മക്ക
അക്ഷാംശവും രേഖാംശവും: 21°25′00″N 39°49′00″E / 21.4166667°N 39.8166667°E
| മക്ക / മക്കതുൽ മുകറമ | |||
|---|---|---|---|
| മക്കയിലെ കഅബക്ക് ചുറ്റും വിശ്വാസികൾ | |||
|
|||
| Nickname(s): ഉമ്മുൽ ഖുറ (ഗ്രാമങ്ങളുടെ മാതാവ്) | |||
| സൗദി അറേബ്യൻ ഭൂപടത്തിൽ മക്കയുടെ സ്ഥാനം | |||
| രാജ്യം | |||
| പ്രവിശ്യ | മക്ക പ്രവിശ്യ | ||
| കഅബ നിർമ്മിച്ചത് | +2000 BC | ||
| Established | Unknown | ||
| സൗദി അറേബ്യയിൽ ലയിച്ചത് | 1924 | ||
| ഭരണം | |||
| • മേയർ | ഒസാമ അൽ-ബാർ | ||
| • പ്രവിശ്യാ ഗവർണർ | ഖാലിദ് അൽ-ഫൈസൽ | ||
| വിസ്തീർണ്ണംMecca Municipality | |||
| • Urban | 850 km2 (328.2 sq mi) | ||
| • മെട്രോ | 1,200 km2 (463.3 sq mi) | ||
| ജനസംഖ്യ (2007) | |||
| • നഗരം | 1 | ||
| • സാന്ദ്രത | 4,200/km2 (2,625/sq mi) | ||
| • Urban | 2 | ||
| • മെട്രോ | 2 | ||
| Makkah Municipality estimate | |||
| സമയമേഖല | EAT (യു.ടി.സി.+3) | ||
| • (വേനൽക്കാലസമയം) | EAT (യു.ടി.സി.+3) | ||
| പോസ്റ്റ് കോഡ് | (5 digits) | ||
| Area code(s) | +966-2 | ||
| വെബ്സൈറ്റ് | Mecca Municipality | ||
സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ് മുസ്‌ലിങ്ങളുടെ വിശുദ്ധ നഗരമായ മക്ക (അറബി: مكة / مكّة المكرمة). സൗദി അറേബ്യയുടെ ഭാഗമാകുന്നതിന് മുൻപ് ഹിജാസ് ഭരണത്തിൻ കീഴിലായിരുന്നു പുരാതന കാലത്ത് ബക്ക എന്നറിയപ്പെട്ടിരുന്ന മക്ക. 26 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കയിൽ 2007 ലെ കണക്കനുസരിച്ച് 1,700,000 ജനങ്ങൾ അധിവസിക്കുന്നു. കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മക്കയിൽ നിന്നും 80 കി.മി ദൂരം പിന്നിട്ടാൽ ചെങ്കടൽ തീരത്ത് എത്തിചേരാം. സമുദ്ര നിരപ്പിൽ നിന്നും 277 മീറ്റർ ഉയർന്നാണ് മക്ക സ്ഥിതി ചെയ്യുന്നത്. ഇംഗ്ലീഷിൽ ചെറിയ അക്ഷരത്തിലെഴുതുന്ന mecca എന്ന വാക്ക് ഏതെങ്കിലും പ്രത്യേക വിഷയത്തിലെ കേന്ദ്രത്തെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. ഹജ്ജ്, ഉംറ തീർഥാടന കേന്ദ്രം, സംസം കിണർ, മുഹമ്മദ് നബിയുടെ ജന്മ ഗ്രാമം തുടങ്ങി നിരവധി പ്രാധാന്യമുള്ള പ്രദേശമായ മക്കയിലേക്ക് മറ്റു മതസ്ഥർക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മസ്ജിദായ മസ്ജിദുൽ ഹറം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്[1]. ലോകത്തിലെ ഏറ്റവും വലുതും ഉയരമുള്ളതുമായ ക്ലോക്ക് ടവർ മക്കയിലാണ്. നിലവിൽ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയേക്കാൾ 11 മീറ്റർ കുറവാണ് ക്ലോക്ക് ടവറിന്റെ ഉയരം.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
ബക്ക എന്ന പേരിൽ അറിയപ്പെട്ടിരുന്ന പുരാതന ഗ്രാമം പിന്നീട് മക്ക എന്ന പേരിൽ അറിയപ്പെട്ടു എന്നാണു ചരിത്രകാരനായ ഇബ്‌നു ഖൽദൂൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലീഷിൽ സ്ഥലനാമം Mecca എന്നും Makkah എന്നും എഴുതാറുണ്ട്. ബക്ക എന്നത് കഅബയെ സൂചിപ്പിക്കുമ്പോൾ മക്ക എന്നാൽ പട്ടണത്തെയും ഉദ്ദേശിക്കുന്നു എന്നാണ് പ്രമുഖ മുസ്‌ലിം നിയമ വിദഗ്ദ്ധനായ അൽ-നഖായിയുടെ പക്ഷം. മറ്റൊരു ചരിത്രകാരനായ അൽ-സുഹരി വ്യക്തമാക്കുന്നത് ബക്ക എന്നാൽ മസ്ജിദുൽ ഹറമും പവിത്രമായ മക്ക നഗരത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും ആണ് എന്നാണ്. പൊക്കിൾ തടം എന്നർത്ഥം വരുന്ന ബക്ക എന്ന അറബി വാക്ക് വന്നത് മക്ക ഭൂമിയുടെ കേന്ദ്ര ബിന്ദുവായത് കൊണ്ടാണെന്നും പറയപ്പെടുന്നു. കൂടാതെ മക്ക ഗ്രാമങ്ങളുടെ മാതാവായും (The Mother of Villages) പുകഴത്തപ്പെടുന്നുണ്ട്[2] മക്കക്ക് ആ പേരു ലഭിക്കാൻ കാരണം, അത് പാപങ്ങളെ മായ്ച്ച് കളയുന്നതുകൊണ്ട്, ജനങ്ങളെ ആകർഷിക്കുന്നതുകൊണ്ട്, വെള്ളം കുറവായതു കൊണ്ട്, ഭൂമിയുടെ മധ്യത്തിലായതു കൊണ്ട് എന്നിങ്ങനെ വിവിധ അഭിപ്രായങ്ങൾ ഇസ്‌ലാം മതപണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്[3].
[തിരുത്തുക] ചരിത്രം
ഇസ്ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമാണ് മക്ക. അതിപുരാതനകാലം മുതൽ ജനവാസമുണ്ടായിരുന്ന, പൊതുവർഷാരംഭത്തിനു മുൻപ് രണ്ടായിരമാണ്ടിൽ ഇബ്രാഹിം നബിയുടെ പ്രബോധന കേന്ദ്രമായി തീരുകയും ചെയ്ത ഈ പ്രദേശം വിവിധ പ്രവാചകരുടെയും രാജാക്കൻമാരുടെയും താവളമായിരുന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇസ്‌ലാമിക ചരിത്രത്തിലെ പ്രാധാന്യമുള്ള വിവിധ സ്ഥലങ്ങൾ മക്കയിലുണ്ട്. സംരക്ഷണത്തിലെ വീഴ്ച മൂലം പല ചരിത്ര സ്ഥാപനങ്ങളും നാമാവശേഷമായിട്ടുണ്ട്. അതിനാൽ അടുത്ത കാലത്തായി സൗദി ഗവൺമെന്റ് പുരാവസ്തു സംരക്ഷണത്തിനും മക്കാ, മദീന പട്ടണങ്ങളിലെ ചരിത്ര പ്രധാന സ്ഥാപനങ്ങളും സ്മാരകങ്ങളും സംരക്ഷിക്കുന്നതിനും ഒരു പ്രത്യേക സമിതിക്ക് രൂപം കൊടുത്തിട്ടുണ്ട്[4].
[തിരുത്തുക] പുരാതന ചരിത്രം
നാലായിരം വർഷങ്ങൾക്കു മുമ്പ് തുടങ്ങുന്നതാണ് മക്കയുടെ ചരിത്രം. നാല് ഭാഗവും വരണ്ട കുന്നുകളാൽ ചുറ്റപ്പെട്ട ചെറിയ ഗ്രാമമായിരുന്നു മക്ക. ഇബ്രാഹിം നബി അവരുടെ മകൻ ഇസ്മായിൽ നബിയുടെ സഹായത്തോടെ മരുഭൂമിയിൽ കഅബപുനർ നിർമ്മിക്കുന്നത് മുതൽ തുടങ്ങുന്നു മക്കയുടെ ചരിത്രം. അറേബ്യയിലെ ബാബിലോണിലായിരുന്നു ഇബ്രാഹിം നബിയുടെ ജനനം. അറിയപ്പെട്ട ചരിത്രപ്രകാരം മക്കയിൽ സ്ഥിര ജനവാസമാരംഭിച്ചത് ഇസ്മാഈലിന്റെ കാലം മുതൽക്കാണ്. ഇറാഖിൽ നിന്ന് ഇബ്രാഹിം നബി സ്വപുത്രനെയും പത്നിയെയും മക്കയിലെത്തിച്ചു പുതിയ കുടുംബത്തിനസ്ഥിവാരമിടുകയായിരുന്നു. മക്കളില്ലാതെ വിഷമിച്ച അദ്ദേഹത്തിന് വയസ്സുകാലത്ത് ദൈവം വരദാനമെന്നോണം രണ്ടാം ഭാര്യ ഹാജിറയിൽ ഒരു മകനെ നൽകി. മക്കാ മരുഭൂമിയിൽ ഹാജിറയും കുഞ്ഞു ഇസ്മായിലും ഒരിക്കൽ ഒറ്റപ്പെട്ടുപോയി. കുഞ്ഞ് ദാഹിച്ചു കരഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഹാജിറ ദൈവത്തെ ധ്യാനിച്ച് സഫ മർവ എന്നീ കുന്നുകളിലൂടെ ഓടിക്കയറി. കുഞ്ഞിനെ കിടത്തിയ സ്ഥലത്ത് ഒരു ഉറവ പൊട്ടിയൊഴുകുന്നു. അതാണ് സംസം എന്ന ദിവ്യതീർത്ഥം. ഇത് ഇന്നും മക്കയിലെത്തുന്ന തീർത്ഥാടകരുടെ ദാഹം ശമിപ്പിക്കുന്നു. മക്കയിൽ ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവർ സഫയിൽനിന്ന് മർവയിലേയ്ക്കും തിരിച്ചും ഏഴുതവണ നടക്കുന്നു. ഹാജറയുടെ സഫ-മർവ ഓട്ടം അനുസ്മരിച്ചാണ് ഈ ചടങ്ങ്[5] .
തരിശു ഭൂമിയായിരുന്ന മക്കയിൽ വെച്ച് ഇബ്രാഹിം നബിയുടെ പ്രാർഥന മക്ക എന്ന വിശുദ്ധ നഗരത്തിന്റെ രൂപീകരണത്തിലും സ്ഥാപനത്തിലും നിർണായക പങ്ക് വഹിച്ചതായാണ് ചരിത്രം പറയുന്നത്. മക്കയുടെ പുരാതനമായ പ്രകൃതിയനുസ്മരിച്ചു കൊണ്ട് അതിൽ മനുഷ്യവാസത്തിനും ആകർഷണത്തിനും അനിവാര്യമായ സാഹചര്യ സൃഷ്ടിക്കായി ഇബ്രാഹീം നബി തന്റെ പ്രാർത്ഥനയിൽ ആവശ്യപ്പെടുകയായിരുന്നു. ഒരു തരിശുനിലം ആയതു കൊണ്ട് അവിടം ഒരു താമസസ്ഥലമായി സ്വീകരിക്കുന്നതിന് ആരും തയ്യാറായിരുന്നില്ല. അതിനാൽ തന്നെ ഇബ്രാഹീം നബി മക്കയെ ഒരു ആകർഷക ഭൂമിയായിത്തീരുന്നതിന് ആവശ്യമായ ഭൌതിക സാഹചര്യവുമാവശ്യപ്പെട്ടു . സംസമിന്റെ സ്രോതസ്സും ഏറ്റവും കൂടുതൽ ഭക്ഷ്യവിഭവങ്ങളും പഴങ്ങളും ഇറക്കുമതി ചെയ്യപ്പെടുന്ന കേന്ദ്രവുമായി മക്കാ ദേശം മാറി. ലോകമുസ്ലിംകൾക്ക് പുണ്യതീർഥമായ സംസം, ഇന്നും വറ്റാത്ത നീരുറവയാണ്. നിരന്തരം പമ്പ് ചെയ്തിട്ടും ലോഭമനുഭവപ്പെടാതെ അത് ഇന്നും പ്രവഹിചുകൊണ്ടിരിക്കുന്നു. അതോടൊപ്പം ചരിത്രപ്രധാനവുമാണത്. ഒരു നാടിനെ നഗരമാക്കി ലോകത്തിന്റെ ശ്രദ്ധാബിന്ദുവാക്കി മാറ്റിയതിൽ സംസമിന് പ്രത്യക്ഷമായിത്തന്നെ പങ്കുണ്ട്. സഞ്ചാരികളും കച്ചവടക്കാരും ഒരു വിശ്രമ കേന്ദ്രമെന്ന നിലയിൽ മക്കയെ ഉപയോഗിച്ചിരുന്നു. യമനിലെ ജുർഹും ഖബീലക്കാരായ ഒരു യാത്രാ സംഘം മക്കയുടെ പരിസരത്തെത്തിയപ്പോൾ അവിടെ ജലാശയത്തിനു മീതെ മാത്രം പറക്കാറുള്ള പക്ഷികളുടെ കൂട്ടത്തെ കാണുകയും അതിനെ കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തു. അവരുടെ അറിവനുസരിച്ച് അത് വരെ മക്കയിലെങ്ങും ഒരു ജലാശയത്തിന്റെ സാധ്യത ഇല്ലായിരുന്നു. അവരുടെ അന്വേഷണത്തിൽ വിജനമായ ആ സ്ഥലത്ത് ഹാജറാ ബീവിയും മകൻ ഇസ്മായിലിനെയും കാണുകയും ചെയ്തു. തുടർന്ന് അവർ തങ്ങളുടെ നാട്ടിലെ ബന്ധുക്കളെയും കൂടി അങ്ങോട്ട് വരുത്തി താമസമാക്കി. ഇതോടെ മക്കയിൽ ജനജീവിതത്തിന് തുടക്കമായി[6] .
ഉമ്മുൽ ഖുറാ എന്നും മക്കക്ക് പേരുണ്ട്. പട്ടണങ്ങളുടെ മാതാവ് എന്നാണീ വാക്കിന്റെ അർഥം. ഇവിടെ നിന്നാണ് ലോക നാഗരികത ഉൽഭവിച്ചത് എന്നും അത് കൊണ്ടാണ് ഈ പേര് വരാൻ കാരണമെന്നും പറയപ്പെടുന്നു. ആദി മനുഷ്യന്റെ ഗേഹമാണ് മക്ക. ലോകത്ത് ആദ്യത്തെ ആരാധനാ മന്ദിരം സ്ഥാപിക്കപ്പെട്ടത് മക്കയിലാണ്. ഇബ്റാഹീം നബി ഭാര്യ ഹാജറയെയും മകനെയും താമസിപ്പിക്കുവാൻ തിരഞ്ഞെടുത്തത് ഭൂലോകത്തെ ആദ്യ ദൈവ ഭവനത്തിന് സമീപമാണ്. ജലസേചന സൗകര്യം ലഭ്യമായതോടെ നാടോടി വർഗങ്ങൾ അവിടെ കുടിൽകെട്ടി താമസിക്കാൻ തുടങ്ങി. കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട കെട്ടിടം അന്ന് മക്കയിൽ കഅബാ മന്ദിരം മാത്രമായിരുന്നു. കഅബാ മന്ദിരത്തിനു ചുറ്റും വസിക്കുന്നവർ അവിടെ കെട്ടിടം പണിയുന്നത് അതിനോടുള്ള അനാദരവായി കണക്കാക്കി ടെന്റുകളിലും കൂടാരങ്ങളിലുമാണ് താമസിച്ചിരുന്നത്. ഇപ്രകാരം കാലങ്ങളോളം കൂടാരസമുച്ചയങ്ങളുടെ പ്രവിശാലമായ പട്ടണമായിരുന്നു മക്ക. ജുർഹും ഗോത്രക്കാരാണ് ഹാജറയുടെ കുടിലിനു സമീപം ആദ്യമായി താമസമാക്കിയത്. ഈ ഗോത്രത്തിൽപെട്ട പ്രസിദ്ധനായ മുളാളിന്റെ മകളെയാണ് ഇസ്മാഈൽ വിവാഹം കഴിച്ചത്. മക്കയിലെ ദേവാലയമായ കഅബാ മന്ദിരം അലങ്കാരവും പ്രൗഢിയുമില്ലാത്ത, ലാളിത്യത്തിന്റെ പ്രതീകമായിരുന്നു. മേൽക്കൂരയോ വാതിൽപൊളിയോ ഒന്നുമില്ലാത്ത ചതുരാകൃതിയിലുള്ള ഒരു നിർമ്മിതി. യൂസഫ് നബി അതിന്റെ മേലധികാരിയായപ്പോൾ അദ്ദേഹം അതിന് ഈന്തപ്പനത്തടി കൊണ്ട് മേൽക്കൂര പാകി. പിന്നീട് വന്ന ഭരണാധികാരികളിൽ ചിലർ ആ കഅബക്ക് സ്വർണം ചാർത്തിയതായും ചരിത്രത്തിലുണ്ട്. യാതൊരു കൃഷിയുമില്ലാത്ത ഈ മലഞ്ചെരുവിൽ, അതിന്റെ ജീർണാവസ്ഥ മാറ്റി പുനരുദ്ധരിക്കുന്ന പ്രവൃത്തി അവർ നിർവഹിച്ചു. അവിടെ വിവിധ ജനവിഭാഗങ്ങൾ ഒത്തുകൂടി. ജനവാസം പുനരാരംഭിച്ചു. നാഗരികത വളർന്നു വികസിച്ചു. ഇബ്റാഹീം നബിയും മകൻ ഇസ്മാഈലും കൂടി ദൈവിക ഭവന(കഅബ)ത്തിന്റെ പുനർനിർമാണം നടത്തി. ഭൂമിശാസ്ത്രപരമായി ഭൂമിയുടെ മധ്യഭാഗത്താണ് മക്ക നില കൊള്ളുന്നത്. അത് കൊണ്ട് തന്നെ ഭൂലോകത്തിന്റെ കേന്ദ്ര ബിന്ദുവാണ് മക്ക[7] .
[തിരുത്തുക] മുഹമ്മദ് നബി
സൗദി അറേബ്യയിലെ ഹിജാസ് പ്രവിശ്യയിൽ പെട്ട മക്കയിലെ പ്രമുഖ ഗോത്രമായിരുന്ന ഖുറൈശി ഗോത്രത്തിലെ ഉന്നതമായ ഹാഷിം കുടുംബത്തിൽ ക്രിസ്തു വർഷം 571 ഏപ്രിൽ 20-നാണ് പ്രവാചകൻ മുഹമ്മദിന്റെ ജനനം. പിതാവ് അബ്ദുള്ള മുഹമ്മദിന്റെ ജനനത്തിന് മുന്പ് തന്നെ മരിച്ചു. അനാഥനായി പിറന്ന കുഞ്ഞിന്റെ സംരക്ഷണം പിതാമഹനായ അബ്ദുൽ മുത്വലിബ് ഏറ്റെടുത്തു. ബാല്യകാലം ആടുകളെ മേച്ചായിരുന്നു ജീവിതം കഴിച്ചുകൂട്ടിയിരുന്നത് . മഹത്തായ സ്വഭാവത്തിനുടമായ നബി തന്റെ യൗവ്വനം കച്ചവടരംഗത്ത് കഴിച്ചുകൂട്ടി. പ്രവാചകൻ തൻറെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ ഖദീജയെ വിവാഹം കഴിച്ചു. അന്ന് ഖദീജക്ക് നാൽപത് വയസ്സായിരുന്നു പ്രായം. ഖദീജയുമായി നടന്ന വിവാഹത്തിന് പ്രവാചകൻ 20 ഒട്ടകമായിരുന്നു മഹ്റായി നൽകിയത് എന്നും അബുത്വാലിബ് ആയിരുന്നു വിവാഹ ഖുത്വുബ നിർവ്വഹിച്ചത് എന്നും ചരിത്രത്തിൽ കാണാവുന്നതാണ്. നബിയുടെ ഒന്നാമത്തെ വിവാഹമായിരുന്നു ഇത്. ഖദീജയിൽ കാസിം, അബ്ദുല്ല എന്നീ രണ്ട് ആൺമക്കളും സൈനബ, റുഖിയ്യ, ഉമ്മുകുൽഥൂം, ഫാത്വിമ എന്നീ നാല് പെൺമക്കളും ജനിച്ചു[8].
നബിക്ക് മുപ്പത്തഞ്ച് വയസ്സ് പ്രായമായ സമയത്ത്, അതിശക്തമായ നിലക്കുണ്ടായ വെള്ളപ്പൊക്കവും മറ്റും കാരണത്താൽ കഅബാലയത്തിന് കേടുപാടുകൾ സംഭവിക്കുകയും ഖുറൈശികൾ അത് പുതുക്കിപ്പണിയാൻ തീരുമാനിക്കുകയും ചെയ്തു. വലീദ്ബ്നു മുഗീറയുടെ നേതൃത്വത്തിൽ കഅബ പുതുക്കിപ്പണിയുന്ന ജോലി ആരംഭിച്ചു. മക്കയിലെ നാട്ടുപ്രമാണിമാരും ഗോത്രത്തലവന്മാരും പ്രസ്തുത പുണ്യകർമ്മത്തിൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്തു. മക്കയിൽ അക്കാലത്ത് നിലനിന്നിരുന്ന വിഗ്രഹാരാധന, മദ്യപാനം, ചൂതാട്ടം, പലിശ തുടങ്ങിയ ജനദ്രോഹപരവും നീചവുമായ കാര്യങ്ങളോട് അങ്ങേയറ്റം അമർഷം തോന്നുകയും അതിൽ നിന്നും അത്തരം ദുർവൃത്തികളിലേർപ്പെട്ടുകൊണ്ടിരിക്കുന്നവരിൽ നിന്നും അകന്ന് ഏകനായി ജീവിക്കാനുള്ള താൽപ്പര്യം ജനിക്കുകയും ചെയ്ത മുഹമ്മദ് അതിനായി മക്കയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം ദൂരമുള്ള ജബൽനൂർ എന്ന പർവ്വതമുകളിലെ ഹിറാ ഗുഹയിൽ ഏകാന്തമായി പ്രാർത്ഥനയിൽ മുഴുകുകയും ചെയ്തു. ശത്രുക്കളുടെ നിരന്തര ആക്രമണങ്ങളും പരിഹാസവും കാരണം മുഹമ്മദ് നബി മക്കയിൽ ഒളിവിൽ താമസിക്കുകയും പിന്നീട് യദ് രിബ് (മദീന) എന്ന സ്ഥലത്തേക്ക് പാലായനം ചെയ്യുകയും ചെയ്തു. അറുപത്തി മൂന്നാമത്തെ വയസിൽ മദീനയിൽ വെച്ച് മുഹമ്മദ് നബി മരണപ്പെട്ടു[9].
[തിരുത്തുക] ഹുദൈബിയ സന്ധി
പ്രവാചകൻ മുഹമ്മദ് നബിയും അനുയായികളും എതിർ വിഭാഗമായ ഖുറൈഷികളും തമ്മിൽ മക്കയിൽ വെച്ച് നടത്തിയ ഒരു കരാറാണ് ഹുദൈബിയ സന്ധി. ചരിത്രപ്രസിദ്ധമായ ഹുദൈബിയ സന്ധി മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം കയ്‌പും മധുരവും നിറഞ്ഞതായിരുന്നു. എതിരാളികൾ മുന്നോട്ടുവെച്ച മുഴുവൻ വ്യവസ്ഥകളും അംഗീകരിച്ചാണ് മുഹമ്മദ് നബി കരാറൊപ്പിട്ടത്. ദീർഘമായ സംഭാഷണങ്ങളുടെ അവസാനം സന്ധി വ്യവസ്ഥകൾ ഇങ്ങനെ നിലവിൽ വന്നു[10].
- മുസ് ലിങ്ങളും ഖുറൈശികളും തമ്മിൽ പത്ത് വർഷത്തിന് യുദ്ധം ഉണ്ടാവില്ല
- ഈ വർഷം മുസ്ലിങ്ങൾ മടങ്ങിപ്പോകണം. അടുത്തവർഷം മക്കയിൽ നിരായുധരായി വന്നു മൂന്ന് ദിവസം താമസിച്ച്, ഉംറ നിർവ്വഹിച്ച് തിരിച്ച് പോവാം
- ഖുറൈശികൾക്കും മുസ്ലിങ്ങൾക്കും ഇഷ്ടമുള്ള ഗോത്രങ്ങളുമായി സന്ധി ചെയ്യാം
- ഖുറൈശികളുടെ ഭാഗത്ത് നിന്നും രക്ഷിതാക്കളുടെ അനുവാദമില്ലാതെ ആരെങ്കിലും മദീനയിൽ അഭയം തേടിയാൽ അവരെ തിരിച്ചയക്കണം. എന്നാൽ മുസ്ലിം പക്ഷത്ത് നിന്നും ആരെങ്കിലും മക്കയിൽ വന്ന് അഭയം തേടിയാൽ അവരെ തിരിച്ചയക്കേണ്ടതില്ല
[തിരുത്തുക] ആനക്കലഹ സംഭവം
മക്കയെ ആക്രമിക്കാനായി യമനിൽ നിന്നും പുറപ്പെട്ട അബ്രഹത്തിന്റെ ആനപ്പടയെ തുരത്തിയോടിച്ച സംഭവം മക്കാ ചരിത്രത്തിൽ തിളങ്ങുന്ന ഒരധ്യായമാണ്. മുഹമ്മദ് നബി ജനിച്ച വർഷമാണ് ഇത് നടന്നത്. കഅബ പൊളിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആനപ്പട അടക്കം സർവസന്നാഹവുമായിവന്ന അബ്റഹത് രാജാവിനെയും സൈന്യത്തെയും പക്ഷികളെക്കൊണ്ട് അല്ലാഹു നശിപ്പിച്ചു കളഞ്ഞു എന്നാണ് ഇസ്ലാമിക് ചരിത്ര ഗ്രന്ഥങ്ങളിൽ പറയുന്നത്. പ്രസ്തുത സംഭവം അനുസ്മരിച്ചുകൊണ്ട് ചരിത്രകാരന്മാർ ആ വർഷത്തിന് ആനക്കലഹ വർഷം (അറബി-ആമുൽ ഫീൽ) എന്നാണു പറഞ്ഞു വന്നിരുന്നത്[11].
[തിരുത്തുക] ബാങ്ക് വിളി
1,400 ലേറെ വർഷങ്ങളായി ലോകത്തിന്റെ എല്ലാ ഭാഗത്തും മുസ്ലിം പള്ളികളിൽ ഒരേ ഭാഷയിൽ(അറബിയിൽ) ഉയർന്നു കേൾക്കുന്ന ബാങ്ക് വിളി തുടങ്ങിയത് മദീനയിൽ ആണു. ബാങ്ക് വിളി ഒരു പ്രാർത്ഥന അല്ല, മറിച്ച് നമസ്കാര സമയമായെന്നും, അത് കൊണ്ട് പള്ളികളിലേക്ക് വരുവിൻ എന്നും വിശ്വാസികളെ ഓർമ്മപ്പെടുത്താനുള്ള ഒരു പൊതു മാധ്യമമാണ്. എത്യോപ്യയിൽ നിന്നും മക്കയിലേക്ക് അടിമകളായി കൊണ്ടുവന്ന കുടുംബത്തിലെ അംഗമായിരുന്ന ബിലാൽ ഇബ്‌നു റബാഹ് എന്ന കറുത്ത വർഗ്ഗക്കാരന്റെ ശബ്ദത്തിലൂടെയാണ് ആദ്യം ബാങ്ക് വിളി ഉയർന്നത്. മുഹമ്മദ് നബി മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തതിനു ശേഷം ഏതാണ്ട് രണ്ട് കൊല്ലം കഴിഞ്ഞാണ് നമസ്കാര സമയം അറിയിക്കാൻ ബാങ്ക് വിളിക്കുന്ന പതിവ് തുടങ്ങിയത്. ഉച്ചഭാഷിണി ഇല്ലാത്ത അക്കാലത്ത് കനത്തതും ഉറച്ചതും വിദൂരത്തേക്ക് എത്തിച്ചേരുന്നതുമായ ശബ്ദമുള്ളവരായിരുന്നു ബാങ്ക് വിളിച്ചിരുന്നത്. പ്രവാചകൻറെ മരണ ശേഷം ബിലാൽ ബാങ്ക് വിളി നിർത്തി. വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം പിന്നീട് ബാങ്ക് വിളിച്ചത്. ബാങ്ക് വിളി വരുന്നതിനു മുമ്പ് മരക്കഷണങ്ങൾ കൂട്ടിയടിച്ച് ശബ്ദം ഉണ്ടാക്കുകയായിരുന്നു പതിവ്[12][13].
[തിരുത്തുക] ആധുനിക ഭരണത്തിനു മുമ്പ്
ക്രിസ്തുവിന് രണ്ടു സഹസ്രാബ്ദങ്ങൾക്കു മുൻപ് ഇന്നത്തെ ഇറാക്കിലെ ഊർ പ്രദേശത്ത് നിപുണനായ ഇബ്റാഹീം എന്ന പ്രവാചകൻ (അബ്രഹാം എന്ന് ബൈബിൾ ഭാഷ്യം) തന്റെ ഭാര്യയെയും ഇസ്മാഈൽ എന്ന കുഞ്ഞിനെയും വളരെ വിദൂരത്തുള്ള മക്കയിൽ കൊണ്ടുവിട്ടു. അവിടെ നിന്നും തുടങ്ങുന്ന മക്ക ചരിത്രം പതുക്കെ പതുക്കെ മക്ക ഉൾപ്പെട്ട ഹിജാസിന്റെ സമൃദ്ധിയിൽ എത്തുകയായിരുന്നു. കഅബക്ക് ചുറ്റുമുള്ള മസ്ജിദുൽ ഹറം സ്ഥിതി ചെയ്യുന്ന താഴ്ന്ന പ്രദേശത്തിന് ബത്ഹ (താഴ്വാരം) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മസ്ജിദുൽ ഹറമിന്റെ പടിഞ്ഞാറ് ഭാഗത്തിന് ഹജൂൻ എന്നും മഅല (ഉയർന്ന ഭാഗം) എന്നും തെക്ക് പടിഞ്ഞാറ് ഭാഗത്തിന് മിസ്ഫല (താഴ്ന്ന ഭാഗം) എന്നും അറിയപ്പെട്ടു. മുഹമ്മദ് നബി ജനിച്ചതും വളർന്നതും മുഅല ഭാഗത്തായിരുന്നു എന്നാണ് ചരിത്രം പറയുന്നത്. അക്കാലത്തു മസ്ജിദുൽ ഹറമിലേക്ക് മുഖ്യമായും മൂന്നു പ്രവേശന കവാടങ്ങളാണ് ഉണ്ടായിരുന്നത്. പിന്നീട് മണൽക്കാടിനു നടുവിലെ പാറക്കൂട്ടങ്ങൾ നിറഞ്ഞ മക്കയിൽ ഒരു വലിയ നാഗരികത ഉടലെടുക്കുകയായിരുന്നു. അതിനു കാരണം ഒരിക്കലും വറ്റാത്ത ജലസ്രോതസ്സായ സംസം എന്ന നീരുറവയായിരുന്നു.
ആധുനിക ഭരണത്തിനു മുമ്പ് മക്കയുടെ നിലനിൽപ്പ് തന്നെ വിദേശികളെ സ്വീകരിക്കുന്നതിലൂടെയായിരുന്നു. അക്കാലത്ത് കാൽ നടയായും പിന്നീട് കപ്പൽ വഴിയും മാസങ്ങളോളം സഞ്ചരിച്ചു കൊണ്ടാണ് ആളുകൾ ഹജിനു വേണ്ടി മക്കയിലെത്തിയിരുന്നത്. മക്കയുടെ ജനസംഖ്യയിലേറെയും ആധുനിക ഭരണത്തിനു മുമ്പ് ഹജ്ജിനു വന്ന് നാട്ടിലേക്ക് മടങ്ങാതിരുന്നവരും അവരുടെ പരമ്പരകളുമാണ്. എല്ലാ രാജ്യങ്ങളുടേയും വേരുള്ള ഒരു നഗരമായി മക്ക വളർന്നു കൊണ്ടിരുന്നു[14].
[തിരുത്തുക] 1916-ലെ മക്ക യുദ്ധം
1916 ജൂൺ-ജൂലൈ മാസങ്ങളിലാണ് മക്ക യുദ്ധം നടന്നത്. അന്നത്തെ മക്ക ഗവർണറും(ഹിജാസ്), ബനൂ ഹാഷിം ഗോത്ര തലവനുമായ ഹുസൈൻ ബിൻ അലി ഒട്ടോമാൻ സാമ്രാജ്യവുമായി മക്കയിൽ വെച്ച് 1916 ജൂലൈ 10-നു തുടങ്ങിയ യുദ്ധമാണ് മക്ക യുദ്ധം. ഒന്നാം ലോക മഹാ യുദ്ധത്തിന്റെ അറബ് പതിപ്പായാണ് ഇത് അറിയപ്പെടുന്നത്[15].
[തിരുത്തുക] ആധുനിക മക്ക
ആധുനിക സൗദി അറേബ്യയിലെ മക്ക പ്രവിശ്യയുടെ തലസ്ഥാന നഗരം കൂടിയായ മക്ക, അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്ന ചെങ്കടൽ തീരത്തുള്ള തുറമുഖ നഗരമായ ജിദ്ദയിൽനിന്ന് 73 കിലോമീറ്റർ ഉള്ളിലോട്ടുമാറി സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽനിന്ന് 277 മീറ്റർ(910 അടി) ഉയരത്തിലാണ് മക്കയുടെ സ്ഥാനം. ഭൂമിയുടെ കരഭാഗത്തിൽ തൊട്ടുതൊട്ടു കിടക്കുന്ന ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക വൻകരകൾ ഉൾക്കൊള്ളുന്ന കരഭാഗത്തിന്റെ ഏതാണ്ട് മധ്യത്തിലാണ് ഇത്[16].
[തിരുത്തുക] വികസന പ്രവർത്തനങ്ങൾ
സൗദി അറേബ്യയിലെ സൌദ് കുടുംബത്തിന്റെ കീഴിലാണ് ആധുനിക മക്കയിലും വികസനത്തിന്റെ സുവർണ കാലത്തിനു തുടക്കമായത്. എണ്ണ സമ്പത്തിന്റെ സമൃദ്ധിയും വികസന പ്രവർത്തനങ്ങളിലെ നിപുണതയും ഇവിടെ വികസനത്തിന് ആക്കം കൂട്ടി. ഹറം മസ്ജിദ് സമീപത്തെ കുന്നുകളിലേക്ക് വരെ വലുതാക്കി. ഇന്ന് സഫ-മർവ കുന്നുകൾ വരെ ഹറം പള്ളിയുടെ ഭാഗമാണ്. സൌദ് കുടുംബത്തിന്റെ ഒന്നാം പുനർ നിർമാണത്തിൽ തന്നെ പള്ളിക്ക് നാല് മിനാരങ്ങളും സഫാ-മർവാ പാതയിൽ മേൽക്കൂരയും പണിതു.
[തിരുത്തുക] ഫഹദ് രാജാവിന്റെ കാലഘട്ടം
ഫഹദ് രാജാവിന്റെ ഭരണകാലത്ത് 1982 മുതൽ 1988 വരെയാണ് മസ്ജിദുൽ ഹറമിന്റെ അടുത്ത ഘട്ടം വികസന പ്രവർത്തനങ്ങൾ നടന്നത്. ഇക്കാലത്ത് പള്ളിക്ക് പുറത്തെ പ്രാർഥനാ സ്ഥലങ്ങളിൽ സൗകര്യം വർധിപ്പിച്ചു. ഈ സമയത്താണ് ഫഹദ് രാജാവ് തന്റെ സ്ഥാനപ്പേരിൽ മാറ്റം വരുത്തി മക്ക-മദീന മസ്ജിദുകളുടെ പരിപാലകൻ എന്നർത്ഥം വരുന്ന തിരു ഗേഹങ്ങളുടെ പരിപാലകൻ എന്നാക്കി മാറ്റിയത്. മൂന്നാം ഘട്ട വികസനത്തിൽ മസ്ജിദിനു പതിനെട്ടു പുതിയ കവാടങ്ങളും മൂന്നു താഴികക്കുടങ്ങളും നിർമ്മിച്ചു. ഓരോ ഗേറ്റിനും അഞ്ഞൂറ് വീതം മാർബിൾ പാളികളാണ് ഉപയോഗിച്ചത്. തറയിൽ മൊത്തം മാർബിൾ വിരിക്കലും ശീതീകരണ സംവിധാനം പൂർണ തോതിൽ നടപ്പാക്കിയതും ഈ ഘട്ടത്തിലാണ്.
[തിരുത്തുക] അബ്ദുള്ള രാജാവിന്റെ കാലഘട്ടം
അബ്ദുള്ള രാജാവിന് കീഴിൽ ഇപ്പോൾ നടക്കുന്ന ഹറം വികസന പദ്ധതികൾ 2020ൽ പൂർത്തിയാകുന്ന രീതിയിലാണ് പുരോഗമിക്കുന്നത്. ഇതോടു കൂടി മസ്ജിദുൽ ഹറമിലെ പ്രാർഥനാ സൌകര്യങ്ങൾ 35 ശതമാനം വർധിക്കുന്നതാണ്. ദ്രുത ഗതിയിലാണ് മക്കയിൽ വികസന പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നത്[17]. അതിന്റെ ഭാഗമായി ഇപ്പോൾ മക്കയിലെ മസ്ജിദുൽ ഹറം വടക്ക് മുറ്റം വികസനപദ്ധതി പൂർത്തിയായി വരുന്നുണ്ട്. അണ്ടർ ഗ്രൗണ്ടടക്കം നാല് നിലകളോട് കൂടിയാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരോ നിലകൾക്കും മറ്റു നിലകളേക്കാൾ ഉയരം കുറവായിരിക്കും. പാർക്കിങ്, ടോയ്ലറ്റ് സൗകര്യങ്ങളുണ്ടാകും. ഈ നാലു നില കെട്ടിടത്തിന് പുതിയ മസ്അയുടെ ഉയരമുണ്ടായിരിക്കും. ഇതിന് പിന്നിൽ മൂന്ന് മുറ്റങ്ങളുണ്ടായിരിക്കും.ഈ മുറ്റങ്ങളുടെ അണ്ടർ ഗ്രൗണ്ടിലാണ് പൊലീസ്, സിവിൽ ഡിഫൻസ്, റെഡ്ക്രസന്റ് തുടങ്ങിയ വിവിധ സേവന വകുപ്പുകൾ പ്രവർത്തിക്കുക. നിരവധി പേർക്ക് അംഗശുചീകരണം നടത്താൻ കഴിയുന്ന കേന്ദ്രവും മുറ്റങ്ങളുടെ അടി ഭാഗത്ത് ഒരുക്കും. കിങ് അബ്ദുല്ല ഇബ്‌നു അബ്ദുൽ അസീസ് ഗേറ്റ് എന്ന പേരിൽ ഭീമൻ ഗേറ്റ് വടക്ക് മുറ്റത്ത് നിർമ്മിക്കുന്നുണ്ട്. ഇതിന് മുകളിൽ ഹറമിലെ മറ്റ് മിനാരങ്ങളെ പോലെ രണ്ട് മിനാരങ്ങൾ നിർമ്മിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. വടക്ക് മുറ്റത്തെ പാലങ്ങൾ, ഇലക്ട്രിക് കോണികൾ എന്നിവയിലൂടെ ഹറമുമായി ബന്ധിപ്പിക്കുന്നുണ്ട്. മക്കയിൽ നിലവിൽ 2,000 കോടി യു.എസ് ഡോളറിന്റെ പദ്ധതികൾ നിർമാണത്തിലിരിക്കുന്നുണ്ട്[18]. മക്കയിലെത്തുന്ന തീർത്ഥാടകർക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് അതിന്റെ പൂർണതയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്[19].
നാഗരികവും സങ്കേതികവും സുരക്ഷാപരവുമായ മേഖലകളിലൂന്നിയ വികസനമാണ് പുതിയ ഹറം വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഒരേ സമയം പത്ത് ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാൻ പാകത്തിൽ ഹറം കെട്ടിടം വികസിപ്പിക്കുന്നുണ്ട്. തുരങ്കങ്ങളും നടപ്പാതകളും അംഗശുചീകരണങ്ങളും മറ്റു സേവന വകുപ്പുകളും ഉൾകൊള്ളുന്നവിധത്തിൽ ആണ് ഹറം മുറ്റം വികസിപ്പിക്കുന്നത്. എയർകണ്ടീഷനിങ്,വൈദ്യുതി, ജലം തുടങ്ങിയവക്കാവശ്യമായ സംവിധാനങ്ങളും കേന്ദ്രങ്ങളും വികസിപ്പിക്കുക എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പുതിയ ഹറം വികസന പദ്ധതി നടപ്പിലാക്കുന്നത്.മസ്ജിദുൽ ഹറമിന്റെ വടക്ക് മുറ്റത്ത് നിന്ന് ആരംഭിക്കുന്ന പുതിയ വികസന പദ്ധതി പരിസരത്തെ പല പുരാതന ഡിസ്ട്രിക്റ്റുകളിലെ പല ഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാണ്. ഹറമിനടുത്ത മുദ്ദഇ, ശാമിയ, ഖറാറ എന്നീ ഡിസ്ട്രിക്റ്റുകൾ ഇതിലുൾപ്പെടും. കിഴക്ക് ഭാഗത്ത് നിന്ന് ചന്ദ്രക്കല ആകൃതിയിൽ ആരംഭിക്കുന്ന വികസനം പടിഞ്ഞാറ് ശുബൈയ്ക്കയിലെ ഖാലിദ് ബ്‌നു വലീദ് റോഡ് വരെയും അൽമുദ്ദഇ, അബൂസുഫ്‌യാൻ, റാഖൂബ, ശാമിയയിലെ അബ്ദുല്ലാഹിബ്‌നു സുബൈർ റോഡുകളും കടന്ന് ജബലുൽ കഅ്ബ വരെ നീളുന്നതാണ്. നിലവിലുള്ള മെട്രോ റെയിൽവേ പദ്ധതി മക്ക പട്ടണത്തിന്റെ മുഴുവൻ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നുണ്ട്. ഇതിനു വേണ്ടി 180 കി. മീറ്ററിൽ നാല് ട്രാക്കുകളോട് കൂടിയ മെട്രോപാത നിർമ്മിക്കാനാണ് പദ്ധതി. 88 സ്‌റ്റേഷനുകളുണ്ടാകും. മക്കയുടെ പടിഞ്ഞാറ് ഭാഗത്ത് സ്‌റ്റേഷനോട് കൂടിയ മദീന- ജിദ്ദ- മക്ക പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന അൽ ഹറമൈൻ റെയിൽവേ, ജംറയുടെ കിഴക്ക് അവസാനിക്കുന്ന അൽമശാഇർ റെയിൽവേ എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഈ രണ്ട് പദ്ധതികളെയും ഹറമുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഏറ്റവുമൊടുവിലത്തെ കണക്കെടുപ്പ് അനുസരിച്ച് മക്കയിലെ നിലവിലെ ജനസംഖ്യ1.8 ദശലക്ഷത്തിലധികമാണ്. അടുത്ത 20 വർഷത്തിനുള്ളിൽ അത് 2.5 ദശലക്ഷം കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുപുറമെ ഒരോ വർഷവും 20 ലക്ഷത്തിനകം ആളുകൾ ഹജ്ജിനും അഞ്ച് ദശലക്ഷത്തോളം പേർ ഉംറക്കും എത്തുന്നുണ്ട്. ഇവരുടെ യാത്രാ നടപടികൾ എളുപ്പമാക്കാൻ മെട്രോ സഹായിക്കും[20].
[തിരുത്തുക] മക്കയുടെ അതിർത്തികൾ
പരിശുദ്ധ കഅബയ്‌ക്ക് ചുറ്റുമുള്ള പള്ളിയാണ് മസ്ജിദുൽ ഹറാം. ഹറം എന്നറിയപ്പെടുന്ന കഅബക്ക് ചുറ്റുമുള്ള മേഖല ഇബ്റാഹീം നബിയുടെ കാലം മുതലേ അറിയപ്പെട്ടതാണ്. മക്കാ വിജയത്തിന് ശേഷം മുഹമ്മദ് നബി ഹറം മേഖലയുടെ അതിർത്തികൾക്ക് പ്രത്യേക അടയാളമിടാൻ കല്പിച്ചിരുന്നു. അന്ന് മലകളും കുന്നുകളുമായിരുന്നു അടയാളങ്ങൾ. പിന്നീട് വന്ന പല പ്രധാനികളും ഭരണകർത്താക്കളും ഹറമിന്റെ പരിധിയെവിടെയാണെന്ന് ജനങ്ങളറിയാൻ വേണ്ടി അടയാളങ്ങൾ പുതുക്കിക്കൊണ്ടിരുന്നു. അവസാനമായി സഊദി അറേബ്യയുടെ മുൻ ഭരണാധികാരി ഫഹദ് രാജാവ് പ്രമുഖ പണ്ഢിതസഭയുടെ നിർദ്ദേശപ്രകാരം ഏറ്റവും വ്യക്തമായ അടയാളങ്ങൾ ഹറം അതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്നു. വിശുദ്ധ ഹറമിന്റെ അതിർത്തി ഏറ്റവും കൂടുതൽ അകന്നുനിൽക്കുന്നത് പടിഞ്ഞാറു ഭാഗത്തുകൂടി ജിദ്ദാവഴി മക്കയിലേക്ക് പ്രവേശിക്കുന്നിടത്താണ്. പ്രസ്തുത അതിർത്തിയിൽ നിന്ന് കഅബായിലേക്ക് പതിനെട്ട് മൈൽ ദൂരമാണുള്ളത്. ജിദ്ദയിൽ നിന്നും മക്കയിലേക്കുള്ള എക്സ്പ്രസ്സ് റോഡിൽ പെട്ട ഈ സ്ഥലത്തിന് ഹുദൈബിയ എന്നും ശുമൈസി എന്നും പേരുണ്ട്. ഇന്ന് സൗദി അറേബ്യൻ ഭരണകൂടം കൂറ്റൻ കാലുകളിൽ വലിയ ബോർഡുകൾ സ്ഥാപിച്ച് അറബിയിലും ഇംഗ്ലീഷിലും വ്യക്തമായി എഴുതി വെച്ചിട്ടുണ്ട്. വളരെ ദൂരെ നിന്ന് പോലും കാണാൻ കഴിയുന്ന വിധത്തിലാണ് ഇവ സ്ഥാപിച്ചത്. ഏകദേശം 550 ചതുരശ്ര കിലോമീറ്റർ ആണ് ഹറം മേഖലുടെ വിശാലത[21].
ഹറം മേഖലയുടെ പ്രധാന അതിർത്തികളായി കണക്കാക്കുന്ന സ്ഥലങ്ങൾ ഇവയാണ്:
- തൻഈം
മക്കയുടെ വടക്കുഭാഗത്തുള്ള മസ്‌ജിദ് ആഇശ നിലകൊള്ളുന്ന തൻഈം എന്ന സ്ഥലം. ഇവിടെ നിന്ന് കഅബയിലേക്ക് 7.5 കിലോമീറ്ററാണ്. ഇതാണ് കഅബയോട് ഏറ്റവും അടുത്ത അതിർത്തി. ഹറം അതിരുകളിൽ ഏറ്റവും ദൂരം കുറഞ്ഞ തൻഈം പ്രദേശത്തേക്കാണ് അധികമാളുകളും മക്കയിൽ നിന്നും ഉംറക്ക് ഇഹ്റാം ചെയ്യാനുദ്ദേശിച്ച് പോകാറുള്ളത്. അവിടെ മസ്ജിദ് ആഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കാനും മറ്റുമുള്ള സൌകര്യങ്ങളുമുണ്ട്.
- ജിഅറാന
ഹറമിന്റെ മറ്റൊരു അതിർത്തിയാണ് ജിഅറാന. ഇവിടെ നിന്ന് 22 കിലോമീറ്റർ ദൂരമാണ് കഅബയിലേക്ക്. ബനൂതമീം കുടുംബത്തിലെ ഒരു സ്‌ത്രീയുടെ പേരാണിത്. കഅബയുടെ വടക്ക് പടിഞ്ഞാറുഭാഗത്ത് ഇതിന്റെ തൊട്ടടുത്തുള്ള ശരീഫിൽ നിന്ന് ഇപ്പോൾ നേരിട്ട് ഒരു റോഡ് മക്കാ പട്ടണത്തിലേക്കുണ്ട്. ആയിരം പേർക്ക് നമസ്‌കരിക്കാനുള്ള ഒരു പള്ളി ഇവിടെയുണ്ട്. ജിഅറാന എന്ന സ്ഥലത്ത് പോയാണ് മുഹമ്മദ് നബി ഉംറക്ക് ഇഹ്റാം ചെയ്തത്. അതിനാൽ ഏറ്റവും നല്ലത് അവിടെ വെച്ച് ഇഹ്റാം ചെയ്യുന്നതാണ്.
- ഹുദൈബിയ
മക്കയുടെയും ജിദ്ദയുടെയും ഇടയിലുള്ള ഹറം മേഖലയ്‌ക്ക് പുറത്തായി നില്‌ക്കുന്ന ഒരു സ്ഥലമാണ് ഹുദയ്ബിയ. അവിടെയുണ്ടായിരുന്ന ഒരു കിണറിന്റെ പേരാണ് ഹുദയ്ബിയ. ഇപ്പോൾ ഈ സ്ഥലത്തിന് സുമേശിയെന്നാണ് പേര്. ഇവിടെ നിന്ന് 24 കിലോമീറ്ററാണ് മക്കാ പട്ടണത്തിലേക്ക്. ജിദ്ദയുടെയും മക്കയുടെയും ഇടയിലുള്ള പ്രധാന ചെക്ക്‌പോസ്റ്റ് സുമേശിയിലാണ്. ഹിജ്‌റ 6ൽ നടന്ന പ്രശസ്‌തമായ രിദ്‌വാൻ പ്രതിജ്ഞ ഹുദയ്ബിയയിൽ വെച്ചായിരുന്നു. ഹുദയ്ബിയ സന്ധി ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവായിരുന്നു. അവിടെയുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ വെച്ചായിരുന്നു മുഹമ്മദ് നബി പ്രതിജ്ഞയെടുത്തത്.
- നഖ്‌ല
മറ്റൊരു അതിർത്തി മക്കയുടെയും ത്വാഇഫിന്റെയും ഇടയിലുള്ള നഖ്‌ലയാണ്. കഅബയുടെ വടക്ക് സ്ഥിതിചെയ്യുന്ന നഖ്‌ല യമാനിയുടെയും കിഴക്ക് സ്ഥിതിചെയ്യുന്ന നഖ്‌ല ശാമിയുടെയും ഒന്നിച്ചുള്ള കേന്ദ്രമാണ് നഖ്‌ല. മസ്‌ജിദുൽ ഹറാമിൽ നിന്നും 45 കിലോമീറ്റർ ദൂരത്താണ് ഈ സ്ഥലം. മുഹമ്മദ് നബിയുടെ പ്രശസ്തമായ ത്വാഇഫ് യാത്രയുമായി നഖ്‌ല ബന്ധപ്പെട്ടിരിക്കുന്നു. പ്രവാചകത്വത്തിന് ശേഷം മക്കയിലെ ഖുറൈശികളുടെ ഉപദ്രവത്തിൽ നിന്നും രക്ഷ കിട്ടാൻ തന്റെ കുടുംബങ്ങളുള്ള ത്വാഇഫിലേക്ക് പോയി നിരാശനായി മടങ്ങുമ്പോൾ പ്രവാചകൻ വഴിമധ്യേ നഖ്‌ലയിൽ താമസിച്ചിരുന്നു. കൂടാതെ ഇസ്‌ലാമിക ചരിത്രത്തിലെ ഒരുപാട് സംഭവങ്ങൾക്ക് ഈ സ്ഥലം സാക്ഷിയായിട്ടുണ്ട്.
- അറഫ
വിശുദ്ധ ഹറം മേഖലയുടെ മറ്റൊരു അതിർത്തി അറഫയാണ്. ഹജ്ജ് തീർത്ഥാടകർ നിർബന്ധമായും ഒരു ദിവസം പ്രഭാതത്തിനും സൂര്യാസ്‌തമയത്തിനുമിടയിൽ കഴിച്ചുകൂട്ടേണ്ട പ്രദേശമാണിത്. കഅബയിൽ നിന് 18 കിലോമീറ്റർ ദൂരത്താണ് ഈ സമതല പ്രദേശം. മൂന്നരലക്ഷം പേർക്ക് നമസ്‌കരിക്കാൻ സൗകര്യമുള്ള വിശാലമായ മസ്‌ജിദ് നമിറ ഇവിടെയാണ്. ഹറം പരിധിക്ക് പുറത്താണ് അറഫാ പ്രദേശം. അദാത്ത് ലബൻ എന്ന തെക്ക് ഭാഗത്തുള്ള സ്ഥലമാണ് ഹറമിന്റെ മറ്റൊരു അതിർത്തി. മസ്‌ജിദുൽ ഹറാമിൽ നിന്നും 16 കിലോമീറ്റർ ദൂരത്താണിത്. ഇന്ന് ഈ സ്ഥലത്തിന് ഉഖൈശിയ്യ എന്നാണ് പേര്. ആ ഭാഗത്തുണ്ടായിരുന്ന ഒരു നാട്ടുരാജാവായ ഇബ്‌നു ഉഖൈശിന്റെ പേരിലാണ് ഇപ്പോൾ ഈ സ്ഥലം അറിയപ്പെടുന്നത്[22].
[തിരുത്തുക] മക്ക ക്ലോക്ക് ടവർ
ലോകത്തിലെ ഏറ്റവും വലിയ സമയഗോപുരമാണ് മക്ക ക്ലോക്ക് ടവർ[23]. മക്കയിൽ മസ്ജിദുൽ ഹറമിനോട് ചേർന്നുള്ള അബ്രാജ് അൽബൈത്ത് ടവറിലാണ് (മക്ക റോയൽ ക്ലോക്ക് ടവർ). ബുർജ് ഖലീഫ കഴിഞ്ഞാൽ ലോകത്ത് രണ്ടാം സ്ഥാനവും ഈ കെട്ടിടത്തിനാണ്. ലണ്ടൻ ടവറിലുള്ള ബിഗ് ബൻ വാച്ചിന്റെ ആറിരട്ടി വലിപ്പമാണ് മക്ക ടവർ വാച്ചിനുള്ളത്. പകൽവെട്ടത്തിൽ സ്വർണനിറത്തിൽ കാണപ്പെടുന്ന ഘടികാരങ്ങളും ചന്ദ്രക്കലയും രാത്രിവെളിച്ചത്തിൽ ഹരിതപ്പകർച്ച നേടും. ഘടികാരമുഖം രാത്രിയിൽ പ്രകാശമാനമാക്കുന്നതിന് എട്ടു ലക്ഷം എൽ.ഇ.ഡി. ബൾബുകൾ സ്ഥാപിച്ചിട്ടുണ്ട്. ടവറിന്റെ നാലു വശത്തുമുള്ള ക്ലോക്കുകളിൽ രണ്ടെണ്ണത്തിന് 80 മീറ്റർ ഉയരവും 65 മീറ്റർ വീതിയും 35 മീറ്റർ വ്യാസവുമുണ്ട്. മറ്റ് രണ്ട് ക്ലോക്കുകളുടെ വ്യാസം 25 മീറ്ററാണ്. 400 മീറ്ററിലധികം ഉയരത്തിലുള്ള ക്ലോക്ക് മക്കയിലെ മുഴുവൻ ജില്ലകളിൽ നിന്നുംകാണാനാകും. ജർമ്മനി, സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ നിന്നുള്ള എഞ്ചിനീയർമാരും യൂറോപ്പിൽ നിന്നുള്ള വിദഗ്ദ്ധരുമാണ് രൂപകൽപനയും നിർമ്മാണവും പൂർത്തിയാക്കിയത്. ഇടിമിന്നലേൽക്കാതിരിക്കാനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഏഴു കിലോമീറ്റർ അകലെ നിന്നുവരെ ഗോപുരം കാണാൻ സാധിക്കും. മക്ക റോയൽ ക്ലോക്ക് ടവർ 2011-ൽ ആണ് പൂർണമായും പ്രവർത്തനക്ഷമമായത്. അതോടെ ഗ്രീനിച്ച് മീൻ ടൈമിനു (ജി.എം.ടി) പകരമായി മക്ക മീൻടൈമും (എം.എം.ടി) നിലവിൽ വന്നു[24].
[തിരുത്തുക] വിനോദ കേന്ദ്രങ്ങൾ
നിരവധി പൂന്തോട്ടങ്ങളും പാർക്കുകളും ഉൾകൊള്ളുന്ന പ്രദേശമാണ് മക്ക. കുട്ടികൾക്ക് കളിക്കാനും വിനോദത്തിനുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ 193 പാർക്കുകളും പൂന്തോട്ടങ്ങളും ഉണ്ട്. മക്കയിൽ നഗര സൌന്ദര്യവൽക്കരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയതായി അൽ നവാരിയ ഗാർഡൻ എന്ന പേരിൽ ഒരു വലിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്[25]. ചൂട് കാലത്ത് രാത്രി സമയങ്ങളിൽ പാർക്കുകളിൽ ആളുകൾ കൂടുതലായി എത്തുന്നു.
[തിരുത്തുക] കായിക രംഗം
1945-ൽ സ്ഥാപിതമായ അൽ-വഹ്ദ ക്ലബ് ആണ് മക്കയിലെ കായിക മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ക്ലബ്. മക്കയിലെ സാമൂഹിക, സാംസ്കാരിക മേഖലകളിലും അൽ-വഹ്ദ ക്ലബ് പ്രവർത്തിക്കുന്നുണ്ട്. മറ്റു സൗദി നഗരങ്ങളിലേതു പോലെ പന്ത് കളി തന്നെയാണ് മക്കയിലെയും പ്രധാന കായിക മത്സരം.38,000 പേരെ ഉൾക്കൊള്ളാവുന്ന കിംഗ് അബ്ദുൽ അസീസ് സ്റ്റേഡിയം ആണ് മക്കയിലെ വലിയ സ്റ്റേഡിയം [26].
[തിരുത്തുക] സുരക്ഷാ സംവിധാനം
ഹജ്ജ്- ഉംറ കർമങ്ങൾക്ക് വേണ്ടി ലോക രാജ്യങ്ങളിൽ നിന്നും വരുന്ന വിശ്വാസികൾക്ക് സുരക്ഷയൊരുക്കുന്നതിനു വേണ്ടി അത്യന്താധുനിക സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മക്കയിലെ അടിയന്തര സേവനത്തിനായി പ്രതിരോധ മന്ത്രാലയം ഹോയ്‌സർ ഇനം ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്. തീകെടുത്തുന്നതിനും, അടിയന്തര ആരോഗ്യ സേവനം നടത്തുന്നതിനുമാണ് പ്രധാനമായും ഇത്തരം ആധുനിക ഇനം ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ മക്കയിലേക്ക് എത്തുന്ന എല്ലാ റോഡുകളിലും ഹറമിനടുത്തും സുരക്ഷാ ട്രാഫിക് നിരീക്ഷണത്തിനായി ഇത്തരം ഹെലികോപ്റ്ററുകൾ ചുറ്റിക്കറങ്ങി കൊണ്ടിരിക്കും. ആധുനിക സംവിധാനങ്ങളോടു കൂടിയ ഈ ഹെലികോപ്റ്ററുകൾ ഏത് പ്രതികൂല കാലാവസ്ഥയിലും പറക്കാൻ കഴിയുന്നവയാണ്. നൂതന വയർലസ് സംവിധാനവും ഇരുട്ടിൽ കാണാൻ കഴിയുന്ന ക്യാമറ സംവിധാനങ്ങളും ഇവക്കുണ്ട്. ഹറമിനടുത്ത് സുരക്ഷാ ട്രാഫിക് നിരീക്ഷണത്തിനും ടവറുകളിലെ അടിയന്തര സേവനത്തിനും ആംബുലൻസ് സേവനത്തിനുമെല്ലാം ഇത്തരം ഹെലികോപ്റ്ററുകൾ ആണ് ഉപയോഗിക്കുന്നത്. കൂടാതെ പുണ്യസ്ഥലങ്ങൾക്കിടയിലെ തീർത്ഥാടകരുടെ പോക്കുവരവുകൾ നിരീക്ഷിക്കുന്നതിന് രാത്രിയിലും നിരീക്ഷണം നടത്താൻ കഴിയുന്ന അത്യാധുനിക സങ്കേതിക സംവിധാനങ്ങളോട് കൂടിയ എസ്-92 വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്. വെള്ളപ്പൊക്കം പോലുള്ള അടിയന്തര ഘട്ടങ്ങളിലെ രക്ഷാ പ്രവർത്തനത്തിന് സിവിൽ ഡിഫെൻസിന് കീഴിൽ മിനായിൽ വിവിധ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. വെള്ളത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും തെരച്ചിൽ നടത്താനും പ്രാപ്തരായ വിദഗ്ധർ ഉൾക്കൊള്ളുന്നതാണ് ഈ യൂണിറ്റുകൾ. ഇവർക്കാവശ്യമായ ബോട്ടുകളും മറ്റ് ഉപകരണങ്ങളും സിവിൽ ഡിഫൻസ് മിനയിൽ പ്രത്യേകമായി തന്നെ ഒരുക്കാറുണ്ട്[27].
റമദാനിലെ തിരക്ക് നിയന്ത്രിക്കുന്നതിനു വേണ്ടി പൊലീസിനു പുറമെ സുരക്ഷാ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ഉംറ സേനയും രംഗത്തുണ്ടാകാറുണ്ട്. അടിയന്തരഘട്ടം നേരിടുന്നതിനു വിവിധ ഗവൺമെന്റ് വകുപ്പുകളുമായി സഹകരിച്ചു എകീകൃത കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ഹറമിലേക്കുള്ള തീർത്ഥാടകരുടെ പോക്കുവരവുകൾ എളുപ്പമാക്കുന്നതിന് റോഡുകളിൽ കൂടുതൽ ചെക്‌പോയിന്റുകൾ സ്ഥാപിക്കാറുണ്ട്. ഹറമിനടുത്ത റോഡുകളിലെ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി നമസ്‌കാരത്തിന്റെ മുമ്പും ശേഷവും ഓരോ മണിക്കൂർ ഹറമിനടുത്തേക്ക് വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും. വെള്ളിയാഴ്ച ജുമുഅക്ക് മുമ്പ് ഒരു മണിക്കൂറും ശേഷം രണ്ട് മണിക്കൂറുമായിരിക്കും വാഹന നിയന്ത്രണം. ഹറം പരിസരം, തീർത്ഥാടകർ കടന്നുപോകുന്ന റോഡുകൾ, ടവറുകൾ, താമസകേന്ദ്രങ്ങൾ, പവർ സ്‌റ്റേഷനുകൾ, തുരങ്കങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്താറുണ്ട്[28].
[തിരുത്തുക] പ്രവേശനം
മക്കയിലേക്ക് മുസ്ലിംകൾക്ക് മാത്രമാണ് പ്രവേശനമുള്ളത്[29]. മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ മക്കക്കടുത്തുള്ള പ്രവേശന കവാടത്തിൽ വെച്ച് സൗദി പാസ്പോർട്ട് വിഭാഗത്തിന്റെ കർശനമായ പരിശോധനക്ക് ശേഷമാണ് കടത്തി വിടുന്നത്. അഭ്യന്തര തീർത്ഥാടകരിൽ തസ്രീഹ് (അനുമതി പത്രം) ലഭിച്ചവർക്ക് മാത്രമാണ് ഹജ്ജിനു മക്കയിലേക്ക് പ്രവേശനമുള്ളത്. അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജ്ജ് അനുമതി പത്രം ലഭിക്കുക. ചെക്ക്പോസ്റ്റുകളിൽ തസ്രീഹ്, ഇഖാമ(താമസ രേഖ) എന്നിവ വ്യാജമാണോ എന്ന് പരിശോധിക്കാൻ അത്യാധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഹജ്ജ് വേളയിൽ മക്കയിൽ വിവിധ ജോലികളിലേർപ്പെടുന്നവർ അതിനായുള്ള അനുമതി പത്രം നേടിയിരിക്കണം. പുണ്യസ്ഥലങ്ങളിലേക്കുള്ള അവരുടെ പ്രവേശനം, ജോലി എന്നിവ എളുപ്പമാക്കുന്നതിനാണ് സൗദി ഹജ്ജ് അനുമതി പത്ര വിഭാഗം ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പാസ്പോർട്ട് ഓഫീസിൽ തീർഥാടകർക്ക് മാത്രമല്ല, പുണ്യസ്ഥലങ്ങളിലെ വിവിധ ജോലികളിലേർപ്പെടുന്നവർക്കുള്ള അനുമതി പത്രങ്ങൾ കൂടി നൽകിവരുന്നുണ്ട്. കരാർ അടിസ്ഥാനത്തിലുള്ള ജോലിക്കാണോ കച്ചവട ആവശ്യത്തിനാണോ തുടങ്ങി പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കാനുള്ള കാരണങ്ങൾ സ്പോൺസറുടെ ഉത്തരവാദിത്വത്തിൽ അനുമതി പത്രത്തിൽ വ്യക്തമാക്കണം. കൂടാതെ ജോലിക്ക് നിയമിക്കപ്പെടുന്ന ആൾ ഇഹ്റാമിൽ പ്രവേശിക്കാനും പാടില്ല. ചെക്പോസ്റ്റുകളിൽ പിടികൂടി തിരിച്ചയച്ച നിയമലംഘകരും നുഴഞ്ഞുകയറ്റക്കാരുമായ തീർഥാടകർക്കെതിരെ ആഭ്യന്തര മന്ത്രാലയം ഇൻവെസ്റ്റിഗേഷൻ ആൻറ് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കി നിയമാനുസൃത ശിക്ഷാനടപടികൾ കൈക്കൊള്ളും[30].
വിദേശത്തു നിന്നും വരുന്നവർ അംഗീകൃത ഏജൻസികളിൽ നിന്നും ഹജ്ജ്-ഉമ്ര വിസകൾ തരപ്പെടുത്തണം.അംഗീകൃത ഏജൻസികളും ഉപ ഏജൻസികളും ഹജ്ജ് - ഉമ്ര സേവനങ്ങൾ നൽകുന്നുണ്ട്. സൗദി അറേബ്യൻ അധികാരികളിൽ നിന്നും അനുമതി പത്രം നേടിയ ഏജൻസികളാണ് അംഗീകൃത ഏജൻസികൾ. അംഗീകാരമുള്ള ഏജൻസികളിൽ നിന്നും വിസ തരപ്പെടുത്തി നൽകുന്നവരാണ് ഉപ ഏജന്റുമാർ. തീർഥാടനത്തിനു പോകാൻ അവരവരുടെ പാസ്പോർട്ടുകൾ ഏജൻസികൾക്ക് നൽകി അതതു രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളിൽ വിസ മുദ്രണം ചെയ്യണം.തുടർന്ന് തീർഥാടകർക്കുള്ള എല്ലാ നടപടി ക്രമങ്ങളും പാലിച്ചു കൊണ്ട് യാത്ര ചെയ്യണം. മക്കയിലേക്കുള്ള തീർഥാടകർ ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങി റോഡ് മാർഗം ആണ് മക്കയിലെത്തുന്നത്[31].
[തിരുത്തുക] വാർത്താ വിനിമയ സംവിധാനം
ഹിജാസ് കാലഘട്ടത്തിൽ ഹാഷിമീ ഭരണ കാലത്താണ് മക്കയിൽ ആദ്യമായി പരിമിതമായ രീതിയിൽ റേഡിയോ സംപ്രേക്ഷണം തുടങ്ങുന്നത്. പിന്നീട് രണ്ടാം ലോക മഹാ യുദ്ധാനന്തരം മക്കയിലെ ഹജ്ജ് തീർഥാടനം റേഡിയോയിൽ സംപ്രേക്ഷണം ചെയ്തു കൊണ്ട് വാർത്താ വിനിമയ രംഗത്ത് വലിയ ഒരു മാറ്റത്തിന് തുടക്കമിട്ടു. ഇപ്പോൾ ഹജ്ജ് കർമങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ വിദേശ ചാനലുകൾ അടക്കം നിരവധി മാധ്യമങ്ങൾ എത്തുന്നുണ്ട്. മക്കയിലെയും മദീനയിലെയും അഞ്ചു നേരമുള്ള നമസ്കാരങ്ങളും പ്രത്യേക ചടങ്ങുകളും സൗദി ടെലിവിഷൻ തൽസമയ സംപ്രേക്ഷണം നടത്തുന്നുണ്ട്. സൗദിയിൽ നിന്നുള്ള ആഭ്യന്തര തീർഥാടകരടക്കം മുപ്പതു ലക്ഷത്തോളം ഹാജിമാർ ഒരേ സമയം ഹജ്ജിനു വേണ്ടി ഇവിടെ ഒരുമിച്ചു കൂടുന്നതിനാൽ സേവനദാതാക്കൾ നൂതന സാങ്കേതിക വിദ്യകൾ ഇവിടെ സാധ്യമാക്കുന്നുണ്ട്[32]. സൗദി ടെലികോം കമ്പനി (എസ്.ടി.സി), ഇത്തിഹാദ് ഇതിസാലാത് (മൊബൈലി), സൈൻ എന്നിവയാണ് പ്രധാന ടെലിഫോൺ, ഇന്റർനെറ്റ് സേവന ദാതാക്കൾ. മക്ക, അറഫ, മിനാ, മുസ്ദലിഫ എന്നിവിടങ്ങളിൽ എല്ലാം പ്രത്യേകമായി താൽകാലിക ടവറുകളും മറ്റും ഉപയോഗിക്കുന്നു. തീർഥാടകർക്കു ഹജ്ജ് വേളയിൽ സൗജന്യ ഇന്റർനെറ്റ് സേവനവും നൽകാറുണ്ട്[33]. സൗദി ഗെസെറ്റ്, ഒക്കാസ്, അൽ-മദീന, അൽ-ബിലാദ് അടക്കമുള്ള സൗദി അറബിൻ പത്രങ്ങളും തീർഥാടക നഗരമായത് കൊണ്ട് അന്താരാഷ്‌ട്ര പത്രങ്ങളും ഇവിടെ കൂടുതൽ പ്രചാരത്തിലുണ്ട്. സൗദി അറേബ്യൻ ദേശീയ ചാനലുകളായ സൗദി ടി.വി 1 , സൗദി ടി.വി 2, സൗദി ടി.വി സ്പോർട്സ്, അൽ അക്ബരിയ കൂടാതെ മറ്റു സ്വകാര്യ ടെലിവിഷൻ, റേഡിയോ സേവന ദാതാക്കളും മക്കയിൽ നിന്നും തൽസമയ സംപ്രേക്ഷണം നടത്തുന്നുണ്ട്. [34].
[തിരുത്തുക] ഭിക്ഷാടനം
തിരക്ക് സമയങ്ങളിലാണ് മക്കയിലെ തെരുവോരങ്ങളിൽ ഭിക്ഷാടകർ കൂടുതലായി കാണുന്നത്. ഹജ്ജിന്റെ മറവിൽ ഭിക്ഷാടനത്തിനു വേണ്ടി കൊണ്ടുവരുന്ന വികലാംഗരും ദരിദ്രരുമാണ് സമയപരിധി കഴിഞ്ഞിട്ടും തിരിച്ചുപോകാതെ ഇവിടെ തങ്ങുന്നത്. കൈകാലുകൾ നഷ്ടപ്പെട്ട വികലാംഗരെ മക്കയിൽ കൊണ്ടുവന്ന് പണം വാരുന്ന സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നു. മക്ക നഗരസഭാ മക്കയിലെ ഹറം അതിർത്തിയിൽ നിന്നും ഭിക്ഷാടകരെ പൂർണമായും നീക്കം ചെയ്യുന്നുണ്ട്. എങ്കിലും മക്കയുടെ മറ്റു ഭാഗങ്ങളായ മിസ്ഫല, അജ്യാദ്, ശുബൈഖ, അഫയർ തുടങ്ങിയ സ്ഥലങ്ങളിൽ കേന്ദ്രീകരിച്ചു ഭിക്ഷാടനം നടത്തുന്നു[35]. ബംഗ്ളാദേശ്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ഭിക്ഷാടകരാണ് കൂടുതലുള്ളത്. മക്ക പോലീസ് ഭിക്ഷാടന നിർമ്മാർജനത്തിന് സാമൂഹിക ക്ഷേമ വിഭാഗവുമായി സഹകരിച്ചു പ്രവർത്തിക്കുന്നത് കാരണം ഒരു പരിധി വരെ ഇത് നിയന്ത്രണ വിധേയമാണ്[36].
[തിരുത്തുക] തീർഥാടനം
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഉള്ള മുസ്ലിങ്ങൾ ഹജ്ജ്, ഉംറ കർമങ്ങൾ ചെയ്യാൻ വേണ്ടി മക്കയിലേക്കാണ് വരുന്നത്. വർഷത്തിൽ ഒരിക്കൽ (ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ) നടക്കുന്ന ഒരു ആരാധനാ കർമമായ ഹജ്ജ് ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണ്[37]. ഭൂമിയിൽ പടുത്തുയർത്തിയ ആദ്യ ആരാധനാലയമായ കഅബ ലക്ഷ്യമാക്കിയാണ് വിശ്വാസികൾ ഇവിടേയ്ക്ക് പുറപ്പെടുന്നത്. ആദം നബി നിർമ്മിച്ചു പിന്നീട് ഇബ്രാഹിം നബി പുതുക്കി പണിത ശേഷം വിശ്വാസികളെ ഇവിടേയ്ക്ക് ക്ഷണിക്കുകയായിരുന്നു. ഈ ക്ഷണം സ്വീകരിച്ചു കൊണ്ടാണ് ഇപ്പോഴും അനേക ലക്ഷം തീർഥാടകർ മക്കയിലേക്ക് വരുന്നത്. ധനികനും ദരിദ്രനും ഭരണാധികാരിയും സാധാരണക്കാരനും കറുത്തവനും വെളുത്തവനും ഇവിടെ ഒരേ വേഷത്തിലും ഒരേ മന്ത്രത്തിലും ആണ് എത്തുന്നത്. പുരുഷന്മാരുടെ വേഷം മുണ്ടും മേൽമുണ്ടും ആണ്, സ്ത്രീകൾക്ക് പർദ്ദയും. ഹജിന്റെ ഏറ്റവും പ്രധാനമായ അറഫ സംഗമത്തിൽ എല്ലാവർക്കും ഒരേ സൗകര്യം മാത്രമാണ്. മിനയിലെ തമ്പുകളിൽ താമസിക്കുകയും തുടർന്ന് കല്ലേറിനു പോകുന്നതും എല്ലാം ഒരേ പോലെ തന്നെയാണ്. കഅബ പ്രദക്ഷിണത്തിനും രോഗികൾക്കല്ലാതെ പ്രത്യേകം വഴികളൊന്നുമില്ല. രോഗികൾക്ക് ഇരു ചക്ര കസേര ഉപയോഗിക്കാൻ പള്ളിയുടെ ഒന്നാം നിലയിൽ പ്രത്യേക സ്ഥലമുണ്ട്[38].
[തിരുത്തുക] ഹജ്ജ്
മക്കയിൽ താമസിക്കുന്നവർ തൻഈം എന്ന പ്രദേശത്ത് പോയി ഹജ്ജിനു വേണ്ടി ഇഹ്റാം ചെയ്യണം. മറ്റു പ്രദേശത്തു നിന്നും നേരിട്ട് വരുന്നവർ മക്കയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഇഹ്റാം ചെയ്യണം.തുടർന്ന് ഹാജിമാർക്ക് ഹജ്ജ് ദിവസങ്ങളിൽ താമസിക്കേണ്ട താഴ്വരയായ മിനായിൽ രാപാർക്കണം. ഈ പ്രദേശം മക്കയിൽനിന്ന് ഏകദേശം 5 കി.മീ ദൂരത്താണ്. മിനായിൽ എത്തുന്ന തീർഥാടകർ മുത്വവ്വിഫ് ഒരുക്കുന്ന തമ്പുകളിൽ താമസിക്കുന്നു. അവിടെ ഒരാൾക്ക് ഒരു ചതുരശ്രമീറ്റർ സ്ഥലംമാത്രമേ അനുവദിച്ചിട്ടുള്ളു. മക്കയിൽനിന്ന് മിനായിലേക്കും മിനായിൽനിന്ന് അറഫാത്തിലേക്കും അറഫാത്തിൽനിന്ന് മുസ്ദലിഫയിലേക്കും മുസ്ദലിഫയിൽനിന്ന് മിനായിലേക്കും മിനായിൽനിന്ന് മക്കയിലേക്കും യാത്ര പുറപ്പെടേണ്ട സമയവിവരങ്ങൾ മുത്വവ്വിഫിന്റെ ഓഫീസിൽനിന്ന് കൃത്യമായി അറിഞ്ഞു വെക്കേണ്ടതാണ്. ഇവിടെ യാത്രാ സജ്ജീകരണങ്ങൾ ഒരുക്കുന്നതും ബസ്സ് ക്രമീകരിക്കുന്നതും മുത്വവ്വിഫിന്റെ ഉത്തരവാദിത്വത്തിലാണ്. അടുത്ത ദിവസം മിനായിൽനിന്ന് ഏകദേശം 11 കി.മീ ദൂരെ സ്ഥിതിചെയ്യുന്ന മൈതാനമായ അറഫയിലേക്ക് പോകുന്നു. അവിടെയുള്ള നമിറ പള്ളിയിലാണ് ഹജ്ജിന്റെ പ്രസംഗം നിർവഹിക്കപ്പെടുന്നത്. ദുൽഹജ്ജ് 9ന് അറഫാത്തിൽ ഒരുമിച്ചു കൂടൽ നിർബന്ധമാണ്. മൈതാനത്ത് എവിടെയെങ്കിലും ഹാജരുണ്ടായാൽ മതി. ഒരാൾ അവിടെ സന്നിഹിതനായില്ലെങ്കിൽ ഹജ്ജ് ലഭിക്കുകയില്ല. അറഫാ സംഗമത്തിന് ശേഷം അവിടെ നിന്നും മുസ്ദലിഫയിലേക്ക് പോകുന്നു. മിനായിൽനിന്ന് അറഫയിലേക്കുള്ള വഴിയിൽ ഏകദേശം 5 കി.മീ നീളത്തിൽ സ്ഥിതിചെയ്യുന്ന മൈതാനമാണ് മുസ്തലിഫ. അറഫയിൽനിന്ന് മടങ്ങുമ്പോൾ മഗ്രിബ്—ഇശാ നമസ്കാരത്തിനു ശേഷം ഇവിടെ രാപാർക്കുകയും വിശ്രമിക്കുകയും ചെയ്യണം. ഇവിടെ നിന്നും ആണ് ജമ്രകളിൽ കല്ലേറ് നടത്തുന്നതിനു വേണ്ടി കല്ല് എടുക്കുന്നത്. അവിടെ നിന്നും അടുത്ത ദിവസം രാവിലെ മിനയിലേക്ക് കല്ലെറിയാൻ പോകുന്നു[39]. മിനായിൽ കല്ലെറിയാനുള്ള 3 ജംറകൾ. ആദ്യത്തേതിന് ജംറത്തുൽ ഊലാ എന്നും രണ്ടാമത്തേതിന് ജംറത്തുൽ വുസ്ഥാ എന്നും മൂന്നാമത്തേതിന് ജംറത്തുൽ അഖബ എന്നും പറയുന്നു. ജംറകളിൽ കല്ലെറിയുവാൻ പോകുമ്പോൾ സംഘങ്ങളായി മുത്വവ്വിഫിന്റെ ഗൈഡുകളുമായി സഹകരിച്ച് കൂടെ പോകണം. തുടർന്ന് തല മുണ്ഡനം ചെയ്തു മക്കയിലെത്തി വിടവാങ്ങൽ തവാഫ് ചെയ്യുന്നു[40].[41]
കോടിക്കണക്കിന് റിയാൽ ചെലവിട്ട് ഏതാനും വർഷങ്ങളായി സൗദി ഭരണകൂടം ആസൂത്രണം ചെയ്ത് നടപ്പാക്കിയ പുണ്യഭൂമിയിലെ നവീകരണ പദ്ധതിയുടെ ഫലമായി ഹജ്ജ് വേളയിൽ മിനായിൽ അനുഭവപ്പെടാറുള്ള തിക്കും തിരക്കും ഇപ്പോൾ അനുഭവപ്പെടുന്നില്ല[42][43]. ശീതീകരിക്കപ്പെട്ട അഞ്ചുനില ജംറ സമുച്ചയം പൂർണസജ്ജമായതോടെ കൂടുതൽ പ്രയാസങ്ങളോ അത്യാഹിതങ്ങളോ ഇല്ലാതെ ഹാജിമാർക്ക് സുഗമമായി ജംറകളിൽ എറിയാൻ കഴിയുന്നു. മിനായിലെ ട്രെയിൻ സ്‌റ്റേഷനും ജംറ പാലവും തമ്മിൽ ബന്ധിപ്പിച്ചതിനാൽ ഹാജിമാർക്ക് ജംറകളെറിയാൻ കൂടുതൽ സൗകര്യമുണ്ട്. പുതിയതായി സർവീസ് തുടങ്ങിയ മശാഇർ ട്രെയിൻ എന്ന് വിളിക്കുന്ന മെട്രോ ട്രെയിൻ മിനായിലെ തിരക്ക് കുറക്കാൻ സഹായകരമായിട്ടുണ്ട്. ഹജ്ജ് വേളയിൽ മിനയിലെ ജംറകളിൽ കല്ലെറിയുന്ന തീർഥാടകർക്ക് ചൂടിന് ആശ്വാസം പകരാൻ നൂതന എയർകണ്ടീഷനിങ് സംവിധാനവും നിലവിലുണ്ട് . മരുഭൂമികളിൽ ഉപയോഗിക്കുന്നതരത്തിലുള്ള എയർകണ്ടീഷനിങ് യൂനിറ്റുകളാണ് ജംറകളിലെത്തുന്ന തീർഥാടകർക്ക് തണുത്ത കാറ്റ് ലഭിക്കാൻ ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതുമൂലം ജംറയുടെ ഏറ്റവും മുകളിലെ ഓപൺ ടെറസിലും പുറത്ത് മൈതാനത്തും ചൂടിന്റെ അളവ് 24 സെൽഷ്യസ് വരെയായി കുറക്കാനാവും. പുതിയ എയർകണ്ടീഷനിങ് യൂനിറ്റുകളിൽ നിന്ന് ഒരോ നിലകളിലുമുള്ള തീർഥാടകർക്ക് തണുത്ത കാറ്റ് ലഭിക്കുന്നതിനുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അഞ്ചാം നിലക്ക് മുകളിൽ ഫൈബർ കൊണ്ടുള്ള പന്തലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ ചൂട് കുറക്കുന്നതിന് ഫാനുകളും ഘടിപ്പിച്ചിട്ടുണ്ട്. തിരക്കൊഴിവാക്കാൻ ജംറകളിലേക്കുള്ള വിവിധ പ്രവേശന കവാടങ്ങളിലും ചുറ്റുമുള്ള മൈതാനത്തും നൂറുക്കണക്കിന് സുരക്ഷ ഉദ്യോഗസ്ഥരെയും വിന്ന്യസിക്കാറുണ്ട്. തിരക്കിന്റെ ദൃശ്യങ്ങൾ തീർഥാടകർക്ക് ടന്റുകളിലൊരുക്കിയ ടെലിവിഷൻ സ്‌ക്രീനുകളിൽ തന്നെ കാണാം. കൂടാതെ ജംറകളിലേക്ക് എത്തുന്ന പ്രധാന റോഡുകളിൽ ഭീമൻ സ്‌ക്രീനുകളും ഉണ്ട്[44][45].
[തിരുത്തുക] ഉംറ
മക്കയിലെത്തുന്ന വിശ്വാസികളുടെ ഒരു പ്രധാന ആരാധനാ കർമമാണ് ഉംറ. ഉംറ നിർവഹിക്കാൻ ഹജ്ജ് കർമ്മത്തെപ്പോലെ പ്രത്യേക കാലമോ സമയമോ ഇല്ല. ഏത് കാലത്തും എപ്പോൾ വേണമെങ്കിലും നിർവ്വഹിക്കാവുന്നതാണ്. ഒരു മുസ്ലിമിന് ജീവിതത്തിൽ ഒരിക്കൽ മാത്രം നിർബന്ധമുള്ള ആരാധനാ കർമമാണ് ഉംറ. മക്കയുടെ അതിർത്തിക്കു പുറത്തു നിന്നും കുളിച്ച് ഇഹ്‌റാം വസ്ത്രമണിഞ്ഞ് ഇഹ്‌റാമിൽ പ്രവേശിച്ചു ലബൈക ഉംറ എന്ന് പ്രഖ്യാപിക്കുക. തുടർന്ന് ഉംറയുടെ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് കഅബയിലേക്ക് നീങ്ങുക. കഅബയെ ഏഴു തവണ ത്വവാഫ് (ചുറ്റുക) ചെയ്യുക. മഖാമു ഇബ്‌റാഹീമിന്റെ പിന്നിൽ രണ്ടു റക്അത്ത് നമസ്‌കരിക്കുക. പിന്നീട് സ്വഫായിൽ നിന്ന് തുടങ്ങി മർവയിൽ അവസാനിക്കുന്ന വിധം ഏഴുതവണ നടക്കുക. തുടർന്ന് തലമുടി വെട്ടുകയോ വടിക്കുകയോ ചെയ്യണം. സ്ത്രീകൾക്ക് ഇഹ്‌റാമിന്ന് പ്രത്യേക വസ്ത്രമില്ല. അവർ തലമുടി കൂട്ടിപ്പിടിച്ച് അറ്റത്തുനിന്ന് അല്പം മുറിച്ചുകളഞ്ഞാൽ മതി[46].
[തിരുത്തുക] മുഹമ്മദ് നബിയുടെ വീട്
മക്കയിലെ സഫ-മർവ കുന്നുകൾക്കടുത്തു സൂഖുല്ലൈലിലാണ് മുഹമ്മദ് നബി ജനിച്ച വീട്[47]. അബ്ദുള്ളയുടെയും ആമിനയുടെയും പുത്രനായി എ ഡി 571 -ൽ ആയിരുന്നു മുഹമ്മദ് നബിയുടെ ജനനം.(റ: ഉൽ അവൽ 12 നു). കുഞ്ഞിന് ആരാധിക്കപ്പെടുന്നവൻ എന്നർത്ഥം വരുന്ന മുഹമ്മദ് എന്ന പേര് നൽകിയത് മുത്തച്ഛനായിരുന്നു. മുഹമ്മദ് നബി ജനിച്ചു എന്ന് പറയപ്പെടുന്ന അവിടെ ഇപ്പോൾ വഖഫ് മന്ത്രാലയത്തിന്റെ കീഴിൽ മക്തബതു മക്കതുൽ മുകറമ എന്ന പേരിൽ വലിയ ഒരു ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്. ഹറമിന്റെ അടുത്തുള്ള ഈ ലൈബ്രറിയിൽ ഹറമിലെ പുരാതന ഗ്രന്ഥങ്ങൾ സൂക്ഷിക്കുന്നുണ്ട്[48]. ഇവിടേയ്ക്ക് പൊതു ജനങ്ങൾക്ക് പ്രവേശനമുണ്ട്. മക്കയിലെത്തുന്ന വിശ്വാസികളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ പ്രദേശം. നബി ജനിച്ച പ്രദേശം എന്നതിന് വ്യക്തമായ തെളിവ് ഇല്ലാത്തതിനാൽ നമസ്കരിക്കലും പ്രത്യേക പ്രാർഥനകൾ നടത്തലും ഇവിടെ വിലക്കിയിട്ടുണ്ട്.
[തിരുത്തുക] സംസം കിണർ
മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന കിണറാണ് സംസം കിണർ എന്ന പേരിൽ അറിയപ്പെടുന്നത്. ഇതിലെ വെള്ളം കുടിക്കുന്നതു കൊണ്ട് വളരെ അധികം പ്രതിഫലമുണ്ട് എന്നാണ് ഇസ്ലാം മത വിശ്വാസം. ചരിത്രത്തിലൊരിക്കലും വറ്റാത്ത മരുഭൂമിയിലെ ഈ നീരുറവ അത്ഭുത പ്രതിഭാസമാണ്[49]. നാലായിരം വർഷമായി ഉപയോഗിക്കുന്ന സംസം വെള്ളം ഒരു ഭരണക്കാലത്തും വാണിജ്യാടിസ്ഥാനത്തിൽ വിതരണം നടത്തിയിട്ടില്ല. സംസം കിണർ ആദ്യ കാലത്ത് സാധാരണ കിണറായിട്ടാണ് നില നിർത്തിയിരുന്നത്. എ ഡി 771-ൽ അബ്ബാസിയ ഖലീഫ അബൂ ജഹ്ഫർ അൽ-മൻസൂർ കിണറിനു മുകളിൽ താഴികക്കുടം നിർമ്മിച്ചു. എ ഡി 775 -ൽ അൽ മഹ്ദി കിണർ പുതുക്കി പണിതു മുകളിൽ തേക്ക് കൊണ്ട് താഴികക്കുടം നിർമ്മിച്ചു. എ ഡി 835-ൽ ഈ താഴികക്കുടം മാർബിൾ ആക്കി മാറ്റി. പിന്നീടും പല മാറ്റങ്ങൾ വരുത്തി. ഒട്ടോമാൻ ഭരണാധികാരി സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമൻ 1915-ൽ കഅബയുടെ പ്രദിക്ഷണ മുറ്റത്തു നിന്നും കിണർ പള്ളിക്ക് പുറത്തേക്ക് വരെ നീട്ടി കഅബ പ്രദിക്ഷണം വയ്ക്കുന്നവർക്ക് തടസമുണ്ടാകാതെ ജലം ശേഖരിക്കാൻ സജ്ജമാക്കി. മക്കയിലെ കഅബാലയത്തിനു 20 മീറ്റർ അടുത്തായാണ് ഈ നീരുറവ. ഈ നീരുറവക്കടുത്തായി മൈലുകളോളം മറ്റു ജലാശയങ്ങളോ കിണറുകളോ ഇല്ല. ത്വവാഫിനു ശേഷം സംസം വെള്ളം കുടിക്കുന്നത് നബിചര്യയാണ്. ചിലർ പല ചികിത്സകൾക്കും സംസം ഉപയോഗിക്കുന്നു. സംസം വെള്ളത്തിന് പറയത്തക്ക ഒരു രുചിയോ നിറമോ ഇല്ല. വർഷവും ലക്ഷോപലക്ഷം വിശ്വാസികൾ ഹജ്ജിനായും ഉംറയ്ക്കായും ഇവിടെ എത്തുന്നു. എല്ലാവർക്കും ആവശ്യം പോലെ ഇവിടെ നിന്നും വെള്ളം ശേഖരിച്ച് സ്വന്തം നാടുകളിലേക്ക് കൊണ്ട് പോകാവുന്നതാണ്. ആദ്യ കാലത്ത് ഇത് കല്ലുകളാൽ ചുറ്റപ്പെട്ട് ചെറിയ ഒരു കുഴി മാത്രമായിരുന്നു. പിന്നീട് വന്ന ഖലീഫമാരും ഭരണാധികാരികളും സംസം കിണറിന് ഏറെ മാറ്റം വരുത്തി.ഇപ്പോൾ കിണർ മൂടി അടുത്തു തന്നെ പമ്പ് ചെയ്ത് ടാപ്പുകളിലൂടെയാണ് വിശ്വാസികൾക്ക് നൽകുന്നത്[50].
[തിരുത്തുക] കിംഗ് അബ്ദുല്ല സംസം വിതരണ കേന്ദ്രം
മക്കയിലെ കുദായിലാണ് പുതുതായി തുടങ്ങിയ കിങ് അബ്ദുല്ല സംസം വിതരണ കേന്ദ്രം. പത്ത് ലിറ്റർ കൊള്ളുന്ന കാനുകളിലാണ് ഇപ്പോൾ ഇവിടെ നിന്നും സംസം വിതരണം ചെയ്യുന്നത്. കേന്ദ്രത്തിലെത്തുന്നവർക്ക് തിരക്ക് കൂടാതെ സംസം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഇവിടെ ആവിഷ്കരിച്ചിട്ടുണ്ട്. ഇവിടെ കാനുകളിൽ സംസം നിറക്കുന്നതും പാക്കിങും പ്രധാന ഗോഡൗണിൽ നിന്ന് വിതരണത്തിനായി കാനുകൾ കൗണ്ടറുകളിലെത്തുന്നതുമെല്ലാം ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയാണ്. ഇവിടെ സംസം വിതരണ വിതരണത്തിന് 42 ഓട്ടോമാറ്റിക് പോയിന്റുകളുണ്ട്[51] . കേന്ദ്രത്തിന്റെ വിവിധ ഭാഗങ്ങളിലൊരുക്കിയ വിതരണ കൗണ്ടറിൽ കാശടച്ച് മാഗ്‌നറ്റിക് കൂപ്പൺ വാങ്ങി വിതരണപോയിന്റിലെ യന്ത്രത്തിൽ വെച്ചുകൊടുത്താൽ സംസം കാനുകൾ താനെ ലഭിക്കും. ഒരാൾക്ക് ഒരു കാൻ എന്ന തോതിലാണ് വിതരണം ചെയ്യുന്നത്. 13405 ചതു.മീറ്റർ വിസ്തൃതിയിൽ മക്ക ജലമന്ത്രാലയത്തിന് കീഴിൽ ആണ് ഈ സംസം വിതരണ കേന്ദ്രം. സംസം ചരിത്രത്തിൽ ഏറ്റവും വലിയ വികസന പദ്ധതിയായ ഇവിടെ നിന്നും ദിവസവും അഞ്ച് ദശലക്ഷം ലിറ്റർ സംസം വിതരണം ചെയ്യാൻ കഴിയുന്ന അത്യാധുനിക സൗകര്യങ്ങൾ ഉണ്ട്[52] .
[തിരുത്തുക] ജന്നത്തുൽ മുഅല്ല
മക്കയിലെ ഏറ്റവും വലിയ പൊതു ഖബർസ്ഥാൻ (ശ്മശാനം) ആണ് ജന്നത്തുൽ മുഅല്ല. ഇവിടെ ഒട്ടേറെ സ്വഹാബികളെയും മുഹമ്മദ് നബിയുടെ അടുത്ത കുടുംബ പരമ്പരയിൽ പെട്ടവരെയും മറവു ചെയ്തിട്ടുണ്ട്. മദീനയിലെ ജന്നതുൽ ബഖിക്ക് ശേഷം പ്രധാനപ്പെട്ടതാണ് ചരിത്ര പ്രാധാന്യമുള്ള മക്കയിലെ ജന്നതുൽ മുഅല്ല. മുഹമ്മദ് നബിയുടെ ഭാര്യ ഖദീജയുടെ ഖബർ ഇവിടെയാണ്. മുഹമ്മദ് നബിയുടെ വലിയുപ്പമാരായിരുന്ന അബ്ദു മനാഫ്, ഹാഷിം, അബ്ദുൽ മുത്തലിബ്, മുഹമ്മദ് നബിയുടെ ഉമ്മ ആമിന ബീവി, എന്നിവരും ശൈശവത്തിൽ മരിച്ച നബിയുടെ പുത്രൻ ഖാസിം തുടങ്ങി നിരവധി പേരുടെ ഖബറുകൾ നില കൊള്ളുന്നത് ഇവിടെയാണ്. മക്കയിൽ തീർഥാടനത്തിനു വന്നു മരണമടയുന്ന സ്വദേശികളും വിദേശികളും ആയ എല്ലാ വ്യക്തികളെയും ഇവിടെ മറവു ചെയ്യാറുണ്ട്[53]. ഹജ്ജിന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞാൽ മക്കയിലെ അനുഗ്രഹീത സ്ഥലങ്ങൾ സന്ദർശിക്കൽ സുന്നത്താണ്. ജന്നത്തുൽ മുഅല്ല, തഹ്‌ഫീളുൽ ഖുർആൻ മദ്രസ്സയാക്കിയ ഖദീജാ ബീവിയുടെ വീട്, മുഹമ്മദ് നബി ജനിച്ച വീട്,(മക്കത്തുൽ മുകറമ എന്ന ലൈബ്രറി നിൽക്കുന്ന സ്ഥാനം) ഹിറാ ഗുഹ, സൗർ ഗുഹാ, തുടങ്ങിയ ചരിത്ര പ്രാധാന്യമേറിയ കേന്ദ്രങ്ങൾ സന്ദർശിക്കുക എന്നത് അഭികാമ്യമാണ്.
[തിരുത്തുക] ഭൂമിശാസ്ത്രം
സമുദ്ര നിരപ്പിൽ നിന്നും 280 മീറ്റർ (910 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മക്ക നഗരം ചെങ്കടൽ തീരത്ത് നിന്നും 80 കിലോമീറ്റർ ദൂരത്താണ് നില കൊള്ളുന്നത്. കുന്നുകൾക്കിടയിൽ പരന്നു കിടക്കുന്ന മക്കയുടെ മധ്യ ഭാഗത്തെ താഴ്ന്ന മക്ക എന്നും വിളിച്ചിരുന്നു. അൽ-തനീം താഴ്വര, ബക്ക താഴ്വര, അബ്ഖാർ താഴ്വര എന്നീ പ്രദേശങ്ങൾ അടങ്ങുന്നതാണ് മധ്യ മക്ക. പർവതങ്ങൾ നിറഞ്ഞ ഈ പ്രദേശത്തിന്റെ കുറെ ഭാഗങ്ങൾ ഇപ്പോൾ നഗര വികസനത്തിനു വേണ്ടി നിരപ്പാക്കി. നഗരത്തിനെ പ്രധാന ഭാഗമായ മസ്ജിദുൽ ഹറം ഉൾക്കൊള്ളുന്ന പ്രദേശം മക്കയിലെ മറ്റു പ്രദേശങ്ങളെക്കാൾ താഴ്ന്ന ഭാഗമാണ്. മക്കയിലെ പ്രധാന വീഥികളായ അൽ-മുദ്ദ, സൂഖ് അൽ-ലൈൽ എന്നിവ മസ്ജിദുൽ ഹറമിനു വടക്ക് ഭാഗത്താണ്. അസ്സഗീർ സൂഖ് തെക്ക് ഭാഗത്തും സ്ഥിതി ചെയ്യുന്നു. മസ്ജിദുൽ ഹറം വിപുലമാക്കാൻ വേണ്ടി അടുത്തുള്ള നൂറു കണക്കിന് കെട്ടിടങ്ങൾ ഏറ്റെടുത്തു നിരപ്പാക്കി പകരം വിശാലമായ രീതിയിൽ വികസന പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നുണ്ട്. മസ്ജിദുൽ ഹറമിനു ചുറ്റുമുള്ള കുന്നുകളും വികസന പ്രവർത്തനങ്ങൾ ക്ക് വേണ്ടി നിരപ്പാക്കിയിട്ടുണ്ട്. മക്കയുടെ മൊത്തം പ്രദേശം ഇപ്പോൾ 1200 കിലോ മീറ്റർ (460 ച;അടി) വിസ്തൃതിയുണ്ട്[54].
മസ്ജിദുൽ ഹറാമിന്റെ വടക്കേഭാഗത്തെ മുറ്റങ്ങൾ വിപുലീകരിക്കുന്നതിനുള്ള അസ്തിവാരത്തിന്റെ നിർമാണജോലികൾ അടുത്ത കാലത്ത് പൂർത്തിയായി. വിപുലീകരിക്കുന്ന ശാമിയ ഭാഗത്ത് വിശുദ്ധ ഗേഹത്തിന് ഒരു പ്രധാന കവാടവും രണ്ട് മിനാരങ്ങളും കൂടി നിർമ്മിക്കുന്നുണ്ട്. കിങ് അബ്ദുല്ല ഗെയ്റ്റാണ് പുതുതായി പണിയുന്നത്. ഈ ഗെയ്റ്റിന് മുകളിലായിരിക്കും പുതിയ മിനാരങ്ങൾ. ഇതോടെ മസ്ജിദുൽ ഹറാമിന്റെ മൊത്തം മിനാരങ്ങളുടെ എണ്ണം 11 ആകും. മസ്അ വിപുലീകരണ വേളയിൽ കിഴക്കുഭാഗത്തെ ഒരു മിനാരം പൊളിച്ചുനീക്കി പുതിയത് പണിതിട്ടുണ്ട്. കൂടാതെ അസ്തിവാരത്തിന്റെയും അതിൽനിന്നുള്ള കോൺക്രീറ്റ് തൂണുകളുടേയും ജോലികൽ പൂർത്തിയായിട്ടുണ്ട്. 380 മീറ്ററോളം താഴ്ചയിലാണ് ഇവിടെ അസ്തിവാര ജോലികൾ പൂർത്തിയാക്കിയിട്ടുള്ളത്. ഈ ഭാഗത്ത് താൽകാലികമായി ടോയ്ലറ്റുകളും വുദു എടുക്കുന്നതിനുള്ള സ്ഥലവും നിർമ്മിച്ചിട്ടുണ്ട്. ഇവിടെ കാൽനടയാത്രക്കാർക്കായി പുതിയ മൂന്ന് തുരങ്കങ്ങളാണ് നിർമ്മിച്ചിട്ടുണ്ട്. വടക്കേ മുറ്റത്തിന്റെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിലായിട്ടാണിത്. ഇവയിൽ കിഴക്കുഭാഗത്തെ തുരങ്കം ജബൽ ഹിന്ദിന് (ഇന്ത്യൻ മല) സമീപത്തെ വടക്കൻ മുറ്റത്തുനിന്ന് തുടങ്ങി ഹജൂൻ ഡിസ്ട്രിക്ടിലെ സിവിൽ ഡിഫൻസ് ആസ്ഥാനത്തിനടുത്ത ജബൽ ദുഫാനിൽ അവസാനിക്കും. 1200 മീറ്ററാണ് ഇതിന്റെ ദൈർഘ്യം. 1100 മീറ്റർ നീളമുള്ള പടിഞ്ഞാറു ഭാഗത്തെ തുരങ്കം ശാമിയയിൽനിന്ന് തുടങ്ങി ദഹലത് ഹർബ് വഴി ജർവൽ വരെയുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനായി ജബൽ കഅബ റോഡിൽനിന്ന് തുടങ്ങുന്ന മൂന്നാമത്തെ തുരങ്കം മറ്റു രണ്ടു തുരങ്കങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. പ്രവാചകന്റെ ജന്മസ്ഥലത്തുള്ള മക്ക ലൈബ്രറി കെട്ടിടത്തിന്റെ പിറകിൽനിന്ന് തുടങ്ങുന്ന ഒന്നാം റിങ് റോഡ് ജിദ്ദ റോഡിനോട് ചേർന്നുള്ള ശുബൈക വഴി ജബൽ ഉമറിനരികിലൂടെ അൽ ഹജ്ല ഡിസ്ട്രിക്ടും കടന്ന് അജ്യാദ് തുരങ്കത്തിൽചെന്ന് ചേരുന്നു[55].
മക്ക-ജിദ്ദ, മക്ക-മദീന എക്സ്പ്രസ് റോഡുകളെ പരസ്പരം ബന്ധിപ്പിക്കുന്ന റിങ് റോഡും നിർമ്മിക്കുന്നുണ്ട്. വടക്കു ഭാഗത്ത് വിപുലീകരണം പൂർത്തിയാകുന്നതോടെ ആകെ 3.7 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം പുതുതായി ഹറമിന്റെ ഭാഗമായി മാറും[56]. ഹറം വിപുലീകരണത്തിന്റെ ഭാഗമായി മസ്അ വിപുലീകരണ ജോലികൾ നടത്തി. മസ്അയുടെ വിസ്താരം ഇതോടെ 72,000 ചതുരശ്ര മീറ്ററായി. മണീക്കൂറിൽ മൂന്ന് ലക്ഷം പേർക്ക് സഅയ് ചെയ്യാനുള്ള ശേഷിയുണ്ട്. മസ്അയുടെ വീതി കിഴക്കു ഭാഗത്തേക്കായി 20 മീറ്ററാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ മൊത്തം വീതി 40 മീറ്ററായി. ഭൂഗർഭ, തറ നിലകൾക്കുപുറമെ മൂന്ന് മുകൾ നിലകൾ കൂടിയടങ്ങുന്നതാണ് പുതിയ മസ്അ സമുച്ചയം. തറ നിലയടക്കം നാലു നിലകളിൽ സഅയ് ചെയ്യാനുള്ള സൌകര്യമാണ് ഒരുക്കിയിരിക്കുന്നത്. ജംറ സമുച്ചയത്തിന്റെ ജോലികൾ പൂർത്തിയായിട്ടുണ്ട്. സമുച്ചയത്തിന് ഇപ്പോൾ10 ലക്ഷത്തോളം ഹാജിമാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. തറ നിലക്കുപുറമെ നാല് നിലകളാണ് പാലത്തിനുള്ളത്. 12 വീതം ആഗമന, നിർഗമന കവാടങ്ങളുണ്ട്. മണിക്കൂറിൽ അഞ്ച് ലക്ഷം പേർക്ക് കല്ലേറ് കർമം നിർവഹിക്കാനാകും. ഇത് കൂടാതെ ഇപ്പോൾ ഹജ് തീർഥാടകർക്ക് ട്രെയിനിൽ യാത്ര ചെയ്യാനുള്ള സൌകര്യവും ഉണ്ട്. ഇതോടെ ഹജ്ജ് വേളകളിൽ റോഡിലൂടെയുള്ള തിരക്ക് ഒരു പരിധി വരെ കുറഞ്ഞിട്ടുണ്ട്[57].
[തിരുത്തുക] പ്രധാന ഭാഗങ്ങൾ
|
|
|
|
|
[തിരുത്തുക] ഭരണ വ്യവസ്ഥ
ജിദ്ദയുല്പെടെയുള്ള മക്ക പ്രവിശ്യയുടെ ഗവർണർ ഖാലിദ് ബിൻ ഫൈസൽ ബിൻ അബ്ദുൽ അസീസ് അല സൌദ് ആണ്. സൗദി അറേബ്യയിലെ പ്രധാന പ്രവിശ്യയാണ് മക്ക പ്രവിശ്യ. 2004-ലെ കണക്കു പ്രകാരം മക്ക മേഖലയിലെ ജനസംഖ്യ 5,797,971 ആണ്. ജിദ്ദയാണ് മക്ക മേഖലയിലെ ഏറ്റവും വലിയ നഗരം.[58].
[തിരുത്തുക] മക്ക പ്രവിശ്യയിലെ ഗവർണർമാർ
- പ്രിൻസ് മിശാൽ (1963-1971)
- പ്രിൻസ് ഫവാസ് (1971-1980)
- പ്രിൻസ് മാജിദ് ബിൻ അബ്ദുൽ അസീസ് (1980-1999)
- പ്രിൻസ് അബ്ദുൽ-മജീദ് (1999-2007)
- പ്രിൻസ് ഖാലിദ് അൽ-ഫൈസൽ (2007-തുടരുന്നു)
മക്ക പ്രവിശ്യയിൽ വിവിധ നഗരങ്ങൾ വേർതിരിച്ചു 12 ഉപ ഭരണ വിഭാഗങ്ങളുണ്ട്.
| എണ്ണം | സ്ഥലം | എണ്ണം | സ്ഥലം |
|---|---|---|---|
| 1 | അൽ-ജുമൂം | 7 | ജിദ്ദ |
| 2 | അൽ-കാമിൽ | 8 | ഖുലയ്സ് |
| 3 | അൽ-ഖുർമ | 9 | റാബിഗ് |
| 4 | അൽ-ലൈത് | 10 | റാന്യ |
| 5 | അൽ-കൊണ്ഫിട | 11 | തുര്ബ |
| 6 | തായിഫ് | 12 | മക്ക |
മക്ക നഗരസഭയാണ് മക്കയുടെ ഭരണം നിർവഹിക്കുന്നത്[59]. തദ്ദേശീയമായി തിരഞ്ഞെടുക്കപ്പെട്ട നാല്പതു അംഗങ്ങളുടെ തലവനായ നഗരാദ്ധ്യക്ഷൻ (അമീൻ എന്നും അറിയപ്പെടുന്നു ) ആണ് ഭരണ തലവൻ. ഉസ്മാൻ അൽ-ബർ ആണ് നിലവിലെ മേയർ. നഗരത്തിന്റെ സുഗമമായ ഭരണ നിർവഹണത്തിനും വികസന പ്രവർത്തനങ്ങളുടെ കാര്യക്ഷമതക്കും വേണ്ടി മക്ക നഗരസഭയുടെ വിവിധ പ്രദേശങ്ങൾ വിവിധ ഉപനഗരസഭകളായി തിരിച്ചിട്ടുണ്ട്. വിവിധ ഉപനഗരസഭകൾ ഇവയാണ്.
- അജ്യാദ്
- അസീസിയ്യ
- മുആബദ
- മിസ്ഫല
- ഉതൈബിയ്യ
- അൽ-ഹൌകിബ്
- സബ്-ഉംറ
- ബഹ്റ
[തിരുത്തുക] പർവതങ്ങൾ
നിരവധി പർവതങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന നഗരമാണ് മക്ക. ഇസ്ലാമിക ചരിത്രത്തിൽ നിരവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലങ്ങളാണ് മക്കയിലെ പർവതങ്ങൾ. പ്രവാചകനും അനുയായികളും ശത്രുക്കളിൽ നിന്നും രക്ഷ നേടാനും ഏകാന്ത പ്രാർത്ഥനകൾക്കും മക്കയിലെ പർവതങ്ങളിലാണ് കഴിഞ്ഞിരുന്നത്. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി നഗരത്തിനടുത്തുള്ള ചില പർവതങ്ങൾ നിരപ്പാക്കിയിട്ടുണ്ട്. കൂടാതെ യാത്രാ സൌകര്യത്തിനു വേണ്ടി പർവതങ്ങൾക്കുള്ളിലൂടെ നിരവധി തുരങ്ങളും നിർമിച്ചിട്ടുണ്ട്. ജബല് മർവ, ജബല് കഅബ, ജബല് ഉമര് തുടങ്ങിയ അനേകം മലനിരകളാല് വലയം ചെയ്യപ്പെട്ടാണ് വിശുദ്ധ കഅബാലയത്തിന്റെ നില്പ്[60].
[തിരുത്തുക] സഫ-മർവ മലകൾ
ഇസ്ലാമിക ചരിത്രത്തിലെ ഇബ്രാഹിം നബിയുടെ ത്യാഗത്തിനു സാക്ഷിയായ രണ്ടു കുന്നുകളാണ് സഫയും മർവയും[61]. ഇബ്രാഹിം നബിയുടെ ഭാര്യ ഹാജറ അനുഭവിച്ച ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും സ്മരണയാണ് സഫ-മർവ മലകൾക്കുള്ളത്. ഹജ്ജിന്റെയും ഉമ്രയുടെയും ചടങ്ങുകളിൽ ഒന്നാണ് ഈ രണ്ടു മലകൾക്കിടയിലൂടെയുള്ള ഏഴു പ്രാവശ്യം നടത്തം. മരുഭൂമിയിൽ ദാഹിച്ച് മരണത്തോടടുത്ത തന്റെ മകൻ ഇസ്മായിലിനായി വെള്ളം തേടി ഇബ്രാഹിം നബിയുടെ പത്നി ഹാജറ സഫ-മർവ എന്നീ മലഞ്ചെരുവുകൾക്കിടയിൽ ഏഴുപ്രാവശ്യം ഓടി. അന്ന് മക്ക ജലം ലഭ്യമല്ലാത്ത കൃഷിയും കായ്കനികളുമില്ലാത്ത വിജനമായ വരണ്ട പ്രദേശമായിരുന്നു. മരുഭൂമിയിലെ അത്ഭുത പ്രവാഹമായ സംസം എന്ന പുണ്യജലം പിറവിയെടുത്തതു അവിടെയാണ്. ആ സംഭവത്തെ ഓർക്കുന്നതാണ് രണ്ടു മലകൾക്കിടയിലൂടെയുള്ള നടത്തം. ഹജ്ജിലും ഉമ്രയിലും നിർബന്ധമായ ഈ കർമ്മത്തെ സഅയ് (തേടൽ /അന്വേഷിക്കൽ) എന്നാണ് പറയുന്നത്. തിരക്ക് കുറക്കുന്നതിനു വേണ്ടി ഇവിടെ രണ്ടു മലകൾക്കിടയിലും പ്രത്യേക നടപ്പാത ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇപ്പോൾ സഫ-മർവ വികസന പദ്ധതിക്ക് കീഴിൽ ലിഫ്റ്റ് സൗകര്യം, ഇലക്ട്രിക് കോണികൾ, പുറത്തേക്ക് കടക്കാൻ പാലങ്ങൾ, ഉന്തുവണ്ടികൾക്ക് പ്രത്യേക പാത, എയർ കണ്ടിഷനിങ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.സഫ-മർവക്കിടയിലെ വിവിധ നിലകളിലായി സംസം കുടിക്കാൻ 43 സ്ഥലങ്ങൾ ഉണ്ട്[62].
[തിരുത്തുക] ജബൽ നൂർ
മക്ക നഗര ഹൃദയത്തിൽ നിന്നും ഏകദേശം അഞ്ചു കിലോ മീറ്റർ അകലെയാണ് ജബലുന്നൂർ (നൂർ പർവതം). ജബലുന്നൂർ പർവതത്തിന്റെ മുകളിലുള്ള ഹിറാ ഗുഹയിൽ ഏകനായി ധ്യാനത്തിലിരിക്കുന്ന സമയത്താണ് മുഹമ്മദ് നബിക്ക് ജിബ്രീൽ എന്ന മലക്ക് (മാലാഖ) പ്രത്യക്ഷപ്പെട്ടു ദിവ്യ സന്ദേശം കൈ മാറിയത്. വായിക്കുക എന്നതിന്റെ അറബി ഉച്ചാരണമായ ഇഖ്റഹ് എന്നാണ് അവിടെ വച്ച് ആദ്യമായി നൽകിയ സന്ദേശം[63]. മക്കയിലേക്ക് വരുന്ന തീർഥാടകരുടെ പ്രധാന ആകർഷണ കേന്ദ്രമായ ജബൽ നൂർ ഒരു പ്രാർഥനാ കേന്ദ്രം കൂടിയാണ്[64]. മുഹമ്മദ് നബിക്ക് ഇവിടെ വച്ച് ജിബ്രീൽ എന്നാ മാലാഖ നൽകിയ വായിക്കുക എന്ന സന്ദേശമാണ് ജബൽ നൂർ (പ്രകാശം പരത്തുന്ന പർവതം) എന്ന പേര് ഈ പർവതത്തിനു വരാൻ കാരണം.
[തിരുത്തുക] ജബൽ അറഫ (ജബൽ റഹ്മ)
ഉറച്ച പാറകൾ ഉൾക്കൊള്ളുന്ന ജബൽ റഹ്മ എന്ന ചെറിയ കുന്ന് അറഫയുടെ കിഴക്കുഭാഗത്ത് ആണ് നില കൊള്ളുന്നത്. കാരുണ്യത്തിന്റെ മലയെന്നറിയപ്പെടുന്ന ജബൽ റഹ്മ ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് സാക്ഷിയായി നില കൊള്ളുന്നു[65]. ജബൽ റഹ്മയുടെ കിഴക്ക് ഭാഗത്ത് മുകളിലേക്കു കയറുവാനുള്ള കൽപ്പടവുകൾ നിർമ്മിച്ചിട്ടുണ്ട്. ഇതിൽ അറുപതാമത്തെ പടി ഒരു പ്രസംഗപീഠമാകുന്നു.ഏകദേശം 70 മീറററോളം ഉയരവും 200 മീറ്റർ ചുറ്റളവുമുള്ള ജബൽ അൽ റഹ്മയിൽ വെച്ചാണ് പ്രവാചകൻ മുഹമ്മദ് നബി അവസാനത്തെ ഹജജ് പ്രഭാഷണം നടത്തിയത്. ഇതിനെ അനുസ്മരിച്ചു കൊണ്ടാണ് ഹജ്ജിനോടനുബന്ധിച്ചു അറഫയിലെ നമിറ മസ്ജിദിൽ ഹജജ് പ്രഭാഷണം നടത്തുന്നത്. ഇസ്ലാമിന്റെ ആദ്യ ദശകങ്ങളിൽ ഇവിടെ ധാരാളം കിണറുകളും വീടുകളും നിർമ്മിച്ചതായും കൃഷി ചെയ്തതായും പറയപ്പെടുന്നു[66].
[തിരുത്തുക] ജബൽ സബീർ
മിനായിൽ നിന്നും അറഫയിലേക്കുള്ള വഴിയിൽ ഇടതു ഭാഗത്താണ് ചരിത്ര പ്രാധാന്യമുള്ള ജബൽ സബീർ എന്ന വലിയ മല സ്ഥിതി ചെയ്യുന്നത് . ഈ മലഞ്ചെരുവിൽ വച്ചാണ് ഇബ്രാഹിം നബി ദൈവ കല്പന പ്രകാരം തന്റെ മകൻ ഇസ്മായീലിനെ ബലി കൊടുക്കാൻ ഒരുങ്ങിയത്. മിനയിലെ ഈ മലയുടെ ചെരുവിലാണ് മസ്ജിദുൽ കബ്ശ ഉണ്ടായിരുന്നത്. പുനരുദ്ധരിക്കപ്പെടാത്ത കാരണത്താൽ പൊളിഞ്ഞുപോയതിനാൽ ഈ പള്ളി ഇപ്പോൾ ഇവിടെ ദൃശ്യമല്ല.
[തിരുത്തുക] സൗർ മല
മക്കയിൽ നിന്നും അറഫയിലേക്കുള്ള വഴിയിൽ തെക്ക് ഭാഗത്താണ് ജബർ സൗർ അഥവാ സൗർ പർവതം സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പിൽ നിന്നും 759 മീറ്റർ ഉയരമുള്ള ഈ പർവ്വതം മക്കയിലെ മസ്ജിദുൽ ഹറമിൽനിന്ന് ഏകദേശം അഞ്ച് കി.മീ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഈ പർവതത്തിന് മുകളിലാണ് മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രാമധ്യേ മുഹമ്മദ് നബിയും അബൂബക്കർ സിദ്ദീക്കും മൂന്നു നാൾ ഒളിച്ചു കഴിഞ്ഞ സൗർ ഗുഹ സ്ഥിതി ചെയ്യുന്നത്. സൌർ മലയുടെ മുകളിൽ ഭീമാകാരമായ ഒരു പാറയുണ്ട്. അകം പൊള്ളയായതിനാൽ അവിടം സാമാന്യം വിശാലമായ ഗുഹയാണ്. അതിനു കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങളുണ്ട്. പടിഞ്ഞാറു ഭാഗത്തുള്ള കവാടത്തിലൂടെയാണ് മുഹമ്മദ് നബിയും അബൂബക്കർ സിദ്ദീഖും ഗുഹയിൽ പ്രവേശിച്ചത്. മക്കയിലെത്തുന്ന തീർഥാടകർ ഈ ഗുഹ സന്ദർശിക്കാറുണ്ട്. ദുർഘടം പിടിച്ച പാതയിലൂടെ വേണം ഈ ഗുഹക്കരികിലെത്താൻ. അബ്ദുമനാഫിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ആ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത്. സൌറിലേക്കുള്ള പാതയുടെ ഇരുവശവും പർവതങ്ങളാണ്.
[തിരുത്തുക] ജബൽ അബീ ഖുബൈസ്
മക്കയിലെ ചരിത്ര പ്രാധാന്യമുള്ള പർവതമാണ് സമുദ്ര നിരപ്പിൽ നിന്നും 327 മീറ്റർ ഉയരത്തിൽ നില കൊള്ളുന്ന ജബൽ അബീ ഖുബൈസ്. മക്കയിൽ നിന്നും ഇരുപതു കിലോമീറ്റർ ദൂരത്തു കിഴക്ക് വശത്താണ് ജബൽ അബീ ഖുബൈസ്. ഈ മലയുടെ മുകളിലാണ് ഹസ്രത്ത് ബിലാലിന്റെ സ്മരണയിൽ നിർമ്മിച്ച പള്ളി നില കൊള്ളുന്നത്. കൂടാതെ മക്കാ പ്രളയത്തിന്റെ കാലം തൊട്ട് ഇബ്രാഹിം നബി കഅബാ നിർമ്മാണം നടത്തുന്നതു വരെ ഹജറുൽ അസ്‌വദ് അബൂ ഖുബൈസ് പർവ്വതത്തിൽ മറഞ്ഞു കിടക്കുകയായിരുന്നു. പിന്നീട് മാലാഖ നല്കിയ വിവരമനുസരിച്ച് ഇബ്രാഹിം നബി അടുത്തുള്ള അബൂ ഖുബൈസ് പർവതത്തിലെത്തി ശില കണ്ടെത്തുകയായിരുന്നു.
[തിരുത്തുക] ജബൽ ഒമർ
മക്കയിലെ ഹൃദയ ഭാഗത്താണ് ജബൽ ഒമർ. മക്കയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഇപ്പോൾ ജബൽ ഒമറിന്റെ കുറെ ഭാഗങ്ങൾ നിരപ്പാക്കിയിട്ടുണ്ട്. ഹോട്ടൽ, പാർപ്പിട സമുച്ചയങ്ങൾ അടങ്ങിയ പദ്ധതികളാണ് ഇവിടെ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ജബൽ ഒമറിന്റെ ഒരു ഭാഗം മക്കാ ഹിൽടൺ ഹോട്ടൽ ആണ്.
[തിരുത്തുക] ആരാധനാലയങ്ങൾ
[തിരുത്തുക] കഅബ
സൗദി അറേബ്യയിലെ മക്കയിൽ മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന സമചതുരാകൃതിയിലുള്ള കെട്ടിടമാണ് കഅബ. ഭൂമിയിലെ ആദ്യത്തെ ദൈവീക ഭവനമായ കഅബ ആദം നബിയാണ് നിർമ്മിച്ചത്. പിന്നീട് നോഹ നബിയുടെ കാലത്തുണ്ടായ ശക്തമായ പ്രളയത്തിൽ കഅബ അപ്രത്യക്ഷമായി. പ്രവാചകൻ ഇബ്രാഹീം നബിയും പുത്രൻ ഇസ്മായീലും അല്ലാഹുവിൻറെ നിർദ്ദേശപ്രകാരം കഅബ പുനർ നിർമ്മിച്ചു. മുസ്ലിംകൾ ദിവസേന നമസ്കാരം നടത്തുന്ന ദിശയായ ഖിബ്‌ല ഭൂമിയിൽ അവർ നിൽക്കുന്ന സ്ഥലത്തുന്നിന്നും കഅബയുടെ നേരെയുള്ളതാണ്. ഹജ്ജ്, ഉംറ എന്നീ കർമ്മങ്ങൾ നിർവഹിക്കുന്നവർ കഅബയെ ഏഴ് തവണ പ്രദക്ഷിണം ചെയ്യൽ നിർബന്ധമാണ്[67]. നഗ്ന പാതരായി കഅബയെ പ്രദക്ഷിണം ചെയ്യുന്ന മതാഫ് എന്ന പേരിൽ അറിയപ്പെടുന്ന തുറസ്സായ ഭാഗത്ത് തീർഥാടകർക്ക് ആശ്വാസം പകരുന്നതിന് വേനലിൽ ചുട്ടു പഴുക്കാത്ത, സൂര്യപ്രകാശത്തെ പ്രതിരോധിക്കാൻ കഴിയുന്ന ഇനം മാർബിളുകളാണ് പതിച്ചിരിക്കുന്നത്. രാത്രിയിൽ ഈർപ്പം വലിച്ചെടുക്കുകയും പകൽ അത് പുറത്തേക്ക് വിടുകയും ചെയ്യുന്നതിനാൽ പകൽ സമയത്ത് ഈ മാർബിളിൽ ചൂട് അനുഭവപ്പെടുന്നില്ല.
എല്ലാ വർഷവും ഹജ്ജിനു മുന്നോടിയായി കഅബയെ പുതപ്പിക്കാനുള്ള പുതിയ 'കിസ്‌വ' യുടെ കൈമാറ്റം നടക്കുകയും അതിനു അർഹതപ്പെട്ടവർ കഅബാലയത്തിൽ അത് അണിയിക്കുകയും ചെയ്യും. ഹറം കാര്യാലയ ഉദ്യോഗസ്ഥരുടെയും കിസ്‌വ ഫാക്ടറി അധികൃതരുടെയും മേൽനോട്ടത്തിൽ അറഫ ദിനത്തിൽ രാവിലെയാണ് കഅബയുടെ പഴയ കിസ്‌വ മാറ്റി പുതിയത് അണിയിക്കുന്നത്. മക്കയിലെ ഉമ്മുൽജൂദിലെ ഫാക്ടറിയിൽ ഒരുവർഷത്തോളം നീണ്ട പ്രയത്‌നത്തിലൂടെയാണ് കിസ്‌വ രൂപപ്പെടുത്തുന്നത്. മേൽത്തരം പട്ടിൽ നിർമ്മിച്ച ഇതിന് രണ്ട് കോടി റിയാലിന് മേലെ ചെലവ് വരും. 14 മീറ്ററാണ് കിസ്‌വയുടെ ഉയരം. സ്വർണലിപിയിൽ ആകർഷകമായ രൂപകൽപനകളോടും ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്തുമാണ് ഇവ നെയ്തെടുത്തിരിക്കുന്നത്. 47 മീറ്റർ നീളത്തിലും 95 സെന്റി മീറ്റർ വീതിയിലും16 കഷ്ണങ്ങളായാണ് ഇവ നിർമ്മിക്കുന്നത്. കഅബയുടെ വാതിൽ വിരിക്ക് ആറര മീറ്റർ നീളവും മൂന്നര മീറ്റർ വീതിയുമുണ്ട്[68].
[തിരുത്തുക] മസ്ജിദുൽ ഹറാം
മക്കയിൽ കഅബ സ്ഥിതി ചെയ്യുന്ന വിശാലമായ ആരാധനാലയമാണ് ഹറം മസ്ജിദ് (മസ്ജിദുൽ ഹറാം). ഭൂമിയിൽ ആരാധനയ്ക്ക് ഏറ്റവും കൂടുതൽ പുണ്യം ലഭിക്കുന്നത് മസ്ജിദുൽ ഹറാമിലെ പ്രാർത്ഥനക്കാണ് എന്നതാണ് ഈ മസ്ജിദിന്റെ പ്രധാന പ്രത്യേകത. സാധാരണ മസ്ജിദുകളെക്കാൾ ഒരു ലക്ഷം മടങ്ങ് പ്രതിഫലം ലഭിക്കുന്നതാണ് മസ്ജിദുൽ ഹറാമിലെ പ്രാർത്ഥനക്ക് എന്നാണു ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുള്ളത്. മസ്ജിദുൽ ഹറം ലോകത്തിലെ ഏറ്റവും വലിയ മസ്ജിദ് ആണ്. 3.57 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹറം പള്ളിയുടെ അകത്തും പുറത്തുമായി ഇപ്പോൾ ഒരേ സമയം നാൽപ്പതു ലക്ഷത്തോളം ആളുകൾക്ക് പ്രാർത്ഥന നിർവഹിക്കാൻ സൌകര്യമുണ്ട്. ചുറ്റു ഭാഗത്തും മൂന്നു നിലകളിൽ ഒരു വൻ കോട്ട പോലെ ഹറം പള്ളി നില കൊള്ളുന്നു. സഫാ, മർവാ, അബൂ ഖുബൈസ്, ജബൽ ഹിന്ദ് എന്നീ നാല് മലകൾക്കിടയിലാണ് ഹറം മസ്ജിദ് നില കൊള്ളുന്നത്. ഹറം പള്ളിയുടെ കേന്ദ്ര ബിന്ദു കഅബയാണ്. കഅബയുടെ പ്രദക്ഷിണ മുറ്റമാണ് ഹറം പള്ളിയുടെ പ്രധാന ഭാഗം. മതാഫ് എന്ന പേരിൽ അറിയപ്പെടുന്ന നടുമുറ്റം പോലെയുള്ള അതിവിശാലമായ ഈ ഭാഗത്തിന് മേൽക്കൂരയില്ല. ചുറ്റു ഭാഗങ്ങളിലും കൂടി 95 കവാടങ്ങളും ഒൻപതു മിനാരങ്ങളും മസ്ജിദുൽ ഹറാമിനുണ്ട്. ലോകത്തെ മറ്റെല്ലാ മസ്ജിദുകളിൽ നിന്നും വ്യത്യസ്തമായി ഹറം പള്ളിയിൽ വൃത്തത്തിൽ നിന്നാണ് നമസ്കാരം നിർവഹിക്കുന്നത്. നമസ്കാര വേളയിൽ അഭിമുഖമായി നിൽക്കേണ്ട കഅബ ഹറം മസ്ജിദിന്റെ മധ്യത്തിലായത് കൊണ്ടാണ് ഇവിടെ ഇങ്ങനെ നമസ്കരിക്കുന്നത്. റമദാനിൽ ആണ് ഇവിടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഈ കാലയളവിൽ തീർത്ഥാടകർക്ക് ആവശ്യമായ മാർഗ ദർശനം നൽകുന്നതിന് പ്രത്യേകം ആളുകളെ നിയോഗിക്കാറുണ്ട്[69].
വളരെയധികം പുണ്യസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നതാന് മസ്ജിദുൽ ഹറം.
- വിശുദ്ധ കഅബ: കഅബക്ക് ചുറ്റുമാണ് തവാഫ് ചെയ്യുന്നത്. കഅബയുടെ വ്യത്യസ്ത മൂലകൾ വ്യത്യസ്ത പേരുകളിൽ ആണ് അറിയപ്പെടുന്നത്.
- ഹജറുൽ അസ്‌വദ്: കഅബയുടെ ചുമരിൽ, തവാഫ് ആരംഭിക്കുന്ന മൂലയിൽ അരക്കിട്ടുറപ്പിച്ച ഒരു കല്ലാണിത്. ഇത് ചുംബിച്ചതിനുശേഷമോ ഇതിലേക്ക് തിരിഞ്ഞ് ദൂരെനിന്ന് കൈകൊണ്ട് ആംഗ്യംകാണിച്ചിട്ടോ ആണ് ഓരോ തവാഫും ആരംഭിക്കേണ്ടത്. സ്വർഗത്തിൽനിന്ന് ഭൂമിയിലേക്ക് അയയ്ക്കപ്പെട്ട ശിലയാണ് ഹജറുൽ അസ്‌വദ്.
- റുക്‌നുൽഇറാഖി: ഇറാഖിന്റെ ഭാഗത്തേക്കായി സ്ഥിതിചെയ്യുന്നു.
- റുക്‌നുശ്ശാമി: സിറിയയുടെ ഭാഗത്തേക്കായി സ്ഥിതിചെയ്യുന്നു.
- റുക്‌നുൽയമാനി: തെക്ക്പടിഞ്ഞാറ് മൂല. ഇത് യമനിന്റെ ദിക്കിലേക്കായി സ്ഥിതിചെയ്യുന്നു.
- മുൽതസം: ഹജറുൽ അസ്‌വദിന്റെയും കഅബാ കവാടത്തിന്റെയും ഇടയിലുള്ള സ്ഥലമാണിത്. ഇവിടെ വെച്ച് പ്രാർത്ഥിക്കൽ സുന്നത്താണ്.
- ഹഥീം (ഹജ്ർ ഇസ്മാഈൽ): കഅബയോട് ചേർന്ന് വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലം. ഇത് കഅബയിൽ പെട്ടതാകുന്നു.
- മീസാബുർ റഹ്മത്: ഹഥീമിൽ കഅബയുടെ മുകളിൽ നിന്ന് വെള്ളം വീഴുന്ന സ്വർണപ്പാത്തി.
- മഖാമു ഇബ്‌റാഹിം: കഅബ നിർമാണ സമയത്ത് ഇബ്‌റാഹിംനബി കയറിനിന്ന കല്ല്. കഅബയുടെ വാതിലിന് മുൻഭാഗത്താണ് ഇത്.
- ബാബുസ്സലാം: മസ്ജിദുൽ ഹറമിലെ ഒരു വാതിൽ. ആദ്യ പ്രവേശനം ഇതിലൂടെയാകൽ പ്രത്യേക സുന്നത്തുണ്ട്. ഈ വാതിൽ സ്വഫാ-മർവയുടെ പുറം ചുമരിനിടയിലാണ്.
- സ്വഫാ: കഅബയുടെ കിഴക്കുമൂലയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥലം. ഇവിടെനിന്നാണ് സഅയ് തുടങ്ങുന്നത്.
- മർവ: കഅബയുടെ വടക്കുമൂലയുടെ ഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇവിടെയാണ് സഅയ് അവസാനിക്കുന്നത്.
- മസ്ആ: സ്വഫാ-മർവ കുന്നുകൾക്കിടയിൽ സഅയ് നടത്തേണ്ട സ്ഥലം.
- മീലൈനി അഖഌറെൻ: സ്വഫാമർവയിൽ സഅയ് നടത്തുമ്പോൾ പുരുഷന്മാർ വേഗതയിൽ നടക്കേണ്ടതിനായി പച്ച ചായമടിച്ച രണ്ട് തൂണുകൾ.
- സംസം: മസ്ജിദുൽ ഹറമിനകത്ത് സ്ഥിതിചെയ്യുന്ന കിണർ. ഇതിലെ വെള്ളം കുടിക്കുന്നതുകൊണ്ട് വളരെ അധികം പ്രതിഫലമുണ്ട്. രോഗശമനങ്ങൾക്കും മറ്റു ഉദ്ദേശ്യ സാഫല്യങ്ങൾക്കും നിയ്യത്ത് ചെയ്ത് സംസംവെള്ളം കുടിക്കുന്നത് നല്ലതാണ്
[തിരുത്തുക] മസ്ജിദുൽ നമിറ
ഹിജ്റ പത്താം വർഷം ദുൽഖഅദ് മാസം ഇരുപത്തിയഞ്ചിന് മുഹമ്മദ് നബിയും അനുയായികളും ഹജ്ജ് കർമ്മത്തിനായി പുറപ്പെടുകയും ശേഷം അറഫയുടെ സമീപത്ത് നമിറ എന്ന സ്ഥലത്ത് നിർമ്മിച്ച തമ്പിൽ ഉച്ചവരെ കഴിച്ചു കൂട്ടുകയും ചെയ്തു. ളുഹറിൻറെ സമയമായപ്പോൾ മുഹമ്മദ് നബി തൻറെ ഒട്ടകപുറത്ത് കയറി ബത്വനുൽ വാദി എന്ന ഇന്ന് അറഫയിലെ നമിറ പള്ളി നിൽക്കുന്നിടത്ത് തൻറെ ചരിത്രപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടത്തി. ഈ പ്രദേശത്താണ് പിന്നീട് നമിറ പള്ളി സ്ഥാപിച്ചത്. പരിശുദ്ധമായ ഹജ്ജ് കർമ്മത്തിനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾ അറഫയിൽ സമ്മേളിക്കുന്നത് ഇവിടെയാണ്. അറഫയിൽ നമിറ പള്ളിയിൽ ളുഹർ നമസ്‌കാരത്തോടെയാണ് ഇവിടുത്തെ ചടങ്ങുകൾ നടക്കുന്നത്. 124,000 ചതുരശ്ര അടി വിസ്തീർണമുള്ള പള്ളിയിൽ മൂന്നു ലക്ഷം ആളുകൾക്ക് ഒരുമിച്ചു നമസ്കാരം നിർവഹിക്കാൻ സൗകര്യമുണ്ട്. അറഫാ പള്ളിയെന്നും ഹസ്രത്ത് ഇബ്റാഹീമിന്റെ പള്ളിയെന്നും ഇതിനു പേരുണ്ട്. ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ചതുരശ്രമീറ്റർ വിസ്തീർണമുള്ള മസ്ജിദുന്നമിറയുടെ ഒരു ഭാഗം അറഫയുടെ പരിധിക്ക് പുറത്താണ്. അത് അടയാളപ്പെടുത്തിയിട്ടുണ്ട്. വാദീ നമിറയിൽസ്ഥിതിചെയ്യുന്നത് കൊണ്ടാണിതിന് മസ് ജിദുന്നമിറ എന്ന് പേർവന്നത്. മിനയുടെ ദിശയിലാണ് മസ് ജിദുന്നമിറ സ്ഥിതിചെയ്യുന്നത്[70].
[തിരുത്തുക] മിന
മക്കയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ കിഴക്ക് ഭാഗത്താണ് മിനാ താഴ്‌വര .ഹജജ് കർമ്മത്തിന്റെ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി മക്കയിൽ നിന്ന് ഹാജിമാർ എത്തുന്നത് ടെന്റുകളുടെ നഗരമായ മിനാ താഴ്‌വരയിലേക്ക് ആണ്. ഹജ്ജ് കർമത്തിന് വേണ്ടി ദുൽഹജ്ജ് 11, 12, 13 എന്നീ മൂന്നു ദിവസങ്ങളിൽ ആണ് മിനയിൽ രാപാർക്കേണ്ടത്. ഈ ദിവസങ്ങളിൽ വളരെ ഭക്തിയോടും ഹൃദയ സാന്നിധ്യത്തോടും മിനയിൽ കഴിഞ്ഞുകൂടണം. രാത്രിയുടെ മുഖ്യഭാഗം മിനയിൽ താമസിക്കൽ നിർബന്ധമാണ്. പകൽ മിനയിലുണ്ടായിരിക്കണമെന്നില്ല[71].
[തിരുത്തുക] മസ്ജിദുൽ ഖൈഫ്
മക്കയുടെയും അറഫായുടെയും മധ്യേ തെക്കുഭാഗത്തായി മിനായിലാണ് മസ്ജിദുൽ ഖൈഫ് സ്ഥിതിചെയ്യുന്നത്. 25000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഖൈഫ് പള്ളിയിൽ 25000 പേർക്ക് ഒരുമിച്ചു നമസ്കരിക്കാൻ സൌകര്യമുണ്ട്. വിശാലമായി, നീളാകൃതിയിൽ വളരെ ഭംഗിയായി നിർമ്മിക്കപ്പെട്ട ഖൈഫ് പള്ളിയുടെ കിഴക്കുഭാഗത്ത് ചുമരുകളോട് ചേർന്നതാണ് മിഹ്റാബ്. പ്രവാചകന്റെ വിടവാങ്ങൽ ഹജ്ജിൽ മിനായിൽഅദ്ദേഹത്തിന് കൂടാരമൊരുക്കിയത് ഇവിടെയാണ്. ഹിജ്റ 256-ൽ അബ്ബാസി ഖലീഫ അൽ-മുഅതമദ് മുതൽ അധികാരത്തിലിരുന്ന രാജാക്കൻമാരും ഭരണാധികാരികളും ഈ പള്ളിയുടെ പുനർനിർമാണ പ്രക്രിയയിൽ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു[72].
[തിരുത്തുക] മുഹമ്മദ് ബിൻ അലി ശാഫി മസ്ജിദ്
മക്കയിൽ തൻഈം എന്ന സ്ഥലത്താണ് മുഹമ്മദ് ബിൻ അലി ശാഫി മസ്ജിദ്. ഇവിടെ ഇപ്പോൾ 15,000 ആളുകൾക്ക് നമസ്‌കരിക്കാൻ സൗകര്യമുണ്ട്. തന്ഈം മക്കക്കാരുടെ ഉംറയുടെ മീഖാത്താണ്. ഇവിടെയാണ് പ്രശസ്‌ത സ്വഹാബി ഖുബൈബ് രക്തസാക്ഷിയായത്.
[തിരുത്തുക] മസ്ജിദുൽ റായ
മക്കയിലെ ജൌദരീ ടൌണിന്റെ നടുവിൽ ജഫ്ഫാലി ബജാറിലേക്ക് കടക്കുന്ന ഒരു ചെറിയ വഴിയുടെ ഇടതുഭാഗത്തുള്ള പള്ളിയാണിത്. ഈ സ്ഥാനം മുഹമ്മദ് നബി മക്കാ ഫതഹ് വേളയിൽ മുഅല്ലായിൽകൂടി കടന്ന് വന്ന് പതാക നാട്ടിയതും നിസ്കരിച്ചിട്ടുള്ളതുമായ സ്ഥലമാകുന്നു. ഈ പതാക ഇപ്പോൾ തുർക്കിയിലെ ഇസ്താംപൂൾ മ്യൂസിയത്തിലുണ്ട്. ഈ പള്ളിയുടെ മൂന്നുവശവും റോഡുകളുണ്ട്. പള്ളി ഇപ്പോൾ പുതുക്കിപ്പണിത് വലുതാക്കിയിരിക്കുന്നു.
[തിരുത്തുക] മസ്ജിദുൽ ജിന്ന്
അൽ-മുഅല്ലയുടെ വടക്കെ അതിർത്തിയിൽ ആണ് മക്കക്കാരുടെ ഖബർസ്ഥാനമായ മസ്ജിദുൽ ജിന്ന് സ്ഥിതി ചെയ്യുന്നത്. മുഹമ്മദ് നബിയിൽ നിന്ന് ജിന്നുകൾ ഖുർആൻ ശ്രവിക്കുകയും നബിയുമായി ബൈഅത്ത് ചെയ്യുകയും ഉണ്ടായത് ഈ സ്ഥലത്തു വെച്ചായിരുന്നു. പിന്നീട് ഇവിടെ പണിത പള്ളിക്ക് മസ്ജിദുൽ ജിന്ന് (ജിന്ന് പള്ളി) എന്ന് പേരിട്ടത്. ഇപ്പോൾ ഈ പള്ളി പുതുക്കിപ്പണിത് വളരെ ഭംഗിയാക്കിയിട്ടുണ്ട്.
[തിരുത്തുക] മസ്ജിദുൽ മുബായഅ
മക്കയിലെ കബറിടമായ മുഅല്ലായിൽ നിന്നും വടക്കോട്ട് മിനയിലേക്ക് പോകുന്ന വഴിയുടെ വലതുഭാഗത്ത് സ്ഥിതിചെയ്യുന്ന പള്ളിയാണ് മസ്ജിദുൽ മുബായഅ. മക്കാ ഫത്ഹ്(മക്കാ വിജയം) വേളയിൽ മുഹമ്മദ് നബി ജനങ്ങളുമായി ഇവിടെ വെച്ച് പ്രതിജ്ഞ ചെയ്തിരുന്നതായി ചരിത്രമുണ്ട്.
[തിരുത്തുക] മസ്ജിദുൽ ഇജാബ
ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാക്കി മുഹമ്മദ് നബി മിനയിൽ നിന്ന് മക്കയിലേക്ക് മടങ്ങിയപ്പോൾ മക്കയിൽ പ്രവേശിക്കും മുമ്പ് വിശ്രമിക്കാൻ താവളമടിച്ച മക്കാ ഖബർ സ്ഥാനിനടുത്തുള്ള അൽ മുഹസ്സബ് എന്ന് പറയുന്ന സ്ഥലത്താണ് മസ്ജിദുൽ ഇജാബ നിലകൊള്ളുന്നത്.
[തിരുത്തുക] തഹ്ഫീളുൽ ഖുർആൻ കേന്ദ്രം
മക്കയിലെ സഖാഖിലാണ് തഹ്ഫീളുൽ ഖുർആൻ കേന്ദ്രം പ്രവർത്തിക്കുന്നത്. മുഹമ്മദ് നബിയുടെ പ്രഥമ ഭാര്യ ഖദീജയുടെ വീട് സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഇവിടെ വെച്ചാണ് ഖദീജയുടെയും മുഹമ്മദ് നബിയുടെയും വിവാഹം നടന്നത്. ഖദീജയുടെ മരണശേഷവും ഹിജ്റ വരെ നബി ഇവിടെ താമസിച്ചു. മുഹമ്മദ് നബിയുടെ മക്കളിൽ ഇബ്റാഹീം ഒഴിച്ചുള്ളവർ ജനിച്ചത് ഈ വിട്ടിൽവെച്ചാണ്.
[തിരുത്തുക] സംസ്കാരം
പുണ്യ നഗരമായത് കൊണ്ട് തന്നെ ലോകത്തിന്റെ നാനാ തുറകളിൽ നിന്നും ഉള്ള ആളുകൾ മക്കയിൽ വന്നു പോകുന്നുണ്ട്. അത് കൊണ്ട് മക്കയുടെ പ്രബുദ്ധമായ സംസ്കാരവും അതിൽ നിഴലിച്ചു കാണുന്നുണ്ട്. ഹിജാസ് അറബിയാണ് പ്രാദേശികമായി ഇവിടെ ഉപയോഗത്തിലുള്ള ഭാഷ. വിവിധ ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകർ അവരവരുടെ ഭാഷകൾ ഉപയോഗിക്കുന്നു. മക്കയിലെ ഹജിനോടനുബന്ധിച്ചുള്ള പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലെല്ലാം പ്രാദേശികമായ ഭാഷയിലുള്ള സൂചനാ ബോർഡുകളും വിവിധ ഭാഷക്കാരായ വളണ്ടിയർമാരെയും കാണാം[73].
[തിരുത്തുക] ജനസംഖ്യ
2007-ലെ കണക്കെടുപ്പ് പ്രകാരം മക്കയിൽ 1700000 ജനങ്ങൾ വസിക്കുന്നുണ്ട്. ഇതിൽ 75 ശതമാനം സ്വദേശികളും 25 ശതമാനം വിദേശികളുമാണ്. വിദേശികളിൽ 19 ശതമാനം ഉള്ള യെമൻ സ്വദേശികളാണ് മുന്നിൽ നിൽക്കുന്നത്. ഇന്ത്യ പാക്കിസ്ഥാൻ അടക്കം ഏഷ്യൻ രാജ്യക്കാരും ഈജിപ്ത് അടക്കമുള്ള ആഫ്രിക്കൻ വംശജരും ബാക്കിയുള്ള ആറു ശതമാനത്തിൽ പെടുന്നു[74].
[തിരുത്തുക] ജീവിത രീതി
മക്കയിലെ ജീവിതരീതി മുഹമ്മദ് നബിയുടെ കാലം മുതൽ തന്നെ മതപരമായ ചട്ടക്കൂടിൽ നിന്ന് കൊണ്ടുള്ളതാണ്. മുസ്ലിങ്ങൾക്ക് മാത്രം പ്രവേശനമുള്ള നഗരം കൂടിയാണ് മക്ക. അഞ്ചു നേരത്തെ നമസ്കാരത്തിനും ഇവിടുത്തെ ആളുകൾ അധികവും മസ്ജിദുൽ ഹറമിലെത്തുന്നു. ഹജ്ജിനെത്തുവർക്ക് സേവനം ചെയ്യാനും ഇവിടെ സ്വദേശികൾ മുൻപന്തിയിൽ ഉണ്ടാകാറുണ്ട്. രാജ്യത്തെ വിവിധ സർവകലാശാലാ വിദ്യാർത്ഥികളടക്കം എല്ലാ വിഭാഗങ്ങളും വിദേശ വളണ്ടിയർമാരും ഇവിടെ നിന്നും മടങ്ങുന്നത് വരെ ഹാജിമാരെ സേവിക്കാൻ രംഗത്തുണ്ടാകാറുണ്ട്.
[തിരുത്തുക] ആഹാര ക്രമം
മറ്റു സൗദി അറേബ്യൻ നഗരങ്ങളെ പോലെ അരിയും ഇറച്ചിയും ചേർത്ത് വേവിച്ച കബ്സ തന്നെയാണ് മക്കയിലെയും പ്രധാന ഭക്ഷണം[75]. അത് പോലെ യെമനി മന്തിയും ഒരു പ്രധാന ഭക്ഷണമാണ്. ഇറച്ചിയിൽ വേവിച്ച ഭക്ഷണങ്ങളായ ഷവർമ, കഫ്ത, കബാബ് എന്നിവ ഇവിടെ അധികം വില്പന നടക്കുന്ന ഭക്ഷണങ്ങളിൽ പെടുന്നു[76]. റമദാനിൽ നോമ്പ് തുറ സമയങ്ങളിൽ സമൂസ, മധുര പലഹാരങ്ങൾ, കാരക്ക, സംസം വെള്ളം, അറബിക് കോഫി എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. മസ്ജിദുൽ ഹറമിൽ നോമ്പ് തുറ സമയങ്ങളിൽ എത്തുന്ന വിശ്വാസികൾക്കും ഇത്തരം ഭക്ഷണം നൽകുന്നുണ്ട്. കൂടാതെ ഹജ്ജ് വേളകളിൽ അറഫയിലും മിനായിലും സൗദി ഭരണ കൂടവും വിവിധ കമ്പനികളും മറ്റു വ്യക്തികളും സൌജന്യമായി ഭക്ഷണ വിതരണം നടത്തുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകർക്ക് സ്വന്തം പ്രദേശങ്ങളിലെ പ്രാദേശിക ഭക്ഷണങ്ങൾ ഇവിടെ ലഭിക്കുന്നു. ഹജ്ജ് സമയത്ത് മിനായിൽ ടെന്റുകളിൽ ഹാജിമാർക്ക് അതതു മുതവഫ് കേന്ദ്രങ്ങളാണ് ഭക്ഷണം ഒരുക്കുന്നത്. പലചരക്ക് കടകൾ, ഹോട്ടലുകൾ, ബൂഫിയകൾ എന്നിങ്ങനെ വിവിധ തരം ബസ്തകൾ മിനായിൽ താൽക്കാലികമായി ഒരുക്കാറുണ്ട്. ഇവിടെ തീർത്ഥാടകർക്ക് വേണ്ടി വിൽപനക്ക് വെച്ച ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മ, കാലാവധി, ബസ്തകളുടെ ശുചിത്വം, മുനിസിപ്പാലിറ്റിയുടെ ലൈസൻസ് എന്നിവ വാണിജ്യമന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തി ഗുണമേന്മ ഉറപ്പു വരുത്തുന്നു[77].
[തിരുത്തുക] സാമ്പത്തിക രംഗം
മക്കയുടെ സാമ്പത്തിക മേഖല കൂടുതലും ഇവിടെയെത്തുന്ന തീർത്ഥാടകരെ ആശ്രയിച്ചാണ് നില കൊള്ളുന്നത്. തീർത്ഥാടകർ ഇവിടെ എത്തി താമസിക്കുന്ന ഹോട്ടലുകൾ, ഇവിടെ നിന്നും ഷോപ്പിംഗ് നടത്തുന്നതും മറ്റും ആണ് ഇവിടുത്തെ പ്രധാന വരുമാന സ്രോതസ്[78]. ചെറിയ തോതിലുള്ള വ്യാവസായിക സ്ഥാപനങ്ങൾ അല്ലാതെ മക്കയിൽ കൂടുതലായി വ്യാവസായിക ശാലകളോ മറ്റു കൃഷിയിടങ്ങളോ ഒന്നും ഇല്ല. മറ്റു പ്രദേശങ്ങളിൽ നിന്നും കപ്പൽ മാർഗം ജിദ്ദയിലെത്തി അവിടെനിന്നും റോഡ് മാർഗം ആണ് ഇവിടേയ്ക്ക് ചരക്കുകൾ എത്തുന്നത്. ലോകത്തെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പുകൾ എല്ലാം ഇവിടെയുണ്ട്. പ്രമുഖ വിദേശ ട്രാവൽ പ്രതിനിധികൾ എല്ലാം ഇവിടേയ്ക്ക് തീർത്ഥാടകരെ എത്തിക്കുന്നുണ്ട്. മത ഗ്രന്ഥങ്ങൾ വിൽക്കുന്ന പുസ്തക ശാലകൾ, വിദേശ കറൻസി കൈമാറ്റം ചെയ്യുന്ന സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങി തീർത്ഥാടകരെ ബന്ധിപ്പിച്ചുള്ള സ്ഥാപനങ്ങൾ ഇവിടെ കൂടുതലായി കാണുന്നു.
ഓരോ വർഷവും ഹജ്ജ് കഴിയുന്നതോടെ മക്കയിലെ കച്ചവട കേന്ദ്രങ്ങളിൽ തിരക്കേറുന്നു. മടക്കയാത്രക്ക് മുമ്പായി പുണ്യഭൂമിയിലെത്തിയതിന്റെ സ്മരണക്കും കുടുംബത്തിനും അടുത്ത ബന്ധുക്കൾക്കും സാധനങ്ങളും ഉപഹാരങ്ങളും വാങ്ങിയാണ് തീർത്ഥാടകർ ഇവിടെ നിന്നും തരിച്ചു പോകുന്നത്. ഹജ്ജ് വേളയിൽ കൂടുതലായി വിറ്റഴിക്കുന്ന ചരക്കുകൾ കച്ചവടക്കാർ നേരത്തെ സ്‌റ്റോക്ക് ചെയ്യാറുണ്ട്. കൂടാതെ പലയിനം സാധനങ്ങളുമായി വഴിവാണിഭക്കാരും രംഗത്തുണ്ടാകും. ഈത്തപ്പഴം, ഉപഹാരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഇലക്ട്രോണിക് സാമഗ്രികൾ, വസ്ത്രങ്ങൾ എന്നിവയുടെ കടകളിലാണ് കൂടുതലായി തീർത്ഥാടകരെ ആകർഷിക്കുന്നത്. ഹജ്ജ് കഴിഞ്ഞ ശേഷം. തസ്ബീഹ് മാല, നമസ്‌കാര വിരിപ്പ്, തൊപ്പി, ഇരുഹറമുകളുടെ ഫോട്ടോകൾ, മോതിര കല്ലുകൾ, ആഭരണങ്ങൾ, അത്തറുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന കേന്ദ്രങ്ങളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ളത്. മക്കയിലെ പ്രധാന മാർക്കറ്റാണ് ഉതൈബിയ്യ മാർക്കറ്റ് (സൂക്ക് ഉതൈബിയ്യ). ഇവിടെ സുഗന്ധ ദ്രവ്യ ഉല്പന്നങ്ങളുടെ പ്രമുഖ സ്ഥാപനങ്ങൾ ഉണ്ട്[79].
[തിരുത്തുക] അടിസ്ഥാന സൗകര്യങ്ങൾ
[തിരുത്തുക] ഗതാഗതം
[തിരുത്തുക] റോഡ്
മക്കയിലെ എല്ലാ റോഡുകളും വളരെയധികം തിരക്ക് പിടിച്ചതാണ്[80]. പുണ്യസ്ഥലങ്ങളിൽ തീർത്ഥാടകർക്ക് വളരെ സഹായകരമാണ് ഇവിടുത്തെ ഷട്ടിൽ ബസ് സർവീസ്[81]. ഹജ്ജ് തീർത്ഥാടകർക്ക് വേണ്ടി മിനായിൽ കിഴക്കുപടിഞ്ഞാറായി അനേകം സമാന്തര റോഡുകളും അവയെ പരസ്പരം ബന്ധിക്കുന്ന സ്ട്രീറ്റുകളും അവക്കൊക്കെ പേരും നമ്പറും ഉണ്ട്. കൂടാതെ ഇരുപത്തിനാലു മണിക്കൂറും പൊലീസ് സർവീസും ആയിരക്കണക്കിന് സന്നദ്ധ പ്രവർത്തകരുടെ സേവനവും തിരക്ക് സമയങ്ങളിൽ സഹായകരമാണ്. തീർത്ഥാടകരെ താമസ കേന്ദ്രങ്ങളിൽ നിന്ന് ഹറമിലെത്തിക്കുന്നതിനും തിരിച്ചും സർവീസ് നടത്തുന്നതിനു ഗോൾഫ് വണ്ടികൾ ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. നേരത്തെ ഇന്ത്യൻ നിർമ്മിത ഓട്ടോറിക്ഷകളായിരുന്നു തീർത്ഥാടകർക്ക് നൽകിയിരുന്നത്. പുകയും ശബ്ദവും മൂലമുണ്ടാകുന്ന മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അതൊഴിവാക്കി പകരം ഗോൾഫ് വണ്ടികൾ ഏർപ്പെടുത്തിയത്. ഹജ്ജ് വേളകളിൽ നഗര മധ്യത്തിലെ തിരക്കൊഴിവാക്കാൻ ഹറമിനടുത്തേക്കും പുണ്യ സ്ഥലങ്ങളിലേക്കും മിനി ബസുകൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തുന്നു. മിനി ബസുകൾ പുണ്യസ്ഥലങ്ങളിലേക്ക് കടക്കുന്നത് നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെയും വിന്യസിക്കാറുണ്ട്.
ഹജ്ജ് അനുമതി പത്രമില്ലാത്തവരുടെയും അനധികൃത താമസക്കാരുടെയും നുഴഞ്ഞുകയറ്റം തടയുന്നതിന് ഹജ്ജ് സമയങ്ങളിൽ മക്കക്കടുത്ത 12 പ്രവേശന കവാടങ്ങളിൽ പാസ്‌പോർട്ട് വിഭാഗം പരിശോധന കൂടുതൽ കർശനമാക്കാറുണ്ട്[82]. മരുഭൂമികളിലൂടെയുള്ള നുഴഞ്ഞുകയറ്റം പൊലീസിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നു. സ്ത്രീകളെ പരിശോധിക്കുന്നതിന് ചെക്പോസ്റ്റുകളിൽ സ്ത്രീകളെ ജോലിക്ക് നിയമിക്കാറുണ്ട്. ഹജ്ജ് അനുമതിപത്രമില്ലാത്തവരെയും അനധികൃത താമസക്കാരെയും പ്രവേശന കവാടങ്ങളിലെത്തുന്നതിന് മുമ്പ് തന്നെ തടയുന്നതിന് മക്കയിലേക്ക് പുറപ്പെടുന്ന വാഹന പാർക്കിങ് കേന്ദ്രങ്ങളിലും മറ്റും രഹസ്യ നിരീക്ഷണം നടത്താൻ പ്രത്യേക സംഘം ഉണ്ട്. അമിത വേഗത, സിഗ്‌നൽ കട്ടിങ് തുടങ്ങിയ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പോകുന്നവരെ പിടികൂടുന്നതിനു പുതിയ രീതിയായ സാഹിർ സംവിധാനം നിലവിലുണ്ട്. ഇത് വഴി അതിസൂക്ഷ്മമായാണ് ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തുന്നത്. വാഹന നമ്പർ, സ്ഥലം, സമയം, വാഹനമോടിക്കുന്ന ആൾ എന്നിവ കാമറയിൽ വ്യക്തമായി പതിയുന്നു.
- ജിദ്ദ-മക്ക ഹൈവേ
വിശുദ്ധ നഗരമായ മക്കയെയും ജിദ്ദയെയും ബന്ധിപ്പിക്കുന്ന റോഡായതിനാൽ സൗദി അറേബ്യയിലെ തിരക്കേറിയ പാതകളിൽ ഒന്നാണ് ജിദ്ദ-മക്ക അതിവേഗ പാത. ജിദ്ദ റോഡിൽ മക്കയിലേക്ക് യാത്ര ചെയ്യുമ്പോൾ പ്രൌഢഗംഭീരമായ കമാനം കാണാം. വിശാലമായ മക്കാ ജിദ്ദാ റോഡിനു മുകൾ ഭാഗത്ത് കമാനരൂപത്തിൽ നിർമ്മിക്കപ്പെട്ട ഈ കമാനം പ്രധാന ഹറം അതിർത്തി സൌധം ആണ്. വിശുദ്ധ ഖുർആൻ വാക്യങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന പ്രസ്തുത ഗൈറ്റ് ശിൽപ്പഭംഗി നിറഞ്ഞ പടുകൂറ്റൻ കവാടമാണ്. ജിദ്ദ-മക്ക എക്‌സപ്രസ് റോഡിലെ ശുമൈസിയിലാണ് പ്രധാന പരിശോധനാ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ജിദ്ദയിൽ നിന്ന് 50 കിലോമീറ്റർ ദൂരമാണ് ഈ ഹറം അതിർത്തിയിലെക്കുള്ളത്. തുടർന്ന് ഇരുപത് കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ മക്കയിലെത്താം. മക്കയിലേക്കുള്ള പ്രധാന ചെക്ക് പോയിന്റ് ഈ പാതയിലാണ്. തിരക്ക് സമയങ്ങളിൽ ഈ ചെക്ക് പോസ്റ്റിനടുത്ത് റോഡിൽ കൂടുതൽ ട്രാക്കുകളും തുറക്കുന്നു. മക്കയിലേക്കുള്ള തീർത്ഥാടകർ ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങി ഇത് വഴി റോഡ് മാർഗമാണ് മക്കയിലെത്തുന്നത്. മക്കയിൽ നിന്നും ജിദ്ദയിലേക്കും തിരിച്ചും സൗദി ട്രാൻസ്പോർട്ട് കോർപറേഷൻ (saptco) കൂടാതെ സ്വകാര്യ വാഹനങ്ങളും ഇത് വഴി സർവീസ് നടത്തുന്നുണ്ട്[83].
- മക്ക-താഇഫ് മലമ്പാത
പുരാതന കാലം മുതൽ മക്കയെയും ത്വായിഫിനെയും ബന്ധിപ്പിച്ചിരുന്ന മലമ്പാതയാണ് മക്ക-താഇഫ് മലമ്പാത. ആയിരത്തോളം വർഷം പഴക്കമുള്ള ഈ മലമ്പാത സൗദി അറേബ്യയിലെ പ്രധാന ആകർഷണങ്ങളിൽ പെട്ടതാണ് . ഒരു കാലത്ത് മക്കക്കും താഇഫിനുമിടയിൽ യാത്രക്കും ചരക്കുകൾ കൊണ്ടുപോകുന്നതിനും ഉപയോഗിച്ചിരുന്ന ഏക വഴിയായിരുന്നു ഇത്. താഇഫ് അൽകറ-മക്ക ഇരട്ടപ്പാത റോഡ് നിലവിൽവരുന്നതുവരെ കാൽനടയായും ഒട്ടകപ്പുറത്തും ആളുകളുടെ ഇതുവഴിയായിരുന്നു സഞ്ചരിച്ചിരുന്നത്. ഒട്ടകങ്ങളുടെ സഞ്ചാരം എളുപ്പമാക്കും വിധമായിരുന്നു മലമ്പാത നിർമ്മിച്ചിരുന്നത്. നൂറ്റാണ്ടുകൾ പിന്നിട്ടും യാതൊരു കേടുപാടുമില്ലാതെ നിലനിന്ന ഈ മലമ്പാത ഇന്നും അത്ഭുതമാണ്. മലമ്പാതയുടെ ചരിത്രപുരാതന രൂപം നിലനിർത്തിയാണ് 1700 മീറ്ററോളം നീളത്തിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കിയിരിക്കുന്നത്. മൂന്നുമുതൽ 10 മീറ്റർ വരെ ഇതിനു വീതിയുണ്ട്. ടൂറിസ്റ്റുകൾക്കായി പ്രവേശന കവാടത്തിൽ വിശ്രമകേന്ദ്രങ്ങളും പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാതവക്കുകളിലായി ഇരിപ്പിടങ്ങളും അവശിഷ്ടങ്ങൾ നിക്ഷേപിക്കാനുള്ള പെട്ടികളും പാതയുടെ ചരിത്ര പ്രാധാന്യം പരിചയപ്പെടുത്തുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ചരിത്ര പുരാതനമായ ഈ നടപ്പാതയുടെ പുനരുദ്ധാരണം നടത്തി മേഖലയുടെ ടൂറിസ വികസനത്തിന് മുതൽക്കൂട്ടാക്കിയിട്ടുണ്ട്[84].
- തുരങ്കങ്ങൾ
പ്രധാനമായും ഹജ്ജ് വേളയിൽ ഹറമിലേക്കും പുണ്യസ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള തീർത്ഥാടകരുടെ യാത്ര എളുപ്പമാക്കുന്നതിനു വേണ്ടി നിർമ്മിച്ചിട്ടുള്ളതാണ് മക്കയിലെ തുരങ്കങ്ങൾ. വലിയ പാറക്കെട്ടുകൾ നിറഞ്ഞ കുന്നുകൾക്കിടയിലൂടെയുള്ള തുരങ്കങ്ങൾ മക്കയിലെ റോഡുകളുടെ കയറ്റിറക്കം വലിയ തോതിൽ കുറക്കുകയും തീർത്ഥാടന പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായിക്കുന്നതുമാണ്. മക്കയുടെ വിവിധ ഭാഗങ്ങളിലായി 51തുരങ്കങ്ങളാണുള്ളത്. ഇതിൽ പത്തോളം തുരങ്കങ്ങൾ കാൽനടക്കാർക്ക് മാത്രമായി നീക്കിവെച്ചിട്ടുണ്ട്. വാഹനങ്ങൾക്കും കാൽനടക്കാർക്കും അത്യാധുനിക സൗകര്യങ്ങളോടെ വെവ്വേറെ റോഡുകളും തുരങ്കങ്ങളുണ്ട്[85]. ഈ തുരങ്കങ്ങൾ വഴി കിലോമീറ്റർ ദൂരത്ത് നിന്ന് തീർത്ഥാടകർക്ക് നേരിട്ട് വേഗം ഹറമിലെത്താനും തിരിച്ചുപോകാനും സാധിക്കുന്നു. ഹറമിനടുത്ത റോഡുകളിലെ ട്രാഫിക് കുരുക്കൊഴിവാക്കാനും ഇത് വഴി കഴിയുന്നു. മസ്ജിദുൽ ഹറമിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കാൽനടയാത്രക്കാർക്കായി പുതിയ മൂന്ന് തുരങ്കങ്ങളുടെ നിർമാണം നടക്കുന്നുണ്ട്. ജബൽ ഹിന്ദിന് (ഇന്ത്യൻ മല) സമീപത്തെ വടക്കൻ മുറ്റത്തുനിന്ന് തുടങ്ങി ഹജൂൻ ഡിസ്ട്രിക്ടിലെ സിവിൽ ഡിഫൻസ് ആസ്ഥാനത്തിനടുത്ത ജബൽ ദുഫാനിൽ അവസാനിക്കുന്ന 1200 മീറ്റർ ദൈർഘ്യമുള്ള തുരങ്കമാണ് ഇതിൽ വലുത്. 1100 മീറ്റർ നീളമുള്ള പടിഞ്ഞാറു ഭാഗത്തെ തുരങ്കം ശാമിയയിൽനിന്ന് തുടങ്ങി ദഹലത് ഹർബ് വഴി ജർവൽ വരെയായിരിക്കും. ജബൽ കഅബ റോഡിൽനിന്ന് തുടങ്ങുന്ന 700 മീറ്റർ നീളമുള്ള മൂന്നാമത്തെ തുരങ്കം മറ്റു രണ്ടു തുരങ്കങ്ങളുമായി ബന്ധിപ്പിക്കും[86].
[തിരുത്തുക] റെയിൽവേ
- മക്ക മെട്രോ
മക്കയിൽ ഹജ്ജിന്റെ വിവിധ കർമങ്ങൾ നടക്കുന്ന വിശുദ്ധ സ്ഥലങ്ങളായ മിന, മുസ്ദലിഫ, അറഫ എന്നിവയെ ബന്ധിപ്പിച്ച് 2010-ൽ തുടങ്ങിയതാണ് മക്ക മെട്രോ . ഹജ്ജിന് വരുന്നവർക്ക് പ്രത്യേകിച്ചും പ്രായമായവർക്കും ശാരീരിക പ്രശ്‌നങ്ങളുള്ളവർക്കും മിന, മുസ്ദലിഫ, അറഫ എന്നീ സ്ഥലങ്ങൾക്കിടയിൽ ഈ യാത്ര ഏറെ പ്രയോജനപ്പെടുന്നുണ്ട് . മക്ക മെട്രോക്ക് മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിൽ മൂന്ന് വീതം സ്‌റ്റേഷനുകളുണ്ട്. ഓരോ സ്‌റ്റേഷനും 300 മീറ്ററാണ് നീളം. മക്ക മെട്രോയുടെ കീഴിൽ മൊത്തം 20 ട്രെയിനുകളാണ് സർവീസ് നടത്തുക. പദ്ധതി പൂർത്തിയായാൽ മണിക്കൂറിൽ 80 മുതൽ 120 കിലോമീറ്റർ വരെയായിരിക്കും ഇവയുടെ വേഗത. ഇതുവഴി മണിക്കൂറിൽ 72,000 തീർത്ഥാടകരെ മിനയിൽ നിന്ന് അറഫയിലെത്തിക്കാൻ കഴിയും. ഭാവിയിൽ ഹജ്ജ് തീർഥാകാർക്ക് മുഴുവനായും പ്രയോജനകരമായ രീതിയിൽ മക്ക മെട്രോ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്[87].
മെട്രോയുടെയും അനുബന്ധ സംവിധാനങ്ങളുടെ പ്രവർത്തനവും പൂർണ്ണമായും ഇലക്ട്രോണിക് രീതിയിലാണ്. ഹാജിമാർ കൈയില് അണിയുന്ന വളയുടെ രൂപത്തിലാണ് പാസ് നല്കുക. പാസ് കൈവശമുള്ളവരുടെ മുന്നിൽ മാത്രമേ മെട്രോ സ്റ്റേഷൻ കവാടങ്ങൾ തുറക്കുള്ളൂ. ഹജ്ജ് ഹംലകൾ മുഖേനയാണ് പാസുകൾ വിതരണം ചെയ്യുക എന്നതിനാൽ അനധികൃത തീർത്ഥാടകർക്ക് ഈ സേവനം ഉപയോഗപ്പെടുത്താനാവില്ല. ആറ് മണിക്കൂറിനകം അഞ്ച് ലക്ഷം തീർത്ഥാടകരെ ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ മെട്രോ സംവിധാനത്തിലൂടെ സാധിക്കും. ഇതിലൂടെ ഹജ്ജ് നഗരങ്ങളിലെ നിരത്തുകളിൽ നിന്ന് 30,000 വാഹനങ്ങൾ ഒഴിവായിക്കിട്ടുമെന്നതിനാൽ വാഹനങ്ങളുടെ തിരക്ക് ഗണ്യമായി കുറക്കാനാവും. ഇതിലുപരി പരിസ്ഥിതി മലിനീകരണവും അത് മുഖേനയുള്ള അസുഖങ്ങളും നിയന്ത്രിക്കാനുമാവും. പത്ത് ട്രെയിനുകളാണ് തുടക്കത്തില് ഹാജിമാരുടെ സേവനത്തിനെത്തുന്നത്. ഓരോ ട്രെയിനിലും 250 പേർക്ക് യാത്ര ചെയ്യാവുന്ന 12 ബോഗികളും ഉണ്ടായിരിക്കും. ഇതനുസരിച്ച് ഒരു ട്രെയിൻ യാത്രയിൽ 3,000 യാത്രക്കാർക്ക് സഞ്ചരിക്കാനാവും. അത്യാധുനിക സുരക്ഷാ മുൻകരുതലുകളാണ് മെട്രോ നിർമാണത്തിലും ഉപയോഗത്തിലും സ്വീകരിച്ചിരിക്കുന്നത്. മിനയിലെ ടെന്റുകൾ നിർമ്മിച്ച രീതിയിൽ തീ പിടിക്കാത്ത വസ്തുക്കൾ ഉപയോഗിച്ചാണ് സ്റ്റേഷനുകളുടെ നിർമാണം. സ്റ്റേഷനിലേക്ക് സംഘമായെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിലും സുരക്ഷാ കാരണങ്ങളാൽ നിയന്ത്രണം ഏർപ്പെടുത്തും. മെട്രോയുടെ ചലനങ്ങൾ തെർമൽ ക്യാമറ ഉപയോഗിച്ച് നിരീക്ഷിക്കും[88].
- ഹറമൈൻ റെയിൽവേ
സൗദി അറേബ്യയിലെ പുണ്യകേന്ദ്രങ്ങളായ മക്ക-മദീന എന്നിവയെ ബന്ധിപ്പിച്ച് പണിയുന്ന പാതയാണ് ഹറമൈൻ റെയിൽവേ. മക്ക, മദീന, ജിദ്ദ, റാബിഗ് എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ[89]. കൂടാതെ ഹറമൈൻ റെയിൽ പാതയിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ അഞ്ചാമതൊരു സ്റ്റേഷൻ കൂടി നിർമ്മിക്കുന്നുണ്ട്. 450 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽവേ 20 ദശലക്ഷം യാത്രക്കാർക്ക് ഉപകരിക്കും. ഹജ്ജ്, ഉംറ തീർത്ഥാടകർക്കും മറ്റു സന്ദർശകർക്കുമാണ് ഹറമൈൻ റെയിൽവേ ഏറെ ഗുണം ചെയ്യുക. അതോടൊപ്പം ജിദ്ദ, മക്ക, മദീന, റാബിഗ് നഗരങ്ങൾക്കിടയിലെ സാധാരണ യാത്രക്കാർക്ക് ഇടയിലും പദ്ധതി ഏറെ ഗുണം ചെയ്യും. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ട്രെയിനാണ് ഹറമൈൻ റെയിൽവേയിൽ സർവീസ് നടത്തുക. മക്കയിൽ നിന്ന് മദീനയിൽ എത്താൻ രണ്ടുമണിക്കൂറാണ് യാത്രാസമയം[90].
[തിരുത്തുക] ആരോഗ്യ രംഗം
തീർത്ഥാടക നഗരമായതിനാൽ എല്ലാ വർഷവും മക്ക നഗരം ആരോഗ്യ രംഗത്തെ വളരെയധികം വെല്ലുവിളികൾ നേരിടാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നു[91]. റമദാൻ മാസത്തിൽ ഉംറ തീർത്ഥാടനത്തിനെത്തുന്ന വിശ്വാസികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റസ്റോറന്റുകളിലെ അടുക്കളയിൽ കാമറ സ്ഥാപിക്കാൻ നഗരസഭ നിർദേശം നൽകാറുണ്ട്. ഭക്ഷണം പാകം ചെയ്യുന്ന തൊഴിലാളികൾ ആരോഗ്യ സുരക്ഷാ പ്രകാരം പാചകം ചെയ്യുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഇത്തരം കാമറകൾ സ്ഥാപിക്കുന്നത്. ഈ കാമറയിലൂടെ ഉപഭോക്താക്കൾക്ക് അടുക്കളയിൽ എങ്ങിനെയാണ് ഭക്ഷണം ഉണ്ടാക്കുന്നതെന്ന് കാണാൻ കഴിയും. മക്കയിലെ ആരോഗ്യ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടി സ്വീകരിച്ചിരിക്കുന്നത്. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തിയാൽ കനത്ത പിഴയും സ്ഥാപനം തന്നെ അടച്ച് പൂട്ടുകയും ചെയ്യും. ഹജ്ജ് സമയത്ത് മക്കയിൽ ധാരാളം മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നു. ഇവയെല്ലാം ഹജ്ജ് കഴിഞ്ഞ ഉടനെ കൂടുതൽ തൊഴിലാളികളെ ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്.
തീർത്ഥാടകർക്ക് സൌജന്യമായി വിതരണം ചെയ്യുന്ന സംസം വെള്ളം എല്ലാ സമയവും ലാബോറട്ടറികളിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പ് വരുത്താറുണ്ട്. ചരിത്ര പ്രാധാന്യമുള്ള സംസം വെള്ളം സ്റെയിൻലസ് പൈപ്പ് വഴി പമ്പ് ചെയ്ത് അൾട്രാ വൈലറ്റ് രശ്മി വഴി കടത്തി വിട്ട് ശുദ്ധീകരിച്ചതിന് ശേഷമാണ് ശീതീകരിച്ച് മക്കയിലും മദീനയിലും വിതരണം ചെയ്യുന്നത്. ഇത് പ്രത്യേകം തയ്യാറാക്കിയ യന്ത്ര സംവിധാനത്തിൽ ബോട്ടിലുകളിലാക്കിയും നൽകുന്നുണ്ട്. റംസാൻ മാസത്തിൽഹറമിലും പരിസരത്തും ആരോഗ്യ ശുചീകരണ പരിശോധനക്കും ക്ലീനിംഗിനും സംസം വിതരണത്തിനും ഇഫ്താറിനും ഹറം കാര്യാലയത്തിനു കീഴിൽ കൂടുതൽ ആളുകൾ രംഗത്തുണ്ടാകും. ആരോഗ്യ സേവന രംഗത്ത് ഹറമിനകത്തെ മെഡിക്കൽ സെന്റുകളിലും മക്കയിലെ ആശുപത്രികളിലുമെല്ലാം ആവശ്യമായ ഒരുക്കങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ നടത്താറുണ്ട്. സൗദി ഗവണ്മെന്റിനു കീഴിലുള്ള ആശുപത്രികളിൽ തീർത്ഥാടകർക്ക് ചികിത്സ സൌജന്യമാണ്. മക്കയിലേക്ക് വരുന്ന തീർത്ഥാടകർ പുറപ്പെടുന്ന സ്ഥലത്ത് നിന്നും പ്രതിരോധ കുത്തിവെപ്പ് നടത്താൻ സൗദി ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്[92]. കൂടാതെ എല്ലാ രാജ്യങ്ങളും തങ്ങളുടെ പൌരന്മാർക്ക് മക്കയിലേക്കുള്ള തീർത്ഥാടന സമയത്ത് പ്രതിരോധ നിർദേശങ്ങളും സംവിധാനങ്ങളും നൽകുന്നുമുണ്ട്[93].
മക്കയിലെ പ്രമുഖ ആശുപത്രികൾ ഇവയാണ്.
- അജ്യാദ് ഹോസ്പിറ്റൽ
- കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ
- അൽ-നൂർ ഹോസ്പിറ്റൽ
- ഹിറ ഹോസ്പിറ്റൽ
- ഷീഷ ഹോസ്പിറ്റൽ
[തിരുത്തുക] പാർപ്പിടം
മക്കയിൽ സ്ഥിര താമസക്കാർ കുറവാണെങ്കിലും പുറത്തു നിന്നും വരുന്നവർ വളരെ കൂടുതലാണ്. അമ്പതു ലക്ഷം തീർത്ഥാടകർ വർഷത്തിൽ വന്നു പോകുന്ന നഗരമായ മക്കയിൽ താമസ സൌകര്യമുള്ള നിരവധി വലിയ കെട്ടിടങ്ങളുണ്ട്[94].10000 പേർക്ക് താമസ സൌകരം ഉള്ള അബ്രാജ് അൽ ബൈത് ടവർ ആണ് മക്കയിലെ വലിയ താമസ കേന്ദ്രം. കൂടാതെ പുതിയതായി മസ്ജിദുൽ ഹറമിന് ചുറ്റും ഉള്ള പഴയ കെട്ടിടങ്ങളും സ്ഥാപനങ്ങളും ഏറ്റെടുത്തു ബഹുനില കെട്ടിടങ്ങൾ നിർമ്മിച്ചു കൊണ്ട് താമസ പ്രശ്നം പരിഹരിക്കുന്നുണ്ട്. രണ്ടു ലക്ഷം ആളുകളെ ഉൾക്കൊള്ളാവുന്ന ജബൽ ഉമർ പ്രൊജക്റ്റ് അടക്കം നിരവധി ബഹുനില കെട്ടിടങ്ങൾ മക്കയിൽ നിർമാണത്തിലാണ്[95][96]. ഓരോ വർഷവും ഹജ്ജിനു മുമ്പ് എല്ലാ കെട്ടിടങ്ങളിലും അധികൃതർ പരിശോധന നടത്തി താമസ യോഗ്യമായവക്ക് മാത്രം അനുമതി കൊടുക്കുകയും അല്ലാത്ത കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ആവശ്യപ്പെടുകയും ചെയ്യും. തീർത്ഥാടക ബാഹുല്യം കാരണം മക്കയിൽ തിരക്ക് സമയങ്ങളിൽ വലിയ നിരക്ക് വേണ്ടി വരുന്നു. തീർത്ഥാടകരുടെ വർധന കണക്കിലെടുത്ത് മിനയിലെ താമസ സൗകര്യം കൂട്ടുന്നത്തിനു പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. മിനയിൽ നിലവിലെ തീർത്ഥാടകരെ ഉൾക്കൊള്ളാൻ സ്ഥലമുണ്ടെങ്കിലും ഭാവിയിലേക്ക് ടെന്റുകളുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്‌ഷ്യം[97].
[തിരുത്തുക] വിദ്യാഭ്യാസം
ഒട്ടോമാൻ കാലം മുതലാണ് മക്കയിൽ വിദ്യാഭ്യാസ മേഖലയിൽ വികസനത്തിന് തുടക്കമായത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മക്കയിലെ പ്രഥമ സ്ഥാപനമാണ് ഉമ്മുൽ ഖുറാ സർവകലാശാല. 1949-ൽ ചെറിയ കോളേജ് ആയി തുടങ്ങിയ ഈ സ്ഥാപനം പിന്നീട് സർവ്വകലാശാലയായി മാറ്റുകയായിരുന്നു[98]. ജിദ്ദയിലെ വ്യാപാരിയായിരുന്ന മുഹമ്മദ് അലി സൈനുൽ റിദ എന്ന വ്യക്തി 1911-12 വർഷങ്ങളിൽ സ്ഥാപിച്ച മദ്രസത് അൽ-ഫല മക്കയിലെ വിദ്യാഭ്യാസ രംഗത്തെ പ്രധാന കാൽവെപ്പാണ്. ഇന്ന് വളരെയധികം സ്വകാര്യ, പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ഇവിടെയുണ്ട്. 2005 -ലെ കണക്കു പ്രകാരം 532 സ്കൂളുകൾ ആൺ കുട്ടികൾക്കും 681 സ്കൂളുകൾ പെൺകുട്ടികൾക്കും പ്രത്യേകമായി ഉണ്ട്[99].
[തിരുത്തുക] കാലാവസ്ഥ
താപം കാലത്ത് ഇവിടെ ഉയർന്ന താപ നില നാല്പതു ഡിഗ്രിക്ക് മുകളിൽ എത്താറുണ്ട്. മറ്റു സമയങ്ങളിൽ 17 ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയിലായിരിക്കും താപ നില. ചെറിയ കുന്നുകളാൽ ചുറ്റപ്പെട്ട മക്ക പട്ടണത്തിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളം നിറയുന്ന പ്രദേശമാണ്. നവംബർ അവസാനത്തിൽ തുടങ്ങി വർഷാവസാനത്തിലും മക്കയിൽ അസാധാരണമായ ശൈത്യവും അനുഭവപ്പെടാറുണ്ട്. നവംബർ-ജനുവരി മാസങ്ങൾക്കിടയിലാണ് വളരെ അപൂർവമായി മാത്രം ഇവിടെ മഴ ലഭിക്കാറുള്ളത്[100]. സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഹജ്ജ് അടുത്ത ദിവസങ്ങളിൽ ഓരോ മണിക്കൂറിലും മക്കയിലെ ഹജ്ജ് സ്ഥലങ്ങളിലെ കാലാവസ്ഥ സംബന്ധിച്ച് പ്രത്യേക ബുള്ളറ്റിൻ ഇറക്കാറുണ്ട്. ഹജ്ജ് പ്രദേശങ്ങളിൽ മഴവെള്ളം തിരിച്ചുവിടാനുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാകാൻ വേണ്ടി അങ്ങിങ്ങായി കനാലുകൾ നിർമ്മിച്ചിട്ടുണ്ട്[101].
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
[തിരുത്തുക] ചിത്രശാല
-
മക്ക ക്ലോക്ക് ടവർ, സൗർ പർവതത്തിൽനിന്നുള്ള കാഴ്ച.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- വിശുദ്ധ മക്ക മുനിസിപ്പാലിറ്റി (അറബിക്)
- വിശുദ്ധ മക്ക - സൌദി വിവരങ്ങൾ
- മക്ക തീർത്ഥാടനം - റിച്ചാർഡ് ബർട്ടൺ
- സൗദി ഹജ്ജ് മന്ത്രാലയം
- മക്കാ പ്രവിശ്യ
[തിരുത്തുക] അവലംബം
- ↑ http://www.sacred-destinations.com/saudi-arabia/mecca
- ↑ "other names of makkah". maaref foundation. http://www.maaref-foundation.com/english/history/the_life_of_holy_prophet/01_mecca_the_honored_town.htm.
- ↑ "Baca is Mecca". history of mecca. http://www.historyofmecca.com/baca_mecca.htm, ശേഖരിച്ചത്: mar 01, 2012.
- ↑ "Archaeology and history". hadas.org. http://www.hadas.org.uk/articles/archaeology-and-history-in-saudi-arabia, ശേഖരിച്ചത്: mar 01, 2012.
- ↑ "safa-marwa history". islamicity. http://www.islamicity.com/mosque/ibrahim.htm, ശേഖരിച്ചത്: Aug 17, 2009.
- ↑ "history of mecca". history of world. http://www.historyofmecca.com/, ശേഖരിച്ചത്: mar 03, 2012.
- ↑ "Mecca before Islam". history world. http://www.historyworld.net/wrldhis/PlainTextHistories.asp?historyid=aa51, ശേഖരിച്ചത്: mar 02, 2012.
- ↑ "ISLAM RELIGION". britannica.com. http://www.britannica.com/EBchecked/topic/295507/Islam, ശേഖരിച്ചത്: mar 05, 2012.
- ↑ "LIFE OF THE PROPHET MOHAMMED". religionfacts.com. http://www.religionfacts.com/islam/history/prophet.htm, ശേഖരിച്ചത്: mar 05, 2012.
- ↑ http://www.duas.org/Hudaibiya.htm
- ↑ http://www.bogvaerker.dk/Elephant.html
- ↑ http://www.experiencefestival.com/bilal_ibn_ribah_-_adhan
- ↑ http://www.americasdebate.com/forums/index.php?showtopic=15660
- ↑ http://www.asiarooms.com/en/travel-guide/saudi-arabia/mecca/mecca-overview/history-of-mecca.html
- ↑ http://www.kinghussein.gov.jo/his_arabrevolt.html
- ↑ http://www.asiarooms.com/en/travel-guide/saudi-arabia/mecca/mecca-overview/geography-of-mecca.html
- ↑ http://www.futuremakkah.com/MediaZone/Press-releases/Press00003/
- ↑ http://www.thebigprojectme.com/2011/06/19/makkah-development-plan-valued-at-sar-100b/
- ↑ http://www.saudigazette.com.sa/index.cfm?method=home.regcon&contentID=20110618103235
- ↑ http://www.constructionweekonline.com/article-12861-27bn-makkah-development-plan-to-be-showcased/
- ↑ http://www.islamicencyclopedia.org/%28S%28ndj3nmfgxsbiav45us31hhvf%29%29/Default.aspx?Page=Haram&NS=&AspxAutoDetectCookieSupport=1
- ↑ http://www.lawaonline.com/blog/boundaries-of-haram-makkah/
- ↑ http://www.skyscrapercenter.com/building.php?building_id=%2084
- ↑ http://leanman.hubpages.com/hub/Makkah-Clock-Royal-Tower
- ↑ http://www.saudigazette.com.sa/index.cfm?method=home.regcon&contentID=20110513100560
- ↑ http://www.meccatraveller.info/view/culture-lifestyle-in-mecca.html
- ↑ http://www.go-makkah.com/english/news/00559/saudi-civil-defense-launches-hajj-weather-hotline.html
- ↑ http://arabnews.com/saudiarabia/article117536.ece
- ↑ http://www.bbc.co.uk/religion/religions/islam/practices/hajj_1.shtml
- ↑ http://americanbedu.com/2008/09/30/non-muslims-go-to-makkah/
- ↑ http://www.hajinformation.com/main/t30.htm
- ↑ http://www.telecompaper.com/news/stc-says-smart-device-use-surges-in-mecca-medina-in-ramadan
- ↑ http://www.saudigazette.com.sa/index.cfm?method=home.regcon&contentID=2009112155094
- ↑ http://www.meccatraveller.info/view/culture-lifestyle-in-mecca.html
- ↑ "business for beggars in makkah". GREATER KHASHMIR. http://www.greaterkashmir.com/news/2011/Aug/10/thriving-business-for-beggars-in-makkah-43.asp, ശേഖരിച്ചത്: Aug 10, 2011.
- ↑ "The rich beggar". amazingers.com. http://amazingers.com/search/beggars-in-mecca/, ശേഖരിച്ചത്: nov 15, 2011.
- ↑ http://www.religionfacts.com/islam/practices/hajj-pilgrimage.htm
- ↑ http://www.asiarooms.com/en/travel-guide/saudi-arabia/mecca/festivals-and-events-in-mecca/index.html
- ↑ http://www.performhajj.com/dos_and_donts.php
- ↑ http://www.islamicperspectives.com/Hajj.htm
- ↑ http://www.asiarooms.com/en/travel-guide/saudi-arabia/mecca/festivals-and-events-in-mecca/index.html
- ↑ http://www.hajinformation.com/display_news.php?id=3045
- ↑ http://www.hajinformation.com/main/h50.htm
- ↑ http://www.reuters.com/article/2011/11/09/us-saudi-mecca-idUSTRE7A82R320111109
- ↑ http://www.hajinformation.com/main/m90.htm
- ↑ http://www.hajinformation.com/main/e20.htm
- ↑ http://www.yakhwajagaribnawaz.com/islam/prophet-muhammad-pbuh.htm
- ↑ http://www.hajinformation.com/main/m9501.htm
- ↑ http://www.central-mosque.com/fiqh/zamzam.htm
- ↑ http://www.hajinformation.com/main/f0102.htm
- ↑ "Zamzam project". Saudi gazette. http://www.saudigazette.com.sa/index.cfm?method=home.regcon&contentID=20110628103999, ശേഖരിച്ചത്: jan 28, 2011.
- ↑ "King Abdullah Zamzam Watering Project". arab news. http://arabnews.com/saudiarabia/article386684.ece, ശേഖരിച്ചത്: march 03, 2012.
- ↑ http://valleyofpeaceus.com/Jannat-Al-Maulla.html
- ↑ http://www.asiarooms.com/en/travel-guide/saudi-arabia/mecca/mecca-overview/geography-of-mecca.html
- ↑ http://www.iqrasense.com/islamic-architecture/haram-mosque-expansion-in-makkah.html
- ↑ http://arabnews.com/saudiarabia/article491057.ece
- ↑ http://futuremakkah.com/FMVisit/FMWhyVisit/
- ↑ http://www.spa.gov.sa/English/details.php?id=450421
- ↑ http://www.holymakkah.gov.sa/Pages/default.aspx
- ↑ http://www.asiarooms.com/en/travel-guide/saudi-arabia/mecca/sightseeing-in-mecca/index.html
- ↑ http://www.alquranclasses.com/status-women-islam-history-safa-marwa/
- ↑ http://islamzpeace.com/2008/11/14/history-behind-safa-and-marwa-say-during-hajj-and-umrah/
- ↑ http://www.hajinformation.com/main/m9504.htm
- ↑ http://www.asiarooms.com/travel-guide/saudi-arabia/mecca/sightseeing-in-mecca/mountain-of-light-%28jabal-al-noor%29-in-mecca.html
- ↑ http://www.asiarooms.com/en/travel-guide/saudi-arabia/mecca/sightseeing-in-mecca/hill-of-arafat-in-mecca.html
- ↑ http://www.hajinformation.com/main/j30.htm
- ↑ http://www.asiarooms.com/en/travel-guide/saudi-arabia/mecca/festivals-and-events-in-mecca/index.html
- ↑ http://www.hajinformation.com/main/j1091.htm
- ↑ http:// http://www.sacred-destinations.com/saudi-arabia/mecca-haram-mosque
- ↑ http://www.hajinformation.com/main/k10.htm
- ↑ http://www.asiarooms.com/en/travel-guide/saudi-arabia/mecca/sightseeing-in-mecca/mina-in-mecca.html
- ↑ http://www.hajinformation.com/main/k30.htm
- ↑ http://www.mideasttravelling.net/saudi_arabia/mecca/mecca_culture.htm
- ↑ http://ttc-ad4.com/Travel/index.php?option=com_content&view=article&id=52&Itemid=68
- ↑ http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/taste-article-136299
- ↑ http://www.asiarooms.com/en/travel-guide/saudi-arabia/mecca/what-where-to-eat/index.html
- ↑ http://www.meccatraveller.info/view/food-in-mecca.html
- ↑ http://www.meccatraveller.info/view/other-information.html
- ↑ http://www.saudiwave.com/Economy/500-hotels-to-be-built-in-makkah.html
- ↑ http://hafeezrm.hubpages.com/hub/Hajj-II
- ↑ http://www.hajinformation.com/main/m80335.htm
- ↑ http://article.wn.com/view/2011/10/29/Men_dressed_as_women_caught_at_Makkah_checkpoint/
- ↑ http://www.meccatraveller.info/view/airport-transfers-of-mecca.html
- ↑ http://arabnews.com/saudiarabia/article561462.ece
- ↑ http://www.gearthblog.com/blog/archives/2009/10/tunneling_under_the_city_of_mecca.html
- ↑ http://www.bloomberg.com/news/2011-12-13/saudi-arabia-plans-133-million-mecca-tunnel-works-awsat-says.html
- ↑ http://arabnews.com/saudiarabia/article336744.ece
- ↑ http://www.islamicbulletin.com/newsletters/issue_26/metro.aspx
- ↑ http://www.hajinformation.com/main/h511.htm
- ↑ http://www.railway-technology.com/projects/haramain-high-speed/
- ↑ http://www.nytimes.com/2009/09/29/health/29glob.html
- ↑ http://www.upi.com/Health_News/2011/08/25/Health-requirements-for-Mecca-pilgrimage/UPI-68201314252183/
- ↑ http://www.fhi.no/eway/default.aspx?pid=238&trg=MainLeft_5812&MainLeft_5812=5825:92152::0:5967:1:::0:0
- ↑ http://www.meccatraveller.info/view/apartment-rentals-in-mecca.html
- ↑ http://www.sbg.com.sa/jabal_omar.html
- ↑ http://www.saudigazette.com.sa/index.cfm?method=home.regcon&contentID=2009021529328
- ↑ http://www.asiarooms.com/en/travel-guide/saudi-arabia/mecca/mecca-overview/index.html
- ↑ http://uqu.edu.sa/english
- ↑ http://www.britannica.com/EBchecked/topic/371782/Mecca/37833/Education
- ↑ http://www.climate-zone.com/climate/saudi-arabia/fahrenheit/makkah.htm
- ↑ http://www.meccatraveller.info/view/mecca-weather.html
- ↑ "Weather averages for Mecca". PME. http://www.pme.gov.sa/Makkah.htm, ശേഖരിച്ചത്: Aug 17, 2009.
|
|||||

