കതിവനൂർ വീരൻ
Kathivanoor veeran | |
---|---|
![]() | |
Affiliation | Hinduism |
Abode | mangatt |
ആയുധം | Spear and sword |
വാഹനം | Warrior |
കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് എന്ന പ്രദേശത്തെ നിവാസിയായിരുന്ന മന്ദപ്പൻ ചേകവർ[1]എന്ന തീയർ സമുദായത്തിൽ പെട്ട യോദ്ധാവാണ് പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യമൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ എന്നറിയപ്പെടുന്ന തെയ്യം.[2]
പുരാവൃത്തം[തിരുത്തുക]
കണ്ണൂരിനും തളിപ്പറമ്പിനും ഇടയിലുള്ള മാങ്ങാട്ട് മേത്തളിയില്ലത്ത് കുമരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടേയും മകനായി ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച മകനാണ് പിൽകാലത്ത് യോദ്ധാവായ തീയ്യ സമുദായത്തിൽപ്പെട്ട മന്ദപ്പൻ ചേകവർ ( എന്ന മന്ദപ്പൻ). കുട്ടിയായ മന്ദപ്പൻ വീരനും യോദ്ധാവുമായിരുന്നു. അവനോട് പണിയും തൊരവും (വേലയും കൂലിയും എന്നതിനു സമാനമായ ഒരു ശൈലി.)ഇല്ലാതെ നടക്കുന്നതിനെക്കുറിച്ച് വീട്ടുകാർ പരാതിപ്പെട്ടപ്പോൾ ലഭിച്ച മറുപടി
“ | .. പണിയെടുക്കുവാൻ പണിപ്പെണ്ടാട്ടി പെറ്റില്ലെന്ന .....
തൊരമെടുക്കുവാൻ തുരക്കാരന്റെ മകനുമല്ലാ ... |
” |
എന്നാണ്. അവന് ചോറും പാലും കൊടുക്കരുതെന്ന് കുമരച്ചൻ വീട്ടുകാരെ വിലക്കി. അമ്മ രഹസ്യമായി ചോറ് കൊടുക്കുന്നത് കണ്ട് അച്ചൻ ദേഷ്യം വന്ന് അവന്റെ വില്ല് ചവിട്ടി ഒടിച്ചു. അങ്ങനെ മന്ദപ്പൻ വീടു വിട്ടിറങ്ങി. കുടകിലെ മലയിലേക്ക് കച്ചവടത്തിനു പോകുന്ന ചങ്ങാതികളോടൊപ്പം മന്ദപ്പനും പോകാനൊരുങ്ങി. അവർ അവനെ മദ്യം കൊടുത്തു മാങ്ങാട് നെടിയകാഞ്ഞിരക്കീഴിൽ മയക്കിക്കിടത്തി കൂട്ടാതെ സ്ഥലം വിട്ടു. ഉണർന്ന് ഒറ്റക്കു ദിക്കറിയാതെ അലഞ്ഞ മന്ദപ്പൻ ഏറെ നെരം തനിച്ച് നടന്ന് അവസാനം ചങ്ങാതിമാരെ കണ്ടെത്തി. അവർ കതിവന്നൂരിലുള്ള അമ്മാവന്റെ വീട്ടിലെത്തിച്ചേർന്നു. അവൻ അവിടെ താമസിച്ചു. അമ്മാവന്റെ സ്വത്തിൽ പാതി അവനു കിട്ടി. അവർ അവരുടെ സ്വന്തം മകനെപ്പോലെ വളർത്തി, അമ്മാവൻ അവനെ ആയോധനമുറകൾ പഠിക്കാൻ അയച്ചു. കളരിയിൽ ഗുരുക്കളുടെ അടുത്തു നിന്നും വളരെ വേഗം അവൻ വിദ്യകൾ ഓരോന്നായി പഠിച്ചെടുത്തു. അമ്മായിയുടെ ഉപദേശപ്രകാരം അവൻ എണ്ണക്കച്ചവടം തുടങ്ങി. അതിനിടയിൽ അവൻ വേളാർകോട്ട് ചെമ്മരത്തി എന്ന കാവുതിയ്യ സ്ത്രീയെ കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്തു. ഭാര്യാഗൃഹത്തിൽ താമസവും തുടങ്ങി.
പലപ്പോഴും വൈകിയെത്താറുള്ള മന്ദപ്പനുമായി, ചെമ്മരത്തി പിണങ്ങുക പതിവായിരുന്നു. എണ്ണക്കച്ചവടമായിരുന്നു അക്കാലത്ത് മന്ദപ്പന്റെ തൊഴിൽ.ചെമ്മരത്തിയുടെ നിർദ്ദേശാനുസരണം വാനവർ നാട്ടിലും,ദാനവർ നാട്ടിലും, വീരരാജൻ പേട്ടയിലും (വിരാജ് പേട്ട ) ചെന്ന് മന്ദപ്പൻ എണ്ണ വ്യാപാരം നടത്തി.ഒരു ദിവസം വരാൻ വൈകിയ മന്ദപ്പനിൽ ചെമ്മരത്തി സംശയാലുവായി ,അവൾ കപ്പാല തുറക്കുകയോ നായയെ തടുക്കുകയോ ചെയ്തില്ല.പാലും ചോറും ചോദിച്ച മന്ദപ്പനോട് അവയ്ക്കുപകരമായി യഥാക്രമം രുധിരം വെട്ടി കുടിക്കാനും, തലച്ചോറ് കഴിക്കാനും കോപത്തോടെ പറഞ്ഞു. ഒടുക്കം ഒന്നാമത്തെ ചോറുരുള എടുത്തപ്പോൾ കിട്ടിയത് കല്ലും, നെല്ലും,തലമുടിയുമെല്ലാം.രണ്ടാമത്തെ ചോറുരുള നെടുകെ പിളർന്നു. അതുകളഞ്ഞു രണ്ടാം പിടിച്ചോറെടുത്തപ്പോൾ യുദ്ധകാഹളം കേട്ടൂ.കുടകർ മലയാളത്താൻമാരെ ആക്രമിക്കാൻ വരുന്നു!!.പടപ്പുറപ്പാട് കേട്ടിട്ടും ഭക്ഷണം കഴിക്കുന്നത് വീരന് ചേർന്നതല്ല എന്നുമനസ്സിൽ കരുതിയ മന്ദപ്പൻ തന്റെ ആയുധങ്ങളുമെടുത്തു പടയ്ക്കിറങ്ങാൻ ഒരുങ്ങി. തല വാതിലിനു മുട്ടി ചോര വന്നു .അതുകണ്ട ചെമ്മരത്തി “പടയ്ക്കിറങ്ങുമ്പോൾ ചോര കണ്ടാൽ മരണമുറപ്പെ”ന്നു പറഞ്ഞു .എന്നിട്ടും മന്ദപ്പൻ ഒന്നും പറഞ്ഞില്ല .അപ്പോൾ അവൾ തന്റെ സംസാരം തുടർന്നുകൊണ്ടിരുന്നു. ചെമ്മരത്തിയുടെ ശാപവാക്കുകൾ സത്യമാവട്ടെയെന്നും പറഞ്ഞ് മന്ദപ്പനിറങ്ങി.
പടയിൽ മന്ദപ്പൻ വിജയിയായി. മലയാളത്താൻമാർ മന്ദപ്പന്റെ സഹായത്തോടു കൂടി കുടകരെ യുദ്ധത്തിൽ തോൽപ്പിച്ചു .അവർ മന്ദപ്പന്റെ തങ്ങളുടെ രക്ഷകനായി കണ്ടു .അവർ അവനെ വാനോളം പുകഴ്ത്തി .വിവരമറിഞ്ഞ അമ്മാവനും അമ്മായിയും സന്തോഷിച്ചു .ശാപവാക്കുകൾ ഉരുവിട്ടു പോയ ചെമ്മരത്തി ഭക്ഷണമൊരുക്കി തന്റെ പ്രിയനെ കാത്തിരുന്നു .തന്റെ നാക്കിൽ നിന്നും വീണുപോയ വാക്കുകളെക്കുറിച്ച് അവൾക്ക് അതിയായ ദുഃഖം തോന്നി .എങ്കിലും അവൻ തിരിച്ചു വരുന്നതിന്റെ,പട ജയിച്ചു വരുന്നതിന്റെ സന്തോഷം അവൾക്കുണ്ടായിരുന്നു .പക്ഷെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല തിരികെ വീട്ടിലേക്കുള്ള വഴിമധ്യേ തന്റെ പീഠമോതിരവും ചെറുവിരലും പോരിനിടയിൽ നഷ്ടപ്പെട്ട കാര്യം മനസ്സിലാക്കുകയും അത് വീണ്ടെടുക്കാൻ പോവുകയും ചെയ്തു. പരാജയത്താൽ കലിതുള്ളിയിരുന്ന കുടകിലെ പോരാളികൾ തിരികെയെത്തിയ മന്ദപ്പൻ ചേകവരെ ചതിയിൽ വെട്ടിനുറുക്കി. മന്ദപ്പനെ കാത്തിരുന്ന ചെമ്മരത്തി കദളിവാഴകൈയിൽ പീഠമോതിരവും ചെറുവിരലും വന്നു വീണതാണ് കണ്ടത്. തന്റെ പതിക്കു നേരിട്ട ദുര്യോഗത്തിൽ വലഞ്ഞ ചെമ്മരത്തി മന്ദപ്പന്റെ ചിതയിൽ ചാടി ജീവനൊടുക്കുകയും ചെയ്തു അമ്മവനും മകൻ അണ്ണൂക്കനും ശവസംസ്കാരം കഴിഞ്ഞു മടങ്ങവെ ദൈവക്കരുവായി മാറിയ മന്ദപ്പനേയും ചെമ്മരത്തിയേയും അണ്ണൂക്കൻ തൊറം കണ്ണാലെ കണ്ടു.വെളിപാടുണ്ടായി ഉറഞ്ഞു തുള്ളി. അമ്മാവന്റെ സാന്നിദ്ധ്യത്തിൽ മന്ദപ്പന്റെ കോലം കെട്ടിയാടിച്ചു.അമ്മാവൻ അരിയിട്ട് കതിവനൂർ വീരൻഎന്ന് പേരിട്ടു.
വേഷം[തിരുത്തുക]
മാർച്ചമയം - അരിച്ചാന്തുംചൊട്ട
മുഖത്തെഴുത്ത് - നാഗംതാന്നെഴുത്ത്
തിരുമുടി - പൂക്കടിമുടി
പ്രത്യേകതകൾ[തിരുത്തുക]
ചടുലമായ പദചലനവും മെയ് വഴക്കവും കതിവനൂർ വീരന്റെ പ്രത്യേകതയാണ്. രാത്രിയിലോ, പുലർച്ചയിലോ ആണ് സാധാരണ ഈ തെയ്യമൂർത്തി അരങ്ങേറാറു പതിവ്. കതിവനൂർ വീരൻ അരങ്ങേറുന്ന, വാഴയും വിവിധ-വർണ ചായങ്ങളും പന്തങ്ങളും ഉപയോഗിച്ച് തയ്യാറാക്കുന്ന കളം ചെമ്മരത്തിതറ എന്നറിയപ്പെടുന്നു.ഈ തറ ചെമ്മരത്തിയാണ് എന്ന് സങ്കൽപം. അതിലെ അറുപത്തിനാല് കളങ്ങൾ കുടകരുടെ ചതിയിൽ കതിവനൂർ വീരൻ അറുപത്തിനാല് കഷ്ണങ്ങളായതിന്റെ സ്മരണയാണ്. നാകം താഴ്‌ത്തി എഴുത്ത് എന്നാണ് കതിവനൂർ വീരൻ തെയ്യത്തിന്റെ മുഖത്തെഴുത്തിനു പേര്.താടിയും മീശയും ഉണ്ടാകും. തിടങ്ങൽ തോറ്റം,വലിയ തോറ്റം, തെയ്യം എന്നിങ്ങനെ അവതരണത്തിന് മൂന്നു ഘട്ടങ്ങളുണ്ട്.
വിശ്വാസങ്ങൾ[തിരുത്തുക]
ആരോഗ്യവാനായ ഭർത്താവിനെ ലഭിക്കുവാൻ കന്യകമാർ കതിവനൂർ വീരനെ ആരാധിക്കാറുണ്ട്.
യു ട്യൂബ് ചലച്ചിത്രങ്ങൾ[തിരുത്തുക]
- ↑ K. k. N Kurup (1989). Samooham Charithram Samskaram. Poorna Publication. പുറം. 73.
- ↑ https://english.mathrubhumi.com/news/kerala/theyyam-season-begins-in-northern-kerala-1.7993544