അലാമിക്കളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ്‌ ജില്ലയിലെ ചില പ്രദേശങ്ങളിലും‌ കർണാടകയിലെ മം‌ഗലാപുരം‌ പ്രദേശങ്ങളിലും‌ കണ്ടുവന്നിരുന്ന ഒരു നാടോടി കലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം‌ മതസൗഹാർദത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒരു കലാരൂപമായിരുന്നു ഇത്‌. മുസ്‌ലിം ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായ കർബല യുദ്ധത്തിന്റെ അനുസ്‌മരണാർത്ഥമാണ് മുസ്ലീം‌ മതസ്‌ഥർ മുഹറമാഘോഷിക്കുന്നത്‌. ഈ സ്മരണ തന്നെയാണ് അലാമികളിയിലൂടെയും‌ പ്രതിധ്വനിക്കുന്നത്. മുസ്ലീങ്ങളിലെ ഹനഫി വിഭാഗത്തിൽപ്പെട്ട‌ ഫക്കീർമാരായ'അലാമികൾ' അവതരിപ്പിച്ചിരുന്ന കളിയായിരുന്നു അലാമിക്കളി.[1] അലാമി വേഷം ധരിച്ച് ചടങ്ങിനെ വർണ്ണാഭമാക്കുന്നത് ഹിന്ദുമത വിഭാഗത്തിൽപ്പെട്ടവരാണ്. ഈ ചടങ്ങുകളുടേയെല്ലാം കാർമ്മികത്വം വഹിക്കുന്നത് മുസ്ലീം‌മതത്തിലെ പ്രമാണിമാരും ആയിരിക്കും.[2][3][4]

അലാമികളിയും കർബലായുദ്ധവും[തിരുത്തുക]

ഹസ്രത്ത്‌ ഇമാം ഹുസൈന്റെ നേതൃത്വത്തിൽ ഏകാധിപതിയായ യസീദിന്റെ ദുർഭരണത്തിനെതിരേ ധർമ്മയുദ്ധം‌ നടക്കുകയുണ്ടായി. യുദ്ധത്തിൽ ശത്രുസൈന്യങ്ങൾ കരിവേഷമണിഞ്ഞ്‌ ഹുസൈന്റെ കുട്ടികളേയും മറ്റും‌ ഭയപ്പെടുത്തുന്നു. ഇതിന്റെ ഓർമ്മ നിലനിർത്തുന്നതാണ് അലാമിവേഷങ്ങൾ. അതികഠിനമായ യുദ്ധത്തിനിടയിൽ തളർന്നുപോയ ഹുസൈന്റെ ആൾക്കാർ ദാഹജലത്തിനായി ഉഴറി നടന്നപ്പോൾ യസീദിന്റെ സൈന്യം‌ കിണറിനു ചുറ്റും‌ അഗ്നികുണ്ഡങ്ങൾ നിരത്തി അവർക്കു ദാഹജലം‌ നിഷേധിക്കുന്നു. യുദ്ധരം‌ഗത്തെ ഈ സം‌ഭവവികാസങ്ങൾ അലാമികളിയിൽ അനുസ്‌മരിക്കുന്നുണ്ട്‌. അലാമികളിയുടെ സമാപന ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണ് അഗ്നികുണ്ഡമൊരുക്കലും തീക്കനലിൽ കിടന്നുരുളലുമൊക്കെ. അന്നു യുദ്ധരം‌ഗത്തു മൃതിയടഞ്ഞ സേനാനികളെ ബഹുമാനിക്കാൻ കൂടിയാണിതു ചെയ്യുന്നത്‌. യുദ്ധത്തിനൊടുവിൽ ഹുസൈൻ ക്രൂരമായി വധിക്കപ്പെട്ടു, ശരീരഭാഗങ്ങൾ ഛേദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതികശരീരം‌ അടക്കാൻ ശ്രമിച്ച യസീദിന്റെ ആൾക്കാൾ ഹുസൈന്റെ കൈകൾ മണ്ണിൽ മൂടാനാവതെ വലയുന്നു. എത്ര ശ്രമിച്ചിട്ടും ആ കരങ്ങൾ മണ്ണിൽ താഴാതെ തന്നെ നിന്നപ്പോൾ ശത്രുക്കൾ പകുതിമാത്രം‌ അടക്കം‌ ചെയ്തു രക്ഷപ്പെടുകയായിരുന്നു. അലാമികളിയുടെ പ്രധാന ഇനങ്ങളിൽ ഒന്നായ വെള്ളിക്കരം‌ എഴുന്നെള്ളിപ്പ്‌ ഇതിന്റെ അനുസ്മരണമാണ്.

ചരിത്രം‌[തിരുത്തുക]

കാസർഗോഡു ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത്‌ അലാമിപ്പള്ളി എന്നൊരു സ്ഥലമുണ്ട്‌. പ്രധാനമായും‌ അലാമിക്കളി അരങ്ങേറിയിരുന്നത്‌ അവിടെ ആയിരുന്നു. കാസർഗോഡു ജില്ലയിൽ തന്നെ അലാമിപ്പള്ളി കൂടാതെ ചിത്താരി, കോട്ടികുളം‌, കാസർഗോഡ്‌ എന്നിങ്ങനെ മുസ്ലീങ്ങൾ അധിമായി താമസിച്ചു വരുന്ന വിവിധ സ്ഥലങ്ങളിൽ അലാമിക്കളി അരങ്ങേറിയിട്ടുണ്ട്‌. അലാമിപ്പള്ളിയാണ് അലാമിക്കളിയുടെ പ്രധാന കേന്ദ്രം‌. അലാമികൾക്കിവിടെ ആരാധനയ്‌ക്കായി പള്ളിയൊന്നുമില്ല; പകരം‌ അഗ്നികുണ്ഡത്തിന്റെ ആകൃതിയിൽ ഒരു കൽത്തറ മാത്രമാണുള്ളത്‌. ഹിന്ദുസ്ഥാനിഭാഷ സം‌സാരിക്കുന്ന ഹനഫി വിഭാഗത്തിൽപെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകൾക്ക്‌ നേതൃത്വം‌ വഹിച്ചതും അതു സം‌ഘടിപ്പിച്ചു വന്നതും‌.[5] തുർക്കൻമാരെന്നും‌ സാഹിബൻമാരെന്നും‌ ഇവർ അറിയപ്പെടുന്നു. അലാമിപ്പള്ളിയിലും‌ പരിസരപ്രദേശങ്ങളിലുമായി ഇന്നും‌ ഇവർ ജീവിച്ചുപോരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്തായിരുന്നു തുർക്കൻമാരുടെ വരവ്‌. ഇവർ പുതിയോട്ട (പുതിയ+കോട്ട = കാഞ്ഞങ്ങാടിന്റെ ഭാഗമായ മറ്റൊരു സ്ഥലനാമം‌)യുടെ പരിസര പ്രദേശങ്ങളിലും‌ കോട്ടയ്‌ക്കകത്തും‌ അന്ന്‌ താമസമുറപ്പിച്ചു. തുർക്കൻമാരുടെ ആയോധനകല വളരെ പ്രസിദ്ധമായതിനാൽ ആദരസൂചകമായിട്ടാണിവരെ സാഹിബൻമാർ എന്നു വിളിച്ചു പോന്നത്‌. ടിപ്പുവിൽ നിന്നും‌ കോട്ട കമ്പനിപ്പട്ടാളം‌ കൈവശപ്പെടുത്തിയപ്പോൾ പരിസരപ്രദേശത്ത്‌ താമസമുറപ്പിച്ച തുർക്കൻമാർക്ക്‌ ആ സ്ഥലങ്ങളൊക്കെ ദർക്കാസായി പതിച്ചു കിട്ടി. പിന്നീട്‌ ഉപജീവനത്തിനു വഴിയില്ലാതെ വളരെയേറെ കഷ്ടപ്പെടേണ്ടി വന്ന തുർക്കൻമാരിൽ പലരും‌ തിരിച്ചു പോവുകയോ മറ്റു പണികളിൽ ഏർപ്പെടുകയോ ചെയ്തു. അതിലൊരു കുടും‌ബം‌ അന്നു നാടുവാഴി ഭൂപ്രഭുക്കളായിരുന്നു ഏച്ചിക്കാനക്കാരുടെ കാട്ടുകാവൽക്കാരായി. ഫക്കീർ സാഹിബിന്റെ ആ കുടുംബപരമ്പരയിലെ പ്രതാപശാലിയായിരുന്ന റസൂൽ സാഹിബാണ് അലാമിക്കളി അവസാനമായി സംഘടിപ്പിച്ചത്‌.

ചടങ്ങ്‌[തിരുത്തുക]

മുഹറം‌ ഒന്നിന്‌ ഫക്കീർ സാഹിബിന്റെ വീട്ടിൽ നിന്നും‌ കൈരൂപം‌ പ്രത്യേക പ്രാർത്ഥനയോടെ പുതിയോട്ടയിലുള്ള സങ്കല്പസ്ഥാനത്ത്‌ എത്തിക്കുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്‌. രോഗശമനത്തിനും‌ ആത്മസാക്ഷാത്‌കാരത്തിനുമായി നേർച്ച നേർന്നവർ സ്ത്രീപുരുഷഭേദമന്യേ അലാമിത്തറയിൽ എത്തുന്നു. അലാമിപ്പള്ളിയിലെ കൈരൂപം‌ ദർശിച്ച്‌ അവർ ഒന്നരപ്പണം വീതം‌ കാണിക്ക വെച്ചിരുന്നു. തീർത്ഥമായി ഫക്കീറിൽ നിന്നും‌ നാടയാണു വാങ്ങിച്ചിരുന്നത്‌. അലാമികൾ കഴുത്തിലോ കൈകളിലോ അണിയുന്ന ചരടാണു നാട. നാട വാങ്ങുന്നതോടു കൂടിയാണ് അലാമികൾ രൂപം‌ കൊള്ളുന്നത്‌.

മുഹറം‌ പത്തിനാണ് ചടങ്ങുകൾ അവസാനിക്കുന്നത്‌. പത്താം‌ നിലാവെന്നാണ് ഈ ദിവസം‌ അറിയപ്പെടുന്നത്‌. അലാമികളും‌ വ്രതമനുഷ്‌ഠിച്ചിരിക്കുന്ന സ്ത്രീകളും‌ അന്നേ ദിവസം‌ അലാമിത്തറയിൽ എത്തുന്നു. മുൻകൂട്ടി തയ്യാറാക്കിയ അഗ്നികുണ്ഡം‌ അവിടെ എരിങ്ങുകൊണ്ടിരിക്കും‌. മുമ്പെത്തെ വർഷത്തെ അഗ്നികുണ്ഡത്തിന്റെ ചാരം‌ ഒരിക്കലും‌ അവിടേനിന്നും‌ നീക്കം‌ ചെയ്യാറില്ല. അഗ്നികുണ്ഡത്തിൽ നിന്നും‌ തീക്കനൽ വാരിയെടുത്ത്‌ ഒരു ചെപ്പിനകത്താക്കി ആ ചാരത്തിൽ നിക്ഷേപിക്കും‌. അടുത്ത വർഷം‌ അഗ്നികുണ്ഡമൊരുക്കാനുള്ള തീ‌ ഈ ചെപ്പിനുള്ളിൽ നിന്നുമാണത്രേ എടുക്കാറുള്ളത്‌. ഫക്കീർ കുടും‌ബത്തിലെ അവകാശി അഗ്നികുണ്ഡത്തിൽ നിന്നും‌ കൈനിറയെ കനലുകൾ വാരി ഉയർത്തി പിടിച്ച്‌ ഏറെ നേരം‌ 'ദുആ' ഉരയ്‌ക്കും‌ (പ്രാർത്ഥന നടത്തും). ശേഷം‌ കനൽകട്ടകൾ അവിടെ തന്നെ നിക്ഷേപിക്കുന്നു. അലാമികളും‌ സഹായികളും‌ കൂടി ഈ പ്രാർത്ഥനയ്‌ക്കു ശേഷം‌ നിക്ഷേപിച്ച കനൽകട്ടകളെ അഗ്നികുണ്ഡത്തിലെ കനൽകട്ടകളുമായ്‌ ചേർത്ത്‌ ഏറെ നേരം‌ ഇളക്കുന്നു. തുടർന്ന്‌ അതിൽ നിന്നും‌ കനലുകളെടുത്ത്‌ വാരിവിതറി അതിൽ കിടന്നുരുണ്ട്‌ പ്രദക്ഷനം‌ വെക്കുന്നു.

വ്രതമെടുത്ത സ്ത്രീകൾ തലയിൽ നിറകുടവും‌ ധരിച്ച്‌ അഗ്നികുണ്ഡത്തിനരികെ ഇരിക്കുന്നുണ്ടാവും‌. ഫക്കീർ ഇവരുടെ തലയിൽ തീ കോരിയിടും‌. പിന്നീട്‌ മയിൽപ്പീലി കൊണ്ട്‌ തീക്കട്ടകൾ ഉഴിഞ്ഞുമാറ്റും‌. ചടങ്ങുമായി ബന്ധപ്പെട്ട്‌ ആർക്കും‌ തന്നെ പൊള്ളലേറ്റ ചരിത്രം‌ ഉണ്ടായിട്ടില്ല. നേരം‌ പുലരും‌ വരെ ചടങ്ങുകൾ നീണ്ടു നിൽക്കും‌. പുലർച്ചയ്‌ക്കു ശേഷം‌ ചടങ്ങുകൾക്ക്‌ സമാപനം‌ കുറിക്കുകയായി. ഇതിന്റെ ഭാഗമായി വെള്ളിക്കരങ്ങൾ എഴുന്നെള്ളിച്ചുകൊണ്ട്‌ അടുത്തുള്ള അരയിപ്പുഴയിൽ പോയി കുളിച്ച്‌ ദേഹശുദ്ധി വരുത്തുന്നു. അവിടെ നിന്നും‌ വെള്ളിക്കരം‌ ഫക്കീർപുരയിൽ കൊണ്ടുവന്നശേഷം‌ എല്ലാവരും‌ പിരിയുന്നു.

വേഷവിധാനവും നാടോടിപ്പാട്ടും‌[തിരുത്തുക]

അലാമി വേഷം‌ കെട്ടുന്നത്‌ ഹിന്ദുമതത്തിൽ പെട്ടവർ മാത്രമാണ്‌. ദേഹം‌ മുഴുവൻ കരിയും‌ അതിൽ വെളുത്ത പുള്ളികളുമാണ് അലാമികളുടെ വേഷം‌. കഴുത്തിൽ പഴങ്ങളും‌ ഇലകളും‌ കൊണ്ടുള്ള മാലയും‌ ഉണ്ടാവും‌. മുണ്ടനാരുകൊണ്ട്‌ താടിമീശയും‌ വെച്ചിട്ടുണ്ടാവും‌. കൂടാതെ മുട്ടുമറയാത്ത വഴക്ക്‌മുണ്ടും‌ തലയിൽ കൂർമ്പൻ പാളത്തൊപ്പിയും‌ അതിൽ ചുവന്ന ചെത്തിപ്പൂവും‌ വെച്ചിട്ടുണ്ടാവും‌. നാട്ടിൻപുറങ്ങളിലേക്ക്‌ അലാമികൾ കൂട്ടം‌ ചേർന്നാണു പോവുക. കോലടിച്ച്‌, മണികിലുക്കി ആഘോഷമായാണു യാത്ര. തോളിലൊരു മാറാപ്പും‌ കൈയിലൊരു മുരുഡയും‌(അകം‌ കുഴിഞ്ഞ ചെറിയൊരു പാത്രം‌) ഉണ്ടായിരിക്കും‌. അലാമികൾ ചെരിപ്പു ധരിക്കാറില്ല. അഞ്ചോ അഞ്ചിലധികമോ ഉള്ള സം‌ഘങ്ങളായാണ് അലാമികൾ സഞ്ചരിക്കുന്നത്‌. ഓരോ വീട്ടിലും‌ അലാമികൾ ഭിക്ഷയ്‌ക്കെത്തുന്നു. തോളിലെ മാറപ്പിറക്കിവെച്ച്‌ മുറ്റ‌ത്ത്‌ താളനിബദ്ധമല്ലാതെ ഇവർ നൃത്തം‌ ചവിട്ടുന്നു. ഇവർ പാടുന്ന നാടൻ പാട്ടുകൾക്ക്‌ പ്രത്യേകം‌ ശീലുകളും‌ രീതികളും‌ ഉണ്ട്‌. "ലസ്സോലായ്‌മ... ലസ്സോ ലായ്‌മ ലായ്‌മ ലായ്‌മലോ... എന്നായിരിക്കും‌ എല്ലാപാട്ടിന്റേയും‌ തുടക്കവും‌ ഒടുക്കവും‌. പാട്ടിനു പുറമേ വായിൽ തോന്നുന്നതൊക്കെയും‌ പാട്ടുരൂപത്തിൽ അവതരിപ്പിക്കുന്നു. പരസ്പരമുള്ള സം‌ഭാഷണങ്ങൾ പോലും‌ ഇങ്ങനെ പാട്ടുരൂപത്തിലാവും‌.

വിശ്വാസങ്ങൾ[തിരുത്തുക]

വീട്ടുമുറ്റത്ത്‌ ഭിക്ഷയ്‌ക്കു വരുന്ന അലാമി ദേവറുകളെ ആരും‌ തന്നെ വെറും‌കൈയോടെ അയക്കറില്ല. നിറഞ്ഞമനസ്സോടെ തന്നെ അലാമികൾക്കവർ ഭിക്ഷ നൽകുന്നു. കൊടുക്കുന്നതെന്തുതന്നെയായാലും‌ അലാമികൾ അതു വാങ്ങിക്കുന്നു. ഊരുചുറ്റുന്ന അലാമികൾക്ക്‌ നാളികേരമിടാം‌, ചക്കപറിക്കാം‌... അലാമികൾ തൊട്ട കായ്‌ഫലങ്ങൾ വരും‌വർഷങ്ങളിൽ ഇരട്ടി വിളവുതരുമെന്നു വിശ്വസിച്ചുപോന്നിരുന്നു. പോകുന്ന പോക്കിൽ ചെമ്പകമരങ്ങളും‌ പാലമരക്കൊമ്പുകളും‌ അലാമികൾ കൊത്തിമുറിച്ചിടും‌. വരുന്ന വഴി ഈ മരക്കൊമ്പുകൾ തലയിലേറ്റിയാണ് അലാമികൾ അലാമിപ്പള്ളിയിൽ എത്തുക. ഈ പച്ചവിറകുകളുപയോഗിച്ചാണ് പത്താം‌ ദിവസത്തേക്കുള്ള അഗ്നികുണ്ഡമൊരുക്കുന്നത്‌. കത്തുവാൻ പ്രയാസമുള്ള പച്ച വിറകുകൾ ആളിപ്പടർന്നു കത്തുന്നത്‌ അലാമികളുടെ ശക്തിവിശേഷമായി കാണികൾ വിശ്വസിച്ചു പോന്നിരുന്നു.

വെള്ളിക്കരം‌[തിരുത്തുക]

ഹുസൈന്റെ കരത്തെ അനുസ്മരിപ്പിക്കുന്ന വെള്ളിക്കരത്തിന് ഹിന്ദുക്കളുടെ ഇടയിൽ മറ്റൊരു വിശ്വാസവും‌ നിലവിലുണ്ട്‌. ഒരിക്കൽ കടൽ വളരെ പ്രക്ഷുബ്‌ധമായി കാണപ്പെട്ടു. കാറ്റും‌ കോളും‌ വെള്ളിടിയുമുള്ള ആ മൂവന്തിനേരത്ത്‌ നാട്ടുകാരെല്ലാം‌ കടപ്പുറത്ത്‌ സന്നിഹിതരായി. അപ്പോൾ ഏവരേയും‌ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ സമുദ്രാഗാധതയിൽ നിന്നും‌ മഹാവിഷ്‌ണുവിന്റെ രൂപം‌ പൊങ്ങിവന്നുവത്രേ. അവസാനമായി അവിടേക്കെത്തിയ സാഹിബുമാർക്ക്‌ സമുദ്രത്തിലേക്കു താഴ്‌ന്നു പോകുന്ന മഹാവിഷ്‌ണുവിന്റെ കരം‌ മാത്രമേ കാണാൻ സാധിച്ചിരുന്നുള്ളൂ. ഉടനേ അവർ നീന്തിച്ചെന്ന്‌ ആ കരപ്പത്തിയിൽ പിടിച്ചു. വെള്ളിയിൽ തീർത്ത അതി വിശിഷ്ടമായ കരം‌ അങ്ങനെ അവർക്കു കിട്ടി. ഈ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീങ്ങൾ വെള്ളിക്കരത്തിന് അവകാശികളായി തീർന്നതും‌ പൂജ നടത്തുന്ന കർമ്മികളായി തീർന്നതും‌. മുസ്ലീങ്ങൾ അലാമിവേഷം‌ കെട്ടാറില്ല, മറിച്ച്‌ അതിന്റെ കാർമ്മികത്വത്തിലാണ് അവരുടെ പങ്കാളിത്തം‌.


ഇന്നത്തെ അവസ്ഥ[തിരുത്തുക]

കേവലം‌ ഉത്സവമെന്ന നില വിട്ട്‌ മതമൈത്രിയുടെ സമ്മേളനമായിരുന്നു അലാമികളി. ഹൈന്ദവ മതപരമായ ഒട്ടനവധി ആചാരങ്ങൾ കാലാന്തരത്തിൽ ഈ ആചാരവുമായി കൂട്ടിചേർക്കപ്പെട്ടു. വിഗ്രഹാരാധന, അഗ്നിപ്രദക്ഷിണം‌, എഴുന്നെള്ളിപ്പ്‌ തുടങ്ങിയവ അതിന്റെ ഭാഗമായി മാറി. തുടർന്ന്‌ മുസ്ലീം‌ സമൂഹത്തിൽ നിന്നും‌ അതിന്‌ കടുത്ത എതിർപ്പ്‌ നേരിടേണ്ടി വന്നു. ഇത്തരം‌ അനുഷ്‌ഠാനങ്ങൾ തീർത്തും‌ അനിസ്ലാമികമാണെന്നും‌ അന്നദാനം‌, മൗലീദ്‌ എന്നിവ മാത്രമേ അനുവദിനീയമായിട്ടുള്ളൂ എന്നും‌ മുസ്ലീം‌ പണ്ഡിതൻമാർ ഫത്‌വ നൽകി. തുടർന്ന്‌ ആഘോഷ നടത്തിപ്പിൽ നിന്നും‌ ഫക്കീർകുടും‌ബം‌ പിൻവാങ്ങി. പത്രപരസ്യത്തിലൂടെ അവരത്‌ ജനങ്ങളെ അറിയിക്കുകയും‌ ചെയ്തു. അങ്ങനെ 1963 - ൽ ഈ ആചാരത്തിന് എന്നെന്നേക്കുമായി തിരശ്ശീല വീണു.[1] ഇന്നു ചില ക്ലബുകളും‌ മറ്റും അലാമിക്കളിയെന്ന പേരിൽ അലാമിവേഷധാരികളെ ഉപയോഗിച്ച്‌ നാടോടിഗാനങ്ങളും‌ മറ്റും‌ നടത്തി വരുന്നുണ്ട്‌.

അവലം‌ബം‌[തിരുത്തുക]

കാസർഗോഡ്‌ ചരിത്രവും‌ സമൂഹവും‌ - കാസർഗോഡ്‌ ജില്ലാ പഞ്ചായത്ത്‌

  1. 1.0 1.1 "അലാമിക്കളി". ശേഖരിച്ചത് 2020-09-07.
  2. കേരള ടൂറിസം പേജ്
  3. മാതൃഭൂമി പത്രം
  4. ടൂറിസം വാർത്ത
  5. "ഓർമ്മകളിൽ മതമൈത്രിയുടെ വിളകേന്തി അലാമികളി". മംഗളം. December 31, 2019. ശേഖരിച്ചത് September 7, 2020.
"https://ml.wikipedia.org/w/index.php?title=അലാമിക്കളി&oldid=3461964" എന്ന താളിൽനിന്ന് ശേഖരിച്ചത്