തിരുവിതാംകൂര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവിതാംകൂറിന്റെ പതാക
തിരുവിതാംകൂര്‍ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
Travancore.jpg
തിരുവിതാംകൂര്‍ രാജാക്കന്മാര്‍
രാമ വര്‍മ്മ 1663-1672
ആദിത്യ വര്‍മ്മ 1672-1677
ഉമയമ്മ റാണി 1677-1684
രവി വര്‍മ്മ 1684-1718
ആദിത്യ വര്‍മ്മ 1718-1719
ഉണ്ണി കേരള വര്‍മ്മ 1719-1724
രാജ രാമ വര്‍മ്മ 1724-1729
മാര്‍ത്താണ്ഡവര്‍മ്മ 1729-1758
ധര്‍മ്മരാജാവ് 1758-1798
ബാലരാമ വര്‍മ്മ 1798-1810
ഗൌരി ലക്ഷ്മിഭായി 1810-1815
ഗൌരി പാര്‍വ്വതിഭായി 1815-1829
സ്വാതിതിരുനാള്‍ 1829-1846
ഉത്രാടം തിരുനാള്‍ 1846-1860
ആയില്യം തിരുനാള്‍ 1860-1880
വിശാഖം തിരുനാള്‍ 1880-1885
മൂലം തിരുനാള്‍ 1885-1924
സേതു ലക്ഷ്മി ഭായി 1924-1931
ചിത്തിര തിരുനാള്‍ 1931-1949

‡ Regent Queens

തലസ്ഥാനങ്ങള്‍
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങള്‍
പത്മനാഭപുരം കോട്ട
കിളിമാനൂര്‍ കൊട്ടാരം
കുതിരമാളിക
കവടിയാര്‍ കൊട്ടാരം
edit

തിരുവനന്തപുരം തലസ്ഥാനമായിട്ടുള്ള ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂര്‍ അഥവാ തിരുവിതാങ്കോട്. തെക്കന്‍ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോള്‍ തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയും ചേര്‍ന്നതായിരുന്നു പുതിയ തിരുവിതാംകൂറിന്റെ വിസ്തൃതി. പുരാതന കാലത്തെ തിരുവിതാം കൂറിന്റെ ചരിത്രവും ഭൂവിസ്തൃതിയും അജ്ഞാതമാണ്‌. ചേരസാമ്രാജ്യകാലത്ത് ഇത് ഒരു തലസ്ഥാനമായിരുന്നു. മുസിരിസ് പ്രസിദ്ധമായതോടെ ആസ്ഥാനം കൊടുങ്ങല്ലൂരിലേക്ക് മാറുകയും പിന്നീട് വിദേശീയാക്രമണം കൂടുകയും പെരിയാറിന്റെ ഗതി മാറുകയും ചെയ്തതോടെ കൊച്ചിയിലേക്കും തുടര്‍ന്ന് വേണാടിലേക്കും മാറുകയായിരുന്നു. ഇതിനൊപ്പം ചേരസാമ്രാജ്യത്തിന്റെ ശിഥിലീകരണങ്ങളും നടന്നിരുന്നു. കാലങ്ങളായി പലഭാഗത്തായി ഉദിച്ചിരുന്ന കുടുംബ ബന്ധുക്കള്‍ അതാത് സ്ഥലങ്ങളിലെ ഭരണാധികാരികളായിത്തീര്‍ന്നിരുന്നു. എന്നാല്‍ ചേരരാജാക്കന്മാരുടെ നേര്‍ പിന്തുടര്‍ച്ച എന്നവകാശപ്പെടാവുന്നവരാണ്‌ തിരുവിതാംകൂര്‍ രജവംശം. മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ്‌ അതിന്റെ ഏറ്റവും കൂടുതല്‍ വിസ്തൃതി പ്രാപിച്ചത്. 1949 ജുലൈ‌ 1 നു കൊച്ചി രാജ്യവുമായി യോജിച്ച്‌ തിരു-കൊച്ചി സംസ്ഥാനമാകുകയും പിന്നെ മദ്രാസ്‌ സംസ്ഥാനത്തിലെ മലബാര്‍ ജില്ലയോട്‌ ചേര്‍ന്ന് 1956 നവംബര്‍ 1 നു കേരള സംസ്ഥാനമാകുകയും ചെയ്തു. ചുവന്ന പശ്ചാത്തലത്തില്‍ രജത വര്‍ണത്തില്‍ ആലേഖനം ചെയ്ത വലം പിരി ശംഖായിരുന്നു തിരുവിതാംകൂറിന്റെ പതാക. ഈ നാട്ടുരാജ്യത്തിലെ ഭരണാധികാരികള്‍ പദ്മനാഭദാസന്‍ (പദ്മനാഭന്‍: മഹാവിഷ്ണു ഭഗവാന്റെ അപര നാമധേയം)എന്നറിയപ്പെട്ടിരുന്നു.

തിരുവിതാംകൂറിന്റെ ഭൂപടം

ചേരചക്രവത്തിമാരുടെ പിന്‍‌ഗാമികളാണ്‌ തിരുവിതാംകൂര്‍ രാജവംശം എന്ന് വിശ്വസിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] പേരിനു പിന്നില്‍

ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നര്‍ത്ഥത്തില്‍ ശ്രീ വാഴും കോട് എന്ന് വിളിക്കുകയും അത് തിരുവാഴുംകോട്, തിരുവാങ്കോട്, തിരുവിതാംകൂര്‍ എന്നിങ്ങനെ ആയിത്തീരുകയും ചെയ്തു എന്ന് ചില ഗ്രന്ഥകാരന്മാര്‍ പറയുന്നു. [1] ചേരസാമ്രാജ്യത്തിന്റെ പിന്തുടര്‍ച്ചയാണ്‌ തിരുവിതാംകൂര്‍ എന്നാണ്‌ കരുതിവരുന്നത്.

[തിരുത്തുക] ഉത്ഭവം

[തിരുത്തുക] ചരിത്രം

ഈ മേഖല ഒന്നാം സംഘകാലത്ത്‌ (300 BC – 600 AD) ആയ്‌ രാജവംശതിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു ഈ പ്രദേശം. രണ്ടാം സംഘകാലത്ത്‌ (850–1400 AD) കുലശേഘരന്‍മാരും ചോളന്‍മാരും തമ്മില്‍ നടന്ന യുദ്ധത്തിനു വേദിയാകുകയും, ശേഷം തലസ്ഥാനമായിരുന്ന വിഴിഞ്ഞം ചോളന്‍മാര്‍ കൈയടക്കുകയും ചെയ്തു. [അവലംബം ആവശ്യമാണ്] പിന്നീട്‌ വേണാട്‌ എന്നറിയപ്പെട്ട ഈ രാജ്യത്തെ ഭരണാധികാരികള്‍ ദുര്‍ബലരായിരുന്നതിനാല്‍ പുറമേ നിന്നുള്ള മധുരൈ നായ്ക്കന്‍മാരുടെ ഭീഷണികളൊടൊപ്പം രാജ്യത്തിനകത്തു തന്നെയുള്ള എട്ടുവീട്ടില്‍ പിള്ളമാര്‍, യോഗക്കാര്‍ തുടങ്ങിയ ജന്‍മിമാരില്‍ നിന്നും ചെറുത്തു നില്‍പ്പുകള്‍ നേരിടേണ്ടി വന്നു.

[തിരുത്തുക] പതിനെട്ടാം നൂറ്റാണ്ട്

[തിരുത്തുക] മാര്‍ത്താണ്ഡ വര്‍മ്മ

തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ ജന്‍മാവകാശമായി വേണാട്‌ രാജസ്ഥാനം ലഭിച്ച മാര്‍ത്താണ്ഡ വര്‍മ്മയില്‍ നിന്നാണ്‌. അദ്ദേഹം തന്റെ ഭരണകാലത്ത്‌ (1729–1758) രാജ്യം തിരുവിതാംകൂറായി വ്യാപിപ്പിച്ചു. ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം അദ്ദേഹം കമ്പനിയുടെ സഹായത്തൊടെ[അവലംബം ആവശ്യമാണ്] എട്ടുവീട്ടില്‍ പിള്ളമാരുടെ ശക്തി ക്ഷയിപ്പിച്ചു. (എട്ടുവീട്ടില്‍ പിള്ളമാരാണ്‌ രാജാവിനെ എതിര്‍ക്കാന്‍ തമ്പിമാരെ സഹായിച്ചിരുന്നത്‌.) തുടര്‍ന്നുള്ള യുദ്ധങ്ങളില്‍ അദ്ദേഹം ആറ്റിങ്ങല്‍, കൊല്ലം, കായംകുളം, കൊട്ടാരക്കര തുടങ്ങി കൊച്ചി വരെയുള്ള എല്ലാ നാട്ടുരാജ്യങ്ങളും പിടിച്ചടക്കി. തിരുവിതാംകൂറും ഡച്ചുകാരുമായി നടന്ന യുദ്ധത്തില്‍ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ അദ്ദേഹം പരാജയപ്പെടുത്തി. ഈ യുദ്ധത്തിന്റെ ഗതി നിര്‍ണയിച്ചത്‌ ഡച്ച്‌ അഡ്മിറലായിരുന്ന ഡെ ലെന്നൊയിയെ 1741 ഒാഗസ്റ്റ്‌ 10 നു (കുളച്ചല്‍ യുദ്ധം) കീഴ്പ്പെടുത്തിയതായിരുന്നു. 1750 ജനുവരി 3 (മകരം 5, 725 കൊല്ലവര്‍ഷം)- ന്‌ അദ്ദേഹം തന്റെ രാജ്യം കുലദൈവമായ ശ്രീ പത്മനാഭസ്വാമിക്ക്‌ സമര്‍പ്പിച്ചു. ഇത്‌ തൃപ്പടി ദാനം എന്ന പേരില്‍ അറിയപ്പെട്ടു. ഇതിനു ശേഷമാണ്‌ തിരുവിതാംകൂരിലെ രാജാക്കന്‍മാര്‍ പത്മനാഭദാസന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്‌. 1753-ല്‍ ഡച്ചുകാര്‍ മഹാരാജാവുമായി ഒരു സമാധാന കരാര്‍ ഒപ്പു വെച്ചു. 1754 ജനുവരി 3നു നടന്ന അമ്പലപ്പുഴ യുദ്ധത്തില്‍ സ്ഥാനഭ്രഷ്ടരായ നാടുവാഴികളും കൊച്ചിയിലെ രാജാവും പരാജയം സമ്മതിച്ചതൊടെ മാര്‍ത്താണ്ഡവര്‍മ്മ തന്റെ ഭരണത്തിനു നേര്‍ക്കുള്ള എല്ലാ എതിര്‍പ്പുകളേയും അതിജീവിച്ചു. 1757-ല്‍ തിരുവിതാംകൂരും കൊച്ചിയും തമ്മില്‍ വടക്കന്‍ മേഖലയില്‍ സമാധാനവും ഭരണ സ്ഥിരത ഉറപ്പാക്കാനായി ഒരു ഉടമ്പടിയുണ്ടാക്കി. മാര്‍ത്താണ്ഡ വര്‍മ്മ നികുതി സമ്പ്രദായം ഏകീകരിക്കുന്നതിലും അനേകം ജലസേചന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിലും മുഖ്യ പങ്കു വഹിച്ചു. കുളച്ചല്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ട അഡ്മിറല്‍ [അവലംബം ആവശ്യമാണ്] ഡെ ലെന്നൊയിയെ അദ്ദേഹം വലിയ കപ്പിത്താനായി നിയമിച്ചു. പീരങ്കികളും വെടിക്കോപ്പുകളും ഉപയോഗിക്കാന്‍ തുടക്കമിട്ട്‌ അദ്ദേഹം തിരുവിതാംകൂറ്‍ സേനയെ ആധുനികീകരിച്ചു. മറവന്‍ പട എന്ന പേരില്‍ ഒരു അംഗരക്ഷക സേനയും കുളച്ചല്‍ കേന്ദ്രമാക്കി ഒരു സംരക്ഷക സേനയും മാര്‍ത്താണ്ഡ വര്‍മ്മ രൂപീകരിച്ചു.

[തിരുത്തുക] ധര്‍മ്മരാജ

മാര്‍ത്താണ്ഡവര്‍മ്മയുടെ പിന്‍ഗാമിയും ധര്‍മ്മരാജയെന്ന പേരില്‍ പ്രശസ്തനുമായ കാര്‍ത്തിക തിരുനാള്‍ രാമ വര്‍മ്മ 1795 ല്‍ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റി. രാമവര്‍മ്മയുടെ ഭരണകാലം തിരുവിതാംകൂര്‍ ചരിത്രത്തിലെ സുവര്‍ണ കാലമായി കണക്കാക്കപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മ്മ കീഴടക്കിയ മേഖലകളിലെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നതിനോടൊപ്പം അദ്ദേഹം സാമൂഹ്യ പരിഷ്കരണത്തെ മെച്ചപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അക്കാലത്ത്‌ തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസ്‌ എന്ന പ്രഗത്ഭനായ ഉദ്യോഗസ്ഥന്റെ സഹായവും അദ്ദേഹതിനു ലഭിച്ചു.

ധര്‍മ്മരാജയുടെ ഭരണകാലത്ത്‌ 1791 ല്‍ തിരുവിതാംകൂറിന്‌ മൈസൂറ്‍ രാജാവായ ടിപ്പു സുല്‍ത്താന്റെ ആക്രമണം നേരിടേണ്ടി വന്നു. തിരുവിതാംകൂര്‍ സൈന്യം 6 മാസത്തോളം സുല്‍ത്താനെതിരെ ചെറുത്തു നിന്നു. അതിനു ശേഷം രാജാവ്‌ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ സഹായം തേടുകയും തുടര്‍ന്ന്‌ ബ്രിട്ടീഷ്‌ റെസിഡെന്റെ രാജ്യത്ത്‌ വരികയും ചെയ്തു. ബ്രിട്ടീഷ്‌ റെസിഡെന്റായിരുന്ന കേണല്‍ മെക്കാളെ രാജാവിനെ അനേകം ഉടമ്പടികളില്‍ ഒപ്പു വെയ്പിക്കുന്നതില്‍ വിജയിക്കുകയും [അവലംബം ആവശ്യമാണ്]തുടര്‍ന്നു തിരുവിതാംകൂറിനെ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ നിയന്ത്രണതിന്‍ കീഴില്‍ കൊണ്ടു വന്ന്‌ രാജ്യത്തിന്റെ സ്വയംഭരണം അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ തോല്‍പ്പിക്കപ്പെട്ട ടിപ്പു സുല്‍ത്താന്‍ പിന്നീട് 1799-ലെ മൈസൂര് യുദ്ധത്തില്‍ മരിക്കും വരെയും തിരുവിതാംകൂറിനെ ആക്രമിക്കാന്‍ മുതിര്‍ന്നില്ല. ധര്‍മ്മരാജ രാജ്യത്തെ വാണിജ്യമേഖലയേയും ശക്തിപ്പെടുത്തി.

[തിരുത്തുക] ബാലരാമ വര്‍മ്മ

ധര്‍മരാജയുടെ മരണശേഷം 1798ല്‍ ബാലരാമ വര്‍മ്മ തന്റെ പതിനാറാം വയസ്സില്‍ ഭരണം ഏറ്റെടുത്തു. ഇക്കാലത്തെ പ്രഗത്ഭനായ ദിവാനായിരുന്നു വേലുത്തമ്പി. തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളില്‍ കേണല്‍ മെക്കാളെ ഇടപെടുന്നതിനെ വേലുത്തമ്പി ദളവ ശക്തമായി എതിര്‍ത്തു. 1809ലെ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ അദ്ദേഹം ജനങ്ങളോട്‌ ആഹ്വാനം ചെയ്തു. കൊച്ചിയിലെ മന്ത്രിയായ പാലിയത്തഛനും വേലുത്തമ്പിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. നാഗര്‍കോവിലിലും കൊല്ലത്തും നടന്ന യുദ്ധങ്ങളില്‍ ബ്രിട്ടീഷുകാര്‍ അദ്ദേഹത്തെ പരാജയപ്പെടുത്തി. അതു വരെയും യുദ്ധത്തില്‍ സജീവമായി പങ്കെടുക്കാതിരുന്ന മഹാരാജാവും വേലുത്തമ്പിക്കെതിരെ തിരിഞ്ഞു. ബ്രിട്ടീഷുകാരാല്‍ പിടിക്കപ്പെടാതിരിക്കാന്‍ വേലുത്തമ്പി ആത്മഹത്യ ചെയ്തു. കീഴടങ്ങിയ പാലിയത്തഛന്‍ മദ്രാസിലേക്കു നാടുകടത്തപ്പെട്ടു.

[തിരുത്തുക] പത്തൊമ്പതാം നൂറ്റാണ്ടും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭവും

മഹാരാജാവ് രാമവര്‍മ്മയുടെ പൂര്‍ണ്ണകായ പ്രതിമ കൊച്ചിയിലെ സുഭാഷ് പാര്‍ക്കില്‍

ബാലരാമ വര്‍മ്മയ്ക്ക്‌ ശേഷം ബ്രിട്ടീഷുകാരുടെ പിന്തുണയോടെ 1810 മുതല്‍ 1815 വരെ റാണി ഗൌരി ലക്ഷ്മീഭായി രാജ്യം ഭരിച്ചു. 1813ല്‍ അവര്‍ക്ക്‌ ഒരു ആണ്‍കുഞ്ഞ്‌ പിറന്നപ്പോള്‍ ആ ശിശുവിനെ രാജാവായി പ്രഖ്യാപിച്ചു. 1815ല്‍ തന്റെ മരണം വരെ അവര്‍ റീജന്‍റായി രാജ്യം ഭരിച്ചു. ഇക്കാലത്ത്‌ സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വളരെ പുരോഗതിയുണ്ടായി. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെട്ട സ്വാതിതിരുനാള്‍ ബാലരാമവര്‍മ്മ 1829ല്‍ രാജാവായി അഭിഷിക്തനായി. കര്‍ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു. അനാവശ്യമായ നികുതികള്‍ എടുത്തു മാറ്റിയ അദ്ദേഹം തിരുവനന്തപുരത്ത്‌ 1834ല്‍ ഒരു ഇംഗ്ളീഷ്‌ സ്കൂളും ധര്‍മ്മാശുപത്രിയും സ്ഥാപിച്ചു.

1847 മുതല്‍ 1860 വരെ രാജ്യം ഭരിച്ചിരുന്ന ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മ 1853 ല്‍ അടിമത്തം നിര്‍ത്തലാക്കി. വസ്ത്രധാരണതിന് പരിപൂര്‍ണാ‍വകാശമില്ലാതിരുന്ന ചില ജാതിക്കാര്‍ക്ക് അദ്ദേഹം 1859 ല്‍ അതിനുള്ള അവകാശം നല്‍കി. 1857ല്‍ തപാല്‍ സം‌വിധാനവും 1859 ല്‍ പെണ്‍കുട്ടികള്‍ക്കായുള്ള പള്ളീക്കൂടവും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തെ തുടര്‍ന്ന് 1860 മുതല്‍ 1880 വരെ രാജ്യം ഭരിച്ചത് ആയില്യം തിരുനാള്‍ മഹാരാജാവായിരുന്നു. ഇക്കാലത്ത് കാര്‍ഷിക-ജലസേചന മേഖലകളും ഗതാഗത രംഗവും അഭിവൃദ്ധി നേടി. 1869 ല്‍ ദയാപൂര്‍ണമായ നിയമങ്ങള്‍ നിലവീല്‍ വന്നു. 1866 ല്‍ ഒരു കലാലയം സ്ഥാപിക്കപ്പെട്ടു. അദ്ദേഹം ഒരു മാനസിക രോഗാശുപത്രി ഉള്‍പ്പെടെ അനേകം ധര്‍മ്മാശുപത്രികള്‍ ആരംഭിച്ചു. 1880 മുതല്‍ 1885 വരെ വിശാഖം തിരുനാള്‍ രാമ വര്‍മ്മ ഭരണം നടത്തി.

1885 മുതല്‍ 1924 വരെ ഭരിച്ചിരുന്ന ശ്രീ മൂലം തിരുനാള്‍ രാമ വര്‍മ്മയുടെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിലേക്കാള്‍ മികച്ചതാണെന്ന് 1920ല്‍ തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ജവഹര്‍ലാല്‍ നെഹ്രു അഭിപ്രായപ്പെട്ടു. ചികിത്സാരംഗവും നവീകരിക്കപ്പെട്ടു. 1888ല്‍ ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു നിയമ നിര്‍മാണ സഭ രൂപീകരിക്കപ്പെട്ടു.തെരഞ്ഞെടുപ്പു സമ്പ്രദായം നിലവില്‍ വരികയും സ്ത്രീകള്‍ക്കും സമ്മതിദാനാവകാശം നല്‍കപ്പെടുകയും ചെയ്തു.

1924 മുതല്‍ 1931 വരെ സേതു ലക്ഷ്മീഭായി റീജന്റായി രാജ്യം ഭരിച്ചു. അവര്‍ മൃഗബലി നിരോധിക്കുകയും മരുമക്കത്തായത്തിനു പകരം മക്കത്തായം ആരംഭിക്കുകയും ചെയ്തു.

1931 മുതല്‍ 1949 വരെ ഭരിച്ചിരുന്ന ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി. 1936 നവംബര്‍ 12 ലെ ക്ഷേത്ര പ്രവേശന വിളംബരത്തോടെ അന്നു വരെ ഉന്നത ജാതിക്കാര്‍ക്കു മാത്രം പ്രവേശനം നല്‍കിയിരുന്ന തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ അദ്ദേഹം എല്ലാ ഹിന്ദുക്കല്‍ക്കും പ്രവേശനം അനുവദിച്ചു. ഇതിന്റെ പേരില്‍ അദ്ദേഹത്തിന് ഇന്ത്യയിലെമ്പാടും നിന്നും പ്രത്യേകിച്ചും മഹാത്മാഗാന്ധിയില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിച്ചു. അദ്ദേഹത്തിന്റെ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിലെ ജനങ്ങള്‍ക്കിടയില്‍ കുപ്രസിദ്ധനായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അനുവദിചപ്പോള്‍ തിരുവിതാംകൂര്‍ ഒരു സ്വതന്ത്രരാജ്യമായി നില കൊള്ളുമെന്ന് സര്‍ സീ പീ പ്രഖ്യാപിച്ചു. ദിവാനും ജനങ്ങളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭങ്ങള്‍ക്ക് ഇടയാക്കി. ഇത്തരത്തില്‍ 1946ല്‍ നടന്ന പുന്നപ്ര-വയലാര്‍ സമരത്തില്‍ കമ്യുണിസ്റ്റുകാര്‍ ആ മേഖലയെ ഒരു രാജ്യമായി പ്രഖ്യാപിച്ചു. തിരുവിതാംകൂര്‍ സൈന്യം ഈ നീക്കത്തെ അടിച്ചമര്‍ത്തുകയും അത് നൂറ് കണക്കിനു പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇതോടെ പ്രക്ഷോഭം കൂടുതല്‍ തീവ്രമാകുകയും സര്‍ സീ പീ രാമ സ്വാമി അയ്യറുടെ ജീവനു തന്നെ ഭീഷണി നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് അദ്ദേഹം രാജി വെയ്ക്കുകയും ചെയ്തു. അതോടെ മഹാരാജാവ് ഇന്ത്യയുമായി രാജ്യത്തെ ലയിപ്പിക്കാന്‍ സമ്മതം നല്‍കുകയും അങ്ങനെ തിരുവിതാംകൂര്‍ ഇന്ത്യന്‍ യൂണിയനുമായി സം‌യോജിക്കുകയും ചെയ്തു.

[തിരുത്തുക] തിരുവിതാംകൂര്‍ കോളനിവല്‍ക്കരണത്തിനു ശേഷം

1828 ഏപ്രിലില്‍ എറണാകുളത്തു നടന്ന സംസ്ഥാന ജനകീയ സമ്മേളനത്തില്‍ മലയാളം മാതൃഭാഷയായി സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒരുമിപ്പിച്ച് ഐക്യകേരളം രൂപീകരിക്കാനുള്ള തീരുമാനം ദൃഢമായി. 1949 ജുലൈ 1 ന് തിരുവിതാംകൂര്‍ മഹാരാജാവ് രാജപ്രമുഖ് ആയി തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായി. അനേകം മന്ത്രിസഭകള്‍ തെരഞ്ഞെടുക്കപ്പെടുകയും ശിഥിലമാക്കപ്പെടുകയും ചെയ്തു. 1954 ല്‍ തെക്കന്‍ തിരുവിതാംകൂറില്‍ തമിഴ് സംസാര ഭാഷയായ പ്രദേശങ്ങളെ മദ്രാസിനോട് ചേര്‍ക്കാന്‍ വേണ്ടിയുള്ള നീക്കങ്ങള്‍ തിരുവിതാംകൂര്‍-തമിഴ്‌നാട് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്നു. തുടര്‍ന്ന് മാര്‍ത്താണ്ഡം, പുതുക്കട എന്നിവിടങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ചില പോലീസുകാരും അനേകം സാധാരണക്കാരും കൊല്ലപ്പെട്ടു. പിന്നീട് കൂട്ടിച്ചേര്‍ക്കാന്‍ പറ്റാത്ത വിധം തമിഴര്‍ കേരളത്തില്‍ നിന്നും അകന്നു. 1956ല്‍ സംസ്ഥാന വിഭജന നിയമ പ്രകാരം തെക്കന്‍ തിരുവിതാംകൂറിലെ തോവാള, അഗസ്തീസ്വരം, കല്‍ക്കുളം, വിളവങ്കോട്, എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസ് സംസ്ഥാനതിന്റെ ഭാഗമായി. 1956 നവംബര്‍ 1ന് മഹാരാജാവിനു പകരം ഇന്ത്യന്‍ പ്രസിഡെന്‍റ് നിയമിച്ച ഗവര്‍ണറുടെ ഭരണത്തിന്‍ കീഴില്‍ കേരള സംസ്ഥാനം നിലവില്‍ വന്നു.

1971 ജൂലൈ 31ലെ ഇന്ത്യന്‍ ഭരണഘടനയുടെ ഇരുപത്തി ആറാം അമെന്‍ഡ്മെന്‍റ് പ്രകാരം രാജാവില്‍ നിന്നും എല്ലാ പദവികളും അധികാരങ്ങളും എടുത്തു മാറ്റി.അദ്ദേഹം 1991 ജൂലൈ 19ന് മഹാരാജാവ് നാടുനീങ്ങി.

[തിരുത്തുക] ആധുനിക തിരുവിതാം‌കൂറിന്റെ ശില്പികള്‍

  1. അനിഴംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ (1729-58)
  2. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ (ധര്‍മ്മരാജ) (1758-1798)
  3. അവിട്ടംതിരുനാള്‍ ബാലരാമവര്‍മ്മ (1798-1810)
  4. ആയില്യംതിരുനാള്‍ റാണി ലക്ഷ്മീഭായി (181-1829)
  5. ഉത്രാടംതിരുനാള്‍ രാമവര്‍മ്മ (1829-1847)
  6. സ്വാതിതിരുനാള്‍ രാമവര്‍മ്മ (1829-1847)
  7. ഉത്രംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ (1847-1860)
  8. ആയില്യംതിരുനാള്‍ രാമവര്‍മ്മ (1860-1880)
  9. വിശാഖംതിരുനാള്‍ രാമവര്‍മ്മ (1880-1885)
  10. ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മ (1885-1924)
  11. പൂരാടംതിരുനാള്‍ റാണി സേതുലക്ഷ്മീഭായി (1924-1931)
  12. ശ്രീചിത്തിരതിരുനാള്‍ രാമവര്‍മ്മ (1931-1949)

[തിരുത്തുക] ഭൂമിശാസ്ത്രം

തിരുവിതാംകൂര്‍ തെക്കന്‍ കേരളത്തിലായിരുന്നു. പശ്ചിമ ഭാഗത്ത്‌ തീര പ്രദേശവും പൂര്‍വഭാഗത്ത്‌ 9000 അടി വരെ പൊക്കം വരുന്ന മലനിരകളുമായിരുന്നു ഈ രാജ്യത്തിന്റെ അതിരുകള്‍.

[തിരുത്തുക] ആചാരങ്ങള്‍

[തിരുത്തുക] അചാരപരമായ വന്ദനം

(Royal Salute) 19 തോക്ക് വെടി

[തിരുത്തുക] കൊടി

ചുവന്ന പശ്ചാത്തലത്തില്‍ രജത വര്‍ണത്തില്‍ ആലേഖനം ചെയ്ത വലം പിരി ശംഖായിരുന്നു തിരുവിതാംകൂറിന്റെ പതാക

[തിരുത്തുക] സ്ഥാനപ്പേരുകള്‍

  • രാജാവ്- മഹാരാജ രാജ രാമരാജ ശ്രീ പത്മനാഭ ദാസ വഞ്ചിപാല (******) വര്‍മ കുലശേഖര കിരീടപതി മന്നൈ സുല്‍ത്താന്‍ ബഹാദുര്‍, ഷംഷേര്‍ ജങ്. തിരുവിതാംകൂര്‍ മഹാരാജ തിരുമനസ്സ്.
  • രാജ്ഞി (ചിലപ്പോള്‍ മൂത്ത പെണ്‍ പ്രജ) - ശ്രീ പത്മനാഭ ദാസ വഞ്ചിപാല സേവിനി, ധര്‍മ്മ വര്‍ദ്ധിനി രജ രാജേശ്വരി മഹാറാണി (*****)ഭായി, അതായത് തിരുവിതാംക്കുറിലെ മൂത്ത മഹാറാണി തിരുമനസ്സ് എന്നും ഉപയോഗിക്കും
  • രാജകുമാരന്‍ (അനന്തരാവകാശി-മരുമകന്‍) - മഹാരാജ കുമാരന്‍ (*****) വര്‍മ, തിരുവിതാംകൂര് ഇളയരാജ.
  • രാജാവിന്റെ ഭാര്യ -(റാണി ആവണമെന്നില്ല) ശ്രീമതി (******) പിള്ള
  • രാജാവിന്റെ ആണ്‍മക്കള്‍ - ശ്രീ (******) തമ്പി
  • രാജാവിന്റെ പെണ്മക്കള്‍ - (ശ്രീമതി (*****) അമ്മവീട്.

(*****) എന്ന സ്ഥാനത്ത് അവരുടെ ശരിയായ പേര്‍ ചേര്‍ക്കണം ഉദാ: രാമന്‍, വീരകേരള, മാര്‍ത്താണ്ഡന്‍, ആദിത്യന്‍ എന്നിവ.

എല്ലാ രാജകുടുംബാംഗങ്ങള്‍ക്കു രണ്ടു പേര്‍ ലഭിക്കും ഒന്ന് അവരുടെ സ്വകാര്യമായ പേരും മറ്റൊന്ന് അവരുടെ ജന്മ നക്ഷത്രത്തെ ആസ്പദമാക്കിയുള്ളതും ഉദാ: രോഹിണി തിരുനാള്‍ രാമവര്‍മ്മ.

[തിരുത്തുക] ഹിരണ്യഗര്‍ഭം

തിരുവിതാംകൂര്‍ മഹാരാജാക്കന്മാരുടെ കിരീടധാരണ സമയം നടത്തപ്പെടുന്ന മതപരമായ ചടങ്ങുകളാണ്‌ ഹിരണ്യ ഗര്‍ഭവും, തുലാപുരുഷ ദാനവും. ചൊവ്വര-പന്നിയൂര്‍ കൂറുകളിലുള്ള എല്ലാ നമ്പൂതിരിമാരുടേയും മുന്‍പില്‍ വച്ച്‌ കുടുംബപുരോഹിതനായ തരണനല്ലൂര്‍ നമ്പൂതിരിപ്പാടാണ്‌ കിരീടം അണിയിക്കുക. താമരയുടെ ആകൃതിയില്‍ പത്തടി പൊക്കവും എട്ടടി ചുറ്റളവും ഉള്ള പാത്രത്തില്‍ പഞ്ചഗവ്യം പകുതി നിറയ്ക്കുന്നു. മലബാര്‍,തിരുനെല്‍വേലി,മധുര എന്നിവിടങ്ങളില്‍ നിന്നു പോലും എത്തിയ ബ്രാഹ്മണര്‍ ചുറ്റും നിന്നു വേദോച്ചാരണം നടത്തവെ പാത്രത്തോടു ചേര്‍ത്തു വച്ച അലങ്കാരപ്പണി ചെയ്ത ഗോവണിയിലൂടെ രാജാവ്‌ അകത്തു കയറി പാത്രത്തിലെ തീര്‍ത്ഥത്തില്‍ അഞ്ചു തവണ മുങ്ങുന്നു. വീണ്ടൂം ചില ആചാരാനുഷ്ഠാനങ്ങള്‍ കഴിഞ്ഞ്‌ പത്മാനാഭ സ്വാമിയെ സാഷ്ഠാംഗം നമസ്കരിക്കുന്നു.മുഖ്യപുരോഹിതന്‍ കിരീടം ചാര്‍ത്തി കുലശേഖരപ്പെരുമാള്‍ എന്നുരുവിടും.ഹിരണ്യം എന്നാല്‍ സ്വര്‍ണ്ണം.ഗര്‍ഭം എന്നാല്‍ വയറ്‌ . ഈ കര്‍മ്മം കൊണ്ടാണ്‌ തിരുവിതാം കൂറിലെ രാജാക്കന്മാര്‍ പൊന്നുതമ്പുരാക്കള്‍ ആയത്‌. [2]

[തിരുത്തുക] ഭരണസ്ഥാപനങ്ങള്‍

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍

കുലശേഖര വംശാവലി

മറ്റൊരു വംശാവലി

വേണാടും കുലശേഖരന്‍മാരും

തിരുവിതാംകൂര്‍ ദേവസ്വം

തിരുവിതാംകൂറിലെ വനിതാഭരണാധികാരികള്‍


[തിരുത്തുക] ആധാരസൂചിക

  1. ശങ്കുണ്ണി മേനോന്‍, പി (1994). തിരുവിതാംകൂര്‍ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്. 
  2. പി.ഭാസ്കരനുണ്ണി, പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളം,സാഹിത്യ അക്കാഡമി (1988) പേജ്‌ 604

[തിരുത്തുക] കുറിപ്പുകള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം