അർജ്ജുനനൃത്തം
കോട്ടയം ജില്ലയിൽ ഒരു കാലത്ത് പ്രചാരത്തിലിരുന്നതും, ഇപ്പോൾ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒരു കലാരൂപമാണ് അർജ്ജുനനൃത്തം.[1] മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഈ കലാരൂപം, അനുരഞ്ജനകല, അനുഷ്ഠാനകല, ആയോധനകല, മയിൽപ്പീലിതൂക്കം എന്നീ പേരുകളിലും അറിയപ്പെടുന്നു. ദേവീ ക്ഷേത്രങ്ങളിൽ "തൂക്കം" എന്ന നേർച്ച ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ കലാരൂപം അവതരിപ്പിച്ച് വരുന്നത്. ഇതിന് കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളോടൊപ്പം പഴക്കമുണ്ട്. ഒറ്റയ്ക്കും രണ്ടുപേർ ചേർന്നും നൃത്തം നടത്തുന്നു. പുരാണകഥകളെ ആസ്പദമാക്കിയുള്ള പാട്ടുകൾ ഉപയോഗിക്കുന്നു. പാട്ടുകൾക്ക് കവിത്തങ്ങൾ എന്ന് പേർ. നൃത്തവും കവിത്തങ്ങളും താളപ്രധാനമാണ്. പല വർഗ്ഗങ്ങളിലായി വളരെ താളങ്ങൾ ഉണ്ടാകും. ഓരോ താളങ്ങൾക്കും അനുയോജ്യമായവയാണ്. കവിത്തങ്ങൾ. ഇവയ്ക്കെല്ലാം പ്രത്യേക ശാസ്ത്രങ്ങളുണ്ട്. താളങ്ങളുടെ മാത്രകൾ, പ്രയോഗരീതി മുതലായവ കാണികളെ പറഞ്ഞു കേൾപ്പിച്ചതിനു ശേഷമാണ് പ്രയോഗിക്കുക. ഒരു രാത്രി മുഴവൻ പ്രകടനം നീണ്ടുനിൽക്കും. പ്രത്യേകം പണികഴിപ്പിച്ചിട്ടുള്ള ചാടുകളിൽ കയറിനിന്നാണ് നൃത്തം ചെയ്യുക. മുഖത്ത് പച്ചതേച്ച് പ്രത്യേകതരം കിരീടം വെക്കുന്നു. ചെമന്ന കുപ്പായവും കടകം തുടങ്ങിയ ആഭരണങ്ങളും അണിയുന്നു. കാലിൽ കച്ചമണി കെട്ടും. കഥകളിയുടെ ഉടുത്തുകെട്ടിൻരെ സ്ഥാനത്ത് മയിൽപ്പീലി ഉടുത്തുകെട്ടുന്നു. ഇങ്ങനെ മയിൽപ്പീലി നൃത്തം എന്ന പേർ വന്നു. പ്രകടന സമയം രാത്രി. കത്തിച്ചുവച്ച നിലവിളക്കിൻറെ പ്രകാശത്തിലാണ് പ്രകടനം. ഇപ്പോൾ വിളക്കിനുപുറമെ ആലക്തിക ദീപങങളും ഉപയോഗിച്ചുവരുന്നു. പാണ്ഡവന്മാരിൽ അർജ്ജുനൻ നൃത്തഗീതങ്ങളിൽ സമർത്ഥനാണല്ലോ. അദ്ദേഹം ഭദ്രകാളിയെ പ്രസാദിപ്പിക്കാൻ നൃത്തം ചെയ്തു സ്തുതിച്ചു എന്ന സങ്കൽപ്പം ഈ നൃത്തത്തിന് അടിസ്ഥാനമെന്ന് ഊഹിക്കപ്പെടുന്നു. കളരിയഭ്യാസം ആവശ്യമായ കലാരൂപമാണ് ഇത്.
വേഷവിധാനം[തിരുത്തുക]
കഥകളിയിലേപ്പോലെ ചുട്ടിയും, മിനുക്കും, മുഖത്തെഴുത്തും നടത്തിയ നർത്തകർ മയിൽപ്പീലി പോലെ മെടഞ്ഞ പാവാടയും, മെയ്യാഭരണങ്ങളും അണിഞ്ഞ് ദ്രുതതാളത്തിൽ നൃത്തം ചെയ്യുന്നു. പുരാണകഥാഭാഗങ്ങൾ ഉൾക്കൊള്ളുന്നതും, ശ്രുതിമധുരവുമായ ഗാനങ്ങൾ ആലപിക്കുന്നത് നർത്തകർ തന്നെയാണ്.
വാദ്യങ്ങൾ[തിരുത്തുക]
മദ്ദളവും ഇലത്താളവും ചെണ്ടയും ആണ് മുഖ്യ വാദ്യങ്ങൾ.
അവലംബങ്ങൾ[തിരുത്തുക]
പുറം കണ്ണികൾ[തിരുത്തുക]
