മദർ തെരേസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊൽക്കത്തയിലെ സെന്റ് തെരേസ
മദർ തെരേസ എംസി
സമർപ്പിത ജീവിതം , കന്യാസ്ത്രീ
ജനനംആഗ്‌നസ് ഗോണ് ഹാബൊയാക്‌സു
(1910-08-26)26 ഓഗസ്റ്റ് 1910
സ്കോപിയെ, കൊസോവോ വിലയറ്റ്, ഓട്ടൊമൻ സാമ്രാജ്യം
(നിലവിൽ റിപ്പബ്ലിക് ഓഫ് മാസിഡോണിയ)
മരണം5 സെപ്റ്റംബർ 1997(1997-09-05) (പ്രായം 87)
കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
വാഴ്ത്തപ്പെട്ടത്19 ഒക്ടോബർ 2003, സെന്റ് പീറ്റേഴ്സ് സ്ക്വയർ, വത്തിക്കാൻ സിറ്റി by ജോൺ പോൾ രണ്ടാമൻ
നാമകരണം4 സെപ്റ്റംബർ 2016, സെന്റ് പീറ്റേഴ്സ് സ്ക്വയർ, വത്തിക്കാൻ സിറ്റി by പോപ്പ് ഫ്രാൻസിസ്
പ്രധാന തീർത്ഥാടനകേന്ദ്രംമദർ ഹൗസ് ഓഫ് ദി മിഷനറീസ് ഓഫ് ചാരിറ്റി, കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഇന്ത്യ
ഓർമ്മത്തിരുന്നാൾ5 സെപ്റ്റംബർ[1]
പ്രതീകം/ചിഹ്നം
മദ്ധ്യസ്ഥം
  • ലോക യുവജന ദിനം
  • മിഷനറീസ് ഓഫ് ചാരിറ്റി
  • കൊൽക്കത്ത അതിരൂപത (സഹ രക്ഷാധികാരി)[2][3]
മദർ തെരേസ
മതംക്രിസ്തുമതം
Personal
ദേശീയതOttoman subject (1910–1912)
Serbian subject (1912–1915)
Bulgarian subject (1915–1918)
Yugoslavian subject (1918–1943)
Yugoslavian citizen (1943–1948)
Indian subject (1948–1950)
Indian citizen[4] (1950–1997)
Albanian citizen[5] (1991–1997)
United States, honorary citizenship (awarded 1996)
Senior posting
Titleസുപ്പീരിയർ ജനറൽ
അധികാരത്തിലിരുന്ന കാലഘട്ടം1950–1997
പിൻഗാമിസിസ്റ്റർ. നിർമ്മല ജോഷി, എംസി

അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു[6] മദർ തെരേസ (യഥാർത്ഥ പേര്: Anjezë Gonxhe Bojaxhiu അന്യേസ (ആഗ്നസ്) ഗോൻജെ ബോയാജ്യൂ, ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിൽ പ്രവർത്തിച്ച മദർ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു. ഭാരത സർക്കാർ പദ്മശ്രിയും,ഭാരത രത്നവും നൽകി ആദരിച്ചു.2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.[7]

ജന്മംകൊണ്ട് അൽബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദർ തെരേസ പറയുമായിരുന്നു[4][8]. മദർ തെരേസയുടെ കീഴിൽ വളർന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. ഇപ്പോൾ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാർ ഈ സംഘടനയുടെ പേരിൽ സന്നദ്ധപ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്നു.[9] 45 വർഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദർ തെരേസ. 1970-കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവർത്തകയായി അവർ മാറി. മരണ ശേഷം ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ കൊൽക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരിൽ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.[10][11]

ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികൾക്ക് മദർ തെരേസ അർഹയായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട്. നോബേൽ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച 192,000 ത്തോളം അമേരിക്കൻ ഡോളർ ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവർ ചിലവഴിച്ചു. മാർപ്പാപ്പ നൽകുന്ന പുരസ്കാരം, ഫിലിപ്പീൻസ് സർക്കാരിന്റെ മാഗ്സസെ പുരസ്കാരം എന്നിവയും അവരുടെ സേവനത്തിനുള്ള ബഹുമതിയായി നൽകിയിട്ടുണ്ട്.[12] ഇതുകൂടാതെ ലോകത്തിന്റെ ഭാഗങ്ങളിലുള്ള ചാരിറ്റി സംഘടനകളുടെ വിവിധ പുരസ്കാരങ്ങളും മദർ തെരേസക്ക് ലഭിച്ചിട്ടുണ്ട്.

മദർ തെരേസക്ക് ബംഗാളി, സെർബോ-ക്രൊയേഷ്യൻ, അൽബേനിയൻ, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു.[13]

ആദ്യകാലം[തിരുത്തുക]

ഓട്ടമൻ സാമ്രാജ്യത്തിലെ കൊസവോ പ്രവിശ്യയിലുള്ള സ്കോപ്യായ് എന്ന സ്ഥലത്താണ് ആഗ്നസ് ജനിച്ചത്. ഇത് ഇന്നത്തെ മാസിഡോണിയയുടെ ഭാഗമാണ് [14]. അൽബേനിയക്കാരായിരുന്നു ആഗ്നസിന്റെ മാതാപിതാക്കൾ[15]. അച്ഛൻ നിക്കൊളായ് വടക്കൻ അൽബേനിയക്കാരനും അമ്മ ദ്രാനാഫൈൽ ബെർനായി, വെനീസിനടുത്തുള്ള ഗ്യാക്കോവെയിക്കാരിയും ആയിരുന്നു. ആഗ്നസിനെകൂടാതെ ഒരു മകനും,മകളും കൂടിയുണ്ടായിരുന്നു ഈ ദമ്പതികൾക്ക്. ഏറ്റവും ഇളയ കുട്ടിയായിരുന്നു ആഗ്നസ്. കത്തോലിക്കാ സ്റ്റേറ്റ് സ്കൂളിലും, സേക്രഡ് ഹാർട്ട് പള്ളിയിലുമായാണ് സ്കൂൾ വിദ്യാഭ്യാസം ഇവർ പൂർത്തിയാക്കിയത്[16]. റോമൻ കത്തോലിക്കാ വിശ്വാസങ്ങൾക്കനുസരിച്ച് വളർത്തപ്പെട്ട ആഗ്നസിന് എട്ടു വയസുമാത്രമുള്ളപ്പോൾ അച്ഛൻ മരിച്ചു[൧]. ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ പള്ളിയിൽ ധാരാളം സമയം ചിലവഴിക്കുമായിരുന്നു ആഗ്നസ്. അതുപോലെ തന്നെ പാരിഷ് സംബന്ധമായ പ്രവർത്തനങ്ങളിൽ അതീവ താൽപര്യവുമുണ്ടായിരുന്നു ഈ കുട്ടിക്ക്. കൂടാതെ അമ്മ പാരിഷ് കാര്യങ്ങളിൽ കൂടുതൽ സമയം ചിലവഴിക്കാൻ മക്കളെ നിർബന്ധിക്കുമായിരുന്നു[17]. സഹായം അഭ്യർത്ഥിച്ചു വരുന്ന ആരേയും തിരിച്ചയക്കാൻ ആഗ്നസിനു കഴിഞ്ഞിരുന്നില്ല[18]. ബാല്യകാലത്ത് മിഷണറിമാരുടെയും മറ്റും സേവനപ്രവർത്തനങ്ങളെക്കുറിച്ചുള്ള കഥകൾ കേൾക്കാൻ ആഗ്നസ് അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നതായി ജീവചരിത്രങ്ങൾ പറയുന്നുണ്ട്. ആഗ്നസ് ഇന്ത്യയെക്കുറിച്ച് അറിയുന്നത് പോലും സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനത്തിനായി പോയ ഒരു പുരോഹിതന്റെ കത്തിൽ നിന്നുമാണ് . ഏഷ്യയിലുള്ള വളരെ ദരിദ്രമായ ഒരു ഉപഭൂഖണ്ഡമാണ് ഇന്ത്യ എന്നു മാത്രമേ ആഗ്നസിനു അന്ന് മനസ്സിലായിരുന്നുള്ളു. ബംഗാളിലെ പാവപ്പെട്ട ജനങ്ങളെക്കുറിച്ചും, അവിടുത്തെ ജാതി സമ്പ്രദായത്തെക്കുറിച്ചും ആ കത്തിൽ നിന്നും ആഗ്നസിന് ഏകദേശ രൂപം ലഭിച്ചിരുന്നു. ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനത്തിനു പോകുക എന്നൊരാഗ്രഹം അന്നേ ആഗ്നസിനുണ്ടായിരുന്നു[19]. പന്ത്രണ്ടാം വയസിലെത്തിയപ്പോൾ സന്യാസിനി ആകാൻ അവൾ തീരുമാനിച്ചുറച്ചിരുന്നു[20]. ചെറുപ്പത്തിൽ തന്നെ തന്റെ നിയോഗം പാവപ്പെട്ടവരെ സഹായിക്കുക എന്നതാണെന്ന് ആഗ്നസ് തിരിച്ചറിഞ്ഞിരുന്നുവെന്ന് മദർ തെരേസയുടെ ഒരു ബന്ധു ഓർമ്മിക്കുന്നു[18]. പതിനെട്ടാം വയസിൽ വീടുവിട്ട ആഗ്നസ് സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനീസഭയിൽ ചേർന്നു.

തുടർന്ന് ആഗ്നസ് അയർലണ്ടിലുള്ള ലൊറേറ്റോ ആശ്രമത്തിൽ ഇംഗ്ലീഷ് പഠനത്തിനായി അയക്കപ്പെട്ടു[21]. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ ഇടയിൽ അവർക്കു വേണ്ടി പ്രവർത്തിക്കുക എന്ന ആഗ്രഹം ആഗ്നസ് അപ്പോഴും മനസ്സിൽ നിന്നും ഉപേക്ഷിച്ചിരുന്നില്ല. ലോറെറ്റോ ആശ്രമം തങ്ങളുടെ ഇന്ത്യയിലുള്ള സ്കൂളുകളിൽ അദ്ധ്യാപകരാകാൻ താൽപര്യമുള്ളവരെ തിരഞ്ഞെടുത്തുകൊണ്ടിരുന്ന കാലമായിരുന്നു അത്[19]. ആഗ്നസിന്റെ സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്കു പോവുക എന്നത്. അങ്ങനെ അവർ 1929-ൽ ഇന്ത്യയിലെത്തി. ഡാർജിലിങ്ങിൽ ലോറേറ്റോ സന്യാസിനികളുടെ കേന്ദ്രത്തിൽ അർത്ഥിനിയായി കഴിഞ്ഞു. 1931 മേയ് 24-നു ആഗ്നസ് സഭാവസ്ത്രം സ്വീകരിച്ചു. മിഷണറിമാരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ തെരേസയുടെ പേരാണ് അവർ സന്യാസിനീനാമമായി സ്വീകരിച്ചത്[22][23]. കിഴക്കൻ കൊൽക്കത്തയിലെ ലൊറേറ്റോ കോൺ‌വെന്റ് സ്കൂളിൽ അദ്ധ്യാപികയായിരിക്കേ 1937 മേയ് 14-നു സിസ്റ്റർ തെരേസ നിത്യവ്രതം സ്വീകരിച്ചു[24]. വിദ്യാലയത്തിൽ തെരേസ ഭൗമശാസ്ത്രമാണ് പഠിപ്പിച്ചിരുന്നത്. ബംഗാളി ഭാഷയിൽ മദർ പെട്ടെന്ന് പ്രാവീണ്യം നേടിയെടുത്തു. ഇത് അവർക്ക് ബംഗാളി തെരേസ എന്ന ഓമനപ്പേരു നേടിക്കൊടുത്തു[25].

അദ്ധ്യാപികവൃത്തിയിൽ തെരേസ സംതൃപ്തയായിരുന്നെങ്കിലും കൊൽക്കത്തയിൽ തനിക്കുചുറ്റും നിറഞ്ഞു നിന്ന ദരിദ്രജീവിതങ്ങൾ അവരുടെ മനസ്സിനെ അസ്വസ്ഥമാക്കി. 1943-ലെ ഭക്ഷ്യക്ഷാമവും 1946-ലുണ്ടായ ഹിന്ദു-മുസ്ലീം സംഘർഷങ്ങളും കൊൽക്കത്തയിലെ ജനജീവിതം നരകതുല്യമാക്കിയിരുന്നു. 1946 ഓഗസ്റ്റ് 16 നു നടന്ന കലാപത്തിൽ ഏതാണ്ട് 5,000 ത്തോളം ആളുകൾ മരിക്കുകയുണ്ടായി. അതിന്റെ മൂന്നിരട്ടി ജനങ്ങൾക്ക് മാരകമായി മുറിവേറ്റു[26]. കലാപം കാരണം ആശ്രമത്തിലെ അന്തേവാസികൾക്ക് ഭക്ഷണദൗർലഭ്യം നേരിട്ടു,കുട്ടികൾ വിശപ്പുകൊണ്ടു കരഞ്ഞു. 300 ഓളം വരുന്ന കുട്ടികളുടെ വിശപ്പുകൊണ്ടുള്ള കരച്ചിൽ കണ്ടുനിൽക്കാനാകാതെ മദർ തെരേസ ഭക്ഷണം അന്വേഷിച്ച് ആശ്രമം വിട്ട് തെരുവിലലഞ്ഞു[27][28]. കലാപത്തിൽ പരുക്കേറ്റവർക്കായി നടത്തിയ രക്ഷാദൗത്യത്തിന്റെ കാഠിന്യംകൊണ്ട് മദർ തെരേസ മാനസികമായും ശാരീരികമായും തളർന്നു. തനിക്ക് ആത്മീയവും, ശാരീരികവുമായ ഒരു വിശ്രമം കൂടിയേ തീരുവെന്ന് മനസ്സിലാക്കിയ മദർ ആത്മീയ ധ്യാനത്തിനായി ഡാർജിലിംഗിലെ ആശ്രമത്തിലേക്ക് പുറപ്പെട്ടു. ധാരാളം പേരുടെ മരണം നേരിട്ടുകണ്ട തെരേസ തന്റെ മിഷണറി ജീവിതത്തിന്റെ ധർമ്മത്തെപ്പറ്റി കാര്യമായി വിശകലനം ചെയ്തു[29].

മിഷണറീസ് ഓഫ് ചാരിറ്റി[തിരുത്തുക]

1946 സെപ്റ്റംബർ 10-നു വാർഷികധ്യാനത്തിനായി ഡാർജിലിങ്ങിലെ ലൊറേറ്റോ കോൺ‌വെന്റിലേക്കുള്ള യാത്രാമധ്യേ ആണ് തെരേസ തന്റെ സന്യാസജീവിതത്തിന്റെ ദിശമാറ്റിവിടാനുള്ള ഉറച്ച തീരുമാനത്തിലെത്തുന്നത്. ലൊറെറ്റോ സഭ വിട്ടിറങ്ങി പാവങ്ങൾക്കൊപ്പം ജീവിച്ച് അവരെ സേവിക്കുക എന്നതായിരുന്നു തെരേസ എടുത്ത തീരുമാനം[30]. ദൈവവിളിക്കുള്ളിലെ ദൈവവിളി എന്നാണ് മദർ തെരേസ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്[31]. ആ ദൈവവിളി നിരസിക്കുക എന്നത് വിശ്വാസത്തിനു നിരക്കാത്തതായിരുന്നേനെ എന്ന് മദർ തെരേസ പിന്നീട് ആ സംഭവത്തെക്കുറിച്ചോർക്കുമ്പോൾ പറയാറുണ്ടായിരുന്നു[31]. 1948 മുതൽ തെരേസ പാവങ്ങൾക്കിടയിലുള്ള തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ലൊറെറ്റോ സഭയുടെ വേഷങ്ങളുപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടൺ സാരി വേഷമായി സ്വീകരിച്ചു[32]. കൊൽക്കത്ത നഗരസഭയിൽ ഓടവൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്. ഈ സമയത്ത് തെരേസ ഇന്ത്യൻ പൗരത്വം സ്വീകരിക്കുകയും കുറച്ചു കാലം പാട്നയിൽ താമസിക്കുകയും ചെയ്തിരുന്നു. ഹോളി ഫാമിലി ആശുപത്രിയിൽ നിന്ന് ആതുരശുശ്രൂഷമേഖലയിൽ ചെറിയ പരിശീലനം നേടുന്നതിനു വേണ്ടിയായിരുന്നു ഇത്[33]. ആശുപത്രിയിലെ പരിശീലനസമയത്ത് ഏതു തരം അസുഖം ബാധിച്ചുവന്നവരേയും മദർ തെരേസ ശുശ്രൂഷിക്കുമായിരുന്നുവെന്ന് അന്ന് കൂടെയുണ്ടായിരുന്ന ഒരു സന്യാസിനി ഓർമ്മിക്കുന്നു[34]. മോട്ടിജിൽ എന്ന സ്ഥലത്ത് ഒരു വിദ്യാലയം തുടങ്ങിയാണ് തെരേസ തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അമ്പതോളം കുട്ടികൾ അവിടെ പഠിക്കാനായി എത്തിയിരുന്നു. അവർക്ക് പാലും, ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു. കൂടാതെ ഈ കുട്ടികളെ തുന്നൽപ്പണിപോലുള്ള ചെറിയ ജോലികളും പരിശീലിപ്പിച്ചിരുന്നു[35]. ക്രമേണ അശരണരരുടെയും വിശന്നുവലയുന്നവരുടെയും ഇടയിലേക്ക് മദർ തന്റെ സേവന മേഖല വ്യാപിപ്പിച്ചു. തെരേസയുടെ കാരുണ്യ പ്രവർത്തനങ്ങൾ അധികൃതരുടെ ശ്രദ്ധയാകർഷിച്ചു. അക്കാലത്തു തന്നെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു മദർ തെരേസ ചെയ്യുന്ന കാരുണ്യപ്രവർത്തനങ്ങളെ ശ്ലാഘിക്കുകയുണ്ടായി [36][37].

മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാർ

പുതിയ പ്രവർത്തനമേഖലയിൽ ഒട്ടേറെ വിഷമഘട്ടങ്ങൾ തെരേസയ്ക്കു തരണം ചെയ്യേണ്ടതായി വന്നു. തുടക്കത്തിൽ സ്ഥിരമായ ഒരു വരുമാനമില്ലായിരുന്നു. അതുകൊണ്ടു തന്നെ,താൻ സംരക്ഷണമേറ്റെടുത്തവർക്ക് ഭക്ഷണം നൽകാൻ പലപ്പോഴും മറ്റുള്ളവരുടെ മുമ്പിൽ യാചിക്കേണ്ടതായും വന്നു. പുതിയ പ്രവർത്തനമേഖലയിൽ കടുത്ത ഒറ്റപ്പെടലും മാനസിക സംഘർഷവും അനുഭവിച്ച തെരേസ സന്യാസഭവനത്തിലെ പഴയ സുരക്ഷിതത്വത്തിലേക്ക് മടങ്ങുവാൻ പോലും ആലോചിച്ചിരുന്നു. ഇരുണ്ട രാത്രികൾ എന്നാണ് ഈ കാലഘട്ടത്തെക്കുറിച്ച് മദർ പിന്നീട് ഓർമ്മിച്ചിട്ടുള്ളത്[38]. തന്റെ കഷ്ടപ്പാടുകളേക്കാൾ എത്രയോ വലിയ കഷ്ടപ്പാടുകളായിരിക്കും ദരിദ്രരും അശരണരരുമാ‍യ നിരവധിപേർ അനുഭവിക്കുന്നത് എന്ന ചിന്ത പുതിയ ദൌത്യത്തിൽ ഉറച്ചുനിൽക്കാനുള്ള മനസാന്നിദ്ധ്യം നൽകിയതായി സിസ്റ്റർ തെരേസ തന്റെ ഡയറിക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്[39].

നിർമ്മൽ ഹൃദയ - കൽക്കട്ട

1950 ഒക്ടോബർ 7-ന് കൊൽക്കത്താ രൂപതയ്ക്കു കീഴിൽ പുതിയ സന്യാസിനീസഭ ആരംഭിക്കാൻ വത്തിക്കാൻ തെരേസയ്ക്ക് അനുവാദം നൽകി[40]. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് അതോടെ തുടക്കമായി[6]. മദർ തെരേസയുടെ ശിഷ്യയായിരുന്ന സുഭാഷിണി ദാസ് ആണ് മിഷണറീസ് ഓഫ് ചാരിറ്റിയിൽ ആദ്യം സന്നദ്ധപ്രവർത്തനത്തിനായി വന്നു ചേർന്നത്. മദർ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കിയ വേളയിൽ ഇവർ സിസ്റ്റർ.ആഗ്നസ് എന്ന പേരു സ്വീകരിച്ചു. തൊട്ടു പിന്നാലെ മറ്റൊരു ശിഷ്യയായിരുന്ന മഗ്ദലീന ഗോമസും സംഘടനയിൽ സന്നദ്ധപ്രവർത്തകയായി ചേർന്നു[41].മിഷണറീസ് ഓഫ് ചാരിറ്റിയുടെ തുടക്കത്തിൽ പതിമൂന്നോളം അംഗങ്ങൾ മാത്രമേ പ്രവർത്തകരായി ഉണ്ടായിരുന്നുള്ളു. എന്നാൽ 1990കളുടെ അവസാനത്തോടെ ഏതാണ്ട് 4,000 സന്യാസിനിമാർ മിഷണറീസ് ഓഫ് ചാരിറ്റിക്കു വേണ്ടി പ്രവർത്തിക്കുന്നുണ്ടായിരുന്നു. മദർ തെരേസയുടെ തന്നെ വാക്കുകളിൽ "വിശക്കുന്നവരെയും നഗ്നരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും ആർക്കും വേണ്ടാതെയും, സ്നേഹിക്കപ്പെടാതെയും പരിഗണിക്കപ്പെടാതെയും സമൂഹത്തിൽ കഴിയുന്ന എല്ലാവരെയും സ്നേഹത്തോടുകൂടി പരിചരിക്കുക" എന്നതാണ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ദൌത്യം.[42].

1959 ആയപ്പോഴേക്കും മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രവർത്തനങ്ങൾ കൽക്കട്ടക്കു പുറത്തേക്കു കൂടി വ്യാപിപ്പിക്കാൻ മദർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഡെൽഹിയിലും, ഝാൻസിയിലും മിഷണറീസ് ഓഫ് ചാരിറ്റിയുടെ സാന്നിദ്ധ്യം നിലവിൽ വന്നു. ബീഹാറിലെ റാഞ്ചിയിലെ ദരിദ്രഗ്രാമങ്ങളിലേക്ക് സന്യാസിനിമാരുടെ ഒരു സംഘത്തെ മദർ തെരേസ അയച്ചു. കൂടാതെ മുംബൈയിലും മിഷണറീസ് ഓഫ് ചാരിറ്റി തങ്ങളുടെ പ്രവർത്തനം ആരംഭിക്കുകയുണ്ടായി. മുംബൈയിലും കൽക്കത്തയിലെ നിർമ്മൽ ഹൃദയ പോലൊരു ശരണാലയം മദർ സ്ഥാപിച്ചു[43].

1970 ൽ മദർ തെരേസയെക്കുറിച്ച് ബി.ബി.സി ടെലിവിഷൻ നിർമ്മിച്ച ഒരു ഡോക്യുമെന്ററി കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുവതികൾ മിഷണറീസ് ഓഫ് ചാരിറ്റിയിൽ സന്നദ്ധപ്രവർത്തകരായി ചേരാൻ സമ്മതം പ്രകടിപ്പിച്ച് മദറിനെ ബന്ധപ്പെടുകയുണ്ടായി. 139 പുതിയ പെൺകുട്ടികളാണ് മിഷണറീസ് ഓഫ് ചാരിറ്റിയിൽ ആ വർഷം ചേർന്നത്[43]. ഈ ടെലിവിഷൻ പരിപാടി കണ്ട് ആകെ 585 ഓളം പേർ സമ്മതം പ്രകടിപ്പിച്ച് എത്തിയിരുന്നുവെങ്കിലും, അനുഭവസമ്പത്തുള്ള 139 പേരേയാണ് മിഷണറീസ് ഓഫ് ചാരിറ്റി തിരഞ്ഞെടുത്തത്[44].

നിർമ്മൽ ഹൃദയ[തിരുത്തുക]

1952 ൽ അശരണർക്കായുള്ള ആദ്യത്തെ ഭവനം കൽക്കട്ടാ നഗരത്തിൽ തെരേസ ആരംഭിച്ചു. കാളീഘട്ടിലെ തകർന്നു കിടന്നിരുന്ന ഒരു ഹൈന്ദവക്ഷേത്രമാണ് പാവങ്ങൾക്കും, അശരണർക്കുംവേണ്ടിയുള്ള ആദ്യത്തെ ശരണാലയമായി തുറക്കപ്പെട്ടത്. ഈ ആശ്രമം നിർമ്മലഹൃദയ എന്ന് നാമകരണം ചെയ്യപ്പെട്ടു[45]. തെരുവിൽ കിടന്ന് മൃഗതുല്യരായി മരണമടയാൻ വിധിക്കപ്പെട്ട ആളുകളെ തെരേസ നിർമ്മലഹൃദയത്തിലേക്കു കൊണ്ടു വന്നു ശുശ്രൂഷിച്ചു. മരണാസന്നരായവർക്ക് മതത്തിന്റെ വേലിക്കെട്ടുകൾ നോക്കാതെ പരിചരണം ലഭിച്ചു[46]. നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിക്കാത്ത രോഗികൾക്കു വേണ്ടി നിർമ്മൽ ഹൃദയത്തിന്റെ വാതിൽ എപ്പോഴും തുറന്നു കിടന്നിരുന്നു. ആശുപത്രിയിൽ നിന്നും പുറത്താക്കപ്പെടുന്ന രോഗികളെ കൊണ്ട് ആംബുലൻസുകൾ നിർമ്മൽ ഹൃദയിലേക്ക് തുടർച്ചയായി എത്തിക്കൊണ്ടിരുന്നു. തുടക്കത്തിൽ ഒട്ടേറെ പ്രതിസന്ധികൾ മിഷണറീസ് ഓഫ് ചാരിറ്റിക്ക് നേരിടേണ്ടി വന്നു. കുറേയെറെ ആളുകൾ ഈ സംഘടനക്കെതിരേ രംഗത്തു വന്നു[47]. ഇവർ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഓഫീസുകൾ ഉപരോധിക്കുകയും അവക്കുനേരെ കല്ലെറിയുകയും ചെയ്തു. മറ്റൊരിക്കൽ ഒരാൾ മദർ തെരേസയെ വധിക്കുമെന്നുപോലും ഭീഷണിപ്പെടുത്തി. നിങ്ങൾ എന്നെ കൊല്ലുകയാണെങ്കിൽ ഞാൻ എത്രയും പെട്ടെന്ന് ക്രിസ്തുവിന്റെ അടുത്തേക്കു ചെല്ലും എന്ന മറുപടി കേട്ട് ഭീഷണിയുമായി വന്നയാൾ പിന്തിരിയുകയായിരുന്നു. മനുഷ്യസേവനത്തിന്റെ പേരിൽ മദർ തെരേസ മതംമാറ്റൽ ആണ് നടത്തുന്നതെന്നാരോപിച്ചായിരുന്നു സംഘർഷങ്ങൾ മുഴുവൻ[48].

ശാന്തി നഗർ[തിരുത്തുക]

നിർമ്മൽ ഹൃദയയിൽ കുഷ്ഠരോഗികളെ പ്രവേശിപ്പിക്കില്ലായിരുന്നു, രോഗം മറ്റു അന്തേവാസികൾക്കു കൂടി പകർന്നേക്കാം എന്ന ഭയം കൊണ്ടായിരുന്നു ഇത്. കുഷ്ഠരോഗികളെ പരിചരിക്കാനായി ശാന്തി നഗർ എന്ന മറ്റൊരു സത്രം കൂടി തെരേസ കൽക്കട്ടയിൽ ആരംഭിച്ചു. കൽക്കട്ട നഗരത്തിൽ നിന്നും 200 മൈൽ അകലെ 34 ഏക്കർ സ്ഥലം ഭാരത സർക്കാർ മദർ തെരേസയ്ക്കായി നൽകി. വർഷത്തിൽ ഒരു രൂപ വാടകക്കായിരുന്നു ഇത്[49]. വനപ്രാന്തത്തിലായിരുന്ന ഈ സ്ഥലത്ത് പലയിടങ്ങളിൽ നിന്നും സ്വരൂപിച്ച പണം കൊണ്ട് മദർ തെരേസ ശാന്തി നഗർ എന്ന ആശ്രമത്തിന്റെ നിർമ്മാണം ആരംഭിച്ചു. എന്നാൽ പണി പൂർത്തിയാക്കാൻ ആവശ്യമായ പണം കയ്യിലില്ലായിരുന്നു. ഈ സമയത്താണ് പോൾ നാലാമൻ മാർപാപ്പ തന്റെ ഒരു കാർ മദർ തെരേസയ്ക്കു സമ്മാനമായി നൽകുന്നത്[50]. 1964 ൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചപ്പോൾ ഉപയോഗിച്ചിരുന്ന വിലയേറിയ കാറായിരുന്നു ഇത്. മദർ തെരേസയുടെ മനുഷ്യസേവനങ്ങളെ നേരിട്ടു കണ്ട മാർപാപ്പ ആ കാർ മദറിനു നൽകുകയായിരുന്നു. ശാന്തി നഗറിനു പണം സ്വരൂപിക്കാനായി മദർ ആ കാർ ലേലത്തിൽ വിറ്റു. കാറിന്റെ വിലയായി കിട്ടിയ ഒരു ലക്ഷം അമേരിക്കൻ ഡോളർ കൊണ്ട് ശാന്തി നഗറിലെ പ്രധാന ആശുപത്രിക്കെട്ടിടത്തിന്റെ നിർമ്മാണം മദർ പൂർത്തിയാക്കി[51]. കുഷ്ഠരോഗത്തെ ഏറ്റവും വെറുപ്പോടെ കണ്ടിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഇത്. മിഷണറീസ് ഓഫ് ചാരിറ്റി ഒട്ടനവധി ശാന്തിനിലയങ്ങൾ കുഷ്ഠരോഗികളെ പരിചരിക്കുന്നതിനായി കൽക്കട്ടയിലെ വിവിധ ഭാഗങ്ങളിൽ തുറന്നു[52].

ശാന്തിനഗറിൽ പുതിയതായി വരുന്ന രോഗികളെ അവർക്കാവുന്ന തരത്തിലുള്ള ജോലികൾ പഠിപ്പിക്കുമായിരുന്നു. അതിലൊന്നായിരുന്നു ഇഷ്ടിക നിർമ്മാണം. ഭാവിയിൽ അവിടെ എത്തിയേക്കാവുന്ന രോഗികൾക്കായി പുതിയ കെട്ടിടം പണിയാൻ ഇതുപയോഗിക്കുമായിരുന്നു[53]. കൂടാതെ, രോഗികൾക്കാവശ്യമുള്ള ധാന്യങ്ങളും, പച്ചക്കറികളും അവിടെ തന്നെ കൃഷി ചെയ്യുമായിരുന്നു. കൽക്കട്ടയിലെ ശാന്തിനഗറിലെ അന്തേവാസികൾ ചെറിയ ഖനികൾക്കാവശ്യമുള്ള ബാസ്ക്കറ്റുകളും നിർമ്മിക്കുന്നുണ്ടായിരുന്നു. ശാന്തി നഗറിൽ ഒരു അച്ചടിശാലയും പ്രവർത്തിച്ചിരുന്നു[54].

ശിശുഭവൻ[തിരുത്തുക]

1955 ആയപ്പോഴേക്കും മദറിന്റെ ശ്രദ്ധ മറ്റൊരു ഭാഗത്തേക്കു കൂടി തിരിഞ്ഞു. ചേരികളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നതായിരുന്നു അവരേറ്റെടുത്ത പുതിയ ദൗത്യം. എന്നാൽ ഇതു മാത്രമല്ല കുട്ടികൾക്കായി ചെയ്യാനുള്ളതെന്ന് മദർ തെരേസക്കു പെട്ടെന്നു തന്നെ മനസ്സിലായി. കൽക്കട്ടയുടെ തെരുവുകളിൽ നിരവധി കുട്ടികൾ യാതൊരു ആലംബവും ആശ്രയമില്ലാതെ അലയുന്നതു അവർക്കു കാണാമായിരുന്നു. അനാഥരും, ഉപേക്ഷിക്കപ്പെട്ടവരും, വികലാംഗരും, രോഗികളും എല്ലാമുണ്ടായിരുന്നു ഈ കുട്ടത്തിൽ[55]. അക്കാലത്ത് കുട്ടികൾ തങ്ങൾക്കൊരു ഭാരമായി തീരുമ്പോൾ പാവപ്പെട്ട കുടുംബങ്ങൾ അവരെ തെരുവിലെറിയുന്നത് സാധാരണയായിരുന്നു. ഇവർ പിന്നീട് കുറ്റകൃത്യങ്ങളുടെ നടുവിലേക്കോ മറ്റു സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിലേക്കോ ചെന്നെത്തുകയായിരുന്നു പതിവ്. ഇവർക്കായി തന്റെ സഹായഹസ്തം നീട്ടുന്നതിനെക്കുറിച്ച് മദർ തെരേസ ചിന്തിക്കുവാൻ തുടങ്ങി. മദർ തെരേസയുടെ ജീവകാരുണ്യപ്രവർത്തനങ്ങൾ കണ്ടറിഞ്ഞ ബംഗാൾ മുഖ്യമന്ത്രി ഡോക്ടർ.ബി.സി.റോയ് മദറിനു വേണ്ട എന്തു സഹായവും നൽകാൻ തയ്യാറായിരുന്നു. എപ്പോൾ വേണമെങ്കിലും മുഖ്യമന്ത്രിയെ ഫോണിൽ വിളിക്കുവാനുള്ള അവകാശം അദ്ദേഹം മദർ തെരേസയ്ക്കു നൽകിയിരുന്നു[56]. തെരുവിൽ നഷ്ടപ്പെട്ടതോ, ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടികളുടെ സംരക്ഷണയും മിഷണറീസ് ഓഫ് ചാരിറ്റി വൈകാതെ ഏറ്റെടുക്കുകയുണ്ടായി. തുടക്കത്തിൽ ഇത്തരം കുട്ടികളുടെ എണ്ണം കുറവായിരുന്നുവെങ്കിലും, ഇത് കൂടിയതോടെ ഇവർക്കു വേണ്ടി ഒരു ആശ്രയകേന്ദ്രം തുറക്കുന്നതിനെക്കുറിച്ച് മദർ തെരേസ ചിന്തിക്കാൻ തുടങ്ങി. അങ്ങനെ 1995 ൽ നിർമ്മല ശിശുഭവന് തുടക്കമായി[57]. 1958 ആയപ്പോഴേക്കും 90 കുട്ടികൾ ശിശുഭവനിൽ അന്തേവാസികളായി എത്തിയിട്ടുണ്ടായിരുന്നു[58]. ബംഗാൾ സർക്കാർ ശിശുഭവനിലെ ഓരോ കുട്ടിക്കും 33 രൂപാ വീതം സഹായം അനുവദിച്ചു. തുടക്കത്തിൽ മദർ അത് സ്വീകരിച്ചിരുന്നുവെങ്കിലും, പിന്നീട് ഈ സഹായം സ്വീകരിക്കുന്നത് നിർത്തി[59].

അന്തർദേശീയ തലത്തിലേക്ക്[തിരുത്തുക]

ഈ ജീവകാരുണ്യ പ്രവർത്തനങ്ങളേക്കുറിച്ച് കേട്ടറിഞ്ഞ കൂടുതൽ പേർ മദറിന്റെ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കപ്പെടാൻ തുടങ്ങി. അറുപതുകളുടെ അവസാനത്തോടെ ഇന്ത്യയൊട്ടാകെ ശരണാലയങ്ങൾ തുറക്കാൻ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കഴിഞ്ഞു. 1965 ൽ മാർപാപ്പ സൊസൈറ്റി ഓഫ് പൊന്തിഫിക്കൽ റൈറ്റ്[൨] എന്ന അവകാശം മിഷണറീസ് ഓഫ് ചാരിറ്റിക്ക് നൽകി[60]. ഇതിൻ പ്രകാരം മിഷണറീസ് ഓഫ് ചാരിറ്റിക്ക് ഇന്ത്യക്കു പുറത്തും സേവനമേഖലകൾ വ്യാപിപ്പിക്കാനുള്ള അധികാരം വത്തിക്കാനിൽ നിന്നും ലഭിക്കുകയുണ്ടായി. ആദ്യത്തെ ക്ഷണം വന്നത് വെനിസ്വേലയിൽ നിന്നുമായിരുന്നു. 1965 ൽ ഇന്ത്യക്കു പുറത്ത് വെനിസ്വേലയിലെ കൊക്കോറൊട്ടയിൽ അഞ്ച് സന്യാസിനിമാരുമായി മിഷണറീസ് ഓഫ് ചാരിറ്റി പ്രവർത്തനം ആരംഭിച്ചു[61]. 1968 ൽ ഓസ്ട്രിയ, ടാൻസാനിയ, റോം,ശ്രീലങ്ക എന്നിവിടങ്ങളിൽ ആശ്രമങ്ങൾ സ്ഥാപിച്ചു. തൊട്ടുപുറകെ അമേരിക്ക,ഏഷ്യ, ആഫ്രിക്ക,യൂറോപ്പ് എന്നിങ്ങനെ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ മിഷണറീസ് ഓഫ് ചാരിറ്റിയുടെ സാന്നിദ്ധ്യം നിലവിൽ വന്നു[62]. 1985 ലെ ക്രിസ്തുമസ് തലേന്ന് അമേരിക്കയിലെ ന്യൂയോർക്കിൽ എയ്‌ഡ്‌സ്‌ രോഗികൾക്കായുള്ള ആദ്യത്തെ ആശ്രയകേന്ദ്രം മിഷണറിസ് ഓഫ് ചാരിറ്റി തുറക്കുകയുണ്ടായി. സ്നേഹസമ്മാനം എന്നർത്ഥം വരുന്ന ഗിഫ്റ്റ് ഓഫ് ലൗവ് എന്ന പേരാണ് ഈ സ്ഥാപനത്തിന് മദർ തെരേസ നൽകിയത്[63]. മദർ തെരേസയെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് റോമിലെ പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിക്കാനുള്ള ഒരു ക്ഷണം വത്തിക്കാനിൽ നിന്നും മദറിനെ തേടിയെത്തി. റോമിന്റെ പ്രാന്തപ്രദേശമായ ബോർഗേറ്റിലുള്ള പാവപ്പെട്ടവരുടെ ചേരികളിൽ പ്രവർത്തിക്കാനാണ് മാർപ്പാപ്പ മദർ തെരേസയോട് ആവശ്യപ്പെട്ടത്[64]. 1963 ൽ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഒരു സഹോദരസംഘടനതുടങ്ങുന്നതിനെക്കുറിച്ച് മദർ ആലോചിക്കുവാൻ തുടങ്ങി. ചെറുപ്പക്കാരായ രോഗികളെ പരിചരിക്കുന്നതിന് സ്ത്രീകളെക്കാൾ നല്ലത് പുരുഷൻമാരാകും എന്ന ചിന്തയായിരുന്നു ഇതിനു പുറകിൽ. മാർപാപ്പക്കു മുന്നിലെത്തിയ ഈ അപേക്ഷ ഏറെ വൈകാതെ തന്നെ അംഗീകരിക്കപ്പെട്ടു. അങ്ങനെ മിഷണറീസ് ബ്രദേഴ്സ് ഓഫ് ചാരിറ്റിക്കു തുടക്കമായി[65].

1982 ൽ പാലസ്തീനും ഇസ്രായേലി സൈന്യവുമായുണ്ടായ ഒരു യുദ്ധത്തിൽ അകപ്പെട്ടുപോയ 37 കുഞ്ഞുങ്ങളെ മദർ തെരേസ രക്ഷിക്കുകയുണ്ടായി. യുദ്ധമുഖത്തുകൂടെ കിലോമീറ്ററുകളോളം നടന്ന് ചെന്നാണ് ഈ കുട്ടികളെ മദർ തെരേസ അവിടെ നിന്നും രക്ഷിച്ചുകൊണ്ടു പോന്നത് എന്ന് അന്നുകൂടെയുണ്ടായിരുന്ന റെഡ്ക്രോസ് പ്രവർത്തകർ ഓർമ്മിക്കുന്നു[66]. സോവിയറ്റ് റിപ്പബ്ലിക് ഓഫ് അർമേനിയയിൽ 1988ലെ ഭുകമ്പത്തെത്തുടർന്ന് കെടുതിയിലായ പ്രദേശങ്ങൾ മദർ തെരേസ സന്ദർശിക്കുകയുണ്ടായി.

80 കളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും തെരേസയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ മദർ തെരേസ തുടർന്നു പോരുന്ന ചാരിറ്റി പ്രവർത്തനങ്ങൾ തങ്ങളുടെ രാജ്യത്ത് നിരോധിച്ചിരുന്നു. ഭ്രൂണഹത്യയേയും, വിവാഹമോചനത്തെക്കുറിച്ചും മദർതെരേസ എടുത്തിരുന്ന നിലപാടുകളായിരുന്നു ഇതിനു കാരണം. ഭ്രൂണഹത്യ നടത്തിയ സ്ത്രീയേയോ, ഗർഭനിരോധനമാർഗ്ഗങ്ങൾ ഉപയോഗിച്ചിരുന്നവരേയോ മദർ തെരേസ സ്വീകരിക്കുവാൻ തയ്യാറായിരുന്നില്ല. അത്തരം സ്ത്രീകൾ സ്നേഹിക്കപ്പെടാൻ അർഹതയില്ലാത്തവരാണെന്ന വിശ്വാസം മദർ തെരേസ വെച്ചു പുലർത്തിയിരുന്നു[67].

"മറ്റുള്ള ആളുകൾ എന്തുചെയ്യുന്നു, പറയുന്നു എന്നു നോക്കാതെ, മുഖത്തൊരു പുഞ്ചിരിയോടെ അതെല്ലാം സ്വീകരിക്കുക, നിങ്ങളുടെ ജോലിയിൽ വ്യാപൃതരാവുക. "

- മദർ തെരേസ

ബംഗ്ലാദേശ്[തിരുത്തുക]

1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ ഏതാണ്ട് മുപ്പതു ലക്ഷത്തോളം ജനങ്ങൾ മരിക്കുകയുണ്ടായി[68]. അതിലേറെപ്പേർക്ക് സ്വഭവനങ്ങളടക്കം തങ്ങൾക്കുണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടു. കൂടാതെ പാകിസ്താൻ പട്ടാളക്കാർ ഏതാണ്ട് 4,000 ഓളം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയിരുന്നു എന്നും രേഖകൾ പറയുന്നു. അങ്ങനെ ബംഗ്ലാദേശ് യുദ്ധക്കെടുതിയിൽ നരകിക്കുകയായിരുന്നു. ഈ സമയത്ത് മദർ തെരേസ ബംഗ്ലാദേശിലെ പീഡനത്തിനിരയായ സ്ത്രീകളെ സഹായിക്കാനായി പത്തു കന്യാസ്ത്രീകളുമായി പോകാനൊരുങ്ങി. പീഡനത്തിനിരയായ സ്ത്രീകൾ ഭൂരിഭാഗവും അങ്ങനെ ജന്മം കൊണ്ട കുഞ്ഞുങ്ങളെ ഉപേക്ഷിക്കുകയായിരുന്നു ചെയ്തിരുന്നത്[69]. ഇവരെയെല്ലാം വളർത്താനായി മദർ തെരേസ ബംഗാളിൽ ഒരു ശിശുഭവന് തുടക്കമിട്ടു. പഴയ ഒരു കോൺവെന്റ് ആണ് മദർ തെരേസക്ക് ഇതിനായി ലഭിച്ചത്. യുദ്ധാനന്തര ബംഗ്ലാദേശിലെത്തിയ മദർ തെരേസ പട്ടാള ബാരക്കുകളിൽ നഗ്നരായ സ്ത്രീകളെയാണ് കണ്ടതെന്ന് ഇൻഡിപെൻഡൻസ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. ആത്മഹത്യചെയ്യാൻപോലും ഒരു കഷണം തുണി അവരുടെ ശരീരത്തിൽ ശേഷിച്ചിരുന്നില്ലത്രെ[70].

ഇംഗ്ലണ്ട്[തിരുത്തുക]

1988 ൽ മദർ തെരേസ ഇംഗ്ലണ്ട് സന്ദർശിക്കുകയുണ്ടായി. ഇംഗ്ലണ്ടിന്റെ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെ കണ്ട് ഇംഗ്ലണ്ടിലെ പാവപ്പെട്ടവർക്കുവേണ്ടി ഒരു സത്രം തുടങ്ങാൻ സഹായിക്കണം എന്നപേക്ഷിച്ചു. എന്നാൽ ഇംഗ്ലണ്ടിൽ ഇത്തരം കാര്യങ്ങൾ നോക്കാൻ ധാരാളം സന്നദ്ധസംഘടനകൾ ഉണ്ടെന്ന് പറഞ്ഞ് താച്ചർ ഈ ആവശ്യത്തെ നിരാകരിക്കുകയുണ്ടായി[71]. പാവപ്പെട്ടവരുടെ ഈ അപ്പോസ്തല മാർഗരറ്റ് താച്ചറെ വീണ്ടും സന്ദർശിച്ച് ആവശ്യം ആവർത്തിച്ചുവെങ്കിലും ഇത്തവണയും താച്ചർ അത് അംഗീകരിച്ചില്ല. കൃത്രിമ മാർഗ്ഗങ്ങളിലൂടെ ഗർഭനിരോധനം നടത്തുന്ന ദമ്പതികളെ ഇനി മുതൽ മിഷണറീസ് ഓഫ് ചാരിറ്റിയിൽ നിന്നും കുട്ടികളെ ദത്തെടുക്കാൻ തങ്ങൾ അനുവദിക്കില്ല എന്ന് ഓക്സ്ഫഡ് സർവ്വകലാശാലയിൽ വെച്ചു നടന്ന ഒരു സമ്മേളനത്തിൽ മദർ പറയുകയുണ്ടായി[72]. ഡെയിലി മിറർ പത്രത്തിന്റെ ഉടമസ്ഥനായിരുന്ന റോബർട്ട് മാക്സ്വെല്ലിന്റെ സഹായത്തോടെ മദർ തെരേസ ഇംഗ്ലണ്ടിൽ നിന്നും 1,69,000 പൗണ്ട് ശേഖരിക്കുകയുണ്ടായി, കൂടാതെ മദറിന്റെ മനുഷ്യസേവനങ്ങറെക്കുറിച്ചറിവുണ്ടായിരുന്ന ഒരു സ്കോട്ടിഷ് പത്രവും തങ്ങളുടെ വായനക്കാരുടെ സഹായത്തോടെ 90,000 പൗണ്ട് സംഭാവനചെയ്തു[73]. ഇങ്ങനെ ലഭിച്ച പണം കൊണ്ട് ലണ്ടനിലെ അശരണർക്ക് മദർ രണ്ട് ആശ്രമങ്ങൾ പണിയുകയുണ്ടായി[74].

പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ നേതാവായിരുന്ന യാസ്സർ അറാഫാത്ത് മദർ തെരേസയ്ക്ക് 50,000 അമേരിക്കൻ ഡോളറിന്റെ സംഭാവന നൽകുകയുണ്ടായി[75]. അദ്ദേഹം കൽക്കട്ട സന്ദർശിക്കുന്ന സമയത്തായിരുന്നു. താൻ എന്തിനുവേണ്ടിയാണ് ഇത് ചെയ്തതെന്ന് ജനങ്ങളോട് വെളിപ്പെടുത്താൻ യാസ്സർ പക്ഷേ തയ്യാറായിരുന്നില്ല. മദർ തെരേസയുടെ മനുഷ്യസേവനപ്രവർത്തനങ്ങൾ ലോകരാജ്യങ്ങളുടെ ശ്രദ്ധനേടുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു അറബ് ലോകത്തുനിന്നെത്തിയ ഈ അംഗീകാരം.

എത്യോപ്യയിലെ ദാരിദ്ര്യമനുഭവിക്കുന്ന ജനങ്ങളുടെ സഹായത്തിനും, ചെർണോബിൽ ആണവദുരന്തമുഖത്തും, അർമേനിയയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലും മദർ തെരേസ സഹായഹസ്തങ്ങളുമായി എത്തിച്ചേർന്നു[76][77]. 1991 ൽ ആണ് മദർ തെരേസ താൻ ജനിച്ച നാടായ അൽബേനിയായിൽ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഒരു വിഭാഗം തുടങ്ങുന്നത്. മദർ തെരേസയെ അൽബേനിയൻ കമ്മ്യൂണിസ്റ്റ് സർക്കാർ അവിടെ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഉൾപ്പെടെ ലോകത്തിലെ പ്രമുഖ വ്യക്തികൾ മദർ തെരേസക്ക് സ്വന്തം രാജ്യത്ത് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അൽബേനിയൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. പക്ഷേ അൽബേനിയയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ അതിനൊന്നും വഴങ്ങിയിരുന്നില്ല[78]. 1996 ഓടുകൂടി നൂറു രാജ്യങ്ങളിലായി മിഷണറീസ് ഓഫ് ചാരിറ്റിയുടെ 517 ശാഖകൾ മദർ തെരേസ തുടങ്ങുകയുണ്ടായി[79]. ന്യൂയോർക്കിലാണ് അമേരിക്കയിലെ ആദ്യത്തെ ആശ്രമം തുറക്കുന്നത്. പിന്നീട് അവിടെ പത്തൊമ്പതോളം സ്ഥലങ്ങളിൽകൂടി അവരുടെ സേവനമേഖല വ്യാപിക്കുകയുണ്ടായി. 1980 കളുടെ തുടക്കത്തിലും, 1990 കാലഘട്ടത്തിലും തന്റെ ആരോഗ്യസ്ഥിതി വകവെക്കാതെ മദർ തെരേസ മിഷണറീസ് ഓഫ് ചാരിറ്റിയുടെ സേവനമേഖല വ്യാപിപ്പിക്കുവാനായി തുടർച്ചയായ യാത്രകളിലായിരുന്നു. ദക്ഷിണാഫ്രിക്ക, ക്യൂബ, ഇറാഖിലെ യുദ്ധമുഖം എന്നിങ്ങനെ വേദനിക്കുന്നവരുടെ അടുത്ത് മദർ തന്റെ സഹായഹസ്തവുമായി എത്തിക്കൊണ്ടിരുന്നു[63]. ഈ കാലഘട്ടത്തിൽ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അംഗസംഖ്യ വളരുക തന്നെയായിരുന്നു.

അംഗീകാരങ്ങൾ[തിരുത്തുക]

ഇന്ത്യയിൽ[തിരുത്തുക]

1962 ൽ ഇന്ത്യ മദർ തെരേസക്ക് പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. ഇന്ത്യക്കു പുറത്തു ജനിച്ച ഒരാൾക്ക് ഈ ബഹുമതി നൽകുന്നത് ഇതാദ്യമായിട്ടായിരുന്നു[80]. പത്മശ്രീ സ്വീകരിക്കാൻ മാത്രമുള്ള സേവനങ്ങളൊന്നും താൻ ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ആദ്യം മദർ ഈ പുരസ്കാരം നിരസിക്കുകയായിരുന്നു. എന്നാൽ പാവങ്ങൾക്കു വേണ്ടിയെങ്കിലും ഇത് സ്വീകരിക്കണം എന്നുള്ള ഒരുപാട് ബാഹ്യസമ്മർദ്ദങ്ങളുടെ ഫലമായാണ് മദർ അവസാനം പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങിയത്[81] 1969 ൽ ജവഹർലാൽ നെഹ്രു അവാർഡ് ഫോർ ഇന്റർനാഷണൽ അണ്ടർസ്റ്റാന്റിംഗ് പുരസ്കാരത്തിനും മദർ തെരേസ അർഹയായി. 1980 ൽ രാഷ്ട്രം ഒരു പൗരനു നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി ഇന്ത്യ മദർ തെരേസയെ ആദരിച്ചു[82]. ഭാരതരത്ന അവാർഡും, ഇതാദ്യമായായിരുന്നു ഇന്ത്യക്കു പുറത്തു ജനിച്ച ഒരു വ്യക്തിക്കു നൽകുന്നത്[83]. മദർ തെരേസയുടെ ഔദ്യോഗിക ജീവചരിത്രമെഴുതിയതാകട്ടെ ഇന്ത്യാക്കാരനായ നവീൻ ചൗളയാണ്[84]. മദർ തെരേസയുടെ മരണശേഷം, എല്ലാ വിധ ഔദ്യോഗിക ബഹുമതികളോടും കൂടിയാണ് അവരുടെ മൃതദേഹം അടക്കം ചെയ്തത്.

2010 ൽ മദർ തെരേസയുടെ ജന്മദിനശതാബ്ദിയാഘോഷവേളയിൽ അവരോടുള്ള ആദരസൂചകമായി ഭാരത സർക്കാർ മദറിന്റെ രൂപം ആലേഖനം ചെയ്ത അഞ്ചുരൂപാ നാണയം പുറത്തിറക്കിയിരുന്നു. മദർതെരേസയും അവരുടെ സന്യാസിനിസംഘവും, സമൂഹത്തിലെ അശരണരുടേയും, രോഗികളുടേയും, ആശയറ്റവരുടേയും ഒരു പ്രതീക്ഷയായിരുന്നു എന്നാണ് ഈ ചടങ്ങിൽ വെച്ച് ഇന്ത്യയുടെ രാഷ്ട്രപതി ശ്രീമതി.പ്രതിഭാ പാട്ടീൽ പറ‍ഞ്ഞത്[85].

ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും[തിരുത്തുക]

അമേരിക്കൻ പ്രസിഡന്റ് റീഗനിൽ നിന്നും പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം എന്ന പുരസ്കാരം സ്വീകരിക്കുന്നു

1962 ൽ ഫിലിപ്പീൻസ് സർക്കാർ മാഗ്സെസെ അവാർഡ് നൽകി മദർ തെരേസയെ ആദരിച്ചു. ദക്ഷിണേഷ്യയിൽ മദർ തെരേസ നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങളെ പരിഗണിച്ചാണ് ബഹുമതി സമ്മാനിച്ചത്[86]. എഴുപതുകളുടെ അവസാനത്തോടെ മദർ തെരേസ ലോകമെങ്ങും അറിയപ്പെടുന്ന ഒരു വ്യക്തിത്വമായി മാറി. 1971 ൽ വത്തിക്കാൻ അവരെ മാർപാപ്പ സമാധാന സമ്മാനം നൽകി ആദരിക്കുകയുണ്ടായി. പോൾ ആറാമൻ ആണ് ഈ ബഹുമതി മദർ തെരേസക്കു നൽകിയത്[87].

വാഴ്ത്തപ്പെട്ട മദർ തെരേസ[തിരുത്തുക]

മദർ തെരേസ

മദറിന്റെ മരണശേഷം താമസിയാതെ തന്നെ അവരെ വാഴ്ത്തപ്പെട്ടവളാക്കാനുള്ള ചടങ്ങുകൾ വത്തിക്കാനിൽ ആരംഭിച്ചു. അവരുടെ മരണാനന്തരം ഏതാണ്ട് രണ്ടു വർഷത്തിനുള്ളിൽ അവർ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുകയും ഉണ്ടായി. ഇത്രയും കുറഞ്ഞ കാലം കൊണ്ട് ഒരു വ്യക്തിയെ വാഴ്ത്തപ്പെട്ടയാളാക്കുന്നത് വത്തിക്കാന്റെ ചരിത്രത്തിൽ ഇതാദ്യമായായിരുന്നു.[88]. സാധാരണഗതിയിൽ ഈ പ്രക്രിയയ്ക്ക് ചുരുങ്ങിയത് അഞ്ച് വർഷം എടുക്കും. എന്നാൽ മദർ തെരേസയുടെ കാര്യത്തിൽ ജോൺ പോൾ മാർപാപ്പ കാലാവധി ചുരുക്കുകയായിരുന്നു. അവർ മരിച്ച് ഒരു വർഷം തികയുന്ന സമയത്ത് ഒരു സ്ത്രീയുടെ ട്യൂമർ ഭേദമാവുകയുണ്ടായി. ഇത് മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്യാസിനിമാരുടെ പ്രാർത്ഥനകൊണ്ടാണെന്ന അവകാശവാദമായിരുന്നു മദർ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കാൻ വത്തിക്കാൻ സ്ഥിരീകരിച്ച അത്ഭുതപ്രവർത്തി. ഈ സ്ത്രീ ക്രിസ്ത്യൻ മതവിശ്വാസിയല്ലായിരുന്നു[88].

നോബൽ സമ്മാനം[തിരുത്തുക]

1975 ഡിസംബറിലെ ടൈം മാസിക മദർ തെരേസയെക്കുറിച്ചുള്ള ഒരു നീണ്ട ലേഖനവുമായിട്ടായിരുന്നു പുറത്തിറങ്ങിയത്. ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടേതായിരുന്നു. 1972 ൽ മദർ തെരേസ നോബൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും അക്കൊല്ലം നോബൽ സമ്മാനം ആർക്കും തന്നെ നൽകിയിരുന്നില്ല[89]. 1975 ലും, 1977 ലും മദർ തെരേസയുടെ പേര് വീണ്ടും നാമനിർദ്ദേശം ചെയ്യപ്പെടുകയും ലോകത്തിലെ പ്രമുഖരുൾപ്പടെ അതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു[90]. പക്ഷേ ഈ രണ്ടു തവണയും മദർ തെരേസക്ക് സമ്മാനം ലഭിക്കുകയുണ്ടായില്ല. 1979 ൽ മുൻവർഷങ്ങളിലെ പോലെ മദർ തെരേസ നാമനിർദ്ദേശം ചെയ്യപ്പെട്ടുവെങ്കിലും അന്ന് ഒരു പാട് പ്രമുഖരൊന്നും അവരെ പിന്തുണയ്ക്കാനുണ്ടായിരുന്നില്ല. റോബർട്ട് മക്നമാരയാണ് അക്കൊല്ലം മദർ തെരേസയുടെ പേര് നിർദ്ദേശിച്ചവരിൽ പ്രമുഖൻ എന്നു കരുതപ്പെടുന്നു. എന്തായാലും ആ വർഷം മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. ലോകത്തിന്റെ സമാധാനത്തിനു തന്നെ ഭീഷണിയായേക്കാവുന്ന ദാരിദ്ര്യവും കഷ്ടപ്പാടും തുടച്ചു നീക്കാനുള്ള ശ്രമങ്ങളിൽ മദർ തെരേസ വഹിച്ച പങ്കിനെ മുൻനിർത്തിയാണ് ഈ നോബേൽ സമ്മാനമെന്ന് അധികൃതർ പറഞ്ഞു. പാവങ്ങൾക്കും രോഗികൾക്കും, ആശ്രയമറ്റവർക്കും വേണ്ടിയാണ് താൻ ഈ പുരസ്കാരം സ്വീകരിക്കുന്നതെന്ന് സമ്മാനം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ മദർ പറയുകയുണ്ടായി[91]. നോബേൽ സമ്മാന തുകയായ 1,92,000 അമേരിക്കൻ ഡോളർ പാവങ്ങൾക്കായി സംഭാവനചെയ്യുന്നതായി അവർ പ്രഖ്യാപിച്ചു. കൂടാതെ നോബേൽ സമ്മാനവിതരണവുമായി ബന്ധപ്പെട്ടു അധികൃതർ നടത്തുന്ന വിരുന്നും മദർ തെരേസ വേണ്ടെന്നു വെച്ചു, പകരം അതിനു ചെലവാകുന്ന തുകകൂടി അവശതയനുഭവിക്കുന്നവർക്കായി നൽകണമെന്ന് മദർ അഭ്യർത്ഥിക്കുകയുണ്ടായി[92]. ഭാരതസർക്കാർ മദർ തെരേസക്കു നോബൽസമ്മാനമായി ലഭിച്ച തുക മുഴുവൻ നികുതി വിമുക്തമാക്കി കൊടുത്തു[93].

മരണം[തിരുത്തുക]

1983 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ റോമിൽ സന്ദർശിക്കുന്ന സമയത്ത് മദർ തീരെ ക്ഷീണിതയായിരുന്നു. കൂടാതെ അവിടെ വെച്ച് മദർ തെരേസക്ക് ഹൃദയാഘാതം ഉണ്ടാവുകയും ചെയ്തു . 1989 ൽ രണ്ടാമതും ഹൃദയാഘാതം വന്നപ്പോൾ കാർഡിയാക് പേസ് മേക്കർ എന്ന ഉപകരണം പിടിപ്പിച്ചാണ് ഹൃദയത്തിന്റെ പ്രവർത്തനം സാധാരണനിലയിലാക്കിയത്[94]. എന്നാൽ 1991 ൽ വന്ന ന്യൂമോണിയ വീണ്ടും ഹൃദയത്തിന്റെ അസുഖങ്ങളെ തിരിച്ചുകൊണ്ടു വന്നു. താൻ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിയാൻ മദർ തെരേസ തീരുമാനിച്ചു. അഞ്ച് മാസത്തോളം മദർ സുപ്പീരിയർ എന്ന സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു. മദറിനുശേഷം മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഭാവി എന്തായിരിക്കുമെന്നു പോലും ഈ സംഘടനയെക്കുറിച്ച് ആളുകൾ ഉൽക്കണ്ഠാകുലാരാവാൻ തുടങ്ങി. ദൈവം എന്നെ കണ്ടെത്തിയപോലെ, എന്റെ പകരക്കാരിയേയും കണ്ടെത്തും എന്ന് പറഞ്ഞ് അവരെയെല്ലാം ആശ്വസിപ്പിക്കുകയായിരുന്നു മദർ[95]. എന്നാൽ സന്യാസിനിമാർ മദർ തെരേസയിൽത്തന്നെ വിശ്വാസമർപ്പിക്കുകയായിരുന്നു. 1996 ൽ മദർ വീണു തോളെല്ലിനു പരുക്കേൽക്കുകയുണ്ടായി. കൂടാതെ ആഗസ്റ്റ് മാസത്തിൽ വന്ന മലേറിയ മദറിനെ വല്ലാതെ തളർത്തി, അതോടൊപ്പം ഹൃദയധമനിക്കു സാരമായ തകരാറുണ്ടാകുകയും ചെയ്തു. ഹൃദയശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യം തീരെ മോശമാവുകയായിരുന്നു. 1997 മാർച്ച് 13 ന് മിഷണറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ചുമതലകളിൽ നിന്നും മദർ തെരേസ ഒഴിവായി.

1997 സെപ്തംബർ 5 ന് എൺപത്തിയേഴാമത്തെ വയസ്സിൽ കൽക്കത്തയിൽ വച്ച് മദർ തെരേസ മരണമടഞ്ഞു[96].

ഒരാഴ്ചക്കാലത്തോളം അവരുടെ മൃതദേഹം പൊതുജനങ്ങൾക്ക് അന്ത്യോപചാരമർപ്പിക്കുവാനായി പൊതുദർശനത്തിനു വച്ചിരുന്നു. മദർ തെരേസ സമൂഹത്തിനു നൽകിയ സംഭാവനകളെ പരിഗണിച്ച് സംസ്ഥാനബഹുമതികളോടെയുള്ള സംസ്കാരചടങ്ങുകളാണ് നടത്തിയത്. ലോകനേതാക്കൾ വരെ മദർ തെരേസയുടെ അവസാനയാത്രക്ക് ദൃക്സാക്ഷിയാകാൻ എത്തിയിരുന്നു. ഈ ലോകത്തിന്റെ സമാധാനമായിരുന്നു മദർ തെരേസ എന്നാണ് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ആയിരുന്ന സേവ്യർ പെരസ് അന്ന് പറഞ്ഞത് [97]

പൈതൃകം[തിരുത്തുക]

മരണശേഷം ജന്മനാടും ലോകവും മദർ തെരേസയുടെ ഓർമ്മയ്ക്കായി സ്മാരകങ്ങളും മറ്റും പണിതുയർത്താൻ തുടങ്ങി. ജന്മനാടായ അൽബേനിയായിലെ ഏക വിമാനത്താവളത്തിന് മദർ തെരേസയുടെ നാമമാണ് നൽകിയിരിക്കുന്നത്. മദർ തെരേസയുടെ ജന്മദിനമായ ഒക്ടോബർ 9 അൽബേനിയായിൽ പൊതു അവധി ദിവസമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ മദറിന്റെ ജന്മസ്ഥലമായ സ്കോബ് യായിൽ ഒരു മ്യൂസിയവും പൊതുജനങ്ങൾക്കായി തുറന്നിട്ടുണ്ട്.

ഭാരതത്തിൽ ഒട്ടനവധി സ്ഥാപനങ്ങൾ മദർ തെരേസയുടെ ഓർമ്മക്കായി സ്ഥാപിച്ചിട്ടുണ്ട്. തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മദർ തെരേസ വനിതാ സർവ്വകലാശാല, പുതുച്ചേരി സർക്കാർ സ്ഥാപിച്ച മദർ തെരേസ പോസ്റ്റ് ഗ്രാജ്വേറ്റ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ്, എന്നിവ അക്കൂട്ടത്തിൽ പ്രമുഖങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങളാണ്[98][99]. നിസ്സ്വാർത്ഥസേവനവും, മനുഷ്യസ്നേഹവും എല്ലാം മുഖമുദ്രയാക്കിയ മദർ തെരേസയുടെ സന്ദേശങ്ങൾ ഭാരതമൊട്ടാകെ പ്രചരിപ്പിക്കാനുള്ള സർക്കാർശ്രമങ്ങളുടെ ഭാഗമായി അവരുടെ ജന്മശതാബ്ദി വേളയിൽ ഭാരത സർക്കാർ മദർ എക്സ്പ്രസ്സ് എന്ന പേരിൽ ഒരു എക്സിബിഷൻ ട്രെയിൻ തുടങ്ങിവക്കുകയുണ്ടായി[100].[101]. മദർ തെരേസ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറത്തിലുള്ള ഈ ട്രെയിനിൽ ആറു ബോഗികൾ ഉണ്ട്. ട്രെയിൻ യാത്ര ആരംഭിച്ച് രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഏതാണ്ട് മൂവായിരം ആളുകൾ ഇത് സന്ദർശിച്ചതായി കണക്കുകൾ പറയുന്നു[101].

മദർ തെരേസക്ക് നോബൽ സമ്മാനം ലഭിച്ച വർഷം ഭാരത സർക്കാർ അവരോടുള്ള ആദരസൂചകമായി അവരുടെ ചിത്രം ആലേഖനം ചെയ്ത ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി. കൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ പാർക്ക് തെരുവിനെ മദർ തെരേസ സരണി എന്ന് പുനർനാമകരണം ചെയ്യുകയുമുണ്ടായി[102][103].

വിമർശനം[തിരുത്തുക]

മദർ തെരേസ വിശുദ്ധയായി ഉയർത്തപ്പെട്ടത് മാധ്യമങ്ങളിലൂടെ നടത്തിയ ബോധപൂർവ്വമായ ശ്രമങ്ങളുടെ ഫലമാണെന്ന് കനേഡിയൻ ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടുകൾ പറയുന്നു. പ്രാർത്ഥനകൾ അകമഴിഞ്ഞു നടത്തിയിരുന്ന മദർ മനുഷ്യന്റെ സഹനങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകിയിരുന്നില്ലെന്ന് റിലീജിയസ്സ് എന്ന പത്രമാദ്ധ്യമം പുറത്തിറക്കിയ മതം/ശാസ്ത്രം എന്നിവയെ സംബന്ധിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.[104][105]. മദർ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കിയ വേളയിൽ വത്തിക്കാൻ ഒട്ടേറെ കാര്യങ്ങൾ ബോധപൂർവ്വം കണക്കിലെടുത്തിരുന്നില്ല എന്നും ഏതാണ്ട് 287 ഓളം രേഖകളെ അടിസ്ഥാനമാക്കി ഇവർ ചൂണ്ടിക്കാണിക്കുന്നു[104]. രാഷ്ട്രീയ നേതാക്കളുമായി മദറിനുണ്ടായിരുന്ന സംശയാപ്ദമായ ബന്ധങ്ങൾ, കണക്കില്ലാത്ത പണം കൈകാര്യം ചെയ്യൽ എന്നിവയെല്ലാം ഉദാഹരണങ്ങളായി അവർ ഉയർത്തിക്കാണിക്കുന്നു[104][106]. വേദനയനുഭവിക്കുന്നവരുടെയും മരണം കാത്തു കഴിയുന്നവരുടേയും ദേവത എന്ന പേരിലാണ് തെരേസ ലോകം മുഴുവൻ അറിയപ്പെടുന്നത്. പക്ഷേ മനുഷ്യരുടെ വേദനയും കഷ്ടപ്പാടുകളും മനോഹരമെന്ന രീതിയിലാണ് അവർ നോക്കിക്കണ്ടത് എന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു.[107]. ബംഗാളിൽ മിഷണറീസ് ഓഫ് ചാരിറ്റിയേക്കാൾ നന്നായി ജീവകാരുണ്യപ്രവർത്തനം നടത്തുന്ന ഒന്നിൽ കൂടുതൽ സ്ഥാപനങ്ങളുണ്ടെന്ന് ഡോക്ടർ അരൂപ് ചാറ്റർജി പറയുന്നു. ഇദ്ദേഹം ബംഗാളിൽ ജനിച്ച ഒരു ഡോക്ടറും, മദർ തെരേസയെക്കുറിച്ച് ചിത്രീകരിച്ച ദ ഹെൽസ് ഏഞ്ചൽ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകനും ആണ്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രഭാവലയത്തിൽ മറ്റുള്ള സംഘടനകൾ അവഗണിക്കപ്പെട്ടുപോയി എന്ന് അരുപ് കുറ്റപ്പെടുത്തുന്നു. ചില മൂന്നാം ലോക രാഷ്ട്രങ്ങളിലുള്ളതിനേക്കാൾ സമ്പാദ്യം മിഷണറീസ് ഓഫ് ചാരിറ്റിയുടെ കയ്യിലുണ്ടെന്നും, അത് വേണ്ട രീതിയിൽ വിനിയോഗിക്കുന്നതിൽ മദ‍ർ തെരേസ പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിക്കുന്നു.

ധനസ്രോതസ്സ്[തിരുത്തുക]

ഹെയ്തിയിലെ ഏകാധിപതിയായിരുന്ന ജീൻ ക്ലോഡ് ഡുവേലിയറിൽ നിന്നും മദർ തെരേസ സംഭാവന കൈപ്പറ്റിയിരുന്നു. രാജ്യത്തിന്റെ സ്വത്ത് കൊള്ളയടിച്ചുവെന്ന കാരണത്താൽ നിഷ്കാസിതനായ ഒരു പരമാധികാരിയായിരുന്നു ഡുവേലിയർ. ഇദ്ദേഹത്തിൽ നിന്നും സംഭാവന സ്വീകരിക്കാൻ മദർ തെരേസ ഹെയ്തിയിലേക്ക് പോവുകയുണ്ടായി[108]. തൊഴിലാളികളുടെ പെൻഷൻ തുകയായ 450 മില്ല്യൺ പൗണ്ട് അപഹരിച്ച റോബർട്ട് മാക്സ് വെൽ എന്നയാളിൽ നിന്നും മദർ തെരേസ തന്റെ സംഘടനയ്ക്കായി പണം സ്വീകരിച്ചിരുന്നു. ഇതിനെച്ചൊല്ലി മദർ തെരേസക്കുനേരെ ചോദ്യങ്ങൾ ഉയർന്നപ്പോൾ അവർ മൗനം പാലിക്കുകയായിരുന്നു[109]. 1988 ലെ മദർ തെരേസയുടെ ഇംഗ്ലണ്ട് സന്ദർശനവേളയിൽ ലണ്ടനിൽ ഒരു ആശ്രമം സ്ഥാപിക്കാനുള്ള അവരുടെ അഭ്യർത്ഥന പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചർ നിരസിച്ചതിനെത്തുടർന്ന് ദ ഡെയിലി മിറർ പത്രത്തിന്റെ ഉടമസ്ഥനായിരുന്ന റോബർട്ട് മാക്സ്വെല്ലിന്റ നേതൃത്വത്തിൽ ലണ്ടനിൽ നിന്നും കുറേയേറെ പണം സ്വരൂപിക്കുകയുണ്ടായി[110]. 3,02,000 അമേരിക്കൻ ഡോളർ ഇങ്ങനെ സ്വരൂപിച്ചിരുന്നു. എന്നാൽ ഈ പണം എങ്ങനെയാണ് ചെലവാക്കപ്പെട്ടതെന്ന് മദർ തെരേസ അറിഞ്ഞിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. മാത്രവുമല്ല, റോബർട്ട് മാക്സ്വെൽ മറ്റു പല പണാപഹരണകേസുകളിലും പ്രതിയായിരുന്ന ആളുമാണ്[111]. മദർ തെരേസയുടെ കാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടി ശേഖരിച്ച പണത്തിൽ നിന്നും ഒട്ടും തന്നെ അപഹരിക്കപ്പെട്ടിട്ടില്ലെന്ന് ഡെയിലി മിറർ പത്രത്തിന്റെ വക്താവ് പിന്നീട് വെളിപ്പെടുത്തുകയുണ്ടായി, എന്നാൽ മദർ തെരേസ വിചാരിച്ചിരുന്നപോലൊരു ശരണാലയം ലണ്ടനിൽ കണ്ടെത്താൻ അന്ന് അവർക്കു കഴിഞ്ഞിരുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു[112].

പാവങ്ങൾക്കായി പണം നൽകുന്നയാളുകളുടെ യോഗ്യതകളും മറ്റു കാര്യങ്ങളും പരിഗണിക്കേണ്ടതില്ല എന്ന കാഴ്ചപ്പാടായിരുന്നു മദർ തെരേസ വച്ചുപുലർത്തിയിരുന്നത് [113]. മദർ തെരേസയുടെ അവസാന കാലത്ത് പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്നും അവർക്ക് ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നു. അവർക്ക് രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം, സംഭാവന കിട്ടിയ പണം ചിലവഴിക്കുന്നതിലെ അപാകതകൾ, പണം വരുന്ന സ്രോതസ്സുകൾ എന്നിവയെച്ചൊല്ലിയായിരുന്നു പ്രധാന ആരോപണങ്ങൾ. ക്രിസ്റ്റഫർ ഹിച്ചൻസ് എന്ന എഴുത്തുകാരൻ ദ മിഷണറി പൊസിഷൻ എന്ന തന്റെ പുസ്തകത്തിൽ മദർ തെരേസയെക്കുറിച്ചുള്ള ആരോപണങ്ങളും വിമർശനങ്ങളും തെളിവു സഹിതം നിരത്തുന്നുണ്ട്[114]. മദർ തെരേസയെക്കുറിച്ച് ബ്രിട്ടീഷ് 4 എന്ന സ്വകാര്യ ചാനലിനുവേണ്ടി, പാകിസ്താൻകാരനായ താരിഖ് അലി സംവിധാനം ചെയ്ത ദ ഹെൽസ് ഏഞ്ചൽ എന്ന ഡോക്യുമെന്ററിയിലും ഹിച്ചിൻസ് പ്രവർത്തിച്ചിട്ടുണ്ട്[115]. ലോകത്തിലെ ധനാഢ്യരിൽ നിന്നും പണം സ്വീകരിച്ചുകൊണ്ട് , മദർ തെരേസയും മിഷണറീസ് ഓഫ് ചാരിറ്റി പ്രവർത്തകരും, അവരുടെ സ്തുതിപാഠകരായി മാറുന്നുവെന്നും ഹെൽസ് ഏഞ്ചൽ എന്ന ഹ്രസ്വചിത്രം ആരോപിക്കുന്നു[116]

കൂടുതൽ വേദന അനുഭവിക്കുന്നവർ ക്രിസ്തുവിനോട് കൂടുതൽ അടുത്തു നിൽക്കുന്നവരാണെന്ന ഒരു തെറ്റായ ധാരണ മദർ തെരേസ വച്ചു പുലർത്തിയിരുന്നതായി മദർ തെരേസയുടെ വിമർശകർ ചൂണ്ടിക്കാണിക്കുന്നു. മരണത്തോട് മല്ലിടുന്ന രോഗി എത്ര തന്നെ വേദന അനുഭവിച്ചാലും വേദനസംഹാരികൾ നൽകാൻ മദർ തെരേസ വിസമ്മതിച്ചിരുന്നത്രെ[117]. ക്രിസ്തുവിന്റെ സഹനങ്ങളിൽ പങ്കാളിയാകാൻ ലഭിക്കുന്ന അവസരമാണിതെന്നും അതുകൊണ്ടുതന്നെ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണിതെന്നും ഉള്ള ഒരു വിശ്വാസം മദർതെരേസക്കുണ്ടായിരുന്നതായി അവരെക്കുറിച്ചുള്ള ചില പഠനങ്ങളെ ഉദ്ധരിച്ച് യുക്തിവാദി സംഘം നേതാവ് സനൽ ഇടമറുക്‌ പറയുന്നു[117][118]. ചാരിറ്റി പ്രവർത്തനങ്ങൾക്കായി കിട്ടിയ സംഭാവനകൾ മദർ തെരേസ അത്തരം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനു പകരം പുതിയ സേവനകേന്ദ്രങ്ങൾ തുറക്കുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചിരുന്നതെന്നും വിമർശിക്കുന്നവരുണ്ട്. ജർമ്മനിയിലെ ഒരു മാസിക പുറത്തു വിട്ട കണക്കുപ്രകാരം 1991-ൽ സംഭാവനയായി ലഭിച്ച തുകയുടെ ഏഴുശതമാനം മാത്രമാണ് ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിട്ടുള്ളതെന്നു പറയപ്പെടുന്നു[119][120]. മിഷണറീസ് ഓഫ് ചാരിറ്റി നിലവിൽ വന്ന 1965 മുതൽ പണസംബന്ധമായി കാര്യങ്ങൾ നോക്കിയിരുന്നത് വത്തിക്കാൻ നേരിട്ടായിരുന്നുവെന്നും, മദറിന്റെ മരണത്തോടെ ആ നിയന്ത്രണം കൂടുതൽ ശക്തമായി എന്നും മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്നദ്ധപ്രവർത്തകർ ആരോപിക്കുകയുണ്ടായി[121].

ഭ്രൂണഹത്യയെക്കുറിച്ചുള്ള നിലപാടുകൾ[തിരുത്തുക]

ഗർഭനിരോധനത്തെക്കുറിച്ചും, ഭ്രൂണഹത്യയെക്കുറിച്ചും മദർ തെരേസ എടുത്തിരുന്ന നിലപാടുകൾ ധാരാളം വിമർശനങ്ങൾക്കു വഴിയൊരുക്കുകയുണ്ടായി. മദർ തെരേസ ഈ രണ്ടു കാര്യങ്ങളേയും അന്ധമായി എതിർത്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന സ്ത്രീകൾ സ്നേഹിക്കപ്പെടേണ്ടവരല്ല എന്നും മദർ പറഞ്ഞിരുന്നുവത്രെ[67]. ജനസംഖ്യാ പെരുപ്പം കൊണ്ട് ബുദ്ധിമുട്ടുന്ന ഇന്ത്യയെപ്പോലുള്ള രാജ്യത്ത് കൃത്രിമമായ ഗർഭനിരോധനമാർഗ്ഗങ്ങൾ അവലംബിക്കുന്നവരെ മദർ തെരേസ എതിർത്തിരുന്നു. ഗർഭം ധരിക്കുക എന്നത് ദൈവികമായ തീരുമാനമാണെന്നും അത് തടയാൻ മനുഷ്യന് അർഹതയില്ല എന്നുമാണ് ഇത്തരം വിമർശനങ്ങൾക്കെതിരേ മദർ പ്രതികരിച്ചിരുന്നത്[122]. എന്നാൽ മദർ തെരേസ ഭ്രൂണഹത്യയേയും, കൃത്രിമഗർഭനിരോധനത്തേയും മാത്രമാണ് എതിർത്തിരുന്നത് മാത്രമല്ല, പ്രകൃത്യാലുള്ള ഗർഭനിരോധനത്തെ അനുകൂലിച്ചിരുന്നുവെന്നും മദറിന്റെ അനുയായികൾ പറയുന്നു. ഭ്രൂണഹത്യ എന്നത് ഒരു ജീവനെ ഇല്ലാതാക്കുന്ന ഹീന കൃത്യമാണ്, അമ്മയുടെ ഗർഭപാത്രത്തിൽ കുഞ്ഞിന് സുരക്ഷിതത്വമില്ലെങ്കിൽ പിന്നെയെവിടെയാണുണ്ടാവുക എന്നും വിമർശകർക്കു മറുപടിയായി മദർ ചോദിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാണിക്കുന്നു[123].

അത്ഭുതപ്രവർത്തി[തിരുത്തുക]

മദർ തെരേസയെ വാഴ്ത്തപ്പെട്ടവളാക്കാൻ വത്തിക്കാൻ കണ്ടെത്തിയ അത്ഭുതപ്രവർത്തി ഇന്ത്യാക്കാരിയായ മോണിക്ക ബെസ്ര എന്ന സ്ത്രീയുടെ വയറ്റിലുണ്ടായിരുന്ന ട്യൂമർ മദറിനോടുള്ള പ്രാർത്ഥനയോടും വിശ്വാസംകൊണ്ടും ഭേദമായി എന്നതായിരുന്നു. എന്നാൽ ഇത് ഒരു ട്യൂമറല്ല, മറിച്ച് ക്ഷയരോഗം കൊണ്ടുണ്ടായ ഒരു മാംസവളർച്ച മാത്രമായിരുന്നുവെന്നും താനാണ് അത് ചികിത്സിച്ചു ഭേദമാക്കിയതെന്നും ഡോക്ടർ.രഞ്ജൻ മുസ്താഫി ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി[124]. അത് അത്ഭുത പ്രവർത്തിയൊന്നുമല്ല, മോണിക്ക ഒമ്പതു മാസത്തോളം ഈ അസുഖത്തിനു മരുന്നു കഴിക്കുന്നുണ്ടായിരുന്നു, മരുന്നു കൊണ്ടുമാത്രമാണ് ഈ രോഗം ഭേദമായത്, ഡോക്ടർ പറയുന്നു[125]. തന്റെ ഭാര്യയുടെ അസുഖം ഭേദമായത് മരുന്നു കഴിച്ചിട്ടാണ് അല്ലാതെ മദർ തെരേസ കാരണമല്ല എന്ന് മോണിക്ക ബസ്രയുടെ ഭർത്താവ് മാദ്ധ്യമങ്ങളോട് പറയുകയുണ്ടായി [126].

ചികിത്സാരീതി[തിരുത്തുക]

മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആശ്രമങ്ങളിൽ താരതമ്യേന മോശം ചികിത്സാരീതിയാണത്രെ പിന്തുടർന്നു പോന്നിരുന്നത്. ഒരു തവണ ഉപേക്ഷിച്ച ശേഷം നശിപ്പിക്കേണ്ടതായ സൂചികൾ മുപ്പതോ നാൽപ്പതോ തവണ വരെ വീണ്ടും ഉപയോഗിച്ചിരുന്നുവെന്ന് മിഷണറീസ് ഓഫ് ചാരിറ്റിയിൽ പ്രവർത്തിച്ചിരുന്ന ഡാഫെൻ റേ എന്ന ഒരു സന്നദ്ധപ്രവർത്തക പിന്നീട് പറയുകയുണ്ടായി[127]. ഇത്തരം കാരണങ്ങൾകൊണ്ടാണ് ഇവർ നിർമ്മൽഹൃദയ വിട്ടുപോന്നത് എന്ന് അവരെഴുതിയ പുസ്തകത്തിൽ എഴുതിയിരിക്കുന്നു[128]. രോഗികളെ പലപ്പോഴും തണുത്ത വെള്ളത്തിലാണ് കുളിപ്പിച്ചിരുന്നത്. മാത്രമല്ല, അവരെ ശുശ്രൂഷിച്ചിരുന്ന സന്യാസിനിമാർ പലരും കൃത്യമായ പരിശീലനം നേടാത്തവരായിരുന്നു. വേദനസംഹാരികൾ പലപ്പോഴും നൽകിയിരുന്നില്ല. ശുശ്രൂഷക്കായി നിയോഗിക്കപ്പെട്ടിരുന്ന പല സന്യാസിനിമാരിലേക്കും രോഗങ്ങൾ പടരാൻ ഇത്തരം ചികിത്സാരീതികൾ കാരണമാകാറുണ്ടായിരുന്നത്രെ[129].

ഉന്നത നേതാക്കളുമായുള്ള ബന്ധം[തിരുത്തുക]

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി 1975 ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ മദർ തെരേസ ഈ നടപടിയെ അനുകൂലിച്ചിരുന്നു. സമരങ്ങളില്ലാത്ത, തൊഴിലുകൾ കൂടുതലുള്ള എല്ലാവരും സന്തോഷവാന്മാരായ ഒരു കാലം എന്നാണ് മദർ തെരേസ അടിയന്തരാവസ്ഥയെക്കുറിച്ച് അഭിപ്രായപ്പെട്ടത്[130]. അടിയന്തരാവസ്ഥക്കുശേഷം ഇന്ദിരാഗാന്ധി അധികാരമൊഴിഞ്ഞ കാലത്ത് മദർ തെരേസ അവരെ വസതിയിൽപോയി സന്ദർശിച്ചിരുന്നു. ഇന്ദിരാ ഗാന്ധി എന്റെ നല്ലൊരു സുഹൃത്താണ് എന്നാണ് ഇതിനെക്കുറിച്ചു ചോദിച്ചവരോട് മദർ തെരേസ പറഞ്ഞത്[131]. അമേരിക്കയിലെ ബാങ്കിംഗ് വ്യവസായിയായിരുന്ന ചാൾസ് കീറ്റിംഗ് മിഷണറീസ് ഓഫ് ചാരിറ്റിക്കായി ഒരു കോടി ഇരുപത്തഞ്ച് ലക്ഷം അമേരിക്കൻ ഡോളർ സംഭാവനയായി നൽകിയിരുന്നു. ഇയാൾ പിന്നീട് ലോൺ തട്ടിപ്പ് കേസിൽപ്പെട്ട് ജയിലിലായി. ഈ സംഭവത്തെക്കുറിച്ച് വിമർശനങ്ങൾ ഉയർന്നപ്പോഴൊക്കെ മദർ തെരേസ മൗനം പാലിക്കുകയായിരുന്നു[120]. അൽബേനിയയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന എൻവർ ഹോജായുടെ ശവകുടീരത്തിൽ മദർ തെരേസ പുഷ്പചക്രം അർപ്പിച്ചത് ഏറെ വിവാദങ്ങളുണ്ടാക്കിയിരുന്നു[132].

കുറിപ്പുകൾ[തിരുത്തുക]

  • ^ പിതാവ് മരിക്കുമ്പോൾ ആഗ്നസനു പത്തു വയസായിരുന്നു എന്ന് ചില രേഖകൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ആഗ്നസിന്റെ സഹോദരൻ ലാസറുമായി വത്തിക്കാൻ വാർത്താ കേന്ദ്രം നടത്തിയ അഭിമുഖത്തിൽ പിതാവിന്റെ മരണസമയത്ത് അവൾക്ക് എട്ടു വയസായിരുന്നു എന്നു സൂചിപ്പിക്കുന്നുണ്ട് [133].
  • ^ ഒരു സംഘടനക്ക് കത്തോലിക്കാ നിയമപ്രകാരം വത്തിക്കാൻ നൽകുന്ന ഒരു അവകാശത്തേയാണ് സൊസൈറ്റി ഓഫ് പൊന്തിഫിക്കൽ റൈറ്റ് എന്നു പറയുന്നത്. ഈ നിയമം അനുസരിച്ച് സംഘടനക്ക് അവർ നിലനിൽക്കുന്ന അതിരൂപതയുടെ പുറത്തേക്കും പ്രവർത്തന പരിധി വ്യാപിപ്പിക്കാം. ഈ അധികാരം ലഭിക്കുന്ന സംഘടന മാർപാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരും.

ചിത്രസഞ്ചയം[തിരുത്തുക]

അവലംബം[തിരുത്തുക]

  • നവീൻ, ചൗള (2003). മദർ തെരേസ. ഡെൽഹി: പെൻഗ്വിൻ ബുക്സ്. ISBN 978-0143031789.
  • ജൊവാൻ ഗ്രാഫ്, ക്ലൂകാസ് (1988). മദർ തെരേസ വേൾഡ് ലീഡേഴ്സ് പാസ്റ്റ് & പ്രസന്റ്. ലണ്ടൻ: ചെൽസിയ ഹൗസ് പബ്ലിക്കേഷൻസ്. ISBN 978-1555468552.
  • സ്പിങ്ക്, കാതറിൻ (1998). മദർ തെരേസ- എ കംപ്ലീറ്റ് ഓട്ടോബയോഗ്രഫി. ലണ്ടൻ: ഹാർപ്പർ വൺ. ISBN 978-0062515537.
  • മെഗ്, ഗ്രീൻ (2004). മദർ തെരേസ. അമേരിക്ക: ഗ്രീൻവുഡ്. ISBN 978-0313327711.
  • ഐലീൻ, ഈഗൻ (1986). സച്ച് എ വിഷൻ ഓഫ് ദ സ്ട്രീറ്റ്. ഗലീലി ട്രേഡ്. ISBN 978-0385174916.
  1. "Canonisation of Mother Teresa – September 4th". Diocese of Killala. September 2016. Retrieved 4 September 2016.
  2. Manik Banerjee (6 സെപ്റ്റംബർ 2017). "Vatican declares Mother Teresa a patron saint of Calcutta". Associated Press, ABC News.com. Archived from the original on 6 സെപ്റ്റംബർ 2017. Retrieved 6 സെപ്റ്റംബർ 2017.
  3. "Mother Teresa to be named co-patron of Calcutta Archdiocese on first canonization anniversary". First Post. 4 September 2017. Retrieved 5 September 2017.
  4. 4.0 4.1 Cannon, Mae Elise (25 January 2013). Just Spirituality: How Faith Practices Fuel Social Action (in ഇംഗ്ലീഷ്). InterVarsity Press. p. 19. ISBN 9780830837755. Retrieved 3 September 2016. When asked about her personal history, Saint Teresa said: "By blood, I am Albanian. By citizenship, an Indian. By faith, I am a Catholic nun. As to my calling, I belong to the world. As to my heart, I belong entirely to the Heart of Jesus."
  5. shqiptare, bota. "Kur Nënë Tereza vinte në Tiranë/2". Archived from the original on 2016-09-18. Retrieved 2019-07-11.
  6. 6.0 6.1 "മദർ തെരേസ". നോബൽപ്രൈസ്. Retrieved 1979. {{cite news}}: Check date values in: |accessdate= (help)
  7. Perry, Juliet; Hume, Tim. "Mother Teresa declared a saint". Mother Teresa declared a saint | National News - WCVB Home. CNN. Retrieved 4 September 2016.
  8. "From Sister to Mother to Saint: The journey of Mother Teresa" (in ഇംഗ്ലീഷ്). The New Indian Express. 31 August 2016. Archived from the original on 2016-09-15. Retrieved 3 September 2016. "By blood, I am Albanian. By citizenship, an Indian. By faith, I am a Catholic nun. As to my calling, I belong to the world. As to my heart, I belong entirely to the Heart of Jesus," once said the Mother, who came to India in 1929 after deciding on a religious life the previous year and stayed the rest of her 87-year-long life mostly in Calcutta/Kolkata where she founded the Missionaries of Charity in 1948.
  9. മിഷണറീസ് ഓഫ് ചാരിറ്റി Archived 2016-01-14 at the Wayback Machine. മദർതെരേസ.ഓർഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
  10. അസ്സോസ്സിയേറ്റ് പ്രസ്സ്, "ഫുൾ ഹൗസ് ഫോർ മദർ തെരേസ സെറിമണി" ഒക്ടോബർ 14, 2003 സി.എൻ.എൻ Archived 2013-07-30 at the Wayback Machine. ജൂലൈ 3, 2007.
  11. "ബ്ലെസ്സ്ഡ് മദർ തെരേസ," എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (2007)ൽ നിന്നും ശേഖരിച്ചത്ജൂലൈ 3, 2007, എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഓൺലൈൻ
  12. റമോൺ മാഗ്സെസെ പുരസ്കാരം മദർ തെരേസയ്ക്ക് 1962 Archived 2012-01-14 at the Wayback Machine. റമോൺ മാഗ്സെസെ അവാർഡ് ഫൗണ്ടേഷൻ - ഫിലിപ്പീൻസ്
  13. മദർ തെരേസ ബംഗാളിനെറ്റ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
  14. വത്തിക്കാൻ ന്യൂസ് സർവീസ് "മദർ തെരേസ ഓഫ് കൽക്കട്ട (1910-1997)" (2002), ശേഖരിച്ചത് വത്തിക്കാൻ വെബ് വിലാസം ജൂലൈ 3, 2007.
  15. മദർ തെരേസ ജീവചരിത്രം വത്തിക്കാൻ ന്യൂസ്
  16. മദർ തെരേസ - നവീൻ ചൗളആദ്യകാല ജീവിതം എന്ന അദ്ധ്യായം - പുറം.2
  17. മദർ തെരേസ - മെഗ് ഗ്രീൻ പുറം.8
  18. 18.0 18.1 മദർ തെരേസ - നവീൻ ചൗളആദ്യകാല ജീവിതം എന്ന അദ്ധ്യായം - പുറം.5
  19. 19.0 19.1 എലൈൻ മുറേ, സ്റ്റോൺ (1999). മദർ തെരേസ. അമേരിക്ക: പൗളിസ്റ്റ്. p. 3. ISBN 978-0809166510.
  20. ജോൺ ഗ്രാഫ് ക്ലൂക്കാസ്, മദർ തെരേസ,ചെൽസിയ ഹൗസ് പബ്ലിക്കേഷൻസ്- ന്യൂയോർക്ക് - ISBN ISBN 1-55546-855-1 പുറം. 24.
  21. മദർ തെരേസ - വേൾഡ് ലീഡേഴ്സ് പാസ്റ്റ് & പ്രസന്റ് - ജൊവാൻ ഗ്രാഫ് പുറങ്ങൾ 28-9
  22. ആൻ സെബ്ബ, മദർ തെരേസ ബിയോണ്ട് ദ ഇമേജ് (ന്യൂയോർക്ക് ഡബിൾഡേ പബ്ലിക്കേഷൻസ്, 1997)(ISBN 0-385-48952-8) പുറം.35.
  23. എലൈൻ മുറേ, സ്റ്റോൺ (1999). മദർ തെരേസ. അമേരിക്ക. p. 9. ISBN 978-0809166510.{{cite book}}: CS1 maint: location missing publisher (link)
  24. മദർ തെരേസ - വേൾഡ് ലീഡേഴ്സ് പാസ്റ്റ് & പ്രസന്റ് - ജൊവാൻ ഗ്രാഫ് പുറം 16
  25. ജോസഫ്, ലാങ്ഫോർഡ് (2008). മദർ തെരേസാസ് സീക്രട്ട് ഫയർ. ഔവർ സണ്ടേ വിസിറ്റർ. p. 20. ISBN 978-1592763092.[പ്രവർത്തിക്കാത്ത കണ്ണി]
  26. മദർ തെരേസ - മെഗ് ഗ്രീൻ പുറം26-.27
  27. മദർ തെരേസ - മെഗ് ഗ്രീൻ പുറം.27
  28. സച്ച് എ വിഷൻ ഓഫ് ദ സ്ട്രീറ്റ് - ഐലീൻ ഈഗൻ പുറം.27-28
  29. പൈഗെ, ഒമാർത്യാൻ (2012). വേക്ക് അപ്പ് ജനറേഷൻ, യു ഹാവ് എ ലൈഫ്, ഹൗ വിൽ യു യൂസ് ഇറ്റ്. ഹാർവസ്റ്റ് ഹൗസ്. p. 110. ISBN 978-0-7369-4577-6.
  30. മദർ തെരേസ - ജൊവാൻ ഗ്രാഫ് പുറം.35
  31. 31.0 31.1 മദർ തെരേസ എ കംപ്ലീറ്റ് ഓട്ടോബയോഗ്രഫി - സ്പിങ്ക് കാതറിൻ പുറം.22
  32. സന്യാസജീവിതത്തന്റെ ആരംഭം Archived 2015-08-11 at the Wayback Machine. മദർതെരേസ.ഓർഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
  33. മദർ തെരേസ - ജൊവാൻ ഗ്രാഫ് പുറം.39
  34. മദർ തെരേസ - മെഗ് ഗ്രീൻ പുറം.36
  35. മദർ തെരേസ - മെഗ് ഗ്രീൻ പുറം.43
  36. പോൾ, വില്ല്യംസ് (2001). ലൈഫ് & വർക്ക് ഓഫ് മദർ തെരേസ. ആൽഫ. p. 57. ISBN 978-0028642789.
  37. പാർവതി, മേനോൻ. "മദർ തെരേസ ഓഫ് കൽക്കട്ട". ഫ്രണ്ട്ലൈൻഓൺനെറ്റ്. Retrieved 03-ഒക്ടോബർ-1997. {{cite news}}: Check date values in: |accessdate= (help)
  38. രഘു, റായ് (1996). ഫെയിത്ത് ആന്റ് കംപാഷൻ വർക്ക് ആന്റ് ലൈഫ് ഓഫ് മദർ തെരേസ. എലമെന്റ് ബുക്സ്. p. 22. ISBN 978-1852309121. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  39. മദർ തെരേസ എ കംപ്ലീറ്റ് ഓട്ടോബയോഗ്രഫി - സ്പിങ്ക് കാതറിൻ പുറം.37
  40. പോൾ, വില്ല്യംസ് (2001). ലൈഫ് & വർക്ക് ഓഫ് മദർ തെരേസ. ആൽഫ. p. 62. ISBN 978-0028642789.
  41. ജോസഫ്, ലാങ്ഫോർഡ് (2008). മദർ തെരേസാസ് സീക്രട്ട് ഫയർ. ഔവർ സണ്ടേ വിസിറ്റർ. p. 22. ISBN 978-1592763092.[പ്രവർത്തിക്കാത്ത കണ്ണി]
  42. മദർ തെരേസ - സ്പിങ്ക കാതറിൻപുറം.84
  43. 43.0 43.1 മദർ തെരേസ - മെഗ് ഗ്രീൻ പുറം.92
  44. മദർ തെരേസ - മെഗ് ഗ്രീൻ പുറം.91-92
  45. സെബ്ബ, ആൻ (1997).മദർ തെരേസ - ബിയോണ്ട് ദ ഇമേജ്. ന്യൂയോർക്ക്:ഡബിൾഡേ, പുറങ്ങൾ. 58–60. ISBN 0-385-48952-8.
  46. മദർ തെരേസ എ കംപ്ലീറ്റ് ഓട്ടോബയോഗ്രഫി - സ്പിങ്ക് കാതറിൻ പുറം.55
  47. മദർ തെരേസ - മെഗ് ഗ്രീൻ പുറം.70
  48. മദർ തെരേസ - മെഗ് ഗ്രീൻ പുറം.70-71
  49. മദർ തെരേസ - മെഗ് ഗ്രീൻ പുറം.88-90
  50. മദർ തെരേസ - മെഗ് ഗ്രീൻ പുറം.88
  51. മദർ തെരേസ - മെഗ് ഗ്രീൻ പുറം.89
  52. മദർ തെരേസ - വേൾഡ് ലീഡേഴ്സ് പാസ്റ്റ് & പ്രസന്റ് - ജൊവാൻ ഗ്രാഫ് 62-63
  53. മദർ തെരേസ - മെഗ് ഗ്രീൻ പുറം.88
  54. മദർ തെരേസ - മെഗ് ഗ്രീൻ പുറം.88-89
  55. മദർ തെരേസ - മെഗ് ഗ്രീൻ പുറം.79-80
  56. മദർ തെരേസ - മെഗ് ഗ്രീൻ പുറം.80
  57. മദർ തെരേസ - വേൾഡ് ലീഡേഴ്സ് പാസ്റ്റ് & പ്രസന്റ് - ജൊവാൻ ഗ്രാഫ് 58-59
  58. മദർ തെരേസ - മെഗ് ഗ്രീൻ പുറം.81
  59. മദർ തെരേസ - മെഗ് ഗ്രീൻ പുറം.81
  60. മദർ തെരേസ - മെഗ് ഗ്രീൻ പുറം.96
  61. മദർ തെരേസ എ കംപ്ലീറ്റ് ഓട്ടോബയോഗ്രഫി - സ്പിങ്ക് കാതറിൻ പുറം.82
  62. മദർ തെരേസ എ കംപ്ലീറ്റ് ഓട്ടോബയോഗ്രഫി - സ്പിങ്ക് കാതറിൻ പുറം.83
  63. 63.0 63.1 മദറിന്റെ സേവനമേഖലകൾ കാതോലിക്ക്.ഓർഗ് വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
  64. മദർ തെരേസ - മെഗ് ഗ്രീൻ പുറം.98
  65. മദർ തെരേസ - മെഗ് ഗ്രീൻ പുറം.98-99
  66. മദർ തെരേസ - വേൾഡ് ലീഡേഴ്സ് പാസ്റ്റ് & പ്രസന്റ് - ജൊവാൻ ഗ്രാഫ് പുറം 17
  67. 67.0 67.1 "പ്രൊഫൈൽ മദർ തെരേസ". ബി.ബി.സി. Retrieved 10-10-003. {{cite news}}: Check date values in: |accessdate= (help)
  68. മദർ തെരേസ - മെഗ് ഗ്രീൻ പുറം.111
  69. മദർ തെരേസ - മെഗ് ഗ്രീൻ പുറം.111-112
  70. "ഹീറോസ് ആന്റ് വില്ലൻസ്". ദ ഇൻഡിപെൻഡൻസ്. 22-സെപ്തംബർ-1990. പട്ടാള ബാരക്കുകളിൽ നഗ്നരായ സ്ത്രീകളെയാണ് ഞങ്ങൾ കണ്ടത് {{cite news}}: Check date values in: |date= (help)
  71. മദർ തെരേസ - മെഗ് ഗ്രീൻ പുറം.121
  72. മദർ തെരേസ - മെഗ് ഗ്രീൻ പുറം.121
  73. മദർ തെരേസ - മെഗ് ഗ്രീൻ പുറം.121
  74. മദർ തെരേസ - മെഗ് ഗ്രീൻ പുറം.121
  75. മദർ തെരേസ - മെഗ് ഗ്രീൻ പുറം.124
  76. കെന്നത്ത്, കൂപ്പർ (14-9-1997). "മദർ തെരേസ ലെയ്ഡ് ടു റെസ്റ്റ്". വാഷിംഗ്ടൺ പോസ്റ്റ്. {{cite web}}: Check date values in: |date= (help); Missing or empty |url= (help)
  77. മദർ തെരേസയുടെ സേവനമേഖലകൾ കാതോലിക് ടെലിവിഷൻ നെറ്റ് വർക്ക്
  78. ആമി, റൂത്ത് (1999). മദർ തെരേസ. അമേരിക്ക: ലേണർ പബ്ലിക്കേഷൻസ്. p. 80. ISBN 978-0822549437.
  79. പോൾ, വില്ല്യംസ് (2001). ലൈഫ് & വർക്ക് ഓഫ് മദർ തെരേസ. ആൽഫ. p. 199-204. ISBN 978-0028642789.
  80. മദർ തെരേസ - നവീൻ ചൗള പുറം. 204
  81. മദർ തെരേസ - നവീൻ ചൗള പുറം. 204-205
  82. മദർ തെരേസ - നവീൻ ചൗള പുറം. 211
  83. മദർ തെരേസ - നവീൻ ചൗള പുറം. 211
  84. മദർ തെരേസ - നവീൻ ചൗള
  85. പി.ടി.ഐ. "കൊമെമ്മറേറ്റീവ് കൊയിൻ ഓൺ മദർ തെരേസ റിലീസ്ഡ്". ടൈംസ് ഓഫ് ഇന്ത്യ. Archived from the original on 2013-05-24. Retrieved 28-08-2010. {{cite news}}: Check date values in: |accessdate= (help)
  86. മാഗ്സെസെ അവാർഡ് മദർ തെരേസയ്ക്ൿ Archived 2012-01-14 at the Wayback Machine. റമോൺ മാഗ്സെസെ അവാർഡ് ഫൗണ്ടേഷൻ
  87. മദർ തെരേസ - വേൾഡ് ലീഡേഴ്സ് പാസ്റ്റ് & പ്രസന്റ് - ജൊവാൻ ഗ്രാഫ് പുറം 81-82
  88. 88.0 88.1 ജോൺ, ഫിയസ്റ്റർ. "മദർ തെരേസ റോഡ് ടു ഒഫീഷ്യൽ സെയിന്റ്ഹുഡ്". അമേരിക്കൻകത്തോലിക്ക്.ഓർഗ്. Retrieved 19-10-2003. {{cite web}}: Check date values in: |accessdate= (help)
  89. മദർ തെരേസ - മെഗ് ഗ്രീൻ പുറം.1112-114
  90. മദർ തെരേസ - മെഗ് ഗ്രീൻ പുറം.113
  91. ജെസിം, ആൽപിയോൺ. എൻകൊണ്ടർ വിത്ത് സിവിലൈസേഷൻ-ഫ്രം അലക്സാണ്ടർ ടു മദർ തെരേസ. അമേരിക്ക: ട്രാൻസാക്ഷൻ പബ്ലിഷേഴ്സ്. p. 209. ISBN 978-1412818315.
  92. "മദർ തെരേസ". നോബൽപ്രൈസ് അക്കാദമി. 1979.
  93. ദ നോബൽപ്രൈസ്. എ ഹിസ്റ്ററി ഓഫ് ജീനിയസ് കോൺട്രോവെഴ്സി ആന്റ് പ്രസ്റ്റീജ്. ആർക്കേഡ് പബ്ലിഷിംഗ്. p. 3. ISBN 978-1559705929.
  94. ടിം, ഗ്രിക്ക്. "മദർ തെരേസ സഫറിംഗ് ബ്രീതിംഗ് പ്രോബ്ലംസ്". ദ ഇൻഡിപെൻഡന്റ്. Retrieved 23-08-1993. മദർ തെരേസയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് {{cite news}}: Check date values in: |accessdate= (help)
  95. ആമി, റൂത്ത് (1999). മദർ തെരേസ. അമേരിക്ക: ലേണർ പബ്ലിക്കേഷൻസ്. p. 96. ISBN 978-0822549437.
  96. "മദർ തെരേസ ഡൈസ്". ബി.ബി.സി. 05-09-1997. മദർ തെരേസ അന്തരിച്ചു - ബി.ബി.സി വാർത്ത {{cite news}}: Check date values in: |date= (help)
  97. മദർ തെരേസക്ക് ലോകനേതാക്കളുടെ ആദരം ക്രിസ്ത്യൻമെമ്മോറിയൽ - ശേഖരിച്ചത് 16-10-2006
  98. മദർ തെരേസ വനിതാ സർവ്വകലാശാല കൊടൈക്കനാൽ Archived 2013-01-19 at the Wayback Machine. മദർ തെരേസ വുമൺസ് സർവ്വകലാശാല ഔദ്യോഗിക വെബ് വിലാസം
  99. മദർ തെരേസ പോസ്റ്റ് ഗ്രാജ്വേറ്റ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് Archived 2019-03-24 at the Wayback Machine. ഔദ്യോഗിക വെബ് വിലാസം
  100. മദർ എക്സ്പ്രസ്സ് ഉദ്ഘാടനം Archived 2012-05-13 at the Wayback Machine. മദർ തെരേസ.ഓർഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
  101. 101.0 101.1 "മദർ എക്സ്പ്രസ്സ് , കമ്മിറ്റ്മെന്റ് ആന്റ് കംപാഷൻ ഓൺ വീൽസ്". പ്രസാർഭാരതി.
  102. നിർമാല്യ, ബാനർജി. "പാർക്ക് സ്ട്രീറ്റ് ടു ബീ റീനെംഡ് മദർ തെരേസ സരണി". ടൈംസ് ഓഫ് ഇന്ത്യ. Retrieved 26-നവംബർ-2004. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  103. ബരുൺ, ദേ. "ഇറേസിംഗ് ദ പാസ്റ്റ്". ദ ടെലിഗ്രാഫ്. Retrieved 14-ഡിസംബർ-2004. കൽക്കട്ടയിലെ പാർക്ക് തെരുവ് ഇനി മുതൽ മദർ തെരസ സരണി എന്നറിയപ്പെടും {{cite news}}: Check date values in: |accessdate= (help)
  104. 104.0 104.1 104.2 മദർ തെരേസാസ് ആൾട്രൂയിസം ആന്റ് ജെനറോസിറ്റി ക്ലെയിംഡ് ടു ബീ എ മിത്ത് - ഡി.എൻ.എ ഡി.എൻ.എ ഇന്ത്യ വെബ് വിലാസം
  105. ഇഗോർ, സോളാർ (07-03-2013). "ഡാർക്ക് സൈഡ് ഓഫ് മദർ തെരേസ". ഡിജിറ്റൽ ജേണൽ. {{cite web}}: Check date values in: |date= (help)
  106. "മദർ തെരേസ എനിതിംഗ് ബട്ട് എ സെയിന്റ്". മോണ്ട്രിയൽ സർവ്വകലാശാല. 01-03-2013. Archived from the original on 2016-04-01. Retrieved 2013-03-09. {{cite journal}}: Check date values in: |date= (help); Cite journal requires |journal= (help)
  107. മദർ തെരേസ സെയിന്റ് ഓഫ് ദ മീഡിയ, കോൺട്രോവെഴ്സ്യൽ സ്റ്റഡി സേയ്സ് Archived 2013-03-08 at the Wayback Machine. ടൈംസ് ഓഫ് ഇന്ത്യ - ശേഖരിച്ചത് 2 മാർച്ച് 2013
  108. ഫിലിപ്പ്, ബ്രൗട്ടൺ. "വാട്ട് ബിസിനസ്സ് ലീഡേഴ്സ് ക്യാൻ ലേൺ ഫ്രം മദർ തെരേസ". ലോസാഞ്ചൽസ് ടൈംസ്. Retrieved 18-09-2011. {{cite news}}: Check date values in: |accessdate= (help)
  109. ടൈം സ്റ്റാഫ്,വയർ റിപ്പോർട്ട്സ്. "ബാങ്കിംഗ്". ലോസാഞ്ചൽസ് ടൈംസ്. Retrieved 05-01-1994. {{cite news}}: Check date values in: |accessdate= (help)
  110. റോബർട്ട് മാക്സ്വെല്ലുമായി മദർ തെരേസയ്കക്കുള്ള ബന്ധം വിമർശിക്കപ്പെടുന്നു‍‍‍‍ Archived 2013-05-09 at the Wayback Machine. പോസിറ്റീവ്ഏയ്തിസം.ഓർഗ് വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
  111. ക്രിസ്റ്റഫർ, ഹിച്ചിൻസ് (1997). ദ മിഷണറി പൊസിഷൻ- മദർ തെരേസ തിയറി ആന്റ് പ്രാക്ടീസ്. വെർസോ. ISBN 978-1859840542. മാക്സ്വെൽ മേഡ് ഓഫ് വിത്ത് ദ മണി
  112. മദർ തെരേസ - മെഗ് ഗ്രീൻ പുറം.70
  113. മദർ തെരേസ - ലഘു ജീവചരിത്രം ബി.ബി.സി പ്രൊഫൈൽ - ശേഖരിച്ചത് 10-10-2003
  114. ഹിച്ചിൻസ്, ക്രിസ്റ്റഫർ. "മമ്മി. ഡിയറസ്റ്റ്". സ്ലേറ്റ് മാസിക. Retrieved 20-10-2003. {{cite web}}: Check date values in: |accessdate= (help)
  115. ക്രിസ്റ്റഫർ, ഹിച്ചിൻസ് (1995). ദ മിഷണറി പൊസിഷൻ. ലണ്ടൻ: അറ്റ്ലാന്റിക് ബുക്സ്. p. 2011. ISBN 978-0-85789-838-8.
  116. സുബീർ, ഭൗമിക്ക് (24-ജൂൺ-2001). "സീക്കർ ഓഫ് സോൾസ്". ദ ടൈം മാസിക. Archived from the original on 2013-05-26. Retrieved 2013-03-26. മിഷണറീസ് ഓഫ് ചാരിറ്റ് ലോകത്തിലെ ധനാഢ്യരുടെ സ്തുതിപാഠകരാവുന്നു {{cite news}}: Check date values in: |date= (help); Unknown parameter |coauthors= ignored (|author= suggested) (help)
  117. 117.0 117.1 "മദർ തെരേസ എനിതിംഗ് ബട്ട് എ സെയിന്റ്". മോണ്ട്രിയൽ സർവ്വകലാശാല. Archived from the original on 2016-04-01. Retrieved 01-03-2013. {{cite web}}: Check date values in: |accessdate= (help)
  118. മദർ തെരേസയുടെ ചികിത്സാ രീതി - സനൽ പി ഇടമറുക് Archived 2013-03-04 at the Wayback Machine. മുക്ത-മോനാ വെബ് വിലാത്തിൽ നിന്നും ശേഖരിച്ചത്
  119. ആന്റണി, കുമി. "ദ ഫസ്റ്റ് സോഴ്സ് ആന്റ് മദർ തെരേസ". ടൈംസ് ഓഫ് മാൾട്ട. Retrieved 16-01-2012. {{cite web}}: Check date values in: |accessdate= (help)
  120. 120.0 120.1 പ്രിൻസ് മാത്യൂസ്, തോമസ്. "പോയിന്റിംഗ് ഫിംഗേർസ് അറ്റ് മദർ തെരേസാസ് ഹെയിർ". ഫോബ്സ് മാസിക. Retrieved 08-10-2010. {{cite news}}: Check date values in: |accessdate= (help)
  121. പ്രിൻസ് മാത്യൂസ്, തോമസ് (08-ഒക്ടോബർ-2010). "പോയിന്റ് ഫിംഗേഴ്സ് അറ്റ് മദർ തെരേസ". ഫോബ്സ്. മിഷണറീസ് ഓഫ് ചാരിറ്റിക്കു ലഭിച്ചിരുന്ന പണത്തിന്റെ നിയന്ത്രണം വത്തിക്കാൻ നേരിട്ട് - അന്തേവാസികൾ {{cite news}}: Check date values in: |date= (help)
  122. ആമി, റൂത്ത് (1999). മദർ തെരേസ. അമേരിക്ക: ലേണർ പബ്ലിക്കേഷൻസ്. p. 92-93. ISBN 978-0822549437.
  123. ജെറാദ്, മജില്ല. ഡോണ്ട് കനോനൈസ് മദർ തെരേസ. ഓഥർ ഹൗസ്. p. 93-95. ISBN 978-1-4389-6122-4.
  124. റോഡെ, ഡേവിഡ്. "ഹെർ ലെഗസി അക്സപ്റ്റൻസ് ആന്റ് ഡൗട്ട്സ് ഓഫ് എ മിറാക്കിൾ". ന്യൂയോർക്ക് ടൈംസ്. Retrieved 20-10-2003. {{cite news}}: Check date values in: |accessdate= (help)
  125. ഡേവിഡ്, ഓർ. "മെഡിസിൻ ക്യൂർഡ് മിറക്കിൾ വുമൺ, നോട്ട് മദർ തെരേസ". ദ ടെലിഗ്രാഫ്. Retrieved 05-10-2003. {{cite news}}: Check date values in: |accessdate= (help)
  126. സ്റ്റാഫ്. "വാട്ട് മദർ തെരേസ ഗോട്ട് ടു ഡൂ വിത്ത്". ദ ടൈം. Archived from the original on 2009-08-19. Retrieved 14-10-2002. {{cite news}}: Check date values in: |accessdate= (help)
  127. മദർ തെരേസ - മെഗ് ഗ്രീൻ പുറം.117-118
  128. ലൗ അൺട്ടിൽ ഇറ്റ് ഹർട്ട്സ്. ഇംഗ്ലണ്ട്: ഹാർപർകോളിൻസ്. 1981. ISBN 978-0060667290.
  129. ക്രിസ്റ്റഫർ, റിറ്റി (2011). മദർ തെരേസ ഹ്യൂമാനിറ്റേറിയൻ ആന്റ് ദ അഡ്വക്കേറ്റ് ഫോർ ദ പുവർ. ISBN 978-1-61714-785-2. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  130. ഐലീൻ, ഈഗൻ (1986). സച്ച് എ വിഷൻ ഓഫ് ദ സ്ട്രീറ്റ്. ഗലീലി ട്രേഡ്. p. 405. ISBN 978-0385174916.
  131. മദർ തെരേസ - നവീൻ ചൗള പുറം. 197
  132. "പ്രൊഫൈൽ മദർ തെരേസ". ബി.ബി.സി. Retrieved 10-ഒക്ടോബർ-2003. {{cite news}}: Check date values in: |accessdate= (help)
  133. വത്തിക്കാൻ ന്യൂസ് സർവ്വീസ്, "മദർ തെരേസ ഓഫ് കൽക്കട്ട (1910-1997)" (2002), ശേഖരിച്ചത് വത്തിക്കാൻ വെബ് വിലാസം

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • ആൽപിയോൺ, ജെസിം. മദർ തെരേസ. സെയിന്റ് ഓർ സെലിബ്രിറ്റി ?. ലണ്ടൻ : റൗട്ട്ലെഡ്ജ് പ്രസ്സ്, 2007. ISBN 0-415-39247-0
  • അരൂപ് ചാറ്റർജി . മദർ തെരേസ: ദ ഫൈനൽ വെർഡിക്ട് (മെറ്റിയോർ ബുക്സ്, 2003). ISBN 81-88248-00-2
  • നവീൻ ചൗള. മദർ തെരേസ. റോക്ക് പോർട്ട്, മാസ്സ്: എലമെന്റ് ബുക്സ്, 1996. ISBN 1-85230-911-3
  • നവീൻ ചൗള. മദർ തെരേസ ഓഥറൈസ്ഡ് ബയോഗ്രഫി, ഡിയാനെ പബ് കമ്പനി. (മാർച്ച് 1992), ISBN 978-0-7567-5548-5.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

റോമൻ കത്തോലിക്കാ സഭയിലെ അധികാരപദവികൾ
New creation സുപ്പീരിയർ ജനറൽ - മിഷണറീസ് ഓഫ് ചാരിറ്റി
1950–1997
പിൻഗാമി
പുരസ്കാരങ്ങൾ
മുൻഗാമി
ജെനിവീവ് കോൾഫീൽഡ്
മാഗ്സസെ പുരസ്കാരം
1962
പിൻഗാമി
പീസ് കോർപ്സ്
New award ടെംപ്ലെട്ടൺ പ്രൈസ്
1973
പിൻഗാമി
ഫ്രിയർ റോജർ
മുൻഗാമി നോബൽ സമ്മാനം
1979
പിൻഗാമി
അഡോൾഫോ പെരസ്
മുൻഗാമി ഭാരത രത്നം
1980
പിൻഗാമി
"https://ml.wikipedia.org/w/index.php?title=മദർ_തെരേസ&oldid=4021536" എന്ന താളിൽനിന്ന് ശേഖരിച്ചത്