ടിപ്പു സുൽത്താൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടിപ്പു സുൽത്താൻ
മൈസൂരിന്റെ ഭരണാധികാരി

ടിപ്പു സുൽത്താന്റെ രേഖാചിത്രം (1792)
ഭരണകാലം 1782–1799
അടക്കം ചെയ്തത് ശ്രീരംഗപട്ടണം
മുൻ‌ഗാമി ഹൈദർ അലി
പിതാവ് ഹൈദരലി
മാതാവ് ഫക്രുന്നീസ

പതിനെട്ടാം ശതകത്തിൽ മൈസൂർ ഭരിച്ചിരുന്ന ഒരു ഭരണാധികാരിയാണ് ടിപ്പു സുൽത്താൻ എന്നറിയപ്പെടുന്ന ഫത്തേ അലിഖാൻ ടിപ്പു. (ജനനം: 1750 നവംബർ 20- മരണം:1799 മേയ് 4.)[1]. ഹൈദരലിയുടെയും ഫക്രുന്നീസയുടേയും ആദ്യത്തെ പുത്രൻ. ഹൈദരലിയുടെ മരണശേഷം (1782) മുതൽ മരണം(1799) വരെ മൈസൂരിനെ ഭരിച്ചു. ടിപ്പു ഒരു സമർത്ഥനായ ഭരണാധികാരിയും പണ്ഡിതനുമായിരുന്നു. [2] മൈസൂർ കടുവ എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു. ഒട്ടനവധി ഭരണപരിഷ്കാരങ്ങൾക്ക് ടിപ്പു തുടക്കം കുറിച്ചു, പുതിയ ഒരു നാണയസംവിധാനം, ഭൂനികുതി വ്യവസ്ഥ എന്നിവ നടപ്പിലാക്കി. മൈസൂർ പട്ടുതുണി വ്യവസായം പുനരുജ്ജീവിപ്പിക്കാനായി ധാരാളം ശ്രമങ്ങൾ നടത്തുകയുണ്ടായി[3]. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേയുള്ള യൂദ്ധങ്ങളിൽ പല നൂതന യുദ്ധോപകരണങ്ങളും ടിപ്പു പ്രയോഗിക്കുകുയുണ്ടായി.

1782 ൽ പിതാവിന്റെ മരണശേഷം കൃഷ്ണാനദിയും, പശ്ചിമഘട്ടവും, അറബിക്കടലും അതിർത്തിയായുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ അധിപനായി ടിപ്പു മാറി. ഒരു മുസ്ലീം ഭരണാധികാരിയായിരുന്നുവെങ്കിലും, മറ്റു മതങ്ങളോട് അദ്ദേഹത്തിന് വളരെ കടുത്ത വിരോധം ഉണ്ടായിരുന്നില്ലെന്നു കരുതപ്പെടുന്നു. ഹൈന്ദവർക്കു വേണ്ടി ചെയ്ത കാര്യങ്ങളും, മൈസൂരിൽ സ്ഥാപിച്ച ക്രൈസ്തവദേവാലയങ്ങളും ഇതിനുദാഹരണമായി ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. കന്നട, ഹിന്ദുസ്ഥാനി, പേർഷ്യൻ, അറബിക്, ഫ്രഞ്ച് എന്നിങ്ങനെ വ്യത്യസ്ഥമായ അഞ്ച് ഭാഷകളിൽ പ്രാവീണ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു ടിപ്പു. ബ്രിട്ടീഷുകാർക്കെതിരേ ഫ്രഞ്ച് സൈന്യവുമായി ചേർന്ന് യുദ്ധം നയിച്ചു, രണ്ടാം മൈസൂർ യുദ്ധത്തിലുൾപ്പടെ പ്രധാനപ്പെട്ട വിജയങ്ങൾ നേടുകയുണ്ടായി.

അയൽരാജ്യങ്ങളെ ആക്രമിച്ചു കീഴ്പ്പെടുത്തിയും, അതേ സമയം തന്നെ ഭാരതത്തെ കാൽക്കീഴിലാക്കാൻ ശ്രമിക്കുന്ന ബ്രിട്ടീഷുകാർക്കെതിരേ സന്ധിയില്ലാ സമരം ചെയ്തും ടിപ്പു തന്റെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരുന്നു. തടവിലാക്കപ്പെട്ടവരോടു ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം ക്രൂരത നിറഞ്ഞതായിരുന്നു. ബ്രിട്ടീഷുകാരോടെതിരിടാൻ അയൽരാജ്യങ്ങളുമായി ടിപ്പു സഖ്യത്തിനു ശ്രമിച്ചു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന ശത്രുവായിരുന്നു ടിപ്പു സുൽത്താൻ. രണ്ടാം മൈസൂർ യുദ്ധത്തിനു ശേഷം ബ്രിട്ടീഷുകാരുമായി ഉണ്ടാക്കിയ പല കരാറുകളും ടിപ്പു ലംഘിച്ചു. നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരുടേയും, ഹൈദരാബാദ് നൈസാമിന്റേയും സംയുക്ത ആക്രമണത്തിനിടയിൽ ടിപ്പു കൊല്ലപ്പെട്ടു.

ഉള്ളടക്കം

ജീവചരിത്രം [തിരുത്തുക]

ബാല്യം വിദ്യാഭ്യാസം [തിരുത്തുക]

ഇന്നത്തെ കോലാർ ജില്ലയിലുള്ള ദേവനഹള്ളിയിലാണ് ടിപ്പു സുൽത്താൻ ജനിച്ചത്. 1750 നവംബർ 20 നാണ് ടിപ്പു ജനിച്ചത്. വിശുദ്ധനായ ടിപ്പു മസ്താൻ ഓലിയയുടെ പേരിനോടു സാമ്യമുള്ള ടിപ്പു സുൽത്താൻ എന്ന പേരാണ് മാതാപിതാക്കൾ ഈ കുട്ടിക്കു നൽകിയത്[4]. പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു. ടിപ്പുവിന് പത്തു വയസ്സുള്ളപ്പോൾ ഹൈദരലി ശ്രീരംഗപട്ടണം വിട്ട് പലായനം ചെയ്യുകയുണ്ടായി. തനിക്കു നേരെ വരുന്ന ആക്രമണത്തെ ഭയന്നാണ് അന്ന് ടിപ്പുവിനെ തന്റെ കുടുംബത്തോടൊപ്പം വിട്ട് അദ്ദേഹം മറ്റൊരു സ്ഥലത്തേക്ക് രക്ഷപ്പെട്ടത്. പിന്നീട് ഹൈദർ ശ്രീരംഗപട്ടണം തിരിച്ചു പിടിച്ചപ്പോൾ തന്റെ കുടുംബത്തെ സുരക്ഷിതമായ ബാംഗ്ലൂരിലേക്കു മാറ്റി[5].

കാര്യമായ വിദ്യാഭ്യാസം ലഭിക്കാതിരുന്ന ഹൈദർ, പക്ഷേ തന്റെ മകന് നല്ല വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധിച്ചു. മിടുക്കരായ അദ്ധ്യാപകരെക്കൊണ്ട് അദ്ദേഹം ടിപ്പുവിനെ പരിശീലിപ്പിച്ചു. കുതിരസവാരിയും, വാൾപ്പയറ്റും മറ്റു ആയോധനകലകളിലും ടിപ്പുവിന് പരിശീലനം നൽകപ്പെട്ടു[6]. കൂടാതെ, പിതാവിന്റെ കൂടെനിന്ന് യുദ്ധതന്ത്രങ്ങൾ പഠിച്ചെടുക്കുന്നതിലും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിലും ബാലനായ ടിപ്പു ഒരു പ്രത്യേക താൽപര്യം കാണിച്ചിരുന്നുവത്രെ. ഹൈദർ, മലബാറിനെ ആക്രമിച്ചപ്പോൾ ബാലനായിരുന്ന ടിപ്പുവും ആ സൈന്യത്തിൽ പിതാവിനെ സഹായിക്കാനുണ്ടായിരുന്നു[7]. ബാലനായിരിക്കുമ്പോൾ തന്നെ യുദ്ധതന്ത്രങ്ങളിലും, ഭരണകാര്യങ്ങളിലും എന്തെന്നില്ലാത്ത ഒരു താൽപര്യം ഈ കുട്ടി പ്രകടിപ്പിച്ചിരുന്നു.

ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധം [തിരുത്തുക]

1758 ൽ ഫ്രഞ്ച് അധീനതയിലായിരുന്ന സ്ഥലങ്ങളിൽ കൂടി വാണിജ്യം തുടങ്ങാൻ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി തീരുമാനിക്കുകയും അതിനായി അനുവാദത്തിനു വേണ്ടി ആർക്കോട്ടിലെ നവാബിനെ സമീപിക്കുകുയും ചെയ്തു. എന്നാൽ നവാബ് ബ്രിട്ടീഷുകാരുടെ ഈ ആവശ്യം തള്ളിക്കളഞ്ഞു[8]. തുടർന്ന് റോബർട്ട് ക്ലൈവിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷുകാർ, ഷാ ആലം രണ്ടാമനെ ഇതേ ആവശ്യവുമായി സമീപിച്ചു, അവരുടെ ആവശ്യം ഷാ ഉടനടി അംഗീകരിക്കുകയും ചെയ്തു.

ഹൈദരലി തന്റെ മകനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ചിരുന്നു. ഇതിനു ഹൈദരുടെ സുഹൃത്തുക്കളായ ഫ്രഞ്ച് ഓഫീസർമാരുടെ സഹായം ഉണ്ടായിരുന്നു. യുവാവായപ്പോൾ തന്നെ ടിപ്പു യുദ്ധങ്ങളിൽ പിതാവിനെ സഹായിച്ചു തുടങ്ങി. ടിപ്പുവിന്‌ 15 വയസ്സുള്ളപ്പോൾ ആദ്യത്തെ ആംഗ്ലോ-മൈസൂർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു (1766). ഇതിൽ ടിപ്പു തന്റെ പിതാവിനൊപ്പം ഇംഗ്ലീഷുകാർക്കെതിരായി യുദ്ധം ചെയ്യുകയുണ്ടായി. 1767-ൽ കർണ്ണാടകത്തിലേക്ക് പടയോട്ടം നയിച്ചതിൽ കാലാൾപ്പടയുടെ ഒരു വൻ വിഭാഗത്തിന്റെ നേതൃത്വം ടിപ്പുവിനായിരുന്നു. ഹൈദരലി, ബ്രിട്ടീഷുകാരെ ഒറ്റപ്പെടുത്തി നൈസാമുമായി സഖ്യമുണ്ടാക്കി. നൈസാമിനുള്ള സമ്മാനങ്ങളുമായി ഹൈദർ അയച്ചത് ടിപ്പു സുൽത്താനെ ആയിരുന്നു[9]. ഒരു രാജകുമാരനെപ്പോലെ തന്നെയാണ് നൈസാം ടിപ്പുവിനെ തന്റെ കൊട്ടാരത്തിൽ സ്വീകരിച്ചത്. ശ്രീരംഗപട്ടണത്തിലേക്കുള്ള മടക്കയാത്രയിൽ തന്റെ സൈന്യത്തോട് മദിരാശിയിലേക്കു തിരിക്കാൻ ടിപ്പു ആവശ്യപ്പെട്ടെങ്കിലും, ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ തോൽവി മുന്നിൽ കണ്ട പിതാവിനെ സഹായിക്കാൻ ടിപ്പുവിന് ഉടൻ മടങ്ങേണ്ടി വന്നു[10]. 1767 ൽ മംഗലാപുരത്ത് ബ്രിട്ടീഷുകാർക്ക് സഹായങ്ങൾ ചെയ്തുകൊടുത്തിരുന്ന ലുതിഫ് അലി ബെഗ് ആയിരുന്നു ടിപ്പുവിന്റെ അടുത്ത ലക്ഷ്യം. മൂവായിരം കാലാൾപ്പടയും, ആയിരം ആശ്വാരൂഢരുമായി ടിപ്പു മംഗലാപുരത്തേക്കു തിരിച്ചു. ടിപ്പുവിന് മംഗലാപുരം ബസാർ പിടിച്ചെടുക്കാൻ കഴിഞ്ഞുവെങ്കിലും, കോട്ട കീഴടക്കാൻ സാധിച്ചില്ല[11]. ഏറെ വൈകാതെ തന്നെ ഹൈദരും ഈ സൈന്യത്തോടു കൂടി ചേരുമെന്ന വാർത്ത ബ്രിട്ടീഷുകാരെ ഭയത്തിലാഴ്ത്തി. അവർ മംഗലാപുരം കോട്ട വിട്ട് രക്ഷപ്പെടാനായി തയ്യാറെടുത്തു. ബ്രിട്ടീഷ് സൈന്യത്തിന്റെ ആയുധസാമഗ്രികൾ വരെ അവർക്ക് കൈയ്യൊഴിയേണ്ടി വന്നു. ടിപ്പുവിന്റെ കൂടെ ഹൈദർ കൂടെ ചേർന്നതോടെ ബ്രിട്ടീഷുകാർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 1769 മാർച്ചുവരെ നീണ്ടു നിന്ന യുദ്ധത്തിൽ ഹൈദർ വിജയിക്കുകയും, ബ്രിട്ടീഷുകാരുമായി ഉടമ്പടി ഉണ്ടാക്കുകയും ചെയ്തു[12][13].

മറാഠ-മൈസൂർ യുദ്ധം [തിരുത്തുക]

1769 മറാഠ സൈന്യം മൈസൂരിനെ ആക്രമിച്ചു[14]. മറാഠ സൈന്യത്തെ മൈസൂരിന്റെ മണ്ണിൽ നിന്നും തുരത്താൻ ഹൈദർ ടിപ്പുവിനോട് നിർദ്ദേശിച്ചു. പിതാവ് തന്നിലേൽപ്പിച്ച് വിശ്വാസം ടിപ്പു കാത്തു സൂക്ഷിച്ചു. എന്നാൽ യുദ്ധത്തിനിടെയുണ്ടായ ചില ആശയക്കുഴപ്പം കാരണം ഹൈദർ യുദ്ധഭൂമിയിൽ വെച്ചു തന്നെ ടിപ്പുവിനെ മർദ്ദിക്കുകയുണ്ടായി. കുപിതനായ ടിപ്പു തന്റെ വാളും, തലപ്പാവും ഊരിയെറിയുകയും താൻ ഇനി ഇത് ധരിക്കില്ലെന്ന് ശപഥം ചെയ്യുകയും ഉണ്ടായി[15]. ആ യുദ്ധത്തിൽ മറാഠ ഹൈദർഅലിയെ പരാജയപ്പെടുത്തി[14]. ശ്രീരംഗപട്ടണം മറാഠാ സൈന്യത്തിൽ നിന്നും രക്ഷിക്കുക എന്നതായി മാറി ഹൈദരുടെ അടുത്ത ദൗത്യം. തന്റെ രാജ്യത്തെ മറാഠ ആക്രമിക്കുന്നത് കയ്യുംകെട്ടി നോക്കിനിൽക്കാൻ ടിപ്പുവിനായില്ല. ടിപ്പുവും യുദ്ധരംഗത്തേക്കിറങ്ങി. എന്നാൽ കടലുപോലുള്ള മറാഠസേനയോടെതിരിടാൻ ടിപ്പുവിന്റെ 6000 ത്തോളം വരുന്ന കുതിരപ്പടയാളികൾക്കായില്ല[16]. ടിപ്പു ശ്രീരംഗപട്ടണത്തേക്ക് തിരിച്ചുപോന്നുവെങ്കിലും, ശത്രുസൈന്യത്തിൽ സാരമായ നാശം വരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.

മറാഠസൈന്യത്തിന് ആയുധ,ഭക്ഷണസാമഗ്രികൾ വന്നുകൊണ്ടിരുന്നത് പൂനെയിൽ നിന്നുമായിരുന്നു. ആ പാതയിൽ കാര്യമായ എതിർപ്പ് അവർക്കുണ്ടായിരുന്നില്ല. ഹൈദരുടെ നിർദ്ദേശപ്രകാരം ടിപ്പു, 4000 ത്തോളം വരുന്ന സൈനികരുടെ സഹായത്തോടെ, മറാഠസേനക്കുവേണ്ടി എത്തിയിരുന്ന സാധനസാമഗ്രികൾ പിടിച്ചെടുത്തു[17]. ഇത് മറാഠ സൈന്യത്തിന് ഒരു പ്രഹരമായിരുന്നു. 1772 ൽ ഹൈദർ മറാഠസേനയുമായി ഒത്തു തീർപ്പിനു തയ്യാറായി. 1772 ൽ മറാഠാ രാജാവായിരുന്നു പേഷ്വ മാധവറാവു അന്തരിച്ചതോടെ നാഥനില്ലാതായ മറാഠയുടെ കയ്യിൽ നിന്നും അവർ നേരത്തേ കയ്യടക്കിയ മൈസൂരിന്റെ ഭാഗങ്ങൾ തിരിച്ചു പിടിക്കാൻ ഹൈദർ തീരുമാനിക്കുകയും , ടിപ്പുവിനെ അതിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. മറാഠയുടെ കൈയ്യിലായിരുന്ന മദ്ദഗിരി പോലുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങൾ ടിപ്പുവന്റെ ഊർജ്ജ്വസ്വലതയ്ക്കു മുന്നിൽ നിസ്സാര ദിവസങ്ങൾകൊണ്ടു മൈസൂരിന്റെ അധികാരത്തിൽ തിരികെ വന്നു. കൂടാതെ, ബെല്ലാരി പോലുള്ള സമ്പന്ന പ്രദേശങ്ങൾ കീഴടക്കുന്നതിലും, ടിപ്പു തന്റെ പിതാവിനെ സഹായിച്ചു[18][19].

രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധം [തിരുത്തുക]

1780 ജൂലൈ 20 ന് ഹൈദർ അലി, കരീം എന്ന മകനെ പോർട്ടോ നോവോ കീഴടക്കാനായി നിയോഗിച്ചു. അതോടൊപ്പം തന്നെ ടിപ്പുവുമൊത്ത് ആർക്കോട്ടിനെ ആക്രമിക്കാനും പദ്ധതിയിട്ടു. ഹൈദരുടെ നീക്കം അറിഞ്ഞ മദ്രാസ് ഗവർണർ ജനറൽ ബെയ്ലിയേയും, മൺറോയേയും ഹൈദരുടെ നീക്കം പ്രതിരോധിക്കാനായി അയച്ചു. ഈ നീക്കത്തെക്കുറിച്ച് മുൻകൂട്ടി അറിഞ്ഞ ഹൈദർ ജനറൽ ബെയ്ലി മൺറോയുമായി ചേരുന്നതിനു മുമ്പ് ആ സൈന്യത്തെ കീഴടക്കാനായി ടിപ്പുവിനോട് ആവശ്യപ്പെട്ടു. 10000 ത്തോളം വരുന്ന സൈന്യവുമായി ടിപ്പു ഗുണ്ടൂരിലേക്കു പുറപ്പെട്ടു. കൊർത്താലിയാർ നദിയുടെ തീരത്തുവെച്ചു നടന്ന യുദ്ധത്തിൽ ടിപ്പു ബെയ്ലിയുടെ സൈന്യത്തെ പരാജയപ്പെടുത്തി[20].

മലബാറിലേക്ക് [തിരുത്തുക]

1782 ഫെബ്രുവരി 8ന് ബ്രിട്ടീഷുകാർ മാഹിയിലെ ഫ്രഞ്ച് കോട്ടയും, അതിനെതുടർന്ന് കോഴിക്കോടും കീഴടക്കി. തല്ലശ്ശേരിയിലെ നാട്ടുരാജാവായിരുന്ന സർദാർ ഖാൻ തന്റെ പരാജയത്തിൽ വിഷമിച്ചു ആത്മഹത്യ ചെയ്തു. ഈ സംഭവം അറിഞ്ഞ ഹൈദർ മുഖ്ദും അലിയെ മലബാർ തീരത്തേക്ക് അയച്ചു[21]. എന്നാൽ കേണൽ ഹംബർസ്റ്റോണിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന മുഖ്ദും അലിയെ കീഴടക്കുകയും വധിക്കുയും ചെയ്തു. ഈ പരാജയത്തിൽ നിരാശനായ ഹൈദർ മലബാറിലെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ ടിപ്പുവിനോട് ആവശ്യപ്പെട്ടു. ഹംബർസ്റ്റോണിനെ പിന്തുടർന്ന് ടിപ്പു പാലക്കാട്ടേക്ക് തിരിച്ചുവെങ്കിലും, ഹംബർസ്റ്റോൺ അവിടം വിട്ടിരുന്നു. നിരാശ്ശനാകാതെ ടിപ്പു അവരെ പിന്തുടർന്ന് പൊന്നാനി പുഴയുടെ തീരത്തെത്തി. ആ പുഴ കടക്കാൻ ബ്രിട്ടീഷ് സേനക്കാകില്ല അതുകൊണ്ടു തന്നെ അവരെ എളുപ്പം കീഴടക്കാം എന്നും ടിപ്പു അമിതാത്മവിശ്വാസം കൈക്കൊണ്ടു[22]. പക്ഷേ നദിയുടെ ആഴംകുറഞ്ഞ ഒരു ഭാഗത്തുകൂടെ ബ്രിട്ടീഷ് സേന പൊന്നാനിക്കു കടന്നു, ഇതു ടിപ്പു പ്രതീക്ഷിച്ചതല്ലായിരുന്നു. പൊന്നാനിയിലെത്തിയ ടിപ്പു ബ്രിട്ടീഷുകാർക്കെതിരേ കനത്ത ആക്രമണം അഴിച്ചുവിട്ടുവെങ്കിലും, ഫലവത്തായിരുന്നില്ല. ഹംബർസ്റ്റോണിനെ സഹായിക്കാൻ, കേണൽ മക്ലോദ് കൂടി സൈന്യത്തോടൊപ്പം ചേർന്നിട്ടുണ്ടായിരുന്നു. അതോടൊപ്പം തന്നെ വന്നു ചേർന്ന പിതാവിന്റെ മരണവാർത്ത ടിപ്പുവനെ തൽക്കാലം ഈ ആക്രമണത്തിൽ നിന്നും പിന്തിരിപ്പിച്ചു[23].

ഹൈദരുടെ മരണം, അധികാരം [തിരുത്തുക]

1782-ഡിസംബർ-7 ന് ഹൈദരലി മരണമടഞ്ഞു[24]. ഹൈദരുടെ മരണ സമയത്ത് ടിപ്പു മലബാറിൽ ബ്രിട്ടീഷുകാർക്കെതിരേ സൈന്യത്തെ നയിക്കുകയായിരുന്നു. ഹൈദരുടെ മരണത്തിനു മുമ്പ് ടിപ്പുവിനെഴുതിയതെന്നു കരുതപ്പെടുന്ന ഒരു കത്തിൽ അദ്ദേഹം ബ്രിട്ടീഷുകാരോട് ഒത്തുതീർപ്പിനു തയ്യാറാവണെമെന്ന് മകനോട് ആവശ്യപ്പെടുന്നുണ്ട്. മാത്രവുമല്ല, ഫ്രഞ്ചുകാരെ വിശ്വസിക്കരുതെന്നും ആ കത്തിൽ രേഖപ്പെടുത്തിയിരുന്നു എന്ന് ചരിത്ര രേഖകൾ പറയുന്നു[25]. തന്റെ മരണശേഷം, ടിപ്പുവിനെ നിങ്ങൾ എന്നെ പിന്തുണച്ചതുപോലെ സേവിക്കണം എന്ന് ഹൈദർ മരണത്തിനു തൊട്ടുമുമ്പായി വിശ്വസ്ത സേവകരോട് ആവശ്യപ്പെട്ടു. ടിപ്പു മലബാറിൽ നിന്നും മടങ്ങിവരുന്നതുവരെ ഹൈദരുടെ മരണം പുറത്തറിയിക്കാതിരിക്കാൻ ഇവർ തീരുമാനിച്ചു. വലിയൊരു സാമ്രാജ്യത്തിന്റെ ചുമതലയാണ് ടിപ്പുവിന്റെ കഴിവിനെ ആശ്രയിച്ചിരുന്നത്. ഹൈദർ മരിക്കുമ്പോൾ ശ്രീരംഗപട്ടണത്തിലുള്ള ഖജനാവിൽ ഏതാണ്ട് മൂന്നുകോടിയോളം രൂപയും, സ്വർണ്ണവും, രത്നങ്ങളും എല്ലാം ഉണ്ടായിരുന്നു. ഇതുപോലൊന്ന് ബെദിനൂറിലെ ഖജനാവിലും ഉണ്ടായിരുന്നുവെങ്കിലും ഹൈദരുടെ മരണത്തോടെ ബ്രിട്ടൻ ആ ഖജനാവ് കൈക്കലാക്കി. അതുപോലെ തന്നെ രാജ്യത്ത് അന്ന് നിലവിലുണ്ടായിരുന്നതിൽ ഏറ്റവും മികച്ച സേനയാണ് ഹൈദരുടെ കീഴിലുണ്ടായിരുന്നത്. വലിയൊരു ഉത്തരവാദിത്വമായിരുന്നു ടിപ്പുവിനെ കാത്തിരുന്നത്[26].

മരണമടഞ്ഞ ടിപ്പുവിന്റെ ശരീരം കണ്ടെത്തിയത് ഇവിടെയാണ്
ശ്രീരംഗപട്ടണത്തിൽ ടിപ്പുവിന്റെ ഖബർ

ഹൈദരലിയുടെ കാലത്ത് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ സാമ്രാജ്യത്ത്വ വികസനത്തിൻറെ ആദ്യപടിയിലെത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ടിപ്പു സുൽത്താന്റെ കാലമായപ്പോഴേക്കും യൂറോപ്പിലെ നെപ്പോളിയൻ യുദ്ധങ്ങളാലും വ്യവസായിക വിപ്ലവം സൃഷ്ടിച്ച കമ്പോള താല്പര്യങ്ങളാലും സാമ്രാജ്യത്തെ വികസനം അവർ ത്വരിതപ്പെടുത്തി. ഈസ്റ്റ് ഇന്ത്യാകമ്പനിക്ക് ദക്ഷിണേന്ത്യയിൽ പിടിമുറുക്കാനായി ടിപ്പുവിനെ പതനം അനിവാര്യമായിത്തീരുകയും അതിന്‌ അവർ അദ്ദേഹത്തിന്റെ മതഭ്രാന്തിനേയും ഫ്രഞ്ചുകാരോടുള്ള സൗഹൃദത്തേയും പഴിചാരുകയും ചെയ്തു.[അവലംബം ആവശ്യമാണ്]

സാമ്രാജ്യ വികസനം [തിരുത്തുക]

ടിപ്പുവിന്റെ ഭരണകാലത്ത് ഉപയോഗിച്ചിരുന്ന നാണയങ്ങൾ

കേരളത്തിൽ [തിരുത്തുക]

കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന അഭ്യന്തര കലഹങ്ങൾ ഹൈദരലിയേയും തുടർന്ന് ടിപ്പു സുൽത്താനെയും ഇങ്ങോട്ട് ആകർഷിക്കുകയുണ്ടായി. പ്രധാനമായും ടിപ്പു കേരളത്തിൽ പോരാടിയത് ബ്രിട്ടീഷുകാരോടും പഴശ്ശിരാജായോടുമാണ്. ഫ്രഞ്ച് സാങ്കേതികവിദ്യയുമായി യുദ്ധം ചെയ്യാനെത്തുന്ന ടിപ്പുവിനോട് എതിർത്ത് നിൽക്കാൻ പരമ്പരാഗത യുദ്ധമുറകൾ അനുവർത്തിച്ചുവന്ന കേരളത്തിലെ നാട്ടുരാജാക്കന്മാർക്ക് ശേഷിയില്ലായിരുന്നു.

കേരളത്തിൽ ആദ്യമായി ഭൂനികുതി ഏർപ്പെടുത്തിയത് ടിപ്പുസുൽത്താനാണ്[27].

സാമൂതിരിയോടു ടിപ്പു വൻ നികുതി ആവശ്യപ്പെട്ടുവെന്നും അതു കൊടുക്കാനോ ടിപ്പുവുമായി യുദ്ധം ചെയ്യാനോ നിവൃത്തിയില്ലായിരുന്ന സാമൂതിരി ടിപ്പുവിനു മുന്നിൽ കീഴടങ്ങാതെ ആത്മഹത്യ ചെയ്യുകയാണുണ്ടായതെന്നും കരുതപ്പെടുന്നു.[അവലംബം ആവശ്യമാണ്] സാമൂതിരിവാഴ്ച ടിപ്പുവിന്റെ പടയോട്ടത്തോടെയാണ് അവസാനിച്ചത്. എന്നാൽ അതിനു മുമ്പ് ഹൈദരാലിയുടെ കാലത്തു തന്നെ സാമൂതിരിയുടെ ഭരണം അവസാനിച്ചിരുന്നിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. കേരളത്തിന്റെ പെരിയാറിനു വടക്കോട്ടുള്ള ഭാഗം ഏതാണ്ട് മുഴുവനായും ടിപ്പുവിന്റെ കൈവശമായ അവസരം ഉണ്ടായിട്ടുണ്ട്.

മുമ്പ് പിതാവ് ഹൈദർ അലിയുടെ മുന്നിൽ തന്നെ കീഴടങ്ങിയിരുന്ന കൊച്ചി രാജാവിനെ ടിപ്പു കാര്യമായി ആക്രമിച്ചില്ല എന്നും പറയപ്പെടുന്നു. എന്നാൽ ഏതാനും ചില വടക്കൻ പട്ടണങ്ങളിലൊഴികെ തിരുവിതാംകൂറിൽ പ്രവേശിക്കാൻ ടിപ്പുവിനു കഴിഞ്ഞിരുന്നില്ല. തിരുവിതാംകൂർ ആക്രമിക്കാനുള്ള പദ്ധതിയോടെ പെരിയാറിന്റെ തീരത്തു വന്നു തമ്പടിച്ച സൈന്യത്തിനു അന്നു രാത്രി ഉണ്ടായ വെള്ളപ്പൊക്കത്തിൽ വൻനാശനഷ്ടമുണ്ടാവുകയും തുടർന്ന് ടിപ്പു മടങ്ങിപ്പോവുകയുമാണ് ചെയ്തതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് തിരുവിതാംകൂറിലെ രാജാവായിരുന്ന രാമ വർമ്മ രാജയുടെ മന്ത്രിമുഖ്യൻ പെരിയാറ്റിൽ ഉണ്ടായിരുന്ന തടയണ പൊട്ടിച്ചു വിട്ടുണ്ടാക്കിയ കൃത്രിമ വെള്ളപ്പൊക്കമായിരുന്നു അതെന്നും വിശ്വാസമുണ്ട്. സി.വി. രാമൻപിള്ളയുടെ മൂന്നു ചരിത്രാഖ്യായികകളിലൊന്ന് എന്നു വിശേഷിപ്പിക്കപ്പെടുന്ന രാമരാജബഹദൂർ എന്ന പുസ്തകത്തിൽ ടിപ്പുവിന്റെ ആക്രമണത്തെക്കുറിച്ചുള്ള ആകുലത എമ്പാടും കാണാവുന്നതാണ്.

സഞ്ചാരപാതകളുടെ വികാസം [തിരുത്തുക]

ടിപ്പു സുൽത്താന്റെ ആക്രമണം, കേരളത്തിലേക്കുള്ള പാതകളുടെ വികാസത്തിൽ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട് എന്നു കരുതുന്നു.[28]ഇപ്പോൾ ദേശീയപാത 212 ആക്കി മാറ്റിയ സുൽത്താൻ ബത്തേരി -മൈസൂർ റോഡ് വാഹന ഗതഗതത്തിനു പറ്റിയ രീതിയിൽ പുനർ നിർമ്മിച്ചത് ടിപ്പു സുൽത്താനാണ്. ഇത്രയും തന്ത്രപ്രധാനമായ ഒരു പാത അന്ന് വരെ നിർമ്മിക്കപ്പെട്ടിട്ടില്ല എന്ന അഭിപ്രായമുണ്ട്.[29]

യുദ്ധതന്ത്രങ്ങൾ [തിരുത്തുക]

ഗുണ്ടൂർ യുദ്ധത്തിലെ റോക്കറ്റ് ആക്രമണം, ഒരു പെയിന്റിംഗ്

ഇരുമ്പുകവചമുള്ള റോക്കറ്റുകൾ ആദ്യമായി യുദ്ധത്തിനുപയോഗിച്ചത് ടിപ്പു സുൽത്താനാണ്.[30] [31][32]. ബ്രിട്ടീഷുകാരുമായുള്ള ഗുണ്ടൂർ(1780)പൊളില്ലൂർ (1780) സെപ്റ്റംബർ യുദ്ധത്തിലും, (1792)ലെയും (1797) ലെയും ശ്രീരംഗപട്ടണം യുദ്ധത്തിലുമെല്ലാം ടിപ്പുവിന് മേൽക്കൈ നേടാനായത് അദ്ദേഹത്തിന്റെ റോക്കറ്റ് റെജിമെന്റിന്റെ സഹായം കൊണ്ടാണ്.[33] മുൻ ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം ബ്രിട്ടനിലെ വൂൾവിച്ച് റോടുണ്ട മ്യൂസിയത്തിൽ ടിപ്പുവിന്റെ റോക്കറ്റ് കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്നു[34]. പാക്കിസ്ഥാൻ അവരുടെ 4000 കി മീ റെയ്ഞ്ച് ഉള്ള ബാലിസ്റ്റിക് മിസൈലിന് ടിപ്പു എന്നാണ് പേരിട്ടത്.[35].

വിമർശനങ്ങൾ [തിരുത്തുക]

ടിപ്പുസുൽത്താൻ മറ്റ് മതങ്ങളോട് അസഹിഷ്ണുത പുലർത്തിയിരുന്നു എന്നു വിമർശനങ്ങളുണ്ട്. സംഘപരിവാർ പോലുള്ള സംഘടനകൾ ടിപ്പു ഇസ്ലാമിന്റെ പോരാളിയായാണ് പ്രവർത്തിച്ചിരുന്നത് എന്നു പരാമർശിക്കാറുണ്ട്[36]. ആർ.എസ്.എസ്. അതിന്റെ മുഖപത്രത്തിൽ ടിപ്പു നൂറുകണക്കിനു നായർ കുടുംബങ്ങളെ ഇസ്ലാം മതത്തിലേയ്ക്ക് മതപരിവർത്തനം നടത്തി എന്നു പറയുന്നു [37]. സ്ഥല പേരുകളോട് പോലും ടിപ്പു അസഹിഷ്ണുത കാണിച്ചു, (മാഗ്ലൂരിനെ ജലാലബാദ് എന്നും കണ്ണൂരിനെ കുസനാബാദ് എന്നും ബേപ്പൂരിനെ സുൽത്താൻപട്ടണം എന്നുമാണ് ടിപ്പുവിന്റെ കാലത്ത് വിളിച്ചിരുന്നത്. ടിപ്പുവിന്റെ കാലത്തിന് ശേഷം ജനങ്ങൾ പഴയപേരുകൾ ഉപയോഗിക്കാൻ തുടങ്ങി) കൂർഗിലെ യുദ്ധത്തിൽ ആയിരക്കണക്കിന് ആളുകളെ തടവുകാരായി പിടിച്ച് മതം മാറ്റി, പേർഷ്യൻ ഭാഷയെ ഔദ്യോഗിക ഭാഷയാക്കി, ബ്രിട്ടീഷുകാരെ തോൽപ്പിക്കാൻ പേർഷ്യ, അഫ്ഘാനിസ്ഥാൻ, തുർക്കി എന്നീ മുസ്ലീം രാജ്യങ്ങളുടെ സഹായം തേടി, മലബാറിൽ ധാരാളം ഹിന്ദു ക്ഷേത്രങ്ങളും ക്രിസ്ത്യൻ ദേവാലയങ്ങളും നശിപ്പിച്ചു, ചില ക്ഷേത്രങ്ങളെ മുസ്ലീം പള്ളികളാക്കി, തെക്കെ ഇന്ത്യയിലെ തന്റെ രാജ്യം വലുതാക്കാൻ അയൽ രാജ്യങ്ങളെയെല്ലാം ആക്രമിച്ചപ്പോൾ ഹൈദരാബാദിലെ നൈസാമിനെ ആക്രമിക്കാതിരിക്കാൻ ശ്രദ്ധിച്ചു തുടങ്ങിയവ ടിപ്പുവിന്റെ മതപരമായ അസഹിഷ്ണുതയ്ക്ക് തെളിവായി പറയപ്പെടാറുണ്ട്[38].

1999 -ൽ ടിപ്പുവിന്റെ മരണത്തിന്റെ ഇരുനൂറാം വാർഷികം ആചരിക്കാനുള്ള തയ്യാറെടുപ്പുകൾക്കുള്ളിൽ കർണ്ണാടകയിൽ ഇക്കാര്യത്തിൽ വൻവിവാദം തന്നെ പൊട്ടി പുറപ്പെട്ടു. ഹിന്ദുമതത്തിനോട് കടുത്ത അസഹിഷ്ണുത കാട്ടുകയും ദ്രോഹങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ടിപ്പുവിന്റെ മരണം ആചരിക്കാൻ പണം ചിലവഴിക്കുന്നത് ദുർവ്യയമാണെന്നു ബജ്‌‌രംഗ്‌‌ ദൾ, വിശ്വഹിന്ദു പരിഷത് നേതാക്കൾ വാദിച്ചു[39]. അതിനു മുമ്പേ "ടിപ്പുവിന്റെ വാൾ" എന്ന ദൂരദർശൻ പരമ്പരയെ തുടർന്ന് വൻവിവാദങ്ങളുണ്ടായിട്ടുണ്ട്. പരമ്പരയേയും ടിപ്പുവിനേയും മുച്ചൂടും വിമർശിച്ച് ബോംബെ മലയാളി സമാജം ആദ്യം എഴുതുകയും പിന്നീട് വോയിസ് ഓഫ് ഇന്ത്യ പ്രസ്ഥാനം ഏറ്റെടുക്കുകയും ചെയ്ത "ടിപ്പു സുൽത്താൻ വില്ലനോ നായകനോ" എന്ന ലേഖന സമാഹാര പുസ്തകത്തിൽ ടിപ്പുവിനുണ്ടായിരുന്നുവെന്നു പറയപ്പെടുന്ന മതപരമായ അസഹിഷ്ണുതയെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. ടിപ്പു നിർബന്ധിത മതം മാറ്റം നടത്തിയതിനു തെളിവായി ടിപ്പു മറ്റുള്ളവർക്കയച്ച കത്തുകൾ ഇതിനുപോത്ബലകമായി പുസ്തകത്തിൽ ചേർക്കപ്പെട്ടിട്ടുണ്ട്. വില്യം കിർക്ക്പാട്രിക്ക് എന്നൊരാൾ ശേഖരിച്ച് 1811-ൽ പ്രസിദ്ധീകരിച്ചതായി ടിപ്പുസുൽത്താൻ വില്ലനോ നായകനോ എന്ന പുസ്തകത്തിൽ പറയുന്ന "ടിപ്പുസുൽത്താന്റെ തിരഞ്ഞെടുത്ത കത്തുകൾ" എന്ന പുസ്തകത്തിൽ നിന്നുള്ളവയാണ് ഇവയിലേറെയും. ഈ ഗണത്തിൽ പെടുന്ന കുറേ മറ്റു കത്തുകൾ കേരളത്തിലെ ചരിത്രകാരനായിരുന്ന കെ.എൻ. പണിക്കർ ശേഖരിച്ചതായി പുസ്തകത്തിൽ കൊടുത്തിട്ടുണ്ട് [40]. ദക്ഷിണേന്ത്യ മുഴുവൻ പിടിച്ചെടുത്ത ശേഷം എപ്രകാരമോ ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യയുടെ സുൽത്താനാകാമെന്നല്ലാതെ ദേശസ്നേഹ വിചാരങ്ങളൊന്നും ടിപ്പുവിനില്ലായിരുന്നുവെന്നും, ടിപ്പു നശിപ്പിച്ച നിരവധി പ്രധാന ക്ഷേത്രങ്ങളുടെ പേരും പുസ്തകത്തിന്റെ ആമുഖത്തിൽ പി.സി.എൻ. രാജ എഴുതിയിട്ടുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലുവായിലും അതിനു വടക്കുമുണ്ടായിരുന്ന സിറിയൻ കത്തോലിക്കരുടെ പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൃഷിഭൂമിയും നശിപ്പിക്കപ്പെട്ടുവെന്നു പറയപ്പെടുന്നു[41]. ഗുരുവായൂരിനും പരിസരപ്രദേശത്തുമുള്ള പള്ളികളും അമ്പലങ്ങളും കൊള്ളയടിക്കപ്പെട്ടുവെന്നും പറയപ്പെടുന്നു. 1784-ൽ മംഗലാപുരത്തു നടത്തിയ യുദ്ധത്തിൽ ടിപ്പു 23 ക്രിസ്ത്യൻ പള്ളികൾ നശിപ്പിച്ചുവെന്നും, നിരവധി പേരെ ബലമായി മതമാറ്റത്തിനു വിധേയമാക്കിയെന്നും, വളരെയധികം ആൾക്കാരെ തടവിലാക്കിയെന്നും, അവർ പതിനാറു വർഷങ്ങൾ കഴിഞ്ഞ് ടിപ്പുവിന്റെ മരണത്തിനു ശേഷമാണ് സ്വതന്ത്രരായതെന്നും പറയപ്പെടുന്നുണ്ട്[42].

2006-ൽ കർണ്ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഡി.എച്ച്. ശങ്കരമൂർത്തി പാഠപുസ്തകങ്ങളിൽ നിന്നും ടിപ്പുവിനെ കുറിച്ചുള്ള ഭാഗം നീക്കണമെന്നാവശ്യപ്പെട്ടത് വിവാദമായിരുന്നു. ആയിരക്കണക്കിന് ഹിന്ദുക്കളെ നിർബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കിയ, അമ്പലങ്ങൾ നശിപ്പിച്ച, കന്നടയ്ക്കു പകരം പേർഷ്യൻ ഔദ്യോഗിക ഭാഷയാക്കിയ ടിപ്പുവിനെ വീരനായകനായി കണക്കാക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. വ്യാപക എതിർപ്പുകൾക്കിടയിലും ശങ്കരമൂർത്തി വാക്കുകൾ പിൻവലിക്കാൻ തയ്യാറായില്ല, പകരം പേർഷ്യനിൽ നാണയങ്ങൾ ഉണ്ടാക്കിയ, തന്റെ രണ്ടു കരവാളിലൊന്നിൽ പേർഷ്യനിൽ തന്റെ മതത്തിൽ വിശ്വസിക്കാത്തവരെ കൊല്ലാനുള്ള ആഗ്രഹം കൊത്തിവെച്ച ആളാണ് ടിപ്പുവെന്നു പറയുകയാണുണ്ടായത്[43]. വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ കേരളത്തിൽ ടിപ്പുവും സൈന്യവും നശിപ്പിച്ച ക്ഷേത്രങ്ങളുടെ കുറിപ്പ് കൊടുത്തിട്ടുണ്ട്. [44]

എന്നാൽ പടയോട്ടക്കാലത്ത് ക്ഷേത്രങ്ങൾ തകർത്തെങ്കിലും പിന്നീട് ക്ഷേത്രങ്ങൾക്ക് ഉദാരമായ സംഭാവനകൾ ടിപ്പു സുൽത്താൻ നൽകിയിട്ടുണ്ട് എന്ന് ചരിത്രകാരൻ കെ.എൻ. പണിക്കർ ചൂണ്ടിക്കാണിക്കുന്നു. മറാത്തക്കാർ ആകമിച്ച് നശിപ്പിച്ച ശൃംഗേരി മഠം പുനർനിർമ്മിക്കാൻ ടിപ്പു സുൽത്താൻ സഹായിച്ചു എന്നും കെ.എൻ. പണിക്കർ ചരിത്രവസ്തുതകളെ അടിസ്ഥാനമാക്കി പണിക്കർ രേഖപ്പെടുത്തിയിരിക്കുന്നു.[45].

ചലച്ചിത്ര പരമ്പര [തിരുത്തുക]

"ദ സോർഡ് ഓഫ് ടിപ്പുസുൽത്താൻ" എന്ന പേരിൽ സഞ്ജയ് ഖാൻ സംവിധാനം ചെയ്ത ടെലിവിഷൻ പരമ്പര ആദ്യമായി 1989 ൽ ദുരദർശനിൽ പ്രക്ഷേപണം ചെയ്തു. ഭഗവാൻ ഗിദ്വാനിയുടെ നോവലിനെ ആസ്പദമാക്കിയായിരുന്നു ഈ ചലചിത്രം തയ്യാറാക്കിയത്. പിന്നീട് വിവിധ ഭാഷകളിൽ ഈ പരമ്പര പ്രക്ഷേപണം ചെയ്തിരുന്നു. മീഡിയാവൺ ചാനൽ ഇപ്പോൾ മലയാളത്തിൽ പ്രക്ഷേപണം ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.[46].

ചിത്രങ്ങൾ [തിരുത്തുക]

അവലംബം [തിരുത്തുക]


  1. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 6 (ടിപ്പുവിന്റെ ജനനം എന്ന ഭാഗം)
  2. എ. ശ്രീധരമേനോൻ, കേരളശില്പികൾ. നാഷണൽ ബുക്ക് സ്റ്റാൾ കോട്ടയം 1988.
  3. രജത്.കെ., ദത്ത; മഹേഷ് നാനാവതി (2007). ഗ്ലോബൽ സിൽക്ക് ഇൻഡസ്ട്രി - എ കംപ്ലീറ്റ് സോർസ് ബുക്. എ.പി.എച്ച് പബ്ലിഷിംഗ്. p. 17. ISBN 978-8131300879. http://books.google.com.pk/books?id=A8U1lmEGEdgC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false.
  4. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 6 (ടിപ്പുവിന്റെ ജനനം എന്ന ഭാഗം)
  5. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 9-10
  6. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 6 (വിദ്യാഭ്യാസം എന്ന ഭാഗം)
  7. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 10-11 (വിദ്യാഭ്യാസം എന്ന ഭാഗം)
  8. ജെയിംസ്, ഡഫ് (1826). ഹിസ്റ്ററി ഓഫ് മറാഠാസ്. ലോംഗ്മാൻ. p. 651. http://books.google.com.sa/books?id=tYscAAAAMAAJ&pg=PA652&redir_esc=y#v=onepage&f=false. "ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ആവശ്യം ആർക്കോട്ടിലെ നവാബ് തള്ളിക്കളയുന്നു"
  9. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 11
  10. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 12
  11. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 12
  12. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 12-13
  13. ജനറൽ സ്റ്റഡീസ് മാന്വൽ- തോർപ്പെ പുറം. 97
  14. 14.0 14.1 വില്ല്യം, ഗുത്രി; കോൺ നോക്സ്. എ ന്യൂ സിസ്റ്റം ഓഫ് മോഡേൺ ജിയോഗ്രഫി. മാത്യു കാരി. p. 113. http://books.google.com.sa/books?id=9m1UAAAAYAAJ&pg=PA113&dq=maratta+mysore+war+1769&hl=en&sa=X&ei=Pb1XUfPVJs-EhQfk1oGIDQ&redir_esc=y#v=onepage&q=maratta%20mysore%20war%201769&f=false.
  15. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 13-14
  16. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 14
  17. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 14
  18. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 14-15
  19. ജനറൽ സ്റ്റഡീസ് മാന്വൽ- തോർപ്പെ പുറം. 97
  20. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 15-21
  21. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 23-25
  22. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 23-25
  23. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 23-25
  24. ജനറൽ സ്റ്റഡീസ് മാന്വൽ- തോർപ്പെ പുറം. 97
  25. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 25-26
  26. ഹിസ്റ്ററി ഓഫ് ടിപ്പു സുൽത്താൻ - മൊഹിബുൾ ഹസ്സൻ പുറം. 27-28
  27. "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 703. 2011 ആഗസ്ത് 15. ശേഖരിച്ചത് 2013 മാർച്ച് 23. 
  28. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും. മാതൃഭൂമി പ്രിന്റിംഗ് & പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000
  29. ടിപ്പുസുൽത്താൻ ,പി കെ ബാലകൃഷ്ണൻ.
  30. റോദ്ദം നരസിംഹ (മേയ് 1985). "റോക്കറ്റ്സ് ഇൻ മൈസൂർ ആൻഡ് ബ്രിട്ടൺ, 1750 - 1850" (pdf) (in ഇംഗ്ലീഷ്). ബാംഗ്ലൂർ: ബാംഗ്ലൂരിലെ നാഷണൽ ഏറോനോട്ടിക്കൽ ലബോറട്ടറിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും. p. 1. ശേഖരിച്ചത് 2013 ജനുവരി 21. 
  31. വിഷൻ ഫോർ ദ ഗ്ലോബൽ സ്പേസ് കമ്മ്യൂണിറ്റി: പ്രോസ്പരസ്, ഹാപ്പി ആന്റ് സെക്യൂലർ എർത്ത് (എ.പി.ജെ.അബ്ദുൾ കലാം, 90 ആമത് ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ ചെയ്ത പ്രസംഗം)
  32. എ.പി.ജെ.അബ്ദുൾ കലാം, അഗ്നിച്ചിറകുകൾ (ആത്മകഥ) (ഹൈദരാബാദ് യൂണിവേഴ്സിറ്റി പ്രസ്സ്, 1999
  33. "കലാം വാണ്ട്സ ടു നോ ഹൗ ടിപു ബിൽട് റോക്കറ്റ്സ് 200 ഇയേഴ്സ് എഗോ". ഔട്ട്ലുക്ക് മാസിക. 2006 -ജനുവരി-21. "ടിപ്പുവന്റെ സൈന്യത്തിൽ നവീന യുദ്ധതന്ത്രങ്ങൾ പരീക്ഷിക്കാൻ കഴിവുള്ള ആളുകൾ ഉണ്ടായിരുന്നു - ശിവതാണുപിള്ള (ശാസ്ത്രജ്ഞൻ-ഡി.ആർ.ഡി.ഒ)" 
  34. "എ.പി.ജെ.അബ്ദുൾ കലാമുമായി അഭിമുഖം". ഫ്രന്റ് ലൈൻ ദ്വൈവാരിക. 1998-സെപ്തംബർ-12-25, വാള്യം 5 നം.19. "ടിപ്പുവിന് റോക്കറ്റുകളെക്കുറിച്ച് അറിവുണ്ടായിരുന്നു - അബ്ദുൾ കലാം" 
  35. "ടിപ്പു". ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ്സ്. "പാകിസ്ഥാൻ 4000 കിലോമീറ്റർ സഞ്ചരിക്കാവുന്ന തങ്ങളുടെ മിസ്സൈലിന് ടിപ്പു എന്നാണ് പേരിട്ടിരിക്കുന്നത് എന്ന് ഫ്രണ്ടിയർ പോസ്റ്റിനെ ഉദ്ധരിച്ചു പറയുന്നു" 
  36. ആഷിഷ് (05/30/2008). "ഹിന്ദുയിസം" (in ഇംഗ്ലീഷ്). സംഘപരിവാർ. ശേഖരിച്ചത് 17 - സെപ്റ്റംബർ- 2009. 
  37. വി.പി.ഭാട്ടിയ (21-മാർച്ച്-1999). "കാബേജസ് & കിംഗ്സ് ക്വോട്ടിംഗ് ദ പ്രോഫെറ്റ് ടു ലിക്വിഡേറ്റ് ദ ലൈക്സ് ഓഫ് സൽമാൻ റുഷ്ദി" (in ഇംഗ്ലീഷ്). ഓർഗനൈസർ. ശേഖരിച്ചത് 17 - സെപ്റ്റംബർ- 2009. 
  38. പി.സി.എൻ രാജ (21-മാർച്ച്-1999). "റിലിജയസ് ഇൻടോളറൻസ് ഓഫ് ടിപ്പു സുൽത്താൻ, (ടിപ്പു സുൽത്താൻ എ വില്ലൻ ഓർ എ ഹീറോ - ആൻ അന്ത്രോളജി എന്ന പുസ്തകത്തിലെ ഭാഗം)" (in ഇംഗ്ലീഷ്). ശേഖരിച്ചത് 17 - സെപ്റ്റംബർ- 2009. 
  39. ആർ.ശ്രീകാന്ത് (24-മെയ്-1999). "ആൻ ഐക്കൺ" (in ഇംഗ്ലീഷ്). ഔട്ട്‌‌ലുക്ക്. ശേഖരിച്ചത് 17 - സെപ്റ്റംബർ- 2009. 
  40. വ്യത്യസ്ത ലേഖകർ. സിത റാം ഗോയൽ. ed (ഇംഗ്ലീഷ് ഭാഷയിൽ). ടിപ്പു സുൽത്താൻ എ വില്ലൻ ഓർ എ ഹീറോ - ആൻ അന്ത്രോളജി . വോയ്സ് ഓഫ് ഇന്ത്യ. ISBN 8185990085.
  41. ഓലിക്കര (6-മെയ്-2007). "ദ ടൈഗർ ആന്റ് ദ സിറിയൻ ക്രിസ്ത്യൻ: ടിപ്പുസുൽത്താൻസ് ‘പടയോട്ടം’" (in ഇംഗ്ലീഷ്). നസ്രാണി.നെറ്റ്. ശേഖരിച്ചത് 17-സെപ്റ്റംബർ- 2009. 
  42. "എ മാൻ വിത്ത് മിഷൻ & വിഷൻ" (in ഇംഗ്ലീഷ്). ദൈജിവേൾഡ്. ശേഖരിച്ചത് 17 - സെപ്റ്റംബർ- 2009. 
  43. ഐ.എ.എൻ.എസ് (22-സെപ്തംബർ-2006). "ആന്റി ടിപ്പു റിമാർക്സ് സ്പാർക്സ് റോ ഇൻ കൽക്കട്ട row in K'taka" (in ഇംഗ്ലീഷ്). ഐ.ബി.എൻ. ശേഖരിച്ചത് 17 - സെപ്റ്റംബർ- 2009. 
  44. വർഗീസ് അങ്കമാലി, ഡോ. ജോമോൻ തച്ചിൽ; അങ്കമാലി രേഖകൾ; മെറിറ്റ് ബുക്സ് എറണാകുളം 2002
  45. കെ.എൻ., പണിക്കർ (19-ജനുവരി-2001). "ഔട്ട്സൈഡർ അസ് എനിമി". ഫ്രണ്ട്‌ലൈൻ. 
  46. ടിപ്പു സുൽത്താൻ ദൃശ്യപരമ്പര മീഡിയാവൺ ടെലിവിഷൻ ചാനലിൽ

പുറം കണ്ണികൾ [തിരുത്തുക]

  1. പ്രമുഖ ചരിത്ര പണ്ഡിതൻ പ്രൊഫ.ടി.ബി.വിജയകുമാർ ടിപ്പു സുൽത്താനെ കുറിച്ച്
  2. ടിപ്പു സുൽത്താനെ കുറിച്ചുള്ള ലഘു ചലച്ചിത്രം
  3. ടിപ്പുവിന്റെ സാമൂഹിക പരിഷ്കരണ സംരംഭങ്ങൾ- സി.കെ. കരീം


India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ...
"http://ml.wikipedia.org/w/index.php?title=ടിപ്പു_സുൽത്താൻ&oldid=1710971" എന്ന താളിൽനിന്നു ശേഖരിച്ചത്