ഇബ്രാഹിം
ഇസ്ലാമിലെ പ്രധാനപ്പെട്ട ഒരു പ്രവാചകനാണ് ഇബ്രാഹിം നബി(അറബിക്: ابراهيم, ഹീബ്രു: אַבְרָהָם) . ബൈബിൾ ഈ പ്രവാചകനെ അബ്രഹാം എന്ന് വിളിക്കുന്നു. (ജനനം:1900 ബി.സി.ക്കും 1861 ബി.സി.ക്കുമിടയിൽ മരണം:1814 ബി.സിക്കും 1716 ബി.സികുമിടയിൽ[അവലംബം ആവശ്യമാണ്]). ആസർ ആണ് ഇബ്രാഹിമിന്റെ പിതാവ്. പ്രവാചകനായ ഇസ്മയിൽ ഇബ്രാഹിം നബിയുടെ മൂത്തപുത്രനാണ്. "പ്രാവാചകന്മാരുടെ പിതാവ്" എന്നാണ് ഇബ്രാഹിം അറിയപ്പെടുന്നത്. "ഖലീലുല്ലാഹ്" (അല്ലാഹുവിന്റെ സുഹൃത്ത്) അല്ലെങ്കിൽ "ബ്റാഹീം" എന്നാണ് ഇബ്രാഹിം നബിയെ വിശേഷിപ്പിക്കാറ്. മുസ്ലിമായ ഇബ്രാഹിമിനെ ഋജുമാനസനായിട്ടാണ്(ഹനീഫ്) ഇസ്ലാം പരിചയപ്പെടുത്തുന്നത്. ഇസ്ലാം മതവും ക്രിസ്തുമതവും ജൂതമതവും ഇബ്രാഹിമിനെ പ്രവാചകനായി പരിഗണിക്കുന്നതിനാൽ ഈ മൂന്ന് മതങ്ങളേയും പലപ്പോഴും അബ്രഹാമിക് മതങ്ങൾ എന്നും ചുരുക്കി വിളിക്കാറുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] ഇബ്രാഹിം സ്മരണ
ഇബ്രാഹിം നബിയുടെ വിശ്വാസത്തെ "മില്ലത്തെ ഇബ്രാഹിം"(ഇബ്രാഹിം നബിയുടെ മാർഗ്ഗം) എന്നാണ് ഖുർആനിൽ പറയുന്നത്. ഇബ്രാഹിം നബിയും അദ്ദേഹത്തിന്റെ പുത്രൻ ഇസ്മയിൽ നബിയും ചേർന്നാണ് മക്കയിലെ കഅബാലയം പണിതീർത്തത് എന്ന് ഖുർആൻ പറയുന്നു (അദ്ധ്യായം 2,വചനം:125). ഇസ്ലാമിലെ പഞ്ചസ്തംബങ്ങളിൽ അവസാനത്തെതായ ഹജ്ജ് കർമ്മത്തിലും(മക്കയിലേക്കും വിശുദ്ധ പള്ളിയായ മസ്ജിദുൽ ഹറമിലേക്കുമുള്ള തീർത്ഥാടനം) ഇബ്രാഹിം നബിയുടെ പങ്ക് സുപ്രധാനമാണ്. ഹജ്ജിന്റെ സുപ്രധാന ഭാഗം, ഇബ്രാഹിം നബിയോട് തന്റെ പ്രഥമ പുത്രനെ ബലിയർപ്പിക്കാൻ അല്ലാഹു (ദൈവം) പരീക്ഷണാർത്ഥം കല്പിപ്പിച്ചതിന്റെ സ്മരണ അയവിറക്കുന്നതാണ്. ഇതു കൂടാതെ പിശാച്, ഇബ്രാഹിം നബിയെ മൂന്നു വട്ടം ദൈവമാർഗ്ഗത്തിൽ നിന്ന് വഴിതെറ്റിക്കാൻ നടത്തിയ ശ്രമത്തെയും സ്മരിക്കുന്നു. ഇബ്രഹിമിനെ പിന്തിരിപ്പിക്കാൻ പിശാച് പ്രത്യക്ഷപ്പെട്ട ഈ സ്ഥലങ്ങളിലെ പ്രതീകാത്മകമായ മൂന്ന് തൂണുകളിൽ ഹജ്ജിന്റെ സമയത്ത് വിശ്വാസികൾ കല്ലെറിയുന്നു.
ഇതിനെല്ലാമുപരിയായി ഇബ്രാഹിം നബിയുടെ ഭാര്യ ഹാജറ അനുഭവിച്ച ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും സ്മരണയാണ് ഹജ്ജിന്റെ ഒരു ഭാഗം. മരുഭൂമിയിൽ ദാഹിച്ച് മരണത്തോടടുത്ത തന്റെ പൈതൽ ഇസ്മായിലിനായി വെള്ളം തേടി ഇബ്രാഹിം പത്നി ഹാജറ, "സഫ" , "മർവ" എന്നീ മലഞ്ചെരുവുകൾക്കിടയിൽ ഏഴുപ്രാവശ്യം ഓടിനടന്ന സംഭവത്തെ ഓർക്കുന്നതാണിത്. ഹജ്ജിലെ നിർബന്ധമായ ഈ കർമ്മത്തെ "സഅയ്" (തേടൽ ,അന്വേഷിക്കൽ) എന്നാണ് പറയുക. മർവ എന്ന മലയിൽ നാലാമത്തെ പ്രാവശ്യം എത്തിയപ്പോൾ (രണ്ട് മലകൾക്കിടയിൽ ഏഴുപ്രാവശ്യം പൂർത്തിയാവുമ്പോൾ) ജിബ്‌രീൽ (ഗബ്രിയേൽ) മാലാഖ ഇസ്മയിലിനെ തണലിട്ട് നിൽക്കുന്നതും തന്റെ കുഞ്ഞുപൈതൽ ഇസ്മയിൽ കരഞ്ഞ് കാലിട്ടടിച്ച സ്ഥലത്ത് നിന്ന് ഔരു നീരുറവ വരുന്നതും അവർ കണ്ടു. വരണ്ടുണങ്ങിയ മരുഭൂമിയിലെ ഈ നീരുറവയാണ് അവിടെ ജനങ്ങൾ വന്ന് വാസമുറപ്പിക്കാനും അങ്ങനെ അത് മക്ക എന്ന പട്ടണത്തിന്റെ ഉത്ഭവത്തിനും നിദാനമായത്. "സംസം" എന്ന പേരിലറിയപ്പെടുന്ന ഈ നീരുറവ ഈ സംഭവം നടന്നു നിരവധി നൂറ്റാണ്ടുകൾ കടന്നുപോയിട്ടും ഇന്നും നിലയ്ക്കാതെ തുടരുന്നു.
മുസ്‌ലിംകൾ നിത്യവും അഞ്ചു സമയം നടത്തുന്ന പ്രാർത്ഥനയിലും ഇബ്രാഹിം നബിയുടെ പ്രാധാന്യം ദർശിക്കാനാവും. മുഹമ്മദ് നബിയെ കൂടാതെ ഒരോ സമയത്തെ നമസ്കാരത്തിലും നാലുപ്രാവശ്യം പരാമർശിക്കപ്പെടുന്ന മറ്റൊരു പ്രവാചകൻ ഇബ്രാഹിം മാത്രമാണ്. പ്രവാചകന് രക്ഷയും സമാധാനവും നൽകണമേ എന്ന ദൈവത്തോടുള്ള പ്രാർത്ഥനാസമയത്താണിത്.
[തിരുത്തുക] ഇബ്രാഹിം നബി ഖുർആനിൽ
ഖുർആനിൽ നിരവധി തവണ ഇബ്രാഹിം നബിയെ പരാമർശിക്കുന്നുണ്ട്. എല്ലാവിശ്വാസികളുടെയും ആത്മീയ പിതാവാണ് ഇബ്രാഹിം. ഇബ്രാഹിം ജൂതനോ ക്രിസ്ത്യാനിയോ ബഹുദൈവ വിശ്വാസിയോ അല്ലന്നും നേരായ മാർഗ്ഗത്തിലുള്ള വ്യക്തിയാണെന്നും ഖുർആൻ പറയുന്നു.(ഖുർആൻ 3:67)
“സത്യവിശ്വാസികളേ നിങ്ങൾ കുമ്പിടുകയും സാഷ്ടാംഗം ചെയ്യുകയും നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും നന്മപ്രവർത്തിക്കുകയും ചെയ്യുക നിങ്ങൾ വിജയം പ്രാപിച്ചേക്കാം. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ സമരം ചെയ്യേണ്ട മുറപ്രകാരം നിങ്ങൾ സമരം ചെയ്യുക. അവൻ നിങ്ങളെ ഉത്കൃഷ്ടരായി തെരഞ്ഞെടുത്തിരിക്കുന്നു. മതകാര്യത്തിൽ യാതൊരു പ്രയാസവും നിങ്ങളുടെ മേൽ അവൻ ചുമത്തിയിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്രാഹീമിന്റെ മാർഗ്ഗമത്രെ അത്. മുമ്പും (മുൻവേദങ്ങളിലും) ഇതിലും (ഈ വേദത്തിലും) അവൻ (അല്ലാഹു) നിങ്ങൾക്ക് മുസ്‌ലിംകളെന്ന് പേര് നൽകിയിരിക്കുന്നു. റസൂൽ നിങ്ങൾക്ക് സാക്ഷിയായിരിക്കുവാനും നിങ്ങൾ ജനങ്ങൾക്ക് സാക്ഷികളായിരിക്കുവാനും വേണ്ടി. ആകയാൽ നിങ്ങൾ നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത് നൽകുകയും അല്ലാഹുവെ മുറുകെപിടിക്കുകയും ചെയ്യുക. അവനാണ് നിങ്ങളുടെ രക്ഷാധികാരി. എത്ര നല്ല രക്ഷാധികാരി ! എത്ര നല്ല സഹായി ! “(ഖുർആൻ 22:77-78)
അപ്രത്യക്ഷമാകുന്ന എന്തിനേയും ആരാധിക്കുന്നത് വൃതാവിലാണ് എന്ന നിഗമനത്തിൽ എത്തിയ ഇബ്രാഹീം അങ്ങനെ ഒരു ഏകദൈവ വിശ്വാസിയായിമാറി എന്ന് ഖുർആൻ പറയുന്നു. (ഖുർആൻ 6:76-83)
ചിലർ വിശ്വസിക്കുന്നത് വിഗ്രഹനിർമ്മാതാവായ ആസർ ആണ് ഇബ്രാഹീം നബിയുടെ പിതാവ് എന്നാണ്. എന്നാൽ വേറെചിലർ പറയുന്നത് ആസർ ഇബ്രാഹീ നബിയുടേ അമ്മാവനാണ്;പിതാവ് താരിഖ് ആണ് എന്നാണ്. ഖുർആനിൽ ഉപയോഗിച്ച "അബ്" എന്ന പദം ഒരാളുടെ പിതാവിനെ കുറിക്കാൻ മാത്രമല്ല ചിലപ്പോൾ അവരുടെ ഏറ്റവും അടുത്ത ബന്ധുവിനെ കുറിക്കാനും ഉപയോഗിക്കാറുണ്ട്. വിഗ്രഹാരാധകനായ നംറൂദ് രാജാവുമായി സംവാദത്തിൽ(എന്റെ ദൈവം കിഴക്ക് നിന്ന് സുര്യനെ ഉദിപ്പിക്കുകയും പടിഞാറ് അതിനെ അസ്തമിപ്പിക്കുകയും ചെയ്യുന്നു. താങ്കളുടെ വിഗ്രഹത്തെക്കൊണ്ട് സൂര്യനെ പടിഞ്ഞാറ് നിന്ന് ഉദിപ്പിക്കനും കിഴക്ക് അസതമിപ്പിക്കാനും കഴിയുമോ എന്നതായിരുന്നു ഇബ്രാഹീ നബിയുടെ വെല്ലുവിളി) വിജയിച്ച ഇബ്രാഹീമിനെ തീയിലെറിയാൻ തീരുമാനിക്കുകയായിരുന്നു രാജാവ്. എന്നാൽ ഇബ്രാഹീമിനെ തീയിലെ ചൂടിൽ നിന്ന് ദൈവം അത്ഭുതകരമായി രക്ഷപ്പെടുത്തി(ഖുർആൻ 37:83-98). പ്രസിദ്ധമായ "ഖസസുൽ അൻബിയ" എന്ന ഇബ്‌നു കഥീറിന്റെ ഗ്രന്ഥത്തിൽ ഇബ്രാഹീം നബിയുടെ ജീവിതത്തിന്റെ കൂടുതൽ വിവരങ്ങൾ ഉണ്ട്.
[തിരുത്തുക] ഇബ്രാഹീം നബിയുടെ ത്യാഗം
ഇസ്‌ഹാഖിനെയല്ല ഇസ്മയിലിനെയാണ് ബലിനൽകാൻ അല്ലാഹു ഇബ്രാഹീം നബിയോട് കല്പ്പിച്ചത് എന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്നു. ഇതിനു ഉപോൽബലകമായി ബൈബിൾ പഴയ പുസ്തകത്തിലെ ആദ്യ അദ്ധ്യായം ഉദ്ധരിക്കൂന്നു. അവിടെ ഇസ്‌ഹാഖ്(ഐസക്) എന്നാണ് പേര് പറയുന്നതെങ്കിലും തന്റെ സ്‌നേഹ നിധിയായ ഏക മകനെ ദൈവത്തിനു ബലിനൽകൂ എന്ന് ആവശ്യപ്പെടുന്നുണ്ട്.(Genesis/Bereshit 22:2). ഇവിടെ ഐസക് (ഇസ്‌ഹാഖ്) ഇബ്രാഹീമിന്റെ രണ്ടാമത്തെ മകനായതിനാൽ ഏകമകനെ ദൈവത്തിന് ബലിനൽകൂ എന്ന് ആവശ്യപ്പെട്ടത് ഇസ്മയിലിനെയാണ് എന്ന് മുസ്ലിംകൾ വാദിക്കുന്നു.
ഇബ്രാഹീമിന്റെ സ്വപനദർശനം ദൈവത്തിന്റെ ഒരു പരീക്ഷണവും ദൈവത്തിനു നൽകിയ 'വാഗ്ദാനത്തിനത്തിന്റെ' പൂർത്തീകരണവുമായിരുന്നു എന്ന് മുസ്‌ലിംകൾ വിശ്വസിക്കൂന്നു. ഇബ്രാഹീം തന്റെ സ്വപ്നദർശനത്തിന്റെ കാര്യം മകൻ ഇസ്മയിലിനോട് പറഞ്ഞപ്പോൾ അദ്ദേഹം സർവാത്മനാ അത് സ്വീകരിക്കുകയും ദൈവത്തിന്റെ കല്പന പൂർത്തീകരിക്കേണ്ടതിന്റെ കാര്യം പിതാവ് ഇബ്രാഹീമിനെ ബോധ്യപ്പെടുത്തുകയുമാണുണ്ടായത്. ഏറെനാൾ ഒരു കുഞ്ഞിക്കാലിനായി കൊതിച്ച ഇബ്രാഹീമിനും, മകൻ ഇസ്മയിലിനുമുള്ള ദൈവത്തിന്റെ ഒരു പരീക്ഷണമായിരുന്നു ഇത്. ശൈതാൻ (പിശാച്) ഇരുവരെയും ദൈവിക തീരുമാനം നടപ്പിലാക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ വന്നെങ്കിലും പിശാചിനെ കല്ലെടുത്തെറിഞ്ഞ് അവർ പ്രതികരിച്ചു. ഈ സ്മരണ അയവിറക്കിക്കൊണ്ടാണ് ഹജ്ജിലെ ഒരിനമായ ജംറയിലെ കല്ലേറ്. ഇബ്രാഹീമിനെയും ഇസ്മയിലിനെയും വഞ്ചിക്കാൻ കഴിയാതിരുന്ന പിശാച് പിന്നെ പോയ്ത് ഇബ്രാഹീമിന്റെ പത്നിയും ഇസ്മയിലിന്റെ മാതാവുമായ ഹാജറയുടെ അടുത്തേക്കായിരുന്നു. എന്താണ് സംഭവിച്ചെതെന്ന് പിശാച് ഹാജറയോട് പറഞ്ഞപ്പോൾ അവർ അത് വിശ്വസിച്ചില്ല. അല്ലാഹുവിന്റെ കല്പന നടപ്പിലാക്കുന്നതിൽ ഇബ്രാഹിം വിശ്വസിക്കുന്നു എന്നു ശൈതാൻ ഹാജറയോട് പറഞ്ഞപ്പോൾ അവർ പ്രതികരിച്ചു. "ദൈവേച്ഛയാണങ്കിൽ ദൈവേച്ഛ നടക്കെട്ടെ" . അവരുടെ വിശ്വാസം പിശാചിനെ തള്ളികളഞ്ഞുകൊണ്ടുള്ളതായതിനാൽ ഒടുവിൽ മകനെ ബലി നൽകുന്നതിൽ നിന്നും ദൈവം തടയുകയും പകരം ഒരു ആടിനെ ബലിയറുക്കാൻ നൽകുകയും ചെയ്തു. ഇബ്രാഹീ നബി അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള ദൈവിക പരീക്ഷണങ്ങളായിരുന്നു ഈ സംഭവങ്ങൾ എല്ലാം. മുസ്ലിംകൾ ആഘോഷിക്കുന്ന ഈദുൽ അദ്‌ഹ ഈ സംഭവത്തെ സ്മരിച്ചുകൊണ്ടുള്ളതാണ്.
[തിരുത്തുക] അവലംബം
- The Story of the Prophet Ibrahim & His Wife Hajar
- The Story of Ibrahim's Sacrifice
- Ibrahim
- The Story of Ibrahim (Abraham). The same page is also available at [1]