ഹജ്ജ്
ഖുർആനും പ്രവാചകചര്യയും നിർദ്ദേശിച്ച മാതൃകയിൽ മുസ്ലിംങ്ങൾ മതപരമായ അനുഷ്ഠാനമായി ദുൽഹജ്ജ് മാസം 8 മുതൽ 12 വരെ മക്കയിലേക്ക് നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളെയുമാണ് ഹജ്ജ് എന്ന് പറയുന്നത് . വർഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്.[1]ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ അഞ്ചാമത്തെതായാണ് ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്.[2]. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും അള്ളാഹുവിനുള്ള കീഴ്പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു.[3] കഅബ പണിത ഇബ്രാഹിം നബി (അബ്രഹാം), ഭാര്യ ഹാജറ (ഹാഗർ), അവരുടെ മകൻ ഇസ്മാഇൽ (ഇശ്മായേൽ) എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ് ഹജ്ജിലെ കർമ്മങ്ങൾ.
ഇബ്രാഹിം, ഇസ്മായിൽ എന്നിവരാണ് അള്ളാഹുവിന്റെ കല്പ്പന അനുസരിച്ച് കഅബ നിർമ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. [4] ആദ്യത്തെ നബിയായ ആദം നബിയാണ് കഅബ സ്ഥാപിച്ചതെന്നും, ഇത് മണലിൽ പൂണ്ടുകിടന്നയിടത്താണ് ഇബ്രാഹിം നബി കഅബ പുനഃസ്ഥാപിച്ചതെന്നും വിശ്വാസമുണ്ട്. കാലക്രമേണ കഅബ വളരെ പ്രസിദ്ധമായ ആരാധനാലയമായിത്തീരുകയും വിശ്വാസികൾ അവിടെ ദർശനം നടത്താനെത്തുകയും ചെയ്തിരുന്നു. [5]ജാഹിലിയ്യ(തമോ) കാലഘട്ടത്തിൽ ഇവിടെ പലതരം ആരാധനകൾ നടന്നിരുന്നു. പലരും കൊണ്ടുവന്നിരുന്ന വിഗ്രഹങ്ങളും അവിടെ സ്ഥാപിക്കപ്പെട്ടിരുന്നു. സംസം കിണറിൽ നിന്നും എപ്പോഴും ജലം ലഭിച്ചിരുന്നതിനാൽ മക്ക ഒരു തിരക്കുള്ള നഗരമായി. ജനങ്ങൾ ബഹുദൈവ വിശ്വാസികളാവുകയും വിവിധ ദൈവങ്ങളെയും ആത്മാക്കളെയും ആരാധിക്കാൻ തുടങ്ങുകയും ചെയ്തു. കഅബാലയത്തിനുള്ളിലെ ധാരാളം വിഗ്രഹങ്ങൾ അവർ ആരാധിച്ചുകൊണ്ടിരിന്നു.[4][5] എന്നാൽ പ്രവാചകനായ മുഹമ്മദ് കഅബ പുതുക്കിപ്പണിയുകയും അവിടെ സ്ഥാപിച്ച വിഗ്രഹങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ആദം നബി മുതൽ അന്ത്യ പ്രവാചകൻ മുഹമ്മദ് നബിയിൽ വരെ വിശ്വസിക്കുന്നവർക്ക് മാത്രമായിട്ടെന്ന് പ്രഖ്യാപിച്ച് അത് തുറന്നുകൊടുക്കുകയും ചെയ്തു.
കഴിവും സമ്പത്തുമുള്ള ഓരോ മുസ്ലീമും ജീവിതത്തിൽ ഒരിക്കലെങ്കിലും ഹജ്ജ് ചെയ്തിരിക്കണം എന്ന് നിർബന്ധമാണ് [6]. അറബിമാസം ദുൽഹിജ്ജ് 8 മുതൽ 12 വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ. ഇസ്ലാമിക്ക് കലണ്ടറും ഗ്രിഗോറിയൻ കലണ്ടറും തമ്മിൽ 11 ദിവസത്തോളം വ്യത്യാസമുള്ളതിനാൽ ഹജ്ജ് അനുഷ്ഠിക്കപ്പെടുന്ന ദിവസങ്ങൾ ഇംഗ്ലീഷ് കലണ്ടർ പ്രകാരം വ്യക്തമായി പറയാൻ സാധിക്കില്ല, എങ്കിലും 21 നൂറ്റാണ്ടിന്റെ ആദ്യത്തിൽ നവംബർ-ജനുവരി മാസങ്ങളിലായിട്ടാണു ഹജ്ജ് കടന്നു വരാറ്.
ഉള്ളടക്കം |
[തിരുത്തുക] പേരിനു പിന്നിൽ
ഹജ്ജ് (അറബി:حج) എന്ന അറബി പദത്തിന് ഒരു പ്രത്യേക സ്ഥലത്തേക്ക് യാത്ര പോവുക എന്നാണ് ഭാഷാർഥം[7]. ഹിജ്ജ് എന്നും ഉച്ചരിക്കാറുണ്ട്. ഹജ്ജ്(ഉംറ) ചെയ്യുന്നവരെ ഹജ്ജി എന്ന് വിളിക്കുന്നു. ഹജ്ജ് ചെയ്തവരെ, കേരളത്തിൽ അപൂർവ്വമായി പേരിന്റെ കൂടെ ഹാജി എന്ന് വിളിച്ച് വരുന്നു.
[തിരുത്തുക] ഐതിഹ്യങ്ങൾ
ക്രിസ്തുവിന് 2000 വർഷം മുൻപ് ഏബ്രഹാമിന്റെ കാലത്തേ ഹജ്ജ് അനുഷ്ഠാനം നടന്നിരുന്നു എന്ന് ഐതിഹ്യം ഉണ്ട്. ജിബ്രീൽ (ഗബ്രിയേൽ) മാലാഖയാണ് സംസമിലെ വെള്ളം ഇബ്രാഹീമിന്റെ (അബ്രഹാം) മകനായ ഇസ്മായേലിന് കാണിച്ചു കൊടുത്തതും, തീർത്ഥാടനത്തിന്റെ കർമ്മങ്ങൾ പഠിപ്പിച്ചതും എന്നാണ് പൊതുവേയുള്ള ഐതിഹ്യം.[8]. ഹജ്ജിന്റെ ഐതിഹ്യം ഇബ്രാഹീം നബിയുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. അല്ലാഹു ഇബ്രാഹീം നബിയോട് മക്കയിൽ കഅ്‌ബ പുതുക്കി നിർമ്മിക്കാൻ നിർദ്ദേശിച്ചു എന്നാണ് വിശ്വാസം[9]. അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം ഇബ്രാഹീം നബി മക്കയിലേക്ക് കുടുംബസമേതം യാത്ര പോയ സമയത്തായിരുന്നു ഈ നിർദ്ദേശം[10]. ഇബ്രാഹീം നബിക്ക് കഅബയുടെ സ്ഥാനം സൗകര്യപ്പെടുത്തിക്കൊടുത്തുവെന്നും, അപ്രദക്ഷിണം (ത്വവാഫ്) ചെയ്യുന്നവർക്കും പ്രാർഥിക്കുന്നവർക്കും വേണ്ടി കഅബ ശുദ്ധമാക്കിവെക്കണമെന്നും ജനങ്ങൾക്കിടയിൽ തീർത്ഥാടനത്തെ പറ്റി വിളംബരം ചെയ്യണമെന്നും നിർദ്ദേശം നൽകിയതായും ഖുർആനിലെ ഹജ്ജ് എന്ന അധ്യായത്തിലെ 26 മുതൽ 27 വരെയുള്ള സൂക്തങ്ങളിൽ പറയുന്നുണ്ട് [11]
കഅബ നിർമ്മിച്ചത് ആദം നബിയാണെന്നു വിശ്വസിക്കപ്പെടുന്നുവെങ്കിലും, ആദം നബിയ്ക്കു മുൻപേ ആ കെട്ടിടം അവിടെയുണ്ടായിരുന്നതായി അഭിപ്രായപ്പെടുന്നവരും ഉണ്ട്. സ്വർഗ്ഗത്തിലെ ബൈത്തുൽ മഅമൂർ എന്ന കെട്ടിടത്തിന്റെ മാതൃകയിലാണ് അത് പണികഴിപ്പിക്കാൻ അല്ലാഹു നിർദ്ദേശിച്ചതെന്നും വിശ്വസിക്കുന്നുണ്ട്.[12] [13].
[തിരുത്തുക] സംസം
ഇബ്രാഹിം നബിയുടെ മകൻ ഇസ്മായിൽ നബിയുടെ പാദസ്പർശമേറ്റ് മരുഭൂമിയിൽ നിന്നും പൊട്ടി വന്ന ഉറവയാണ് സംസം എന്നാണ് ഐതിഹ്യം. ഈ നീരുറവക്കടുത്തായി മൈലുകളോളം മറ്റു ജലാശയങ്ങളോ കിണറുകളോ ഇല്ല. ത്വവാഫിനു ശേഷം സംസം വെള്ളം കുടിക്കുന്നത് നബിചര്യയാണ്. ഹജ്ജ് കർമ്മത്തിനു വരുന്നവർ എല്ലാ കാര്യങ്ങൾക്കും ആശ്രയിക്കുന്നത് ഇതേ കുളത്തെയാണ്. പലരും ഇതിലെ വെള്ളം ശേഖരിച്ച് സ്വന്തം നാടുകളിലേക്ക് കൊണ്ടു പോകാറുണ്ട് എങ്കിലും ഈ കിണറിനെ ആരാധിക്കുന്ന ശീലം ഇല്ല.വിമാന മാർഗ്ഗം സൗജന്യമായി ഈ തീർഥം കൊണ്ടു പോകാം.ചൂടാക്കുമ്പോൾ സംസം വെള്ളം നിറ വ്യത്യാസം വരാറുണ്ട്. സംസം വെള്ളത്തെ കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.[14]
[തിരുത്തുക] ഹജറുൽ അസ്‌വദ്
കഅബയുടെ ആരംഭം മുതൽക്ക് തന്നെ കഅബയുടെ ഒരു മൂലയിൽ സൂക്ഷിച്ചു പോരുന്ന അതിപുരാതനമായ ഒരു കറുത്ത കല്ലാണ് ഹജറുൽ അസ്‌വദ്(Arabic:حجر الأسود) (കറുത്ത കല്ല്). ഓരോ ത്വവാഫിന്റെയും സമയത്തും ഹജറുൽ അസ്‌വദ് ചുംബിക്കലും അതിനു കഴിയാത്തവർ കൈകൊണ്ട് ആംഗ്യം കാണിച്ച് ആ കൈ ചുംബിക്കുകയും ചെയ്യുന്നത് സുന്നത്താണെന്ന് അഥവാ പുണ്യമാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. സ്വർഗ്ഗത്തിൽ നിന്നിറക്കിയ കല്ലാണ് ഹജറുൽ അസ്‌വദ് എന്ന് മുസ്ലിംകൾ വിശ്വസിക്കുന്നു. [15] ഈ കല്ലുമായി ബന്ധപെട്ട് ഖലീഫ ഉമറിന്റെ വാചകങ്ങൾ ശ്രദ്ധേയമാണ്.
| “ | കല്ലേ നീ വെറുമൊരു കല്ലാണ്, എന്റെ പ്രവാചകൻ ചുംബിക്കാൻ പറഞ്ഞത് കൊണ്ടു മാത്രമാണ് ഞാൻ നിന്നെ ചുംബിക്കുന്നത് | ” |
[തിരുത്തുക] ചരിത്രം
ഇബ്രാഹിം നബി ദൈവ കല്പനപ്രകാരം സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന കഅബയിൽ അദ്ദേഹത്തിന്റെ കാലശേഷം ജനങ്ങൾ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കാൻ തുടങ്ങി. വിഗ്രഹാരാധനയെ എതിർത്തിരുന്ന ഇബ്രാഹിം നബിയുടേയും, പുത്രൻ ഇസ്മാഈലിന്റേയും വിഗ്രഹങ്ങളെയും അവർ ആരാധിച്ചിരുന്നു എന്ന് കരുതപ്പെടുന്നു. ചിറകുകൾ ഉള്ള മനുഷ്യനെ വരെ അവർ ആരാധിച്ചു. ഓരോ ആവശ്യത്തിന് ഓരോ ദൈവങ്ങൾ എന്ന നിലയിൽ 300ഓളം ബിംബങ്ങൾ ഉണ്ടായിരുന്നത്രെ. ദൈവവിശ്വാസികളായിരുന്നെങ്കിലും അവർ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുകയോ ഒരു പ്രവാചകനെ വിശ്വസിക്കുകയോ ചെയ്തിരുന്നില്ല. ഹുബ്‍ല്, ലാത്ത, ഉസ്സ (Uzzā), മനാത്ത തുടങ്ങിയ ദൈവങ്ങൾ ആയിരുന്നു പ്രധാനികൾ. ലാത്ത, ഉസ്ന, മനാത്ത തുടങ്ങിയവർ അവരുടെ മുൻ തലമുറയിൽ പെട്ട അല്ലാഹുവിനെ വഴിപ്പെട്ടു ജീവിക്കുന്ന മനുഷ്യരായിരുന്നു. [16]അങ്ങനെ ബിംബാരാധനയും സാംസ്കാരിക മൂല്യതകർച്ചയുമായി അറബികൾ ധാർമ്മികമായി അധഃപതിച്ച കാലമായിരുന്നു തമോകാലഘട്ടം എന്നറിയപ്പെടുന്നത്.[17] പിന്നീട് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രവാചകനായ മുഹമ്മദ് നബിയുടെ മെക്കയിലേക്കുള്ള തിരിച്ചുവരവും കഅബയുടെ പുനരുജ്ജീവനവുമാണ്. ക്രി.വ. 630 (ഹിജ്ര 8) മെക്കയിൽ നടന്ന രക്തച്ചൊരിച്ചിലില്ലാത്ത യുദ്ധത്തിനു ശേഷം മുഹമ്മദ് നബിയും അദ്ദേഹത്തീന്റെ മാതുലനായ അബൂ താലിബും ചേർന്ന് കഅബയിൽ പ്രവേശിച്ച് അവിടെ ഉണ്ടായിരുന്ന ബിംബങ്ങൾ എല്ലാം നിർമ്മാർജ്ജനം ചെയ്തു.
[തിരുത്തുക] ഹജ്ജിന്റെ കർമ്മങ്ങൾ
സാധാരണ ഹജ്ജ് സംഘങ്ങളിലൂടെയും സ്വന്തമായും ഹജ്ജിനു പോവാറുണ്ട്. ഹജ്ജിനു പോവാൻ പ്രത്യേക ഹജ്ജ് വിമാനങ്ങൾ തന്നെ നിലവിലുണ്ട്. കപ്പൽ മാർഗ്ഗവും ഹജ്ജിനു പോവാൻ പല രാജ്യങ്ങളിലും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കരയടിക്കാത്ത 2 കഷ്ണം തുണി കൾ ധരിച്ചു കൊണ്ടാണ് പുരുഷന്മാർ ഹജ്ജിനു പോവുന്നത്. ഇതിൽ ഒന്ന് ഉടുക്കുകയും മറ്റൊന്ന് പുതക്കുകയും ചെയ്യുന്നു. ഇത് ത്വവാഫിന്റെ സമയത്ത് പൂണൂൽ ധരിക്കുന്നത് പോലെ ധരിക്കും. അതു പോലെ കെട്ടു പിണയാത്ത പാദരക്ഷകളും ധരിക്കണം. സ്ത്രീകൾ അവരുടെ സാധാരണ ഹിജാബ് ധരിച്ചാൽമതി (മുൻ കയ്യും മുഖവും ഒഴികെയുള്ള ഭാഗങ്ങൾ മറയുന്ന രൂപത്തിൽ). അവിടെ ഇഹ്റാം കെട്ടുന്നതോടു കൂടീ രാജാവും പ്രജയും എല്ലാം തുല്യമായി. ഇഹ്റാം കെട്ടുന്നതോടു കൂടി ഹജ്ജിൽ പ്രവേശിച്ചു. ഹജ്ജിൻ ഇഹറാം കെട്ടിയാൽ പിന്നെ നഖം മുറിക്കാനോ മുടി കളയാനോ വേട്ടയാടാനോ പാടില്ല. ഹജ്ജിന്റെ കർമ്മങ്ങൾ താഴെ പറയുന്നവ ആണു[18]:
- നിശ്ചിത മീകാത്തുകളിൽ വെച്ച് ഇഹ്റാം ചെയ്യുക.[19]:
- കഅബയെ ഏഴു പ്രാവശ്യം പ്രദക്ഷിണം വെക്കുക.
- ഘനവടിവുള്ള ഈ കെട്ടിടത്തെ മുൻ നിർത്തി പ്രാർഥിക്കുക.
- കഴിയുന്നവർ ഹജറുൽ അസ്വദ് ചുംബിക്കുക.
- സഫാ മർവ്വ കുന്നുകൾക്കിടയിൽ ഓടുക.
- സംസം വെള്ളം കുടിക്കുക.[അവലംബം ആവശ്യമാണ്]
- അറഫയിൽ പോയി ഭജനമിരിക്കുക.
- മുസ്ദലിഫയിൽ പോയി കല്ലുകൾ ശേഖരിക്കുക.
- മിനയിൽ പോയി രാപ്പാർക്കലും പിശാചിനെ[അവലംബം ആവശ്യമാണ്] (സ്തൂപത്തെ / ഇപ്പോൾ മതിൽ) കല്ലെറിയൽ.
- തല മുണ്ഡനം ചെയ്യുക.
- മൃഗങ്ങളെ ബലി നൽകുക.
- അവസാനം ഈദുൽ അദ്ഹ[അവലംബം ആവശ്യമാണ്] ആഘോഷിക്കുക.
2007-ൽ ഇരുപതു ലക്ഷം ജനങ്ങൾ ഈ വാർഷിക തീർഥാടനത്തിൽ പങ്കു കൊണ്ടു [20]. അമിതഭക്തി കൊണ്ടും മറ്റും തിക്കും തിരക്കും നിയന്ത്രിക്കൽ നിയന്ത്രണാതീതമാവാറുണ്ട്. ഹജറുൽ അസ്‌വദിൽ ചുംബിക്കുക നിർബന്ധമില്ലെങ്കിലും ഒരോ പ്രദക്ഷിണത്തിലും ഹജറുൽ അസ്‌വദിനെ ചുംബിക്കുന്നത് കൂടുതൽ തിരക്ക് സൃഷ്ടിക്കും. മിനയിലെ കല്ലേറും ബുദ്ധിമുട്ടേറിയ കർമ്മമാണ്. 2004ൽ സൗദി സർക്കാർ മിനയിലെ കല്ലെറിയുന്ന ജംറകൾ കൂടുതൽ വിശാലമാക്കി പുതുക്കി പണിതു.[21] [22] എങ്കിലും പലകാരണങ്ങളാൽ ദുരന്തങ്ങളിൽ ആളുകൾ മരിക്കാറുണ്ട്. “ശാന്തനും അച്ചടക്കം പാലിക്കുന്നവനും ദയയുള്ളവനും ആയിരിക്കുക നിർവ്വീര്യമാക്കുന്നവനാവരുത്“ എന്ന് സൗദി അറേബ്യയുടെ ഹജ്ജ് വെബ്സൈറ്റിൽ ആഹ്വാനം ചെയ്യുന്നു.[23].
[തിരുത്തുക] അനുഷ്ഠാനങ്ങൾ
ഹജ്ജിനു വരുന്നവർ ഒരു കൂട്ടം കർമ്മങ്ങൾ ഇബ്രാഹിം നബിയുടെയും ഭാര്യ ഹാജറാ ബീവിയുടെയും ജീവിതത്തിന്റെ പ്രതികാത്മകമായി നിർവ്വഹിക്കുന്നു. തീർത്ഥാടകർക്കു തങ്ങുന്നതിന് സൗദി ഭരണകൂടം മിനയിൽ ആയിരക്കണക്കിനു തമ്പുകൾ വർഷം തോറും സജ്ജീകരിക്കുന്നുണ്ട്[24].
[തിരുത്തുക] തവാഫ്
ഹജ്ജിന്റെ ആദ്യ ദിവസം അഥവാ അറബിമാസത്തിലെ അവസാന മാസമായ ദുൽഹിജ്ജ് 8ന് തീർത്ഥാടകർ അവരുടെ ആദ്യ തവാഫ് അഥവാ അപ്രദക്ഷിണം 7 പ്രാവശ്യം നിർവ്വഹിക്കും.[25].പുരുഷന്മാർ ആദ്യം 3 പ്രദക്ഷിണം ധൃതികൂടുന്നരീതിയിലുള്ള കാല് വെപ്പുകളോടെ നടക്കും. ഓരോ ചുറ്റലിലും കറുത്തകല്ലിൽ (ഹജറുൽ അസ്വദ്) ചുംബിക്കണമെന്നതാണ് ആചാരമെങ്കിലും ഇത് നിർബന്ധമില്ല.
[തിരുത്തുക] സഇയ്യ്
തവാഫിനു ശേഷം സഫാമർവ്വക്കിടയിൽ 7 പ്രാവശ്യം തീർത്ഥാടകർ ഓടും. സഫ മുതൽ മർവ്വ വരെയാണ് ഒരു ഓട്ടം കണക്കാക്കുന്നത്.പഴയകാലത്ത് ഇത് പള്ളിക്ക് പുറത്തായിരുന്നു. ഇപ്പോൾ ഇത് മസ്ജിദ് ഹറമിനുള്ളിലാവുന്ന രൂപത്തിൽ പുനർനിർമ്മിച്ചിരിക്കുന്നത്.സഫാ മുതൽ മർവ്വ വരെ ഓടേണ്ടതില്ല. ഇടക്ക് 2 പച്ച തുണികളും പച്ച ട്യൂബ് ലൈറ്റും പച്ച വരകളും ഉണ്ട്.ശരിക്കും ഓടേണ്ടതില്ല. നടത്തമല്ല ഓട്ടമാണ് എന്ന് മനസ്സിലാക്കത്തക്കവിധം ഓടിയാൽ മതി. സ്ത്രീകൾ ഓടേണ്ടതില്ല.സംസം വെള്ളം പള്ളികളിലെ ഏതു ഭാഗത്തും ശീതീകരിച്ചതും അല്ലാത്തതും ലഭ്യമായിരിക്കും.
[തിരുത്തുക] അറഫാത്ത്
അടുത്ത ദിവസം ദുൽഹിജ്ജ് ഒൻപതിന് മിനയിലെ അറഫാ മൈതാനിയിലേക്ക് പുറപ്പെടും. അറഫാ സംഗമം ആണു ഹജ്ജിന്റെ മുഖ്യ ആചാരം. ഇവിടെ വെച്ചാണ് മുഹമ്മദ് നബി ചരിത്രപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടത്തിയത് എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. സൂര്യാസ്തമയം വരെ പ്രാർത്ഥനയിൽ മുഴുകി വിശ്വാസികൾ അറഫയിൽ തങ്ങും.
[തിരുത്തുക] മുസ്ദലിഫ
സൂര്യാസ്തമയത്തിനു ശേഷം വിശ്വാസികൾ അറഫയുടെയും മിനയുടെയും ഇടയിലുള്ള മുസ്ദലിഫയിലേക്ക് നീങ്ങും. പിശാചിനെ എറിയാനായി 49 കല്ലുകളും ഇതിനിടയിൽ ശേഖരിക്കും. കൂടുതൽ തീർത്ഥാടകരും മിനയിലേക്ക് മടങ്ങുന്നതിനു മുൻപ് മുസ്ദലിഫയിൽ രാപ്പാർക്കും. അന്നാണ് വലിയ പെരുന്നാൾ അഥവാ ഈദുൽ അദ്ഹ ആചരിയ്ക്കുന്നത്.
[തിരുത്തുക] ജംറകൾ
തീർത്ഥാടകർ ജംറകൾക്ക് നേരെ കല്ലെറിയും.ഓരോരുത്തരും ഏഴു പ്രാവശ്യം കല്ലേറ് നിർവ്വഹിക്കും.ഇത് ഇബ്രാഹിം നബി പിശാചിനു(ഷൈത്വാൻ) നേരെ കല്ലെടുത്ത് എറിഞ്ഞതിന്റെ ഓർമ്മപുതുക്കലായി കണക്കാക്കുന്നു.
[തിരുത്തുക] ഈദുൽ അദ്ഹ
കല്ലേറിനു ശേഷം വരുന്ന കർമ്മമാണ് ഈദ് ഉൽ അദ്‌ഹ. പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മാഈലിനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ഈ ചടങ്ങ്. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിന് ബലി പെരുന്നാൾ(മലയാളത്തിൽ) എന്ന് പേരു വന്നത്.
[തിരുത്തുക] തവാഫ് അൽ-സിയാറ
അന്നേദിവസം തന്നെയോ അതിനടുത്ത ദിവസമോ "തവാഫ് അൽ സിയാറ" എന്നറിയപ്പെടുന്ന കർമ്മം ചെയ്യാനായി മെക്കയിലെ മസ്‌ജിദുൽ ഹറം വീണ്ടും സന്ദർശിക്കുന്നു. തവാഫ് അൽ ഇഫാദാ എന്നും അറിയപ്പെടുന്ന ഈ ചടങ്ങ് അള്ളാഹുവിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനായാണ് ഓരോ തീർത്ഥാടകനും വിനിയോഗിക്കുന്നത്. പത്താം ദിവസം രാത്രി, തീർത്ഥാടകർ മിനായിൽ തന്നെ കഴിയുന്നു.
പതിനൊന്നാം ദിവസം ഉച്ചയ്ക്കു ശേഷവും, അതിനടുത്ത ദിവസവും മിനായിലെ മൂന്നു ജംറകൾക്കും നേർക്ക് ഏഴു കല്ലുകൾ വീതം എറിയേണ്ടതുണ്ട്. 12-ആം ദിവസം സൂര്യാസ്തമയത്തിനു മുൻപേ തന്നെ തീർത്ഥാടകർ മിനായിൽ നിന്നും മെക്കയിലേയ്ക്ക് യാത്ര തുടങ്ങിയിരിക്കണം. അതിനു സാധിക്കാത്തവർ കല്ലെറിയൽ കർമ്മം 13-ആം ദിവസവും നിർവ്വഹിച്ച ശേഷം മാത്രമേ മിനാ വിടാൻ പാടുള്ളൂ.
[തിരുത്തുക] തവാഫുൽ വിദ
മക്ക വിടുന്നതിനു മുൻപ് തീർത്ഥാടകർ വിടവാങ്ങൽ തവാഫ് നിർവ്വഹിക്കും. ഇതാണ് താവാഫുൽ വിദാ
[തിരുത്തുക] മദീന സന്ദർശനം
മദീന സന്ദർശനം ഹജ്ജിന്റെ ഭാഗമല്ല. എങ്കിലും ഹജ്ജിനു പോകുന്നവരിൽ പലരും മദീനയിലെ റൗള ശരീഫും മസ്ജിദുന്നബവിയും സന്ദർശനം നടത്താറുണ്ട്. തീർത്ഥാടനം സുന്നത്തുള്ള മൂന്നു പള്ളികളിലൊന്നാണ് മസ്ജിദുന്നബവി. പ്രവാചകന്റെ വീടിന്റെയും മിമ്പറിന്റെയും (പ്രസംഗപീഠം) ഇടയിലുള്ള സ്ഥലത്തെയാണ് റൗള എന്ന് പറയുന്നത്. പള്ളി വികസിപ്പിച്ചപ്പോൾ ഈ ഭാഗം പള്ളിക്കുള്ളിലാവുകയാണുണ്ടായത്. ഈ സ്ഥലം സ്വർഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്[26]. ഇവിടെ വച്ചുള്ള നമസ്കാരം കൂടുതൽ പുണ്യകരമാണ്. മുഹമ്മദ് നബിയുടെ ഖബർ മസ്ജിദുന്നബവിക്കുള്ളിലാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്.
[തിരുത്തുക] ഖുർആനിൽ ഹജ്ജിനെക്കുറിച്ച് പരാമർശമുള്ള വാക്യങ്ങൾ
|
[തിരുത്തുക] ചിത്രങ്ങൾ
[തിരുത്തുക] ഇതും കൂടികാണുക
[തിരുത്തുക] അവലംബം
- ↑ Atlas of Holy Places, p. 29
- ↑ ഫത് ഹുൽ മുഹീൻ മലയാളം പരിഭാഷ-zഐനുദ്ദീൻ മഗ്ദൂം പൊന്നാനി
- ↑ Dalia Salah-El-Deen, Significance of Pilgrimage (Hajj)
- ↑ 4.0 4.1 http://www.bbc.co.uk/religion/religions/islam/practices/hajj_2.shtml
- ↑ 5.0 5.1 ഡോ.പി., മുഹമ്മദ് സാലി (1988). അറബികളും തമോകാലഘട്ടവും. തിരുവനന്തപുരം: അബു ജബീർ പബ്ലീഷേർസ്.
- ↑ http://www.hajinformation.com/main/c.htm
- ↑ http://www.hajinformation.com/main/f01.htm
- ↑ Freeman-Grenville, Islam: An Illustrated History, p. 28
- ↑ വിശുദ്ധ ഖുർആൻ അദ്ധ്യായം 22 ഹജ്ജ്,സൂക്തം 26
- ↑ http://www.hajinformation.com/main/f0102.htm
- ↑ "വിശുദ്ധ ഖുർആൻ മലയാളം പരിഭാഷ, അദ്ധ്യായം 22 ഹജ്ജ്,സൂക്തം 26 മുതൽ 27 വരെ". http://www.quranmalayalam.com/quran/uni/u22.html, ശേഖരിച്ചത്: 2007-12-07.
- ↑ http://www.dartabligh.org/months/zilhaj/historyofkaaba/index.html
- ↑ Azraqi, Akhbar Makkah, vol. 1, pp. 58-66
- ↑ http://members.tripod.com/alislaah4/moreadvices2/id21.htm
- ↑ SaudiCities - The Saudi Experience. "Makkah - The Holy Mosque:The Black Stone". http://www.saudicities.com/mmosque.htm, ശേഖരിച്ചത്: 2006.
- ↑ "യംഗ് മുസ്ലിംസ് വെബ്‌സൈറ്റ്". http://www.youngmuslims.ca/online_library/books/let_us_be_muslims/ch6top25.html, ശേഖരിച്ചത്: 2008-08-12.
- ↑ ഡോ.പി., മുഹമ്മദ് സാലി (1988). അറബികളും തമോകാലഘട്ടവും. തിരുവനന്തപുരം: അബു ജബീർ പബ്ലീഷേർസ്
- ↑ http://www.vazhi.org/Teachings/Hajjchart.pdf
- ↑ http://www.vazhi.org/Teachings/Hajjchart.pdf
- ↑ http://www.altmuslim.com/a/a/a/as_hajj_begins_more_changes_and_challenges_in_store/
- ↑ BBC NEWS | Middle East | Hundreds killed in Hajj stampede
- ↑ http://thatsmalayalam.oneindia.in/news/2006/01/13/world-haj-stampede.html
- ↑ "Ministry of Hajj information site". hajinformation.com. http://www.hajinformation.com/main/f.htm, ശേഖരിച്ചത്: 2007-08-24.
- ↑ Anisa Mehdi, John Bredar (writers) (2003). "Inside Mecca" (video documentary). National Geographic. http://youtube.com/watch?v=3Y1QirbP0SI&mode=related&search=.
- ↑ Mohamed, Mamdouh N. (1996). Hajj to Umrah: From A to Z. Amana Publications. ISBN 0-915957-54-X.
- ↑ ഇമാം, ബുഖാരി. സ്വഹീഹുൽ ബുഖാരി. "എന്റെ വീടിന്റേയും മിമ്പറിന്റേയുമിടക്കുള്ള സ്ഥലം സ്വർഗ്ഗത്തോപ്പുകളിലെ ഒരു തോപ്പാണ് (2:21:287)"
[തിരുത്തുക] കുറിപ്പുകൾ
- ^ ഖുർ ആനിലെ രണ്ടാം അദ്ധ്യായം സുറത്തുൽ ബഖറയുടെ 128 സൂക്തം വ്യഖ്യാനിച്ച് ഇമാം ദുറുൽ മൻസൂർ അദ്ദേഹത്തിന്റെ ഖുറാൻ വ്യഖ്യാനം 1/316 രേഖപ്പെടുത്തിയിരിക്കുന്നു .നൂഹ് നബിയുടെ കപ്പൽ കഅ്ബയെ 7 പ്രാവ്ശ്യം പ്രദക്സ്ഷിണം വെച്ചു എന്നും ഇതെ ഭാഗത്തു തന്ന്നെ കാണാം.
