പെടുന്നു. മുഹമ്മദ്‌ നബി മരണപ്പെട്ടപ്പോൾ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഒന്നാമത്തെ അധിപതിയായി അബൂബക്കർ സിദ്ദീഖിനെ തെരഞ്ഞെടുക്കാൻ അൻസ്വാറുകളും മുഹാജിറുകളും ഒത്തുചേർന്ന തോട്ടമാണിത്. ഇസ്ലാമിനു ഏക നേതൃത്വമുണ്ടാകേണ്ടതിന്റെ പ്രാധാന്യം സന്ദർശകർക്ക് പകർന്നു നൽകുന്നതിന് വേണ്ടി ഈ സ്ഥലം ഇപ്പോഴും മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ അതേപടി നിലനിർത്തിയിരിക്കുകയാണ്. മലിക് അബ്ദുൽ അസീസ് ഗ്രന്ഥാലയത്തിനു സമീപമാണ് ഈ തോട്ടം. അടുത്ത കാലത്ത് ഈ ഭാഗത്ത് ഈത്തപ്പനത്തടികളിൽ റാന്തൽവിളക്ക് സ്ഥാപിച്ചു കൊണ്ട് തീർത്ത മതിലിൽ സൂഖു മദീനതിൽ ഖദീം (മദീനയിലെ പുരാതന കച്ചവട കേന്ദ്രം) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ്‌ നബിയുടെ കാലത്ത് ഇവിടെയായിരുന്നു ഇസ്ലാമിക കച്ചവട സംസ്കാരം നില നിന്നിരുന്നത്.

റായ പർവതം[തിരുത്തുക]

മദീനയിലെ ചരിത്ര പ്രാധാന്യമുള്ള ഒരു പർവതമാണ് റായ പർവതം. ഇവിടെ വച്ചാണ് മുഹമ്മദ്‌ നബിയുടെ നേതൃത്വത്തിൽ മദീനയിലെ ഇസ്ലാമിക സൈന്യം പരിശീലനം നടത്തിയിരുന്നത്. യുദ്ധവിളംബരമോ മറ്റു പ്രധാനവാർത്തകളോ രാജ്യവാസികളെ അറിയിക്കാൻ കൊടി നാട്ടാറുണ്ടായിരുന്നത് ഇവിടെയായിരുന്നു[78].

ഹിജാസ് റെയിൽവേ[തിരുത്തുക]

സിറിയയിലെ ദമാസ്കസിൽ ഇന്നും നില നിൽക്കുന്ന ഹിജാസ് റെയിൽവേ നിലയം

മക്ക, മദീന പുണ്യനഗരങ്ങളെ തുർക്കിയിലെ ഇസ്തംബൂളുമായി ബന്ധിപ്പിക്കുന്ന പുരാതന റെയിൽ പാതയാണ് ചരിത്ര പ്രാധാന്യമുള്ള ഹിജാസ് റെയിൽവേ. 2241 കി.മീറ്റർ നീളമുള്ള ഹിജാസ് റെയിൽവേ പുരാതന കാലത്ത് ഇസ്‌ലാമിക ലോകത്തിലെ ഏറ്റവും വലിയ വഖ്ഫ് സ്വത്തായിരുന്നു. 1908-ൽ ഉസ്മാനിയാ ഭരണകാലത്ത് ആണ് ഈ പാതയിലൂടെ ട്രെയിൻ ഓട്ടം തുടങ്ങിയത്. ഒന്നാം ലോകമഹായുദ്ധകാലത്താണ് തകർക്കപ്പെട്ടത്. തുർക്കിയിലെ മൂന്ന് നഗരങ്ങളിലൂടെ കടന്നുപോകുന്ന റെയിൽവേ സിറിയയിൽ ഹലബ്, ഹമാ, ദർഅ എന്നീ പ്രമുഖ നഗരങ്ങളിലൂടെ കടന്ന് ജോർദാനിലേക്ക് പ്രവേശിക്കും. ജോർദാനിൽ നിന്നും വടക്കൻ അതിർത്തിയിലൂടെ സൌദി അറേബ്യയിൽ പ്രവേശിക്കുന്ന റെയിൽവേ മദായിൻ സാലിഹിലൂടെയാണ് മദീനയിലെത്തുന്നത്. മദീനയിലെ പൗരാണിക റെയിൽവേ സ്റ്റേഷൻ ചരിത്ര സൂക്ഷിപ്പുകളുടെ ഭാഗമായി ഹിജാസ് റെയിൽവേ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്[79]. മറ്റു രാജ്യങ്ങളുമായി സഹകരിച്ച് ഈ റെയിൽവേ പുനർനിർമ്മിക്കാൻ തുർക്കി പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്[80].

ഖുർആൻ അച്ചടിശാല[തിരുത്തുക]

ഖുർആന്റെ അച്ചടിയും പ്രചാരണവും ലക്ഷ്യമാക്കി 1984-ൽ ഫഹ്ദ് രാജാവ് തുടങ്ങിയ സ്ഥാപനമാണ്‌ മദീനയിലെ പ്രശസ്തമായ കിംഗ് ഫഹദ് ഖുർആൻ അച്ചടിശാല[81]. ലോകത്തിലെ ഏറ്റവും കൂടുതൽ ഖുർആൻ നിർമ്മിക്കുന്ന സ്ഥാപനം കൂടിയാണ് മദീന നഗരത്തിൽ നിന്ന് തബൂക്ക് പാതയിൽ സ്ഥിതി ചെയ്യുന്ന ഖുർആൻ അച്ചടി കേന്ദ്രം[82]. ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ പ്രസ്സായ ഇവിടെ 24 മണിക്കൂറും പ്രിന്റിംഗ് നടക്കുകയും വർഷം തോറും 15 മില്യണിലധികം ഖുർആനിന്റെ വിവിധ വലിപ്പത്തിലുള്ള കോപ്പികൾ അച്ചടിക്കുകയും ചെയ്യുന്നുമുണ്ട്. സൗദി ഭരണാധികാരികളുടെ ഉപഹാരമായി എല്ലാ വർഷവും ഹജ്ജ് തീർഥാടകർക്ക് ഇവിടെ നിന്നും അച്ചടിച്ച ഖുർആൻ പ്രതികൾ വിതരണം ചെയ്യാറുണ്ട്. ഹജ്ജ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ രാജ്യത്തെ വിവിധ പ്രവേശന കവാടങ്ങളിൽ വെച്ചാണ് ഖുർആൻ പ്രതികൾ വിതരണം ചെയ്യുന്നത്. ഹജ്ജ്-ഉംറ സീസണുകളിൽ മദീനയിലെത്തുന്ന തീർഥാടകർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിലൊഴികെ രാവിലെ 9.30 മുതൽ 11.30 വരെ ഈ കേന്ദ്രം കാണാൻ സൌകര്യമുണ്ട്. കൂടാതെ ഖുർആൻ കോപ്പിയോ അതത് ഭാഷകളിലെ തർജുമകളോ ഇവിടെ നിന്നും സന്ദർശകർക്ക് സൗജന്യമായി നൽകാറുമുണ്ട്[83]. ഇതിനു പുറമെ സൗജന്യ കോപ്പികൾ വിവിധ ഗൾഫ് നാടുകളിലേക്കും ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കും സൗദി മതകാര്യ മന്ത്രാലയത്തിന്റെ കീഴിൽ എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇതിനു വേണ്ടി ഇരുപത്തി അഞ്ചു ഏഷ്യൻ ഭാഷകളിലടക്കം അമ്പത് വിദേശ ഭാഷകളിൽ ഖുർആന്റെ പ്രതികൾ ഇവിടെ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്.

ഖൈബർ[തിരുത്തുക]

മദീനയുടെ വടക്ക് 80 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ചരിത്ര പ്രാധാന്യമുള്ള ഖൈബർ പട്ടണം. ഈന്തപ്പന തോട്ടങ്ങൾ കൊണ്ട് നിറഞ്ഞ ഖൈബർ പഴയ കോട്ടകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്. ഖൈബരിൽ ജീവിച്ചിരുന്ന യഹൂദ ഗോത്രങ്ങൾ കൃഷിയും കച്ചവടവും ചെയ്തു സമ്പന്നരായ വിഭാഗമായിരുന്നു[84]. ഗോതമ്പു വൈക്കോലും കളിമണ്ണും കൂട്ടി കുഴച്ചു മൂന്നു നിലകളിൽ നിർമിച്ച നിർമിച്ച മുറഹിബ് കോട്ട, കാലപ്പഴക്കത്താൽ ഇടിഞ്ഞു വീഴാറായ ഖമൂസ് കോട്ട തുടങ്ങി നിരവധി കോട്ടകൾ ഇവിടെയുണ്ട്. ഖൈബർ യുദ്ധത്തിൽ മുസ്ലിംകൾ കുറെ കോട്ടകൾ കീഴടക്കിയെങ്കിലും പിടിച്ചടക്കാൻ കഴിയാതിരുന്ന കോട്ടയാണ് യഹൂദരുടെ ആയുധക്കൂമ്പാരങ്ങളും, ധാന്യങ്ങളും സൂക്ഷിച്ചിരുന്ന ഖമൂസ് കോട്ട.

ഉഹ്ദ് മല[തിരുത്തുക]

ഉഹ്ദ് മല

മസ്ജിദുന്നബവിയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെയാണ് അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പ്രധാനപ്പെട്ട മലകളിലൊന്നായ ഉഹ്ദ് മല സ്ഥിതി ചെയ്യുന്നത്. ചെറുതും വലുതുമായ കുന്നുകളും താഴ്‌വരകളുമാണ് ഉഹ്ദ്മല. മദീനയിലെ ഏറ്റവും നീളം കൂടിയതും രൂപാകൃതിയുടെ കാര്യങ്ങളിൽ ഒറ്റയാനുമായ ഉഹ്ദിന് ഏകദേശം 8 കി.മീ നീളവും ചിലയിടങ്ങളിൽ രണ്ട് കി.മീ വീതിയുമുണ്ട്. മറ്റു മലകളിൽനിന്ന് ഒറ്റപ്പെട്ടു നിൽക്കുന്നതിനാലാണ് ഈ മലയ്ക്ക് ഉഹ്ദ് (ഒറ്റപ്പെട്ടത്) എന്ന പേരു വന്നത്. മദീനാ തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രമാണ് ഉഹ്ദ് മല[85]. മശ്ഹദ് ഹംസ എന്ന പേരിലാണ് മദീനക്കാർ ഉഹദ് മലയെ വിളിക്കുന്നത്‌. ചരിത്രപ്രധാമായ പോരാട്ടം നടന്നത് ഉഹ്ദ് മലയുടെ താഴ്വരയിൽ വെച്ചാണ്. ഉഹ്ദിൽ മരണമടഞ്ഞ രക്തസാക്ഷിളെ ഇവിടെ ഖബറടക്കിയിട്ടുണ്ട്. കെട്ടി ഉയർത്തിയ മതിലിനുള്ളിലാണ് രക്തസാക്ഷികളുടെ മഖ്ബറകൾ സ്ഥിതി ചെയ്യുന്നത്[86]..

കിണറുകൾ[തിരുത്തുക]

മുഹമ്മദ്‌ നബിയുടെ വരവിനു മുമ്പ് കാടുകൾ നിറഞ്ഞ ശുചിത്വമില്ലാത്ത പ്രദേശമായിരുന്നു മദീന. ഇത് കാരണം മക്കയിൽ നിന്ന് അഭയാർഥികളായി എത്തിയവർ രോഗബാധിതരായി. അതിനാൽ മുഹമ്മദ്‌ നബി മദീനയെ വൃത്തിയുള്ള നഗരമാക്കി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു. തുടർന്ന് മദീനയിലെ വെള്ളക്ഷാമം പരിഹരിക്കാൻ മുഹമ്മദ്‌ നബിയുടെ സ്വന്തം മേൽ നോട്ടത്തിൽ 50 ൽ പരം കിണറുകൾ കുഴിച്ചു. കൂടാതെ കിണറുകൾ കുഴിച്ച് ദാനം ചെയ്യാൻ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തു. മദീനയിൽ കുടിവെള്ളവും കൃഷിജലവും ലഭ്യമാക്കാനുള്ള പോരാട്ട വേദികളിൽ മുഹമ്മദ്‌ നബി ഉണ്ടായിരുന്നു. തന്റെ ഭരണ കാലത്ത് ജൂത ജലനയത്തിന് നേർവിപരീതമായി മുഹമ്മദ്‌ നബിക്ക് ഒരു ജലനയമുണ്ടായിരുന്നു. ജലസ്രോതസ്സുകളെല്ലാം ജനങ്ങൾക്ക് പൊതുവായി അവകാശപ്പെട്ടതാണെന്ന പ്രവാചക നയം പ്രഖ്യാപിച്ചു ജൂതന്മാരുടെ സ്വകാര്യ കിണറുകളെ വിലകൊടുത്ത് വാങ്ങി നബി ദേശസാൽക്കരിച്ചിട്ടുണ്ട്.

മുഹമ്മദ്‌ നബി ഉപയോഗിച്ച ചരിത്ര പ്രധാനമുള്ള നിരവധി കിണറുകൾ മദീനയിൽ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ചരിത്ര പ്രധാനമായ പല കിണറുകളും അടുത്ത കാലത്ത് മൂടപ്പെട്ട് പോയിട്ടുണ്ട്. ജലചൂഷണത്തിനും കുത്തകവത്കരണത്തിനുമെതിരെയുള്ള ഇടപെടലിന്റെ നേർസാക്ഷ്യമാണ് ഖലീഫ ഉസ്മാൻ വിലക്കു വാങ്ങി വഖഫ് ചെയ്ത മദീനയിലെ ബിഅർ റൂഹ. മസ്ജിദ് ഖിബ്‌ലതൈനിയുടെ വടക്കുഭാഗത്തുള്ള ഈ കിണർ ഇന്ന് കാർഷികാവശ്യങ്ങൾക്കും മറ്റുമായി വിപുലമായി ഉപയോഗിക്കപ്പെടുന്നു. മസ്ജിദു ഖുബായുടെ വടക്കുകിഴക്ക് ഒരു കിലോമീറ്റർ ദൂരത്ത്‌ ദാറുൽഹിജ്റ വിദ്യാലയത്തിന്റെ അടുത്തായി അൽഗുർസ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കിണറാണ് ബിഅറു ഗൂർസ്. മുഹമ്മദ്‌ നബി വെള്ളം കുടിക്കാറുണ്ടായിരുന്ന ഈ കിണറിലെ തന്നെ വെള്ളം ഉപയോഗിച്ചാണ് നബിയുടെ മയ്യിത്ത് കുളിപ്പിച്ചത്. ഇവ കൂടാതെ ബിഅറു അനസുബ്ൻ മാലിക്, ബിഅറു സുഖ്യാ, ബിഅറു ഖറാസ്വ, ബിഅറു ഹൽവ, ബിഅറു യസീറ മുതലായ നിരവധി കിണറുകൾ മുഹമ്മദ്‌ നബി ഉപയോഗിച്ചതും ബന്ധപ്പെട്ടതുമായി മദീനയിലുണ്ട്[87].

മദീന ഈന്തപ്പഴം[തിരുത്തുക]

മദീനയിലെ പ്രശസ്തമായ അജ്വ ഈന്തപ്പഴം

മദീനയിൽ ഇസ്ലാമിക സംസ്ക്കാരം ഉടലെടുക്കുമ്പോൾ അതിൽ പ്രതീകാത്മകമായി നില കൊണ്ട വൃക്ഷമാണ് ഈന്തപ്പന. അതിനാൽ തന്നെ ഈന്തപ്പനയും അതിന്റെ സ്വാദിഷ്ഠമായ പഴവും ഇസ്ലാം സംസ്ക്കാരത്തിലാകെ നിറഞ്ഞു നിൽക്കുന്നു. 270ൽപരം ഇനം ഈന്തപ്പഴം ഉൽപാദിപ്പിക്കപ്പെടുന്ന പ്രദേശമാണ് മദീന[88]. ഫലത്തിലും വിലയിലും മുന്നിൽ അജ്വയാണ് മദീനയിൽ ഉല്പാതിപ്പിക്കുന്ന ഈന്തപ്പഴങ്ങളിൽ പ്രസിദ്ധം. ഫല സിദ്ധിയിൽ ഏറെ മുന്നിലാണ് മദീനയിൽ മാത്രം ഉല്പാതിപ്പിക്കപ്പെടുന്ന അജ്വ, മുഹമ്മദ്‌ നബിക്ക് ഈന്തപ്പഴങ്ങളിൽ ഏറ്റവും ഇഷ്ടം അജ്വയോടായിരുന്നുവെന്നാണ് ചരിത്രം. വിഷം തീണ്ടിയാൽ പോലും അജ്വയിൽ ഔഷധമുണ്ടെന്നാണ് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പറയുന്നത്. ഒട്ടുമിക്ക അസുഖങ്ങൾക്കും അജ്വ സിദ്ധൗഷധമാണെന്ന് മദീനാ നിവാസികൾ വിശ്വസിക്കുന്നണ്ട്. തലകറക്കം, നെഞ്ചുവേദന പോലുള്ള രോഗങ്ങൾക്ക് അജ്വ പാലിൽ ചേർത്ത് കഴിച്ചാൽ ഉടൻ ശമനമുണ്ടാവുമെന്ന് വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നുണ്ട്[89]. കൂടാതെ അൻബറ, സ്വഫാവി, ശലഭി, മജ്ഭൂൽ, റോതാന, ഹൽവ, സുക്കരി, ഹൽവ എന്നിവയും മദീനയിൽ പ്രശസ്തമായ ഇനങ്ങളാണ്[90].

മദീന പട്ടണത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ ചെറുതും വലുതുമായ നിരവധി കാരക്ക തോട്ടങ്ങൾ ഉണ്ട്. സൗദി കൃഷി വകുപ്പിന്റെ കണക്കു പ്രകാരം വർഷത്തിൽ 45000 ടൺ ഈന്തപ്പഴം മദീനയിൽ ഉല്പാതിപ്പിക്കുന്നുണ്ട്. ഈന്തപ്പന കൃഷി വിശ്വാസത്തിന്റെ ഭാഗമായി കാണുന്നവരും ഇവിടെ ഉണ്ട്. ഈന്തപ്പന കൃഷിക്ക് സർക്കാർ ഭാഗത്ത് നിന്നും നല്ല പ്രോത്സാഹനവും ലഭിക്കുന്നുണ്ട്[91]. മദീനയിലെത്തുന്ന തീര്താടകർ ഇവടെ നിന്നും വാങ്ങുന്നതിൽ പ്രധാനപ്പെട്ടതാണ് മദീന ഈന്തപ്പഴം. മദീനയിലെ മസ്ജിദുന്നബവിയുടെ ചുറ്റുമുള്ള പാതകളുടെ ഇരു വശവും ഉള്ള താൽകാലിക കാരക്ക കച്ചവട കേന്ദ്രങ്ങളിലും മദീനയിലെ പ്രസിദ്ധ വാണിജ്യ കേന്ദ്രമായ മദീന കാരക്ക മാർക്കറ്റിലും ഇവിടുത്തെ വിവിധയിനം കാരക്കകൾ ലഭ്യമാണ്[92]. ശാസ്ത്രീയ രീതിയിൽ ഈന്തപ്പഴം സംസ്ക്കരിച്ചു വിപണനം നടത്തുന്ന നിരവധി കമ്പനികൾ ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്[93]. ഈത്തപ്പഴത്തിന്റെ ജാം, കാരക്കയോടൊപ്പം മറ്റു ചേരുവകൾ കൂടി ചേർത്ത വിവിധയിനം വിഭവങ്ങൾ, അത്തിപ്പഴം തുടങ്ങിയവയും മദീനയിലെ ഈത്തപ്പഴ വിപണിയിൽ ലഭിക്കും.

അടിസ്ഥാന സൗകര്യങ്ങൾ[തിരുത്തുക]

ഗതാഗതം[തിരുത്തുക]

ജിദ്ദയിൽ നിന്നും മദീനയിലേക്കുള്ള അതിവേഗ പാത

1908 മുതൽ 1916 വരെ മദീനയെ ഇസ്താംബുളുമായി ബന്ധിപ്പിച്ചു തീവണ്ടി ഗതാഗതം നടത്തിയിരുന്ന ഹിജാസ് റെയിൽവേയാണ് ആദ്യ ഗതാഗത സംവിധാനം[94]. പിന്നീട് ആധുനിക സൗദി അറേബ്യയുടെ ഭരണാധികാരികളായ സൗദ് രാജവംശം അധികാരത്തിൽ വന്നതിനു ശേഷമാണ് മദീനയെ ബന്ധിപ്പിച്ചു റോഡുകൾ നിർമ്മിക്കുകയും വാഹന സൗകര്യം ഒരുക്കുകയും ചെയ്തത്. ഇപ്പോൾ സൗദിയിലെ മുഴുവൻ നഗരങ്ങളുമായി മദീനയെ അതിവേഗ പാതകൾ വഴി ബന്ധിപ്പിച്ചിട്ടുണ്ട്. മസ്ജിദുന്നബവിയിൽ നിന്നും 20 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മദീന വിമാനത്താവളം രാജ്യത്തെ തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണ്. ജല ഗതാഗതത്തിന് പ്രധാനമായി ആശ്രയിക്കുന്നത് അടുത്ത പട്ടണമായ ജിദ്ദയിലെ ഇസ്ലാമിക് തുറമുഖം ആണ്[95]

റോഡ് ഗതാഗതം[തിരുത്തുക]

മദീനയിലെ പൊതു ഗതാഗത മാർഗങ്ങൾ ബസ്, ടാക്സി കാറുകൾ എന്നിവയാണ്‌. കൂടുതൽ ആളുകളും ഇവിടെ സ്വകാര്യ വാഹനങ്ങൾ ആണ് ഉപയോഗിക്കുന്നത്. തീർത്ഥാടക നഗരമായ ഇവിടെ റോഡുകളിൽ മക്കയെ അപേക്ഷിച്ച് തിരക്ക് കുറവാണ്. മദീന നഗരത്തിലെ ചെറിയ കുന്നുകൾക്കിടയിലൂടെയുള്ള റോഡുകൾ വളരെ മനോഹരമായി നില നിർത്തിയിട്ടുണ്ട്. റോഡുകൾക്കിരു വശവും നിറയെ പൂക്കളും ചെടികളും ചെറിയ പാർക്കുകളും മദീനാ നഗരത്തിലൂടെയുള്ള യാത്ര ആനന്ദകരമാക്കുന്നു. സൗദി അറേബ്യയുടെ പ്രധാന നഗരങ്ങളിൽ നിന്നെല്ലാം മദീനയിലേക്ക് എക്സ്പ്രസ് ഹൈവേകളുണ്ട്[96]. തീർത്ഥാടക കാലയളവിൽ കര, വ്യോമ മാർഗേണ നിരവധി അഭ്യന്തര, വിദേശ തീർത്ഥാടക സംഘങ്ങളാണ് ദിനേന മദീനയിൽ എത്തുന്നത്. രാജ്യത്തെ സ്കൂളുകൾ വേനലവധിക്ക് അടക്കുന്നതോടെ റോഡ്‌ മാർഗ്ഗം വരുന്ന ആഭ്യന്തര തീർഥാടകരുടെ എണ്ണവുംവർധിക്കുന്നു. വേനലവധിയിൽ ഇരു ഹറമുകളിൽ കഴിച്ചുകൂട്ടാനും ഉംറ നിർവഹിക്കാനും നൂറുക്കണക്കിന് സ്വദേശികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടുംബ സമേതവും അല്ലാതെയും മക്കയിലും മദീനയിലും എത്താറുള്ളത്. തിരക്ക് സമയത്ത് ഇവിടെ എത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഹൈവേകളിൽ സുരക്ഷ, ട്രാഫിക് നിരീക്ഷണത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാറുണ്ട്. എക്സ്പ്രസ് റോഡ് കടന്നു പോകുന്ന ഭാഗങ്ങളിലെ മെഡിക്കൽ സെൻററുകളിൽ ആരോഗ്യവകുപ്പ് കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും നിയോഗിക്കുകയും മരുന്നുകൾ ഒരുക്കുകയും ചെയ്യുന്നു.

മദീന ടൂറിസം കൗൺസിലി​​ന്റെ ഭാഗമായി സിറ്റി സീയിംഗ് ഡബ്ൾ ഡെക്കർ ബസുകൾ നഗരത്തിൽ ഇപ്പോൾ സേവനം നടത്തുന്നുണ്ട്. മസ്ജിദുന്നബവിയിൽ നിന്നാരംഭിച്ച് ചരിത്ര സ്ഥലങ്ങളായ ഉഹ്ദ്, ഖൻദക്, ഖിബ് ലത്തൈൻ മസ്ജിദ്, ഖുബാ മസ്ജിദ് എന്നിവയും മറ്റ് വാണിജ്യകേന്ദ്രങ്ങളും സന്ദർശിച്ച് തിരിച്ച് ഹറമിൽ തന്നെ എത്താൻ 80 റിയാലാണ് നിരക്ക്.

റെയിൽ‌ ഗതാഗതം[തിരുത്തുക]

മക്ക, മദീന നഗരങ്ങളെ സൗദി വാണിജ്യ തലസ്ഥാനമായ ജിദ്ദയുമായും റാബിഗിലെ കിങ് അബ്ദുല്ല എകണോമിക് സിറ്റിയുമായും ബന്ധിപ്പിക്കുന്ന റെയിൽവെ പദ്ധതിയാണ് അൽ ഹറമൈൻ റെയിൽവേ. ഇതിന്റെ മുഖ്യ സ്റ്റേഷന് മക്കയിലാണ്. മദീനയിൽ ഹറമൈൻ റെയിൽവേ ഒന്നാംഘട്ട പദ്ധതികളും റെയിൽവേ സ്റ്റേഷൻ നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. മദീനയിലെ പ്രധാന സ്റ്റേഷന് പുറമേ മദീനയുടെ തെക്ക് മീഖാത്ത് അബിയാർ അലിയിൽ മറ്റൊരു റെയിൽവേ സ്റ്റേഷൻ കൂടി നിര്മിക്കുന്നതാണ്. തുടക്കത്തിൽ മക്ക മുതൽ മദീന വരെ അഞ്ച് സ്റ്റേഷനുകൾക്കാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. അതിനു ശേഷം മദീനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും. യാത്രക്കാരുടെ എണ്ണം കൂടുന്നത് പ്രശ്നമാകാത്ത വിധത്തിലാണ് ട്രെയിനുകൾ ഒരുക്കുന്നത്. മൊത്തം 370 ബോഗികളോട് കൂടിയ 35 ട്രെയിനുകൾ സർവീസ് നടത്തും. 450 കി.മീറ്റർ ദൈർഘ്യമുള്ള ഹരമൈൻ റെയിൽവെ 20 ദശലക്ഷം യാത്രക്കാർക്ക് ഉപകരിക്കും. ഹജ്ജ്, ഉംറ തീർഥാടകർക്കും മറ്റു സന്ദർശകർക്കുമാണ് റെയിൽവേ ഏറെ ഗുണം ചെയ്യുക. അതോടൊപ്പം ജിദ്ദ, മക്ക, മദീന, റാബിഗ് നഗരങ്ങൾക്കിടയിലെ സാധാരണ യാത്രക്കാരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും[97].

ഇസ്രായേലിലെ റെയിൽവെ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന പഴയ ഹിജാസ് തീവണ്ടി

ഒരു നൂറ്റാണ്ട് മുമ്പ് മക്ക, മദീന നഗരങ്ങളെ തുർക്കിയിലെ ഇസ്തംബൂളുമായി ബന്ധിപ്പിച്ച് നിർമിച്ച ചരിത്ര പ്രാധാന്യമുള്ള ഹിജാസ് റെയിൽവെ പുനർ നിമിക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. തുർക്കി നേതൃത്വം നൽകുന്ന 2241 കിലോമീറ്റർ റെയിൽവെ പദ്ധതിയിൽ ജോർദാൻ, സിറിയ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും തങ്ങളുടെ പങ്ക് നിർവഹിക്കും. ഇത് പുനർ നിർമ്മിക്കുന്നതോടെ 20 ലക്ഷത്തിലധികം ഹജ്ജ്, ഉംറ തീർത്ഥാടകർക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി യാഥാർഥ്യമാവുമ്പോൾ 24 മണിക്കൂറിനകം തീർത്ഥാടകർക്ക് കര മാർഗ്ഗം ഇസ്തംബൂളിൽ നിന്ന് മദീനയിലെത്തിച്ചേരാനാവും. ഉസ്മാനിയ ഭരണകാലത്ത് നിർമിച്ച പൗരാണിക ഹിജാസ് റെയിൽവെ ഒന്നാം ലോക മഹായുദ്ധകാലത്താണ് തകർക്കപ്പെട്ടത്. തുർക്കിയിലെ മൂന്ന് നഗരങ്ങളിലൂടെ കടന്ന് പോകുന്ന റെയിൽവെ സിറിയയിൽ ഹലബ്, ഹമാ, ദർഅ എന്നീ പ്രമുഖ്യ നഗരങ്ങളിലൂടെ കടന്ന് ജോർദാനിലേക്ക് പ്രവേശിക്കും. സൗദിയുടെ വടക്കൻ അതിർത്തിയിലൂടെ രാജ്യത്ത് പ്രവേശിക്കുന്ന റെയിൽവെ ചരിത്രപ്രധാനവും യുനെസ്കോ അംഗീകാരം നേടിയതുമായ മദായിൻ സാലിഹിലൂടെയാണ് മദീനയിലെത്തുക. മദീനയിലെ പൗരാണിക റെയിൽവെ സ്‌റ്റേഷൻ ചരിത്ര സൂക്ഷിപ്പുകളുടെ ഭാഗമായി ഇപ്പോഴും നില കൊള്ളുന്നുണ്ട്[98].

വ്യോമ ഗതാഗതം[തിരുത്തുക]

മദീന വിമാനത്താവളത്തിൽ തീർഥാടകരെയും കൊണ്ട് വന്ന വിമാനം

1974 ൽ സ്ഥാപിതമായ അമീർ മുഹമ്മദ്‌ ബിൻ അബ്ദുൽ അസീസ്‌ അന്താരാഷ്ട്ര വിമാനത്താവളം ആണ് നിലവിൽ മദീനയിലെ വ്യോമ ഗതാഗത മാർഗം[99]. എന്നാൽ ഇന്ന് ഈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണു. 2015 മാർച്ച് മാസം മുതൽ, പഴയ വിമാനത്തവളത്തോട് കുറച്ച് മാറി പുതിയത് പ്രവർത്തനമാരഭിച്ചു. ഒരേ സമയത്ത് മൂന്ന് വിമാനങ്ങൾ സ്വീകരിക്കാനുള്ള സംവിധാനം പുതിയ മദീന എയർപോർട്ടിലുണ്ട്. മനോഹരമായ ന്യൂതന വാസ്തുവിദ്യയിലാണു പുതിയ വിമാനത്താവളത്തിന്റെ കെട്ടിറ്റം പണിതിട്ടുള്ളത്. പൂർണ്ണമായും ഉരുക്കിൽ തീർത്ത ബഹുകൂറ്റൻ തൂണുകളാൽ മനോഹരമാക്കിയ രൂപകൽപ്പനയാണിത്. അതിന്റെ പ്രവേശന കവാടം കിലോമീറ്ററുകൾ മുന്നെ തെന്നെ ദർശിക്കാവുന്ന രീതിയിൽ ആധുനിക ആർക്കിട്ടെക്ചറൽ രീതിയാണു. യാത്രക്കാരുടെയും കാർഗോ സർവീസിന്റെയും എണ്ണത്തിൽ രാജ്യത്തെ നാലാം സ്ഥാനത്താണ് മദീന എയർപോർട്ട്. ഹജ്ജ് സമയത്തും റമദാൻ മാസത്തിലും ഉംറ തീർത്ഥാടകരുടെ വർധിച്ച പ്രവാഹം കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മദീന വിമാനത്താവളത്തിൽ ആവശ്യമായ കൂടുതൽ ഒരുക്കങ്ങൾ നടത്താറുണ്ട്‌. മദീനയിലെത്തുന്ന തീർഥാടകർക്കും മറ്റു യാത്രക്കാർക്കും ഏറെ പ്രയോജനമാകുന്ന രീതിയിൽ നിലവിലെ വിമാനത്താവളം വികസിപ്പിക്കുന്നുണ്ട്. നിലവിൽ മദീന വിമാനത്താവളത്തിൽ നിന്ന് 30 അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നുണ്ട്. വികസന പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രതിവർഷം മൂന്നുകോടി യാത്രക്കാരെ ഉൾക്കൊള്ളാനാകും. ഇതോടെ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അത്ര തന്നെ ഉംറ, ഹജ്ജ് തീർത്ഥാടകരെ ഉൾക്കൊള്ളാനും കഴിയും. നിലവിൽ പ്രതിവർഷം 30 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് വിമാനത്താവളത്തിന് ഉള്ളത്.

വിമാന യാത്രക്കാരുടെ തിരക്ക് വർധിച്ചവരുന്നത് കണക്കിലെടുത്ത് സ്വകാര്യ, പൊതു പങ്കാളിത്തത്തോടെ മദീനയിൽ പുതിയ ഒരു വിമാനത്തവളം കൂടി നിർമ്മിക്കുന്നുണ്ട്. മേഖലയിലെ വ്യോമഗതാഗതം വികസിപ്പിക്കുന്നതിന്റെ ഭാഗമായി 8 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിൽ ആദ്യ ഘട്ടം മൂന്ന് വർഷത്തിനക പൂർത്തിയാക്കും. രണ്ടു കോടി യാത്രക്കാരെ ഉൾക്കൊള്ളാനാകും വിധം രണ്ടാം ഘട്ട വികസനം 2020 ൽ പൂർത്തിയാക്കും[100]. സ്വകാര്യ, പൊതു പങ്കാളിത്തത്തോടെ സൗദി അറേബ്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ വിമാനത്താവളം ആണ് ഇത്. മദീനയിൽ ഇപ്പോൾ പ്രതിവർഷം മൂന്നു ദശലക്ഷം പേർ യാത്ര ചെയ്യുന്ന സ്ഥാനത്ത് പുതിയ വിമാനത്താവളം വരുന്നതോടെ ഇത് പ്രതിവർഷം എട്ടു ദശലക്ഷമായി വർധിക്കും[101].

വെള്ളം[തിരുത്തുക]

കുടിവെള്ളത്തിനും ജലസേചനത്തിനും പുരാതന കാലം മുതൽ തന്നെ മദീനയിൽ കിണറുകൾ ആണ് ഉപയോഗിച്ചിരുന്നത്. അത്തരത്തിലുള്ള നിരവധി കിണറുകൾ ചരിത്ര ശേഷിപ്പുകളായി ഇവിടെ അവശേഷിക്കുന്നുണ്ട്. കിണറുകൾ പരസ്പരം ബന്ധിപ്പിച്ചു അതിലെ വെള്ളം ഒരു കനാൽ പോലെ ഒഴുക്കി ജലം ലഭ്യമാക്കിയ പദ്ധതിയായിരുന്നു ഐൻ സർഖ. ഖുബായിൽ നിന്നാരംഭിച്ച ഈ കനാലിൽ എല്ലാ ഭാഗങ്ങളിൽ നിന്നും വെള്ളം എടുക്കാനുള്ള സൗകര്യവും ലഭ്യമാക്കി. പിന്നീട് അബ്ദുൽ അസീസ്‌ രാജാവിന്റെ കാലത്ത് ഈ കനാലിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചു ജല വിതരണത്തിന് കൂടുതൽ സൗകര്യമേർപ്പെടുത്തി

നിലവിൽ നഗരത്തിലെ ജലവിതരണം നടത്തുന്നത് മദീന വാട്ടർ അതോറിറ്റയാണ്. 1978 ൽ ഖാലിദ്‌ ഇബ്ൻ അബ്ദുൽ അസീസ്‌ രാജാവിന്റെ കാലത്താണ് മദീന വാട്ടർ അതോറിറ്റി നിലവിൽ വന്നത്[102]. വാട്ടർ അതോറിറ്റിക്കു കീഴിൽ നിരവധി വെള്ള ടാങ്കുകൾ നഗരത്തിന്റെ പല ഭാഗങ്ങളിലായി നിർമിച്ചിട്ടുണ്ട്. മദീന പ്രവിശ്യയിൽ പെട്ട യാമ്പുവിൽ നിന്നും കടൽ വെള്ളം ശുദ്ധീകരിച്ചാണ് ഇവിടെ വെള്ളമെത്തിക്കുന്നത്. മസ്ജിദുന്നബവിയിൽ കുടിവെള്ളമായി സംസം വെള്ളമാണ് ഉപയോഗിക്കുന്നത്[103].

സാമൂഹിക രംഗം[തിരുത്തുക]

ഇസ്ലാമിലെ സാമൂഹ്യ നിയമങ്ങളിലധികവും അവതരിക്കപ്പെട്ടത് മുഹമ്മദ്‌ നബിയുടെ മദീനാ കാലഘട്ടത്തിലാണ്. നമസ്കാരത്തിലേക്കും വിജയത്തിലേക്കും വിളിച്ചാഹ്വാനം ചെയ്തുകൊണ്ട് സംഘടിത നമസ്കാരത്തിനായി ഒരുമിച്ച് കൂടുവാൻ മുസ്ലിംകളോട് അഭ്യർഥിക്കുന്ന ബാങ്കുവിളിയിൽ നിന്ന് തുടങ്ങി പാവപ്പെട്ടവർക്ക് പണക്കാരന്റെ സ്വത്തിലുള്ള അവകാശമായി പ്രഖ്യാപിക്കപ്പെട്ട സകാത്ത് ശേഖരണവും വിതരണവും നടത്തുന്ന സംവിധാനങ്ങൾ വരെയുള്ള ആരാധനാകർമങ്ങളിൽ പലതും ഇവിടെ വെച്ച് നിഷ്കർഷിക്കപ്പെട്ടു. മദീനയിലെത്തിയ മുഹമ്മദ്‌ നബി തുടങ്ങിവെച്ച മാനുഷിക മൂല്യങ്ങൾ അവിടുത്തെ ഗോത്ര വിഭാഗങ്ങൾക്കും പ്രചോദനമേകി. മദ്യം നിരോധിച്ചുകൊണ്ടുള്ള ഖുർആൻ വചനങ്ങൾ മദീനയിൽ അവതരിക്കപ്പെട്ടതോടെ സൂക്ഷിച്ചു വെച്ചിരുന്ന മദ്യവീപ്പകൾ ഗോത്ര വിഭാഗങ്ങങ്ങൾ തകർത്തെറിഞ്ഞു. മക്കയിലെ ജീവിത കാലയളവിൽ നിരവധി സാമൂഹ്യ സേവനങ്ങൾ നിർവഹിച്ചിരുന്ന മുഹമ്മദ് നബി മദീനയിലെ ഭരണസാരഥിയായപ്പോൾ വികസന പ്രവർത്തനങ്ങളുടെ പുതിയ മേഖലകൾ കണ്ടെത്തി. മക്കയിൽ നിന്ന് പലായനം ചെയ്ത് മദീനയിൽ എത്തിയ നിമിഷം മുതൽ മരണം വരെയും വിശ്രമമന്യേ അദ്ദേഹം കർമ്മ നിരതനായി. ദാരിദ്ര്യ നിർമാർജ്ജനത്തിന് സക്കാത്ത് ഫണ്ടുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി. യാചകന്മാർക്ക് സ്വയം തൊഴിലിനുള്ള വഴി കാണിച്ചുകൊടുത്തു. തരിശ് ഭൂമി കൃഷി ചെയ്താൽ അതിന്റെ ഉടമാവകാശം കർഷകനാണെന്ന് മുഹമ്മദ്‌ നബി പ്രഖ്യാപിച്ചത് ഭൂപരിഷ്‌കരണ നിയമങ്ങളുടെ ചരിത്രത്തിലെ അപൂർവ സംഭവമാണ്.

മുഹമ്മദ്‌ നബിയുടെ പാത പിന്തുടർന്ന് കൊണ്ട് മദീനയിലെ ജനങ്ങൾ സാമൂഹിക രംഗത്ത് ഇപ്പോഴും സജീവമാണ്. മസ്ജിദുൽ ഹറമിലെ റംസാൻ നോമ്പ് തുറയിലും ഹജ്ജ് സമയത്ത് തീർഥാടനകർക്ക് സേവനം നൽകുന്നതിലും ഇപ്പോൾ മദീന നിവാസികളുടെ പങ്കാളിത്തം ശ്രദ്ധേയമാണ്[104]. മദീനയിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി മലയാളി സംഘടനകളും നിലവിലുണ്ട്.

സംസ്കാരം[തിരുത്തുക]

ഇഫ്താർ വിരുന്നുകൾ നടത്തുന്ന മസ്ജിദുന്നബയിയുടെ വിശാലമായ മുറ്റം

ഇസ്‌ലാമികസംസ്കാരത്തിന് തുടക്കംകുറിച്ച പ്രദേശമാണ് മദീന. ഇസ്ലാമികലോകത്ത് വലിയ പ്രധാന്യമുള്ള മദീന നഗരം ഇസ്ലാമികസംസ്കാരത്തിന്റെ തലസ്ഥാനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്‌[105].. ഇസ്ലാമികസംസ്കാരത്തിൽ മസ്ജിദുന്നബവിയുടെ ചുവരുകളിലും മറ്റും ഇസ്ലാമിക കാലിഗ്രാഫിയിൽ ഖുർആൻ ആലേഖനങ്ങളും ചിത്രപ്പണികളും നടത്തിയ കലാകാരന്മാരെ മസ്ജിദുന്നബവിയുടെ ചരിത്രകാരന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. മസ്ജിദുന്നബവിയുടെ വാതിലുകളിലും ജനലുകളിലും ഇവരുടെ മനോഹരമായ കലാരൂപങ്ങൾ ദൃശ്യമാണ്. മദീനയിലെ മനുഷ്യസ്‌നേഹത്തിന്റെ കാഴ്ചകൾ അവിടുത്തെ സംസ്കാരം വിളിച്ചോതുന്നു. മദീനയിലെ ജനബാഹുല്യത്തിലും അച്ചടക്കം, ഹൃദയവിശാലത, ഭയഭക്തി എല്ലാം അവിടുത്തെ സംസാകരത്തിന്റെ ഭാഗം കൂടിയാണ്. മദീനയിലെ റംസാനിലെ നോമ്പുതുറ മുഹമ്മദ്‌ നബിയുടെ കാലത്ത് തുടങ്ങിവച്ച സംസ്കാരത്തിന്റെ പ്രതീകമായി ഇപ്പോഴും നിലകൊള്ളുന്നു. മദീനയുടെ ചരിത്രം കാണിക്കുന്ന പ്രദർശനം, പ്രമുഖർ പങ്കെടുക്കുന്ന പ്രഭാഷണങ്ങൾ, മദീനയുടെ ചരിത്രം വിവരിക്കുന്ന ചിത്രപ്രദർശന മത്സരം, കുട്ടികൾക്കായി കഥാരചനാമത്സരം എന്നിവയെല്ലാം ഇവിടെ നടത്താറുണ്ട്‌.

മസ്ജിദുന്നബവിക്ക് അടുത്തുള്ള വഴി വാണിഭം

ആഘോഷങ്ങൾ[തിരുത്തുക]

റംസാൻ മാസം മദീനാ പള്ളിയിൽ ഉൽസവ പ്രതീതിയാണ്. നോമ്പ് തുറ സമയമാകുമ്പോൾ പഴുത്ത ഉടനെ പറിച്ചെടുത്ത ഈന്തപ്പഴവും തൈരും റൊട്ടിയും നോമ്പുതുറ വിഭവങ്ങളായി മസ്ജിദിൽ നിറയുന്നു. ഏറ്റവും വലിയ സ്‌നേഹിതരായി എല്ലാവരും ഒരുമിച്ചിരുന്ന് നോമ്പുതുറക്കുന്നു. റമദാൻ മാസം മുഴുക്കെ നീണ്ടുനിൽക്കുന്ന ഈ നോമ്പുതുറ വിരുന്നുകൾക്ക് പിഞ്ചു കുഞ്ഞുങ്ങൾ തൊട്ട് പ്രായമേറെ ചെന്ന സ്വദേശികൾ വരെ അതിഥികളെ സ്നേഹപൂർ‌വ്വം കൈപിടിച്ച് ഹറമിനകത്തെ അവരുടെ സുപ്രയിലേക്ക് ക്ഷണിക്കുന്നു. മദീനയിലെ മലയാളി സംഘടനകളും കൂട്ടായ്മകളും ഇതിൽ സജീവമായി രംഗത്തുണ്ടാകും. മദീനയിലെ പെരുന്നാൾ ആഘോഷത്തിനും പ്രത്യേക സംസ്കാരികത്തനിമയുണ്ട്. അനേകം സംസ്കാരങ്ങൾ ഒത്തുചേർന്ന ഒരു നഗരമാണ്‌ മദീന. ലോകരാജ്യങ്ങളിൽ നിന്നെല്ലാമുള്ളവർ ഒരേ മനസ്സോടെ പെരുന്നാൾ ദിവസം സുബഹി നമസ്കാരത്തിനു തന്നെ മസ്ജിദുന്നബവിയിൽ ഒരുമിക്കുന്നു. നമസ്കാരശേഷം ഹസ്തദാനം നടത്തിയും ആശ്ളേഷിച്ചും പരസ്പരം ഈദാശംസകൾ കൈമാറുന്നു. പെരുന്നാൾ സമയങ്ങളിൽ പാർക്കുകളും കമാനങ്ങളും വൈദ്യുതദീപങ്ങളാൽ അലങ്കരിക്കുന്നു. കൂടാതെ രാജ്യത്തിന്റെ ദേശീയദിനം അത്യാഹ്ളാദത്തോടെ മറ്റു നഗരങ്ങളെ പോലെ മദീനയിലും ആഘോഷിക്കുന്നു. ജന്മനാടിനോടുള്ള സ്നേഹവും കൂറും ഉയർത്തിപ്പിടിച്ചും മുൻ ഭരണാധികാരികളുടെ സ്മരണകൾ അയവിറക്കിയും ആണ് ദേശീയദിനം ആഘോഷിക്കുന്നത്.

ജനങ്ങൾ[തിരുത്തുക]

സുന്നി ആശയക്കാരായ മുസ്ലിങ്ങൾ കൂടുതലുള്ള മദീനയിലെ ജനങ്ങൾ അറബി ഭാഷയാണ്‌ ഉപയോഗിക്കുന്നത്. പല രാജ്യക്കാർ, പല സംസ്‌കാരങ്ങൾ, പല ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ എല്ലാം ലോക മുസ്ലിംകളുടെ സന്ദർശനകേന്ദ്രമായ ഇവിടെ നിത്യകാഴ്ചയാണ്. മറ്റു സ്ഥലങ്ങളിൽ നിന്നും തീർഥാടനത്തിനു വന്നു സ്ഥിരതാമസമാക്കിയവരും ഉണ്ട്. കൃഷിയും പാത്രനിർമ്മാണവും ആണ് മദീനക്കാരുടെ പാരമ്പര്യ തൊഴിൽ. ചിലയിറ്റങ്ങളിൽ ശിയ ആദിപത്യമുണ്ടങ്കിലും സ്വദേശികൾ അവർക്ക് അത്ര സഹകരണത്തിലല്ല. എന്നാൽ മസ്ജിദുന്നബയിൽ അവർക്ക് പ്രവേശിക്കാനോ ആരാധനക്കുള്ള സ്വാതന്ത്രമോ തടയപ്പെടുന്നില്ലാ.[106].

ആരോഗ്യ രംഗം[തിരുത്തുക]

മദീനയിലെ പ്രധാന ആരോഗ്യ പരിപാലന കേന്ദ്രമാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന കിങ് ഫഹദ് ആശുപത്രി[107].. മദീനയിൽ മസ്ജിദുന്നബവിക്കകത്തും പുറത്തും ആരോഗ്യ ശുചിത്വം ഉറപ്പുവരുത്തുന്നതിന് വേണ്ടി നൂറുകണക്കിന് ശുചികരണ തൊഴിലാളികളാണ് ജോലിയിലെർപ്പെടുന്നത്. ഇവിടെ സംസം വിതരണം കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി ഹൈടെക് സംസം കാനുകൾ സ്ഥാപിച്ചിട്ടുണ്ട്. സംസം വെള്ളം എളുപ്പത്തിൽ വിതരണം ചെയ്യാനും ഒരുസ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും സംസം എളുപ്പത്തിൽ നിറക്കാനും ഇത്‌ കൊണ്ട് സാധിക്കും. ഉയർന്ന ഗുണമേന്മയോട് കൂടിയ ബാക്ടീരിയയെ പ്രതിരോധിക്കാനും സംസമിന്റെ ഗുണമേന്മ നിലനിർത്താനും കഴിയും വിധമാണ് പാത്രങ്ങൾ നിർമിച്ചിരിക്കുന്നത്. കമ്പ്യൂട്ടർ സംവിധാനത്തോടെയാണ് ഈ കാനുകളിലേക്ക് സംസം നിറക്കുന്നത്. റമദാൻ മാസത്തിൽ ശുചീകരണ ജോലികൾക്കായി കൂടുതൽ തൊഴിലാളികളുണ്ടാവും. പ്രഥമശുശ്രൂഷ നൽകുന്നതിന് ഹറമിന്റ വിവിധ ഭാഗങ്ങളിലായി അടിയന്തര മെഡിക്കൽ സെന്ററുകൾ, ആംബുലൻസ് സെന്ററുകൾ എന്നിവ പ്രവർത്തിക്കുന്നു. പള്ളിക്കകത്ത് മുഴുസമയം പ്രവർത്തിക്കുന്ന മെഡിക്കൽ സെന്ററുകൾ ഉണ്ട്. കൂടാതെ ഹറം മുറ്റം കഴുകുന്നതിനായി അത്യാധുനിക ഉപകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കടകളിലും ഭക്ഷ്യവിൽപന കേന്ദ്രങ്ങളിലും അറവുശാലകളിലും ആരോഗ്യ ശുചിത്വം ഉറപ്പുവരുത്തുന്നതിന് കൂടുതൽ നിരീക്ഷകരെ നിയോഗിച്ച് കൂടുതൽ പരിശോധന നടത്തുന്നു.

വൃത്തിയുടെയും ആരോഗ്യ സംരക്ഷണത്തിന്റെയും സന്ദേശവാഹകനായിരുന്നു മുഹമ്മദ്‌ നബി. കൈകഴുകി ഭക്ഷണം കഴിക്കണം, ചവച്ചരച്ച് ഭക്ഷണം കഴിക്കണം, വയറ് നിറയെ ഭക്ഷണം കഴിക്കരുത് എന്ന് തന്റെ അനുയായികളെ പഠിപ്പിച്ചത് മുഹമ്മദ്‌ നബിയുടെ ആരോഗ്യ ബോധത്തിന്റെ കൂടി ഉദാഹരണമാണ്. കെട്ടിനിൽക്കുന്ന ജലാശയങ്ങൾ വൃത്തികേടാക്കാതിരിക്കാനും ഫലം കായ്ക്കുന്ന മരച്ചുവടുകൾ മാലിന്യ വിസർജനത്തിന്റെ ഇടമാക്കാതിരിക്കാനും ചെറുജീവികളുടെ വാസസ്ഥലമായ പൊത്തുകളും മാളങ്ങളും വിസർജനത്തിന് ഉപയോഗിക്കാതിരിക്കാനും അദ്ദേഹം പഠിപ്പിച്ചു. മരങ്ങൾ വെച്ച് പിടിപ്പിക്കാനും നനച്ച് വളർത്താനും യുദ്ധവേളയിൽ പോലും മരം വെട്ടാതിരിക്കാനും പഠിപ്പിച്ച നബിയുടെ തീരുമാനം ആരോഗ്യ പരിസ്ഥിതി രംഗങ്ങളിൽ ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ്. അത് കൊണ്ട് തന്നെ ആരോഗ്യ രംഗത്ത് മദീന നഗരസഭ പുലർത്തുന്ന ശ്രദ്ധേയമായ കാൽവെപ്പാണ് രാജ്യത്താദ്യമായി മദീനയെ പുകവലി നിരോധന മേഖലയാക്കിയത്[108].

സാമ്പത്തിക രംഗം[തിരുത്തുക]

ശാസാ അൽ-മദീന ഹോട്ടൽ

മുഹമ്മദ്‌ നബിയുടെ കാലം മുതൽ മദീനയിലെ ജനങ്ങളുടെ പ്രധാന ജീവിതമാർഗ്ഗം ഒട്ടകങ്ങളെയും കന്നുകാലികളെയും വളർത്തലായിരുന്നു. മരുപ്പച്ചകളിൽ ഈന്തപ്പന, മുന്തിരി തുടങ്ങിയവയുടെ തോട്ടങ്ങളുണ്ടായിരുന്നു. കൃഷിക്കാരുടെ നഗരം എന്നാണ് മദീന അറിയപ്പെട്ടത്. നഗരങ്ങളിൽ മുഖ്യതൊഴിൽ കച്ചവടമായിരുന്നു. ശാസ്ത്രീയവും പ്രക്രതിയോടിണങ്ങുന്നതുമായ വികസനം ആണ് മുഹമ്മദ്‌ നബി നടപ്പാക്കിയത്. സാധാരണക്കാരുടെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്തുകയാണ് വികസനം കൊണ്ട് നബി ഉദ്ദേശിച്ചത്. രാജ്യത്തിന്റെ അതിർത്തിയിൽ ചുങ്കം പിരിക്കാനുള്ള പഴയകാല ചൗക്കികൾ മുഹമ്മദ്‌ നബി എടുത്ത് കളഞ്ഞത് വ്യവസായ-വാണിജ്യ രംഗത്തെ സജീവമാക്കാൻ സഹായകമായി. പ്രകൃതിയുടെ മൗലിക ഘടനക്ക് മാറ്റം വരാത്ത തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ മാത്രമേ മുഹമ്മദ്‌ നബി അനുവദിച്ചിട്ടുള്ളൂ. ഏത് കുതന്ത്രങ്ങൾ പോലും അനുവദനീയമാവാറുള്ള യുദ്ധത്തിൽ പ്രകൃതിക്ക് പോറൽ ഏൽപ്പിക്കുന്നത് അദ്ദേഹം കർശനമായി തടഞ്ഞു.

മസ്ജിദുന്നബവിയുടെ സമീപത്തെ കച്ചവട സ്ഥാപനങ്ങൾ

1953 ൽ മദീനയിൽ ഈന്തപ്പഴം, പച്ചക്കറി തുടങ്ങിയ വിഭവങ്ങൾ സംസ്കരിച്ചു കയറ്റി അയക്കുന്നതിനു വേണ്ടി യന്ത്ര സംവിധാനത്തോടു കൂടിയുള്ള തൊഴിൽ ശാല ആദ്യമായി സ്ഥാപിച്ചു[109]. ഇപ്പോൾ മദീനയിലെ ഏറ്റവും വലിയ തൊഴിൽ മേഖലയും വ്യവസായവും ഹോട്ടലുകളും കച്ചവട സ്ഥാപനങ്ങളുമാണ്. ചെറുതും വലുതുമായ അനേകം ഹോട്ടലുകളാണ് തീർഥാടകരെ ആശ്രയിച്ചു മദീനയിൽ പ്രവർത്തിക്കുന്നത്. മദീന ചേംബർ ഓഫ് കൊമേർസിലെ ഹജ്ജ് -ഉംറ സമിതിയുടെ കണക്കു പ്രകാരം ഹജ്ജ്, ഉംറ തീർഥാടനത്തിലൂടെ സൗദി അറേബ്യ പ്രതിവർഷം 30 ബില്യൻ റിയാൽ സമ്പാദിക്കുന്നുണ്ട്. ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യം ഉള്ളതിനാൽ നിലവിൽ മക്കയാണ് മദീനയെക്കാൾ ഈ മേഖലിയിൽ നിന്ന് വരുമാനം നേടുന്നത്. മദീന വിമാനത്താവളം വികസിപ്പിച്ച് അന്താരാഷ്‌ട്ര വിമാനങ്ങളുടെ പോക്കുവരവ് സുഗമമാക്കുന്നതോടെ മക്കയും മദീനയും വരുമാനം ഒരു പോലെയാവും. അന്താരാഷ്ട്ര ടൂറിസ്റ്റ്-ഉംറ കമ്പനികളാണ് രണ്ടു നഗരങ്ങളുടെയും സമ്പദ്ഘടനയെ നിയന്ത്രിക്കുന്നത്. 40ഓളം പ്രാദേശിക ഉംറ കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. റംസാൻ മാസത്തിലും ഹജ്ജിനോടനുബന്ധിച്ചും എത്തുന്ന തീർഥാടകർ മദീനയിൽ താമസ വാടകക്ക് ഇരട്ടി തുക നൽകണം[110]. തീർഥാടന കേന്ദ്രമായ മദീനയിൽ നിരവധി വാണിജ്യ കേന്ദ്രങ്ങളുണ്ട്. ബിലാൽ സെൻട്രൽ മാർകറ്റ്‌, മദീന മുനവ്വറ കമെയ്ഷ്യൽ സെന്റർ, അൽ-സലാം കമെയ്ഷ്യൽ സെന്റർ, അൽ-ബദർ കമെയ്ഷ്യൽ സെന്റർ, മദീന ഒബ്രോയ് സെന്റർ ബിൻ ദാവൂദ് മാർക്കറ്റ്, കാക്കി മാർക്കറ്റ് തുടങ്ങിയവ മദീനയലെ പ്രമുഖ വാണിജ്യ കേന്ദ്രങ്ങളാണ്.

തീർത്ഥാടനം[തിരുത്തുക]

തീർത്ഥാടകരെ ആശ്രയിച്ചാണ് നിലവിൽ മദീനയിലെ സാമ്പത്തിക രംഗം നില കൊള്ളുന്നത്‌[111]. ഉംറ സീസൺ ആരംഭിക്കുന്നതോടെ മദീന നഗരി ജനനിബിഢമായിത്തുടങ്ങുന്നു. നഗരത്തിലെ ഹോട്ടൽ വാടകയിൽ സീസൺ സമയങ്ങളിൽ വൻ വർധന വരുത്താറുണ്ട്. ഇറാൻ, തുർക്കി, മൊറോക്കൊ, ഇന്ത്യ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ തീർത്ഥാടകർ എത്തുന്നത്. മസ്ജിദുന്നബവിക്ക് പുറമെ മദീനയിലെ മറ്റ് സന്ദർശന സ്ഥലങ്ങളായ മസ്ജിദ് ഖുബ, മസ്ജിദ് ഖിബ്‌ലത്തൈൻ, ഖൻദഖ് , ഉഹ്ദ് എന്നിവിടങ്ങളിലും സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഹജ്ജ്, ഉംറ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ സീസൺ മുന്നിൽക്കണ്ടു നിരക്കു വർധിപ്പിക്കാറുണ്ട്. സൗദി അറേബ്യയിലെ മറ്റു പ്രദേശങ്ങളിൽ നിന്നും മദീനയിലേക്കുള്ള ബസ്, ടാക്സി വാഹനങ്ങൾ എന്നിവ അധിക നിരക്ക് ഈടാക്കാറുണ്ട്. ഏറ്റവുമധികം ആഭ്യന്തര, വിദേശ തീർത്ഥാടകർ ഉംറ നിർവഹിക്കാൻ തെരഞ്ഞെടുക്കുന്നതു പുണ്യ മാസമായ റംസാനാണ്. ഇതേത്തുടർന്നാണു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഉംറ സർവീസ് സ്ഥാപനങ്ങൾ വ്യത്യസ്ത നിരക്കുകൾ തീർത്ഥാടകരിൽ നിന്ന് ഈടാക്കുന്നത്.

മദീന ഹിൽട്ടൻ ഹോട്ടൽ

മക്കയിൽ നിന്നും ഉംറ തീർത്ഥാടനം കഴിഞ്ഞാണു മിക്ക രാഷ്ട്രങ്ങളിലേയും ഗ്രൂപ്പുകൾ മദീനയിൽ എത്തിച്ചേരുന്നത്. ഇരു ഹറം കാര്യാലയ വിഭാഗം, പൊലീസ്‌, ഗതാഗത വിഭാഗം, സിവിൽ ഡിഫൻസ്‌, റോഡ്‌ സുരക്ഷ വിഭാഗം, മക്ക-മദീന ഗവർണറേറ്റ്‌, ഇസ്‌ലാമിക്‌ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, റെഡ്‌ക്രസന്റ്‌ എന്നിവയുമായി സഹകരിച്ചാണ്‌ മദീനയിൽ തീർത്ഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നത്‌. റംസാൻ ആദ്യ പകുതി കഴിഞ്ഞാൽ നിരക്കു വീണ്ടും വർധിപ്പിക്കും. റംസാനിലെ തീർത്ഥാടക തിരക്കു പരിഗണിച്ചു മദീന പള്ളിയിലെ കൂടുതൽ കവാടങ്ങൾ തീർത്ഥാടകർക്കു തുറന്നു കൊടുക്കാറുണ്ട്. ലഗേജുകളും ഭക്ഷണ സാധനങ്ങളും പള്ളിയുടെ അകത്തേക്ക് കൊണ്ടു പോകാതിരിക്കാൻ പ്രത്യേകം ആളുകളെ നിയോഗിക്കാറുണ്ട്. പള്ളിയിലെത്തുന്നവർക്കു ഈന്തപ്പഴവും മറ്റും നൽകി നോമ്പ് തുറക്കാൻ സൗകര്യം ഒരുക്കുകയും ചെയ്യുന്നു.

ഇന്ത്യൻ തീർത്ഥാടകർ[തിരുത്തുക]

ഇന്ത്യയിൽ നിന്നുള്ള ഹാജിമാരെയും കൊണ്ടുള്ള വിമാനം മദീനയിലോ ജിദ്ദയിലോ ആണ് ഇറങ്ങുന്നത്. മദീന പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം വഴി വന്നവർ ആദ്യം മദീന സന്ദർശനം നടത്തി മക്കയിലേക്ക് പോകും. ഇവർ പിന്നീട് ജിദ്ദ വിമാനത്താവളം വഴിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. സൗദി എയർലൈൻസ്, നാസ് എയർലൈൻസ്, എയർ ഇന്ത്യ എന്നീ വിമാന കമ്പനികളാണ് ഇന്ത്യയിൽ നിന്നും ഉള്ള ഹാജിമാരുടെ സേവനത്തിനു ഉപയോഗിക്കുന്നത്. മദീനയിൽ ആദ്യ വിമാനത്തിൽ വന്നിറങ്ങുന്ന തീർത്ഥാടകരെ സ്വീകരിക്കാൻ ജിദ്ദ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരും മദീന ഹജ്ജ് വെൽഫയർ ഫോറം പ്രവർത്തകരും വിമാനത്താവളത്തിലെത്താറുണ്ട്. മദീനയിലെ മറ്റു സാമുഹിക സംഘടനകളും തീർത്ഥാടകരെ സ്വീകരിക്കാനും മറ്റു സൗകര്യങ്ങളോരുക്കാനും മുൻപന്തിയിലുണ്ടാകാറുണ്ട്. മദീനയിലെത്തുന്ന അതിഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനു വേണ്ടി ഹജ്ജ് വെൽഫയർ ഫോറത്തിന്റെ പരിശീലനം സിദ്ധിച്ച വളണ്ടിയർമാരെ പ്രത്യേകം നിയോഗിക്കാറുണ്ട്.

തീർത്ഥാടകർക്ക് മദീനയിൽ താമസസ്ഥലത്ത് സൗകര്യമൊരുക്കാൻ ഇന്ത്യൻ അധികൃതർ ഉദ്യോഗസ്ഥരെ നിയമിക്കാറുണ്ട്. ഹാജിമാരുടെ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ ഇവർ പ്രതിജ്ഞാബദ്ധരായിരിക്കും. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിലാണ് ഇവരെ നിയമിക്കുന്നത്. മക്കയിൽ അസിസ്റ്റന്റ് ഹജ്ജ് ഓഫീസറുടെ മേൽനോട്ടത്തിലായിരിക്കും സൂപ്പർവൈസർമാർ. മദീനയിലെ കാര്യങ്ങൾ അവിടെ നിയമിതനായ അസിസ്റ്റന്റ് ഹജജ് ഓഫീസർ ആണ് നിർവഹിക്കുന്നത്. ഇതു കൂടാതെ ഹാജിമാരെ സഹായിക്കാൻ ഓരോ സംസ്ഥാന ഗവണ്മെന്റുകളും സ്വന്തമായി വാളണ്ടിയർമാരെ നിയമിക്കാറുണ്ട്. ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിയാൻ ഇന്ത്യയിൽ നിന്നും ഉള്ള ഹാജിമാർ ധരിക്കുന്ന വസ്ത്രങ്ങളിൽ പ്രത്യേക അടയാളങ്ങൾ രേഖപ്പെടുത്തണം. അതിനാൽ മൂന്ന് നിറത്തിലുള്ളതും ഇംഗ്ലീഷിൽ ഇന്ത്യ എന്നും അറബിയിൽ അൽഹിന്ദ് എന്നും രേഖപ്പെടുത്തിയതുമായ അഞ്ച് ലേബലുകൾ തീർഥാടകന് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി നൽകും. പുരുഷ തീർഥാടകർ മൂന്നു ലേബലുകൾ അവർ ധരിക്കുന്ന ഷർട്ടിന്റെ പോക്കറ്റിന്മേലലും രണ്ട് ലേബലുകൾ വ്യക്തമായി കാണത്തക്ക വിധത്തിൽ ഇഹ്റാം വസ് ത്രത്തിലും തുന്നിച്ചേർക്കണം. വനിതാ തീർത്ഥാടകർ അവർ ധരിക്കുന്ന സ്കാർഫിന്മേൽ വ്യക്തമായി കാണത്തക്കവിധത്തിൽ തുന്നണം.

സുരക്ഷാ സംവിധാനം[തിരുത്തുക]

ഓരോ വർഷവും മദീനയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ 20 ശതമാനത്തോളം വർധനയുണ്ടാവുന്നുണ്ട്[112]. മദീനയിൽ എത്തുന്ന വിശ്വാസികളുടെ എണ്ണം വർഷാവർഷം വര്ധിക്കുന്നതിനെ തുടർന്ന് സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും വർധിപ്പിക്കുന്നു. തീർത്ഥാടകരുടെ തിരക്ക് കൂടുന്ന സമയങ്ങളിൽ സൗദി സിവിൽ ഡിഫൻസ് സുരക്ഷ രംഗത്ത് വിവിധ മേഖലകളിലായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കാറുണ്ട്. തീർത്ഥാടകരെ താമസിപ്പിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ പരിശോധനക്കായി പ്രത്യേക സംഘം രംഗത്തുണ്ടാകും. തീർത്ഥാടകരെ പരിശോധിക്കുന്നതിന് നിശ്ചയിച്ച നിബന്ധനകൾ കെട്ടിട ഉടമകൾ പൂർത്തിയാക്കിയിട്ടുണ്ടോയെന്ന് സംഘം പരിശോധിക്കും. കാലപ്പഴക്കമുള്ള കെട്ടിടങ്ങൾക്ക് തീർത്ഥാടകരെ താമസിപ്പിക്കുന്നതിനു അനുമതി നൽകില്ല. കൂടാതെ നിബന്ധനകൾ പാലിക്കാത്തതും ലൈസൻസില്ലാത്തതുമായ കെട്ടിടങ്ങൾ കണ്ടെത്തിയാൽ ഉടമകൾക്കെതിരെ കർശന നടപടി എടുക്കുന്നു. ഈ രംഗത്ത് ആൾമാറാട്ടം നടത്തുന്നവർക്കെതിരെ ശിക്ഷാനടപടിയുണ്ടായാകും. ആൾമാറാട്ടം പരിശോധിക്കുന്നതിന് ഹജ്ജ് മന്ത്രാലയം, പൊലീസ്, രഹസ്യാന്വേഷണം, പാസ്പോർട്ട്, വാണിജ്യമന്ത്രാലയം ഉദ്യോഗസ്ഥരുൾപ്പെട്ട ഏകോപന സമിതിയുണ്ട്. നിയമലംഘനം കണ്ടെത്തിയാൽ കരാർ തുകയുടെ 30 ശതമാനം പിഴ നൽകേണ്ടി വരും. പട്രോളിങ്, അഗ്നി സുരക്ഷ, രക്ഷാപ്രവർത്തനം, മെഡിക്കൽ, സുരക്ഷാപരിശോധന, അടിയന്തര സേവനം എന്നിവക്കായി പ്രത്യേക സംഘങ്ങളുണ്ടാകും.

ഇലക്ട്രാണിക് സ്ക്രീനുകളും ബോർഡുകളും ഉപയോഗിച്ച് സുരക്ഷ സംബന്ധിച്ച് തീർത്ഥാടകരെയും സന്ദർശകരെയും ബോധവത്കരിക്കും. ഹറമിലെ തിരക്കിന്റെ തോത് ടെലിവിഷനിലൂടെയും എസ്.എം.എസ്. വഴിയും തീർത്ഥാടകരെ അറിയിക്കാറുണ്ട്. ഇത് വഴി തീർഥാകരരുടെ വരവ് നിയന്ത്രണ വിധേയമാക്കാം. പോക്കറ്റടി, മോഷണം പോലുള്ള കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരെ പിടികൂടാൻ അത്യാധുനിക സംവിധാനങ്ങളുണ്ട്. വഴിതെറ്റുന്നവരെ ലക്ഷ്യസ്ഥാനത്തെത്തിക്കുക, കാണാതായ ശേഷം കണ്ടുകിട്ടുന്ന കുട്ടികളെ ഇതിനായുള്ള കേന്ദ്രത്തിലെത്തിക്കുക, പ്രായമേറിയവരും അവശരുമായവർക്ക് വേണ്ട സേവനങ്ങൾ ചെയ്തു കൊടുക്കുക തുടങ്ങിയ മാനുഷിക സേവന പ്രവർത്തന രംഗങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായമുണ്ടാകാറുണ്ട്. തീർത്ഥാടകരുടെ വിലപിടിപ്പുളള വസ്തുക്കൾ സൂക്ഷിക്കാൻ നൂറു കണക്കിനു ലോക്കറുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ആഹാര ക്രമം[തിരുത്തുക]

മദീനയിലെ പ്രാദേശിക ഭക്ഷണമായ ദുക്ക

മദീനയിൽ നിന്നാണ് ലോക മുസ്ലിങ്ങൾക്ക്‌ ഒരു ആഹാര ക്രമം തന്നെ രൂപപ്പെട്ടത് എന്ന് ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളിൽ കാണുന്നു[113].[അവലംബം ആവശ്യമാണ്]. മദീനയിൽ വെച്ച് മുഹമ്മദ് നബി ദാരിദ്ര നിർമാർജ്ജനത്തിന് പല ചിട്ടകളും രൂപപ്പെടുത്തി. അക്കാലത്തെ മദീനയിലെ പ്രധാന ഭക്ഷണം ഈന്തപഴം ആയിരുന്നു. മദീനയുടെ ഭരണാധികാരിയായിരുന്നമുഹമ്മദ്‌ നബിയുടെ വീട്ടിൽ മിക്ക ദിവസങ്ങളിലും മുഴുപട്ടിണിയായിരുന്നു. അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും. രണ്ട് പേർക്കുള്ളത് കൊണ്ട് മൂന്ന് പേർക്കും മൂന്ന് പേർക്കുള്ളത് കൊണ്ട് നാലു പേർക്കും മതിയാകുന്നതാണ് എന്ന് നബി തന്റെ അനുയായികളെ പഠിപ്പിച്ചു. സകാത്ത്, ഫിത്വർ സകാത്ത്, കഫാറത്ത്, ഉദ്ഹിയ്യത്ത് എന്നീ ആരാധനാ കർമങ്ങളുടെയെല്ലാം ഭൌതിക ഫലമായി നബി നിശ്ചയിച്ചത് ദാരിദ്ര നിർമാർജ്ജനമാണ്. തന്റെ ഭരണ കാലത്ത് മദീനയിൽ വിശക്കുന്നവരില്ല എന്ന് മുഹമ്മദ്‌ നബി ഉറപ്പ് വരുത്തിയിരുന്നു. ആരെങ്കിലും വിശക്കുന്നവരായി ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ വിശപ്പ് അകറ്റുന്ന ജോലി നബി ഏറ്റെടുത്തു. മുഹമ്മദ്‌ നബിയുടെ ശേഷം വന്ന ഭരണാധികാരികളായ ഖലീഫമാരും ആ ജോലി തുടർന്നും നിർവഹിച്ചു.

മദീനയിലെ അൽ ബെയ്ക് ശാഖ

നിലവിൽ സൗദി അറേബ്യയുടെ മറ്റു പ്രദേശങ്ങളിലെ പോലെ മദീനയിലും മന്തി, കബ്സ, കബാബ് തുടങ്ങിയ വിഭവങ്ങൾക്ക് ആവശ്യക്കാർ കൂടുതലാണ്[114]. ലോക രാജ്യങ്ങളിൽ നിന്നെല്ലാം ജനങ്ങൾ സംഗമിക്കുന്ന തീർത്ഥാടക നഗരമായതിനാൽ പ്രധാന അന്തർദേശീയ ഭക്ഷണങ്ങളെല്ലാം ഇവിടെ ലഭിക്കുന്നു. ഇന്ത്യൻ, പാകിസ്താൻ, ബംഗ്ലാദേശ് ഭക്ഷണ ശാലകൾ ഇവിടെ ധാരാളം ഉണ്ട്. കൂടാതെ ചൈനീസ്, ഇന്തോനേഷ്യൻ, ഈജിപ്ഷ്യൻ, തുർക്കിഷ്, പ്രാദേശിക ഭക്ഷണ ശാലകളും ഉണ്ട്. മാക് ഡോണാൾഡ്, പിസ ഹട്ട്, ഡോൺ ജിയോവന്നിസ്, കെ.എഫ്.സി, അൽ ബൈക്ക്, കുഡു, ഹർദീസ് തുടങ്ങിയവ മദീനയിലെ ജനപ്രിയ ഭക്ഷണ ശാലകളാണ്. വില കുറഞ്ഞ പ്രാദേശിക ഭക്ഷണങ്ങളായ താമിയ, ഷവർമ്മ, ഫൂൽ, തമീസ്, സാൻഡ്‌വിച്ച് തുടങ്ങിയവ നഗരത്തിൽ എല്ലായിടങ്ങളിലും ലഭ്യമാണ്.

വിനോദ രംഗം[തിരുത്തുക]

നിരവധി ചരിത്ര, പുരാവസ്തു കാഴ്ചകലും ഇസ്ലാമിക് ചരിത്ര യുദ്ധ പ്രദേശങ്ങളും ഇവിടെയുണ്ട്. വിപുലമായ ഈന്തപ്പന തോട്ടങ്ങളും പുരാതന പരമ്പരാഗത വിപണനങ്ങളും ആധുനിക ഷോപ്പിംഗ് മാളുകളും ആർകേഡുകളും ഇവിടെയുണ്ട്. വിവിധ പ്രധാനപ്പെട്ട ഇസ്ലാമിക സ്മാരകങ്ങൾ ഇവിടെയുണ്ട്. . മദീന മഹത്തായ ഒരു ചരിത്രം മാത്രമല്ല, വാസ്തുശിൽപ്പകലയുടെ മനോഹാരിതയ്ക്ക് സമീപം അതിന്റെ പാരമ്പര്യ പ്രദേശങ്ങൾ കൂടിയാണ്

ഉദ്യാനങ്ങൾ[തിരുത്തുക]

തീർത്ഥാടക നഗരമായ മദീനയിൽ വിനോദത്തിനും മാനസിക സംതൃപ്തിക്കും ഉതകുന്ന നിരവധി ഉദ്യാനങ്ങൾ നിർമിച്ചിട്ടുണ്ട്. റിംഗ് റോഡിലുള്ള കിംഗ്‌ ഫഹദ് സെൻട്രൽ പാർക്ക്, അൽ-ഒയൂൻ റോഡിൽ അഹദ് പർവതത്തിനടുത്തു സ്ഥിതി ചെയ്യുന്ന പ്രിൻസ് മുഹമ്മദ്‌ ബിൻ അബ്ദുൽ അസീസ്‌ പാർക്ക്, മർതിസ് പാർക്ക്, അൽ- സോഹൂർ പാർക്ക്, പാംസ് പാർക്ക് തുടങ്ങി നിരവധി പാർക്കുകൾ ഇവിടെയുണ്ട്.

അൽ ബൈദ കാന്തിക പർവ്വത നിരകൾ[തിരുത്തുക]

മദീന നഗരത്തിൽ നിന്നും ഉഹ്ദ്‌ മലക്ക് സമാന്തരമായി വടക്ക് ഭാഗത്തേക്ക് പോകുന്ന റോഡിലൂടെ മുപ്പത് കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന പ്രദേശമാണ് കാന്തിക പ്രതിഭാസമുള്ള അൽ ബൈദ. നിരവധി പർവതങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ പ്രദേശമാണ് അൽ ബൈദ. കാന്തിക പ്രതിഭാസമുള്ള പർവ്വത നിരകൾ ആയതിനാൽ വാഹനങ്ങൾ ഇവിടെ താഴേക്കു ഉരുളുന്നതിനു പകരം മുകളിലെക്കുരുളുന്നു. മദീന നഗരത്തിൽ നിന്നും വ്യത്യസ്തമായി മിതമായ കാലവാസ്ഥ അനുഭവപ്പെടുന്നതിനാൽ മദീന നിവാസികളുടെ സഞ്ചാര കേന്ദ്രമാണ് അൽ ബൈദ. മദീനയിലുള്ള സ്വദേശികളും സഞ്ചാരികളും വാരാന്ത്യ അവധി ദിവസങ്ങളായ ബുധൻ, വ്യാഴം ദിവസങ്ങളിലും വേനലവധിക്കാലങ്ങളിലും കുടുംബസമേതം ഇവിടെ വന്നു ടെന്റുകൾ കെട്ടി താമസിക്കാറുണ്ട്. കൂടാതെ മദീന സന്ദർശകരുടെ പ്രധാന ആകർഷണ കേന്ദ്രം കൂടിയാണ് അൽ ബൈദ[115].

കായിക രംഗം[തിരുത്തുക]

സൗദി അറേബ്യയിലെ മറ്റു പ്രദേശങ്ങളിലെ പോലെ കാൽപന്ത്‌ കളി തന്നെയാണ് മദീനയിലെയും പ്രധാന കായികവിനോദം. ഇരുപതിനായിരം കാണികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അമീർ മുഹമ്മദ്‌ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിലാണ് മദീനയിലെ കായിക രംഗത്തെ പ്രധാന മത്സരങ്ങൾ എല്ലാം നടക്കുന്നത്. അൽ അൻസാർ മൾട്ടി സ്പോർട്സ് ക്ലബ്‌ ആണ് മദീനയിലെ കായിക രംഗത്തെ പ്രധാന കൂട്ടായ്മ[116].

വിദ്യാഭ്യാസ രംഗം[തിരുത്തുക]

മക്കയിലെ ജബലുന്നൂർ പർവതത്തിന്റെ മുകളിലുള്ള ഹിറ ഗുഹയിൽ ഏകനായി ധ്യാനത്തിലിരിക്കുന്ന സമയത്താണ് മുഹമ്മദ്‌ നബിക്ക് ജിബ്രീൽ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടു വായിക്കുക എന്നതിന്റെ അറബി ഉച്ചാരണമായ ഇഖ്റഹ് എന്ന ദിവ്യ സന്ദേശം കൈമാറിയത്. ആ സന്ദേശമാണ് മദീനയിൽ എത്തിയ മുഹമ്മദ്‌ നബിയെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കാൻ പ്രേരിപ്പിച്ചത്. ആത്മീയവും ഭൗതികവുമായ തലത്തിൽ മനുഷ്യ സമൂഹത്തെ പുരോഗതിയുടെയും വികസനത്തിന്റെയും ക്ഷേമ ഐശ്വര്യത്തിന്റേയും പാതയിലേക്ക് നയിക്കാൻ പ്രവാചകത്വ പദവി ലഭിച്ചതിന് ശേഷം മുഹമ്മദ് നബി കിണഞ്ഞു പരിശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായി മക്കയിലും മദീനയിലുമായി നീണ്ട 23 വർഷക്കാലം പ്രവർത്തനനിരതനായത് മനുഷ്യ സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള വികസനം ലക്ഷ്യംവെച്ച് കൊണ്ടായിരുന്നു. അറബ് ലോകത്ത് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന സാമ്പത്തിക, വിദ്യാഭ്യാസ വിപ്ലവത്തിൽ മുഹമ്മദ്‌ നബിയുടെ വികസന മാതൃക വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. മദീന എന്ന കൊച്ചു നഗരത്തിൽ മുഹമ്മദ്‌ നബി വിജ്ഞാന പരിപോഷണത്തിന്റെ ഭാഗമായി അക്കാലത്ത് ഒമ്പത് പാഠശാലകൾ സ്ഥാപിച്ചു കൊണ്ട് വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചു. ബദ്ർ യുദ്ധത്തിൽ ബന്ദികളാക്കപ്പെട്ട 70 തടവുകാരുടെ മോചനത്തിന് വേണ്ടി മുഹമ്മദ്‌ നബി ആവശ്യപ്പെട്ടത് ഓരോ തടവുകാരനും പത്ത് മുസ്‌ലിം കുട്ടികളെ വീതം എഴുത്തും വായനയും പഠിപ്പിച്ചാൽ അയാളെ സ്വതന്ത്രനാക്കാം എന്നായിരുന്നു. അധ്യാപകർ അമുസ്‌ലിംകളും വിദ്യാർത്ഥികൾ എല്ലാവരും മുസ്‌ലിംകളുമായ ആദ്യ പാഠശാലയും ഇതാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ലോക പ്രശസ്ത ഇസ്ലാമിക സർവകലാശാലയാണ് മദീന ഇസ്ലാമിക് സർവകലാശാല. കൂടാതെ മദീനയിലുള്ള മറ്റൊരു വൈജ്ഞാനിക കേന്ദ്രമായ തൈബ സർവകലാശാലയ്ക്ക് കീഴിൽ മദീനയിലും പ്രാന്ത പ്രദേശങ്ങളിലുമായി ഇരുപത്തി രണ്ട് കോളേജുകൾ ഉണ്ട്[117].

ഇസ്ലാമിക് യൂനിവേഴ്‌സിറ്റി[തിരുത്തുക]

പ്രമാണം:The Islamic University of Madinah Logo.svg
മദീന സർവകലാശാലയുടെ ലോഗോ

മത-ഭൗതിക വിദ്യാഭ്യാസ മേഖലകളിൽ നിരവധി സംഭാവനകൾ നൽകിയ സ്ഥാപനമാണ്‌ മദീന ഇസ്ലാമിക് സർവകലാശാല. 1961-ൽ (ഹിജ്റ 1381) നിലവിൽ വന്ന ഈ ഉന്നത സർവകലാശാലയിൽ നിലവിൽ 138 രാജ്യങ്ങളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ഈജിപ്തിലെ പ്രശസ്തമായ അൽ അസ്ഹർ സർവകലാശാലക്ക് തത്തുല്യമായ പഠന പദ്ധതിയാണ് ഇവിടെയുള്ളത്. വളരെ വിസ്തൃതമായ ഈ കാമ്പസ് മദീനയിലെ ഖിബ്‌ലത്തൈൻ മസ്ജിദിന്റെ അടുത്ത് അനുഗൃഹീത താഴ്വരയെന്ന് മുഹമ്മദ്‌ നബി വിശേഷിപ്പിച്ച വാദീ അഖീഖിലാണ് സ്ഥിതി ചെയ്യുന്നത്. വിദ്യാർഥികളുടെ എല്ലാ ചെലവുകളും സൌജന്യമായി വഹിക്കുന്ന യൂനിവേഴ്സിറ്റി പഠനകാലത്ത് എല്ലാവർക്കും സ്റൈപ്പന്റും നൽകിവരുന്നു. ഖുർആൻ, ഹദീസ്, ശരീഅ, ദഅവ, അറബി ഭാഷ എന്നീ അഞ്ച് ഫാക്കൽറ്റികളാണ് ഇവിടെയുള്ളത്. എല്ലാ വർഷവും അന്താരാഷ്ട്ര പുസ്തകമേള ഉൾപ്പെടെ പല പരിപാടികളും യൂനിവേഴ്സിറ്റി സംഘടിപ്പിക്കാറുണ്ട്[118].

മസ്ജിദുന്നബവി ഗ്രന്ഥാലയം[തിരുത്തുക]

മദീനയിൽ പുരാതന കാലം മുതൽ ഉള്ള ഗ്രന്ഥാലയം ആണ് മസ്ജിദുന്നബവി ഗ്രന്ഥശാല. മസ്ജിദുന്നബവിയുടെ വടക്കു പടിഞ്ഞാറ് ഭാഗത്താണ് ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നത്. മദീനയിലെത്തുന്ന തീര്താടകർക്ക് നമസ്കാര സമരമൊഴികെ എപ്പോഴും ഇവിടെ വന്നു വായനശാല ഉപയോഗപ്പെടുത്താൻ അനുവാദമുണ്ട്. 500 വർഷം മുമ്പുണ്ടായ ഒരു അഗ്‌നിബാധയിൽ ഇവിടുത്തെ നിരവധി അപൂർവ ഗ്രന്ഥങ്ങളും കൈയെഴുത്ത് മുസ്ഹഫുകളും മറ്റും കത്തി നശിച്ചിരുന്നു. തുടർന്ന് സൗദി ഭരണകാലത്ത് ഗ്രന്ഥശാല പുനരുദ്ധാരണം നടത്തി. ഇപ്പോൾ ഗ്രന്ഥശാലയിൽ മൊത്തം 1,13,000 ത്തിലധികം ഗ്രന്ഥങ്ങളുണ്ട്. ഇതിൽ 80 ശതമാനം പുസ്തകങ്ങളും ഇപ്പോൾ ഇലക്‌ട്രോണിക് ആർക്കൈവ് സംവിധാനത്തിൽ ഡിജിറ്റൽ ലൈബ്രറിയാക്കിയിട്ടുണ്ട്. പുതിയ പുസ്തകങ്ങൾക്ക് പുറമെ ഏകദേശം 5889 അപുർവ പുസ്തകളും ഫോട്ടോകളും ഗ്രന്ഥശാലയിലുണ്ട്. ഗവേഷകർക്കും പഠിതാക്കൾക്കുമെല്ലാം ഗ്രന്ഥശാലയിലെ പുസ്തകങ്ങൾ ഇലക്‌ട്രോണിക് സംവിധാനം വഴി പരിചയപ്പെടാനും മനസ്സിലാക്കാനും സാധിക്കുന്നു.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "മദീന പ്രവിശ്യ ഗവർണർ". അശ്രഖ് അൽ ഔസത് പത്രം. Archived from the original on 2013-01-21.
  2. "മദീന ചരിത്രം". മദീന നഗരസഭ. Archived from the original on 2012-06-25.
  3. "മദീനയിലെ ചരിത്ര പ്രധാന കേന്ദ്രങ്ങൾ". മദീന നഗരസഭ. Archived from the original on 2013-05-22.
  4. "മദീന ഇസ്ലാമിക സംസ്കാരത്തിന്റെ ആസ്ഥാനം". അറബ് ന്യൂസ്‌.
  5. "മക്കയും മദീനയും പുകവലി മുക്ത നഗരങ്ങൾ". ലോകാരോഗ്യ സംഘടന. Retrieved 06/05/2012. {{cite web}}: Check date values in: |accessdate= (help)
  6. "ഖുർആൻ അച്ചടിശാല". കിംഗ് ഫഹദ് ഖുർആൻ അച്ചടിശാല. Archived from the original on 2013-03-24.
  7. "മദീനയിലെ ജനസംഖ്യ". evi.com.
  8. "മദീനയിലെ ജനസംഖ്യ". സൗദി ആരോഗ്യ സുരക്ഷാ വിഭാഗം.
  9. "മസ്ജിദുന്നബവി". സാക്രദ് ടെസ്റ്റിനേഷൻ. Retrieved ഒക്ടോബർ 19, 2009.
  10. "മദീനയിലേക്കുള്ള പ്രവേശനം". ബ്രിട്ടീഷ്‌ എംബസി റിയാദ്.
  11. "ഹിസ്റ്ററി ഓഫ് മദീന മുനവ്വറ". മുസ്‌ലിം ബെയ്സ്.കോം. Archived from the original on 2012-09-22.
  12. "മദീന മുനവ്വറ". സൗദി വിനോദ സഞ്ചാര വകുപ്പ്. Archived from the original on 2010-10-15.
  13. "പ്രവാചക പട്ടണം". റിലീജിയൻഫാക്റ്റ്സ്.കോം. Archived from the original on 2012-05-12. Retrieved 2005 ഫെബ്രുവരി 16. {{cite web}}: Check date values in: |accessdate= (help)
  14. "മദീന മുഹമ്മദ് നബിയുടെ നിയോഗത്തിന് മുമ്പ്". അൽഇസ്ലാം.ഓർഗ്. Archived from the original on 2012-06-20.
  15. "നബോനിഡസ് ക്യൂനിഫോം രേഖ". ഫോണ്ടസ്. Archived from the original on 2012-11-10.
  16. "ലഥ്രിപ്പ-മദീനയുടെ പഴയ പേര്". സിസിഇഎൽ.ഓർഗ്.
  17. "മദീനാവാസികളായിരുന്ന ജൂത ഗോത്രങ്ങൾ". സ്വിപ്നെറ്റ്. Archived from the original on 2010-12-24.
  18. "മുഹമ്മദ്‌ നബിയും മദീനയിലെ യഹൂദ ഗോത്രങ്ങളും". പി ബി എസ്.ഓർഗ്.
  19. "ഔസ്-ഖസ്റജ് ഗോത്രങ്ങൾ". ഇമാംറിസ.നെറ്റ്. Archived from the original on 2010-06-16. Retrieved ഒക്ടോബർ 19, 2009.
  20. "ഔസ്-ഖസ്റജ്". ന്യൂസ്‌ ഇൻഫോ.നെറ്റ്.
  21. "ഇസ്ലാമിക സംസ്കാരം". പ്രോടിയുസ്.ബ്രൌൺ.എഡു.[പ്രവർത്തിക്കാത്ത കണ്ണി]
  22. "യഥ്‌രിബിലേക്കുള്ള കുടിയേറ്റം". ഇർഫാൻ.ഐആർ.
  23. "മുഹാജിറുകളും അൻസ്വാറുകളും". albabuldiin.com. Archived from the original on 2016-03-04.
  24. "ഹിജ്‌റ". ബ്രിട്ടാനിക്ക.കോം.
  25. "ഹിജ്‌റ". വിസ് ഇജീക്.കോം കോം.
  26. "ഇസ്‌ലാമിക കലണ്ടർ". ഇസ്സ ഔറ.
  27. "ഹിജ്‌റകലണ്ടർ". അറബ് ന്യൂസ്‌. Retrieved 16 നവംബർ 2012.
  28. "ഖിബ്‌ലമാറ്റം". ezsoftech.com.
  29. "ബദ്ർ യുദ്ധം". ഏഷ്യൻ ഹിസ്റ്ററി.
  30. "ബദ്ർ യുദ്ധം". മദീന നഗരസഭ. Archived from the original on 2013-04-18.
  31. "ഉഹ്‌ദ് യുദ്ധം". ഹജ്ജ്ഇൻഫോർമേഷൻ.കോം.
  32. "ഉഹ്‌ദ് യുദ്ധം". വേ ഓഫ് ട്രുത്ത്. Archived from the original on 2013-04-11. Retrieved ഒക്ടോബർ 09, 2000. {{cite web}}: Check date values in: |accessdate= (help)
  33. "ഖന്ദഖ് യുദ്ധം". വേ ഓഫ് ട്രുത്ത്. Archived from the original on 2018-09-16. Retrieved ഒക്ടോബർ 09, 2000. {{cite web}}: Check date values in: |accessdate= (help)
  34. "സബ്അ മസാജിദ്". മദീന നഗരസഭ. Archived from the original on 2014-02-22.
  35. "ഖൈബർ യുദ്ധം". സൈരാത്.കോം.
  36. "മദീന ചാർട്ടർ". socyberty.com.
  37. "ഖിലാഫത് റാഷിദ കാലഘട്ടം". ബ്രിട്ടനിക്കകോം.
  38. "ഉമയ്യദ് കാലഘട്ടം". ജ്യൂവിശ് വിഷ്വൽലൈബ്രറി.
  39. "ഉമയ്യദ് കാലഘട്ടം". fsmitha.com.
  40. "ഉമറുബ്നു അബ്ദുൽ അസീസ്". renaissance.com.pk.
  41. "അബ്ബാസിദ് രാജവംശം". എംബി-സോഫ്റ്റ്‌.കോം.
  42. "മദീന ചരിത്രം". സാക്രദ്ഡസ്റ്റിനേഷൻ.
  43. "ഓട്ടോമന് കാലഘട്ടം മദീനയിൽ". എസ്എച്ച് എസ്യു.എടു. Archived from the original on 2012-06-28.
  44. "ഹിജാസ് റെയിൽവേ". സ്പ്ലെന്റിദ് അറേബ്യ. Archived from the original on 2011-08-16.
  45. "മദീന ചരിത്രം". സൗദി എംബസി.നെറ്റ്. Archived from the original on 2012-06-21.
  46. "മദീനയുടെ ചരിത്ര പശ്ചാത്തലം". മദീന നഗരസഭ. Archived from the original on 2012-06-25.
  47. "ആദ്യകാല മദീന". ഇൻഫോ പ്ലീസ്‌.കോം.
  48. "തിരുഗേഹങ്ങളുടെ സേവകൻ". സൗദി എംബസി. Archived from the original on 2011-01-20.
  49. "മദീന പള്ളിയുടെ വികസനപ്രവർത്തനങ്ങൾക്ക് അബ്ദുള്ള രാജാവ് തുടക്കം കുറിക്കുന്നു". അൽ അറബിയ പത്രം.
  50. "മദീനയുടെ ഭൂമിശാസ്ത്രം". മദീന നഗരസഭ. Archived from the original on 2012-06-25.
  51. "മദീനയുടെ ഭൂമിശാസ്ത്രം". ബ്രിട്ടാനിക്ക.കോം.
  52. "അഖീഖ് താഴ്‌വര". മദീന-ഹോട്ടൽസ്‌.നെറ്റ്. Archived from the original on 2012-07-18.
  53. "മദീനയിലെ കാലാവസ്ഥ". മദീന നഗരസഭ. Archived from the original on 2012-06-25.
  54. "Weatherbase: മദീനയിലെ കാലാവസ്ഥ". വെതർബെയ്സ്. 2011. Retrieved on November 24, 2011.
  55. "മക്കയും മദീനയും ഭൂമിയിലെ തിളങ്ങുന്ന കേന്ദ്രങ്ങൾ". അറബ് ന്യൂസ്‌. Retrieved 10 നവംബർ 2012.
  56. "വികസന പ്രവർത്തനങ്ങൾ മദീനയിൽ". മീട്‌.കോം.
  57. "ആധുനിക മദീന =". ഇന്ടിപെൻഡന്റ്റ്.കോ.യുകെ.
  58. "മദീന പ്രവിശ്യാ ഗവർണർ". മാതൃഭൂമി. Archived from the original on 2013-01-15. Retrieved 15 ജനുവരി 2012.
  59. "മദീന നഗരസഭ". മദീന നഗരസഭ. Archived from the original on 2012-08-26.
  60. "മദീന നഗരസഭാദ്ധ്യക്ഷൻ". മദീന നഗരസഭ. Archived from the original on 2013-05-22.
  61. "ഹറം അതിർത്തി". അറബ് ന്യൂസ്‌. Retrieved 27 നവംബർ 2011.
  62. "ചരിത്ര പ്രധാന സ്ഥലങ്ങൾ". ഗോമക്ക.കോം.
  63. "മദീന". ഒക്സ്ഫോർഡ് ഡിക്ഷ്ണറി. Archived from the original on 2013-03-16.
  64. "മസ്ജിദുന്നബവി". ഇന്ററാക്റ്റീവ് മീഡിയ. Archived from the original on 2011-05-31.
  65. "പ്രവാചക പള്ളി". 3dmekanlar.com.
  66. "മദീനയിലെ ഹറം പള്ളി വികസനം". മാതൃഭൂമി. Archived from the original on 2015-03-25.
  67. "മദീനയിലെ കൗതുക തണൽ കുടകൾ". മാതൃഭൂമി. Archived from the original on 2011-01-21.
  68. "റൗള ശരീഫ്". ne3matullah.wordpress.com.
  69. "ജന്നത്തുൽ ബഖീയുടെ ചരിത്രം". മദീന നഗരസഭ. Archived from the original on 2010-12-13.
  70. "മസ്ജിദുൽ ഖിബ് ലത്തൈൻ". ആർച്നെറ്റ്.ഓർഗ്. Archived from the original on 2009-01-07.
  71. "ഖിബ് ലത്തൈൻ മസ്ജിദ്". അറാക്ക്സ്യൂട്ട്സ്.കോം.
  72. "മസ്ജിദ് ഖുബ". തബ്യാൻ.നെറ്റ്.
  73. "അബൂദറുൽ ഗിഫാരി മസ്ജിദ്". ഇസ്ലാമിക് ലാന്ഡ്മാർക്സ്. Archived from the original on 2012-07-02.
  74. "മസ്ജിദുൽ ജുമുഅ". ഇസ്ലാമിക് ലാന്ഡ്മാർക്സ്. Archived from the original on 2012-06-05.
  75. "മസ്ജിദുൽ ഫസ്ഹ്". ഇസ്ലാമിക് ലാന്ഡ്മാർക്സ്. Archived from the original on 2012-07-12.
  76. "മസ്ജിദുൽ ഗമാമ". ഹജ്ജ് ഇൻഫോർമേഷൻ.
  77. "മസ്ജിദുൽ ഗമാമ". ഇസ്ലാമിക് ലാന്ഡ് മാർക്സ്. Archived from the original on 2012-07-04.
  78. "റായ പർവതം". മദീന ഹോട്ടൽസ്‌.നെറ്റ്. Archived from the original on 2012-07-18.
  79. "ഹിജാസ് റെയിൽവേ". nabataea.net.
  80. "ഹിജാസ് റെയിൽവേ". സ്പ്ലെണ്ടർ അറേബ്യ. Archived from the original on 2013-05-10.
  81. "ഖുർആൻ അച്ചടി കേന്ദ്രം". സൗദി ഒജർ.കോം. Archived from the original on 2012-05-11.
  82. "ഖുർആൻ അച്ചടി കേന്ദ്രം". അൽ-ഇസ്ലാം.ഓർഗ്.
  83. "ഖുർആൻ അച്ചടി കേന്ദ്രം". കിംഗ്‌ ഫഹദ് ഖുർആൻ അച്ചടി കേന്ദ്രം. Archived from the original on 2012-04-28.
  84. "ഖൈബർ പട്ടണം". ഗ്രോവ്.കോം. Archived from the original on 2013-01-13.
  85. "ഉഹ്ദ് യുദ്ധം". അറബ് ന്യൂസ്‌.
  86. "ഉഹ്ദ് യുദ്ധം". സൗദി ഗസറ്റ്.[പ്രവർത്തിക്കാത്ത കണ്ണി]
  87. "മദീനയിലെ കിണറുകൾ". ഇസ്ലാമിക് ലാന്ഡ്മാർക്സ്. Archived from the original on 2012-07-04.
  88. "മദീന ഈന്തപ്പഴം". മദീന ഹോട്ടൽസ്‌.നെറ്റ്. Archived from the original on 2013-10-11.
  89. "അജ്വ ഈന്തപ്പഴം". http://www.letmeturnthetables.com. {{cite web}}: External link in |publisher= (help)
  90. "മദീനയിൽ പ്രശസ്തമായ ഈന്തപ്പഴം". തമൂർ.കോം. Archived from the original on 2013-08-10.
  91. "മദീനയിലെ ഈന്തപ്പന കൃഷി". അറബ് ന്യൂസ്‌. Retrieved ഓഗസ്റ്റ്‌-02-2011. {{cite web}}: Check date values in: |accessdate= (help)
  92. "അജ്വ ഈന്തപ്പഴം". സൗദി മദീന ഡേയ്ട്സ്. Archived from the original on 2012-06-26.
  93. "ഈന്തപ്പഴം സംസ്ക്കരിച്ചു വിപണനം നടത്തുന്ന കമ്പനികൾ". കിംഗ്‌മദീനഡേട്സ്.കോം.
  94. "ഹിജാസ് റെയിൽവേ". ബ്രിട്ടാനിക്ക.കോം.
  95. "ജിദ്ദഇസ്ലാമിക് തുറമുഖം". cgijeddah.
  96. "മദീനയിലേ ഹൈവേകൾ". മദീന ഹോട്ടൽസ്‌.നെറ്റ്. Archived from the original on 2012-07-18.
  97. "അൽ ഹറമൈൻ റെയിൽവേ". റെയിൽവേ ടെക്നോളജി.കോം.
  98. "ഹിജാസ് റെയിൽവെ". ഉമ്മ.കോം.
  99. "അമീർ മുഹമ്മദ്‌ ബിൻ അബ്ദുൽ അസീസ്‌ അന്താരാഷ്ട്ര വിമാനത്താവളം". സൗദി എയർലൈൻസ്.
  100. "പുതിയ വിമാനത്തവളം". അറബ് ന്യൂസ്‌. Retrieved 30 ജൂൺ 2012.
  101. "മദീനയിലെ പുതിയ വിമാനത്തവളം". അത്കിൻസ്‌ ഗ്ലോബൽ.കോം. Archived from the original on 2013-02-02.
  102. "മദീന വാട്ടർ അതോറിറ്റി". മദീന വാട്ടർ അതോറിറ്റി. Archived from the original on 2012-04-21.
  103. "സംസം". സൗദി ജിയോളജിക്കൽ സർവേ.
  104. "മദീനയിലെ റംസാൻ കാലം". അറബ് ന്യൂസ്‌.
  105. "മദീന നഗരം ഇസ്ലാമിക സാംസ്കാരിക കേന്ദ്രം". സൗദി ഗസറ്റ്. Archived from the original on 2013-03-13.
  106. "മദീനയിലെ ജനങ്ങൾ". ബ്രിട്ടാനിക്ക.കോം.
  107. "മദീനയിലെ കിങ് ഫഹദ് ആശുപത്രി". കിങ് ഫഹദ് ആശുപത്രി. Archived from the original on 2013-01-16.
  108. "മദീന പുകവലി നിരോധന മേഖല". ലോകാരോഗ്യ സംഘടന.
  109. "The economy Medina". britannica.com.
  110. "മദീനയിൽ താമസ വാടക". അറബ് ന്യൂസ്‌.
  111. "മദീന മാർക്കറ്റ്". സൗദി ടെലിവിഷൻ.
  112. "മദീന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധന". അറബ് ന്യൂസ്‌. Retrieved 26 ഫെബ്രുവരി 2013.
  113. "ആഹാര ക്രമം". അൽ ജസീറ.ഇൻഫോ.
  114. "മദീനയിലെ മാർക്കറ്റുകൾ". സൗദി ടെലിവിഷൻ.
  115. "മദീന സന്ദർശകരെ ആകർഷിക്കുന്ന അൽ ബൈദ". അറബ് ന്യൂസ്‌.
  116. "അൽ അൻസാർ ക്ലബ്‌". ഏഷ്യ ബാസ്കറ്റ്.കോം. Archived from the original on 2018-09-12.
  117. "തൈബ സർവകലാശാല". തൈബ യൂനിവേഴ്സിറ്റി. Archived from the original on 2012-09-20.
  118. "മദീന സർവകലാശാല". മദീന സർവകലാശാല. Archived from the original on 2012-12-27.
"https://ml.wikipedia.org/w/index.php?title=മദീന&oldid=3827023" എന്ന താളിൽനിന്ന് ശേഖരിച്ചത്