കരിങ്കാളി
പറയസമുദായത്തിൽ പെട്ടവർ വേഷം കെട്ടുന്ന ഒരു അനുഷ്ടാനകലാരൂപമാണ് കരിങ്കാളി. തെക്കേ മലബാർമേഖലയിലുള്ള കാവുകളിലെയും അമ്പലങ്ങളിലെയും പൂരങ്ങളോടും വേലകളോടും അനുബന്ധിച്ചാണ് കരിങ്കാളി സാധാരണ കാണുന്നത് . കരിങ്കാളി കെട്ടുന്നതിന് ചിട്ടയുള്ള വ്രതം ആവശ്യമായി ഗണിക്കപ്പെടുന്നു.
ചെണ്ടയുടെ താളത്തോടെ ഉത്സവപ്പറമ്പിൽ എത്തുന്ന കരിങ്കാളികൾ ആ താളത്തിൽ വെളിച്ചപ്പെടുകയും ചെയുന്നു. എന്നാൽ ഇവർ പ്രധാനക്ഷേത്രങ്ങളുടെ അടുത്ത് പോവാറില്ല. പകരം ക്ഷേത്രത്തിൽ നിന്ന് അകലെ താല്കാലികമായി നിർമ്മിച്ച കുരുത്തോലമണ്ഡപത്തിൽ ചടങ്ങുകൾ അവസാനിപ്പിക്കുന്നു
വേഷവിധാനം[തിരുത്തുക]
കറുപ്പ്,ചുവപ്പ്,വെളുപ്പ് എന്നിവ ഇടകലർന്ന ഉടയാടയാണ് കരിങ്കാളി അരയിൽ അണിയുന്നത് . കാലിൽ ചിലമ്പ് ധരിച്ചിരിക്കും. വലത്തെ കയ്യിൽ പള്ളിവാൾ പിടിച്ചിരിക്കും. ഇടത്തെ കയ്യിൽ കുരുത്തോലകൊണ്ട് ഉണ്ടാക്കിയ ഗദ ഉണ്ടാവും . പിച്ചളകൊണ്ട് ഉണ്ടാക്കിയ കൃത്രിമമുലകളും തലയിൽ കിരീടവും ഉണ്ട് . മുകൾ ഭാഗം കൂർത്ത ആകൃതിയുള്ള കിരീടം കുരുത്തോലകളാൽ അലങ്കരിച്ചിരിഒക്കും.
ചരടുകൾ കൊണ്ടുള്ള കൃത്രിമക്കണ്ണടയും കുരുത്തോല കൊണ്ടുല്ല കൃത്രിമമൂക്കും ഈ വേഷത്തിന്റെ പ്രത്യേകതയാണ്.
മറ്റുവിവരങ്ങൾ[തിരുത്തുക]
കരിങ്കാളി കെട്ടിനോടനുബന്ധിച്ച് കോഴികളെ പരസ്യമായി ബലിനല്കുന്നു . വെളിപ്പെട്ട ശേഷം കിരീടം അഴിച്ചുവെച്ച് കരിങ്കാളികൾ കോഴികളെ തലയറുത്ത് ചോരകുടിക്കുന്നു
മലപ്പുറം ജില്ലയിലെ മൂക്കുതലകണ്ണേങ്കാവ് കരിങ്കാളി കെട്ടലിനു പ്രസിദ്ധമാണ്. അഞ്ഞൂറോളം കരിങ്കാളികൾ ഇവിടെ വഴിപാട് ആയി എത്തുന്നു.