മുഹമ്മദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(മുഹമ്മദ് നബി എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍

മസ്ജിദുല്‍ ഹറാംമസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

മുസ്‌ലിം മതവിശ്വാസപ്രകാരം, കാലാകാലങ്ങളില്‍ വഴിപിഴച്ച ജനതയെ നേര്‍വഴിക്ക് നടത്താന്‍ അല്ലാഹു നിയോഗിച്ച കൊണ്ടിരുന്ന പ്രവാചകശൃംഖലയിലെ അവസാനത്തെ പ്രവാചകനാണ്‌ മുഹമ്മദ് നബി.മുഹമ്മദ് മുസ്തഫ, അശ്‌റഫുല്‍ ഖല്‍ഖ് എന്നിങ്ങനെയും അറിയപ്പെടുന്നു.[1]

മുസ്‌ലിംകള്‍ മുഹമ്മദ് നബിയെ ആദം നബി,ഇബ്രാഹിം നബി,മൂസാ നബി, ഈസാ നബി തുടങ്ങി ഒരു ലക്ഷത്തി ഇരുപത്തിയയ്യായിരത്തില്‍ പരം പ്രവാചകന്മാരുടെ പരമ്പരയിലെ ഒടുവിലത്തെ കണ്ണി എന്ന് വിശ്വസിക്കുന്നു. മുഹമ്മദ് ഇബ്‌നു അബ്ദുല്ല (അറബി: محمد بن عبد الله), പിതാവിന്റെ പേര്: അബ്ദുല്ല ബിന്‍ അബ്ദുല്‍ മുത്തലിബ്, മാതാവിന്റെ പേര്‍: ആമിന ബിന്‍ത് വഹബ്. മുഹമ്മദ് () എന്ന് അറിയപ്പെടുന്നു. മക്കയിലെ ഖുറൈശി ഗോത്രത്തിലെ ബനൂ ഹാശിം കുടുംബത്തില്‍ ജനനം. 63-)ം വയസില്‍ മദീനയില്‍ വെച്ച് മരണം.

ഉള്ളടക്കം

പേരിനു പിന്നില്‍

റൗദാ ഷരീഫ്, പ്രവാചകനെ മറവ് ചെയ്ത സ്ഥലം ഇതിനു സമീപത്താണ് നിലകൊള്ളുന്നത്

മുഹമ്മദ് (അറബി:محمد) ഉച്ചാരണം ഇവിടെ കേള്‍ക്കാം  എന്ന അറബി നാമത്തിന്റെ ലിപിമാറ്റമാണിത്. സ്തുത്യര്‍ഹന്‍, സ്തുതിക്കപ്പെട്ടവന്‍ എന്നിങ്ങനെ അര്‍ഥം വരുന്ന അഹ്‌മദ് (أحمد) എന്ന ധാതുവില്‍ നിന്നാണ് മുഹമ്മദ് (محمد) എന്ന പേരിന്റെ നിഷ്പത്തി, ഹ-മീം-ദാല്‍ (ح م د) എന്ന ക്രിയാധാതുവില്‍ നിന്നുത്ഭവിച്ച സമാനമായ മറ്റു നാമങ്ങള്‍ ഹാമിദ്, ഹംദി, മഹ്‌മൂദ് എന്നിവയാണ്. (അഹ്‌മദ് എന്ന പദം ഖുര്‍ആനില്‍ 61:6) [2][3][4]

മുസ്ലിംകള്‍ക്കിടയില്‍, മുഹമ്മദ് നബി എന്നാണ്‌ അറിയപ്പെടുന്നത്. നബിയെന്നാല്‍ പ്രവാചകന്‍ എന്നര്‍ഥം‌. റസൂല്‍ (സന്ദേശവാഹകന്‍) എന്നു തുടങ്ങി പതിനഞ്ചോളം പേരുകള്‍ മുഹമ്മദ് എന്ന പേരിനൊപ്പം ഉപയോഗിക്കാറുണ്ട്. ഖുര്‍ആനിലെ ചില അദ്ധ്യായങ്ങളില്‍ 33:40 മുഹമ്മദിനെ പ്രവാചകരില്‍ ഉന്നതന്‍ എന്നു വിശേഷിപ്പിക്കുന്നുണ്ട്.[5] മുഹമ്മദ് എന്ന നാമത്തിന്റെ മലയാളത്തില്‍ ഉച്ചരിക്കുന്നതിനു സമാനമല്ല അറബിയില്‍. മലയാളത്തില്‍ തൊണ്ടയുടെ താഴ്‌ഭാഗത്ത് നിന്നും അറബിയില്‍ തൊണ്ടയുടെ മേലെ അറ്റത്ത് നിന്നുമാണ് ഉച്ചരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന പേര് മുഹമ്മദ്‌ എന്നാണ്[അവലംബം ആവശ്യമാണ്].

പശ്ചാത്തലം

ജാഹിലിയ്യ എന്നറിയപ്പെടുന്ന തമോകാലഘട്ടം അറബികളുടെ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായിരുന്നു. ഇത് ക്രി.വ. അഞ്ചും ആറും ശതകങ്ങളിലാണ്‌ പാരമ്യതയിലെത്തുന്നത്. ക്രിസ്തുവിന്‌ മുന്നെ ഒന്നാം ശതകത്തിലും അതിനു മുന്നും ലോകജനതക്കു തന്നെ മാതൃകയാകുമാറ് നല്ല സംസ്കാരങ്ങള്‍ കാഴ്ച വച്ചിരുന്നവരാണ്‌ അറബികള്‍. സംസ്കാരസമ്പന്നയില്‍ മുന്നോട്ട് പോവേണ്ടിയിരുന്ന അറേബ്യന്‍ ജനത നേരെ തിരിച്ച പ്രാകൃതകാലഘട്ടത്തിലെ ആചാരങ്ങളിലേക്കും രീതികളിലേക്കും മടങ്ങിപ്പോവുന്ന കാഴ്ചയാണ്‌ ഈ കാലഘട്ടത്തില്‍ കാണാന്‍ കഴിയുക. അറബികളിലുണ്ടായ ഈ സംസ്കാരിക പിന്മാറ്റം അവരില്‍ തന്നെ വമ്പിച്ച പരാജയങ്ങള്‍ വരുത്തി വക്കുകയും നാഗരികത നശിച്ചും സ്വയം നശിച്ചും അവര്‍ അന്ധകാരത്തിലേക്ക് പോയിക്കൊണ്ടുമിരുന്നു. എങ്കിലും സംസ്കാരിക അധഃപതനിടയിലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജീവിതം നയിച്ച കുടുംബങ്ങള്‍ അറബികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഈ കാലഘട്ടത്തില്‍ ജനങ്ങള്‍ ഒരു പ്രത്യേക മതവിശ്വാസം ഉള്‍ക്കൊണ്ടില്ല. അവര്‍ ഒരു പ്രവാചകനെ അനുസരിച്ചുമില്ല. എങ്കിലും ദൈവവിശ്വാസം അവരിലുണ്ടായിരുന്നു. [6] ഈ വിശ്വാസവും പ്രവൃത്തികളും അറബികള്‍ സ്വയം ഉണ്ടാക്കിയെടുത്തതായിരുന്നു. പ്രത്യേക ചിട്ടകളോ, ആചാരമുറകളോ മതകാര്യങ്ങളില്‍ നടപ്പിലുണ്ടായിരുന്നില്ല. ഓരോരുത്തര്‍ക്കും തോന്നുന്നതു പോലെ ആരാധിക്കുകയോ ആരാധിക്കാതിരിക്കുകയോ ചെയ്യാം. ഒരോ രൂപത്തിലും ദൈവങ്ങള്‍ ഉണ്ടായിരുന്നു. ഹുബ്‌ല്‍‌ എന്ന പ്രധാന ദൈവവും ഹുബ്‌ലിന്റെ മക്കളായ ലാത്ത, ഉസ്സ, മനാത്ത എന്നീ ദൈവങ്ങളുമായിരുന്നു പ്രധാനികള്‍.

എന്നാല്‍ ഇസ്ലാം മതത്തിന്റെ ആവിര്‍ഭാവത്തോട് കൂടി വിശ്വാസപരമായ പ്രവൃത്തികളും അനുകരണങ്ങളും ഇല്ലാതാക്കപ്പെട്ടു. പലദൈവങ്ങളെ ആരാധിക്കേണ്ടതില്ല എന്നും ഏക ദൈവത്തെ മാത്രമേ ആരാധിക്കേണ്ടതുള്ളൂ എന്നും ഇസ്ലാം മതം ജനങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുത്തു. അങ്ങനെ മുന്‍പത്തെ പ്രവാചകന്മാരുടെ അധ്യാപനങ്ങളില്‍ നിന്ന് അകന്ന് പോയ സമൂഹത്തിന്‌ മുമ്പില്‍ സത്യത്തെ പുനരവതരിപ്പിക്കാനാണ്‌ മുഹമ്മദ് നബി വന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.

ജീവചരിത്രം

ജനനം

അറേബ്യയിലെ മക്കയില്‍ (മുന്‍പ് ബക്ക എന്നറിയപ്പെട്ടിരുന്നു) ബനൂ ഹാശിം ഗോത്രത്തിലെ ഖുറൈഷി കുടുംബത്തില്‍ ഹിജ്‌റയ്ക്ക് 53 വര്‍ഷം മുന്‍പ് റബീഉല്‍ അവ്വല്‍ 12-ന്‍ തിങ്കളാഴ്ച (2 ഓഗസ്റ്റ് C.E) ജനനം.[7][8]

ബാല്യം

മുഹമ്മദ് നബിയുടെ മുന്‍‌ഗാമികളില്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഏക വ്യക്തി അദ്നാന്‍ ആണ്‌. അദ്നാന്റെ പൂ‌ര്‍‌വ്വ ചരിത്രത്തെ പറ്റി വിവരങ്ങള്‍ ലഭ്യമല്ല എങ്കിലും എബ്രഹാമിന്റെവംശത്തില്‍ പെട്ടയാളാണ്‌ എന്ന് ഐത്യഹ്യമുണ്ട്. അദ്നാന്റെ മകനാന്‌ മുഈദ്. മു‌ഈദിന്റെ വംശപരമ്പരയില്‍ പെട്ട ഫിഹിര്‍ ആണ്‌ ഖുറൈഷി വംശത്തിന്റെ സ്ഥാപകന്‍ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഖുറൈശികളില്‍ പെട്ട മക്കയുടെ ഭരണാധികാരിയായിരുന്ന അബ്ദുല്‍ മുത്തലിബിന്‍റെ മകന്‍ അബ്ദുല്ലായുടെയും വാഹിബിന്റെ മകളായ ആമിനയുടേയും മകനായി ഹിജ് റക്ക് അന്‍പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റബ്ബീഉല്‍ അവ്വല്‍ 12 നായിരുന്നു മുഹമ്മദ് നബി മക്കയില്‍ ജനിച്ചത്. ക്രിസ്ത്വാബ്ദം 571 ഏപ്രില്‍ 22 നാണത്. [ഏപ്രില്‍ 20 റജബ് മാസം 9) നാണ്‌ എന്നും [9] സെപ്റ്റംബര്‍ 20 നാണ്‌ [6] എന്നും ചില കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.)

വ്യാപാരാവശ്യങ്ങള്‍ക്കായി സിറിയയിലേക്ക് പോയ മുഹമ്മദിന്റെ പിതാവ് രോഗകാരണത്താല്‍ മരണമടഞ്ഞു. രണ്ട് മാസത്തിനുശേഷം വിധവയായ ആമിന മുഹമ്മദിന്‌ ജന്മം നല്‍കി. അറബികള്‍ക്കിടയില്‍ സുപ്രസിദ്ധി നേടിയ ആനക്കലഹ വര്‍ഷത്തിലായിരുന്നുവത്. അറബി സമ്പ്രദായത്തില്‍ മാതാവ് കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തുകയില്ല. പകരം അതിനായി സം‌രക്ഷണജോലി അവിടത്തെ സമ്പ്രദായമനുസരിച്ച് ബദവി സ്ത്രീകളെ ഏല്പിക്കുകയാണ്‌ പതിവ്. അങ്ങനെ അദ്ദേഹം പ്രപിതാവായ അബ്ദുല്‍ മുത്ത്വലിബിന്‍റെ അടുത്ത് വളര്‍ന്നു. മുഹമ്മദിനെ സം‌രക്ഷിക്കാന്‍ ബനൂസഅ്‌ദ് ഗോത്രത്തില്‍ പെട്ട ഹലീമാ എന്ന സ്ത്രീയെ ചുമതലപ്പെടുത്തുകയുണ്ടായി. നാലുവര്‍ഷം ഇപ്രകാരം മുഹമ്മദിനെ സം‌രക്ഷിച്ച് വളര്‍ത്തിയ ശേഷം മക്കയില്‍ താമസിച്ചിരുന്ന ആമിനായുടെ പക്കല്‍ 4 വയസുകാരനായ മുഹമ്മദിനെ തിരിച്ചേല്‍പിച്ചു. ബാലനായിരിക്കെതന്നെ അബ്ദുല്‍മുത്ത്വലിബും മരണമടഞ്ഞു. ആമിന ഭര്‍ത്താവിന്റെ ഖബറില്‍ സ്മരാണാജ്ഞലി അര്‍പ്പിക്കാന്‍ എല്ലാവര്‍ഷവും മദീനയിലേക്ക് പോകുമായിരുന്നു. മുഹമ്മദിന്‌ ആറു വയസ്സുള്ളപ്പോള്‍ മദീനയിലേക്ക് ഈ ആവശ്യത്തിനായി പോയ ആമിന അവിടെ വച്ച് രോഗബാധയാല്‍ മരണമടഞ്ഞു. പിന്നീടദ്ദേഹം പിതൃസഹോദരനായ അബൂത്വാലിബിന്‍റെ സംരക്ഷണത്തില്‍ വളര്‍ന്നു.

സല്‍സ്വഭാവിയായിരുന്നു മുഹമ്മദ്. സമ്പന്നനല്ലായിരുന്ന അബു താലിബിനെ സഹായിക്കാന്‍ ചില സന്ദര്‍ഭങ്ങളിലൊക്കെ മുഹമ്മദ് ആടുകളെ മേയ്ക്കാറുണ്ടായിരുന്നു. സ്വതവേ ചിന്താശീലനായ മുഹമ്മദിന്‌ ഈ തൊഴില്‍ ഏകാന്തമായ അവസരങ്ങള്‍ പ്രദാനം ചെയ്തു. മുഹമ്മദിന്റെ 15-)ം വയസില്‍ ഖുറൈഷികളും അയല്‍ഗോത്രക്കാരുമായുണ്ടായ യുദ്ധത്തില്‍ അമ്പുകള്‍ ശേഖരിച്ച് നല്‍കി ഖുറൈഷികളെ അദ്ദേഹം സഹായിച്ചു. ഇത് അദ്ദേഹത്തിന് യുദ്ധരംഗത്ത് കിട്ടിയ ആദ്യത്തെ അനുഭവമായി കണക്കാക്കുന്നു. മുഹമ്മദിന്റെ സംഘടനാ പ്രവര്‍ത്തനം മൂലം അറേബ്യയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ചേര്‍ന്ന് ഒപ്പു വയ്ക്കപ്പെട്ട ഹില്‍ദഫ് അല്‍-ഫസൂല്‍ എന്ന കാരാറിന്റെ ഭാഗമായി സാമ്പത്തിക പരാധീനത അനുഭവിക്കപ്പെട്ടിരുന്ന പാവപ്പെട്ട ആളുകളെ സം‌രക്ഷിക്കാനുള്ള കടപ്പാട് അതില്‍ ഒപ്പു വച്ച എല്ലാ തലവന്മാരും ഏറ്റെടുക്കപ്പെട്ടു. അങ്ങനെ ചെറിയ വയസ്സിലേ തന്നെ സാന്മാര്‍ഗ്ഗികതയും ലളിതജീവിതവും വിശ്വസ്തതയും മൂലം എല്ലാവരുടേയും സ്നേഹം ആര്‍ജ്ജിച്ചു. ഇത് അദ്ദേഹത്തിന്‌ വിശ്വസ്തന്‍ എന്നര്‍ത്ഥം വരുന്ന അല്‍‌-അമീന്‍ എന്ന പേര്‌ നേടിക്കൊടുത്തു.

വിവാഹം

അബു താലിബിന്റെ വ്യാപാരം മൂലം മാത്രം ആ കുടുംബം നിലനില്‍ക്കുകയില്ല എന്ന സന്ദര്‍ഭമായപ്പോള്‍ യുവാവായ മുഹമ്മദ് സ്വന്തമായി വ്യാപാരത്തിലോ ജോലിയിലോ ഏര്‍പ്പെടാന്‍ തീരുമാനിച്ചു. അങ്ങനെ പിതൃവ്യന്റെ അനുവാദത്തോടെ ഖദീജ എന്ന സമ്പന്ന അവരുടെ വ്യാപാരത്തില്‍ സഹായിക്കാനായി ചേര്‍ന്നു. ഖദീജ വിധവയായിരുന്നെങ്കിലും അതിസുന്ദരിയായിരുന്നു. ഖദീജ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ സിറിയയിലേക്ക് വ്യാപാരത്തിന്‌ അയച്ചു. സല്‍‌സ്വഭാവിയായ മുഹമ്മദിന്റെ മേല്‍നോട്ടത്തില്‍ ആ സംഘം വന്‍ ലാഭം തിരികെയെത്തിച്ചു. മുഹമ്മദ് തന്റെ ആത്മാര്‍ത്ഥതയും വ്യാപാരകുശലതയും കൊണ്ട് ഖദീജയുടെ മനസ്സിനെ ആകര്‍ഷിച്ചിരുന്നു. ഖദീജ അബു‌ താലിബിനോട് മുഹമ്മദിനെ വിവാഹം ചെയ്യാന്‍ താല്പര്യം അറിയിക്കുകയും അബു താലിബിന്റെ അനുഗ്രഹാശിസ്സുകളോടെ അവരുടെ വിവാഹം നടക്കുകയും ചെയ്തു. അന്ന് മുഹമ്മദിന്‌ പ്രായം 25 ഉം ഖദീജക്ക് 40 ഉം ആയിരുന്നു. വിവാഹശേഷം തന്റെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകളില്‍ നിന്ന് വിമുക്തി നേടിയത് അദ്ദേഹത്തിന്‌ സ്വസ്ഥമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരം ഒരുക്കിക്കൊടുത്തു.

സിറിയയിലേക്കുള്ള യാത്രകള്‍ അദ്ദേഹത്തിന്‌ ക്രിസ്തുമതവുമായി ബന്ധപ്പെടാന്‍ അവസരം ഒരുക്കി. സിറിയയിലുള്ളവരുടെ മതജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹം ഉണ്ടാക്കിയിരുന്നു. നിരവധി ക്രിസ്ത്യന്‍ സന്ന്യാസിമാരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഖദീജയുമായുള്ള വിവാഹം മുഹമ്മദിനെ സമൂഹത്തില്‍ ഒരു ഉന്നത സ്ഥാനം നേടിക്കൊടുത്തിരുന്നു. മാത്രവുമല്ല അദ്ദേഹം സത്യസന്ധനും സല്‍‍സ്വഭാവിയുമായിരുന്നു എന്നത് അദ്ദേഹത്തെ സര്‍വ്വസ്വീകാര്യനാക്കിത്തീര്‍ത്തിരുന്നു. മുഹമ്മദിന്‍റെ അദ്ധ്യക്ഷതയില്‍ ക‍അബയുടെ പുനരുദ്ധാരണ വേളയില്‍ ഹജ്റുള്‍ അസ്‍വദ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഖുറൈഷികളും മറ്റുമായുണ്ടായ തര്‍ക്കം രമ്യമായി പര്യവസാനിപ്പിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്‍റെ ആദ്യ മകനായ അല്‍-കാസിം മരണപ്പെട്ടത് അദ്ദേഹത്തില്‍ കടുത്ത ദുഃഖം ഉണ്ടാക്കി. ഇതില്‍ നിന്നാശ്വാസം നേടാനായി അദ്ദേഹം അബു-താലിബിന്‍റെ മകനായ അലിയെ ദത്തെടുത്ത് വളര്‍ത്തി.

പ്രവാചകത്വം

ബദറിന്റെ ഭൂപടം

അദ്ദേഹത്തിന് തന്റെ നാല്പതാം വയസില്‍ എല്ലാ പ്രവാചകന്മാരെയും പോലെ ഗബ്രിയേല്‍ - ജിബ്രീല്‍ - എന്ന മാലാഖ വഴി ദൈവിക സന്ദേശമെത്തി. സത്യ പ്രബോധനം തുടങ്ങിയ അദ്ദേഹത്തെ നാട്ടുകാര്‍ അതികഠിനമായി പീഢിപ്പിച്ചു. ആദ്യമാദ്യം താഴേക്കിടയിലെ ജനതയായിരുന്നു അദ്ദേഹത്തില്‍ വിശ്വസിച്ചത്. ശത്രുക്കളുടെ പീഢനം സഹിക്ക വയ്യാതെ അദ്ദേഹം മദീനയിലേക്ക് പലായനം ചെയ്തു.

മദീനയില്‍ വിശ്വാസികള്‍ പെരുകുകയും അവര്‍ അറേബ്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്ലാമിക സന്ദേശവുമായി കടന്ന് ചെന്നു ചെല്ലുകയും ചെയ്തു. അക്കാലയളവില്‍ കേരളത്തിലുമവരെത്തി [10]. മദീനയില്‍ ഇസ്ലാം ശക്തി പ്രാപിക്കുന്നത് സഹിക്കവയ്യാത്ത നിഷേധികള്‍ മദീനക്ക് നേരെ നിരവധി തവണ ആക്രമണങ്ങള്‍ അഴിച്ച് വിട്ടു. ബദറിലും ഉഹ്ദിലും ഖന്ദഖിലും പ്രവാചകന്‍ അവരോട് എറ്റുമുട്ടേണ്ടി വന്നു. ഏറ്റുമുട്ടല്‍ തുടര്‍ന്നപ്പോള്‍ ആ ശല്യം നീക്കം ചെയ്യാനായി പ്രവാചകനും സഹചാരികളും മക്കയെ രക്തരഹിത ആക്രമത്തിലൂടെ കീഴടക്കി.

ദൈവീക സന്ദേശങ്ങളുടെ തുടക്കം

ഹിറ ഗുഹ

അദ്ദേഹം പലപ്പോഴും അടുത്തു തന്നെയുള്ള ഹിറാ ഗുഹയില്‍ പോയി ധ്യാനിച്ചിരിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്നു നാല്‍പതു വയസ്സായിക്കഴിഞ്ഞിരുന്നു. ഒരു ദിവസം അദ്ദേഹം പ്രാര്‍ത്ഥനാനിരതനായിരിക്കെ ജിബ്രില്‍ എന്ന മലക്ക് പ്രത്യക്ഷപ്പെട്ടു അദ്ദേഹത്തെ ആശ്ലേഷിക്കുകയും അനന്തരം ദൈവികാജ്ഞ പ്രകാരം "വായിക്കുക' എന്ന് കല്‍പിക്കുകയും ചെയ്തു. പ്രവാചകന്‍ തനിക്കു വായിക്കാനറിയില്ലെന്ന് മറുപടി പറഞ്ഞു. അപ്പോള്‍ വീണ്ടും "സൃഷ്ടിച്ച നിന്‍റെ രക്ഷിതാവിന്‍റെ നാമത്തില്‍ വായിക്കുക. മനുഷ്യനെ ചോരക്കട്ടയില്‍ നിന്നുമവന്‍ സൃഷ്ടിച്ചു. പേനകൊണ്ട് (എഴുത്തു) പഠിപ്പിച്ചിരിക്കുന്ന അത്യുദാരനാണു നിന്‍റെ രക്ഷിതാവ്. മനുഷ്യനു അറിവില്ലാത്തതു അവന്‍ പഠിപ്പിച്ചു' (ഖുര്‍ആന്‍ 96:1-5) എന്ന് ആജ്ഞാപിക്കപ്പെട്ടു. അതു ദൈവീക സന്ദേശങ്ങളുടെ തുടക്കമായിരുന്നു. പിന്നീട് അതുപോലെയുള്ള ദൈവീകവചനങ്ങള്‍ പ്രവാചകന്നു പലപ്പോഴായി അവതരിപ്പിക്കപ്പെട്ടു. അവയുടെ സമാഹാരമാണ് ഖുര്‍ആന്‍. അതുപ്രവാചക വചനങ്ങളല്ല. കലര്‍പ്പില്ലാത്ത ദൈവീക വചനങ്ങള്‍ തന്നെയാണവ.

ഭയന്നു വിറച്ചുകൊണ്ട് മുഹമ്മദ് വീട്ടിലേക്കോടി മൂടിപ്പുതച്ചു കിടന്നു. അപ്പോള്‍ വീണ്ടും ആ ശബ്ദം അദ്ദേഹത്തോടാജ്ഞാപിച്ചു. "ഓ വസ്ത്രം കൊണ്ടു മൂടിപ്പുതച്ചു കിടക്കുന്നവനേ, എഴുന്നേല്‍ക്കുക. എന്നിട്ട് (ദുഷിച്ച നടപടികളെക്കുറിച്ചു മനുഷ്യര്‍ക്കു) താക്കീതു നല്‍കുക, നിന്‍റെ രക്ഷിതാവിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കുക, നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധീകരിക്കുക, അശുദ്ധിയെ വിട്ട് അകന്നു നില്‍ക്കുക, ലാഭം നേടാന്‍ വേണ്ടി ഔദാര്യം ചെയ്യരുത്. നിന്‍റെ നാഥന്നു വേണ്ടി ക്ഷമ കൈക്കൊള്ളുക, കാഹളത്തില്‍ ഊതിക്കഴിഞ്ഞാല്‍ (ലോകാവസാനം വന്നുകഴിഞ്ഞാല്‍) അത്, ആ ദിവസം സത്യനിഷേധികള്‍ക്കു വളരെ ഞെരുക്കമുള്ളതും ലഘുവല്ലാത്തതുമായ ഒരു ദിവസമായിരിക്കും.' (ഖുര്‍ആന്‍ 74: 1-10)

നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുവാനും താക്കീത്‌ നല്‍കുവാനും ആയികൊണ്ട്‌ തന്നെയാണ്‌ അയച്ചിട്ടുള്ളത്‌. പക്ഷെ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല.(ഖുര്‍ ആന്‍ 34:28)"

പ്രബോധനം

അങ്ങിനെ മുഹമ്മദുനബി (സ) യെ ജനങ്ങളെ ഉദ്ധരിക്കാനും താക്കീതു നല്‍കാനും ദൈവം നിയോഗിച്ചു. അദ്ദേഹം പ്രവാചകനായി. പ്രവാചകനായി നിയോഗിക്കപ്പെട്ട ശേഷം അദ്ദേഹം പ്രബോധനം ആരംഭിച്ചു. മുഹമ്മദ് നബി യുടെ ആത്മാര്‍ത്ഥതയില്‍ അടുത്തറിയുന്നവര്‍ക്കാര്‍ക്കും സംശയമുണ്ടായിരുന്നില്ല. ആദ്യമായി ഖദീജ അദ്ദേഹത്തിന്‍റെ സന്ദേശം സ്വീകരിച്ചു. അധികം താമസിയാതെ അലി, അബൂബക്കര്‍, ഉസ്മാന്‍,അബ്ദുറഹ്മാന്‍, സഅ്ദ്, സുബൈര്‍, തല്‍ഹാ എന്നിവരും "മുഹമ്മദു നബി ദൈവത്തിന്‍റെ ദൂതനും അടിമയുമാണെന്ന്' വിശ്വസിച്ചു.

പിന്നിടദ്ദേഹത്തിന് പരസ്യമായി മതപ്രബോധനമാരംഭിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചു. അപ്പോള്‍ അദ്ദേഹം മക്കക്കു തൊട്ടുള്ള സഫാ എന്ന കുന്നില്‍ കയറി നിന്നു കൊണ്ട് ജനങ്ങളെ വിളിച്ചുകൂട്ടി. ഞാന്‍, ഈ മലയുടെ അപ്പുറത്ത് നിങ്ങളെ ആക്രമിക്കാന്‍ ഒരു ശത്രു സൈന്യം തയ്യാറായി നില്‍പുണ്ട് എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കയില്ലേ? എന്നു ചോദിച്ചു. "നിങ്ങള്‍ കളവു പറഞ്ഞതായി ഞങ്ങള്‍ക്കറിയില്ല' അവര്‍ ഉത്തരം പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് താക്കീതു നല്‍കുന്നു. എനിക്ക് ദൈവത്തില്‍നിന്നും ഒരു സന്ദേശം ലഭിച്ചിരിക്കുന്നു. ഒരു ഭയാനകമായ ശിക്ഷയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവനായാണ് ഞാന്‍ വന്നിട്ടുള്ളത്. എനിക്ക് ഈ ലോകത്ത് നിങ്ങളെ സംരക്ഷിക്കാന്‍ കഴിയുകയില്ല. മരണാനന്തര ജീവിതത്തിലും നിങ്ങള്‍ക്ക് സംരക്ഷണം വാഗ്ദത്തം ചെയ്യാന്‍ എനിക്ക് കഴിയില്ല. യഥാര്‍ത്ഥ ദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല എന്ന് നിങ്ങള്‍ വിശ്വസിച്ചാലല്ലാതെ ഇതു കേട്ടപ്പോള്‍ ഇതു പറയാനാണോ നീ ഞങ്ങളെ വിളിച്ചത് എന്നും പറഞ്ഞവര്‍ പിരിഞ്ഞുപോയി.

മുഹമ്മദുനബി തന്‍റെ ദൗത്യം തുടര്‍ന്നുകൊണ്ടിരുന്നു. പലരും ഇസ്ലാം സ്വീകരിച്ചു. മക്കയിലെ പ്രധാനികള്‍ക്ക് ഇതൊരു തലവേദനയായി. അവര്‍ ഉത്ത്ബത്ത് എന്ന നേതാവിനെ മുഹമ്മദിന്‍റെ അടുത്തേക്കയച്ചു. ഉത്ത്ബത്ത് മുഹമ്മദുനബി യെ സമീപിച്ചു പറഞ്ഞു. നിങ്ങള്‍ക്കു ഭരണാധികാരിയാവാനാണ് ആഗ്രഹമെങ്കില്‍ നിങ്ങളെ ഞങ്ങള്‍ ഭരണാധികാരിയാക്കാം. നിങ്ങള്‍ക്കൊരു ധനികനാകാനാണ് ആഗ്രഹമെങ്കില്‍ നിങ്ങളെ ഞങ്ങളില്‍ വെച്ചേറ്റവും വലിയ ധനികനാക്കാം, ഏതെങ്കിലും സ്ത്രീയെ വിവാഹം കഴിക്കാനാണ് ആഗ്രഹമെങ്കില്‍ ഞങ്ങള്‍ അതും നടത്തിത്തരാം. ഈ പുതിയ പ്രസ്ഥാനം ഉപേക്ഷിച്ചാല്‍ മാത്രം മതി. അതിനു മറുപടിയായി പ്രവാചകന്‍ ഈ ഖുര്‍ആന്‍ വാക്യങ്ങള്‍ ഉദ്ധരിക്കുകയാണ് ചെയ്തത്.

Opened Qur'an.jpg

"പറയുക, തീര്‍ച്ചയായും ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഒരേയൊരു ദൈവം മാത്രമാണെന്ന് എന്നിലേക്ക് ബോധനം നല്‍കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവങ്കലേക്ക് നേര്‍വഴി പോകുവിന്‍. അവനോടു പങ്കുചേര്‍ക്കുന്ന ബഹുദൈവവിശ്വാസികള്‍ക്ക് നാശം.' - (ഖുര്‍ആന്‍ 41:6).

മറ്റൊരവസരത്തില്‍ പ്രവാചകന്‍ വ്യക്തമാക്കി. അല്ലാഹുവാണേ, എന്‍റെ വലംകൈയ്യില്‍ സൂര്യനേയും ഇടങ്കയ്യില്‍ ചന്ദ്രനേയും വെച്ചു തന്നിട്ട് ഈ പ്രസ്ഥാനമുപേക്ഷിക്കാന്‍ അവരെന്നോടു ആവശ്യപ്പെട്ടാല്‍ പോലും ഞാനതു ചെയ്യില്ല. ഒന്നുകില്‍ അല്ലാഹു ഈ മതത്തെ വിജയിപ്പിക്കുക. അല്ലെങ്കില്‍ ഈ പ്രസ്ഥാനം വിജയിപ്പിക്കാന്‍ വേണ്ടിയുള്ള പരിശ്രമ മദ്ധ്യേ ഞാന്‍ മരണമടയും ഇത് രണ്ടിലൊന്ന് സംഭവിക്കും വരേക്കും പിന്മാറുന്ന പ്രശ്നമേ ഇല്ല.

മുസ്ലീങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മുഹമ്മദ് നബി യുടെ ദൗത്യം സ്വീകരിച്ചവര്‍, മുസ്ലീംങ്ങള്‍ അഥവാ ദൈവത്തിന് പൂര്‍ണ്ണമായി കീഴ്പ്പെട്ടവര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. അവരുടെ മതത്തിന് ദൈവത്തിനുള്ള പൂര്‍ണ്ണമായ വിധേയത്വം എന്നര്‍ത്ഥമുള്ള "ഇസ്ലാം' എന്നും പറയുന്നു. മുഹമ്മദീയര്‍ എന്നും മുഹമ്മദു മതം എന്നും പറയുന്നത് തെറ്റാണ്. ആദ്യത്തെ മനുഷ്യനായ ആദം ഒരു പ്രവാചകനും കൂടിയായിരുന്നു. അദ്ദേഹം മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി വരെ ലക്ഷക്കണക്കിനുള്ള പ്രവാചകന്‍മാര്‍ പ്രബോധനം ചെയ്ത മത സിദ്ധാന്തങ്ങള്‍ ഒന്നുതന്നെയായിരുന്നു. അവരെല്ലാം പ്രബോധനം ചെയ്ത മതത്തിന്‍റെ പേരാണ് ഇസ്ലാം. ഇസ്ലാംമത സ്ഥാപകന്‍ മുഹമ്മദ് നബി അല്ല. അദ്ദേഹം അവസാന പ്രവാചകന്‍ മാത്രമാണ്. പ്രവാചകന്‍മാര്‍ തമ്മില്‍ വ്യത്യാസം കല്‍പ്പിക്കാതിരിക്കാന്‍ മുസ്ലീംങ്ങള്‍ ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. (ഖു. 2:285)

മുസ്ലീങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കണ്ടപ്പോള്‍ മക്കയിലെ അമുസ്ലീം പ്രധാനികള്‍ക്ക് അരിശം വര്‍ദ്ധിച്ചു. അവര്‍ പ്രവാചകനേയും അനുയായികളേയും മര്‍ദ്ദിക്കാന്‍തുടങ്ങി. പ്രവാചകന്‍ നടക്കുന്ന വഴിയില്‍ മുള്ളുകള്‍ വിതറി, ചളിയും ചീഞ്ഞ വസ്തുക്കളും അദ്ദേഹത്തിന്‍റെ മേലെറിഞ്ഞു. മുസ്ലീംകളെ ചുട്ടുപഴുത്ത മണലില്‍ മലര്‍ത്തിക്കിടത്തി, നെഞ്ചില്‍ പാറക്കല്ലുകള്‍ കയറ്റിവെച്ചു. ചിലരെ ചാട്ട കൊണ്ടടിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതായപ്പോള്‍ പ്രവാചകന്‍ തന്‍റെ ചില അനുയായികളോട് അബ്സീനിയ (എത്യോപ്യ) യിലേക്ക് പാലായനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. അന്ന് എത്യോപ്യയില്‍ ഒരു ക്രിസ്ത്യന്‍ രാജാവായ നെഗസ് (നജ്ജാശി) ആണ് ഭരിച്ചിരുന്നത്. അങ്ങനെ പ്രവാചകദൗത്യത്തിന്‍റെ 5-ാം വര്‍ഷം 11 പുരുഷന്മാരും 4 സ്ത്രീകളും അടങ്ങുന്ന ഒരു സംഘം എത്യോപ്യയിലേക്ക് പാലായനം ചെയ്തു.

മുസ്ലിംകള്‍ പാലായനം ചെയ്തതറിഞ്ഞ മക്കന്‍ പ്രധാനികള്‍ ഒരു ദൗത്യ സംഘത്തെ എത്യോപ്യയിലെ രാജാവിന്‍റെ അടുക്കലേക്കയച്ചു. അവര്‍ രാജാവിനെ സമീപിച്ച് തങ്ങളില്‍ നിന്നും ഓടിപ്പോന്ന അടിമകളാണ് മുസ്ലിംകള്‍ എന്നും അവരെ തങ്ങള്‍ക്ക് വിട്ടുതരണമെന്നും അപേക്ഷിച്ചു. രാജാവിന്‍റെ മുന്നില്‍ ഹാജരാക്കപ്പെട്ട മുസ്ലിംകള്‍ ഇങ്ങനെ ബോധിപ്പിച്ചു. "രാജാവേ, ഞങ്ങള്‍ അജ്ഞതയിലായിരുന്നു. വിഗ്രഹാരാധനയിലും അധര്‍മ്മ ജീവിതത്തിലും മുഴുകി ജീവിക്കുകയായിരുന്നു ഞങ്ങള്‍. ഞങ്ങളില്‍ ശക്തിയുള്ളവര്‍ ശക്തി കുറഞ്ഞവരെ ദ്രോഹിച്ചു. ഞങ്ങള്‍ കള്ളം പറയാറുണ്ടായിരുന്നു. അതിഥിമര്യാദ ഞങ്ങള്‍ പാലിച്ചിരുന്നില്ല. അങ്ങനെയിരിക്കെ, ഞങ്ങളില്‍ ഒരു പ്രവാചകന്‍ വന്നു. ചെറുപ്പം മുതലേ അദ്ദേഹത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും ധാര്‍മ്മിക ജീവിതത്തെക്കുറിച്ചും ഞങ്ങള്‍ക്ക് നന്നായറിയാമായിരുന്നു. ഞങ്ങളദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ അനുഗമിക്കുകയും ചെയ്തു. എന്നാല്‍ ഞങ്ങളുടെ നാട്ടുകാര്‍ ഞങ്ങളെ മര്‍ദ്ദിക്കുകയും ഞങ്ങളുടെ മതത്തെ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.' ഇതു കേട്ടപ്പോള്‍ രാജാവ് മുസ്ലിംകളുടെ കാര്യത്തില്‍ തല്‍പരനാവുകയും അവര്‍ക്ക് ലഭിച്ചുവെന്ന് പറയുന്ന വേദത്തിന്‍റെ ചില ഭാഗങ്ങള്‍ കേള്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മുസ്ലിംകളില്‍പ്പെട്ട ജഅ്ഫര്‍ ഖുര്‍ആനിലെ ഒരദ്ധ്യായം വായിച്ചു കേള്‍പ്പിച്ചു. രാജാവ്, എത്യോപ്യയില്‍ താമസിച്ചുകൊള്ളാന്‍ അവരെ അനുവദിച്ചു. അധികം കഴിയുന്നതിനുമുന്പ് മറ്റൊരു സംഘം കൂടി എത്യോപ്യയിലേക്ക് പാലായനം ചെയ്തു. ആ സംഘത്തില്‍ 101 പേരുണ്ടായിരുന്നു. അതില്‍ 18 സ്ത്രീകളായിരുന്നു.

മുസ്ലീംകളുടെ അംഗസംഖ്യ അനുദിനം വര്‍ദ്ധിച്ചു കൊണ്ടിരുന്നത് മക്കന്‍ പ്രധാനികളെ അലോസരപ്പെടുത്തി. അവര്‍ ഒന്നായി സമ്മേളിച്ച് പ്രവാചകന്‍റെ കുടുംബത്തിന്നെതിരില്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ നിശ്ചയിച്ചു. അവര്‍ക്ക് ധാന്യങ്ങളോ, മറ്റവശ്യസാധനങ്ങളോ നല്‍കാന്‍ പാടില്ലെന്ന് തീരുമാനിച്ചു. ഇത് പ്രവാചകന്‍റെ കുടുംബത്തെ വളരെയധികം വിഷമിപ്പിച്ചു. ഈ അവസ്ഥ ഏതാണ്ട് മൂന്നുകൊല്ലം തുടര്‍ന്നു. പ്രവാചക ദൗത്യത്തിന്‍റെ പത്താം വര്‍ഷത്തില്‍ അമുസ്ലീംകളില്‍പ്പെട്ട ചില ചെറുപ്പക്കാര്‍ തന്നെ മനുഷ്യത്വഹീനമായ ഈ ഉപരോധം പിന്‍വലിക്കാന്‍ നേതാക്കന്‍മാരെ നിര്‍ബന്ധിച്ചു. അങ്ങനെ ഉപരോധം നീങ്ങി. അതേ വര്‍ഷം തന്നെ ഖദീജയും പിതൃവ്യന്‍ അബുത്വാലിബും അന്തരിച്ചു. മുസ്ലീംകള്‍ക്കെതിരെയുള്ള മര്‍ദ്ദനം തുടര്‍ന്നുകൊണ്ടിരുന്നു. അടുത്ത ഒരു നഗരമായ ത്വാഇഫിലെ ജനങ്ങള്‍ ഇസ്ലാം സ്വീകരിച്ചേക്കുമെന്ന പ്രതീക്ഷയില്‍ പ്രവാചകന്‍ അങ്ങോട്ടുപോയി. എന്നാല്‍ അവിടെയുള്ള ജനങ്ങള്‍ അദ്ദേഹത്തെ കൂക്കി വിളിക്കുകയും കല്ലെറിഞ്ഞുകൊണ്ട് ഉപദ്രവിക്കുകയും ചെയ്തു. പ്രവാചകന്‍ മക്കയിലേക്കുതന്നെ മടങ്ങി.

മക്കയില്‍ ഒരു ഉത്സവം നടക്കാറുണ്ടായിരുന്നു. ആ ഉത്സവത്തിന് സമീപപ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ വരാറുണ്ടായിരുന്നു. അങ്ങനെ വരുന്ന ജനങ്ങളോട് പ്രവാചകന്‍ ദൈവം ഏകനാണെന്നും, അവനെ മാത്രമേ ആരാധിക്കാവൂ എന്നും മരണാനന്തരം ഈ ലോകത്തെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് രക്ഷാ ശിക്ഷകള്‍ നല്‍കപ്പെടുമെന്നും ഉപദേശിച്ചു കൊണ്ടിരുന്നു. യസ്രിബില്‍(മദീന) നിന്നും വന്ന ചിലര്‍ പ്രവാചകന്‍റെ സംഭാഷണത്തില്‍ ആകൃഷ്ടരാകുകയും തങ്ങളിനി ദൈവത്തിന്‍റെ അധികാരാവകാശങ്ങളില്‍ ആരെയും പങ്കു ചേര്‍ക്കുകയില്ലെന്നും, തങ്ങളിനി വ്യഭിചരിക്കുകയോ, കളവുനടത്തുകയോ, കുഞ്ഞുങ്ങളെ കൊല്ലുകയോ, പരദൂഷണം പറയുകയോ, കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും, സുഖദുഃഖങ്ങളിലെല്ലാം പ്രവാചകനെ അനുസരിച്ച് കൊണ്ട് ജീവിക്കുമെന്നും പ്രതിജ്ഞ ചെയ്തു. അവര്‍ പന്ത്രണ്ട് പേര്‍ ഉണ്ടായിരുന്നു.

ഈ കാലഘട്ടത്തില്‍ ഒരു രാത്രിയില്‍ അല്ലാഹു പ്രവാചകനെ തന്‍റെ സന്നിധാനത്തിലേക്കുയര്‍ത്തി. ഇതിനെ ഇസ്ലാമിന്‍റെ സാങ്കേതിക ഭാഷയില്‍ മിഅ്റാജ് എന്നു പറയുന്നു. ഈ അവസരത്തിലാണ് മുസ്ലീംകള്‍ ദിനംപ്രതി അഞ്ചുപ്രാവശ്യം നമസ്കരിക്കണമെന്ന് അല്ലാഹു ആജ്ഞാപിച്ചത്. അടുത്തകൊല്ലം യസ്രിബില്‍നിന്നും എഴുപത്തിമൂന്നുപേര്‍ ഉത്സവവേളയില്‍ മക്കയില്‍ വരികയും ദൈവത്തെയും പ്രവാചകനേയും അനുസരിച്ച് ജീവിക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. അവര്‍ പ്രവാചകനെ തങ്ങളുടെ പട്ടണത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.

ഇസ്ലാമിന്‍റെ സ്വാധീനം വര്‍ദ്ധിക്കുന്നതു കണ്ട് വിറളി പൂണ്ട മക്കന്‍ നേതാക്കള്‍ മര്‍ദ്ദനത്തിന് രൂക്ഷത വര്‍ദ്ധിപ്പിക്കുകയും പ്രവാചകനെ വധിക്കാന്‍ പരിപാടിയിടുകയും ചെയ്തു. മര്‍ദ്ദനം സഹിക്കവയ്യാതായപ്പോള്‍ പ്രവാചകന്‍ തന്‍റെ അനുയായികളോട് യസ്രിബിലേക്ക് പാലായനം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. പ്രവാചകനെ വധിക്കുവാന്‍ മക്കന്‍ പ്രധാനികള്‍ പരിപാടിയിട്ട് വീടുവളഞ്ഞ ദിവസം രാത്രി ദൈവീക കല്‍പ്പനപ്രകാരം പ്രവാചകന്‍ തന്‍റ ശയ്യയില്‍ പിതൃവ്യപുത്രനും ഇസ്ലാമിക പ്രവര്‍ത്തകനുമായ അലിയോടു കിടക്കാന്‍ നിര്‍ദ്ദേശിച്ച ശേഷം തന്‍റെ സന്തതസഹചാരിയായ അബൂബക്കറോടൊപ്പം യസ്രിബിലേക്ക് യാത്ര തിരിച്ചു. പകല്‍ സമയത്ത് സൗര്‍ എന്ന ഗുഹയില്‍ അവര്‍ അഭയം തേടി. പ്രവാചകന്‍ രക്ഷപ്പെട്ടു എന്നറിഞ്ഞു മക്കയിലെ പ്രധാനികള്‍ പ്രവാചകനെത്തേടി പല ഭാഗത്തേക്കും ആള്‍ക്കാരെ പറഞ്ഞയച്ചു. അവരിലൊരു സംഘം പ്രവാചകനും അബൂബക്കറും ഒളിച്ചിരിക്കുന്ന ഗുഹാമുഖത്തെത്തിപ്പെട്ടു. അതുകണ്ടു അബൂബക്കര്‍ ഭയന്നു. പ്രവാചകന്‍ അദ്ദേഹത്തെ സാന്ത്വനപ്പെടുത്തി. "ഭയപ്പെടേണ്ട, ദൈവം നമ്മുടെ കൂടെയുണ്ട്' ഖുറൈശി പ്രമുഖര്‍ പ്രവാചകനെ കാണാതെ തിരിച്ചുപോയി. അവര്‍ രണ്ടുപേരും യസ്രിബിലേക്ക് യാത്ര തുടര്‍ന്നു.

യസ്രിബില്‍ പ്രവാചകന് ഹാര്‍ദ്ദവമായ സ്വീകരണമാണ് ലഭിച്ചത്. നബി യസ്രിബിലെത്തിയതോടെ ഇസ്ലാമിക സമൂഹത്തിന് ഒരു നവീന രൂപം കൈവന്നു. ഒരു മാതൃകാരാഷ്ട്രം കെട്ടിപ്പടുക്കുകയാണ് നബി അവിടെ ചെയ്തത്. ഒരു നിയമഗ്രന്ഥവും ഒരു നേതൃത്വവും ഒരു ദൈവത്തിലുള്ള വിശ്വാസവും നല്‍കിക്കൊണ്ട് മുസ്ലീംകളെ അദ്ദേഹം ഏകീകരിച്ചു. മദീനാവാസികള്‍ക്ക് ഒരു പുതുനാമം അദ്ദേഹം നല്‍കി. അന്‍സാറുകള്‍ അഥവാ സഹായികള്‍. മക്കയില്‍ നിന്ന് വന്നവര്‍ മഹാജിറുകള്‍ അഥവാ അഭയാര്‍ത്ഥികള്‍ എന്ന പേരിലറിയപ്പെട്ടു. സത്യവിശ്വാസികള്‍ സഹോദരന്‍മാരാണ് എന്ന ഖുര്‍ആന്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് പ്രവാചകന്‍ അന്‍സാറുകളെയും മുഹാജിറുകളെയും ഒന്നിപ്പിച്ചു. അന്‍സാറുകളും മുഹാജിറുകളും തമ്മിലുള്ള സ്നേഹബന്ധം സഹോദരന്‍മാര്‍ തമ്മിലുള്ളതിനേക്കാള്‍ സുദൃഢമായിരുന്നു. കാരണം അത് അല്ലാഹുവിന്നു വേണ്ടിയുള്ള സ്നേഹമായിരുന്നു. അന്‍സാറുകള്‍ അഭയാര്‍ത്ഥികളെ തങ്ങളുടെ വീടുകളിലെ അംഗങ്ങളായി സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി സഹായസഹകരണങ്ങള്‍ ചെയ്യുകയും ചെയ്തു. പല മദീന നിവാസികളും തങ്ങളുടെ സ്വത്തില്‍ പകുതി മക്കയില്‍നിന്നു വന്നവര്‍ക്കു കൊടുത്തു. അവരുടെ കൃഷിയിലും കച്ചവടത്തിലും മൂഹാജിറുകളെ പങ്കാളികളാക്കി. മുഹാജിറുകളും അന്‍സാറുകളും ഇഴുകിച്ചേര്‍ന്നുകൊണ്ടുള്ള സുഖദുഃഖങ്ങള്‍ പങ്കിട്ടെടുത്തുകൊണ്ടുള്ള ആ ജീവിതം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. ഇതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു. "(മക്കയില്‍ നിന്ന് ഹിജ്റ പോയവര്‍ക്ക്) വീടും സത്യവിശ്വാസവും, അവര്‍ എത്തും മുമ്പ്തന്നെ ഒരുക്കിവെച്ചവരാവട്ടെ, അവരുടെ അടുക്കലേക്ക് സ്വദേശം വെടിഞ്ഞുചെല്ലുന്നവരെ സ്നേഹിക്കുന്നു. ഹിജ്റ പോയവര്‍ക്ക് ലഭിക്കുന്ന ധനത്തെ സംബന്ധിച്ചു മനസ്സില്‍ യാതൊരാഗ്രവും അവര്‍ക്ക് തോന്നിയിരുന്നുമില്ല. (മാത്രമല്ല) അവര്‍ക്ക് സാമ്പത്തിക ക്ലേശമുണ്ടെങ്കില്‍ പോലും തങ്ങളേക്കാള്‍ (മുഹാജിറുകള്‍ക്ക്) അവര്‍ മുന്‍ഗണന കല്‍പിക്കുന്നു. മനസ്സിന്‍റെ പിശുക്കില്‍നിന്നും അത്യാഗ്രഹത്തില്‍നിന്നും വല്ലവരും സുരക്ഷിതരായാല്‍ അവര്‍ തന്നെയാണ് വിജയികള്‍' (ഖുര്‍ആന്‍ 59 : 9)

മദീനയില്‍

മുഹമ്മദ് അറേബ്യന്‍ പെനിന്‍സുല മുഴുവനും ഏകീകൃത ഭരണത്തിനുകീഴില്‍ കൊണ്ടു വന്നു

മദീനയില്‍ എത്തിയശേഷം പ്രവാചകന്‍ ആദ്യമായി ചെയ്തത് ഒരു കേന്ദ്രം നിര്‍മ്മിക്കുക എന്നതായിരുന്നു. അദ്ദേഹം മദീനയില്‍ ഒരു പള്ളി സ്ഥാപിച്ചു. അതു തന്നെയായിരുന്നു പുതിയ ഇസ്ലാമിക രാഷ്ട്രത്തിന്‍റെ കേന്ദ്രവും. ഇസ്ലാമിക രാഷ്ട്രത്തിന്‍റെ സെക്രട്ടറിയേറ്റും കോടതിയും അഭയാര്‍ത്ഥികളുടെ കേന്ദ്രവും എല്ലാം അതു തന്നെയായിരുന്നു. കേന്ദ്രം സ്ഥാപിച്ചശേഷം അതിന്‍റെ ഭദ്രത പ്രവാചകന്‍ ഉറപ്പുവരുത്തി. ആഭ്യന്തര സമാധാനവും രാജ്യരക്ഷയും ഉറപ്പുവരുത്തുന്ന ഒരു ഉടമ്പടി പ്രവാചകനുണ്ടാക്കി. മുസ്ലിംകളും അമുസ്ലിംകളുമായ മദീനയിലും മദീനക്കു ചുറ്റുമുള്ള എല്ലാ ഗോത്രങ്ങള്‍ക്കിടയിലും സമാധാനപരമായ സഹവര്‍ത്തിത്വം നേടിയെടുക്കുക എന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം. തുല്യമായ അവകാശങ്ങളുടെയും ബാധ്യതകളുടെയും അടിസ്ഥാനത്തിലുള്ള ആ ഉടമ്പടിയില്‍ ജുത ഗോത്രങ്ങളും അമുസ്ലിം ഗോത്രങ്ങളും ഒപ്പുവെക്കാന്‍ ഔല്‍സുക്യം കാണിച്ചു. ഭരണാധികാരി ഭരണീയര്‍ക്ക് കൊടുത്ത എഴുതപ്പെട്ട ഭരണഘടന എന്ന നിലക്ക് രാഷ്ട്രതന്ത്രജ്ഞന്‍മാര്‍ ഇതിന് പ്രാധാന്യം കല്‍പിക്കുന്നു. വില്യംമൂര്‍ എഴുതുന്നു. ഈ ഉടമ്പടി അദ്ദേഹത്തില്‍ ഉള്‍കൊണ്ട മഹത്വം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ കാലഘട്ടത്തിലെ മാത്രമല്ല, എല്ലാ യുഗങ്ങളിലെയും ഒരു മഹാത്മാവായിരുന്നു അദ്ദേഹം. നജ്റാനിലെ ക്രിസ്ത്യാനികളും പ്രവാചകനുമായി ഉടമ്പടിയിലേര്‍പ്പെട്ടു. മദീനയില്‍ രൂപംകൊണ്ടത് പ്രവാചകന്‍റെ നേതൃത്വത്തിലുള്ള ഒരാദര്‍ശ രാഷ്ട്രമായിരുന്നു. ദൈവേതരങ്ങളായ എല്ലാ അടിമത്തച്ചങ്ങലകളില്‍നിന്നും മനുഷ്യനെ മോചിപ്പിച്ചാണ് പ്രവാചകന്‍ ഭരണം നടത്തിയിരുന്നത്. അങ്ങനെ ചെയ്യണമെന്ന് ഖുര്‍ആനിന്‍റെ നിര്‍ദ്ദേശമുണ്ടായിരുന്നു. സിവില്‍ ക്രിമിനല്‍ നിയമങ്ങളും ഖുര്‍ആന്‍ നല്‍കിയിരുന്നു. ഇസ്ലാമിക വീക്ഷണത്തില്‍ സ്വത്ത് സമൂഹത്തില്‍ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കണം. അത്കൊണ്ട് 'സക്കാത്ത്' എന്ന പേരില്‍ പണമായുള്ള സ്വത്തിന്‍റെ 2.5% വും കാര്‍ഷിക വരുമാനത്തിന്‍റെ 10% വും ദരിദ്രവിഭാഗങ്ങളില്‍ മാത്രം ഓരോ വര്‍ഷവും വിതരണം ചെയ്യപ്പെട്ടു. അതിനെ ദരിദ്രരുടെ അവകാശം എന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. അത്പോലെ തൊഴില്‍രഹിതര്‍ക്കും ദരിദ്രര്‍ക്കും പൊതുഖജനാവില്‍ അവകാശമുണ്ടെന്നും അവരുടെ സംരക്ഷണം ഗവണ്‍മെന്‍റിന്‍റെ ബാദ്ധ്യതയാണെന്നും ഭരണകൂടം അംഗീകരികരിച്ചു. 'ഓ നബീ മനുഷ്യരോടു പറയുക. (ആരുടെ തൃപ്തി ലക്ഷ്യം വെച്ചുകൊണ്ട് ഞങ്ങള്‍ ജീവിക്കുന്നുവോ) അവന്‍, അല്ലാഹു, ഏകനാണ്. (സര്‍വ്വചരാചരങ്ങള്‍ക്കും) അഭയം നല്‍കുന്നവനും, ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനുമായി നിലകൊള്ളുന്നവന്‍ അല്ലാഹു മാത്രമാകുന്നു. അവന് സന്താനം ജനിച്ചിട്ടില്ല. അവന്‍ ആരുടേയും സന്താനവുമല്ല. (ചുരുക്കത്തില്‍) അവന്നു തുല്യമായി ആരുംതന്നെ ഇല്ല.' (ഖുര്‍ആന്‍ 112 : 1-4)

മുഹമ്മദ്നബി ദൈവദൂതനും ദാസനുമാണെന്ന് സാക്ഷ്യം വഹിക്കുക എന്നതുകൊണ്ട് ഉദ്ദേശം മുഹമ്മദുനബി കാണിച്ചു തന്ന രീതിയില്‍ ജീവിക്കുക എന്നതാണ്. പ്രവാചകന്‍ പറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കുകയും വേണം. പ്രവാചകന്‍, ലോകത്തിനൊരന്ത്യമുണ്ടെന്നും അതിനുശേഷം ഈ ലോകജീവിതത്തെക്കുറിച്ച് ദൈവം കണക്കു ചോദിക്കുമെന്നും ദൈവത്തെ അറിഞ്ഞ് അനുസരിച്ചവര്‍ക്ക് സ്വര്‍ഗ്ഗവും, ധിക്കരിച്ചവര്‍ക്ക് കഠിനമായ നരകവും ലഭിക്കുമെന്നും പറഞ്ഞതു വിശ്വസിക്കുകയും വേണം. (2) അഞ്ചുപ്രാവശ്യം നമസ്കരിക്കുക. (3) നിര്‍ബന്ധദാനം (4) റമളാന്‍ മാസം മുഴുവന്‍ വ്രതമനുഷ്ഠിക്കുക. (5) കഴിവുള്ളവര്‍ മക്കയില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക. മുഹമ്മദുനബി(സ) താന്‍ ഒരു മനുഷ്യന്‍ മാത്രമാണെന്നും പ്രവാചകനും മനുഷ്യനുമായ യേശുവിനു ദൈവീകത്വം കല്‍പ്പിച്ച പോലെ തനിക്കാരും ദൈവീകത്വം കല്‍പ്പിക്കരുതെന്നും തറപ്പിച്ചു പറഞ്ഞിരുന്നു.

പുതുതായി രൂപം കൊണ്ട ഇസ്ലാമിക സമൂഹത്തെയും രാഷ്ട്രത്തെയും നിലനില്‍ക്കാന്‍ മക്കന്‍ പ്രധാനികള്‍ അനുവദിക്കുകയില്ല എന്ന് വ്യക്തമായിരുന്നു. അവര്‍ക്ക് മുഹമ്മദിനഭയം നല്‍കിയ യസ്രിബ് (മദീന) നിവാസികളോട് കടുത്ത അമര്‍ഷം ഉണ്ടായിരുന്നു. അവര്‍ ഇടക്കിടക്ക് മദീന നിവാസികളെ ശല്യപ്പെടുത്തികൊണ്ടിരുന്നു. ആയിടെ സിറിയയില്‍നിന്നും മടങ്ങുന്ന ഒരു അറേബ്യന്‍ കച്ചവടസംഘത്തെ മുഹമ്മദും കൂട്ടുകാരും ആക്രമിക്കാന്‍ പരിപാടിയിട്ടിട്ടുണ്ട് എന്നൊരു വാര്‍ത്ത മക്കയില്‍ പരന്നു. അങ്ങിനെയുണ്ടെങ്കില്‍ അതു തടയാനും മദീനക്കാരെ ഒരു പാഠം പഠിപ്പിക്കാനും മക്കന്‍ നിവാസികള്‍ ഒരുങ്ങി. അവര്‍ 1000 ആയുധധാരികളെ ഒരുക്കി വമ്പിച്ച സന്നാഹങ്ങളോടെ മദീനയുടെ ഭാഗത്തേക്കു തിരിച്ചു. ആ വാര്‍ത്ത അറിഞ്ഞ പ്രവാചകന്‍ മദീനയില്‍ വെച്ചുള്ള ഒരു സംഘട്ടനം ഒഴിവാക്കാന്‍ മദീനക്കു പുറത്തേക്കു വന്നു. അദ്ദേഹത്തിന്‍റെ കൂടെ 313 പേരെ ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിനു വെറും 2 കുതിരകളും 70 ഒട്ടകങ്ങളുമാണുണ്ടായിരുന്നത്. സാധാരണഗതിയില്‍ മുസ്ലിങ്ങള്‍ പരാജയപ്പെടുമെന്ന് തീര്‍ച്ചയായിരുന്നു. എന്നാല്‍ എല്ലാം ദൈവത്തിലര്‍പ്പിച്ച് രണാങ്കണത്തിലിറങ്ങിയ മുസ്ലീംകള്‍ വിജയിച്ചു. തടവുകാരായി പിടിച്ചവരെ മോചന മൂല്യം വാങ്ങി വിട്ടയച്ചു. മോചനമൂല്യം നല്‍കാന്‍ കഴിയാത്തവര്‍ക്ക് മദീനയിലെ 10 പേരെ എഴുത്തും വായനയും പഠിപ്പിക്കുക എന്ന മോചനമൂല്യം നിശ്ചയിച്ചു. ദൈവസഹായംകൊണ്ടാണ് ബദറില്‍ ജയിച്ചതെന്ന് മുസ്ലീംകള്‍ വിശ്വസിച്ചു. സത്യവും അസത്യവും തമ്മിലുള്ള സമരത്തില്‍ അംഗസംഖ്യ ഒരു പ്രശ്നമല്ല എന്ന് ഒരിക്കല്‍ കൂടി ചരിത്രം തെളിയിച്ചു. ബദറിനു ശേഷവും മക്കന്‍ പ്രധാനികള്‍ മദീനയെ ആക്രമിച്ചു കീഴടക്കാന്‍ പലതവണ ശ്രമിച്ചെങ്കിലും അവര്‍ വിജയിച്ചില്ല.

പ്രവാചകന്‍ മദീനയിലെത്തിയതിന്‍റെ 6-ാം വര്‍ഷം തീര്‍ത്ഥാടനത്തിനു മക്കയിലെ ദേവാലയത്തിലേക്ക് പുറപ്പെട്ടു. യുദ്ധം നിഷിദ്ധമാണെന്ന് അറബികള്‍ വിശ്വസിക്കുന്ന മാസത്തിലായിരുന്നു സംഭവം. പ്രവാചകനു യുദ്ധം ചെയ്യാനുള്ള പരിപാടി ഇല്ല എന്നറിഞ്ഞിട്ടും പ്രവാചകനെ മക്കയിലേക്കു പ്രവേശിക്കാന്‍ സമ്മതിച്ചില്ല. ദൂതന്‍മാര്‍ പരസ്പരം ബന്ധപ്പെട്ടതിന്‍റെ ഫലമായി അവസാനം ഒരു സന്ധിയുണ്ടാക്കി. സന്ധി പ്രഥമദൃഷ്ട്യാ മുസ്ലിംകള്‍ക്കു അനുകൂലമല്ലായിരുന്നു. പ്രവാചകന്‍ വിട്ടുവീഴ്ച ചെയ്യുകയാണ് ചെയ്തത്. മുസ്ലിംകള്‍ ആ കൊല്ലം ദേവാലയം സന്ദര്‍ശിക്കാതെ മടങ്ങണമെന്നും അടുത്ത കൊല്ലം സന്ദര്‍ശിക്കാമെന്നും മക്കക്കാരില്‍ ആരെങ്കിലും നേതാക്കന്മാരുടെ സമ്മതം കൂടാതെ മദീനയില്‍ വന്നാല്‍ അവരെ തിരിച്ചയക്കണമെന്നും മദീനയില്‍ നിന്നും ആരെങ്കിലും മക്കയില്‍ വന്നാല്‍ തിരിച്ചയക്കില്ല എന്നുമായിരുന്നു ഉടമ്പടിയിലെ പ്രധാന നിബന്ധനകള്‍. അടുത്ത 10 വര്‍ഷത്തേക്ക് പരസ്പരം യുദ്ധം ചെയ്യുകയില്ലെന്നും ഹുദൈബിയ സന്ധി എന്ന പേരിലറിയപ്പെടുന്ന ഈ ഉടമ്പടിയിലുണ്ടായിരുന്നു.ഹൂദൈബിയ സന്ധിക്കു ശേഷം ലഭിച്ച സമാധാനാന്തരീക്ഷത്തില്‍ പ്രവാചകന്‍ പേര്‍ഷ്യ, റോം, ഈജിപ്ത്, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളിലെ രാജാക്കന്‍മാര്‍ക്ക് ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുകളയച്ചു. ചിലര്‍ അതു സ്വീകരിച്ചു.

ഹിജ്റ 8-ാം വര്‍ഷം മക്കയിലെ ഖുറൈശികള്‍ ഹുദൈബിയ ഉടമ്പടി ലംഘിച്ചു. പ്രവാചകന്‍റെ കൂട്ടത്തിലുള്ള ബനൂഖുസ്സ ഗോത്രത്തെ ആക്രമിച്ചു. അപ്പോള്‍ പ്രവാചക ന്‍ മക്കയിലെ പ്രധാനികളോട് ബനുഖുസ്സ ഗോത്രത്തിന് നഷ്ടപരിഹാരം നല്‍കാനോ അല്ലെങ്കില്‍ ഹുദൈബിയാ ഉടമ്പടി റദ്ദ് ചെയ്യാനോ ആവശ്യപ്പെട്ടു. മക്കയിലെ പ്രധാനികള്‍ രണ്ടാമത്തെ മാര്‍ഗ്ഗമാണ് സ്വീകരിച്ചത്. അപ്പോള്‍ പ്രവാചകന്‍ പതിനായിരം അനുയായികളോടുകൂടി മക്കയിലേക്ക് തിരിച്ചു. അപ്പോഴും മുസ്ലീംകള്‍ ഒരു ശക്തിയല്ല എന്ന ധാരണയാണ് മക്കക്കാര്‍ക്ക് ഉണ്ടായിരുന്നത്. നബിയും അനുയായികളും മക്കക്കു സമീപം താവളമടിച്ച വേളയില്‍ അവരെ രഹസ്യമാക്കി നിരീക്ഷിക്കാന്‍ ചെന്ന മക്കന്‍ നേതാവായ അബൂസുഫ്‌യാന്‍ മുസ്ലിം യോദ്ധാക്കളുടെ കൈകളിലകപ്പെട്ടു. അവരദ്ദേഹത്തോട് മാന്യമായി പെരുമാറുകയും അദ്ദേഹത്തെ വിട്ടയക്കുകയും ചെയ്തു. നബിയുടെ സ്വഭാവമഹിമയില്‍ ആകൃഷ്ടനായ അബൂസുഫ്‌യാന്‍ ഇസ്ലാം സ്വീകരിച്ചു.

നബിയും സഹചരന്മാരും മക്കയില്‍ പ്രവേശിച്ചപ്പോള്‍ അവരെ എതിര്‍ക്കാനാരുമുണ്ടായില്ല. അദ്ദേഹത്തെയും അനുചരന്മാരേയും ക്രൂരമായി മര്‍ദ്ദിക്കുകയും ജന്മനാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്ത ആ പട്ടണനിവാസികള്‍ പ്രവാചകന്‍ എന്തുചെയ്യുമെന്നറിയാതെ അദ്ദേഹത്തിനു മുമ്പില്‍‍ ആകാംക്ഷയോടും ഭീതിയോടും കൂടെ നിന്നു. അപ്പോള്‍ അവരെ അഭിസംബോധന ചെയ്തുകൊണ്ട പ്രവാചകന്‍ പറഞ്ഞു. 'യൂസഫ്നബി തന്‍റെ സഹോദരന്‍മാരോട് പറഞ്ഞതുപോലെ ഇന്ന് ഞാനും ഇതാ നിങ്ങളോട് പറയുന്നു. ഇന്നു നിങ്ങളുടെ പേരില്‍ കുറ്റമൊന്നുമില്ല. നിങ്ങള്‍ സ്വതന്ത്രരാണ്. മക്കാ വിജയത്തോടുകൂടി പ്രവാചകന്‍ അറേബ്യയിലെ അനിഷേധ്യഭരണാധികാരിയായി. മക്കയിലെ ദേവാലയമായ കഅ്ബ സന്ദര്‍ശിച്ച ശേഷം അദ്ദേഹം തനിക്കഭയം നല്‍കിയ മദീനയിലേക്കു തന്നെ തിരിച്ചു പോകുകയാണ് ചെയ്തത്.

ഈ സമയത്ത് അല്ലാഹുവില്‍നിന്നും മാനവകുലത്തിനുള്ള അനുഗ്രഹമായ ഇസ്ലാമിനെ പൂര്‍ത്തീകരിച്ചതായി അറിയിക്കുന്ന ദൈവീക സന്ദേശം അവതരിച്ചു. 'ഈ ദിവസം നിങ്ങളുടെ മതത്തെ നിങ്ങള്‍ക്കു ഞാന്‍ പൂര്‍ത്തീകരിച്ചു തരികയും എന്‍റെ അനുഗ്രഹത്തെ നിങ്ങളില്‍ പൂര്‍ണ്ണമാക്കുകയും ചെയ്തിരിക്കുന്നു. ഇസ്ലാമിനെ നിങ്ങളുടെ മതമായി ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.' (ഖുര്‍ആന്‍ 15:4). ഇതോടുകൂടി പ്രവാചകത്വം പൂര്‍ത്തിയായി. ആധുനികകാലത്ത് മാര്‍ഗ്ഗദര്‍ശക ഗ്രന്ഥമായി ഖുര്‍ആന്‍ നിലനില്‍ക്കുന്നു. അത് അല്ലാഹു തന്നെ സംരക്ഷിക്കുമെന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ഇനിയൊരു പ്രവാചകനോ വേദഗ്രന്ഥമോ വരാനില്ല. ലോകാവസാനം വരേക്കുള്ള മാര്‍ഗ്ഗദര്‍ശകഗ്രന്ഥമാണ് ഖുര്‍ആന്‍.

അന്ത്യം

വിടവാങ്ങല്‍ പ്രസംഗത്തിന് ശേഷം 3 മാസമേ നബി ജീവിച്ചുളളു. മദീനയില്‍ മടങ്ങിയെത്തിയ ഉടനേ അദ്ദേഹം രോഗബാധിതനായി. മരണദിനം പ്രഭാതത്തില്‍ അദ്ദേഹം പള്ളിയിലെത്തി പ്രാര്‍ഥനയില്‍ പങ്കെടുത്തു. അത്, രോഗം ശമിച്ചു എന്നതിന്റെ ലക്ഷണമയാണ് ജനങ്ങള്‍ കണ്ടത്. സായാഹ്നത്തില്‍ നബി മരിച്ചു എന്ന കിം‌വദന്തി പരന്നപ്പോള്‍, അങ്ങനെ പറഞ്ഞു നടക്കുന്നവരെ ഉമര്‍ ശകാരിച്ചു. ദൈവത്തിന്റെ പ്രവാചകന്‍ മരിക്കുമെന്ന് ചിന്തിക്കുന്നത് പോലും അപരാധമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഈ മട്ടില്‍ ഉമര്‍ ജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കേ, അബൂബക്കര്‍ അതുകേട്ടു. തന്റെ പുത്രി ആയിഷയുടെ താമസസസ്ഥലത്തെത്തിയ അബൂബക്കര്‍ പരമാര്‍ഥം മനസ്സിലാക്കി, പരേതന്റെ മൂര്‍ദ്ധാവില്‍ ചുംബിച്ചശേഷം പുറത്തുവന്നു. പ്രവാചകന്‍ മരിച്ചുവന്ന് പറയുന്നത് ഒരു കടുംനുണയാണെന്ന് ജനങ്ങളോട് പറയുകയായിരുന്നു അപ്പോഴും ഉമര്‍. ഉമറിനടുത്തെത്തി ചെവിയില്‍ പറഞ്ഞ് കാര്യം മനസ്സിലാക്കന്‍ അബൂബക്കര്‍ ശ്രമിച്ചു. ആ ശ്രമം വിജയിക്കാഞ്ഞപ്പോള്‍ അദ്ദേഹം നേരിട്ട് ജനങ്ങളോട് ഉറക്കേ ഇങ്ങനെ പറഞ്ഞു:-[11]

"ജനങ്ങളേ കേട്ടാലും; മുഹമ്മദിനെ ആരാധിച്ചിരുന്നവര്‍, മുഹമ്മദ് മരിച്ചുപോയി എന്നറിയുക. അല്ലാഹുവിനെ ആരാധിച്ചിരുന്നവര്‍ ആല്ലാഹു ജീവിക്കുന്നു, അവിടത്തേക്ക് മരണമില്ല എന്നും അറിയുക."

പിന്നെ അബൂബെക്കര്‍ വിശുദ്ധഗ്രന്ഥത്തിലെ ഈ വാക്യം ചൊല്ലി:-

"മുഹമ്മദ് സന്ദേശവാഹകന്‍ മാത്രമാണ്. അവനെപ്പോലുലുള്ള സന്ദേശവാഹകര്‍ മുന്‍പും വന്നുപോയിരിക്കുന്നു. അവന്‍ മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പുറംതിരിഞ്ഞോടുമെന്നോ? പുറം തിരിഞ്ഞോടുന്നവര്‍ ആല്ലഹുവിന് ഒരു നഷ്ടവും വരുത്തുന്നില്ല. അല്ലാഹു കൃതജ്ഞതയുള്ളവരെ സമ്മാനിക്കുന്നു."[12]

ഹി. 12-ാംവര്‍ഷം റബി ഉല്‍ അവ്വുല്‍ 12-ാം തിയ്യതി തിങ്കളാഴ്ചയായിരുന്നു ഇത് സംഭവിച്ചത്.

മുഹമ്മദ് നബിയെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനം

9നൂറ്റാണ്ടിലെ ഖുര്‍ആന്‍.

മുഹമ്മദ് നബിയെക്കുറിച്ചുള്ള പടിഞ്ഞാറന്‍ സമീപനത്തെപറ്റി മതമെന്ന നിലയിലും രാഷ്ട്രീയ വ്യവസ്ഥ എന്ന നിലയിലും ഇസ്ലാം ലോകത്തിനുമേല്‍ ചെലുത്തിയ സ്വാധീനത്തിന് ആനുപാതികമായിട്ടില്ല, അതിന്‍റെ പ്രവാചകനായ മുഹമ്മദ് നബിക്ക് ചരിത്രം നല്‍കിയ സ്ഥാനം. എന്നു മാത്രമല്ല വലിയൊരളവോളം കറുത്ത ചായങ്ങളാലാണ് ചിത്രീകരിക്കപ്പെട്ടത് എന്നു പോലും പറയാം. മററു രണ്ടു പ്രബല മതങ്ങളായ ക്രിസ്തു മതത്തിന്‍റെയും ബുദ്ധ മതത്തിന്‍റേയും നേതാക്കളായ യേശുവിനും ‍ശ്രീ ബുദ്ധനും ലോകം കല്‍പിച്ചു നല്‍കിയ സ്ഥാനത്തിന് നേര്‍വിപരീതത്തിലാണ് നബിയെ പ്രതിഷ്ഠിച്ചിട്ടുള്ളത്. നബിയുടെ ജീവിതത്തിന്നും സന്ദേശങ്ങള്‍ക്കും മീതെ കരിവീഴ്ത്താനുള്ള ആസൂത്രിത നീക്കങ്ങള്‍ ഉണ്ടായിരുന്നു എന്നത് ശരിയാണ്. പാശ്ചാത്യ - ക്രിസ്തീയ സ്രോതസ്സുകളിലൂടെയാണ് ഈ നബിനിന്ദ പലപ്പോഴും പുറത്ത് വന്നത്. പടിഞ്ഞാറന്‍ ക്രിസ്തീയ സദസ്സുകളും, പൗരസ്ത്യ ഇസ്ലാമിക സംസ്കൃതിയും തമ്മില്‍ വാളു കൊണ്ടും വാക്കു കൊണ്ടും നിരന്തരമായി നടത്തിയ ഏററു മുട്ടലുകളുടെ പശ്ചാത്തലത്തില്‍ മുഹമ്മദ് നബിയോടുള്ള ശത്രുത സ്വാഭാവികമാണ്. പാശ്ചാത്യന്‍ ക്രൈസ്തവത നേരിടേണ്ടി വന്ന ഏററവും ശക്തമായ ശത്രുവായിരുന്നുവല്ലോ ഇസ്ലാം. അതിനാല്‍ ആ മതത്തിന്‍റെ പ്രവാചകന്‍ പടിഞ്ഞാറിന്ന് കപടനും കള്ളം പറയുന്നവനും ലൈംഗിക വൈകൃതങ്ങളുടെ ഉടമയും മന്ത്രവാദിയും മറ്റുമായി മാറി എന്നു വെച്ചാല്‍ മതി.


അതേ സമയം ഇസ്ലാമിനേയും നബിയേയും മനസ്സിലാക്കുന്നതിന്ന് ആത്മാര്‍ത്ഥമായ ശ്രമം നടത്തുകയും എന്നാല്‍ തങ്ങളുടെ അന്വേഷണത്തിന്‍റെ പാതയില്‍ വ്യതിചലിച്ചുപോവുകയും ചെയ്ത പാശ്ചാത്യ പണ്ഢിതരുണ്ട്. അതിന്ന് പ്രധാന കാരണം കിഴക്കിന്നും പടിഞ്ഞാറിന്നുമിടയില്‍ ഉയര്‍ന്നു നിന്ന മതിലാണ്. പാശ്ചാത്യ മൂല്യങ്ങള്‍ക്കും ക്രിസ്തീയ ജീവിത ബോധത്തിന്നും അനുസരിച്ചാണ് അവര്‍ അറബ് ഗോത്ര ജീവിതത്തേയും ആ ജീവിതത്തില്‍ നിന്ന് പ്രവാചകന്‍ കിളിര്‍പ്പിച്ചെടുത്ത ഇസ്ലാമിക മൂല്യങ്ങളേയും പഠന വിധേയമാക്കിയത്; തീര്‍ച്ചയായും അവര്‍ക്ക് അറേബ്യ ഒരു അറിയപ്പെടാത്ത ഭൂഖണ്ഡമായിരുന്നു, അവിടുത്തെ ജനത തങ്ങളുടെ സങ്കല്‍പങ്ങള്‍ക്കതീതരും അവരുടെ പ്രവാചകന്‍ തങ്ങള്‍ക്ക് പിടികിട്ടാത്ത മനുഷ്യനുമായിരുന്നു. അറേബ്യന്‍ ജീവിതത്തിന്‍റെ സാമൂഹ്യ സാമ്പത്തിക പ്രതലങ്ങള്‍ പടിഞ്ഞാറിന്ന് തികച്ചും അപരിചിതമായി വര്‍ത്തിച്ചു. ഇസ്ലാം ഒരു മഹാശക്തിയായിത്തീരുകയും പടിഞ്ഞാറന്‍ നാഗരികതയുടെമേല്‍ സ്വന്തം സംസ്കൃതിയുടെ മികവുപയോഗിച്ച് ആ ശക്തി കടന്നാക്രമണം നടത്തുകയും ചെയ്തപ്പോള്‍ പാശ്ചാത്യ ലോകം അമ്പരന്നു പോയി എന്നതാണ് നേര്; തങ്ങള്‍ ശീലിച്ച ജീവിത ശൈലിയില്‍ നിന്നും കണ്ടു പഴകിയ മൂല്യ വ്യവസ്ഥയില്‍ നിന്നും തീര്‍ത്തും വിഭിന്നമായിരുന്നു ഇസ്ലാമിന്‍റെ രീതി. അത് ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്ന പടിഞ്ഞാറന്‍ നാഗരികത ഇസ്ലാമിനെ പ്രാകൃതം എന്നെഴുതിത്തള്ളുകയാണ് ചെയ്തത്. നിലവിലുള്ള സദാചാര മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ മാതൃകാ യോഗ്യമല്ല മുഹമ്മദിന്‍റെ ജീവിതം എന്ന നിഗമനത്തിലേക്ക് എച്ച്.ജി. വെല്‍സിനെപ്പോലെയുള്ള ഒരു ചരിത്രകാരനെ നയിച്ചത് ഈ അവസ്ഥയാണെന്ന് പറയാം.

ആദ്യ കാലത്ത് പാശ്ചാത്യ എഴുത്തുകാര്‍ മുഹമ്മദ് നബിയെ ശത്രുതയോടെയാണ് സമീപിച്ചത് എന്നാണ് സാമാന്യേന നിരീക്ഷിക്കപ്പെടുന്നത്. ഡിവൈന്‍ കോമഡിയില്‍ മഹാകവി ദാന്തെ നബിയെ നരകത്തില്‍ കണ്ടെത്തിയല്ലോ. ഈ കണ്ടെത്തല്‍ ഒരു കവിയുടെ ഭാവന മാത്രമല്ല, പടിഞ്ഞാറന്‍ നാടുകള്‍ മുഹമ്മദ് നബിയെക്കുറിച്ചു വച്ചു പുലര്‍ത്തിയിരുന്ന സങ്കല്‍പങ്ങളുടെ പൊതുരൂപം കൂടിയാണ്. നബിയോടുള്ള പാശ്ചാത്യ വിരോധത്തിന്‍റെ ഈ പശ്ചാത്തലം പിന്നീട് പല ഓറിയന്‍റലിസ്റ്റ് എഴുത്തുകാരും പഠന വിധേയമാക്കിയിട്ടുണ്ട്. മുസ്ലിംകള്‍ മുഹമ്മദ് നബിയെ, മഹാനായ പ്രവാചകന്‍ എന്ന നിലയില്‍ വളരെയധികം ഔന്നത്യത്തില്‍ പ്രതിഷ്ഠിക്കുമ്പോഴാണ്‌ അദ്ദേഹം തീരെ അഭിമതനല്ലാത്ത വ്യക്തിയായി ചിത്രീകരിക്കപ്പെടുന്നത് എന്നോര്‍ക്കണം. ഇസ്ലാംമത വിശ്വാസികള്‍ നബിയെ "സൃഷ്ടികളില്‍ വെച്ച് ഏററവും ശ്രേഷ്ഠന്‍' (അശ്റഫുല്‍ ഖല്‍ഖ്) ആയി ഗണിക്കുന്നത് വിശ്വാസപരമായ കാരണങ്ങളാലാണ്‌. ഇസ്ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ശ്രേഷ്ടനായ മനുഷ്യനാവുന്നത്. നബിയോടുള്ള പാശ്ചാത്യ വിരോധത്തിനും ഇതേ രീതിയിലുള്ള ചില മാനങ്ങളുണ്ട്. പടിഞ്ഞാറന്‍ ക്രിസ്തീയ മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം അഭികാമ്യനല്ലാതാവുന്നത്. രണ്ടു കൂട്ടരും നബിയെ വിലയിരുത്തുന്നത് വിശ്വാസാധിഷ്ടിതമായ മാനദണ്ഡങ്ങളാലാണെന്ന് വ്യക്തം.


എന്നാല്‍ വിശ്വാസികളുടേതല്ലാത്ത അളവുകോലുകള്‍കൊണ്ട് പ്രവാചകനെ വിലയിരുത്താന്‍ ശ്രമിച്ച രചനകളും ഓറിയന്‍റലിസ്റ്റുകളുടേതായുണ്ട്‌. ഓറിയന്‍റലിസ്റ്റ് പാഠങ്ങളില്‍ ഇസ്ലാം വിരോധം നിറഞ്ഞു നില്‍ക്കുന്നതിന്‍റെ പശ്ചാത്തലം വിശദമാക്കുവാന്‍ ഇവരില്‍ പലരും ശ്രമിക്കുകയുണ്ടായി. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ചരിത്രം സൃഷ്ടിച്ച യുഗപുരുഷന്മാരെപ്പററി ഇംഗ്ളീഷ് ചരിത്രകാരനായ തോമസ് കാര്‍ലൈല്‍ നടത്തിയ പഠനത്തില്‍ മുഹമ്മദ് നബിക്ക് നല്‍കിയ ഉന്നതസ്ഥാനമാണ് പാശ്ചാത്യ ലോകത്ത് നബി പഠനങ്ങളില്‍ ദിശാ മാററം സൃഷ്ടിച്ചത്. പ്രവാചകനെ നിഷ്പക്ഷമായി വിലിയിരുത്താനുള്ള ശ്രമങ്ങള്‍ പിന്നീട് നടന്നു. എങ്കിലും മുഹമ്മദെന്ന പരിഷ്കര്‍ത്താവിനെ അത്ര എളുപ്പത്തില്‍ അംഗീകരിക്കുന്നതില്‍ നിന്ന് പടിഞ്ഞാറന്‍ നാടുകളെ തടയുന്ന ചില നിര്‍ബന്ധിതാവസ്ഥകളുണ്ടായിരുന്നു. അമേരിക്കയിലെ ജോര്‍ജ്ജ് ടൗണ്‍ യൂണിവേഴ്സിററിയിലെ മുസ്ലിം-ക്രിസ്ത്യന്‍ അണ്ടര്‍ സ്റ്റാന്‍റിംഗിന്‍റെ ഡിറക്ടറായ ജോണ്‍ എല്‍.എസ്പോസിറേറാ രചിച്ച "ഇസ്ലാം നേര്‍ വഴി' (Islam The straight path) എന്ന കൃതി ഈ നിര്‍ബന്ധിതാവസ്ഥകളെക്കുറിച്ച് സവിശദം പ്രതിപാദിക്കുന്നുണ്ട്. ക്രിസ്ത്യന്‍ ലോകവുമായും ജൂത സമൂഹവുമായും ഇസ്ലാമിനുള്ള ചരിത്ര പരമായ മത രാഷ്ട്രീയ ബന്ധം എക്കാലത്തും ശക്തമായിരുന്നുവെന്നും അത് തെററിദ്ധാരണകള്‍ക്കും സംഘട്ടനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ടെന്നുമാണ്‌ എസ്പോസിറേറാ നിരീക്ഷിക്കുന്നത്. ഈ ധാരണകളുടെ പശ്ചാത്തലത്തിലാണ് നബി പലപ്പോഴും വിലയിരുത്തപ്പെടുന്നത്. അതായത് സെപ്റ്റംബര്‍ 11 ന്‍റെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണവും ത്വാലിബാനും ഫലസ്തീനും വിമോചന പോരാട്ടവും ശിരോവസ്ത്രമണിയാനുള്ള ഫ്രഞ്ച് മുസ്ലിം പെണ്‍കുട്ടികളുടെ പോരാട്ടവും മറ്റും സൃഷ്ടിക്കുന്ന സാമൂഹ്യ സംഘര്‍ഷങ്ങള്‍ പോലും ഇസ്ലാമിന്‍റെയും നബിയുടേയും പ്രതിഛായയെ ബാധിച്ചേക്കും എന്നര്‍ത്ഥം. ഉസാമാ ബിന്‍ലാദന്‍റെ രൂപത്തിലാവാം പാശ്ചാത്യന്‍ മനസ്സ് ഇപ്പോള്‍ നബിയെ കാണുന്നത്. പ്രാകൃതനായ അറബ് ഗോത്ര വര്‍ഗ്ഗക്കാരന്‍റെ വേഷത്തില്‍ പണ്ടു കാലത്ത് ദര്‍ശിച്ചപോലെ തന്നെയാണിത്. യഥാര്‍ത്ഥ്യങ്ങളല്ല, കാഴ്ചപ്പാടുകളാണ് നബിയെ വിലയിരുത്തുന്നതിന്‍റെ അടിസ്ഥാനമെന്ന് ചുരുക്കം.


നബിയെക്കുറിച്ചുള്ള പല പാശ്ചാത്യന്‍ രചനകള്‍ക്കും മറെറാരു പരിമിതിയുണ്ട്. ഇസ്ലാം മതത്തില്‍ ആകൃഷ്ടരാവുകയോ പിന്നീട് മുസ്ലിമായിത്തീരുകയോ ചെയ്ത ഒട്ടേറെപ്പേര്‍ ഇസ്ലാമിനെപ്പററിയും നബിയെപ്പററിയും എഴുതിയ രചനകളിലാണിത് കാണുക. മുഹമ്മദ് അസദ്, ജെഫ്രി ലാംഗ്, മുറാദ് ഹോഫ്മാന്‍ തുടങ്ങിയവര്‍ ഈ ഗണത്തില്‍ പെടും. തങ്ങളുടെ വൈകാരികമായ അഭിനിവേശങ്ങളുടെയും വ്യക്തിപരമായ മതാനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് അവര്‍ നബിയെ സമീപിക്കുന്നത്. വസ്തു നിഷ്ഠമായിക്കൊള്ളണമെന്നില്ല അവര്‍ വരച്ചുവെക്കുന്ന ചിത്രങ്ങള്‍. കടുത്ത ചായങ്ങളില്‍ വരച്ച ഇത്തരം നബി ചിത്രങ്ങളും പാശ്ചാത്യന്‍ രചനകളില്‍ കാണാം.


പ്രവാചക ജീവിതത്തെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നതിലൂടെ ഇസ്ലാമിന്‍റെ ദൗത്യത്തെത്തന്നെ പഠന വിധേയമാക്കുന്ന ഓറിയന്‍റലിസ്റ്റ് രചനകള്‍ ധാരാളം കാണാം. നബിയുടെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ സന്ദേശവുമെന്ന് ഈ പഠനങ്ങള്‍ എടുത്തുകാട്ടുന്നു. സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം അറേബ്യയിലെ പ്രാകൃത മൂല്യങ്ങളെ നിരാകരിച്ചു. ഈ യത്നത്തില്‍ അദ്ദേഹം ആദ്യം ചെയ്തത് ആറാം നൂറ്റാണ്ടിലെ അറേബ്യയില്‍ നില നിന്നിരുന്ന ദൈവ സങ്കല്പം പൊളിച്ചെഴുതുകയാണ്. ബഹുദൈവ വിശ്വാസികളായിരുന്നു അറബികള്‍. നബി അവരെ പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവും നിയന്താവും രക്ഷിതാവുമായ ഏകദൈവത്തെക്കുറിച്ചു പഠിപ്പിച്ചു. ഏകനും അതുല്യനുമായ ഈ ദൈവം മാത്രമാണ് ആരാധനക്ക് അര്‍ഹനെന്നും മനുഷ്യര്‍ ദൈവത്തിന്‍റെ വിനീത ദാസന്മാരാണെന്നുമുള്ള ആശയത്തിലൂടെ, ചില നിയന്ത്രണങ്ങള്‍ക്കും പെരുമാററ സംഹിതകള്‍ക്കും വിധേയരാണ് മനുഷ്യര്‍ എന്നു സ്ഥാപിക്കുകയാണ് നബി ചെയ്തത്. അതോടെ ദൈവ സങ്കല്‍പം ജീവിത രീതിയെ നിയന്ത്രിക്കുന്ന ഘടകം കൂടി ആയിത്തീര്‍ന്നു. ദൈവത്തെക്കുറിച്ച് നിലനില്‍ക്കുന്ന പ്രാകൃതവും അശാസ്ത്രീയവുമായ സങ്കല്‍പങ്ങള്‍ തിരുത്തുകയാണ് മുഹമ്മദ് (സ്വ) ചെയ്തത്. ഈ തിരുത്തലിലൂടെ മനുഷ്യരുടെ ജിവിതത്തിനും തിരുത്തലുകളുണ്ടായി. വില്യം മൂര്‍ "ലൈഫ് ഓഫ് മുഹമ്മദി'ല്‍ നബിയെ വിലയിരുത്തുന്നത് ഈ അര്‍ത്ഥത്തിലാണ്. ദൈവത്തിന്‍റെയും മനുഷ്യരുടേയുമിടയിലെ മതില്‍ കെട്ടുകള്‍ തകര്‍ത്ത വ്യക്തി എന്ന നിലയിലാണ് മുഹമ്മദ് നബിക്ക് മൂര്‍ കല്‍പിച്ചു നല്‍കിയ പ്രസക്തി. Western Awakening of Islam എന്ന കൃതിയില്‍ ലോര്‍ഡ് ഹെഡ്ലി നബിക്ക് നല്‍കുന്ന സ്ഥാനവും ഇതേ അര്‍ത്ഥത്തില്‍ തന്നെ. സരളമായ രീതികളിലൂടെ വിശ്വാസിക്ക് ദൈവമാര്‍ഗത്തിലുള്ള തടസ്സങ്ങള്‍ നീക്കിക്കൊടുത്തതാണ് മുഹമ്മദിന്‍റെ പാഠങ്ങളിലെ ഉദാത്തമായ സന്ദേശമെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.


പ്രശസ്ത നാടകകൃത്തായ ജോര്‍ജ്ജ് ബര്‍ണാര്‍ഡ്ഷാ മുഹമ്മദ് നബിയെ വിലയിരുത്തുന്നതും അദ്ദേഹം പ്രചരിപ്പിച്ച മതത്തിന്‍റെ ചൈതന്യത്തിന്‍റെ പശ്ചാത്തലത്തിലാണ് (The Genuine Islam). നബി ബര്‍ണാര്‍ഡ്ഷാക്ക് ഒരത്ഭുത മനുഷ്യനായിരുന്നു. അദ്ദേഹത്തെ മനുഷ്യ വംശത്തിന്‍റെ മോചകനായി പരിഗണിക്കണമെന്നാണ് ഷായുടെ അഭിപ്രായം. ഷാ ഇത്ര കൂടിപ്പറഞ്ഞു: ""അദ്ദേഹത്തെപ്പോലെയുള്ള ഒരാള്‍ ആധുനിക ലോകത്തിന്‍റെ സമസ്താധികാരങ്ങളും ഏറെറടുത്താല്‍ നമുക്ക് ഏററവും ആവശ്യമായ സമാധാനവും സന്തോഷവും നിലനില്‍ക്കുന്ന തരത്തില്‍ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും വിജയ പൂര്‍വം കൈകാര്യം ചെയ്യപ്പെട്ടേനെ. നബിയെ അദ്ദേഹത്തിന്‍റെ മത സത്തയില്‍ നിന്ന് വേര്‍ തിരിച്ചു നിര്‍ത്തിയല്ല ബര്‍ണാര്‍ഡ്ഷാ ദര്‍ശിച്ചത്; മതത്തില്‍ നിന്ന് വേറിട്ട് നബിക്ക് മറെറാരസ്തിത്വം അദ്ദേഹം കല്‍പിക്കുന്നില്ല.


മനുഷ്യ ചരിത്രത്തെ സ്വാധീനിച്ച നൂറു പ്രമുഖ വ്യക്തികളെപ്പററിയുള്ള പഠനങ്ങളുടെ സമാഹാരമാണ് മൈക്കള്‍ എച്ച് ഹാര്‍ട്ടിന്‍റെ നൂറ് പേര്‍ :ചരിത്രത്തെ ഏററവും സ്വാധീനച്ചവരുടെ ക്രമം (The Hundred A ranking of the most influential persons in History) എന്ന കൃതി. അത്ഭുതകരമെന്ന് പറയട്ടെ മുഹമ്മദ് നബിക്കാണ് ഇദ്ദേഹം ഒന്നാം സ്ഥാനം നല്‍കുന്നത്. യേശു മൂന്നാമനായും കാറല്‍മാര്‍ക്സ് പതിനൊന്നാമനായും മാത്രമേ വരുന്നുള്ളൂ. മുഹമ്മദ് നബിയെക്കുറിച്ച് മൈക്കള്‍ ഹാര്‍ട്ട് പറയുന്നത് മതകാര്യങ്ങളിലെന്ന പോലെ ലൗകിക കാര്യങ്ങളിലും അദ്ദേഹം നേതാവാണെന്നാണ്. യേശു ഈ അര്‍ത്ഥത്തില്‍ നബിയെക്കാള്‍ എത്രയോ താഴെയാണ്. മുഹമ്മദ് എന്ന രാഷ്ട്രീയ നേതാവിനേയും മുഹമ്മദ് എന്ന മതതത്വജ്ഞനേയും അദ്ദേഹം ഒരേ ബിന്ദുവില്‍ കൂട്ടിയിണക്കുന്നു. ക്രിസ്തു മതത്തിന്‍റെ വളര്‍ച്ചക്ക് യേശു വഹിച്ചതിലേറെ പങ്ക് ഇസ്ലാമിന്‍റെ വികാസത്തില്‍ നബി വഹിച്ചിട്ടുണ്ടെന്നാണ്‌ മൈക്കള്‍ ഹാര്‍ട്ടിന്‍റെ കണ്ടെത്തല്‍. ക്രിസ്തീയ സദാചാര സങ്കല്പങ്ങള്‍ക്ക് രൂപം നല്‍കിയത് യേശുവാണെങ്കിലും ക്രിസ്ത്യന്‍ ദൈവശാസ്ത്രം വികസിപ്പിച്ചത് സെയിന്‍റ് പോളാണ്. എന്നാല്‍ ഇസ്ലാമിക സദാചാര പാഠങ്ങള്‍ക്കെന്ന പോലെ ദൈവശാസ്ത്രത്തിനും രൂപം നല്‍കിയത് മുഹമ്മദ് നബിയാണ്. അനുഷ്ഠാനങ്ങള്‍ പോലും നബി ക്രമപ്പെടുത്തി. നബിയുടെ ജീവിതം തന്നെയാണ് ഇസ്ലാമിന്‍റെ പാഠം എന്നാണ് ഹാര്‍ട്ടിന്‍റെ ഭാഷ്യം.


കരന്‍ ആംസ്ട്രോങ്ങിന്‍റെ Muhammed a western attempt to understand Islam എന്ന കൃതിയില്‍ മുഹമ്മദ് നബിയെ പാശ്ചാത്യ ലോകത്തിന്‍റെ ശത്രുതാപരമായ നിലപാടുകളുടെ പശ്ചാത്തലത്തിലാണ് വിലയിരുത്തുന്നത്. റോമന്‍ കത്തോലിക്കാ സഭാംഗമായ കന്യാസ്ത്രീ ആയിരുന്നു കരന്‍. ഇസ്ലാമിന്നെതിരായ മുന്‍ വിധികള്‍ക്ക് നബിയെക്കുറിച്ചുള്ള അവാസ്തവ പ്രചാരണങ്ങള്‍ വഴിവെച്ചുവെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു.


നബിയെപ്പററി കാര്‍ലൈല്‍ നടത്തിയ പഠനത്തെപ്പററി നേരത്തെ സൂചിപ്പിച്ചുവല്ലോ. 1841 ല്‍ പ്രസിദ്ധപ്പെടുത്തിയ "ഓണ്‍ ഹീറോസ്, ഹീറോ വര്‍ഷിപ്പ് ആന്‍ഡ് ദി ഹീറോയിക്ക് ഇന്‍ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിലാണ് നബിയെപ്പററി അദ്ദേഹം പരാമര്‍ശിക്കുന്നത്. ചരിത്രത്തിലെ ധീരനായകരെ കണ്ടെത്തുകയാണദ്ദേഹം. പ്രവാചകരുടെ കൂട്ടത്തില്‍ മുഹമ്മദിന്നാണ് അദ്ദേഹം ഒന്നാം സ്ഥാനം നല്‍കുന്നത്. നബിയെപ്പററിയുള്ള പൂര്‍വധാരണകളെ അദ്ദേഹം വെല്ലുവിളിക്കുന്നു. "സൂത്രശാലിയായ കപടന്‍, അസത്യത്തിന്‍റെ മൂര്‍ത്തി' തുടങ്ങി നബിയുടെ മേല്‍ ചാര്‍ത്തപ്പെട്ട ഇരുണ്ട പ്രതിഛായയെ കാര്‍ലൈല്‍ തകര്‍ക്കുകയും നാട്യങ്ങള്‍ തീരെയില്ലാത്ത ആള്‍ എന്ന നിലയിലുള്ള അസ്തിത്വം അദ്ദേഹത്തിന്നു നല്‍കുകയും ചെയ്യുന്നു. അത്ഭുതങ്ങള്‍ പ്രവൃത്തിക്കാനാവാത്ത അത്ഭുതമായാണ് കാര്‍ലൈല്‍ നബിയെ വിശേഷിപ്പിക്കുന്നത്. വാളുപയോഗിച്ചാണ് ഇസ്ലാം മതം പ്രചരിപ്പിച്ചത് എന്ന പ്രചാരണത്തെ "എങ്ങനെ പ്രചരിച്ചു എന്നതല്ല ഒരു മതത്തിന്‍റെ കാപട്യത്തിന്‍റെയും സത്യാവസ്ഥയുടെയും ഉരകല്ലെ'ന്ന് പറഞ്ഞ് അദ്ദേഹം അപ്രസക്തമാക്കുന്നു. എല്ലാ അര്‍ത്ഥത്തിലും മരുഭൂമിയുടെ പുത്രന്‍ എന്ന് പറയാവുന്ന ഒരു സാധാരണ മനുഷ്യനാണ് കാര്‍ലൈലിന്‍റെ നബി.

എച്ച്.എ.ആര്‍ ഗിബ്ബിന്‍റെ "ഇസ്ലാം എ ഹിസ്റേറാറിക്കല്‍ സര്‍വ്വേ' എന്ന കൃതിയിലെ നബിയെക്കുറിച്ചുള്ള അധ്യായം പണ്ഢിതോചിതമായ പഠനമാണ്. മുഹമ്മദ് നബിയെന്ന മനുഷ്യനാണ് ഈ പഠനത്തില്‍ തെളിഞ്ഞു നില്‍ക്കുന്നത്. ഈ മനുഷ്യന് രണ്ടു മുഖങ്ങളുണ്ട്. ഒരു അറബ് ഗോത്രവംശജന്‍റെ മുഖവും രാഷ്ട്ര നേതാവിന്‍റെ മുഖവും. അറബ് സമൂഹത്തിന്‍റെ മനഃശാസ്ത്രവും സാഹചര്യങ്ങളും നബിയെ ഏതൊക്കെ തരത്തില്‍ പരുവപ്പെടുത്തി എന്നതിനെക്കുറിച്ച് ഗിബ്ബ് പരിശോധിക്കുന്നു. നബിയെ സാമൂഹ്യശാസ്ത്ര പഠനത്തിന് വിധേയമാക്കുകയാണ് ഗ്രന്ഥകാരനെന്ന് പറയാം. അദ്ദേഹം സമര്‍ത്ഥിക്കുന്നത് നബിയുടെ അടിസ്ഥാന ലക്ഷ്യം മതപരമായിരുന്നു എന്നാണ്. ഖുറൈശികള്‍ക്കെതിരായി നബി നടത്തിയ യുദ്ധങ്ങള്‍ക്കു കാരണം ഗോത്ര വര്‍ഗങ്ങള്‍ക്ക് സഹജമായ യുദ്ധ വാസനയല്ല, മതപരമായ ദൗത്യപൂര്‍ത്തീകരണമായിരുന്നുവെന്ന് പറയാന്‍ ഗിബ്ബിന്ന് മടിയില്ല. എന്നാല്‍ രാഷ്ട്രീയവും നയതന്ത്രവും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ നബി ഉപയോഗപ്പെടുത്തുകയും ചെയ്തു. പക്ഷപാതങ്ങളില്ലാത്ത പണ്ഢിതോചിത സമീപനമാണ് ഗിബ്ബിന്‍റേത്. സ്വൂഫിസത്തില്‍ ആകൃഷ്ടനായ ഫ്രിത്ജോഫ് ഷുവോന്‍, ഇസ്ലാമിന്‍റെ സൗന്ദര്യസങ്കല്പങ്ങളില്‍ താല്പര്യം കാണിച്ച മാര്‍ട്ടിന്‍ ലിംഗ്സ് തുടങ്ങിയവര്‍ വ്യത്യസ്ത രീതിയില്‍ പ്രവാചകനെ കാണുന്നു. "സ്ട്രഗ്ള്‍ ററു സറണ്ടര്‍' എന്ന കൃതിയില്‍ താന്‍ ഇസ്ലാമില്‍ എത്തിച്ചേര്‍ന്നതെങ്ങനെ എന്ന അന്വേഷണ കഥ ജെഫ്റി ലാംഗ് വിവരിക്കുന്നു. ഈ കൃതിയിലെ "റസൂലുല്ലാഹ്' എന്ന അധ്യായം നബിയെ ഖുര്‍ആന്‍റെ വെളിച്ചത്തില്‍ വിലയിരുത്താനുള്ള ശ്രമമാണ്.


ഈ പഠനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് മാക്സിം റോസിന്‍സന്‍റെ മുഹമ്മദ് എന്ന ഗ്രന്ഥം. നബിയുടെ ജീവിതത്തേയും സന്ദേശത്തേയും സാമൂഹ്യ ശാസ്ത്രത്തിന്‍റേയും രാഷ്ട്രീയ തത്വദര്‍ശനങ്ങളുടെയും വെളിച്ചത്തില്‍ റോസിന്‍സണ്‍ അപഗ്രഥിക്കുന്നു. ഇസ്ലാം മാര്‍ക്സിസത്തോട് അടുത്തു നില്‍ക്കുന്ന പ്രത്യയ ശാസ്ത്രമാണെന്നാണ് റോസിന്‍സന്‍റെ കണ്ടെത്തല്‍. റോസിന്‍സന്‍റെ ഈ പഠനം പക്ഷേ, നബിയുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെ കണ്ടെത്തുന്നതില്‍ പലപ്പോഴും പരാജയപ്പെടുന്നതായി കാണാം. നബിയുടെ രാഷ്‌ട്രീയ ജീവിതത്തെപ്പററിയുള്ള മികച്ച പഠനമായി ഈ കൃതിയെ വിശേഷിപ്പിക്കാം.


മുഹമ്മദ് എന്ന പ്രവാചകനെപ്പററിയും മുഹമ്മദ് എന്ന വ്യക്തിയെപ്പററിയും ഇപ്പോഴും ഒട്ടേറെ അന്വേഷണങ്ങള്‍ നടക്കുന്നു. പാശ്ചാത്യ ലോകം ഇനിയും ഈ മനുഷ്യനെയും അദ്ദേഹം പ്രസരിപ്പിച്ച സന്ദേശങ്ങളെയും ശരിയാം വണ്ണം ഉള്‍കൊണ്ടിട്ടില്ല. സ്വീകാര്യതയുടെയും നിരാകരണത്തിന്‍റേയും വിവിധ ഘട്ടങ്ങളിലാണ് അവര്‍ക്ക് ഇസ്ലാം, അതേപോലെ നബിയും. അതിനാല്‍ പടിഞ്ഞാറന്‍ ലോകം സദാ നബി ചവിട്ടി നിന്നമണ്ണ് കിളച്ചു മറിച്ചു കൊണ്ടേയിരിക്കുകയാണ്.

മറ്റു ഗ്രന്ഥങ്ങളില്‍

  • "അപ്പോള്‍ മഹാമദ്‌ എന്ന പേരില്‍ വിദേശീയനായ ഒരു ആചാര്യന്‍ തന്റെ അനുചരരോടു കൂടി പ്രത്യക്ഷപ്പെടും" (ഭവിഷ്യല്‍പുരാണം.3:3:3:5)
  • "അദ്ദേഹത്തിന്റെ അനുയായികള്‍ ചേലാകര്‍മം ചെയ്യും. പ്രാര്‍ഥനക്ക്‌ വരാന്‍ അവര്‍ ഉറക്കെ ആഹ്വാനം ചെയ്യും. താടി വളര്‍ത്തും. അവര്‍ വിപ്ലവകാരികളായിരിക്കും.അവര്‍ കുടുമ വെക്കുകയില്ല. പന്നി ഒഴികെ മിക്ക മൃഗങ്ങളെയും അവര്‍ ഭക്ഷിക്കും. മതത്തെ മലിനമാക്കുന്നവരുമായി യുദ്ധം ചെയ്യുന്നതിനാല്‍ മുടെയിലൈനവന്മാര്‍ എന്നവര്‍ അറിയപ്പെടും. ഈ മാംസഭുക്കുകളുടെ ആവിര്‍ഭാവംഎന്നില്‍ (വിഷ്ണു) നിന്നായിരിക്കും." ഭവിഷ്യല്‍പുരാണം (:3:3:25-28)
  • “എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും: അവന്‍ സത്യത്തിന്റെ ആത്മാവ്‌ എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങള്‍ക്കു തരും” (യോഹന്നാന്‍ 14:16)
  • മൈക്കല്‍ എച്ച് ഹാര്‍ട്ട് എഴുതിയ The 100 - A Ranking of the Most Influential Persons in History എന്ന പുസ്തകത്തില്‍ ഒന്നാമതായി പ്രവാചകന്‍ മുഹമ്മദിനെയാണദ്ദേഹം തിരഞ്ഞെടുത്തത് [13]

മനുഷ്യാവകാശ പ്രഖ്യാപനം

അവസാന പ്രസംഗത്തില്‍ നിന്ന്...
ഹിജ്റ 10-ം വര്‍ഷം പ്രവാചകന്‍ മക്കയിലേക്ക് അവസാനമായി തീര്‍ത്ഥാടനത്തിന്ന് പോയി. ആ ഹജ്ജ് വേളയില്‍ ഒരു ലക്ഷത്തോളം വരുന്ന അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയങ്ങളാണ്.

'മനുഷ്യരേ! എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. ഇക്കൊല്ലത്തിനുശേഷം ഈ സ്ഥലത്തുവെച്ച് നിങ്ങളെ കാണാന്‍ സാധിക്കുമോ ഇല്ലയോ എന്നെനിക്കറിവില്ല. മനുഷ്യരേ, നിങ്ങളുടെ ഈ നാട്ടിനും ഈ മാസത്തിനും ഈ ദിനത്തിനും ഏതുപ്രകാരം നിങ്ങള്‍ ആദരവ് കല്‍പ്പിക്കുന്നുവോ, അതേ പ്രകാരം നിങ്ങളുടെ നാഥനുമായി കണ്ടുമുട്ടും വരേക്കും അഭിമാനവും ധനവും പരസ്പരം കയ്യേറുന്നത് നിങ്ങള്‍ക്കിതാ നിഷിദ്ധമാക്കിയിരിക്കുന്നു.

ഓര്‍ത്തിരിക്കുക. നിങ്ങള്‍ പിഴച്ച് പരസ്പരം കഴുത്തുവെട്ടാന്‍ മുതിരരുത്. നിങ്ങളുടെ നാഥനുമായി നിങ്ങള്‍ കണ്ടുമുട്ടും. അപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവന്‍ നിങ്ങളെ ചോദ്യം ചെയ്യും. അജ്ഞാനകാലത്ത് നടന്ന ജീവനാശങ്ങള്‍ക്കുള്ള എല്ലാ പ്രതികാരനടപടികളെയും ഞാനിതാ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു. മനുഷ്യരേ, നിങ്ങളുടെ ദൈവം ഏകനാണ്. നിങ്ങളെല്ലാവരുടെയും പിതാവും ഏകന്‍ തന്നെ. നിങ്ങളെല്ലാവരും ആദമില്‍ നിന്നും ജനിച്ചു. ആദം മണ്ണില്‍നിന്നും. നിങ്ങളില്‍ വെച്ച് ജീവിതത്തില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാരോ അവനത്രെ അല്ലാഹുവിങ്കല്‍ ഏറ്റവും മാന്യന്‍. അറബിക്ക് അനറബിയേക്കാളോ, അനറബിക്ക് അറബിയേക്കാളോ യാതൊരു ശ്രേഷ്ടതയുമില്ല. ശ്രേഷ്ടതക്കടിസ്ഥാനം ജീവിതത്തിലുള്ള സൂക്ഷ്മതയത്രേ. നിങ്ങള്‍ ഖുര്‍ആന്‍ അടിസ്ഥാനമാക്കിക്കൊണ്ട് ജീവിക്കുന്ന കാലമത്രയും നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്‍റെ ഗ്രന്ഥമത്രെ അത്.

ജനങ്ങളെ! സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്. തന്‍റെ സഹോദരന്‍റെ സംതൃപ്തിയോടുകൂടിയല്ലാതെ അവന്‍റെ ധനം കരസ്ഥമാക്കുവാന്‍ ഒരാള്‍ക്കും പാടില്ല. അജ്ഞാനകാലത്തെ പലിശ ഇടപാടുകളെല്ലാം ഞാനിതാ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുന്നു. ആ ഇനത്തില്‍ ഒന്നാമതായി ഞാന്‍ ദുര്‍ബ്ബലപ്പെടുത്തുന്നത് എന്‍റെ പിതൃവ്യന്‍ അബ്ബാസിന് കിട്ടാനുള്ള പലിശയാണ്.

മനുഷ്യരേ! നിങ്ങളോട് നിങ്ങളുടെ പത്നിമാര്‍ക്കുള്ള പോലെ തന്നെ, നിങ്ങള്‍ക്ക് അവരോടും ചില ബാദ്ധ്യതകള്‍ ഉണ്ട്. നിങ്ങള്‍ സ്ത്രീകളോട് നല്ല നിലക്ക് പെരുമാറിക്കൊള്ളുക. അള്ളാഹുവിന്‍റെ ഒരു അമാനത്തെന്ന നിലക്കാണ് അവരെ നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നിങ്ങളുടെ ഭൃത്യരെ ശ്രദ്ധിക്കുക. നിങ്ങള്‍ ഭക്ഷിക്കുന്നത് തന്നെ അവര്‍ക്കും ഭക്ഷിക്കാന്‍ കൊടുക്കുക.

മനുഷ്യരേ, എനിക്ക് ശേഷം ഒരു നബിയും വരാനില്ല. അതുകൊണ്ട് ശ്രദ്ധയോടെ കേള്‍ക്കുക. നിങ്ങളുടെ നാഥന്‍റെ പരുശുദ്ധഹറമില്‍ വന്ന് ഹജ്ജ് ചെയ്യുക. നിങ്ങളുടെ മേലാധികാരികളെ അനുസരിക്കുക. അപ്പോള്‍ നിങ്ങളുടെ നാഥന്‍റെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.

' പ്രസംഗത്തിന്‍റെ അവസാനത്തില്‍ ആ വന്പിച്ച ജനസമൂഹത്തെ അഭിമുഖീകരിച്ചുകൊണ്ട് അവിടുന്ന് ചോദിച്ചു. 'നിങ്ങളോട് ദൈവസന്നിധിയില്‍ വെച്ച് എന്നെക്കുറിച്ച് ചോദിക്കപ്പെടും. അപ്പോള്‍ എന്താണ് നിങ്ങള്‍ പറയുക?.'ജനസമൂഹം ഒരേ സ്വരത്തില്‍ മറുപടി നല്‍കി. 'അങ്ങുന്ന് അല്ലാഹുവിന്‍റെ സന്ദേശം ഞങ്ങളെ അറിയിക്കുകയും അങ്ങയുടെ എല്ലാ ബാധ്യതകളും നിറവേറ്റുകയും ചെയ്തിട്ടുണ്ട് എന്ന് ഞങ്ങള്‍ മറുപടി നല്‍കും.' അന്നേരം ആകാശത്തേക്ക് കണ്ണും കൈയ്യും ഉയര്‍ത്തികൊണ്ട് അവിടുന്ന് പ്രാര്‍ത്ഥിച്ചു. 'അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ! അല്ലാഹുവേ നീ സാക്ഷ്യം വഹിക്കേണമേ!'

ഇങ്ങനെ മൂന്നുപ്രാവശ്യം ആവര്‍ത്തിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് പ്രസംഗം അവസാനിപ്പിച്ചു.

മുഹമ്മദ് നബിയുടെ വാക്കുകള്‍

  • സ്വന്തം ശരീരം കൊണ്ടു മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നവനാണ് വിശ്വാസി.
  • ഇണയുടെ രഹസ്യങ്ങള്‍ പുറത്ത് പറയുന്നവര്‍ക്ക് അന്ത്യനാളില്‍ ഏറ്റവും നീചമായ സ്ഥാനമാണുള്ളത്.
  • ദൈവം ഏറ്റവും വേഗം ശിക്ഷ നല്‍കുന്നത് കുടുംബ ബന്ധം വിഛേദിക്കുന്നതിനാണ്.
  • അടുത്ത ബന്ധുക്കള്‍ക്ക് ആവശ്യമായിരിക്കെ മറ്റുള്ളവര്‍ക്ക് ചെയ്യുന്ന ദാനം സ്വീകരിക്കപ്പെടുകയില്ല.
  • നിങ്ങള്‍ ദാരിദൃത്തെ ഭയപ്പെടുമ്പോള്‍ ന്‍ല്‍കുന്ന ദാനമാണ് ദാനങ്ങളില്‍ ഉത്തമം.
  • ദരിദ്രന് ന്‍ല്‍കുന്ന ദാനം ഒരു പ്രതിഫലം നല്‍കുന്നു. ദരിദ്രനായ ബന്ധുവിനുള്ള ദാനം രണ്ട് പ്രതിഫലം നല്‍കുന്നു. ദാനത്തിന്റെതും ബന്ധം ചേര്‍ത്തതിന്റെതും.
  • മതം ഗുണകാംഷയാകുന്നു. [അവലംബം ആവശ്യമാണ്]
  • മതത്തില്‍ നിങ്ങള്‍ പാരുഷ്യം ഉണ്ടാക്കരുത്.
  • കുട്ടികളോട് കരുണ കാണിക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മില്‍പ്പെട്ടവനല്ല.
  • വഴിയില്‍ നിന്ന് ഉപദ്രവങ്ങളെ നീക്കുന്നത് വിശ്വാസത്തിന്റെ ഭാഗമണ്.
  • വിവാഹം നിങ്ങള്‍ പരസ്യപ്പെടുത്തണം.
  • ഒരാള്‍ കച്ചവടം പറഞ്ഞതിന്റെ മേല്‍ നിങ്ങള്‍ വിലകൂട്ടി പരയരുത്.
  • നിങ്ങള്‍ പരസ്പരം നിന്ദിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുത്.
  • നിങ്ങള്‍ പരസ്പരം ഭീഷണിപ്പെടുത്തരുത്.
  • നിങ്ങള്‍ മരിച്ചവന്റെ പേരില്‍ അലമുറ കൂട്ടരുത്.
  • മരിച്ചവരെ പറ്റി നിങ്ങള്‍ കുറ്റം പറയരുത്.
  • നന്മ കല്‍പിക്കണം തിന്മ വിരോധിക്കണം.
  • ഒരുവന്‍ രോഗിയായാല്‍ അവനെ സന്ദര്‍ശിക്കണം.
  • ആരെങ്കിലും ക്ഷണിച്ചാല്‍ ആ ക്ഷണം സ്വീകരിക്കണം.
  • പരസ്പരം കരാറുകള്‍ പലിക്കണം.
  • അതിഥികളെ ആദരിക്കണം.
  • അസത്യം മിത്രങ്ങളിലൂടെയോ ബന്ധുക്കളിലുടെയോ വന്നാലും സ്വീകരിക്കരുത്.
  • ആപല്‍ക്കരമെങ്കിലും സത്യം പറയുക. വിജയം അതിലാണുള്ളത്.
  • തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ച് അര്‍ഹമായ കൂലി കൊടുക്കാത്തവനുമായി അന്ത്യ നാളില്‍ ഞാന്‍ ശത്രുതയിലായിരിക്കും.
  • വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താകുന്നു. അത് നേടുന്നവന്‍ അതീവ ഭാഗ്യവാന്‍.
  • അധികാരം അനര്‍ഹരില്‍ കണ്ടാല്‍ നിങ്ങള്‍ അന്ത്യനാള്‍ പ്രതീക്ഷിക്കുക.
  • ഭരണാധികാരിയുടെ വഞ്ചനെയെക്കാള്‍ കടുത്ത വഞ്ചനയില്ല.
  • മര്‍ദ്ധിതന്റെ പ്രാര്‍ത്ഥന നിങ്ങള്‍ സൂക്ഷിക്കുക. അവനും അല്ലാഹുവിനും തമ്മില്‍ യാതൊരു മറയും ഇല്ല.
  • നിങ്ങളില്‍ ശ്രേഷ്ടന്‍ ഭാര്യയോട് നന്നായി വര്‍ത്തിക്കുന്നവനാണ്.
  • ദൈവം ഏറ്റവും വെറുപ്പോടെ അനുവധിച്ച കാര്യമാണ് വിവാഹ മോചനം.
  • നിങ്ങള്‍ കഴിയുന്നതും വിവഹ മോചനം ചെയ്യരുത്. നിങ്ങളത് ചെയ്യുമ്പോള്‍ ദൈവ സിംഹാസനം പോലും വിറക്കും
  • സ്വന്തം ഭാര്യക്ക് ഭക്ഷണം നല്‍കുന്നതില്‍ പോലും നിങ്ങള്‍ക്ക് പ്രതിഫലമുണ്ട്.
  • ധനം എല്ലാവര്‍ക്കും നല്‍കാന്‍ കഴിയില്ല. എന്നാല്‍ മുഖപ്രസന്നയും സത്സ്വഭാവവും എല്ലാവര്‍ക്കും നല്‍കാന്‍ കഴിയും.
  • ഭക്തിയും സത്സ്വഭാവവും ഒരുവനെ സ്വര്‍ഗ്ഗരാജ്യത്തേക്കടുപ്പിക്കും.
  • അസൂയാര്‍ഹരായി രണ്ട് പേരെയുള്ളൂ, ധനം നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നവനും വിജ്ഞാനം അഭ്യസിക്കുന്നവനും.
  • സദ്വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത്.
  • ദൈവ പ്രീതി മാതാപിതാക്കളുടെ തൃപ്തിയിലാണ്. ദൈവ കോപം മാതാപിതാക്കളുടെ കോപത്തിലാണ്.
  • ദൈവം ഏറ്റവും വേഗം പ്രതിഫലം നല്‍കുന്നത് ദാനത്തിനും കുടുംബ ബന്ധം ചേര്‍ക്കുന്നതിനുമാണ്.
  • മല്ലയുദ്ധത്തില്‍ ജയിക്കുന്നവനല്ല ശക്തന്‍, മറിച്ച് കോപത്തെ ജയിക്കുന്നവനാണ്‌.
  • കോപം വന്നാല്‍ മൌനം പാലിക്കുക.
  • നിങ്ങള്‍ ആളുകള്‍ക്ക് സഹായം ചെയ്യുക, പ്രയാസപ്പെടുത്തരുത്. സന്തോഷിപ്പിക്കുക, വെറുപ്പിക്കരുത്.
  • മറ്റൊരാളോട് പ്രസന്നതയോടെ പുഞ്ചിരിക്കുന്നതില്‍ നിങ്ങള്‍ക്ക് പുണ്യമുണ്ട്.
  • നിങ്ങളുടെ അടുത്ത് കൊച്ചു കുട്ടികളുണ്ടെങ്കില്‍ നിങ്ങളും കുട്ടികളെ പോലെയാവുക.
  • നിങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ നിങ്ങള്‍ മറച്ചു വെക്കരുത്. അത് നന്ദികേടാണ്.
  • മറ്റുള്ളവരെ ആക്ഷേപിക്കുന്നവനും തെറി വിളിക്കുന്നവനും വിശ്വാസിയല്ല.
  • ഒരാള്‍ മറ്റൊരാളുടെ ന്യൂനത മറച്ചു വച്ചാല്‍ അന്ത്യ നാളില്‍ ദൈവം അവന്റെ ന്യൂനതയും മറച്ചു വെക്കും.
  • തീ വിറകിനെ എന്ന പോലെ അസൂയ നന്മകളെ മായ്ച്ചു കളയും.
  • കന്യകയുടെ അനുവാദമില്ലാതെ അവളെ വിവാഹം കഴിച്ച് കൊടുക്കരുത്.
  • ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കളും നിഷിദ്ധമാണ്.
  • മദ്യം മ്ലേച്ഛവൃത്തിയുടെ മാതാവാകുന്നു.
  • കൈക്കൂലി വാങ്ങുന്നവനെയും കൊടുക്കുന്നവനെയും അതിനിടയില്‍ നില്‍ക്കുന്നവനെയും ദൈവം ശപിച്ചിരിക്കുന്നു.
  • പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിഛേദിക്കാന്‍ പ്രേരിപ്പിക്കും.
  • മുഖസ്തുതി പറയുന്നവന്റെ വായില്‍ മണ്ണു വാരിയിടണം.
  • സ്വന്തം കൈകൊണ്ട് അദ്ധ്വാനിച്ച് ഉണ്ടാക്കുന്നതിതനേക്കാള്‍ ഉത്തമമായ ഭക്ഷണമില്ല.
  • പ്രഭാതപ്രാര്‍ത്ഥന കഴിഞ്ഞാല്‍ അന്നത്തെ ആഹാരം അന്വേഷിക്കാതെ നിങ്ങള്‍ വിശ്രമിക്കരുത്.

മുഹമ്മദ് നബിയുടെ കുടുംബ ജീവിതം

മുഹമ്മദ് നബി തന്‍റെ ഇരുപത്തഞ്ചാം വയസ്സില്‍ ഖദീജാബീവിയെ വിവാഹം ചെയ്തു. ഖദീജയുടെ മരണശേഷം രണ്ടുവര്‍ഷം അദ്ദേഹം ഏകാകിയായി കഴിഞ്ഞു. തുടര്‍ന്ന് നാലു കൊല്ലത്തിനിടയ്ക്ക്, മുഹമ്മദ് അമ്പത്തിആറാം വയസ്സിനിടയില്‍ സൗദ, ആഇശ എന്നിവരെ വിവാഹം ചെയ്യുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ ആഇശാബീവിക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല. അക്കാലത്ത് തിരുമേനി ഒരു ഭാര്യയുമൊത്താണ് ദാമ്പത്യജീവിതം നയിച്ചിരുന്നത്. അന്പതു വയസ്സിനും അറുപതു വയസ്സിനുമിടയില്‍ ഒന്പതു ഭാര്യമാരെ മുഹമ്മദ് വിവാഹം ചെയ്യുകയുണ്ടായി.

ഭാര്യമാരുടെ പട്ടിക

പേര് കുലം വിവാഹത്തിനു മുന്‍പുള്ള അവസ്ഥ വിവാഹം കഴിക്കുമ്പോള്‍‍ മുഹമ്മദ് നബിയുടെ വയസ്സ് വിവാഹം കഴിക്കുമ്പോള്‍‍ സ്ത്രീയുടെ വയസ്സ്
കദീജ ബിന്‍ത് ഖുവൈലിജ് ബനു അസ്സാദ് വിധവ 25 40
സൌദ ബിന്‍ത് സമ ബനു അബ്ദു ശംസ് വിധവ 50 65
ആയിശ (ഉമ്മഹാതുല്‍ മുഅ്മിനീന്‍) ബനു തയം അവിവാഹിത 53 6
ഹഫ്സ ബിന്‍ത് ഉമര്‍ ബനു ആദി വിധവ 56
സൈനബ് ബിന്‍ത് കുനൈമ ബനു ഹിലാല്‍ വിധവ 58
ഉമ്മു സല്‍മ ഹിന്ദ് ബിന്‍ത് അബി ഉമയ്യ ബനു മക്സൂം ഉഹദ് യുദ്ദം കാരണം വിധവ 58 65
സൈനബ് ബിന്‍ത് ജഹ്സ് ബനി ആസാദ് വിധവയും വിവാഹ മോചിതയും 58 35
ജുവൈരിയ്യ ബിന്‍ത് അല്‍-ഹാരിസ് ബനു മുസ്തലിഖ് വിധവ, യുദ്ധ തടവില്‍ നിന്നും മോചിത 59
റംല ബിന്‍ത് അബി സുഫ് യാന്‍ ഉമയ്യദ് ഭര്‍ത്താവ് മതം മാറ്റം സംഭവിച്ച കാരണത്താല്‍ വിവാഹ മോചിത 61
സഫിയ്യ ബിന്‍ത് ഹുയയ്യ് ബനു നദീര്‍ വിധവ, യുദ്ധ തടവില്‍ നിന്നും മോചിത 61 17
മൈമൂന ബിന്‍ത് അല്‍-ഹാരിസ് ബനു ഹാഷിം വിധവ 60 36
മാരിയ അല്‍ ഖിബ്തിയ കൊപ്റ്റ് അടിമ 61 20

കുടുംബരേഖ

ഖദീജയോടൊപ്പം

അനാഥനായി വളര്‍ന്ന മുഹമ്മദ് യുവാവായപ്പോഴും ദരിദ്രനായിരുന്നു. അബൂത്വാലിബിന്‍റെ സഹോദരപുത്രനായ മുഹമ്മദ് വിനീതനായ ഒരു ഒട്ടകക്കാരനായി മാത്രം പരിഗണിക്കപ്പെട്ടു. വ്യാപാരത്തില്‍ അബൂത്വാലിബിനെ സഹായിച്ചിരുന്നു.അപ്പോള്‍ അദ്ദേഹത്തിനു 25 വയസ്സായിരിന്നു.ആ സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ഇക്കാലത്ത് മക്കയില്‍ ഖദീജ എന്ന ഒരു വിധവ ഉണ്ടായിരുന്നു. ധാരാളം സമ്പത്തും വലിയൊരു വ്യാപാരവും ഉള്ള ഒരു ഭര്‍ത്താവ് ഉണ്ടായിരിന്നു.ഈ കാലയളവില്‍ അദ്ദേഹം മരണപ്പെട്ടു. കച്ചവടം സത്യസന്ധമായും കാര്യപ്രാപ്തിയോടെയും നടത്തിക്കൊണ്ടുപോകാനും മരുഭൂമിക്കപ്പുറം ദീര്‍ഘയാത്ര നടത്താനും കഴിവുള്ള ഒരാളെ കദീജ തേടി. മുഹമ്മദ് എന്ന യുവാവിനെക്കുറിച്ച് അവര്‍ കേട്ടിരുന്നു. "അല്‍അമീന്‍' എന്ന പേരില്‍ പ്രസിദ്ധനായ അദ്ദേഹത്തെ അവര്‍ വിളിച്ചു വരുത്തി.

നാല്പതു വയസ്സിനോടടുത്ത, എന്നാല്‍ യൗവ്വനയുക്തയായ ഒരു സ്ത്രീയെയാണ് ഖദീജയില്‍ മുഹമ്മദ് കണ്ടത്. ഖുറൈശി കുടുംബത്തില്‍ തന്നെയാണ് ഖദീജയുടെയും ജനനം. ഖുവൈലിദിന്‍റെ മകള്‍ ഖദീജ. ത്വാഹിറ (പരിശുദ്ധ) എന്ന അപരാഭിധാനത്താല്‍ വിഖ്യാത. സന്പന്നതയില്‍ വലിയ അന്തരമുണെ്ടങ്കിലും മുഹമ്മദ് തന്‍റെ ഗോത്രക്കാരനാണെന്നറിഞ്ഞ് അവള്‍ക്ക് സന്തോഷമായി. മുഹമ്മദിന്‍റെ പെരുമാറ്റം അവള്‍ക്കിഷ്ടമായി. മാന്യവും വിശ്വസ്ത വുമായ സമീപനം. തന്നോട് പ്രീതിയുള്ള ഖദീജയെ സേവിക്കുന്നതിന് നബിക്കും ഇഷ്ടം തന്നെയായിരുന്നു. പ്രതീക്ഷയോടെ അവിടുന്ന് ഖദീജയുടെ വ്യാപാര ദൗത്യം ഏറ്റെടുത്തു. അബൂത്വാലിബിന്‍റെ സഹോദരപുത്രന്‍ എന്ന നിലയില്‍ അദ്ദേഹം വാണിജ്യ കേന്ദ്രങ്ങളില്‍ അറിയപ്പെട്ടിരുന്നു. കച്ചവടക്കാര്‍ പുത്തന്‍ ചരക്കുകളുമായുള്ള മുഹമ്മദിന്‍റെ വരവിനെ സഹര്‍ഷം സ്വാഗതം ചെയ്തു. ദമസ്കസിലേക്കാണ് ചരക്കുകളുമായി പുറപ്പെട്ടത്. യസ്രിബിലും പത്റയിലും കാഫിലോ, ഇത്ര ഗ്രാമങ്ങളിലും നബി തന്‍റെ ചരക്കുകള്‍ വിറ്റഴിച്ചു. ഗണ്യമായ ലാഭമുണ്ടാക്കിക്കൊണ്ടാണ് അവിടുന്ന് മടങ്ങിയത്. നബിയുടെ കൂടെ യാത്ര ചെയ്ത മൈസറ എന്ന ഭൃത്യന്‍ അദ്ദേഹത്തിന്‍റെ വിജയങ്ങളത്രയും ഖദീജയെ അറിയിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്ന് നബിയുമായുള്ള കൂടിക്കാഴ്ച ഖദീജയുടെ മനസ്സില്‍ അഗാധമായ പ്രതികരണ ങ്ങളുണ്ടാക്കി. ഖദീജയുടെ മാന്യമായ പെരുമാറ്റവും സൗമ്യമായ സംഭാഷണവും സര്‍വ്വോപരി തന്നില്‍ കാണിച്ച വിശ്വാസവും പ്രവാചകന് ഇഷ്ടപ്പെട്ടിരുന്നു. തന്‍റെ മനസ്സ് പൂര്‍ണ്ണമായും അദ്ദേഹത്തിലേക്കടുത്തുവെന്ന് തോന്നിയപ്പോള്‍ ഖദീജ ഇരുവരുടെയും ഒരു സുഹൃത്തു വഴി തന്‍റെ അഭിലാഷം അറിയിക്കുകയും മുഹമ്മദ് അത് സസന്തോഷം സ്വീകരിക്കുകയുമാണുണ്ടായത്.

വിവരം അബൂത്വാലിബ് അറിഞ്ഞു സന്തുഷ്ടനായി ഇങ്ങനെ പറഞ്ഞു:

നമ്മെ ഇബ്റാഹീമിന്‍റെയും ഇസ്മാഈലിന്‍റെയും പിന്‍മുറക്കാരാക്കിയ അല്ലാഹുവിന് സ്തുതി. ഈ പുണ്യഭൂമി നമുക്കു നല്‍കിയ, നമ്മെ തീര്‍ഥാലയത്തിന്‍റെ സംരക്ഷകരും മനുഷ്യരുടെ വിധികര്‍ത്താക്കളുമാക്കിയ തന്പുരാന്‍ വാഴ്ത്തപ്പെടട്ടെ. സൗഭാഗ്യകരമായ സംഭവങ്ങളൊന്നു മുണ്ടായിട്ടില്ലെങ്കിലും അബ്ദുല്ലയുടെ മകനും എന്‍റെ സഹോദരപുത്രനുമായ മുഹമ്മദ് ബുദ്ധിശക്തിയിലും മഹത്വത്തിലും ഭാഗ്യമെന്നു പറയട്ടെ, നമ്മുടെ ഗോത്രത്തില്‍ ആരെയും കവച്ചുവെക്കുന്നു. മുഹമ്മദ് ഖദീജയെയും ഖദീജ അദ്ദേഹത്തെയും ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ട് ഞാന്‍ അവരെ ഭാര്യാഭര്‍ത്താക്കന്മാരാക്കുന്നു. വിവാഹാഘോഷത്തിനാവശ്യമായ ഇഷ്ടദാനം നല്‍കുന്നതിന്‍റെ ഉത്തരവാദിത്തം ഞാനേറ്റെടുക്കുകയും ചെയ്യുന്നു.

ഇരുപത് ഒട്ടകങ്ങള്‍ കൊണ്ട് ഖദീജ തൃപ്തിപ്പെട്ടുകൊള്ളുമെന്ന് അവരുടെ ബന്ധുക്കള്‍ പറഞ്ഞു. അബൂത്വാലിബ് അത് ഒരുക്കിവെച്ചിരുന്നു. വിവാഹാഘോഷം കേമമായി കൊണ്ടാടി. ഖുറൈശി പ്രധാനികളൊക്കെ പങ്കെടുത്തിരുന്നു. കഅ്ബയുടെ കൈകാര്യകര്‍ത്താവെന്ന നിലയില്‍ അബൂത്വാലിബ് വിവാഹകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവാഹം പ്രവാചകനെ ധനികനാക്കിയെങ്കിലും ഉപജീവനത്തിനു വേണ്ടി അദ്ദേഹം അദ്ധ്വാനിച്ചിരുന്നു. വിജയകരമായി വ്യാപാരം ചെയ്തപ്പോഴും തന്‍റെ ഭാര്യയുടെ സ്വത്തുക്കളിലൊന്നും നബി കൈകടത്തിയില്ല[അവലംബം ആവശ്യമാണ്]. ഐശ്വര്യം തന്‍റെ സഹജസ്വഭാവത്തിന്നു കാര്യമായ മാറ്റമൊന്നും വരുത്തിയില്ല. നിത്യഭക്ഷണവും വസ്ത്രവും മാത്രമേ വേണ്ടൂ. അതുതന്നെ അതീവ ലളിതം. എന്നാല്‍ സുഹൃത്തുക്കളെയും സഹായാര്‍ഥികളെയും അവിടുന്ന് തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഖദീജയോട് ശിപാര്‍ശ ചെയ്ത് അവര്‍ക്ക് സഹായം ചെയ്തിരുന്നു. ദാനശീലയായിരുന്നു ഖദീജ. പാവങ്ങളെ സഹായിക്കുന്നതില്‍ അവര്‍ എന്നും സന്നദ്ധത പ്രകടിപ്പിച്ചു. അങ്ങനെ ആ ദമ്പതികള്‍ പാവങ്ങള്‍ക്ക് എന്നും തുണയായി വര്‍ത്തിച്ചു. ഖദീജ പ്രവാചകരെ വിളിച്ചിരുന്നത് അബുല്‍ഖാസിം എന്നായിരുന്നു.

ക്രിസ്താബ്ദം 610 ഓഗസ്റ്റ് 16. ചന്ദ്രവര്‍ഷക്കണക്കനുസരിച്ച് തിരുമേനിക്ക് നാല്‍പ്പതു വയസ്സും 6 മാസവും 16 ദിവസവും പൂര്‍ത്തിയായ ദിവസം. സൗരവര്‍ഷക്കണക്കുപ്രകാരം മുപ്പത്തൊന്പതു വയസ്സും 3 മാസവും 16 ദിവസവും. അന്നു രാത്രിയാണ് ആ മഹാസംഭവം ഹിറാഗുഹയില്‍ അരങ്ങേറിയത്. ജിബ്രീല്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് വഹ്യ് നല്‍കി. തീര്‍ത്തും അപരിചിതമായ അനുഭവം. നബി ഭയന്നുപോയി. അവിടുന്ന് വീട്ടിലെത്തി പത്നിയോട് സംഭവം വിവരിച്ചു. ഖദീജ തിരുമേനിയെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

ദൈവത്തില്‍ നിന്നുള്ള രക്ഷയാണിത്, എന്‍റെ പ്രിയ ഭര്‍ത്താവേ! ആ വാനലോകദൂതന്‍ താങ്കളെ അസ്വസ്ഥനാക്കുകയില്ല. താങ്കള്‍ ബന്ധുക്കളെ സ്നേഹിക്കുന്നു. അയല്‍ക്കാരുമായി സ്നേഹത്തില്‍ കഴിയുന്നു. ദരിദ്രര്‍ക്കു ദാനം നല്‍കുന്നു. അഗതികളെ സല്‍ക്കരിക്കുന്നു. താങ്കള്‍ വാക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നീതിയെയും സന്മാര്‍ഗ്ഗത്തെയും കാത്തുരക്ഷിക്കുന്നു താങ്കള്‍.

മുഹമ്മദിനു ദിവ്യദൗത്യം ലഭിച്ച പത്താമത്തെ വര്‍ഷത്തില്‍, എണ്‍പതു വയസ്സു കഴിഞ്ഞിരുന്ന പിതാവ് അബൂത്വാലിബ് മരണമടഞ്ഞു. മുഹമ്മദിനെ സംബന്ധിച്ചിടത്തോളം പിതൃവ്യന്‍റെ വിയോഗം തീരാനഷ്ടമായിരുന്നു. ഖുറൈശികള്‍ക്കും അവരുടെ ഉപജാപങ്ങള്‍ക്കുമിടയില്‍ അഭേദ്യമായ കോട്ടയായിരുന്നു പിതൃവ്യന്‍. അബൂത്വാലിബ് ജീവിച്ചിരുന്നപ്പോള്‍ തന്‍റെയും ആത്മസുഹൃത്തുക്കളുടെയും സുരക്ഷിതത്വത്തെക്കുറിച്ച് തിരുനബിക്ക് ഏറെ വേവലാതിയുണ്ടായിരുന്നില്ല. ഇപ്പോള്‍ ആ താങ്ങും തണലും എന്നെന്നേക്കുമായി നഷ്ടമായി. ആ വര്‍ഷം തന്നെ അബൂത്വാലിബിന്‍റെ പിന്നാലെ, ഭാര്യ ഖദീജയും മരിച്ചു.

ഖദീജയില്‍ മുഹമ്മദിനു രണ്ടു പുത്രന്മാരും നാലു പുത്രികളും ജനിച്ചു. ഖാസിം, അബ്ദുല്ല എന്നീ പുത്രന്മാര്‍ ശൈശവത്തില്‍ തന്നെ മരിച്ചുപോയിരുന്നു. സൈനബാ, റുഖയാ, ഉമ്മുകുല്‍സൂം, ഫാത്വിമ ഇവരായിരുന്നു പുത്രിമാര്‍. ആണ്‍കുഞ്ഞുങ്ങളുടെ മരണം മാതാപിതാക്കളെ അത്യധികം ദുഃഖിപ്പിച്ചു. ആണ്‍കുട്ടികള്‍ മരണമടഞ്ഞപ്പോള്‍ സൈദ്ബ്നു ഹാരിസിനെ നബി ദത്തുപുത്രനായി സ്വീകരിച്ചു. ഖദീജാബീവി വിലക്കുവാങ്ങിയ ഈ കുട്ടിയെ അവര്‍ നബിക്കു ദാനം ചെയ്യുകയും നബി സൈദിനെ സ്വതന്ത്രനാക്കിയ ശേഷം ദത്തെടുക്കുകയുമാണുണ്ടായത്.


മൂത്തമകളായ സൈനബിനെ അവര്‍ അസീസ്ബ്നുറാബിക്ക് വിവാഹം ചെയ്തു കൊടുത്തു. റുഖയ്യയെയും ഉമ്മുകുല്‍സുമിനെയും വിവാഹം ചെയ്തത് അബൂലഹബിന്‍റെ പുത്രന്മാരായ ഉത്ബയും ഉതൈബയുമായിരുന്നു. പക്ഷേ, നബിതിരുമേനി ഇസ്ലാം മത പ്രബോധനത്തിനിറങ്ങിയതോടെ അബൂലഹബ് സ്വപുത്രന്മാരെക്കൊണ്ട് വിവാഹമോചനം ചെയ്യിക്കുകയാണുണ്ടായത്. ഇവരെ രണ്ടുപേരെയും പിന്നീട് ഒന്നിനു പുറകെ മറ്റൊന്നായി വിവാഹം ചെയ്തത് ഉസ്മാനുബ്നു അഫ്ഫാനാണ്. നബി ജീവിച്ചിരുന്ന കാലത്ത് തന്നെ ഇവര്‍ രണ്ടുപേരും മരണമടഞ്ഞു. കനിഷ്ഠപുത്രിയായ ഫാത്വിമത്തുസ്സഹ്റായെ അലിയ്യിബ്നു അബൂത്വാലിബ് വിവാഹം ചെയ്തു. നബിയെ അതിജീവിച്ച പുത്രി ഇവള്‍ മാത്രമായിരുന്നു. എന്നാല്‍ പിതാവിന്‍റെ മരണം മൂലമുണ്ടായ ദുഃഖഭാരത്താല്‍ ആറുമാസം കഴിയുന്നതിനു മുന്പുതന്നെ അവരും പിതാവിനെ അനുഗമിച്ചു.


അലി?-?ഫാത്വിമാ ദന്പതികളിലുണ്ടായ പുത്രന്മാരാണ് ഹസന്‍, ഹുസൈന്‍ എന്നിവര്‍. പ്രവാചക കുടുംബത്തിന്‍റെ കണ്ണികള്‍ അറ്റുപോകാതെ നിലനിര്‍ത്തിയവരാണവര്‍. നബിയുടെ പത്നിമാരില്‍ ആഇശാബീവി മാത്രമായിരുന്നു കന്യക. ഏഴാം വയസ്സില്‍ വിവാഹിതയായെങ്കിലും പിതാവായ അബൂബക്ര്‍ന്‍റെ വീട്ടില്‍ തന്നെ കഴിഞ്ഞു. തിരുമേനി മദീനയില്‍ എത്തി എട്ടുമാസങ്ങള്‍ക്കു ശേഷം ആഇശാബീവിയും മദീനയില്‍ വന്നു ഭര്‍ത്താവിന്‍റെ വീട്ടില്‍ താമസമാക്കി. അതിനു ശേഷമാണ് അവര്‍ക്കു പ്രായം തികഞ്ഞത്.

ഹസ്റത്ത് സൗദാ എന്ന പ്രായമേറിയ വിധവയെ, ഖദീജാബീവി മരിച്ചു രണ്ടു വര്‍ഷത്തിനു ശേഷമാണ് തിരുമേനി വിവാഹം ചെയ്തത്. അബ്സീനിയയില്‍ നിന്നു തിരിച്ചു വരുന്പോള്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട് അവര്‍ തിരുമേനിയെ സമീപിക്കുകയായിരുന്നു. അവരെ സംരക്ഷിക്കല്‍ നബിയുടെ കടമയായിരുന്നു. അവരെ വിവാഹം ചെയ്തു. ഖദീജാബീവിയുടെ മരണാനന്തരം സൈനബ്, റുഖിയ്യ, ഉമ്മുകുല്‍സൂം, ഫാത്വിമാ തുടങ്ങിയ പെണ്‍മക്കളെ സംരക്ഷിക്കേണ്ട ബാധ്യത മുഴുവനും തിരുമേനിക്കായി. പ്രായമേറിയ സൗദാബീവി ഈ കുട്ടികളുടെ ചുമതല ഏറ്റുകൊള്ളുമെന്ന വിശ്വാസവും അവരെ വിവാഹം ചെയ്യുന്പോള്‍ തിരുമേനിക്കുണ്ടായിരുന്നു. കുഞ്ഞിനെ പ്രസവിക്കാന്‍ കഴിവില്ലാത്ത അന്പതുവയസ്സ് കഴിഞ്ഞ സൗദാബീവി തിരുമേനിയുടെ ജീവിതപങ്കാളിയായതോടെ കുടുംബപ്രശ്നങ്ങളില്‍ നിന്നു നബിക്ക് കുറേയേറെ ആശ്വാസം ലഭിച്ചു. ഹഫ്സ, സൈനബ്, ഉമ്മുസല്‍മ, ജുവൈരിയ്യ, ഉമ്മുഹബീബ, മൈമൂന, സഫിയ്യ എന്നീ ഭാര്യമാരെല്ലാം വിധവകളായിരുന്നു. ഹസ്രത്ത് മാരിയതുല്‍ ഖിബ്ത്വിയ്യ ഈജിപ്തിലെ രാജാവ് തിരുമേനിക്ക് സമ്മാനമായി നല്‍കിയ സ്ത്രീയാണ്. തന്മൂലം മുസ്ലിംകളും ഈജിപ്തുകാരുമായി സൗഹൃദബന്ധമുണ്ടായി.

ഭക്ഷണ ക്രമം

മുഹമ്മദ് മിതാഹാരി ആയിരുന്നു. തുടര്‍ച്ചയായി മൂന്നു നേരം ഭക്ഷിക്കാറുണ്ടായിരുന്നില്ല. ഓരോ മാസത്തിലും പതിമൂന്നാം ദിവസം മുതല്‍ മൂന്നു ദിവസം നോന്പു നോല്‍ക്കാറുണ്ടായിരുന്നു. ചിലപ്പോള്‍ തിങ്കളാഴ്ചയും വ്യഴായാഴ്ചയും തിരുമേനി നോന്പു നോല്‍ക്കും.

മുഹമ്മദ് നബിയുടെ രാഷ്ട്രീയം

സമൂഹത്തില്‍ സമത്വവും, സ്വാതന്ത്യവും ഐക്യവും വരുത്തുകയെന്നതാണ് തൗഹീദി (ഏക ദൈവത്വം) ന്‍റെ പ്രായോഗിക വശം. ഈ തത്വങ്ങളെ കാലസമയഗണനാക്രമത്തിലാക്കി വ്യക്തമായ ഒരു മാനവസ്ഥാപനമാക്കി തീര്‍ക്കുന്നതിനാണ് പ്രവാചകന്‍ ഒരു രാഷ്ട്രീയ വ്യവസ്ഥ രൂപപ്പെടുത്തുന്നത്. മദീനയില്‍ പ്രവാചകന്‍ പടുത്തുയര്‍ത്തിയ നഗരരാഷ്ട്രത്തിന്‍റെ ലക്ഷ്യവും അതായിരുന്നു. ഭരണാധിപനും ഭരണീയനുമെന്ന വ്യത്യാസം അവഗണിച്ച്, അവഗണനകള്‍ക്കതീതമായി, സമൂഹത്തിനനുഗുണമായ ഭരണഘടനയാണ് റസൂല്‍ പ്രധാനം ചെയ്തത്. ഇതിനെ കേവലം ജനാധിപത്യമെന്നോ, സോഷ്യലിസമെന്നോ മതേതരമെന്നോ വ്യാഖ്യാനിക്കുന്നത് ശരിയല്ല. ഇവിടെ നിയമം ദൈവത്തിന്‍റേതാണ്. വ്യക്തി പരിശുദ്ധിയിലൂടെ സമൂഹത്തെ സംസ്ക്കരിക്കുകയാണ് മാര്‍ഗ്ഗം. സന്പത്തിന്‍റെ തുല്യമായ വിതരണത്തിലല്ല, സംതൃപ്തിയാണ് റസൂലിന്‍റെ ഭരണവ്യവസ്ഥയുടെ ലക്ഷ്യം.


ഇനി റസൂലിന്‍റെ രാഷ്ട്രീയത്തെ ഏകാധിപത്യമായോ, തിയോക്രസിയായോ ഗണിക്കാനും പററില്ല. റസൂല്‍ നിയമത്തിനതീതനല്ല. നിയമം നടപ്പാക്കുന്നത് കൗണ്‍സിലിന്‍റെ അംഗീകാരത്തോടെയാണ്. ജനങ്ങളുടെ ഇഷ്ടം റസൂല്‍ പരിഗണിക്കുന്നു. പക്ഷേ ഇഷ്ടം സമൂഹത്തിന്‍റെ വിശാല താല്പര്യത്തിനെതിരാവരുത്. റസൂല്‍ ദൈവത്തിന്‍റെ പ്രതിപുരുഷനല്ല. പ്രവാചകന്‍ മാത്രമാണ്. റസൂലിന് ഒരു പുരോഹിതവൃന്ദവുമില്ല.


യുറോപ്യരുടെ ബുദ്ധിമണ്ഡലത്തിലുടലെടുത്ത രാഷ്ട്രീയ സിദ്ധാന്തങ്ങളെ ഇസ്ലാം പ്രത്യക്ഷമായും പരോക്ഷമായും സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ, സാമ്രാജ്യത്വപരമോ, ദേശീയമോ ആയ സ്വാര്‍ഥതക്കനുസരിച്ച് അവരുടെ രാഷ്ട്രീയ വ്യവസ്ഥകളെ അവര്‍ രൂപപ്പെടുത്തി. അവയിലെ മാനുഷിക വശങ്ങളെ അംഗീകരിക്കാം. പക്ഷെ, വ്യക്തിയില്‍ നിന്നും സമൂഹത്തിലേക്കുളള മനുഷ്യന്‍റെ മാനസികമായ പരിവര്‍ത്തനത്തിന്‍റെ പാത ഇവര്‍ സ്വീകരിക്കുന്നില്ല. ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കുളളില്‍ തളച്ചിടപ്പെടുന്ന ലിഖിതമോ അലിഖിതമോ ആയ മാമൂലുകളുടേയും നിയമങ്ങളുടേയും അപ്പാരററസാണ് പടിഞ്ഞാറന്‍ രാഷ്ട്രീയ വ്യവസ്ഥകള്‍. മുതലാളിയുടെയോ തൊഴിലാളിയുടെയോ രാജ്യത്തിന്‍റെയോ താല്പര്യങ്ങള്‍ക്കാണവിടെ മുന്‍തൂക്കം. സമൂഹത്തെ സാര്‍വലൗകികമായി കാണാനോ, ശാസ്ത്രീയമായി സംസ്ക്കരണം വരുത്താനോ അവര്‍ തയ്യാറല്ല. എങ്കിലും ബുദ്ധിശക്തിയും കൂടിയാലോചനയും വഴി ഏകാധിപത്യ സേച്ഛാധിപത്യ പ്രവണതകളെക്കാള്‍ കൂടുതല്‍ സമൂഹത്തിനു ഗുണകരമായ വ്യവസ്ഥിതികളായി യുറോപ്യന്‍ രാഷ്ട്രീയ വ്യവസ്ഥകളെ കുറച്ചൊക്കെ അംഗീകരിക്കാമെന്ന് മാത്രം.


ഇരുപ്പത്തിമൂന്നു വര്‍ഷം ദൈവീക വെളിപാടുകളിലൂടെ ലഭിച്ച ആശയങ്ങള്‍ക്കനുസരിച്ച് ഒരു സമൂഹത്തെ സൃഷ്ടിച്ച റസൂല്‍ മദീനയില്‍ വെച്ചാണ് ഒരു ഭരണകൂടത്തിന് ബീജാവാപം നല്‍കുന്നത്. പ്രവാചകന്‍റേത് ഒരു നഗരരാഷ്ട്രമായിരുന്നെങ്കിലും അത് ഭാവി മതത്തിനുളള ഒരു മാതൃകാസ്റ്റേററ് കൂടിയായിരുന്നു. ഉടന്പടികളിലൂടെയും കൂടിയാലോചനകളിലൂടെയുമാണ് അത് സാധിച്ചെടുത്തത്.


റസൂല്‍ മദീനയില്‍ വരുന്പോള്‍ അതൊരു അരാജകത്വനഗരമായിരുന്നു. പ്രബല അറബി ഗോത്രങ്ങളായ ഔസ്, ഖസ്റജ് എന്നിവയിലെ മുസ്ലിംകളാണ് റസൂലിനെ മദീനയിലേക്ക് ക്ഷണിക്കുന്നത്. അവരുമായി മക്കയില്‍ വെച്ചുണ്ടാക്കിയ അഖബാ ഉടന്പടികള്‍ മേല്‍പറഞ്ഞ രണ്ടു ഗോത്രങ്ങള്‍ക്കും ബാധകമായിരുന്നുവെന്ന് മാത്രമല്ല, അവരൊന്നടങ്കം റസൂലിന്‍റെ മാര്‍ഗം സ്വീകരിക്കുകയും ചെയ്തു. ഈ ഉടന്പടിയാണ് യഥാര്‍ത്ഥത്തില്‍ മദീന സ്റ്റേററിനടിസ്ഥാനം. ഈ രണ്ടു വര്‍ഗ്ഗങ്ങളും അവരുടെ രക്തച്ചൊരിച്ചിലുകള്‍ മാററി വെച്ച് ഇസ്ലാമിന്‍റെ കീഴില്‍ ഒന്നിക്കാമെന്ന് വാഗ്ദാനം ചെയ്തതോടെ മദീനിയന്‍ സമൂഹത്തില്‍ സമാധാനം കൈവരികയായി. പ്രവാചകരോടൊപ്പം വന്ന അതിഥികള്‍ (മുഹാജിര്‍) മദീനിയന്‍ ആതിഥേയരോടൊപ്പം (അന്‍സ്വാരി) ചേര്‍ന്ന് ഇസ്ലാമിക ഉമ്മത്തിന് രൂപം നല്‍കി.

മദീനയിലെ പ്രബല വിഭാഗമായിരുന്നു യഹൂദന്മാര്‍. ബനുഖുറൈള, ബനുഖൈനുഖാഅ്, ബനുനദീര്‍ എന്നീ മൂന്ന് ഗോത്രങ്ങളിലായി അവരും വിഭജിച്ചു കിടന്നു. ഇവര്‍ക്ക് പുറമേ മദീനക്കാരായ അവിശ്വാസികളുമുണ്ടായിരുന്നു. കൂടാതെ ക്രിസ്ത്യാനികളും നായകനെന്ന നിലക്ക് റസൂലിന്‍റെ നേതൃത്വം സ്വീകരിക്കണമെന്ന വ്യവസ്ഥയില്‍ അമുസ്ലിംങ്ങളെ മറെറാരു ഉമ്മത്തായി പരിഗണിച്ചു ഇങ്ങനെ രണ്ടുതരം ഉമ്മത്തുകളുടെ കൂട്ടായ്മയായിരുന്നു പ്രവാചകന്‍റെ മദീനിയന്‍ സ്റ്റേററ്. പ്രവാചകന്‍റെ സ്റ്റേററില്‍ മുസ്ലിം ഉമ്മത്തിനായിരുന്നു ഉത്തരവാദിത്വം കൂടുതല്‍. രാജ്യത്തെയും, രാജ്യക്കാരെയും സംരക്ഷിക്കേണ്ടത് അവരാണ്. സൈനിക സേവനം അവര്‍ക്ക് നിര്‍ബന്ധമാണ്. രാജ്യത്തിന് വേണ്ടി സ്വത്തും ജീവനും ത്യജിക്കല്‍ അവര്‍ക്ക് നിര്‍ബന്ധം. അന്യമതസ്ഥരുടെ വിശ്വാസവും, സ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും അവര്‍ക്ക്. രണ്ടമത്തെ ഉമ്മത്ത് ഒരു സംരക്ഷിത വിഭാഗ (ദിമ്മി) മാണ്. രാജ്യത്തിന് സൈനിക നികുതി (ജിസ്യ) നല്‍കുകയും നേതൃത്വം അംഗീകരിക്കുകയും ചെയ്യുകയെന്നതാണ് അവരുടെ ഉത്തരവാദിത്വം. മറെറല്ലാ വിധേനയും അവര്‍ സ്വതന്ത്രരാണെന്നര്‍ത്ഥം.


റസൂല്‍ രാഷ്ട്രവ്യവസ്ഥ ഉണ്ടാക്കുന്പോള്‍ ജനങ്ങളുടെ ഹിതത്തിന് മുന്‍തൂക്കം നല്‍കിയത് കാണാം. തന്‍റെ നേതൃത്വം അംഗീകരിക്കുന്നവരുടെ നേതാവ് മാത്രമാണ് റസൂല്‍. നേതൃത്വം ഒരിക്കലും അടിച്ചേല്‍പ്പിക്കുന്നില്ല. നേതൃത്വത്തെ അംഗീകരിച്ചു കഴിഞ്ഞാല്‍ ഉടന്പടി പ്രകാരമുളള എല്ലാ അവകാശങ്ങള്‍ക്കും അംഗീകരിച്ചവര്‍ അര്‍ഹരായിത്തീരുന്നു. അവകാശം ലഭിക്കുന്നില്ലെങ്കില്‍ ഭരണഘടനാടിസ്ഥാനത്തില്‍ അവര്‍ക്ക് നേതൃത്വത്തെ സമീപിക്കാം. സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും നിലനില്‍പ്പാണ് മുഖ്യം. ഇതിന് വേണ്ടി പരമാവധി വിട്ടു വീഴ്ച വേണം. റസൂലിന്‍റെ ഹുദൈബിയഃ ഉടന്പടി അതിന്‍റെ വ്യക്തമായ തെളിവാണ്. മക്കയില്‍ പതിമൂന്ന് വര്‍ഷം സഹിച്ചതും അതു കൊണ്ടാണ്. ശത്രുസമൂഹത്തെ തമസ്ക്കരിക്കാനൊരുങ്ങുന്പോള്‍ ആത്മാഹുതിയല്ല, ആയുധം തന്നെയാണ് അനിവാര്യം.

മാമൂലുകളല്ല മദീനിയന്‍ രാഷ്ട്രത്തിന്നടിസ്ഥാനം. ലിഖിതമായ ഭരണഘടനയാണ്. യുറോപ്യന്‍ പണ്ഢിതന്മാര്‍ മദീനിയന്‍ മാഗ്നാകാര്‍ട്ട പ്രവാചകന്‍റെ മാഗ്നാകാര്‍ട്ട, എന്നൊക്കെയാണ് ഈ ഭരണഘടന വിശേഷിപ്പിച്ചത്. പൗരന്‍റെ അവകാശങ്ങള്‍ വ്യക്തമായും അതില്‍ നിര്‍വ്വചിക്കപ്പെട്ടിരുന്നു. വ്യക്തമായ ആശയവും മാര്‍ഗ്ഗവും ലക്ഷ്യവും റസൂല്‍ തന്‍റെ ഭരണഘടനയില്‍ വരച്ചു കാട്ടിയിരുന്നു.


മനുഷ്യന്‍റെ മൗലികമായ അവകാശങ്ങള്‍ സംരക്ഷിക്കാനും അവന്‍റെ ചുമതലകള്‍ യഥാവിധി നിര്‍വ്വഹിക്കാനും സൗകര്യമൊരുക്കുകയെന്ന കാതലായ വശം പ്രവാചകന്‍റെ രാഷ്ട്രീയ വ്യവസ്ഥയില്‍ കാണുന്നു. എ.കെ. ബ്രോഹി വിവരിക്കുന്നപോലെ അല്ലാഹുവിനോടുളള മനുഷ്യന്‍റെ ചുമതല എന്നു പറഞ്ഞാല്‍ സഹജീവികളോടും സമൂഹത്തോടുമുളള ഉത്തരവാദിത്വമാണ്. ഇക്കാര്യങ്ങള്‍ ദൈവീക നിയമങ്ങളില്‍ അന്തര്‍ലീനമാണ്. (അല്‍താഫ് ജൗഹര്‍, ദ ചലഞ്ച് ഓഫ് ഇസ്ലാം, പേ 176) കാലാകാലങ്ങളില്‍ പ്രവാചകന്മാര്‍ നിര്‍വ്വഹിച്ചത് ഇതേ നിയമങ്ങളെ ജനങ്ങള്‍ക്കെത്തിക്കുകയായിരുന്നു. അതിന്‍റെ പൂര്‍ത്തീകരണം റസൂല്‍ (സ്വ) നിര്‍വ്വഹിച്ചുവെന്നു മാത്രം.


മനുഷ്യന്‍റെ കര്‍ത്തവ്യങ്ങളെ രണ്ടായി തിരിക്കാം. ദൈവത്തോടുളള ചുമതല (ഹുഖൂഖുല്ലാഹി), അടിമകളോടുളള ചുമതല (ഹുഖൂഖുല്‍ ഇബാദ്) എന്നിങ്ങനെ. ഇത് രണ്ടും മനുഷ്യരുടെ ഗുണത്തിനു തന്നെയാണ്. ഉദാഹരണത്തിന് ദൈവനാമം സദാ ഉരുവിടാന്‍ അല്ലാഹു മനുഷ്യനോട് കല്‍പ്പിക്കുന്നു. അത്കൊണ്ട് അല്ലാഹുവിനൊരു നേട്ടവുമില്ല. മറിച്ച് അടിമ നാഥനെ പലവട്ടം പ്രകീര്‍ത്തിക്കുന്പോള്‍ അവന്‍ ഇച്ഛകളില്‍ നിന്നകലുകയും ഗുണകാംക്ഷ (ഇഹ്സാന്‍) യുടെ വക്താവായി തീരുകയും ചെയ്യുന്നു.

അന്ത്യദിനത്തില്‍ അല്ലാഹു മനുഷ്യരോട് ചോദിക്കുമത്രേ: മനുഷ്യമക്കളേ, ഞാന്‍ നിങ്ങളോട് അന്നം ചോദിച്ചു. നിങ്ങളെനിക്ക് അന്നം തന്നില്ല. നീയെന്താണ് പറഞ്ഞത്, നിനക്ക് എന്തിനാണ് അന്നം. നീ തന്നെയല്ലേ അന്നദാതാവ്. എന്‍റെ അടിമകള്‍ അന്നം ചോദിച്ചപ്പോള്‍ നിങ്ങള്‍ കൊടുത്തില്ലല്ലോ. ഞാന്‍ വെളളം ചോദിച്ചപ്പോഴും നിങ്ങള്‍ തന്നില്ല. അഥവാ നിങ്ങള്‍ എന്‍റെ ദാഹിക്കുന്ന അടിമക്ക് ദാഹജലം കൊടുത്തില്ല. (മിശ്കാത്)

ദൈവീക നിയമങ്ങളുടെ ആകത്തുക മനുഷ്യന്‍റെ ഉല്‍കൃഷ്ഠത തന്നെയാണ്. അത് മനുഷ്യന്‍ നിര്‍മിക്കുന്ന നിയമത്തെക്കാള്‍ പരമോന്നതവുമാണ്. അതാണ് നിയമങ്ങള്‍ ദൈവീകം തന്നെയാവണമെന്ന് പറഞ്ഞത്. ദൈവത്തിനുളളത് ദൈവത്തിനും സീസര്‍ക്കുളളത് സീസര്‍ക്കുമെന്ന വേര്‍തിരിവ് പ്രസക്തമല്ലാതാവുന്നത് അങ്ങനെയാണ്. റസൂലിന്‍റെ രാഷ്ട്രീയ നയത്തില്‍ എല്ലാം അല്ലാഹുവിന് തന്നെയാണ്. അതിനര്‍ത്ഥം എല്ലാം സമൂഹത്തിന് തന്നെയാണ്. സീസര്‍ക്ക് വേറെ നല്‍കുന്പോള്‍ അവിടെ ഏകാധിപത്യവും ഉടലെടുക്കുന്നു. സമൂഹം വഴിയാധാരമായി തീരുന്നു.


സമൂഹത്തിന്‍റെ ഗുണകാംക്ഷ ആഗ്രഹിക്കുന്ന നേതാവിന് സല്‍ഗുണങ്ങള്‍ വേണം. കാരുണ്യമാണ് അതിനടിസ്ഥാനം, അല്ലാഹുവിന്‍റെ കാരുണ്യം നിമിത്തമാണ് താങ്കള്‍ക്ക് അവരോട് അലിവുണ്ടായത്. താങ്കള്‍ പരുഷവും കഠിനവുമായിരുന്നെങ്കിലോ അവര്‍ താങ്കളെ വിട്ടു പോകുമായിരുന്നു. അത് കൊണ്ട് വിട്ടുവീഴ്ച കാണിക്കുക. അവരോട് കൂടിയാലോചനകള്‍ നടത്തുക. തീരുമാനമെടുത്തു കഴിഞ്ഞാല്‍ അല്ലാഹുവിങ്കല്‍ ഭരമേല്‍പ്പിക്കുക, (3:109)


ഇവിടെ കാര്യനിര്‍വ്വഹണത്തില്‍ ജനങ്ങളുടെ അഭിപ്രായത്തിന് മുന്‍തൂക്കം നല്‍കുന്ന ജനാഭിലാഷകാര്യങ്ങള്‍ നടപ്പിലാക്കാനുളള ഇടയനുളള സ്ഥാനമേ രാഷ്ട്രീയ നേതാവ് എന്ന സ്ഥാനത്തിനുളളൂ,. വര്‍ഗ്ഗ-വര്‍ണ്ണ-മത ചിന്തകള്‍ക്കതീതമായി നീതി നടപ്പാക്കാന്‍ നേതാവ് ബാധ്യസ്ഥനായിത്തീരുന്നു. നിശ്ചയം നീതിയും നന്മയും നടപ്പാക്കാനും ബന്ധപ്പെട്ടവര്‍ക്ക് സഹായം നല്‍കുവാനും അല്ലാഹു കല്‍പ്പിക്കുന്നു. ചീത്തവൃത്തികളും നീചകാര്യങ്ങളും അക്രമവും അവന്‍ നിരോധിക്കുകയും ചെയ്യുന്നു. (വി. ഖുര്‍ആന്‍). ഒരു ഭരണാധിപന്‍റെ ചുമതല ഈ വിശുദ്ധ വചനത്തിലുള്‍ക്കൊണ്ടല്ലോ.

സംരക്ഷിക്കപ്പെടുന്ന സമുദായങ്ങളോട് (ദിമ്മി) ഭരണാധികാരിക്കുളള പ്രത്യേക ബാധ്യത പ്രവാചകന്‍ ഊന്നിപ്പറഞ്ഞത് കാണാം. "കരാറില്‍ കഴിയുന്ന അമുസ്ലിമിനെ ആരെങ്കിലും ആക്രമിക്കുകയോ, അവന്‍റെ അവകാശം ധ്വംസിക്കുകയോ, കഴിവിനതീതമായത് നിര്‍ബന്ധിക്കുകയോ, അവന്‍റെ സമ്മതമില്ലാതെ അവനില്‍ നിന്ന് വല്ലതും അധീനപ്പെടുത്തുകയോ ചെയ്യുന്ന പക്ഷം അന്ത്യനാളില്‍ ഞാനവന്‍റെ ശത്രുവായിരിക്കും'. (ഹദീസ്)


റസൂല്‍ തന്നെ പറഞ്ഞല്ലോ,"ദരിദ്രര്‍ മോഷ്ടിച്ചാല്‍ കൈവെട്ടും. കുലീനന്‍ മോഷ്ടിച്ചാലോ വെറുതെ വിടും. പൂര്‍വ്വ സമുദായങ്ങള്‍ നശിച്ചത് അത് കൊണ്ടാണ്. എന്‍റെ ദേഹി ആരുടെ കൈയ്യിലാണോ അവനാണ് സത്യം. ഈ മുഹമ്മദിന്‍റെ പുത്രി ഫാത്തിമ തന്നെ മോഷ്ടിച്ചാലും ഞാനവളുടെ കൈവെട്ടും.'

റസൂലിന്‍റെ രാഷ്ട്രീയ വ്യവസ്ഥയില്‍ മനുഷ്യാവകാശങ്ങളെ എങ്ങനെ സംരക്ഷിക്കപ്പെടുന്നു എന്നു നോക്കാം. മനുഷ്യാവകാശങ്ങളെ രണ്ടായി തിരിക്കാം. 1. മനുഷ്യജീവിയെന്ന നിലക്ക് ഉളള അടിസ്ഥാന അവകാശം. 2. വിവിധ വര്‍ഗ്ഗങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കനുസരിച്ച് നല്‍കുന്ന പ്രത്യേക അവകാശങ്ങള്‍.


ജീവിക്കാനുളള അവകാശം

"ഒരു നിരപരാധിയെ വധിക്കുന്നത് മുഴുവന്‍ മനുഷ്യകുലത്തേയും വധിക്കുന്നതിന് തുല്യമാണ്'. (ഖുര്‍ 5:32) "നീതിപീഠത്തിന്‍റെ തീരുമാനമില്ലാതെ അല്ലാഹു പുണ്യമാക്കിയ ജീവിതത്തെ തമസ്ക്കരിക്കരുത്' (6:151) ഇസ്ലാം അനുവദിക്കുന്ന സന്ദര്‍ഭങ്ങളില്‍ മാത്രമേ വധം പാടുളളൂ. ഒരാളെ വധിക്കുന്നത് സമൂഹത്തിന് ആവശ്യമാണെന്ന് നിയമം തീരുമാനിക്കണം. ഗര്‍ഭപാത്രത്തിലുളള കുഞ്ഞിനു പോലും ജീവിതം നിഷേധിക്കരുത്. ഗര്‍ഭിണിയായ സ്ത്രീക്കുളള വധശിക്ഷ പ്രസവം വരെ നിറുത്തി വെക്കാന്‍ ആവശ്യപ്പെടുകയുണ്ടായി.


സമ്പത്തിനുളള അവകാശം

സമ്പാദിക്കാനും ചെലവഴിക്കാനുമുളള അവകാശം മനുഷ്യന് ഇസ്ലാം നല്‍കുന്നു. ജീവനും സമ്പത്തും അന്ത്യനാള്‍ വരെ പരസ്പരം നിഷിദ്ധമാണെന്ന് റസൂല്‍ വിടവാങ്ങള്‍ പ്രസംഗത്തില്‍ വ്യക്തമാക്കുന്നു. ആരുടെ ധനവും അന്യായമായി അപഹരിക്കാനോ ചൂഷണം ചെയ്യാനോ അനുവദിക്കുന്നില്ല. ഹസ്രത്ത് ഉമര്‍ (റ) വിന്‍റെ കാലത്ത് ഒരു പളളി ഉണ്ടാക്കാന്‍ തൊട്ടടുത്ത് ജീര്‍ണ്ണിച്ച കിടന്നിരുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ ഉപയോഗിക്കാമെന്നു കണ്ടു. ആ സ്ഥലം അമുസ്ലിമിന്‍റെ കൈയ്യിലായിരുന്നു. വസ്തുക്കള്‍ക്ക് വില കണക്കാക്കിയാണ് അവ ഉമര്‍ (റ) പളളി നിര്‍മ്മാണത്തിനുപയോഗിച്ചത്.

അഭിമാന സംരക്ഷണം

"വിശ്വാസികളേ, പരസ്പരം പരിഹസിക്കരുതേ, ആരേയും അപകീര്‍ത്തിപ്പെടുത്തരുതേ, അപഹാസ്യപേരുകള്‍ വിളിക്കല്ലേ. മററുള്ളവരെ പിന്നില്‍ നിന്ന് കുത്തുകയും ചെയ്യല്ലേ' എന്ന് വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെടുന്നു. ഒരു വ്യക്തിയുടെ മാനം സംരക്ഷിക്കേണ്ട ചുമതല ഇസ്ലാമിക നീതിപീഠത്തിനുണ്ട്. ഇക്കാര്യം വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രവാചകന്‍ അടിവരയിട്ടു.


സ്വകാര്യ ജീവിതത്തിന് സംരക്ഷണം

ഒരാളുടെ വീട്ടില്‍ വീട്ടുകാരന്‍റെ സമ്മതമില്ലാതെ പ്രവേശിക്കരുതെന്ന് വിശുദ്ധ ഗ്രന്ഥം നിഷ്കര്‍ശിക്കുന്നതിന്‍റെ (24:27) പൊരുള്‍ ഒരാളുടെ ജീവിതത്തിന്‍റെ സ്വകാര്യതയെ അംഗീകരിക്കലാണ്. ചാരപ്പണി നടത്തരുതെന്നും ഖുര്‍ആന്‍ പറയുന്നുണ്ട്. സ്വന്തം വീട്ടില്‍ പോലും പെട്ടെന്ന് കടന്ന് ചെല്ലരുതെന്നാണ് റസൂല്‍ പറയുന്നത്. മറെറാരാളുടെ കത്ത് വായിക്കുന്ന സ്വഭാവത്തെ പോലും റസൂല്‍ നിരോധിച്ചിട്ടുണ്ട്.


വ്യക്തി സ്വാതന്ത്യത്തിന് സംരക്ഷണം

റസൂലിന്‍റെ നീതിപീഠത്തില്‍ ഒരു വ്യക്തിക്ക് തന്‍റെ ആവലാതികള്‍ ബോധിപ്പിക്കാനും നിരപരാധിത്വം തെളിയിക്കാനും അവകാശമുണ്ട്. കോടതി വിചാരണകളൊക്കെ പരസ്യമായിരിക്കണം.

വ്യക്തി സ്വാതന്ത്യത്തിന്‍റെ ഭാഗമായാണ് റസൂല്‍ (സ്വ) അടിമകള്‍ക്ക് അവകാശങ്ങള്‍ നല്‍കിയതും അവരെ സ്വാതന്ത്രരാക്കാന്‍ പടിപടിയായി പരിപാടികള്‍ ആവിഷ്ക്കരിച്ചതും. സകാത്തിന്‍റെ പണമുപയോഗിച്ച് നൂറുകണക്കിന് അടിമകളെ പ്രവാചകന്‍ സ്വതന്ത്രരാക്കി. അടിമകളെ പരാമര്‍ശിച്ച് അനുയായികളെ റസൂല്‍ ഇപ്രകാരം ഉപദേശിച്ചു. "ഇവര്‍ നിങ്ങളുടെ സഹോദരന്മാരാണ്. ഇവരുടെ ഉത്തരവാദിത്വം അല്ലാഹു നിങ്ങളില്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. നിങ്ങള്‍ തിന്നുന്നത് അവര്‍ക്കും നല്‍കുവിന്‍. നിങ്ങള്‍ ധരിക്കുന്നത് അവരേയും ധരിപ്പിക്കുവിന്‍. അവന് കഴിയാത്ത കാര്യം അവനെ കൊണ്ട് ചെയ്യിക്കരുതേ. ഭാരമുളള കാര്യങ്ങള്‍ ചെയ്യുന്പോള്‍ നിങ്ങളും അവനെ സഹായിക്കൂവിന്‍.'


പ്രതികരിക്കാനുളള അവകാശം

നന്മയെ പ്രോത്സാഹിപ്പിക്കുകയും തിന്മയെ നിരോധിക്കുകയും ചെയ്യുന്ന പ്രതികരണ ശേഷിയുളള ഒരു ഉമ്മത്താണ് റസൂലിന്‍റേത്. ഭരണാധികാരികളുടെ നീതി നിഷേധത്തിനും ഏകാധിപത്യത്തിനുമെതിരെ പ്രതികരിക്കാന്‍ പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നുണ്ട്‌. കൈകൊണ്ട്, അല്ലെങ്കില്‍ വാക്കുകൊണ്ട്, അതിനുമാവില്ലെങ്കില്‍ വിദ്വേഷം കൊണെ്ടങ്കിലും തിന്മയെ പ്രതിരോധിക്കണമെന്നാണ് റസൂല്‍ പറഞ്ഞത്. ഭരണാധികാരികളെ തിരുത്താനുളള അവകാശം ജനങ്ങള്‍ക്കുണ്ട്. ഹസ്രത്ത് ഉമര്‍ (റ) ഒരിക്കല്‍ ജനങ്ങളോട് ചോദിച്ചു, ഞാന്‍ മതത്തില്‍ നിന്നകന്നാല്‍ നിങ്ങള്‍ എന്തു ചെയ്യുമെന്ന്. ഉടനെ വാളൂരിപ്പിടിച്ച് കൊണെ്ടാരാള്‍ പറഞ്ഞു. തലവെട്ടുമെന്ന്. "അത്തരം വാക്കുകള്‍ എന്നോട് പ്രയോഗിക്കുകയോ, ഹസ്റത് ചോദിച്ചു. "തീര്‍ച്ചയായും' അയാള്‍ മറുപടി പറഞ്ഞു. "ദൈവത്തിന് സ്തുതി! ഞാന്‍ തെററിലേക്ക് വഴുതുന്പോള്‍ എന്നെ തിരുത്താന്‍ തക്ക ധൈര്യമുണ്ടല്ലോ ഈ രാജ്യത്ത്' ഉമറിന് സന്തോഷം.


ചിന്താ സ്വാതന്ത്യം

പ്രവാചകന്‍ തന്‍റെ ആശയത്തേയും ചിന്തയേയും ആരുടെ മേലും അടിച്ചേല്‍പ്പിച്ചില്ല. ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ് താനെന്നും ആരെയും തന്‍റെ മാര്‍ഗ്ഗത്തിലേക്ക് നിര്‍ബന്ധിക്കുകയില്ലെന്നും അവിടുന്ന് വ്യക്തമാക്കിയിരുന്നല്ലോ. മദീന സ്റ്റേററില്‍ എല്ലാ മതക്കാര്‍ക്കും പരിപൂര്‍ണ്ണ സ്വാതന്ത്യം നല്‍കി. ഭരണ കേന്ദ്രമായ മസ്ജിദുന്നബവിയിലേക്കും എല്ലാവര്‍ക്കും ജാതി - മത ഭേദമന്യേ വരാനും ആശയവിനിമയം നടത്താനും സ്വാതന്ത്യമുണ്ടായിരുന്നു. കപടവിശ്വാസികള്‍ക്കെതിരെ പോലും തെളിവില്ലാതെ നടപടിയെടുക്കാന്‍ റസൂല്‍ തയ്യാറായില്ല.


സമത്വം

പ്രവാചകന്‍റെ രാഷ്ട്രത്തില്‍ എല്ലാവരും നിയമത്തിന്‍റെ മുന്പില്‍ സമന്മാരാണ്. വര്‍ഗവര്‍ണ്ണ മേന്മകളൊന്നുമേ ഇല്ല. അറബികളും അനറബിയും കറുത്തവനും വെളുത്തവനും തുല്യം. നന്മയിലേക്ക് നയിക്കുന്നത് കറുത്ത നീഗ്രോ തന്നെയാണെങ്കിലും അവനെ അംഗീകരിക്കണമെന്ന് റസൂല്‍ പറയുന്നു.


മനുഷ്യന്‍റെ മാനവികമായ നിലനില്‍പ് സാധ്യമാക്കുന്ന ഒരു രാഷ്ട്രീയ വ്യവസ്ഥയാണ് റസൂല്‍ മുന്നില്‍ വെച്ചത്. ഒരു പരിപൂര്‍ണ്ണ വ്യവസ്ഥിതിയായ ഇസ്ലാമിന് രാഷ്ട്രീയം മാത്രം അന്യമാവുന്നില്ല. രാഷ്ട്രീയവും ഭരണവുമുണ്ടായാലേ ഒരു മുസ്ലിമിന്‍റെ ജീവിതം പൂര്‍ണ്ണമാവൂ എന്നും ഇതിനര്‍ഥമില്ല. ഇസ്ലാമല്ലാത്ത ഒരു ഭരണത്തിന്‍റെ കീഴിലും മുസ്ലിമിന് പൂര്‍ണ്ണ മുസ്ലിമായി തന്നെ കഴിയാം. തന്‍റെ വിശ്വാസത്തിനും പ്രചാരണത്തിനും സ്വാതന്ത്യം ലഭിക്കുന്ന ഏത് ഭരണകൂടത്തേയും മുസ്ലിംങ്ങള്‍ക്ക് അംഗീകരിക്കാം. അത്തരം ഭരണകൂടങ്ങളുടെ നിലനില്‍പ്പിനായി സഹകരിക്കുകയും ചെയ്യാം. റസൂല്‍ ഒരു രാഷ്ട്ര വ്യവസ്ഥിതി മുന്നോട്ട് വെച്ചത് അത് സ്വീകരിക്കാന്‍ തയ്യാറുളളവര്‍ക്ക് വേണ്ടിയാണ്. ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നില്ല. ഭരണമുണെ്ടങ്കിലേ ഇസ്ലാമുളളൂ എന്ന വാദങ്ങളോട് റസൂലിന്‍റെ നയം യോജിക്കുന്നില്ല. അബ്സീനിയയിലെ നേഹസിന്‍റെ കീഴിലും കോഴിക്കോട്ടെ സാമൂതിരിയുടെ കീഴിലും മുസ്ലിംകള്‍ ഭരണമില്ലാതെ തന്നെ സ്വതന്ത്രരായിക്കഴിഞ്ഞത് അങ്ങനെയാണ്. കൊളോണിയല്‍ കാലത്ത് കേരളത്തിലെ മുസ്ലിം നേതൃത്വം യുദ്ധരംഗത്തിറങ്ങിയത് സാമൂതിരിയെ നിലനിറുത്താനാണ്. ഇസ്ലാമിക ഭരണം സ്ഥാപിക്കാനല്ലല്ലോ

വിമര്‍ശനങ്ങള്‍

ജൂതന്മാര്‍ മുഹമ്മദിനെ ഭ്രാന്തന്‍ എന്നാണ് വിശേഷിപ്പിച്ചത്.[14] മുഹമ്മദിനെ ചെകുത്താനെന്നാണ് മാര്‍ട്ടിന്‍ ലൂഥര്‍ വിശേഷിപ്പിച്ചത്. [15] മദീനയിലെ ജൂതന്മാരെ കൊന്നൊടുക്കിയതും അവരുടെ സ്ത്രീകളെ സ്വന്തമാക്കിയതും ധാരാളം വിമര്‍ശനങ്ങള്‍ക്ക് കാരണമായി.[16]

ചിത്രങ്ങള്‍

വംശാവലി


 
 
 
വഹാബ് ഇബ്ന്‍ അബ്ദുല്‍ മനാഫ്
 
 
 
ഹാഷിം ഇബ്ന്‍ അബ്ദുല്‍ മനാഫ്
ബനി ഹാഷിം ഗോത്രം
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഫാത്തിമ ബിന്‍ത് അമ്ര്
 
 
 
അബ്ദുല്‍ മുത്തലിബ്, പിതാമഹന്‍
 
 
 
 
 
 
 
ഹാല ബിന്‍ത് വഹബ്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ആമിന ബിന്‍ ത് വഹബ്, മാതാവ്
 
അബ്ദുള്ള ബിന്‍ അബ്ദുല്‍ മുത്തലിബ്, പിതാവ്
 
അബ്ദു താലിബ് വിന്‍ അബ്ദുല്‍ മുത്തലിബ്, അമ്മാവന്‍
 
 
സുബൈര്‍ ഇബ്ന്‍ അബ്ദുല്‍ മുത്തലിബ്, അമ്മാവന്‍
 
ഹാരിസ് ഇബ്ന്‍ അബ്ദുല്‍ മുത്ത്വലിബ്, അമ്മാവന്‍
 
ഹംസ ഇബ് അബ്ദുല്‍ മുത്തലിബ്, അമ്മാവന്‍
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
തുവയ്യബ,ഒന്നാം പോറ്റമ്മ
 
 
ഹലീമ ബിന്‍ ത് അബ്ദുള്ള,രണ്ടാം പോറ്റമ്മ
 
 
 
 
അബ്ബാസ് ഇബ്ന്‍ അബ്ദുല്‍ മുത്തലിബ്, അമ്മാവന്‍
 
അബുല്‍ ലഹബ് ഇബ്ന്‍ അബ്ദുല്‍ മുത്തലിബ്, അമ്മാവന്‍
 
അര്‍വാ ബിന്‍ ത് അബ്ദുല്‍ മുത്തലിബ്, അമ്മായി
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മുഹമ്മദ് നബി, അദ്ദേഹം
 
കദീജ, ആദ്യ ഭാര്യ
 
 
ഇബ്ന്‍ അബ്ബാസ്, പിതൃ തുല്ല്യന്‍
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഫാത്തിമ, ജീവിച്ചിരുന്ന ഒരെ ഒരു കുട്ടി
 
അലി, paternal cousin
 
 
 
 
 
ഖാസിം ഇബ്ന്‍ മുഹമ്മദ് (605), ഖദീജ (റ) ഉണ്ടായ ആദ്യ മകന്‍
 
അബ്ദുല്ല ഇബ്ന്‍ മുഹമ്മദ് (615), കദീജയില്‍ ഉണ്ടായ രണ്ടാം മകന്‍
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
സൈനബ് ബിന്‍ ത് മുഹമ്മദ് (629), മകളുടെ വംശീയ പരമ്പരയില്‍ പെട്ട ദത്തെടുത്തതോ അല്ലാത്തതോ ആയ
 
റുകിയ്യ ബിന് ത് മുഹമ്മദ് (624), ഖദീജ (റ) മകളുടെ വംശീയ പരമ്പരയില്‍ പെട്ട ദത്തെടുത്തതോ അല്ലാത്തതോ ആയ
 
ഉസ്മാന്‍ (656), nephew
 
ഉമ്മു കുത്സു ബിന് ത് മുഹമ്മദ് (630), മകളുടെ വംശീയ പരമ്പരയില്‍ പെട്ട ദത്തെടുത്തതോ അല്ലാത്തതോ ആയ
 
സൈദ് ഇബ്ന്‍ മുഹമ്മദ് (627), ദത്തു പുത്രന്‍
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
അലി ഇബ്ന്‍ സൈനബ് (630), പൌത്രന്‍
 
ഉമാമ ബിന്‍ ത് സൈനബ് (685), അലി(റ) നെ കല്ല്യാണം കഴിച്ച പൌത്രി
 
അബ്ദുല്ല ഇബ്ന്‍ ഉസ്മാന്‍ (?)
 
 
 
 
 
 
ഉസാമ ഇബ്ന്‍ സൈദ് (?)
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മുഹ്സിന്‍ ഇബ്ന്‍ അലി (?), disputed
 
ഹസന്‍ ഇബ്ന്‍ അലി
 
ഹുസൈന്‍ ഇബ്ന്‍ അലി
 
ഉമ്മുകുത്സു ഇബ്ന്‍ അലി
 
സൈനബ ബിന്‍ ത് അലി
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
?
 
 
അബു ബക്കര്‍ (അബൂ ബക്കറിന്റെ വംശ പരമ്പര, 634)
 
 
ഉമര്‍
 
 
?
 
 
?
 
 
?
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
സൌദ ബിന്‍ ത് സമ (?)
 
 
ആയിഷ (അബൂ ബക്കറിന്റെ മകള്‍ ആയിശയുടെ വംശ പരമ്പര, ?)
 
 
ഹഫ്സ ബിന്‍ ത് ഉമര്‍ (?)
 
 
സൈനബ് ബിന്‍ ത് കുസൈമ (?)
 
 
ഉമ്മുസല്‍മ ഹിന്ദ് ബിന്‍ ത് അബി ഉമയ്യ (?)
 
 
സൈനബ് ബിന്‍ ത് ജായ്ഷ് (?)
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
?
 
 
?
 
 
?
 
 
?
 
 
?
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ജുവൈരിയ ബിന്‍ ത് ഹാരിസ് (?)
 
 
റം ല ബിന്‍ ത് അബി സുഫ് യാന്‍ (ഉമ്മു ഹബീബ) (?)
 
 
സഫിയ്യ ബിന്‍ ത് ഹുയയ്യ് (?)
 
 
മൈമൂന ബി ന്‍ ത് അല്‍ -ഹാരിസ് (?)
 
 
മാരിഅ അല്‍-ഖിബ്തിയ്യ
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഇബ്രഹിം ഇബ് ന്‍ മുഹമ്മദ്
 
 

പുറത്തേയ്ക്കുള്ള കണ്ണികള്‍

PROPHET MUHAMMED]

ആധാര സൂചിക

  1. http://comp.uark.edu/~muslim/publications/Ar-Raheeq%20Al-Makhtum.pdf
  2. http://www.yourdictionary.com/library/islam.html
  3. Dan McCormack. Online Etymology Dictionary. Douglas Harper. ശേഖരിച്ചത് August 14, 2006.
  4. There are reports of other Arabs before Muhammad who were named "Muhammad"(e.g. Ibn Sa'd). Welch (cf. "Muhammad", "Encyclopedia of Islam") accepts usage of the name "Muhammad" among Arabs but also points out that these reports have a tendentious nature. For example Ibn Sa'd's report has the heading, "Account of those who were named Muhammad in the days of the jahilliyaPre-Islamic Arabia in the hope of being called to prophethood which had been predicted."
  5. Ernst (2004), p.80
  6. 6.0 6.1 ഡോ.പി., മുഹമ്മദ് സാലി (1988). അറബികളും തമോകാലഘട്ടവും. തിരുവനന്തപുരം: അബു ജബീര്‍ പബ്ലീഷേര്‍സ്. 
  7. http://muhammad.net/j/index.php?option=com_content&task=view&id=129&Itemid=38
  8. http://muhammad.net/j/index.php?option=com_content&task=view&id=56&Itemid=38
  9. മുഹമ്മദ് (1989). അറബികളുടെ ചരിത്രം. തിരുവനന്തപുരം: കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. ISBN SIL- 1491. 
  10. അഹ്മദ് കബീറിന്റെ ‘കേരള മുസ്ലിം ചരിത്രം’
  11. The Meaning of the Holy Quran, English Translation by Mohammed Marmaduke Pickthall, Introduction
  12. Muhammad is but a messenger, messengers (the like of whom) have passed away before him. Will it be that, when he dieth or is slain, ye will turn back on your heels? He who turneth back does no hurt to Allah, and Allah will reward the thankful- വിശുദ്ധ ഖുര്‍ആന്‍‍, സൂറ മൂന്ന്, വാക്യം 144, Mohammed Marmaduke Pickthall-ന്റെ English പരിഭാഷയില്‍ നിന്ന്
  13. മൈക്കല്‍ എച്ച് ഹാര്‍ട്ട്The 100 - A Ranking of the Most Influential Persons in History
  14. Stillman, Norman (1979). The Jews of Arab Lands: A History and Source Book, p. 236, Philadelphia: Jewish Publication Society of America. ISBN 0-8276-0116-6.
  15. "Mohammed and Mohammedanism", Catholic Encyclopedia, 1913
  16. Translated by MEMRI.

ഇസ്ലാമിലെ പ്രവാചകര്‍
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായില്‍ ഇസ് ഹാഖ് യഹ്ഖൂബ് യൂസുഫ് അയ്യൂബ് ശുഐബ് Mosque.svg
മൂസാ ഹാറൂണ്‍ ദുല്‍ കിഫ്‌ലി ദാവൂദ് സുലൈമാന്‍ ഇല്യാസ് അല്‍ യസഹ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ് നബി


"http://ml.wikipedia.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം