വാഴപ്പള്ളി മഹാശിവക്ഷേത്രം

Coordinates: 9°27′21.85″N 76°31′35.88″E / 9.4560694°N 76.5266333°E / 9.4560694; 76.5266333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വാഴപ്പള്ളി മഹാക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തിരുവാഴപ്പള്ളി ശ്രീ മഹാദേവർ ക്ഷേത്രം
വാഴപ്പള്ളി കിഴക്കേ ഗോപുരം
വാഴപ്പള്ളി കിഴക്കേ ഗോപുരം
തിരുവാഴപ്പള്ളി ശ്രീ മഹാദേവർ ക്ഷേത്രം is located in Kerala
തിരുവാഴപ്പള്ളി ശ്രീ മഹാദേവർ ക്ഷേത്രം
തിരുവാഴപ്പള്ളി ശ്രീ മഹാദേവർ ക്ഷേത്രം
Location in Kerala
നിർദ്ദേശാങ്കങ്ങൾ:9°27′21.85″N 76°31′35.88″E / 9.4560694°N 76.5266333°E / 9.4560694; 76.5266333
പേരുകൾ
ശരിയായ പേര്:തിരുവാഴപ്പള്ളി ശ്രീ മഹാദേവർ ക്ഷേത്രം
ദേവനാഗിരി:वाषप्पळ्ळि महाक्षॅत्र
സംസ്കൃതം:वाषप्पळ्ळि महाक्षॅत्रः
തമിഴ്:வாழப்பள்ளி பெருங்கோவில்
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
സ്ഥാനം:വാഴപ്പള്ളി, ചങ്ങനാശ്ശേരി
വാസ്തുശൈലി, സംസ്കാരം
പ്രധാന ഉത്സവങ്ങൾ:പൈങ്കുനിഉത്സവം (മീനം)
ശിവരാത്രി
മുടിയെടുപ്പ്
വിനായക ചതുർത്ഥി
ആഴിപൂജ
വാസ്തുശൈലി:കേരള-ദ്രാവിഡ ശൈലി
ക്ഷേത്രങ്ങൾ:2
ലിഖിതരേഖകൾ:വാഴപ്പള്ളി ലിഖിതങ്ങൾ
ചരിത്രം
നിർമ്മിച്ചത്:
(നിലവിലുള്ള രൂപം)
എ.ഡി. 800-ൽ (പുനഃനിർമ്മാണം)
സൃഷ്ടാവ്:രാജശേഖരവർമ്മൻ
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

കോട്ടയം ജില്ലയിലെ (കേരളം, ഇന്ത്യ) ചങ്ങനാശ്ശേരി നഗരത്തിൽ വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി മഹാശിവക്ഷേത്രം[1][2][3]. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ഹിന്ദുക്ഷേത്രമാക്കി മാറ്റി ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു[1] [4]. അതിനുമുൻപ് ഇതൊരു ദ്രാവിഡക്ഷേത്രവും, പിന്നീട് ബുദ്ധക്ഷേത്രവും ആയിരുന്നു. എ.ഡി. 820-844 കളിലെ ചേര-കുലശേഖര ചക്രവർത്തി ചേരമാൻ പെരുമാൾ നായനാർ എന്ന രാജാധിരാജ രാമ രാജശേഖരന്റെ കാലത്തെ ചെപ്പേട് (ശാസനം) ഈ ക്ഷേത്രത്തെ കുറിച്ചാണ്[4] [2]. വാഴപ്പള്ളി ശാസനം എന്നറിയപ്പെടുന്ന ഈ ലിഖിതം, കേരളത്തിൽനിന്നും കിട്ടിയിരിക്കുന്നതിൽ വെച്ച് ഏറ്റവും പുരാതനലിഖിത രേഖയാണ് (എ.ഡി. 832)[5]. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രത്തിൽ നിത്യവും പരശുരാമപൂജ നാലമ്പലത്തിൽ അഗ്നികോണിൽ നടത്തുന്നുണ്ട്[2]. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ[4] പ്രാധാന്യമേറിയ[6] വാഴപ്പള്ളി ക്ഷേത്രത്തിലെ മൂർത്തി തിരുവാഴപ്പള്ളിലപ്പൻ (തിരുവാഴപ്പള്ളി ശിവപ്പെരുമാൾ) എന്നപേരിലാണ്‌ അറിയപ്പെടുന്നത്[7][5]. ക്ഷേത്രത്തിൽ പരമശിവനോടൊപ്പം ഗണപതിയ്ക്കും കൊടിമരത്തോടുകൂടിയ പ്രത്യേക ക്ഷേത്രമുണ്ട്. ശിവന്റെ ശ്രീകോവിലിന്റെ പുറകിൽ പാർവ്വതീദേവിയ്ക്കും പ്രഥമ സ്ഥാനമുണ്ട്. ക്ഷേത്രത്തിൽ ഉപദേവതകളായി ശ്രീലകത്ത് ഗണപതി, ദക്ഷിണാമൂർത്തി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ (അദൃശ്യസങ്കല്പം), പരശുരാമൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും കൂടാതെ മതിലിനു പുറത്ത് പ്രത്യേകം ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണനും, നന്ദികേശ്വരനും വാഴുന്നു. മീനമാസത്തിൽ തിരുവാതിരനാളിൽ ആറാട്ടോടുകൂടിയ പത്തുദിവസത്തെ ഉത്സവം, കുംഭമാസത്തിൽ ശിവരാത്രി, ചിങ്ങമാസത്തിൽ വിനായക ചതുർഥി, കന്നിമാസത്തിൽ നവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

തിരുവാഴപ്പള്ളിലപ്പന്റെ തങ്കതിടമ്പ്

പരശുരാമനാൽ പ്രതിഷ്ഠിതമായ നൂറ്റെട്ടു ക്ഷേത്രങ്ങളിൽ ഒന്നിതെന്നാണ് ഐതിഹ്യം[8]. രണ്ടാം ചേരസാമ്രാജ്യത്തിലെ രണ്ടാമത്തെ ചേരരാജാവായിരുന്ന ചേരമാൻ പെരുമാൾ നായനാർ (ക്രി.വ. 800-844) അതീവ ശിവ ഭക്തനായിരുന്നു. അദ്ദേഹത്തിന്റെ സമകാലീകനായിരുന്നു ആദി ശങ്കരാചാര്യർ (ക്രി.വ. 788-820). അദ്ദേഹത്തിന്റെ കാലത്താണ് വാഴപ്പള്ളി ക്ഷേത്രം പുതുക്കിപണിത് ക്ഷേത്ര പടിത്തരങ്ങൾ ചിട്ടപ്പെടുത്തിയത്. വർത്തുളാകൃതിയിലുള്ള കരിങ്കൽ ശ്രീകോവിലിന്റെ മൂന്ന് ഭിത്തികൾക്കുള്ളിലായി‌ കിഴക്കോട്ട്‌ ശിവലിംഗപ്രതിഷ്ഠയ്ക്കു വേണ്ടിയും, പടിഞ്ഞാറേയ്ക്ക്‌ പാർവ്വതി പ്രതിഷ്ഠയ്ക്കു വേണ്ടിയും ഗർഭഗൃഹം പണിതു. വട്ടശ്രീകോവിലിനകത്തു തന്നെ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തിയെയും, ഗണപതിയെയും പ്രതിഷ്ഠിച്ചു. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേ മൂലയിൽ വലിയ തിടപ്പള്ളിയും ശ്രീകോവിലിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കുക്കുടാകൃതിയിൽ നമസ്കാര മണ്ഡപങ്ങളും ക്ഷേത്രനടയിൽ വലിയ ബലിക്കല്ലും പണികഴിപ്പിച്ചു. നാലമ്പലത്തിനു പുറത്ത് കന്നിമൂലയിൽ ശാസ്താവിനെ പ്രതിഷ്ഠിച്ചു[9]. ക്ഷേത്രതന്ത്രിയായി തരണല്ലൂർ പരമ്പരക്കും[1] പിന്നീട് ക്ഷേത്ര തന്ത്രം മൂന്നില്ലങ്ങളിലായി പിരിഞ്ഞ് കുഴിക്കാട്ടില്ലം, പറമ്പൂരില്ലം, മേന്മനയില്ലം എന്നിങ്ങനെയായി), നിത്യശാന്തിക്കായി കാസർഗോഡ് സ്വദേശിയായ തുളു ബ്രാഹ്മണകുടുംബത്തേയും അധികാര സ്ഥാനം നൽകി അവരോധിച്ചു. മേൽശാന്തിയെ [1] കുടശാന്തിയായി വാഴിച്ച് കുടശാന്തി മഠത്തിൽ താമസസൗകര്യവും ചെയ്തുകൊടുത്തു[9]. ക്ഷേത്രഗോപുരത്തിനു പുറത്ത് കിഴക്കുവശത്ത് കുടശാന്തിമഠം കാണാം.

ശിവക്ഷേത്ര പുനഃപ്രതിഷ്ഠാ വേളയിൽ ക്ഷേത്ര തന്ത്രിക്കു പെട്ടെന്ന് മൂത്ര ശങ്ക അനുഭവപ്പെടുകയും ശിവലിംഗ പ്രതിഷ്ഠക്കുള്ള ജീവകലശം സമയത്ത് ക്ഷേത്രതന്ത്രിക്ക് അഭിഷേകം ചെയ്യാനാവാതെ വരികയും ചെയ്തു. തന്ത്രി ശരീരശുദ്ധി വരുത്തി ക്ഷേത്രത്തിൽ തിരികെ വരുമ്പോൾ അകത്ത് കലശക്കൊട്ട് കേട്ട് പുനഃപ്രതിഷ്ഠ കഴിഞ്ഞെന്നു മനസ്സിലാക്കി. ശിവലിംഗ പുനഃപ്രതിഷ്ഠയും പരശുരാമൻ നടത്തിയെന്നാണ് ഐതിഹ്യം. അതിനു സ്മരണയായി ചേരമാൻ പെരുമാൾ നാലമ്പലത്തിലിനുള്ളിൽ അഗ്നികോണിൽ പരശുരാമനെ കുടിയിരുത്തി. പരശുരാമനു നിത്യേന പൂജയുണ്ട്. ഉപയോഗിക്കാതെവന്ന ഈ കലശം ഇലവന്തി തീർത്ഥസ്ഥാനത്ത് ഗണപതി സങ്കല്പത്തിൽ പ്രതിഷ്ഠനടത്തി അഭിഷേകം ചെയ്തുവത്രേ. ആ പ്രതിഷ്ഠാവേളയിൽ നേദിച്ച ഒറ്റയപ്പമാണ് വാഴപ്പള്ളി ഗണപതിയപ്പം എന്ന് പിന്നീട് പ്രസിദ്ധിയാർജ്ജിച്ചത്. ഇന്നു കാണുന്ന ഗണപതി ക്ഷേത്രസമുച്ചയം ചേരമാൻ പെരുമാളിന്റെ കാലത്താണ് നിർമ്മിച്ചത്[2].

ചരിത്രം[തിരുത്തുക]

വാഴപ്പള്ളി ക്ഷേത്രം

വാഴപ്പള്ളി ശിവക്ഷേത്ര സമുച്ചയത്തിന്റെ പുനഃനിർമ്മാണവും, ക്ഷേത്രത്തിലെ ഗണപതിക്ഷേത്ര നിർമ്മാണവും നടത്തിയത് രണ്ടാം കുലശേഖര ചേര രാജാക്കന്മാരുടെ കാലത്താണ്. [9] ശിവക്ഷേത്രത്തിന്റെ ആദ്യകാല നിർമ്മിതി നടന്നിട്ടുള്ളതിനെപറ്റിയുള്ള ആധികാരികമായ രേഖകൾ ലഭ്യമല്ല.

വാഴപ്പള്ളി ശാസനം[തിരുത്തുക]

ലിഖിതം
വിവർത്തനം
പ്രധാന ലേഖനം: വാഴപ്പള്ളി ശാസനം

രണ്ടാം ചേരസാമ്രാജ്യത്തിലെ രണ്ടാമത്തെ രാജാവായിരുന്ന ചേരമാൻ പെരുമാൾ എന്നറിയപ്പെട്ട രാജശേഖരവർമ്മ കുലശേഖരന്റെ (ക്രി.വ. 820 - 844) ഭരണകാലത്ത് എഴുതപ്പെട്ട പ്രശസ്തമായ വാഴപ്പള്ളി ശാസനം (കേരളത്തിൽ നിന്നും കിട്ടിയിട്ടുള്ളതിൽ എറ്റവും പഴയ ലിഖിതം) [10] ഈ ക്ഷേത്രാങ്കണത്തിൽ വെച്ചാണ് എഴുതപ്പെട്ടിട്ടുള്ളത്.[11] [7] [൧] ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ വാഴപ്പള്ളി ശാസനം എ.ഡി. 832-ലാണ് എഴുതപ്പെട്ടിരിക്കുന്നത്. [7] അതിനു വളരെ മുൻപുതന്നെ ഇത് മഹാക്ഷേത്രമായി കഴിഞ്ഞിരിക്കുന്നു എന്നു മനസ്സിലാക്കാം. എന്തെന്നാൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിലിരുന്നു മറ്റുക്ഷേത്രങ്ങളിലെ പൂജാവിധികളേയും അതു തെറ്റിച്ചാലുള്ള ശിക്ഷകളേയും കുറിച്ചാണ് ശാസനം പ്രതിപാദിക്കുന്നത്. [7] [5] [4] [12] [13] [14][15] [൧] [16] [17]

പള്ളിബാണപ്പെരുമാളിന്റെ പ്രയാണം[തിരുത്തുക]

കിഴക്കെ ആനക്കൊട്ടിൽ

രണ്ടാം ചേരസാമ്രാജ്യത്തിലെ അവസാന രാജാവായിരുന്ന പള്ളിവാണ പെരുമാളിന്റെ കാലത്ത് (എ.ഡി. പതിനാറാം ശതകത്തിൽ) കുമാരീല ഭട്ടന്റെ ശിഷ്യനും ശൈവ പ്രസ്ഥാനത്തിന്റെ പ്രചാരകനായിരുന്ന സംബന്ധമൂർത്തിയും, പെരുമാൾ സ്ഥാപിച്ച ബുദ്ധ വിഹാരത്തിലെ ബുദ്ധഭിക്ഷുക്കളുമായി വ്യാഖ്യാനത്തിൽ ഏർപ്പെട്ടു.[4] രണ്ടു മതങ്ങളിലേയും പ്രഗല്ഭർ പങ്കെടുത്ത ഈ സംവാദത്തിൽ, ദക്ഷിണഭാരതത്തിലെ ആറു പ്രഗല്ഭരാണ് ശൈവ പ്രസ്ഥാനത്തിന്റെ പ്രചാരകനൊപ്പം ഹിന്ദുമതത്തിനുവേണ്ടി പങ്കെടുത്തത്. രണ്ടു മതങ്ങളിലേയും പ്രഗല്ഭർ പങ്കെടുത്ത ഈ സംവാദത്തിൽ ഹിന്ദുമത വിശ്വാസികൾ വിജയിക്കുകയും രാജാവ് അടിയറവു പറയുകയും ചെയ്തു. ഇതിനോടകം കൊടുങ്ങല്ലൂർ കുരുംബക്ഷേത്രത്തെ ശിവക്ഷേത്രമാക്കി മാറ്റിയിരുന്നു. ബുദ്ധഭിക്ഷുക്കളെ മിക്കവരെയും കൊലപ്പെടുത്തുകയും ചെയ്തു.[18] തോറ്റ ബുദ്ധഭിക്ഷുക്കൾകൊപ്പം മഹോദയപുരം തലസ്ഥാനമാക്കി വാണിരുന്ന ചേര രാജാ പള്ളിബാണ പെരുമാൾക്ക് തലസ്ഥാനമായ മഹോദയപുരം (കൊടുങ്ങല്ലൂർ) വിടേണ്ടി വന്നു.[4] [19] [20]പള്ളിബാണ പെരുമാൾ തന്റെ അവസാന ദിവസങ്ങൾ ചെലവഴിക്കാനായി തന്റെ പരദേവതയായ പെരിഞ്ഞനം പള്ളി ഭഗവതിയുടെ പ്രതിഷ്ഠയുമായി നീലംപേരൂർ ശിവക്ഷേത്രത്തിൽ എഴുന്നളളി.[4] [19] [20] അതിനെ തുടർന്ന് അദ്ദേഹം ബുദ്ധമത പ്രചരണാർത്ഥമായി നിരവധി ചൈത്യങ്ങളും വിഹാരങ്ങളും പണിതു (നീലമ്പേരൂർ പള്ളി ഭഗവതി ക്ഷേത്രം, കിളിരൂർ ഭഗവതി ക്ഷേത്രം തുടങ്ങിയവ) വളരെക്കാലങ്ങളോളം നീലമ്പേരൂർ ആസ്ഥാനമാക്കി ഭരണം നടത്തി.[6] [19] [21] [22][23] പള്ളിബാണപ്പെരുമാളിനെ ബ്രാഹ്മണാധീശത്വത്തെ എതിർത്ത അവസാനത്തെ ചെറുത്തു നില്പായി ചൂണ്ടിക്കാണിക്കപെടുന്നു.[24] ഈ കാലഘട്ടത്തിൽ നീലമ്പേരൂർ ശിവലിംഗ പ്രതിഷ്ഠയുമായി പത്തു ബ്രാഹ്മണ കുടുംബങ്ങൾ (പിന്നീട് പത്തില്ലത്തിൽ പോറ്റിമാർ എന്നറിയപ്പെട്ടു) വാഴപ്പള്ളിയിലെത്തി നീലമ്പേരൂർ ശിവചൈതന്യത്തെ വാഴപ്പള്ളി ശിവ ക്ഷേത്രത്തിൽ ലയിപ്പിക്കുകയും ചെയ്തു, ശിവലിംഗ പ്രതിഷ്ഠ വാഴപ്പള്ളി ദേവലോകത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. [1]

പത്തില്ലത്തിൽ പോറ്റിമാർ[തിരുത്തുക]

നീലംപേരൂർ ഗ്രാമത്തിൽ നിന്നുവന്ന പത്തു ബ്രാഹ്മണകുടുംബങ്ങൾ പിന്നീട് വാഴപ്പള്ളിയിൽ സ്ഥിരതാമസമാക്കി. [4]ക്ഷേത്ര ഊരാണ്മക്കാരായ ഇവരുടെ ക്ഷേത്രഭരണം പതിനേഴാം നൂറ്റാ‍ണ്ടിന്റെ അവസാനകാലത്തോളം നീണ്ടു നിന്നു. ഈ പത്തു ബ്രാഹ്മണ കുടുംബങ്ങൾ ചങ്ങഴിമുറ്റത്തുമഠം, കൈനിക്കരമഠം, ഇരവിമംഗലത്തുമഠം, കുന്നിത്തിടശ്ശേരിമഠം, ആത്രശ്ശേരിമഠം, കോലൻചേരിമഠം, കിഴങ്ങേഴുത്തുമഠം, കിഴക്കുംഭാഗത്തുമഠം, കണ്ണഞ്ചേരിമഠം, തലവനമഠം എന്നിവയാണ്. വിഖ്യാതമായ വാഴപ്പള്ളി ശാസനം കണ്ടെടുത്തത് ഇതിലൊരു മഠമായ തലവനമഠത്തിൽ നിന്നാണ്. [7] [9] [2] വിലക്കില്ലിമഠം എന്നാണ് ചങ്ങഴിമുറ്റത്തു മഠം അറിയപ്പെട്ടിരുന്നത്.[1] ഈ ചങ്ങഴിമുറ്റത്തു മഠത്തിലെ കാരണവരായിരുന്നു വാഴപ്പള്ളി ക്ഷേത്രത്തിലെ പ്രധാനപൂജ നടത്തിയിരുന്നത്.[1] [25][26]

രാജശേഖര വർമ്മൻ[തിരുത്തുക]

രാജശേഖര വർമ്മൻ

കുലശേഖര പരമ്പരയിലെ രണ്ടാമത്തെ ചക്രവർത്തിയായ രാജശേഖര വർമ്മനാണ്‌ (ക്രി.വ. 820-844) കേരളീയനായ ചേരമാന് ‍പെരുമാൾ നായനാർ. ഇദ്ദേഹത്തിന്റെ കഥ ചേക്കിഴാർ പെരിയപുരാണത്തിൽ വിവരിക്കുന്നുണ്ട്‌. ഇദ്ദേഹത്തിന്റെ കാലത്ത് വാഴപ്പള്ളി ക്ഷേത്ര പുനരുദ്ധികരണം നടത്തി പടിത്തരങ്ങൾ നിശ്ചയിച്ചതായി കരുതുന്നു. ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും, മാധവാചാര്യരുടെ ശങ്കരവിജയത്തിലും രാജശേഖരവർമ്മയെപ്പറ്റി പ്രതിപാദിക്കുന്നതിനാൽ അദ്ദേഹം ശങ്കരാചാര്യരുടെ സമകാലികനായിരുന്നു എന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌.[27][28] കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ശാസനം രാജശേഖരവർമ്മന്റെതായ വാഴപ്പള്ളി ശാസനം ആണ്‌.[29] അദ്ദേഹം സുഹൃത്തായ സുന്ദരമൂർത്തി നായനാരുമൊത്ത്‌ ദക്ഷിണേദ്ധ്യയിലുള്ള ശിവക്ഷേത്രങ്ങളിലേക്ക്‌ തീർത്ഥയാത്ര നടത്തിയെന്നും തീരുവഞ്ചിക്കുളത്ത്‌ വച്ച്‌ രണ്ടു പേരും സമാധിയായെന്നും വിശ്വസിക്കുന്നു.[30]

പള്ളിബാണ പെരുമാൾ[തിരുത്തുക]

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മഹോദയപുരം ഭരിച്ച ചേരവംശ രാജാവായിരുന്നു പള്ളിബാണ പെരുമാൾ. കേരളത്തിലെ ബുദ്ധമതത്തിന്റെ അവസാനത്തെ പ്രചാരകനായിരുന്നു അദ്ദേഹം.[31] ബുദ്ധമത പ്രചരണാർത്ഥം പള്ളിബാണ പെരുമാൾ നിർമ്മിച്ച ആദ്യ ക്ഷേത്രം കൊടുങ്ങല്ലൂരിനടുത്തുള്ള പെരിഞ്ഞനം പള്ളിയിൽ ഭഗവതിക്ഷേത്രമാണ്. എന്നാൽ ആര്യാധിനിവേശത്തെ തുടർന്ന് കൊടുങ്ങല്ലൂർ വിട്ട് കുട്ടനാട്ടിലെ നീലമ്പേരൂർ ശിവക്ഷേത്രത്തിൽ അദ്ദേഹം പെരിഞ്ഞനം ഭഗവതിയെ കുടിയിരുത്തി ക്ഷേത്രം നിർമ്മാണം നടത്തി.[32] അതിൽ പ്രകോപിതരായ ക്ഷേത്ര ഊരാണ്മാ ബ്രാഹ്മണർ, നീലമ്പേരൂരിലെ ശിവലിംഗ പ്രതിഷ്ഠയുമായി വാഴപ്പള്ളിയിലെത്തി, അവിടുത്തെ ശിവലിംഗ പ്രതിഷ്ഠയിൽ നീലമ്പേരൂർ ശിവചൈതന്യത്തെ കുടിയിരുത്തി. പള്ളിബാണപ്പെരുമാൾ തന്റെ അവസാന കാലഘട്ടം ചെലിവഴിച്ചത് നീലമ്പേരൂരിലായിരുന്നു.[33] പള്ളിബാണപ്പെരുമാൾ പിന്നീട് കോട്ടയത്തിനടുത്തുള്ള കിളിരൂരിലും ബുദ്ധ ക്ഷേത്രം (കിളിരൂർ കുന്നിൽ ക്ഷേത്രം) കഴിപ്പിച്ചു. വിഹാരാകൃതിയിൽ പണികഴിപ്പിച്ച ക്ഷേത്രത്തിൽ ബ്രഹ്മധ്യാനം ചെയ്തുകൊണ്ടു യോഗമുദ്രയോടുകൂടി അശ്വത്ഥമൂലകത്തിങ്കൽ സ്ഥിതി ചെയ്യുന്ന വിധത്തിൽ ബുദ്ധദേവനെ പ്രതിഷ്ഠിച്ചു.[34] നീലംപേരൂർ ക്ഷേത്രത്തിലുള്ള പള്ളിബാണപ്പെരുമാളിന്റെ പ്രതിമയിൽ രണ്ടു കയ്യിലും അംശവടിയുള്ള തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് മതപരമായതും രാജഭരണപരമായതുമായ അധികാരത്തെയാണ് സൂചിപ്പിക്കുന്നത്.[35] [36] [37]

ചെമ്പകശ്ശേരി രാജാവ്[തിരുത്തുക]

സാഷ്ടാംഗം നമസ്കരിക്കുന്ന ചെമ്പകശ്ശേരിയുടെ ശില്പം വലിയ ബലിക്കല്ലിനരുകിൽ

ക്ഷേത്രത്തിലെ പന്തീരടിപൂജയുടെ ചരിത്രം: വാഴപ്പള്ളി ക്ഷേത്രത്തിന് കുട്ടനാട്ടിൽ 54000 പറ നിലം ഉണ്ടായിരുന്നു.[4] [2] ദേവസ്വം പാട്ടനെല്ല് അളക്കാൻ വേണാട്ടുകര പാടത്തുപോയ പത്തില്ലത്തിൽ ഒരു മഠമായ ചങ്ങഴിമുറ്റത്തുമഠത്തിലെ ഉണ്ണിയെ ചെമ്പകശ്ശേരിയിലെ പടയാളികൾ കൊന്നുകളഞ്ഞു. [2] ക്ഷേത്രേശനെ പ്രതിനിധീകരിച്ചു പോയ ഉണ്ണി കൊല്ലപ്പെട്ടതറിഞ്ഞ് പത്തില്ലത്തുപോറ്റിമാർ രാജാവിനെ ആക്രമിച്ചു. ബ്രഹ്മഹത്യയെ തുടർന്ന് ഉണ്ണിയുടെ പ്രേതം രക്ഷസ്സായി ക്ഷേത്രം മുഴുവൻ ചുറ്റിനടന്നു. അന്ന് നിരവധി ഉപദ്രവങ്ങൾ ജനങ്ങൾക്കുണ്ടായിട്ടുണ്ട്. ക്ഷേത്രപൂജകൾക്ക് വിഘ്നങ്ങളും പതിവായിരുന്നു. ഒടുവിൽ ആ ആത്മാവിനെ വടക്കുകിഴക്കേമൂലയിൽ പടിഞ്ഞാട്ട് ദർശനമായി പ്രതിഷ്ഠിച്ചു. [4]

ചെമ്പകശ്ശേരി രാജാവിനോടുള്ള പ്രതികാരമായി ബ്രഹ്മരക്ഷസ്സിനു മുൻപിൽ കഴുമരം നാട്ടി രാജാവിന്റെ പ്രതിരൂപമുണ്ടാക്കി അതിൽ കഴുവേറ്റി (കെട്ടി തൂക്കി) നിർത്തി. ഇതറിഞ്ഞ് ചെമ്പകശ്ശേരി രാജാവ് വാഴപ്പള്ളിയിൽ എഴുന്നെള്ളി വല്യമ്പലനടയിൽ മാപ്പുചൊല്ലി സാഷ്ടാഗം നമസ്കരിച്ചു. ഉണ്ണിയെ കൊന്നതിനു പരിഹാരമായി ക്ഷേത്രത്തിൽ പന്തീരടി പൂജ ഏർപ്പാടാക്കി. [9] [2] [38] എങ്കിലും ചെമ്പകശ്ശേരി രാജാവിന്റെ കഴുവേറ്റിയ പ്രതിരൂപം മാറ്റാൻ പോറ്റിമാർ അനുവദിച്ചില്ല. ഏതാനും വർഷങ്ങൾക്കു മുൻപു (ക്രി.വ. 1970-കളിൽ) മാത്രമാണ് കഴുമരവും പ്രതിരൂപവും തിരുവിതാകൂർ ദേവസ്വം അധികാരികൾ ബ്രഹ്മരക്ഷസ്സിന്റെ നടയിൽനിന്നും എടുത്തുമാറ്റിയത്. ചെമ്പകശ്ശേരി രാജാവ് തിരുവാഴപ്പള്ളിലപ്പനോട് മാപ്പുചൊല്ലി സാഷ്ടാംഗം നമസ്കരിച്ചതിന്റെ ഓർമക്കായി അമ്പലപ്പുഴ ദേവനാരായണന്റെ നമസ്കരിച്ചുകിടക്കുന്ന രൂപം വല്ല്യബലിക്കല്ലിനടുത്ത് കല്ലിൽ കൊത്തിവെച്ചിട്ടുണ്ട്.[2] [9]

വാഴപ്പള്ളി താളിയോലകൾ[തിരുത്തുക]

ക്ഷേത്രത്തിനെക്കുറിച്ചും അവിടുത്തെ പൂജാദികളെക്കുറിച്ചും പ്രതിപാദിക്കുന്ന നിരവധി താളിയോലകൾ ലഭ്യമാണ്. ക്ഷേത്രതന്ത്രം അവകാശമുള്ള പറമ്പൂർ, കുഴിക്കാട് എന്നി മഠത്തിൽ സൂക്ഷിച്ചിരിക്കുന്ന താളിയോലകൾ തിരുവല്ല പി.ഉണ്ണികൃഷ്ണൻ നായർ പഠനവിധേയമാക്കുകയുണ്ടായി. [1] ക്ഷേത്രത്തിൽ അന്നു നിലനിന്നിരുന്ന പൂജാദികർമ്മങ്ങളെക്കുറിച്ചും അന്നു നടന്ന മോക്ഷണശ്രമത്തെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നത് ഇതിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ട്. [൫]

കുടശാന്തി[തിരുത്തുക]

കിഴക്കേനടയിലെ കുടശാന്തിമഠം

ക്ഷേത്ര നിത്യപൂജകൾക്കായി അവകാശസ്ഥാനമുള്ള കാസർകോട്ടെ തുളു ബ്രാഹ്മണ കുടുംബത്തിനായിരുന്നു കുടശാന്തി പട്ടം. കുടശാന്തിയായി അവരോധിച്ചുകഴിഞ്ഞാൽ ലൗകിക ജീവിതമായി ബന്ധം പുലർത്താൻ പാടില്ലാത്തതിനാൽ ഇവർ താമസിച്ചിരുന്നത് കിഴക്കേനടയിലെ കുടശാന്തി മഠത്തിലായിരുന്നു. പത്തില്ലത്തിൽ പോറ്റിമാരുടെ ക്ഷേത്രഭരണശേഷം കാസർകോട്ടെ തുളു ബ്രാഹ്മണ കുടുംബത്തിൽ നിന്നും ആരും പൂജക്കുവന്നിരുന്നില്ല. പിന്നീട് തിരുവിതാംകൂർ ദേവസ്വം ഭരണത്തിൽ എല്ലാ വർഷവും ഓരോ ബ്രാഹ്മണരെ തിരഞ്ഞെടുക്കുകയും അവർക്ക് കുടശാന്തി മഠത്തിൽ താമസസൗകര്യം കൊടുക്കുകയും ചെയ്തുപോന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും അത് തുടർന്നിരുന്നെങ്കിലും 1975-ഓടുകൂടി നിന്നുപോയി.[39] കിഴക്കേനടക്കു പുറത്തായി കുടശാന്തി മഠം ഇന്നുമുണ്ട്.

ക്ഷേത്ര രൂപകല്പന[തിരുത്തുക]

വാഴപ്പള്ളിക്ഷേത്രത്തിലെ ദക്ഷിണാമൂർത്തി സോപാന നടയിലെ ദ്വാരപാലകർ

പത്തില്ലത്തിൽ പോറ്റിമാർ നീലമ്പേരൂരിൽ നിന്നും ലിംഗപ്രതിഷ്ഠയുമായി വന്നപ്പോൾ ഇവിടെ ബുദ്ധക്ഷേത്രം ഉണ്ടായിരിക്കാനാണ് സാധ്യത.[4] ആ പഴയ ക്ഷേത്രം അന്ന് ചേരമാൻ പെരുമാളിനാൽ വിപുലീകരിച്ചിരിക്കാം. പിന്നീട് ഇന്നു കാണുന്നതുപോലെ പുനർനിർമ്മിക്കപ്പെട്ടത്‌ എ. ഡി. പതിനേഴാം ശതകത്തിൽ പത്തില്ലത്തിൽ പോറ്റിമാരുടെകാലത്താണ്. മഹാക്ഷേത്ര പ്രൗഢിയിലുള്ള വാഴപ്പള്ളിക്ഷേത്രം അറിയപ്പെടുന്നത് വലിയമ്പലം എന്നാണ്, അതിനുകാരണം ക്ഷേത്രത്തിന്റെ വിസ്തൃതിയും നിർമ്മാണ വൈദഗ്ദ്ധ്യവുമാണ്.[9]

പതിനാറാം ശതകത്തിന്റെ അവസാനമായപ്പോഴേക്കും സമ്പൽസമൃദ്ധിയിൽ ധാരാളിച്ച ക്ഷേത്ര ഊരാണ്മക്കാരായ പത്തില്ലത്തിൽ പോറ്റിമാർ നാലമ്പലം ഇരുനിലയിൽ വിമാനരീതിയിൽ പുതുക്കി പണിതു. ബലിക്കൽ പുരയും വിളക്കുമാടവും പണിയുവാനായി കരിങ്കൽ അടിത്തറയും കെട്ടി. തിരുവിതാംകൂർ രാജാ അനിഴംതിരുനാൾ മാർത്താണ്ഡവർമ്മയുടെ വിരോധം മൂലം തെക്കുംകൂർ യുദ്ധത്തിൽ പത്തില്ലത്തിൽ പോറ്റിമാരെ നാമാവശേഷമാക്കുകയും ക്ഷേത്രനിർമ്മാണം നിർത്തിവെക്കേണ്ടിവരുകയും ചെയ്തു.[40] പണിതീരാത്ത കരിങ്കൽ അടിത്തറ മാത്രമുള്ള ബലിക്കൽ പുരയും വിളക്കുമാടവും ഇന്നും ക്ഷേത്രത്തിൽ കാണാം.

ശ്രീകോവിൽ[തിരുത്തുക]

ശ്രീമഹാദേവ സോപാനം
ശ്രീപാർവ്വതി സോപാനം
മഹാഗണപതി സോപാനം‍

വർത്തുളാകൃതിയിൽ കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന ഇവിടുത്തെ ശ്രീകോവിലിന്‌ 150 അടിയോളം ചുറ്റളവുണ്ട്‌. വാഴപ്പള്ളിയിലെ വട്ട ശ്രീകോവിലും നമസ്കാരമണ്ഡപങ്ങളും പെരുന്തച്ചൻ പണിതീർത്തതാണ് എന്നാണ് വിശ്വാസം. ഇവിടുത്തെ ശ്രീകോവിലിന്റെ പഴക്കം തിട്ടപ്പെടുത്തിയിട്ടില്ല. മൂന്ന് ഭിത്തികൾക്കുള്ളിലാണ്‌ ഗർഭഗൃഹം പണിതിരിക്കുന്നത്. വട്ടശ്രീകോവിലിന്റെ കിഴക്കേ ആറ് സോപാനപടികൾ കടന്ന് അകത്തുകടക്കുമ്പോൾ വീണ്ടും രണ്ട് പടികൾ കൂടെകടന്ന് ചതുരശ്രീകോവിലിന്റെ പുറത്തേ ഗർഭഗൃഹത്തിലും വീണ്ടും ഒരു പടി കടന്ന് അകത്തേ ഗർഭഗൃഹത്തിലും പ്രവേശിക്കാം. പ്രധാന ഗർഭഗൃഹം ചതുരാകൃതിയിലാണ്, ഇതിൽ കിഴക്കോട്ട്‌ ദർശനമായി രണ്ടടി ഉയരം വരുന്ന ശിവലിംഗപ്രതിഷ്ഠയാണ്. അതിനുപുറത്ത് പടിഞ്ഞാറേയ്ക്ക്‌ ദർശനമായി പാർവ്വതി പ്രതിഷ്ഠയുമാണ്‌. അതിനും വെളിയിലായിട്ടാണ് ഇതേ ശ്രീകോവിലിനകത്തു തന്നെ തെക്കോട്ട് ദർശനമായി ദക്ഷിണാമൂർത്തിയെയും, ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. ശ്രീകോവിലിന്റെ മുകൾഭാഗം പ്ലാവിൻ തടിയാൽ മറച്ചിരിക്കുന്നു, അത് ചെമ്പുതകിടുകൊണ്ട് മേഞ്ഞിട്ടുണ്ട്. ശ്രീകോവിലിന്റെ രണ്ടുവശങ്ങളിലേയും സോപാനപടികൾ പിത്തളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിയിരിക്കുന്നു.

വർത്തുളാകൃതിയിലുള്ള കരിങ്കൽ ശ്രീകോവിലിന്റെ പുറംചുമരുകൾ തടിയിലുള്ള കൊത്തു പണികളാൽ അലങ്കരിച്ചിരിക്കുന്നു. പ്ലാവിൻ കാതലിൽ കടഞ്ഞെടുത്ത ഈ ശില്പങ്ങൾ മനോഹരങ്ങളാണ്.[൨] കിഴക്കേ സോപാനത്തിലെ ദ്വാരപാലകർ എട്ടടി പൊക്കമുള്ള കരിങ്കല്ലിൽ തീർത്തതാണ്. ശ്രീകോവിലിന്റെ മറ്റുനടയിലെ ദാരുനിർമിതിയിലുള്ള ദ്വാരപാലകർക്ക് അഞ്ചര അടിയോളം പൊക്കമുണ്ട്. അവ നിറങ്ങൾ കൊടുത്ത് ഭംഗിയാക്കിയിരിക്കുന്നു. വടക്കേ സോപാനം സാധാരണയായി തുറക്കാറില്ല. പടിഞ്ഞാറെ സോപാനത്തിനു താഴെയായി തിരുവാഴപ്പള്ളിലപ്പനെ കുടുംബസമേതനായി കരിങ്കല്ലിൽ ചിത്രീകരിച്ചിരിക്കുന്നു.[9] തിരുവാഴപ്പള്ളിയിലപ്പൻ തന്റെ ഇടത്തെ തുടയിൽ പാർവ്വതീദേവിയെ ഇരുത്തിയിട്ടുണ്ട്. മടിയിൽ സുബ്രഹ്മണ്യനെയും, വലതുഭാഗത്തു ഗണപതിയെയും, ശാസ്താവിനെയും, ഇടതുവശത്ത് പരശുരാമനെയും, നന്ദികേശ്വരനെയും കാണാം. [9] ഇപ്പോൾ അത് പിത്തളയിൽ പൊതിഞ്ഞിട്ടുണ്ട്. ശ്രീകോവിലിന്റെ കരിങ്കൽ അടിത്തറയിൽ വട്ടെഴുത്തിലെഴുതിയിട്ടുണ്ട്.[41]

നാലമ്പലം[തിരുത്തുക]

നാലമ്പലം-പാർവ്വതീദേവിനട (പടിഞ്ഞാറെ ഗോപുരത്തിൽ നിന്ന്)

വെട്ടുകല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം നൂറ്റൻപത്‌ അടി ചതുരമാണ്‌. പുറമേ സിമന്റുകൊണ്ട് തേച്ചിട്ടുണ്ട്. നാലമ്പലത്തിന് പത്ത് അടി വീതിയുണ്ട്‌. നാലമ്പലത്തിന്റെ കിഴക്കുവശം തെക്കുവടക്കായി ഇരുനില മാളികയോടുകൂടിയ വിമാന ഗോപുരമാണ്‌. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേ മൂലയിൽ വലിയ തിടപ്പള്ളിയും, ശ്രീകോവിലിന്റെ കിഴക്കും പടിഞ്ഞാറും വശങ്ങളിലായി നമസ്കാര മണ്ഡപങ്ങളും, വടക്കു കിഴക്കു മൂലയിൽ മണിക്കിണറും പണിതീർത്തിട്ടുണ്ട്. മണിക്കിണറിലെ വെള്ളം അഭിഷേകത്തിനും തിടപ്പള്ളിയിലേക്കും മാത്രം ഉപയോഗിക്കുന്നു. നാലമ്പലത്തിലെ കരിങ്കൽ തൂണുകളിൽ നാലുവശങ്ങളിലും ദീപങ്ങൾ ഏന്തിയ സാലഭഞ്ജികമാരെ തീർത്തിട്ടുണ്ട്. മിനുസമേറിയ കരിങ്കൽ പാളികൾ പാകിയിട്ടുള്ള നാലമ്പലത്തിന്റെ തെക്കുകിഴക്കേ മൂലയിലായാണ് പരശുരാമപൂജ നിത്യവും നടത്തുന്നത്. ഇതിനോടു ചേർന്നുതന്നെയാണ് നവരാത്രി ദിനങ്ങളിൽ സരസ്വതീപൂജയും നടത്താറുള്ളത്.[9]

നമസ്കാരമണ്ഡപം[തിരുത്തുക]

കിഴക്കേ നമസ്കാര മണ്ഡപം: മുകളിൽ നിന്നുമുള്ള ദൃശ്യം

മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ രണ്ടു നമസ്കാര മണ്ഡപങ്ങളുണ്ട്. ഒന്നാമത്തേത് കിഴക്കേ സോപാനത്തിൽ തിരുവാഴപ്പള്ളിലപ്പന്റെ നടയിലും, രണ്ടാമത്തേത് പടിഞ്ഞാറെ സോപാനത്തിൽ പാർവ്വതി ദേവിനടയിലും. ഇവിടുത്തെ നമസ്കാര മണ്ഡപങ്ങൾ പെരുന്തച്ചൻ കുക്കുടാകൃതിയിലാണ് പണിതീർത്തിരിക്കുന്നത്.[9] കിഴക്കേ നമസ്കാര മണ്ഡപത്തിലുള്ള ശില്പചാരുതയേറിയ കരിങ്കൽ തൂണുകൾ ഒറ്റക്കല്ലിൽ തീർത്തവയാണ്.[9] അതിന്റെ മുകൾ ഭാഗത്ത് നാലടിയിൽ കൂടുതൽ വണ്ണമുള്ളപ്പോൾ താഴെ അര അടി മാത്രമേ വലിപ്പമുള്ളു.

കിഴക്കേ നമസ്കാര മണ്ഡപത്തിലെ ചിത്ര ചാരുതയേറിയ ഒറ്റക്കൽ തൂണുകൾ

നമസ്കാര മണ്ഡപത്തിലെ മുകൾഭാഗം നാല്പത്തിനാല് നാഗരാജാക്കന്മാരെ ചിത്രീകരിച്ചിരിക്കുന്നു.[9] അതുകൂടാതെ വളരെയേറെ ദാരുശില്പങ്ങളാൽ സമ്പന്നമാണ് കിഴക്കേ നമസ്കാരമണ്ഡപം. ചെമ്പുകൊണ്ട് മേഞ്ഞിരിക്കുന്ന മണ്ഡപത്തിൽ രണ്ടു നന്തികേശ്വര പ്രതിഷ്ഠകളുണ്ട്. പഞ്ചലോഹത്തിൽ തീർത്തതാണ് സോപാനത്തോട് ചേർന്നുള്ള പടിഞ്ഞാറേ പ്രതിഷ്ഠ. ഈ നന്തികേശ്വര പ്രതിഷ്ഠയ്ക്കും ഭഗവാനും ഇടയിലൂടെ ആരും മറികടക്കാറില്ല. കിഴക്കേ മണ്ഡപത്തിലുള്ള ആൽ വിളക്കിൽ 365 ദീപനാളങ്ങൾ ഉണ്ട്. മുന്നൂറ്റി അറുപത്തിഅഞ്ച് ദീപങ്ങൾ ഒരു വർഷത്തിലെ 365 ദിവസത്തെയാണ് കുറിക്കുന്നത്.[39] ഒരു പ്രാവിശ്യം ആൽ വിളക്കു കത്തിച്ചാൽ ഒരു വർഷം മുഴുവനും തേവർക്ക് വിളക്കുതെളിയിച്ച പുണ്യമെന്ന് ഭക്തർ വിശ്വസിക്കുന്നു.

പടിഞ്ഞാറെ നമസ്കാര മണ്ഡപത്തിലും ധാരാളം കൊത്തുപണികൾ കാണാം. നമസ്കാര മണ്ഡപത്തിൽ മുകളിലായുള്ള അഷ്ടപത്മങ്ങളുടെ ദാരു ശില്പങ്ങൾ ഉണ്ട്. അതിനൊത്തനടുക്കായി സരസ്വതി ശില്പവും കാണാം. ഈ പ്രതിഷ്ഠയാണ് നവരാത്രി ദിനങ്ങളിൽ നാലമ്പലത്തിൽ സരസ്വതീപൂജക്ക് വെച്ചുപൂജിക്കുന്നത്. കിഴക്കേ മണ്ഡപത്തിലേതു പോലെ തന്നെ പടിഞ്ഞാറെ മണ്ഡപത്തിലും ആൽ വിളക്കുണ്ട്. ദീപാരാധന സമയങ്ങളിലും കലശാഭിഷേക ദിവസങ്ങളിലും മാത്രം ഈ ആൽ വിളക്കുകൾ തെളിയിക്കുന്നു.

ധ്വജസ്തംഭം[തിരുത്തുക]

മഹാദേവ നടയിലെ ധ്വജസ്തംഭം

രണ്ടു ധ്വജസ്തംഭങ്ങൾ ഉള്ള ചുരുക്കം ചിലക്ഷേത്രങ്ങളിൽ ഒന്നാണ് വാഴപ്പള്ളി മഹാക്ഷേത്രം. മഹാദേവക്ഷേത്ര നടയിലും, മഹാഗണപതി ക്ഷേത്ര നടയിലുമാണ് കൊടിമരങ്ങൾ ഉള്ളത്. രണ്ടും ചെമ്പുകൊടിമരങ്ങളാണ്. ചേരരാജ പെരുമാൾ‍ രണ്ടു ക്ഷേത്രനടയിലും ധ്വജപ്രതിഷ്ഠകൾ നടത്തി മീനമാസത്തിൽ തിരുവാതിര നാളിൽ ആറാട്ട് ആകത്തക്കരീതിയിൽ പത്തു ദിവസത്തെ ഉത്സവം നിശ്ചയിച്ചു. ഗണപതി നടയിൽ കൊടിമര പ്രതിഷ്ഠ നടത്തി ഉച്ചനേദ്യം തിരിച്ചെടുത്തു എന്ന് ഒരു ഐതിഹ്യം ഉണ്ട്. ഐതിഹ്യം എന്തായാലും ഗണപതിനടയിൽ ഉച്ചനേദ്യം പടിത്തരമായിട്ടില്ല. രാജഭരണം മാറി ദേവസ്വം ഭരണത്തിൽ വന്നപ്പോഴും ഇവിടെ ഗണപതിനടയിൽ ഉച്ചപൂജയുണ്ടെങ്കിലും ഇപ്പോഴും ദേവസ്വത്തിൽ നിന്ന് നേദ്യമില്ല (സങ്കല്പം). ഇവിടെ ഗണപതി തന്റെ ഉച്ചനേദ്യം പുറത്തുനിന്ന് വരുത്തി കഴിക്കുന്നു എന്നാണ് വിശ്വാസം. പ്രസിദ്ധമായ വാഴപ്പള്ളി ഗണപതിയപ്പമാണ് ഉച്ചയ്ക്ക് നിവേദിക്കുന്നത്.[9]

മഹാദേവന്റെ നടയിൽ നന്തിയെ ശിരസ്സിലേറ്റിക്കൊണ്ട് നിൽക്കുന്ന കൊടിമരത്തിനാണ് ഇവിടെ നീളം കൂടുതൽ. ഏകദേശം നൂറടി ഉയരം വരും. മൂഷികനെ ശിരസ്സിലേറ്റുന്ന ഗണപതിനടയിലെ കൊടിമരത്തിന് എൺപതടി ഉയരമേയുള്ളൂ.

പുനഃധ്വജപ്രതിഷ്ഠ[തിരുത്തുക]

വാഴപ്പള്ളിക്ഷേത്രത്തിലെ രണ്ടു ധ്വജപ്രതിഷ്ഠകളും 1975-ൽ പുനഃപ്രതിഷ്ഠിക്കുകയുണ്ടായി. ഇവിടുത്തെ പഴയ കൊടിമരങ്ങൾ തേക്കിൻതടിയിൽ നിർമ്മിച്ചതായിരുന്നു. അവ ക്ഷേത്രത്തിനകത്ത് തെക്കുവശത്തായി ദഹിപ്പിക്കുകയും പുതിയ കൊടിമരത്തിനായി കോൺക്രീറ്റിൽ വാർത്തു പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു.[39]. പുനഃധ്വജപ്രതിഷ്ഠയോട് അനുബന്ധിച്ച് 13-ദിവസത്തെ ഉത്സവം ആഘോഷിച്ചിരുന്നു.

ഇലവന്തി തീർത്ഥം[തിരുത്തുക]

ഇലവന്തി തീർത്ഥം

തിരുവാഴപ്പള്ളിയിലെ തീർത്ഥക്കുളം ഇലവന്തി തീർത്ഥം ആണ്, ഇത് ക്ഷേത്ര മതിൽക്കകത്ത് വടക്കുകിഴക്കുമൂലയിലാണ്. ഈ തീർത്ഥസ്ഥാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്; ഈ ക്ഷേത്രക്കുളത്തിൽ നിന്നുമെടുത്ത കല്ലാണ് ഗണപതി പ്രതിഷ്ഠക്കായി തന്ത്രിയായ തരണല്ലൂർ നമ്പൂതിരി ഉപയോഗിച്ചത്. പ്രതിഷ്ഠാ കലശാവസാനത്തിൽ ഈ കല്ലാണ് രൂപമാറ്റം വന്നുചേർന്ന് ഗണപതി പ്രതിഷ്ഠയായത് എന്നു വിശ്വസിക്കുന്നു. തന്മൂലം ഗണപതിപ്രതിഷ്ഠ സ്വയംഭൂവായി കണക്കാക്കപ്പെടുന്നു.

ക്ഷേത്ര മതിൽകെട്ട്[തിരുത്തുക]

ക്ഷേത്ര മതിൽക്കെട്ട് തെക്കുപടിഞ്ഞാറെ മൂല

ഇരുനൂറു വർഷങ്ങളിൽ കൂടുതൽ പഴക്കമുള്ള ക്ഷേത്രമതിൽക്കെട്ട് പണിതീർത്തത് 18-ആം നൂറ്റാണ്ടിലാണ്. മൈസൂർ സുൽത്താനായിരുന്ന ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാനും ക്ഷേത്രസംരക്ഷണത്തിനുമായി വാഴപ്പള്ളി ഊരാണ്മക്കാരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ രാജാവായിരുന്ന കാർത്തിക തിരുനാൾ രാമവർമ്മയുടെ (ധർമ്മരാജാവ്) കാലത്ത് നിർമ്മിക്കപ്പെട്ടു. (ദളവ രാമയ്യന്റെ തെക്കുകൂറിലെ പടനീക്കത്തോടെ പത്തില്ലത്തിൽ പോറ്റിമാരുടെ പ്രതാപം ഇതിനോടകം അസ്തമിച്ചു കഴിഞ്ഞിരുന്നു.) ചുവന്ന കടുപ്പമേറിയ കല്ലിനാൽ നിർമ്മിച്ച മതിൽക്കെട്ടിനു സമചതുരാകൃതിയാണ്. ഏകദേശം 10-അടിയിലേറ പൊക്കത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്. ടിപ്പു സുൽത്താൻ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളെ ആക്രമിക്കാൻ പുറപ്പെട്ടത് 1789-ലാണ്.[42] തിരുവിതാംകൂർ മഹാരാജാവ് കാർത്തികതിരുനാളിന്റെ മന്ത്രിയായിരുന്ന കുഞ്ചുകുട്ടിപിള്ളയുടെ നേതൃത്വത്തിൽ പെരിയാറ്റിലെ തടയണ പൊട്ടിച്ചു കൃത്രിമ വെള്ളപ്പൊക്കം ഉണ്ടാക്കി. അതിനെത്തുടർന്നു ടിപ്പുവിനുണ്ടായ വൻനാശനഷ്ടങ്ങൾ കാരണം മൈസൂർ സൈന്യം തിരുവിതാംകൂർ ആക്രമിക്കാതെ മടങ്ങിപ്പോവുകയായിരുന്നു. [43]

പ്രതിഷ്ഠകൾ[തിരുത്തുക]

തിരുവാഴപ്പള്ളിലപ്പൻ (ശിവൻ)[തിരുത്തുക]

തിരുവാഴപ്പള്ളി തേവരുടെ ശില്പം - കിഴക്കേആനക്കൊട്ടിലിൽ

തിരുവാഴപ്പള്ളിക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള ചുരുക്കം ചിലക്ഷേത്രങ്ങളിലൊന്നാണ് ഇത്. യമധർമ്മനെ നിഗ്രഹിച്ച് മാർക്കണ്ഡേയന് എന്നും പതിനാറുവയസ്സു കൊടുത്ത് ചിരഞ്ജീവിയാക്കി അനുഗ്രഹിച്ച് വാണരുളുന്ന മഹാരുദ്രമൂർത്തി സങ്കല്പത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. തലയിൽ ചന്ദ്രക്കല ചൂടിയും, ഇടംകയ്യിൽ മാനും വലംകൈയ്യിൽ മഴുവും ധരിച്ചും മൂന്നാമത്തെ കൈകൊണ്ട് ദുഃഖങ്ങൾ സ്വീകരിച്ചും നാലാമത്തെ കൈയ്യാൽ അനുഗ്രഹം ചൊരിഞ്ഞും തിരുവാഴപ്പള്ളിലപ്പൻ വാഴപ്പള്ളിയിൽ കുടികൊള്ളുന്നു.

ധ്യാനശ്ലോകം
ചർമം കൊണ്ട് ഉടയാടയുണ്ട് നിടിലെ, തീ കണ്ണും മുണ്ട് ഇന്നുമേ.
ചന്ദ്രൻ മൌലിയിലുണ്ട്, ചാരുനദിയും കൂടുണ്ട് ചരത്തഹോ.
ചാടും മാൻ കരതാരിലുണ്ട്, ചുടലപാമ്പുണ്ട് സർവാംഗവും.
ചർമാദ്രീശാ ഭവ ചരണം, അടിചിത്രം ശർമമേകീടുമേ.
കീഴിൽ ഭോഷത്വമാർന്നങ്ങ് ഇരവു, പകല് ചെയ്തുള്ള ദുഷ്കർമമെല്ലാം.
ഈഷൾക്കും ഭേദമെന്യേ പടുതയോട്, പറഞ്ഞങ്ങു കണ്ണും ചുവത്തി.
ദ്വേഷത്തോടെ കൃതാന്തൻ വലിയ, കയറുമായ് വന്നടുക്കും ദശായാം.
വാഴപ്പള്ളിൽ ക്രിതാന്താന്തകൻ അടിയനെ, വന്നാശു കാത്തീടവേണം.

വിശേഷ ദിവസങ്ങൾ

പാർവ്വതി[തിരുത്തുക]

ശിവ-പാർവ്വതിക്ഷേത്ര ശ്രീകോവിൽ

പടിഞ്ഞാറേക്ക് ദർശനമരുളി പ്രധാന ശ്രീകോവിലിൽ, സ്വയംവര പാർവ്വതി രൂപത്തിൽ ശ്രീ പാർവ്വതിയെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. പാർവ്വതിയുടെ വലതു കൈയ്യിൽ കുങ്കുമചെപ്പും ഇടത്തെ കൈയ്യിൽ താമരമൊട്ടും ഉണ്ട്. ശ്രീ പരമേശ്വരനെ വിവാഹം കഴിക്കാനായി കതിർമണ്ഡപത്തിൽ നിൽക്കുന്ന സങ്കല്പമാണ് സ്വയംവര പാർവ്വതിയുടേത്. ശ്രീ പാർവ്വതി നടയിൽ മൂന്നുപൂജയാണ് ഉള്ളത് (ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ). പാർവ്വതീദേവി ശിവസാന്നിധ്യത്തിൽ സർവ്വമംഗളകാരിണിയായ കല്യാണരൂപിണിയാണ്. ഇവിടെ സ്വയംവര പൂജ വളരെ പ്രത്യേകതയുള്ളതാണ്. ദേവിയുടെ സ്വയംവരപൂജാധ്യാനശ്ലോകം ഇങ്ങനെയാണ്.

ധ്യാനശ്ലോകം
ശംഭും ജഗന്മോഹന രൂപ വർണ്ണം,
വിലോകൃലജ്ജാകുലിതാം സ്മിതാഢ്യാം.
മധുകമാലാം സ്വസഖീകരാഭ്യാം,
സംബിഭ്രതിമദ്രി സുതാം ഭജേയം.

വിശേഷ ദിവസങ്ങൾ

ഗണപതി[തിരുത്തുക]

മഹാഗണപതി ക്ഷേത്രം

കേരളത്തിലെ പ്രശസ്തമായ ഈ ഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹാഗണപതി സങ്കല്പത്തിലാണ്. ഭക്തർ ഗണപതിയച്ചൻ എന്നാണ് തേവരെ വിളിക്കുന്നത്. അരവയറുവരെ മാത്രമാണ് ഇവിടുത്തെ പ്രതിഷ്ഠ (നോക്കുക: ഐതിഹ്യം). തെക്കോട്ട് ദർശനമായി പ്രതിഷ്ഠയുള്ള ഏക മഹാക്ഷേത്രമാണിത്. എന്നും കടുംപിടുത്തവും നിർബന്ധവും മൂലം രാജാധികാരങ്ങളെ മുട്ടുകുത്തിച്ച ഈ തേവരെ വണങ്ങി മാത്രമേ ഭക്തർക്കു ശിവക്ഷേത്രത്തിൽ പോലും പ്രവേശനമുള്ളു.

വിശേഷ ദിവസങ്ങൾ

  • വിനായക ചതുർത്ഥി
  • ഗജപൂജ

ഉപദേവതകൾ[തിരുത്തുക]

ധർമ്മശാസ്താ ക്ഷേത്രം

ശാസ്താവ്[തിരുത്തുക]

മതിൽക്കകത്ത് തെക്കു-പടിഞ്ഞാറേമൂലയിലാണ് (കന്നിമൂലയിൽ) ശാസ്താക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ട് ദർശനമായി അർദ്ധപട്ടബന്ധം ധരിച്ചിരിക്കുന്ന അയ്യനാർ രൂപം തന്നെയാണ് ശാസ്താവിന്. ഈ കോവിലിന്റെ മുകൾ ഭാഗത്ത് അശ്വാരൂഢനായി നായാട്ട് നടത്തുന്ന ശാസ്താവിന്റെ ദാരുശില്പം കാണാം. ഇത് ശാസ്താവിന്റെ ആദിമരൂപമായ രേവന്തമൂർത്തിയെ സൂചിപ്പിക്കുന്നു. മൃഗയാസക്തനായ ശാസ്താവിന്റെ ഈ രൂപം തന്നെ ശാസ്താവ്‌ എന്ന താന്ത്രിക ദേവത അഥവാ അയ്യനാർ എന്ന ദ്രാവിഡ ദേവത ബുദ്ധനല്ല എന്നതിന്റെ തെളിവാണ്‌.

ഇവിടുത്തെ പ്രധാന വഴിപാടുകൾ എള്ളുകിഴിയും നീരാജനവും ആണ്. മണ്ഡലകാലങ്ങളിലെ ദീപാരാധനയും ആഴിപൂജയും ഉണ്ടാകും. സാധാരണ ആഴിപൂജ ദിവസങ്ങളിൽ വില്ലടിച്ചാംപാട്ട് എന്ന കലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്.

വിശേഷ ദിവസങ്ങൾ

ദക്ഷിണാമൂർത്തി[തിരുത്തുക]

ദക്ഷിണാമൂർത്തി ക്ഷേത്രം

നാലമ്പലത്തിനകത്ത് വലിയ ശ്രീകോവിലിൽ തെക്കോട്ട് ദർശനമായി ശിവസ്വരൂപമായ ദക്ഷിണാമൂർത്തി (ശിവലിംഗ പ്രതിഷ്ഠ) കുടികൊള്ളുന്നു. പണ്ട് നടതുറന്ന് ദർശനയോഗ്യമായിരുന്ന പ്രതിഷ്ഠ പിന്നീടെപ്പോഴോ ഇല്ലാതായി. വളരെ വർഷങ്ങൾക്കുശേഷം 2008-ൽ വീണ്ടും നട ഭക്തജനങ്ങൾക്കായി തുറന്നു കൊടുത്തു. ഇവിടുത്തെ ദക്ഷിണാമൂർത്തിയെ നിത്യവും കുളിച്ചു തൊഴുന്നത് ബുദ്ധിശക്തിക്കും വിദ്യാസമ്പത്തിനും പ്രയോജനകരമാണ് എന്ന് ഭക്തർ വിശ്വസിക്കുന്നു.

ശ്രീലകത്തു ഗണപതി[തിരുത്തുക]

ദക്ഷിണാമൂർത്തിയോട് ചേർന്നുതന്നെയാണ് ശ്രീലകത്തു ഗണപതിയുടെ പ്രതിഷ്ഠ. ഈ പ്രതിഷ്ഠയായിരുന്നു ആദ്യകാലങ്ങളിൽ പ്രധാനം. ഇപ്പോഴത്തെ പ്രധാന ഗണപതി മൂർത്തിയെ പിൽക്കാലത്ത് പ്രതിഷ്ഠിച്ചതാണ്‌.[9]. ക്ഷേത്രത്തിൽ ധാരാളം ഗണപതി പ്രതിഷ്ഠകളുണ്ട്. ശിലാവിഗ്രഹങ്ങളും, അതുപോലെതന്നെ ദാരുശില്പങ്ങളുമുണ്ട്. പെരുംതച്ചൻ നിർമ്മിച്ചതെന്നു വിശ്വസിക്കുന്ന കരിങ്കൽത്തൂണിലും ഗണപതി പ്രതിഷ്ഠയുണ്ട്.

കീഴ്തൃക്കോവിലപ്പൻ (മഹാവിഷ്ണു)[തിരുത്തുക]

കീഴ്തൃകോവിൽ ക്ഷേത്രം

ക്ഷേത്ര മതിൽക്കെട്ടിനു പുറത്ത് പടിഞ്ഞാറെ കുളത്തിന് (പുതുക്കുളം) പടിഞ്ഞാറു വശത്താണ് കീഴ്തൃക്കോവിൽ ക്ഷേത്രം. മഹാവിഷ്ണുവാണിവിടെ പ്രതിഷ്ഠ. നാലു കൈകളോടു കൂടി ശംഖചക്രഗദാപത്മധാരിയായി നിൽക്കുന്ന രൂപത്തിൽ കിഴക്കോട്ട് ദർശനമായിട്ടാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. എന്നാൽ, ശ്രീകൃഷ്ണനായാണ് പ്രതിഷ്ഠാസങ്കല്പം. പരമശിവന്റെ രൗദ്രഭാവം കുറയ്ക്കുന്നതിനാണ് ഈ പ്രതിഷ്ഠ എന്നും അതല്ല ശൈവവൈഷ്ണവബന്ധത്തിനുവേണ്ടിയാണെന്നും അഭിപ്രായങ്ങളുണ്ട്. കോവിലിനു മുൻപിലുള്ള പടിഞ്ഞാറേ ക്ഷേത്രക്കുളത്തിൽ സ്ത്രീകളുടെ (ഗോപസ്ത്രീകൾ) കുളി ഭഗവാൻ കാണുന്നുണ്ട് എന്നൊരു കഥ പ്രചാരത്തിലുണ്ട്.

വിശേഷ ദിവസങ്ങൾ

നാഗരാജാവ്, നാഗയക്ഷി[തിരുത്തുക]

നാഗരാജാ പ്രതിഷ്ഠ

ക്ഷേത്ര മതിൽക്കകത്ത് പടിഞ്ഞാറു ഭാഗത്തായിട്ട് കിഴക്കോട്ട് ദർശനമായി ആൽമരത്തിനു അടുത്തായിട്ടാണ് നാഗരാജാവിന്റേയും നാഗയക്ഷിയുടേയും പ്രതിഷ്ഠ. ചിത്രകൂടക്കല്ലുകളിലും കരിങ്കല്ലുകളിലുമായാണ് നാഗപ്രതിഷ്ഠകളുള്ളത്. എല്ലാ മാസത്തിലേയും ആയില്യം നാളിൽ നടത്തുന്ന ആയില്യംപൂജ മാത്രമെ ഇവിടെ പതിവുള്ളു.

വിശേഷ ദിവസങ്ങൾ

  • തുലാം ആയില്യം (ആയില്യം പൂജ)

തുലാമാസത്തിലെ ആയില്യത്തിനാണ് വാഴപ്പള്ളിയിൽ സർപ്പബലി നടത്തുന്നത്. നാഗരാജാവായി വാസുകിയും കൂടെ നാഗയക്ഷിയുമാണ് പ്രധാന ദേവതാസങ്കൽപം‍.

പരശുരാമൻ[തിരുത്തുക]

പരശുരാമ സങ്കല്പം

വലിയ നാലമ്പലത്തിനകത്ത് തെക്കു-കിഴക്കേ മൂലയിലാണ് പരശുരാമപൂജ നടത്തുന്നത്. മഹാഗണപതിയെ തൊഴുത് കിഴക്കുവശത്തു കൂടി വലിയ നാലമ്പലത്തിനുള്ളിൽ കടക്കുമ്പോൾ, നമസ്കാരമണ്ഡപത്തിന്റെ കിഴക്കു വശത്തുള്ള ഋഷഭത്തിന്റെ കൊമ്പുകൾക്കിടയിലൂടെ തിരുവാഴപ്പള്ളിലപ്പനെ തൊഴുത്, തെക്കോട്ട് നോക്കി ശ്രീ പരശുരാമനെ തൊഴണം എന്ന് ആചാരം. അവിടെ ഭാർഗ്ഗവരാമ സങ്കല്പ ദീപപ്രതിഷ്ഠയാണ് തൊഴേണ്ടത്. അതുപോലെ തന്നെ ശ്രീകോവിലിനു വടക്കുവശത്തു വലം വെച്ചു തിരിയുമ്പോൾ വടക്കോട്ടു നോക്കി ദേവലോകത്തപ്പനേയും തൊഴണം. വാഴപ്പള്ളി തേവരുതന്നെയാണ് ദേവലോകത്തും ഇരിക്കുന്നത് എന്നാണ് വിശ്വാസം. നീലമ്പേരൂരിൽ നിന്നും കൊണ്ടുവന്ന ശിവലിംഗപ്രതിഷ്ഠയാണ് ദേവലോകത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത്.

ബ്രഹ്മരക്ഷസ്സ്[തിരുത്തുക]

ബ്രഹ്മരക്ഷസ്സിന്റെ പ്രതിഷ്ഠ

ചങ്ങഴിമുറ്റത്ത് ഉണ്ണിയുടെ പ്രേതത്തെയാണ് ക്ഷേത്രത്തിൽ വടക്കുകിഴക്കുമൂലയിൽ പടിഞ്ഞാട്ട് ദർശനമായി ബ്രഹ്മരക്ഷസ്സായി പ്രതിഷ്ഠിച്ചിരിക്കുന്നത്.[4]. ചങ്ങഴിമുറ്റത്ത് ഉണ്ണിയെ കൊന്നത് ചെമ്പകശ്ശേരി രാജാവിന്റെ പടയാളികൾ ആയിരുന്നു. തന്മൂലം രാജാവിനോടുള്ള പക മൂലം, രക്ഷസ്സിന്റെ നടക്കു മുൻപിലായി മുൻപ് ചെമ്പകശ്ശേരി രാജാവിന്റെ ആൾരൂപം കഴുവേറ്റി നിർത്തിയിട്ടുണ്ടായിരുന്നെങ്കിലും പിന്നീട് അതെടുത്തുമാറ്റി.

ഐതിഹ്യങ്ങൾ പലതുമുണ്ടെങ്കിലും ബ്രഹ്മരക്ഷസ്സും യക്ഷനും യക്ഷിയുമെല്ലാം ആദ്യകാല ദ്രാവിഡാചാരത്തിന്റെ ബാക്കിപത്രമാവാനാണ്‌ സാധ്യത. ബ്രഹ്മരക്ഷസ്സിന് രണ്ടു സന്ധ്യക്കും വിളക്കു വെക്കുന്നതല്ലാതെ പ്രത്യേക പൂജകളോ, വിശേഷദിവസങ്ങളോ പതിവില്ല.

സുബ്രഹ്മണ്യൻ[തിരുത്തുക]

ശ്രീലകത്ത് സുബ്രഹ്മണ്യസ്വാമിയ്ക്കായി സങ്കല്പപൂജ നടത്തുന്നു. പുത്രനായ പെരുന്ന സുബ്രഹ്മണ്യസ്വാമി തിരുവാഴപ്പള്ളിയിലപ്പന്റെ മടിത്തട്ടിൽ ഇരുന്ന് ദർശനം തരുന്നു എന്നാണ് വിശ്വാസം.

ക്ഷേത്രത്തിലെ പൂജകൾ[തിരുത്തുക]

കടുംതുടി

വാഴപ്പള്ളി ക്ഷേത്രത്തിൽ നിത്യേന അഞ്ചു പൂജകളും, നാല് അഭിഷേകങ്ങളും, മൂന്നു ശ്രീബലികളുണ്ട്.

നിർമാല്യം[തിരുത്തുക]

വാഴപ്പള്ളി ക്ഷേത്ര ശ്രീകോവിൽ തുറക്കുന്നത് പുലർച്ചെ നാലര മണിക്കാണ്. ആ സമയത്ത് ശംഖുനാദവും, തകിലും, നാദസ്വരവും, കടുംതുടിയും (വാഴപ്പള്ളി ക്ഷേത്രത്തിൽ മാത്രം ഉപയോഗിക്കുന്ന വാദ്യോപകരണം) കൊണ്ട് ഭഗവാൻ പള്ളിയുണർത്തപ്പെടുന്നു എന്ന സങ്കല്പത്തിൽ നിർമാല്യദർശനം നടക്കുന്നു. [൩][44]

ഒന്നാം അഭിഷേകം[തിരുത്തുക]

ശിവലിംഗത്തിൽ എണ്ണ അഭിഷേകം നടത്തുന്നു, അതിനുശേഷം ശംഖാഭിഷേകം ആരംഭിക്കുന്നു. മന്ത്രപൂതമായ തീർത്ഥം ശംഖിൽ നിറച്ച് അഭിഷേകം നടത്തുന്നതിനു പിന്നീട് വെള്ളി കലശത്തിലെ ജലാഭിഷേകത്തോടെ അഭിഷേകചടങ്ങുകൾ സമാപിക്കുന്നു. പിന്നെ മലർ നിവേദ്യമായി. മലർ, ശർക്കര, കദളിപ്പഴം എന്നിവയാണ് അതിനുള്ള നൈവേദ്യങ്ങൾ.

ഉഷഃപൂജ[തിരുത്തുക]

മലർനിവേദ്യത്തെ തുടർന്ന് ഉഷഃപൂജ തുടങ്ങും. ഇതിന് അടച്ചുപൂജയുണ്ട്. ധാരാളം ശർക്കര ചേർത്ത നെയ്പ്പായസം, വെള്ളനിവേദ്യം എന്നിവയാണ് ഉഷഃപൂജയുടെ നിവേദ്യങ്ങൾ. സൂര്യൻ ഉദിക്കുന്നതിനു മുൻപ് ഉഷഃപൂജ അവസാനിക്കുന്നു,

എതൃത്തപൂജ[തിരുത്തുക]

സുര്യോദയസമയത്തെ പൂജ. ഇതിനു എതിരേറ്റുപൂജ അല്ലെങ്കിൽ എതൃത്തപൂജ എന്നു പറയും. സൂര്യകിരണങ്ങളെ എതിരേറ്റുകൊണ്ടുള്ള പൂജ എന്ന അർത്ഥത്തിലാണ് എതിരേറ്റുപൂജ എന്നു പറയുന്നത്.[44] ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്കും കീഴ്ശാന്തിമാർ പൂജ നടത്തി നിവേദ്യം അർപ്പിക്കുന്നു. ശ്രീകോവിലിനകത്ത് ഗണപതി, ദക്ഷിണാമൂർത്തി, സങ്കല്പ സുബ്രഹ്മണ്യൻ, നാലമ്പലത്തിനകത്ത് പരശുരാമൻ, നമസ്കാര മണ്ഡപത്തിൽ നന്തികേശ്വരൻ, പുറത്തെ പ്രദക്ഷിണവഴിയിൽ കന്നിമൂല ശാസ്താവ്, വടക്കുഭാഗത്ത് ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപദേവതകൾ. മറ്റ് രണ്ട് പ്രധാന മൂർത്തികളായ പാർവ്വതീദേവിയ്ക്കും മഹാഗണപതിയ്ക്കും പൂജയും നിവേദ്യവും നടത്തുന്നതും ഈ സമയത്തുതന്നെയാണ്.

വാഴപ്പള്ളിക്ഷേത്രം: വിഗഹ വീക്ഷണം

അഷ്ടപദി[തിരുത്തുക]

അടച്ചുപൂജ സമയത്തു പുറത്തു ഇടയ്ക്കയും ചേങ്ങിലയും കൊട്ടി അഷ്ടപദി പാടി ഭഗവാനെ പ്രീതിപ്പെടുത്തുന്നു. ഇത് 20 മിനിട്ടോളം നീളുന്നു. ഭഗവത് കീർത്തനങ്ങൾ അഷ്ടപദി പാടുമ്പോൾ ഇടയ്ക്കയും ചേങ്ങിലയും അകമ്പടി സേവിക്കുന്നു. [44] എതൃത്ത പൂജക്കും പന്തീരടി പൂജക്കും ഉച്ച പൂജക്കും അത്താഴപൂജക്കും അഷ്ടപദി പാടുന്നു. ശ്രീലകം അടച്ചുതുറന്നു കഴിഞ്ഞ ഉടനെ തന്നെ എതൃത്ത ശീവേലിക്കായി വിളക്കു വെക്കും.

എതൃ‍ത്തശീവേലി എഴുന്നള്ളിപ്പ്‍ കന്നിമൂല ശാസ്താവിന്റെ നടയ്ക്കരികിൽ

എതൃ‍ത്തശീവേലി[തിരുത്തുക]

തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിൽ കാണുകയാണ് ശീവേലിയുടെ ആന്തരാർത്ഥം എന്നാണ്‌ സങ്കല്പം. അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശീവേലി അത്രെ. ദ്വാരപാലകരും, അഷ്ടദിക്പാലകരും സപ്തമാതൃക്കളും ശിവഭൂതഗണങ്ങളും ക്ഷേത്രപാലകനും ഈ സമയത്ത് തങ്ങൾക്കുള്ള നിവേദ്യം സ്വീകരിക്കുന്നു എന്നാണ് വിശ്വാസം. ഹവിസ്സും ജലഗന്ധ പുഷ്പാദികളുമായി മേൽശാന്തിയും തലയിൽ ഭഗവത് വിഗ്രഹവുമായി കീഴ്ശാന്തിയും എഴുന്നള്ളുന്നു. ഭൂതഗണങ്ങളെ പ്രതിനിധീകരിക്കുന്ന ബലിക്കല്ലുകളിന്മേലാണ് ബലി തൂവുക. ക്ഷേത്രത്തിന്റെ നാലമ്പലത്തിനകത്തും പുറത്തും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ശ്രീബലിയുടെ മേൽനോട്ടം വഹിച്ചുകൊണ്ട് ഭഗവാനെ പ്രദക്ഷിണമായി നീക്കുന്നു. മൂന്ന് പ്രദക്ഷിണശേഷം ശീവേലി വിഗ്രഹവുമായി കീഴ്ശാന്തി ശ്രീലകത്തേക്ക് തിരിച്ചുപോകുന്നു.

രണ്ടാം അഭിഷേകം[തിരുത്തുക]

ശീവേലിക്ക് ശേഷം മണിക്കിണറിൽ നിന്നും എടുക്കുന്ന ജലം കൊണ്ട് അഭിഷേകം നടത്തുന്നു. തുടർന്ന് ഒൻപത് കലശകുടങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നു. ഈ സമയത്ത് എല്ലാ വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. (ശംഖ്, തകിൽ, നാദസ്വരം, തിമില, വീക്കുചെണ്ട, ചെണ്ട, ചേങ്ങില)

പെരുന്തച്ചൻ നിർമ്മിച്ച കൽതൂണുകളിൽ ഒന്ന്. ഇതിന്റെ നാലുവശവും ഒരുപോലെയാണ്; ഇത് എങ്ങനെ കൂട്ടിച്ചേർത്തു എന്നത് രഹസ്യമാണ്

പന്തീരടിപൂജ[തിരുത്തുക]

ഏകദേശം 30 മുതൽ 40 മിനിട്ടുവരെ സമയമെടുത്തു ചെയ്യുന്ന പൂജയാണ് ഇത്. [൪] ചങ്ങഴിമുറ്റത്തെ ഉണ്ണിയെ കൊന്ന പരിഹാരത്തിനായി ക്ഷേത്രത്തിൽ പന്തീരടിപൂജയ്ക്കുള്ള വസ്തുവകകൾ ഏർപ്പാടാക്കി നൽകിയത് ചെമ്പകശ്ശേരി രാജാവാണ്. പന്തീരടി പ്രസാദം (പന്തീരടിയുടെ പടച്ചോറ്) ഏറ്റുവാങ്ങാനായി കല്പിച്ചനുവദിച്ചു നൽകിയത് തിരുവെങ്കിടപുരം വാര്യത്തിനാണ്; [2] ക്ഷേത്രത്തിൽ ഇന്നും ക്ഷേത്രത്തിൽ തിരുവെങ്കിടപുരം വാര്യത്തിനാണ് പന്തീരടിയുടെ പടച്ചോറ്.

മൂന്നാം അഭിഷേകം[തിരുത്തുക]

പന്തീരടി പൂജ കഴിഞ്ഞ ഉടനെ മൂന്നാം അഭിഷേകം ആരംഭിക്കുന്നു. ഈ അഭിഷേകത്തിന് പാൽ, കരിക്ക്, എണ്ണ, കളഭം എന്നിവ ഉപയോഗിക്കുന്നുണ്ട്. തുടർന്ന് ഒൻപത് കലശകുടങ്ങളിൽ തീർത്ഥജലം നിറച്ച് മന്ത്രപൂർവ്വം അഭിഷേകം ചെയ്യുന്നു. ഈ സമയത്ത് ശംഖ്, തകിൽ, നാദസ്വരം, തിമില, വീക്കുചെണ്ട, ചെണ്ട, ചേങ്ങില തുടങ്ങിയ എല്ലാ വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നു. മൂന്നാം അഭിഷേകം കണ്ടുതൊഴുത്, അതിനുശേഷമുള്ള അലങ്കാരങ്ങളോടെ രാജരാജേശ്വരനായി (സങ്കല്പം) കളഭാഭിഷിക്തനായി വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിക്കുവാനായി ധാരാളം ഭക്തജനങ്ങൾ എത്തിച്ചേരുന്നു.

ഉച്ചപൂജ[തിരുത്തുക]

ഏകദേശം 11 മണിയോടെ ഉച്ചപൂജ ആരംഭിക്കുന്നു, മറ്റു പൂജകളെ പോലെതന്നെ അടച്ചുപൂജ ഇതിനും ഉണ്ട്. ഉച്ചപൂജയ്ക്കുള്ള നിവേദ്യം ശർക്കരപ്പായസവും വെള്ളനിവേദ്യവും ആണ്. ഈ സമയത്തു തന്നെ ക്ഷേത്രത്തിലെ ഉപദേവന്മാർക്ക് വീണ്ടും കീഴ്ശാന്തിമാർ പൂജ നടത്തി നിവേദ്യം അർപ്പിക്കുന്നു.

ഉച്ചശീവേലി[തിരുത്തുക]

രാവലെ നടക്കുന്ന എതിരേറ്റു ശീവേലിക്കുള്ള എല്ലാ ചടങ്ങുകളും ഉച്ചശീവേലിക്കും ആവർത്തിക്കുന്നു. ഉച്ചശീവേലിക്കുശേഷം നടയടയ്ക്കുന്നു.

ദീപാരാധന[തിരുത്തുക]

ഗണപതിക്ഷേത്രം ദീപാരാധനവേളയിൽ

വൈകുന്നേരം 5 മണിക്ക് മുൻപായി ശ്രീലകം തുറക്കുന്നു. വൈകുന്നേരമാകുമ്പോഴേക്കും നാലമ്പലത്തിനുള്ളിലും പുറത്തുമുള്ള ദീപങ്ങൾ തെളിയിക്കുന്നു. ദീപസ്തംഭങ്ങളും അടിമുടി ദീപാലംകൃതങ്ങളാകും. ദീപാരാധനയ്ക്ക് ഉപയോഗിക്കുന്ന വിളക്കുകൾ കത്തിച്ചുകൊണ്ട് മേൽശാന്തി നട തുറക്കുന്നു. ദീപത്താലും കർപ്പൂരദീപത്താലും ഭഗവത് വിഗ്രഹത്തെ ഉഴിഞ്ഞുകൊണ്ട് ദീപാരാധന നടത്തുന്നു.

നാലാം അഭിഷേകം[തിരുത്തുക]

ദീപാരാധന കഴിഞ്ഞ ഉടനെ നാലാം അഭിഷേകം ആരംഭിക്കുന്നു. മന്ത്രപൂർവ്വം അഭിഷേകം നടത്തി ഭഗവാനെ കുടുംബസ്ഥനായി അലങ്കരിച്ച് നടയടയ്ക്കുന്നു. തുടർന്നു അഷ്ടപദി തുടങ്ങുകയായി.

അത്താഴപൂജ[തിരുത്തുക]

ദീപാരാധനയ്ക്ക് ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് അത്താഴപൂജ തുടങ്ങുകയായി. നിവേദ്യം കഴിഞ്ഞാൽ ശീവേലി വിഗ്രഹവുമായി ‘രാത്രി ശീവേലി‘ക്ക് തുടക്കം കുറിക്കും. മൂന്ന് പ്രദക്ഷിണം ഉള്ള ശീവേലി കഴിഞ്ഞാൽ താംബൂലനേദ്യം എന്ന ചടങ്ങാണ്.

രാത്രി ശീവേലി

അത്താഴശീവേലി[തിരുത്തുക]

രാവലെയും ഉച്ചയ്ക്കും നടക്കുന്ന ശീവേലിക്കുള്ള എല്ലാ ചടങ്ങുകളും രാത്രി ശീവേലിക്കും ആവർത്തിക്കുന്നു.

താംബൂലനേദ്യം[തിരുത്തുക]

അത്താഴ ശീവേലി കഴിഞ്ഞാലുടനെ താംബൂലനേദ്യം ആരംഭിക്കുകയായി. താംബൂലം, ഇളനീർ എന്നിവയാണ് ഈ സമയത്ത് നേദിക്കുന്നത്. പത്നീസമേതനായി തിരുവാഴപ്പള്ളിലപ്പൻ വിരാജിക്കുന്നതിനാൽ അത്താഴ ശീവേലിക്കുശേഷം താംബൂലവും, ഇളനീരുമാണ് നേദിക്കുന്നത് എന്നു സങ്കല്പം. അത്താഴ ശീവേലിക്കും താമ്പൂലനേദ്യത്തിനും ശേഷം തിരുവാഴപ്പള്ളിലപ്പനെ പള്ളിയുറക്കി നടയടയ്ക്കുന്നു.

ക്ഷേത്രതന്ത്രം[തിരുത്തുക]

ആദ്യകാലങ്ങളിൽ ക്ഷേത്ര തന്ത്രം തരണല്ലൂർ പരമ്പരക്കായിരുന്നു. പിന്നീട് എപ്പൊഴോ അത് മാറുകയും ഇന്ന് മൂന്നു നമ്പൂതിരി കുടുംബങ്ങളിൽ അത് നിക്ഷിപ്തമാകുകയും ചെയ്തു. ഈ കുടുംബങ്ങൾ; തിരുവല്ലയിലെ കുഴിക്കാട്ട്, പറമ്പൂർ, മേന്മന ഇല്ലങ്ങൾ ആണ്. [2]

മേൽശാന്തിമാർ[തിരുത്തുക]

വാഴപ്പള്ളി ക്ഷേത്രത്തിൽ രണ്ടു മേൽശാന്തിമാരും രണ്ടു കീഴ് ശാന്തിമാരും ഉണ്ട്. പണ്ട് കുടശാന്തിയായിരുന്നു, അതുപോലെതന്നെ കുടശാന്തിക്ക് താമസിക്കാൻ കിഴക്കേനടയിൽ കുടശാന്തി മഠവും ഉണ്ടായിരുന്നു. ഇന്ന് കുടശാന്തിപദവിയില്ല. [2]

വിശേഷ ദിവസങ്ങൾ[തിരുത്തുക]

പൈങ്കുനി ഉത്സവം[തിരുത്തുക]

എട്ടാം-ഉത്സവനാളിലെ ഉത്സവബലി പൂജ

തിരുവുത്സവം മീനമാസത്തിൽ (മാർച്ച്-ഏപ്രിൽ) തിരുവാതിര നക്ഷത്രം ആറാട്ടായി വരത്തക്കവിധം പത്ത് ദിവസം കൊണ്ടാടുന്നു. ഒന്നാം ദിവസം ചതയം നക്ഷത്രത്തിൽ (ആറാട്ടുദിവസത്തെ നക്ഷത്രത്തിന് കൂടുതൽ പ്രാധാന്യമുള്ളതിനാൽ ചതയം തന്നെ വരണമെന്ന് നിർബന്ധമില്ല, എങ്കിലും മിക്കവാറും ചതയം തന്നെയായിരിയ്ക്കും നക്ഷത്രം) രാവിലെ മഹാദേവക്ഷേത്ര നടയിലും മഹാഗണപതി നടയിലും തൃക്കൊടിയേറി ആരംഭിക്കുന്ന തിരുവുത്സവം പത്താംദിവസം തിരുവാതിര ആറാട്ടോടുകൂടി സമാപിക്കുന്നു. കൊടിപ്പുറത്തു വിളക്കു വെച്ചു കഴിഞ്ഞുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും സന്ധ്യക്കും കാഴ്ചശീവേലി എഴുന്നള്ളിപ്പുകളും; രാത്രിയിൽ ശ്രീഭൂതബലിയും വിളക്ക് എഴുന്നള്ളിപ്പുകളും ഉണ്ടായിരിക്കും. ഈ ചടങ്ങിലൂടെയാണ് ഭഗവാൻ നാലമ്പലത്തിൽ നിന്നും ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നുള്ളുന്നത്. അതുപോലെതന്നെ രണ്ടാം ഉത്സവം മുതൽ വല്യമ്പലത്തിലോ ഗണപതിയമ്പലത്തിലോ ഉത്സവബലി നടത്താറുണ്ട്.

1987-ലെ കാഴ്ചശീബലി എഴുന്നള്ളത്ത്

ഒൻപതാം ദിവസം (പള്ളിവേട്ട) തിരുവാഴപ്പള്ളിലപ്പൻ കുടുംബസമേതനായി പള്ളിനായാട്ടിനായി ക്ഷേത്രമതിൽക്കെട്ടിനു പുറത്തെഴുന്നള്ളുന്നു. വാദ്യഘോഷങ്ങൾ ഒന്നുമില്ലാതെ വിളക്കു മാത്രമായി പുറത്തേക്കെഴുന്നള്ളുന്ന ഭഗവാൻ കിഴക്കേ ആൽമരച്ചുവട്ടിൽ എത്തി പള്ളിവേട്ടക്കു തയ്യാറാവുന്നു. ആനയുടെ കുടമണികൾ അഴിച്ചുവെച്ച് ചങ്ങല ശബ്ദമുണ്ടാക്കാതിരിക്കുവാൻ മുറുക്കി കെട്ടിയാണ് എഴുന്നള്ളുന്നത്. നായാട്ടുവിളിക്കുശേഷം ഒരുക്കി വെച്ചിരിക്കുന്ന കുലവാഴയിൽ ഓടക്കൽ പണിക്കർ പള്ളിവേട്ട നടത്തുന്നു. ഇതിനുശേഷം അഞ്ച് ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യവുമായി തിരിച്ചെഴുന്നള്ളുന്നു. കിഴക്കേ നടയിൽ വച്ച് പഞ്ചവാദ്യം കലാശിക്കും. പിന്നെ പാണ്ടി കൊട്ടി ദേവനെ അകത്തേക്ക് എഴുന്നള്ളിക്കുന്നു. നാടിന്റെ രക്ഷക്കായി ഭഗവാൻ ദുഷ്ടനിഗ്രഹത്തിനിറങ്ങുന്നതിന്റെ സൂചനയാണ്‌ ഇത് എന്നാണ്‌ വിശ്വാസം. ഉത്സവം ദിവസങ്ങളിൽ നവധാന്യങ്ങൾ കുംഭങ്ങളിൽ തന്ത്രി (കുഴിക്കാട്ടില്ലം, പറമ്പൂരില്ലം, മേന്മനയില്ലം) വിതയ്ക്കുന്നു. ഈ നവധാന്യങ്ങൾക്കിടയിലായി പള്ളിവേട്ടകഴിഞ്ഞ് ഭഗവാൻ നമസ്കാര മണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്നയിടത്ത് പള്ളിയുറക്കുന്നു.

മോർക്കുളങ്ങരയിലേക്കുള്ള ആറാട്ട് എഴുന്നള്ളത്ത്

പത്താം ദിവസം ആറാട്ട്. പള്ളിവേട്ട കഴിഞ്ഞ് എഴുന്നള്ളിയ ഭഗവാൻ പിറ്റെദിവസം ഏഴുമണിയോടെ പള്ളിക്കുറുപ്പുകൊണ്ട് ഉണരുന്നു. എതൃത്തപൂജയും പന്തീരടിയും കഴിഞ്ഞ് കോടിയിറക്കി ആറാട്ടുകുളത്തിലേക്കു എഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നിലവിളക്കും നിറപറയും വെച്ചു സ്വീകരിക്കുന്നു. പിന്നീട് മോർക്കുളങ്ങര [45] എന്നറിയപ്പെട്ട പോർക്കലിക്കര ദേവീക്ഷേത്രത്തിൽ [46] എത്തിച്ചേരുമ്പോൾ രാത്രി പന്ത്രണ്ടുമണിയാവും. തേവരെ ഇറക്കി എഴുന്നള്ളിച്ച് ഉച്ചപൂജ നടത്തി തീർത്ഥകുളത്തിലേക്കു ആറാട്ടിനായി എഴുന്നള്ളിക്കുന്നു. വർഷത്തിൽ ആറാട്ട് ദിവസം രാത്രിയിലാണ് ഉച്ചപൂജ (മോർക്കുളങ്ങര ക്ഷേത്രത്തിൽ). ആറാട്ടിനുശേഷം ഭഗവതി അമ്പലത്തിൽ അത്താഴപൂജ. മോർക്കുളങ്ങരെയിൽ നിന്നെഴുന്നള്ളുമ്പോൾ ആഘോഷങ്ങളൊന്നും പതിവില്ല. പാണ്ടികൊട്ടി കിഴക്കെനടയിൽ എത്തുന്ന തേവരെ പഞ്ചാരികൊട്ടി വല്യമ്പലത്തിലേക്ക് എഴുന്നള്ളിക്കും. മതിൽക്കകത്ത് അഞ്ചു ഓട്ടപ്രദക്ഷിണം പൂർത്തിയാക്കി (പിറ്റേന്ന് രാവിലെ അഞ്ചുമണി) ശ്രീലകത്തേക്ക് എഴുന്നളളുന്നു. തുടർന്ന് തലേന്നു നടത്തേണ്ടിയിരുന്ന ദീപാരാധന, അത്താഴപൂജ, അത്താഴശീവേലി എന്നിവ നടത്തി നടയടക്കുന്നു.

ഉത്സവസമയത്ത് 24-മണിക്കൂറും ക്ഷേത്രത്തിൽ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. രാവിലെ കാഴ്ചശീവേലി കഴിഞ്ഞാൽ കിഴക്കെ നടപുരയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കാറുണ്ട്. വൈകിട്ട് ഏഴുമണിമുതൽ ക്ഷേത്രമതിൽക്കകത്ത് കലാപരിപാടികൾ ആരംഭിക്കും. ചിലദിവസങ്ങളിൽ പുലരും വരെ കഥകളിയുണ്ട്. അവസാനദിവസത്തെ കഥയിൽ കിരാതംകഥ നിർബന്ധമാണ്. ആറാട്ടു ദിവസം തിരുവെങ്കിടപുരത്തും, എം.സി.റോഡിൽ മതുമൂലയിലും, മോർക്കുളങ്ങരെ ക്ഷേത്രത്തിലും വിവിധ പരിപാടികൾ നടത്താറുണ്ട്.

മുടിയെടുപ്പ്[തിരുത്തുക]

കൽക്കുളത്തുകാവിലെ തിരുമുടി
ഭൈരവി ഉറച്ചിൽ, ഇതിനുശേഷം പോർവിളി

ഈ മഹോത്സവം പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം നടത്തുന്നു. കൽക്കുളത്തുകാവിലമ്മ ദാരികനിഗ്രഹത്തിനായി ഇറങ്ങിത്തിരിക്കുന്നതാണ് പ്രധാനം. കൊല്ലവർഷം 772 - മുതൽ[39] ഓരോ വ്യാഴവട്ടകാലങ്ങളിലും ഒരിക്കൽ ‍മാത്രം നടക്കുന്ന മുടിയെടുപ്പ്‌ അവസാനമായി നടന്നത് 2023 ഏപ്രിൽ 21-തീയതിയാണ്. അനുഷ്ഠാന വിധികളോടെയുള്ള ചടങ്ങുകൾക്കൊടുവിൽ കഥകളി വേഷമണിഞ്ഞ ഭൈരവി അർദ്ധരാത്രി അമ്മയുടെ തിരുമുടി ശിരസ്സിലേറ്റി പള്ളിവാളുമേന്തി ദാരിക നിഗ്രഹത്തിനായി ഇറങ്ങിത്തിരിക്കുന്നു. ദേവിയും ദാരികനുമായുള്ള പോർവിളികൾക്ക് ശേഷം വാഴപ്പള്ളി മഹാക്ഷേത്രത്തിലേക്ക്‌ ഓടിമറയുന്ന ദാരികനെതേടി ദേവി (കാളി) ചെല്ലുമ്പോൾ ക്ഷേത്രത്തിൽ അത്താഴ ശ്രീബലിക്കായി ഋഷഭവാഹനമേറി വരുന്ന തിരുവാഴപ്പള്ളിതേവരെ (പിതാവിനെ) ദർശിച്ച്‌ ദേവിക്ക്‌ കോപമടങ്ങുന്നു. പിതാവിനൊപ്പം പ്രദക്ഷിണം പൂർത്തിയാക്കി, കിഴക്കേനടയിലെത്തുന്ന ദേവി, അടുത്ത 12-വർഷത്തേക്കുള്ള ഓണപ്പുടവയും വിഷുക്കൈനീട്ടവും വാങ്ങി തട്ടകത്തിൽ ഊരുചുറ്റൽ. ഭക്തരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പിറ്റേന്ന് ഉച്ചയ്‌ക്കുശേഷം തിരികെ കൽക്കുളത്തുകാവ്‌ ക്ഷേത്ര ശ്രീകോവിലിൽ ഭഗവതിയായി തിരികെ പ്രവേശം. [47]

ശിവരാത്രി[തിരുത്തുക]

വെള്ളിയിൽ തീർത്ത ഋഷഭവാഹനം
ഋഷഭ വാഹനമെഴുന്നള്ളത്ത്

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ (കറുത്ത) ചതുർദ്ദശിയും ഉത്രാടം, തിരുവോണം, അവിട്ടം എന്നീ നക്ഷത്രങ്ങളിലേതേങ്കിലുമൊന്നും ചേർന്നുവരുന്ന ദിവസമാണ് മഹാശിവരാത്രി' ആഘോഷിക്കുന്നത്. [48] അന്നേ ദിനം ക്ഷേത്രത്തിൽ ലക്ഷാർച്ചന നടത്തുന്നു. കിഴക്കേ നമസ്കാര മണ്ഡപത്തിൽ ക്ഷേത്ര തന്ത്രിമാരും, പത്തില്ലത്തിൽ പോറ്റിമാരും ചേർന്നാണ് ലക്ഷാർച്ചന നടത്തുന്നത് (പോറ്റിമാരിലെ എല്ലാ കുടുംബങ്ങളും ഇപ്പോൾ പങ്കെടുക്കാറില്ല). ലക്ഷാർച്ചനയിലെ നെടുനായകത്വം വഹിച്ചിരുന്നത് വിലക്കില്ലിമംഗലത്തിലെ കാരണവരായിരുന്നു.[49] രാത്രിശീവേലി കാളപ്പുറത്താണ് (ഋഷഭ വാഹനം) എഴുന്നള്ളിക്കുന്നത്. ശിവരാത്രി ദിവസം രാത്രിയിൽ നട അടയ്ക്കാറില്ല, രാത്രിയിലെ ഒരോ യാമത്തിലും ശിവക്ഷേത്രത്തിൽ യാമപൂജ നടത്തുന്നു. ഒരോ യാമപൂജക്കും കലശാഭിഷേകവും പതിവുണ്ട്. അതുകണ്ടു തൊഴാൻ ഭക്തർ ഉറക്കമുഴിഞ്ഞ് ക്ഷേത്രത്തിൽ ‍തങ്ങാറുണ്ട്.

തിരുവാതിര[തിരുത്തുക]

ധനുമാസത്തിലെ തിരുവാതിര നാളിലാണ് (ശ്രീമഹാദേവന്റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. അന്നുരാത്രി തിരുവാതിരകളി ക്ഷേത്രത്തിന്റെ കിഴക്കേ ആനക്കൊട്ടിലിൽ അരങ്ങേറും; അതു പിറ്റേന്ന് വെളുപ്പിനെ വരെ നീളുന്നു. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്ര ദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് രാത്രിശീവേലിക്കുശേഷം കിഴക്കേ ആനക്കൊട്ടിലിൽ തിരുവാതിര കളിക്കുന്നു.

വിനായക ചതുർത്ഥി, ഗജപൂജ[തിരുത്തുക]

ഗണപതിക്ഷേത്രത്തിലെ ഗജപൂജ

ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥിനാളും അത്തം, ചിത്തിര, ചോതി എന്നീ നക്ഷത്രങ്ങളിലേതേങ്കിലുമൊന്നും ചേർന്നുവരുന്ന ദിവസമാണ് വിനായക ചതുർത്ഥി' ആഘോഷിക്കുന്നത്. അന്നേദിവസം രാവിലെ പതിവുകൂടാതെ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തുന്നു. ഇതിനായി ഗണപതി നടക്കുനേരെ പുറത്തായി നിലത്ത് 8 അടി നീളത്തിലും വീതിയിലുമായി കുഴി കുഴിച്ച് അതിലാണ് ഹോമം നടത്തുന്നത്. അതിനായി 1008 നാളികേരമാണ് ഉപയോഗിക്കുന്നത്. ഇതിനുശേഷം ഗജപൂജ നടത്തുന്നു. ലക്ഷണമൊത്ത ഒരു ഗജവീരനെയാണ് പൂജിക്കുന്നത്. അതിനുശേഷം ഉച്ചപൂജനേരം ആനയൂട്ടും വൈകുന്നേരം ദീപാരാധനക്കുമുൻപായി തേങ്ങായേറ് വഴിപാടും നടത്താറുണ്ട്.

മണ്ഡലപൂജ[തിരുത്തുക]

ശാസ്താനടയിലെ ആഴിപൂജ

തിരുവുത്സവദിനങ്ങൾ പോലെതന്നെ മണ്ഡലകാലങ്ങളിലും (വൃശ്ചികം ഒന്നുമുതൽ 41 ദിവസങ്ങൾ) ക്ഷേത്രം ഒരുങ്ങി നിൽക്കുന്നു. ഈ ദിവസങ്ങളിൽ കന്നിമൂലയിലെ ശാസ്താക്ഷേത്രത്തിലുള്ള കളഭം ചാർത്തും ദീപാരാധനയും പ്രസിദ്ധമാണ്. മണ്ഡലകാലത്തോട് അനുബന്ധിച്ച് ശനി, ബുധൻ ദിവസങ്ങളിൽ ഒരു ദിവസം ക്ഷേത്രത്തിൽ ആഴിപൂജ നടത്തുന്നു. അന്നേദിവസം രാത്രി വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട്.

പ്രദോഷം[തിരുത്തുക]

പ്രദോഷ ശീവേലിയിലെ കിഴക്കേനടയിലെ ആരതി

ശിവപ്രീത്യർത്ഥം അനുഷ്ഠിയ്ക്കുന്ന ഒരു പുണ്യവ്രതമാണ് പ്രദോഷവ്രതം. അസ്തമയസമയത്ത് ത്രയോദശി തിഥി വരുന്ന ദിവസമാണിത്. ഈ ദിവസം സന്ധ്യയ്ക്ക് ഭഗവാൻ പത്നീസമേതനായി കൈലാസത്തിൽ നൃത്തം ചെയ്യുന്നുവെന്നും ആസമയത്ത് വിഷ്ണു, ബ്രഹ്മാദി ദേവകൾ വാദ്യങ്ങളുമായി അകമ്പടി സേവിക്കുന്നുവെന്നും ഇതുകാണാൻ മുപ്പത്തിമുക്കോടി ദേവന്മാരും ആകാശത്തു വന്നിട്ടുണ്ടാവും എന്നുമാണ് വിശ്വാസം. [50] ഈ ദിവസം ക്ഷേത്രത്തിലെ നാലാം അഭിഷേകം ദീപാരാധനക്കു മുൻപായി (വൈകിട്ട് 5.30ന്) നടത്തുന്നു. ഈ സമയത്തുള്ള അഭിഷേകത്തിന് പാൽ, ഇളംനീർ, തൈര്, തേൻ, എണ്ണ തുടങ്ങിയവ ഉപയോഗിക്കുന്നു. രാത്രിശീവേലിക്ക് ഋഷഭവാഹനമെഴുന്നള്ളിപ്പുണ്ട്. കാളപ്പുറത്തെഴുന്നള്ളുന്ന തേവരെ കണ്ടു ദർശനം വാങ്ങാനും കൂടെ പ്രദക്ഷിണം വെയ്ക്കാനുമായി ധാരാളം ഭക്തർ എത്താറുണ്ട്.

നവരാത്രി[തിരുത്തുക]

ക്ഷേത്രത്തിലെ വിദ്യാരംഭം

കന്നിമാസത്തിലെ കറുത്തവാവു കഴിഞ്ഞുള്ള ഒൻപതു ദിവസങ്ങളിലാണ് നവരാത്രി ആഘോഷിക്കുന്നത്. തെക്കു-കിഴക്കേ നാലമ്പലത്തിൽ സരസ്വതീപൂജയും, നവരാത്രിപൂജയും, ദശമിപൂജയും, വിദ്യാരംഭവും നടത്തുന്നു. (പടിഞ്ഞാറെ നമസ്കാരമണ്ഡപത്തിൽ നിന്നും എടുക്കുന്ന ദാരുപ്രതിഷ്ഠയാണ് സരസ്വതി പൂജയ്ക്കു ഉപയോഗിക്കുന്നത്.

നിറപുത്തരി[തിരുത്തുക]

എല്ലാവർഷവും നടക്കുന്ന ഇവിടുത്തെ നിറപുത്തരി കർക്കിടകമാസത്തിലാണ് നടക്കാറ്. നിറയ്ക്കാവശ്യമായ കതിർ കിഴക്കേ ഗോപുരകവാടത്തിൽ‍ നിന്നും സ്വീകരിച്ച് ചുറ്റമ്പലം വലംവച്ച് നെൽക്കതിർ വാതിൽ മാടത്തിൽ കൊണ്ട് വയ്ക്കുകയും ഗണപതി നിവേദ്യവും കതിർപൂജയും നടത്തുകയും ചെയ്യുന്നു. തുടന്ന് മേൽശാന്തി പൂജക്കായി കതിർ ശ്രീലകത്തേക്ക് കൊണ്ടുപോയി ഭഗവാന് സമർപ്പിക്കുന്നു. പിന്നീട് തിരുവാഴപ്പള്ളിലപ്പന് പുത്തരിപ്പായസം നിവേദിക്കുന്നു. പൂജിച്ച നിറകതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യാറുണ്ട്.

ആന[തിരുത്തുക]

ക്ഷേത്രത്തിലെ ആന - തിരുവാഴപ്പള്ളി മഹാദേവൻ

ക്ഷേത്രത്തിലെ ആനയാണ് തിരുവാഴപ്പള്ളി മഹാദേവൻ. ക്ഷേത്രത്തിലെ ആനയെങ്കിലും ശ്രീ മഹാദേവ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ്.[51] 2013 ജനുവരി 07-നാണ് ആനയെ വാഴപ്പള്ളി ക്ഷേത്രത്തിൽ കൊണ്ടുവന്നത്, അതിന്റെ രേഖകൾ പ്രകാരം വാഴപ്പള്ളിയിൽ കൊണ്ടുവരുമ്പോൾ ആനയ്ക്ക് പതിനഞ്ചു വയസ്സാണ്.[52] 1998-ൽ ജനിച്ച ഈ ആനയെ ബിഹാറിലെ ആനച്ചന്തയിൽനിന്ന് പുത്തംകുളം ഗ്രൂപ്പാണ് ആദ്യമായി കേരളത്തിലേക്ക് കൊണ്ടുവന്നത്.

വാഴപ്പള്ളിയിലെ ഉപക്ഷേത്രങ്ങൾ[തിരുത്തുക]

വാഴപ്പള്ളി ഗ്രാമത്തിലെ പതിനെട്ട് ക്ഷേത്രങ്ങൾക്കുനാഥനാണ് തിരുവാഴപ്പള്ളി തേവർ. ഈ പതിനെട്ടു ക്ഷേത്രങ്ങളിൽ ഭഗവതിമാരാണ് എണ്ണത്തിലും സ്ഥാനത്തിലും മുന്നിൽ. ഒൻപത് ഭഗവതി ക്ഷേത്രങ്ങളും, മൂന്ന് വിഷ്ണു ക്ഷേത്രങ്ങളും, മൂന്ന് ശിവക്ഷേത്രങ്ങളും, ഒരോ ഗണപതി, ഹനുമാൻ, ശാസ്താക്ഷേത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

ദേവീക്ഷേത്രങ്ങളിൽ നിന്നും വാഴപ്പള്ളിതേവരെ വന്ന് കണ്ടുതൊഴുന്നത് കൽക്കുളത്തുകാവിലമ്മയും, മോർക്കുളങ്ങരദേവിയും മാത്രമാണ്. കൽക്കുളത്തുകാവിലമ്മ വ്യാഴവട്ടത്തിൽ ഒരിക്കൽമാത്രം വാഴപ്പള്ളി മതിലകത്തു വരാറുള്ളു. പന്ത്രണ്ടു വർഷത്തെ ഓണപ്പുടവയും, വിഷുകൈനീട്ടവും വാങ്ങി തിരിച്ചെഴുന്നള്ളുന്നു. മോർക്കുളങ്ങര ഭഗവതി എല്ലാ മീനഭരണിനാളിലും കിഴക്കേ ആനക്കൊട്ടിലിൽ തന്റെ സാന്നിധ്യം അറിയിക്കുന്നു. വാഴപ്പള്ളിതേവർ മോർക്കുളങ്ങരക്ക് തിരിച്ചെഴുന്നള്ളുന്നത് പുത്ര-പത്നി സമേതനായി തുടർന്നുവരുന്ന തിരുവാതിരനാളിലും.

  • ദേവിക്ഷേത്രങ്ങൾ
  1. കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം
  2. മോർക്കുളങ്ങര ശ്രീ ഭഗവതിക്ഷേത്രം
  3. മഞ്ചാടിക്കരക്കാവിൽ ശ്രീ രാജരാജേശ്വരിക്ഷേത്രം
  4. അമ്മൻകോവിൽ അന്നപൂർണ്ണേശ്വരിക്ഷേത്രം
  5. കണ്ണൻപേരൂർ ശ്രീ ദുർഗ്ഗാദേവിക്ഷേത്രം
  6. ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം
  7. കൊച്ചു കൊടുങ്ങല്ലൂർ ശ്രീ ദേവിക്ഷേത്രം
  8. കുമാരിപുരം കാർത്ത്യായനി ദേവിക്ഷേത്രം
  • വിഷ്ണുക്ഷേത്രങ്ങൾ
  1. തിരുവെങ്കിടപുരം മഹാവിഷ്ണുക്ഷേത്രം
  2. വേഴക്കാട്ട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം
  3. മഞ്ചാടിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
  • ശിവക്ഷേത്രങ്ങൾ
  1. ദേവലോകം മഹാദേവക്ഷേത്രം
  2. ശാലഗ്രാമം മഹാദേവക്ഷേത്രം
  3. തൃക്കയിൽ മഹാദേവക്ഷേത്രം
  4. വായ്പൂര് ശ്രീ മഹാദേവ ക്ഷേത്രം
  • ശാസ്താക്ഷേത്രം
  1. വേരൂർ ശ്രീ ധർമ്മശാസ്താക്ഷേത്രം
  • ഗണപതിക്ഷേത്രം
  1. നെൽപ്പുര ഗണപതിക്ഷേത്രം
  • ഹനുമാൻ ക്ഷേത്രം
  1. പാപ്പാടി ഹനുമാൻസ്വാമിക്ഷേത്രം

ചിത്രസഞ്ചയം[തിരുത്തുക]

വാഴപ്പള്ളി ക്ഷേത്രം വിശാലവീക്ഷണം

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 തിരുവല്ലാ ഗ്രന്ഥവരി, സ്കൂൾ ഓഫ്‌ സോഷ്യൽ സയൻസസ്‌, മഹാത്മാഗാന്ധി സർവകലാശാല - പി ഉണ്ണികൃഷ്ണൻ നായർ
  2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 "വാഴപ്പള്ളിക്ഷേത്ര വെബ്സൈറ്റ്". Archived from the original on 2011-01-09. Retrieved 2011-01-10.
  3. A journey into Peninsular India, South India; Published by: Surya Books (P) Ltd, Chennai, Ernakulam; Edition: October 2006; Pages: 308; Address: 1620, J Block, 16th Main Road, Anna Nagar; Chennai, 600040; ISBN: 81-7478-175-7
  4. 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 4.11 കേരള ചരിത്രം - എ. ശ്രീധരമേനോൻ, ഡി.സി. ബുക്സ്
  5. 5.0 5.1 5.2 കേരള ഭാഷാചരിത്രം -- ഡോ.ഇ.വി.എൻ. നമ്പൂതിരി
  6. 6.0 6.1 കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
  7. 7.0 7.1 7.2 7.3 7.4 മലയാളം: കെ.എൻ. ഗോപാലപിള്ള - കേരള മഹാചരിത്രം
  8. "Lord Shiva Temples of Kottayam District". www.shaivam.org.
  9. 9.00 9.01 9.02 9.03 9.04 9.05 9.06 9.07 9.08 9.09 9.10 9.11 9.12 9.13 9.14 കേരള സംസ്കാരം - ഭാരതീയ പശ്ചാത്തലത്തിൽ; എ. ശ്രീധര മേനോൻ
  10. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ -- പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം
  11. ഡോ. കെ.കെ. പിള്ള: കേരള ചരിത്രം, കേരള ഹിസ്റ്ററി അസോസിയേഷൻ
  12. വാഴപ്പള്ളി ശാസനം: AD-830 First Script in Malayalam
  13. കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് - കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ; പുതുശ്ശേരി രാമചന്ദ്രൻ
  14. കേരള ചരിത്രാധാരങ്ങൾ -- നടുവട്ടം ഗോപാലകൃഷ്ണൻ
  15. "മലയാളം ലിപി -- ചരിത്രം". Archived from the original on 2010-11-29. Retrieved 2011-07-26.
  16. EARLY TAMIL EPIGRAPHY Title EARLY TAMIL EPIGRAPHY, Volume 62 Early Tamil Epigraphy Volume 62 of Harvard oriental series Editor Iravatham Mahadevan Edition illustrated Publisher Cre-A, 2003 Original from the University of Michigan Digitized 17 May 2008 ISBN 0674012275, 9780674012271 Length 719 pages
  17. Title Journal of the Epigraphical Society of India, Volume 24 Contributor Epigraphical Society of India Publisher The Society, 1998 Original from the University of Michigan Digitized 8 May 2008
  18. S. C. Bhatt, Gopal, K. Bhargav (2006). Land and People of Indian States and Union Territories:a. Gyan Publishing House,.{{cite book}}: CS1 maint: extra punctuation (link)
  19. 19.0 19.1 19.2 കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല‍
  20. 20.0 20.1 കേരളത്തിലെ ശിവസുതാലയങ്ങൾ - പുലിയന്നൂർ രാധാകൃഷ്ണൻ; പഞ്ചാംഗം ഓഫ് സെറ്റ്, കുന്നംകുളം
  21. ബുദ്ധമത പ്രചാരണം: കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല - പള്ളിബാണ പെരുമാൾ
  22. കേരളത്തിലെ ശിവസുതാലയങ്ങൾ - പുലിയന്നൂർ രാധാകൃഷ്ണൻ; പഞ്ചാംഗം ഓഫ്സൈറ്റ് കുന്നംകുളം, തൃശ്ശൂർ
  23. "നീലമ്പേരൂർ ചരിത്രം". Archived from the original on 2011-07-06. Retrieved 2011-07-26.
  24. എസ്. എൻ., സദാശിവൻ (Jan 1, 2000). സോഷ്യൽ ഹിസ്റ്ററി ഓഫ് ഇന്ത്യ. APH Publishing,. ISBN 9788176481700.{{cite book}}: CS1 maint: extra punctuation (link)
  25. കേരള ചരിത്രാധാരങ്ങൾ -- നടുവട്ടം ഗോപാലകൃഷ്ണൻ
  26. "നീലമ്പേരൂർ ചരിത്രം". Archived from the original on 2011-07-06. Retrieved 2011-07-26.
  27. എ. ശ്രീധര മേനോൻ, കേരള ചരിത്രം, എസ് വി, ചെന്നയ് ISBN 81-87156-00-7
  28. എ. ശ്രീധര മേനോൻ, കേരളചരിത്രശില്പികൾ, ISBN 81-264-1584-3
  29. Title A Survey of Kerala History Author A. Sreedhara Menon Edition revised Publisher S. Viswanathan, 2006 ISBN 8187156015, 9788187156017 Length 474 pages
  30. Narayanan, M. G. S. Perumāḷs of Kerala. Thrissur (Kerala): CosmoBooks, 2013. 64-66, 88-95, 107
  31. ശേഖർ, അജയ്. "Pally Vana Perumal and Pally Temples in Kerala". Retrieved 2011 മാർച്ച് 13. {{cite web}}: Check date values in: |access-date= (help)
  32. ശേഖർ, അജയ്. "Pally Vana Perumal and Pally Temples in Kerala". Retrieved 2011 മാർച്ച് 13. {{cite web}}: Check date values in: |access-date= (help)
  33. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-09-10. Retrieved 2019-10-20.
  34. ഐതിഹ്യമാല:പള്ളിവാണപ്പെരുമാളും കിളിരൂർ ദേശവും - കൊട്ടാരത്തിൽ ശങ്കുണ്ണി, ISBN: 978-81-8265-407-7, Publisher: Mathrubhumi
  35. ശേഖർ, അജയ്. "Pally Vana Perumal and Pally Temples in Kerala". Retrieved 2011 മാർച്ച് 13. {{cite web}}: Check date values in: |access-date= (help)
  36. Title Kēraḷattint̲e sāṃskārikacaritr̲aṃ Author Pi. Ke Gōpālakr̥ṣṇan Publisher Kēraḷa Bhāsạ̄ Inast̲it̲t̲yūtṭ,̣, 1974 Original from the University of California Digitized 2 Jun 2009 Length 608 pages
  37. A Social History of India Author Dr SN Sadasivan ISBN 81-7648-170-X APH Publishing Corporation, 5, Ansai Road, Darya Ganj, New Delhi 110002, Published by SB Nangia, Total Pages: 749
  38. കേരള ചരിത്രാധാരങ്ങൾ -- നടുവട്ടം ഗോപാലകൃഷ്ണൻ
  39. 39.0 39.1 39.2 39.3 ചങ്ങനാശ്ശേരി (കഴിഞ്ഞ നൂറ്റാണ്ടിൽ; 1999) - പ്രൊഫ. രാമചന്ദ്രൻ നായർ
  40. ചില കേരള ചരിത്ര പ്രശ്നങ്ങൾ - ഇളംങ്ങുളം കുഞ്ഞൻപിള്ള
  41. പ്രൊഫ. പി.രാമചന്ദ്രൻ നായരുടെ ക്ഷേത്രചരിത്രം
  42. ഡോ. എ.ശ്രീധരമേനോൻ -- കേരളശില്പികൾ : ഏടുകൾ 154 -- നാഷണൽ ബുക്ക് സ്റ്റാൾ, കോട്ടയം (1988)
  43. ഐതിഹ്യമാല : കുഞ്ചുക്കുട്ടിപ്പിള്ള സർവാധികാര്യക്കാർ -- കൊട്ടാരത്തിൽ ശങ്കുണ്ണി -- ISBN 81-240-00107 -- കറന്റ് ബുക്സ്, കോട്ടയം
  44. 44.0 44.1 44.2 കേരളത്തിലെ ക്ഷേത്ര വാദ്യങ്ങൾ - അടൂർ രാമചന്ദ്രൻനായർ
  45. കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ, കേരള സാഹിത്യ അക്കാദമി - വി.വി.കെ വാലത്ത്
  46. സ്ഥലനാമ കൗതുകം - പി. എ രാമചന്ദ്രൻ നായർ; റെയിൻബോ ബുക്ക് പബ്ലിക്കേഷൻസ്
  47. കൽക്കുളത്തുകാവ് -- ചങ്ങഴിമുറ്റത്തു മഠത്തിലെ താളിയോലകളിൽ -- പി.കെ. സുധാകരൻ പിള്ള
  48. ഹിന്ദു ധർമ്മ പരിചയം - നാല്പതാം അദ്ധ്യായം : വ്രതവും ഉത്സവവും
  49. ഇടമന ഗ്രന്ഥവരി, മഹാത്മാഗാന്ധി സർവകലാശാല - പി. ഉണ്ണികൃഷ്ണൻ നായർ
  50. ഹൈന്ദവാനുഷ്ഠാനങ്ങൾ - ഡോ. ആർ. ലീലാ ദേവി; പ്രശാന്തി പബ്ലിക്കേഷൻസ്, തിരുവനന്തപുരം
  51. വാഴപ്പള്ളി മഹാദേവൻ Archived 2013-01-04 at the Wayback Machine. മാതൃഭൂമി ഓൺലൈൻ - ശേഖരിച്ചത് 4 ജനുവരി 2013
  52. വാഴപ്പള്ളി മഹാദേവൻ[പ്രവർത്തിക്കാത്ത കണ്ണി] മനോരമ ഓൺലൈൻ - ശേഖരിച്ചത്

കുറിപ്പുകൾ[തിരുത്തുക]

^ വാഴപ്പള്ളി ശാസനം: കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ ലിഖിതമാണ് വാഴപ്പള്ളി ശാസനം. ഇത് കണ്ടെടുത്തത് വാഴപ്പള്ളി ക്ഷേത്രത്തിൻറ കിഴക്കേ നടയിലുള്ള തലവന മഠത്തിൽ നിന്നാണ്. ചെമ്പുപാളിയിലുള്ള ഈ ശാസനം എഴുതപ്പെട്ടിട്ടുള്ളത് എ. ഡി. 820 മുതൽ 844 വരെ മഹോദയപുരം ഭരിച്ചിരുന്ന രാജാ രാജശേഖരദേവൻ പരമേശ്വരഭട്ടാരകന്റെ കാലത്താണ്. എ. ഡി. 830-ൽ വാഴപ്പള്ളി ക്ഷേത്രാങ്കണത്തിൽ ഒത്തുചേർന്ന നാട്ടുപ്രമാണിമാരും, പത്തില്ലത്തിൽ പോറ്റിമാരും, രാജാവുമായി നാട്ടുകൂട്ടം കുടി തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടാബലിയെ കുറിച്ചു പ്രതിപാദിക്കുന്നതാണ് പ്രമേയം. മറ്റുള്ള ശാസനങ്ങളിൽ സ്വസ്തിശ്രീ എന്ന നാമപദത്താൽ തുടങ്ങുമ്പോൾ വാഴപ്പള്ളി ശാസനം തുടങ്ങുന്നത് നമഃശ്ശിവായ എന്ന് തിരുവാഴപ്പള്ളിലപ്പനെ വാഴ്ത്തി സ്തുതിച്ചാണ്. ബുദ്ധമതത്തിനുമേൽ ശൈവമതത്തിന്റെ വിജയവുമാണ് ഇത് കാണിക്കുന്നത്. തിരുവാറ്റാ ക്ഷേത്രത്തിലെ മുട്ടബലി മുടക്കുന്നവർക്ക് പിഴയായി 100-റോമൻ ദിനാർ കൊടുക്കേണ്ടിവരും എന്നും, ഇത് മാത്യ പരിഗ്രഹണത്തിനു തുല്യമാണെന്നും. (എങ്ങനെ വിദേശ നാണയമായ റോമൻ ദിനാർ ഇതിൽ വന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു). പിഴയായി ഇതിൽ ഒന്നോ അല്ലെങ്കിൽ രണ്ടുമോ ആയിരിക്കും ശിക്ഷയെന്നു പ്രതിപാദിക്കുന്നു. ക്ഷേത്രജോലികൾക്കു മുടക്കം വരുത്തുന്നവർ നാലു നാഴി അരി പിഴയടക്കണമെന്നും പ്രതിപാദിക്കുന്നുണ്ട്. - കേരള മഹാചരിത്രം


^ ദാരുശില്പങ്ങൾ: ശ്രീകോവിലിൽ പുരാണേതിഹാസങ്ങളായ ശിവപുരാണത്തിലെ നടരാജന്യത്തം, സദാശിവൻ, അർദ്ധനാരീശ്വരൻ, കുടുംബസ്ഥനായ തിരുവാഴപ്പള്ളിലപ്പൻ, ത്രിപുരദഹനം, പാർവ്വതി പരിണയം, ശിവ-പാർവ്വതീ വിവാഹയാത്ര, ഗണപതി, അഷ്ടഭുജ ഗണപതി, ഉണ്ണിയപ്പം കഴിച്ചുകൊണ്ടിരിക്കുന്ന ഉണ്ണി ഗണപതി, പാർവ്വതീദേവി, കിരാതമൂർത്തി, സുബ്രഹ്മണ്യൻ; രാമായണത്തിലെ കൗസല്യാപ്രസവം (രാമാവതാരം), പുത്രകാമേഷ്ടിയാഗം, സീതാസ്വയംവരം, (ത്രയംബക ഖണ്ഡനം), ഹനുമാൻ, ശ്രീരാമൻ ആദ്യമായി ഹനുമാനെ കണ്ടുമുട്ടുന്നത്; മഹാഭാരതത്തിലെ അരക്കില്ലദഹനം, പാണ്ഡവരുടെ വനയാത്ര (ഭീമൻ മറ്റു നാലു സഹോദരന്മാരെ കൈകളിലും, മാതാവായ കുന്തിയെ കഴുത്തിലും എടുത്തുകൊണ്ടുള്ള വനയാത്ര), പാഞ്ചാലീ സ്വയംവരം, യുധിഷ്ഠിരാദികളുടെ സന്യാസം സ്വീകരിച്ചുള്ള വനവാസയാത്ര, ഭാഗവതത്തിലെ കാളിയമർദ്ദനം, പൂതനാമോക്ഷം, ഗോപികാ വസ്ത്രാക്ഷേപം, രാസലീല, അനന്തശയനം, നരസിംഹമൂർത്തി, നാഗരാജാവ്, വിരാട്പുരുഷൻ, നവഗ്രഹങ്ങൾ, ശാസ്താവ് എന്നിവ അവയിൽ ചിലതുമാത്രം.

^ നിർമാല്യദർശനം: തലേന്നു ചാർത്തിയ അലങ്കാരങ്ങളോടെ വിരാജിക്കുന്ന ഭഗവത് വിഗ്രഹം ദർശിച്ച് ഭക്തജനങ്ങൾ നിർവൃതി നേടുന്നതിനെ നിർമാല്യദർശനം എന്ന് പറയുന്നു.

^ പന്തീരടി പൂജ: നിഴലിനു പന്ത്രണ്ടടി നീളം ഉണ്ടാകുന്ന സമയമാണ് പന്തീരടി. ഉദ്ദേശം രാവിലെ 08 നും 09 മണിക്കും ഇടയ്ക്കായിരിക്കും ഇത്. ഈ സമയത്ത് നിർവഹിക്കപ്പെടുന്ന പൂജയായതിനാലാണ് ഇതിനെ പന്തീരടി പൂജ എന്ന് വിശേഷിപ്പിക്കുന്നത്.

^ ക്ഷേത്രത്തിലെ മോഷണം: ആയിരത്തിഅഞ്ഞൂറ് വർഷങ്ങളിൽ കൂടുതൽ പഴക്കമേറിയ വാഴപ്പള്ളി മഹാശിവക്ഷേത്രത്തിൽ രണ്ടു മോഷണങ്ങൾക്ക് ചരിത്രരേഖകൾ ഉണ്ട്. ആദ്യത്തേത് 1858-ൽ ജനുവരി മാസവും, രണ്ടാമത്തേത് 1991-ൽ ഡിസംബർ മാസവുമാണ്.

  • എ.ഡി. 1858, ജനുവരി

തിരുവല്ല പറമ്പൂർ മനയിലെ താളിയോലയിൽ (താളിയോല-43) നിന്നുമാണ് ഇത് ഈ നൂറ്റാണ്ടിനു പരിചിതമായത്. ക്ഷേത്രത്തിലെ കാരാഴ്മയായിരുന്ന മഞ്ചാടിക്കര വാര്യത്തെ വാര്യരായിരുന്നു മോഷണം നടത്തിയത്. സ്വർണ്ണ ശീവേലി വിഗ്രഹം മോഷ്ടിക്കുകയും പിന്നീട് അത് കണ്ടെടുക്കുകയും ഉണ്ടായി. വാര്യരെ കൊണ്ടുതന്നെ അറ്റകുറ്റം തീർപ്പിക്കുകയും ദേവന് കലശം കഴിപ്പിച്ച് ശുദ്ധിവരുത്തുകയും ചെയ്തു. കലശാഭിഷേകം നടത്തിയത് കൊല്ലവർഷം 1033 മകരമാസം തന്ത്രിമുഖ്യരായ പറമ്പൂർ ഭട്ടതിരിയും, കുഴിക്കാട്ട് ഭട്ടതിരിയും ചേർന്നാണ്.

  • എ.ഡി. 1991, ഡിസംബർ

1991-ൽ ഡിസംബർ മാസം 11-തീയതി രാത്രിയിലായിരുന്നു ഈ മോഷണം നടന്നത്. ക്ഷേത്രത്തിലെ വട്ടശ്രീകോവിലിന്റെ വാതിൽ പൊളിച്ച് കള്ളന്മാർ അകത്തുകടക്കുകയും പല വിലപിടിച്ച മാലകളും രത്നങ്ങളും മോഷ്ടിക്കുകയും ചെയ്തു. കൂടാതെ മഹാദേവന്റെ ശീവേലി ബിംബത്തിലെ സ്വർണ്ണ കവചം ഇളക്കിയെടുക്കുകയും ശീവേലി ബിംബം നാലമ്പലത്തിനു വെളിയിൽ ശാസ്താക്ഷേത്രത്തിനരുകിലായി ഉപേക്ഷിച്ചതായി കണ്ടെടുക്കുകയും ചെയ്തു. ഇന്നും സത്യം കാണാത്തതാണ് ആ മോഷണം. അതിനുശേഷം അഷ്ടമംഗല പ്രശ്നങ്ങളും ആചാര്യന്മാരുടെ നിർദ്ദേശങ്ങളോടുകൂടി കലശാഭിഷേകങ്ങളും നടത്തുകയും ചെയ്തു.

ക്ഷേത്രത്തിൽ എത്തിച്ചേരാൻ[തിരുത്തുക]

റോഡ് ചങ്ങനാശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും 2.5 കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം. എം.സി.റോഡിലെ (ദേശീയ പാത-220) ക്ഷേത്രജംഗ്ഷനായ മതുമൂലയിൽ നിന്നും ടെമ്പിൾറോഡ് വഴി 750 മീറ്റർ ദൂരെയാണ് ക്ഷേത്രം.
റെയിൽവേ ചങ്ങനാശ്ശേരി തീവണ്ടിനിലയം 2 കിലോമീറ്റർ ദൂരെയാണ്.

ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലേക്കും ഇവിടെ നിന്നും യാത്രചെയ്യാവുന്നതാണ്.

എയർപോർട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി) 110 കിലോമീറ്റർ ദൂരെയാണ്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 140 കിലോമീറ്റർ ദൂരെയാണ്.

ബോട്ട് സർവീസ് ചങ്ങനാശ്ശേരി ബോട്ടുജെട്ടി 1.5 കിലോമീറ്റർ ദൂരെയാണ്.

ഇവിടെനിന്നും ആലപ്പുഴയിലേക്കും കുട്ടനാട്ടിലെ എല്ലാ പ്രധാന സ്ഥലങ്ങളുമായിട്ടും ബന്ധിപ്പിക്കുന്ന ബോട്ട് സർവീസ് ഉണ്ട്.

ടെമ്പിൾ റോഡ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]