ഡൊണാൾഡ് ബ്രാഡ്‌മാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡൊണാൾഡ് ബ്രാഡ്‌മാൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ
വിളിപ്പേര്ദി ഡോൺ
ഉയരം5 ft 7 in (1.70 m)
ബാറ്റിംഗ് രീതിവലം കൈയ്യൻ
ബൗളിംഗ് രീതിവലം കൈയ്യൻ ലെഗ് സ്പിൻ
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 124)30 നവംബർ 1928 v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ്18 ഓഗസ്റ്റ് 1948 v ഇംഗ്ലണ്ട്
പ്രാദേശിക തലത്തിൽ
വർഷംടീം
1935 - 1949ദക്ഷിണാസ്ട്രേലിയ
1927 - 1934ന്യൂ സൗത്ത് വെയിൽസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഫസ്റ്റ് ക്ലാസ്
കളികൾ 52 234
നേടിയ റൺസ് 6,996 28,067
ബാറ്റിംഗ് ശരാശരി 99.94 95.14
100-കൾ/50-കൾ 29/13 117/69
ഉയർന്ന സ്കോർ 334 452*
എറിഞ്ഞ പന്തുകൾ 160 2114
വിക്കറ്റുകൾ 2 36
ബൗളിംഗ് ശരാശരി 36.00 37.97
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് 1/8 3/35
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 32/– 131/1
ഉറവിടം: ക്രിക്കിൻഫോ, 21 ഓഗസ്റ്റ് 2010

സുപ്രസിദ്ധനായ ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനായിരുന്നു ഡൊണാൾഡ് ബ്രാഡ്മാൻ എന്നറിയപ്പെടുന്ന സർ ഡൊണാൾഡ് ജോർജ് ബ്രാഡ്മാൻ (ജനനം:ഓഗസ്റ്റ് 27 1908ഫെബ്രുവരി 25 2001). ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന്[൧] ഇദ്ദേഹത്തെ ക്രിക്കറ്റ് ലോകം വിലയിരുത്തുന്നു.[1]

ബ്രാഡ്മാൻ, ടെസ്റ്റ് ക്രിക്കറ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. അദ്ദേഹം കളിക്കുന്ന കാലത്ത് ക്രിക്കറ്റിൽ ഏകദിനശൈലി ആരംഭിച്ചിട്ടില്ല. ടെസ്റ്റ് ക്രിക്കറ്റിൽ നേടിയ 99.94 എന്ന അതുല്യ ബാറ്റിങ് ശരാശരി മൂലമാണ് ഏറ്റവും മികച്ച ബാറ്റ്സ്മാനായി ബ്രാഡ്മാൻ വാഴ്ത്തപ്പെടുന്നത്.[2] ഒരു ടെസ്റ്റ് ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച ശരാശരിയായ ഇത് ഇക്കാലമത്രയും മറ്റാർക്കും തിരുത്തിക്കുറിക്കാനായിട്ടില്ല.

കുട്ടിക്കാലത്ത് ബ്രാഡ്മാൻ ക്രിക്കറ്റ് സ്റ്റമ്പും ഗോൾഫ് കളിക്കാനുപയോഗിക്കുന്ന പന്തുമുപയോഗിച്ച് ഏകനായി പരിശീലിച്ചിരു ന്നുവെന്നൊരു ഓസ്ട്രേലിയൻ കഥയുണ്ട്.[3] വെറും രണ്ട് വർഷങ്ങൾ കൊണ്ടാണ്‌ പടർപ്പുകളിലെ ക്രിക്കറ്റിൽ നിന്നും ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീമിൽ ബ്രാഡ്മാൻ ഇടം നേടിയത്. തന്റെ ഇരുപത്തിരണ്ടാം ജന്മദിനത്തിനു മുൻപ് തന്നെ ടെസ്റ്റിലെ പല റെക്കോഡുകളും സ്വന്തം പേരിലാക്കാൻ ബ്രാഡ്മാനു കഴിഞ്ഞിരുന്നു, അവയിൽച്ചിലത് ഇതു വരെ തകർക്കപ്പെട്ടിട്ടുമില്ല. ഓസ്ട്രേലിയൻ കായിക ലോകത്തിന്റെ ആരാധനാമൂർത്തിയും, ഓസ്ട്രേലിയൻ ജനങ്ങളിൽ ഏറ്റവും കൂടുതൽ സ്വാധീനം ഉണ്ടാക്കിയ വ്യക്തിത്വത്തിന് ഉടമയും കൂടിയായിരുന്നു ബ്രാഡ്‌മാൻ.

തന്റെ 20 വർഷത്തെ ക്രിക്കറ്റ് ജീവിതത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ബ്രാഡ്മാനു കഴിഞ്ഞിട്ടുണ്ട്. മുൻ ഓസ്ട്രേലിയൻ നായകനായ ബിൽ വുഡ്ഫുൾ ബ്രാഡ്മാനെ പറ്റി അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്‌, ബ്രാഡ്മാൻ എന്ന ഒരാൾ മറ്റു മൂന്ന് ബാറ്റ്സ്മാന്മാരുടെ ഫലം ചെയ്യും.[4] കായികലോകത്തെ ഏറ്റവും വിവാദപരമായ[5] തന്ത്രങ്ങളിലൊന്നായ ബോഡിലൈൻ രീതി ഇംഗ്ലീഷ് കളിക്കാർ കൊണ്ടുവന്നത് ബ്രാഡ്മാന്റെ റൺസ് നേട്ടം പ്രതിരോധിക്കാനായിരുന്നു.[6] ഒരു നായകനെന്ന നിലയിലും കാര്യനിർ‌വാഹകനെന്ന നിലയിലും തികച്ചും ആക്രമണോത്സുകനായിരുന്നു അദ്ദേഹം. തന്റെ പ്രകടനങ്ങൾ കൊണ്ട് തന്നെ ബ്രാഡ്മാന്‌ വിമർശകരുടെയെല്ലാം വായ് മൂടാൻ കഴിഞ്ഞു. തുടർച്ചയായ പ്രശംസകളെ ബ്രാഡ്മാൻ ഇഷ്ടപ്പെട്ടിരുന്നില്ല, അതുകൊണ്ടായിരിക്കണം മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളെ ഇത് ബാധിച്ചതും. തന്റെ വ്യക്തിപരമായ പ്രകടനങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുത്തത് മറ്റുള്ള കളിക്കാരുമായി സ്പർദ്ദ വളർത്താൻ കാരണമായി. കാര്യനിർ‌വാഹകർക്കും, സഹകളിക്കാർക്കും, മാധ്യമ പ്രവർത്തകർക്കും അദ്ദേഹം ഒരു അന്തർമുഖനാണെന്ന തോന്നലുണ്ടാക്കി.[7] രണ്ടാം ലോക മഹായുദ്ധത്തെ തുടർന്ന് ഏകദേശം ആറ് വർഷക്കാലം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട്ടു നിൽക്കേണ്ടതായും വന്നു. പക്ഷേ യുദ്ധം കഴിഞ്ഞ് നാടകീയമായി തിരിച്ചു വരവ് ബ്രാഡ്മാൻ നടത്തി, ഈ കാലത്ത് ബ്രാഡ്മാന്റെ നായകത്വത്തിലുള്ള ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരെ തുടർച്ചയായി വിജയിച്ചു റെക്കോഡ് സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ടീം അറിയപ്പെട്ടത് അപരാജിതർ എന്നായിരുന്നു.

തികച്ചും സങ്കീർണ്ണമായ ഒരു വ്യക്തിതത്തിനുടമ കൂടിയായിരുന്നു ബ്രാഡ്മാൻ, കൂടുതൽ അടുത്ത ബന്ധങ്ങൾ പുലർത്താനും അദ്ദേഹമാഗ്രഹിച്ചില്ല.[8] തന്റെ ക്രിക്കറ്റ് ജീവിതത്തിൽ നിന്നും ബ്രാഡ്മാൻ വിരമിക്കുന്നത് ഓസ്ടേലിയൻ ക്രിക്കറ്റ് ബോർഡിന്റെ അധികാരി എന്ന സ്ഥാനത്തു നിന്നാണ്‌. എഴുത്തുകാരൻ, ടീം തെരെഞ്ഞെടുപ്പുകാരൻ എന്നീ നിലകളിലും അദ്ദേഹം 30 വർഷങ്ങൾ പ്രവർത്തിച്ചു. ക്രിക്കറ്റിന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചിട്ട് 50 വർഷങ്ങൾക്ക് ശേഷം 2001-ൽ ഓസ്ടേലിയൻ പ്രധാനമന്ത്രിയായിരുന്ന ജോൺ ഹോവാർഡ് അദ്ദേഹത്തെ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ഓസ്ടേലിയൻ എന്ന് വിളിച്ചാണ്‌ ആദരിച്ചത്.[9] നാണയങ്ങളിലും തപാൽ മുദ്രകളിലും അദ്ദേഹത്തിന്റെ ചിത്രം പതിപ്പിച്ചിരുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം പേരിൽ ഒരു മ്യൂസിയം ലഭിച്ച ആദ്യ ഓസ്ടേലിയനാണ്‌ ബ്രാഡ്മാൻ. 2008ൽ അദ്ദേഹത്തിന്റെ ജന്മദിനമായ ഓഗസ്റ്റ് 27ന്‌ ഓസ്ട്രേലിയൻ മന്ത്രിസഭ ബ്രാഡ്മാന്റെ ചിത്രം ഉൾപ്പെടുത്തിയ 5 ഡോളറിന്റെ സ്വർണ്ണനാണയം പുറത്തിറക്കി.[10]

2009 നവംബർ 19ന്‌ സർ ഡൊണാൾഡ് ബ്രാഡ്‌മാനെ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ പ്രശസ്തരുടെ പട്ടികയിലുൾപ്പെടുത്തി.[11]

ആദ്യകാല ജീവിതം[തിരുത്തുക]

ബ്രാഡ്മാന്റെ ജന്മഗൃഹം, ഇപ്പോൾ ഇവിടെ ഒരു മ്യൂസിയമാണ്.‌

ജോർജ്ജിന്റെയും എമിലി ബ്രാഡ്‌മാന്റെയും ഏറ്റവും ഇളയ പുത്രനായാണ്‌ 1908 ഓഗസ്റ്റ് 27ന്‌ ന്യൂ സൗത്ത് വെയിൽസിലെ കൂടാമുന്ദ്ര എന്ന സ്ഥലത്ത് ഡൊണാൾഡ് ബ്രാഡ്‌മാൻ ജനിച്ചത്.[12] വിക്ടർ എന്ന സഹോദരനും മൂന്ന് സഹോദരികളുമുണ്ടായിരുന്നു ബ്രാഡ്മാനുള്ളത്. സഹോദരികൾ യഥാക്രമം ഐസ്ലറ്റ്, ലിലിയാൻ, എലിസബത്ത് മെയ് എന്നിവരാണ്‌.[12] ബ്രാഡ്മാന്‌ രണ്ടര വയസ്സ് പ്രായമായപ്പോൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ന്യൂ സൗത്ത് വെയിൽസിലെ തെക്കൻ മലമ്പ്രദേശമായ ബൗറാൾ എന്ന സ്ഥലത്തേക്ക് താമസം മാറ്റി.[12]

കുട്ടിക്കാലം മുതൽക്കു തന്നെ ബ്രാഡ്‌മാൻ ബാറ്റിംഗ് പരിശീലിക്കാറുണ്ടായിരുന്നു. ബാറ്റിനായി ഒരു സ്റ്റമ്പും ഗോൾഫ് പന്തുമുപയോഗിച്ച് സ്വന്തമായി ഒരു ഏകാംഗ ക്രിക്കറ്റ് ബ്രാഡ്‌മാൻ കണ്ടു പിടിച്ചു.[13] വീടിനു പിന്നിൽ ജലസംഭരണി വച്ചിരിക്കുന്ന ഇഷ്ടിക നിർമ്മിതമായ വൃത്താകാരമായ തൂൺ ഉണ്ട്. വളഞ്ഞ പ്രതലത്തിൽ തൂണിനെ അഭിമുഖമായി നിന്ന് ബാറ്റു ചെയ്താരുന്നു ആദ്യകാല പരിശീലനം. വളഞ്ഞ പ്രതലത്തിൽ പന്തുകൊള്ളുമ്പോൾ അത് വളരെ വേഗത്തിൽ പല കോണുകളിലേക്കും തെറിച്ചു പോകും ഇങ്ങനെ തെറിച്ചു പോകുന്ന പന്തുകളെ വിദഗ്ദമയി തന്റെ സ്റ്റമ്പ് ബാറ്റ് ഉപയോഗിച്ച് ബ്രാഡ്‌മാൻ പ്രതിരോധിച്ചിരുന്നു. ഈ പരിശീലനം പിൽക്കാലത്ത് വേഗമേറിയ പന്തുകൾ കളിക്കുന്നതിന്‌ അദ്ദേഹത്തെ വളരെയധികം സഹായിച്ചു.[14] കുറച്ചു കൂടി വിപുലമായ ക്രിക്കറ്റ് കളികളിൽ തന്റെ ആദ്യ സെഞ്ച്വറി ബ്രാഡ്മാൻ ബൗറാൾ പബ്ലിക് സ്കൂളിനു വേണ്ടി 12ആം വയസ്സിൽ മിട്ടാഗോങ് ഹൈസ്കൂളിനെതിരെ നേടി.[15]

ശൈശവകാല ക്രിക്കറ്റർ[തിരുത്തുക]

1920–21 കാലഘട്ടത്തിൽ ബ്രാഡ്മാന്റെ അമ്മാവനായ ജോർജ്ജ് വാട്ട്മാൻ നായകനായ തന്റെ നാട്ടിലുള്ള ബ്രൌൾ ടീമിന്റെ ഒരു മികച്ച സ്കോറർ ആയിരുന്നു. 1920 ഒക്ടോബറിൽ ടീമിൽ ഒരംഗത്തിന്റെ കുറവ് വന്നപ്പോഴാണ് ബ്രാഡ്മാനെ പരിഗണിക്കപെട്ടത്. ആദ്യ കളിയിൽ തന്നെ പുറത്താകാതെ 37 റൺസും 29 റൺസും നേടി. ഇതേ സമയത്തായിരുന്നു ബ്രാഡ്മാനെ അദ്ദേഹത്തിന്റെ പിതാവ് സിഡ്നിയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അഞ്ചാം ആഷസ് പരമ്പര കാണിക്കാൻ കൊണ്ടുപോയത്. ഇതേ ദിവസം ബ്രാഡ്മാന് തീവ്രമായ ഒരു ഉൽക്കർഷേച്ഛ ഉണ്ടായി, ‘’ഈ ഗ്രൗണ്ടിൽ കളിക്കുന്നത് വരെ ഞാൻ ഒരിക്കലും തൃപ്തനാകില്ല‘’ എന്ന് അദ്ദേഹം സ്വന്തം പിതാവിനോട് പറഞ്ഞു.[16] 1922ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബ്രാഡ്മാൻ ജോലിയ്ക്കായി നാട്ടിൽ തന്നെയുള്ള സ്ഥാവര വസ്തു കച്ചവട സ്ഥാപനത്തിൽ ജോലി നോക്കി. സ്ഥാപനത്തിന്റെ ഉടമ ബ്രാഡ്മാന്റെ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ ആവശ്യമുള്ളപ്പൊഴൊക്കെ അവധി നൽകുമായിരുന്നു. ടെന്നീസിന്റെ പിറകേ നടന്ന് ബ്രാഡ്മാൻ രണ്ട് വർഷത്തേക്ക് ക്രിക്കറ്റ് ഉപേക്ഷിച്ചു. എന്നാൽ 1925–26 ആയപ്പൊഴേക്കും ക്രിക്കറ്റിലേക്ക് തന്നെ അദ്ദേഹം മടങ്ങിയെത്തി.[17]

ബ്രൗൾ ടീമിലേക്ക് സ്ഥിരമായി തിരെഞ്ഞെടുക്കുന്ന ഒരാളായിരുന്നു ബ്രാഡ്മാൻ; അദ്ദേഹത്തിന്റെ ശ്രദ്ധേയമായ പല പ്രകടനങ്ങളും സിഡ്നിയിലെ മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയാകർഷിച്ചു. പ്രത്യേകിച്ചും പായ് വിരിച്ച കോൺക്രീറ്റ് പിച്ചുകളിലെ പ്രകടങ്ങൾ. അതുപോലെ തന്നെ ഉൾനാടുകളിലെ ബ്രൗൾ ടീമിന്റെ മത്സരങ്ങളിൽ എതിരാളികളെ ബ്രാഡ്മാൻ നേരിടുന്ന രീതിയും അദ്ദേഹത്തിന്റെ ശ്രദ്ധേയത ഉയർത്തി. പ്രഗൽഭ ബൗളറായാ ബിൽ ഓ റെയ്‌ലി കളിച്ചിരുന്ന ടീമായ വിൻഗെലൊ ടീമിനെതിരെ ബ്രാഡ്മാൻ 234 റൺസ് നേടി.[4][18] മോസ് വെയ്‌സുമായി അഞ്ച് ശനിയാഴ്ചകളിൽ തുടർച്ചയായി നടന്ന കലാശക്കളിയിലും ബ്രാഡ്മാൻ മികച്ച സ്കോർ നേടി, മത്സരത്തിൽ ബ്രാഡ്മാൻ പുറത്താകാതെ 320 റൺസാണ് നേടിയത്.[15] 1926ലെ ശിശിര കാലത്ത് ഓസ്ട്രേലിയൻ ടീം ആഷസ് പരമ്പര തോറ്റു, ഈ ടീമിൽ അധികവും പ്രായം കൂടുതലുള്ളവരായിരുന്നു. തോൽ‌വിയെ തുടർന്നു നല്ലൊരു ഭാഗം കളിക്കാരും ടീമിൽ നിന്ന് വിരമിച്ചു.[19]. ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റ് അസോസിയേഷൻ യുവാക്കളായ കളിക്കാരെ കിട്ടാനുഅള്ള അന്വേഷണം തുടങ്ങി. ബ്രൗളിന്റെ ഉയർന്ന സ്കോററായ ബ്രാഡ്മാന്‌ ന്യൂ സൗത്ത് വെയിൽസ് ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ സിഡ്നിയിൽ നടക്കുന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കാൻ അഭ്യർത്ഥിച്ച് കരുതലോടു കൂടി കത്തെഴുതി. അനന്തരമായി ബ്രാഡ്മാൻ ഇടവിട്ട ആഴ്ചകളിൽ ടെന്നീസിന്റേയും ക്രിക്കറ്റിന്റേയും കണ്ട്രി വീക്ക് മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒരു ആഴ്ച മാത്രമെ പണിയിൽ നിന്നു വിട്ടുനിൽക്കാവു എന്ന് അവസാനം മേലധികാരിയിൽ നിന്നും ബ്രാഡ്മാന്‌ അന്ത്യശാസനവും ലഭിച്ചു. അതിനാൽ ഈ രണ്ട് കായിക ഇനങ്ങളിൽ നിന്ന്[17] ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടതായി വന്നു ബ്രാഡ്മാന്‌. അവസാനം അദ്ദേഹം ക്രിക്കറ്റ് തിരെഞ്ഞെടുത്തു. കണ്ട്രി വീക്കിലെ അദ്ദേഹത്തിന്റെ പ്രകടനം മികച്ചതായതിനാൽ സെന്റ് ജോർജ്ജ് ക്ലബിലേക്ക് 1926–27 സീസണിൽ കളിക്കുവാൻ ക്ഷണം കിട്ടി. ആദ്യ മത്സരത്തിൽ തന്നെ ബ്രാഡ്മാൻ 110 റൺസ് നേടി, ടർഫ് പിച്ചിലെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്.[20] 1927 ജനുവരി 1 ന്‌ ബ്രാഡ്മാൻ ന്യൂ സൗത്ത് വെയിൽസിന്റെ രണ്ടാം ടീമിലേക്ക് തിരഞ്ഞെടുക്ക പെട്ടു. എല്ലാ ശനിയാഴ്ചകളിലും സെന്റ് ജോർജ്ജിൽ ക്രിക്കറ്റ് കളിക്കുവാൻ വേണ്ടി ബ്രാഡ്മാൻ 81 മൈൽ (130 കിലോമീറ്റർ) യാത്ര ചെയ്യുമായിരുന്നു.[18]

ഫസ്റ്റ് ക്ലാസിലേക്കുള്ള അരങ്ങേറ്റം[തിരുത്തുക]

ബ്രാഡ്മാന്റെ ചിത്രം1928ൽ

പിന്നീടുള്ള സീസണുകളിൽ ബ്രൗളിലെ കുട്ടിയുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ്‌ കണ്ടത്.[15] യോഗ്യനല്ലാത്ത ആർക്കി ജാക്സണിന്‌ ബദലായി ബ്രാഡ്മാൻ ന്യൂ സൗത്ത് വെയിൽസ് ടീമിൽ വന്നു. ബ്രാഡ്മാൻ തന്റെ ആദ്യ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചത് അഡ്ലെയ്ഡിലെ ഓവലിലാണ്‌. ഈ സമയം 19 വയസ്സായിരുന്നു ബ്രാഡ്മാന്‌ പ്രായം. ഫസ്റ്റ് ക്ലാസിലും കന്നി മത്സരത്തിൽ ശതകം നേടാൻ ബ്രാഡ്മാന്‌ കഴിഞ്ഞു,118 റൺസായിരുന്നു സംഭാവന. വേഗത്തിലുള്ള ഫുട് വർക്ക്, ശാന്തത, ആത്മവിശ്വാസം, വേഗത്തിലുള്ള സ്കോറിംഗ് ഇവയായിരുന്നു ബ്രാഡ്മാന്റെ മുഖമുദ്രകൾ.[21] സീസണിലെ അവസാന മത്സരത്തിൽ ഷെഫീൽഡ് ഷീൽഡ് ചാമ്പ്യന്മാരായ വിക്ടോറിയ ബുഷ്റേഞ്ചേഴ്സിനെതിരെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലെ ആദ്യ സെഞ്ച്വറി ബ്രാഡ്മാൻ നേടി. പക്ഷെ സമർത്ഥനായ ബ്രാഡ്മാനെ ന്യൂസിലൻഡ് പര്യടനത്തിനുള്ള ടീമിലേക്ക് തിരഞ്ഞെടുത്തില്ല.[22]

ടെസ്റ്റ് ടീമിലേക്ക് ഇടം നേടാനുള്ള സാധ്യത സിഡ്‌നിയിൽ കൂടുതലാണന്ന് മനസ്സിലാക്കിയ ബ്രാഡ്മാൻ 1928–29 സീസണിൽ സിഡ്‌നിയിലേക്ക് പോകുവാൻ തീരുമാനിച്ചു, ആഷസ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം ഓസ്ട്രേലിയയിൽ എത്തിയ സമായമായിരുന്നു അത്. അവിടേയും ആദ്യമൊക്കെ സ്ഥാവര വസ്തു കച്ചവട സ്ഥാപനത്തിൽ ജോലി നോക്കിയിരുന്ന ബ്രാഡ്മാൻ 'മിക്ക് സിമ്മൻസ് ലിമിറ്റഡ്' എന്ന കമ്പിനിയിൽ കായിക ഉപകരങ്ങൾ വിൽക്കുന്ന ജോലി കിട്ടി. ഷെഫീൽഡ് സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ക്യൂൻസിലാന്റിനെതിരെ രണ്ട് ഇന്നിം‌ഗ്‌സുകളിലും ബ്രാഡ്‌മാൻ സെഞ്ച്വറി നേടി.പര്യടനത്തിനു വന്ന ഇംഗ്ലീഷ് ടീമിനെത്തിരെ 87 ഉം 132(പുറത്താകാതെ) നേടി. ഇത് ബ്രിസ്‌ബെയിനിൽ നടക്കുന്ന ആദ്യ ടെസ്റ്റിലേക്ക് തെരെഞ്ഞെടുക്കപ്പെടാൻ അദ്ദേഹത്തെ സഹായിച്ചു.[17]

ഔദ്യോഗിക ജീവിതം[തിരുത്തുക]

452 റൺസ് നേടിയ ബ്രാഡ്മാനെ ടീമം‌ഗങ്ങൾ ചുമലിലേറ്റി ആഹ്ലാദം പങ്കിടുന്നു.

പത്ത് ഫസ്റ്റ്-ക്ലാസ് മത്സരങ്ങൾ കളിച്ചതിനിടയിൽ തന്നെ ടീമംഗങ്ങൾ ബ്രാഡ്‌മനെ ബ്രാഡിൽസ് എന്ന വട്ടപ്പേര്‌ വിളിച്ചു തുടങ്ങി,[23] കളിച്ച ആദ്യ ടെസ്റ്റ് തന്നെ പരുഷമായ ഒരു അനുഭവ ജ്ഞാനമാണ്‌ ബ്രാഡ്‌മാനു നൽകിയത്. ചിക്കണമായ പിച്ചിൽ കളിച്ച മത്സരത്തിൽ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ വെറും 66 റൺസ് എടുക്കിന്നതിനിടെ എല്ലാവരും പുറത്തായി അങ്ങനെ ആ കളിയിൽ ഓസ്ട്രേലിയ 675 റൺസിന്റെ കൂറ്റൻ തോൽ‌വി ഏറ്റു വാങ്ങി (ഇത് ഇപ്പോഴും ഒരു റെക്കോഡാണ്‌).[24] ആദ്യ ടെസ്റ്റിലെ ബ്രാഡ്മാന്റെ സംഭാവന യഥാക്രമം 18 ഉം 1 റൺസ് വീതമായിരുന്നു, ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തെ തുടർന്ന് രണ്ടാം ടെസ്റ്റിലേക്കുള്ള ടീമിൽ പന്ത്രണ്ടാമതായാണ്‌ ബ്രാഡ്‌മാനെ ഉൾപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ ബിൽ പോൻസ്ഫോർഡിന്‌ പരിക്കേറ്റതിനെ തുടർന്ന് ഫീൽഡ് ചെയ്യാൻ പകരക്കാരനായി ബ്രാഡ്മാൻ ഇറങ്ങി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 863 റൺസിന്‌ മറുപടിയായി ഇംഗ്ലണ്ട് 636 റൺസ് നേടി. ആർ. എസ്. വൈറ്റിംഗ്ടൺ ഇങ്ങനെ എഴുതി, ...അവൻ ഒറ്റയ്ക്ക് പത്തൊൻപത് റൺസേ നേടിയിട്ടുള്ളെങ്കിലും ഈ പരിചയം കാണിക്കുന്നത് അന്നത്തോടുള്ള അവന്റെ ചിന്തയേ ആണ്‌.[25] മെൽബൺ ക്രിക്കറ്റ് ഗ്രണ്ടിലെ മൂന്നാം ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വിളിക്കപ്പെട്ട ബ്രാഡ്‌മാൻ 79 ഉം 112ഉം റൺസ് വീതം നേടി, ടെസ്റ്റ് ശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി,[26] പക്ഷെ ആ കളിയിലും ഓസ്ട്രേലിയ പരാജയപ്പെട്ടു. അടുത്ത തോ‌ൽ‌വി നാലാം ടെസ്റ്റിലായിരുന്നു. 58 റൺസ് എടുത്ത് നിന്ന ബ്രാഡ്‌മാൻ ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും നിർഭാഗ്യവശാൽ റണ്ണൗട്ടായി.[27] ബ്രാഡ്മാന്റെ ടെസ്റ്റ് ജീവിതത്തിലെ ഏക റണ്ണൗട്ടായിരുന്നു ഇത്, ഈ കളിയിൽ ഇംഗ്ലണ്ട് വെറും 12 റൺസിന്റെ വ്യത്യാസത്തിലാണ്‌ വിജയിച്ചത്.[28]

ബ്രാഡ്‌മൻ തന്റെ കൈയ്യൊപ്പുള്ള വില്ല്യം സൈക്ക് ബാറ്റുമായി 1930 കളിലെ ചിത്രം. ഇപ്പോഴും ബ്രാഡ്‌മാന്റെ കയ്യൊപ്പുള്ള ബാറ്റുകൾ നിർമ്മിക്കുനത് വില്ല്യമിന്റെ അനന്തരാവകാശികളാണ്‌.

മികച്ച നിലവാരത്തിലേക്ക് ഉയർന്നു കൊണ്ടിരുന്ന ഓസ്ട്രേലിയൻ ടീമിന്‌ അഞ്ചാമത്തെയും അവസാനത്തെയുമായ ടെസ്റ്റിൽ വിജയിക്കാൻ സാധിച്ചു. ഒന്നാം ഇന്നിംഗ്‌സിൽ 123 റൺസ് നേടിയ ബ്രാഡ്‌മാനായിരുന്നു ഏറ്റവും കൂടുതൽ റൺസ് നേടിയത്, രണ്ടാം ഇന്നിം‌ഗ്‌സിൽ നായകനായ ജാക്ക് റൈഡർ വിജയ റൺസ് നേടുമ്പോൾ വിക്കറ്റിന്റെ മറുവശത്ത് ബ്രാഡ്‌മാനുമുണ്ടായിരുന്നു. ആ സീസണിൽ 93.88[29] എന്ന ശരാശരിയോടെ മൊത്തം 1,690 റൺസ് ഫസ്റ്റ്-ക്ലാസിൽ നിന്ന് ബ്രാഡ്‌മാൻ സ്വന്തമാക്കി. തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ആദ്യ ട്രിപ്പിൾ ശതകം വിക്ടോറിയയ്ക്കെതിരെ 340 (പുറത്താകാതെ) ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നേടി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇത് ഒരു റിക്കോഡാണ്‌.[30] 1929–30 സീസണിൽ ബ്രാഡ്‌മാന്റെ ശരാശരി 113.28 റൺസായിരുന്നു.[29] ഇം‌ഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ തിരെഞ്ഞെടുക്കാൻ വേണ്ടി നടന്ന പരിശീലന മത്സരത്തിൽ 124 റൺസ് നേടിയ ബ്രാഡ്മാനാണ്‌ ഏറ്റവും ഒടുവിൽ പുറത്തായത്. ഫോളോഓൺ ചെയ്യേണ്ടി വന്ന ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ്ങിനായി ഇറങ്ങിയപ്പോൾ നായകനായ ബിൽ വുഡ്‌ഫുൾ ബ്രാഡ്‌മാനെ ഓപ്പണറാക്കി. അന്നത്തെ കളിയുടെ അവസാനം 205 റൺസുമായി ബ്രാഡ്‌മാൻ പുറത്താകാതെ നിന്നു. ആ ഇന്നിംഗ്‌സിൽ 225 റൺസായിരുന്നു ബ്രാഡ്‌മാന്റെ സംഭാവന. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ക്യൂൻസ്‌ലാന്റിനെതിരെ വെറും 415 മിനിട്ടിൽ 452 റൺസ് നേടി മറ്റൊരു റെക്കോഡും ബ്രാഡ്മാൻ നേടി.[17] ദീർഘകാലം ഈ റെക്കോഡ് കാത്തു സൂക്ഷിക്കാൻ ബ്രാഡ്‌മാനായി:

434 നിൽക്കുമ്പോൾ..., എനിക്ക് കൗതുകാവിഷ്ടമായ ഒരു പ്രകൃത്യാഗുണമുള്ളപോലെ തോന്നി ... പന്ത് വരുന്നത് ലെഗ് സ്റ്റം‌പിലേക്കാണ്‌ എന്ന് വിലയിരുത്തലുകൾ നടത്താനുള്ള കഴിവ് എനിക്ക് തോ​ന്നി, പന്ത് എറിയുന്നതിൻ മുൻപ് തന്നെ ഷോട്ടുനുള്ള തയ്യാറെടുപ്പ് നടത്താൻ കഴിഞ്ഞു. നിസ്സംശയമായി പന്ത് ഞാൻ വിചാരിച്ച് സ്ഥലത്തു തന്നെ കുത്തി, സ്ക്വയർ ലെഗ്ഗിലെ ബൗണ്ടറിയിലേക്ക് അടിച്ചു. മനസ്സിൽ സ്ഥിര​പ്പെ​ടുത്തിയ ഒരു റെക്കോഡ് അങ്ങനെ ഞാൻ നേടി.[31]

പ്രത്യക്ഷമായി ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലേക്ക് ബ്രാഡ്മാനെ ഉൾപ്പെടുത്തിയെങ്കിലും, ബ്രാഡ്‌മാന്റെ കീഴ്വഴക്കമനുസരിക്കാത്ത ശൈലികൾ വേ​ഗം കുറഞ്ഞ ഇംഗ്ലീഷ് പിച്ചുകളിൽ എത്ര മാത്രം വിജയിക്കും എന്നൊരു പൊതു സന്ദേഹം ഉയർന്നു വന്നു. പേഴ്സി ഫെണ്ടർ ഇങ്ങനെ എഴുതി:[32]

അതിപ്ര​‍ശംസകൾ ബ്രാഡ്‌മാന്റെ ബാറ്റിംഗ് കഴിവുകളെ പരിമിത​പ്പെ​ടുത്തിയില്ല; നിരൂപകർ ബ്രാഡ്‌മാന്റെ സ്വഭാവ ഗുണത്തെ അധികം പ്രശംസിച്ചുമില്ല. ഓസ്ട്രേലിയ വെ​ളിച്ചത്തുകൊണ്ടു വന്ന ഒരു ശൂരനുണ്ട് പഴയ ഓസ്ട്രേലിയൻ ടെസ്റ്റ് കളിക്കാരനായ ക്ലെം ഹിൽ ആവേ​ശപൂർവ്വം ഇങ്ങനെ ബ്രാഡ്മാനെ പുകഴ്ത്തി. സ്വയം ശിക്ഷണം, പ്രകൃത്യായുള്ള കഴിവുകൾ. പക്ഷെ ഇതിലെല്ലാമുപരി നല്ലൊരു മനസ്സിനുടമ.[31] ടീം സെലക്ടറായ ഡിക് ജോൺസ് തന്റെ ശക്തമായ നിരീക്ഷണത്തിൽ ഇങ്ങനെ പ്രസ്താവിച്ചു, പഴയ കളിക്കാരോടുള്ള അയാളുടെ സംഭാഷണം ശ്രവിക്കാൻ നല്ലതാണ്‌, എല്ലാം വളരെ ശ്രദ്ധാപൂർ‌വ്വം കേ​ൾക്കാൻ തയ്യാറാകുകയും അവയ്ക്ക് പിന്നീട് വിനയാന്വിതനായി മറുപടിപറയുകയും ചെയ്യും, 'വളരെ നന്ദി'. [31]

1930ലെ ഇംഗ്ലണ്ട് പര്യടനം[തിരുത്തുക]

1930ലെ ആഷസ് പരമ്പര വിജയത്തിന്‌ അഭീഷ്ടമായ ടീം ഇംഗ്ലണ്ടായിരുന്നു,[33] എങ്കിലും ഓസ്ട്രേലിയക്കാർക്ക് അവരുടെ അമിതമായ പ്ര​‍തീക്ഷ ചുറുചുറുക്കുളള ബാറ്റ്സ്മാന്മാരായ ബ്രാഡ്മാനും ജാക്സണും തിളങ്ങണമെന്നായിരുന്നു. ഈ ജോഡികളിൽ ലക്ഷണമൊ​ത്ത ബാറ്റിംഗ് സാങ്കേതികത്തികവിൽ ജാക്സണിലായിരുന്നു പ്ര​‍തീക്ഷ കൂടുതൽ.[34] എന്നിരുന്നാലും പര്യടനത്തിന്റെ തുടക്കം തന്നെ വോർകെസെസ്റ്ററിൽ 236 റൺസ് നേടിയ ബ്രാഡ്മാൻ മേയ് അവസാനത്തോടെ ഫസ്റ്റ്-ക്ലാസിൽ 1,000 റൺസ് നേടി, ഈ നാഴിക പിന്നിടുന്ന അഞ്ചാമത്തെ കളിക്കാരനും ആദ്യ ഓസ്ട്രേലിയനുമായി ബ്രാഡ്മാൻ.[35] ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ രണ്ടാം ഇന്നിംഗ്സിൽ 131റൺസ് ബ്രാഡ്‌മാൻ നേടിയെങ്കിലും ഓസ്ട്രേലിയ മത്സരത്തിൽ പരാജയപ്പെട്ടു. ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിൽ ബ്രാഡ്മാന്റെ ബാറ്റിംഗ് നിലവാരം മറ്റൊരു തലത്തിലേക്ക് മാറി, ബ്രാഡ്മാൻ 254 റൺസ് നേടിയ ഈക്കളിയിൽ ഓസ്ട്രേലിയ വിജയിക്കുകയും പരമ്പര സമനിലയിലാക്കുകയും ചെയ്തു. പിന്നീട് ബ്രാഡ്മാൻ ഈ ഇന്നിംഗ്‌സിനെ തന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് എന്നു ഇങ്ങനെ വിലയിരുത്തി, പ്രായോ​ഗികമായി ഒരു ഒഴിവാക്കലും കൂടാതെ പന്ത് എങ്ങോട്ട് പോകണോ അങ്ങൊട്ടെല്ലാം പോയി.[36] ബ്രാഡ്‌മാന്റെ ദ്രുത ഗതിയുലുള്ള ഫുട് വർക്കും പന്തിനെ കൈകാര്യം ചെയ്യുന്ന രീതിയും വിസ്ഡൺ ഇങ്ങനെ കുറിച്ചു, വിക്കറ്റിന്റെ നാനാ ഭാഗത്തും കൃത്യയതയോടെയും, ആധികാരികമായും കൂടാതെ ഗ്രണ്ടിൽ പന്തിനെ നിരീക്ഷിക്കുന്ന തെറ്റുപറയാനില്ലാത്ത ഏകാഗ്രത.[37]

പ്രതീക്ഷകളെ കടത്തി വെട്ടുന്ന രീതിയിലായിരുന്നു റൺസ് നേട്ടം. ജൂലായ് 11 ന്‌ ലീഡ്സിൽ നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ഉച്ചഭക്ഷണത്തിനു മുൻപ് തന്നെ ബ്രാഡ്മാൻ ശതകം തികച്ചു, ടെസ്റ്റിൽ ഒരു സെഷനുള്ളിൽ തന്നെ സെഞ്ച്വറി നേടുന്നവരുടെ കൂട്ടത്തിൽ ബ്രാഡ്മാനും സ്ഥാനം കിട്ടി, വിക്ടർ ട്രമ്പറും ചാർളി മക്കാർട്നിയും ആണ്‌ മുൻപ് ഈ നേട്ടം കരസ്ഥമാക്കിയിട്ടുള്ളത്.[38] ഉച്ചഭക്ഷണത്തിനു ശേഷവും ചായയ്ക്കുമിടയിലുള്ള സമയത്ത് പിന്നേം ഒരു നൂറ് റൺസ് കൂടി സ്വന്തം സ്കോറിനൊപ്പം ബ്രാഡ്മാൻ ചേർത്തു. ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോൽ ബ്രാഡ്മാൻ 309 റൺസുമായി പുറത്താകാതെ നിന്നു. ടെസ്റ്റ് മത്സരങ്ങളിൽ ഒറ്റ ദിവസം കൊണ്ട് 300നു മുകളിൽ റൺസ് നേടിയിട്ടുള്ള ലോകത്തിലെ ഏക ക്രിക്കറ്റർ ബ്രാഡ്മാനാണ്‌.[39] ആൻഡി സന്ധാമിന്റെ 325 റൺസിനെ മറികടന്ന് ബ്രാഡ്മാന്റെ നേറ്റിയ സ്കോറായ 334 റൺസ് ഒരിക്കൽ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മുന്തിയ സ്കോറായിരുന്നു.[40] ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ടോപ്പ് സ്കോറർ ബ്രാഡ്മാനായിരുന്നു, ബ്രാഡ്മാന്റെ പിന്നിൽ 77 റൺസ് നേടിയ അലൻ കിപ്പാക്സായിരുന്നു. ഈ നേട്ടം കണക്കിലെടുത്ത് ബിസിനസ്സ്കാരനായ ആർതർ വൈറ്റ്ലാ ബ്രാഡ്മാന്‌ £1,000 ന്റെ ചെക്ക് സമർപ്പിച്ചു.[41] മോശം കാലാവസ്ഥയെ തുടർന്ന് ടെസ്റ്റ് സമനിലയിൽ അവസാനിച്ചു, നാലാം ടെസ്റ്റിന്റെ ഗതിയും മറ്റൊന്നല്ലായിരുന്നു.

ബ്രാഡ്മാൻ(നടുക്കലത്തെ വരിയിൽ വലതു നിന്ന് രണ്ടാമത്) 1930ലെ ടീമിനൊപ്പം

നിർണ്ണായകമായ ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 405 റൺസ് നേടി. മഴ തടസ്സപ്പെടുത്തിയ ഓസ്ട്രേലിയൻ ഇന്നിംഗ്സ് മുന്ന് ദിവസം നീണ്ടു, ഇത്തവണയും ബ്രാഡ്മാൻ സെഞ്ച്വറി നേടിയപ്പോൾ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ 290 റൺസിന്റെ വമ്പൻ ലീഡ് നേടി. ഈ ഇന്നിംഗ്സിൽ 232 റൺസായിരുന്നു ബ്രാഡ്മാന്റെ സംഭാവന. മഴ തടസ്സപ്പെടുത്തിയ ഈ കളിയിൽ ആർക്കി ജാക്സണും ബ്രാഡ്മാനും ചേർന്ന നിർണ്ണായക കൂട്ടുകെട്ടാണ് ഓസ്ട്രേലിയയ്ക്ക് ഒരു ലീഡ് നേടികൊടുക്കാൻ സഹായിച്ചത്. പൊതുവെ ദുഷ്കരമായ പിച്ചിൽ ഹരോൾഡ് ലാർ‌വുഡിന്റേ വേഗതയുള്ള കുത്തി വരുന്ന പന്തുകളെ ഈ കൂട്ട് കെട്ട് ശ്രദ്ധാപൂർവ്വമാണ് നേരിട്ടത്. ഈ കളിയെ പറ്റി വിസ്ഡൺ പറഞ്ഞതിങ്ങനെ:[42]

കുത്തി പൊങ്ങി വരുന്ന പന്തുകളേ നേരിടുന്നതിലുള്ള ബ്രാഡ്മാന്റെ അസ്വാരസ്യം ഒട്ടുമിക്ക ഇംഗ്ലീഷ് കളിക്കാരും കമന്റേറ്റേഴ്സും ശ്രദ്ധിച്ചിരുന്നു.[4] ഈ വെളിപാട് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ ഇംഗ്ലീഷ് കളിക്കാർക്ക് തോന്നിയുള്ളു, എന്നിരുന്നാലും അടുത്ത ആഷസ് പരമ്പരയ്ക്കുള്ള ഒരു സവിശേ​ഷതയായി ഇത്. ഇന്നിംഗ്സ് വിജയം നേടിയ ഓസ്ട്രേലിയയ്ക്ക് ആഷസ് തിരിച്ചു പിടിക്കാനായി. ഈ വിജയം ഓസ്ട്രേലിയയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തി. സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായമയും രൂക്ഷമായ രാഷ്ട്രത്തിനു ആശ്വാസം നൽകാൻ കെൽ‌പ്പുള്ളതായിരുന്നു ഈ പരമ്പര വിജയം. സ്വയം കാര്യങ്ങൾ ഗ്രഹിക്കാൻ പ്രാപ്തിയുള്ള ബ്രാഡ്മാന്‌ ഈ ചരിത്ര പരമ്പര വിജയത്തോടു കൂടി ഒരു ദേശീയ വീരപുരുഷന്റെ പരിവേഷം കൊടുത്തു.[43] ഈ പരമ്പരയിലെ ബ്രാഡ്മാന്റെ നേട്ടങ്ങൾ വിലയിരുത്തുകയാണങ്കിൽ മിക്കവയും ലോക റിക്കോഡുകളാണ്‌, അവയിൽ ചിലത് ഇപ്പോഴും നിലകൊള്ളുന്നതായും കാണാം. പരമ്പരയിൽ മൊത്തത്തിൽ 139.14 ശരാശരിയോടെ 974 റൺസാണ്‌ ബ്രാഡ്മാൻ നേടിയത് ഇതിൽ നാല്‌ ശതകങ്ങളും രണ്ട് ഇരട്ട ശതകങ്ങളും ഒരു ട്രിപ്പിൾ സെഞ്ച്വറിയും ഉൾപ്പെടുന്നു.[44] ഇതു വരെ മറ്റൊരു ക്രിക്കറ്ററും ഒരു ടെസ്റ്റ് പരമ്പരയിൽ 974-ൽ കൂടുതൽ റൺസോ മൂന്ന് ഇരട്ട ശതകങ്ങളോ നേടീയിട്ടില്ല, രണ്ടാമത്തെ റിക്കോഡായ 905 റൺസ് എടുക്കാൻ രണ്ട് ഇന്നിംഗ്സുകൾ അധികമായി കളിക്കേണ്ടിയും വന്നു.[45] ബ്രാഡ്മാന്റെ ഫസ്റ്റ്ക്ലാസ് നേട്ടമായ 2,960 റൺസ് എന്നത് (98.66 ശരാശരിയും 10 ശതകങ്ങളും) ഇംഗ്ലീഷ് മണ്ണിൽ ഒരു വിദേശി ഒരു പരമ്പരയിൽ നേടുന്ന ഏറ്റവും കൂടുതൽ റൺസാണ്.[46]

പരമ്പരയിൽ ബ്രാഡ്മാന്റെ ബാറ്റിംഗ് ചലനാത്മകമായിരുന്നെങ്കിലും ഫീൽഡിനു വെളിയിൽ അധികം സൗഹൃദം ഇഷ്ടപ്പെടാതെ ഏകാനായി നടക്കാനായിരുന്നു ഇഷ്ടപ്പെട്ടത്. ടീമിലെ മറ്റംഗങ്ങളിൽ നിന്നും ഒരു ദൂരം ബ്രാഡ്മാൻ സൂക്ഷിച്ചിരുന്നു, തനിക്ക് കിട്ടുന്ന പണം സ്വന്തം ആവിശ്യത്തിനു മാത്രമായി ചിലവഴിക്കാനായിരുന്നു ബ്രാഡ്മാൻ ഇഷ്ടപ്പെട്ടത് .ടീമംഗങ്ങളുടെ കൂടെ ഒരു പാർട്ടിക്കു പോകാനൊ അവരോടൊപ്പം മദ്യം കഴിക്കുന്നതിനോ ബ്രാഡ്മാൻ പണം മുടക്കിയിരുന്നില്ല.[8] തന്റെ ഒഴിവു സമയങ്ങളിൽ അധികവും ബ്രാഡ്മാൻ ചിലവഴിച്ചത് ഏകനായി ഇരിക്കുന്നതിലും എഴുത്തിലുമായിരുന്നു. തിരിച്ച് ഓസ്ട്രേലിയയിൽ മടങ്ങി എത്തിയപ്പോൾ ലഭിച്ച സ്വീകരണം ബ്രാഡ്മാനെ കൗതുകപ്പെടുത്തി; തികച്ചും ഇഷ്ടക്കേ​ടുളള ഒരു വീരപുരുഷനായി ബ്രാഡ്മാൻ.[8] തന്റെ ഒരു ഉദ്യോഗസ്ഥൻ നേടിയ ഈ പുതിയ പെരുമയ്ക്ക് വേണ്ടി പണം ചിലവഴിക്കാൻ മൈക്ക് സിമ്മൺസ് തീരുമാനിച്ചു. മറ്റ് ടീമംഗങ്ങളെ വിട്ട് അഡ്‌ലെയിഡിലും, മെൽബണിലും, സിഡ്നിയിലും ജന്മദേശമായ ബ്രൗളിലും ഒരുക്കിയിട്ടുള്ള സ്വീകരണങ്ങളിൽ പങ്കു ചേരാൻ അവർ ബ്രാഡ്മാനോട് ആവിശ്യപ്പെട്ടു, അവിടെ വച്ച് ഷെവർലയുടെ പുതിയ ഒരു വാഹനവും അവർ ബ്രാഡ്മാന്‌ സമ്മാനിച്ചു. എല്ലാ സ്വീകരണസ്ഥലങ്ങളിലും ബ്രാഡ്മാന്‌ ധാരാളം പ്രശംസകൾ ലഭിച്ചു. ഈ നേട്ടം എല്ലാം ബ്രാഡ്മാൻ എന്ന വ്യക്തിയുടേത് മാത്രം ആയിരുന്നു. ക്രമേണ ടീമംഗങ്ങളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വഷളായി വന്നു.[8] ഓസ്ട്രേലിയയുടെ വിജയത്തെ പറ്റി ഉപനായകനായ വിക് റിച്ചാർഡ്‌സൺ പറഞ്ഞതിപ്രകാരമാണ്‌‌;[47]

വൈ​മനസ്യമുളള വീരപുരുഷൻ[തിരുത്തുക]

മുൻപെ നടന്ന ഇംഗ്ലണ്ട് പരമ്പരയെ വച്ചു നോക്കുമ്പോൾ 1930-31 കാലഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ ശാന്തനായായിരുന്നു ബ്രാഡ്മാൻ ബാറ്റ് ചെയ്തത്, എന്നിരുന്നാൽ കൂടിയും ബ്രിസ്ബെയിനിൽ നടന്ന മൂന്നാം ടെസ്റ്റിൽ 297 മിനിട്ടിനുള്ളിൽ 223 റൺസ് നേടാൻ ബ്രാഡ്മാനായി. മെൽബണിൽ നടന്ന നാലാം ടെസ്റ്റിൽ 154 മിനിട്ടിനുള്ളിൽ 152 റൺസും നേടി.[48] 1931-32ലെ ദക്ഷിണാഫ്രികയുമായുള്ള പരമ്പരയിലും ബ്രാഡ്മാൻ തിളങ്ങി.ന്യൂ സൗത്ത് വേയിൽസിനു വേണ്ടി കളിച്ച ബ്രാഡ്മാൻ സന്ദർശകർക്കെതിരെ 30, 135, 219 റൺസ് വീതം നേടി. ടെസ്റ്റ് പരമ്പരകളിലെ ബ്രാഡ്മാന്റെ സ്കോറുകൾ 226(227 മിനിട്ടിൽ), 112(155 മിനിട്ടിൽ), 2, 167(183 മിനിട്ടിൽ) എന്നിങ്ങനെ ആയിരുന്നു; അഡ്‌ലെയിഡിൽ നടന്ന നാലാം ടെസ്റ്റിൽ ബ്രാഡ്മാൻ പുറത്താകാതെ 299 റൺസ് നേടി, ടെസ്റ്റിൽ ഓസ്ട്രേലിയയിൽ വച്ചു നേടുന്ന ഏറ്റവും മുന്തിയ സ്കോറാണിത്.[49][50] രണ്ട് പരമ്പരകളിലായി നടന്ന പത്തു മത്സരങ്ങളിൽ ഒൻപതെണ്ണത്തിലും ഓസ്ട്രേലിയയ്ക്ക് വിജയിക്കാനായി.

1930 മുതൽ ഈക്കാലം വരെ ബ്രാഡ്മാൻ 15 ടെസ്റ്റുകളിൽ നിന്നായി 131 ശരാശരിയോടെ 2,227 റൺസ് നേടി.[51] 18 ഇന്നിംഗ്സുകളിൽ നിന്നായി 6 ഇരട്ട ശതകങ്ങൾഉൾപ്പെടെ 10 ശതകങ്ങളും ഈ നേട്ടത്തിലുൾപ്പെടുന്നു.[51] മണിക്കൂറിൽ 42 റൺസ് എന്ന നിലയിലായിരുന്നു ബ്രാഡ്മാന്റെ സ്കോറിംഗ് നിരക്ക്,[52] ഇതിൽ 856(മൊത്തം സ്കോറിന്റെ 38.5%) റൺസും ബൗണ്ടറികളിൽ നിന്നായിരുന്നു.[51] ഇതിൽ ഒരു സിക്സറുപോലും ഇല്ല എന്നുള്ളത് മറ്റൊരു സവിശേഷതയായിരുന്നു:[51] പന്ത് നിലത്തിലൂടെ അടിച്ചാൽ ഫീൽഡർമാർക്ക് ക്യാച്ച് എടുക്കാൻ കഴിയില്ല എന്നുള്ളതിനാലാവം ബ്രാഡ്മാൻ ഈ രീതിയിൽ കളിച്ചിരുന്നത്. കരിയറിന്റെ ഈ ഘട്ടത്തിലെ ചുറുചുറുക്കും ശാരീരികമായ അനുകൂല ഘടകങ്ങളും ബാറ്റിംഗ് യന്ത്രതുല്യമായ സമീപനമാക്കുനതിൽ വിജയിക്കാൻ ബ്രാഡ്മാനായി. ബ്രാഡ്മാനെതിരെ പന്തെറിയുന്നതിനെ പറ്റി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്ററായ സാൻഡി ബെൽ പറഞ്ഞതിങ്ങനെയാണ്‌, ഹൃദയഭേ​ദകമായ ...നിന്ദാശീലതയും, പല്ലിളിച്ചുകാണിക്കുന്നതും, അനുസ്മരി​പ്പിക്കുനത് ഒരു സ്ഫിൻ‌ക്സിനെയാണ്‌(സിംഹഉടലും സ്ത്രീമുഖവുമുള്ള ഒരു രാക്ഷസി) ... ഇയാളെ പുറത്താക്കുക വളരെ വിഷമമാണ്‌.[53]

ബ്രാഡ്മാന്റെ വിവാഹ അഘോഷത്തിൽ നിന്ന്(1932-ൽ).

ഈ രണ്ട് പരമ്പരകൾക്കിടയിലാണ്‌ ബ്രാഡ്മാൻ ക്രിക്കറ്റ് കളിക്കുന്നതിനായി ഇംഗ്ലണ്ടിലെ ലങ്കാഷെയർ ക്ലബിലും അക്രിങ്ടൺ ക്ലബ്ബിലും ചേർന്നത്, ഒരു ദിവസം തന്നെ രണ്ട് ടിമിലേക്കുമുള്ള ഈ മാറ്റം ആ സമയത്തെ കളി നിയമങ്ങളനുസരിച്ച് ബ്രാഡ്മാന്റെ ടെസ്റ്റ് ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വന്നേനെ.[17] സിഡ്നിയിലെ മൂന്ന് വ്യാപാരശാലകളുടെ സംഘടന പുതിയ ഒരു കരാറുമായി ബ്രാഡ്മാനെ സമീപിച്ചത് ഈ ഘട്ടത്തിലാണ്‌, എഫ്.ജെ. പാൾമർ ആൻഡ് സൺ എന്ന പുരുഷന്മാരുടെ വസ്ത്രങ്ങൾ വിൽക്കുന്ന ശൃംഖലയെ പത്രങ്ങളിലൂടെയും 2UE എന്ന സിഡ്നിയിലെ റേഡിയോയിലൂടേയും പ്രോത്സാഹിപ്പിക്കണം എന്നതായിരുന്നു രണ്ട് വർഷം പ്രാബല്ല്യമുള്ള ഈ കരാറിലെ വ്യവസ്ഥ.[17] ഈ കരാറുമൂലം പൊതു സമൂഹത്തിലുള്ള ബ്രാഡ്മാന്റെ പ്രസക്തി കൂടി, എന്നാൽ ഇതു മൂലം ബ്രാഡ്മാൻ ഏറ്റവും കൂടുതലായി ആഗ്രഹിച്ചിരുന്ന സ്വകാര്യത കാത്തു സൂക്ഷിക്കാൻ നന്നേ ബദ്ധപ്പെട്ടു.[53]

ജെസ്സി മെൻസീസുമായി ബ്രാഡ്മാൻ വിവാഹിതാനാകുന്നത് 1932ലാണ്‌. വിവാഹത്തിന്‌ ക്ഷണിക്കപ്പെടാതെ തന്നെ ധാരാളം ആളുകൾ എത്തിയതിനാൽ പള്ളിയിൽ ആളുകളുടെ തിരക്ക് കാരണം വിവാഹാഘോഷം ആകെ കുഴഞ്ഞുമറിഞ്ഞു, കൂടുതൽ വ്യക്തതയോടെ വിവാഹം വീക്ഷിക്കുന്നതിനായി പലരും ഇരിപ്പിടങ്ങളിൽ കയറി നിൽക്കുക പോലും ഉണ്ടായി.പോലീസ് വച്ചിരുന്ന വേലികൾ പൊളിച്ചായിരുന്നു ഇതിൽ പലരും അകത്ത് കടന്നത്, ഇത്രയും വലിയ തിരക്കായതിനാൽ ക്ഷണിക്കപ്പെട്ട പലർക്കും വിവാഹത്തിൽ പങ്കെടുക്കുന്നതിനു സാധിച്ചില്ല.[53] വിവാഹാനന്തരം ഒരാഴ്ചകഴിഞ്ഞ് ആർതർ മെയ്‌ലി സംഘടിപ്പിച്ച ഒരു സ്വകാര്യ ടീമിനൊപ്പം കളിക്കാനായി വടക്കേ അമേരിക്കയിലേക്ക് ഭാര്യയും ഒരുമിച്ചാണ്‌ ബ്രാഡ്മാൻ പോയത്. ഈ യാത്രയാണ്‌ ആ ദമ്പതികൾ അവരുടെ മധുവിധു ആഘോഷിത്താനായി തിരെഞ്ഞെടുത്തത്. 75 ദിവസങ്ങൾക്കുള്ളിൽ 51 മത്സരങ്ങൾ കളിച്ച ബ്രാഡ്മാൻ 102.1 എന്ന ശരാശരിയോടെ ആകെ 3,779 റൺസ് നേടുകയുണ്ടായി, ഇതിൽത്തന്നെ 18 ശതകങ്ങളും ഉൾപ്പെടുന്നു. എന്നിരുന്നാൽ കൂടിയും ബ്രാഡ്മാന്റെ മറ്റു കളികളെ വച്ചു നോക്കുമ്പോൾ ഈ പ്രകടനം അത്ര കണ്ട് നിലവാരമുള്ളതായിരുന്നില്ല, ബ്രാഡ്മാൻ തിരിച്ചു തന്റെ ജന്മ നാട്ടിലെത്തിയപ്പോഴാണ്‌ കഴിഞ്ഞ മൂന്ന് വർഷക്കാലമായുള്ള പ്രകടങ്ങൾക്കനുസരിച്ച ഒരു കീർത്തിമാന്റെ സ്ഥാനവലി​പ്പം ലഭിക്കുന്നത്.[54]

ബോഡിലൈൻ[തിരുത്തുക]

പ്രധാന ലേഖനം: ബോഡിലൈൻ

ബ്രാഡ്മാൻ കൂടെയുള്ളിടത്തോളം കാലം ഓസ്ട്രേലിയ അപാരാജിതരായിരിക്കും ... ബ്രാഡ്മാന്‌ നേടാൻ കഴിയുന്ന റൺസിന്‌ നിയമപരമായി ഒരു പരിമിതി വയ്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ന്യൂസ് ക്രോണിക്കിൾ, ലണ്ടൻ[55]

മാരിലേബൺ ക്രിക്കറ്റ് ക്ലബ്ബ് ആയിരുന്നു ആ കാലഘട്ടത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിനെ നിയന്ത്രിച്ചിരുന്നത്, ബാറ്റിംഗ് നിപുണനായ ബ്രാഡ്മാനെ നിയന്ത്രിക്കുന്നതിന്‌ ഇംഗ്ലീഷ് ടീം ഏതെങ്കിലും ഒരു പുതിയ ബൗളറേ കൊണ്ടു വരികയോ പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയോ വേണമെന്ന് വാർനേഴ്സ് അഭിപ്രായപ്പെട്ടു. കൂടുതൽ തന്ത്രങ്ങൾ മെനയുന്നതിനായി വാർനേഴ്സ് ഇംഗ്ലണ്ട് ടീമിന്റെ നായകനായി ഡഗ്ലസ് ജാർഡിനെ നിയമിച്ചു, ഇതിന്റെ മുന്നോടിയായി 1932-33 കാലത്തെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ടീമിൽ ജാർഡിൻ നായകനും വാർനർ മനേജറുമായി.[56] 1930-ൽ ഓവലിൽ നടന്ന മത്സരത്തിൽ ബ്രാഡ്മാൻ 232 റൺസ് നേടിയെങ്കിലും കുത്തി പൊങ്ങി വരുന്ന പന്തുകളെ നേരിടാനുള്ള ബ്രാഡ്മാന്റെ പ്രയാസം അനുസ്മരിച്ച ജാർഡിൻ പാരമ്പര്യ ലെഗ് തിയറിയും ഷോർട്ട് പിച്ച് പന്തുകളും സം‌യോജിപ്പിച്ച് ബ്രാഡ്മാനെ പ്രതിരോധിക്കാൻ തീരുമാനിച്ചു. തനെ ഈ പുതിയ ബൗളിംഗ് തന്ത്രം ജാർഡിൻ നോട്ടിംഹാംഷെയറിലെ ഫാസ്റ്റ് ബൗളറായ ഹരോൾഡ് ലാർ‌വുഡിനോടും ബിൽ വോസിനും വിവരിച്ചു കൊടുത്തു. ജാർഡിന്റെ ഈ തന്ത്രങ്ങൾക്ക് കരുത്തു പകരാനായി ഇംഗ്ലീഷ് സെലക്ഷൻ കമ്മിറ്റി മറ്റ് മൂന്ന് ഫാസ്റ്റ് ബൗളറേക്കൂടി ടീമിൽ എടുത്തിരുന്നു. ടീമിലെ പതിവിൽ കവിഞ്ഞുള്ള ഫാസ്റ്റ് ബൗളർമാരുടെ എണ്ണത്തേ പറ്റി രണ്ട് രാജ്യത്തുനിന്നും ധാരാളം വിമർശനങ്ങളുണ്ടായി, ബൗളർമാരുടെ ഈ എണ്ണക്കൂടുതലിനെ ബ്രാഡ്മാനും ആശങ്കയോടെയാണ്‌ കണ്ടത്.[15]

ഈ സമയത്ത് ബ്രാഡ്മാനെ സംബന്ധിച്ചിടത്തോളം മുഖ്യമായ പ്രശ്നം മറ്റൊന്നായിരുന്നു; വടക്കേ അമേരിക്കൻ യാത്രയേതുടർന്നുള്ള[57] ദേഹാസ്വസ്ഥ്യം മൂലം അവശത അനുഭവിക്കുന്ന ബ്രാഡ്മാനെ സിഡ്നി സണ്ണിൽ എഴുതുന്നതിൽ നിന്നും ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് വിലക്കി.[57] എന്നാൽ ബ്രാഡ്മാന്‌ ഈ പത്രവുമായി രണ്ട് വർഷത്തെ ഉടമ്പടി ഉള്ളതിനാൽ ക്രിക്കറ്റിൽ നിന്ന് വിട്ട് നിന്ന് ഉടമ്പടിയിന്മേലുള്ള മാന്യത പുലർത്തേണ്ടതാണെന്ന് ഭീഷണിപ്പെടുത്തി, എന്നാൽ ക്രിക്കറ്റ് ബോർഡിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് പത്രക്കമ്പനി അവസാനമായി ബ്രാഡ്മാനെ ഈ ഉടമ്പടിയി നിന്നും ഒഴിവാക്കി കൊടുത്തു.[57] ടെസ്റ്റ് മുന്നോടിയായി നടന്ന ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ആറ് ഇന്നിംഗ്സുകളിൽ നിന്നായി ബ്രാഡ്മാന്റെ ശരാശരി വെറും 17.16 ആയിരുന്നു.[58] പുതിയ തന്ത്രങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഒരു മത്സരത്തിൽ മാത്രം പുറത്തെടുത്താൽ മതി എന്ന് ജാർഡിൻ തീരുമാനിച്ചിരുന്നു, മെൽബണിൽ ഓസ്ട്രേളിയൻ ഇലവനുമായി നടന്ന മത്സരത്തിലാണ്‌ ബ്രാഡ്മാൻ ആദ്യമായി ലെഗ് തിയറി പന്ത് നേരിടുന്നത്, തന്ത്രം ഈ മത്സരത്തിലുടെനീളം തുടർന്നാൽ അവിടുത്തെ പ്രാദേശിക കാര്യനിർ‌വാഹകന്മാർ എതിർക്കും എന്ന് മനസ്സിലാക്കിയാതിനാൽ ഈ രീതി ഇംഗ്ലീഷ് കളിക്കാർ പിന്തുടർന്നില്ല.[59] സിഡ്നിയിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്നും ബ്രാഡ്മാൻ സ്വയം പിന്മാറിയിരുന്നു, ഇത് അദ്ദേഹത്തിന്റെ ആത്മവിശ്വാസക്കുറവ് മൂലമാണെന്നുള്ള കിംവദന്തി ഇടയ്ക്കിടയ്ക്ക് പടർന്നു. ബ്രഡ്മാനില്ലാത്ത ഓസ്ട്രേലിയൻ ടീമിനെ ബോഡിലൈനിന്റെ സാധ്യത അധികം ഉപയോഗിക്കതെ തന്നെ അനായേസേന പരാജയപ്പെടുത്താൻ ഇംഗ്ലണ്ടിനു കഴിഞ്ഞു.[17]

വിശ്വപ്രസിദ്ധമായ ഡക്ക്: ബ്രാഡ്മാൻ ബോഡിലൈൻ പന്തുകളെ എങ്ങനെ പ്രതിരോധിക്കുന്നു എന്നു കാണാനെത്തിയ കാണികളുടെ(എണ്ണത്തിൽ ഒരു ലോക റിക്കോഡാണ്‌) മുന്നിൽ എം.സി.ജി. സ്റ്റേഡിയത്തിൽ വച്ച് ബൗൾഡാകുന്നു.

ബ്രാഡ്മാന്‌ ബോഡിലൈൻ പന്തുകളെ മികച്ചരീതിയിൽ പ്രതിരോധിക്കാൻ സാധിക്കും എന്ന് കളികാണാനെത്തിയവർ ഉച്ചത്തിൽ പറയുന്നുണ്ടായിരുന്നു: ഇത്തരം ദുഷിച്ച ബൗളിംഗിനെ കിഴടക്കാൻ കഴിയുന്ന ബാറ്റ്സ്മാൻ ബ്രാഡ്മാനാണ്‌ ... 'ബ്രാഡ്മാനിയ' എന്നത് ഒരു മതവികാരം പോലെ ജനങ്ങളുടെ ഇടയിൽ തുകവരുത്തി.[60] വിപ്രതിപത്തി വിട്ട് ബ്രാഡ്മാൻ ആലൻ കിപ്പാക്സിന്റെ സ്ഥാനത്ത് കളിക്കാൻ ഉറച്ചു. രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഓസ്ട്രേലിയ 2/67 എന്ന നിലയിൽ ബ്രാഡ്മാൻ ക്രീസിലിറങ്ങുമ്പോൾ അതിനു സാക്ഷ്യം വഹിക്കാൻ അന്ന് എം.സി.ജി. ക്ലബിൽ തടിച്ചുകൂടിയത് 63,993 പേരായിരുന്നു. ആവേശപൂർ‌വ്വമായ ഈ സ്വീകരണം കളി പുരോഗമിക്കുനന്തിനെ കുറച്ച് നിമിഷത്തേക്ക് ബാധിച്ചു.[61] ആദ്യ പന്തിൽ തന്നെ ബൗൺസർ ആയപ്പോൾ ബ്രാഡ്മാൻ ശരിക്കും ഒന്നമ്പരന്നു, മുനോട്ടാഞ്ഞു ഹുക്ക് ഷോട്ട് കളിക്കാനുള്ള ബ്രാഡ്മാന്റെ തന്ത്രം പാളുകയും പന്ത് വിക്കറ്റിൽ കൊള്ളുകയും ചെയ്തു. ആദ്യ പന്തിൽ തന്നെ ടെസ്റ്റിൽ സം‌പൂജ്യനായി ബ്രാഡ്മാൻ പുറത്താകുന്നത് ഇത് ആദ്യ തവണയായിരുന്നു. ബ്രാഡ്മാൻ പുറത്തേക്ക് നടക്കുന്നത് കാണികൾ ഞ്ഞെട്ടിയ നിശ്ശബ്ദതയോടെയാണ്‌ ഉൾക്കൊണ്ടത്. എങ്കിൽത്തന്നെയും ഈ കളിയിയുടെ ഒന്നാം ഇന്നിംഗ്സിൽ മുൻതൂക്കം നേടാൻ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞു, 1993 ജനുവരി 2ന്‌ രണ്ടാം ഇന്നിംഗ്സിൽ ആദ്യ ഇന്നിംഗ്സിലെ പിഴവിക്ക് ബ്രാഡ്മാൻ പ്രായശ്ചിത്തം ചെയ്തു. ഇത്തവണ റിക്കോഡ് കാണികളുടെ മുന്നിൽ വച്ച് പുറത്താകാതെ 146 പന്തിൽ നിന്ന് 103 റൺസാണ്‌ ബ്രാഡ്മാൻ നേടി ഇത് ഓസ്ട്രേലിയയെ രണ്ടാം ഇന്നിംഗ്സിൽ 191 റൺസ് നേടാൻ സഹായിച്ചു അങ്ങനെ ഇംഗ്ലണ്ടിന്‌ 250 റൺസിന്റെ വിജയലക്ഷ്യവും നൽകി. ബിൽ ഒ റെയ്ലിയുടേയും, ബെർട്ട് അയണ്മോഗടുടേയും മികച്ച ബൗളിംഗിൽ ഓസ്ട്രേലിയ മത്സരം വിജയിച്ച് പരമ്പര തുല്യതയിലെത്തിച്ചു, കൂടാതെ ബോഡിലൈനെ കീഴ്പ്പെടുത്താം എന്ന ശുഭ സന്ദേശവും നൽകി.[62]

അഡ്ലെയ്ഡിലെ മൂന്നാം ടെസ്റ്റ് ഇരു ടീമുകൾക്കും ഒരു പോലെ പരമപ്രധാനമായിരുന്നു. ഓസ്ടേലിയൻ നായകനായ ബിൽ വുഡ്ഫുളും വിക്കറ്റ് കീപ്പറായ ബെർട്ട് ഓൾഡ്ഫീൽഡും ബൗൺസറുകൾ കൊണ്ട് പരുക്കേറ്റത്തിനാൽ കാണികളും പൊതുവേ കുപിതരായിരുന്നു. ക്ഷമാപണവുമായി ഓസ്ട്രേലിയൻ ഡ്രെസ്സിംഗ് റൂമിൽ കയറിച്ചെന്ന പ്ലം വാർനറേ വുഡ്ഫുൾ നിശിതമായി വിമർശിച്ചു. ഇവിടെ രണ്ട് ടീമുകളുണ്ട് പക്ഷെ അതിൽ ഒരു ടീം മാത്രമേ ക്രിക്കറ്റ് കളിയ്ക്കുന്നുള്ളു എന്ന വുഡ്ഫുളിന്റെ ആക്ഷേപം എങ്ങനെയോ മാധ്യമങ്ങൾക്ക് ചോർന്നുകിട്ടി. ഇതിന്റെ ഉത്തരവാദിത്തം വാർനറും മറ്റുള്ളവരും ഫിങ്ലെടണിനു മുകളിൽ ചാർത്തി. എന്നിരുന്നാലും ഈ വാർത്ത ചോർന്നതിനു പിന്നെലെ യഥാർത്ഥ ഉത്തരവാദി ബ്രാഡ്മാനോ ഫിങ്ലെടണോ എന്ന കാര്യത്തിൽ കയ്പ്പുനിറഞ്ഞ കുറേ ആരോപണങ്ങൾ ഫിങ്ലെടണിന്റെ മരണശേഷവും നിലനിന്നിരുന്നു. വുഡ്ഫുൾ ചൂണ്ടിക്കാണിച്ച വാർനറുടെ ഈ മോശപ്പെട്ട സ്പോർട്സ്മാൻ സ്പിരിറ്റിനെ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പിന്നേയും എം.സി.സി. കേബിളിൽക്കൂടി പഴിചാരി.[63] ഓസ്ട്രേലിയയിലെ എതിർപ്പുകളെ അവഗണിച്ച് എം.സി.സി. യുടെ സഹായത്തോടെ ഇംഗ്ലണ്ട് ബോഡിലൈൻ രീതി തുടർന്നു. അങ്ങനെ സന്ദർസക ടീം അവസാന മൂന്ന് ടെസ്റ്റുകളും വിജയിച്ച് ആഷസ് തിരിച്ചു പിടിച്ചു. ബ്രാഡ്മാന്റെ തന്ത്രങ്ങളും അഭിപ്രായ ഭിന്നത ഉണ്ടാക്കുന്നതിന്റെ ഒരു മുഖ്യ ഘടകമായി. എപ്പോഴും സ്കോർബോർഡും നിരീക്ഷിച്ചുകൊണ്ടുള്ള നില്പ്പും, ലെഗ് സൈഡിനു ചുറ്റും ഫീൽഡർമാരെ കുത്തി നിറയ്ക്കുക, വല്ലപ്പോഴും മാത്രമേ ഫീൽഡർമാരില്ലാത്ത സ്ഥലത്തേക്ക് പന്ത് അടിച്ചിരുന്നുള്ളു അതും ഒരു ഗോൾഫിലും ടെന്നീസിലേയും പോലുള്ള അലസമായ ഷോട്ടുകൾ.[64] ഈ പരമ്പരയിൽ 56.57 എന്ന ശരാശരിയോടെ ബ്രാഡ്മാൻ നേടിയത് 396 റൺസായിരുന്നു. എങ്ങനെ ബോഡിലനിനേ തന്ത്രപരമായി അതിജീവിക്കാം എന്നുള്ളതിന്റെ ചർച്ചയും പുരോഗമിക്കിന്നുണ്ടായിരുന്നു. ബ്രാഡ്മാന്റെ ബാറ്റിംഗ് തന്ത്രം ബോഡിലൈൻ വന്നതു മൂലം വളരെ പ്പെട്ടെന്നു തന്നെ മാറും എന്നതിന്‌ ഫിങെൽടണിന്‌ യാതൊരു സംശയവും ഇല്ലായിരുന്നും, അയാൾ ഇങ്ങനെ എഴുതി:[65]

തുടർച്ചയായി ലഭിക്കുന്ന ഈ പ്രശസ്തിയും പൊതു സമൂഹത്തിൽ അറിയപ്പെടുന്നതുമുലമുള്ള അനർത്ഥങ്ങളും ഒഴിവാക്കാൻ വേണ്ടി ക്രിക്കറ്റിന്റെ പ്രശസ്തിയിൽ നിന്നും ഒളിച്ചോടി മറ്റൊരു തൊഴിൽ ചെയ്യുന്നതിനെ പറ്റി ബ്രാഡ്മാൻ കാര്യമായി ഇക്കാലത്ത് ചിന്തിച്ചു.[66] അഡ്ലെയ്ഡിലേക്ക് താമസം മാറി ദക്ഷിണാസ്ട്രേലിയയുടെ നയക സ്ഥാനം ഏറ്റെടുക്കാൻ തല്പ്പരനാണെങ്കിൽ ഒരു ഓഹരി ദല്ലാളിന്റെ തൊഴിൽ നൽകാം എന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിലുണ്ടായിരുന്ന ദക്ഷിണാസ്ട്രേലിയക്കാരനായ ഹാരി ഹോഡ്ജെറ്റ്സ് ബ്രാഡ്മാന്‌ വാഗ്ദാനം കൊടുത്തു. പൊതു സമൂഹം ഇക്കാര്യം അറിയുന്നതിനു മുന്നെ ദക്ഷിണാസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ബ്രാഡ്മാന്‌ സഹായധനം നൽകി.[67] താമസം മാറുന്നതിനോട് ജെസ്സിക്ക് വിയോജിപ്പായിരുന്നെങ്കിലും പതുക്കെ 1934 ഫെബ്രുവരിയിൽ ബ്രാഡ്മാൻ ഈ ഉടമ്പടി അംഗീകരിച്ചു.[68]

അനാരോഗ്യവും തൂലികയാലുള്ള മരണവും[തിരുത്തുക]

ന്യൂ സൗത്ത് വെയിത്സിൻ നിന്ന് ബ്രാഡ്മാൻ പിന്മാറുമ്പോൽ അദ്ദേഹത്തിന്റെ ശരാശരിയായ 132.44 കരിയറിലെ ഏറ്റവും മികച്ചതായിരുന്നു.[29] 1934ലേക്കുള്ള ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലെ ഉപനായകൻ ബ്രാഡ്മാനായിരുന്നു. എന്നാൽ ഈ പര്യടനത്തിന്റെ നല്ലൊരു സമയവും ബ്രാഡ്മാൻ അനാരോഗ്യനായിരുന്നു, ഹൃദയ സംബന്ധമായ അസുഖങ്ങൾ വരെ ഉണ്ടെന്ന് പത്രങ്ങളിൽ വാർത്തയായി വന്നു.[69] വൊർക്സ്റ്റെയറിൽ നടന്ന മത്സരത്തിൽ ബ്രാഡ്മാൻ ഇരട്ടശതകം നേടുകയുണ്ടായി എന്നിരുന്നെങ്കിൽ കൂടിയും ആ പഴയ പ്രഭാവത്തിനു യോജിച്ച വിധത്തിലുള്ള ഒരു പ്രകടനം ആയിരുന്നില്ല ഇത്. വിസ്ഡൺ ഇങ്ങനെ എഴുതി:[70]

1934ലെ ആഷസ് സീരിസിൽ വിതരണം ചെയ്ത സിഗരറ്റ് കാർഡ്.

ഒരു ഘട്ടത്തിൽ തുടർച്ചയായ 13 ഫസ്റ്റ്-ക്ലാസ് ഇന്നിംഗ്സുകളിൽ നിന്നായി ഒരു ശതകം പോലും നേടാൻ ബ്രാഡ്മാന്‌ കഴിഞ്ഞിരുന്നില്ല, ഇത്തരത്തിൽ സെഞ്ച്വറി നേടാൻ കഴിയാതെയുള്ള തുടർച്ചയായ ഇന്നിംഗ്സ് വിടവാണിത്,[71] ഇത് ബോഡിലൈൻ പ്രഭാവം ബ്രഡ്മാന്റെ തന്ത്രങ്ങളെ കാര്യമായി സ്വാധീനിച്ചു എന്നതിന്‌ ഒരുത്തമോദാഹരണമാണ്‌.[70] മൂന്ന് ടെസ്റ്റുകൾ കഴിഞ്ഞപ്പോഴേക്കും ഇരു ടീമുകളും ഒരോ മത്സരങ്ങൾ ജയിച്ച് തുല്യതിയിലായിരുന്നു, കഴിഞ്ഞ അഞ്ച് ഇന്നിംഗ്സുകളിൽ നിന്നായി ബ്രാഡ്മാന്റെ സംഭാവന 133 റൺസും. നാലാം ടെസ്റ്റിനു മുൻപ് ഓസ്ട്രേലിയൻ ടിം ഷെഫീൽഡിൽ പോവുകയും അവിടെ വച്ച് ഒരു സന്നാഹ മത്സരത്തിൽ കളിക്കുകയും ചെയ്തു, ഇവിടെ ബ്രാഡ്മാന്‌ തന്റെ പഴയ രീതിയിൽ തന്നെ കളി മികവ് പുറത്തെടുക്കൻ കഴിഞ്ഞു.[72] ഇവിടെ വച്ച് ബ്രാഡ്മാൻ നേടിയ 140 റൺസിൽ അവസാന 90 റൺസെടുക്കാൻ വെറും 45 മിനിട്ടേ വേണ്ടിവന്നുള്ളു. ലീഡ്സിലെ ഹെഡിംഗ്‌ലിയിൽ നടന്ന നാലാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഇംഗ്ലണ്ട് 200 റൺസിന്‌ എല്ലാവരും പുറത്തായി, അന്നേ ദിവസം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 3/39 എന്ന നിലയിലായിരുന്നു.[73] അഞ്ചാമാനായി ബാറ്റിംഗിനിറങ്ങിയ ബ്രാഡ്മാനാണ്‌ പിറ്റേദിവസത്തെ ഇന്നിംഗ്സ് തുറക്കേണ്ടത്.

ആ സായഹ്നത്തിൽ നെവിൽ കാർഡസിന്റെ അത്താഴ വിരുന്നിൽ പങ്കെടുത്ത ബ്രാഡ്മാൻ നെവിലിനോട് ഇങ്ങനെ പറഞ്ഞു: നാളത്തെ കളിയിൽ തന്റെ ടീമിന്‌ ഒരു ഇരട്ട ശതകം ആവിശ്യമാണ്‌ ആയതിനാൽ നേരത്തെ പോകുന്നു. കഴിഞ്ഞ തവണ ഇവിടെക്കളിച്ച ഇന്നിംഗ്സിൽ ബ്രാഡ്മാൻ നേടിയത് 334 റൺസാണെന്ന് നെവിൽ ബ്രാഡ്മാനോട് സൂചിപ്പിച്ചു, ശരാശരി നിയമം വച്ചു നോക്കുമ്പോൾ ഇത്തവണയും അങ്ങനെയൊരു ഇന്നിംഗ്സ് പ്രതീക്ഷിക്കാം എന്നും നെവിൽ ഇതോടൊപ്പം കൂട്ടി ചേർത്തു. ശരാശരി നിയമത്തിൽ താൻ വിശ്വസിക്കുന്നില്ല എന്നായിരുന്നു ബ്രാഡ്മാന്റെ മറുപടി.[74] മത്സരത്തിൽ രണ്ടാം ദിനം മുഴുവനും മുന്നാം ദിനവും കൂടി ബാറ്റു ചെയ്ത ബ്രാഡ്മാൻ ബിൽ പോൺസ്ഫോർഡിനൊപ്പം ചേർന്നു 388 റൺസെന്ന ലോക റീക്കോർഡു കൂട്ട് കെട്ടും നേടി.[75][76] അവസാനം ബ്രാഡ്മാൻ പുറത്താകുമ്പോൾ തന്റെ പേരിൽ 304 റൺസ് ചേർത്തിരുന്നു 473 പന്തുകളിൽ നിന്നായി 43 ഫോറുകളും രണ്ട് സിക്സറുകളും അടങ്ങിയതായിരുന്നു ഈ ഇന്നിംഗ്സ്. ഓന്നാം ഇന്നിംഗ്സിൽ 350 റൺസ് ലീഡ് ഓസ്ട്രേലിയ നേടിയെങ്കിലും വിജയിക്കാവുന്ന ഒരു കളി മഴ തടസ്സപ്പെടുത്തി. ഒരു ദീർഘ ഇന്നിംഗ്സ് കളിച്ചതിനാൽ ക്ഷീണിതനായ ബ്രാഡ്മാന്‌ ഓവലിൽ നടക്കുന്ന ആഷസിന്റെ വിധി നിർണ്ണയിക്കുന്ന അഞ്ചാമത്തേയും അവസാനത്തേയുമായ മത്സരത്തിനു ഇടയ്ക്കുളള മറ്റു കളികൾ കളിയ്കാനായില്ല.[77]

ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ബ്രാഡ്മാനും പോൺസ്ഫോർഡും ചേർന്ന് മറ്റൊരു കൂറ്റൻ കൂട്ട്കെട്ട് പടുത്തുയർത്തി, ഇത്തവണ ഈ ജോഡികൾ നേടിയത് 451 റൺസായിരുന്നു. ഇത് കഷ്ഠിച്ച് ഒരു മാസം മുൻപ് ഇതേ ജോഡികൾ തന്നെ പടുത്തുയർത്തിയ കൂട്ട്കെട്ടാണ്‌ പഴങ്കഥയാക്കിയത്; ഈ ലോകറിക്കോഡ് ഏകദേശം 57 കൊല്ലത്തോളം തകർക്കപ്പെടാതെ ഇരുന്നു.[75] ഈ കൂട്ട്കെട്ടിൽ ബ്രാഡ്മാന്റെ പങ്ക് 271 പന്തുകളിൽ നിന്നായി 244 റൺസായിരുന്നു, ഒന്നാം ഇന്നിംഗ്സിൽ 701 റൺസ് നേടിയ ഓസ്ട്രേലിയ അവസാന മത്സരത്തിൽ 562 റൺസിനു വിജയിച്ചു. കഴിഞ്ഞ അഞ്ച് പരമ്പരകളിലായി നാല്‌ തവണയാണ്‌ ആഷസ് കൈമറിയുന്നത്.[78] ബ്രാഡ്മാന്റെ വിരമിക്കൽ വരെ ആഷസ് തിരിച്ചുപിടിക്കാൻ ഇംഗ്ലണ്ടിന്‌ കഴിഞ്ഞിട്ടില്ല.

പരമ്പരയുടെ അവസാന രണ്ട് ടെസ്റ്റുകളിൽ ബ്രാഡ്മാൻ ശതകം നേടിയപ്പോൾ നഷ്ടപ്പെട്ട ആരോഗ്യം അദ്ദേഹം വീണ്ടെടുത്തു എന്ന് ഏവരും കരുതി. എന്നാൽ പരമ്പര കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ തയ്യാറായറെടുക്കുമ്പോഴാണ്‌ അദ്ദേഹത്തിന്‌ അതി കഠിനമായ ഉദരസംബന്ധ വേദന ഉണ്ടായത്. 24 മണിക്കൂറിലേറത്തെ പരിശോധനയ്ക്കൊടുവിൽ പ്രശ്നം ഗുരുതരമായ അപ്പെൻഡിസൈറ്റിസ് ആണ്‌ എന്നു മനസ്സിലാക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞു, ഉടൻ തന്നെ ശസ്ത്ര​‍ക്രിയയിലൂടെ നീക്കം ചെയ്യുകയും ചെയ്തു. നാലുമണിക്കൂറുകൾ നീണ്ട ഈ ശസ്ത്രക്ക്രിയയെ തുടർന്ന് ബ്രാഡ്മാന്‌ ധാരാളം രക്തം നഷ്ടപെട്ടു കൂടാതെ ആന്ത്ര​‍സ്തരവീക്കവുമുണ്ടായി. പെൻസിലിനും, സൾഫണമൈഡ്സും പരീക്ഷണാടിസ്ഥാനത്തിൽ മാത്രമേ അക്കാലത്ത് ഉപയോഗിച്ചിരുന്നുള്ളു; ആന്ത്ര​‍സ്തരവീക്കം അങ്ങനെ വളരെ മോശമായി.[79] ബ്രാഡ്മാൻ ജീവിതത്തോട് മല്ലിടുകയാണന്നും അടിയന്തരമായി രക്തദാതാക്കളെ ആവിശ്യമാണന്ന് ആശുപത്രി അധികൃതർ സെപ്റ്റംബർ 25ന്‌ അറിയിച്ചു.[80]

ഈ വാർത്തയുടെ സ്വാധീനം വളരെ വലുതായിരുന്നു.[79] രക്തം ദാനം ചെയ്യാനെത്തിയവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാതെ ആശുപത്രി അധികൃതർ വലഞ്ഞു, വാർത്തുയെ തുടർന്നുള്ള ഫോൺ വിളികൾ ക്രമാതീതമായപ്പോൾ ഫോൺ ബന്ധം വരെ താൽകാലികമായി നിർത്തിവച്ചു. മരണവാർത്ത എഴുതി തയ്യാറാക്കിക്കൊള്ളാൻ പത്രപ്രവർത്തകർക്ക് അവരുടെ എഡിറ്റർമാരിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിക്കുക പോലും ഉണ്ടായി. ഇംഗ്ലണ്ടിലെ രാജാവായ ജോർജ്ജ് അഞ്ചാമന്റെ സർവീസ് ഉദ്യോഗസ്ഥൻ ബ്രാഡ്മാന്റെ അവസ്ഥ അപോഴപ്പോൾ തന്നെ രാജവിനെ അറിയിക്കാൻ സഹകളിക്കാരനായ ബിൽ ഒ റയ്‌ലിയെ ചുമതലപ്പെടുത്തി.[80] ഈ വിവരം അറിഞ്ഞപ്പോൾ തന്നെ ജെസ്സി ബ്രാഡ്മാൻ ഇംഗ്ലണ്ടിലേക്കു തിരിച്ചു. തന്റെ ഭർത്താവ് മരണപ്പെട്ടു എന്ന വാർത്ത യാത്രാ മദ്ധ്യേ അവർ സ്രവിക്കുകയുണ്ടായി.[79] ലണ്ടനിലെത്തിയപ്പോൽ ഒരു ടെലിഫോൺ സംഭാഷണത്തിലൂടെ അവർ നിജ സ്ഥിതി മനസ്സിലാക്കി, ബ്രാഡ്മാൻ പതുക്കെ രോ​ഗമുക്തി നേടിയെടുത്തുകൊണ്ടിരുന്നു. വൈദ്യോപദേശം നല്ലതുപോലെ പിന്തുടർന്ന ബ്രാഡ്മാൻ രൊഗ്ഗമുകതനായി വളരെ മാസങ്ങൾക്കു ശേഷമാണ്‌ ഓസ്ട്രേലിയയിൽ തിരിച്ചെത്തിയത്, 1934–35ലെ ഓസ്ട്രേലിയൻ സീസൺ പൂർണ്ണമായും അദ്ദേഹത്തിനു നഷ്ടമായി.[17]

ആഭ്യന്തര രാഷ്ട്രീയവും ടെസ്റ്റ് നായകസ്ഥാനവും[തിരുത്തുക]

Black and white image of a man in cap and white cricket kit with batting pads and gloves on, walking onto a cricket ground. A number of spectators are in the background behind a fence.
ഇംഗ്ലണ്ടിനെതിരെ 1937ൽ നടന്ന മത്സരത്തിൽ ബ്രാഡ്മാൻ ബാറ്റു ചെയ്യാനായി പോകുന്നു, ഈ കളിയിൽ ബ്രാഡ്മാൻ 270 റൺസ് നേടി. എക്കാലത്തെയും മികച്ച ഇന്നിംഗ്‌സ് എന്നറിയപ്പെടുന്ന ഇന്നിംഗ്‌സായിരുന്നു അത്.[81]

1935-ലെ ശിശിരകാലം മുതൽക്കേ ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ഫീൽഡിനുവെളിയിൽ തന്നെ ഗൂഢാലോചനകൾ നടക്കുന്നുണ്ടായിരുന്നു. വിരമിച്ച നായകനായ ബിൽ‌വുഡ്ഫിന്‌ പകരക്കാരനായി ഒരാളെ വർഷാവസനം നടക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിന്റെ നായകനായി നിയമിക്കുക്കയം വേണമായിരുന്നു. ബോർഡ് ഓഫ് കണ്ട്രോളിന്റെ ഇംഗിതം ടീമിനെ ബ്രാഡ്മാൻ തന്നെ നയിക്കണം എന്നുള്ളതായിരുന്നു, എന്നാലും ഓഗസ്റ്റ് 8ന്‌ അനാരോഗ്യം മൂലം ബ്രാഡ്മാൻ ടീമിൽ നിന്നു വിട്ടുനിൽക്കുകയാണെന്ന് ബോർഡ് അറിയിച്ചു. ഇതു പക്ഷെ അത്ര ഗൗരവമുള്ള ഒരു അറിയിപ്പായിരുന്നുല്ല, ആ സീസണിലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള നായകന്റെ ചുമതല ബ്രാഡ്മാന്‌ തന്നെ ലഭിച്ചു.[82]

ബ്രാഡ്മാന്റെ പിൻ‌ഗാമി ആയി വിക് റിച്ചർട്സണാ‍യിരുന്നു ദക്ഷിണാസ്ത്രേലിയയുടെ നായകനായത്.[83] ക്രിക്കറ്റ് എഴുത്തുകാരനായ ക്രിസ് ഹാർറ്റ്‌സിന്റെ അപഗ്ര​ഥനം അനുസരിച്ച് മുൻപത്തെ(നിശ്ചിതമില്ലാത്ത) ഉടമ്പടി അനുസരിച്ച് ബ്രാഡ്മാന് ഓസ്ട്രേലിയ വിട്ടു പോകാൻ കഴിയില്ല എന്നായിരുന്നു.[84] ഈ വിദൂര സ്ഥാനമാറ്റത്തിനു പിന്നിൽ എന്തൊ ഒരു പ്രേരണ ഉള്ളതായി അദ്ദേഹം ആരോ​പിച്ചു. ഫീൽഡിനു പുറത്തുള്ള റിച്ചാർഡസ്ണിന്റേയും സഹകളിക്കാരുടേയും പെരുമാറ്റരീതികളോട് ദക്ഷിണാസ്ത്രേലിയൻ ക്രിക്കറ്റ് ബോർഡിന്(SACA) പൊതുവെ അത്ര മതിപ്പായിരുന്നില്ല. പെരുമാറ്റം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രാഡ്മാനെ ദക്ഷിണാസ്ത്രേലിയയുടേയും ഓസ്ട്രേലിയയുടേയും ടീം തിരഞ്ഞെടുപ്പ് കാര്യാലോ​ചനാസഭയിൽ അംഗമാക്കി.[85] തന്റെ പുതിയ ടീമിൽ ഷെഫീൽഡ് ഷീൽഡ് മത്സരങ്ങളിൽ ഏകദേശം പത്തു വർഷത്തോളാം ബ്രാഡ്മാൻ കളിച്ചു, ഇതിൽ ക്വീൻസ്‌ലാൻഡിനെതിരെയുള്ള 223ഉം വിക്ടോറിയക്കെതിരെയുള്ള 357ഉം ഉൾപ്പെടും. ഈ ടാസ്മാനിയക്കെതിരെ 223 മിനിട്ടിൽ 369 റൺസ് നേടിയത് ഒരു ദക്ഷിണാസ്ത്രേലിയൻ റിക്കോർഡാണ്. ഈ കളിയിൽ ബ്രാഡ്മാനെ പുറത്താക്കിയ റെഗിനാൾഡ് ടൌൺലിയാണ് പിന്നീട് ടാസ്മാനിയൻ ലിബറൽ പാർട്ടിയുടെ നേതാവായത്.[82]

ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പര ഓസ്ട്രേലിയ 4-0 ആണ് വിജയിച്ചത്, ബിൽ ഒ റെയ്‌ലിയേപ്പോലുള്ള പല മുതിർന്ന കളിക്കാരും തങ്ങൾ റിച്ചാർസണിന്റെ നായകത്തിന്റെ കീഴിൽ കളിക്കുന്നത് ആസ്വദിക്കുന്നു എന്ന് അഭിപ്രായപ്പെട്ടു.[86] ഒരി കൂട്ടം കളിക്കാർ പരമ്പരയ്ക്കിടെ തന്നെ പരസ്യമായി ബ്രാഡ്മാനെതിരെ സംഘടിച്ചു. ചിലരുടെ കാഴ്ചപാടനുസരിച്ച് ബ്രാഡ്മാന്റെ കീഴിൽ കളിക്കുന്നത് ഒരു തരം അധൈ​ര്യ​പ്പെ​ടുത്തുലാണ്, തങ്ങളുടെ പ്രകടനങ്ങൾ ഒരു സെലക്ടറുടെ വീക്ഷണത്തിൽ കൂടിയും അദ്ദേഹം കാണും എന്ന് അവർ ഭയപ്പെട്ടിരുന്നു.[87]

പുതിയ സീസണിന്റെ ആരംഭത്തിൽ ഓസ്ട്രേലിയൻ ടെസ്റ്റ് ടീം ബ്രാഡ്മാന്റെ നേതൃത്തത്തിൽ റെസ്റ്റ് ഓഫ് ഓസ്ട്രേലിയയുമായി ഒരു സൗഹൃദമത്സരം 1936 ഒക്ടോബർ മാസത്തിൽ കളിച്ചു. ഈ മതസരത്തിൽ ബ്രാഡ്മാന്റെ 212 റൺസിന്റെ മികവിലും ലെഗ്-സ്പിന്നറായ ഫ്രാങ്ക് വാർഡിന്റെ ബൗളിംഗ് പ്രകടന മികവിലും മികച്ച വിജയം നേടി.[88] മത്സരങ്ങൾ ടീം വിജയിക്കുന്നുണ്ടെങ്കിലും ടീ അംഗങ്ങൾ അവരുടെ മികവുകൾ കൂടുതൽ മെച്ചപ്പെടുത്തണം എന്ന് ബ്രാഡ്മാൻ അവരോട് ആവുശ്യപ്പെട്ടു.[87] ഒക്ടോബർ 28 ന്‌ ആണ്‌ ബ്രാഡ്മാന്റെ ആദ്യ കുട്ടി ജനിച്ചത്, എന്നാൽ പിറ്റേ ദിവസം തന്നെ കുഞ്ഞ് മരിച്ചു പോയി. ക്രിക്കറ്റിൽ നിന്ന് രണ്ടാഴ്ച വിട്ടു നിന്ന ബ്രാഡ്മാൻ തിരിച്ച് വന്നത് വിക്ടോറിയയുമായുള്ള മത്സരത്തിലാണ്‌, ആഷസിന്‌ തൊട്ടു മുൻപുള്ള ഈ കളിയിൽ 192 റൺസായിരുന്നു ബ്രാഡ്മാൻ നേടിയത്.

ബ്രാഡ്മാനും ഇംഗ്ലണ്ട് നായകനായ ഗുബി അല്ലനും 1936-37ലെ ആഷസിന്റെ ആദ്യ മത്സരത്തിൽ ടോസ്സ് ചെയ്യുന്നു. അഞ്ച് മത്സരങ്ങളുടെ ഈ പരമ്പര വീക്ഷിച്ചത് 950,000 പേരായിരുന്നു, ഇതിൽ മെൽബണിൽ നടന്ന മുന്നാം ടെസ്റ്റിൽ മാത്രം 350,534 കാണികളുണ്ടായിരുന്നു, ഇത് ഒരു റിക്കോഡാണ്‌.

മുമ്പ് ടെസ്റ്റ് കളിച്ച ടീമിൽ അഞ്ച് മാറ്റങ്ങളുമായാണ്‌ സെലക്ടർമാർ പുതിയ ടീമിനെ പ്രഖ്യാപിച്ചത്. ഈ മാറ്റത്തിൽ ഓസ്ട്രേലിയയുടെ മികച്ച ബൗളറായിരുന്ന ക്ലാരി ഗ്രിമ്മെറ്റിനു പകരം വാർഡിനെ ടീമിലുൾപ്പെടുത്തി, പുതിയ ടീമിലെ മറ്റു നാലു പേർ പുതുമുഖങ്ങളായിരുന്നു. ഗ്രിമ്മെറ്റിനെ തഴഞ്ഞ ബ്രാദ്മാന്റെ നടപടി നിരവധി അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണമായി, ആഭ്യന്തര ക്രിക്കറ്റിലും മറ്റും മികച്ച നിലവാരത്തിൽ കളിക്കുന്ന ഗ്രിമ്മെറ്റിനെ തഴഞ്ഞത് അദ്ദേഹത്തിന്റെ ടെസ്റ്റ് ജീവിതം ഇല്ലാതാക്കണം എന്ന ബ്രാഡ്മാന്റെ ഹീനമായ രാഷ്ട്രീയ ആശയമാണ്‌ എന്ന് ചർച്ചയുണ്ടായി.[89]

ആദ്യ രണ്ട് മത്സരങ്ങളിലും ഓസ്ട്രേലിയ തുടർച്ചയായി പരാജയപ്പെട്ടു,[90] കഴിഞ്ഞ നാല്‌ ഇന്നിംഗ്സിൽ രണ്ട് തവണയും ബ്രാഡ്മാൻ പൂജ്യനായാണ്‌ പുറത്തായത്, നായക സ്ഥാനം അദ്ദേഹത്തിന്റെ ഫീമിനെ ബാധിക്കുന്നതായ് ഒരു തോന്നൽ ഉണ്ടാക്കാൻ ഇത് കാരണമായി.[66] മെൽബണിലെ മൂന്നാം ടെസ്റ്റിനുള്ള ടീമിൽ സെലക്ടമാർ വീണ്ടും നാല്‌ മറ്റങ്ങൾ വരുത്തി.

1937 ലെ പുതുവത്സര ദിനത്തിൽ ടോസ്സ് നേടിയ ബ്രാഡ്മാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു എന്നാൽ ഇത്തവണയും ബാറ്റിംഗിൽ ശോഭിക്കാൻ ബ്രാഡ്മാനായില്ല ഒന്നാം ഇന്നിംഗ്സിൽ വെറും 13 റൺസ് മാത്രമാണ്‌ നേടിയത്. ബാറ്റിംഗിന്‌ അനൊകൂലമായ പിച്ച് കാര്യമായി മുതലെടുക്കാൻ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞില്ല, ആദ്യ ദിനം കളി അവസാനിക്കുമ്പോൽ ആതിഥേയരുടെ സ്കോർ 6/181 ആയിരുന്നു. എന്നാൽ രണ്ടാം ദിനം പെയ്ത മഴ കളിയുടെ ഗതിയേ നാടകീയമായി മാറ്റി മറിച്ചു. പിച്ച് ഉണങ്ങുന്നതിനു മുന്നേ തന്നെ ബ്രാഡ്മാൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു ഇംഗ്ലണ്ടിനെ ബാറ്റിംഗിൻ ക്ഷണിച്ചു(ഇന്നത്തെ പോലെ മഴ പെയ്യുമ്പോൾ പിച്ച് മൂടുന്ന സമ്പ്രദായം മുൻപ് ഇല്ലായിരുന്നു). 124 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ രണ്ടാമതും ബാറ്റിംഗിന്‌ ക്ഷണിച്ചു. ഇത്തവണ ബ്രാഡ്മാൻ പിച്ചിന്റെ സ്വഭാവം മുതലാക്കി തന്ത്രങ്ങൾ അപ്പാടെ മാറ്റി, മികച്ച ബാറ്റ്സ്മാന്മാരെ പിച്ച് ശരിയാകുന്നതു വരെ മാറ്റി നിർത്തി. ബാറ്റിംഗ് ക്രമം മുഴുവനായും മാറ്റിയ ബ്രാഡ്മാൻ ഏഴാമതായാണ്‌ ഇറങ്ങിയത്. മൂന്ന് ദിവസത്തോളം നീണ്ട ഇന്നിംഗ്സിൽ പനി ബാധിതനായ ബ്രാഡ്മാൻ 375 പന്തിൽ നിന്നായി 270 റൺസാണ്‌ നേടിയത്, ജാക്ക് ഫിങ്ലെടണുമായി ചേർന്ന് നേടിയ 346 റൺസെന്ന് റിക്കോഡ് കൂട്ട് കെട്ടും[91] പിറന്നത് ഈ മത്സരത്തിലാണ്‌, മത്സരത്തിൽ ഓസ്ട്രേലിയ വിജയിക്കുകയും ചെയ്തു. ക്രിക്കറ്റിലെ എക്കാലത്തേയും മഹത്തായ ഇന്നിംഗ്സായാണ് വിസ്ഡന്റെ 2001ൽ പുറത്തിറങ്ങിയ അൽമനാക്കിൽ ബ്രാഡ്മാന്റെ ഈ ഇന്നിം‌ഗ്‌സിനെ വിശേഷിപ്പിച്ചത്.[92]

ഓവലിൽ നടന്ന അടുത്ത ടെസ്റ്റിലും മികച്ച ഒരു ഇന്നിംഗ്സാണ്‌ ബ്രാഡ്മാൻ കളിച്ചത്, ക്ഷമാപൂർവ്വം ബാറ്റു ചെയ്ത ബ്രാഡ്മാൻ 395 പന്തുകളിൽ നിന്നായി 212 റൺസ് ബ്രാഡ്മാൻ നേടി. ഇടം കയ്യൻ സ്പിന്നറായ സ്മിത്ത് ഫ്ലീറ്റ് വുഡിന്റെ മികച്ച ബൗളിംഗിന്റെ[93] സഹായം കൂടി ആയപ്പോൾ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയ വിജയിച്ചു. പരമ്പരയുടെ വിധി നിർണ്ണയിക്കുന്ന അവസാന മത്സരത്തിൽ ആക്രമനോത്സുകതയോടെ ബാറ്റ് ചെയ്ത ബ്രാഡ്മാൻ 191 പന്തുകളിൽ നിന്നായി 169 റൺസ് നേടി, ഒന്നാം ഇന്നിംഗ്സിൽ 604 റൺസ് നേടിയ ഓസ്ട്രേലിയ ഇന്നിംഗ്സ് വിജയത്തോടേ കളി ജയിക്കുകയും ആഷസ് നില നിർത്തുകയും ചെയ്തു.[94] ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ടത്തിനു ശേഷം പരമ്പര നേടുന്ന ടീം ടെസ്റ്റ് ചരിത്രത്തിൽ ഓസ്ട്രേലിയ മാത്രമേ ഉള്ളു, 1997ലും ഇങ്ങനെ അവർ പരമ്പര വിജയിക്കുയുണ്ടായി.[95]

ഒരു യുഗത്തിന്റെ അന്ത്യം[തിരുത്തുക]

ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും സ്ഥിരതയാർന്ന പ്രകടനം ബ്രാഡ്മാൻ കാഴ്ച വയ്ക്കുന്നത് 1938ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ്‌.[96] മികച്ച ബാറ്റിംഗ് ലൈനപ്പുള്ള ഇംഗ്ലീഷ് ടീമിനെതെരെ ബൗളിംഗിൽ ഓസ്ട്രേലിയ അമിതമായി ആശ്രയിച്ചത ബൗളറായ ഒ'റെയ്‌ലിയെ ആയിരുന്നു, അതിനാൽ കൂടുതൽ റൺസ് സ്കോർ ചെയ്യുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായി വന്നു.[96] മേൽനോട്ടക്കാരൻ ഗ്രിമ്മെറ്റ് ആയിരുന്നെങ്കിലും ടീം രൂപീകരണം നടത്തിയത് ജാക് ഫിങ്ലെട്ടൺ ആയിരുന്നു, അതിനാൽ ടീമിൽ കുറച്ച് ബ്രാഡ്മാൻ വിരുദ്ധർ ഉൾപ്പെട്ടിരുന്നു.[8] പര്യടനത്തിൽ ആകെ കളിച്ച 26 ഇന്നിംഗ്സുകളിൽ നിന്നായി 13 ശതകങ്ങളാണ്‌ ബ്രാഡ്‌മാൻ നേടിയത്(ഇത് പുതിയ ഒരു ഓസ്ട്രേലിയൻ റേക്കോഡായിരുന്നു.), കൂടാതെ അതേ വർഷം മേയ് മാസത്തിനു മുൻപ് ഫസ്റ്റ്-ക്ലാസിൽ 1,000 റൺസും ചേർത്തു, ഈ കടമ്പ രണ്ട് പ്രാവിശ്യം കടന്നിട്ടുള്ള ഏക ക്രിക്കറ്റർ ബ്രാഡ്‌മാനാണ്‌.[97] 115.66 ശരാശരിയോടെ 2,429 റൺസ് നേടിക്കൊണ്ട് ഒരു ഇംഗ്ലീഷ് സീസണിൽ ഇന്നേവരെനേടുന്ന ഏറ്റവും ഉയർന്ന ശരാശാരിക്കുടമയായി ബ്രാഡ്‌മാൻ.[96]

ഉപനായകനായ സ്റ്റാൻ മക്ബെയും(ഇടത്) ബ്രാഡ്‌മാനും പെർത്തിൽ ബാറ്റ് ചെയ്യുന്നതിനായി പോകുന്നു. ഈ മത്സരത്തിൽ ബ്രാഡ്‌മാൻ 102 റൺസ് നേടി.

ആദ്യ ഇന്നിംഗ്സിൽ മികച്ച സ്കോർ പടുത്തുയർത്താൻ ഇംഗ്ലണ്ടിന്‌ സാധിച്ചത് അവരിൽ ഒരു വിജയ പ്രതീക്ഷ ഉയർത്തി, എന്നാൽ ഉപ നായകനായ സ്റ്റാൻ മക്ബെയുടെ 232 റൺസ് നേടിയ ധീരമായ ബാറ്റിംഗ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽ‌പ്പിച്ചു, സ്റ്റാൻ മക്ബെയുടെ ഈ പ്രകടനത്തെ താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച പ്രകടനം എന്നാണ്‌ ബ്രാഡ്‌മാൻ വിലയിരുത്തിയത്. ഫോളോൺ ചെയ്യാൻ ഓസ്ട്രേലിയ നിർബന്ധിതമായെങ്കിലും ബ്രാഡ്മാൻ രണ്ടാം ഇന്നിംഗ്സിൽ ശക്തമായി ചെറുത്തു നിന്നു, അങ്ങനെ സ്റ്റാൻ മക്ബെയുടെ പ്രകടനം വൃഥാവിലായില്ല. രണ്ടാം ഇന്നിംഗ്സിൽ 144 റൺസോടെ ബ്രാഡ്‌മാൻ പുറത്താകാതെ നിന്നു.[98] ഈ ഇന്നിംഗ്സായിരുന്നു ബ്രാഡ്‌മാന്റെ കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ ഇന്നിംഗ്സ്. അടുത്ത ടെസ്റ്റിലും ഏകദേശം ഇതേ പോലെയുള്ള ഒരിന്നിംഗ്സയിരുന്നു ബ്രാഡ്‌മാന്റേത് 102 റൺസ് നേടി പുറത്താകാതെ ഇരുന്ന അദ്ദേഹം ഓസ്ട്രേലിയയെ തോൽ‌വിയിൽ നിന്നും സമനില നേടാൻ സഹായിച്ചു.[99] മാഞ്ചസ്റ്ററിൽ നടക്കാനിരുന്ന മൂന്നാം ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചു.[100]

ഓസ്ട്രേലിയയുടെ അടുത്ത അവസരം ഹെഡിം‌ഗ്ലിയിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരമായിരുന്നു, ഈ ടെസ്റ്റായിരുന്നു ബ്രാഡ്മാൻ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ടെസ്റ്റ് മത്സരം എന്നു വിശേഷിപ്പിക്കുന്നത്.[101] ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 223 റൺസായിരുന്നു നേടിയത്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിൽ വെളിച്ചക്കുറവ് മൂലം മത്സരം പതിവിലും നേരത്തെ നിർത്താൻ അവസരമുണ്ടായിട്ടും ബ്രാഡ്‌മാൻ അതിനു തുനിഞ്ഞില്ല.[102] പക്ഷെ ബ്രാഡ്മാന്റെ കണക്ക് കൂട്ടലുകൾ അത്ര കണ്ട് വിജയിച്ചില്ല, ഓസ്ട്രേലിയ 242 റൺസിനു എല്ലാവരും പുറത്തായി, എന്നാൽ ഈ ഇന്നിംഗ്സിൽ ബ്രാഡ്‌മാൻ 103 റൺസുമായി പുറത്താകാതെ നിന്നു. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിനെ വളരെ നേരത്തെ പുറത്താക്കുന്നതിന്‌ ഓസ്ട്രേലിയയ്ക്കായി. രണ്ടാം ഇന്നിംഗ്സിൽ കളി തീരാൻ സമയമുണ്ടായിട്ടും ജയിക്കാൻ വേണ്ട 107 റൺസ് പിന്തുടർന്ന ഓസ്ട്രേലിയ 4/61-ൽ ബ്രാഡ്‌മാൻ 16 റൺസിനു പുറത്തായപ്പോൾ ആ ദിവസത്തെ കളി മതിയാക്കി. ശക്തമായ കാറ്റ് മൂലം മത്സരം ഉപേക്ഷിക്കേണ്ടി വരുമോ എന്ന ഒരു ആശങ്ക പിറ്റേ ദിവസം ഉണ്ടായിരുന്നു, എന്നാൽ അധികം താമസിയാതെ തന്നെ മോശം കാലാവസ്ഥ നീങ്ങി ഓസ്ട്രേലിയ വിജയിക്കുകയും ചെയ്തു, ഈ വിജയം മൂലം ആഷസ് നിലനിർത്താൻ അവർക്കായി.[102] ബ്രാഡ്‌മാന്റെ ജീവിതത്തിൽ ഇത്രയും മാനസിക സമ്മർദ്ദം അനുഭവപ്പെട്ട മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ല, മാനസിക സമ്മർദ്ദം മൂലം മത്സരത്തിന്റെ അവസാന നിമിഷങ്ങൾ അദ്ദേഹം വീക്ഷിച്ചിരുന്നില്ല. നായക പദവിയേ പറ്റി ഒരിക്കൽ അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി:[101]

ആഷസ് നേടിയ മനഃസുഖം അധിക കാലം നിലനിർത്താൻ ഓസ്ട്രേലിയയ്ക്കായില്ല. ഓവലിൽ നടന്ന ടെസ്റ്റു മത്സരത്തിൽ ഇംഗ്ലണ്ട് അവരുടെ ആദ്യ ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 903 റൺസ് നേടിക്കൊണ്ട് ലോകറിക്കോഡ് ഇട്ടു. ഇംഗ്ലണ്ടിന്റെ ഓപ്പണറായ ലെൻ ഹൂട്ടൺ 364 റൺസ് എടുത്ത് ടെസ്റ്റ് ക്രിക്കറ്റിലെ അക്കാലത്തെ ഏറ്റവും മുന്തിയ വ്യക്തിഗത സ്കോർ നേടി മട്ടൊരു റിക്കോഡിട്ടു.[103][104] ബൌളർമാരുടെ ചുമലിലെ ഭാരം കുറയ്ക്കാനായി ഒടുവിൽ ബ്രാഡ്‌മാനും ബൌൾ ചെയ്യുവാനായി ഇറങ്ങി. മൂന്നാം ഓവറിൽ കൈയ്ക്ക് പരിക്കു പറ്റിയ ബ്രാഡ്മാനു ഗ്രൌണ്ട് വിടേണ്ടി വന്നു.[103] പരിക്കു പറ്റിയ ബ്രാഡ്മാനും പേശി വലിവുകൊണ്ട് ബുദ്ധിമുട്ടിയ ഫിങ്ലെട്ടനും ബാറ്റുചെയ്യുവാൻ കഴിഞ്ഞില്ല,[103][105] ഒടുവിൽ ഓസ്ട്രേലിയ ഇന്നിംഗ്സിനും 579 റൺസിന്റേയും വൻ തോൽ‌വി ഏറ്റു വാങ്ങി, ഇത് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽ‌വിയാണ്.[106] ആരോഗ്യം വീണ്ടെടുക്കാൻ കഴിയാഞ്ഞതിനാൽ പര്യടനത്തിലെ ബാക്കിയുള്ള മത്സർങ്ങൾ കളിയ്ക്കാൻ ബ്രാഡ്മാനായില്ല. പിന്നീട് ടീമിനെ നയിച്ചത് ഉപനായകനായ സ്റ്റാൻ മക്ബെ ആയിരുന്നു. ഈ സമയത്താണ് നായകസ്ഥാനത്തിന്റെ ചുമതല ഇംഗ്ലണ്ട് പര്യടനത്തിനുള്ള തന്റെ സാധ്യതകളെ അട്ടിമറിക്കും എന്ന് മനസ്സിലായത്, എന്നിരുന്നാലും പൊതു സമൂഹത്തിനോട് ഇക്കാര്യം വെളിവാക്കാൻ അപ്പോൾ ബ്രാഡ്മാൻ ഇഷ്ടപ്പെട്ടില്ല.[101]

ക്യാപ്റ്റൻസിയുടെ ഭാരമുണ്ടായിട്ട് കൂടിയും ബ്രാഡ്മാന്റെ ബാറ്റിംഗ് പരമോ​ന്നതമായിരുന്നു. പക്വതയുളള പരിചയസമ്പന്നനായ ബ്രാഡ്മാനെ പിന്നീട് എല്ലാവരും ബ്രൗളിലെ കുട്ടി എന്ന് പേരിന്‌ പകരം ദി ഡോൺ എന്നു വിളിച്ചു തുടങ്ങി.[107] 1938–39 സിസണിൽ ദക്ഷിണാസ്ട്രേലിയയ്ക്കു വേണ്ടി കളിച്ച ബ്രാഡ്മാൻ തുടർച്ചയായ ആറ് ഇന്നിംഗ്സുകളിൽ സെഞ്ച്വറി നേടിക്കൊണ്ട് സി.ബി. ഫ്രൈയുടെ ലോക റിക്കോഡിനൊപ്പം എത്തി.[108] 1938ലെ ഇംഗ്ലണ്ട് പര്യടനത്തിനു മുൻപായി 34 ഇന്നിംഗ്സുകളിൽ(ഓസ്ട്രേലിയയിൽ കളിച്ച പ്രാഥമികമത്സരങ്ങളും ഉൾപ്പെടെ) നിന്നായി 21 ഫസ്റ്റ്-ക്ലാസ് സെഞ്ച്വറികളാണ്‌ ബ്രാഡ്മാൻ നേടിയത്.

അടുത്ത സീസണിൽ വിക്ടോറിയയുടെ പക്ഷത്ത് ചേരുക എന്ന അപക്വമായ ഒരു തീരുമാനം ബ്രാഡ്മാൻ കൈക്കൊണ്ടു. മെൽബൺ ക്രിക്കറ്റ് ക്ലബിന്റെ സെക്രട്ടറി സ്ഥാനത്തേക്ക് ആളെ ആവിശ്യമുണ്ടന്ന് പരസ്യത്തിലൂടെ അറിഞ്ഞ ബ്രാഡ്മാൻ ആ സ്ഥാനത്തിന്‌ താൻ അപേക്ഷിച്ചാൽ കിട്ടുമെന്ന് മനസ്സിലാക്കിയതോടെ അവിടെ അപേക്ഷിക്കുകയും തൊഴിലിൽ പ്രവേശിക്കുകയും ചെയ്തു.[109] മുൻ സെക്രട്ടറിയായിരുന്ന ഹഗ് ട്രം‌പിളിന്റെ മരണത്തെ തുടർന്ന് 1938-ലാണ്‌ ഓസ്ട്രേലിയയിലെ അഭിമാനകരമായ ഈ ജോലിയിൽ ബ്രാഡ്മാൻ പ്രവേശിച്ചത്. ഇതിൽ നിന്നുള്ള വാർഷിക വരുമാനമായ £1,000 ബ്രാഡ്മാന്‌ കൂടുതൽ സാമ്പത്തിക ഭദ്രതയും കളിയോട് നല്ല ബന്ധം പുലർത്താനും സഹായിച്ചു.[110] 1939 ജനുവരി 18ന്‌ ക്ലബ് കമ്മിറ്റി അദ്ധ്യക്ഷന്റെ​ നിർണ്ണായക വോ​ട്ടോടെ ബ്രാഡ്മാന്റെ സ്ഥാനം മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബാറ്റ്സ്മാനായിരുന്ന വെമൊൺ റാൻസ്ഫോർഡിനു നൽകി.[110][111]

ദക്ഷിണാസ്ട്രേലിയയ്ക്കു വേണ്ടി ബ്രാഡ്മാൻ ഏറ്റവും നന്നായി തിളങ്ങിയത് 1939-40 കാലഘട്ടത്തിലാണ്‌: 144.8 ശരാശരിയോടെ 1448 റൺസ് ബ്രാഡ്മാൻ നേടി..[29] ഇതിൽ മൂന്ന് ഇരട്ടശതകങ്ങൾഉം ഉൾപ്പെടും. ഈ കാലഘട്ടത്തിൽ ന്യൂ സൗത്ത് വെയിൽസിനെതിരായി പുറത്താകാതെ 251 നേടിയത്; ഷെഫീൽഡ് ഷീൽഡിലെ തന്റെ ഏറ്റവും മികച്ച മത്സരമായാണ്‌ ബ്രാഡ്മാൻ വിശേഷിപ്പിക്കുന്നത്. ബ്രാഡ്മാൻ മികച്ചഫോമിലായിരുന്ന ഈ സമയം ബിൽ ഓ റെയ്ലിയുമയി സൗഹൃദത്തിലായിരുന്നു.[112] എന്നിരുന്നാലം ഇത് ഒരു യുഗത്തിന്റെ അന്ത്യമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തോടെ ക്രിക്കറ്റ് പരമ്പരകൾ അനിശ്ചിതത്തിലായി, കൂടാതെ ഷെഫീൽഡ് ഷീൽഡ് മത്സരങ്ങൾ റദ്ദ് ചെയ്യുകയും ചെയ്തു.[113]

ക്ലേ​ശിപ്പിച്ച യുദ്ധകാലം[തിരുത്തുക]

ബ്രാഡ്മാന്റെ ബാക് ലിഫ്റ്റ് ഷോട്ട്.

റോയൽ ഓസ്ട്രേലിയൻ എയർ ഫോഴ്സിൽ(RAAF) 1940 ജൂൺ 28ന്‌ ബ്രാഡ്മാൻ ചേർന്നു, വിമാനത്തിലെ ജോലിക്കാരനായായിരുന്നു ആദ്യ തൊഴിൽ.[114] റോയൽ ഓസ്ട്രേലിയൻ എയർ ഫോഴ്സിൽ ഈ സമയം ധാരാളം പുതിയ ആൾക്കാരെ എടുക്കുന്നുണ്ടായിരുന്നു, ഏകദേശം നാല്‌ മാസത്തോളം വായുസേനയിൽ ജോലിനോക്കിയ ബ്രാഡ്മാനെ ഓസ്ട്രേലിയയുടെ ഗവർണർ ജനറലായ ഗൗറി പ്രഭു ബ്രാഡ്മാനെ കരസേനയിലോട്ട് മാറ്റി, ബ്രാഡ്മാനെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ ഒരു ഹിതമായിരുന്നു ഇത്.[8] ക്യാപ്റ്റനു താഴെയുള്ള റാങ്കിൽ അധികാരം ലഭിച്ച ബ്രാഡ്മാനെ വിക്ടോറിയയിലുള്ള ഫ്രാങ്ക്സ്റ്റണിലെ സൈനിക സ്കുളിൽ മണ്ഡലഭാഗപരമായ കായികാഭ്യാസ പരിശീലകരുടെ മേ​ൽവിചാരി​പ്പുകാരനാക്കി.വളരെ അദ്ധ്വാനമുള്ള ഈ തൊഴിൽ ബ്രാഡ്മാന്റെ പഴക്കംചെന്ന പേശീ കുഴപ്പങ്ങൾ വർദ്ധിത വീര്യത്തോടെ തിരിച്ചു കൊണ്ടുവന്നു. പട്ടാളത്തിലെ പതിവ് പരീക്ഷണങ്ങളുടെ ഭാഗമായി നടത്തിയ ആരോഗ്യ പരീക്ഷണത്തിൽ ബ്രാഡ്മാന്റെ കാഴ്ച ശക്തി മോശമാണേന്നു കണ്ടെത്തി.[115]

രോഗാതുരനായതിനെ തുടർന്ന് 1941 ജൂണിൽ ജോലിയിൽ നിന്നും പുറത്തായ ബ്രാഡ്മാൻ ആരോഗ്യ ലബ്ന്ധിക്കായി ധാരാളം മാസങ്ങൾ ചിലവഴിച്ചു. അതികഠിനമായ പേശി വേദന കാരണം തന്നെ ഒന്ന് മുടി ചീകാനോ മുഖം വടിക്കാനൊ അദ്ദേഹത്തിനായില്ല. ഓഹരി വിൽക്കുന്ന തൊഴിൽ 1942-ൽ പുനരാരംഭിച്ചു. ശാരീരിക അസ്വസ്ഥതകൾ മാനസികമായി ധാരാളം പ്രശ്നങ്ങൾ സ്രിസ്ഷ്ടിക്കുമെന്ന് ബ്രാഡ്മാന്റെ ജീവ ചരിത്രത്തിൽ ചാൾസ് വില്ല്യംസ് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഈ ഗ്രന്ഥം വായിച്ച് ബ്രാഡ്മാൻ വില്ല്യംസിനെ എതിർത്ത് ഒന്നും തന്നെ പറഞ്ഞില്ല.[116] ക്രിക്കറ്റ് കളിച്ചിരുന്ന ആരേയും ഈ സമയം അദ്ദേഹത്തിന് ലഭിച്ചില്ല. ആശ്വസിക്കാനായി ഒരു വകയുണ്ടായത് 1945-ൽ മെൽബണിലെ ഏൺ സൗൻഡേഴ്സ് എന്ന ഉഴച്ചിൽക്കാരന്റെ അടുത്ത് എത്തിയപ്പോഴാരുന്നു. വലതു കരത്തിലെ തള്ള വിരലിന്റേയും, ചൂണ്ട് വിരലിന്റേയും തൊട്ടറിവ് ബ്രാഡ്മാന് സ്ഥായിയായി നഷ്ടമായി.[117]

ഹാരി ഹോഡ്ജെറ്റ്സ് എന്ന കൂട്ടു വ്യാപരം വ്യാജതയിലും വിശ്വാസ വഞ്ചനയെത്തുടർന്നും 1945 ജൂണിൽ തകർന്നപ്പോൾ ബ്രാഡ്മാൻ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ പ്പെട്ടു.[118] അഡ്ലെയിഡിലെ ഗ്രെൻഫിൽ തെരുവിലെ ഹോഡ്ജെറ്റ്സ് പഴയ പ്രവൃത്തി സ്ഥലത്തു വച്ച് ഇടപാടുകാരെയെല്ലാം പുനഃസംഘടിപ്പിച്ച് കൊണ്ടുവന്ന് വളരെപ്പെട്ടെന്ന് തന്നെ തകർന്നു പോയ കച്ചവടം നേരെയാക്കാൻ ബ്രാഡ്മാനു കഴിഞ്ഞു. കലഹിച്ചു കഴിഞ്ഞ ഹോഡ്ജെറ്റ്സുകളെ ജയിലിലടച്ചു, ബ്രാഡ്മാന്റെ പേരിന് ഏറ്റവും വലിയ ഒരു മുറിവായി ഈ സംഭവം കച്ചവട സംരംഭകരുടെ ഇടയിൽ വർഷങ്ങളോളം പതിഞ്ഞു കിടന്നു.[119]

ഇങ്ങനെയൊക്കെയാണെങ്കിലും ദക്ഷിണാസ്ട്രേലിയൻ ക്രിക്കറ്റ് സമിതിക്ക് തങ്ങളുടെ പ്രതിനിധിയായി ക്രിക്കറ്റ് ഓസ്ട്രേലിയയിലേക്ക് ബ്രാഡ്മാനെ അയക്കുന്നതിൽ ഒരു പരിഭവവും ഉണ്ടായിരുന്നില്ല. 1930കളിൽ ബ്രാഡ്മാനൊടൊപ്പം കളിച്ച പല കളിക്കാരും ഈ സമയം ബ്രാഡ്മാനൊടൊപ്പം ഉണ്ടായിരുന്നു, കളിയിലെ കാര്യനിർവാഹണത്തിലെ വഴികാട്ടിയായ ഒരു പ്രകാശമായിരുന്നു ബ്രാഡ്‌മാൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ തിരിച്ചെത്തയപ്പോൾ ബ്രാഡ്മാനെ വീണ്ടും ടീം തെരെഞ്ഞെടുപ്പിൽ ഉൾപ്പെടുത്തി, അങ്ങനെ യുദ്ധാനന്തര ക്രിക്കറ്റിന്റെ ആസൂത്രണത്തിലെ പ്രധാനിയായി അദ്ദേഹം.[120]

മഹാനായ ക്രിക്കറ്ററുടെ ഭൂതം[തിരുത്തുക]

ബ്രാഡ്മാനും ബ്രയിൻസും ഗ്രൗണ്ടിനു പുറത്തേക്കു നടക്കുന്നു, ഇരുവരും രണ്ടാം ടെസ്റ്റിൽ 234 റൺസ് വീതം നേടി.[121]

കാര്യനിർ‌വാഹക പണിയും, ബിസിനസ്സ് വിപുലമാക്കുന്നതിനുള്ള ജോലികളും 1945–46 കാലയളവിൽ ബ്രാഡ്മാനെ രോഗാവസ്ഥയിലേക്ക് തള്ളി വിട്ടു.[122] ദക്ഷിണാസ്ത്രേലിയൻ ക്രിക്കറ്റിനെ പ്ര​‍മാണീകരിക്കുന്നതിന്നയി രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ദക്ഷിണാസ്ത്രേലിയയ്ക്ക് വേണ്ടി ബ്രാഡ്മാൻ കളിച്ചു, ഈ ബാറ്റിംഗ് തനിക്കൊരു 'അദ്ധ്വാനമായിരുന്നു' എന്ന് പിന്നീടൊരിക്കൽ പറഞ്ഞിരുന്നു.[123] ഓസ്ട്രേലിയൻ സർ‌വീസ് ടീമിനെതിരെ ബാറ്റ് ചെയ്ത ബ്രാഡ്മാൻ വെറും രണ്ട് മണിക്കൂറിനുള്ളിൽ 112 റൺസായിരുന്നു നേടിയത്, സർ‌വീസിന്റെ കളിക്കാരനായിരുന്ന ഡിക്ക് വൈറ്റിംഗ്ടൺ പിന്നീട് ഇങ്ങനെ എഴുതി ഇന്ന് ഞാൻ മഹാനായ ഒരു ക്രിക്കറ്ററുടെ ഭൂതത്തെ കണ്ടു എന്ന്.[124] ന്യൂസലിന്റെലേക്കുള്ള 1946ലെ പര്യടനത്തിൽ നിന്നും ബ്രാഡ്മാൻ സ്വയം പിൻ‌വാങ്ങി. ഇംഗ്ലീഷ് ടീം ആഷസ് പര്യടനത്തിനായി ഓസ്ട്രേളിയയിലേക്ക് വരുമ്പോൾ ഓസ്ട്രേലിയയെ നയിക്കാൻ ബ്രാഡ്മാൻ തയ്യാറകുമോ എന്ന കാര്യത്തിൽ ആരാധകരും മാധ്യമങ്ങളിൽ വളരെ ഉത്കണ്ഠാകുലരായിരുന്നു.[125] പക്ഷെ ക്രിക്കറ്റ് മത്സരങ്ങൾ ഉടനെ കളിക്കരുതെന്നായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം.[126] എന്നാൽ ഭാര്യയുടെ പ്രചോദനം ഉൾകൊണ്ട ബ്രാഡ്മാൻ ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുള്ള തയാറെടുപ്പാരംഭിച്ചു.[127] രണ്ട് സെഞ്ച്വറി നേട്ടങ്ങൾക്ക് ശേഷം ഗാബയിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ കളിക്കാൻ ബ്രാഡ്മാൻ തയ്യാറായി.

പരമ്പരയുടെ ആദ്യദിനങ്ങളിൽ തന്നെ എതിർപ്പുകൾ പലതും മറനീക്കി പുറത്തുവന്നു. ബ്രാഡ്മാൻ 28 റൺസിൽ നിൽക്കുമ്പോൾ അടിച്ച പന്ത് ഗള്ളിയിലെ ഫീൽഡറായ ജാക് ഇകിൻ ക്യാച്ചെടുത്തു, എന്നാൽ ഈ അപ്പിൽ പന്ത് കുത്തിയതിനു ശേഷമാണ്‌ പിടീച്ചത് എന്ന കാരണം പറഞ്ഞു അമ്പയർ നിരസിച്ചു.[128] ഔട്ടാണെന്ന് ഉറപ്പായിട്ടും ബ്രാഡ്‌മാൻ സ്വയം പുറത്ത് പോകാഞ്ഞതിന്‌ ആ ഓവറിന്റെ അവസാനം ഇംഗ്ലീഷ് നായകനായ വാല്ലി ഹാമ്മണ്ട് ബ്രാഡ്മാനോട് കയർത്തു; അതിനു ശേഷം ആ പരമ്പരയിൽ കളിമര്യാദകൾ എല്ലാം തന്നെ ലംഘിക്കപ്പെട്ടു എന്ന് മത്സരങ്ങളെ പറ്റി വില്ലിംഗ്‌ടൺ അഭിപ്രായപ്പെട്ടു.[129] ആദ്യ ടെസ്റ്റിൽ 187 റൺസും സിഡ്നിയിൽ നടന്ന രണ്ടാം ടെസ്റ്റിൽ 234 റൺസും ബ്രാഡ്മാൻ നേടി. ഈ രണ്ടു മത്സരങ്ങളിലും ഓസ്ട്രേലിയ ഇന്നിംഗ്സ് വിജയം നേടി. ബ്രിസ്ബെയിനിൽ നടന്ന് പോലുള്ള പ്രശ്നങ്ങൾ ഇനിയും ഉണ്ടാകാം എന്നും ആരോഗ്യം മോശമാലതിനാലും കളിക്കളത്തിൽ നിന്നും രാജിവയ്ക്കാൻ ബ്രാഡ്മാനോട് ജാക്ക് ഫിം‌ഗൽടൺ അഭിപ്രായപ്പെട്ടു.[130] പരമ്പരയുടെ ബാക്കി മത്സരങ്ങളിൽ ശതകങ്ങൾ നേടാൻ കഴിഞ്ഞില്ലെങ്കിലും ആറ് ഇന്നിംഗ്സ്കളിൽ നിന്നായി 3 അർദ്ധ ശതകങ്ങൾ നേടാൻ ബ്രാഡ്മാനായി; എന്നിരുന്നാലും ഓസ്ട്രേലിയ സുന്ദരമായി പരമ്പര 3-0നു സ്വന്തമാക്കി. 97.14 ശരാശരിയോടെ പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് ബ്രാഡ്‌മാനായിരുന്നു. ഏകദേശം 850,000 ആളുകൾ ഈ ടെസ്റ്റ് മത്സരങ്ങൾ വീക്ഷിച്ചു, ഇത് യുദ്ധാനന്തരം ജനങ്ങൾക്കിടയിൽ ഒരു ഉത്സാഹം കൊണ്ടുവരാൻ സഹായിച്ചു.[131]

സെഞ്ച്വറികളിൽ സെഞ്ച്വറിയും അപരാജിതരും[തിരുത്തുക]

പ്രമാണം:Bsb48052.jpg
1948ലെ ഇംഗ്ലണ്ട് പര്യടനത്തിലെ അപരാജിതർ, ഇടതു നിന്നും മൂന്നാമതായി തൊപ്പിയും പിടിച്ചു നിൽക്കുന്നതാണ്‌ ബ്രാഡ്മാൻ.

ഇന്ത്യയുടെ ആദ്യ ഓസ്ട്രേലിയൻ പര്യടനം 1947-48 കാലഘട്ടത്തിലായിരുന്നു. ഓസ്ട്രേലിയൻ ഇലവനു വേണ്ടി സിഡ്നിയിൽ നവംബർ 15നു കളിച്ച മത്സരത്തിൽ ഇന്ത്യക്കെതിരെ 172 റൺസ് നേടിക്കൊണ്ട് ഫസ്റ്റ്-ക്ലാസിലെ നൂറാം ശതകം ബ്രാഡ്മാൻ പൂർത്തിയാക്കി.[132] ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലീഷ്കാരനല്ലാത്ത ക്രിക്കറ്ററാണ്‌ ബ്രാഡ്മാൻ, ഈ കടമ്പ കടന്നിട്ടുള്ള ഏക ഓസ്ട്രേലിയൻ ക്രിക്കറ്ററും ബ്രാഡ്മാനാണ്‌..[133] 178.75 എന്ന ശരാശരിയോടെ അഞ്ച് ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 715 റൺസാണ്‌ ബ്രാഡ്മാൻ നേടിയത്. അഡ്ലെയിഡിൽ നടന്ന മത്സരത്തിലായിരുന്നു ബ്രാഡ്മാൻ ഏറ്റവുമൊടുവിലായി ഇരട്ട ശതകം നേടിയത്, മെൽബണിൽ നടന്ന ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സുകളിലും ബ്രാഡ്മാൻ സെഞ്ച്വറി നേടി.[134] അഞ്ചാം ടെസ്റ്റിന്റെ തലേന്ന് ഇത് ഓസ്ട്രേലിയയിലെ തന്റെ അവസാന ടെസ്റ്റ് മത്സരമായിരിക്കും എന്നും ഇംഗ്ലണ്ട് പര്യടനം വിടപറയൽ മത്സരമായിരിക്കും എന്നും ബ്രാഡ്മാൻ പ്രഖ്യാപിച്ചു.[135]

ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ടീമുകളിൽ ഒന്നിനു വേണ്ടി ഓസ്ട്രേലിയ ഒന്നാകെ ഒത്തുകൂടി.[136] പരമ്പരയിൽ ഒന്നിൽ പോലും തോൽക്കാതെ മുന്നേറണം എന്നായിരുന്നു ബ്രാഡ്മാന്റെ ആഗ്രഹം,[52] പക്ഷെ ആ കടമ്പ അതിനു മുൻപോ അതിനു ശേഷമോ നേടാൻ സാധിച്ചിട്ടില്ല.[137] ബ്രാഡ്മാന്റെ കളിയെ നേരിട്ട് വിശകലനം ചെയ്യാൻ കിട്ടുന്ന അവസാന അവസരം ഉപയോഗപ്പെടുത്താൻ വേണ്ടി ഇംഗ്ലീഷ് ക്രിക്കറ്റ് നിരൂപകർ തയ്യാറെടുത്തു. ആർ. സി. രോബർട്സൺ-സ്ലാസ്ഗൊവുന്‌ ബ്രാഡ്മാനെ പറ്റിയുള്ള വീക്ഷണം ഇങ്ങനെ:[29]

ചോർന്നു പോകുന്ന തന്റെ ശക്തി കൂട്ടാക്കതെ കളിച്ച ബ്രാഡ്മാൻ പര്യടനത്തിൽ നിന്നും മൊത്തം 11 ശതകങ്ങൾ നേടി, 89.92 എന്ന ശരാശരിയോടെ മൊത്തം 2,428 റൺസ് സ്വന്തം പേരിൽ ബ്രാഡ്മാൻ ചേർത്തു.[29] ഈ പര്യടനത്തിലെ ബ്രാഡ്മാന്റെ ഉയർന്ന സ്കോർ എസെക്സിനെതിരെ നേടിയ 187 റൺസാണ്‌, ഈ കളിയിൽ ഒരു ദിവസം കൊണ്ട് 721 റൺസ് നേടി ഓസ്ട്രേലിയ ലോക റിക്കോഡിട്ടു. ടെസ്റ്റ് മത്സരങ്ങളിൽ നോട്ടിംഹാമിൽ നടന്ന മത്സരത്തിൽ ശതകം നേടി, ലീഡ്സിൽ നടന്ന നാലാം ടെസ്റ്റ് മത്സരം രണ്ടാം ലോകമഹായുദ്ധത്തിന്‌ മുൻമ്പുള്ള ബ്രാഡ്മാന്റെ കളിയെ ഓർമ്മപ്പെടുത്തി. കളിയുടെ അവസാന നാളിൽ രാവിലെ ഇംഗ്ലണ്ട് അവരുടെ ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. സ്വതെ മോശമായ പിച്ചിൽ കളി അവസാനിക്കൻ 345 മിനിടുകൾ മാത്രമുള്ളപ്പോൾ ഇംഗ്ലണ്ട് ഓസ്ട്രേലിയയ്ക്ക് നൽകിയ വിജയ ലക്ഷ്യം 404 റൺസെന്ന ലോകറേക്കോഡായിരുന്നു. ആർതർ മോറിസ്സുമായി(182) ചേർന്നുള്ള കൂട്ട് കെട്ടിൽ ബ്രാഡ്മാൻ കളി തീരാൻ 15 മിനിട്ടുകൾ ശേഷിക്കേ ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചു. ഈ ഇന്നിംഗ്സിൽ പുറത്താകാതെ 173 റൺസാണ്‌ ബ്രാഡ്മാൻ നേടിയത്. പത്ര പ്രവർത്തകനായ റേ റോബിൻസൺ ഈ വിജയത്തെ പറ്റി പറഞ്ഞതിങ്ങനെ: എക്കാലത്തെയും ശ്രേഷ്ഠമായ വിജയം, കാഴ്ചയിൽ പോലും സാധ്യത കൽ‌പ്പിക്കാത്ത വിജയം പിടിച്ചടക്കി.[138]

ഓവലിൽ നടന്ന അഞ്ചാമത്തേയും അവസാനത്തേതുമായ ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിൽ ബ്രാഡ്മാൻ ബാറ്റു ചെയ്യാനായി ഇറങ്ങിയപ്പോൾ ഇരിപ്പിടത്തിൽ നിന്ന് എണീറ്റ് ഹർഷാരവത്തോടേയാണ്‌ കാണികൾ ഗ്രൗണ്ടിലേക്ക് അദ്ദേഹത്തെ വരവേറ്റത്, അദ്ദേഹം ഗ്രൗണ്ടിൽ എത്തിയപ്പോൾ എതിർടീമംങ്ങൾ മൂന്ന് തവണ ഹർഷാരവം മുഴക്കി. ആ സമയം ബ്രാഡ്മാന്റെ ടെസ്റ്റിലെ ശരാശരി 101.39 ആയിരുന്നു. എറിക് ഹോളിസ് എന്ന സ്പിന്നറുടെ രണ്ടാം പന്ത്)ഇത് ഒരു ഗൂഗ്ലി ആയിരുന്നു) പ്രതിരോധിക്കാൻ പന്ത് ബ്രാഡ്മാനെ കബളിപ്പിച്ചു കൊണ്ട് വിക്കറ്റിൽ കയറി, അങ്ങനെ റൺസൊന്നും എടുക്കുന്നതിനു മുൻപ് തന്നെ പവലിയനിൽ കയറേണ്ടി വന്നു. ഇംഗ്ലന്റിണ്ടിന്റെ ഒന്നും രണ്ടും ഇന്നിംഗ്സുകൾ പെട്ടെന്ന് തന്നെ അവസാനിച്ചതുകൊണ്ട് ബ്രാഡ്മാന്‌ രണ്ടാമതു ബാറ്റു ചെയ്യാനുള്ള അവസരവും നഷ്ടപ്പെട്ടു. കളി അവസാനിക്കുമ്പോൾ ബ്രാഡ്മാന്റെ ശരാശരി 99.94; അവസാന ഇന്നിംഗ്സിൽ ഒരു നാലു റൺസ് കൂടി കൂട്ടി ചേർത്തിരുന്നെങ്കിൽ ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ശരാശരി 100 ആകുമായിരുന്നു. കണിൽ വന്ന കണ്ണുനീർ മൂലമാണ്‌ ബ്രാഡ്മാന്‌ പുറത്തായതെന്ന് ഒരു കഥ വളരെക്കാലങ്ങൾ പ്രചരിച്ചിരുന്നു, എന്നാൽ പിന്നീട് ഈ വാദത്തെ ബ്രാഡ്മാൻ തന്നെ എതിർത്തു.[66]

അജയ്യരായി തന്നെ ഓസ്ട്രേലിയ ആഷസ് 4-0നു നേടി, അങ്ങനെ അപരാജിതർ എന്ന പേരും കൂടെ കിട്ടി.[139] കാലത്തിനനുസരിച്ച് പെരുമ ചുരുങ്ങതിനു പകരം ബ്രാഡ്മാൻ എന്ന ഇതിഹാസം വളരുകയായിരുന്നു, ഇതു 1948ലെ ടീമിന്റെ കീർത്തി കൂടി കൂട്ടാനും സഹായിച്ചു. ബ്രാഡ്മാനെ സംബന്ധിച്ചിടത്തോളം വളരെ ആത്മസംതൃപ്തി നൽകിയ ഒരു പരമ്പരയായിരുന്നു 1948 ലെ ഇംഗ്ലണ്ട് പര്യടനം, 1930ലെ പര്യടനവുമായി ഇതിനു വലിയ ഭിന്നതകളില്ല എന്നണ്‌ ബ്രാഡ്മാൻ അഭിപ്രായപ്പെട്ടത്. ഒരിക്കൽ ബ്രാഡ്മാൻ ഇങ്ങനെയെഴുതി:[140]

ബ്രാഡ്മാൻ ക്രിക്കറ്റിൽ നിന്നും ഔദ്യോഗികമായി വിരമിച്ചപ്പോൾ, ആർ. സി. റോബർട്സൺ-ഗ്ലഗോവ് ഇംഗ്ലണ്ടിന്റെ പ്രതികരണത്തെ പറ്റി ഇങ്ങനെയെഴുതി ...ഒരു അമാനുഷികൻ ഞങ്ങളെ വിട്ടൊഴിഞ്ഞു. ഹാനിബാളിന്റെ മരണ വാർത്തയറിഞ്ഞ പുരാതന ഇറ്റലിയുടെ അതേ വികാരമാണ്‌ ഇപ്പോൾ ഇംഗ്ലീഷ്കാർക്ക്."[29]

ക്രിക്കറ്റിനു ശേഷം[തിരുത്തുക]

ഓസ്ട്രേലിയയിലേക്ക് മടങ്ങി വന്നതിനു ശേഷം ബ്രാഡ്‌മാൻ, അദ്ദേഹത്തിന്റെ തന്നെ ബഹുമാനാർത്ഥം സംഘടിപ്പിക്കപ്പെട്ട ടെസ്റ്റിമോണിയൽ മാച്ചിൽ പങ്കെടുത്തു. ഈ കളിയിൽ, തന്റെ 117-ആമത്തേതും അവസാനത്തേതുമഅയ സെഞ്ച്വറി അദ്ദേഹം നേടി. ധാരാളം പ്രശംസകൾ ലഭിച്ച ഈ ഇന്നിംഗ്‌സിന് സമ്മാനമായി £9,342 ലഭിച്ചു.[141] 1949 ലെ പുതുവർഷത്തിൽ കായികലോകത്തിനു നൽകിയ സംഭാവന മാനിച്ച് ബ്രിട്ടീഷ് രാജാവ്, നൈറ്റ് ബാച്ചിലർ പദവി നൽകി ബ്രാഡ്മാനെ ആദരിച്ചു.[142] നൈറ്റ് പദവി (സർ) കിട്ടുന്ന ഏക ഓസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരനാണ്‌ ബ്രാഡ്മാൻ.[143] അടുത്ത വർഷം ഫെയർ‌വെൽ ടു ക്രിക്കറ്റ് എന്ന പേരിൽ ബ്രാഡ്‌മാൻ ഒരു ഓർമ്മക്കുറി​പ്പെഴുതി.[144] 1953ലും 1956ലും ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഓസ്ട്രേലിയൻ ടീമിനൊപ്പം യാത്ര ചെയ്ത് വിവരണം എഴുതാൻ ഡേയിലി മെയിലിൽ നിന്നു കിട്ടിയ നിർദ്ദേശം ബ്രാഡ്‌മാൻ സ്വീകരിച്ചു. ദ ആർട്ട് ഓഫ് ക്രിക്കറ്റ് എന്ന ബ്രാഡ്‌മാന്റെ അവസാന ഗ്രന്ഥം 1958ൽ പ്രസിദ്ധീകരിച്ചു, ശിക്ഷണവിഷയകമായ ഒരു പുസ്തകമാണിത്.[8]

ഓഹരിക്ര​‍യവിക്ര​‍യം നടത്തുന്ന ദല്ലാള്ളു ജോലി 1954 ജൂണിൽ ബ്രാഡ്‌മാൻ ഉപേക്ഷിച്ചു, സുസ്ഥിരതയുളള ഒരു വരുമാനത്തിനായി പൊതു ഗണത്തിലുള്ള 16 കമ്പനികളുടെ ബോർ‌ഡ് മെമ്പർ പദവി നേടി.[145] ആർഗോ ഇന്വസ്റ്റ്മെന്റ്സ് എന്ന സംഘടനയുടെ​ അംഗീകാരം നേ​ടാൻ കഴിഞ്ഞ ബ്രാഡ്‌മാൻ ദീർഘ കാലം അവിടെ ചെയർമാനായി സേവനമനുഷ്ഠിച്ചു. ചാൾസ് വില്ല്യംസ് ബ്രാഡ്മാനെ പറ്റി പറഞ്ഞതിങ്ങനെയാണ്‌,[146] "

ഓട്ടനവധി ക്രിക്കറ്റ് ഗ്രണ്ടുകളിൽ ബ്രാഡ്മാനെ ആദരിച്ചിട്ടുണ്ട്, ഇതിൽ എടുത്ത് പറയണ്ടത് ലോഡ്സാണ്‌. 2005ൽ ഷെയിൻ വോണിന്റെ ചിത്രം തൂക്കുന്നതിനു മുൻപ് വരെ ഈ രീതിയിൽ ആദരിക്കപ്പെട്ടിട്ടുള്ള മൂന്ന് ഓസ്ട്രേലിയൻ കളിക്കാരിൽ ഒരാളായിരുന്നു ബ്രാഡ്‌മാൻ.[147][148][149] ബ്രാഡ്‌മാന്റെ പേരിലുള്ള ഒരു സ്റ്റാൻഡ് സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ 1974 ജനുവരിയിൽ ബ്രാഡ്‌മാൻ ഉദ്ഘാടനം ചെ​യ്തു;[150] അഡ്‌ലെയിഡിലും ബ്രാഡ്‌മാന്റെ പേരിലുള്ള ഒരു സ്റ്റാൻഡ് 1990ൽ തുറന്നു.[[151] 1974ന്റെ അവസാനം ലോഡ്‌സിൽ നടന്ന മധുപാലകരുടെ പരിപാടിയിൽ ഹൃദയ സംബന്ധമായ അസുഖങ്ങളെ അവഗണിച്ച് ബ്രാഡ്‌മാൻ പങ്കെടുത്തു,[152] ഇതിനെത്തുടർന്ന് പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിന്‌ അദ്ദേഹം നിയന്ത്രണം ഏർപ്പെടുത്തി. ബ്രാഡ്‌മാനോടുള്ള ആദര സൂചകമായി[153] ബ്രൗളിൽ പുതുതായി ആരംഭിച്ച ക്രിക്കറ്റ് ഗ്രൗണ്ട് കാണാൻ പത്നീ സമേതനായി 1976ൽ ബ്രാഡ്‌മാൻ ബ്രൗളിൽ തിരിച്ചെത്തി. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ ടെസ്റ്റു മത്സരത്തിന്റെ ശതവാർഷിക ദിനത്തിന്റെ ഭാഗമായി 1977ൽ നടത്തിയ പരിപാടിയിലെ മുഖ്യ പ്രഭാഷകൻ ബ്രാഡ്‌മാനായിരുന്നു.[154]

ക്രിക്കറ്റിന്‌ ബ്രാഡ്‌മാൻ നൽ‌കിയ സം‌ഭാവനകളെ മാനിച്ച് 1979 ജൂൺ 16ന്‌ ഓസ്ട്രേലിയൻ സർക്കാർ രാജ്യത്തെ ആ സമയത്തെ രണ്ടാമത്തെ സമ്മുന്നത ആഭ്യന്തര ബഹുമതി നൽ‌കി ആദരിച്ചു.[155] ആളുകളിൽ നിന്നും ഒഴിഞ്ഞു ജീവിക്കൻ 1980-ൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിൽ നിന്നും ബ്രാഡ്‌മാൻ വിരമിച്ചു.

ഭരണസംബന്ധമായ ഔദ്യോഗികജീവിതം[തിരുത്തുക]

ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിൽ 1945 മുതൽ 1980 വരെ ദക്ഷിണ ഓസ്ട്രേലിയയിൽ നിന്നുള്ള ഒരു പ്രതിനിധിയായിരുന്നു ബ്രാഡ്മാൻ, 1935 മുതൽ 1986 വരെ ദക്ഷിണാസ്ട്രേലിയൻ ക്രിക്കറ്റ് ബോർ‌ഡിലെ കാര്യാലോചന സഭയിലെ ഒരംഗം കൂടിയായിരുന്നു. തന്റെ നീണ്ട് അൻപത് വർഷ ഔദ്യോഗിക ജീവിതത്തിൽ ഏകദേശം 1,713 പ്രാവിശ്യം ദക്ഷിണാസ്ട്രേലിയൻ ക്രിക്കറ്റ് ബോർ‌ഡിന്റെ മീറ്റിംഗുകളിൽ ബ്രാഡ്മാൻ പങ്കെടുത്തിട്ടുണ്ടായിരുന്നു. 1950 കളിലെ ആദ്യ രണ്ട് വർഷം ഒഴിച്ച് 1936 മുതൽ 1971 വരെ ടെസ്റ്റ് ടീമിന്റെ സെലക്ടർമാരിൽ ഒരാളായും സേവനമനുഷ്ഠിക്കാൻ അദ്ദേഹത്തിനായി.[156]

1950കളിൽ ക്രിക്കറ്റിലെ കളിക്കാരെല്ലാം പ്രതിരോധത്തിലൂന്നിയുള്ള കളിക്കായിരുന്നു പ്രാധാന്യം നൽകിയത്. ഒരു സെലക്ടർ എന്ന നിലയിൽ ആക്രമണോത്സുക, നിഷ്കർഷമുള്ള ക്രിക്കറ്റിനോടായിരുന്നു ബ്രാഡ്മാന്റെ ചായ്‌വ്. ചാരുതയുള്ളതും[157] വിജയം തീക്ഷണതയുള്ള[158] ഒരു കളി സംഘം ഉണ്ടാക്കാനായി ഓസ്ട്രേലിയൻ നായകനായ റിച്ചി ബെനാഡും ബ്രാഡ്മാനും ചേർന്ന് സംഖ്യത്തിലേർപ്പെട്ടു. 1960-63 വരെയും 1969-72 വരെയും ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാൻ സ്ഥാനം ബ്രാഡ്മാൻ അലങ്കരിച്ചിട്ടുണ്ട്.[159] ആദ്യ കാലങ്ങളിൽ ബ്രാഡ്മാൻ മുഖ്യമായും നേരിട്ടത് അക്കാലത്ത് ബൌളിംഗിലുള്ള നിയമ വിരുദ്ധമായ ശൈലികളിലുള്ള ആധിക്യം ഒഴിവാക്കാനായിരുന്നു. എനിക്കറിയാവുന്നതിൽ വച്ച് ക്രിക്കറ്റിലെ ഏറ്റവും സങ്കീർണ്ണമായ പ്രശ്നമാണിത്, എന്തെന്നാൽ ഇതിലെ കാര്യമല്ല മറിച്ച് അഭിപ്രായം.[8] ബ്രാഡ്മാൻ തിരി കൊളുത്തിയ രണ്ടാമത്തെ വിവാദം 1971-72 കാലത്ത് ദക്ഷിണാഫ്രിക്കയിളെക്കുള്ള ഓസ്ട്രേലിയൻ ടീമിന്റെ പര്യടനത്തെ ചൊല്ലിയാരുന്നു. ബ്രാഡ്മാന്റെ നിർദ്ദേശപ്രകാരം ഓസ്ട്രേലിയ ഈ പര്യടനത്തിൽ നിന്നും ഒഴിവായി.[160]

1970കളുടെ അന്ത്യത്തിൽ, ലോക സീരിസ് ക്രിക്കറ്റിലെ പ്രതിസന്ധി ഘട്ടങ്ങൾ തരണം ചെയ്യാനുള്ള വളരെ പ്രധാനപ്പെട്ട ഒരു വേഷം ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിലെ കമ്മിറ്റി ചുമതലപ്പെടുത്തിയവരുടെ കൂട്ടത്തിൽ ബ്രാഡ്മാനും ഉണ്ടയിരുന്നു. അഭിപ്രായങ്ങൾ നിർദ്ദേശിക്കുന്നില്ല എന്ന പേരിൽ ധാരാളം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, എന്നാലും മറ്റ് കാര്യനിർവാഹകരെ അപേക്ഷിച്ച് മികച്ച രീതിയിൽ ലോക സീരീസ് നടത്താൻ ബ്രാഡ്മാനായി.[162] ബ്രാഡ്മാൻ മിടുക്കനായ ഒരു കാര്യനിർവാഹകനും ഒരു വ്യാപാരിയും ആണ്, വിലകുറച്ച് കാണേണ്ട ആളല്ല ബ്രാഡ്മാനെന്ന് ഓസ്ട്രേലിയൻ നായകനായിരുന്ന റിച്ചി ബർനാഡ് മുന്നറിയിപ്പ് കൊടുത്തു.[163] കളിക്കാർക്കുള്ള പ്രതിഫലത്തെ ചൊല്ലി ഓസ്ട്രേലിയൻ നായകനായ ഇയാൻ ചാപ്പലും ബ്രാഡ്മാനും തമ്മിൽ 1970 കളുടെ ആദ്യകാലത്ത് തർക്കങ്ങളുണ്ടായി, ബ്രാഡ്മാൻ പിശുക്കനാണെന്ന് വരെ ചാപ്പൽ പറഞ്ഞു:[164]

ഞാൻ ... എന്നോടു തന്നെ ചോദിച്ചു, 'ഇയാൻ, നിന്റെ പേഴ്സിൽ കാശ് നിറയ്ക്കാൻ ബ്രാഡ്മാനോട് പറഞ്ഞിരുന്നോ?‘ ബ്രാഡ്മാന്റെ ശബ്ദാഡംബര പൂർണ്ണമായ ദീർഘ പ്രഭാഷണം എന്നെ സംശയാലു ആക്കുന്നു, എന്തെന്നാൽ കളിക്കാർക്ക് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ കയ്യിൽ നിന്നും കാശ് കിട്ടാൻ വളരെ പ്രയത്നിക്കേണ്ടി വരും.

പിന്നീടുള്ള കാലവും മരണശാസനദാനവും[തിരുത്തുക]

ബ്രാഡ്‌മാനെ പറ്റിയുള്ള വിരോധാഭാസങ്ങളുടെ ആകർഷണത്തെ പറ്റി ക്രിക്കറ്റ് നിരൂപകനായ ഡേവിഡ് ഫ്രിത്ത് ചുരുക്കത്തിൽ ഇങ്ങനെ പറഞ്ഞു:[165]

വർഷങ്ങൽ കടന്നു പോയാലും, അയാളുടെ ഏകാന്ത വാസത്തിന് കുറവൊന്നും വരില്ല, സമകാലികരായ കാര്യനിർവാഹകർ അദ്ദേഹത്തിന്റെ കാര്യനിർവാഹക പ്രാപ്തിയെ പറ്റി ആലോചിച്ച് തലചൊറിയുമെന്നല്ലാതെ അതിനെ പറ്റി ഉണർന്ന് ചോദ്യം ചെയ്യപ്പെടുന്നത് വരെ സാർവജനീയനായ അയാളുടെ ഔന്നിത്യം വളർന്നുകൊണ്ടേയിരിക്കും.

1985 ഡിസംബർ പത്തിന്, ഒസ്ട്രേലിയൻ കായിക ലോകത്തിലെ പ്രശസ്തരായി അവരോധിക്കുന്ന 120 പേരുടെ പട്ടികയിലെ ഒന്നാം സ്ഥാനം ബ്രാഡ്മാനായിരുന്നു.[166] കായികാഭ്യാസത്തിനു വേണ്ട ഉയർച്ചയെ പറ്റി സംസാരിക്കാൻ ഇത്തവണ ബ്രാഡ്മാൻ വാചാലനായി:

കായികാഭ്യാസത്തിന്റെ ഉയർച്ച്യ്ക്കായി ജീവിതത്തിന്റെ നാനാ തുറകളിലുള്ളവരും യത്നിക്കണം, ഏത് നല്ലൊരു വിശേഷതയും മനുഷ്യന്റെ കഴിവുകൾക്ക് അത്യന്താപേക്ഷിതമാണ്. അതു തന്നെയാണ് ആ വ്യക്തി സമൂഹത്തിൽ പ്രകടിപ്പിക്കുന്ന മര്യാദ, വിശ്വസ്തത, ധൈര്യം ഒരു പക്ഷെ ഒതുക്കവും. ഈ ഗുണങ്ങൾ മൊത്തത്തിൽ പൊരുത്തമുള്ള ആഗ്രഹം, അഭിമാനം, മത്സരഗുണം ഇവയാണ്‌.

എന്നിരുന്നാലും അഹംഭാവമില്ലാതെ മറ്റു ക്രിക്കറ്റ് കളിക്കാരെ അദ്ദേഹം പുകഴ്ത്താരുണ്ടായിരുന്നു, ഒരു കളിക്കാരന്റെ കഴിവുകളെ പറ്റി ബ്രാഡ്മാൻ നല്ലവണ്ണം ബോധവാനായിരുന്നു;[167] ഇതിന്‌ തെളിവായി സൂചനാപരമായി പൈതൃക സ്വാധീനവുമുണ്ട്.[168] 1980നും 1990 നും ഇടയിൽ ശ്രദ്ധാപൂർ‌വ്വം തെരെഞ്ഞടുത്ത ആൾക്കാരുമായി മാത്രമെ ബ്രാഡ്‌മാൻ അഭിമുഖ സംഭാഷണം നടത്തിയുള്ളു,[168] മൈക്കൽ പേജ്, റോളണ്ട് പെറി, ചാൾസ് വില്ല്യംസ് ഇവരെല്ലാം തന്നെ ബ്രാഡ്മാന്റെ ജീവിത രേഖ എഴുതിയിട്ടുള്ളവരായിരുന്നു. വിശാലമായ ഒരു അഭിമുഖത്തിന് ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റ് കോർപ്പറേഷന്റെ റേഡിയോയ്ക്ക്(ABC Radio) സമ്മതം കൊടുത്തിരുന്നു, ബ്രാഡ്മാൻ: ദി ഡോൺ ഡിക്ലേഴ്സ് എന്ന 8 എപ്പിസോഡുകളുള്ള 55 മിനിട്ട് ദൈർഘ്യമുള്ള ഈ അഭിമുഖം 1988ൽ സം‌പ്രേക്ഷണം ചെയ്തു.[169]

ഓവലിലെ ദി ബ്രാഡ്മാൻ സ്റ്റാൻഡ് (1990ൽ നാമകരണം)

ബ്രാഡ്മാന്റെ പൈതൃകവുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യമുള്ള സംരംഭം 1987-ൽ ബ്രൗളിൽ തുറന്ന് പ്രവർത്തിച്ച പ്രദർശനാലായമായിരുന്നു.[170] 1993-ൽ ഇത് ബ്രാഡ്മാൻ ഫൗണ്ടേഷൻ എന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു ഉദാരചിത്തയുള്ള സംഘടനയുടെ അടിയിൽ കൊണ്ടു വന്നു.[171] ഓസ്ട്രേലിയയിൽ 1996-ൽ ക്രിക്കറ്റുകളിക്കാരിടെ പ്രശസ്തി പട്ടികയുണ്ടാക്കിയപ്പോൾ ആദ്യ പത്ത് അംഗങ്ങളിൽ പ്രധാനി ബ്രാഡ്മാനായിരുന്നു.[172] 2000ൽ നടന്ന ക്രിക്കറ്റ് ലോകത്തിലെ നൂറ്റാണ്ടിലെ അഞ്ച് മഹരഥന്മാരെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ നൂറിൽ നൂറ് വോട്ടോടെ ബ്രാഡ്മാൻ തലപ്പത്തെത്തി.[173]

1997-ൽ ഭാര്യയുടെ വിയോഗത്തെ തുടർന്ന്, പ്രത്യക്ഷമായിത്തന്നെ ജീവിക്കാനുള്ള ആസക്തി കുറഞ്ഞുവന്നു.[174] അടുത്ത വർഷം തന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആധുനിക കാലത്തെ പ്രിയപ്പെട്ടവരായ രണ്ട് കളിക്കാരുമായി സമാഗമം നടത്തി; ഷെയിൻ വോണും, സച്ചിൻ തെൻഡുൽക്കറും ആയിരുന്നു ആ രണ്ട് കളിക്കാർ.[175] തന്റെ ഏറ്റവും പരിചയ സ്ഥലമായ അഡ്ലെയിഡ് ഓവൽ കാണാൻ അദ്ദേഹത്തിനു പിന്നീടു ഭാഗ്യമുണ്ടായില്ല.[176] ന്യുമോണിയ ബാധയെ തുടർന്ന് 2000 ഡിസംബറിൽ ആശുപത്രിയിലായ ബ്രാഡ്മാൻ പുതു വർഷത്തിൽ വീട്ടിൽ മടങ്ങിയെത്തി. 2001 ഫെബ്രുവരി 25ന്‌ തൊണ്ണൂറ്റി രണ്ടാം വയസ്സിൽ ബ്രാഡ്മാൻ ഇഹലോകവാസം വെടിഞ്ഞു.[177]

ബ്രാഡ്മാന്റെ ഓർമ്മ പുതുക്കൽ ചടങ്ങുകൾ നടന്ന്ത് 2001 മാർച്ച് 25 ന് അഡ്ലെയിഡിലെ സെന്റ്. പീറ്റേഴ്സ് ആങ്ലിക്കൻ പള്ളിയിൽ ആയിരുന്നു, ഈ ചടങ്ങിൽ സംബന്ധിക്കാനായി എത്തി ചേർന്നവരുടെ ഗണത്തിൽ ഓസ്ട്രേലിയൻ പ്രധാന മന്ത്രിയായ ജോൺ ഹൌവാർഡ്, പ്രതിപക്ഷ നേതാവായ കിം ബീസ്ലി, മുൻ പ്രധാനമന്ത്രി ബോബ് ഹാക്, മുൻ ക്രിക്കറ്റ് കളിക്കാരും ഇപ്പോൾ ക്രിക്കറ്റ് കളിയിൽ സജീവമായവരും സന്നിഹിതരായിരുന്നു. റിച്ചി ബേനാഡും ഗവർണർ ജനറലായ സർ വില്ല്യം ഡീനും ചേർന്നാണ് സ്തുതി പാടിയത്, 1.45 ദശലക്ഷം ആളുകൾ വീക്ഷിച്ച ഈ പരിപാടി സമ്പ്രേക്ഷണം ചെയ്തത് ഓസ്ട്രേലിയൻ ബോർഡ്കാസ്റ്റ് കോർപ്പറേഷൻ ടെലിവിഷനായിരുന്നു(ABC Television).[178]

ബ്രാഡ്മാന്റെ ജീവിതവും നേട്ടങ്ങളും ഓസ്ട്രേലിയായിൽ പരിഗണിക്കപ്പെട്ടു എന്നുള്ളതിന്‌ ചൂണ്ടിക്കാണിക്കാവുന്ന രണ്ട് തെളിവുകളുണ്ട്. മരിക്കുന്നതിന്‌ മൂന്ന് വർഷം മുൻപ് ബ്രാഡ്മാന്റെ ചിത്രമുള്ള സ്റ്റാമ്പ് ഓസ്ട്രേലിയൻ തപാൽ വകുപ്പ് പുറത്തിറക്കി, ആദ്യമായാണ്‌ തപാൽ വകുപ്പ് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ ഉൾക്കൊള്ളിക്കുന്നത്.[179] ബ്രാഡ്മാന്റെ ചിത്രം വെച്ച 20 സെന്റ് നാണയം ബ്രാഡ്മാന്റെ സ്മാരകാർത്ഥം ഓസ്ട്രേലിയൻ സർക്കാർ പുറത്തിറക്കി.[180]

കുടുംബജീവിതം[തിരുത്തുക]

ബ്രാഡ്മാന്റെ സ്വകാര്യ എഴുത്തുകളുടെ ശേഖരം 2004ലിൽ പ്രസിദ്ധീകരിച്ചു, ബ്രാഡ്മാന്റെ സ്വകാര്യ ജീവിതം കൂടുതലായി അറിയാൻ ഗവേഷകരെ ഇത് സഹായിച്ചു.

ബ്രാഡ്മാൻ ആദ്യമായി ജെസ്സി മാർത്ത മെൻസിസിനെ കാണുന്നത് 1920കളിൽ ജെസ്സി ബ്രൗൾ സ്കൂളിൽ പോകാനുള്ള സൗകര്യത്തിന്‌ ബ്രാഡ്മാന്റെ കുടുംബത്തോടൊപ്പം താമസിച്ചപ്പോഴായിരുന്നു. ഇവർ വിവാഹിതരായത് 1932 ഏപ്രിൽ 30ന്‌ സിഡ്നിയിലെ സെന്റ് പോൾസ് ആൻ‌ഗ്ലിക്കൻ പള്ളിയിൽ വച്ചായിരുന്നു.[17] അവരുടെ 65 വർഷം നീണ്ട ദാമ്പത്യ ജീവിതത്തിൽ ജെസ്സി വിവേകശേഷിയും, വിശ്വസ്തയും, നിസ്സ്വാർത്ഥയും എല്ലാത്തിനുമപരി മനസ്സിലാക്കാൻ കഴിവുള്ളവളായിരുന്നു. ഏകാഗ്ര​‍മായ മൻസ്സിനുടമയായിരുന്നെങ്കിലും ജെസ്സി ചിലപ്പോഴക്കെ പെട്ടെന്ന് പ്ര​‍വചിക്കാനാവാത്ത രീതിയിൽ പെരുമാറുമായിരുന്നു.[181] പലപ്പോഴും ബ്രാഡ്മാൻ തന്റെ പത്നിക്ക് സ്നേ​ഹോ​പഹാരങ്ങൾ നൽകിയിട്ടുണ്ട്, ജെസ്സിയെ കിട്ടിയില്ലാരുന്നെങ്കിൽ ഞാൻ ഒരു നേട്ടവും നേടാത്തവനായേനെ എന്ന് ഒരിക്കൽ ബ്രാഡ്മാൻ ചുരുക്കി പറഞ്ഞു.[182]

വിവാഹാനന്തരം ആദ്യ മൂന്ന് വർഷം ബ്രാഡ്മാനെ കുടുംബം അഡ്‌ലെയ്ഡിലെ കെൻസിഗ്ടൻ പാർക്കിലുള്ള ഹോൽഡൻ സ്ട്രീറ്റിലെ ഉപനഗരത്തിലെ ഒരു ചെറിയ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.[183] കുട്ടികളെ വളർത്തിക്കൊണ്ടുവരാൻ ബ്രാഡ്മാനും പത്നിയും നല്ലതുപോലെ ബുദ്ധിമുട്ടിയിരുന്നു. ദമ്പതികളുടെ ആദ്യ കുട്ടി അതിന്റെ ചെറുപ്രായത്തിൽ തന്നെ 1936-ൽ മരണപ്പെട്ടു,[184] രണ്ടാമത്തെ പുത്രനായ ജോണിന്‌‍(ജനനം:1939) പോളിയോ പിടിപെട്ടു,[185] പുത്രിയായ ഷെർലി(ജനനം:1941) ജന്മനാ തലച്ചോ​റിന്റെ​ ക്ഷതംമുലമുള്ള തളർവാതം പിടിപെട്ടു.[186] ബ്രാഡ്മാൻ എന്ന കുടുംബപ്പേര്‌ ഒരു പീഡി​പ്പിക്കലായി തോന്നിയ ജോൺ ബ്രാഡ്മാൻ തന്റെ പേര്‌ 1972ൽ ഒരുകക്ഷി മാത്രം എഴുതി ഒ​പ്പിട്ട പത്രത്തിൽ ബ്രാഡ്‌സെൻ എന്നു മാറ്റി. എന്നിരുന്നാലും തന്റെ പിതാവുമായി അകന്നു കഴിയുന്നത്തിനാലാണ്‌ ജോൺ പേരു മാറ്റിയതെന്നും പറയുന്നു, ഈ വിഷയം കൂടുതലായും ലോകത്തിന്റെ രണ്ട് തലങ്ങളിലുള്ളവരുടെ കാഴ്ചപ്പാടാണ്‌.[187] തന്റെ സുഹൃത്തായ റോഹൻ റിവട്ടിന്‌ 1953 നും 1977നും ഇടയിൽ അയച്ച സ്വകാര്യ എഴുത്തുകളുടെ ശേഖരം ബ്രാഡ്‌മാന്റെ മരണശേഷം, 2004ലിൽ പ്രസിദ്ധീകരിച്ചു, ബ്രാഡ്മാന്റെ സ്വകാര്യ ജീവിതം കൂടുതലായി അറിയാൻ ഗവേഷകരെ ഇത് സഹായിച്ചു, ഇതിൽ അച്ഛനും മകനും തമ്മിലുള്ള മാനസികമായ അകൽച്ച തുറന്നു കാട്ടുന്നു. ഈ കത്തുകൾ 2004ൽ ദി പ്രൈവറ്റ് ഡോൺ എന്ന പേരിൽ ക്രിസ്തീനെ വാല്ലസ് അല്ലനും അൺ‌വിനും ചേർന്ന് ഗ്രന്ഥരൂപത്തിൽ പ്രസിദ്ധപ്പെടുത്തി.

പിന്നീടുള്ള ജീവിതത്തിൽ ബ്രാഡ്മാന്‌ ഏകാന്തത നൽകിയ ഭാഗികമായ കാരണം തന്റെ ഭാരയുടെ ആരോഗ്യ പ്രശ്നങ്ങളായിരുന്നു, മുഖ്യമായിട്ടും ഇതിൽ ജെസ്സിയുടെ 60ആം വയസ്സിൽ നടത്തിയ തുറന്ന ഹൃദയ ശസ്ത്രക്ക്രിയയായിരുന്നു.[152] ക്യാൻസർ രോഗബാധയെ തുടർന്ന് എൺപത്തിയെട്ടാമത്തെ വയസ്സിൽ 1997ലാണ്‌ ബ്രാഡ്മാന്റെ പത്നി അന്തരിക്കുന്നത്.[188] ബ്രാഡ്മാന്റെ ധൈ​ര്യം കെ​ടുത്തുന്ന ഒരു സംഭവമായിരുന്നു ഇത്, എങ്കിലും തന്റെ പുത്രനുമായുള്ള ബന്ധം ഈ സമയത്ത് മെച്ചപ്പെട്ടു, ഒടുവിൽ ജോൺ തന്റെ പേരിനൊപ്പം ബ്രാഡ്മാൻ എന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു.[189] പിതാവിന്റെ മരണശേഷം ജോൺ ബ്രാഡ്‌മാനായിരുന്നു ബ്രാഡ്‌മാൻ കുടുംബത്തിന്റെ ഔദ്യോഗിക വക്താവ്. ബ്രാഡ്‌മാന്റെ പൈ​തൃക സംബന്ധിയായ പല വിവാദങ്ങളേയും ജോൺ എതിർത്തിരുന്നു.[190][191] ബ്രാഡ്മാനും അദ്ദേഹത്തിന്റെ വിശാലമായ കുടുംബ ബന്ധങ്ങളെ പറ്റിയുള്ള വിവരങ്ങൾ അത്ര കണ്ട് വ്യക്തമല്ല. ബ്രാഡ്‌മാനെ ഏകാന്തതയിഷ്ട​പ്പെ​ടുന്ന ആളാണെന്നും, ഉന്നതകുടുംബവും പദവിയും പ്ര​‍താപവും ഉള്ളവരെ​ മാത്രം മാനിക്കുന്ന ആൾ എന്നും ബ്രൗളിലെ പല വവ്യക്തിപരമായ ബന്ധങ്ങളും ബ്രാഡ്‌മാൻ തിരസ്കരിച്ചുവെന്നും തന്റെ അമ്മയുടെ മരണാന്തര ചടങ്ങിനു പോലും പങ്കെടുക്കാത്ത ആളെന്നും ബ്രാഡ്‌മാന്റെ മരണാനന്തരം ഒൻപത് മാസങ്ങൾക്ക് ശേഷം അനന്തരവനായ പോൾ ബ്രാഡ്‌മാൻ അദ്ദേഹത്തെ വിമർശിച്ചു.[192]

ശൈലി[തിരുത്തുക]

1936-37 സീരിസിൽ ഇംഗ്ലീഷ് ബൗളറായ ബിൽ വോസിന്റെ പന്ത് ബ്രാഡ്മാൻ ഹുക്ക് ചെയ്യുന്നു. ബ്രാഡ്മാൻ എങ്ങനെ വിദഗ്ദമായി ക്രീസ് പ്രയോജനപെടുത്തുന്നു എന്ന് മൻസ്സിലാക്കാൻ അദ്ദേഹത്തിന്റെ ഇടതു കാലിന്റെ സ്ഥാനം നോക്കിയാൽ മതി.

ആദ്യകാലങ്ങളിൽ ബ്രാഡ്‌മാന്റെ പരിതഃസ്ഥിതി രൂപപെടുത്തിയത് പൊങ്ങി വരുന്ന പന്തുകളെ നേരിട്ടായിരുന്നു. ഇതിനായി അദ്ദേഹം തെരെഞ്ഞെടുത്തത് പായ് വിരിച്ച് കോൾക്രീറ്റ് നിലമായിരുന്നു. അദ്ദേഹത്തിന്റെ സ്നേ​ഹപാത്രമായ ഷോട്ട് ബാറ്റ് ഒരു വശത്തും ചായാത്തരീതിയുലുള്ള ഷോട്ടായിരുന്നു(ഹുക്ക്, പുൾ). കുത്തി വരുന്ന പന്തുകളെ നേരിടാൻ വേണ്ടി ഒറ്റയായ മുറുകെ​​പ്പിടിക്കാൻ പറ്റുന്ന ബാറ്റായായിരുന്നു ഉപയോഗിച്ചിരുന്നത്. ഇത്തരം ബാറ്റുകൾ പന്തുകളെ പ്ര​തിരോ​ധിക്കുന്നതിനുള്ള കഴിവുകൾ മുഴുവൻ നല്ല വണ്ണം വിനിയോഗിക്കാൻ ബ്രാഡ്‌മാന്‌ അനുകൂലമായിരുന്നു. വിക്കറ്റിന്റെ ഒരു വശത്ത് നിൽക്കുന്ന ബ്രാഡ്‌മാൻ ബൗളറുടെ ഓരോ ചലനവും സസൂക്ഷമം നിരീക്ഷിച്ചിരുന്നു.[193] പന്തടിക്കാനായി കൈ​ പിറകോ​ട്ടു വീശി ആക്കം കൂട്ടി വഞ്ചകമായ നോട്ടം ആദ്യകാലങ്ങളിൽ ഏറെ വിമർശിക്കപെട്ടു, എന്നാൽ പിന്നീട് ഈ ദുസ്വഭാവം നിയന്ത്രിക്കാൻ ബ്രാഡ്‌മാനു കഴിഞ്ഞു.[194] പന്തടിക്കാനായി കൈ​ പിറകോ​ട്ടു വീശുമ്പോൾ കൈകൾ ശരീരത്തിനോട് ചേർന്നിരിക്കുന്ന സംതുലനമായ ഒരു രീതിയായിരുന്നു അദ്ദേഹം അവലംബിച്ചത്.[195] എടുത്തു പറയത്തക്കതായ മറ്റൊരു സവിശേഷ ഗുണം അദ്ദേഹത്തിന്റെ ഫുട് വർക്കാണ്‌. പിച്ച് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നുള്ളതിന്‌ മകുടോദാഹരണമാണ്‌ അദ്ദേഹത്തിന്റെ ഇന്നിം‌ഗ്‌സുകൾ.[196]

അനുഭവ പരിജ്ഞാനമാണ്‌ ബ്രാഡ്‌മാന്റെ കളിയെ വികസിപ്പിച്ചത്. ബോഡിലൈൻ സീരിസിൽ താത്കാലികമായി അദ്ദേഹം ഉപയോ​ഗ​പ്പെ​ടുത്തിയ വിദ്യകളിലൊന്ന് അവധാനപൂർവ്വം ക്രീസിൽ അങ്ങോട്ടുമിങ്ങോട്ടും നീങ്ങി കുത്തി വരുന്ന പന്തുകളെ കൈകാര്യം ചെയ്യുക എന്നത്.[197] തന്റെ കരിയറിലെ ഏറ്റവും മികച്ച സമയമായ 1930കളിൽ ബ്രാഡ്‌മാനുണ്ടായിരുന്ന മറ്റൊരു സവിശേഷത പെട്ടെന്ന് തന്നെ സാഹചര്യം അനുസരിച്ച് അക്രമണോത്സുക രീതിയും പ്രതിരോധത്തിലൂന്നിയുള്ള രീതിയും അവലംബിക്കാനുള്ള കഴിവായിരുന്നു. രണ്ടാം ലോകമഹായുദ്ധാനന്തരം തന്റെ പ്രായത്തിനനുസരിച്ചുള്ള സുസ്ഥിരമായ ബാറ്റിംഗുമായി ബ്രഡ്‌മാൻ പൊരുത്തപ്പെട്ടു.[198] എന്നിരുന്നാലും ചിക്കണമായ പിച്ചുകളിൽ കളിക്കാൻ ബ്രാഡ്‌മാൻ അത്ര സമർത്ഥനല്ലായിരുന്നു. ബ്രാഡ്‌മാന്റെ വിസ്മയജനകമായ സംഭവകുറി​പ്പേ​ടിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് നിർദ്ദേ​ശാത്മകമായ ഒരു ഇന്നിംഗ്‌സ് പഴയ ചിക്കണമായ പിച്ചുകളിൽ ഇല്ലാത്തതാണ്‌ എന്ന് വിസ്‌ഡൺ ഒരിക്കൽ അഭിപ്രായപ്ര​‍കടനം നടത്തി.[1]

ജനപ്രിയനായ കളിക്കാരൻ[തിരുത്തുക]

ആഡ്‌ലെയിഡിൽ സ്ഥാപിച്ചിട്ടുള്ള ബ്രാഡ്‌മാന്റെ പ്രതിമ

വൈശിഷ്ഠമായ തന്റെ കഴിവുകളാൽ ബ്രാഡ്മാൻ ക്രിക്കറ്റിലുള്ളവർക്കും പുറത്തുള്ളവർക്കും ഒരു മാതൃകയായിരുന്നു. ബ്രാഡ്മാൻസ്ക്യൂ എന്ന സംജ്ഞ നാണയമായി ക്രികറ്റിന് പുറത്തും ഉള്ളിലും വ്യാപകമായി ഉപയോഗിച്ചു വരുന്നു.[199] ഓസ്ട്രേലിയൻ ക്യാപ്റ്റനായിരുന്ന സ്റ്റീവ് വോ മുത്തയ്യ മുരളീധരനെ ബൗളിംഗിലെ ഡോൺ ബ്രാഡ്മാൻ എന്നാണ് വിശേഷിപ്പിച്ചത്[200]. അതു പോലെ മുൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആയിരുന്ന ജോൺ ഹോവാർഡിനെ ലിബറൽ പാർട്ടി നേതാവായ ജൊ ഹോകി രാഷ്ട്രീയത്തിലെ ബ്രാഡ്മാൻ എന്നാണ് വിശേഷിപ്പിച്ചത്.[201]

നെഡ് കെല്ലി കഴിഞ്ഞാൽ ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ജീവചരിത്രങ്ങൾ എഴുതിയിട്ടുള്ളത് ബ്രാഡ്‌മാനെ പറ്റിയാണ്‌.[202] ബ്രാഡ്‌മാൻ തന്നെ നാല്‌ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്: അദ്ദേഹത്തിന്റെ രചനകൾ

  1. ദി സ്റ്റോറി ഓഫ് മൈ ക്രിക്കറ്റിംഗ് ലൈഫ് വിത്ത് ഹിന്റ്സ് ഓൺ ബാറ്റിം‌ഗ്, ബൗളിംഗ് ആന്റ് ഫീൽഡിംഗ് (1930)
  2. മൈ ക്രിക്കറ്റിംഗ് ലൈഫ് (1938)
  3. ഫെയർ‌വെൽ ടു ക്രിക്കറ്റ് (1950)
  4. ദി ആർട്ട് ഓഫ് ക്രിക്കറ്റ് (1958)

ബോഡിലൈൻ സീരിസിനെ പറ്റിയുള്ള പരമ്പര 1984ൽ ടെലിവിഷനിൽ വന്നു.[203]

മൂന്ന് കാലഘട്ടങ്ങളിലായി ബ്രാഡ്‌മാന്റെ കീർത്തി നിലനിർത്തിയ മൂന്ന് പാട്ടുകൾ പുറത്തിറങ്ങി. ഞങ്ങളുടെ ഡോൺ ബ്രാഡ്‌മാൻ (Our Don Bradman) 1930ൽ ജാക്ക് ഓ'ഹാഗൻ,[204] ബ്രാഡ്‌മാൻ (Bradman) 1980ൽ പോൾ കെല്ലി,[205] സർ ഡോൺ (Sir Don) വില്ല്യംസൺ പുറത്തിറക്കി.[206] 1930കളിൽ ബ്രാഡ്‌മാൻ മറ്റുള്ളവരോടൊപ്പം ആലപിച്ച പല പിയാന ഉപയോഗിച്ചുള്ള പാട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്, ഇതിൽ മുഖ്യം എവരി ഡേ ഈസ് അ റയിൻബോ ഡേ ഫോർ മി ആണ്‌.[207] 2000ൽ ബ്രാഡ്‌മാന്റെ പേര്‌ ദുരുപയോഗം ചെയ്യാതിരിക്കാൻ വേണ്ടി സർ ഡൊണാൾഡ് ബ്രാഡ്‌മാൻ എന്ന കണ്ണി ഉപയോഗിക്കാതിരിക്കാൻ തൊഴിൽസംഘങ്ങളോട് ആവശ്യപ്പെട്ടു.[208] ബ്രാഡ്‌മാന്റെ പേര്‌ ദുരുപയോഗം ചെയ്യാതിരിക്കാൻ വേണ്ടി ബ്രിട്ടനിലെ രാജകുടുംബവും, മറ്റു വിദേശ സർക്കാരുകളും നയങ്ങൾ കൈക്കൊണ്ടു.[209]

സ്ഥിതി വിവരകണക്കുകൾ[തിരുത്തുക]

ടെസ്റ്റ് മത്സരങ്ങളിലെ പ്രകടനം[തിരുത്തുക]

ബ്രാഡ്‌മാന്റെ ടെസ്റ്റ് ജീവിതത്തിലെ ബാറ്റിംഗ് പ്രകടനത്തിന്റെ ഗ്രാഫ്. ചുവന്ന വരകൾ ഇന്നിംഗ്‌സിനെ സൂചിപ്പിക്കുന്നു, നീല വരകൾ ശരാശരിയേയും സൂചിപ്പിക്കുന്നു. നീല കുത്തുകൾ കാണിക്കുന്നത് പുറത്താകതെയുള്ള ഇന്നിംഗ്‌സാണ്‌.
  ബാറ്റിംഗ്[210] ബൗളിംഗ്[211]
എതിരാളികൾ കളികൾ റൺസ് ശരാശരി ഉയർന്ന സ്കോർ 100 / 50 റൺസ് വിക്കറ്റുകൾ ശരാശരി മികച്ച നേട്ടം (ഇന്നിംഗ്സ്)
ഇംഗ്ലണ്ട് 37 5028 89.78 334 19/12 51 1 51.00 1/23
ഇന്ത്യ 5 715 178.75 201 4/1 4 0  –  –
ദക്ഷിണാഫ്രിക്ക 5 806 201.50 299* 4/0 2 0  –  –
വെസ്റ്റ് ഇൻഡീസ് 5 447 74.50 223 2/0 15 1 15.00 1/8
മൊത്തത്തിൽ 52 6996 99.94 334 29/13 72 2 36.00 1/8

ഫസ്റ്റ്-ക്ലാസിലെ പ്രകടനങ്ങൾ[തിരുത്തുക]

ഇന്നിംഗ്സ് പുറത്താകാതെ ഉയർന്ന സ്കോർ ആകെ ശരാശരി 100s 100s/ഇന്നിംഗ്സ്
ആഷസ് ടെസ്റ്റുകൾ 63 7 334 5,028 89.78 19 30.2%
എല്ലാ ടെസ്റ്റുകളും 80 10 334 6,996 99.94 29 36.3%
ഷെഫിൽഡ് ഷീൽഡ് 96 15 452* 8,926 110.19 36 37.5%
എല്ലാ ഫസ്റ്റ്-ക്ലാസും 338 43 452* 28,067 95.10 117 34.6%
തരം 93 17 303 6,598 86.80 28 30.1%
എല്ലാ രണ്ടാം തരം കളികൾ 331 64 320* 22,664 84.80 94 28.4%
ആകെ മൊത്തം 669 107 452* 50,731 90.27 211 31.5%
ബ്രാഡ്മാൻ മ്യൂസിയത്തിൽ നിന്നുള്ള സ്ഥിതിവിവര കണക്കുകൾ.[212]

ടെസ്റ്റ് റിക്കോഡുകൾ[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റിൽ ഇപ്പോഴും ബ്രാഡ്മാന്റെ പേരിലുള്ള റിക്കോഡുകൾ ചുവടെ കൊടുത്തിരിക്കുന്നു:

  • ക്രിക്കറ്റ് കരിയറിലെ ഏറ്റവും മുന്തിയ ശരാശരി (കുറഞ്ഞത് 20 ഇന്നിംഗ്‌സ്): 99.94[213]
  • ഒരു പരമ്പരയിലെ ഏറ്റവും കൂടിയ ബാറ്റിംഗ് ശരാശരി (5  ടെസ്റ്റുകളുള്ള പരമ്പര): 201.50 (1931–32)[214]
  • കളിച്ച ഇന്നിംഗ്‌സിന്‌ ആനുപാതികമായി ഏറ്റവും കൂടുതൽ സെഞ്ച്വറി നേട്ടം: 36.25% (29  സെഞ്ച്വറികൾ 80 ‍  ഇന്നിം‌ഗ്സിൽ)[215]
  • ഏറ്റവും ഉയർന്ന അഞ്ചാം വിക്കറ്റ് കൂട്ട് കെട്ട്: 405 (സിഡ്‌നി ബാരൻസിനൊപ്പം, 1946–47)[216]
  • ഏറ്റവും ഉയർന്ന ആറാം വിക്കറ്റ് കൂട്ട് കെട്ട്: 346 (ജാക്ക് ഫിൻ‌ഗ്ലടനൊപ്പം, 1936–37)[217]
  • ഒരിന്നിം‌ഗ്സിൽ അഞ്ചാമനായി ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുക: 304 (1934)[218]
  • ഒരിന്നിം‌ഗ്സിൽ ഏഴാമനായി ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുക: 270 (1936–37)[218]
  • ഒരു ടീമിനെതിരെ ഏറ്റവും കൂറ്റുതൽ റൺസ് നേട്ടം: 5,028 (v ഇംഗ്ലണ്ട്)[219]
  • ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ്: 974 (1930)[220]
  • കളിയുടെ ഒരു സെഷനിൽ ഏറ്റവും കൂടുതൽ തവണ സെഞ്ച്വറി നേട്ടം: 6 (1  ലഞ്ചിനു മുൻപ്, 2  ലഞ്ച്-ചായ, 3  ചായ-സ്റ്റമ്പ്സ്)[221]
  • ഒരു ദിവസത്തെ കളിയിൽ ഏറ്റവും കൂടുതൽ റൺസ്: 309 (1930)[222]
  • ഏറ്റവും കൂടുതൽ തവണ ഇരട്ട സെഞ്ച്വറി നേട്ടം: 12[223]
  • ഏറ്റവും കൂടുതൽ തവണ തുടർച്ചയായി കളികളിൽ സെഞ്ച്വറി നേട്ടം: 6 (അവസാന മൂന്ന് ടെസ്റ്റുകൾ 1936–37, ആദ്യ മൂന്ന് ടെസ്റ്റുകൾ 1938)[226]
  • ഏഴ് കലണ്ടർ വർഷങ്ങളിൽ 100നു മുകളിൽ ശരാശരി (*യോഗ്യത->400 റൺസ്). ഒരു കളിക്കാരനും ഈ ശരാശരി രണ്ട് പ്രാവിശ്യത്തിൽ കൂടുതൽ നേടിയിട്ടില്ല.
  • വേഗത്തിൽ 2000 റൺസ് നേട്ടം (22 ഇന്നിംഗ്‌സുകളിൽ നിന്ന്‌),[227] 3000 (33 ഇന്നിംഗ്‌സ്),[228] 4000 (48 ഇന്നിംഗ്‌സ്),[229] 5000 (56 ഇന്നിംഗ്‌സ്)[230] 6000 (68 ഇന്നിംഗ്‌സ്)[231] ടെസ്റ്റ് റൺസ്.

ക്രിക്കറ്റ് പശ്ചാത്തലത്തിൽ[തിരുത്തുക]

എല്ലാ ടെസ്റ്റ് കളിക്കാരുടെയും ബാറ്റിംഗ് ശരാശരി
ഡൊണാൾഡ് ബ്രാഡ്‌മാൻ (AUS)
99.94
ഗ്രയിം പൊള്ളോക്ക് (SAF)
60.97
ജോർജ്ജ് ഹെഡ്‌ലി (WI)
60.83
ഹെർബർട്ട് സുട്ട്ക്ലിഫെ (ENG)
60.73
എഡ്ഡീ പേന്റർ (ENG)
59.23
കെൻ ബാരിംഗ്‌ടൺ (ENG)
58.67
എവർട്ടൺ വീക്കസ് (WI)
58.61
വാല്ലി ഹാമണ്ട് (ENG)
58.45
ഗാർഫീൽഡ് സോബേഴ്സ് (WI)
57.78
ജാക്ക് ഹോബ്സ് (ENG)
56.94
ക്ലൈഡ് വാൽകോട്ട് (WI)
56.68
ലെൻ ഹൂട്ടൺ (ENG)
56.67
ഏണസ്റ്റ് ടൈഡ്‌സ്‌ലേ (ENG)
55.00
ചാർളീ ഡേവിസ് (WI)
54.20
വിനോദ് കാംബ്ലി (IND)
54.20

ഉറവിടം: ക്രിക്കിൻഫോ
യോഗ്യത: 20 പൂർണ്ണ ഇന്നിംഗ്സ്,
ക്രിക്കറ്റിൽ നിന്ന് വിരമിച്ചവർ.

ബ്രാഡ്‌മാന്റെ ടെസ്റ്റിലെ ശരാശരിയായ 99.94 എന്നത് ക്രിക്കറ്റിലേ ഏറ്റവും പ്രസിദ്ധമായ ഒരു അതുല്യ സ്ഥിതിവിവര കണക്കാണ്‌.[36] 20ൽ കൂടുതൽ ഇന്നിംഗ്‌സ് കളിച്ചിട്ടുള്ള മറ്റൊരു കളിക്കാരനും 61റൺസിനു മുകളിൽ ബാറ്റിം‌ഗ് ശരാശരി നേടാൻ കഞ്ഞിട്ടില്ല. [൨][213] കളിച്ച് മൂന്ന് ഇന്നിംഗ്‌സുകളിൽ ഒരിന്നിം‌ഗ്സിൽ വച്ച് സെഞ്ച്വറി നേടാൻ ബ്രാഡ്മാനു കഴിഞ്ഞിട്ടുണ്ട്. 80 ഇന്നിംഗ്‌സുകളിൽ നിന്നായി 29 സെഞ്ച്വറികളാണ്‌ ബ്രാഡ്‌മാൻ നേടിയത്.[232] ഏഴു കളിക്കാർ മാത്രമേ ബ്രാഡ്‌മാന്റെ ഈ നേട്ടം മറികടന്നിട്ടുള്ളു, പക്ഷേ എല്ലാവരും കൂടുതൽ ഇന്നിംഗ്‌സുകൾ കളിച്ചിട്ടായിരുന്നു: സച്ചിൻ തെൻഡുൽക്കർ (159  ഇന്നിംഗ്‌സുകൾ), മാത്യൂ ഹെയ്‌ഡൻ (167  ഇന്നിംഗ്‌സുകൾ), റിക്കി പോണ്ടിം‌ഗ് (170  ഇന്നിംഗ്‌സുകൾ), സുനിൽ ഗവാസ്കർ (174  ഇന്നിംഗ്‌സുകൾ), ജാക്വിസ് കാലിസ് (200  ഇന്നിംഗ്‌സുകൾ), ബ്രയൻ ലാറ (205  ഇന്നിംഗ്‌സുകൾ), സ്റ്റീവ് വോ (247  ഇന്നിംഗ്‌സുകൾ) വേണ്ടി വന്നു.[232] ബ്രാഡ്മാന്റെ ശതകങ്ങളിൽ 41.4% ഇരട്ട ശതകങ്ങളായിരുന്നു.[233] നേടിയ 12 ഇരട്ട ശതകങ്ങൾ കളിച്ച് ഇന്നിംഗ്‌സുകളുടെ 15% ആണ്‌, ഇതും ഒരു റെക്കോഡാണ്‌.[223] ഇതിനോട് അല്പമെങ്കിലും അടുത്ത് നിൽക്കുന്നത് ബ്രയൻ ലാറ മാത്രമേ ഒള്ളു 9 ഇരട്ട ശതകങ്ങൾ, ഇതിന്‌ 232 ഇന്നിംഗ്‌സുകൾ വേൺറ്റി വന്നു ഇതാകട്ടേ 4% മാത്രമാണ്‌. മറ്റുള്ളവർ വാൾട്ടർ ഹാമണ്ട് 7 എണ്ണം 140  ഇന്നിംഗ്‌സുകളിൽ (5%), കുമാര സംഗക്കാര 6 എണ്ണം 110  ഇന്നിംഗ്‌സുകളിൽ (5%).[223]

ലോക കായിക പശ്ചാത്തലത്തിൽ[തിരുത്തുക]

ക്രിക്കറ്റിന്റെ മാത്രമല്ല, പന്തുകളികളുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഭാസം എന്നാണ് വിസ്‌ഡൺ മാസിക ബ്രാഡ്മാനെ വിശേഷിപ്പിച്ചത്.[1] പ്രശസ്ത സ്റ്റാറ്റിസ്റ്റിക്കനായ ചാൾസ് ഡേവിസ് കായിക ലോകത്തിലെ പല കളികളിലേയും ഏറ്റവും പ്രഗൽഭരായ കളിക്കാരുടേ സ്ഥിതി വിവരകണക്കുകൾ തമ്മിൽ താരതമ്യം ചെയ്തു.[234] അങ്ങനെ അദ്ദേഹം തിരഞ്ഞെടുത്ത കായിക ലോകത്തിലേ ഏറ്റവും പ്രതിഭാശാലികളായ അഞ്ച് കളിക്കാരുടെ പട്ടിക:[235]

താരം കളി സ്റ്റാറ്റിസ്റ്റിക്സ് സ്റ്റാൻഡാർഡ്
ഡീവിയേഷൻ
ബ്രാഡ്‌മാൻ ക്രിക്കറ്റ് ബാറ്റിംഗ് ശരാശരി 4.4
പെലെ ഫുട്ബോൾ ഒരു കളിയിലെ ഗോളുകൾ 3.7
ടൈ കോബ്ബ് ബേസ്‌ബോൾ ബാറ്റിംഗ് ശരാശരി 3.6
ജാക്ക് നിക്ലോസ് ഗോൾഫ് പ്രധാന കിരീടങ്ങൾ 3.5
മൈക്കൽ ജോർദ്ദാൻ ബാസ്‌കറ്റ് ബോൾ ഒരു കളിയിലെ പോയിന്റ് 3.4

മുകളിൽ കാണിച്ചിരുക്കുന്ന സ്റ്റാറ്റ്സ്റ്റിക്കിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് അന്താരാഷ്ട്ര കായിക രംഗത്ത് മറ്റൊരു കളിക്കാരനും ക്രിക്കറ്റിൽ ബ്രാഡ്മാൻ ചെയ്തപോലെയുള്ള സംഭാവന അവരുടെ കളികളിൽ നൽകിയിട്ടില്ല എന്നാണ്‌.[2] ബ്രാഡ്മാന്റെ ക്രിക്കറ്റ് ശരാശരി വച്ചു നോക്കുമ്പോൾ അതിനു തുല്യമാകുന്ന ബേസ്‌ബോളിലെ ശരാശരി 392 ആണ്. ഒരു ബാസ്കറ്റ് ബോൾ കളിക്കാരന്റെ ശരാശരി 43 ആയിരിക്കും.[235] എന്നാൽ മുകളിൽ സൂചിപ്പിച്ച കളികളിലെ റെക്കോഡുകൾ യഥാക്രമം 366 ഉം 30.1ആണ്‌.[235]

ബ്രാഡ്‌മാൻ അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കായി ടൈം മാഗസിൽ ഒരു കോളം തന്നെ മാറ്റിവച്ചു:[236]

...അതുല്യനായ ബ്രാഡ്‌മാനെ എക്കാലത്തേയും മികച്ച ഒരു കായിക താരമായാണ്‌ പരിഗണിക്കുന്നത്; ഓസ്ട്രേലിയയുടെ ഏറ്റവും ആദരാപൂർണ്ണനായ നായകൻ, വിദേശങ്ങളിലും ആദരിക്കപെടുന്ന വ്യക്തിയുമാണ്‌. 27 വർഷത്തെ ജയിൽ വാസത്തിനു ശേഷം നെൽസൺ മണ്ടേല പുറത്തിറങ്ങിയപ്പോൾ ഒരു ഓസ്ട്രേലിയൻ സന്ദർശകനോട് ആദ്യം ചോദിച്ച ചോദ്യം ഇപ്പോഴും സർ ഡൊണാൾഡ് ബ്രാഡ്‌മാൻ ജീവിച്ചിരുപ്പുണ്ടോ? എന്നാണ്‌.

വിസ്‌ഡന്റെ അംഗീകാരം[തിരുത്തുക]

ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്‌ഡൺ ക്രിക്കറ്റേഴ്സ് അൽമനാകിന്റെ 1963ലെ ലക്കത്തിൽ ഇംഗ്ലീഷ് എഴുത്തുകാരനായ നെവില്ലെ കാർഡസ് ബ്രാഡ്‌മാനെ ക്രിക്കറ്റിലെ ആറ് മഹാരഥന്മാരുടെ പട്ടികയിലുൾപ്പെടുത്തി. വിസ്‌ഡന്റെ നൂറാം ലക്കത്തിലെ പ്രത്യേകമായി അംഗീകരിക്കപ്പെട്ട കളിക്കാരുടെ പട്ടികയാണിത്.[237] മറ്റുള്ള അഞ്ച് കളിക്കാർ

ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

^ അന്താരാഷ്ട്ര ക്രിക്കറ്റിൽ ബ്രാഡ്മാൻ ടെസ്റ്റ് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു, ബ്രാഡ്മാന്റെ കാലത്ത് ഏകദിനവും ട്വന്റി20യും നിലവിലില്ലായിരുന്നു.

^ കുറഞ്ഞത് ഇരുപത് ഇന്നിംഗ്സുകൾ കളിച്ചിട്ടുള്ള ബാറ്റ്സ്മാന്മാരെ മാത്രമേ പരിഗണിച്ചിട്ടുള്ളു

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Sir Donald Bradman player profile". Cricinfo. Retrieved 2008-05-18. Sir Donald Bradman of Australia was, beyond any argument, the greatest batsman who ever lived and the greatest cricketer of the 20th century. Only WG Grace, in the formative years of the game, even remotely matched his status as a player.
  2. 2.0 2.1 Hutchins, Brett (2002). Don Bradman: Challenging the Myth. Cambridge University Press. p. 21. ISBN 0521823846.
  3. "Legislative Assembly of ACT". Hansard. 2001–02–28. Archived from the original on 2015-09-24. Retrieved 2008-08-23. {{cite web}}: Check date values in: |date= (help)
  4. 4.0 4.1 4.2 "The Sports Factor (transcript)". ABC Radio. 2001–03–02. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= and |date= (help)
  5. http://www.icons.org.uk/theicons/collection/cricket/features/the-bodyline
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-25. Retrieved 2010-10-25.
  7. McGilvray (1986), pp 20–23.
  8. 8.0 8.1 8.2 8.3 8.4 8.5 8.6 8.7 Swanton, E. W. (2002 edition). ""A Personal Recollection"". Wisden. Retrieved 2007–08–03. {{cite web}}: Check date values in: |accessdate= and |year= (help)
  9. Haigh, Gideon (2002 edition). ""Beyond the Legend"". Wisden. Retrieved 2007–08–22. {{cite web}}: Check date values in: |accessdate= and |year= (help)
  10. The Don celebrated on commemorative $5 coin
  11. "Sir Don Bradman inducted into the ICC Cricket Hall of Fame".
  12. 12.0 12.1 12.2 "Donald George Bradman". Bradman Museum. Archived from the original on 2007-09-01. Retrieved 2008-08-23.
  13. A stump is considerably narrower than a bat; the diameter of a golf ball is similarly smaller than that of a cricket ball.
  14. "The Boy in Bowral (1911–1924)". Bradman Foundation. Archived from the original on 2008-07-19. Retrieved 2008-06-27.
  15. 15.0 15.1 15.2 15.3 "Bradman Foundation: Biography". Archived from the original on 2008-02-06. Retrieved 2010-07-30. Bradman Museum. Retrieved on 21 August 2007.
  16. Perry (1995), p 24.
  17. 17.0 17.1 17.2 17.3 17.4 17.5 17.6 17.7 17.8 Page, Michael (1984). "Bradman Digital Library: Essay by Michael Page". Pan Macmillan Australia Pty Ltd. Archived from the original on 2008-06-20. Retrieved 2008-05-23.
  18. 18.0 18.1 Page (1983), pp 21–23.
  19. Harte (1993), pp 300–302.
  20. "St George District Cricket Club" (PDF). St George District Cricket Club Inc. Archived from the original (PDF) on 2022-10-09. Retrieved 2008-05-23.
  21. Robinson (1981), p 138.
  22. Bradman (1950), p 25.
  23. "FAQs". Bradman Museum. Archived from the original on 2007-09-01. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= (help)
  24. "1st Test Australia v England, match report". Wisden. 1930 edition. Retrieved 2007–08–07. {{cite web}}: Check date values in: |accessdate= and |year= (help)
  25. Whitington (1974), p 142.
  26. Whitington (1974), p 147. This record was broken in the next Test when Australia's Archie Jackson hit 164 on debut at Adelaide.
  27. "4th Test Australia v England, match report". Wisden. 1930 edition. Retrieved 2007–08–21. {{cite web}}: Check date values in: |accessdate= and |year= (help)
  28. Bradman (1950). See appendix.
  29. 29.0 29.1 29.2 29.3 29.4 29.5 29.6 Robertson-Glasgow, R. C. (1949 edition). ""A Miracle Has Been Removed From Among Us"". Wisden. Retrieved 2007–08–20. {{cite web}}: Check date values in: |accessdate= and |year= (help)
  30. Bradman (1950), p 29.
  31. 31.0 31.1 31.2 Quoted in Haigh 2008.
  32. Quoted by Page (1983), p 49.
  33. "Notes by the Editor". Wisden. 1931 edition. Retrieved 2008–05–14. {{cite web}}: Check date values in: |accessdate= and |year= (help)
  34. "Forgotten genius". The Times. London. 2004-02-01. Retrieved 2008–08–23. {{cite news}}: Check date values in: |accessdate= (help)
  35. Page (1983), p 361.
  36. 36.0 36.1 Haigh, Gideon. "Bradman's best: Speed without haste, risk without recklessness". Inside Edge. Retrieved 2008-05-23.
  37. "Second Test match: England v Australia 1930". Wisden. 1931 edition. Retrieved 2008-05-23. {{cite web}}: Check date values in: |year= (help)
  38. "Hundred before lunch". Cricinfo. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= (help)
  39. "Most runs in a day". Cricinfo. Retrieved 2007–08–07. {{cite web}}: Check date values in: |accessdate= (help)
  40. Lynch, Steven (2004–04–12). "The progression of the record – The highest score in Test cricket". Cricinfo. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= and |date= (help)
  41. Eason (2004), p 336. Whitelaw gave each of the other Australian players an ashtray.
  42. "Fifth Test Match: England v Australia 1930". Wisden. 1931 edition. Retrieved 2008-05-23. {{cite web}}: Check date values in: |year= (help)
  43. Steen, Rob (2005-06-04). "The coming of 'Our Don'". The Age. Melbourne. Retrieved 2008-08-23.
  44. "Sir Donald Bradman (1908–2001)". BBC Sport. Archived from the original on 2004-03-05. Retrieved 2008-05-23.
  45. "Test Matches—Most runs in a series". Cricinfo. Retrieved 2008–04–24. {{cite web}}: Check date values in: |accessdate= (help)
  46. "Timeline". The Bradman Foundation. 2006. Archived from the original on 2008-05-13. Retrieved 2008-05-28.
  47. Harte (1993), p 327.
  48. Cashman et al. (1996), p 573.
  49. "South African team in Australia and New Zealand 1931–32". Wisden. 1933 edition. Retrieved 2008-05-23. {{cite web}}: Check date values in: |year= (help)
  50. "Test matches: Most runs in an innings". Cricinfo. Retrieved 2008-05-23. The record was beaten by Bob Cowper, who scored 307 in 1965–66.
  51. 51.0 51.1 51.2 51.3 template=results; type=batting; view=innings "DG Bradman—Test matches – Batting analysis". Cricinfo. Retrieved 2008–04–27. {{cite web}}: Check |url= value (help); Check date values in: |accessdate= (help)
  52. 52.0 52.1 "Sir Donald Bradman". The Daily Telegraph. London. 2001-11-22. Retrieved 2008-08-23.
  53. 53.0 53.1 53.2 Williams (1996), pp 78–81.
  54. "When the Don met the Babe". Cricinfo. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= (help)
  55. Quoted by Harte (1993), p 327. The rules of English billiards were changed to limit the prodigious breaks of Australian Walter Lindrum.
  56. Frith (2002), pp 40–41.
  57. 57.0 57.1 57.2 Williams (1996), pp 90–91.
  58. Bradman (1950), p 60.
  59. Williamson, Martin. "Bodyline quotes". Cricinfo. Retrieved 2008–04–25. {{cite web}}: Check date values in: |accessdate= (help)
  60. Whitington (1974), p 170.
  61. Williams (1996), pp 97–98.
  62. "2nd Test Australia v England, match report". Wisden. 1934 edition. Retrieved 2007–08–21. {{cite web}}: Check date values in: |accessdate= and |year= (help)
  63. Roebuck, Peter (2004-02-11). "Bodyline consumed two nations". The Age. Melbourne. Retrieved 2008-08-23.
  64. Williams (1996), p 99.
  65. Fingleton (1949), p 198.
  66. 66.0 66.1 66.2 org/link_to_database/PLAYERS/AUS/B/BRADMAN_DG_02000492/ARTICLES/BRADMAN_PAGES/BRADMAN_INTERVIEW.html "The Bradman interview (transcript)". Cricinfo. Retrieved 2007–08–22. {{cite web}}: Check |url= value (help); Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  67. Harte (1993), pp 352–353.
  68. Williams (1996), p 119–120.
  69. "Call back the medics". Cricinfo. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= (help)
  70. 70.0 70.1 Southerton, S. J. (1935 edition). "The Australian team in England, 1934". Wisden. Retrieved 2008–04–25. {{cite web}}: Check date values in: |accessdate= and |year= (help)
  71. "Player Oracle Reveals Results, DG Bradman". Cricket Archive. Retrieved 2008-05-19.
  72. Williams (1996), p 131.
  73. "Ponsford, Bradman and the spin triplets". Cricinfo. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= (help)
  74. Rosenwater (1978), p 229.
  75. 75.0 75.1 "Test matches—Highest partnerships for any wicket". Cricinfo. Retrieved 2008–05–13. {{cite web}}: Check date values in: |accessdate= (help)
  76. The previous mark had been 323, set in 1912.
  77. "4th Test England v Australia, match report". Wisden. 1935 edition. Retrieved 2007–08–21. {{cite web}}: Check date values in: |accessdate= and |year= (help)
  78. "5th Test England v Australia, match report". Wisden. 1935 edition. Retrieved 2007–08–21. {{cite web}}: Check date values in: |accessdate= and |year= (help)
  79. 79.0 79.1 79.2 Williams (1996), pp 136–37.
  80. 80.0 80.1 O'Reilly (1985), p 139.
  81. "Laxman, Kumble in Wisden's top ten list". Cricinfo. 26 July 2001. Retrieved 1 January 2010.
  82. 82.0 82.1 Bradman (1950), pp 94–97.
  83. "Vic Richardson – player profile". Cricinfo. Retrieved 2008–06–17. {{cite web}}: Check date values in: |accessdate= (help) Richardson's record in 14  Tests was 622 runs at 24.88. Against South Africa, he made 84 runs in 5  innings.
  84. Harte (1993), p 360.
  85. Harte (1993), p 352.
  86. O'Reilly (1985), pp 144–145.
  87. 87.0 87.1 Williams (1996), p 148.
  88. Harte (1993), p 369.
  89. "Clarrie Grimmett player profile". Cricinfo. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= (help)
  90. "2nd Test Scorecard, 18–22 Dec 1936". Cricinfo. Retrieved 2008–05–14. {{cite web}}: Check date values in: |accessdate= (help)
  91. "3rd Test Australia v England, match report". Wisden. 1938 edition. Retrieved 2007–08–22. {{cite web}}: Check date values in: |accessdate= and |year= (help)
  92. "Laxman, Kumble in Wisden's top ten list". Cricinfo. 2001-07-26. Retrieved 2008-08-23.
  93. "The Ashes – 4th Test Australia v England". Wisden. 1937 edition. Retrieved 2008–06–19. {{cite web}}: Check date values in: |accessdate= and |year= (help)
  94. "5th Test Australia v England, match report". Wisden. 1938 edition. Retrieved 2007–08–22. {{cite web}}: Check date values in: |accessdate= and |year= (help)
  95. "Test matches—Winning a series after coming from behind". Cricinfo. Retrieved 2008–04–26. {{cite web}}: Check date values in: |accessdate= (help)
  96. 96.0 96.1 96.2 Wilfrid, Brookes (1939 edition). "The Australian team in England 1938". Wisden. Retrieved 2008-05-15. {{cite web}}: Check date values in: |year= (help)
  97. Kidd, Patrick (2006-05-09). "The hunt for 1,000". The Times. Archived from the original on 2008-07-23. Retrieved 2008-08-23.
  98. "The Ashes, 1938, 1st Test". Cricinfo. Retrieved 2008-06-20.
  99. "2nd Test, 24–28 June 1938". Cricinfo. Retrieved 2008–05–14. {{cite web}}: Check date values in: |accessdate= (help)
  100. "Third Test match: England v Australia 1938". Wisden. 1938 edition. Retrieved 2008–05–14. {{cite web}}: Check date values in: |accessdate= and |year= (help)
  101. 101.0 101.1 101.2 Bradman (1950), pp 115–118.
  102. 102.0 102.1 "4th Test England v Australia, match report". Wisden. 1939 edition. Retrieved 2007–08–08. {{cite web}}: Check date values in: |accessdate= and |year= (help)
  103. 103.0 103.1 103.2 "5th Test England v Australia, match report". Wisden. 1939 edition. Retrieved 2007–08–22. {{cite web}}: Check date values in: |accessdate= and |year= (help)
  104. Lynch, Steven (2004-04-12). "The highest score in Test cricket". Cricinfo. Retrieved 2008-08-23.
  105. Bradman (1950), p 108.
  106. "Largest margin of victory (by an innings)". Cricinfo. Retrieved 2007-12-05.
  107. "Football in the Age of Instability (transcript)". Australian Broadcasting Corporation. 2002-10-04. Archived from the original on 2002-10-22. Retrieved 2008-08-23.
  108. "Hundreds in consecutive innings". Cricinfo. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= (help)
  109. Dunstan (1988), p 172.
  110. 110.0 110.1 Williams (1996), pp 182–183. "Nevertheless, the Secretaryship of the Melbourne Cricket Club was, and indeed, still is one of the most attractive jobs in the world of Australian cricket ..."
  111. Coleman (1993) pp 425–426.
  112. Bradman (1950), p 120.
  113. Harte (1993), pp 382–383.
  114. Williams (1996), p 187.
  115. Page (1983), p 266–267.
  116. Eason (2004), p 61.
  117. Bradman (1950), p 122.
  118. "Cricket: 'The Don' accused of underarm tactics in financial scandal". New Zealand Herald. 2001-11-24. Retrieved 2008-08-23.
  119. Hutchins, Brett. Don Bradman: Challenging the Myth. pp. 155–156. The question within Adelaide business circles ever since has been whether Bradman, who was second in charge of the firm and Hodgetts' friend, had prior knowledge of the impending collapse. [These] ... dubious circumstances ... led to resentment towards Bradman among ... the Adelaide Exchange that is said to still linger today. {{cite book}}: |access-date= requires |url= (help)
  120. Harte (1992), pp 392–393.
  121. http://www.cricinfo.com/ci/engine/match/62666.html
  122. Page (1983), pp 271–272.
  123. Bradman (1950), p 125.
  124. Eason (2004), p 337.
  125. Williams (1996) pp 205–206. "It was all the more obvious that, on any analysis, the only figure of stature who could lead Australia back into the post-War cricket era was 'the little feller', the 'sick man of Adelaide', the wartime invalid now nearing forty. It is little wonder that all Australia wanted to know precisely what he was proposing to do. "
  126. "History from the maker". Cricinfo. Retrieved 2008-05-19.
  127. Bradman (1950), p 126.
  128. "1st Test Australia v England match report". Wisden. 1948 edition. Retrieved 2007–08–08. {{cite web}}: Check date values in: |accessdate= and |year= (help)
  129. Whitington (1974), p 190.
  130. Fingleton (1949), p 22.
  131. Bradman (1950), p 139.
  132. "Australian XI v Indians at Sydney". Cricinfo. Retrieved 2008–05–15. {{cite web}}: Check date values in: |accessdate= (help)
  133. "First-class matches: Most hundreds in a career". Records. Cricinfo. Retrieved 2008–05–14. {{cite web}}: Check date values in: |accessdate= (help) Bradman scored 117  centuries. At 14 May 2008, the closest Australians to the 100-century mark are Darren Lehmann and Justin Langer with 82. The other non-English players to score 100 centuries—Viv Richards, Zaheer Abbas and Glenn Turner—started their first-class cricket careers after Bradman had retired from all forms of cricket.
  134. "Bradman and the Indian connection". Cricinfo. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= (help)
  135. "Biographical essay by Michael Page". State Library South Australia. Archived from the original on 2008-06-20. Retrieved 2008-05-19.
  136. "Benaud rates Ponting's team alongside the Invincibles". Cricinfo.com. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= (help)
  137. shtml "Five Live's Greatest Team of all Time". BBC. Retrieved 2008-05-19. {{cite web}}: Check |url= value (help)
  138. Quoted by Page (1983), p 312.
  139. "Sporting greats – Australia reveres and treasures its sporting heroes". Australian Government – Culture and Recreation Portal. Archived from the original on 2011-04-08. Retrieved 2008–08–23. The 1948 Australian cricket team captained by Don Bradman, for example, became known as 'The Invincibles' for their unbeaten eight-month tour of England. This team is one of Australia's most cherished sporting legends. {{cite web}}: Check date values in: |accessdate= (help)
  140. Bradman (1950), p 152.
  141. Robinson (1981), p 153.
  142. "It's an Honour: Knight Bachelor". Archived from the original on 2011-06-04. Retrieved 2010-08-12.
  143. "Bradman Foundation Australia". Archived from the original on 2009-09-21. Retrieved 2010-08-12.
  144. Bradman (1950)
  145. Perry (1995), p 569.
  146. Williams (1996), p 251.
  147. The following sources are, respectively, a Miller obituary from 2004, which lists Trumper and Bradman and a further piece from 2005, when Warne's portrait was added. Michael Atherton, the author of the second piece, curiously overlooks Trumper's portrait; other articles of the same period do similarly.
  148. Selvey, Mike (2004–10–12). cricket "Obituary: Keith Miller". The Guardian. London. Retrieved 2008–01–14. {{cite news}}: Check |url= value (help); Check date values in: |accessdate= and |date= (help)
  149. Atherton, Michael (2005-06-12). "Warne: still the incomparable master of spin bowler's craft". The Telegraph. London. Archived from the original on 2012-12-23. Retrieved 2008-05-16.
  150. "SCGT—History". Sydney Cricket & Sports Ground Trust. Archived from the original on 2007-12-10. Retrieved 2008-05-16.
  151. "SACA—Timeline". South Australian Cricket Association. Archived from the original on 2003-11-23. Retrieved 2008-05-16.
  152. 152.0 152.1 Williams (1996), p 271.
  153. "SACA—History". South Australian Cricket Association. Archived from the original on 2003-08-17. Retrieved 2008-05-16.
  154. "Bradman Foundation". Bradman Museum. Archived from the original on 2007-08-31. Retrieved 2008-08-23.
  155. "It's an Honour: AC". Archived from the original on 2011-06-04. Retrieved 2010-08-12.
  156. Harte (1993), p 658.
  157. Cashman (1996), p 58.
  158. "Background: The 1960–61 West Indies tour of Australia". Cricinfo. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= (help)
  159. "Cricket Australia: History". Cricket Australia. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= (help)
  160. Page (1983), pp 350–355.
  161. Eason (2004), p 15.
  162. Harte (1993), p 587.
  163. Haigh (1993), p 106.
  164. Chappell, Ian (2007). Chappelli Speaks Out. Ashley. Allen & Unwin. pp. 150. ISBN 1741750369. Retrieved 2008-05-23. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  165. Frith (2002), p 427.
  166. "Sport Australia Hall of Fame History" at sahof.org. au
  167. Williams (1996), p 274.
  168. 168.0 168.1 Eason (2004), p 16.
  169. Eason (2004), p 65.
  170. Eason (2004), p 73.
  171. Eason (2004), p 67.
  172. "Australian Cricket Hall of Fame – Inductees". Melbourne Cricket Ground. Retrieved 2008–05–25. {{cite web}}: Check date values in: |accessdate= (help)
  173. "2000". Wisden. 2000 edition. Retrieved 2008-05-29. {{cite web}}: Check date values in: |year= (help)
  174. Frith (2002), p 429.
  175. "Bradman never missed a Tendulkar innings in last five years". Cricinfo. 2001-08-16. Retrieved 2008-08-23.
  176. "Adelaide Oval". The Bradman Trail. Archived from the original on 2008-07-19. Retrieved 2008-05-19.
  177. Bradman dies at 92. BBC News. Retrieved on 14 May 2008
  178. Hutchins (2002), p 4.
  179. "Previous Australia Post Australian Legends". Australia Post. Archived from the original on 2008-07-23. Retrieved 2008–04–26. {{cite web}}: Check date values in: |accessdate= (help)
  180. "Bradman coin among best in the world". Royal Australian Mint. 2002–10–22. Archived from the original on 2007-08-31. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= and |date= (help)
  181. Williams (1996), pp 78–79.
  182. Eason (2004), p 55.
  183. "The Bradman Trail". The Bradman Trail. Archived from the original on 2011-07-06. Retrieved 2008-05-19.
  184. "Question: What were the difficulties faced in Sir Donald Bradmans life?". Bradman Museum. Archived from the original on 2007-08-31. Retrieved 2008-08-23.
  185. "Just a few tears as Miller's tale celebrated". The Age. Retrieved 2008-05-19.
  186. "Death Of Sir Donald Bradman". Parliament of New South Wales. Archived from the original on 2008-09-07. Retrieved 2008-05-19.
  187. Eason (2004), p 56.
  188. "Bradman dies at 92". BBC Sport. 2001-02-26. Retrieved 2008-05-19.
  189. "Bradman's son reclaims name". CNN Sports Illustrated. 2000-01-07. Retrieved 2008-08-23.[പ്രവർത്തിക്കാത്ത കണ്ണി]
  190. "Feeling pretty average? Slam down a Bradman". smh.com.au. Retrieved 2008-05-19.
  191. "PM—Son warns of against Bradman worship". ABC. Retrieved 2008-05-19.
  192. Eason (2004), p 57.
  193. "Farewell to the Don". Time. 2001-03-05. Archived from the original on 2001-03-16. Retrieved 2008–08–23. {{cite news}}: Check date values in: |accessdate= (help)
  194. Bradman (1950), p 20.
  195. Eason (2004), p 88.
  196. Robinson (1981), p 139.
  197. Bradman (1950), p 74.
  198. Fingleton (1949), pp 209–211.
  199. "Market in Bradmanesque form". www. capitalmarket.co.in. 7 February 2007. Archived from the original on 2011-07-21. Retrieved 2009-03-02.
  200. Perrin, Andrew (2004–10–04). "Asia's Heroes—Muttiah Muralitharan". Time. Archived from the original on 2004-10-12. Retrieved 2008–08–23. {{cite news}}: Check date values in: |accessdate= and |date= (help)
  201. "Howard the Bradman of politics: Hockey". ABC News. 2007–09–13. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= and |date= (help)
  202. Eason (2004), p 184.
  203. Crook, Frank (2008-02-08). "Real life drama on TV". The Daily Telegraph. Archived from the original on 2009-03-07. Retrieved 2008-06-24.
  204. "Our Don Bradman (music): a snappy fox trot song / by Jack O'Hagan". Music Australia. National Library of Australia. Retrieved 2008–05–20. {{cite web}}: Check date values in: |accessdate= (help)
  205. "Bradman". Dumb Things. Archived from the original on 2007-08-31. Retrieved 2008-05-20.
  206. "Greats attend Bradman tribute". BBC Sport. 2001-03-25. Retrieved 2008-08-23.
  207. "Dimensions transcript of interview with Kamahl". Australia Broadcasting Corporation. Retrieved 2008-06-17.
  208. "Corporations Amendment Regulations 2000 (No 8)". Corporations Regulations 2001. Retrieved 2008–06–17. {{cite web}}: Check date values in: |accessdate= (help)
  209. "Corporations Regulations 2001". Retrieved 2008–06–17. {{cite web}}: Check date values in: |accessdate= (help)
  210. type=batting "Statsguru—DG Bradman—Test matches—Batting analysis". Cricinfo. Retrieved 2008–06–20. {{cite web}}: Check |url= value (help); Check date values in: |accessdate= (help); Missing pipe in: |url= (help)
  211. type=bowling "Statsguru—DG Bradman—Test Bowling—Bowling analysis". Cricinfo. Retrieved 2008–06–20. {{cite web}}: Check |url= value (help); Check date values in: |accessdate= (help); Missing pipe in: |url= (help)
  212. "Bradman's Career Statistics". Bradman Museum. Archived from the original on 2007-09-01. Retrieved 2008-08-23.
  213. 213.0 213.1 "Test matches: Highest career batting average". Cricinfo. Retrieved 2008-05-19. Players with a "Span" end date of 2008 are still playing Test cricket.
  214. orderby=batting_average; qualmax1=5;qualmin1=5;qualval1=matches; template=results; type=batting; view=series "Test matches—Batting records". Cricinfo. Retrieved 2008-05-17. {{cite web}}: Check |url= value (help)
  215. "Players Batting 30 Innings with 10% Centuries". Howstat. Retrieved 2008-05-29.
  216. "Records—Test matches—Highest partnership for the fifth wicket". Cricinfo. Retrieved 2008-05-17.
  217. "Records—Test matches—Highest partnership for the sixth wicket". Cricinfo. Retrieved 2008-05-17.
  218. 218.0 218.1 "Records—Test matches—Most runs in an innings (by batting position)". Cricinfo. Retrieved 2008-05-17.
  219. "Most runs against West Indies, and most wickets against anyone". Cricinfo. Retrieved 2008-05-17.
  220. "Records—Test matches—Most runs in a series". Cricinfo. Retrieved 2008-05-17.
  221. "Current Test Records still held by D. G. Bradman". Bradman Museum. Archived from the original on 2007-09-01. Retrieved 2008-08-23.
  222. "Records—Test matches—Most runs in a day". Cricinfo. Retrieved 2008-05-17.
  223. 223.0 223.1 223.2 orderby=default; runsmin1=200;runsval1=runs; template=results; type=allround "DG Bradman—Test matches—All-round analysis". Cricinfo. Retrieved 2008-05-17. {{cite web}}: Check |url= value (help)
  224. "Test matches: Most double hundreds in a series". Cricinfo. Retrieved 2008-05-19.
  225. orderby=runs; runsmin1=300;runsval1=runs; template=results; type=batting "Test matches—Batting records". Cricinfo. Retrieved 2008-05-17. {{cite web}}: Check |url= value (help)
  226. "Records—Test matches – Hundreds in consecutive matches". Cricinfo. Retrieved 2008-05-17.
  227. "Fastest to 2000 Runs". Cricinfo. Retrieved 1 January 2010.
  228. "Fastest to 3000 Runs". Cricinfo. Retrieved 1 January 2010.
  229. "Fastest to 4000 Runs". Cricinfo. Retrieved 1 January 2010.
  230. "Fastest to 5000 Runs". Cricinfo. Retrieved 1 January 2010.
  231. "Fastest to 6000 Runs". Cricinfo. Retrieved 1 January 2010.
  232. 232.0 232.1 "Highest frequency of hundreds and fiver-fors". Cricinfo. Retrieved 2008–08–23. {{cite web}}: Check date values in: |accessdate= (help)
  233. orderby=default; runsmin1=200;runsval1=runs; template=results; type=allround "DG Bradman—Test matches—All-round analysis". Cricinfo. Retrieved 2008-05-17. {{cite web}}: Check |url= value (help)
  234. Buckley, Will (2007–09–16). news1 "Ali? Laver? Best? No, the Williams sisters". The Observer. London. Retrieved 2008–08–23. {{cite news}}: Check |url= value (help); Check date values in: |accessdate= and |date= (help)
  235. 235.0 235.1 235.2 Shaw, John (2001-02-27). "Sir Donald Bradman, 92, Cricket Legend, Dies". The New York Times. Retrieved 2008-08-23.
  236. Adams, Kathleen (2001-03-04). "Milestones". Time. Archived from the original on 2010-12-18. Retrieved 2008-08-23. {{cite news}}: Unknown parameter |coauthors= ignored (|author= suggested) (help)
  237. Six Giants of the Wisden Century Neville Cardus, Wisden Cricketers' Almanack, 1963]. Retrieved on 8 November 2008.

പൊതു അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കായിക സ്ഥാനമാനങ്ങൾ
മുൻഗാമി ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ
1936/7–1938
പിൻഗാമി
മുൻഗാമി ഓസ്ട്രേലിയൻ ടെസ്റ്റ് നായകൻ
1946/7–1948
പിൻഗാമി
മുൻഗാമി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ
1960–1963
പിൻഗാമി
മുൻഗാമി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ
1969–1972
പിൻഗാമി
റിക്കോഡുകൾ
മുൻഗാമി ലോക റിക്കോഡ് – ടെസ്റ്റ് ക്രിക്കറ്റിലെ ഉയർന്ന വ്യക്തിഗത സ്കോർ
334 ഇംഗ്ലണ്ടിനെതിരെ 1930-ൽ ലീഡ്സിൽ വച്ച്
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ഡൊണാൾഡ്_ബ്രാഡ്‌മാൻ&oldid=3970533" എന്ന താളിൽനിന്ന് ശേഖരിച്ചത്