ഇസ്‌ലാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(ഇസ്‌ലാം മതം എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നമസ്കാരത്തില്‍ സുജൂദിലുള്ള ഇമാമും മ‌അ്മൂമുകളും (പ്രണാമത്തിലുള്ള നേതൃത്വം നല്‍കുന്നയാളും പിന്തുടരുന്നവരും)

ഇസ്‌ലാം മതം
മുസ്‌ലീം പള്ളി

വിശ്വാസങ്ങള്‍

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാര്‍അന്ത്യനാള്‍

അനുഷ്ഠാനങ്ങള്‍

വിശ്വാസംപ്രാര്‍ഥന
വ്രതംസകാത്ത്തീര്‍ത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ഇബ്‌നു അബ്ദുള്ള
അബൂബക്കര്‍ സിദ്ധീഖ്‌
‌ഉമര്‍ ബിന്‍ ഖതാബ്‌
‌ഉസ്‌മാന്‍ ബിന്‍ അഫ്ഫാന്‍
‌അലി ബിന്‍ അബീ ത്വാലിബ്‌
‌സ്വഹാബികള്‍
‌‌പ്രവാചകന്മാര്‍
അഹ്‌ലുല്‍ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുര്‍ആന്‍നബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകള്‍

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകള്‍

സുന്നിശിയ
സൂഫിസലഫി

പ്രധാന മസ്ജിദുകള്‍

മസ്ജിദുല്‍ ഹറാംമസ്ജിദുന്നബവി
മസ്ജിദുല്‍ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലീം പള്ളികള്‍
ഹിജ്‌റ വര്‍ഷംആഘോഷങ്ങള്‍

ഇതുംകൂടികാണുക

ഹൈന്ദവംക്രിസ്തുമതം
ബുദ്ധമതംജൈനമതം

ഇസ്‌ലാം (അറബിയില്‍: الإسلام; al-'islām, ഇംഗ്ലീഷില്‍: Islam) എന്നത് ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു മതമാണ്‌.ലോകത്ത് ഏറ്റവും വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മതങ്ങളില്‍ ഒന്നാം സ്ഥാനത്താണ് ഇസ്‌ലാം[1][2] ഖുര്‍ആന്‍ ആണ് ഈ മതത്തിന്റെ അടിസ്ഥാനം. എഴാം ശതകത്തിലെ പ്രവാചകന്‍ എന്ന് വിശേഷിപ്പിക്കുന്ന മുഹമ്മദിന്റെ ഉപദേശങ്ങള്‍ മതതത്വങ്ങള്‍ വിശദീകരിക്കുന്നു. ഇസ്‌ലാം എന്നാല്‍ അറബി ഭാഷയില്‍ (اسلام) കീഴടങ്ങുക, സ്വയം അര്‍പ്പിക്കുക എന്നൊക്കെയാണര്‍ഥം. ഏകനായ ദൈവത്തിനു (അറബിയില്‍: ﷲ; മലയാളം: അല്ലാഹ്) മുന്നില്‍ തലകുനിക്കുക, അവന്റെ ആജ്ഞാനുവര്‍ത്തിയാവുക, അവന് മാത്രം സ്വയം അര്‍പ്പിക്കുക എന്നാണ് ഇസ്‌ലാമിന്റെ സാങ്കേതികാര്‍ഥം. അഖിലപ്രപഞ്ചവും സൃഷ്ടിച്ച ഏകനായ ദൈവം മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്ന് മുസ‌്‌ലിംകള്‍ വിശ്വസിക്കുന്നു. ഇസ്‌ലാമിന്‌ 140 കോടി അനുയായികള്‍ ഉണ്ട് എന്നു കണക്കാക്കപ്പെടുന്നു. ഇസ്‌ലാം മതവിശ്വാസികളെ മുസ്‌ലിംകള്‍ എന്നാണ് വിളിക്കപ്പെടുന്നത്‌.

ജിബ്‌രീല്‍ മാലാഖ മുഖേന അല്ലാഹു മുഹമ്മദിന് നല്‍കിയ വേദമാണ് ഖുര്‍‌ആന്‍ എന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ഖുര്‍‌ആനും പ്രവാചകചര്യയുമാണ് ഇസ്‌ലാം മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി കരുതപ്പെടുന്നത്. മുസ്‌ലിംകള്‍ മുഹമ്മദിനെ ഒരു പുതിയ മതത്തിന്റെ സ്ഥാപകനായല്ല കാണുന്നത്. മറിച്ച്, അബ്രഹാം(ഇബ്രാഹിം നബി), മോശ(മൂസ നബി), യേശു(ഈസ നബി), മറ്റു പ്രവാചകര്‍ എന്നിവര്‍ അവതരിപ്പിച്ച ഏകദൈവ വിശ്വാസം പുനസ്ഥാപിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട അവസാനത്തെ പ്രവാചകനായാണ്. അല്ലാഹു അവന്റെ പ്രവാചകന്മാര്‍ വഴി മനുഷ്യന് നല്‍കിയിട്ടുള്ള ചിന്താപരവും കര്‍മപരവുമായ മാര്‍ഗദര്‍ശനം മാത്രം സ്വീകരിക്കുകയും പിന്തുടരുകയും അതിനെ മാത്രം അനുസരിക്കുകയും ചെയ്യുക എന്നതാണ് ശരി എന്ന് മുസ‌്‌ലിംകള്‍ വിശ്വസിക്കുന്നു.

ഇന്ന് ഇസ്‌ലാം മതം ലോകത്തിന്റെ ഏതു ദിക്കിലും പ്രചാരം നേടിയിടുണ്ട്. പ്രധാനമായും മധ്യ-പൂര്‍വ്വ ഏഷ്യയിലും ഉത്തര പശ്ചിമ പൂര്‍വ്വ ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ്. പാക്കിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ന് ഇസ്‌ലാം മതം ഏറെ സ്വീകരിക്കപ്പെട്ടിരിക്കുന്നു. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലും ഇന്ന് വലിയ തോതില്‍ ഇസ്‌ലാം മതം പ്രചരിക്കപ്പെട്ടിട്ടുണ്ട്‌ [അവലംബം ആവശ്യമാണ്].

ഉള്ളടക്കം

നിരുക്തം

ലോകത്ത് മുസ‌്‌ലിംകള്‍ വ്യാപിച്ചിരിക്കുന്നതിന്റെ ചിത്രം

,, ( sīn-lām-mīm) എന്ന ധാതുവില്‍ നിന്നാണ് ഇസ്‌ലാം എന്ന പദം നിഷ്പന്നമായത്. ഇതിന്റെ അര്‍ത്ഥം കീഴടങ്ങുക, സമാധാനം കൈവരുത്തുക എന്നെല്ലാമാണ്. ദൈവത്തിന് കീഴടങ്ങുക എന്നാണ് ഇത് കോണ്ടുദ്ദേശിക്കുന്നത്. [3] സമാധാനം, ശാന്തി, രക്ഷ എന്നൊക്ക അര്‍ഥം വരുന്ന ‘സലാം’ ഇതില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. [4] ഖുര്‍‌ആനില്‍ ‘ഇസ്‌ലാം’ എന്ന പദത്തിന് സാന്ദര്‍ഭികമായി ഏതാനും അര്‍ത്ഥങ്ങള്‍ കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അനുസരണം,കീഴ്വണക്കം,സമാധാനം തുടങ്ങിയവ അവയില്‍ പെട്ടതാണ്. മറ്റു ചില വചനങ്ങളില്‍ ഇതിനെ ഒരു ‘ദീന്‍’ അഥവാ ധര്‍മ്മം ആയാണ് വിശേഷിപ്പിക്കുന്നത്.

വിശ്വാസങ്ങള്‍

ഖുര്‍ആന്‍ എന്ന വിശുദ്ധ ഗ്രന്ഥം മുഹമ്മദ് നബിക്ക് ദൈവത്തില്‍ നിന്നും ലഭിച്ച വേദഗ്രന്ഥമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. ദാവൂദ് നബി (ദാവീദ്), മൂസ നബി (മോശെ), ഈസ നബി (യേശു ക്രിസ്തു) എന്നിവര്‍ ദൈവത്തില്‍ നിന്നുള്ള പ്രവാചകരാണെന്നും അവരുടെ വേദഗ്രന്ഥങ്ങളായ സബൂര്‍ , തൌറാത്ത്, ഇഞ്ചീല്‍ എന്നിവ ദൈവികഗ്രന്ഥങ്ങളായിരുന്നുവെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. പ്രസ്തുത വിശ്വാസം സ്വീകരിക്കാതെ ആരും മുസ്‌ലിംകളാവില്ലെന്നും ഇസ്‌ലാം ഉണര്‍ത്തുന്നു.

ഇസ്‌ലാം അതിന്റെ അടിസ്ഥാന പ്രമാണങ്ങളായി ഖുര്‍‌ആനും പ്രവാചകചര്യയും കണക്കാക്കുന്നു. പ്രവാചകനായ മുഹമ്മദ് നബിക്ക് പ്രവാചകത്വത്തിന്റെ 23 വര്‍ഷക്കാലത്തിനിടക്ക് ദൈവത്തില്‍ നിന്ന് അവതീര്‍ണ്ണമായതാണ് ഖുര്‍ആന്‍. പ്രസ്തുത ഖുര്‍‌ആനിന്റെ വെളിച്ചത്തില്‍ പ്രവാചകന്‍ അനുവര്‍ത്തിച്ച രീതികള്‍, വാക്ക്, പ്രവൃത്തി, അനുവാദം തുടങ്ങിയവ പ്രവാചക ചര്യയായി കണക്കാക്കി ക്രോഡീകരിച്ചിരിക്കുന്ന ഗ്രന്ഥ ശേഖരമാണ് ഹദീഥുകള്‍. പ്രാമാണികമായ നിരവധി ഹദീഥ് ഗ്രന്ഥങ്ങളുണ്ട്. അവയിലൊക്കെയായി പ്രവാചക ചര്യകള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ബുഖാരി, മുസ്ലിം, തിര്‍മിദി, ഇബ്നു മാജ, അഹ്മദ്, നസാഇ,അബൂദാവൂദ് എന്നിവരുടെ ഹദീഥ് ഗ്രന്ഥങ്ങള്‍ കൂടാതെ മുവത്വ, ദാരിമി, കന്‍സുല്‍ ഉമ്മാല്‍ തുടങ്ങി നിരവധി ഹദീഥ് ഗ്രന്ഥങ്ങള്‍ പ്രമാണങ്ങളായിട്ടുണ്ട്.

ഖുര്‍ആന്‍ പ്രകാരം ഒരു മുസ്‌ലിമിന്റെ വിശ്വാസം പൂര്‍ണ്ണമാകുന്നത് അവന്‍ ആറു കാര്യങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുമ്പോഴാണ്. അവ ഇപ്രകാര‌മാണ്:

  1. ദൈവം ഏകനാണെന്ന വിശ്വാസം. (തൗഹീദ്)
  2. ദൈവത്തിന്റെ മലക്കുകളില്‍ (മാലാഖമാര്‍) വിശ്വസിക്കുക. (മലക്കുകള്‍)
  3. ദൈവത്തിന്റെ സകല ഗ്രന്ഥങ്ങളിലും വിശ്വസിക്കുക. (കുതുബ്)[5]
  4. ദൈവം നിയോഗിച്ച സകല പ്രവാചകന്മാരിലുമുള്ള വിശ്വാസം. (റുസ്‌ല്‍)
  5. അന്ത്യദിനത്തില്‍ വിശ്വസിക്കുക. (ഖിയാമ)
  6. ദൈവീക വിധിയിലുള്ള വിശ്വാസം അഥവാ നന്മയും തിന്മയും അല്ലാഹുവിന്റെ മുന്‍ അറിവോട് കൂടിയാണ് എന്ന്‌ വിശ്വസിക്കുക. (ഖദ്‌ര്‍)

[6]

ദൈവം

ഏകദൈവ വിശ്വാസമാണ് (തൗഹീദ്‌) ഇസ്‌ലാമിലെ അടിസ്ഥാന തത്വം. ദൈവത്തിന് അറബി ഭാഷയിലുപയോഗിക്കുന്ന പദമാണ് അല്ലാഹു എന്നത്. അറബി ഭാഷയില്‍ ഈ പദത്തിന് ഒരു ലിംഗരൂപമോ ബഹുവചനരൂപമോ ഇല്ല. അറബി വാക്കായ അല്‍ (the), ഇലാഹ്‌ (ആരാധ്യന്‍) എന്നിവയില്‍ നിന്നാണിത് രൂപപ്പെട്ടത് എന്ന് ഭൂരിപക്ഷം ഭാഷാ പണ്ഡിതരും കരുതുന്നു. മറ്റു ചില പണ്ഡിതര്‍ ഈ വാക്ക് അരാമായ ഭാഷയിലെ ‘അലാഹാ’ എന്ന പദത്തില്‍നിന്നും ഉരുത്തിരിഞ്ഞതാണെന്ന പക്ഷക്കാരാണ്. ഖുര്‍‌ആനില്‍ ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദം അല്ലാഹു എന്നാണ്. അറബ് വംശജരായ ക്രൈസ്തവരും യഹൂദരും അല്ലാഹു എന്നു തന്നെയാണ് ദൈവത്തെ വിളിക്കുന്നത്[7]. ക്രൈസ്തവരും യഹൂദരും ആരാധിക്കുന്ന അതേ ദൈവമായിത്തന്നെയാണ് ഖുര്‍‌ആനില്‍ ദൈവത്തെ പരിചയപ്പെടുത്തുന്നതെങ്കിലും ക്രൈസ്തവരുടെ ത്രിയേകത്വ വിശ്വാസം ഖുര്‍‌ആന്‍ തള്ളിക്കളയുന്നു. അബ്രഹാം, മോശെ തുടങ്ങിയ പ്രവാചകരെപ്പോലുള്ള ഒരു പ്രവാചകനാണ് യേശു, മുഹമ്മദ് തുടങ്ങിയവര്‍ എന്നാണ് ഖുര്‍‌ആന്‍ പഠിപ്പിക്കുന്നത്. ഖുര്‍‌ആനിലെ ഒരു അദ്ധ്യായത്തില്‍ ദൈവത്തെപ്പറ്റി വിശദീകരിക്കുന്നത് ഇപ്രകാരമാണ്: “...ദൈവം ഏകനാണ്, അവന്‍ ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാണ്, അവന്‍ ജന്മം നല്‍കിയിട്ടില്ല, ജനിച്ചിട്ടുമില്ല, അവന് തുല്യനായി ആരും തന്നെയില്ല.”[8]

ഖുര്‍‌ആന്‍

ഖുര്‍‌ആന്‍ ഇസ്‌ലാം മതത്തിലെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥമാണ്.[9] ഖുര്‍‌ആന്‍ പൂര്‍ണ്ണമായും ദൈവ വചനമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. മുഹമ്മദിന് തന്റെ നാല്‍പതാം വയസ്സില്‍ പ്രവാചകത്വം ലഭിക്കുകയും അന്നു മുതല്‍ അദ്ദേഹത്തിന്റെ മരണംവരെയുള്ള ഇരുപത്തിമൂന്ന് വര്‍ഷക്കാലയളവില്‍ വിവിധ സന്ദര്‍ഭങ്ങളിലായി ജിബ്‌രീല്‍(ഗബ്രിയേല്‍) മാലാഖ മുഖേന അവതരിച്ചു കിട്ടിയ ദൈവീക സന്ദേശമാണ് ഖുര്‍‌ആന്‍ എന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. മുഹമ്മദ് ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന്റെ അനുയായികള്‍ ഖുര്‍‌ആന്‍ വചനങ്ങള്‍ എഴുതി വെക്കുകയും മനഃപ്പാഠമാക്കുകയും ചെയ്തിരിന്നു. കല്‍പ്പലകകള്‍, തോല്‍ തുടങ്ങിയ മാധ്യമങ്ങളില്‍ എഴുതി വെച്ചിരുന്ന ഖുര്‍‌ആന്റെ ക്രോഡീകരണം നടന്നത് ഖലീഫ അബൂബക്റിന്റെ കാലത്താണ്.

ഖുര്‍‌ആനില്‍ 114 അദ്ധ്യായങ്ങള്‍ (സൂറത്) ആണുള്ളത്. ആകെ വചനങ്ങള്‍ (ആയത്ത്) 6236 ആണ്. ഖുര്‍ആനിലെ എല്ലാ അദ്ധ്യായങ്ങളും വിഷയമനുസരിച്ചല്ല നാമകരണം ചെയ്തിട്ടുള്ളത് എങ്കിലും ചില അദ്ധ്യായങ്ങള്‍ അതിന്റെ പ്രധാന വിഷയമനുസരിച്ച് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഖുര്‍‌ആനിക വചനങ്ങള്‍ “മക്കയില്‍ അവതരിച്ചത്“, “മദീനയില്‍ അവതരിച്ചത്” എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഖുര്‍‌ആന്റെ വ്യാഖ്യാന ശാസ്ത്രം തഫ്‌സീര്‍ എന്നറിയപ്പെടുന്നു.[10]

കാലാനുസാരേണ നേരത്തെ അവതരിക്കപ്പെട്ട അദ്ധ്യായങ്ങള്‍ (മക്കയില്‍ അവതരിക്കപ്പെട്ടവ) മുസ്‌ലിം സമൂഹത്തിന് നൈതികവും ആത്മീയവുമായ ഉപദേശങ്ങളടങ്ങിയതും പിന്നീടുള്ളവ (മദീനയില്‍ അവതരിക്കപ്പെട്ട) ധാര്‍മ്മികവും സാമൂഹികവുമായ ഉപദേശങ്ങള്‍ ഉള്ളവയുമാണെന്ന്‌ വിവക്ഷിക്കപ്പെടുന്നു.[11]

ഖുര്‍‌ആന്‍ എന്ന അറബി ഭാഷാപദത്തിന്റെ അര്‍ത്ഥം ‘പാരായണം ചെയ്യപ്പെടേണ്ടത്‘ എന്നാണ്. ‘ഖുര്‍‌ആന്‍‘ എന്നതുകൊണ്ട്‌ മുസ്‌ലിംകള്‍ അര്‍ത്ഥമാക്കുന്നത് അറബി ഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന ഖുര്‍‌ആന്‍ വചനങ്ങള്‍ എന്നാണ്.[12] ‘ഖുര്‍‌ആന്‍‘ എന്ന പദം അറബി ഭാഷയില്‍ ആദ്യം ഉപയോഗിക്കപ്പെടുന്നത്‌ ഖുര്‍‌ആനില്‍ത്തന്നെയാണ്.[13]

മലക്കുകള്‍

മലക്കുകളിലുള്ള വിശ്വാസം ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണ്. ‘മലക്‘ എന്ന അറബി പദത്തിന് ‘മാലാഖമാര്‍’ എന്ന്‌ സാമാന്യാര്‍ത്ഥം നല്‍കാമെങ്കിലും ‘ദൂതന്‍’ (മനുഷ്യപ്രകൃതി ഉള്ളതല്ല) എന്ന അര്‍ത്ഥവും കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌. ഖുര്‍‌ആന്‍ പ്രകാരം മലക്കുകള്‍ക്ക് സ്വന്തമായി ചിന്താശേഷിയില്ല. അവ സമ്പൂര്‍ണ്ണമായും ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തികളാണ്.[14] ദൈവത്തിന്റെ ആജ്ഞയനുസരിച്ച് പ്രവാചകന്മാര്‍ക്കും മറ്റും സന്ദേശമെത്തിക്കുക, ദൈവത്തെ സ്തുതിക്കുക, ഒരോ മനുഷ്യരുടെയും കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുക, മനുഷ്യന്റെ കാലാവധിയെത്തുമ്പോള്‍ (മരണസമയത്ത്) ജീവനെടുക്കുക എന്നിവയെല്ലാമാണ് മലക്കുകളുടെ ജോലികളിലുള്‍പ്പെടുന്ന കാര്യങ്ങള്‍. ഇപ്രകാരം പ്രവാചകന്മാര്‍ക്കും ദൈവദൂതന്മാര്‍ക്കും ദൈവിക സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കുന്ന മലക്കാണ് ‘ജിബ്‌രീല്‍’ (ഗബ്രിയേല്‍ മാലാഖ).

പ്രവാചകന്മാര്‍

ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്ന്‌ പ്രവാചകന്മാരിലുള്ള വിശ്വാസമാണ്. ഇസ്‌ലാമിക വിശ്വാസപ്രകാരം പ്രവാചകന്മാര്‍ മനുഷ്യരില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഓരോ പ്രദേശങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും പ്രത്യേകം അയക്കപ്പെട്ട പ്രവാചന്മാരുണ്ട്. ഈ പ്രവാചകന്മാരില്‍ അവസാനത്തേതും ലോകജനതയ്ക്ക് മുഴുവനായും ദൈവികസന്ദേശം എത്തിയ്ക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ്‌ എന്ന് മുസ്‌ലിംകള്‍ വിശ്വസിയ്ക്കുന്നു. ഹദീഥ് അനുസരിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരത്തില്‍ പരം പ്രവാചകന്മാര്‍ അയക്കപ്പെട്ടിട്ടുണ്ട്[15]. പക്ഷെ ഇരുപത്തഞ്ച് പേരുടെ പേര്‍ മാത്രമേ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളൂ. അവ താഴെ കൊടുക്കുന്നു:

പ്രവാചകന്മാരില്‍ ആദ്യത്തേത് ആദം ആണെന്നാണ് മുസ്‌ലിം വിശ്വാസം. യേശു ഇസ്രായീല്‍ ജനതയിലേക്ക് നിയോഗിക്കപ്പെട്ട ഒരു പ്രവാചകനാണെന്ന്‌ മുസ്‌ലിംകള്‍ കരുതുന്നു. അദ്ദേഹത്തിന് നല്‍കപ്പെട്ട വേദഗ്രന്ഥമാണ് ഇഞ്ചീല്‍(നേരര്‍ത്ഥം:‘സുവിശേഷം’).[16]

വിധിവിശ്വാസം

ഇസ്‌ലാമിക വിശ്വാസത്തില്‍ ദൈവ ഹിതത്തെ പറ്റി വിവരിക്കുന്നത് ദൈവം എല്ലാത്തിനെയും പറ്റി അറിവുള്ളവനും എല്ലാകാര്യങ്ങളെയും നിയന്ത്രിക്കുന്നവനുമാകുന്നു എന്നാണ്‌. ഇത് ഖുര്‍ആനില്‍ ഇങ്ങനെ വിവരിക്കുന്നു. “പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്പിക്കേണ്ടത്.(9:51)” ഈ ലോകത്ത് നല്ലതും ചീത്തയും അടക്കം എല്ലാ കാര്യങ്ങളും സംഭവിക്കുന്നത് അല്ലാഹുവിന്റെ വിധി അനുസരിച്ചാണ്. അല്ലാഹു അനുവദിക്കപെടാതെ ഒന്നും തന്നെ സംഭവിക്കുകയില്ല. ഇസ്‌ലാമിക ദൈവശാസ്ത്രത്തില്‍ തിന്മക്കെതിരെയുള്ള ദൈവത്തിന്റെ അഭാവത്തെകുറിച്ച് പറയുന്നത് നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും മനുഷ്യന്‍ ഇപ്പോള്‍ കാണാന്‍ കഴിയാത്ത ഒരു ഫലം ഭാവിയില്‍ കിട്ടും എന്നാണ്. ദൈവശാസ്ത്ര പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്നത് എല്ലാകാര്യങ്ങളും മുന്‍കൂട്ടി നിശ്ചയിച്ചതാണെങ്കിലും മനുഷ്യന് ശരിയും തെറ്റും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, കഴിവുമുണ്ട്. അത് കൊണ്ട് അവന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അവന്‍ തന്നെ ഉത്തരവാദിയായിരിക്കും.

അന്ത്യവിധിനാള്‍

അന്ത്യവിധി നാളിലുള്ള വിശ്വാസം ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലുള്‍പ്പെടുന്നു.[17] അന്ത്യവിധിനാളില്‍ ദൈവം മനുഷ്യരെയെല്ലാം ഒരുമിച്ചു കൂട്ടുകയും അവരില്‍ ദൈവിക വിധിയനുസരിച്ച് ജീവിച്ചവര്‍ക്ക് സ്വര്‍ഗ്ഗവും അല്ലാത്തവര്‍ക്ക് നരകവും നല്‍കുന്നുവെന്നും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു.[18]ഖുര്‍‌ആന്‍ പ്രകാരം ഓരോ മനുഷ്യന്റെയും കര്‍മ്മഫലം നിര്‍ണ്ണയിക്കപ്പെടുക ‘വിധിനിര്‍ണ്ണയത്തിന്റെ’ ദിവസമാണ്.

അന്ത്യനാളില്‍ എല്ലാ മനുഷ്യരും ഒന്നിച്ചു കൂടുന്ന ഈ സ്ഥലത്തെ മഅ്ശറ എന്നു വിളിക്കുന്നു.


കര്‍മ്മങ്ങള്‍

ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങള്‍

  1. വിശ്വാസം പ്രഖ്യാപിക്കുക (അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ്‌ അവന്റെ പ്രവാചകനാണെന്നുമുള്ള അടിയുറച്ച വിശ്വാസം)
  2. പ്രാര്‍ഥന (കൃത്യ നിഷ്ടയോടെയുള്ള നമസ്കാരം)
  3. സകാത്ത് നല്‍കുക
  4. വ്രതം (റമദാന്‍ മാസത്തില്‍ വ്രതം അനുഷ്ഠിക്കുക)
  5. തീര്‍ഥാടനം (പ്രാപ്തിയുള്ളവര്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ഹജ്ജ്‌ നിര്‍വഹിക്കുക)

മുഹമ്മദ് നബി

പ്രധാന ലേഖനം: മുഹമ്മദ് നബി
മുഹമ്മദ് എന്ന വാക്ക് - അറബി കാലിഗ്രാഫിയില്‍

ബഹുദൈവാരാധകരായ അറബികള്‍ക്കിടയില്‍ ക്രി.വ. 571-ലാണ് മുഹമ്മദ് നബി ജനിക്കുന്നത്. അദ്ദേഹം ജനിക്കുന്നതിനു രണ്ടുമാസം മുമ്പേ പിതാവായ അബ‌്ദുല്ലയും ആറ് വയസുള്ളപ്പോള്‍ മാതാവായ ആമിനയും മരിച്ചു പോയി. പിന്നീട് അദ്ദേഹത്തെ വളര്‍ത്തിയത് മുത്തച്ഛനായ അബ്‌ദുല്‍‍ മുത്തലിബായിരുന്നു. എട്ടാം വയസ്സില്‍ മുത്തച്ഛന്റെ വിയോഗത്തോടെ മാതുലനായ അബു താലിബ് സംരക്ഷണം ഏറ്റെടുത്തു. നബിക്ക് ചെറുപ്പത്തില്‍ അക്ഷരാഭ്യാസം ലഭിച്ചിരുന്നില്ല എന്ന് വിശ്വസിക്കപ്പെടുന്നു. 25-)ം വയസ്സില്‍ അദ്ദേഹം സമ്പന്നയും വിധവയുമായ ഖദീജയുടെ കച്ചവട സംഘത്തിന്റെ ചുമതല നോക്കുകയും പിന്നീട് ഖദീജയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നിരുന്നാലും അദ്ദേഹം കൂടുതല്‍ സമയവും ആദ്ധ്യാത്മിക കാര്യങ്ങള്‍ക്കാണ് ചിലവഴിച്ചത്. അദ്ദേഹത്തിന് 40 വയസ്സുള്ളപ്പോള്‍ മക്കയ്ക്ക് അടുത്തുള്ള ജബലുന്നൂറിലെ ഹിറാ ഗുഹയില്‍ ധ്യാനത്തിന് ഇരിക്കുന്ന സമയത്ത് ദൈവത്തിന്റെ ദിവ്യമായ അരുളപ്പാട് ലഭിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. (ക്രി.വ. 610). ആദ്യത്തെ കുറച്ചുകാലം അദ്ദേഹം ബന്ധുക്കള്‍ക്കും ചങ്ങാതിമാര്‍ക്കും ഉപദേശം നല്‍കാന്‍ തുടങ്ങി. പിന്നീട് ഇത് പൊതു ജനങ്ങളിലേക്കും വ്യാപിപ്പിച്ചു.

മുഹമ്മദ് തനിക്ക് ദൈവത്തിന്റെ നിര്‍ദ്ദേശം ലഭിച്ചു എന്ന് പ്രഖ്യാപിക്കുകയും തനിക്കു മുമ്പ് വന്ന മൂസ, ഈസ, എന്നീ പ്രവാചകരെപ്പോലെ താനും ഒരു പ്രവാചകനാണെന്ന് അവകാശപ്പെടുകയും ചെയ്തു. ദൈവം ഒന്നാണെന്നും ആ അല്ലാഹുവിനു മുന്നില്‍ പശ്ചാത്താപവും കീഴടങ്ങലും മൂലം അന്തിമനാളിലെ വിധി അനുകൂലമാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ആദ്യകാലത്ത് അദ്ദേഹത്തിന് അനുയായായികള്‍ കുറവായിരുന്നു, എന്നാല്‍ താമസിയാതെ അനുയായികള്‍ എണ്ണത്തില്‍ വര്‍ദ്ധിച്ചതോടെ അദ്ദേഹത്തിനെതിരെ എതിര്‍പ്പുകളുയര്‍ന്നു. ഖുറൈശിമാര്‍ അദ്ദേഹത്തെ ആളപായം വരുത്താന്‍ ശ്രമിക്കുകയും അദ്ദേഹവും വിശ്വസ്തരായ കുറേ അനുയായികളും മക്കയില്‍ നിന്ന് സിറിയയിലേക്കുള്ള വഴിയിലുള്ള യസ്‌രിബിലേക്ക് പലായനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗമനത്തോടെ യസ്‌രിബിന് മദീനത്തുന്നബവി (പ്രവാചകന്റെ പട്ടണം) എന്ന് പേര് ലഭിക്കുകയും പില്‍കാലത്ത് മദീന എന്ന് അറിയപ്പെടുകയും ചെയ്തു. ക്രി.വ. 622-ല് നടന്ന ഈ പലായനത്തെ ഹിജ്റ എന്നാണ് പറയുന്നത്. ആ വര്‍ഷമാണ് മുഹമ്മദിന് രാഷ്ട്രീയമായും നേതൃത്വം കൈവന്നത്. ഹിജ്റയെ ആസ്പദമാക്കി പിന്നീട് കലണ്ടര്‍ തയ്യാറാക്കപ്പെട്ടു. ഇതാണ് ഹിജ്റ വര്‍ഷം എന്നറിയപ്പെടുന്നത്. പില്‍കാലത്ത് പ്രവാചകന്റെ പ്രതിനിധിയായി ഭരണം നടത്തിയ ഖലീഫ ഉമറിന്റെ കാലത്താണ് ഹിജ്‌റ കലണ്ടര്‍ നിലവില്‍ വന്നത്.

മദീനയില്‍ അദ്ദേഹം പ്രവാചകനും ഭരാണിധികാരിയും ന്യായാധിപനും സൈന്യാധിപനുമായി. മദീനയിലെ മറ്റു ജൂതഗോത്രങ്ങളുമായി സഹകരണ കരാറുകളുണ്ടാക്കി. പ്രധാനമായും ഒരുമിച്ച് നിന്ന് നിര്‍വഹിക്കേണ്ട മദീനയുടെ സംരക്ഷണവും ന്യൂനപക്ഷമായിരുന്ന ജൂതന്മാര്‍ക്കുള്ള ആരാധന സ്വാതന്ത്ര്യവും ആയിരുന്നു പ്രധാന വ്യവസ്ഥകള്‍. ഹിജ്‌റക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് മക്കക്കാരുമായി ബദര്‍ എന്ന സ്ഥലത്ത് വെച്ച് നടന്ന പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ സൈന്യം വിജയിച്ചു. തൊട്ടടുത്ത വര്‍ഷം മദീനയുടെ തൊട്ടടുത്ത് ഉഹ്ദ് പര്‍വ്വതത്തിനടുത്ത് വെച്ച് നടന്ന ഉഹ്ദ് യുദ്ധത്തില്‍ മക്കക്കാരും വിജയിച്ചു. അതിന് ശേഷം മദീന ആക്രമിക്കാനെത്തിയ ശത്രുകളെ കിടങ്ങ് കുഴിച്ച് പ്രതിരോധിച്ച ഖന്തഖ് യുദ്ധവും മക്കക്കാരുമായുണ്ടാക്കിയ സമാധാന സന്ധിയായ ‘ഹുദൈബിയ സന്ധി’യും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു. ക്രി.വ. 630-ന് പതിനായിരക്കണക്കിന് അനുയായികളുമായി ഒരു പോരാട്ടവും കൂടാതെ തന്നെ അദ്ദേഹം മക്ക കീഴടക്കി.

പിന്നീട് അറേബ്യയിലെ ഏറിയപങ്കും അദ്ദേഹം ഇസ്‌ലാമികവ്യവസ്ഥയുടെ കീഴിലേക്ക് യുദ്ധത്തിന്റെ സഹായം കൂടാതെ തന്നെ കൂട്ടിച്ചേര്‍ത്തു. താമസിയാതെ അദ്ദേഹം സിറിയയിലേക്കും പേര്‍ഷ്യയിലേക്കും മത പ്രബോധനം‍ വ്യാപിപ്പിച്ചു.ക്രി.വ. 632-ല്‍ തന്റെ 63-ആം വയസ്സില്‍ ആയിരുന്നു പ്രവാചകന്റെ വിയോഗം

അറേബ്യന്‍ പശ്ചാത്തലം

ചെങ്കടലിനും പേര്‍ഷ്യന്‍ ഉള്‍ക്കടലിനും ഇടയിലൂള്ള ഉപദ്വീപാണ് അറേബ്യ. കൂടുതലും മണലാരണ്യവും അങ്ങിങ്ങായി വാസയോഗ്യമായ സ്ഥലങ്ങളുമാണ് ഇവിടെയുണ്ടായിരുന്നത്. ഗ്രീക്കുകാര്‍ ഇവിടത്തുകാരെ സാരസന്മാര്‍ എന്നാണ് വിളിച്ചിരുന്നത്. ഹീബ്രു ഭാഷയോട് ബന്ധമുള്ള സെമറ്റിക് ഭാഷയാണ് ഇവിടത്തുകാര്‍ സംസാരിച്ചിരുന്നത്. ക്രി.വ. ആറാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ അറബികള്‍ക്കിടയില്‍ രണ്ടു വിഭാഗങ്ങള്‍ ഉണ്ടായിരുന്നു. പട്ടണവാസികളും ബദുവിന്‍ ജനതയും. ആദ്യവിഭാഗം മക്ക, മദീന തുടങ്ങിയ പട്ടണത്തില്‍ വസിക്കുകയും കച്ചവടവും കരകൗശല വിദ്യകള്‍ കൊണ്ട് നിത്യവൃത്തി ചെയ്തിരുന്നവരുമായിരുന്നു. രണ്ടാമത്തെ വിഭാഗം ഒരിടത്തും സ്ഥിരമായി താമസിക്കാതെ കാലികളെ മേയ്ച്ച് നാടു ചുറ്റിത്തിരിയുന്നവരായിരുന്നു. ഇവര്‍ മാംസം, ഈത്തപ്പഴം, പാല്‍ എന്നിവയായിരുന്നു പ്രധാനമായും ഭക്ഷിച്ചിരുന്നത്. പ്രയേണ നിരക്ഷരരായിരുന്ന ഇവര്‍ ബഹു ദൈവാരാധകരായിരുന്നു. പരസ്പരം കലഹിക്കുകയും യുദ്ധത്തിലെര്‍പ്പെടുന്നവരായിരുന്നു. മക്കയിലെ ക‍അബ എന്ന സ്ഥലത്തെ ഖുറൈശികളുടെ ഭരണത്തിന്‍ കീഴിലായിരുന്ന ദേവാലയത്തിലെ വിഗ്രഹങ്ങളെ ആണ് പ്രധാനമായും അവര്‍ ആരാധിച്ചിരുന്നത്. ഈ ദേവാലയത്തിലേയ്ക്ക് നാനാ ഭാഗത്തു നിന്നും ആള്‍ക്കാര്‍ എത്തിയിരുന്നു. ധാര്‍മ്മികമായി സമുദായം അധ:പതിക്കുകയായിരുന്നു. എങ്ങും കൊള്ളയും കൊലയും ശിശുഹത്യ പോലുള്ള ക്രൂരമായ അനാചാരങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ചിലര്‍ ക്രിസ്തുമതത്തിലും ചിലര്‍ യഹൂദമതത്തിലും വിശ്വസിച്ചിരുന്നു. സൗരാഷ്ട്രിയന്മാരും ഉണ്ടായിരുന്നു.

ഇസ്‌ലാം മതത്തിന്റെ സ്വീകാര്യതയ്ക്കുള്ള കാരണങ്ങള്‍

മൗലികമായ കാരണം മുഹമ്മദ് നബിയുടെ വ്യക്തി മാഹാത്മ്യം തന്നെയാണ്‌. ലളിത ജീവിതത്തിന്റെ മൂര്‍ത്തീമദ്ഭാവമായിരുന്നു മുഹമ്മദ് നബി. അദ്ദേഹം വേവിക്കാത്ത മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ കുടിലുകളിലാണ്‌ താമസിച്ചിരുന്നത്. നിലത്ത് പായ വിരിച്ച് അതിലാണ്‌ ഉറങ്ങിയത്. തന്റെ കീറിയ വസ്ത്രങ്ങള്‍ തുന്നിയിരുന്നതും കേടായ പാദരക്ഷകള്‍ ശരിയാക്കിയിരുന്നതും അദ്ദേഹം തന്നെയായിരുന്നു. തനിക്കു തന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ജോലിയും അദ്ദേഹം മറ്റുള്ളവരെക്കൊണ്ട് ചെയ്യിച്ചിരുന്നില്ല. വീട്ടു ജോലികളും അദ്ദേഹം തന്നെയാണ്‌ ചെയ്തരുന്നത്. ഈത്തപ്പഴവും ബാര്‍ലികൊണ്ടുള്ള അപ്പവുമായിരുന്നു പ്രധാന ആഹാരം. ആതുരശുശ്രൂഷയിലും സാധുക്കള്‍ക്ക് ധര്‍മ്മം കൊടുക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹം ഉപദേശിച്ചിരുന്നതെല്ലാം പ്രവൃത്തിയിലും ചെയ്തു കാണിച്ചിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തെ സര്‍വരും ബഹുമാനിക്കുകയും അനുനയിക്കുകയും ചെയ്തു.

മറ്റൊരു കാരണം അന്നത്തെ ദുരാചാരങ്ങള്‍ ആയിരുന്നു. ബഹുഭാര്യാത്വം ബഹുഭര്‍ത്തൃത്വം, ശിശുഹത്യ, നരബലി തുടങ്ങിയ സാമൂഹിക അനാചാരങ്ങള്‍ കോണ്ട് പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ആത്മീയമായ ഉദ്ധാരണത്തിന് യാതൊരു വഴിയും ഇല്ലാതിരുന്ന സമയത്താണ് മുഹമ്മദിന്റെ ഉദയം. എങ്കിലും ലോകത്ത് ദുഷ് പ്രവണതകളുടെ വേലിയേറ്റത്തില്‍ മാനുഷികത തംസ്കൃതമായപ്പോഴും ചില നല്ല ശീലങ്ങള്‍ അവലംബിച്ചു ജീവിച്ച അറബികള്‍, സംസ്‌കരണത്തിനു താരതമ്യേന പ്രയാസമില്ലാത്ത ജനതയാണ്.

മുഹമ്മദിനു ശേഷം

ഖുലഫാഉര്‍റാശിദുകള്‍

ക്രി. വ. 632 ല് തന്റെ 63 ആം വയസ്സില്‍ മുഹമ്മദ് നബി അന്തരിച്ചപ്പോഴേക്കും അറേബ്യ മുഴുവനും ഇസ്‌ലാമിന് വിധേയമായിത്തിര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ അനുയായികള്‍ ശ്വശുരനായ അബൂബക്കറിനെ ഭരണകര്‍ത്താവായി തിരഞ്ഞെടുത്തു. അബുബക്കര്‍ പ്രതിനിധി എന്നര്‍ത്ഥം വരുന്ന ഖാലിഫ് ഖലീഫ എന്ന പേര്‍ സ്വീകരിച്ചു. അബൂബക്കറിനു ശേഷം ഖലീഫയായത് ഉമറായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും മികച്ച ഭരണ കര്‍ത്താവായിരുന്നു അദ്ദേഹം. ഉമറിന്റേതു പോലുള്ള ഭരണമാണ് താന്‍ ആഗ്രഹിക്കുന്നതെന്നു ഗാന്ധിജി പറഞ്ഞത് ഇദ്ദേഹത്തേക്കുറിച്ചാണ്. പിന്നീട് ഉസ്മാനും അദ്ദേഹത്തിനു ശേഷം അലിയും ഖലീഫമാരായി. ഈ നാലു പേരേ ഖുലഫാഉര്‍റാശിദുകള്‍ എന്നു വിളിക്കുന്നു.

ഇസ്ലാം സ്വീകരിച്ച പ്രമുഖര്‍


പുറത്തേക്കുള്ള കണ്ണികള്‍‌

അവലംബം

  1. Guinness World Records 2003, pg 102
  2. സി.എന്‍.എന്‍. - 1997 ഏപ്രില്‍ 14 - Fast-growing Islam winning converts in Western world (The second-largest religion in the world after Christianity, Islam is also the fastest-growing religion.)
  3. പി.ഏസ്., വേലായുധന്‍. (1985). ലോകചരിത്രം-ഒന്നാം ഭാഗം, പത്താം പതിപ്പ്.. തിരുവനന്തപുരം, കേരള .: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്,. 
  4. [1] സ്റ്റഡി ഖുര്‍ആന്‍ എന്ന സൈറ്റിലെ ലേന്‍ എഡ്വേറ്ഡ് വില്ല്യമിന്റെ ശബ്ദ താരാവലി. ശേഖരിച്ചത് 2007ഏപ്രില്‍ 12
  5. ഖുര്‍ആന്‍ 2:136
  6. (സഹീഹു മുസ്‌ലിം)قال: {أن تؤمن بالله وملائكته وكتبه ورسله واليوم الآخر, وتؤمن بالقدر خيره وشره}(رواه مسلم)
  7. "Islam and Christianity", Encyclopedia of Christianity (2001): Arabic-speaking Christians and Jews also refer to God as Allāh.
  8. ഖുര്‍‌ആന്‍ 112:1-4
  9. "Qur'an". Encyclopaedia Britannica Online. ശേഖരിച്ചത്‌ 2007-05-17-ല്‍.
  10. * Esposito (2004), pp.79–81
    * "Tafsir". Encyclopaedia Britannica Online. ശേഖരിച്ചത് 2007-05-17 - ന്
  11. "Islam". Encyclopaedia Britannica Online. ശേഖരിച്ചത് 2007-05-17 - ന്
  12. * Teece (2003), pp.12,13
    * C. Turner (2006), p.42
  13. "Qu'ran". Encyclopaedia of Islam Online. ശേഖരിച്ചത് 2007-05-02. : The word Qur'an was invented and first used in the Qur'an itself.
  14. ഖുര്‍‌ആന്‍ 21:19-20, ഖുര്‍‌ആന്‍ 35:1
  15. കുട്ടി, അഹമദ്; പോക്കര്‍ കടലുണ്ടി, ശൈഖ് മുഹമ്മദ് കാരകുന്ന്, എം. എന്‍. കാരശ്ശേരി, കെ. പി. കമാലുദ്ദീന്‍ (1993). ഇസ്ലാമിക വിജ്ഞാനകോശം. കോഴിക്കോട്, കേരളം: കലിമ ബുക്സ്. pp. pp. 529. 
  16. ഖുര്‍‌ആന്‍ 3:45
  17. L. Gardet. "Qiyama". Encyclopaedia of Islam Online. ശേഖരിച്ചത്‌ 2007-05-02.
  18. Smith (2006), p.89; Encyclopedia of Islam and Muslim World, p.565
  19. [2]
  20. [Rome's Envoy to Saudi Arabia Converts to Islam by Luke Baker, CNN, November 26 2001]
  21. Raised as Catholic in Belgium, She Died as a Muslim Bomber" by Craig S. Smith, New York Times December 6, 2005
  22. Keith Ellison for U.S. Congress
  23. Origin and Enduring Impact of the 'Garaudy Affair'
  24. [‘’’ Journey to Islam - Diary of a German Diplomat’’’ by Murad Hoffman]
  25. http://www.knud-holmboe.com/books/knud_biography.pdf
  26. Keller, Nu Ha Mim. Becoming Muslim.
  27. MSBC Article's title says "Raised Catholic, this Muslim professor is bringing the moderate viewpoint to the world."]
  28. the American Taliban <[3]
  29. Transcript of John Ashcroft - February 5, 2002
  30. Vinnie Paz
  31. Matthew Saad Muhammad

"http://ml.wikipedia.org/wiki/%E0%B4%87%E0%B4%B8%E0%B5%8D%E2%80%8C%E0%B4%B2%E0%B4%BE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍