ഇസ്ലാം
ഇസ്ലാം (അറബിയിൽ: الإسلام; al-'islām, ഇംഗ്ലീഷിൽ: Islam.) എന്നത് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്. ഖുർആൻ ആണ് ഈ മതത്തിന്റെ അടിസ്ഥാന ഗ്രന്ഥം. എഴാം ശതകത്തിൽ ജീവിച്ചിരുന്ന മുഹമ്മദ് ദൈവദൂതനായിരുന്നുവെന്നും അദ്ദേഹം വഴി ലഭിച്ച ഖുർആൻ ദൈവിക സന്ദേശമാണ് എന്നും മുസ‌്ലിംകൾ വിശ്വസിക്കുന്നു. ഇസ്‌ലാം എന്നാൽ അറബി ഭാഷയിൽ (اسلام) സമാധാനം എന്നും സമർപ്പണം എന്നുമാണർത്ഥം. ദൈവത്തിനായി (അറബിയിൽ: ﷲ; മലയാളം: അല്ലാഹ്), ദൈവത്തിനു മാത്രമായി, സ്വയം സമർപ്പിച്ചുകൊണ്ടു ജീവിക്കുക എന്നതാണ് ഇസ്‌ലാമിന്റെ സാങ്കേതികാർത്ഥം. ഇസ്‌ലാം മതവിശ്വാസികൾ മുസ്‌ലിംകൾ എന്ന പേരിൽ അറിയപ്പെടുന്നു.
ഇസ്‌ലാം ഒരു ലോക മതമാണ്. അതായത് ലോകത്തെ എല്ലാ രാജ്യങ്ങളിലും എല്ലാ പ്രദേശങ്ങളിലും, എല്ലാ മനുഷ്യ വംശങ്ങളിലും മുസ‌്ലിംകൾ ഉണ്ട് [1](ക്രിസ്തുമതം മാത്രമാണ് ഇത്തരത്തിലുള്ളതായ മറ്റൊരു മതം). ഇസ്‌ലാമിന് ലോകത്താകെ 140 കോടി അനുയായികൾ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. കൂടാതെ ലോകത്ത് ഏറ്റവും വേഗതയിൽ വളർന്നുകൊണ്ടിരിക്കുന്ന മതം ഇസ്‌ലാം ആണ്[2][3] ഏഷ്യയിലും ഉത്തര പശ്ചിമ പൂർവ്വ ആഫ്രിക്കൻ രാജ്യങ്ങളിലുമാണു മുസ്ലിംകൾ കൂടുതൽ ഉള്ളത്. ഇന്തോനേഷ്യ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവയാണു എറ്റവും കൂടുതൽ മുസ്ലിംകൾ ഉള്ള രാജ്യങ്ങൾ.
ഉള്ളടക്കം |
നിരുക്തം [തിരുത്തുക]
സ ,ല, മ ( sīn-lām-mīm)(سلم) എന്ന ധാതുവിൽ നിന്നാണ് ഇസ്‌ലാം എന്ന പദം നിഷ്പന്നമായത്. ഇതിന്റെ അർത്ഥം കീഴടങ്ങുക, സമാധാനം കൈവരുത്തുക എന്നെല്ലാമാണ്. ദൈവത്തിന് കീഴടങ്ങുക എന്നാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. [4] സമാധാനം, ശാന്തി, രക്ഷ എന്നൊക്ക അർത്ഥം വരുന്ന ‘സലാം’ ഇതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. [5] ഖുർആനിൽ ‘ഇസ്‌ലാം’ എന്ന പദത്തിന് സാന്ദർഭികമായി ഏതാനും അർത്ഥങ്ങൾ കൽപ്പിക്കപ്പെട്ടിരിക്കുന്നു. അനുസരണം,കീഴ്വണക്കം,സമാധാനം തുടങ്ങിയവ അവയിൽ പെട്ടതാണ്. മറ്റു ചില വചനങ്ങളിൽ ഇതിനെ ഒരു ‘ദീൻ’ അഥവാ ധർമ്മം ആയാണ് വിശേഷിപ്പിക്കുന്നത്.
വിശ്വാസങ്ങൾ [തിരുത്തുക]
ഖുർആൻ എന്ന വിശുദ്ധ ഗ്രന്ഥം മുഹമ്മദ് നബിക്ക് ദൈവത്തിൽ നിന്നും ലഭിച്ച വേദഗ്രന്ഥമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ദാവൂദ് നബി (ദാവീദ്), മൂസ നബി (മോശെ), ഈസ നബി (യേശു ക്രിസ്തു) എന്നിവർ ദൈവത്തിൽ നിന്നുള്ള പ്രവാചകരാണെന്നും അവരുടെ വേദഗ്രന്ഥങ്ങളായ സബൂർ , തൌറാത്ത്, ഇഞ്ചീൽ എന്നിവ ദൈവികഗ്രന്ഥങ്ങളായിരുന്നുവെന്നും, മുൻ പ്രവാചകന്മാരുടെ തുടർച്ചയായാണ് അന്ത്യപ്രവാചകൻ മുഹമ്മദിന്റെ പ്രവാചകത്വം എന്നും ഇസ്‌ലാം ഉണർത്തുന്നു.
ഇസ്ലാം അതിന്റെ അടിസ്ഥാന പ്രമാണങ്ങളായി ഖുർആനും പ്രവാചകചര്യയും(سنة) കണക്കാക്കുന്നു. പ്രവാചകനായ മുഹമ്മദ് നബിക്ക് പ്രവാചകത്വത്തിന്റെ 23 വർഷക്കാലത്തിനിടക്ക് ദൈവത്തിൽ നിന്ന് അവതീർണ്ണമായതാണ് ഖുർആൻ. പ്രസ്തുത ഖുർആനിന്റെ വെളിച്ചത്തിൽ പ്രവാചകൻ അനുവർത്തിച്ച രീതികൾ, വാക്ക്, പ്രവൃത്തി, അനുവാദം തുടങ്ങിയവ പ്രവാചക ചര്യയായി കണക്കാക്കി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥ ശേഖരമാണ് ഹദീഥുകൾ(حديث). പ്രാമാണികമായ നിരവധി ഹദീഥ് ഗ്രന്ഥങ്ങളുണ്ട്. അവയിലൊക്കെയായി പ്രവാചക ചര്യകൾ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ബുഖാരി, മുസ്ലിം, തിർമിദി, ഇബ്നു മാജ, അഹ്മദ്, നസാഇ,അബൂദാവൂദ് എന്നിവരുടെ ഹദീഥ് ഗ്രന്ഥങ്ങൾ കൂടാതെ മുവത്വ, ദാരിമി, കൻസുൽ ഉമ്മാൽ തുടങ്ങി നിരവധി ഹദീഥ് ഗ്രന്ഥങ്ങൾ പ്രമാണങ്ങളായിട്ടുണ്ട്.
ഖുർആൻ പ്രകാരം ഒരു മുസ്‌ലിമിന്റെ വിശ്വാസം പൂർണ്ണമാകുന്നത് അവൻ ആറു കാര്യങ്ങളിൽ അടിയുറച്ച് വിശ്വസിക്കുമ്പോഴാണ്. അവ ഇപ്രകാരമാണ്:
- ദൈവം ഏകനാണെന്ന വിശ്വാസം. (തൗഹീദ്)
- ദൈവത്തിന്റെ മലക്കുകളിൽ (മാലാഖമാർ) വിശ്വസിക്കുക. (മലക്കുകൾ)
- ദൈവത്തിന്റെ സകല ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. (കുതുബ്)[6]
- ദൈവം നിയോഗിച്ച സകല പ്രവാചകന്മാരിലുമുള്ള വിശ്വാസം. (റുസ്‌ൽ)
- അന്ത്യദിനത്തിലും പരലോകത്തിലും വിശ്വസിക്കുക. (ഖിയാമ)
- ദൈവിക വിധിയിലുള്ള വിശ്വാസം അഥവാ നന്മയും തിന്മയും അല്ലാഹുവിന്റെ മുൻ അറിവോട് കൂടിയാണ് എന്ന് വിശ്വസിക്കുക. (ഖദ്‌ർ)[7]
ദൈവം [തിരുത്തുക]
ഏകദൈവ വിശ്വാസമാണ് (തൗഹീദ്) ഇസ്‌ലാമിലെ അടിസ്ഥാന തത്ത്വം. ദൈവത്തിന് അറബി ഭാഷയിലുപയോഗിക്കുന്ന പദമാണ് അല്ലാഹു എന്നത്. അറബി ഭാഷയിൽ ഈ പദത്തിന് ഒരു ലിംഗരൂപമോ ബഹുവചനരൂപമോ ഇല്ല. അറബി വാക്കായ അൽ (the), ഇലാഹ് (god) എന്നിവയിൽ നിന്നാണിത് രൂപപ്പെട്ടത് എന്ന് ഭൂരിപക്ഷം ഭാഷാ പണ്ഡിതരും കരുതുന്നു. മറ്റു ചില പണ്ഡിതർ ഈ വാക്ക് അരാമായ ഭാഷയിലെ ‘അലാഹാ’ എന്ന പദത്തിൽനിന്നും ഉരുത്തിരിഞ്ഞതാണെന്ന പക്ഷക്കാരാണ്. അറബ് വംശജരായ ക്രൈസ്തവരും യഹൂദരും അല്ലാഹു എന്നു തന്നെയാണ് ദൈവത്തെ വിളിക്കുന്നത്[8]. ഖുർആനിലെ ഒരു അദ്ധ്യായത്തിൽ ദൈവത്തെപ്പറ്റി വിശദീകരിക്കുന്നത് ഇപ്രകാരമാണ്: “ദൈവം ഏകനാണ്, അവൻ ഏവർക്കും ആശ്രയമായിട്ടുള്ളവനാണ്, അവൻ ജന്മം നൽകിയിട്ടില്ല, ജനിച്ചിട്ടുമില്ല, അവന് തുല്യനായി ആരും തന്നെയില്ല.”[9]
മലക്കുകൾ [തിരുത്തുക]
മലക്കുകളിലുള്ള വിശ്വാസം ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണ്. ‘മലക്‘ എന്ന അറബി പദത്തിന് ‘മാലാഖമാർ’ എന്ന് സാമാന്യാർത്ഥം നൽകാമെങ്കിലും ‘ദൂതൻ’ (മനുഷ്യപ്രകൃതി ഉള്ളതല്ല) എന്ന അർത്ഥവും കൽപ്പിക്കപ്പെട്ടിട്ടുണ്ട്. ഖുർആൻ പ്രകാരം മലക്കുകൾക്ക് സ്വന്തമായി ചിന്താശേഷിയില്ല. അവ സമ്പൂർണ്ണമായും ദൈവത്തിന്റെ ആജ്ഞാനുവർത്തികളാണ്.[10], [11] ദൈവത്തിന്റെ ആജ്ഞയനുസരിച്ച് പ്രവാചകന്മാർക്കും മറ്റും സന്ദേശമെത്തിക്കുക, ദൈവത്തെ സ്തുതിക്കുക, ഓരോ മനുഷ്യരുടെയും കർമ്മങ്ങൾ രേഖപ്പെടുത്തുക, മനുഷ്യന്റെ കാലാവധിയെത്തുമ്പോൾ (മരണസമയത്ത്) ജീവനെടുക്കുക എന്നിവയെല്ലാമാണ് മലക്കുകളുടെ ജോലികളിലുൾപ്പെടുന്ന കാര്യങ്ങൾ. ഇപ്രകാരം പ്രവാചകന്മാർക്കും ദൈവദൂതന്മാർക്കും ദൈവിക സന്ദേശങ്ങൾ എത്തിച്ചു കൊടുക്കുന്ന മലക്കാണ് ‘ജിബ്‌രീൽ’ (ഗബ്രിയേൽ മാലാഖ).
ഗ്രന്ഥങ്ങൾ [തിരുത്തുക]
ഖുർആൻ [തിരുത്തുക]
ഇസ്ലാം മതത്തിലെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥമായ[12] ഖുർആൻ പൂർണ്ണമായും ദൈവ വചനമാണെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. മുഹമ്മദിന് തന്റെ നാൽപതാം വയസ്സിൽ പ്രവാചകത്വം ലഭിക്കുകയും അന്നു മുതൽ അദ്ദേഹത്തിന്റെ മരണംവരെയുള്ള ഇരുപത്തിമൂന്ന് വർഷക്കാലയളവിൽ വിവിധ സന്ദർഭങ്ങളിലായി ജിബ്‌രീൽ(ഗബ്രിയേൽ) മാലാഖ മുഖേന അവതരിച്ചു കിട്ടിയ ദൈവിക സന്ദേശമാണ് ഖുർആൻ എന്നാണ് മുസ്‌ലിംകൾ വിശ്വസിക്കുന്നത്. മുഹമ്മദ് ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന്റെ അനുയായികൾ ഖുർആൻ വചനങ്ങൾ എഴുതി വെക്കുകയും മനഃപ്പാഠമാക്കുകയും ചെയ്തിരുന്നു. കൽപ്പലകകൾ, തോൽ തുടങ്ങിയവയിൽ എഴുതി വെച്ചിരുന്ന ഖുർആന്റെ പുസ്തകരൂപത്തിലുള്ള ക്രോഡീകരണം നടന്നത് ഖലീഫ അബൂബക്റിന്റെ കാലത്താണ്.[13]
ഖുർആനിൽ 114 അദ്ധ്യായങ്ങൾ (സൂറത്) ആണുള്ളത്. ആകെ വചനങ്ങൾ (ആയത്ത്) 6236 ആണ്. ഖുർആനിലെ എല്ലാ അദ്ധ്യായങ്ങളും വിഷയമനുസരിച്ചല്ല നാമകരണം ചെയ്തിട്ടുള്ളത് എങ്കിലും ചില അദ്ധ്യായങ്ങൾ അതിന്റെ പ്രധാന വിഷയമനുസരിച്ച് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഖുർആനിക വചനങ്ങൾ “മക്കാ ജീവിതകാലത്ത് അവതരിച്ചത്“(മക്കി), “മദീനാ ജീവിതകാലത്ത് അവതരിച്ചത്”(മദനി) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. മക്കയിൽ അവതരിക്കപ്പെട്ടവ മുസ്‌ലിം സമൂഹത്തിന് നൈതികവും ആത്മീയവുമായ ഉപദേശങ്ങളടങ്ങിയതും മദീനയിൽ അവതരിക്കപ്പെട്ടവ ധാർമ്മികവും സാമൂഹികവുമായ ഉപദേശങ്ങൾ ഉള്ളവയുമാണെന്ന് നിരീക്ഷിക്കപ്പെടുന്നു.[14] ഖുർആന്റെ വ്യാഖ്യാന ശാസ്ത്രം തഫ്‌സീർ എന്നറിയപ്പെടുന്നു.[15]
ഖുർആൻ എന്ന അറബി ഭാഷാപദത്തിന്റെ അർത്ഥം ‘പാരായണം ചെയ്യപ്പെടേണ്ടത്‘ എന്നാണ്.[16] ‘ഖുർആൻ‘ എന്ന പദം അറബി ഭാഷയിൽ ആദ്യം ഉപയോഗിക്കപ്പെടുന്നത് ഖുർആനിൽത്തന്നെയാണ്.[17]
പൂർവ വേദങ്ങൾ [തിരുത്തുക]
ഖുർആന് മുമ്പ് ദൈവത്തിൽ നിന്ന് മുൻ പ്രവാചകർക്ക് ഗ്രന്ഥങ്ങൾ അവതരിച്ചതായി മുസ്‌ലിംകൾ വിശ്വസിക്കുന്നു. അവയിൽ ചില ഗ്രന്ഥങ്ങളുടെ നാമങ്ങൾ ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അവ താഴെ.
- ഇഞ്ചീൽ (ഈസ നബിക്ക് അവതരിച്ചത്.)
- തൗറാത്ത് (മൂസ നബിക്ക് അവതരിച്ചത്.)
- സബൂർ (ദാവൂദ് നബിക്ക് അവതരിച്ചത്.)
- ഇബ്റാഹീമിന്റെ ഏടുകൾ (ഇബ്റാഹീം നബിക്ക് അവതരിച്ചത്.)[18]
പ്രവാചകന്മാർ [തിരുത്തുക]
ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണു പ്രവാചകന്മാരിലുള്ള വിശ്വാസം. ഇസ്‌ലാമിക വിശ്വാസപ്രകാരം മനുഷ്യരിൽനിന്നും ദൈവം തിരഞ്ഞെടുത്തവരാണു പ്രവാചകന്മാർ . ഓരോ പ്രദേശങ്ങൾക്കും ജനസമൂഹങ്ങൾക്കും പ്രത്യേകം അയക്കപ്പെട്ട പ്രവാചകന്മാരുണ്ട്. പ്രവാചകൻമാർ നിയോഗിക്കപ്പെടാത്ത ഒരു സമൂഹവും ഉണ്ടായിട്ടില്ല എന്ന് ഖുർആൻ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഈ പ്രവാചകന്മാരിൽ അവസാനത്തേതും ലോകജനതയ്ക്ക് മുഴുവനായും ദൈവികസന്ദേശം എത്തിയ്ക്കാൻ നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ് എന്ന് മുസ്‌ലിംകൾ വിശ്വസിയ്ക്കുന്നു. ഹദീഥ് അനുസരിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരത്തിൽ പരം പ്രവാചകന്മാർ അയക്കപ്പെട്ടിട്ടുണ്ട്[19]. പക്ഷെ ഇരുപത്തഞ്ച് പേരുടെ പേർ മാത്രമേ ഖുർആനിൽ പറഞ്ഞിട്ടുള്ളൂ. അവ താഴെ കൊടുക്കുന്നു:
- ആദം
- ഇദ്രീസ്
- നൂഹ്
- ഹൂദ്
- സ്വാലിഹ്
- ഇബ്റാഹിം
- ലൂത്വ്
- ഇസ്മായിൽ
- ഇസ്ഹാഖ്
- യഅ്ഖൂബ്
- യൂസുഫ്
- അയ്യൂബ്
- ശുഐബ്
- മൂസ
- ഹാറൂൻ
- ദുൽഖിഫുൽ
- ദാവൂദ്
- സുലൈമാൻ
- ഇല്ല്യാസ്
- അൽ-യസഅ്
- യൂനുസ്
- സകരിയ്യ
- യഹ്യ
- ഈസ
- മുഹമ്മദ്
പ്രവാചകന്മാരിൽ ആദ്യത്തേത് ആദം ആണെന്നാണ് സെമിറ്റിൿ വിശ്വാസം. യേശുവും, മോശെയും ഇസ്രായീൽ ജനതയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്മാരാണെന്ന് മുസ്‌ലിംകൾ കരുതുന്നു.
അന്ത്യവിധിനാൾ [തിരുത്തുക]
അന്ത്യവിധി നാളിലുള്ള വിശ്വാസം ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലുൾപ്പെടുന്നു.[20] അന്ത്യവിധിനാളിൽ ദൈവം മനുഷ്യരെയെല്ലാം ഒരുമിച്ചു കൂട്ടുകയും അവരിൽ ദൈവിക വിധിയനുസരിച്ച് ജീവിച്ചവർക്ക് സ്വർഗ്ഗവും അല്ലാത്തവർക്ക് നരകവും നൽകുന്നുവെന്നും മുസ്‌ലിംകൾ വിശ്വസിക്കുന്നു.[21]ഖുർആൻ പ്രകാരം ഓരോ മനുഷ്യന്റെയും കർമ്മഫലം നിർണ്ണയിക്കപ്പെടുക ‘വിധിനിർണ്ണയത്തിന്റെ’ ദിവസമാണ്.
അന്ത്യനാളിൽ എല്ലാ മനുഷ്യരും ഒന്നിച്ചു കൂടുന്ന ഈ സ്ഥലത്തെ മഅ്ശറ എന്നു വിളിക്കുന്നു.
വിധിവിശ്വാസം [തിരുത്തുക]
ഇസ്‌ലാമിക വിശ്വാസത്തിൽ ദൈവഹിതത്തെ പറ്റി വിവരിക്കുന്നത് "ദൈവം എല്ലാത്തിനെയും പറ്റി അറിവുള്ളവനും എല്ലാകാര്യങ്ങളെയും നിയന്ത്രിക്കുന്നവനുമാകുന്നു" എന്നാണ്. ഇത് ഖുർആനിൽ ഇങ്ങനെ വിവരിക്കുന്നു. “പറയുക: അല്ലാഹു ഞങ്ങൾക്ക് രേഖപെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനൻ. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികൾ ഭരമേല്പിക്കേണ്ടത്.(9:51)” "മനുഷ്യർ ഒരൊറ്റ സമുദായമായിരുന്നു.അനന്തരം അവർ ഭിന്നിച്ചപ്പോൾ (വിശ്വാസികൾക്ക്)സന്തോഷവാർത്ത അറിയിക്കുവാനും ,(നിഷേധികൾക്ക്)താക്കീത് നൽകുവാനുമായി ,അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചു.അവർ(ജനങ്ങൾ)ഭിന്നിച്ച വിഷയത്തിൽ തീർപ്പുകൽപ്പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവൻ അയച്ചുകൊടുക്കുകയുണ്ടായി. എന്നാൽ വേദം നൽകപ്പെട്ടവർതന്നെ വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിനുശേഷം അതിൽ(വേദവിഷയത്തിൽ)ഭിന്നിച്ചിട്ടുള്ളത് അവർ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാൽ ഏതൊരു സത്യത്തിൽനിന്ന് അവർ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക് അല്ലാഹു തന്റെ താല്പര്യപ്രകാരം സത്യവിശ്വാസികൾക്ക് വഴി കാണിച്ചു.താൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക് നയിക്കുന്നു."(2:213) ഈ ലോകത്ത് നല്ലതും ചീത്തയും അടക്കം എല്ലാ കാര്യങ്ങളും സംഭവിക്കുന്നത് അല്ലാഹുവിന്റെ വിധി അനുസരിച്ചാണ്. അല്ലാഹു അനുവദിക്കപ്പെടാതെ ഒന്നും തന്നെ സംഭവിക്കുകയില്ല. ഇസ്‌ലാമിക ദൈവശാസ്ത്രത്തിൽ തിന്മക്കെതിരെയുള്ള ദൈവത്തിന്റെ അഭാവത്തെകുറിച്ച് പറയുന്നത് നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും മനുഷ്യൻ ഇപ്പോൾ കാണാൻ കഴിയാത്ത ഒരു ഫലം ഭാവിയിൽ കിട്ടും എന്നാണ്. ദൈവശാസ്ത്ര പണ്ഡിതന്മാർ സമർത്ഥിക്കുന്നത് എല്ലാകാര്യങ്ങളും മുൻകൂട്ടി നിശ്ചയിച്ചതാണെങ്കിലും മനുഷ്യന് ശരിയും തെറ്റും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, കഴിവുമുണ്ട്. അത് കൊണ്ട് അവൻ ചെയ്യുന്ന കാര്യങ്ങൾക്ക് അവൻ തന്നെ ഉത്തരവാദിയായിരിക്കും.
കർമ്മങ്ങൾ [തിരുത്തുക]
ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങൾ [തിരുത്തുക]
- വിശ്വാസം പ്രഖ്യാപിക്കുക (അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നുമുള്ള അടിയുറച്ച വിശ്വാസം)
- പ്രാർഥന (കൃത്യ നിഷ്ടയോടെയുള്ള നിസ്കാരം)
- സകാത്ത് നൽകുക
- വ്രതം (റമദാൻ മാസത്തിൽ വ്രതം അനുഷ്ഠിക്കുക)
- തീർഥാടനം (പ്രാപ്തിയുള്ളവർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഹജ്ജ് നിർവഹിക്കുക)
മുഹമ്മദ് നബി [തിരുത്തുക]
ബഹുദൈവാരാധകരായ അറബികൾക്കിടയിൽ ക്രി.വ. 571-ലാണ് മുഹമ്മദ് നബി ജനിക്കുന്നത്. അദ്ദേഹം ജനിക്കുന്നതിനു രണ്ടുമാസം മുമ്പേ പിതാവായ അബ‌്ദുല്ലയും ആറ് വയസുള്ളപ്പോൾ മാതാവായ ആമിനയും മരിച്ചു പോയി. പിന്നീട് അദ്ദേഹത്തെ വളർത്തിയത് മുത്തച്ഛനായ അബ്‌ദുൽ മുത്തലിബായിരുന്നു. എട്ടാം വയസ്സിൽ മുത്തച്ഛന്റെ വിയോഗത്തോടെ പിത്രുസഹോദരനായ അബു താലിബ് സംരക്ഷണം ഏറ്റെടുത്തു. നബിക്ക് ചെറുപ്പത്തിൽ അക്ഷരാഭ്യാസം ലഭിച്ചിരുന്നില്ല എന്ന് വിശ്വസിക്കപ്പെടുന്നു. ഇരുപത്തഞ്ചാം വയസ്സിൽ അദ്ദേഹം സമ്പന്നയും വിധവയുമായ ഖദീജയുടെ കച്ചവട സംഘത്തിന്റെ ചുമതല നോക്കുകയും പിന്നീട് ഖദീജയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നിരുന്നാലും അദ്ദേഹം കൂടുതൽ സമയവും ആദ്ധ്യാത്മിക കാര്യങ്ങൾക്കാണ് ചിലവഴിച്ചത്. അദ്ദേഹത്തിന് 40 വയസ്സുള്ളപ്പോൾ മക്കയ്ക്ക് അടുത്തുള്ള ജബലുന്നൂറിലെ ഹിറാ ഗുഹയിൽ ധ്യാനത്തിന് ഇരിക്കുന്ന സമയത്ത് ദൈവത്തിന്റെ ദിവ്യമായ അരുളപ്പാട് ലഭിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. (ക്രി.വ. 610). ആദ്യത്തെ കുറച്ചുകാലം അദ്ദേഹം ബന്ധുക്കൾക്കും ചങ്ങാതിമാർക്കും ഉപദേശം നൽകാൻ തുടങ്ങി. പിന്നീട് ഇത് പൊതു ജനങ്ങളിലേക്കും വ്യാപിപ്പിച്ചു.
മുഹമ്മദ് തനിക്ക് ദൈവത്തിന്റെ നിർദ്ദേശം ലഭിച്ചു എന്ന് പ്രഖ്യാപിക്കുകയും തനിക്കു മുമ്പ് വന്ന മൂസ, ഈസ, എന്നീ പ്രവാചകരെപ്പോലെ താനും ഒരു പ്രവാചകനാണെന്ന് അവകാശപ്പെടുകയും ചെയ്തു. ദൈവം ഒന്നാണെന്നും ആ അല്ലാഹുവിനു മുന്നിൽ പശ്ചാത്താപവും കീഴടങ്ങലും മൂലം അന്തിമനാളിലെ വിധി അനുകൂലമാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ആദ്യകാലത്ത് അദ്ദേഹത്തിന് അനുയായായികൾ കുറവായിരുന്നു, എന്നാൽ താമസിയാതെ അനുയായികൾ എണ്ണത്തിൽ വർദ്ധിച്ചതോടെ അദ്ദേഹത്തിനെതിരെ എതിർപ്പുകളുയർന്നു. ഖുറൈശികൾ അദ്ദേഹത്തെ ആളപായം വരുത്താൻ ശ്രമിക്കുകയും അദ്ദേഹവും വിശ്വസ്തരായ കുറേ അനുയായികളും മക്കയിൽ നിന്ന് സിറിയയിലേക്കുള്ള വഴിയിലുള്ള യസ്‌രിബിലേക്ക് പലായനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗമനത്തോടെ യസ്‌രിബിന് മദീനത്തുന്നബവി (പ്രവാചകന്റെ പട്ടണം) എന്ന് പേര് ലഭിക്കുകയും പിൽകാലത്ത് മദീന എന്ന് അറിയപ്പെടുകയും ചെയ്തു. ക്രി.വ. 622-ല് നടന്ന ഈ പലായനത്തെ ഹിജ്റ എന്നാണ് പറയുന്നത്. ആ വർഷമാണ് മുഹമ്മദിന് രാഷ്ട്രീയമായും നേതൃത്വം കൈവന്നത്. ഹിജ്റയെ ആസ്പദമാക്കി പിന്നീട് കലണ്ടർ തയ്യാറാക്കപ്പെട്ടു. ഇതാണ് ഹിജ്റ വർഷം എന്നറിയപ്പെടുന്നത്. പിൽകാലത്ത് പ്രവാചകന്റെ പ്രതിനിധിയായി ഭരണം നടത്തിയ ഖലീഫ ഉമറിന്റെ കാലത്താണ് ഹിജ്‌റ കലണ്ടർ നിലവിൽ വന്നത്.
മദീനയിൽ അദ്ദേഹം പ്രവാചകനും ഭരാണിധികാരിയും ന്യായാധിപനും സൈന്യാധിപനുമായി. മദീനയിലെ മറ്റു ജൂതഗോത്രങ്ങളുമായി സഹകരണ കരാറുകളുണ്ടാക്കി. പ്രധാനമായും ഒരുമിച്ച് നിന്ന് നിർവഹിക്കേണ്ട മദീനയുടെ സംരക്ഷണവും ന്യൂനപക്ഷമായിരുന്ന ജൂതന്മാർക്കുള്ള ആരാധന സ്വാതന്ത്ര്യവും ആയിരുന്നു പ്രധാന വ്യവസ്ഥകൾ. ഹിജ്‌റക്ക് ശേഷം ഒരു വർഷം കഴിഞ്ഞ് മക്കക്കാരുമായി ബദർ എന്ന സ്ഥലത്ത് വെച്ച് നടന്ന പോരാട്ടത്തിൽ അദ്ദേഹത്തിന്റെ സൈന്യം വിജയിച്ചു. തൊട്ടടുത്ത വർഷം മദീനയുടെ തൊട്ടടുത്ത് ഉഹ്ദ് പർവ്വതത്തിനടുത്ത് വെച്ച് നടന്ന ഉഹ്ദ് യുദ്ധത്തിൽ മക്കക്കാരും വിജയിച്ചു. അതിന് ശേഷം മദീന ആക്രമിക്കാനെത്തിയ ശത്രുകളെ കിടങ്ങ് കുഴിച്ച് പ്രതിരോധിച്ച ഖന്തഖ് യുദ്ധവും മക്കക്കാരുമായുണ്ടാക്കിയ സമാധാന സന്ധിയായ ‘ഹുദൈബിയ സന്ധി’യും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തന്നെയായിരുന്നു. ക്രി.വ. 630-ന് പതിനായിരക്കണക്കിന് അനുയായികളുമായി ഒരു പോരാട്ടവും കൂടാതെ തന്നെ അദ്ദേഹം മക്ക കീഴടക്കി.
പിന്നീട് അറേബ്യയിലെ ഏറിയപങ്കും അദ്ദേഹം ഇസ്‌ലാമികവ്യവസ്ഥയുടെ കീഴിലേക്ക് യുദ്ധത്തിന്റെ സഹായം കൂടാതെ തന്നെ കൂട്ടിച്ചേർത്തു. താമസിയാതെ അദ്ദേഹം സിറിയയിലേക്കും പേർഷ്യയിലേക്കും മത പ്രബോധനം വ്യാപിപ്പിച്ചു.ക്രി.വ. 632-ൽ തന്റെ 63-ആം വയസ്സിൽ ആയിരുന്നു പ്രവാചകന്റെ വിയോഗം
അറേബ്യൻ പശ്ചാത്തലം [തിരുത്തുക]
ചെങ്കടലിനും പേർഷ്യൻ ഉൾക്കടലിനും ഇടയിലൂള്ള ഉപദ്വീപാണ് അറേബ്യ. കൂടുതലും മണലാരണ്യവും അങ്ങിങ്ങായി വാസയോഗ്യമായ സ്ഥലങ്ങളുമാണ് ഇവിടെയുണ്ടായിരുന്നത്. ഗ്രീക്കുകാർ ഇവിടത്തുകാരെ സാരസന്മാർ എന്നാണ് വിളിച്ചിരുന്നത്. ഹീബ്രു ഭാഷയോട് ബന്ധമുള്ള സെമറ്റിക് ഭാഷയാണ് ഇവിടത്തുകാർ സംസാരിച്ചിരുന്നത്. ക്രി.വ. ആറാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അറബികൾക്കിടയിൽ രണ്ടു വിഭാഗങ്ങൾ ഉണ്ടായിരുന്നു. പട്ടണവാസികളും ബദുവിൻ ജനതയും. ആദ്യവിഭാഗം മക്ക, മദീന തുടങ്ങിയ പട്ടണത്തിൽ വസിക്കുകയും കച്ചവടവും കരകൗശല വിദ്യകൾ കൊണ്ട് നിത്യവൃത്തി ചെയ്തിരുന്നവരുമായിരുന്നു. രണ്ടാമത്തെ വിഭാഗം ഒരിടത്തും സ്ഥിരമായി താമസിക്കാതെ കാലികളെ മേയ്ച്ച് നാടു ചുറ്റിത്തിരിയുന്നവരായിരുന്നു. ഇവർ മാംസം, ഈത്തപ്പഴം, പാൽ എന്നിവയായിരുന്നു പ്രധാനമായും ഭക്ഷിച്ചിരുന്നത്. പ്രയേണ നിരക്ഷരരായിരുന്ന ഇവർ ബഹു ദൈവാരാധകരായിരുന്നു. പരസ്പരം കലഹിക്കുകയും യുദ്ധത്തിലെർപ്പെടുന്നവരായിരുന്നു. മക്ക എന്ന സ്ഥലത്തെ ഖുറൈശികളുടെ ഭരണത്തിൻ കീഴിലായിരുന്ന കഅബ ദേവാലയത്തിലെ വിഗ്രഹങ്ങളെ ആണ് പ്രധാനമായും അവർ ആരാധിച്ചിരുന്നത്. ഈ ദേവാലയത്തിലേയ്ക്ക് നാനാ ഭാഗത്തു നിന്നും ആൾക്കാർ എത്തിയിരുന്നു. ധാർമ്മികമായി സമുദായം അധഃപതിക്കുകയായിരുന്നു. എങ്ങും കൊള്ളയും കൊലയും ശിശുഹത്യ പോലുള്ള ക്രൂരമായ അനാചാരങ്ങൾ നടന്നിരുന്നു. എന്നാൽ ചിലർ ക്രിസ്തുമതത്തിലും ചിലർ യഹൂദമതത്തിലും വിശ്വസിച്ചിരുന്നു. സൗരാഷ്ട്രിയന്മാരും ഉണ്ടായിരുന്നു.
മുഹമ്മദ് നബിക്ക് ശേഷം [തിരുത്തുക]
ഖുലഫാഉർറാശിദുകൾ [തിരുത്തുക]
ക്രി. വ. 632 ല് തന്റെ 63 ആം വയസ്സിൽ മുഹമ്മദ് നബി അന്തരിച്ചപ്പോഴേക്കും അറേബ്യ മുഴുവനും ഇസ്‌ലാമിന് വിധേയമായിത്തിർന്നിരുന്നു. അദ്ദേഹത്തിന്റെ അനുയായികൾ അബൂബക്കറിനെ ഭരണകർത്താവായി തിരഞ്ഞെടുത്തു. അബുബക്കർ പ്രതിനിധി എന്നർത്ഥം വരുന്ന ഖലീഫ എന്ന പേർ സ്വീകരിച്ചു. അബൂബക്കറിനു ശേഷം ഖലീഫയായത് ഉമർ ആയിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണ കർത്താവായിരുന്നു അദ്ദേഹം. ഉമറിന്റേതു പോലുള്ള ഭരണമാണ് താൻ ആഗ്രഹിക്കുന്നതെന്നു ഗാന്ധിജി പറഞ്ഞത് ഇദ്ദേഹത്തേക്കുറിച്ചാണ്. പിന്നീട് ഉസ്മാനും അദ്ദേഹത്തിനു ശേഷം അലിയും ഖലീഫമാരായി. ഈ നാലു പേരെ ഖുലഫാഉർറാശിദുകൾ എന്നു വിളിക്കുന്നു.
ഇസ്‌ലാം സ്വീകരിക്കൽ [തിരുത്തുക]
'അല്ലാഹു അല്ലാതെ ആരാധ്യനില്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു' ; 'മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു' (لا اله الا الله محمد رسول الله) എന്നീ രണ്ടു സാക്ഷ്യ വചനങ്ങൾ ചൊല്ലി അവയനുസരിച്ചു ജീവിതം ക്രമീകരിക്കാമെന്നു പ്രതിജ്ഞ എടുത്താൽ ഒരാൾ മുസ്‌ലിം ആയിത്തീരുന്നു.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇസ്ലാം- പ്രബോധനവും പ്രചാരണവും, ആർണോൾഡ് ടോയൻബി
- മലയാളം ഇ-ലൈബ്രറി
- ഇസ്ലാം
- ഖുർആൻ സംബന്ധമായ 55 ലേഖനങ്ങൾ
- ഹദീഥുകൾ
അവലംബം [തിരുത്തുക]
- ↑ List_of_countries_by_Muslim_population
- ↑ Guinness World Records 2003, pg 102
- ↑ സി.എൻ.എൻ. - 1997 ഏപ്രിൽ 14 - Fast-growing Islam winning converts in Western world (The second-largest religion in the world after Christianity, Islam is also the fastest-growing religion.)
- ↑ പി.ഏസ്., വേലായുധൻ. (1985). ലോകചരിത്രം-ഒന്നാം ഭാഗം, പത്താം പതിപ്പ്.. തിരുവനന്തപുരം, കേരള .: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,.
- ↑ [1] സ്റ്റഡി ഖുർആൻ എന്ന സൈറ്റിലെ ലേൻ എഡ്വേറ്ഡ് വില്ല്യമിന്റെ ശബ്ദ താരാവലി. ശേഖരിച്ചത് 2007ഏപ്രിൽ 12
- ↑ ഖുർആൻ 2:136
- ↑ (സഹീഹു മുസ്‌ലിം)قال: {أن تؤمن بالله وملائكته وكتبه ورسله واليوم الآخر, وتؤمن بالقدر خيره وشره}(رواه مسلم)
- ↑ "Islam and Christianity", Encyclopedia of Christianity (2001): Arabic-speaking Christians and Jews also refer to God as Allāh.
- ↑ ഖുർആൻ 112:1-4
- ↑ ഖുർആൻ 21:19-20
- ↑ ഖുർആൻ 35:1
- ↑ "Qur'an". Encyclopaedia Britannica Online. ശേഖരിച്ചത് 2007-05-17-ൽ.
- ↑ Muhammad and his power|P.De Lacy Johnstone MA പേജ് 176
- ↑ "Islam". Encyclopaedia Britannica Online. ശേഖരിച്ചത് 2007-05-17 - ന്
- ↑ * Esposito (2004), pp.79–81
* "Tafsir". Encyclopaedia Britannica Online. ശേഖരിച്ചത് 2007-05-17 - ന് - ↑ * Teece (2003), pp.12,13
* C. Turner (2006), p.42 - ↑ "Qu'ran". Encyclopaedia of Islam Online. ശേഖരിച്ചത് 2007-05-02. : The word Qur'an was invented and first used in the Qur'an itself.
- ↑ വേദങ്ങൾ
- ↑ കുട്ടി, അഹമദ്; പോക്കർ കടലുണ്ടി, ശൈഖ് മുഹമ്മദ് കാരകുന്ന്, എം. എൻ. കാരശ്ശേരി, കെ. പി. കമാലുദ്ദീൻ (1993). ഇസ്ലാമിക വിജ്ഞാനകോശം. കോഴിക്കോട്, കേരളം: കലിമ ബുക്സ്. pp. pp. 529.
- ↑ L. Gardet. "Qiyama". Encyclopaedia of Islam Online. ശേഖരിച്ചത് 2007-05-02.
- ↑ Smith (2006), p.89; Encyclopedia of Islam and Muslim World, p.565