മുല്ലപ്പെരിയാർ അണക്കെട്ട്‌

Coordinates: 9°31′43″N 77°8′39″E / 9.52861°N 77.14417°E / 9.52861; 77.14417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mullaperiyar Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുല്ലപ്പെരിയാർ അണക്കെട്ട്‌
മുല്ലപ്പെരിയാർ അണക്കെട്ട്‌ is located in India
മുല്ലപ്പെരിയാർ അണക്കെട്ട്‌
മുല്ലപ്പെരിയാർ അണക്കെട്ട്‌ is located in Kerala
മുല്ലപ്പെരിയാർ അണക്കെട്ട്‌
Location of മുല്ലപ്പെരിയാർ അണക്കെട്ട്‌ in India#India Kerala
ഔദ്യോഗിക നാമംമുല്ലപ്പെരിയാർ അണക്കെട്ട്‌, ഇടുക്കി
രാജ്യംഇന്ത്യ
സ്ഥലംകേരള
നിർദ്ദേശാങ്കം9°31′43″N 77°8′39″E / 9.52861°N 77.14417°E / 9.52861; 77.14417
നിലവിലെ സ്ഥിതിOperational
നിർമ്മാണം ആരംഭിച്ചത്1887
നിർമ്മാണം പൂർത്തിയായത്10 October 1895[1]
പ്രവർത്തിപ്പിക്കുന്നത്Tamil Nadu
അണക്കെട്ടും സ്പിൽവേയും
Type of damGravity
തടഞ്ഞുനിർത്തിയിരിക്കുന്ന നദിPeriyar River
ഉയരം (അടിത്തറ)53.66 m (176 ft)[2]
നീളം365.85 m (1,200 ft) (main)[2]
വീതി (crest)3.6 m (12 ft)
വീതി (base)42.2 m (138 ft)[3]
സ്പിൽവേകൾ13[4]
സ്പിൽവേ തരംChute
സ്പിൽവേ ശേഷി3,454.62 cubic metres per second (4,518 cu yd/s)[2]
റിസർവോയർ
ആകെ സംഭരണശേഷി443,230,000 m3 (359,332 acre⋅ft)
ഉപയോഗക്ഷമമായ ശേഷി299,130,000 m3 (242,509 acre⋅ft)[5]
ജലത്തിന്റെ ആകെ ആഴം43.281 m (142 ft)
Power station
Operator(s)Tamil Nadu Generation and Distribution Corporation Limited
Commission dateUnit 1:1958
Unit 2: 1959
Unit 3:1959
Unit 4:1965
Turbines3 x 42 MW
1 x 35  MW[6]
Installed capacity161 MW

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഒരണക്കെട്ടാണ്, മുല്ലപ്പെരിയാർ അണക്കെട്ട്[7]. പീരുമേട് താലൂക്കിൽ, കുമിളി ഗ്രാമപഞ്ചായത്ത്പ്രദേശത്താണ്, ഈ അണക്കെട്ടു സ്ഥിതിചെയ്യുന്നത്. ഈ പഞ്ചായത്തിലെ തമിഴ്‌നാട് അതിർത്തിയിലെ ശിവഗിരി മലകളിൽനിന്നുത്ഭവിക്കുന്ന വിവിധ പോഷകനദികൾചേർന്നുണ്ടാകുന്ന മുല്ലയാർ, പെരിയാർനദിയായി അറിയപ്പെടുന്നു.[8][9] മുല്ലയാർനദിക്കു കുറുകേ പണിതിരിക്കുന്ന അണക്കെട്ടാണ്‌, മുല്ലപ്പെരിയാർ അണക്കെട്ട്. തേക്കടിയിലെ പെരിയാർ വന്യജീവിസങ്കേതം[10][11] ഈ അണക്കെട്ടിന്റെ ജലസംഭരണിക്കുചുറ്റുമായി സ്ഥിതിചെയ്യുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കപ്പെട്ടിരിക്കുന്ന നിശ്ചിതഅളവു വെള്ളം, തമിഴ്‌നാട്ടിൽ ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനുമാണുപയോഗിക്കുന്നത്. [12][13] അണക്കെട്ടിൽനിന്നു പെൻസ്റ്റോക്ക് പൈപ്പുകൾവഴിയാണ് വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുന്നത്.

തമിഴ്നാടിലെ വൈഗ നദിയുടെ താഴ്‌വരയിലെ പ്രദേശങ്ങൾക്കു ജലസേചനത്തിനായി, പെരിയാർ വൈഗൈജലസേചനപദ്ധതിയിൽ[14]നിർമ്മിച്ച ഈ അണക്കെട്ട്, ഏറെക്കാലങ്ങളായി രണ്ടു സംസ്ഥാനങ്ങൾതമ്മിലുള്ള തർക്കത്തിനു വിഷയമായിരിക്കുകയാണ്. ജലനിരപ്പുയർത്തണമെന്നു തമിഴ്‌നാട് ആവശ്യപ്പെടുകയും എന്നാൽ ആ നടപടി അണക്കെട്ടിന്റെ സുരക്ഷയെ ബാധിക്കുമെന്നുപറഞ്ഞ്, കേരളസർക്കാർ ഈ ആവശ്യത്തെ നിരാകരിക്കുകയുംചെയ്തു. 1961ലെ വെള്ളപ്പൊക്കത്തോടുകൂടെയാണ്, യഥാർത്ഥത്തിൽ ഈ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലിയുള്ള വാദങ്ങളും എതിർവാദങ്ങളും ഉയർന്നുവന്നത്. സുർക്കി മിശ്രിതമുപയോഗിച്ചു നിർമ്മിക്കപ്പെട്ട, കാലപ്പഴക്കംചെന്ന ഈ അണക്കെട്ടിന്, ശക്തമായ വെള്ളപ്പാച്ചിലിനെ പ്രതിരോധിക്കാൻകഴിയില്ലെന്നും അതിനാൽത്തന്നെ, അണക്കെട്ടിന്റെ താഴ്‌വരയിൽത്താമസിക്കുന്ന ജനങ്ങൾക്ക്, ഈ അണക്കെട്ട്, സുരക്ഷാഭീഷണിയാണെന്നും പ്രമുഖവർത്തമാനപത്രമായ ടൈംസ് ഓഫ് ഇന്ത്യ അക്കാലത്തു റിപ്പോർട്ടുചെയ്തിരുന്നു. 2014 മെയ് 7ന് സുപ്രീംകോടതിയുടെ അഞ്ചംഗബഞ്ചിന്റെ വിധി, തമിഴ്നാടിനനുകൂലമായി വന്നു. ഈ വിധി, കേരളത്തിനു തികച്ചും പ്രതികൂലമായിരുന്നു. 136 അടിയിൽനിന്നു 142 അടിയിലേക്കു ജലനിരപ്പുയർത്താമെന്നും അണക്കെട്ടിന്റെ നിരീക്ഷണത്തിന്, ഒരു മൂന്നംഗസമിതിയെ നിയോഗിക്കാമെന്നും അന്നത്തെ സുപ്രീംകോടതിവിധിയിൽപ്പറയുന്നു.[15]

നിർമ്മാണലക്ഷ്യം[തിരുത്തുക]

മുല്ലപ്പെരിയാർ അണക്കെട്ട്: വിദൂരക്കാഴ്ച

അറബിക്കടലിലേക്കൊഴുകിയിരുന്ന, കേരളത്തിലെ പെരിയാർ നദിയിലെ വെള്ളം, ഒരണക്കെട്ടു നിർമ്മിച്ച് ബംഗാൾ ഉൾക്കടലിലേക്കു തിരിച്ചുവിടാൻകഴിഞ്ഞാൽ മദ്രാസിലെ കഠിനവരൾച്ചയനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളായ മധുര, രാമനാഥപുരം, ദിണ്ടിഗൽ, കമ്പം, തേനിമുതലായ പ്രദേശങ്ങൾക്ക്, കാർഷികാവശ്യങ്ങൾക്കാവശ്യമായ വെള്ളം ലഭ്യമാക്കാമെന്നതായിരുന്നു മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രധാനനിർമ്മാണോദ്ദ്യേശം.[16] ഈ പ്രദേശത്തേക്കു വെള്ളമെത്തിച്ചുകൊണ്ടിരുന്നത്, വൈഗൈ നദിയിലൂടെയായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടു നടപ്പിൽവന്നാൽ, വൈഗനദിയിലൂടെ ലഭ്യമാകുന്ന ജലത്തേക്കാൾക്കൂടുതൽ വെള്ളം, മുല്ലപ്പെരിയാറിൽനിന്നുകിട്ടുമെന്നത്, ഈ പദ്ധതിയുടെ മറ്റൊരു പ്രധാനോദ്ദേശലക്ഷ്യമായിരുന്നു.

പഴക്കം[തിരുത്തുക]

മുല്ലപ്പെരിയാർ ഡാം പണിതീർന്നു കുറച്ചുവർഷങ്ങൾക്കുള്ളിലുള്ള കാഴ്ച്ച (1900കൾ)

ലോകത്തിൽ ഇന്നു നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാറിലേത്.[17] നിർമ്മാണകാലഘട്ടത്തിൽ, ഇതു ലോകത്തിലെ ഏറ്റവുംവലിയ അണക്കെട്ടായിരുന്നു.[18] സുർഖി മിശ്രിതമുപയോഗിച്ചുനിർമ്മിച്ച അണക്കെട്ടുകളിൽ ഇന്നു ലോകത്തു നിലവിലുള്ള ഏകയണക്കെട്ടെന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ത്യയിലെ ഏറ്റവുംപഴക്കമുള്ള അണക്കെട്ടുകളിലൊന്നാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിൽത്തന്നെയുത്ഭവിച്ച്, കേരളത്തിൽത്തന്നെയവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്. ബ്രിട്ടീഷ് സാമ്രാജ്യഭരണകാലത്ത്, കേരളത്തിലെ പശ്ചിമഘട്ടപ്രദേശത്തുനിന്നു മഴനിഴൽ പ്രദേശങ്ങളായ മധുര, തേനിതുടങ്ങിയ തമിഴ്‌ഭാഗങ്ങളിലേക്കു ജലസേചനത്തിനായി ജലമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നിർമ്മിച്ചിട്ടുള്ളതാണ്, ഈയണക്കെട്ട്. അസ്തിവാരത്തിൽനിന്ന്, ഏതാണ്ട് 53.6 മീറ്ററാണ് (176 അടി) അണക്കെട്ടിന്റെ ഉയരം. നീളം 365.7 മീറ്ററും (1200 അടി). 1895ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് 999 വർഷത്തേയ്ക്ക് തമിഴ്നാട് പാട്ടത്തിനെടുത്തിരിക്കുകയാണെന്നു പറയപ്പെടുന്നു. അണക്കെട്ടു നിലനിൽക്കുന്നതു കേരളത്തിന്റെ സ്ഥലത്താണെങ്കിലും അതിന്റെ നിയന്ത്രണം, തമിഴ്നാടിന്റെ കൈവശമാണ്. അണക്കെട്ടിന്റെ സുരക്ഷസംബന്ധിച്ച വിഷയം, രണ്ടു സംസ്ഥാനങ്ങൾതമ്മിലുള്ള തർക്കത്തിനു വഴിവെച്ചിരിക്കുകയാണ്. ഒരണക്കെട്ടിന്റെ പരമാവധി കാലാവധി, അറുപതുവർഷമാണെന്നിരിക്കേ, നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ട് അതിന്റെ പ്രാന്തപ്രദേശങ്ങളിലുള്ളവർക്കും കേരളത്തിലെ അഞ്ചുജില്ലകളിലെ ജനങ്ങളുടെയും ജീവനും സ്വത്തിനും ഭീഷണിയാണെന്നവാദം കേരളമുയർത്തുമ്പോൾ, ഇതിനെക്കുറിച്ചുനടന്നിട്ടുള്ള ശാസ്ത്രീയപഠനങ്ങൾ ചൂണ്ടിക്കാണിച്ച്, കേരളത്തിന്റെ വാദങ്ങൾക്കു കഴമ്പില്ലെന്ന് തമിഴ്നാടും വാദിക്കുന്നു. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനുമുമ്പു നിലവിൽവന്നതാണെന്നും ഇന്ത്യ ബ്രിട്ടീഷുകാരിൽനിന്നു സ്വാതന്ത്ര്യംനേടിയപ്പോൾ ബ്രിട്ടീഷുകാരും ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുംതമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും കരാറുകളും സ്വയമേവ റദ്ദായെന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു.

പേരിനുപിന്നിൽ[തിരുത്തുക]

മുല്ലയാർ എന്ന പെരിയാർനദിയാണ് ഈ അണക്കെട്ടിനാൽ തടഞ്ഞുനിറുത്തിയിട്ടുള്ളത്. ഈ രണ്ടുപേരുകളിൽനിന്നാണ്, അണക്കെട്ടിന്റെ പേരിന്റെ ഉത്ഭവം. തിരുവിതാംകൂറിലെ ഏറ്റവും നീളംകൂടിയ നദിയായതുകൊണ്ടാണ്, പെരിയാറിന് ഈ പേരു ലഭിച്ചത്. ധാരാളം മുല്ലച്ചെടികളുടെ ഇടയിലൂടെ ഒഴുകുന്നതുകൊണ്ടാവാം രണ്ടാമത്തെ നദിക്കു മുല്ലയാറെന്ന പേരുവന്നതെന്നു രേഖപ്പെടുത്തിയിരിക്കുന്നു.[19]

ചരിത്രപശ്ചാത്തലം[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ തിരുവിതാംകൂർ_ഭൂമിശാസ്ത്രം എന്ന താളിലുണ്ട്.

1789-ലാണ് പെരിയാറിലെ വെള്ളം, വൈഗൈനദിയിലെത്തിക്കാനുള്ള ആദ്യകൂടിയാലോചനകൾനടന്നത്. തമിഴ്‌നാട്ടിലെ രാമാനാട് മുത്തുരാമലിംഗസേതുപതി രാജാവിന്റെ പ്രധാനിയായിരുന്ന മുതിരുള്ളപ്പപ്പിള്ളയാണിതിനു മുൻകൈയെടുത്തത്.[20] അദ്ദേഹം ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്നെങ്കിലും സേതുപതി രാജാവ് ബ്രിട്ടീഷുകാരോടു യുദ്ധംപ്രഖ്യാപിച്ചതുമൂലം പദ്ധതി ആദ്യം നടപ്പിലായില്ല. യുദ്ധംതോറ്റ സേതുപതി താമസിയാതെ സ്ഥാനഭ്രഷ്ടനായി. പ്രദേശം മദിരാശി പ്രസിഡൻസിയുടെ കീഴിലായി. തേനി, മധുര, ദിണ്ടിക്കൽ, രാമനാഥപുരം എന്നിവിടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷുകാർക്കു തലവേദനയായിത്തീർന്നു. ഇതേസമയം തിരുവിതാംകൂറിലെ പെരിയാറ്റിൽ പ്രളയംസൃഷ്ടിക്കുന്ന കാലാവസ്ഥയും. ബ്രിട്ടീഷുകാർ പെരിയാർനദിയിലെ വെള്ളം, പശ്ചിമഘട്ടത്തിലെ മലതുരന്ന്, മധുരയിലൂടെയൊഴുകുന്ന വൈഗൈനദിയിലെത്തിക്കാൻ പദ്ധതിയിട്ടു. ഇതിനായി പഠനംനടത്താനായി, ജെയിംസ് കാഡ്‌വെൽ എന്ന വിദഗ്ദ്ധനെ നിയോഗിച്ചു (1808). പശ്ചിമഘട്ടത്തെക്കുറിച്ച് അദ്ദേഹത്തിനുള്ള അറിവായിരുന്നു ഈ പ്രവൃത്തിക്കു കാഡ്വെലിനെത്തന്നെ തിരഞ്ഞെടുക്കാൻ കാരണം.[21]

പദ്ധതി അസാദ്ധ്യമായിരിക്കുമെന്നായിരുന്നു ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം. എങ്കിലും വെള്ളം തിരിച്ചുവിടാനുള്ള ശ്രമത്തിൽനിന്ന് ബ്രിട്ടീഷുകാർ പിന്മാറിയില്ല. പിന്നീട്, കാപ്റ്റൻ ഫേബറിന്റെ നേതൃത്വത്തിൽ മറ്റൊരു പഠനംനടന്നു. ഇതിന്റെയടിസ്ഥാനത്തിൽ, വെള്ളംതിരിച്ചുവിടാനുള്ള ചെറിയൊരണക്കെട്ടിന്റെ പണികൾ 1850ൽത്തുടങ്ങി. ചിന്നമുളിയാർ എന്ന കൈവഴിയിലൂടെ, വെള്ളം ഗതിമാറ്റിവിടാനായിരുന്നു പദ്ധതി. എന്നാൽ ചില പ്രത്യേകസാഹചര്യങ്ങൾമൂലം നിർമ്മാണം നിറുത്തിവയ്ക്കേണ്ടിവന്നു.[22]

മധുര ജില്ലയിലെ നിർമ്മാണവിദഗ്ദ്ധനായ മേജർ റീവ്സ് 1867ൽ മറ്റൊരു പദ്ധതി മുന്നോട്ടുവച്ചു. പെരിയാറിൽ 162 അടി ഉയരമുള്ള അണകെട്ടി ചാലുകൾവഴി വൈഗൈ നദിയുടെ കൈവഴിയായ സുരുളിയാറിലേക്ക് വെള്ളമെത്തിക്കാനായിരുന്നു ഈ പദ്ധതി നിർദ്ദേശിച്ചത്. എന്നാൽ നിർമ്മാണവേളയിൽ വെള്ളം താൽകാലികമായിത്തടഞ്ഞുവയ്ക്കാനുള്ള ബുദ്ധിമുട്ടുമൂലം പദ്ധതിയുപേക്ഷിക്കപ്പെട്ടു.

അന്നത്തെ ചീഫ് എഞ്ചിനീയറായിരുന്ന ജനറൽ വാക്കർ നിർദ്ദേശിച്ച മറ്റൊരു പദ്ധതിയും സാങ്കേതികപ്രശ്നങ്ങൾമൂലം ഉപേക്ഷിക്കപ്പെട്ടു. 1882-ൽ നിർമ്മാണവിദഗ്ദരായ കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവർ പുതിയ പദ്ധതിസമർപ്പിക്കാനായി നിയോഗിക്കപ്പെട്ടു. എല്ലാ പഴയപദ്ധതികളും പഠനവിധേയമാക്കിയശേഷം പുതിയതു സമർപ്പിക്കാനായിരുന്നു നിർദ്ദേശം. ഇതനുസരിച്ച്, 155 അടി ഉയരമുള്ള അണക്കെട്ടിന്‌ പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ്‌ വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കല്ല് എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിന് 53 ലക്ഷം രൂപയായിരുന്നു അക്കാലത്തു ചെലവു പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനംവീതം എല്ലാവർഷവും പദ്ധതിയിൽനിന്നു തിരിച്ചുകിട്ടുമെന്നായിരുന്നു കണ്ടെത്തൽ. കൊടുംവരൾച്ചയിൽ പൊറുതിമുട്ടിയ ബ്രിട്ടീഷ് സർക്കാർ പദ്ധതിയുഗീകരിച്ചു നിർമ്മാണനിർദ്ദേശം നൽകി.

പെരിയാർ പഴയതിരുവിതാംകൂർനാട്ടുരാജ്യത്തിലെ (ഇന്നത്തെ കേരളം) നദിയായതിനാൽ, പദ്ധതിയനുസരിച്ച് അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയുടെ സമ്മതമാവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മയായിരുന്നു (1881 - 1885) അന്നത്തെ ഭരണാധികാരി. ഒരു കരാറിലേർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. എന്നാൽ ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886ൽ ഉടമ്പടിയിൽ ഒപ്പുവയ്പിച്ചു.[23]

എന്റെ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് എന്നാണ് വിശാഖം തിരുനാൾ രാമവർമ്മ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.[24]

ജോൺ പെനിക്യൂക്ക്[തിരുത്തുക]

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉപഞ്ജാതാവും, സൃഷ്ടികർത്താവുമായറിയപ്പെടുന്ന ഇംഗ്ലീഷുകാരനാണ് ജോൺ പെനി ക്യൂക്ക്.[25] 1858ൽ റോയൽ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽനിന്ന്, ബ്രിട്ടീഷ് റോയൽ എഞ്ചിനീയർ എന്ന ബിരുദം കരസ്ഥമാക്കിയ ആളായിരുന്നു ജോൺ പെനിക്യൂക്ക്. മുല്ലപ്പെരിയാർ അണക്കെട്ടുകൊണ്ടു പരിപോഷിതമായ പ്രദേശങ്ങളിലെ ഭവനങ്ങളിൽ ദൈവങ്ങളുടെ ചിത്രത്തോടൊപ്പം ജോൺ പെനിക്യൂക്കിന്റെ ചിത്രത്തിനുകൂടി ആളുകൾ ഇടം കണ്ടെത്താറുണ്ട്.[26] ജോൺ പെനിക്യൂക്കും മേജർ റൈവുംകൂടെ വളരെക്കാലംശ്രമിച്ച്, മുല്ലപ്പെരിയാർ അണക്കെട്ടിനുവേണ്ടി ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെക്കണക്കനുസരിച്ച്, 62 ലക്ഷം ഇന്ത്യൻ രൂപ ചെലവുവരുന്ന പദ്ധതിയായിരുന്നു ഇരുവരുംചേർന്നു തയ്യാറാക്കിയത്.[27] 1887ൽ അണക്കെട്ടിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കുകയും ഉടൻതന്നെ നിർമ്മാണമാരംഭിക്കുകയുംചെയ്തു. പക്ഷേ, കനത്തമഴയും വെള്ളപ്പൊക്കവും നിർമ്മാണത്തെ ഇടതടവില്ലാതെ തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചുപോയി. ജോലിക്കാർ ഹിംസമൃഗങ്ങൾക്കിരയായി, കുറേയേറെപ്പേർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ഇതോടെ ഈ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിരാശനായ ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി. എന്നാൽ ഈ താൻതന്നെ ഈ അണക്കെട്ടിൻ്റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യംമുഴുവൻ വിറ്റുപണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവരികയും ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ നിർമ്മാണം പുനരാരംഭിക്കുകയുംചെയ്തു.[25] തൊട്ടുപിന്നാലെവന്ന മഴക്കാലം ആ അടിത്തറയെ തകർത്തില്ല, പെനിക്യൂക്കിന്റെ ദൃഢനിശ്ചയത്തിന്, സർക്കാർ ഉറച്ചപിന്തുണനൽകി. 1895ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി.എൺപത്തൊന്നുലക്ഷത്തി മുപ്പതിനായിരം രൂപ (₹ 81,30,000) ആകെച്ചെലവായി.[28]

മുല്ലപ്പെരിയാർ ബേബിഡാം

പെരിയാർ പാട്ടക്കരാർ[തിരുത്തുക]

1886 ഒക്ടോബർ 29നാണ്, മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനുവേണ്ടി മരാമത്ത് സെക്രട്ടറി കെ.കെ.വി. രാമഅയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണു കരാറിലൊപ്പുവച്ചത്.ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ് പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണു കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി, ഏക്കറിന് 5 രൂപതോതിൽ 40,000 രൂപ വർഷംതോറും തിരുവിതാംകൂറിനു ലഭിക്കും.[29]

വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കുമെന്നാണു വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം. 999 കൊല്ലത്തേക്ക് എഴുതിയ കരാർ ഒരു വിഡ്ഢിത്തമായിരുന്നുവെന്നു കരുതപ്പെടുന്നു, കാരണം അണക്കെട്ടിന്റെ കാലാവധിയേക്കാൾ നീണ്ടുനിൽക്കുന്ന ഒരു കരാറായിരുന്നു ഒപ്പുവച്ചത്. [30]

കരാറിന്റെ പിൽക്കാലസ്ഥിതി[തിരുത്തുക]

ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെകാലത്ത്, അന്നത്തെ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ, അന്നത്തെ വൈസ്രോയായിരുന്ന മൗണ്ട് ബാറ്റണെക്കണ്ട് ആശങ്ക അറിയിക്കുകയും ഈ പാട്ടക്കരാർ റദ്ദാക്കാൻ അപേക്ഷിക്കുകയുംചെയ്‌തെങ്കിലും ബ്രിട്ടീഷ് സർക്കാർ, അണക്കെട്ടുനിർമ്മാണവുമായി മുന്നോട്ടുപോകുകയായിരുന്നു. പരാതിപരിഹരിക്കാൻ വേണ്ടതുചെയ്യാമെന്ന് വൈസ്രോയ് പറഞ്ഞുവെന്ന്, തിരുവിതാംകൂർ രാജാവിനുള്ള റിപ്പോർട്ടിൽ സി.പി. രാമസ്വാമി അയ്യർ|പറയുന്നുണ്ട്. പക്ഷെ ഒന്നും സംഭവിച്ചില്ല. ഇന്ത്യ സ്വതന്ത്രമായതു മുതൽക്കുതന്നെ കരാർ പുതുക്കാൻ തമിഴ്നാട് ശ്രമംതുടങ്ങിയിരുന്നു. 1958 നവംബർ 9ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഇ.എം.എസ് നമ്പൂതിരിപ്പാടുമായി ചർച്ചനടത്തി. ഈ വിഷയത്തിൽ കേരളത്തിനനുകൂലമായ ഒരു തീരുമാനമെടുക്കാൻ അവസരമുണ്ടായിരുന്നിട്ടും ഇ.എം.എസ്സ് മന്ത്രിസഭയിലെ നിയമമന്ത്രിയായിരുന്ന വി.ആർ. കൃഷ്ണയ്യർ അതിനു മുതിർന്നില്ല. ഇ.എം.എസ്സ് മന്ത്രിസഭ അധികാരത്തിലെത്തുന്ന സമയത്തുതന്നെ ഈ അണക്കെട്ടിന് അതിന്റെ കാലാവധിയായ 50 വർഷം പൂർത്തിയാക്കിയിരുന്നു.[31] ശേഷം ഈ വിഷയത്തിൽത്തന്നെ ധാരാളം എഴുത്തുകുത്തുകൾ തമിഴ്നാടും കേരളവുമായി നടത്തി.1960 ജൂലായ് നാലിന്, ശ്രീ പട്ടം താണുപിള്ളയുമായും, 1969 മെയ് 10ന് വീണ്ടും മുഖ്യമന്ത്രി ഇ.എം.എസ്സുമായി യഥാക്രമം തമിഴ്നാട് ചർച്ചകൾനടത്തുകയുണ്ടായി.

1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. സി.അച്യുതമേനോനുമായി തമിഴ്നാട് നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ , 1886ലെ പാട്ടക്കരാർ പുതുക്കാൻ തീരുമാനമായി.[32]. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ. എസ്സ്. ശിവസുബ്രഹ്മണ്യവും കേരള സർക്കാറിനുവേണ്ടി അന്നത്തെ ജലവൈദ്യുതസെക്രട്ടറി കെ.പി. വിശ്വനാഥൻ നായരുമാണ് കരാറിലൊപ്പുവെച്ചത്. ഈ പുതുക്കിയ കരാറിൽ, 1886 ലെ കരാറിലെ വ്യവസ്ഥകളെല്ലാം നിലനിറുത്തിയതിനോടൊപ്പം, വളരെ പ്രധാനപ്പെട്ട ഒരു നിബന്ധന ഉൾപ്പെടുത്തകയുംചെയ്തു. അണക്കെട്ടിലെ വെള്ളമുപയോഗിച്ച്, പെരിയാർപവർഹൗസിൽ വൈദ്യുതോല്പാദനംനടത്താൻ പുതിയകരാർ തമിഴ്നാടിനനുമതിനൽകി. 1886 ലെ കരാറിൽ പാട്ടത്തുക ഏക്കറിന് അഞ്ചുരൂപയായിരുന്നത് , പുതുക്കിയ കരാറിൽ ഏക്കറിന് മുപ്പതുരൂപയാക്കി ഉയർത്തി. കൂടാതെ കരാർത്തീയതിമുതൽ മുപ്പതുവർഷം കൂടുമ്പോൾ പാട്ടത്തുക പുതുക്കാമെന്നും പുതിയ കരാർ വ്യവസ്ഥചെയ്തിരുന്നു. ഈ വൈദ്യുതോല്പാദനാവശ്യത്തിലേക്കായി, കുമളി വില്ലേജിൽ 42.17 ഏക്കർ സ്ഥലവും തമിഴ്നാടിനു പാട്ടത്തിൽ നൽകാൻ പുതിയ കരാറ നുവദിക്കുന്നു.വൈദ്യുതോല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ, ഒരു കിലോവാട്ട് ഇയറിന് 12 രൂപ തോതിൽ തമിഴ്‌നാട് കേരളത്തിനു നൽകണമെന്ന് കരാറിൽ പറഞ്ഞിരിക്കുന്നു. എന്നാൽ വൈദ്യുതിയുടെ അളവ് 350 ദശലക്ഷത്തിൽ കൂടിയാൽ 18 രൂപവച്ചു നൽകണം. 8760 യൂണിറ്റാണ് ഒരു കിലോവാട്ട് ഇയർ. ബ്രിട്ടീഷുകാരുടെ ഭരണത്തിൽ നടപ്പിലാക്കിയ 1886 ലെ കരാർ, ഇന്ത്യ സ്വതന്ത്രമായതോടുകൂടെ യഥാർത്ഥത്തിൽ കാലഹരണപ്പെട്ടതായിരുന്നു. 1947ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിലെ ഏഴാം വകുപ്പനുസരിച്ച്, നാട്ടുരാജ്യങ്ങളും ബ്രിട്ടീഷ് ഇന്ത്യയുമായുള്ള എല്ലാ കരാറുകളും റദ്ദായി , അതനുസരിച്ച് ഈ 1886ലെ കരാർ അസാധുവായിമാറി.[33] അതുകൊണ്ടുതന്നെ, 1970ലെ പുതുക്കിയ കരാർ ആണ് മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ കേരളത്തിന്റെ പ്രശ്നം. [34]

നിർമ്മാണം[തിരുത്തുക]

ബ്രിട്ടീഷ് ആർമിയിലെ നിർമ്മാണവിദദ്ധരും തൊഴിലാളികളുംചേർന്നാണ്‌, ഇന്നത്തെ അണക്കെട്ടു നിർമ്മിച്ചിട്ടുള്ളത്. ഇതോടെ പെരിയാർ തടാകവും രൂപംകൊണ്ടു. വെള്ളം വൈഗൈയിലേക്കൊഴുകിത്തുടങ്ങി.

മദിരാശി സർക്കാരിന്റെ ഗവർണർ കന്നിമാരപ്രഭുവാണ് മരംമുറിച്ച്, പദ്ധതിയുദ്ഘാടനംചെയ്തത്. തേക്കടിയിൽ കാര്യാദർശികൾക്കായുള്ള തമ്പുകളും തൊഴിലാളികൾക്കു തങ്ങാനുള്ള തമ്പുകളുമുണ്ടാക്കി. കൂറ്റൻ മരങ്ങൾ മുറിക്കുന്നതുതന്നെ ഭഗീരഥപ്രയത്നമായിരുന്നു. രാമനാഥപുരത്തുനിന്നാണ്‌, തൊഴിലാളികൾ ആദ്യമെത്തിയത്. ദിവസം ആറണയായിരുന്നു (38 പൈസ) കൂലി. എന്നാൽ മലമ്പനിയുംമറ്റും ഭീഷണിയായപ്പോൾ കമ്പം, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്നുകൂടെ തൊഴിലാളികളെ കൊണ്ടുവരേണ്ടിവന്നു. കൊച്ചിയിൽനിന്ന് പോർത്തുഗീസ് ആശാരിമാരും ഗുജറാത്തിലെ കച്ച്, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നു കുമ്മായംതേപ്പുകാരേയും കൊണ്ടുവന്നു. അണക്കെട്ടു സ്ഥാപിക്കേണ്ട സ്ഥലത്തെ പാറതുരക്കാനായി കൈകൊണ്ടു തുരക്കുന്ന തിരുപ്പുളിയന്ത്രങ്ങൾ ഉപയോഗിച്ചുനോക്കിയെങ്കിലും സമയം കൂടുതലെടുക്കുന്നതിനാൽ യന്ത്രവൽകൃതകടച്ചിലുപകരണങ്ങൾ താമസിയാതെ ഉപയോഗിച്ചുതുടങ്ങി.

കരിങ്കല്ല് ആറിഞ്ചുകനത്തിൽ പൊട്ടിച്ചെടുത്ത്, അടുക്കിവച്ച്, സുർക്കിയും മോർട്ടാറുമുപയോഗിച്ചാണ് അണക്കെട്ടു കെട്ടിപ്പൊക്കിയത്.[35] അണക്കെട്ടിന്റെ പദ്ധതിപ്രദേശത്ത്, റോഡ്, ജലമാർഗ്ഗം, റെയിൽവേ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയാണ്, നിർമ്മാണസാമഗ്രികൾ എത്തിച്ചത്. താൽക്കാലിക അണക്കെട്ടു രണ്ടുപ്രാവശ്യം മഴവെള്ളത്തിൽത്തകർന്നു. അതോടൊപ്പം തൊഴിലാളികളുമൊലിച്ചുപോയി. ആനകളുടേയും, മറ്റുവന്യജീവികളുടേയും ആക്രമണങ്ങളുമുണ്ടായിരുന്നു. ഏതാണ്ട് അയ്യായിരത്തോളംപേർ അണക്കെട്ടിന്റെ നിർമ്മാണത്തിനായി വിവിധകാലയളവുകളിൽ അവിടെ ജോലിചെയ്തിരുന്നു. 1892 ൽ 76 പേരും 1893 ൽ 98 പേരും, 1894 ൽ 145 പേരും, അതിനടുത്ത കൊല്ലം 123 പേരും നിർമ്മാണഘട്ടത്തിൽ മരണമടഞ്ഞു.[36] അണക്കെട്ടിലെ ജലാശയത്തിൽനിന്നു തമിഴ്നാട്ടിലെ വൈഗാനദിയിലേക്ക് ഏതാണ്ട് 5704 അടി നീളംവരുന്ന മുഴുവൻ ചുണ്ണാമ്പുകൊണ്ടുനിർമ്മിച്ച വെള്ളംകൊണ്ടുപോകുന്നതുരങ്കം നിർമ്മിച്ചിട്ടുണ്ട്.[37]

വിവാദം[തിരുത്തുക]

മുല്ലപ്പെരിയാർ പദ്ധതിപ്രദേശം: അണക്കെട്ടിനകത്തുനിന്ന്

തമിഴ്‌നാട് ഭരണകൂടം, അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവുകൂട്ടണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ഇത്രയുംപഴയ ഒരണക്കെട്ടിന്റെ താഴെയുള്ള പ്രദേശത്ത് ജീവിച്ചിരിക്കുന്നവർക്ക്, അതു ഭീഷണിയാകുമെന്നാണു കേരളത്തിന്റെ വാദം.[38] നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം തമിഴ്‌നാടിനായിരുന്നു വിജയം. ഇന്ത്യൻ പരമോന്നതകോടതി 2006-ൽ നൽകിയ വിധിപ്രകാരം തമിഴ്‌നാടിന് കേരളം കൂടുതൽജലം സംഭരിക്കാനുള്ള സൗകര്യംചെയ്തുകൊടുക്കേണ്ടതാണ്. എന്നാൽ കേരളം ഇതിനെതിരേ നിയമസഭയിൽ പാസ്സാക്കിയ ബിൽ കോടതി ഭരണഘടനാവിരുദ്ധമെന്നുകാട്ടി, തടയുകയുംചെയ്തു.

ഇന്ത്യ സ്വതന്ത്രയായതിനുശേഷവും അതിനുമുമ്പുള്ള കരാർ ഉപയോഗിച്ച് തമിഴ്‌നാട് ഇവിടുത്തെ ജലം കേരളവുമായുള്ള ഒരു സമവായത്തിനുപുറത്ത്, ഉപയോഗിച്ചുകൊണ്ടിരുന്നു. പിന്നീട് തമിഴ്‌നാട് ഈ ജലത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനുംതുടങ്ങി. 1976-ൽ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്നകാലത്ത് 1886-ലെ കരാറിനെ യാതൊരുപാധികളുംകൂടാതെ പുതുക്കി. 1970ലെ ഈ പുതുക്കിയ കരാറിൽ മുല്ലപ്പെരിയാറിലെ ജലമുപയോഗിച്ച്, തമിഴ്നാടിന് വൈദ്യുതിയുത്പാദിപ്പിക്കാൻ സമ്മതംകൊടുത്തുകൊണ്ടുള്ള വ്യവസ്ഥചേർത്തിരുന്നു.[39] കൂടാതെ പദ്ധതിപ്രദേശത്ത്, ഒരു പുതിയ വിദ്യുച്ഛക്തികേന്ദ്രം നിർമ്മിക്കാനും പുതിയകരാറിൽ വ്യവസ്ഥയുണ്ടായിരുന്നു. മുല്ലപ്പെരിയാറിലെ ജലമുപയോഗിച്ച് തമിഴ്‌നാട് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയിൽനിന്നു കേരളത്തിനുകിട്ടുന്ന വിഹിതം വെറും നാമമാത്രമായ തുകയായിരുന്നു.

27/02/2006 ലെ സുപ്രീം കോടതി വിധി കേരളത്തിനനുകൂലമായില്ല. 1956 ലെ state Re organisation Act, section 108പ്രകാരം സ്വാതന്ത്ര്യത്തിനുമുൻപുള്ള മുഴുവൻ അന്തർസംസ്ഥാന ജലവൈദ്യുതകരാറുകളും നിലനിൽക്കും എന്ന കാരണത്താൽ കേരളത്തിൻെറ വാദം സുപ്രീംകോടതി തള്ളി.[40] അച്യുതമേനോൻ സർക്കാർ ഇ കരാറിന് ഒരു അനുബന്ധകരാർ ഉണ്ടാക്കി. ഡാമിലും പരിസരത്തും കേരളത്തിന് മാതൃകരാർപ്രകാരം യാതൊരവകാശവും ഇല്ലായരുന്നു. എന്നാൽ തമിഴ്‌നാട് ഉല്പാദിപ്പിക്കുന്ന വൈദ്യുതിക് കേരളത്തിന് ഫീസ് തരണം എന്നും ഡാമിൽ മീൻപിടിക്കാൻ ഉള്ള അവകാശം കേരളത്തിനാണ് എന്നും കരാറിൽ ഉൾപ്പെടുത്തിയതിലൂടെ അണക്കെട്ടിൽ കേരളത്തിനും അവകാശം ഉണ്ട്എന്ന് കരാറിൽ എഴുതി ചേർക്കാനായി.

1979ൽ ഗുജറാത്തിൽ സംഭവിച്ച മച്ചു അണക്കെട്ടിന്റെ തകർച്ചയെത്തുടർന്നുണ്ടായ വാർത്തകളുടെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രാന്തപ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിലായി.[41][42] തുടർന്ന് കേന്ദ്ര ഭൌമശാസ്ത്രപഠന കേന്ദ്രംനടത്തിയ പഠനം, അണക്കെട്ടിന് റിക്ടർമാനകത്തിൽ ആറുവരുന്ന ഭൂകമ്പത്തെ താങ്ങാൻ കെൽപില്ലെന്നു റിപ്പോർട്ടു നൽകി. തുടർന്ന് അക്കാലത്തെ ജലനിരപ്പായ 142.2 അടി എന്ന ജലനിരപ്പിൽനിന്നു തമിഴ്‌നാട് ജലനിരപ്പ് 136 അടിയായി കുറച്ചു. ജനങ്ങളിലുണ്ടായ പരിഭ്രാന്തി കേരളത്തിനെ 1976-ൽ ഉണ്ടാക്കിയ കരാറിൽനിന്നു പിന്നോട്ടുപോകുവാൻ കേരളത്തെ പ്രേരിപ്പിച്ചു. ഇതു തമിഴ്‌നാട് തുടർച്ചയായി ചോദ്യംചെയ്യുകയും കൂടുതൽ ജലം ആവശ്യപ്പെടുകയും കൂടുതൽ പ്രദേശങ്ങൾ മുല്ലപ്പെരിയാർജലമുപയോഗിച്ച് ജലസേചനംനടത്തുകയും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടാക്കുകയും ചെയ്തു. തുടർന്ന് കേരളം ജനങ്ങളുടെ സുരക്ഷയ്ക്കുപുറമേ പെരിയാർ വന്യജീവിസങ്കേതത്തിലുണ്ടാകുന്ന ജൈവജാലനഷ്ടമെന്ന പരിസ്ഥിതിപ്രശ്നം കൂടി മുല്ലപ്പെരിയാർ പ്രശ്നത്തിൽ ഉൾപ്പെടുത്തി.

മുല്ലപ്പെരിയാർ അണക്കെട്ട്- ഒരു വിദൂരദൃശ്യം

കേരളം ജലം നൽകാൻ വിസമ്മതം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. അവർ ജനങ്ങളുടെ ജീവനുള്ള ഭീഷണിമാത്രമാണ് എതിർപ്പിനുള്ള കാരണമായി കാട്ടുന്നത്. ഒരു സാധാരണ അണക്കെട്ടിന്റെ ആയുസ്സ് 50 മുതൽ 60 വർഷംവരെയാണെന്നും നൂറുവയസ്സുകഴിഞ്ഞതും പഴയസാങ്കേതികവിദ്യ ഉപയോഗിച്ചു പണിഞ്ഞതുമായ മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചുപണിയെണമെന്നുമാണ് കേരളത്തിന്റെ ആവശ്യം.

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾമാത്രം കൈകാര്യംചെയ്യാൻ സംസ്ഥാനത്ത്‌ സെൽ രൂപവത്‌കരിച്ചു. ഇതുവരെ അന്തർസംസ്ഥാനനദീജലത്തർക്കങ്ങളും ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള സംവിധാനത്തിൻകീഴിലായിരുന്നു മുല്ലപ്പെരിയാർ വിഷയവും. അണക്കെട്ടിന്റെ ചരിത്രരേഖകൾ, നിയമനടപടികളുടെ വിശദാംശങ്ങൾതുടങ്ങി, എല്ലാക്കാര്യങ്ങളും ഒരു സംവിധാനത്തിൻകീഴിൽ കൊണ്ടുവരികയും പരിശോധിക്കുകയുമാണ്‌ സെല്ലിന്റെ പ്രധാനദൗത്യം. അണക്കെട്ടുസംബന്ധിച്ച്‌ 1860മുതലുള്ള രേഖകൾ തമിഴ്‌നാട്‌ ഒരൊറ്റ സംവിധാനത്തിൻകീഴിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. കേരളത്തിലുള്ള രേഖകളാകട്ടെ ജലവിഭവവകുപ്പിലും വൈദ്യുതിവകുപ്പിലും ആർക്കൈവ്‌സിലും മറ്റു പലയിടങ്ങളിലുമൊക്കെയാണ്‌. അത്‌ കേരളത്തിന്റെ കേസ്‌ നടത്തിപ്പിനെ പലവട്ടം ബാധിക്കുകയുണ്ടായി. കേസിന്റെ നടത്തിപ്പിന്‌ ആവശ്യമായ സഹായങ്ങളെല്ലാം നൽകുകയെന്നത്‌ പുതിയ സെല്ലിന്റെ ദൗത്യത്തിൽപ്പെടും.

മിറ്റൽ കമ്മിറ്റി[തിരുത്തുക]

1970 ൽ തമിഴ്നാട് മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് വൻതോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻതുടങ്ങി. 1979 കാലത്ത് അണക്കെട്ടിലെ ചോർച്ച വലിയരീതിയിൽ കൂടിയതായി കണ്ടപ്പോഴാണ് കേന്ദ്ര ജലകമ്മീഷൻ ചെയർമാനായിരുന്ന ജസ്റ്റീസ്.കെ.സി. തോമസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുല്ലപ്പെരിയാർ അണക്കെട്ട് പരിശോധനക്കുവിധേയമാക്കിയതും ജലനിരപ്പ് 136 അടിയാക്കി കുറക്കണമെന്നു നിർദ്ദേശിച്ചത്.[43] ഇക്കാലഘട്ടങ്ങളിൽ മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ നടന്നിരുന്നത് തമിഴ്നാടു കോടതിയിലും, കേരള ഹൈക്കോടതിയിലുമായിരുന്നു. ഈ കേസുകളെല്ലാംതന്നെ സുപ്രീംകോടതിയിലേക്കുമാറ്റണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു.[44] സുപ്രീംകോടതി, വിവിധസംസ്ഥാനങ്ങളിലെ വിദഗ്ദരും, കേരളവും തമിഴ്നാടും നിർദ്ദേശിക്കുന്ന ഓരോരുത്തരും ഉൾപ്പെടുന്ന ഒരു ഏഴംഗകമ്മിറ്റി അണക്കെട്ട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. കേന്ദ്ര ജലകമ്മീഷനിലെ അണക്കെട്ട് വിദഗ്ദ്ധനായ കെ.ബി. മിറ്റൽ ആയിരുന്നു അദ്ധ്യക്ഷൻ. ജലനിരപ്പ് 142 അടിയാക്കി ഉയർത്താൻ യാതൊരു സാങ്കേതികതടസ്സവുമില്ലെന്ന ഉപദേശമാണ് മിറ്റൽ കമ്മറ്റി അന്നു മുന്നോട്ടുവച്ചത്, മാത്രവുമല്ല ജലനിരപ്പ് 152 അടി ആയാലും അണക്കെട്ടിനു കുഴപ്പമൊന്നുംവരില്ലെന്നുകൂടി മിറ്റൽ കമ്മറ്റി സുപ്രീംകോടതിമുമ്പാകെവച്ച റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽനിന്നുമുള്ള എഞ്ചിനീയറായ എം.കെ. പരമേശ്വരൻ നായർ ഒഴികെ എല്ലാവരും ആ റിപ്പോർട്ടിൽ ഒപ്പു വെച്ചിരുന്നു. നായർമാത്രം എതിരഭിപ്രായം രേഖപ്പെടുത്തി.[45]

ജസ്റ്റിസ് എ.എസ്.ആനന്ദ് കമ്മിറ്റി[തിരുത്തുക]

മുല്ലപ്പെരിയാർപ്രശ്നത്തിൽ ഭരണഘടനയുടെ വകുപ്പുകളുടെ വ്യാഖ്യാനം വേണ്ടിവരുമെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതിനാൽ, അത്തരം തീരുമാനങ്ങളെടുക്കേണ്ടത് ഏറ്റവും കുറഞ്ഞത് അഞ്ചു ജഡ്ജിമാർ അടങ്ങിയ ഒരു സമിതി ആയിരിക്കണമെന്ന് ഭരണഘടനയുടെ 145(3) നിയമം അനുശാസിക്കുന്നു. ഇതിൻ പ്രകാരം 2010 ഫെബ്രുവരി 18 ന് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പഠിക്കുവാനായി സുപ്രീംകോടതി ഒരു അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി.[46] ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാനും ആവശ്യപ്പെട്ടു. ഈ കമ്മിറ്റിയിലേക്ക് ഓരോ അംഗങ്ങളെ നിർദ്ദേശിക്കുവാനായി തമിഴ്നാടിനോടും കേരളത്തോടും സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ വ്യക്തി ഒന്നുകിൽ ഒരു വിരമിച്ച ജഡ്ജിയോ അല്ലെങ്കിൽ ഒരു സാങ്കേതികവിദഗ്ദ്ധനോ ആയിരിക്കണം. ഈ അഞ്ചംഗ സമിതിയെ നയിക്കുന്നത് വിരമിച്ച ജഡ്ജിയായ ശ്രീ എ.എസ്.ആനന്ദ് ആയിരിക്കും എന്നും ഇതിനായി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഈ സമിതി മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട , സുരക്ഷയെയും സംഭരണശേഷിയെയും കുറിച്ചും പഠിക്കും. ഈ സമിതിയിലേക്ക് കേരള സർക്കാർ ജസ്റ്റീസ്.കെ.ടി.തോമസിനെ നിർദ്ദേശിച്ചെങ്കിലും, തമിഴ്നാടിന് ഇദ്ദേഹത്തെ താൽപര്യമുണ്ടായിരുന്നില്ല.[47] ഇതിനെതിരെ അന്നത്തെ തമിഴ്നാട് ഭരണകക്ഷിയായിരുന്ന ദ്രാവിഡ മക്കൾ കഴകം ഒരു നിയമസഭാ പ്രമേയം പാസ്സാക്കി , എന്നു മാത്രമല്ല ഈ കമ്മിറ്റിയിലേക്ക് സർക്കാരിന്റെ പ്രതിനിധിയെ നിർദ്ദേശിക്കേണ്ടതില്ല എന്നും തീരുമാനിച്ചു. എന്നാൽ തമിഴ്നാട് സമിതിയിലേക്ക് അംഗത്തെ നിർദ്ദേശിച്ചില്ലെങ്കിൽ സുപ്രീംകോടതിക്ക് അത് ചെയ്യേണ്ടി വരുമെന്ന് തമിഴ്നാട് സർക്കാരിനെ കോടതി ഓർമ്മിപ്പിച്ചു. ഇതിന്റെ മറുപടി എന്ന നിലയിൽ മുൻ സുപ്രീംകോടതി മുഖ്യന്യായാധിപനായ ജസ്റ്റീസ്. എ.ആർ.ലക്ഷ്മണന്റെ പേര് തമിഴ്നാട് സമർപ്പിച്ചു.[48] സുപ്രീംകോടതി ഈ അഞ്ചംഗ സമിതിയെ നിർദ്ദേശിച്ചതിനു പിന്നാലെ ഈ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് മധ്യസ്ഥത വഹിക്കണം എന്നു കാണിച്ചുകൊണ്ട് മുഖ്യമന്ത്രി ശ്രീ.എം.കരുണാനിധി കോൺഗ്രസ്സ് പ്രസിഡന്റിനു കത്തയച്ചു. എന്നാൽ കരുണാനിധിയുടെ ഈ നീക്കത്തെ അന്നത്തെ പ്രതിപക്ഷനേതാവ് കുമാരി ജയലളിത എതിർത്തു. ഇത് കേരളത്തിന് ഗുണം ചെയ്യുകയേ ഉള്ളു എന്ന കാരണം പറഞ്ഞാണ് അന്ന് ജയലളിത ഈ നിർദ്ദേശത്തെ എതിർത്തത്.എന്നാൽ കേരള ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന ശ്രീ എൻ.കെ. പ്രേമചന്ദ്രൻ , പുതിയ അണക്കെട്ടു നിർമ്മിക്കുന്നതിനും , അതിന്റെ കൈവശാവകാശത്തിനും കേരളസർക്കാറിനു അവകാശമുണ്ടെന്നും , കൂടാതെ തമിഴ്നാടിന് ഒരു വ്യക്തമായ കരാറിലൂടെ ജലം നൽകാൻ തയ്യാറാണെന്നും പറയുകയുണ്ടായി. സുപ്രീംകോടതി നിയോഗിച്ച അഞ്ചംഗ കമ്മിറ്റിയിൽ കേരളത്തിന്റെ പ്രതിനിധിയായി ശ്രീ കെ.ടി.തോമസ് ആയിരിക്കും എന്നും മാധ്യമങ്ങളോട് പറഞ്ഞു.

വൈദ്യുതി നിർമ്മാണവുമായി ബന്ധപ്പെട്ട വിവാദം[തിരുത്തുക]

1886 ഒക്ടോബർ 29 ലെ പെരിയാർ പാട്ടക്കരാറിന്റെ വ്യവസ്ഥയനുസരിച്ച് ജലസേചനത്തിനായാണ് മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിക്കാൻ പാടുള്ളു. വെള്ളം അന്നത്തെ മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനാണെന്നാണ് വ്യവസ്ഥ. 1959 ൽ മദ്രാസിലെ അന്നത്തെ വ്യവസായ ഡയറക്ടർ ആയിരുന്ന ചാറ്റർട്ടൺ ഈ വെള്ളത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാനായി ശ്രമം തുടങ്ങി. 1965 ഈ വൈദ്യുത പദ്ധതി പൂർണ്ണമായും പ്രവർത്തന സജ്ജമായി [49]. കുമളി തേനി ദേശീയപാതയിൽ ലോവർ ക്യാമ്പിനടുത്തുള്ള പെരിയാർ പവർ ഹൗസിൽ[50] 140 മെഗാവാട്ട് (35 മെഗാവാട്ട്‌ ശേഷി ഉള്ള 4 ടർബൈൻ) വൈദ്യുതി തമിഴ്നാട് ഉൽപ്പാദിപ്പിക്കാൻ തുടങ്ങി.[51] എന്നാൽ ഇതിനെ തിരുവിതാംകൂർ ശക്തമായി എതിർത്തു. തർക്കവിഷയം വന്നതിനാൽ കരാറിലെ വ്യവസ്ഥ അനുസരിച്ച് , പ്രശ്നം ആർബിട്രേറ്റർക്കു വിട്ടു. എന്നാൽ ആർബിട്രേറ്റർമായ ഡേവിഡ് ദേവദാസും, വി. എസ്. സുബ്രഹ്മണ്യഅയ്യരും തമ്മിൽ ഒരു ആശയപ്പൊരുത്തമില്ലാതെ വീണ്ടും തർക്കത്തിലെത്തി നിന്നു. പ്രശ്നം അമ്പയറായ സർ നളിനി നിരഞ്ജൻ ചാറ്റർജിയുടെ അടുത്ത് വന്നു. തിരുവിതാംകൂറിന്റെ ഭാഗത്തുനിന്ന് ദിവാൻ സി.പി. രാമസ്വാമി അയ്യരും മദ്രാസ് സർക്കാറിന്റെ ഭാഗത്തുനിന്ന് സർ അല്ലാടി കൃഷ്ണസ്വാമി അയ്യരും ഈ വിചാരണയിൽ പങ്കെടുത്തു. 1941 മെയ് 12 വന്ന അമ്പയറുടെ വിധി പ്രകാരം, വെള്ളം ജലസേചനത്തിനല്ലാതെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്ന തിരുവിതാംകൂറിനകൂലമായ തീരുമാനം വന്നു. എന്നാൽ ഈ വിധിയെ കണക്കിലെടുക്കാൻ മദ്രാസ് തയ്യാറായില്ല. അവർ വൈദ്യുതി നിർമ്മാണവുമായി മുന്നോട്ടുപോയി. ഇതിൽ നിരാശനായ തിരുവിതാകൂർ ദിവാൻ സർ.സി.പി.രാമസ്വാമി അയ്യർ ഈ 1886 ലെ കരാർ റദ്ദാക്കാൻ തീരുമാനിച്ചു. 1947 ജൂലായ് 21 ന് അന്നത്തെ വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റണിനെ കണ്ട് മദ്രാസിന്റെ കരാർലംഘനത്തെയും , ചതിയുടെ കഥയും വിവരിച്ചു.[52]

അണക്കെട്ടിന്റെ അവസ്ഥ[തിരുത്തുക]

2000-ൽ പദ്ധതിപ്രദേശത്തുണ്ടായ ഭൂമികുലുക്കത്തോടു കൂടിയാണ് കേരളത്തിന്റെ ആശങ്കകൾ ശതഗുണീഭവിച്ചത്. മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതിചെയ്യുന്നത് ഭ്രംശരേഖകൾക്കുമുകളിലാണെന്നും ചില പഠനങ്ങൾ പറയുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് തമിഴ്‌നാട് അവകാശപ്പെടുമ്പോൾ അത് ഭീതിജനകമാണെന്ന് കേരളം പറയുന്നു. സഹായക അണക്കെട്ടായ ബേബി ഡാമും ഭീതിജനകമാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ അണക്കെട്ട് 1922-ലും, 1965-ലും സിമന്റുപയോഗിച്ച് ബലപ്പെടുത്തിയെന്നും ഭയപ്പെടാനൊന്നുമില്ലന്നും തമിഴ്നാടിന്റെ മുഖ്യ എഞ്ചിനീയർ പറയുമ്പോൾ സിമന്റ് പഴയ സുർക്കിക്കൂട്ടിൽ വേണ്ടത്ര ചേരില്ലെന്ന് കേരളത്തിലെ വിദഗ്ദ്ധർ പറയുന്നു. 1902-ൽ തന്നെ അണക്കെട്ട് നിർമ്മാണത്തിന്റെ പ്രധാന കൂട്ടായ ചുണ്ണാമ്പ്, വർഷം 30.48 ടൺ വീതം നഷ്ടപ്പെടുന്നുണ്ടായിരുന്നെന്നും ഇപ്പോൾ അത് അനേകം ഇരട്ടിയായി വർദ്ധിച്ചിട്ടുണ്ടാകുമെന്നുമാണ് കേരളത്തിന്റെ വാദം. 1979- 81 കാലഘട്ടത്തിൽ നടത്തിയ ബലപ്പെടുത്തൽ അണക്കെട്ടിന് ബലക്ഷയം ആണ് വരുത്തിവെച്ചത് എന്ന് ഇതിനെക്കുറിച്ച് പഠിച്ച എം.ശശിധരന്റെ റിപ്പോർട്ടിൽ പറയുന്നു.[53][54] അണക്കെട്ടിന്റെ ചുറ്റളവിൽ റിക്ടർ സ്കെയിലിൽ നാലിനു മുകളിൽ വരുന്ന ഭൂകമ്പങ്ങൾ അണക്കെട്ടിന് ഗുരുതര ഭീഷണിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.താൽക്കാലിക ബലപ്പെടുത്തൽ ഇനി നിലനിൽക്കില്ലെന്നും, മറിച്ച് പുതിയ ഡാം മാത്രമാണ് പരിഹാരം എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്

2006 നവംബർ 24-ൽ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച് പഠിക്കാൻ നാവികസേനാവൃന്ദങ്ങൾ എത്തിയെങ്കിലും കേന്ദ്രനിർദ്ദേശത്തെ തുടർന്ന് അവർ പഠനം നടത്താതെ മടങ്ങുകയായിരുന്നു. 2011 നവംബർ 27 ന് അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി ഉയർന്നു.

സുരക്ഷാപ്രശ്നങ്ങൾ[തിരുത്തുക]

  1. മുല്ലപ്പെരിയാർ അണക്കെട്ടിന് 127 വർഷത്തെ പഴക്കമുണ്ട്. ഒരു അണക്കെട്ടിന്റെ കാലാവധി 50 വർഷമാണ്. വേണ്ടത്ര മുൻകരുതൽ എടുത്താലും ഒരു ദുരന്തത്തെ അതിജീവിക്കാൻ ഈ അണക്കെട്ടിന് കഴിയില്ല.[55]
  2. നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങൾ. ഇത് കാലപ്പഴക്കത്തെ അതിജീവിക്കുന്നില്ല , ഏറെ ഭാഗം ഒഴുകിപ്പോയി. [56].
  3. മുല്ലപ്പെരിയാർ അണക്കെട്ട് നിൽക്കുന്നത് ഭൂകമ്പഭ്രംശമേഖലയിലാണ്.
  4. അണക്കെട്ട് പരിപാലിക്കുന്നതിൽ വന്ന വീഴ്ചകൾ
  5. അണക്കെട്ടിന്റെ ആകെ ഉയരത്തേക്കാൾ കൂടുതൽ വെള്ളം പൊങ്ങിയാൽ മുകളിലൂടെ വരുന്ന വെള്ളം അണക്കെട്ടിന്റെ താഴെ പതിക്കുകയും ആ സമ്മർദ്ദത്തിൽ അണക്കെട്ടിന്റെ അടിത്തറ ഇളകുകയും , അണക്കെട്ട് നിലം പതിക്കുകയും ചെയ്യും. ഇതുകൂടാതെ അണക്കെട്ടിന്റെ അടിഭാഗം ഇളകിമറിയുകയും , നിരങ്ങിമാറുകയും ചെയ്യാം. പെട്ടെന്നുണ്ടായ പ്രളയജലത്തിൽ മധ്യപ്രദേശിലെ ടിഗ്ര അണക്കെട്ട് ഇപ്രകാരം ആണ് നിലംപതിച്ചത് [57].
മുല്ലപ്പെരിയാർ അണക്കെട്ട് വിള്ളലുകൾ

അണക്കെട്ടിനെക്കുറിച്ചുള്ള പഠനങ്ങൾ[തിരുത്തുക]

മുല്ലപ്പെരിയാർ വിവാദവിഷയമായതോടെ, അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ഔദ്യോഗികവും, അനൗദ്യോഗികവുമായ ധാരാളം പഠനങ്ങൾ വിവിധ സ്ഥാപനങ്ങൾ നടത്തുകയുണ്ടായി. ഓരോ പഠന റിപ്പോർട്ടും ഒരു കാരണം, അല്ലെങ്കിൽ മറ്റൊരു കാരണം പറഞ്ഞ് കേരളവും തമിഴ്നാടും തള്ളിക്കളയുകയായിരുന്നു.

ബംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & സി.ഇ.എസ്.എസ് തിരുവനന്തപുരം[തിരുത്തുക]

മുല്ലപ്പെരിയാർ പദ്ധതി പ്രദേശത്ത് ഭൂകമ്പത്തിന്റെ ആവർത്തനസാധ്യത പഠിക്കുവാനായി കേരളം, ബംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ പ്രൊഫസർ.ആർ.എൻ.അയ്യങ്കാരെ ചുമതലപ്പെടുത്തി. ത്രീഡി ഫൈനൈറ്റ് എലമെന്റ് മെത്തേഡ് എന്ന ആധുനിക രീതി ഉപയോഗിച്ച് ഭൂകമ്പത്തിന്റെ ആവർത്തന കാലയളവ് പഠിക്കുവാനാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടത്.[58] ഉത്തരകാശിയിലും, കൊയ്നയിലും നടന്ന ഭുകമ്പങ്ങൾ പരിഗണിച്ചാണ് അദ്ദേഹം മുല്ലപ്പെരിയാറിലെ ഭൂകമ്പ സാധ്യത പഠിച്ചത്. മുല്ലപ്പെരിയാറിലെ ഭൗമമേഖല മറ്റു രണ്ടു സ്ഥലങ്ങളിലേതു പോലെയാണെന്നുള്ളതായിരുന്നു ഉത്തരകാശിയും, കൊയ്നയും പരിഗണിക്കാൻ കാരണം.

അയ്യങ്കാർ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് യാതൊരു കാരണവശാലും, 136 അടിക്കു മുകളിലാകാൻ പാടില്ല എന്ന് അദ്ദേഹം ശുപാർശചെയ്തു. എന്നാൽ അയ്യങ്കാരുടെ പഠനറിപ്പോർട്ട് കേന്ദ്ര ജല കമ്മീഷൻ തള്ളിക്കളഞ്ഞു. [59]

റൂർക്കി ഐ.ഐ.ടി[തിരുത്തുക]

മുല്ലപ്പെരിയാർ പദ്ധതിപ്രദേശത്തെ ഭൂകമ്പദുരന്തനിർണ്ണയത്തെക്കുറിച്ചുള്ള പഠനമാണ് ഒന്നാമതായി റൂർക്കി ഐ.ഐ.ടിയിലെ വിദഗ്ദ്ധർ നടത്തിയത്.[60] ഇതു പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ട് നിലനിൽക്കുന്ന പ്രദേശത്ത് ഭൂകമ്പത്തിന് എല്ലാ സാധ്യതയുമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിനു ചുറ്റുമുള്ള 300 കിലോമീറ്ററിനുള്ളിൽ 22 ഓളം പ്രശ്നബാധിത മേഖലകളുണ്ടെന്നു പഠനസംഘം കണ്ടെത്തി. ഇതിൽ തന്നെ തേക്കടി-കൊടൈവന്നലൂർ പ്രദേശം ഒരു ഭൂകമ്പമുണ്ടായാൽ ഏറ്റവുമധിക നാശനഷ്ടങ്ങൾ നേരിടേണ്ടി വരുന്ന ഒരു സ്ഥലമായിരിക്കും എന്നും അവർ കണ്ടെത്തി.

ഇവരുടെ പഠനത്തിന്റെ രണ്ടാഭാഗത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റേയും, അതിന്റെ ബേബിഡാമിന്റേയും സുരക്ഷ 2ഡി ഫൈനൈറ്റ് എലമെന്റ മെത്തേഡ് ഉപയോഗിച്ച് പരിശോധിക്കുകയുണ്ടായി.[61] ഈ പഠനറിപ്പോർട്ട് പ്രകാരം പ്രധാന അണക്കെട്ടും, അനുബന്ധ അണക്കെട്ടു ഉറപ്പായിട്ടും ഉണ്ടാവുമെന്ന് ഇവർ തന്നെ കണ്ടെത്തിയ ഭൂകമ്പത്തിൽ തകർന്നുപോയേക്കാമെന്ന് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.[62][63]

ഭൂകമ്പ ഭീഷണി[തിരുത്തുക]

രാജ്യത്തെ ഭൂചലന നിർണയ മാനദണ്ഡപ്രകാരം മുല്ലപ്പെരിയാർ ഡാം സ്ഥിതിചെയ്യുന്ന പ്രദേശം സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്. റിക്ടർ സ്കെയിലിൽ 6.5 വരെ തീവ്രതയുള്ള ഭൂകമ്പങ്ങൾ ഉണ്ടായേക്കാവുന്ന മേഖലയാണ് സോൺ മൂന്ന് എന്നറിയപ്പെടുന്നത്. 2011 നവംബർ 26 ന് പുലർച്ചെ 3.15 ന് ഉണ്ടായ ആദ്യ ഭൂചലനമടക്കം രണ്ടരമണിക്കൂറിനുള്ളിൽ നാലുതവണയാണ് ഡാമിന് 32 കിലോമീറ്ററിനുള്ളിൽ ഉണ്ടായത്. ഇടുക്കി ജില്ലയിലെ ഉപ്പുതറയ്ക്കടുത്തുള്ള വനമേഖലയായ വെഞ്ഞൂർമേടായിരുന്നു പ്രഭവകേന്ദ്രം. ആദ്യ ചലനത്തിൻറെ തീവ്രത 3.4 ആണ്. 2011 നവംബർ 26 നുണ്ടായ ഭൂചലനമടക്കം ഈ വർഷം മാത്രം 26 തവണയാണ് ഇടുക്കി ജില്ലയിൽ ഭൂചലനമുണ്ടായിട്ടുള്ളത്.

അണക്കെട്ട് തകർന്നാൽ[തിരുത്തുക]

15 ദശലക്ഷം ഘനയടി ജലമാണ് ഡാമിന്റെ പൂർണ്ണ സംഭരണശേഷി. എന്നാൽ കോടതി നിർദ്ദേശപ്രകാരമുള്ള അനുവദനീയമായ പരമാവധി സംഭരണ ശേഷി 136 അടിയാണ്. ഇത് 11 ദശലക്ഷം ക്യുബിക് അടിക്ക് തുല്യമാണ്. എന്നാൽ കനത്ത മഴയെത്തുടർന്ന് 2011 നവംബർ 28 ന് രാവിലെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136.4 അടിയായി ഉയരുകയുണ്ടായി. മഴ കുറഞ്ഞതിനെത്തുടർന്ന് 136.3 അടിയായി കുറഞ്ഞെങ്കിലും 11.2 ദശലക്ഷം ഘനയടി വെള്ളമാണ് ഡാമിലുള്ളത്. ഇതിനെത്തുടർന്ന് കൂടുതലുള്ള വെള്ളം സ്പിൽവേയിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. സെക്കൻറിൽ 107 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഇപ്രകാരം ഒഴുകുന്നത്. 24 മണിക്കൂർകൊണ്ടാണ് ഇത് ഇടുക്കി ഡാമിലേക്കെത്തുക.[64] [65]

എന്നാൽ ഭൂകമ്പത്തേത്തുടർന്നോ മറ്റോ ഡാം തകർന്നാൽ മൂന്ന് മുതൽ നാലു മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണ്. എന്നാൽ 70.5 ടി എം സി വരെയാണ് സംഭരിക്കാറുള്ളത്. 2011 നവംബർ 28 ലെ കണക്ക് പ്രകാരം നവംബർ 28 ന് ഡാമിലെ ജലനിരപ്പ് 2384.7 അടിയാണ്. ഡാമിൻറെ സംഭരണശേഷിയുടെ 79.06 ശതമാനമായ 60 ദശലക്ഷം ഘനയടി വെള്ളമാണ് നവംബർ 28 ലുള്ളത് . അതായത് മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഒഴുകിയെത്താവുന്ന 11.2 ദശലക്ഷം ഘനയടി ജലത്തിൽ 10 ദശലക്ഷം ഘനയടി ജലത്തെയും ഉൾക്കൊള്ളാൻ ഇടുക്കി ഡാമിന് കഴിയും. ഡാം തകർന്നതിന് ശേഷം വെള്ളം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്താനെടുക്കുന്ന 3 - 4 മണിക്കൂറിനുള്ളിൽ ഇടുക്കി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമിൻറെ ഷട്ടറുകൾ നിയന്ത്രിതമായി തുറന്നുകൊണ്ട് ഇടുക്കി ഡാമിൻറെ ജലനിരപ്പ് നിയന്ത്രമവിധേയമാക്കാൻ കഴിയും. ചെറുതോണി ഡാമിന് മുകൾഭാഗത്ത് അഞ്ച് പ്രധാന ഷട്ടറുകളും താഴെ രണ്ട് ചെറിയ ഷട്ടറുകളുമാണുള്ളത് . ഓരോ പ്രധാന ഷട്ടറുകളിലൂടെയും മിനുട്ടിൽ 25,760 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനാവും. ഏഴ് ഷട്ടറുകളും ഏത് ഘട്ടത്തിലും തുറന്നുവിടാൻ സജ്ജമാണെന്ന് കെ.എസ്.ഇ.ബി. അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടോപ്പം താഴെ ഭാഗത്തുള്ള ജനങ്ങൾക്ക് അപകടഭീഷണി നൽകുകയും ചെയ്താൽ ഗുരുതരമായ ഭവിഷ്യത്തുകളെ ഒഴിവാക്കാൻ കഴിയും.

66 ചതുരശ്ര കി.മീ. വിസ്തീർണമുള്ള ഇടുക്കി ഡാം നിറഞ്ഞുവരാൻ മൂന്നുമുതൽ ആറുവരെ മണിക്കൂറുകൾക്കുള്ളിൽ ഏഴ് ഷട്ടറുകളിലൂടെയും പൂർണതോതിൽ ജലം പുറന്തള്ളിയാൽ കൂടുതലായുള്ള 1.2 ദശലക്ഷം ഘനയടി അധികജലം ഒഴുക്കിക്കളയാൻ ബുദ്ധിമുട്ടില്ലെന്നാണ് കണക്കുകൂട്ടൽ. എന്നാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവിലുള്ളതിലും കൂടുതലായിരിക്കുമ്പോഴാണ് ദുരന്തമെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകും. മുല്ലപ്പെരിയാർ തകരുന്നപക്ഷം ഒഴുകിയെത്താനിടയുള്ള മണ്ണും കല്ലും മരങ്ങളും മറ്റും ഇടുക്കിയുടെ സംഭരണശേഷി ഗണ്യമായി കുറയ്ക്കാനും സാധ്യതയുണ്ട്. കൂടാതെ, മരങ്ങളും മറ്റും ഒഴുകിവന്ന് ഷട്ടറുകളിലൂടെയുള്ള ജലപ്രവാഹത്തിന് തടസ്സമുണ്ടായാൽ പുറന്തള്ളുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്യും.

മറ്റൊരു സാധ്യത മുല്ലപ്പെരിയാർ ഡാമിൽ തകർന്നാൽ കുതിച്ചെത്തുന്ന വെള്ളവും മരങ്ങളടക്കമുള്ള മറ്റവശിഷ്ടങ്ങളും ഇടുക്കി ഡാമിന് ഭീഷണിയാകുന്നതു സംബന്ധിച്ചാണ്. മുല്ലപ്പെരിയാർ ഡാം ഒന്നാകെ തകരുകയാണെങ്കിൽ 50 അടി ഉയരത്തിലാണ് വെള്ളം ഇടുക്കി ഡാമിലേക്ക് വെള്ളം കുതിച്ചെത്താൻ സാധ്യത. ഈ ഭാഗത്തുള്ള വള്ളക്കടവ്, വണ്ടിപ്പെരിയാർ, മ്ലാമല, ചപ്പാത്ത്, ഉപ്പുതറ, അയ്യപ്പൻകോവിൽ പ്രദേശങ്ങളിലെ 70,000 പേരുടെ ജീവനാണ് ഇതുമൂലം അപകടത്തിലാകുക. ഇവരിൽ 30,000 പേരും തമിഴ് വംശജരാണെന്നത് മറ്റൊരു പ്രത്യേകതയാണ്. ഈ ആഘാതത്തിൽ ഇടുക്കി ഡാം തകർന്നാൽ താഴെയുള്ള 11 അണക്കെട്ടുകളും തകരാം. ഫലത്തിൽ ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെയാകെ ബാധിക്കുന്നതിലേക്കാണ് ഇത്തരമൊരു ദുരന്തസാധ്യത വിരൽചൂണ്ടുന്നത്. മുല്ലപ്പെരിയാർ ഡാമിനൊപ്പം ഇടുക്കി ഡാമിൻറെ കൂടി തകർച്ച കേരളത്തെ രണ്ടായി വിഭജിക്കുന്നതിന് ഇടയാക്കുമെന്നാണ് മുല്ലപ്പെരിയാർ ഡാമിൻറെ ബലക്ഷയം പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസേർച് സ്റ്റേഷൻ ടീം നൽകിയ രഹസ്യറിപ്പോർട്ടിൽ പറയുന്നത്.

മുല്ലപ്പെരിയാർ സമഗ്ര ദുരന്തനിവാരണ പദ്ധതിയുടെ(കോംപ്രഹൻസീവ് ഡിസാസ്റ്റർ മാനേജ്മെൻറ് പ്ലാൻ ഫോർ മുല്ലപ്പെരിയാർ ഡാം ഹസാർഡ്) ഭാഗമായി സമർപ്പിച്ച റിപ്പോർട്ടിൽ ഡാമിന്റെ തകർച്ചയെത്തുടർന്ന് 45 മിനിറ്റിനകം 36 കിലോമീറ്റർ താഴെയുള്ള ഇടുക്കി ഡാമിലേക്ക് മേൽ വിവരിച്ച രീതിയിൽ ജലം ഒഴുകിയെത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ചെറുതോണി ഡാമിൻറെ ഷട്ടറുകൾ പൂർണമായി തുറന്നാൽ പെരിയാറിലൂടെ 40 അടി ഉയരത്തിൽ വെള്ളം കുതിച്ചു പായും എന്നാണ് മറ്റൊരു നിഗമനം. കാലവർഷക്കാലത്താണെങ്കിൽ സ്ഥിതി ഇതിലും ഗുരുതരമാകാം.

മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് റൂർക്കി ഐ. ഐ.ടി.യുമായി ചേർന്ന് പഠനം നടത്താനുള്ള കരാറിൽ കേരളം 2011 നവംബർ 30 ന് ഒപ്പു വച്ചു[66].

മുല്ലപ്പെരിയാർ അണക്കെട്ട് തകരുന്ന സാഹചര്യമുണ്ടായാൽ അവിടെ നിന്നുള്ള വെള്ളം ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ഇടുക്കി ഡാമിനെ സജ്ജമാക്കാൻ സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെൻറ് അതോറിറ്റി നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി ഇടുക്കി ഡാമിലെ ജലനിരപ്പ് 59.5 ടി എംസി യായി കുറച്ചു. മുല്ലപ്പെരിയാറിൽ നിലവിലുള്ള 11.75 ടി എം സി ജലം എത്തിയാൽ പോലും ഇതിൻറെ ഫലമായി ഇടുക്കി ഡാമിന് ആ ജലത്തെ ഉൾക്കൊള്ളാൻ സാധിക്കും. വൈദ്യുതി ഉല്പാദനം കൂട്ടിയും അല്ലാതെയും ഈ നില നിലനിർത്താനാണ് തീരുമാനം[67].

വിദേശ മാധ്യമങ്ങളുടെ ആശങ്ക[തിരുത്തുക]

സമീപകാലത്തുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ലിബിയയിൽ പഴക്കം ചെന്ന രണ്ടു അണക്കെട്ടുകൾ തകർന്ന് വൻ തോതിൽ ആളപായമുണ്ടായതിൻറെ പശ്ചാത്തലത്തിൽ 2023 സെപ്റ്റംബറിലെ ഒരു ലേഖനത്തിൽ ന്യൂയോർക്ക് ടൈംസ് സമാനമായ ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യതകളെക്കുറച്ച് ഇന്ത്യയ്ക്കു മുന്നറിയിപ്പ് നൽകിയിരുന്നു.[68] ലിബിയയിലെ രണ്ട് അണക്കെട്ടുകളുടെ തകർച്ചയിൽ ഏറ്റവും കുറഞ്ഞത് 11,300 പേർ മരിക്കുകയും 10,000-ത്തിലധികം ആളുകളെ കാണാതാവുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിൽ ഉള്ളതായി ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കുന്നു. ഈ ദുരന്തം പ്രവചിച്ചിക്കപ്പെട്ടതും തടയാവുന്നതുമായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമ്മിച്ച 28,000 വലിയ അണക്കെട്ടുകൾ ഇപ്പോൾ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലും ചൈനയിലുമാണ് ഏറ്റവും വലിയ അപകടം പതിയിരിക്കുന്നതെന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ടിന് 128 വർഷത്തിലേറെ പഴക്കമുണ്ട്, ദൃശ്യപരമായി കേടുപാടുകളൊടൊപ്പം ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് എന്നതുതന്നെ ഇതിലെ അപകടം എത്രമാത്രമാണെന്ന് വെളിവാക്കുന്നതാണ്. അതിന്റെ തകർച്ച 3.5 ദശലക്ഷത്തിലേറെ ആളുകൾക്ക് താഴേയ്ക്ക് ഗുരുതരമായ ദോഷം ചെയ്യും.

പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ[തിരുത്തുക]

മുല്ലപ്പെരിയാർ ഡാമിന്റെ തകരുവാനുള്ള സാദ്ധ്യതകൾ മുന്നിൽ കണ്ട് പലവിധ പ്രശ്നപരിഹാരങ്ങളും മുന്നോട്ടുവെയ്കപ്പെട്ടിട്ടുണ്ട്. അവ പ്രധാനമായും ഇവയാണ്:

  1. നിലവിലുള്ള ഡാമിന് താഴെ പുതിയൊരു അണക്കെട്ട് പണിയുക. നിലവിലുള്ള ഡാമിന്റെ പ്രവർത്തനം അവസാനിപ്പിക്കുക
  2. നിലവിലുള്ള ഡാം സുരക്ഷിതമാണ്. എന്തെങ്കിലും ബലക്ഷയം ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. ഡാം ബലപ്പെടുത്തണം
  3. നിലവിലുള്ള ഡാമിലെ ജലനിരപ്പ് കുറച്ച് തടയണയാക്കി നിലനിർത്തുക, അപകട സാദ്ധ്യത കുറയ്ക്കുക. ജലനിരപ്പ് കുറയ്കുന്നതിനനുസരിച്ച് തമിഴ്നാടിനുള്ള ജലലഭ്യത ഉറപ്പുവരുത്താൻ തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുവാൻ ആവശ്യമായ ആഴത്തിൽ പുതിയ ടണലുകൾ നിർമ്മിക്കുക.
  4. മുല്ലപ്പെരിയാറിലെ വെള്ളം ഇടുക്കിയിൽ സംഭരിക്കുക. അവിടെ നിന്നും പുതിയ ടണൽ മാർഗ്ഗം തമിഴ്നാടിന് വെള്ളം നൽകുക. മുല്ലപ്പെരിയാർ ഡാം നിർജ്ജീവമാക്കുക.

ഒന്നാമത്തെ അഭിപ്രായം മുല്ലപ്പെരിയാറിൽ സമരം നടത്തിവരുന്ന മുല്ലപ്പെരിയാർ സമരസമിതിയും കേരള ഗവൺമെന്റും മുന്നോട്ട് വെയ്കുന്നതാണ്. [69] രണ്ടാമത്തെ നിർദ്ദേശം തമിഴ്നാട് ഗവൺമെന്റ് മുന്നോട്ട് വെയ്കുന്നതാണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മുല്ലപ്പെരിയാർ സമരസമിതിയുടെ മുൻ ചെയർമാൻ പ്രൊഫസർ സി.പി. റോയി [70] തുടങ്ങിയവരുടെ നിർദ്ദേശമാണ്. പരിഷത് വിളിച്ചു ചേർത്ത വിദഗ്ദ്ധരുടെ യോഗത്തിലാണ് നാലാമത്തെ നിർദ്ദേശവും ഉരുത്തിരിഞ്ഞിട്ടുള്ളത്. [71]

പുതിയ തുരങ്കം[തിരുത്തുക]

മുല്ലപ്പെരിയാർ സമരസമിതി ചെയർമാനായിരുന്ന സി.പി.റോയ് ആണ് പുതിയ തമിഴ്നാടിനു വെള്ളം നൽകാൻ പുതിയ ഒരു തുരങ്കം എന്ന ആശയവുമായി മുന്നോട്ടു വന്നത്. റോയ് ഈ ആശയം ഉന്നതാധികാരസമിധിയുടെ മുന്നിൽവയ്ക്കുകയും, സമിതി ഈ നിർദ്ദേശത്തെ വിശദമായി പഠിക്കുവാൻ ഉന്നതാധികാരസമിതിയിലെ സാങ്കേതികവിദഗ്ദരായ ഡോ. തട്ടേ, ഡി.മേത്ത എന്നിവരോടാവശ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രായോഗികമായേക്കാവുന്ന ഈ നിർദ്ദേശത്തോട് കേരളവും, തമിഴ്നാടും വളരെ തണുത്ത പ്രതികരണമാണ് കാണിച്ചത്. ഇരു സംസ്ഥാനങ്ങൾക്കും ഈ ആശയത്തോട് തീരെ താൽപര്യമുണ്ടായിരുന്നില്ലെന്നും, അതുകൊണ്ട് തന്നെ പുതിയ തുരങ്കം എന്ന ആശയം ഏറെ നാൾ നിലനിന്നില്ല എന്നും ഉന്നതാധികാര സമിതി അംഗമായ കെ.ടി.തോമസ് രേഖപ്പെടുത്തിയിരിക്കുന്നു.[72]

ഉന്നതാധികാരസമിതി[തിരുത്തുക]

ജസ്റ്റിസ്.കെ.ടി.തോമസിന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി ഈയിടെ സുപ്രീംകോടതിയിൽ സമർപ്പിച്ച തങ്ങളുടെ റിപ്പോർട്ടിൽ അണക്കെട്ട് സുരക്ഷിതമാണ് എന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ ജലനിരപ്പ് 142 അടിയായി ഉയർത്താൻ തമിഴ്നാടിന് അധികാരമില്ലെന്നും ഉന്നതാധികാരസമിതി വ്യക്തമാക്കി.[73]

2014 ലെ സുപ്രീംകോടതി വിധി[തിരുത്തുക]

മുഖ്യ ന്യായാധിപൻ ആർ.എം.ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രകാരം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാടിന് അനുമതി ലഭിച്ചു. കേരളം നടപ്പിലാക്കിയ അണക്കെട്ട് സുരക്ഷാനിയമം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ കേന്ദ്ര ജല കമ്മീഷൻ അദ്ധ്യക്ഷനായുള്ള ഒരു മൂന്നംഗ സമിതിയേയും സുപ്രീംകോടതി നിയോഗിച്ചു. അദ്ധ്യക്ഷനെക്കൂടാതെ കേരളവും, തമിഴ്നാടും നിയോഗിക്കുന്ന ഓരോ വ്യക്തികളായിരിക്കും മറ്റംഗങ്ങൾ.[74]

ജനകീയ പ്രക്ഷോഭം[തിരുത്തുക]

അണക്കെട്ട് മാറ്റിനിർമ്മിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ മനുഷ്യ മതിൽ

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് നിരവധി ജനകീയ പ്രക്ഷോഭങ്ങൾ കേരളത്തിലും തമിഴ് നാട്ടിലും ഉണ്ടായിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 136 ൽ നിന്നും 142 അടിയായും അണക്കെട്ട് ബലപ്പെടുത്തിയ ശേഷം 152ഉം അടിയായി ഉയർത്താമെന്ന 2006 ലെ സുപ്രീംകോടതി വിധിയെത്തുടർന്ന് 2006 മാർച്ച് 3ന് ഫാദർ ജോയി നിരപ്പേൽ ചെയർമാനായി മുല്ലപ്പെരിയാർ സമരസമിതി രൂപം കൊണ്ടു. സമരസമിതിയുടെ നേതൃത്വത്തിൽ ശ്രദ്ധേയമായ പ്രത്യക്ഷസമരങ്ങൾ ആറു ഘട്ടങ്ങളിലായി നടത്തുകയുണ്ടായി. പെരിയാറിൻറെ തീരത്തുള്ള ചപ്പാത്തിൽ സമരസമിതിയുടെ നേതൃത്വത്തിൽ 2006 ഡിസംബർ 25നാരംഭിച്ച റിലേ ഉപവാസം ഇന്നും തുടരുകയാണ്. [75]

2011 നവംബർ മാസം ഉണ്ടായ ഭൂചലനങ്ങളെത്തുടർന്ന് കേരളത്തിൽ ജനകീയ വികാരം കൂടുതൽ ശക്തമായി. നവംബർ 28 ന് ഇടുക്കി ജില്ലയിലും 29 ന് ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലും ഹർത്താൽ ആചരിക്കുകയുണ്ടായി. 28ന് പാർലമെൻറ് വളപ്പിൽ കേരളത്തിൽ നിന്നുള്ള എം പി മാർ സത്യാഗ്രഹമനുഷ്ഠിച്ചു. ഡിസംബർ എട്ടിന് മുല്ലപ്പെരിയാർ മുതൽ എറണാകുളം വരെ മനുഷ്യമതിൽ സൃഷ്ടിക്കുകയുണ്ടായി.

മുല്ലപ്പെരിയാർ അണക്കെട്ട് ചിത്രശാല[തിരുത്തുക]

സമീപകാലത്ത് തമിഴ്നാട്ടിൽ മുല്ലപെരിയാർ പ്രശ്നം കത്തി നിൽക്കുകയാണ്. ഇതിനെ ഒരു വർഗീയ കലാപമാക്കി മാറ്റാൻ ചില രാഷ്ട്രീയ പാർടികൾ ശ്രമിക്കുന്നുണ്ട്. അതിൽ വൈകോ നേതൃത്വം നൽകുന്ന എം.ഡി.എം.കെ യും തിരുമാവലവന്റെ വിടുതലൈ സിരുത്തൈഗൽ പാർട്ടിയും കൂടുതൽ ശ്രദ്ധിക്കുന്നു. അത് മാത്രമല്ല തമിഴകത്തിൽ ഉള്ള ദിനമലർ, സൺ ടി.വി എന്നീ വാർത്താ ദൃശ്യ മാധ്യമങ്ങളും ഇതിൽ തമിഴ് ജനതയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളം തമിഴ് നാട്ടിന് വെള്ളം തരാതിരിക്കാൻ മുല്ലപെരിയാർ അണക്കെട്ട് പൊളിക്കാൻ തീരുമാനിച്ചിരിക്കുന്നു, ജീവൻ പോയാലും അതിനെ നാം എതിർക്കണം എന്നാണ് അവിടെയുള്ള കർഷകരോട് അവർ പറഞ്ഞു പരത്തുന്നത്. വിദ്യാഭ്യാസം ഇല്ലാത്ത പാവം കർഷകർ അത് വിശ്വസിക്കുകയും ചെയ്യുന്നു.

കൂടുതൽ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • കെ.ടി., തോമസ് (2012). മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ. ഡി.സി.ബുക്സ്. ISBN 978-81-264-3885-3. Archived from the original on 2013-01-09. Retrieved 2013-04-07.
  • സി.ജി., മധുസൂദനൻ (2010). ദ മുല്ലപ്പെരിയാർ കോൺഫ്ലിക്ട് (PDF). നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്. ISBN 978-81-87663-91-1. Archived from the original (PDF) on 2011-12-15. Retrieved 2013-04-08.
  1. Oct 10, TNN / Updated; 2020; Ist, 14:21. "Mullaperiyar Dam turns 125 | Kochi News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-08-03. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)
  2. 2.0 2.1 2.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; nrld എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Frye1918 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ET Bureau (2 December 2011). "Tamil Nadu tells Supreme Court to restrain Kerala on Mullaiperiyaru dam". Economic Times. Retrieved 6 December 2011.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; study എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2020-01-10. Retrieved 2021-10-20.
  7. "Periyar Dam D00820 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  8. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 26
  9. മുല്ലപ്പെരിയാർ കോൺഫ്ലിക്ട്സ്- മധുസൂദനൻ, ശ്രീജ പുറം 7
  10. "Periyar Tiger Reserve -". www.forest.kerala.gov.in. Archived from the original on 2019-03-04. Retrieved 2018-10-10.
  11. "Periyar Tiger Reserve -". www.keralatourism.org.
  12. "Periyar Hydroelectric Project JH00356 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  13. "Periyar Power House PH00365 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  14. "Periyar Vaigai Major Irrigation Project JI02611 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  15. "മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ". ടൈംസ് ഓഫ് ഇന്ത്യ. 1962-05-11. സുർക്കി മിശ്രിതമുപയോഗിച്ചുപണിത ഈ അണക്കെട്ട്, കനത്തസുരക്ഷാഭീഷണിയുയർത്തുന്നു
  16. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 20-21
  17. "കണ്ണീർവീണ കരാർ". മലയാള മനോരമ. മലയാളികളുടെ ഉറക്കംകെടുത്തുന്ന അണക്കെട്ട്
  18. "മുല്ലപ്പെരിയാർ സ്പെഷ്യൽ". മലയാള മനോരമ.
  19. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 26
  20. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 21
  21. Sadasivan, S. N (2003). River Disputes in India: Kerala Rivers Under Siege. Mittal Publications. p. 15. ISBN 8170999138.
  22. "Inter - State Dispute over Water and Safety in India: The Mullaperiyar Dam, a Historical Perspective". The American College, Madurai, India. Archived from the original on 2014-07-12. Retrieved 2018-02-10.{{cite web}}: CS1 maint: bot: original URL status unknown (link)
  23. T.P., Sreenivasan (2012-01-08). "The Mullaperiyar Dam dispute between Kerala and Tamil Nadu is unnecessary". NDTV. Archived from the original on 2017-07-11. Retrieved 2018-02-10.{{cite web}}: CS1 maint: bot: original URL status unknown (link)
  24. "മുല്ലപ്പെരിയാറിൽ ഇനിയെന്ത്". ചിന്ത. Archived from the original on 2018-02-10. Retrieved 2018-02-10.{{cite web}}: CS1 maint: bot: original URL status unknown (link)
  25. 25.0 25.1 "ജോൺ പെനിക്യൂക്ക്". തമിഴ്നാട് പബ്ലിക്ക് സർവ്വീസ് കമ്മീഷൻ. Archived from the original on 2018-02-10. Retrieved 2013-04-20.{{cite news}}: CS1 maint: bot: original URL status unknown (link)
  26. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 20
  27. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 21-22
  28. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 22
  29. മുല്ലപ്പെരിയാർ കോൺഫ്ലിക്ട്സ്- മധുസൂദനൻ, ശ്രീജ പുറം 10
  30. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 28-29
  31. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 33-34
  32. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 720. 2011-12-12. {{cite news}}: |access-date= requires |url= (help)
  33. "Indian Independence Act 1947" (PDF). British Government. Archived from the original on 2018-02-11. Retrieved 2018-02-11.{{cite web}}: CS1 maint: bot: original URL status unknown (link)
  34. "മുല്ലപ്പെരിയാർ പാട്ടക്കരാർ ഇപ്പോഴത്തെ സ്ഥിതി". മാതൃഭൂമി ദിനപത്രം. Archived from the original on 2011-12-03. Retrieved 2011-11-30. മുല്ലപ്പെരിയാർ ഡാം - കരാർ വിവരങ്ങൾ - മാതൃഭൂമിപത്രം
  35. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 23
  36. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 23
  37. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 23-25
  38. "സയന്റിഫിക്ക് എക്സ്പർട്ട് വിൽ സോൾവ് ദ ഇഷ്യൂ". ഇക്കണോമിക് ടൈംസ്. 2011-12-15. അണക്കെട്ട് തർക്കം ശാസ്ത്രീയമായി പരിഹരിക്കേണ്ടതുണ്ട്
  39. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 44
  40. "Section 108 in The States Reorganisation Act, 1956". Indiancanoon. Archived from the original on 2018-02-11. Retrieved 2018-02-10.{{cite web}}: CS1 maint: bot: original URL status unknown (link)
  41. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 73
  42. ടോം, വൂട്ടൻ (2012-09-07). "മച്ചു ഡാം ഡിസാസ്റ്റർ ഓഫ് 1979". ഇന്ത്യാവാട്ടർപോർട്ടൽ.
  43. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 44
  44. മുല്ലപ്പെരിയാർ ഡാം: ചില വെളിപ്പെടുത്തലുകൾ - കെ.ടി. തോമസ് പുറം 44-45
  45. ആർ., കൃഷ്ണകുമാർ (2000-12-08). "Over to the Supreme Court". Frontline. Archived from the original on 2018-02-11. Retrieved 2013-04-21. മിറ്റൽ കമ്മിറ്റി തമിഴ്നാടിനനുകൂലമായാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് കേരളത്തിന്റെ പ്രതിനിധി പരമേശ്വരൻ നായർ പറഞ്ഞു{{cite news}}: CS1 maint: bot: original URL status unknown (link)
  46. മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 57-58
  47. മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 59
  48. മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 59
  49. "Periyar Hydroelectric Project JH00356 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  50. "Periyar Power House PH00365 -". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  51. മുല്ലപ്പെരിയാർ കോൺഫ്ലിക്ട്സ്- മധുസൂദനൻ, ശ്രീജ പുറം 11
  52. "മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ചരിത്രവും കരാറും". മാതൃഭൂമി ദിനപത്രം. Archived from the original on 2011-12-03. Retrieved 2011-11-30. പെരിയാർ പാട്ടക്കരാറിൽ തമിഴ്നാടിന്റെ വഞ്ചനയെക്കുറിച്ച് ദിവാൻ.സർ.സി.പി. മൗണ്ട് ബാറ്റനെ ധരിപ്പിക്കുന്നു
  53. "Serious damage' to masonry of Mullaperiyar dam detected". The Hindu. 2011-12-07. Archived from the original on 2018-02-11. Retrieved 2018-02-10.{{cite news}}: CS1 maint: bot: original URL status unknown (link)
  54. "Experts confirm Kerala's fears on Mullaperiyar Dam". NDTV. 2011-11-30. Retrieved 2018-02-10.
  55. ജലവകുപ്പ് മന്ത്രാലയം - മുല്ലപ്പെരിയാർ വിഷയം
  56. ഹിന്ദു ദിനപത്രം - എം.കെ.പരമേശ്വരൻ , മുല്ലപ്പെരിയാർ പ്രത്യേക സെൽ അദ്ധ്യക്ഷൻ
  57. "മാതൃഭൂമി ദിനപത്രം - അണക്കെട്ടിന്റെ സുരക്ഷ". Archived from the original on 2011-12-01. Retrieved 2011-12-02.
  58. മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 142
  59. ജെയിംസ്, വിൽസൺ (2010-11-07). "മുല്ലപ്പെരിയാർ ഇൻ സെർച്ച് ഓഫ് ട്രൂത്ത്". Archived from the original on 2018-02-12. Retrieved 2013-04-21. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിൽ കൂടരുതെന്ന് അയ്യങ്കാർ പഠനറിപ്പോർട്ട്{{cite news}}: CS1 maint: bot: original URL status unknown (link)
  60. ഡി.കെ., പോൾ. "സീസ്മിക് സ്റ്റെബിലിറ്റി ഓഫ് മുല്ലപ്പെരിയാർ കോമ്പോസിറ്റ് ഡാം". എക്സ്പർട്ട് ഐസ്. Archived from the original on 2018-02-12. Retrieved 2013-04-22. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷസംബന്ധിച്ചുള്ള റൂർക്കി ഐ.ഐ.ടി പഠന റിപ്പോർട്ട്{{cite news}}: CS1 maint: bot: original URL status unknown (link)
  61. മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 144-145
  62. ഡി.കെ., പോൾ. "സീസ്മിക് സ്റ്റെബിലിറ്റി ഓഫ് മുല്ലപ്പെരിയാർ കോമ്പോസിറ്റ് ഡാം". എക്സ്പർട്ട് ഐസ്. Archived from the original on 2018-02-12. Retrieved 2013-04-22. ഭൂകമ്പത്തിൽ മുല്ലപ്പെരിയാർ മുഖ്യഅണക്കെട്ടും അനുബന്ധ അണക്കെട്ടും തകർന്ന് പോയേക്കാം{{cite news}}: CS1 maint: bot: original URL status unknown (link)
  63. "IIT, Roorkee report on Mullaperiyar says dam not safe". Times of India. 2009-10-28. Retrieved 2018-02-12.
  64. "മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക്". മാതൃഭൂമി ഓൺലൈൻ. {{cite news}}: |access-date= requires |url= (help)
  65. "മുല്ലപ്പെരിയാർ സത്യാവസ്ഥകൾ". മലയാള മനോരമ ദിനപത്രം. {{cite news}}: |access-date= requires |url= (help)
  66. "മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ചു പഠിക്കാൻ ഐ.ഐ.ടി.യുമായി കരാർ". മാതൃഭൂമി ഓൺലൈൻ. {{cite news}}: |access-date= requires |url= (help)
  67. "മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷാ സാധ്യതകൾ". മാതൃഭൂമി ഓൺലൈൻ. {{cite news}}: |access-date= requires |url= (help)
  68. "Which of the World's Hundreds of Thousands of Aging Dams Will Be the Next to Burst?".
  69. കേരളം മുല്ലപ്പെരിയാറിനെകുറിച്ച് പറയുന്നത് (pdf) (PDF), archived from the original (PDF) on 2012-06-16, retrieved 2012 ജനുവരി 3 {{citation}}: Check date values in: |accessdate= (help)
  70. പുതിയ ഡാം പരിഹാരമല്ല: പ്രൊഫ. സി.പി.റോയി, retrieved 2012 ജനുവരി 3 {{citation}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  71. ബദൽ നിർദ്ദേശങ്ങൾ പഠിക്കണം: പരിഷത്ത്, retrieved 2012 ജനുവരി 3 {{citation}}: Check date values in: |accessdate= (help)
  72. മുല്ലപ്പെരിയാർ ഡാം :ചില വെളിപ്പെടുത്തലുകൾ - കെ.ടി.തോമസ് പുറം 86-87
  73. "മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി റിപ്പോർട്ട്". മാതൃഭൂമി ഓൺലൈൻ. {{cite news}}: |access-date= requires |url= (help)
  74. "മുല്ലപ്പെരിയാർ- ജലനിരപ്പ് 142 അടിയാക്കാൻ തമിഴ്നാട് നടപടി തുടങ്ങി". ജനയുഗം ഓൺലൈൻ. 2014-05-11. Archived from the original on 2014-05-11. Retrieved 2014-05-11.{{cite news}}: CS1 maint: bot: original URL status unknown (link)
  75. "മുല്ലപ്പെരിയാർ വിഷയം-സത്യഗ്രഹസമരം". മാതൃഭൂമി ഓൺലൈൻ. {{cite news}}: |access-date= requires |url= (help)

അധികവായനയ്ക്ക്[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]