സിന്ധു നദീതടസംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സിന്ധു നദീതട സംസ്കാരത്തിന്റെ അതിര്‍ത്തികളും പ്രധാന നഗരങ്ങളും. പുതിയ രാജ്യാതിര്‍ത്തികള്‍ ചുവപ്പ് നിറത്തില്‍.കൂടുതല്‍ വ്യക്തതക്ക് [1] കാണുക.

പുരാതന ഭാ‍രതത്തില്‍ നിലവിലുണ്ടായിരുന്ന ജനവാസ വ്യവസ്ഥയാണ് സിന്ധു നദീതട സംസ്കാരം (ആംഗലേയത്തില്‍ The Indus Valley Civilization (IVC)), (ക്രി.മു. 3300–1700, ഏറ്റവും ഏറ്റവും അഭിവൃദ്ധി പ്രാപിച്ചത്: ക്രി.മു. 2600–1900) . ലോകത്തില്‍ ഉണ്ടായിട്ടുള്ള മറ്റു പ്രാചീന സംസ്കാരങ്ങളെപ്പോലെ ഇതും നദീതടങ്ങളിലാണ് വികസിച്ചത്. ഹരപ്പ എന്ന ഇന്നത്തെപാക്കിസ്ഥാനിലെ ഒരു നഗരത്തില്‍ നിന്നാണ് ഇതിന്റെ ആദ്യത്തെ തെളിവുകള്‍ നരവംശ,പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്നത്. ഇതിനു മുന്‍പു വരെ വേദ കാലഘട്ടം ആണ് ഭാരതത്തിന്റെ പൈതൃകത്തില്‍ ഏറ്റവും പുരാതനമായ കാലഘട്ടം എന്നാണ് കരുതിയിരുന്നത്.[1] അതുവരെ ഇന്ത്യയിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും പഴക്കം ചെന്ന പുരാവസ്തു അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കാലത്തേതായിരുന്നു (ക്രി.മു. 356). ഈ കണ്ടുപിടിത്തം ഇന്ത്യാ ചരിത്രത്തെ 2000 വര്‍ഷങ്ങള്‍ പിന്നിലേയ്ക്കാണ് നയിച്ചത്. അടുത്ത കാലത്തായി ഘാഗ്ഗര്‍-ഹാക്രാ നദി സരസ്വതിയായിരുന്നിരിക്കണം [2] എന്ന സിദ്ധാന്തപ്രകാരം ഇതിനെ സിന്ധു-സരസ്വതി നദീതട സംസ്കാരം എന്നും വിളിക്കുന്നുണ്ട്.[3] എങ്കിലും ഇതിന് എതിര്‍വാദങ്ങളും ഉണ്ട്.[4] ഹരപ്പ യിലാണ് ഖനനത്തിന് ശേഷം ആദ്യത്തെ തെളിവ് ലഭിച്ചത് എന്നതിനാല്‍ അത് കേന്ദ്രമായി കണക്കാക്കുകയും ഹരപ്പന്‍ സംസ്കാരം എന്നു വിളിക്കുകയും ചെയ്യുന്നു. [5] [2]

ഉള്ളടക്കം

[തിരുത്തുക] ഗവേഷണവും കണ്ടുപിടുത്തവും

ഘാഗ്ഗര്‍-ഹാക്രാ നദികളുടെ ഭൂപടം- സരസ്വതി നദി ഒഴുകിയിരുന്നു എന്നു കരതുന്ന സ്ഥലം

ചാള്‍സ് മേസണ്‍ എന്ന സഞ്ചാരിയായ ചരിത്രകാരന്‍ [6] അദ്ദേഹം തന്‍റെ യാത്രയില്‍ ബലൂചിസ്ഥാന്‍, പഞ്ചാബ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ പഴയ നാഗരികതയുടെ അവശിഷ്ടങ്ങള്‍ കണ്ടതായി രേഖപ്പെടുത്തിയിരുന്നു (1826-1838). [7] ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ ജോണ്‍ ഹ്യൂബെര്‍ട്ട് മാര്‍ഷല്‍ എന്ന പുരാവസ്തു ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ പുരാതന വകുപ്പ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുകയും പില്ല്ക്കാലത്ത്മധു സ്വരൂപ് വത്സ് എന്ന ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രജ്ഞന്റെ മേല്‍ നോട്ടത്തില്‍ 1920 മുതല്‍ 34 വരെ ഹരപ്പയില്‍ വിസ്തരിച്ച് ഖനനം നടത്തുകയും ചെയ്തു. ഒരു ബുദ്ധസ്തൂപത്തിന്റെ/ലിംഗത്തിന്റെ ഖനനമാണ്‌ ഇത് കണ്ടെത്താന്‍ സഹായിച്ചത്. [8]

ബ്രിട്ടീഷ് നിര്‍മ്മാണ വിദഗ്ധരായ ജോണ്‍ ബ്രണ്ടന്‍, വില്യ്ം ബ്രണ്ടന്‍ എന്നിവര്‍ കറാച്ചി-ലാഹോര്‍ റെയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സ്ഥലത്തെ ചുടുകട്ടകള്‍ അവയെന്തെന്നറിയാത്തതിനാല്‍ ഉപയോഗിക്കുകയുണ്ടായി.[9]1853 കാലത്ത് അലക്സാണ്ടര്‍ കണ്ണിങ്ങാം ഹരപ്പയില്‍ നിന്ന്‍ കണ്ടെടുത്ത മുദ്രകളിലൊന്ന് 1875-ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അദ്ദേഹം അത് ബ്രാഹ്മി ലിപിയാണെന്നാണ്‌ ധരിച്ചിരുന്നത്. [10] വീണ്ടും അന്‍പത് വര്‍ഷത്തിലേറേ കഴിഞ്ഞ് ജെ ഫ്ലീറ്റ് എന്നയാള്‍ ഇവിടങ്ങളിലെ ശിലാചിത്രങ്ങള്‍ കണ്ടെത്തിയതിനു ശേഷമാണ് പുരാവസ്തു ഗവേഷകര്‍ ഇവിടം ശ്രദ്ധിക്കുന്നത്.

ആദ്യമായി റാവു ബഹാദൂര്‍ ദയാറാം സാഹ്‍നി (Dayaram Sahni) എന്ന ശാസ്ത്രജ്ഞനാണ് ഹരപ്പയിലെ ഈ സങ്കേതം കണ്ടെത്തിയത്(1921). അദ്ദേഹം ഉദ്ഘനനത്തിനായി ഒരു കുന്ന് പരിശോധിച്ചുവരവെ കണ്ണിങ്ങാമിനു ലഭിച്ച തരം നിരവധി മുദ്രകള്‍ ലഭിക്കുകയുണ്ടായി. വീണ്ടും അതിനു ചുറ്റും താഴേക്ക് ഘനനം ചെയ്യവെ 7 നിലകളിലുള്ള ബൃഹത്തായ ഒരു നഗരത്തിന്റെ അവശിഷ്ടങ്ങള്‍ തെളിഞ്ഞു വന്നു. ക്രിസ്തുവിന്‍ മുന്‍പ് 2500 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നായിരുന്നു അന്നത്തെ ഊഹം. ഒരു വര്‍ഷത്തിനു ശേഷം രാഖല്‍ ദാസ് ബാനര്‍ജി മോഹഞ്ചോ-ദാരോ എന്ന സ്ഥലത്തും നാഗരികതയുടെ അവശിഷ്ടങ്ങള്‍ ഉല്‍ഖനനം ചെയ്തെടുത്തു. [11] 1933 വരെ ചെറുതും വലുതുമായ ഉല്‍ഖനനങ്ങള്‍ നടന്നു.

ഇന്ത്യാ വിഭജനത്തിനുശേഷം 1950-ല്‍ മോര്‍ട്ടീമര്‍ വീലര്‍ പഠനം നടത്തി കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഇത് ബലൂചിസ്ഥാനിലെ സുട്കാഗന്‍ ദോര്‍ മുതല്‍ ഗുജറാത്തിലെ ലോഥല്‍ വരെ നീണ്ടു. ശാസ്ത്രജ്ഞന്മാരില്‍ പ്രമുഖര്‍ ഔറെല്‍ സ്റ്റീന്‍, നാനി ഗോപാല്‍ മജുംദാര്‍, ബി.ബി. ലാല്‍, മൈക്കേല്‍ ജാന്‍സന്‍ എന്നിവരായിരുന്നു.[അവലംബം ആവശ്യമാണ്]മോഹഞ്ചോ-ദാരോവില്‍ നിന്ന് കുറച്ച് അകലെയായി അമ്രി ചണ്‍ഹു-ദരോ, ഹാരപ്പയുടെ തെക്കു കിഴക്കായി രാജസ്ഥാനിലെ കലിബംഗന്‍, ഹരിയാനയിലെ ബനവല്ലി എന്നിവിടങ്ങള്‍ അന്ന്‌ ഖനനം ചെയ്ത സ്ഥലങ്ങളില്‍പ്പെടുന്നു. 1973-ല്‍ അഫ്ഘാനിസ്ഥാനിലെ മെഹര്‍ഗഡ് എന്ന സ്ഥലത്തു നിന്നും നവീന ശിലായുഗത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. നിരവധി ഗവേഷണങ്ങള്‍ അന്നും ഇന്നുമായി നടക്കുന്നു. ഏകദേശം 1500-ഓളം ഭൂഭാഗങ്ങളില്‍ നിന്ന് ഇന്നു വരെ സിന്ധു നദീ തട സംസ്കാരത്തിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്]

ഏറ്റവും ഒടുവിലായി നടത്തിയ ഉദ്ഘനനത്തില്‍ ഹരപ്പന്‍ സംസ്കാരത്തിലേതെന്ന് കരുതുന്ന 73 ശവകുടീരങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെടുത്തു. ഹരിയാനയിലെ റോത്തക്ക് ജില്ലയില്‍ പെട്ടഫര്‍മാനയിലെ 20 ഹെക്റ്റര്‍ സ്ഥലത്തുനിന്നാണ്‌ നിര്‍ണ്ണായകമായ് അ ഈ തെളിവുകള്‍ ലഭിച്ചിരിക്കുന്നത്. കണ്ടെടുക്കപ്പെട്ട തലയോട്ടികള്‍ 2500-2000 ക്രി.വ. കാലഘട്ടത്തിലേതാണെന്നാണ്‌ കരുതുന്നത്. റോത്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാല, പൂനെയിലെ ഡക്കാന്‍ കോളേജ് ഒഫ് പോസ്റ്റ്ഗ്രാഡുവേറ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ജപ്പാനിലെക്യോട്ടോ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹുമാനിറ്റി ആന്‍ഡ് നേച്ചര്‍ എന്നിവടങ്ങളില്‍ നിന്നുള്ള സം‌യുക്തസംരംഭകരാണ്‌ പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. [12]

[തിരുത്തുക] പ്രധാനപ്പെട്ട സ്ഥലങ്ങള്‍

സ്ഥലം കണ്ടെത്തിയത് വര്‍ഷം
ഹാരപ്പ ദയാറാം സാഹ്നി 1921
മൊഹെന്‍‌ജെദാരോ ആര്‍.സി. ബാനര്‍ജി 1922
സുത്കാഗെന്‍ഡോര്‍ ആര്‍.എല്‍. സ്റ്റെയ്ന്‍ 1927
അമ്റി എം.ജി. മജുംദാര്‍ 1929
രംഗ്‌പൂര്‍ എം. വാട്സ്‍ 1953
ചുന്‍‌ഹുദാരോ എന്‍.ജി. മജുംദാര്‍ 1931
കോട്ട് ‌ഡിജി ഗുറൈ 1935
കിലി-ഗുല്‍ ഫെയര്‍സെര്‍‌വീസ് മുഹമ്മദ് 1950
റൊപാര്‍ വൈ.ഡി. ശര്‍മ്മ 1955
കാളിബഗന്‍ എ. ഘോഷ്‍ 1953
ലോഥല്‍ എസ്.ആര്‍. റാവു 1957
സുര്‍കോത്ത്ഡ ജഗപതി ജോഷി 1972
ബന്‍‌വാലി എസ്.ആര്‍. ബിഷ്ട് 1973

[തിരുത്തുക] പ്രധാന കണ്ടെത്തലുകളും സ്ഥലങ്ങളും

കണ്ടെത്തലുകള്‍ ആദ്യം കണ്ടെത്തിയ സ്ഥലം
ഉഴവുചാല്‍ പാടങ്ങള്‍ കാളിബഗന്‍
ഹരപ്പന്‍ മാതൃകയിലെ ശ്മശാനങ്ങള്‍ ഹരപ്പ
ക്ഷേത്രമാതൃകകള്‍ മൊഹെന്‍‌ജെദാരോ
തുറമുഖം ലോഥല്‍
കപ്പലുകളും നൗകകളും ലോഥല്‍
ധാന്യപ്പുരകള്‍ ഹരപ്പ, മൊഹെന്‍‌ജെദാരോ
ചിതാഭസ്മം അടക്കം ചെയ്ത പെട്ടി സുത്കാഗെന്‍ഡോര്‍
ലോഹഫാക്ടറി ചന്‍‌ഹുദാരോ,ലോഥല്‍
വ്യാപാരിഭവനങ്ങള്‍ ലോഥല്‍
ചുട്ടെടുക്കുന്ന അടുപ്പ് ഹരപ്പ
ചെമ്പ് മഴു റോപ്പാര്‍
ചെമ്പില്‍ തീര്‍ത്ത ആന ദിംബാദ്
കുളിക്കടവ് മൊഹെന്‍‌ജെ‌ദാരോ
ഒട്ടകത്തിന്റെ എല്ലുകള്‍ കാളിബഗന്‍
ചെസ്‌ബോഡ്‍ ലോഥല്‍
സ്ത്രീയുടെ ശിലാമാതൃക‍ ഹരപ്പ
കൂട്ടശവമടക്കിന്റെ തെളിവുകള്‍ ലോഥല്‍
നൃത്തം ചെയ്യുന്ന പെണ്‍കുട്ടി മൊഹെന്‍‌ജെ‌ദാരോ
മാലിന്യ സംസ്കരണകേന്ദ്രം മൊഹെന്‍‌ജെ‌ദാരോ,ലോഥല്‍, ചന്‍‌ഹുദാരോ

[തിരുത്തുക] പൂര്‍വികര്‍

ഹരപ്പയിലെ നാഗരികതക്കു മുന്‍പുള്ള മറ്റു സംസ്കാരങ്ങളെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഹരപ്പയുടെ പൂര്‍വികര്‍ എന്നുവിളിക്കാവുന്ന നാഗരികത മേര്‍ഘറ് സംസ്കാരമാണ്‍. ബലൂചിസ്ഥാനിലെ ക്വെറ്റാക്കരികില്‍ കണ്ടെത്തിയ ഇത് ചെറുശിലായുഗകാലത്തെ നാഗരികതയാണ്‍. മേര്‍ഘഡ് നാഗരികത ഏതാണ്‍ ക്രിസ്തുവിന്‍ 7000 വര്‍ഷം പുരാതനമാണെന്നാണ്‍ വിശ്വസിക്കുന്നത്. ഇത്തരം നിരവധി സ്ഥലങ്ങള്‍ പലയിടങ്ങളായി ചിതറിക്കിടക്കുന്നതായാണ്‍ കാണപ്പെട്ടിരിക്കുന്നത്. ബാര്‍ലി, ഗോതമ്പ്, തുടങ്ങിയവ കൃഷി ചെയ്തിരുന്നു. കന്നുകാലികളെയും അക്കാലത്തുള്ളവര്‍ വളര്‍ത്തിയിരുന്നു. ഇതുവരെ ലഭ്യമായതില്‍ ഏറ്റവും പഴക്കം ചെന്ന കളിമണ്‍ പാത്രങ്ങള്‍ മേര്‍ഘറിലേതാണ്‍. ബലൂചിസ്ഥാനിനടുത്തെ നള്‍ സംസ്കാരവും കുള്ളി നാഗരികതയും മേര്‍ഘഡ് സംസ്കാരത്തിന്റെ തന്നെ ഭാഗമാണെന്ന് കരുതുന്നു.

സിന്ധു നദിക്കരികിലെ സമതലങ്ങളില്‍ കണ്ടെത്തിയ കോട്ട് ഡിജി, അംറി എന്നിവിടങ്ങളിലെ നാഗരികതയും സിന്ധുനദീതടവാസികളുടെ പൂര്‍വികരായിരുന്നു എന്ന് വിശ്വസിക്കുന്നു. ഇവിടങ്ങളില്‍ നിന്ന് ലഭിച്ച കളിമണ്‍ പാത്രങ്ങളില്‍ ഹരപ്പയിലെ കളിമണ്‍ പാത്രങ്ങളില്‍ സമാനമായ രീതിയില്‍ അരയാലിന്റെ‍യും മത്സ്യത്തിന്റെ ശല്‍കങ്ങളുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.

ഹരപ്പയുടെ പൂര്‍വികര്‍ ആയിരിക്കാമെന്ന് വിശ്വസിക്കുന്ന മറ്റു സ്ഥലങ്ങള്‍ രാജാസ്ഥാനിലെ സോഥി, കാളിബഗന്‍, കുനാല്‍, ബനവാലി, തുടങ്ങിയവയാണ്‍. [13]

[തിരുത്തുക] വിസ്തൃതി

ഹരപ്പന്‍ സംസ്കൃതി ആകെ 800,000 ച.കി.മീ വ്യാപിച്ചിരുന്നു. [14]ഇന്നത്തെ സിന്ധു നദി പാകിസ്ഥാനിലാണ്. സിന്ധു നദി ടിബറ്റില്‍ നിന്നുത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്നു. സിന്ധു നദീതട സംസ്കാരം ഈ നദിയുടെ തീരങ്ങളില്‍ ഉണ്ടായ ആവാസ വ്യവസ്ഥയായിരുന്നു എങ്കിലും ഇത് പിന്നീട് ദൂര പ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചു എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ട്. വടക്ക് -കിഴക്ക് രൂപാര്‍, മണ്ഡ എന്നിവയാണ് ഏറ്റവും അകലെയുള്ള സ്ഥാനങ്ങള്‍. തെക്കോട്ട് നര്‍മദ നദീതടത്തിലെ മേഹ്ഗം, തെലോദ്, ഭഗത്രാവ് എന്നീ സ്ഥലങ്ങള്‍ വരെയും പടിഞ്ഞാറോട്ട് ഗുജറാത്തിലെ ലോഥള്‍, റോജ്ദി, സോംനാഥ്, കിന്നര്‍ഖേഡാ, ഇതിന് വടക്കായി ദസാല്പൂര്‍, ധോളവീരാ, സുര്‍കോത്തഡ എന്നീ പ്രദേശങ്ങള്‍ വരെയും ഇത് വ്യാപിച്ചു കിടക്കുന്നു.

പടിഞ്ഞാറോട്ടു മക്രാന്‍ തീരത്തുനിന്ന് സുത്കാജന്‍‍ദോര്‍ വരെയാണ് ഹാരപ്പ നാഗരികതയുടെ പ്രചാരം. വടക്ക് കിഴക്ക് മണ്ഡാ, ജന്‍‍ദോര്‍, വരെ സുമാര്‍ ആയിരം മൈല്‍ ദൂരമുണ്ട് എന്നാണ് കണക്ക്. കിഴക്കോട്ട് വ്യാപിച്ചിട്ടില്ല എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ രാജസ്ഥാനിലെ കലിബഗന്‍ കണ്ടെത്തിയതോടേ ആ വാദം തെറ്റാണെന്നു തെളിഞ്ഞു. അപ്പോഴും ഗംഗാ- യമുനാ തടങ്ങളിലേയ്ക്ക് അതു വ്യാപിച്ചു എന്ന് തെളിവുണ്ടായിരുന്നില്ല. എന്നാല്‍ 1958-ല്‍ യമുനാ തടത്തില്‍ ഡല്‍ഹിയില്‍ നിന്ന് പത്തൊന്‍പതു കി.മീ. ദൂരത്തായി അലംഗിപൂര്‍ എന്ന സ്ഥലത്ത് ഹരപ്പന്‍ പരിഷ്കൃതിയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതോടെ കിഴക്കോട്ട് വ്യാപിച്ചതിന് തെളിവ് ലഭിച്ചു. [15]

വ്യാപ്തിയുടെ കാര്യത്തില്‍ നൈല്‍, യൂഫ്രട്ടിസ്, ടൈഗ്രിസ് നദീ തട സംസ്കാരങ്ങളെക്കാളും വലുതാണ് ഇത്. [16]

[തിരുത്തുക] കാലഗണന

ലോഥല്‍ നഗരം- ചിത്രകാരന്റെ ഭാവനയില്‍

താഴെക്കാണുന്ന പട്ടികയില്‍ സിന്ധു നദീതട സംസ്കാരം അഥവാ ഹരപ്പന്‍ സംസ്കാരം നിലനിന്നിരുന്ന കാലങ്ങളും അവയുടെ വ്യത്യസ്ത തരം തിരിവും കാണാം.

കാലം വ്യവസ്ഥ യുഗം
7000 - 5500 BC മേര്‍ഘര്‍ I (ശിലായുഗം) ആദ്യ ഭക്ഷ്യ നിര്‍മ്മാണ യുഗം
5500-3300 മേര്‍ഘ്ര്‍ II-VI (മണ്‍ പാത്ര ശിലായുഗം ) വ്യാപന യുഗം
5500-2600
3300-2600 ആദ്യകാല ഹരപ്പന്‍ (ആദ്യകാല വെങ്കല യുഗം)
3300-2800 ഹരപ്പന്‍ 1 (രവി മുഖം)
2800-2600 ഹരപ്പന്‍ 2 (കോട് ദിജി മുഖം, നൌഷാരോI, മേര്‍ഘര്‍VII)
2600-1900 വികസിത ഹരപ്പന്‍ (സിന്ധു നദി തട സംസ്കാരം) ഏകോപന യുഗം
2600-2450 ഹരപ്പന്‍ 3A (നൌഷാരോII)
2450-2200 ഹരപ്പന്‍ 3B
2200-1900 ഹരപ്പന്‍ 3C
1900-1300 അവസാന ഹരപ്പന്‍ (ഹരപ്പന്‍ ശവക്കല്ലറകള്‍) സങ്കോചന യുഗം
1900-1700 ഹരപ്പന്‍ 4
1700-1300 ഹരപ്പന്‍ 5
1300-300 ചായംകുത്തിയ ചാരനിറ പാത്രങ്ങള്‍, കറുത്ത് തിളങ്ങുന്ന വടക്കന്‍ പാത്രങ്ങള്‍ (ഇരുമ്പ് യുഗം) ഇന്‍ഡോ-ഗംഗാ പാരമ്പര്യം

[തിരുത്തുക] ഹരപ്പന്‍ സംസ്കൃതി

മോഹഞ്ചോ-ദാരോ വില്‍ ഖനനം ചെയ്തെടുത്ത നഗരാവശിഷ്ടം, മേലെ കോട്ട, താഴെയായി പാര്‍പ്പിടങ്ങള്‍േറ്റവും താഴെ വലിയ കുളം

കൂറ്റന്‍ പിരമിഡുകള്‍, കുടീരങ്ങള്‍ എന്നിവയാണ് നൈല്‍, യൂഫ്രട്ടീസ് നദീതട സംസ്കാരങ്ങളുടെ പ്രത്യേകതയെങ്കില്‍ സിന്ധു നദി തട സംസ്കാരത്തിന് ഇത്തരം പ്രത്യേകതകള്‍ ഇല്ല.[അവലംബം ആവശ്യമാണ്] എന്നാല്‍ വിദഗ്ധമായ, ആസൂത്രിതമായ നഗര നിര്‍മ്മാണം മറ്റെവിടെയും കാണാത്ത തരമാണ്. മികച്ച ഓവു ചാല്‍ പദ്ധതി ഇന്നും മാതൃകയാക്കാവുന്നതാണ്. ചുടുകട്ടകളുടെ അളവുകള്‍ക്കു പോലും ഏകീകൃതമായ വലിപ്പം ഉണ്ടായിരുന്നു. എന്നാല്‍ സാങ്കേതിക മികവ് മറ്റു സംസ്കൃതികളെ അപേക്ഷിച്ച് കുറവായാണ് കാണപ്പെട്ടത്.

[തിരുത്തുക] നഗരസം‌വിധാനം

രണ്ടു സ്ഥലങ്ങളിലും ഒന്നിനുമീതെ മറ്റൊന്നായി പണിതുവന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൊഹെന്‍‌ജൊദാരോയില്‍ ഏതാണ്ട് ഒന്‍പതു അടക്കുകള്‍ (നിലകള്‍) കണ്ടെത്തി. ഒരോ അടക്കിലും നരനിര്‍മ്മാണാവശിഷ്ടങ്ങള്‍ ലഭിച്ചു. ഹരപ്പയില്‍ നിന്ന് ആറ് മടക്കുകള്‍ ആണ്‌ കിട്ടിയത്. ഒരോ പട്ടണവും നശിച്ചു മണ്‍ മറഞ്ഞശേഷം അതിന്റെ അവശിഷ്ടങ്ങളുടെ മുകളില്‍ വീണ്ടും പുതുതായി നഗര നിര്‍മ്മാണം നടത്തിയിരിക്കുന്നു. [17]

[തിരുത്തുക] നഗരങ്ങള്‍

ജലാശയത്തിന്റെ രൂപരേഖ

നഗരം നദിക്കരയിലായാണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. വ്യാപാരം എളുപ്പമാക്കാന്‍ വേണ്ടിയായിരിക്കണം ഇത്. കാവല്പുര (സിറ്റാഡല്‍) മനുഷ്യനിര്‍മ്മിതമായ വന്‍ കല്ലുകള്‍ കൊണ്ട് സം‌രക്ഷിക്കപ്പെട്ടിരിക്കുന്നു. കൂടെക്കൂടെയുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ നിന്നും സം‌രക്ഷിക്കുന്നതിനുവേണ്ടിയായിരിക്കണം. നഗരങ്ങള്‍ ഒന്നിനുമീതെ ഒന്നായി 9 നിലകളായി ഉദ്ഘനനംചെയ്യപ്പെട്ടിട്ടുണ്ട്. പ്രളയത്തില്‍ മൂടപ്പെട്ടുപോകുന്ന നഗരത്തിന്റെ അതേ മാതൃകയില്‍ തന്നെ പുതിയ നഗരം അതേ സ്ഥലത്ത് പണിയുകയായിരുന്നിരിക്കണം. പഴയ മാതൃക അതേപടി നിലനിര്‍ത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. [13]

രൂപകല്പന ഇഴനെയ്തതുപോലെയുള്ള രീതിയിലാണ്‍. നഗര‌വമ്വിധാനങ്ങള്‍, പ്രത്യേകിച്ച് നഗര ശുചീകരണ സം‌വിധാനങ്ങള്‍ നഗരത്തിന്റെ ഹൃദയഭാഗത്തു നിന്നും വെളിയിലേക്കായാണ്‍ നിര്‍മ്മിച്ചിരിക്കുന്നത്. പാതകള്‍ക്കരുകിലുള്ള ഈ ഓവുചാലുകള്‍ പാതകള്‍ക്കൊപ്പം നഗരത്തില്‍ നിന്ന് അകന്ന് പുറത്തേക്ക് പോകുന്നു. നഗരങ്ങള്‍ രണ്ടു ഭാഗങ്ങളായിട്ടാണ് കാണപ്പെട്ടത്. ഒന്ന്, പടിഞ്ഞാറു ഭാഗത്തെ ഉയര്‍ന്ന കോട്ട; കോട്ടയ്ക്കു കിഴക്കായി ഒരു അങ്ങാടി. താഴെ അങ്ങാടിക്കരികിലാണ് സാധാരണക്കാരുടെ പാര്‍പ്പിടങ്ങളും പണിയാലകളും കച്ചവടസ്ഥലങ്ങളും. അങ്ങാടിയിലെ തെരുവുകള്‍ എല്ലാം ആസൂത്രിതമായിരുന്നു. പരസ്പരം കുറുകെ മുറിക്കുന്ന തെരുവു വീഥികള്‍; ഇത്തരം വീഥികള്‍ മുറിഞ്ഞുണ്ടാവുന്ന കള്ളികളിലാണ് പാര്‍പ്പിടങ്ങള്‍. മണ്‍കട്ടകള്‍ ചുടുകട്ടകള്‍ എന്നിവ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം. കട്ടകള്‍ 7 x 14 x 28 സെ.മീ. വലിപ്പത്തില്‍ ഉള്ളവയാണ്.[18] <കെട്ടിടങ്ങളുടെ ഉള്‍വശത്തെ തറകള്‍ വിവിധയിനം സാധനങ്ങള്‍ കൊണ്ട് വിരിച്ചിരുന്നു. (ചെത്തിമിനുക്കിയ കല്ലുകള്‍ പൊടികള്‍ എന്നിവ കൊണ്ട്). വീടുകള്‍ക്കെല്ലാം സമാനമായ രൂപകല്പനയാണ്‍ അനുവര്‍ത്തിച്ചു പോന്നിരിക്കുന്നത്. ഒരു നടുമുറ്റവും മറ്റു മുറികള്‍ ഈ നടുമുറ്റത്തേക്ക് തുറക്കുന്ന തരത്തിലുമാണ്‌ മിക്കവയും പണിതിരിക്കുന്നത്. വീടുകള്‍ക്കെല്ലാം ചൂളയില്‍ ചുട്ടെടുത്ത ചുടുകട്ടകള്‍ ഉപയോഗിച്ചിരിക്കുന്നു. ഈ കട്ടകളുടെ വലിപ്പത്തിന്റെ കാര്യത്തില്‍ വളരെയധികം നിഷ്കര്‍ഷത പുലര്‍ത്തിപ്പോന്നതായികാണാം. [13]


പടിഞ്ഞാടുള്ള കോട്ടയിലോ അതിനോടു ചേര്‍ന്നോ ആണ് മുഖ്യന്മാരുടെ വസതികളും കലവറക്കെട്ടിടങ്ങളും ആരാധനാലയങ്ങളും. കോട്ടയ്ക്ക് ചതുരാകൃതിയിലുള്ള ഗോപുരങ്ങളും കൊത്തളങ്ങളും ഉണ്ട്. അങ്ങാടി താഴെയും മുകളിലുമായി ചിലപ്പോള്‍ കണ്ടിരുന്നു. മോഹഞ്ചൊ-ദാരൊവിലെ മേലേ അങ്ങാടിക്കടുത്ത് വലിയ ഒരു ജലാശയം കാണപ്പെട്ടിരുന്നു. ഈ ജലാശയത്തിന് 7 മീറ്റര്‍ വീതി, 12 മീറ്റര്‍ നീളം ഉണ്ടായിരുന്നു. പരമാവധി താഴ്ച 2.4 മീറ്റര്‍ ആയിരുന്നു. ജലാശയത്തില്‍ നിന്ന് ജലം പുറമേയ്ക്ക് ഒഴുകുവാന്‍ ഓവു ചാല്‍ പ്രത്യേകം കെട്ടിയുണ്ടാക്കിയിരുന്നു.[അവലംബം ആവശ്യമാണ്] ഇവിടെ ഒരു കൊട്ടാരത്തിന്റെ അവശിഷ്ടങ്ങളും കിട്ടിയിരുന്നു.

ഹരപ്പ യിലാകട്ടെ വലിയ ഒരു ധാന്യക്കലവറ 220x150 ച. അടിയില്‍ പടുത്തുയര്‍ത്തിയിരുന്നു. ഇത് 50x20 ച. അടി ഉള്ള അറകളാക്കിയിരുന്നു. ഉയരമുള്ള ഒരു തറമേലാണ് ഈ കലവറ കാണപ്പെട്ടത്. ഇത് വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷക്കായിരിക്കാം എന്ന് അനുമാനിക്കുന്നു. ധാന്യക്കലവറകള്‍ക്കൊപ്പം ചില തറകള്‍ ഉണ്ടായിരുന്നു, ഇവ ധാന്യം സംസ്കരിക്കാന്‍ വേണ്ടിയുള്ളതായിരിക്കണം. നടുക്കായി ഒരു വലിയ വിശാലമായ മുറി കാണപ്പെട്ടു, ഇത് വിദ്യാഭ്യാസത്തിനോ പുരോഹിതന്മാരുടെ താമസത്തിനോ ഉപയോഗിച്ചിരുന്നതായിരിക്കണം. 10 മീറ്റര്‍ സമചതുരാകൃതിയില്‍ കാണപ്പെട്ട ഇതിന് 13 ജനലുകള്‍ ഉണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]

[തിരുത്തുക] കോട്ടകള്‍

മൊഹെന്‍‌ജൊദരോയിലെ നഗരാവശിഷ്ടം, മേലെ കോട്ടയുംതാഴെ പാര്‍പ്പിടങ്ങളും- ഇന്ന് ഇത് പാക്കിസ്ഥാനിലാണ്‌

കോട്ടയുടെ നിര്‍മ്മാണരീതിയെക്കുറിച്ച് കൂടുതല്‍ അറിയാനാവുന്നത് ഹരപ്പയില്‍ നിന്നാണ്‌. 45 അടി കനത്തില്‍ ചുടാത്ത ഇഷ്ടിക കൊണ്ട് കോട്ടമതില്‍ കെട്ടിപ്പൊക്കിയതാണ്‌. അതിനുപുറമേ ആയി ചുട്ട ഇഷ്ടികയാല്‍ ആറടിയോളം കനത്തില്‍ മതില്‍ മൂടിയിരിക്കുന്നു. മതിലിന്റെ മുകളില്‍ ഇടക്കിടക്ക് തളങ്ങള്‍ ഉണ്ട്. പടയാളികള്‍ക്ക് സൗകര്യം ഒരുക്കുന്നതിനായിരിക്കണം ഇത് എന്ന് കരുതുന്നു. [17] കോട്ടയുടെ വടക്കേ മതലിനും നേരെ പുറത്തായി രണ്ടു വരി വീടുകള്‍ കാണാം തൊഴിലാളികളുടെ മാത്രമായ ചേരി പോലെ തോന്നുന്നു. തൊഴിലാളികളൂടെ വീടുകള്‍ക്കിടയിലായി ധാന്യം ശേഖരിക്കുവാനുതകുന്ന ധാന്യപ്പുരകള്‍. അല്ലെങ്കില്‍ നിലവറകള്‍. ഇത് നിലത്തുനിന്ന് സ്വല്പം ഉയര്‍ത്തിക്കെട്ടിയ തിണ്ണകളിലാണ്‌. തിണ്ണക്ക് ഉദ്ദേശം 200 അടി നീളവും 150 അടി വീതിയും കാണാം. തിണ്ണകള്‍ക്കിടയിലായി വലിയ ഉരല്‍ വച്ചിരിക്കുവാന്‍ പാകത്തിന്‌ മറ്റു തിണ്ണകള്‍ കാണപ്പെടുന്നു. കോട്ടയുടേയും മറ്റും സാദൃശ്യത്തില്‍ നിന്ന് രണ്ടിടത്തേയും ഭരണനേതൃത്വം ഒരേ തരത്തിലായിരുന്നു എന്നും കോട്ടക്കകത്തെ സുരക്ഷിതമായ സ്ഥലത്താണ്‌ ഇവരുടെ താവളം എന്നും തൊഴിലാളികളെ അവര്‍ സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നു എന്നും ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു.[അവലംബം ആവശ്യമാണ്]

[തിരുത്തുക] വീടുകള്‍

വീടുകള്‍ ശക്തമായ ചുമരുകളാല്‍ സുരക്ഷിതമായിരുന്നു. ചുമരുകളില്‍ സാധനങ്ങള്‍ വയ്ക്കാനുള്ള സം‌വിധാനങ്ങള്‍ ഉണ്ടായിരുന്നു

താഴെ അങ്ങാടിയിലുള്ള വീടുകള്‍ പലതരം വലിപ്പത്തിലാണ്. ഒറ്റ മുറിക്കുടിലുകള്‍, ഇരു മുറിപ്പാര്‍പ്പിടങ്ങള്‍ തുടങ്ങി പല നിലകളും തട്ടുകളും ഉള്ള മാളികകള്‍ വരെ അതില്‍പ്പെടും. കൂടുതലും ഇരുനിലക്കെട്ടിടങ്ങള്‍ ആണ്‌. വീടുകള്‍ എല്ലാത്തിനും പ്രത്യേകം കുളിമുറിയും കക്കൂസും ഉണ്ട്. ഇവയ്ക്കെല്ലാം പൊതുവായ ഓവുചാല്‍ തെരുവുകളിലേയ്ക്ക് എത്തിയിരുന്നു. ഈ ചാലുകള്‍ ഇഷ്ടിക കൊണ്ടോ, ചെത്തുകല്ലുകള്‍ കൊണ്ടോ മൂടിയിരുന്നു. ചിലവീടുകളുടെ ഉള്ളില്‍ നടുമുറ്റവും നടുമുറ്റത്തിനു ചുറ്റുമായി അടുക്കള, കലവറ, കുളിമുറി എന്നിവ കാണാം.[അവലംബം ആവശ്യമാണ്]

ചില വീടുകള്‍ മറ്റെന്തോ അവശിഷ്ടങ്ങള്‍ കൊണ്ടുണ്ടായ കൂറ്റന്‍ തറകള്‍ക്ക് മുകളിലാണ് പണിതിരിക്കുന്നത്. ഈ അവശിഷ്ടങ്ങള്‍ മണ്‍പാത്രനിര്‍മ്മാണത്തിന്റെ അനാവശ്യഭാഗങ്ങള്‍ പോലെയാണ് കാണപ്പെടുന്നത്. വീടുകള്‍ക്ക് വിശാലമായ വരാന്തകള്‍ ഉണ്ടായിരുന്നു. ഏതോ പവിത്രമായ മരം ചില വീടുകളില്‍ നട്ടിരുന്നു. കിണര്‍ എല്ലാ വീടുകളിലും ഉണ്ട്. വെള്ളം സംഭരിക്കാന്‍ വലിയ സംഭരണികള്‍ മിക്ക വീടുകളുടേയും ഇടയിലായി കാണപ്പെട്ടു.[18]

[തിരുത്തുക] നഗര ശുചീകരണ പദ്ധതി

ലോഥലിനെ കിണറും ഓവ് ചാലും

ശുചീകരണ വ്യവസ്ഥയാണ് മറ്റൊരു പ്രത്യേകത. മറ്റ് സംസ്കാരങ്ങളില്‍ കാണാത്തതും അതാണ്. മിക്ക വീടുകളിലും കക്കൂസും കുളിമുറിയും ഉണ്ടായിരുന്നു. ഈ കക്കൂസുകള്‍ ചുടുകട്ടകള്‍ കൊണ്ട് കെട്ടിയവയാണ്. ഇതില്‍ നിന്ന് ഓവുചാല്‍ ഒരു പ്രധാന ഓവുമായി ബന്ധിപ്പിച്ച് നഗരത്തിന്റെ പുറമേയ്ക്ക് നയിച്ചിരുന്നു. ഓവുചാലുകളില്‍ മണ്ണു കൊണ്ടുണ്ടാക്കിയ നാളികള്‍ കാണപ്പെട്ടു. നഗരാസൂത്രണത്തില്‍ വളരെ പ്രധാനപ്പെട്ടതാണിത്. അഴുക്കു വെള്ളം ചോര്‍ന്ന് കുടിവെള്ളവുമായി കലരാതെ ഇത് സം‍രക്ഷിക്കുന്നു. രണ്ടു നില വീടുകളില്‍ മുകളിലത്തെ നിലയിലെ കുളിമുറികളിലെ അഴുക്കുവെള്ളം ഇത്തരം നാളികള്‍ വഴി തെരുവുകളിലെ ഓവുചാലുകളില്‍ എത്തിച്ചിരുന്നു. ഇതല്ലാതെ കട്ടകള്‍ കൊണ്ടുള്ള ഒരു ചരിവും (chute) മേല്പറഞ്ഞ കാര്യത്തിനായി ഉപയോഗിച്ചിരുന്നു. ഈ സം‌വിധാനം ആധുനിക കാലത്തിലെ ഹാരപ്പന്‍ വീടുകളിലും ഉപയോഗിക്കപ്പെടുന്നു.[18]

കുപ്പയും മറ്റും ആവശ്യമില്ലാത്ത അവശിഷ്ടങ്ങളും ചിലപ്പോള്‍ അന്യരുടെ മൃതശരീരങ്ങളും നിക്ഷേപിക്കാനായി പ്രത്യേകം സ്ഥലങ്ങള്‍ ഉണ്ടായിരുന്നു. ഇവ പ്രത്യേകം അടച്ച് സം‍രക്ഷിക്കപ്പെട്ടിരുന്നു. ചപ്പുചവറുകള്‍ ശേഖരിക്കാന്‍ എല്ലാ വീടുകളിലും പ്രത്യേകം പാത്രങ്ങള്‍ വച്ചിരുന്നു. അഴുക്കുചാലുകള്‍ വൃത്തിയാക്കാനുള്ള സം‌വിധാനവും കാണപ്പെട്ടു. [17]

കുളിക്കുന്ന സ്ഥലവും ഓവുചാലുകളും

വീടുകള്‍ക്കടുത്തായി സ്വകാര്യ കിണറുകളും, വീഥികളില്‍ പൊതുവായ കിണറുകളും ഉണ്ടായിരുന്നു. ഇവയെല്ലം പ്രത്യേകം സം‍രക്ഷിക്കപ്പെട്ടിരുന്നു. ചില വീടുകളില്‍ കിണറുകള്‍ കുളിമുറിയോടൊപ്പം കണ്ടിരുന്നു. ഇവിടെ കുളിക്കാനുള്ള വെള്ളം പ്രത്യേകം ആയിരുന്നു എന്നര്‍ത്ഥം. കുളിക്കുന്ന വെള്ളം കിണറ്റിലേയ്ക്ക് ഒഴുകാതിരിക്കാന്‍ പ്രത്യേക ഓവു ചാലു കെട്ടുകയും കുളിക്കുന്ന സ്ഥലം തറകെട്ടി പൊക്കുകയും ചെയ്തവ ആയിരുന്നു.[അവലംബം ആവശ്യമാണ്]

[തിരുത്തുക] സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥ

[തിരുത്തുക] ശാരീരിക പ്രത്യേകതകള്‍, വാസ്ത്രധാരണരീതികള്‍

പുരോഹിത-രാജാവ് എന്ന പ്രതിമ

ഹരപ്പയില്‍ നിന്നും മൊഹെജൊ‌ദരോയില്‍ നിന്നും ലഭിച്ച അസ്ഥിക്കൂടങ്ങളില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അവരുടെ ശരീരത്തിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. പാത്രങ്ങളിലും ചുമരുകളിലും ചിത്രണം ചെയ്ത രൂപങ്ങളില്‍ നിന്നും പാവകളുടെ മുഖഭാവങ്ങളില്‍ നിന്നും അവരുടെ ശരിരപ്രകൃതിയും വേഷഭൂഷാദികളെക്കുറിച്ചും ഊഹിക്കാന്‍ സാധിക്കും. നല്ല നാസികയോടു കൂടിയതും സ്വല്പമൊന്നു നീണ്ടതുമായിരുന്നു സൈന്ധവരുടെ മുഖാകൃതി. ചിത്രങ്ങളില്‍ അവരെ കാണുന്നത് തവിട്ടു നിറത്തിലാണ്‌. പുരുഷന്മാര്‍ താടി വളര്‍ത്തുക പതിവാക്കിയുരുന്നിരിക്കണം. താടി വളര്‍ത്തുകയും എന്നാല്‍ അതേ സമയം മീശ പറ്റേ വടിച്ചു കളയുകയും ചെയ്യുന്ന രീതിയും അവലംബിച്ചതായി കാണാം. അധികവും കൃശഗാത്രരായിരുന്നു. തലമുടി പിറകോട്ട് വലിച്ചു കെട്ടിയിരുന്നു. വിചിത്രമായ തുന്നല്‍പ്പണിയോട് കൂടിയ ഒരു തരം ഉടുപ്പാണ്‌ അവര്‍ ധരിച്ചിരുന്നത്. വലത്തു തോള്‍ മൂടാത്ത തരത്തിലായിരുന്നു വസ്ത്രധാരണം. സ്ത്രീകള്‍ തലമുടി ഒരുണ്ടപോലെയാക്കി നാടകൊണ്ട് കെട്ടിവയ്ക്കുകയായിരുന്നു പതിവ്. മുടി ചീകുവാന്‍ ആനക്കൊമ്പ് കൊണ്ട് ചീര്‍പ്പുണ്ടാക്കിയിരുന്നു. ചെമ്പു തകിട് തേച്ച് മിനുക്കി കണ്ണാടിയായി ഉപയോഗിച്ചിരുന്നു.[അവലംബം ആവശ്യമാണ്]

ആഭരണങ്ങള്‍ ഉപയോഗിച്ചിരുന്നതായി ചിത്രങ്ങളില്‍ നിന്നും പാവകളില്‍ നിന്നും മനസ്സിലാക്കാം. മൂന്നും നാലും ഇഴകളുള്ള മാലകള്‍, വളകള്‍, സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടുമുള്ള മുക്കുത്തികള്‍, മോതിരങ്ങള്‍, കടകങ്ങള്‍, മാലകള്‍ എന്നിവയും കണ്ടു കിട്ടിയിട്ടുണ്ട്.[19] ഇഴകള്‍ കൂടുതലുള്ള മാലകള്‍ കെട്ടുപിണയാതിരിക്കാനായി ഇടക്കിടക്ക് പടികള്‍ ബന്ധിപ്പിച്ചിരുന്നു. ആഭരണങ്ങളുടെ പണിത്തരം കണ്ട് ജോണ്‍ മാര്‍ഷല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു

ഈ ആഭരണങ്ങള്‍ കണ്ടിട്ട് അവ അയ്യായിരം സംവത്സരങ്ങള്‍ മുന്‍പുണ്ടാക്കിയവയാണെന്ന് പറയാന്‍ സാധിക്കില്ല, ലണ്ടന്‍ പട്ടണത്തിലെ പ്രമുഖരായ ആഭരണശില്പികള്‍ ഇന്നുണ്ടാക്കിയവയാണെന്നു വരെ തോന്നിപ്പോകുന്നു

[അവലംബം ആവശ്യമാണ്]

[തിരുത്തുക] കൃഷി

ഹരപ്പയില്‍ നിന്ന് കണ്ടെടുത്ത ആഭരണങ്ങള്‍

ലോകത്തിലെ ആദിമനാഗരികതകള്‍ എല്ലാം കാര്‍ഷികസമൃദ്ധിയെ അടിസ്ഥാനമാക്കിയുള്ളവയായിരുന്നു. സിന്ധുനദീതട സംസ്കാരത്തിലെ വലിയ ധാന്യക്കലവറകള്‍ ഹരപ്പന്‍ സംസ്കാരവും വിഭിന്നമായിരുന്നില്ല എന്നാണ് വിളിച്ചോതുന്നത്. നദിയിലെ ജലം ഉപയോഗിച്ചോ മഴവെള്ളത്തെ ആശ്രയിച്ചോ ആയിരുന്നു കൃഷി. ഗോതമ്പ്, യവം (ബാര്‍ളി), കടുക്, പയറു വര്‍ഗ്ഗങ്ങള്‍ എന്നീ ധാന്യങ്ങളും പരുത്തി തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. ഗോതമ്പിലും യവത്തിലും സാധാരണ ഇനത്തിനു പുറമേ മെച്ചപ്പെട്ട ഒരിനം കൂടി ഉണ്ടായിരുന്നു എന്നതിന് തെളിവ് കിട്ടിയിട്ടുണ്ട്. സിന്ധു നദി തടങ്ങളില്‍ അരി കൃഷി ചെയ്തിരുന്നില്ല. എന്നാല്‍ ഗുജറാത്തിലെ ലൊഥളിലും മറ്റും നെല്ലിന്റെ കൃഷി ഉണ്ടായിരുന്നു എന്നു കരുതുന്നു.[അവലംബം ആവശ്യമാണ്]

കൃഷിപ്പണിയില്‍ കൊഴുവിന്റെ ഉപയോഗം ഉണ്ടായതായികാണുന്നു. കലിബംഗനില്‍ നിന്നുമാണ് ഇതു ലഭിച്ചത്. എന്നാല്‍ മൊഹഞ്ചദരോവില്‍ ഇങ്ങനെയായിരുന്നോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഈ കൊഴുവിന്റെ നിര്‍മ്മാണം എന്തുകൊണ്ടായിരുന്നു എന്ന് വ്യക്തമല്ല. [18]

കൃഷിയോടൊപ്പം കാലികളെയും വളര്‍ത്തിയിരുന്നു. കാലികളുടെ എണ്ണം വച്ചാണ് ഒരുവന്റെ സമ്പത്ത് അളന്നിരുന്നത്. കോലാടും, കാളയും പോത്തും മറ്റും വീട്ടുമൃഗങ്ങളായിരുന്നു. കാളകളില്‍ പൂഞ്ഞ ഉള്ളതും ഇല്ലാത്തവയും ഉണ്ടായിരുന്നു. വളര്‍ത്തു മൃഗങ്ങളായി പൂച്ച, നായ് എന്നിവയെയും കോഴി മുതലായ പക്ഷികളേയും വളര്‍ത്തിയിരുന്നു. കഴുതയെയും ഒട്ടകത്തിനെയും ചുമടെടുക്കാനായി ഉപയോഗിച്ചിരുന്നു, [അവലംബം ആവശ്യമാണ്] എന്നാല്‍ കൃഷിയില്‍ അവ എത്രത്തോളം ഉപയോഗിക്കപ്പെട്ടു എന്നത് അറിവ് ഇല്ല.

[തിരുത്തുക] തൊഴിലുകള്‍

കൈത്തൊഴിലുകളില്‍ മണ്‍പാത്രനിര്‍മ്മാണം എടുത്തു പറയത്തക്കതാണ്. ഹരപ്പന്‍ സംസ്കൃതിയില്‍ കൈകൊണ്ട് മെനഞ്ഞതും തികിരി (കുശവന്റെ ചക്രം) ഉപയോഗിച്ച് നിര്‍മ്മിച്ച പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. പാത്രങ്ങള്‍ക്ക് മോടിയും തിളക്കവും കൂട്ടാനുള്ള വിദ്യയും വശമായിരുന്നു. അലങ്കാരപ്പണികള്‍ ചെയ്ത പാത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. പരിഷ്കൃതിയുടെ അന്ത്യഘട്ടത്തോടെ ഈ നിര്‍മ്മാണ വൈദഗ്ധ്യം മങ്ങി മാറുന്നതായി കാണാം. [18]

ഇഷ്ടിക നിര്‍മ്മാണം മറ്റൊരു ശ്രദ്ധേയമായ തൊഴിലാണ്. ചൂളകള്‍ ഉപയോഗിച്ച് ചുട്ടവയും അല്ലാതെ വെയിലത്ത് ഉണക്കിയെടുത്തവയുമായ കട്ടകള്‍ കാണാം. പ്രത്യേകതയായി കാണേണ്ടത് കണിശമായി പാലിച്ചിരുന്ന ഇഷ്ടികകളുടെ വലിപ്പമാണ്.

ലോഹങ്ങളില്‍ ചെമ്പും ചെമ്പിന്റെ കൂട്ടുലോഹങ്ങളും ആണ് ആദ്യം കാണപ്പെട്ടത്. ചെമ്പും തകരവും ചേര്‍ന്ന ലോഹക്കൂട്ട് കൊണ്ട് നിര്‍മ്മിച്ച മഴു, ഈര്‍ച്ചവാള്‍, കത്തി, കുന്തമുന എന്നിവ ഉപയോഗിച്ചിരുന്നു. വെങ്കലം ഉപയോഗിച്ച് വീട്ടുപകരണങ്ങളും പ്രതിമകളും നിര്‍മ്മിച്ചു. [20] രാജസ്ഥാനിലെ ഖനികളില്‍ നിന്ന് വന്നതായിരിക്കണം ചെമ്പ് എന്നു കരുതുന്നു. ഇക്കാരണത്താല്‍ തന്നെ മൊഹഞ്ചദരോവില്‍ വളരെ പരിമിതമായിരുന്നു അവയുടെ ഉപയോഗം. തകരം അഫ്ഗാനിസ്ഥാനിലെ ഖനികളില്‍ നിന്നു വന്നതായാണ് സൂചിപ്പിക്കുന്നത്. ചാണകവും കരിയും കത്തിച്ചാണ് ഉലകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം മൂശകള്‍ ഇന്നും നിലവിലുണ്ട്. ആഭരണങ്ങള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ചിരുന്നു. സ്വര്‍ണ്ണം തെക്കേ ഇന്ത്യയില്‍ നിന്നോ മഹാരാഷ്ട്രയില്‍ നിന്നോ എന്നും വെള്ളി അഫ്ഗാനിസ്ഥാനില്‍നിന്നും എന്നുമാണ് അനുമാനിക്കപ്പെടുന്നത്.[18]

മൊഹഞ്ജെദരോയില്‍ നിന്ന് കണ്ടെടുത്ത നൃത്തം ചെയ്യുന്ന പെണ്‍കുട്ടി എന്ന ശില്പം

രത്നക്കല്ലുകള്‍ കൊണ്ടുള്ള ആഭരണനിര്‍മ്മാണം മറ്റൊരു തൊഴിലായിരുന്നു. നീല ( ലാപിസ് ലസൂലി), പച്ച (ആമസോണൈറ്റ്), ഇളം പച്ച (ടോര്‍ക്കോയ്സ്) ചുവപ്പ് (കാര്‍ണേലിയന്‍) എന്നീ നിറത്തിലുള്ള കന്മണികള്‍ വളരെ സുന്ദരമായിരുന്നു. കല്ലുകള്‍ അഫ്ഗാനിസ്ഥാന്‍, പേര്‍ഷ്യ, ഖോറേസാന്‍, ഹീരപൂര്‍ പാമീര്‍, തുര്‍ക്കി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വന്നതായിരിക്കണം. ഉറപ്പു കുറഞ്ഞ സ്റ്റീറൈറ്റ് എന്ന കല്ലില്‍ ചിത്രങ്ങളും ലിപികളും കൊത്തുന്ന വിദ്യ പ്രചാരത്തില്‍ ഉണ്ടായിരുന്നു. [21] പരുത്തിത്തുണി നെയ്ത്തും രോമങ്ങള്‍ ഉപയോഗിച്ചുള്ള വസ്ത്ര നിര്‍മ്മാണവും നിലവില്‍ ഉണ്ടായിരുന്നു.

[തിരുത്തുക] കളിക്കോപ്പ് നിര്‍മ്മാണം

കുട്ടികള്‍ക്കുള്ള കളിക്കോപ്പുകള്‍ നിര്‍മ്മിക്കുന്ന പല സം‌രംഭങ്ങള്‍ അവിടങ്ങളില്‍ കാണപ്പെട്ടിട്ടുണ്ട്. പാവകള്‍, മൃഗരൂപങ്ങള്‍, ഗോട്ടികള്‍, കളിമണ്‍‌വണ്ടികള്‍, കുരങ്ങുകള്‍, കിലുക്കങ്ങള്‍, പക്ഷിരൂപങ്ങള്‍ തുടങ്ങി പലരൂപത്തിലുമുള്ള കളിപ്പാട്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടു. ചിലതെല്ലാം ദേവതകളുടേതായിരിക്കാമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. ഹരപ്പയില്‍ നിന്ന് കിട്ടിയ ഒരു സ്ത്രീരൂപത്തിന്റെ അരഞ്ഞാണം പില്‍ക്കാലത്തുണ്ടായ മിക്ക ശില്പങ്ങളിലും കാണുണ്ടെന്നു വിദഗ്ദന്മാര്‍ പറയുന്നു.[അവലംബം ആവശ്യമാണ്]

ഓടു കൊണ്ട് തീര്‍ത്ത ഒരു നര്‍ത്തകി (ഡാന്‍സിങ് ഗേള്‍) ശില്പങ്ങളുടെ കൂട്ടത്തില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. ആ നര്‍ത്തകി നഗ്നയാണെങ്കിലും തോള്‍ മുതല്‍ കൈത്തണ്ടവരെ വളയണിഞ്ഞിരിക്കുന്നതായാണ്‌. ആദിവാസിവര്‍ഗ്ഗത്തില്‍ പെട്ട് ഒരു ദാസിയുടെ ചിത്രീകരണം ആയിരിക്കാം എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.[അവലംബം ആവശ്യമാണ്] ഇതേ മാതിരി വളകള്‍ അണിഞ്ഞ മണ്‍ പ്രതിമകള്‍ ബലൂഴിസ്ഥാനിലെ കുല്ലിപ്പട്ടണം ഖനനം ചെയ്തപ്പോഴും കിട്ടിയിട്ടുണ്ട്.

[തിരുത്തുക] വാണിജ്യം

മൊഹെന്‍-ജൊദാരോ യില്‍ നിന്ന് കണ്ടെടുത്ത ഒരു കളിപ്പാട്ടം

ഹരപ്പന്‍ പരിഷ്കൃതിയെപറ്റി അതിശയിപ്പിക്കുന്ന പല വിവരങ്ങളും കിട്ടിയിട്ടുണ്ട്. അവയിലധികവും ദൂരവാണിജ്യങ്ങളെ പറ്റിയാണ്. അന്നന്നത്തെ അഷ്ടിക്കുവേണ്ടതിലും അധികം ഉത്പാദനം നടത്തി മിച്ചമുള്ളവ ആഡംബരത്തിനും മറ്റു ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനുമായി വില്പന നടത്തിയിരുന്നു. നാഗരികതയെ നിലനിര്ത്തിയിരുന്നത് ഗ്രാമങ്ങളിലെ മിച്ച ഉത്പാദനമാണ്‍. ഉത്പാദനത്തിനാവശ്യമായ കല്ലുകളും ചെമ്പ്, തകരം തുടങ്ങിയ സാധനങ്ങളും ദൂര ദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തുവന്നു. ഇവിടെ നിന്നും മരങ്ങളും മര സാമാനങ്ങളും മെസോപ്പൊട്ടേമിയന്‍ തീരങ്ങള്‍ വരെ എത്തിയിരുന്നു. നഗരങ്ങളിലാണ്‍ വിദേശങ്ങളിലേക്ക് കയറ്റി അയക്കപ്പെട്ടിരുന്ന ഉല്പന്നങ്ങള്‍ പ്രധാനമായും ഉണ്ടാക്കിയിരുന്നത്. വളരെയധികം സംഘടിതവും ശാസ്ത്രീയവുമായാണ്‌ ഇത് ചെയ്തിരുന്നത്. [13]

ലാപിസ് ലസൂലി മെസൊപ്പൊട്ടേമിയക്കാര്‍ വാങ്ങിയത് ഇവിടെ നിന്നാണ്‍. ഇത് ഇറാനില്‍ നിന്നാണ്‍ ഹരപ്പക്കാര്‍ സ്വരൂപിക്കുന്നത്. [13] മെസൊപ്പൊട്ടേമിയന്‍ പര്യവേഷണങ്ങളില്‍ ഹരപ്പന്‍ മുദ്രകളും മുത്തുകളും തൂക്കക്കട്ടികളും‍ ലഭിച്ചത് മേല്‍സൂചിപ്പിച്ച വാണിജ്യബന്ധത്തിനു തെളിവായി എടുത്തുകാണിക്കാം. മെസോപ്പോട്ടേമിയന്‍ രേഖകളില്‍ ഹരപ്പന്‍ സംസ്കൃതിയെ മേലുഹ എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.[22] എന്നാല്‍ ലോഹങ്ങള്‍ മറ്റു സ്ഥലങ്ങളില്‍ നിന്ന് വാങ്ങി അത് ഉപയോഗ വസ്തുക്കള്‍ ആക്കി വില്പന നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനുമായും ഇറാനുമായും ചുരങ്ങള്‍ വഴി ഇവര്‍ ബന്ധപ്പെട്ടിരുന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.[13] വ്യാപാരങ്ങളില്‍ ആഭരണങ്ങളും പെടുന്നു. പരുത്തിത്തുണികള്‍, ആനക്കൊമ്പില്‍ തീര്‍ത്ത ശില്പങ്ങള്‍, ചീര്‍പ്പുകള്‍, ചെറുചെപ്പുകള്‍ എന്നിവയും കയറ്റി അയച്ചിരുന്നവയില്‍ പെടുന്നു. മയില്‍, കുരങ്ങ് തുടങ്ങിയ മൃഗങ്ങളെയും മെസോപ്പൊട്ടേമിയയിലേയ്ക്ക് കയറ്റി അയച്ചിരുന്നു.[18] രാജസ്ഥാനിലെ സോതി-സിസ്വാള്‍ നാഗരികതയും മധ്യേന്ത്യയിലെ കയതാ സംസ്കാരവുമായും ഇവര്‍ വ്യാപാരത്തിലേര്‍പ്പെട്ടിരുന്നു.[13]

മുത്തുകളുടെ നിര്‍മ്മാണം ഇവിടത്തെ പ്രത്യേകതയായിരുന്നു. ഇതിനായി വിദഗ്ദരായ തൊഴിലാളികളെ ഉപയോഗപ്പെടുത്തിയിരുന്നു. സ്വര്‍ണ്ണം, ചെമ്പ്, കക്ക, വിലപിടിപ്പുള്ള കല്ലുകള്‍, ആനക്കൊമ്പ് എന്നിവയില്‍ മുത്തുകള്‍ നിര്‍മ്മിക്കാനറിയാവുന്ന വിദഗ്ദരായ തൊഴിലാളികള്‍ ഉണ്ടായിരുന്നു. പിത്തളയും കല്ലുംകൊണ്ടുള്ള ഉപകരണങ്ങള്‍ വില്പനക്കും മേല്പറഞ്ഞവ നിര്‍മ്മിക്കാനും ഉപയോഗിച്ചിരുന്നു. വാണിജ്യാവശ്യങ്ങള്‍ക്കായി കാളവണ്ടി ഉപയോഗിച്ചിരുന്നു. ഇതിനായി കട്ടച്ചക്രങ്ങള്‍ ഉപയോഗിച്ചു. പായ്ക്കപ്പലുകള്‍ ഉപയോഗപ്പെടുത്തി നദീ മാര്‍ഗ്ഗം വാണിജ്യം നടത്തിയിരുന്നു എന്നു കരുതുന്നു.[അവലംബം ആവശ്യമാണ്]

[തിരുത്തുക] ഭാഷ

സീലുകള്‍ അഥവാ മുദ്രകള്‍

സിന്ധു നദീതടസംസ്കാരത്തിലെ ഭാഷ ഇന്നും പ്രഹേളികയായി തുടരുന്നു. പലപ്പോഴായി പല ഗവേഷകരും ആ കടമ്പ കടന്നു എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സംശയം വിനാ അത്‌ സാധിച്ചവരില്ല. [23]എല്ലാവരും അവയെ വ്യാഖ്യാനിക്കാനാണ്‌ ശ്രമിക്കുന്നത്‌.

ഹാരപ്പന്‍ സംസ്കാരവുമായി ബന്ധപ്പെട്ട മുദ്രകളുടെ ചെറിയ ഗണങ്ങള്‍ ആണ് ഇന്‍ഡസ് ലിപി (ഹാരപ്പന്‍ ലിപി). ഹരപ്പ സംസ്കൃതിയുടേതായി പരക്കെ അറിയപ്പെടുന്നത് സീലുകള്‍ അഥവാ മുദ്രകള്‍ ആണ്. ഏതാണ്ട് 60 ഇടങ്ങളില്‍ നിന്നായി 4000 [24] ത്തോളം മുദ്രക്കട്ടകള്‍ കിട്ടുകയുണ്ടായി. മുദ്രകളുടെ ശരാശരി നീളം 4.6 ആണ്. ഏറ്റവും വലുതിന് 17 എണ്ണം നീളം വരും. രണ്ടെണ്ണം 14 എണ്ണം, കുറച്ച് 10 എണ്ണം നീളമുള്ളതുമാണ്. നൂറോളം എഴുത്തുകള്‍ വെറും രണ്ടേ രണ്ട് മുദ്രകള്‍ മാത്രമുള്ളവയാണ്. [25]

കളിമണ്ണോ ചെമ്പോ കല്ലോ കൊണ്ട്‌ പരത്തിയുണ്ടാക്കിയ ധാരാളം സീലുകള്‍ സിന്ധു പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം ചതുരാകൃതിയായിരുന്നു അവയ്ക്കെല്ലാം. മൃഗങ്ങളുടേയോ മനുഷ്യരുടേയോ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നു. അപൂര്‍വ്വം ചിലവയില്‍ എതോ തരം സസ്യങ്ങളുടേയും മറ്റു ചിലതില്‍ എഴുത്തുകള്‍ മാത്രമായും കാണപ്പെടുന്നു. കണ്ടെടുത്ത സീലുകളില്‍ നിന്ന് അക്ഷരങ്ങള്‍ മാത്രമെടുത്ത്‌ അക്ഷരമാലയുണ്ടാക്കിയാല്‍ അത്‌ 250 എണ്ണമേ വരൂ എന്ന് ചിലരും 450 ഓളം ഉണ്ടാവുമെന്ന് മറ്റു ചില ഗവേഷകരും പറയുന്നു. ഇവയില്‍ അമ്പതോളം എണ്ണം അടിസ്ഥാന അക്ഷരങ്ങളില്‍പ്പെടുന്നില്ല. വള്ളിയും പുള്ളിയും പോലുള്ള സഹായക ചിഹ്നങ്ങളാണ്‌ അവ. [18] ഹരപ്പാ ലിപി പഠനത്തിന്റെ ആദ്യഘട്ടത്തില്‍ തരതമ്യത്തിനായിരുന്നു പ്രചാരം. ഹരപ്പയിലേയും മെസോപൊട്ടേമിയയിലേയും സുമേരിയന്‍ സംസ്കൃതിയിലേയും സമാനതകളുള്ള സീലുകളും അക്ഷരങ്ങളും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ട് എല്‍.എ. വേഡല്‍ ആണ്‌ ആദ്യമായി ഹരപ്പന്‍ ലിപി പഠനം തുടങ്ങിയത്. വേഡല്‍ ഹരപ്പന്‍ ലിപിയെ ഇന്‍ഡോ സുമേറിയന്‍ എന്നു വിളിക്കുഅയുണ്ടായി. സുമേരിയന്മാര്‍ ആര്യന്മാരാണെന്ന വിശ്വാസം കാരണം ഹരപ്പന്മാരും ആര്യന്‍ വംശജരാണെന്നദ്ദേഹം ഊഹിച്ചു. എന്നാല്‍ ചില അടിസ്ഥാന പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ വേഡലിന്റെ സിദ്ധാന്തം അത്ര സ്വീകാര്യമായില്ല.

സുമ്മേരിയന്‍ കൂണിഫോം, ഈജിപ്ഷ്യന്‍ ഹേയ്റോഗ്ലിഫിക്സ് എന്നിവയും പ്രാക്തന ഹിറൈറ്റ്, ചൈനീസ്, ഇന്ത്യന്‍ താന്ത്രിക ചിഹ്നങ്ങള്‍ എന്നിവയും ഇത്തരത്തില്‍ താരതമ്യത്തിനു വിധേയമായിട്ടുണ്ട്. [26]

ആദ്യമായി സീലുകള്‍ പ്രസിദ്ധീകരിച്ചത്‌ ആര്‍ക്കിയോളക്ജിക്കല്‍ സര്‍വേ ഡയറക്റ്ററായിരുന്ന എ. കണ്ണിങ്ങ്‌ഹാം ആയിരുന്നു. അതില്‍ രേഖപ്പെടുത്തിയ ലിപി വൈദേശികമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിഗമനം.[27] പിന്നീട്‌ നടന്ന ഉല്‍ഖനനങ്ങള്‍ സീലുകള്‍ സമ്പന്നമാക്കിയെങ്കിലും ഭാഷ അജ്ഞാതമായി തുടര്‍ന്നു. ഈജിപ്തിലെ റഷീദു ശില (Rosetta Stones) അല്ലെങ്കില്‍ ഇറാനിലെ ബെഹിസ്തൂന്‍ (Behistun) സ്മാരകത്തില്‍ കൊത്തിവച്ചിരിക്കുന്ന സമാന ലിപികള്‍ വായിക്കുവാന്‍ എളുപ്പമായിരുന്നു. അതേ ആശയത്തിലുള്ള മറ്റു ജ്ഞാതമായ ഭാഷയില്‍ അത്‌ ലഭ്യമായിരുന്നു എന്നതാണ് ഇതിന്റെ കാരണം. എന്നാല്‍ സൈന്ധവ ലിപിക്ക്‌ സമാനമായ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.

1930-ല്‌ ഓക്സ്‌ഫോര്‍ഡ്‌ സര്‍വ്വകലാശാലയിലെ ജി.ആര്‍. ഹണ്ടര്‍ വ്യത്യസ്തമായ 396 ചിഹ്നങ്ങള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്നുള്ള ശ്രമങ്ങളില്‍ 23 എണ്ണം കൂടി വേര്‍തിരിച്ചു. അറിയപ്പെട്ട 2290 ഫലകങ്ങളിലായി മൊത്തം 13,376 ചിന്‍ഹ്നങ്ങള്‍ പ്രത്യക്ഷപ്പെടുന്നതായും ആകെയുള്ള 419 തരത്തില്‍ 113 എണ്ണം ഒരിക്കല്‍ മാത്രം പ്രത്യക്ഷപ്പെടുന്നതായും കണ്ടെത്തി. 47 ചിഹ്നങ്ങള്‍ രണ്ട്‌ പ്രാവശ്യവും 200ഓളം എണ്ണം പല ആവര്‍ത്തിയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. [18] എല്ലാവരും അവയെ വ്യാഖ്യാനിക്കാനാണ്‌ ശ്രമിക്കുന്നത്‌.

ബ്രിട്ടിഷ്‌ ഇന്തോളജിസ്റ്റായ മാര്‍ഷലും സഹപ്രവര്‍ത്തകരും ഹരപ്പന്‍ ഭാഷ ചിത്രാക്ഷരലിപികളാണെന്നും (Heiroglyphic) എന്നാല്‍ കൃറ്റന്‍-സുമേറിയന്‍ എഴുത്തുകളോട്‌ ഇവയ്ക്ക്‌ ചൂണ്ടിക്കാണിക്കപ്പെട്ട സാദൃശ്യം പ്രത്യക്ഷത്തില്‍ തോന്നുന്നതാണെന്നും യഥാര്‍ഥത്തില്‍ അവ തികച്ചും സ്വതന്ത്രമായ ഒരു ലിപിസമ്പ്രദായമാണെന്നും വ്യക്തമാക്കി.

1930 കളുടെ അന്ത്യത്തില്‍ ചെക്കോസ്ലാവാക്യന്‍ ഗവേഷകനായ ബി.ഹോസ്നി (Bedřich Hrozný) ഹിറൈറ്റ്‌ ഭാഷയുമായി അവക്ക്‌ സാദൃശ്യമുണ്ടെന്നും, മിക്കവാറും എല്ലാ ലിപികളും ക്യൂനിഫോം ലിപികളെപ്പോലെ ആണെന്നും അപൂര്‍വ്വം ചില മുദ്രകള്‍ ഫിന്നീഷ്യന്‍-കൃറ്റന്‍ ലിപികളോടും സാദൃശ്യം പുലര്‍ത്തുന്നുണ്ട്‌ എന്നുമുള്ള നിഗമനം പ്രസിദ്ധീകരിച്ചു.[28]എന്നാല്‍ മറ്റു പ്രസിദ്ധ ഇന്തോളജിസ്റ്റുകളായ ബോണ്‍ഗാഡ്‌ ലെവിനും, ഗുറോവും ഈ ശ്രമം സ്വേഛാപരമാണെന്നാണ്‌ വിശേഷിപ്പിച്ചത്‌.[അവലംബം ആവശ്യമാണ്] ഹിറൈറ്റ്‌ ചിത്രലിപികളില്‍ നിന്ന് 1000 വര്‍ഷങ്ങള്‍ക്കു ശേഷം ഉരുത്തിരിഞ്ഞതാവാമെന്ന ഹോസ്നിയുടെ നിഗമനവും തെറ്റാണെന്നാണ്‌ ചരിത്രകാരനായ ഡിറിംഗര്‍ അഭിപ്രായപ്പെട്ടത്‌.[അവലംബം ആവശ്യമാണ്]

[തിരുത്തുക] ആധുനിക പഠനങ്ങള്‍

പശുപതി എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഒരു മുദ്ര

കമ്പ്യൂട്ടറിന്റെ ഉപയോഗം ഭാഷാപഠനത്തില്‍ സാധ്യമായതോടെ ഇത്തരം നിഗൂഢലിപികള്‍ വായിക്കാനുള്ള ശ്രമങ്ങള്‍ കൂടുതലായി നടന്നു. ഫാ. ഹെറാസും ജി.ആര്‍ ഹണ്ടറുമായിരുന്നു അതിനു മുന്ന് പ്രധാന ശ്രമങ്ങള്‍ നടത്തിയവര്‍. [18] വളരെ ആത്മാര്‍ത്ഥവും ബൃഹത്തായതുമായിരുന്നു ആ പഠനങ്ങള്‍ എങ്കിലും മാനദണ്ഡങ്ങള്‍ കഠിനമാകുക വഴി അവയെല്ലാം ദുര്‍ബലമായിത്തീര്‍ന്നു.

കമ്പ്യൂട്ടര്‍ ഉപയോഗിച്ച്‌ ഭാഷാ പഠനം നടത്തിയത്‌ ആദ്യമായി സോവിയറ്റ്‌ -ഫിന്നീഷ്‌ ശാസ്ത്രജ്ഞന്മാരായിരുന്നു. ഫിന്നീഷ്‌ ശാസ്ത്രജ്ഞന്മാരില്‍ പ്രമുഖന്‍ അസ്കോ പര്‍പ്പോള സൈമോ പര്‍പ്പോള എന്നിവരായിരുന്നു. ഇവരുടെ അഭിപ്രായത്തില്‍ ഹരപ്പന്‍ ഭാഷ ഏതോ ദ്രാവിഡിയന്‍ ഭാഷയാണെന്നും അത്‌ വലത്തു നിന്നും ഇടത്തോട്ടാണ്‌ എഴുതിയിരുന്നതെന്നും ആയിരുന്നു. അവരുടെ കണ്ടെത്തലുകള്‍ സോവിയറ്റ്‌ ശാസ്ത്രജ്ഞന്മാരുടേതുമായി സാമ്യം ഉള്ളതായിരുന്നു. ഈ കണ്ടുപിടുത്തങ്ങള്‍ ഡെസിഫര്‍മന്റ്‌ ചരിത്രത്തിലെ മൂലക്കല്ലാണ്‌ എന്നാണ്‌ ഡോ. സ്വെലേബില്‍ വിശേഷിപ്പിച്ചത്‌.[അവലംബം ആവശ്യമാണ്] (ദ്രവീഡീയന്‍ ലിങ്ങ്വിസ്റ്റിക്സ്‌)

ഇവരെ കൂടാതെ ഇന്ത്യക്കാരായ ഐരാവതം മഹാദേവന്‍, എസ്‌.ആര്‍. റാവു അമേരിക്കക്കാരനായ വാള്‍ട്ടര്‍ ഫെര്‍സെര്‍വീസ്‌, കിന്നിയര്‍-വില്‍സണ്‍ എന്നിവരും ഈ ദിശയില്‍ പഠനം നടത്തുകയുണ്ടായി. പക്ഷെ ഈ പഠനങ്ങളില്‍ അഭിപ്രായൈക്യത്തേക്കാളുപരി അഭിപ്രായവ്യത്യാസങ്ങളാണുള്ളത്. ഡോ. എസ്‌.ആര്‍. റാവു ലിപിയെ വായിക്കുന്നതില്‍ വിജയിച്ചു എന്നും അത്‌ പ്രാഗ്‌സംസ്കൃതമായിരുന്നു എന്നുമാണ്‌ മറ്റു ചിലര്‍ അദ്ദേഹത്തെ ഉദ്ദരിച്ച്‌ പറയുന്നത്‌. അദ്ദേഹത്തിന്‌ അങ്ങനെ ഒരു അഭിപ്രായം ഉണ്ടെങ്കിലും അത്‌ വ്യാഖ്യാനിക്കന്‍ ശ്രമം നടത്തുക മാത്രമായിരുന്നു. ഐരാവതം മഹാദേവനെപ്പോലുള്ള പ്രഗത്ഭരായ ഭാഷാവിദഗ്ദ്ധര്‍ റാവുവിന്റെ ശ്രമത്തെ അബദ്ധജടിലമെന്നാണ്‌ വിലയിരുത്തിയത്‌. [29]

യു.എസ്‌.എസ്‌.ആര്‍. അക്കാദമി ഓഫ്‌ സയന്‍സിന്റെ ആഭിമുഖ്യത്തില്‍ രൂപീകതമായ മറ്റൊരു സമിതിയും പഠനങ്ങള്‍ നടത്തിയവരില്‍പ്പെടുന്നു. വടക്കേ അമേരിക്കയിലെ പ്രാചീന നാഗരികതയായിരുന്ന മായന്‍ ഭാഷ വായിക്കന്നതില്‍ വിജയിച്ച കൊറോസോവ്‌ ആയിരുന്നു അവരില്‍ പ്രമുഖന്‍.[അവലംബം ആവശ്യമാണ്]

ഇന്ത്യയില്‍ ഐ. മഹാദേവനാണ്‌ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച്‌ ഭാഷ ഡെസിഫര്‍മന്റ്‌ ആരംഭിച്ചത്‌. 1971-ലായിരുന്നു ഇത്‌. ഒന്നുകില്‍ ഹിറൈറ്റിയും സംസ്കൃതവും ജര്‍മ്മനും ഇംഗ്ലീഷും അടങ്ങുന്ന ഇന്തോ- യൂറോപ്യന്‍ ഭാഷകള്‍, അല്ലെങ്കില്‍ പ്രാഹീന ഏഷ്യാമൈനറില്‍ നിന്നിരുന്ന് എലാമൈറ്റോ സുമേറിയയോ അല്ലെങ്കില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന ദ്രവീഡിയനോ മുണ്ടയോ ആയിരിക്കാം ഹാരപ്പന്‍ ഭാഷയുടെ പിന്തുടര്‍ച്ച എന്നാണ്‌ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ സോഫ്റ്റ്‌വെയര്‍ പ്രവീണരുമായി ചേര്‍ന്ന് ഐരാവതം കണ്ടെത്തിയത്‌.[അവലംബം ആവശ്യമാണ്]

1974 ല്‍ കിന്നിയറും വില്‍സണും മറ്റൊരു രീതി നിര്‍ദ്ദേശിച്ചു. ഹരപ്പന്‍ സീലുകളിലെ അക്കങ്ങളെക്കുറിക്കുന്ന സംജ്ഞകള്‍ തിരഞ്ഞെടുത്ത്‌ പഠിക്കുക മൂലം അവക്ക്‌ സുമേറിയന്‍ അക്ക സമ്പ്രദായങ്ങളോട്‌ വളരെയധികം സാമ്യമുണ്ടെന്ന കണ്ടെത്തലായിരുന്നു അത്‌. ഇത്‌ മൂലം സുമേറിയനും ഹരപ്പനും മറ്റേതോ പൊതുഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞതാവാമെന്നുമായിരുന്നു അവരുടെ നിഗമനം. ഇതിനെ ആസ്പദിച്ച്‌ ഉത്ഭവം ദ്രാവിഡമാവാമെന്ന് ഡോ. സ്വിലെബില്‍ ചൂണ്ടിക്കാണിക്കുന്നു.[അവലംബം ആവശ്യമാണ്] അമേരിക്കന്‍ ആര്‍ക്കിയോളജിസ്റ്റായ ഡോ. ഫെയര്‍സെര്‍വീസിന്റെ അന്വേഷണങ്ങളും ഹരപ്പന്‍ ഭാഷ ദ്രവീഡിയനാണ്‌ എന്ന നിഗമനങ്ങളിലാണ്‌ എത്തിനിന്നത്‌.[അവലംബം ആവശ്യമാണ്]

എസ്‌. ആര്‍. റാവു (സംസ്കൃതം എന്ന്) ഒഴിച്ച്‌ മറ്റുള്ള ഗവേഷകരായ, കോറോസോവ്‌, ഓള്‍ഡെറോഗി, വോള്‍പോക്‌, അലക്സീവ്‌, കോണ്‍ട്രാടോവ്‌, ഗ്ഗുറോവ്‌, ബോണ്‍ഗാഡ്‌ ലെവിന്‍, അസ്കോ പര്‍പോള, സൈമോ പര്‍പോള, മഹാദേവന്‍, കാമില്‍ സ്വലേബില്‍ തുടങ്ങി എല്ലാവരും തന്നെ ദ്രാവിഡഭാഷയായിരുന്നു ഹരപ്പന്‍ ലിപി എന്നുള്ള അഭിപ്രായക്കാരായിരുന്നു. [29]

മറ്റു ചില സീലുകള്‍

ചിഹ്നം, അതിന്റെ ശബ്ദമൂല്യം, ലിപി പ്രതിനിധാനം ചെയ്യുന്ന ഭാഷ എന്നീ വസ്തുതകളെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് ഫാദര്‍ ഹെരാസ് ആണ്. [30] ഇവ ഉപയോഗിച്ചിരുന്ന കാലം 2006 ക്രി.മു മുതല്‍ 1900 ക്രി.മു വരെ ആണ്. ഈ ലിപിയെ വായിക്കാന്‍ കഴിഞ്ഞു എന്ന പല അവകാശങ്ങളും ഉണ്ടായെങ്കിലും ഇന്നും ഈ ലിപിയുടെ കുരുക്കഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഈ ലിപിക്കു പിന്നില്‍ ഉള്ള ഭാഷ ഇന്നും അജ്ഞാതം ആണ്. റോസെറ്റാ സ്റ്റോണ്‍ പോലെ ഈ ലിപിക്ക് ഒരു ദ്വിഭാഷാ ആലേഖനം ഇല്ല.[അവലംബം ആവശ്യമാണ്] ഇവയൊക്കെ ഈ ലിപിയുടെ കുരുക്കഴിക്കുന്നത് അത്യന്തം ദുഷ്കരം ആക്കുന്നു.

[തിരുത്തുക] ലിപിയുടെ പ്രത്യേകതകള്‍

[തിരുത്തുക] ലിപിയെ മനസ്സിലാക്കുന്നതിനുള്ള ശ്രമങ്ങള്‍

ഈ ലിപിയെ മനസിലാക്കുന്നതിനായി പല ആശയങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പക്ഷേ ശാസ്ത്രീയ സമൂഹം ഇവയില്‍ ഒന്നിനെയും അംഗീകരിച്ചിട്ടില്ല. ഈ ലിപിയുടെ കുരുക്കഴിക്കുന്നതിനുള്ള പ്രധാന തടസ്സങ്ങളായി പറയുന്നത് ഇവയാണ്:

  • ഈ ലിപിക്കു പിന്നിലുള്ള ഭാഷയോ ഭാഷാ കുടുംബമോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
  • ലിഖിതങ്ങളുടെ ശരാശരി നീളം അഞ്ച് മുദ്രകളില്‍ കുറവാണ്. ഏറ്റവും നീണ്ട ലിഖിതത്തിന് 27 മുദ്രകള്‍ മാത്രമേ നീളം ഉള്ളൂ.
  • ദ്വിഭാഷാ ലിഖിതങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.

[തിരുത്തുക] ലിപിയെ മനസ്സിലാക്കി എന്നുള്ള വാദങ്ങള്‍:

ഈ വാദങ്ങള്‍ ഒന്നും തന്നെ ശാസ്ത്രീയ സമൂഹം ആധികാരികമായി അംഗീകരിച്ചിട്ടില്ല. ഈ വാദങ്ങളുടെ സാധുത പരിശോധിക്കുവാന്‍ കഴിവുള്ള ഒരു പ്രഗത്ഭ സമിതിയോ വ്യക്തികളോ ഇന്ന് ഇല്ല.

[36]

  • ഐനുള്‍ ഫരീദ്കോട്ടി - ഇത് ദ്രാവിഡ ഭാഷയാണ്. (അഫ്ഗാനിസ്ഥാന്റ്റെയും പാക്കിസ്ഥാന്റെയും ചില ഭാഗങ്ങളില്‍ (ബലൂചിസ്ഥാന്‍) സംസാരിക്കുന്ന ‘ബ്രാഹുയി’ ദ്രാവിഡഭാഷയാണ്). [37]

[തിരുത്തുക] സാന്താള്‍ വര്‍ഗ്ഗക്കാരുമായുള്ള ബന്ധം

ഏറ്റവും ഒടുവിലായി സാന്താള്‍വര്‍ഗ്ഗക്കാരുടെ ആരാധനകളില്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങളുമായി ബന്ധപ്പെടുത്തി ഒരു പഠനം നടന്നിട്ടുണ്ട്. കൃഷിയും വാണിജ്യവുമായി സിന്ധുനദീതടങ്ങളില്‍ മനോഹരമായ കോട്ടകള്‍ പണിത് പാര്‍ത്തുവന്ന ഒരു കാലത്തെക്കുറിച്ചുള്ള വര്‍ഗസ്മൃതി അവരുടെ പാട്ടുകളില്‍ മയങ്ങിക്കിടക്കുന്നുണ്ട്. ഒടുവില്‍ ആ മണ്ണും വെടിഞ്ഞ് ഓടിപ്പോന്നതിന്റെ സൂചനകളും അവയിലുണ്ട്. സാന്താള്‍ വര്‍ഗ്ഗക്കാരുടെ മറ്റുലിപികള്‍ക്ക് ഈ ബന്ധമൊന്നുമില്ലെങ്കിലും ആരാധനാ ലിപികളില്‍ ഒരുതരം താന്ത്രികപ്രാധാന്യം ഉളളതിനെക്കുറിച്ചുള്ള പഠനങ്ങളാണിത്. [38]

[തിരുത്തുക] മതം

ദക്ഷിണേഷ്യയുടെ ചരിത്രം

ഇന്ത്യയുടെ ചരിത്രം
ശിലായുഗം 70,000–3300 ക്രി.മു.
. മേര്‍ഘര്‍ സംസ്കാരം 7000–3300 ക്രി.മു.
സിന്ധു നദീതട സംസ്കാരം 3300–1700 ക്രി.മു.
ഹരപ്പന്‍ ശ്മശാന സംസ്കാരം 1700–1300 ക്രി.മു.
വേദ കാലഘട്ടം 1500–500 ക്രി.മു.
. ലോഹയുഗ സാമ്രാജ്യങ്ങള്‍ 1200–700 ക്രി.മു.
മഹാജനപദങ്ങള്‍ 700–300 ക്രി.മു.
മഗധ സാമ്രാജ്യം 684–26 ക്രി.മു.
. മൗര്യ സാമ്രാജ്യം 321–184 ക്രി.മു.
ഇടക്കാല സാമ്രാജ്യങ്ങള്‍ 230 ക്രി.മു.–1279 ക്രി.വ.
. ശതവാഹനസാമ്രാജ്യം 230 ക്രി.മു.C–199 ക്രി.വ.
. കുഷാണ സാമ്രാജ്യം 60–240 ക്രി.വ.
. ഗുപ്ത സാമ്രാജ്യം 240–550 ക്രി.വ.
. പാല സാമ്രാജ്യം 750–1174 ക്രി.വ.
. ചോള സാമ്രാജ്യം 848–1279 ക്രി.വ.
മുസ്ലീം ഭരണകാലഘട്ടം 1206–1596 ക്രി.വ.
. ദില്ലി സുല്‍ത്താനത്ത് 1206–1526 ക്രി.വ.
. ഡെക്കാന്‍ സുല്‍ത്താനത്ത് 1490–1596 ക്രി.വ.
ഹൊയ്സാല സാമ്രാജ്യം 1040–1346 ക്രി.വ.
കാകാത്യ സാമ്രാജ്യം 1083–1323 ക്രി.വ.
വിജയനഗര സാമ്രാജ്യം 1336–1565 ക്രി.വ.
മുഗള്‍ സാമ്രാജ്യം 1526–1707 ക്രി.വ.
മറാഠ സാമ്രാജ്യം 1674–1818 ക്രി.വ.
കൊളോനിയല്‍ കാലഘട്ടം 1757–1947 ക്രി.വ.
ആധുനിക ഇന്ത്യ ക്രി.വ. 1947 മുതല്‍
ദേശീയ ചരിത്രങ്ങള്‍
ബംഗ്ലാദേശ് · ഭൂട്ടാന്‍ · ഇന്ത്യ
മാലിദ്വീപുകള്‍ · നേപ്പാള്‍ · പാക്കിസ്ഥാന്‍ · ശ്രീലങ്ക
പ്രാദേശിക ചരിത്രം
ആസ്സാം · ബംഗാള്‍ · പാക്കിസ്ഥാനി പ്രദേശങ്ങള്‍ · പഞ്ചാബ്
സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം
പ്രത്യേക ചരിത്രങ്ങള്‍
സാമ്രാജ്യങ്ങള്‍ · ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം
സമുദ്രയാനങ്ങള്‍ · യുദ്ധങ്ങള്‍ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകള്‍

ദൈവവിശ്വാസികള്‍ ആയിരുന്നു ഈ ജനത. എന്നാല്‍ ഏത് മതക്കാരായിരുന്നു എന്ന് നിഗമനത്തില്‍ എത്തിച്ചേരുക പ്രയാസമാണ്‌. സാബി മതം ആയിരിക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. അതിന്‌ അവര്‍ പറയുന്ന കാരണങ്ങള്‍ ഖനനശേഷം കിട്ടിയ കുളിമുറികളുടേയും കൃത്രിമ കുളങ്ങളുടേയും ബാഹുല്യവും ഓവുചാലുകളുമൊക്കെയാണ്‌. സാബിമതത്തില്‍ മൂന്നു നേരം പ്രാര്‍ത്ഥനയും അതിനു മുന്‍പ് ദേഹ ശുചീകരണത്തിനായി സ്നാനവും ആവശ്യമായിരുന്നു എന്നത് ഇതിന്‌ തെളിവായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. [39] എന്നാല്‍ മറ്റു ചിലര്‍ പ്രാകൃത ഹിന്ദുമതമായിരുന്നു സൈന്ധവരുടേത് എന്ന കാഴ്ചപ്പാട് വെച്ചു പുലര്‍ത്തുന്നവരാണ്‌. പശുപതി എന്ന മുദ്ര (സീല്‍) ആദിമ ശിവന്റേതായിരുന്നു എന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

പ്രധാന ദൈവം ഒറ്റക്കൊമ്പന്‍ കാള (യൂണിക്കോണ്‍) ആയിരുന്നു. ഇത് ഒരു പക്ഷേ വിഷ്ണുവിനെ ആയിരുന്നിരിക്കണം പ്രതിനിധാനം ചെയ്തിരുന്നത് മുദ്രകളില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ വച്ച് കാള, ആന, പോത്ത്, കാണ്ടാമൃഗം, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയും അവര്‍ ആരാധിച്ചിരുന്നു. ഇരട്ടകൊമ്പന്‍കാള ശിവനേയും ആന ഗണപതിയെയും പ്രതിനിധാനം ചെയ്തിരിക്കാം. നല്ല പ്രവൃത്തികള്‍ ചെയ്താല്‍ മാത്രമേ ദൈവം പ്രസാദിക്കുകയുള്ളൂ എന്നും എങ്കില്‍ മാത്രമേ നല്ല വിളവും നല്ല പേരും കിട്ടൂ എന്ന് അവര്‍ വിശ്വസിച്ചിരുന്നിരിക്കണം.[അവലംബം ആവശ്യമാണ്]

[തിരുത്തുക] ക്ഷേത്രങ്ങള്‍

മൊഹെന്‍‌ജെ‌ദാരോവില്‍ ക്ഷേത്രങ്ങളോ മറ്റു ദേവാലയങ്ങളോ ഇല്ല എന്നാണ്‌ ആദ്യം ഖനനം നടത്തിയവരുടെ അഭിപ്രായം. എന്നാല്‍ വീലര്‍ അവിടെ കണ്ട വലിയ കെട്ടിടം ക്ഷേത്രമായിരിക്കാന്‍ സാധ്യതയുണ്ട് എന്ന അഭിപ്രായം മുന്നോട്ട് വച്ചു. ഈ കെട്ടിടത്തിന്റെ പരിസരത്ത് നിന്നാണ്‌ ശില്പങ്ങള്‍ മുഖ്യമായും ലഭിച്ചത്. കെട്ടിടത്തിന്‌ നീളം അമ്പത്തിരണ്ട് അടിയും വീതി നാല്പതടിയും വരും. ചുമരിന്‌ നാല് അടി കനവും ഉണ്ട്. രണ്ട് പടിവാതിലുകള്‍ കയറിചെന്നാല്‍ ഉള്ളില്‍ വിശാലമായ കൊത്തളം. അതിനുനടുക്കായി ആല്‍ത്തറപോലുള്ള ഒരു തറ. താടിക്കാരനായ് പുരുഷന്റെ പ്രതിമ ലഭിച്ചത് ഇതിനുള്ളിലെ ഒരു മുറിയില്‍ നിന്നാണ്‌.[17] ഇതൊക്കെ ദേവാലയത്തിന്റെ രൂപം അതിനാരോപിക്കാന്‍ കാരണമായി. കലിബഗന്‍ ബനാവലി, ലോഥല്‍ എന്നീ സ്ഥലങ്ങളില്‍ നിന്ന് ലഭിച്ച മാതൃകയില്‍ വീടുകള്ക്ക് പു‍റത്തായി ചെറിയ ക്ഷേത്രങ്ങള്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ മൊഹഞ്ചൊ-ദരോവില്‍ ഇത് വീടിനകത്ത് തന്നെയായിരുന്നിരിക്കണം.

[തിരുത്തുക] അന്ത്യം

ക്രി. മു. 1800-ഓടെ ഹരപ്പന്‍ സംസ്കൃതി ക്ഷീണിച്ച് പതുക്കെ ഇല്ലാതാവുന്നതായാണ് കാണുന്നത്. റേഡിയോ കാര്‍ബണ്‍ ഗണന അനുസരിച്ച് ഹരപ്പന്‍ കാലഘട്ടം അവസാനിക്കുന്നത് വൈദിക കാലഘട്ടത്തിനു മുന്‍പായ ക്രി. മു. 1750 ഓടെയാണ്. നഗര കല്പനയില്‍‍ ആസൂത്രണസ്വഭാവം ഇല്ലാതായി, ഓവുചാലുകള്‍ അറ്റകുറ്റപ്പണികള്‍ ഇല്ലാതെ ജീര്‍ണ്ണിച്ചു, വലിയ കെട്ടിടങ്ങളുടെ സ്ഥാനത്ത് ചെറിയ വീടുകള്‍ സ്ഥാനം പിടിച്ചു, പാത്രനിര്‍മ്മാണത്തി‍ലെ വൈദഗ്ധ്യം കുറഞ്ഞു അങ്ങനെ എങ്ങെനെയോ പതിയെ പതിയെ ഇല്ലാതാവുകയായിരുന്നു ഈ സംസ്കാരം.[അവലംബം ആവശ്യമാണ്]

സിന്ധു നാഗരികതയുടെ പതനത്തിനുകാരണമായി ജോണ്‍ മാര്‍ഷല്‍ അടക്കമുള്ള ചിലര്‍ ചൂണ്ടിക്കാണിച്ചത്‌ ആര്യന്മാരുടെ അധിനിവേശമാണ്‌. ഇതിന്‌ ഭാഷാശാസ്ത്രപരമായും പുരാചരിത്രപരമായും തെളിവുകള്‍ അവര്‍ കണ്ടെത്തിയിരുന്നു.[അവലംബം ആവശ്യമാണ്] ജൊനാതന്‍ മാര്‍ക്ക് കെനോയര്‍[40] കരുതുന്നത് 1700 ഓടെ ഹരപ്പന്‍ നാഗരികത വിഘടിച്ച് ചെറിയ പ്രദേശങ്ങളില്‍ പരിമിതപ്പെട്ടുവന്നു എന്നാണ്‍. പ്രധാന നദി വരണ്ടുണങ്ങിയതും മറ്റു പോഷകനദികളുടെ കരകളിലേക്ക് വ്യാപനത്തിനു വഴിയൊരുക്കി.

[തിരുത്തുക] ഭാഷാശാസ്ത്രം

ഋഗ്വേദത്തില്‍ ഏതോ വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തേക്കുറിച്ച്‌ പ്രസ്താവമുണ്ട്‌. ഋഗ്വേദത്തിന്റെ ആരംഭം മുതല്‍ക്കേ ഇത്‌ ദൃശ്യമാണ്‌. മഹാഭാരതത്തിലും ഇത്‌ കാണാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദേവന്മാരും അസുരന്മാരും ആണ്‌ ഇതിലെ രണ്ട്‌ അണികള്‍. ദേവന്മാരുടെ നായകന്‍ ഇന്ദ്രനാണ്‌. ദസ്യുക്കളായ എല്ലാവരേയും കൊന്നൊടുക്കുന്ന ഇന്ദ്രനെ സ്തുതിക്കുന്ന വരികള്‍ ആണ്‌ ഋഗ്വേദത്തില്‍ മുഴങ്ങുന്നവയില്‍ മുഖ്യവും. അനാര്യരാജാക്കന്മാരെ അട്ടിമറിക്കുന്നതിനെക്കുറിച്ചും അവരുടെ കോട്ടകള്‍ പിളര്‍ക്കുന്നതിനെക്കുറിച്ചും അതില്‍ വര്‍ണ്ണനയുണ്ട്‌. വ്യാസമഹാഭാരതത്തില്‍ തന്നെ ദസ്യുക്കളെ വധിക്കുക എന്നതില്‍ പരം ക്ഷത്രിയന്‌ വേറെ ഉത്തമമായ കര്‍മ്മമില്ല എന്ന് ഭീഷ്മര്‍ നല്‍കുന്ന ഉപദേശമായി പറയുന്നുണ്ട്‌. ഋഗ്വേദം രണ്ട്‌ വിശേഷണങ്ങള്‍ ഇന്ദ്രന്‌ നല്‍കിയിരിക്കുന്നു പൂര്‍ഭിദ്‌, പുരന്ദര എന്നിവയാണവ. പൂര്‌ എന്ന സംസ്കൃത വാക്കിനര്‍ത്ഥം കോട്ട, ശക്തികേന്ദ്രം എന്നാണ്‌ അവയെ തകര്‍ക്കുന്നവനാരോ അവനാണ്‌ പുരന്ദരന്‍. നാട്ടുകാരുടെ കോട്ട കെട്ടിയ പട്ടണങ്ങളില്‍ അധിനിവേശം നടത്തുന്ന രൂപത്തിലാണ്‌ ഋഗ്വേദത്തില്‍ അധിനിവേശത്തെ സൂചിപ്പിക്കുന്നത്‌ എന്ന് മോര്‍ട്ടീമര്‍ വീലര്‍ അഭിപ്രായപ്പെടുന്നു. [29]

പല പദ്യങ്ങളും ഒരാര്യന്‍ ഗോത്രത്തിനും മറ്റൊന്നിനുമിടക്ക്‌ നാന്ന് യുദ്ധങ്ങളെ പരാമര്‍ശിക്കുന്നതാണ്‌ എങ്കിലും ദാസന്മാര്‍ക്കെതിരായ പോരാട്ടത്തില്‍ അടിസ്ഥാനപരമായ ഒരൈക്യം കാണാം എന്ന് പുരാവസ്തു ഗവേഷകരായ ബ്രിജറ്റ്‌, റെയ്മണ്ട്‌ എന്നിവര്‍ എഴുതുന്നു. [41] യുദ്ധത്തെ അതിജീവിച്ച്‌ പാലായനം ചെയ്ത ഗോത്രങ്ങള്‍ അഥവാ ദാസന്മാരും ദസ്യുക്കളും പഞ്ചാബിലും വടക്കു പടിഞ്ഞാറുള്ള ഗോത്രവര്‍ഗ്ഗക്കരാണ്‌ എന്ന് വ്യക്തമായി എ.എല്‍. ബഷാം അഭിപ്രായപ്പെടുന്നു. [42]

ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്ന കോട്ടകള്‍ ഭാവനകള്‍ ആയിരിക്കുമെന്നാണതുവരെ കരുതിയിരുന്നത്‌. എന്നാല്‍ ഉല്‍ഖനനങ്ങള്‍ മറിച്ചാണ്‌ കാട്ടുന്നത്‌. ഹരപ്പാ എന്ന സ്ഥലനാമം ഋഗ്വേദത്തില്‍ പറയുന്ന ഹരി-യൂപുയാ [43] ആകാന്‍ സാദ്ധ്യതയുണ്ടെന്ന് മോര്‍ട്ടീമര്‍ വീലര്‍, ബി.സി, റോയ്‌, ആര്‍.സി. മജുംദാര്‍, തുടങ്ങിയവര്‍ നിര്‍ദ്ദേശിക്കുന്നു.

പ്രൊഫസ്സര്‍ ടി. ബറോ വേദസാഹിത്യത്തിലെ ഇത്തരം നിരവധി സൂചനകള്‍ ചുണ്ടിക്കാണിക്കുന്നു. "നിന്നെപ്പേടിച്ച്‌ കറുത്തവരായ നാട്ടുകാര്‍ യുദ്ധത്തിനൊരുമ്പെടാതെ സ്വത്തുക്കള്‍ ഉപേക്ഷിച്ച്‌ ഓടിപ്പോയി" [44] ഇത്തരം പരാമര്‍ശങ്ങള്‍ ആര്യന്മാരുടെ അധിനിവേശം മൂലം അനാര്യന്മാരായ ഹരപ്പന്മാര്‍ പാലയനം ചെയ്തു എന്നും മറ്റും കാണാവുന്നതാണ്‌.

[തിരുത്തുക] പുരാവസ്തു തെളിവുകള്‍

മൊഹന്‍ജൊ-ദരോവിലെ ഉത്ഖനനം നടത്തിയ മാര്‍ഷലും മക്കേയും അവിടെ നടന്നതായി കരുതാവുന്ന കൂട്ടക്കൊലക്ക്‌ തെളിവുകള്‍ നല്‍കിയിരിക്കുന്നു. കിഴക്കുഭാഗത്തുള്ള ഡി,കെ ഏരിയയില്‍ നാലുശവങ്ങള്‍ കണ്ടെടുത്തത്‌ അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രീതിയിലുള്ളതായിരുന്നു. ദുരന്തസംഭവം നടന്ന ദിവസം വരെ കിണറും പരിസരവും ഉപയോഗിച്ചിരുന്നതായും സാഹചര്യം വ്യക്തമാക്കുന്നുണ്ട്‌. എച്ച്‌.ആര്‍ ഭാഗത്തെ ഒരു വീട്ടില്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 13 അസ്ഥിപഞ്ജരങ്ങള്‍ ആണ്‌ ലഭിച്ചത്‌. പലതും ആഭരണം ധരിച്ചിരുന്ന അവസ്ഥയിലായിരുന്നു. ഒന്നിന്റെ തലയില്‍ ഉണ്ടായിരുന്ന മുറിവ്‌ 146 മി.മീറ്റര്‍ ആഴമുള്ളതായിരുന്നു. മറ്റു തലയോടുകളിലും ഇതേ ലക്ഷണങ്ങള്‍ തന്നെ കണ്ടിരുന്നു. 1964ല്‍ എച്ച്‌ ആര്‍ ഭാഗത്തു നിന്നു തന്നെ സാധാരണ രീതിയില്‍ അടക്കം ചെയ്യാത്ത രീതിയിലുള്ള അസ്ഥിക്കൂടങ്ങള്‍ കണ്ടെടുത്തു. [29]

ഇതെല്ലാം മോഹെന്‍ജോ-ദാരോ അപ്രത്യക്ഷമാവുന്നതിനും മുന്നുള്ള അന്തിമ കൂട്ടക്കൊലയായിരുന്നു എന്നാണ്‌ കാണിക്കുന്നത്‌. [45] മറ്റൊരു നഗരമായ ചന്‍ഹു-ദരോയില്‍ ഉത്ഖനനം ചെയ്തവര്‍ക്ക്‌ അവിടെ ജലപ്രളയത്തില്‍ നിന്ന് രക്ഷകിട്ടുന്ന തരത്തില്‍ വളരെ ഉയരമുള്ള അടിത്തട്ടുകളിലായി കെട്ടിടങ്ങള്‍ പണിതതായാണ്‌ കാണാന്‍ കഴിഞ്ഞത്‌. ആദ്യത്തെ മൂന്നു ഘട്ടങ്ങള്‍ ഹരപ്പയിലേതു തന്നെയായിരുന്നു. അത്‌ അത്രതന്നെ ഉയരമില്ലാത്ത അടിത്തറകള്‍ ഉള്ളവയായിരുന്നു. അവയെല്ലാം വെള്ളപ്പൊക്കത്തില്‍ നശിച്ചിരിക്കാമെന്നും എന്നാല്‍ പിന്നീടുണ്ടായ ഉയരം കൂടിയ കെട്ടിടങ്ങള്‍ നിര്‍മ്മാണമധ്യേ നിര്‍ത്തിപ്പോയതു പോലെയോ മറ്റോ ആണ്‌ കാണപ്പെട്ടത്‌.

പിന്നീട്‌ വരുന്ന ഘട്ടം ജുകാര്‍ എന്ന സംസ്കാരമാണ്‌. ഹരപ്പയുമായി യാതൊരു ബന്ധവും കാണുന്ന തരത്തിലല്ല അവയുടെ രീതി. ഹരപ്പന്‍ കോട്ടക്ക്‌ തെക്ക്‌ ഭാഗത്തായി കണ്ടെടുത്ത ഹരപ്പന്‍ ശമശന സംസ്കാരഭാഗങ്ങള്‍ ഹരപ്പന്‍ സംസ്കാരവുമായി പൊരുത്തപ്പെട്ടു പോവാത്തതും പ്രകടമായ വ്യത്യാസമുള്ളവയുമാണ്‌. ഇത്‌ ഹരപ്പാനന്തരഘട്ടമായി ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. [29]ഇവിടെ നിന്നും കിട്ടിയ മണ്‍പാത്രങ്ങളും അവയുടെ ചിത്രലേഖനങ്ങളും ഹരപ്പന്‍ പ്രദേശത്തേക്ക്‌ പുറത്തു നിന്നുള്ള ഒരു ജനവിഭാഗത്തിന്റേത്‌ എന്ന് സംശയിക്കത്തക വ്യത്യാസമുള്ളതായിരുന്നു. ഹരപ്പന്‍ അധിവാസകേന്ദ്രങ്ങളിലേക്ക്‌ അന്യജനജീവിതത്തിന്റെ കടന്നു കയറ്റമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌.

അടുത്തകാലത്തായി നടത്തിയ ഗവേഷണങ്ങളില്‍ ശവശരീരങ്ങള്‍ കണ്ടെത്തിയത് കൂട്ടക്കൊലകാരണമല്ല മറിച്ച് രോഗങ്ങള്‍ മൂലം മരണപ്പെട്ടവരുടേതാണെന്നാണ്‌ തെളിഞ്ഞത്. അസ്ഥികൂടങ്ങളുടെ പഠനത്തില്‍ നിന്ന് മരണം അനീമിയ പോലുള്ള അസുഖങ്ങള്‍ മൂലമാണ്‌ അന്ത്യമുണ്ടായതെന്ന് കണ്ടെത്തി.

മറ്റു വിശദീകരണം കാലാവസ്ഥാ വ്യതിയാനം മൂലമാണ്‌ ഹരപ്പന്‍ നാഗരികതയുടെ അന്ത്യമെന്നാണ്‌. തുടര്‍ച്ചയായ പ്രളയമോ, അതെത്തുടര്‍ന്നുണ്ടായ വനനശീകരണമോ മറ്റോ ആയിരിക്കാം ഹരപ്പയുടെ രാഷ്ട്രീയപാധാന്യം അസ്ഥമിക്കാനും അതേതുടര്‍ന്ന് ജനങ്ങള്‍ പാലായനം ചെയ്യാനുംകാരണമായതെന്ന് അനുമാനിക്കുന്നു. [13]

[തിരുത്തുക] പ്രളയ സിദ്ധാന്തം

റോബര്‍ട്ട്‌ എല്‍. റെയ്‌ക്സ്‌, ജോര്‍ജ്ജ്‌ എഫ്‌. ഡെയ്‌ല്സ്‌ എന്നിവര്‍ 1964ല്‍ സിന്ധു നദിയില്‍ വെള്ളം കവിഞ്ഞൊഴുകിയ വെള്ളപ്പൊക്കമാണ്‌ ഹരപ്പന്‍ സംസ്കാരം നശിക്കാനുള്ള കാരണം എന്ന സിദ്ധാന്തം മുന്നോട്ട്‌ വച്ചു. ഇവര്‍ക്കും മുന്നേ ഹൈഡ്രോളജിസ്റ്റായ എം.ആര്‍. സാഹ്നിയും ഇതേ കാഴ്ചപ്പാട്‌ പ്രകടിപ്പിച്ചിരുന്നു.[അവലംബം ആവശ്യമാണ്]. സിന്ധു നദി എല്ലാ വേനല്‍ക്കാലത്തും പ്രളയം സൃഷ്ടിക്കാറുണ്ട്‌. എന്നാല്‍ ഇത്‌ മുന്‍കൂട്ടിക്കണ്ടാണ്‌ ഹരപ്പയിലെ കെട്ടിട നിര്‍മ്മാണം. അതിനാല്‍ വര്‍ഷം തോറും കവിഞ്ഞൊഴുകുന്ന സിന്ധു നദി ഹരപ്പന്‍ സംസ്കാരാന്തകയായിരിക്കാന്‍ വഴിയില്ല എന്നാണ്‌ മിക്ക ചരിത്രകാരന്മാരും കരുതുന്നത്‌.[അവലംബം ആവശ്യമാണ്]

എന്നാല്‍ റേക്സ്‌-ഡേയ്‌ല്സ്‌ സിദ്ധാന്തം മറ്റൊന്നായിരുന്നു. അതിന്‍പ്രകാരം ക്രി.വ. 1500 നോടടുത്ത്‌ സിന്ധുനദിയില്‍ ശക്തമായ ഒരു ഭൂകമ്പമുണ്ടായെന്നും അതുമൂലം ഒഴുക്കു തടസ്സപ്പെട്ട നദീജലം മൊഹെന്‍ജോ-ദരോവിലേക്ക്‌ ഇരച്ചു കയറി അവരെ നിശ്ശേഷം തുടച്ചു നീക്കി. ഇതിനെ ലേക്ക്‌ തിയറി എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.[അവലംബം ആവശ്യമാണ്] പ്രൊഫ. സാഹ്നി സിദ്ധാന്തിച്ചത്‌ പ്രകൃത്യാ ഉണ്ടായിരുന്ന അണക്കെട്ടുകള്‍ പൊട്ടിയാണ്‌ വെള്ളപ്പൊക്കം ഉണ്ടായത്‌ എന്നായിരുന്നു. അത്‌ ഡാം തിയറി എന്നാണറിയപ്പെട്ടത്‌.[അവലംബം ആവശ്യമാണ്]

എന്നാല്‍ ഇത്‌ മൊഹെന്‍ജൊദാരോവിന്റെ പതനത്തിനു മാത്രമേ കാരണമാകാന്‍ തരമുള്ളൂ. സിന്ധു നദിയുടെ ജലത്തിന്‌ എത്തിച്ചേരാന്‍ കഴിയാത്ത അത്ര അകലമുള്ള അതായത്‌ മൂന്നൂറു മൈലോളം ദൂരെ കിടക്കുന്ന ഹരപ്പയുടെയോ അതുപോലുള്ള ലോഥല്‍ കലിബഗന്‍ എന്നീ പ്രദേശങ്ങള്‍ എങ്ങനെ നശിച്ചു എന്നതിന്‌ ജല സിദ്ധാന്തങ്ങള്‍ക്ക്‌ മതിയായ ഉത്തരം ഇല്ല. ഡെയില്‍സിന്റെ തന്നെ അഭിപ്രായത്തില്‍ ഹരപ്പയില്‍ വെള്ളപ്പൊക്കമുണ്ടായതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. മറിച്ച അവ ക്ഷണത്തില്‍ ഒഴിഞ്ഞുപോയതു പോലെ തോന്നുകയും ചെയ്യുന്നു. ഇത്‌ ആക്രമണ സിദ്ധാന്തവുമായി യോജിക്കുന്നതാണ്‌.

[തിരുത്തുക] പ്രളയകാരണം ആര്യന്മാര്‍?

മൊഹെന്‍ജദരോവില്‍ പ്രളയം നാശം വരുത്തിയെന്ന് മിക്ക ഗവേഷകരും വിശ്വസിക്കുന്നുണ്ട്‌.[അവലംബം ആവശ്യമാണ്] എന്നാല്‍ ഇതിന്‌ കാരണമായിരിക്കുക ആര്യന്മാരാണ്‌ എന്ന് ചില ചരിത്രഗവേഷകര്‍ കരുതുന്നു. ഡോ. മാലതി ഷെണ്ഡ്ജേ ഇത്തരക്കാരില്‍ ഒരാളാണ്‌. ഋഗ്വേദത്തില്‍ പരാമശിക്കുന്ന ചില ഭാഗങ്ങള്‍ അതിനു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതില്‍ ഇന്ദ്രന്‍ സപ്തനദികളിലേയും ജലം സംഭരിച്ചിരുന്ന പര്‍വ്വതം തകര്‍ത്ത്‌ ഈ വെള്ളം ഒഴുക്കുവിട്ടിരുന്നതായി പറയുന്നുണ്ട്‌. തടഞ്ഞു നിര്‍ത്തിയ വെള്ളം തുറന്നുവിട്ട്‌ അസുരനെ കൊല്ലുകയാണവിടെ ചെയ്തിരിക്കുന്നത്‌.[അവലംബം ആവശ്യമാണ്]

ഋഗ്വേദത്തില്‍ ഇന്ദ്രന്‍ അണക്കെട്ടില്‍ വജ്രായുധമുപയോഗിച്ച്‌ വിള്ളലുണ്ടാക്കിയെന്നും അത്‌ പിന്നീട്‌ കോട്ടകളിലേക്കും പുരകളിലേക്കും ഒഴുക്കി പ്രളയം സൃഷ്ടിച്ചതായും പറയുന്നുണ്ട്‌. അണകള്‍ക്ക്‌ കാവല്‍ നിന്നിരുന്ന വൃതന്മാരെ പറ്റിയും അവരെ കൊന്നൊടുക്കിയതിനെ പറ്റിയും അതില്‍ പരാമര്‍ശം ഉണ്ട്‌.

ഇതിനുശേഷം ഉരുത്തിരിഞ്ഞ ഹരപ്പന്‍ ശ്മശാന സംസ്കാരത്തെപ്പറ്റി നിരവധി തെളിവുകള്‍ കിട്ടിയിട്ടുണ്ട്. സ്വാറ്റ് താഴ്വരയില്‍ നിന്നും ലഭിച്ച തെളിവുകള്‍ ആധാരമാക്കിയാല്‍ അവര്‍ കൃഷിയും കാലിവളര്‍ത്തലുമായി കഴിഞ്ഞുകൂടുകയും പഴയ തരം ആര്‍ഭാടങ്ങള്‍ ഇല്ലാത്ത ജീവിതം നയിച്ചു എന്നു കരുതണം. പാത്രങ്ങള്‍ക്ക് മുന്‍പത്തെ പോലെ ചിത്രപ്പണികളും മിനുക്കവും കാണുന്നില്ല. മറിച്ച് ചാരനിറം പൂശിയതും വൈദിക സമൂഹത്തിന്‍റേതെന്നു വിശ്വസിക്കുന്ന തരം പാത്രങ്ങളോടൊത്തും ആണ് കാണപ്പെടുന്നത്. ഇത് രണ്ടു സംസ്കാരങ്ങളുടെ കൂടിച്ചേരലുകളെയാണ് സൂചിപ്പിക്കുന്നത്.[അവലംബം ആവശ്യമാണ്]

ആര്യന്മാര്‍ സംസ്കാരത്തില്‍ അത്രയധികം പുരോഗമിച്ചിട്ടില്ലാത്ത ഇടയ ജാതിക്കാരായിരുന്നു അവര്‍ക്ക്‌ എതിരിടേണ്ടി വന്നിരിക്കാവുന്ന ഹരപ്പന്മാര്‍ നഗരവാസികളും നനാരാജ്യങ്ങളുമായി വ്യവസായം ചെയ്തിരുന്നവരുമായിരുന്നു. സംസ്കാര സമ്പന്നരും വലിയ ദുര്‍ഗ്ഗങ്ങള്‍ കെട്ടി തങ്ങളുടെ രാജ്യം സംരക്ഷിച്ചിരുന്നവരുമായിരുന്നു. ആര്യന്മാര്‍ ബലവാന്മാരും അശ്വാരൂഢരും ബുദ്ധി കൂടിയവരുമായിരുന്നതിനാല്‍[അവലംബം ആവശ്യമാണ്] അവര്‍ക്ക്‌ സൈന്ധവരെ കീഴടക്കാന്‍ കഴിഞ്ഞിരിക്കണം. എന്നാല്‍ നിര്‍മ്മാണ വൈദഗ്‌ദ്യവും ചാതുരിയും ഇല്ലാത്ത അവര്‍ക്ക്‌ ഹരപ്പന്‍ സംസ്കാരത്തിനടുത്തുപോലും എത്താന്‍ കഴിഞ്ഞില്ല. സെമറ്ററി ഹരപ്പന്‍ (ഹരപ്പന്‍ ശ്മശാന) സംസ്കാരം അതാണ്‌ കാണിക്കുന്നത്‌. വേദവിവരണങ്ങളുമായി യോജിക്കുന്ന സമീപനമാണ്‌ വസ്തുതയായി അംഗീകരിക്കപ്പെട്ടിരിക്കുന്നത്‌ എങ്കിലും പൂര്‍ണ്ണവിവരം ഇന്നും അജ്ഞാതമായി തുടരുന്നു.

[തിരുത്തുക] സിന്ധുനദീതട സംസ്കാരത്തെക്കുറിച്ച് പ്രമുഖര്‍

ജോണ്‍ മാര്‍ഷല്‍[46]

സിന്ധു നദീസംസ്കാരത്തിന്റെ ഒരു പ്രധാന പ്രത്യേകത, അന്നത്തെ ജനങ്ങളുടെ കലാപരമായ കഴിവും മേന്മയമാണ്‌. അവിടെ നിന്നു കണ്ടെടുത്ത വിഗ്രഹങ്ങള്‍ ഈ സത്യം വിളിച്ചു പറയുന്നു. ഗ്രീസിലെ ശാസ്ത്രീയ കലായുഗം വരെയും ഇത്തരം പൂര്‍ണ്ണതയെത്തിയ കൊത്തുപണികള്‍ ഒരു ജനതയും വശത്താക്കിയിരുന്നില്ല.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

[തിരുത്തുക] കുറിപ്പുകള്‍

  • ^ സിന്ധുനദീതട സംസ്കാരത്തെക്കുറിച്ചുള്ള ആദ്യത്തെ ഖനനഗവേഷണങ്ഗ്നള്‍ ഹരപ്പ്യിലാണ്‌ തുടങ്ങിയത്. അങ്ങനെ ഹരപ്പാ ആ സംസ്കാരത്തിന്റെ മാതൃകാ സ്ഥാനം ആയി. മാതൃകാ സ്ഥാനത്തിന്റെ പേരുപയോഗിച്ച് ആ സംസ്കാരങ്ഗ്നളെ വിവരിക്കുന്നത് പുരാതത്വജ്ഞരുടെ രീതിയാണ്‌. അതിനാലാണ്‌ സിന്ധുനദീതട സംസ്കാരത്തിനു ഹരപ്പന്‍ സംസ്കാരം എന്നും വിളിക്കുന്നത്.

[തിരുത്തുക] അവലംബം

  1. B.B. Lal. Can the Vedic people be identified archaeologically? 173 to 192. Indologica Taurinesia, Vol XXXI, 2005, Torino (Italy).
  2. B.B. Lal. Can the Vedic people be identified archaeologically? 173 to 192. Indologica Taurinesia, Vol XXXI, 2005, Torino (Italy). “o wrap up the history of the Sarasvati. From the above discussion it is clear that: 1) the now-dry Ghaggar on whose bank stands the site of Kalibangan is none other than the Sarasvati of the Rigveda; 2) it originated in the Himalayas and flowed ah the way down to the sea; 3) it dried up because of a tectonic upheaval in the Himalayan region which threw up a barrier known as the Bata-Markanda Divide, with the result that the path of the Sarasvatí was blocked and its water got diverted to the Yamuná via the Yamuna Tear; and 4) this drying up of the Sarasvati led to the abandonment of the Mature Harappan settlement at Kalibangan — an event that took place around 2000 BCE, as testified to by the radiocarbon dates.”
  3. McIntosh 2001:24
  4. Ratnagar, Shereen. 2006. Trading Encounters: From the Euphrates to the Indus in the Bronze Age. Oxford University Press, India. 428 pages. ISBN 0-19-568088-X.
  5. http://vishalagarwal.voiceofdharma.org/articles/indhistory/thapar.htm
  6. ഇന്‍ഡസ് വാലി. പിഡി‍എഫ്. കൊള്ളാബൊറേറ്റീവ് ലേര്‍ണിങ്ങിലൂടെ
  7. Masson, Charles (1842). "Chapter 2: Haripah". Narrative of Various Journeys in Balochistan, Afghanistan and the Panjab; including a residence in those countries from 1826 to 1838. London: Richard Bentley. pp. 472. "A long march preceded our arrival at Haripah, through jangal of the closest description.... When I joined the camp I found it in front of the village and ruinous brick castle. Behind us was a large circular mound, or eminence, and to the west was an irregular rocky height, crowned with the remains of buildings, in fragments of walls, with niches, after the eastern manner.... Tradition affirms the existence here of a city, so considerable that it extended to Chicha Watni, thirteen cosses distant, and that it was destroyed by a particular visitation of Providence, brought down by the lust and crimes of the sovereign.".  Note that the coss, a measure of distance used from Vedic period to Mughal times, is approximately 2 miles (3.2 km).
  8. എം.എസ്. വത്സ് 1940, Excavations at Harappa, Vol. II, Calcutta
  9. Davreau, Robert (1976). "Indus Valley". in Reader's Digest. World's Last Mysteries. 
  10. Cunningham, A., 1875. Archaeological Survey of India, Report for the Year 1872-73, 5: 105-8 and pl. 32-3. Calcutta: Archaeological Survey of India.
  11. http://www.geocities.com/ifihhome/bookreviews/sarasvatiflowsonrv.html
  12. "ഹരപ്പന്‍ കാലഘട്ടത്തിലെ 73 ശവകുടീരങ്ങള്‍ കണ്ടെത്തി- കെ.കെ. സുബൈര്‍", മാതൃഭൂമി, 06-03-2009. ശേഖരിച്ചത് 2000-03-07. (മലയാളം) 
  13. 13.0 13.1 13.2 13.3 13.4 13.5 13.6 13.7 ഥാപ്പര്‍, റോമിള (2002). Early India From the Origins to AD1300. ന്യൂഡല്‍ഹി: പെന്‍ഗ്വിന്‍ ബുക്സ്. ISBN 0-14-302989-4. 
  14. http://countrystudies.us/india/4.htm
  15. http://asnic.utexas.edu/asnic/subject/peoplesandlanguages.html
  16. എം.ആര്‍. രാഘവവാരിയര്‍; ചരിത്രത്തിലെ ഇന്ത്യ. ഏട് 8, മാതൃഭൂമി പ്രിന്റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997.
  17. 17.0 17.1 17.2 17.3 ടി., മുഹമ്മദ് (2001). ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍. കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ്. ISBN 81-7204-744-4. 
  18. 18.0 18.1 18.2 18.3 18.4 18.5 18.6 18.7 18.8 18.9 എം.ആര്‍., രാഘവവാരിയര്‍ (1997). ചരിത്രത്തിലെ ഇന്ത്യ.. കോഴിക്കോട്.: മാതൃഭൂമി പ്രിന്റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്. 
  19. The Indira Gandhi National Centre for the Arts
  20. [http://www.ancientindia.co.uk/time/explore/exp_set.html ആന്‍ഷ്യന്‍റ് ഇന്ത്യ.കോ.യുകെയില്‍ സിന്ധു നദി തട സംസ്കാരത്തെക്കുറിച്ചുള്ള വെബ് പേജ്
  21. സിന്ധു നദി തട ലിപികളെകുറിച്ചുള്ള വെബ് പേജ്
  22. http://archaeology.about.com/cs/indusvalley/a/mehluha.htm
  23. എം.ആര്‍., രാഘവവാരിയര്‍ (1997). ചരിത്രത്തിലെ ഇന്ത്യ.. കോഴിക്കോട്.: മാതൃഭൂമി പ്രിന്റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്. 
  24. http://www.geocities.com/olmec982000/Indus.html
  25. സ്റ്റീവ് ഫാര്‍മര്‍ (10). Five cases of Dubious writing in Indus Inscriptions. ഹാര്‍വാര്‍ഡ് റൌണ്ട് ടേബിള്‍ ഒണ്‍ ഇന്‍ഡോളജി. ശേഖരിച്ചത് 28, 2007. ശേഖരിച്ചത് ജൂണ്‍, 2007.
  26. Epigraphs-Corpus Indus script inscriptions with images and collated text readings..
  27. Cunningham, A., 1875. Archaeological Survey of India, Report for the Year 1872-73, 5: 105-8 and pl. 32-3. Calcutta: Archaeological Survey of India.
  28. Reading the Script as Egyptian Hieroglyphics; Bedrich Hrozny, 1939
  29. 29.0 29.1 29.2 29.3 29.4 ഫലകം:Cite book last=എന്‍.എം.
  30. എം.ആര്‍. രാഘവവാരിയര്‍; ചരിത്രത്തിലെ ഇന്ത്യ. ഏട് 8, മാതൃഭൂമി പ്രിന്റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, കോഴിക്കോട്. 1997.
  31. Indus Script among Dravidian Speakers, Coimbatore: Rukmani Offset Press (1995); see also Mahadevan (2002) and M. Witzel in: Archaeological Fantasies: How Pseudoarchaeology Misrepresents the Past and Misleads the Public, Routledge (2006), p. 220.
  32. see Koenraad Elst, Remarks in expectation of a decipherment of the Indus script
  33. review: Karel Werner, Bulletin of the School of Oriental and African Studies, University of London (1999); zeenews.com article
  34. review: "Horseplay in Harappa" by Witzel and Farmer
  35. Parpola, op. cit., p. 168. Also see T. Burrow, The Sanskrit Language (London: Faber & Faber, 1973), p. 386. പ്രതിപാദിച്ചിരിക്കുന്നത് Dr. Tariq Rahman, Fulbright Visiting Fellow PEOPLES AND LANGUAGES IN PRE-ISLAMIC INDUS VALLEY , http://asnic.utexas.edu/asnic/subject/peoplesandlanguages.html
  36. Asko Parpola, Deciphering the Indus Script, Cambridge: Cambridge University Press
  37. http://asnic.utexas.edu/asnic/subject/peoplesandlanguages.html
  38. എം.ആര്‍., രാഘവവാരിയര്‍ (1997). ചരിത്രത്തിലെ ഇന്ത്യ.. കോഴിക്കോട്.: മാതൃഭൂമി പ്രിന്റിംഗ് ആന്‍റ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്. 
  39. ടി., മുഹമ്മദ് (2001). ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകള്‍. കോഴിക്കോട്: ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ്. ISBN 81-7204-744-4. 
  40. ജൊനാതന്‍ മാര്‍ക്ക് കെനോയര. Legacy of the Indus Cities in Modern Pakistan and India (ഇംഗ്ലീഷ്). ഹരപ്പ.കോം. ശേഖരിച്ചത് 20, 2009.
  41. Bridget alchin , Reymond alchin, Birth or Indian Civilization, pEnguin books
  42. A.L. Basham, A wonder that was India. Rupa & Co.
  43. ഋഗ്വേദം 6-27.5
  44. ഋഗ്വേദം 76-5.3
  45. John marshal : mohenjodaro and the Indus civilization
  46. കെ.എ., കുഞ്ചക്കന്‍ (1991). ജാതി ചിന്തയുടെ സത്യവും മിഥ്യയും. ജഗതി, തിരുവനന്തപുരം: ഗ്രന്ഥകര്‍ത്താ. 

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം