സംഘസാഹിത്യം
പുരാതന ദക്ഷിണഭാരത ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഘകാലത്തെ പ്രസിദ്ധങ്ങളായ സാഹിത്യഷ്‌ടികളാണ് സംഘസാഹിത്യം എന്ന പേരിൽ അറിയപ്പെടുന്നത്.
ചിട്ടയോടെ അടുക്കി അവതരിക്കപ്പിച്ചിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലുമായി പാട്ടുകളിലുമായി ഈ സംഘ സാഹിത്യം നിലകൊള്ളുന്നു.[1] സംഘസാഹിത്യം എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന കൃതികൾ തമിഴരുടേതാണ് എന്നൊരു അഭിപ്രായം പല സാഹിത്യകാരന്മാരും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അത് കേരളീയരുടേതും കൂടെയാണ് [അവലംബം ആവശ്യമാണ്]. കേരളീയരുടെ സാഹിത്യപാരമ്പര്യത്തിന്റെ സുപ്രധാനമായ ഭാഗമാണ് സംഘസാഹിത്യം.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
സംഘം പാട്ടുകൾ സംഘകാലത്ത് രചിക്കപ്പെട്ടവയാണെങ്കിലും അവ സമാഹരിക്കപ്പെട്ടിരുന്നില്ല. ഇതുണ്ടായത് സംഘസാഹിത്യം ഉണ്ടായി നൂറ്റാണ്ടുകൾ കഴിഞ്ഞാണ്. സമാഹരണം നടത്തിയതും സാഹിത്യവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ശത്രുക്കളായിരുന്നു. അതിനാൽ അവർ ചരിത്രപ്രാധാന്യമുള്ളതും പില്കാലത്ത് അവരുടെ നിലനില്പിന് ഭീഷണിയായേക്കാവുന്നതുമായ പാട്ടുകൾ എല്ലാം നശിപ്പിച്ച് കളയുകയും പുതിയ പാട്ടുകളും കെട്ടുകഥകളും അവിശ്വസനീയമായ പ്രസ്താവനകളും സാഹിത്യത്തിൽ എഴുതിച്ചേർക്കുകയുണ്ടായി. പ്രൊഫ. ഇളംകുളം അഭിപ്രായത്തിൽ "ചാതുർവർണ്ണ്യത്തോട് പ്രതികൂലമനോഭാവം പ്രദർശിപ്പിച്ച സംഘം കവികളെ പിൽക്കാലത്താരും സ്മരിച്ചുകാണുകയില്ല. അവരുടെ പേരു പോലും വിസ്മരിക്കപ്പെടണമെന്നത് ചാതുർവർണ്ണ്യ പ്രചാരത്തിലെ ഒരു നിയമമായിരുന്നു". അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇവ സമാഹരിക്കപ്പെട്ടത് 7-ാം നൂറ്റാണ്ടിലാണ്. അതിൻ തെളിവായി പറയുന്നത് അക്കാലത്ത് മാത്രം നിലവിൽ വന്ന ചേലൂർ തുളുനാട് എന്ന സ്ഥലനാമങ്ങൾ പ്രതിപാദിക്കുന്ന കാവ്യങ്ങൾ അതിൽ കടന്നുകൂടിയതാണ്. വന്ദന സ്തോത്രങ്ങൾ ഇല്ലാത്ത ശൈലിക്കിടയിൽ അത് ചേർത്തിരിക്കുന്നു, എണ്ണം 400 തികയ്ക്കുന്നതിനുവേണ്ടിയും ജാതി വ്യത്യാസം തുടങ്ങിയ ആര്യസ്ഥാപനങ്ങൾ ഇവിടെ മുമ്പേ പ്രചാരത്തിലിരുന്നു എന്ന് കാണിക്കുന്നതിനുവേണ്ടിയും അനേകം കവിതകൾ ഇങ്ങനെ കൂട്ടിച്ചേർത്തിരിക്കുന്നു.പുറനാനൂറിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത്. [2]
വർഗ്ഗീകരണം [തിരുത്തുക]
സംഘം കൃതികൾ പൊതുവെ പാട്ടെണ്ണങ്ങളുടെ അടിസ്ഥാനത്തിലാണ് തരം തിരിച്ചിട്ടുള്ളത്. മേൽക്കണക്കുകൾ പതിനെട്ട് കീഴ്ക്കണക്കുകൾ പതിനെട്ട് എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. മേൽക്കണക്ക് വലിയ പാട്ടുകൾ ആണ്. ഇപ്രകാരം പത്ത് ബൃഹദ് കാവ്യങ്ങളാണ് പത്തുപാട്ട്. ഇതേ പോലെ തന്നെ എട്ട് മഹദ് കാവ്യങ്ങൾ എട്ടുത്തൊകൈ എന്നും അറിയപ്പെടുന്നു.[3]
കൃതികൾ [തിരുത്തുക]
എട്ടുത്തൊകൈ(anthology)(സമാഹാരം) എന്നറിയപ്പെടുന്നവ താഴെ പറയുന്നവയാണ് (വരികളുടെ എണ്ണം ബ്രാക്കറ്റിൽ)
- പുറനാനൂറ് புறநானூறு ( 398)
- അകനാനൂറ് அகநானூறு ( 400),
- നറ്റിണൈ நற்றிணை (399)
- കുറുംതൊകൈ குறுந்தொகை ( 400),
- പതിറ്റുപത്ത് பதிற்றுப்பத்து (80),
- അയിങ്കുറു നൂറ് ஐங்குறுநூறு (498)
- പരിപ്പാടൽ பரிபாடல் (22),
- കലിത്തൊകൈ கலித்தொகை 150).
ഇതു കൂടാതെ പത്തുപാട്ട് എന്നറിയപ്പെടുന്ന ലഘുഗ്രാമ കാവ്യങ്ങളുമുണ്ട്. ഇവ താഴെ പറയുന്നവയാണ.് എഴുതിയ കവികളും ഈരടികളുടെ എണ്ണവും കൂടെ ചേർത്തിരിക്കുന്നു.
- 1. തിരുമുരുകറ്റുപ്പടൈ. (திருமுருகாற்றுப்படை) (എഴുതിയത്- നക്കീരർ) ( 317 )
- 2. പൊറുനാർ ആറ്റുപ്പടൈ (பொருநர் ஆற்றுப்படை) (317) ,
- 3. ശിറുപ്പനാറ്റുപ്പടൈ (சிறுபாணாற்றுப்படை) (എഴുതിയത് -നല്ലൂർ നത്തനാറ്) (269) ,
- 4. പെരുമ്പാണാറ്റുപ്പടൈ (பெரும்பாணாற்றுப்படை) (എഴുതിയത്-കടിയാളൂർ ഉരുത്തിരങ്കണ്ണനാർ) (248) ,
- 5. മുല്ലൈ പാട്ടു (முல்லைப்பாட்டு) (എഴുതിയത്-നപ്പൂതനാർ) (103) ,
- 6. മഥുരൈ കാഞ്ചി( மதுரைக்காஞ்சி) (എഴുതിയത്മാങ്കുടി മരുതനാർ ) (782)
- 7. നെടുംനൽവാടൈ (நெடுநல்வாடை) (എഴുതിയത്- നക്കീരർ), (188),
- 8. കുറിഞ്ചിപ്പാട്ടു ( குறிஞ்சிப்பாட்டு) (എഴുതിയത്-കപിലാർ) (261),
- 9. പട്ടിണപാലൈ (பட்டினப் பாலை) (എഴുതിയത്-കടിയാളൂർ ഉരുത്തിരങ്കണ്ണനാർ) (301)
- 10. മലൈപ്പടുകടാം (மலைப்படுகடாம்) (ഹിരണ്യമുട്ടത്തു പെരുംകുന്രൂർപെരുംകെഞ്ചിനാർ)
583)
വിമർശനങ്ങൾ [തിരുത്തുക]
സംഘസാഹിത്യത്തിന് പല ന്യൂനതകളും ഉണ്ടെന്നാണ് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നത്.
- ഒന്നാമത്തേത് ആ പാട്ടിലെ വിഷയങ്ങൾ സ്ഥലകാല നിബദ്ധമല്ല എന്നുള്ളതാണ്. പലപ്പോഴും കാലങ്ങൾക്കും പ്രതിപാദ്യങ്ങൾക്കും തമ്മിൽ പൊരുത്തക്കേട് കാണാം.
- പിൽക്കാലത്ത് ആ സാഹിത്യത്തിലേക്ക് നടത്തിയ കൈകടത്തലുകളാണ് രണ്ടാമത്തെ ന്യൂനത. മുൻപ് പറഞ്ഞ സ്ഥലകാല പൊരുത്തക്കേടുകൾ അത് നിശ്ചയമില്ലാത്തവർ തിരുകിക്കയറ്റിയതായതിനാൽ വന്നു ചേർന്നതാണ്.
പുറനാനൂറ് പോലെയുള്ള അപൂർവം ചില കൃതികളിലാണ് ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ കാണുന്നത്. വാസ്തവത്തിൽ കേരളത്തിന്റെ രാഷ്ട്രീയ വിഷയങ്ങൾ പ്രതിപാദിക്കുന്ന പതിറ്റുപത്തിലും ഇവിടുത്തെ സാമൂഹ്യജീവിതത്തിലും പ്രതിഫലിക്കപ്പെട്ട നെയ്തൽ സാഹിത്യത്തിലാണ് ഏറ്റവും കൂടുതൽ കൈകടത്തലും നശിപ്പിക്കലും നടന്നത്. പതിറ്റുപത്തിലെ ആദ്യത്തെ പത്തും അവസാനത്തെ പത്തും ലഭിച്ചിട്ടില്ല. അവ നഷ്ടപ്പെട്ടതാണെങ്കിലും മറ്റു പത്തുകളിലെ ഓരോ പത്തിന്റേയും അവസാനത്തിൽ പീഠികയായി ഒരോ പതികങ്ങൾ എഴുതിച്ചേർത്തിട്ടുണ്ട്. ഇത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കുന്നതിനും സംഘകാലത്തും അതിനുമുൻപും ബ്രാഹ്മണർക്ക് സ്ഥാനമാനങ്ങളും സമ്പത്തും ഉണ്ടായിരുന്നു എന്ന് വരുത്തിത്തീർക്കാനും വേണ്ടിയായിരുന്നു എന്ന് വ്യക്തമാണ്. [4]
അവലംബം [തിരുത്തുക]
- ↑ ഡോ.കെ.എം. ജോർജ്ജ്.ആമുഖം, അകനാനൂറ് വാല്യം ഒന്ന്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി. തൃശൂർ
- ↑ ഇളംകുളം കുഞ്ഞൻപിള്ള : കേരളം അഞ്ചും ആറും നൂറ്റാൺടുകളിൽ പേജ് 212
- ↑ മേലങ്ങത്ത്, നാരായണൻ കുട്ടി (2000). പത്തുപാട്ട്(വിവർത്തനം). കേരള സാഹിത്യ അക്കാദമി. ISBN 81-760-027-3.
- ↑ ഇലവുംമൂട്, സോമൻ (ഏപ്രിൽ 2000). പ്രാചീന കേരളചരിത്ര സംഗ്രഹം (രണ്ടാം എഡിഷൻ ed.). പുതുപ്പള്ളി: ധന്യാ ബുക്സ്.