ഭഗത് സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭഗത് സിംഗ്
ਭਗਤ ਸਿੰਘ
بھگت سنگھ

ഭഗത് സിംഗ് 1929 -ൽ
ജനനം 28 സെപ്റ്റംബർ 1907
ലയാൽപ്പൂർ, പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യ
മരണം 23 മാർച്ച് 1931 [1]
ലാഹോർ, പഞ്ചാബ് (ഇന്ത്യ), ബ്രിട്ടീഷ് ഇന്ത്യ
സംഘടന നവജവാൻ ഭാരത് സഭ,
കീർത്തി കിസ്സാൻ പാർട്ടി,
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ
പ്രചോദനം കൊണ്ടത് അരാജകത്വവാദം, കമ്മ്യൂണിസം, സോഷ്യലിസം
പ്രസ്ഥാനം ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം
മതം സിഖ് മതം (ആദ്യ കാലഘട്ടങ്ങളിൽ), നിരീശ്വരവാദം[2][3][4][5][6][7]

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ചരമമടഞ്ഞ ഒരു വിപ്ലവകാരിയാണ് ഭഗത് സിംഗ് (28 സെപ്റ്റംബർ 1907[8] – 23 മാർച്ച് 1931[9][10]).സിങ്ങ് തന്റെ യൗവ്വനകാലം മുതൽതന്നെ ബ്രിട്ടീഷ് രാജിനെതിരായി പ്രവർത്തിച്ചിരുന്നു.അക്കാലത്ത് ഭഗത് വായിച്ചിരുന്ന യൂറോപിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ അരാജകത്വവാദത്തോടും മാർക്സിസത്തോടും അടുപ്പിച്ചു. അക്രമരഹിതമായ സമരമാർഗങ്ങളേക്കാൾ സായുധ പോരാട്ടത്തിനു മുൻ‌ഗണന നൽകിയ അദ്ദേഹത്തെ ഇന്ത്യയിലെ ആദ്യ മാർക്സിസ്റ്റുകളിലൊരാളായും ചരിത്രാകാരന്മാർ വിശേഷിപ്പിക്കുന്നു[11]. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന വിപ്ലവ സംഘടനയുടെ സ്ഥാപക നേതാക്കളിലൊരാളാണ് ഭഗത് സിംഗ്.

ലാഹോറിലെ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ കേസിൽ പിന്നീട് പോലീസിനു കീഴടങ്ങി[12]. ലാഹോർ ഗൂഢാലോചന കേസിൽ ഭഗത് സിംഗിന് പോലീസിൽ നിന്നും രക്ഷപ്പെടാനുള്ള എല്ലാ മാർഗ്ഗങ്ങളും ഉണ്ടായിരുന്നു[12]. എന്നാൽ തങ്ങളുടെ ആശയങ്ങളും ലക്ഷ്യങ്ങളും ബധിരകർണ്ണങ്ങളെ തുറപ്പിക്കുമെങ്കിൽ അതിനുതകട്ടെ എന്നു കരുതിയാണ് ഭഗത് സിംഗും കൂട്ടരും പോലീസിനു കീഴടങ്ങിയത്[13][12]. ജയിലിൽ എല്ലാ തടവുകാർക്കും ഒരേ പരിഗണന ലഭിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭഗത് സിംഗ് 63 ദിവസത്തെ നിരാഹാരം അനുഷ്ഠിക്കുകയുണ്ടായി[14]. ഇത് അദ്ദേഹത്തിന് വളരെയധികം ജനസമ്മിതി നേടിക്കൊടുത്തു. ജോൺ സൗണ്ടർ എന്ന പോലീസുകാരനെ വധിച്ച കേസിൽ ഭഗത് സിംഗിന്റെ പങ്കു സ്ഥാപിക്കുന്ന തെളിവുകൾ പോലീസ് ഈ സമയത്ത് സംഘടിപ്പിക്കുകയും കോടതിക്കു മുമ്പിൽ ഹാജരാക്കുകയും ചെയ്തു. ലാഹോർ ഗൂഢാലോചനാ കേസ്സിൽ അദ്ദേഹത്തെ വിചാരണ ചെയ്യുകയും 23 ആമത്തെ വയസ്സിൽ ഭഗത് സിംഗിനെ വധശിക്ഷക്കു വിധേയനാക്കുകയും ചെയ്തു[12]. ഭഗത് സിംഗിന്റെ ജീവിതം പിന്നീട് ധാരാളം യുവാക്കളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാൻ പ്രചോദനമായി എന്നു കരുതപ്പെടുന്നു.

ഉള്ളടക്കം

ജനനം , കുടുംബം [തിരുത്തുക]

ഇപ്പോൾ പാകിസ്ഥാന്റെ ഭാഗമായ പഞ്ചാബിലെ ലയൽപൂർ ജില്ലയിലുള്ള ബങ്കാ ഗ്രാമത്തിലെ ഒരു സിഖ് കർഷക കുടുംബത്തിൽ 1907 സെപ്തംബർ 28ന് ആണ് ഭഗത് സിംഗ് ജനിച്ചത്. അച്ഛൻ - സർദാർ കിഷൻ സിംഗ്. അമ്മ - വിദ്യാവതി. ഈ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായിരുന്നു ഭഗത്, ആദ്യത്തെ മകൻ ജഗത് സിംഗ് പതിനൊന്നാമത്തെ വയസ്സിൽ മരണമടഞ്ഞിരുന്നു[15]. ഭഗത് സിംഗിന്റെ ജനനദിവസം തന്നെയാണ് സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടിരുന്ന പിതാവും രണ്ട് പിതൃസഹോദരന്മാരും ജയിൽമോചിതരാവുന്നത്[16]. ഭാഗ്യമുള്ള കുട്ടി എന്നർത്ഥം വരുന്ന ഭഗോൺവാല എന്ന പേരിട്ടത് മുത്തശ്ശിയായിരുന്നു[17]. ഈ പേരിൽ നിന്നുമാണ് പിന്നീട് ഭഗത് സിംഗ് എന്ന പേരുണ്ടായത്. ഭഗത് സിംഗിന്റെ ബന്ധുക്കളിൽ ചിലർ സ്വാതന്ത്ര്യസമരസേനാനികളായിരുന്നു, ചിലർ മഹാരാജാ രഞ്ജിത് സിംഗിന്റെ പടയാളികളും ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. ഭഗത്തിന്റെ മുത്തച്ഛൻ, സ്വാമി ദയാനന്ദസരസ്വതിയുടെ നേതൃത്വത്തിലുള്ള ആര്യസമാജത്തിൽ അംഗമായിരുന്നു. സ്വാമി ദയാനന്ദസരസ്വതിയുടെ സ്വഭാവവും ജീവിതരീതിയും ഭഗത്തിനെ ഏറെയളവിൽ സ്വാധീനിച്ചിട്ടുണ്ട്. അക്കാലത്തെ മറ്റു സിക്കു വിശ്വാസികളെപ്പോലെ ഭഗത്തും സ്കൂൾ വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങളിൽ പോയിട്ടില്ല. ബ്രിട്ടീഷ് ഭരണത്തോടു വിധേയത്വം പുലർത്തുന്ന വിദ്യാലയങ്ങളിൽ ഭഗത്ത് പോകുന്നത് മുത്തച്ഛന് ഇഷ്ടമല്ലായിരുന്നു[18]. ആര്യസമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ദയാനന്ദ ആംഗ്ലോ വേദിക്ക ഹൈസ്കൂളിലാണ് ഭഗത് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്[19].

ആദ്യകാല ജീവിതം [തിരുത്തുക]

ഭഗത് സിംഗിന് 12 വയസ്സുള്ളപ്പോഴാണ് രാജ്യത്തെ ഞെട്ടിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത്. നിരപരാധികൾ വെടിയേറ്റുവീണ സംഭവം ഈ ചെറുപ്പക്കാരനിൽ ദേശഭക്തി ആളിക്കത്തിച്ചു. പിറ്റേ ദിവസം ജാലിയൻ വാലാബാഗ് സന്ദർശിച്ച ഭഗത് അവിടെ നിന്നും ശേഖരിച്ച ചോരയും മണ്ണും ഒരു ചെറിയ കുപ്പിയിലാക്കി അലങ്കരിച്ചു തന്റെ മുറിയിൽ സ്ഥാപിക്കുകയും അതിന് അഭിവാദ്യം അർപ്പിക്കുകയും ചെയ്യുകയുണ്ടായി[20]. ബാലനായിരിക്കുമ്പോൾ തന്നെ ഭഗതിന്റെ ജീവിതത്തിൽ ദേശസ്നേഹം മുളപൊട്ടിയിരുന്നു എന്നതിന്റെ ഉദാഹരണമാണിത്. 1920 - ൽ മഹാത്മാഗാന്ധി നിസ്സഹകരണ പ്രസ്ഥാനം തുടങ്ങിയപ്പോൾ 13-മത്തെ വയസ്സിൽ ഭഗത് സിംഗ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായി. നിസ്സഹകരണത്തിന്റെ ഭാഗമായി അദ്ദേഹം ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ചു, ലാഹോറിലുള്ള നാഷണൽ കോളേജിൽ ചേർന്നു. പഠനവിഷയങ്ങളിലും പാഠ്യേതരകാര്യങ്ങളിലും ഭഗത് ഒരേ പോലെ പ്രാമുഖ്യം നൽകിയിരുന്നു. ചരിത്രവും രാഷ്ട്രതന്ത്രവും ഭഗതിന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. ക്ലാസ്സിൽ പഠിച്ച വിഷയങ്ങളേക്കുറിച്ച് സുഹൃത്തുക്കളുമായി സംവദിക്കുന്നത് ഭഗത് എറെ ഇഷ്ടപ്പെട്ടിരുന്നു. സർവ്വകലാശാലയിലെ നാടകസംഘത്തിൽ ഭഗത് സജീവ പ്രവർത്തകനായിരുന്നു. ഇവിടെ വെച്ചാണ് ഭഗതിന് ആത്മാർത്ഥ സുഹൃത്തുക്കളായ സുഖ്ദേവിനേയും, ഭഗവതി ചരൺ വോഹ്രയേയും എല്ലാ ലഭിക്കുന്നത്[21]. ദൈനംദിന അദ്ധ്യാപനത്തിനു പുറമേ ലാലാ ലജ്പത് റായി അവിടെ ദേശസ്നേഹത്തേക്കുറിച്ചും മറ്റും ക്ലാസ്സുകൾ എടുക്കുന്നുണ്ടായിരുന്നു. ഇത്തരം ക്ലാസ്സുകൾ ഭഗതിനെ ഏറെ സ്വാധീനിച്ചിരുന്നു. ഭഗതിന്റെ ചരിത്രാധ്യാപകനായിരുന്ന വിദ്യാലങ്കാർ ഭഗതിനെ ഏറെ സ്വാധീനിച്ചിരുന്ന മറ്റൊരു വ്യക്തിയായിരുന്നു. വിദ്യാലങ്കാറും, ഭഗതും തമ്മിൽ വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നു[22]. എന്നാൽ നിസ്സഹകരണപ്രസ്ഥാനത്തിലുപരി, വിപ്ലവം കൊണ്ടു മാത്രമേ ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്നും പുറത്താക്കാൻ കഴിയൂ എന്ന ഭഗത് വിശ്വസിച്ചു തുടങ്ങി. ഗാന്ധിജിയുടെ അക്രമരഹിതസമരരീതിയോട് പൊരുത്തപ്പെടാൻ പിന്നീട് ഭഗതിനു കഴിഞ്ഞിരുന്നില്ല. കാരണം ബ്രിട്ടൻ ഈ നിരായുധരായ സമരപോരാളികളേപ്പോലും സായുധമായാണ് നേരിട്ടിരുന്നത്. ചൗരിചൗരാ സംഭവത്തെത്തുടർന്നുണ്ടായ കലാപങ്ങളിൽ നിരപരാധികളായ ഗ്രാമീണരെ ബ്രിട്ടീഷ് പട്ടാളം വധിക്കുകയുണ്ടായി. ഇത്തരം സംഭവങ്ങൾ വിപ്ലവത്തിന്റെ പാത സ്വീകരിക്കുവാനുള്ള ഭഗതിന്റെ തീരുമാനത്തെ ഊട്ടിയുറപ്പിക്കുകയായിരുന്നു[23]. ഭഗത് അഞ്ച് വിവിധ ഭാഷകളിൽ പ്രാവീണ്യം നേടിയിരുന്നു. തന്റെ ലക്ഷ്യങ്ങളോട് സമരസപ്പെടുന്നു എന്നു കണ്ട വിവിധങ്ങളായ സംഘടനകളിൽ ചേർന്നു പ്രവർത്തിക്കാനും തുടങ്ങി[24]. 1924-ൽ അദ്ദേഹത്തിനുവേണ്ടി മാതാപിതാക്കൾ ഒരു വിവാഹാലോചന നടത്തി, ഭഗത് സിംഗ് ആ വിവാഹാലോചന നിരാകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു “ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും”[25]. വിവാഹം നടത്തുവാനുള്ള മാതാപിതാക്കളുടെ നിർബന്ധത്തിൽ നിന്നും രക്ഷപ്പെടുവാനായി അദ്ദേഹം വീടു വിട്ടു കാൺപൂരിലേക്കു പോയി. അവിടെ പ്രതാപ് പ്രസ്സ് എന്ന ഒരു അച്ചടിശാലയിൽ ജോലിക്കു ചേർന്നു, ഒഴിവു സമയങ്ങളിൽ വിപ്ലവ സാഹിത്യ പഠനവും തുടങ്ങി.

"വിവാഹത്തിനു യോജിച്ച സമയമല്ലിത്. നമ്മുടെ രാജ്യത്തിന് എന്റെ സേവനം ആവശ്യമുണ്ട്. ആ രാജ്യത്തെ രക്ഷിക്കാൻ ഞാൻ കടപ്പെട്ടവനാണ്, അതിനുവേണ്ടി ഹൃദയവും, ആത്മാവുംകൊണ്ട് എനിക്ക് പ്രതിജ്ഞയെടുക്കേണ്ടതുണ്ട്"
—— ഭഗത് പിതാവിനെഴുതിയ കത്തിൽ നിന്നും [26]

സജീവ വിപ്ലവത്തിലേക്ക് [തിരുത്തുക]

1926 ൽ ദസ്സറ ദിനത്തിൽ ലാഹോറിലുണ്ടായ ബോംബുസ്ഫോടനത്തിൽ സിംഗിന്റെ ഇടപടൽ ആരോപിച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തു. എന്നാൽ 60,000 രൂപയുടെ ജാമ്യത്തിൽ സിംഗിന്റെ കോടതി വിട്ടയച്ചു. 1924 - ൽ കാൺപൂരിൽ വച്ച് അദ്ദേഹം സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന സംഘടനയിൽ അംഗമായി[27]. ചന്ദ്രശേഖർആസാദായിരുന്നു അതിന്റെ ഒരു പ്രധാന സംഘാടകൻ. അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു. 1925 - ൽ അദ്ദേഹം ലാഹോറിലേക്ക് തിരിച്ചു പോയി. അടുത്ത വർഷം അദ്ദേഹം കുറച്ചു സഹപ്രവർത്തകരോടൊപ്പം നൌജവാൻ ഭാരത് സഭ എന്ന പേരിൽ ഒരു സായുധ വിപ്ലവസംഘടന രൂപവത്കരിച്ചു[28]. 1926 - ൽ ഭഗത് സോഹൻസിംഗ് ജോഷുമായി ബന്ധം സ്ഥാപിച്ചു ,അതു വഴി വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി എന്ന സംഘടനയുമായും ബന്ധപ്പെട്ടു. വർക്കേർസ് ആന്റ് പെസന്റ്സ് പാർട്ടി കീർത്തി എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു പഞ്ചാബി ഭാഷയിൽ. അതിനടുത്ത വർഷം ഭഗത് സിംഗ് കീർത്തിയുടെ പത്രാധിപ സമിതിയിൽ അംഗമായി. 1927 - ൽ കാക്കോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ടു കീർത്തിയിൽ വന്ന ഒരു ലേഖനത്തിന്റെ പേരിൽ അദ്ദേഹം അറസ്റ്റിലായി[29][30]. വിദ്രോഹി എന്ന അപരനാമത്തിലാണ് ഭഗത് സിംഗ് ലേഖനമെഴുതിയത്[30]. ആ സമയത്ത് വിവിധ പത്രമാസികകൾക്കുവേണ്ടി സിംഗ് ലേഖനങ്ങളെഴുതുമായിരുന്നു. ഡെൽഹിയിൽ നിന്നും പുറത്തിറങ്ങിയിരുന്ന വീർ അർജ്ജുൻ എന്ന പത്രത്തിനു വേണ്ടിയും സിംഗ് എഴുതുന്നുണ്ടായിരുന്നു. രാം പ്രസാദ് ബിസ്മിലും, അഷ്ഫുള്ളാഖാനും കാകോരി ടെയിൻ കൊള്ളകേസിൽ തൂക്കിലേറ്റപ്പെട്ടു. പിന്നീട് പ്രസ്ഥാനത്തെ മുന്നിൽ നയിക്കാനായി ചുമതലപ്പെട്ടത് ഭഗത് സിംഗും, ചന്ദ്രശേഖർ ആസാദുമായിരുന്നു. 1928 ആയപ്പോഴേക്കും ഹിന്ദുസ്ഥാൻ റിപബ്ലിക്കൻ അസ്സോസ്സിയേഷന്റെ നേതൃത്വം ഭഗത് സിംഗിന്റെയും ചന്ദ്രശേഖർ ആസാദിന്റേയും പൂർണ്ണ നേതൃത്വത്തിലായി. അദ്ദേഹം ആദ്യം ചെയ്തത് സംഘടനയുടെ പേര് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ എന്നു മാറ്റുകയായിരുന്നു. 1930 - ൽ ചന്ദ്രശേഖർ ആസാദ് വെടിയേറ്റ് മരിച്ചു, അതോടെ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപബ്ലിക്കൻ അസ്സോസ്സിയേഷൻ തകർന്നു എന്നു പറയാം.

ലാലാ ലജ്‌പത് റായിയുടെ കൊലപാതകം [തിരുത്തുക]

ബ്രിട്ടീഷ് സർക്കാർ ഇന്ത്യക്ക് സ്വയംഭരണം നൽകാനുള്ള സാധ്യതയെപ്പറ്റി അന്വേഷിക്കുന്നതിനായി 1928-ൽ സർ ജോൺ സൈമണിന്റെ ചുമതലയിൽ സൈമൺ കമ്മീഷൻ രൂപവത്കരിച്ചു. സൈമൺ കമ്മീഷനിൽ ഇന്ത്യൻ പ്രധിനിധികൾ ആരും തന്നെ ഉണ്ടായിരുന്നില്ല. 1928 ഒക്ടോബർ 30 -ന് ലാഹോറിൽ ലാലാ ലജ്‌പത് റായിയുടെ നേതൃത്വത്തിൽ ഇതിനെതിരെ വളരെ സമാധാനപരമായി ഒരു പ്രതിഷേധപ്രകടനം നടന്നു. പോലീസ് മേധാവി സ്കോട്ടിന്റെ നേതൃത്വത്തിൽ പോലീസ് പ്രകടനക്കാരെ നിഷ്ഠൂരമായി ലാത്തിച്ചാർജ് ചെയ്തു. ഭീകരമർദ്ദനത്തിനിരയായ ലാലാ ലജ്‌പത് റായി മരിക്കുകയാണുണ്ടായത്. ബ്രിട്ടീഷ് പാർലിമെന്റിൽ ഈ സംഭവം ഒച്ചപ്പാടുണ്ടായക്കിയെങ്കിലും,തങ്ങൾക്കിതിൽ യാതൊരു പങ്കുമില്ലെന്നു പറഞ്ഞൊഴിയുകയായിരുന്നു അധികൃതർ ചെയ്തത്. ഭഗത് സിംഗും ലാലാ ലജ്പത് റായിയും തമ്മിൽ ചില ആശയപരമായ തർക്കങ്ങളും ഭിന്നിപ്പുകളും ഉണ്ടായിരുന്നു. ലാലാജി ഭഗതിനെ റഷ്യക്കാരുടെ ഏജന്റ് എന്നു വിളിച്ചിട്ടുണ്ട്, കൂടാതെ ഇത്തരം യുവവിപ്ലവകാരികൾ യാതൊരു ഉത്തരവാദിത്വവുമില്ലാത്തവരാണെന്നും ആരോപിച്ചിട്ടുണ്ട്[31]. ഭഗത് ലാലാജിയുടെ ഹിന്ദുത്വവാദത്തെ തീരെ ഇഷ്ടപ്പെടാത്ത ആളായിരുന്നു[32]. ഇത്തരം എതിർപ്പുകൾ ഉണ്ടായിരുന്നിട്ടുപോലും ഭഗത് ലാലാജിയെ ഏറെ ബഹുമാനിച്ചിരുന്നു. ലാലാജിയുടെ മരണം നേരിട്ടു കണ്ട ഭഗത് സിംഗ് സ്കോട്ടിനോട് ഇതിന് പകരം ചോദിക്കുമെന്ന് പ്രതിജ്ഞയെടുത്തു. ചോരക്കു ചോര എന്ന സന്ദേശമാണ് ബ്രിട്ടന് നൽകേണ്ടത് എന്ന അഭിപ്രായമാണ് ഭഗത് മുന്നോട്ടു വെച്ചത്[33]. മരണമടയുന്ന ഓരോ ഇന്ത്യക്കാരനും പകരമായി പത്ത് ബ്രിട്ടീഷുകാരെങ്കിലും കൊല്ലപ്പെടണം ഭഗത് സുഹൃത്തുക്കളോടായി പറഞ്ഞു[34]. ഭഗവതീ ചരൺ വോഹ്രയുടെ ഭാര്യയും വിപ്ലവകാരിയും കൂടിയായ ദുർഗ്ഗാദേവിയുൾപ്പടെ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരും തന്നെ സ്കോട്ടിനെ വധിക്കാൻ തയ്യാറായി മുന്നോട്ടു വന്നു. അവസാനം ഈ കൃത്യത്തിനായി ഭഗത് സിംഗും, രാജ് ഗുരുവും, ചന്ദ്രശേഖർ ആസാദും നിയോഗിക്കപ്പെട്ടു[35]. എന്നാൽ സ്കോട്ടിനു പകരം ജോൺ സൗണ്ടേഴ്സ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് നിർഭാഗ്യവശാൽ വധിക്കപ്പെട്ടത്[36]. ഈ കർത്തവ്യത്തിൽ പങ്കെടുത്ത ജയഗോപാൽ എന്ന പ്രവർത്തകനാണ് പിന്നീട് കോടതിയിൽ കൂറുമാറി ജോൺ സൗണ്ടേഴ്സ് കേസിൽ പ്രതിഭാഗം ചേർന്ന് ഭഗത് സിംഗിനേയും സുഹൃത്തുക്കളേയും ഒറ്റുകൊടുത്തത്[37].

നാടകീയമായ രക്ഷപ്പെടൽ [തിരുത്തുക]

സമീപത്തുള്ള ഒരു കലാലയത്തിന്റെ വാതിലിലൂടെ സംഘം രക്ഷപ്പെട്ടു. ചന്ദ്രശേഖർ ആസാദ് മൂവർ സംഘത്തെ പോലീസിൽ നിന്നും രക്ഷിക്കാൻ പോലീസിനു നേരെ വെടിവെപ്പു നടത്തി. നേരത്തെ തന്നെ തീരുമാനിച്ചിരുന്ന സുരക്ഷിത പാളയങ്ങളിലേക്കും മൂവരും സൈക്കിളുകളിൽ രക്ഷപ്പെട്ടു. ഇവരെ പിടിക്കാൻ പോലീസ് തിരച്ചിൽ ശക്തമാക്കി. ലാഹോർ നഗരത്തിൽ നിന്നും പുറത്തേക്കുള്ള എല്ലാ കവാടങ്ങളും കർശന നിരീക്ഷണത്തിനു വിധേയമാക്കി. കൂടാതെ നഗരം വിട്ടുപോകുന്ന എല്ലാ യുവാക്കളേയും പരിശോധിക്കാൻ ഉത്തരവായി. ആദ്യ രണ്ടു ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു. പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്തോടെ ലാഹോർ വിട്ട് ഹൗറയിലേക്കു പോകാൻ പദ്ധതി തയ്യാറാക്കി. പൊതുജനമദ്ധ്യത്തിൽ തിരിച്ചറിയാതിരിക്കാൻ സിംഗ് തന്റെ താടി വടിക്കുകയും, തലമുടി ചെറുതാക്കി മുറിക്കുകയും ചെയ്തു.

തിരനിറച്ച തോക്കുകളുമായി സിംഗും രാജ്ഗുരുവും അതിരാവിലെ താമസസ്ഥലത്തുനിന്നും പോയി. ഭഗവതി ചരൺ വോഹ്ര എന്ന സുഹൃത്തിന്റെ ഭാര്യയും ഇവരുടെ ഒപ്പം ഉണ്ടായിരുന്നു. സിംഗ് ഇവരുടെ കുട്ടിയെ തോളിലെടുത്തിരുന്നു. ദമ്പതിമാരെപ്പോലെയാണ് അവർ വേഷപ്രച്ഛന്നരായി നടന്നിരുന്നത്[38][39]. കൂടെ ഒരു ഭൃത്യനെപ്പോലെ ബാഗുമെടുത്ത് രാജ് ഗുരുവും. അതിശക്തമായ സുരക്ഷയുള്ള റെയിൽവേ സ്റ്റേഷനിൽ നിന്നും വ്യാജപേരിൽ ടിക്കറ്റെടുത്ത് ആദ്യം കാൺപൂരിലേക്കും അവിടെ നിന്നും ലക്നൗവിലേക്കും അവർ യാത്രചെയ്തു[40]. ലക്നൗവിൽ വെച്ച് രാജ്ഗുരു അവരിൽ നിന്നും മാറി മുൻപേ തീരുമാനിച്ചിരുന്നപോലെ ബനാറസിലേക്കു പോയി. ഭഗത് സിംഗ് ഒഴികെ മറ്റുള്ളവരെല്ലാം തന്നെ കുറച്ചു ദിവസങ്ങൾക്കുശേഷം തിരികെ ലാഹോറിലെത്തിച്ചേർന്നു[41].

അസ്സംബ്ലിയിൽ ബോംബ് എറിയുന്നു 1929 [തിരുത്തുക]

ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് സിംഗ് - അമൃത്സറിനടുത്തുള്ള ഇന്ത്യാ-പാകിസ്ഥാൻ അതിർത്തിയിലെ സ്മാരകം

1928 - ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ ഒരു നിയമഭേദഗതി നടപ്പിൽ വരുത്താൻ ശ്രമിച്ചു. പോലീസിന് സ്വതന്ത്ര അധികാരം നൽകുന്നതായിരുന്നു ഈ നിയമത്തിന്റെ കാതൽ. ഒന്നാം ലോക മഹായുദ്ധത്തിന്റെ ബാക്കിപത്രം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അടിച്ചമർത്തുക എന്നതായിരുന്നു ഗൂഢലക്ഷ്യം. പക്ഷേ നിയമനിർമ്മാണ സഭയിൽ ഒരംഗത്തിന്റെ പിന്തുണക്കുറവു മൂലം പ്രമേയം വിജയിച്ചില്ല. എന്നിട്ടും പൊതുജനതാല്പര്യം സംരക്ഷിക്കാനെന്ന പേരിൽ നിയമം നടപ്പിലാക്കാൻ വൈസ്രോയി തീരുമാനിച്ചു. രോഷാകുലരായ ഭഗത് സിംഗും കൂട്ടരും നിയമം നടപ്പിലാക്കാൻ കൂടുന്ന സഭയിൽ ബോംബെറിയാൻ തീരുമാനിച്ചു. തന്റെ പാർട്ടിയിൽ അവതരിപ്പിച്ച ഈ ആശയം സംശയലേശമെന്യേ അംഗീകരിക്കപ്പെട്ടു[42]. സുഖ്ദേവും‍‍‍‍‍, ബി.കെ.ദത്തും കൂടി സഭയിൽ ബോംബെറിയുക എന്നുള്ളതായിരുന്നു പദ്ധതി, ആ സമയത്ത് ഭഗത് സിംഗിന് റഷ്യയിലേക്ക് യാത്രചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ പിന്നീട് പദ്ധതിയിൽ മാറ്റം വരുത്തുകയും ആ ജോലി ഭഗത് സിംഗും ബി.കെ.ദത്തും ഏറ്റെടുക്കുകയും ചെയ്തു. നിശ്ചയിച്ച ദിവസത്തിനു രണ്ട് ദിവസം മുമ്പ് തന്നെ ഇരുവരും അസ്സംബ്ലി ഹാൾ സന്ദർശിച്ചിരുന്നു. ഹാളിലുള്ള ആർക്കും തന്നെ അപകടം പറ്റാത്ത രീതിയിൽ ബോംബെറിയാൻ പറ്റിയ ഒരു സ്ഥലം കണ്ടു പിടിക്കാനായിരുന്നു ഇത്[43]. 1929 ഏപ്രിൽ 8 - ന് ഭഗത് സിംഗും, ബി.കെ ദത്തും സഭയിൽ ബോംബെറിഞ്ഞു, അതിനുശേഷം ഇൻക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാൾ വാഴട്ടെ), സാമ്രാജ്യത്വം മൂർദ്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചുകൊണ്ട് ബധിരർക്കു ചെവി തുറക്കാൻ ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്തു[44]. അംഗങ്ങൾ ഇല്ലാത്ത സ്ഥലത്തേക്കാണ് അവർ ബോംബുകൾ എറിഞ്ഞത്, അതുകൊണ്ടു തന്നെ സ്ഫോടനത്തിൽ ആരും മരിക്കുകയോ പരിക്കേൽക്കുകയോ ഉണ്ടായില്ല. അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു. സംഭവദിവസം സന്ദർശകർക്കായുള്ള സ്ഥലത്താണ് ഇരുവരും കൃത്യത്തിനുമുമ്പായി ഇരുന്നിരുന്നത്. മോത്തിലാൽ നെഹ്രു, മുഹമ്മദാലി ജിന്ന‍‍, മദൻ മോഹൻ മാളവ്യ തുടങ്ങിയ പല പ്രമുഖരും അന്നേ ദിവസം അസ്സംബ്ലിയിൽ സന്ദർശകരായിരുന്നു[45]. സംഭവത്തിനുശേഷം ഇരുവരും രക്ഷപ്പെടാനായി ശ്രമിച്ചിരുന്നില്ല. പകരം അവിടത്തനെ അക്ഷോഭ്യരായി നിലകൊണ്ട് ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു. പുകപടലങ്ങൾ അടങ്ങിയപ്പോൾ കോടതിയിൽ സന്നിഹിതനായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സെർജന്റ് ടെറിക്കു മുമ്പാകെ ഇരുവരും കീഴടങ്ങി[46]. ആദ്യത്തെ രണ്ടു ബോംബുകൾ ഭഗത് സിംഗും , മൂന്നാമതൊരെണ്ണം ദത്തും ആണ് എറിഞ്ഞതെന്ന് അന്നേ ദിവസം കോടതിയിലുണ്ടായിരുന്ന അഭിഭാഷകൻ കൂടിയായിരുന്ന അസിഫ് അലി സാക്ഷ്യപ്പെടുത്തുന്നു. ഇദ്ദേഹമാണ് പിന്നീട് ലാഹോർ ഗൂഢാലോചന കേസിൽ പ്രതിഭാഗത്തിനു വേണ്ടി ഹാജരായത്[47][44].

വിചാരണ [തിരുത്തുക]

"ഞാൻ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് നിങ്ങൾക്ക് തോന്നാം. പക്ഷേ ഞാനൊരു തീവ്രവാദിയല്ല. ഞാൻ ഒരു വിപ്ലവകാരിയാണ്"
—— ഭഗതിന്റെ എഴുത്തുകളിൽ നിന്നും [48]

അസ്സംബ്ലിയിൽ ബോംബെറിഞ്ഞതുമായി ബന്ധപ്പെട്ട് ഭഗത് സിംഗിനും, ദത്തയ്ക്കുമെതിരേ ചാർത്തപ്പെട്ട കേസിൽ 7 മെയ് 1929 ന് വിചാരണ ആരംഭിച്ചു[49]. കോടതിയിൽ ഹാജരാക്കപ്പെട്ട സത്യവാങ്മൂലങ്ങളെക്കുറിച്ചും തെളിവുകളെ സംബന്ധിച്ചും ധാരാളം തർക്കങ്ങളും വാദങ്ങളും നിലനിന്നിരുന്നു. ഭഗത് സിംഗിനെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന തോക്കിനെച്ചൊല്ലിയുള്ളതായിരുന്നു പ്രധാന വിവാദം. താൻ ഭഗതിനെ അറസ്റ്റു ചെയ്യുമ്പോൾ ഭഗത് ആ തോക്ക് താഴേക്കു ചൂണ്ടി പിടിച്ചിരിക്കുകയായിരുന്നു എന്നാണ് അസ്സംബ്ലി ഹാളിൽ വെച്ച് അറസ്റ്റു ചെയ്ത പോലീസ് ഉദ്യോഗസ്ഥൻ സെർജന്റ് ടെറി കോടതിക്കു മൊഴി നൽകിയത്[50]. എന്നാൽ ഭഗത് സിംഗ് ആ തോക്കിൽ നിന്നും മൂന്നു തവണ വെടിയുതിർത്തുവെന്ന് അന്ന് അസ്സംബ്ലിഹാളിലുണ്ടായിരുന്ന പ്രശസ്ത വ്യവസായിയായ ശോഭാ സിംഗ് കോടതിക്കു മുമ്പാകെ മൊഴി നൽകി. പിന്നീട് പ്രശസ്തനായ എഴുത്തുകാരനായി മാറിയ ഖുശ്വന്ത് സിംഗിന്റെ പിതാവാണ് ശോഭാ സിംഗ്[51]. അന്നേ ദിവസം ഭഗത് ആ തോക്ക് കയ്യിലെടുത്തിരുന്നത് ഒരു മഹാ അബദ്ധമായിരുന്നുവെന്ന് ചരിത്രകാനും, എഴുത്തുകാരനുമായ ഖുശ് വന്ത് സിംഗ് കൂനർ അഭിപ്രായപ്പെടുന്നു[52]. പോലീസിനു മുന്നിൽ സമാധാനപരമായി കീഴടങ്ങുവാനാണ് ഭഗതിന്റെ ഉദ്ദേശ്യമെങ്കിൽ ഭഗത് ആ തോക്ക് കൈയ്യിൽ കരുതാൻ പാടില്ലായിരുന്നുവെന്നും കൂനർ തുടർന്നു പറയുന്നു[52]. കൂടാതെ സൗണ്ടേഴ്സിനെ വെടിവെച്ചത് ഇതേ തോക്കിൽ നിന്നുമാണെന്ന് പോലീസ് പിന്നീട് തെളിവുകളുടെ സഹായത്തോടെ കോടതിക്കുമുമ്പാകെ ബോധിപ്പിക്കുകയുണ്ടായി. ലിയോണാർഡ് മിഡ്ഡിൽടെൺ എന്ന ന്യായാധിപന്റെ മുമ്പാകെയാണ് കേസ് വന്നത്[53]. ദത്തിനു വേണ്ടി വാദിക്കാൻ ഒരു അഭിഭാഷകൻ ഉണ്ടായിരുന്നു, എന്നാൽ ഭഗത് സിംഗ് സ്വയം തന്നെയാണ് തന്റെ വാദമുഖങ്ങൾ നിരത്തിയത്. ലാഹോറിൽ ഇവർ ബോംബു നിർമ്മിക്കാനുപയോഗിച്ചിരുന്ന സ്ഥലം പോലീസ് കണ്ടെത്തുകയും അവിടെ നിന്ന് മറ്റുള്ളവരെ കൂടി അറസ്റ്റു ചെയ്യുകയും ചെയ്തു. കോടതിയിൽ വിചാരണക്കിടെ കൂറുമാറിയ ജയഗോപാൽ എന്ന സുഹൃത്തിന്റെ നേരെ കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രേം ദത്ത് എന്ന വിപ്ലവകാരി ചെരുപ്പെറിയുകയുണ്ടായി[49][53]. ഇത് കോടതിയിൽ ഒരു വിരുദ്ധവികാരമാണുണ്ടാക്കിയത്. എല്ലാ കുറ്റവാളികളേയും കയ്യാമം വെച്ച് കൊണ്ടുപോകാൻ കോടതി ഉത്തരവിട്ടു. തങ്ങളിലൊരുവൻ ചെയ്ത തെറ്റിന് എല്ലാവരും മാപ്പപേക്ഷിച്ചെങ്കിലും കോടതി കരുണകാണിക്കുവാൻ തയ്യാറായില്ല. തുടർന്നുള്ള വിചാരണ പ്രതികളെന്നു ആരോപിക്കപ്പെട്ടവരുടെ അസാന്നിദ്ധ്യത്തിൽ നടത്താനാണ് കോടതി തീരുമാനിച്ചത്[53]. കോടതിമുറിയെ തങ്ങളുടെ ആശയങ്ങൾ പുറംലോകത്തെ അറിയിക്കുവാനുള്ള വേദിയാക്കാൻ തീരുമാനിച്ചിരുന്ന ഭഗതിന് ഇത് വലിയൊരു തിരിച്ചടിയായിരുന്നു.

ജയിലിലെ സമരം, വധശിക്ഷ [തിരുത്തുക]

സൗണ്ടേഴ്സ് വധക്കേസിലും, അസ്സംബ്ലിയിൽ ബോംബെറിഞ്ഞ കേസിലുമാണ് ഭഗതിന് വിചാരണ നേരിടേണ്ടി വന്നത്. ഹൻസരാജ് വോഹ്ര, ജയഗോപാൽ എന്നീ സുഹൃത്തുക്കളുടെ മൊഴിയാണ് ഭഗതിനെതിരേ സുപ്രധാന തെളിവായി മാറിയത്. സൗണ്ടേഴ്സ് വധകേസിൽ പങ്കെടുത്ത ഇവരുടെ മൊഴികൾ കേസിൽ വളരെ നിർണ്ണായകമായി. സൗണ്ടേഴ്സ് കേസിന്റെ വിധി വരുന്നതുവരെ അസ്സംബ്ലിയിൽ ബോംബെറിഞ്ഞതുമായുള്ള കേസിൽ ശിക്ഷ പ്രഖ്യാപിക്കുന്നത് നീട്ടിവെക്കുകയാണുണ്ടായത്. സിംഗിന്റെ ഡെൽഹി ജയിലിൽ നിന്നും മിയാൻവാലി ജയിലിലേക്കു മാറ്റി[54]. മിയാൻവാലി ജയിലിലിൽ കണ്ട് വേർതിരിവ് ഭഗതിനെ ക്രുദ്ധനാക്കി. ബ്രിട്ടീഷ് തടവുകാരേയും, ഇന്ത്യൻ തടവുകാരേയും രണ്ടു രീതിയിലാണ് ഇവിടെ പാർപ്പിച്ചിരുന്നത്. ബ്രിട്ടീഷ് തടവുകാർക്ക് എല്ലാ വിധ സൗകര്യങ്ങളും, നല്ല ഭക്ഷണവും, വായിക്കാൻ ദിനപത്രങ്ങളും നൽകിയപ്പോൾ, ഇന്ത്യയിലെ രാഷ്ട്രീയ തടവുകാർക്ക് മോശം ഭക്ഷണവും, വളരെ താഴ്ന്ന ജീവിത സാഹചര്യങ്ങളുമാണുണ്ടായിരുന്നത്. ജയിലിൽ രാഷ്ട്രീയ തടവുകാരോടുള്ള അനീതികൾക്കെതിരെ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു[54], ജയിലിൽ നടക്കുന്ന വിവേചനത്തിനെതിരേയും, കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും, വായിക്കാൻ പുസ്തകങ്ങൾക്കും ഒക്കെ വേണ്ടിയായിരുന്നു ഈ സമരം[55]. ഈ സമരം പാർലിമെന്റിൽ വരെ ഒച്ചപ്പാടുണ്ടാക്കി. മുഹമ്മദ് അലി ജിന്നസത്യാഗ്രഹികൾക്കുവേണ്ടി പാർലിമെന്റിൽ ശബ്ദമുയർത്തി. ജവഹർലാൽ നെഹ്രു സത്യാഗ്രഹികളെ ജയിലിൽ ചെന്നു കണ്ടു[56].

സത്യാഗ്രഹം തകർക്കാൻ സർക്കാർ പലവിധ വഴികളും നോക്കി. സത്യാഗ്രഹികളെ അവരുടെ സെല്ലുകളിൽ നിന്നും മാറ്റി പാർപ്പിച്ചു[57]. കുടിക്കാനുള്ള വെള്ളം നിറക്കുന്ന പാത്രങ്ങളിൽ പാൽ നിറച്ചു. അതുകുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷ് സർക്കാർ കരുതിയിരുന്നത്. ഈ ആശയം പക്ഷേ വിലപ്പോയില്ല. കൊടിയ മർദ്ദനത്തിന്റെ കൂടെ ട്യൂബ് വഴി സത്യാഗ്രഹികളുടെ വായിലേക്ക് ഭക്ഷണം എത്തിക്കാൻ ശ്രമിച്ചു, കടുത്ത എതിർപ്പുമൂലം അതും നടന്നില്ല[58]. ഈ സമരം ജനശ്രദ്ധ പിടിച്ചുപറ്റാൻ തുടങ്ങി. ബ്രിട്ടന്റെ വൈസ്രോയ് ആയിരുന്ന ഇർവിൻ പ്രഭു തന്റെ ഷിംല അവധിക്കാലം വെട്ടിച്ചുരുക്കി പ്രശ്നപരിഹാരത്തിനായി ജയിലിലേക്കു തിരിച്ചു. സത്യാഗ്രഹ സമരം തകർക്കാനും, സൗണ്ടേഴ്സ് വധകേസിലെ വിചാരണ തുടരാനുമായി ഭഗത് സിംഗിനെ ലാഹോറിലുള്ള ബോസ്റ്റൽ ജയിലിലേക്കു മാറ്റി. സൗണ്ടേഴ്സിനെ വധിക്കാൻ ശ്രമിച്ചതിനും, രാജാവിനെതിരേ ഗൂഢാലോചന നടത്തിയെതിനെതിരേയുമായിരുന്നു ഭഗതിനും 27 പേർക്കെതിരേയുമായി കേസ്[59]. ഇവിടെയും ഭഗത് തന്റെ നിരാഹാരസമരത്തിൽ നിന്നും പിൻമാറിയിരുന്നില്ല. കയ്യാമം വെച്ച്, സ്ട്രെച്ചറിൽ കിടത്തിയാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ഇതിനിടെ സത്യാഗ്രഹമനുഷ്ഠിച്ചിരുന്ന ജതീന്ദ്ര ദാസ് മരണമടഞ്ഞു[60]. ഇതോടെ ചിലർ സത്യാഗ്രഹമുപേക്ഷിച്ചെങ്കിലും ഭഗത് സിംഗും, ബതുകേശ്വർ ദത്തും സത്യാഗ്രഹം ഉപേക്ഷിക്കാൻ തയ്യാറായില്ല.

ജതീന്ദ്രദാസിന്റെ മരണം വളരെയധികം ജനശ്രദ്ധ ക്ഷണിച്ചുവരുത്തി. സത്യാഗ്രഹികൾക്കു നേരെയുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരേ മോട്ടിലാൽ നെഹ്രു പാർലിമെന്റിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചു. മുഹമ്മദ് അലം, ഗോപീചന്ദ് ഭാർഗവ എന്നിവർ പഞ്ചാബ് ലെജിസ്ലേറ്റീവ് കമ്മറ്റിയിൽ നിന്നും രാജിവെച്ചു[61]. 5 ഒക്ടോബർ 1929 ൽ ഭഗത് തന്റെ നിരാഹാരം അവസാനിപ്പിച്ചു[62]. വിചാരണ വേഗത്തിലാക്കാൻ വൈസ്രോയി ഇർവിൻ പ്രഭു ഒരു പ്രത്യേക കോടതി സ്ഥാപിക്കുകയുണ്ടായി[63]. ഈ കോടതിക്കു മുകളിൽ ഇംഗ്ലണ്ടിലെ ന്യായാധിപസ്ഥാനമായ പ്രൈവി കൗൺസിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന് പ്രത്യേക കോടതിക്കായി പുറത്തിറക്കിയ ഉത്തരവിൽ പരാമർശിച്ചിരുന്നു[59]. കുറ്റം ആരോപിച്ചിരുന്നു ആളുകളുടെ അസാന്നിദ്ധ്യത്തിലാണ് കൗതുകമെന്നു തോന്നാവുന്ന ഈ വിചാരണ നടന്നത്. 1930 മെയ് അ‍ഞ്ചു മുതൽ 1930 സെപ്തംബർ 10 വരെയാണ് വിചാരണ നടന്നത്. 1930 ഒക്ടോബർ 7 ന് പ്രത്യേക കോടതി സുഖ്ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ മരണം വരെ തൂക്കിലിടാൻ കോടതി വിധിച്ചു. ബാക്കിയുള്ള 12 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. ബി.കെ.ദത്ത് ഉൾപ്പടെയുള്ള മൂന്നു പേരെ മുമ്പ് അസ്സംബ്ലി ബോംബേറു കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു[59].

പ്രൈവി കൗൺസിലിനുള്ള ഹർജി [തിരുത്തുക]

"ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് ഇവരുടെ വധശിക്ഷ റദ്ദാക്കണമെന്ന് നമ്മൾ ഒരേ ശബ്ദത്തിൽ ആവശ്യപ്പെടുകയാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി രാജ്യമൊട്ടാകെ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഒരു പ്രതീകമാണ് ഭഗത് സിംഗ്. അദ്ദേഹത്തിന്റെ രീതികളോട് നമുക്ക് വിയോജിപ്പുണ്ടാകാം, പക്ഷേ നിസ്വാർത്ഥമായ ആ സേവനത്തെയും ആത്മാർത്ഥതയേയും നമ്മൾ അംഗീകരിക്കേണ്ടതുണ്ട്"

വധശിക്ഷ വിധിച്ചതിനുശേഷം ഇംഗ്ലണ്ടിലെ പ്രൈവി കൗൺസിലിനു അപ്പീൽ നൽകാൻ ഭഗതിനെ എല്ലാവരും നിർബന്ധിച്ചു. തുടക്കത്തിൽ ഭഗത് ഇതിനെതിരായിരുന്നുവെങ്കിലും, തന്റെ പാർട്ടിക്ക് ബ്രിട്ടനിൽ ഒരു പ്രചാരണം നേടിക്കൊടുത്തേക്കാം ഈ സംഭവം എന്നു കരുതി അതിനെ പിന്നീട് അനുകൂലിച്ചു[65]. പ്രൈവി കൗൺസിലിൽ അപ്പീൽ നൽകാനായി വിദഗ്ദരടങ്ങിയ ഒരു സംഘത്തെ പഞ്ചാബിൽ രൂപീകരിച്ചു. ഇത്തരം ഒരു പ്രത്യേക കോടതി രൂപവത്കരിക്കാൻ വൈസ്രോയിക്ക് അധികാരമില്ലെന്നതായിരുന്നു അപ്പീലിൽ പ്രധാനമായും പറഞ്ഞിരുന്നത്,മാത്രവുമല്ല ഇത്തരമൊരു പ്രത്യേക കോടതി രൂപീകരിക്കേണ്ട യാതൊരു സാഹചര്യങ്ങളും നിലവിലുണ്ടായിരുന്നില്ലെന്നും ഹർജിയിൽ പ്രതിഭാഗം ചൂണ്ടിക്കാണിച്ചിരുന്നു[66]. എന്നാൽ ഇതിനുള്ള അധികാരം വൈസ്രോയിയിൽ നിക്ഷിപ്തമാണെന്നു പറഞ്ഞ് പ്രൈവി കൗൺസിൽ ഈ മാപ്പപേക്ഷ തള്ളിക്കളകയും പ്രത്യേക കോടതിയുടെ വിധി ശരിവെക്കുകയും ചെയ്തു[67][68].

രാജ്യത്തിന്റെ ശ്രദ്ധ മോഹൻ ദാസ് കരംചന്ദ് ഗാന്ധിയിലേക്കു മാത്രമായി ചുരുങ്ങി. ഈ മൂന്നു യുവാക്കളുടെ വധശിക്ഷ റദ്ദാക്കാൻ കഴിയാവുന്ന ഒരാളുണ്ടെങ്കിൽ അത് ഗാന്ധി മാത്രമാണെന്ന് ജനങ്ങൾ കരുതിയിരുന്നു[69]. എന്നാൽ ഭഗത് സിംഗ് ഉറച്ചു വിശ്വസിച്ചിരുന്നു ഗാന്ധി-ഇർവിൻ കരാർ തങ്ങൾക്കനുകൂലമാവില്ലെന്ന്. മാർച്ചിൽ ഡെൽഹിയിലെ ഒരു യോഗത്തിൽ പങ്കെടുക്കാൻ വന്ന ഗാന്ധിയുടെ നേരെ യുവാക്കൾ ലഘുലേഖകൾ വിതരണം എറിയുകയുണ്ടായി. ഗാന്ധിയുടെ നിഷ്ക്രിയത്വത്തിനെതിരേയുള്ള പ്രതിഷേധമായിരുന്നു ലഘുലേഖയുടെ ഉള്ളടക്കം മുഴുവൻ[70]. അധികാരികളുടെ നേരെ അപ്പീലുകളുടെ ഒരു കൂട്ടം തന്നെയായിരുന്നു രാജ്യമെമ്പാടുനിന്നും പ്രവഹിച്ചുകൊണ്ടിരുന്നത്. സുഭാസ് ചന്ദ്ര ബോസ് ബോംബെയിലെത്തി ഗാന്ധിജിയെ കണ്ടു. ഗാന്ധി-ഇർവിൻ സന്ധിയുടെ ഭാഗമായി ഈ യുവാക്കളുടെ ശിക്ഷ റദ്ദു ചെയ്യാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു ഉദ്ദേശ്യം[71]. സുഭാസ് ചന്ദ്ര ബോസ് ജയിലിലെത്തി മൂവരേയും സന്ദർശിക്കുകയുണ്ടായി. തീരെ അവശരായിരുന്നു അവർ മൂന്നുപേരും, തങ്ങളുടെ ജീവൻ രക്ഷപ്പെടുത്താനായി ജയിലിനു പുറത്തു നടക്കുന്ന ശ്രമങ്ങളെക്കുറിച്ചു ആകാംക്ഷാഭരിതരായിരുന്നു അവരെന്ന് സുഭാഷ് ഓർക്കുന്നു[72]. ഗാന്ധി-ഇർവിൻ സന്ധിയുടെ ഭാഗമായിട്ടെങ്കിലും, അതല്ലെങ്കിൽ ആ കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രത്യേക നിർദ്ദേശം വഴി ഭഗത് സിംഗിനേയും മറ്റു സുഹൃത്തുക്കളേയും വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ ഗാന്ധിയുടെ കോൺഗ്രസ്സ് നേതാക്കളും ശ്രമിക്കുമെന്ന് തങ്ങൾ വിശ്വസിച്ചിരുന്നതായി ജയിലിൽ ഭഗത് സിംഗിന്റെ സഹതടവുകാരനും, ലാഹോർ ഗൂഢാലോചന കേസിലെ പ്രതിയുമായിരുന്ന അജയഘോഷ് ഓർക്കുന്നു[73].

വധശിക്ഷ [തിരുത്തുക]

1931 മാർച്ച് 24 ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി ഉത്തരവുണ്ടായിരുന്നത്. എന്നാൽ ഭഗത് സിംഗിനെപ്പോലും മുൻകൂറായി അറിയിക്കാതെ വധശിക്ഷ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കുകയായിരുന്നു. 1931 മാർച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരെ തൂക്കിലേറ്റി. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങൾ ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് അഗ്നിക്കിരയാക്കി. ചാരം, സത്ലജ് നദിയിലെറിഞ്ഞു.

വിവാദം [തിരുത്തുക]

ഭഗത് സിംഗ് ജയിലിലായിരുന്നപ്പോൾ അദ്ദേഹത്തെ വധശിക്ഷയിൽ നിന്നും രക്ഷിക്കാമായിരുന്നിട്ടും, മഹാത്മാഗാന്ധി അത് ചെയ്തില്ല എന്നു പറയപ്പെടുന്നു. [74]. ഭഗത് സിംഗിന്റെ വധശിക്ഷ പെട്ടെന്ന് നടപ്പിലാക്കാൻ മോഹൻ ദാസ് കരംചന്ദ് ഗാന്ധി ബ്രിട്ടീഷുകാർക്കൊപ്പം ഗൂഢാലോചന നടത്തിയെന്നു വരെ പറയപ്പെടുന്നു. ഭഗത് സിംഗിന്റെ വധശിക്ഷ റദ്ദാക്കാൻ ബ്രിട്ടനു മേൽ സമ്മർദ്ദം ചെലുത്താനുള്ള സ്വാധീനം ഗാന്ധിജിക്കുണ്ടായിരുന്നില്ല എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ അനുയായികൾ ഈ വിമർശനത്തിനെ നേരിടുന്നു. അതുപോലെ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിയുടെ പങ്കിനെ ചോദ്യംചെയ്യത്തക്ക ഭീഷണിയൊന്നും ഭഗത് സിംഗ് ഉയർത്തിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർക്കുന്നു. ഭഗത് സിംഗിന്റെ ദേശസ്നേഹത്തെ ഗാന്ധി എപ്പോഴും പ്രകീർത്തിച്ചിരുന്നു അതുപോലെ തന്നെ വധശിക്ഷയെ ഗാന്ധി തുടക്കം മുതൽക്കുതന്നെ എതിർത്തിരുന്നു. ഞാൻ എപ്പോഴും വധശിക്ഷയെ എതിർക്കുന്നു, ദൈവമാണ് ഒരു ജീവൻ നൽകുന്നത്, അത് തിരിച്ചെടുക്കാൻ അദ്ദേഹത്തിനു മാത്രമേ അവകാശമുള്ളു എന്ന ഗാന്ധിയുടെ വാചകങ്ങൾ മുൻനിർത്തി അദ്ദേഹത്തിന്റെ അനുയായികൾ ഭഗത് സിംഗിന്റെ വധശിക്ഷ റദ്ദാക്കാൻ ഗാന്ധിജി ശ്രമിച്ചില്ല എന്ന വിവാദത്തെ എതിർക്കുന്നു[75]. ഗാന്ധി-ഇർവിൻ കരാർ പ്രകാരം ഏതാണ്ട് 90,000 രാഷ്ട്രീയ തടവുകാരുടെ മോചനം സാധ്യമായി. ഭഗത് സിംഗ്, രാജ് ഗുരു, സുഖ്ദേവ് എന്നിവരുടെ വധശിക്ഷ ഇളവുചെയ്യണം എന്നാവശ്യപ്പെട്ട് ഒരു കത്ത് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്ന ദിവസം രാവിലെ വൈസ്രോയിക്കു ഗാന്ധി‍‍ നൽകിയിരുന്നു. ഈ കത്ത് കൈമാറുമ്പോഴും താൻ തീരെ വൈകിപോയി എന്നു ഗാന്ധി അറിഞ്ഞിരുന്നില്ലെന്ന് തെളിവുകളെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ അനുയായികൾ ചൂണ്ടിക്കാണിക്കുന്നു [76]

ജയിലിൽ ഭഗത് സിംഗിന്റെ സഹ തടവുകാരനായിരുന്ന ബാബ രൺധീർ എന്നയാൾ ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചും ഭഗതിനോട് സംസാരിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തരം വിഷയങ്ങളിലൊന്നും തനിക്കു വിശ്വാസമില്ലെന്നു പറഞ്ഞ് അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു സിംഗ് ചെയ്തിരുന്നത്. കൂടാതെ നിങ്ങൾ വിശ്വസിക്കുന്ന ദൈവമുണ്ടെന്നു കരുതിയാൽ തന്നെ അദ്ദേഹം എന്തിനാണ് ഇത്തരം കഷ്ടപ്പാടുകൾ മനുഷ്യനു നൽകുന്നതെന്ന് രൺധീറിനോട് ചോദിക്കുകയും ഉണ്ടായി[77]. ഈ ചോദ്യം രൺധീറിനെ ചൊടിപ്പിക്കുകയും അദ്ദേഹം ഭഗതിനോട് വളരെ പരുഷമായി സംസാരിക്കുകയും ചെയ്തിരുന്നു[78]. ഈ രൺധീറിനോടുള്ള മറുപടിയായാണ് ഞാൻ എന്തുകൊണ്ട് നിരീശ്വരവാദിയായി എന്ന ലഘുലേഖ ഭഗത് എഴുതുന്നത്[79]. എന്നാൽ പിന്നീട് തനിക്ക് സിഖ് മതാനുയായി മാറാൻ മതപരമായ ചടങ്ങുകൾ ചെയ്യാൻ താൽപര്യമുണ്ടെന്ന് പറഞ്ഞതായി രൺധീർ പറയുകയുണ്ടായി . ബ്രിട്ടീഷ് ജയിലധികൃതർ എന്നാൽ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നത്രെ. ഈ തെളിവുകൾ ചരിത്രകാരന്മാർ പക്ഷേ നിരാകരിക്കുകയാണ്, കാരണം ഈ സംഭവത്തെക്കുറിച്ച് അറിവുള്ള ഏകവ്യക്തി രൺധീർ മാത്രമാണ്, മാത്രവുമല്ല തന്റെ ജീവിത കാലം മുഴുവൻ നിരീശ്വരവാദിയായി ജീവിച്ച ഒരാൾ മരണസമയത്ത് ഇങ്ങനെ ഒരാവശ്യം മുന്നോട്ടു വെക്കാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നു.

മാർക്സിസം [തിരുത്തുക]

ഷഹീദ് ഭഗത് സിങ്ങ് മാർക്സിസ്റ്റ് ചിന്തയിൽ അതീവ ആകൃഷ്ടനായിരുന്നു[44] . ഭാരതത്തിന്റെ ഭാവി മാർക്സിസ്റ്റ് തത്വങ്ങളനുസരിച്ച് പുനർനിർമ്മാണം ചെയ്യുക എന്നത് ഷഹീദ് ഭഗത് സിങ്ങിന്റെ ആദർശങ്ങളിൽ ഒന്നായിരുന്നു. 1926 മുതൽ അദ്ദേഹം ഭാരതത്തിലും വിദേശത്തും വിപ്ലവ പ്രസ്ഥാനത്തിന്റെ പുരോഗതിയെക്കുറിച്ച് പഠിച്ചിരിന്നു.[80]. ജയിൽ തടവുകാരനായിരിക്കുന്ന സമയത്ത് ഭഗത് ധാരാളം പുസ്തകങ്ങൾ വായിക്കുമായിരുന്നു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, ദാസ് ക്യാപിറ്റൽ‍‍, ഫ്രഞ്ച് വിപ്ലവം എന്നിങ്ങനെ കാറൽ മാർക്സിന്റേയും, ഫ്രെഡറിക് ഏംഗൽസിന്റേയും പുസ്തകങ്ങൾ ഉൾപ്പടെ കുറേയെറെ അദ്ദേഹം വായിച്ചു കൂട്ടിയിരുന്നുവെന്ന് സഹതടവുകാർ ഓർമ്മിക്കുന്നു[81][11][82][83][84]. ഞാൻ എന്തുകൊണ്ട് ഒരു നിരീശ്വരവാദിയായി എന്ന വിഷയത്തെക്കുറിച്ച് ഒരു ലഘുലേഖയും ഭഗത് ജയിലിൽ വച്ച് എഴുതിയിരുന്നു.

നാഴികക്കല്ലുകൾ [തിരുത്തുക]

  • 1907 സെപ്തംബർ 8-ജനനം
  • 1915 ഒന്നാം ലാഹോർ ഗൂഢാലോചനാകേസ്
  • 1916 ഭഗത് സിംഗ് ഡി.എ.വി.ഹൈസ്കൂളിൽ
  • 1917 കർത്താർസിംഗ് രക്തസാക്ഷി ആകുന്നു.
  • 1919 ജാലിയൻവാലാബാഗ് കൂട്ടക്കൊല
  • 1920 ഭഗത് സിംഗ് നിസ്സഹകരണ പ്രസ്ഥാനത്തിലെ ബാലഭടൻ
  • 1922 ചൌരിചൌരാ സംഭവം.ഭഗത് സിംഗ് ലാഹോർ നാഷണൽ കോളേജിൽ, സർവ്വകലാശാലാ വിദ്യാഭ്യാസം
  • 1923 ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ രൂപവൽക്കരണം.ഭഗത് സിംഗ് കാൻപൂരിൽ
  • 1924 ഭഗത് സിംഗ് വിപ്ലവത്തിലേക്ക് ഉപനയിക്കപ്പെടുന്നു.
  • 1925 കാക്കോരി ഗൂഢാലോചന കേസ്സ്.
  • 1926 നൌ ജവാൻ ഭാരത് സഭ. ഭഗത് സിംഗ് അറസ്റ്റിൽ.
  • 1927 രാം പ്രസാദ് ബിസ്മിലും കൂട്ടരും തൂക്കിലേറുന്നു.
  • 1928 ദില്ലി സമ്മേളനം
  • 1929 ലാഹോർ അസ്സംബ്ലിയിൽ ബോംബേറ്.രണ്ടാം ലാഹോർ ഗൂഢാലോചന കേസ്സ്. ജയിൽ നിരാഹാര സമരം.
  • 1930 വധശിക്ഷ വിധിക്കപ്പെടുന്നു. പ്രിവികൌൺസിലിൽ അപ്പീൽ.
  • 1931 ആസാദ് രക്തസാക്ഷിയാകുന്നു.ഗന്ധി-ഇർവ്വിൻ കരാർ.
  • 1931 മാർച്ച് 23-ഭഗത് സിംഗും സഖാക്കളും രക്തസാക്ഷികളായി.

അവലംബം [തിരുത്തുക]


  1. ഭഗത് സിംഗിന്റെ വധശിക്ഷ ഷഹീദഭഗത് സിംഗ് എന്ന വെബ് വിലാസത്തിൽ നിന്നും
  2. ഞാൻ എന്തുകൊണ്ട് ഒരു നിരീശ്വരവാദിയായി മാർക്സിസ്റ്റ് ആർക്കെവ് - ഭഗത്സിംഗ്, ഒക്ടോബർ 5–6, 1930
  3. സെലിബ്രേറ്റിംഗ് ഭഗത് സിംഗ് ദ ഹിന്ദു ദിനപത്രം - ശേഖരിച്ചത് നവംബർ 2007
  4. ഭഗത് സിംഗിന്റെ നിരീശ്വരവാദം എബൗട്ട്.കോം - ശേഖരിച്ചത്, മാർച്ച് 25,2005
  5. അണ്ടർസ്റ്റാൻഡിംഗ് ഭഗത് സിംഗ്ട്രൈബ്യൂൺ - ശേഖരിച്ചത് - മാർച്ച് 11, 2007
  6. ഫിലോസഫി ഓഫ് ഭഗത് സിംഗ് ദ കളേഴ്സ് ഓഫ് ഇന്ത്യ വെബ് ഇടം
  7. ഭഗത് സിംഗ് വാസ് സെറ്റു ടു ബികെയിം എ ഗാന്ധിയൻ ടൈംസ് ഓഫ് ഇന്ത്യ - ശേഖരിച്ചത് 22 സെപ്തംബർ 2010
  8. "ഹി ലെഫ്റ്റ് എ റിച്ച് ലെഗസി ഫോർ ദ യൂത്ത്". ദ ട്രൈബ്യൂൺ. 19 മാർച്ച് 2006. ശേഖരിച്ചത് 1 ജനുവരി 2008. 
  9. "ഇന്ത്യൻ ഹിസ്റ്ററി: ഇന്ത്യൻ ഫ്രീഡം സ്ട്രഗ്ഗിൾ (1857-1947)". ഭാരത സർക്കാർ. നാഷണൽ ഇൻഫോമാറ്റിക്ക് സെന്റർ. 
  10. ഭഗത് സിംഗ്  :ഇന്ത്യൻ റെവല്യൂഷണറി & ഫ്രീഡം ഫൈറ്റർ. ഡയമണ്ട് ബുക്സ്. 2005. pp. 124. ISBN 9788128808272. http://books.google.co.in/books?id=PEwJQ6_eTEUC&lpg=PP1&pg=PA124#v=onepage&q&f=false.
  11. 11.0 11.1 കെ.എൻ, പണിക്കർ (14-10-2007). "ഭഗത് സിംഗ് ആൻ ഏർളി മാർക്സിസ്റ്റ്". ദ ഹിന്ദു. 
  12. 12.0 12.1 12.2 12.3 ലാഹോർ ഗൂഢാലോചനാ കേസ്, വിചാരണ ഇന്ത്യൻ ലോ ജേണൽ
  13. ലാഹോർ ഗൂഢാലോചന കേസും വിചാരണയും പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വെബ് വിലാസം
  14. ഭഗത് സിംഗിന്റെ 63 ദിവസത്തെ നിരാഹാര സത്യാഗ്രഹംലാഹോർ ഗൂഢാലോചനകേസിലെ പ്രതിയും ജയിലിൽ കൂടെയുണ്ടായിരുന്നതുമായ അജയഘോഷിന്റെ ഡയറിയിൽ നിന്നും
  15. ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ ഏർലി ലൈഫ് എന്ന അദ്ധ്യായം - പുറം. 10
  16. ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ ഏർലി ലൈഫ് എന്ന അദ്ധ്യായം - പുറം. 9
  17. ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ ഏർലി ലൈഫ് എന്ന അദ്ധ്യായം - പുറം. 10
  18. ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ ഏർലി ലൈഫ് എന്ന അദ്ധ്യായം - പുറം. 13
  19. ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ ഏർലി ലൈഫ് എന്ന അദ്ധ്യായം - പുറം. 13
  20. ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ ഏർലി ലൈഫ് എന്ന അദ്ധ്യായം - പുറം. 14
  21. ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ വിപ്ലവകാരികളുമായുള്ള ബന്ധം എന്ന ഭാഗം - പുറം. 15
  22. ഭഗത് സിംഗ് - ഡോ.ഭവാൻസിംഗ് റാണ വിപ്ലവകാരികളുമായുള്ള ബന്ധം എന്ന ഭാഗം - പുറം. 16
  23. ദ മാർട്ടിർ- കുൽദീപ് നയ്യാർപുറം. 19-20
  24. ഭഗത് സിംഗ് - ഡോക്ടർ.ഭവാൻ സിംഗ് റാണ ആഫ്റ്റർ കോളേജ് എന്ന അദ്ധ്യായം - പുറം. 23
  25. മാർട്ടിർ അസ് ബ്രൈഡ്ഗ്രൂം - ഈശ്വർ ദയാൽ ഗൗർപുറം. 19
  26. ഭഗത് സിംഗ് - ഡോക്ടർ.ഭവാൻ സിംഗ് റാണ. പുറം. 19
  27. ഭഗത് സിംഗ് -ഡോക്ടർ.റാണ ആഫ്റ്റർ കോളേജ് എന്ന അദ്ധ്യായം - പുറം. 23
  28. ഭഗത് സിംഗ് - ഡോക്ടർ,റാണപുറം. 125
  29. ഫ്രെഡറിക്, മില്ലർ; ആഗ്നസ്, ജോൺ (2010). കാക്കോരി കോൺസ്പിരസി. വി.ഡി.എം. p. 125. ISBN 6132626271. http://books.google.com.sa/books?id=w_lrXwAACAAJ&dq.
  30. 30.0 30.1 "ഐഡിയോളജിക്കൽ ഡെവലപ്മെന്റ് ഓഫ് ഭഗത് സിംഗ്". സി.പി.ഐ(എം.എൽ). 2006. 
  31. ദ മാർട്ടിർ - ഭഗത് സിംഗ് എക്സിപിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദീപ് നയ്യാർ അദ്ധ്യായം രണ്ട് - പുറം. 33
  32. ദ മാർട്ടിർ - ഭഗത് സിംഗ് എക്സിപിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദീപ് നയ്യാർ അദ്ധ്യായം രണ്ട് - പുറം. 32
  33. ഭഗത് സിംഗ് - ഡോക്ടർ,റാണബോയ്കോട്ട് ഓൺ സൈമൺ കമ്മീഷൻ - പുറം. 37
  34. ദ മാർട്ടിർ - ഭഗത് സിംഗ് എക്സിപിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദീപ് നയ്യാർ അദ്ധ്യായം രണ്ട് - പുറം. 36-37
  35. ദ മാർട്ടിർ - ഭഗത് സിംഗ് എക്സിപിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദീപ് നയ്യാർ അദ്ധ്യായം രണ്ട് - പുറം. 38
  36. ഭഗത് സിംഗ് - ഡോക്ടർ,റാണബോയ്കോട്ട് ഓൺ സൈമൺ കമ്മീഷൻ - പുറം. 36-38
  37. ദ മാർട്ടിർ - കുൽദീപ് നയ്യാർ സൗണ്ടേഴ്സ് വധകേസ് വിചാരണ - പുറം. 98
  38. ഭഗത് സിംഗ് - ഡോക്ടർ റാൺപുറം. 40
  39. മാർട്ടിർ അസ് ബ്രൈഡ്ഗ്രൂം- ഈശ്വർ ദയാൽ ഗൗർപുറം. 72
  40. മാർട്ടിർ അസ് ബ്രൈഡ്ഗ്രൂം- ഈശ്വർ ദയാൽ ഗൗർപുറം. 72
  41. ഭഗത് സിംഗ് - ഡോക്ടർ റാൺപുറം. 41
  42. ഭഗത് സിംഗ് - ഡോക്ടർ.റാണഅസ്സംബ്ലി ബോംബേറ് കേസ് എന്ന അദ്ധ്യായം പുറം.43-44
  43. ഭഗത് സിംഗ് - ഡോക്ടർ.റാണഅസ്സംബ്ലി ബോംബേറ് കേസ് എന്ന അദ്ധ്യായം പുറം.44
  44. 44.0 44.1 44.2 ഗുരുദേവ് സിംഗ്, ദിയോൾ (1969). ഷഹീദ് ഭഗത് സിംഗ്. പഞ്ചാബ് സർവ്വകലാശാല. pp. 37-41. http://books.google.com.sa/books?ei=RyI0UY-hEoyWhQe4uoHQDQ&id.
  45. ഭഗത് സിംഗ് - ഡോക്ടർ.റാണഅസ്സംബ്ലി ബോംബേറ് കേസ് എന്ന അദ്ധ്യായം പുറം.47
  46. ഭഗത് സിംഗ് - ഡോക്ടർ.റാണഅസ്സംബ്ലി ബോംബേറ് കേസ് എന്ന അദ്ധ്യായം പുറം.47
  47. ഭഗത് സിംഗ് - ഡോക്ടർ.റാണഅസ്സംബ്ലി ബോംബേറ് കേസ് എന്ന അദ്ധ്യായം പുറം.46-47
  48. മാർട്ടിർ അസ് ബ്രൈഡ്ഗ്രൂം - ഈശ്വർ ദയാൽ ഗൗർപുറം. 2
  49. 49.0 49.1 ലാഹോർ ഗൂഢാലോചനാ കേസ് വിചാരണ ഷഹീദ്ഭഗത് സിംഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത് - അദ്ധ്യായം 11
  50. ഭഗത് സിംഗ് - ഡോക്ടർ.റാണപുറം. 47
  51. വികാസ്, കഹോൽ (11-8-2011). "ഖുശ്വന്ത് സിംഗ അക്യൂസ്ഡ് ഓഫ് ട്വിൽടിംഗ് ഫാക്ട്സ്". ഇന്ത്യാ ടുഡേ. 
  52. 52.0 52.1 കെ.എസ്, കൂനർ; സിന്ധർ (2005). മാർട്ടിർഡം ഓഫ് ഷഹീദ് ഭഗത് സിംഗ്. യൂണിസ്റ്റാർ ബുക്സ്.
  53. 53.0 53.1 53.2 ലാഹോർ ഗൂഢാലോചനാ കേസ് വിചാരണ ഇന്ത്യൻ ലോ ജേണലിൽ നിന്നും ശേഖരിച്ചത്
  54. 54.0 54.1 മിയാൻവാലി ജയിലിലെ സത്യാഗ്രഹസമരം ഷഹീദ്ഭഗത് സിംഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത് - അദ്ധ്യായം 10
  55. ചമൻ, ലാൽ (15-8-2011). "റെയർ ഡോക്യുമെന്റ്സ് ഓഫ് ഭഗത് സിംഗ് ട്രയൽ ആന്റ് ലൈഫ് ഇൻ ജെയിൽ". ദ ഹിന്ദു. 
  56. ഭഗത് സിംഗ് - ഡോക്ടർ.റാണപുറം.47
  57. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 86
  58. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 87
  59. 59.0 59.1 59.2 ഭഗത് സിംഗിനെതിരേയുള്ള കുറ്റപത്രം ഇന്ത്യൻ ലോ ജേണൽ
  60. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 89
  61. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 90
  62. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 93
  63. ഭഗത് സിംഗ് - ഡോക്ടർ.റാണപുറം.95
  64. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 129
  65. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 120
  66. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 120
  67. ഭഗത് സിംഗ് - ഡോക്ടർ.റാണപുറങ്ങൾ.95-96
  68. എസ്., റാം (2005). ഷഹീദ് ഭഗത് സിംഗ് - പേട്രിയോട്രിസം,സാക്രിഫൈസ് & മാർട്ടിഡം. കോമൺവെൽത്ത് പബ്ലിഷേഴ്സ്. p. 150. ISBN 978-8171699513. http://books.google.com.sa/books?ei=9Hw4UaTHFsmHtAbt14DgAg&id.
  69. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 122-124
  70. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 128
  71. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 138
  72. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം.139
  73. അജയഘോഷ് ഭഗത് സിംഗിന്റെ ജയിലിലെ കാലം ഓർമ്മിക്കുന്നു ഷഹീദ് ഭഗത് സിംഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
  74. ദത്ത, വി.എൻ (27 ജൂലൈ 2008). "മഹാത്മാഗാന്ധിയും ഭഗത് സിംഗിന്റെ രക്തസാക്ഷിത്വവും". ദ ട്രൈബ്യൂൺ (ഇന്ത്യ). 
  75. വിപ്ലവകാരികളുടെ വധശിക്ഷ റദ്ദാക്കാൻ ഗാന്ധി ആത്മാർത്ഥമായി ശ്രമിച്ചിരുന്നു ഷഹീദ്ഭഗത് സിംഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
  76. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 139
  77. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 26
  78. ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ - കുൽദ്ദീപ് നയ്യാർപുറം. 27
  79. "ഞാൻ എന്തുകൊണ്ട് ഒരു നിരീശ്വരവാദിയായി". ഫ്രണ്ട് ലൈൻ. 10-02-2007. 
  80. അസ്സംബ്ലി ഹാളിൽ വിതരണം ചെയ്ത ലഘുലേഖ മാർക്സിസ്റ്റ് ആർക്കൈവിൽ നിന്നും ശേഖരിച്ചത്
  81. ഭഗത് സിംഗിന്റെ വായനാശീലത്തെക്കുറിച്ച് ഷഹീദ് ഭഗത് സിംഗ് എന്ന വെബ് വിലാസത്തിൽ നിന്നും ശേഖരിച്ചത്
  82. ഭഗത് സിംഗിന്റെ വിപ്ലവപൈതൃകംമാർക്സിസ്റ്റ്.കോം - ശേഖരിച്ചത് 1 ഒക്ടോബർ 2012
  83. ഭഗത് സിംഗിന്റെ ജന്മദിനാഘോഷംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ - ഔദ്യോഗിക വിലാസം
  84. അരാജകത്വവാദത്തിൽനിന്നും മാർക്സിസത്തിലേക്ക്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് - ലെനിസിസ്റ്റ്‍) ഔദ്യോഗിക വെബ് വിലാസം


India1931flag.png      ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ           Marche sel.jpg
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - കൂടുതൽ...
"http://ml.wikipedia.org/w/index.php?title=ഭഗത്_സിംഗ്&oldid=1733465" എന്ന താളിൽനിന്നു ശേഖരിച്ചത്