ചന്ദ്രശേഖര വെങ്കിട്ടരാമന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(സി. വി. രാമന്‍ എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ചന്ദ്രശേഖര വെങ്കിട്ടരാമന്‍
ചന്ദ്രശേഖര വെങ്കിട്ടരാമന്‍
ചന്ദ്രശേഖര വെങ്കിട്ടരാമന്‍
ജനനം 1888 നവംബര്‍ 7
തിരുച്ചിറപ്പിള്ളി, തമിഴ്‌നാട്
മരണം 1970 നവംബര്‍ 21
സ്ഥിരതാമസം ഇന്ത്യ
ദേശീയത ഇന്ത്യന്‍
മേഖല ഭൗതികശാസ്ത്രം
Institution Indian Finance Department
Indian Association for the Cultivation of Science
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സയന്‍സ്
Raman Research Institute
Alma mater Presidency College
Academic advisor None
പ്രശസ്തരായ ശിഷ്യന്മാര്‍ G. N. Ramachandran
പ്രധാന പ്രശസ്തി രാമന്‍ പ്രഭാവം
പ്രധാന പുരസ്കാരങ്ങള്‍ ഭൗതികശാസ്ത്രത്തിലെ നോബല്‍ സമ്മാനം
ചിത്രം:Bharatratna.jpgഭാരതരത്ന
ലെനിന്‍ സമാധാനസമ്മാനം

ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരില്‍ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമന്‍ അഥവാ സി.വി.രാമന്‍. രാമന്‍ പ്രഭാവം എന്ന തന്റെ കണ്ടെത്തലിന്‌ 1930-ല്‍ ഭൗതികശാശസ്ത്രത്തിലെ നോബല്‍ സമ്മാനത്തിന്‌ അര്‍ഹനായി.[1]

ഉള്ളടക്കം

[തിരുത്തുക] ജീവചരിത്രം

[തിരുത്തുക] ആദ്യകാലം

1888 നവംബര്‍ 7-ന്, തഞ്ചാവൂര്‍ ജില്ലയില്‍, ചന്ദ്രശേഖര അയ്യരുടേയും പാര്‍വതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമന്‍ ജനിച്ചു. ഈ ദമ്പതികള്‍ക്ക് എട്ട് മക്കളാണ് ഉണ്ടായിരുന്നത് .(അഞ്ച് ആണ്മക്കളും മൂന്ന് പെണ്മക്കളും). രാമന് നാലുവസ്സുള്ളപ്പോള്‍, പിതാവിന് വിശാഖപട്ടണത്തുള്ള എ.വി.എന്‍. കോളേജില്‍ അദ്ധ്യാപകനായി ജോലി ലഭിച്ചു. അവിടെ അദ്ദേഹം ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്. അച്ചനോടൊപ്പം വിശാഖപട്ടണത്തെത്തിയ രാമന്‌ ഇതുകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തില്‍ നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു.

സ്ക്കൂള്‍ വിദ്യാഭ്യാസകാലഘട്ടത്തില്‍, രാമന്‍, പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തി. സ്കോളര്‍ഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടി. ചെറുപ്പത്തില്‍തന്നെ രാമന് ഭൗതികശാസ്ത്രത്തില്‍ ഏറെ താല്പര്യമുണ്ടായിരുന്നു. അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിര്‍മ്മിച്ചു. ബുദ്ധിശക്തിയില്‍ ഉന്നതനിലവാരം പുലര്‍ത്തിയെങ്കിലും രാമന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു. എങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ പഠനത്തെ ഒട്ടും ബാധിച്ചില്ല. പതിനൊന്നാമത്തെ വയസ്സില്‍ത്തന്നെ രാമന്‍ മെട്രിക്കുലേഷന്‍ ഒന്നാമനായി വിജയിച്ചു. പിന്നീടദ്ദേഹം അച്ഛന്‍ പഠിപ്പിച്ചിരുന്ന എ.വി.എന്‍. കോളേജില്‍ത്തന്നെ ഇന്റര്‍മീഡിയേറ്റിന് ചേര്‍ന്നു. ഒന്നാമനായിത്തന്നെ ഇന്റര്‍മീഡിയേറ്റും വിജയിച്ചു.

[തിരുത്തുക] പ്രസിഡന്‍സി കോളേജില്‍

1903-ല്‍ , മദ്രാസിലെ പ്രശസ്തമായ പ്രസിഡന്‍സി കോളേജില്‍ രാമന്‍ ബി.എ.യ്ക്കു ചേര്‍ന്നു. പ്രസിഡന്‍സി കോളേജില്‍ ബിരുദപഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാര്ത്ഥിയായിരുന്നു അദ്ദേഹം. രാമന്റെ അദ്ധ്യാപകരെല്ലാം പ്രഗല്‍ഭരായ യൂറോപ്യന്മാരായിരുന്നു. പഠനത്തില്‍ അദ്ദേഹത്തിന്‌ ഏറെ ഗുണം ചെയ്തു. 1904-ല്‍ രാമന്‍, ഇഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വര്‍ണമെഡലുകള്‍ നേടിക്കൊണ്ട് ബി.എ. ഒന്നാമനായി വിജയിച്ചു.

ഉപരിപഠനത്തിനായി ഇംഗ്ലണ്ടില്‍ പോകണമെന്നായിരുന്നു രാമന്റെ അദ്ധ്യാപകരുടെ അഭിപ്രായം. ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അതിജീവിയ്ക്കാന്‍ രാമന്റെ ശരീരത്തിന് കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. അതുകൊണ്ട് രാമന് ഉപരിപഠനത്തിനായി ഇംഗ്ലണ്ടില്‍ പോകാന്‍ പറ്റില്ല എന്നുവന്നു. അതിനാല്‍ പ്രസിഡന്‍സി കോളേജില്‍ ഭൗതികശാസ്ത്രം പഠിക്കാനായി എം.എ. യ്ക്കു ചേര്‍ന്നു. (അന്ന് ശാസ്ത്രവിഷയങ്ങള്‍ക്ക് ബി.എ,എം.എ എന്നിങ്ങനെ ആയിരുന്നു.) 1907-ല്‍, രാമന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട്തന്നെ എം.എ പാസ്സായി.

[തിരുത്തുക] എഫ്.സി.എസ്.

ശാസ്ത്രപഠനം തുടരുന്നതിന്‌ രാമന്‌ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത്,ഇന്ത്യയില്‍ ശാസ്ത്രഗവേഷണത്തിനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അനാരോഗ്യം നിമിത്തം ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്താന്‍ സാധിക്കുകയുമില്ല. അന്നുകാലത്ത് പല മിടുക്കന്മാരായ വിദ്യാര്‍ഥികളുടേയും ലക്ഷ്യം ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ അഥവാ ഐ.സി.എസ് പാസ്സാകുക എന്നതായിരുന്നു (ഇന്നത്തെ ഐ.എ.എസ്. ന്റെ പൂര്‍വ്വികനാണ് ഐ.സി.എസ്.). പക്ഷെ, അതിനും ചേരണമെങ്കില്‍ ഇംഗ്ലണ്ടില്‍ പോകണം . അവിടെ പഠിച്ച് പരീക്ഷയെഴുതി വിജയിക്കണം. അതിനാല്‍ ആ മാര്‍ഗ്ഗവും രാമന് സ്വീകാര്യമായില്ല. ഇനിയുള്ള മറ്റൊരു മാര്‍ഗ്ഗം ഫിനാന്‍ഷ്യല്‍ സിവില്‍ സര്‍വ്വീസ് (F.C.S.)-ന് ചേരുക എന്നതായിരുന്നു. (ഇന്നത്തെ ഓഡിറ്റ് ഏന്‍ഡ് അക്കൗണ്ട് സര്‍വ്വീസിന്റെ മുന്നോടിയാണ് എഫ്.സി.എസ്.) മാത്രമല്ല, രാമന്റെ ജേഷ്ഠന്‍ ഈ പരീക്ഷ എഴുതി പാസ്സായിട്ടുമുണ്ടായിരുന്നു.

F.C.S -ല്‍ ചേരണമെങ്കില്‍ ആദ്യം ഒരു അഭിമുഖപരീക്ഷയിലും പിന്നീട് അഖിലേന്ത്യാതലത്തില്‍ നടക്കുന്ന എഴുത്തുപരീക്ഷയിലും വിജയിയ്ക്കണമായിരുന്നു. മാത്രമല്ല എഴുത്തുപരീക്ഷയില്‍ ചരിത്രം, ധനതത്ത്വശാസ്തം മുതലായ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളും ഉണ്ട്. ഈ വിഷയങ്ങള്‍ രാമന്‍ കോളേജില്‍ പഠിച്ചിട്ടുണ്ടായിരുന്നില്ല. എന്നിരുന്നാലും 1907-ല്‍ രാമന്‍, എഫ്.സി.എസ്. പരീക്ഷ വിജയിച്ചു.

[തിരുത്തുക] വിവാഹം

പരീക്ഷ പാസ്സായി ജോലി ലഭിക്കുന്നതിനുതൊട്ടുമുമ്പുള്ള ആ ഒരു ചെറിയ ഇടവേളയിലായിരുന്നു രാമന്‍ "ലോകസുന്ദരീ" എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. അന്നത്തെ കാലഘട്ടത്തില്‍, വധൂവരന്മാരുടെ മാതാപിതാക്കള്‍ ജാതകം നോക്കി നിശ്ചയിച്ചുറപ്പിക്കുന്ന വിവാഹശൈലിയായിരുന്നു നിലനിന്നിരുന്നത്. അതായത്, തങ്ങളുടെ വിവാഹകാര്യതീരുമാനത്തില്‍ വരനോ വധുവിനോ യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും രാമന്റെ വിവാഹം അപ്രകാരമല്ല നടന്നത്. കോളേജില്‍ പഠിക്കുമ്പോഴെത്തന്നെ, രാമന്‍, തന്റെ സുഹൃത്തും തിയോസഫിസ്റ്റും പുരോഗമനവാദിയുമായ രാമസ്വാമിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഒരു ദിവസം രാമസ്വാമിയുടെ വീട്ടിലെത്തിയ രാമനെ എതിരേറ്റത് മധുരമായ വീണാനാദമായിരുന്നു. രാമസ്വാമിയുടെ അടുത്ത ബന്ധുവും യുവതിയുമായ ‘ ലോകസുന്ദരി ‘ അപ്പോള്‍ ത്യാഗരാജഭാഗവതരുടെ “ രാമാ നീ സമാനം വാരോ “ ( രാമനു തുല്യമായി ആരുണ്ട് ? ) എന്ന കീര്‍ത്തനം വീണയില്‍ വായിക്കുന്നതാ‍ണ് രാമന്‍ കണ്ടത്. അങ്ങനെ ആ പ്രഥമദര്‍ശനത്തില്‍ത്തന്നെ രാമനില്‍ ലോകസുന്ദരിയോടുള്ള പ്രണയത്തിന് തുടക്കം കുറിച്ചു. രാമന്‍ തന്റെ സുഹൃത്തായ രാമസ്വാമിയെ ഇക്കാര്യം അറിയിച്ചു. രാമസ്വാമിയും തന്റെ ബന്ധുവായ ലോകസുന്ദരിക്കുവേണ്ടി വരനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനാല്‍, രാമന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ രാമസ്വാമി ഉടനടി സമ്മതം അറിയിക്കുകയും ചെയ്തു. പക്ഷെ, വിവാഹത്തിലേയ്ക്കുള്ള മാര്‍ഗ്ഗം അത്ര സുഗമമായിരുന്നില്ല. കാരണം രാമന്‍ ബ്രാഹ്മണനായിരുന്നു. ലോകസുന്ദരിയാകട്ടെ മറ്റോരു ഉപജാതിയില്‍പ്പെട്ടവളുമായിരുന്നു. അതിനാല്‍ രാമന്റെ രക്ഷിതാക്കളുടെ സമ്മതം ലഭിക്കാന്‍ വിഷമമായിരുന്നു. അത്ഭുതമെന്നുപറയട്ടെ , വിവാഹത്തിന് രാമന്റെ പിതാവ് എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. കാരണം, അദ്ദേഹവും ഒരു പുരോഗമനവാദിയായിരുന്നു. പക്ഷെ, അമ്മയും മറ്റ് ബന്ധുക്കളും എതിര്‍പ്പ് പ്രകടിപ്പിച്ചു. എങ്കിലും രാമന്റെ ഉറച്ച തീരുമാനത്തിനുമുമ്പില്‍ അവര്‍ക്ക് വഴങ്ങേണ്ടിവന്നു. അങ്ങനെ രാമനും ലോകസുന്ദരിയുമായുള്ള വിവാഹം നടന്നു. ഈ വിവാഹത്തിന് എടുത്തുപറയേണ്ട മറ്റൊരു പ്രത്യകതകൂടിയുണ്ട് . രാമന്‍ “ സ്ത്രീധനം “ വാങ്ങാതെയാണ് വിവാഹം കഴിച്ചത് എന്നതാണ് അത്.

[തിരുത്തുക] ഗവേഷണത്തിന്റെ തുടക്കം

1907 ജൂണില്‍ രാമന്‍ അക്കൗണ്ടന്റ് ജനറലായി, കല്‍ക്കട്ടയില്‍, ജോലിയില്‍ പ്രവേശിച്ചു. അവിടെ രാമന്‍ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചു. ഇതിനടുത്തായിരുന്നു ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദി കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (I.A.C.S) എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത് .

ഒരു ദിവസം രാമന്‍ യാദൃശ്ചികമായി ആ ബോര്‍ഡ് കാണുകയും അവിടെ ചെന്ന് കാര്യങ്ങള്‍ അന്വഷിക്കുകയും ചെയ്തു . ജോലികഴിഞ്ഞുള്ള സമയം അവിടത്തെ പരീക്ഷണശാലയില്‍ ഗവേഷണം നടത്തുന്നതിന് രാമന്‍ അപേക്ഷിച്ചു. രാമന്റെ അപേക്ഷ സസന്തോഷം സ്വീകരിക്കപ്പെട്ടു. രാ‍മന്റെ അന്നത്തെ ദിനചര്യ ഏറെ കഠിനമായിരുന്നു. കാലത്ത് 5:30-ന് രാമന്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി ലബോറട്ടറിയിലേക്ക് പോകും. 9:45 ന് വീട്ടില്‍ തിരിച്ചെത്തുന്നു. കുളി ഭക്ഷണം കഴിയ്ക്കല്‍ എന്നിവ ധൃതിയില്‍ ചെയ്ത് ഓഫീസില്‍ പോകുന്നു. വൈകീട്ട് 5 മണിക്ക് ഓഫീസില്‍ നിന്നും വീണ്ടും ലബോറട്ടറിയിലേക്ക് .രാത്രി പത്തുമണിക്ക് വീട്ടില്‍ തിരിച്ചെത്തുന്നു.

ഇങ്ങനെ ജോലിയും ഗവേഷണവുമായി ജീവിതം നീങ്ങുന്നതിനിടയില്‍ രാമന് റംഗൂണിലേയ്ക്കും തുടര്‍ന്ന് നാഗ്പൂരിലേക്കും സ്ഥലമാറ്റമുണ്ടായെങ്കിലും ഏറെ താമസിയാതെത്തന്നെ കല്‍ക്കട്ടയിലേക്ക് തിരിച്ചെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. വീണ്ടും കല്‍ക്കട്ടയിലെത്തിയപ്പോള്‍, താമസിക്കാന്‍ യോജ്യമല്ലായിരുന്നെങ്കിലും എപ്പോഴും ലബോറട്ടറിയില്‍ എത്തിച്ചേരുന്നതിനായി അസോസിയേഷന്റെ (I.A.C.S) തൊട്ടടുത്തവീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

രാമന്‍ തന്റെ ഗവേഷണഫലങ്ങള്‍ അപ്പപ്പോള്‍തന്നെ പ്രസിദ്ധീകരിച്ചിരുന്നു. തല്‍ഫലമായി, 1912-ല്‍ കര്‍സണ്‍ റിസര്‍ച്ച് പ്രൈസും( Curzon Research Prize ) 1913-ല്‍ വുഡ്‌ബണ്‍ റിസര്‍ച്ച് മെഡലും (Woodburn Research Medal ) അദ്ദേഹത്തിനു ലഭിച്ചു. ഏറെ താമസിയാതെ അദ്ദേഹം കല്‍ക്കട്ട സര്‍‌വകലാശാലയിലെ പ്രൊഫസറായി നിയമിതനായി. ഇതിനുവേണ്ടി അദ്ദേഹം തന്റെ സര്‍ക്കാര്‍ ജോലി രാജിവെച്ചു. ഭാവിയില്‍ ഏറെ സാമ്പത്തികനേട്ടവും അധികാരവും ലഭിക്കുന്ന ജോലിയാണ് ശാസ്ത്രത്തോടുള്ള താല്പര്യം നിമിത്തം അദ്ദേഹം വേണ്ടെന്നുവെച്ചത്. പ്രൊഫസറായതോടുകൂടി അദ്ദേഹത്തിന് ഗവേഷണത്തിനായി കൂടുതല്‍ സമയം ലഭിച്ചു.


[തിരുത്തുക] അംഗീകാരങ്ങളും വിദേശപര്യടനങ്ങളും

1921-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക് ആദ്യമായി യാത്ര നടത്തി. ഓക്സ്ഫോര്‍ഡില്‍ നടന്ന സയന്‍സ് കോണ്‍ഗ്രസ്സില്‍ കല്‍ക്കട്ടാ സര്‍‌വകലാശാലയെ പ്രതിനിധീകരിച്ചായിരുന്നു രാമന്‍ എത്തിയത്. അവിടെ വെച്ച് അദ്ദേഹം പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്മാരായ ജെ.ജെ. തോംസണ്‍, ബ്രാഗ്ഗ്, റുഥര്‍ഫോര്‍ഡ് എന്നിവരെ പരിചയപ്പെട്ടു.

ഇംഗ്ലണ്ടില്‍നിന്ന് തിരിച്ചുള്ള യാത്ര ചരിത്രപ്രസിദ്ധമായ കണ്ടുപിടുത്തത്തിന് വഴിതെളിച്ചു. മധ്യധരണ്യാഴിയിലൂടെയുള്ള ആ കപ്പല്‍ യാത്രയില്‍ ,സമുദ്രത്തിന്റെ നീലനിറത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ അദ്ദേഹത്തിന് താല്പര്യം ജനിച്ചു. അങ്ങനെ പ്രകാശത്തിന്റെ വിസരണം (Scattering of Light ) എന്നപ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കാനും അതുവഴി രാമന്‍ പ്രഭാവം (Raman Effect) എന്ന കണ്ടുപിടുത്തത്തിന് തുടക്കം കുറിയ്ക്കാനും സാധിച്ചു.

1924-ല്‍, ഇംഗ്ലണ്ടിലെ റോയല്‍ സൊസൈറ്റിയിലെ അംഗമായി (Fellow of Royal Society) രാമന്‍ തെരഞ്ഞെടുക്കപ്പെട്ടു. അന്നദ്ദേഹത്തിന് വെറും 36 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1924-ല്‍ ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ഓഫ് സയന്‍സ് (British Association For Advancement of Science)-ന്റെ ക്ഷണപ്രകാരം രാമന്‍ കാനഡയിലേക്കു പോയി. അവിടെ വെച്ച് പ്രസിദ്ധശാസ്ത്രജ്ഞനായ ടൊറെന്റോയുമായി (Torento) പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെക്കുറിച്ച് ചര്‍ച്ചചെയ്തു. കാനഡയില്‍ നിന്നും ഫ്രാങ്ക്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (Franklin Institute) ശതാബ്ദി ആഘോഷങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തി. ഇതിനെത്തുടര്‍ന്ന്, കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (California Institute of Technology) നോര്‍മന്‍ ബ്രിഡ്ജ് പരീക്ഷണശാലയില്‍ (Norman Bridge Laboratary) വിസിറ്റിംഗ് പ്രോഫസറായി നാലുമാസം ജോലിനോക്കി. അമേരിക്കയില്‍ ‍വെച്ച് പല ശാസ്ത്രജ്ഞരേയും, പല പരീക്ഷണശാലകളും സന്ദര്‍ശിയ്ക്കാന്‍ രാമന്‌ അവസരം ലഭിച്ചു. 1925 ല്‍ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തി, ആ വര്‍ഷം ആഗസ്റ്റില്‍ അദ്ദേഹം റഷ്യയിലെ സയന്‍സ് അക്കാദമിയുടെ ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പോയി .

[തിരുത്തുക] രാമന്‍ പ്രഭാവം

പ്രധാന ലേഖനം: രാമന്‍ പ്രഭാവം

കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന വിശദീകരണത്തിന്റെ അടിസ്ഥാനമാണ് രാമന്‍ പ്രഭാവം . ഒരു ദ്രാവകത്തില്‍ പ്രകാശരശ്മികള്‍ പതിയ്ക്കുന്നു എന്നിരിയ്ക്കട്ടെ. ആ പ്രകാശരശ്മിയുടെ പ്രവേഗം V1 എന്നാണെന്ന് സങ്കല്പിയ്ക്കുക. ഒരു മാധ്യമത്തില്‍ പ്രകാശം പതിച്ചാല്‍ രണ്ടുവിധത്തില്‍ കാര്യങ്ങള്‍ സംഭവിയ്ക്കാം

  1. പ്രകാശം പ്രതിഫലിയ്ക്കുന്നു.
  2. മാധ്യമം ആ പ്രകാശരശ്മികളെ ആഗിരണം ചെയ്യുന്നു.

ഇവിടെ, പ്രതിഫലനത്തിന്റെ കാര്യം മാത്രം പരിഗണിക്കുന്നു. ഇപ്രകാരം, പ്രതിഫലിയ്ക്കപ്പെടുന്ന രശ്മികള്‍ രണ്ടു വ്യത്യസ്ത പ്രവേഗത്തില്‍ സഞ്ചരിക്കുന്നവയായിരിക്കും .

  1. പതനരശ്മിയുടെ പ്രവേഗത്തില്‍ (അതായത് V1).
  2. പതനരശ്മിയുടെ പ്രവേഗത്തില്‍നിന്ന് വ്യത്യസ്തമായ പ്രവേഗത്തില്‍ (ഈ പ്രവേഗത്തെ V2 എന്ന് സങ്കല്പിയ്ക്കാം).

പ്രകാശരശ്മിയുടെ പ്രവേഗവും നിറവുമായി ബന്ധമുള്ള കാര്യം നമുക്ക് അറിയാമല്ലോ . അതിനാല്‍ V1 പ്രവേഗമുള്ള പ്രകാശരശ്മിയുടെ നിറത്തിന് മാറ്റം സംഭവിയ്ക്കുന്നില്ല. പക്ഷെ V2 പ്രവേഗമുള്ള പ്രകാശരശ്മിക്ക് പതനരശ്മിയില്‍നിന്ന് വ്യത്യസ്ത നിറം കൈവരുന്നു. ഈ രീതിയിലുള്ള പ്രകാശത്തിന്റെ വിസരണമാണ് (Scattering of Light ) രാമന്‍ പ്രഭാവം എന്നപേരില്‍ (Raman Effect) അറിയപ്പെട്ടത് .1928 ഫെബ്രുവരി 28 ന് രാമന്‍ പ്രതിഭാസമെന്ന ലേബലില്‍ സമുദ്രത്തിന്റെ നീലനിറത്തിന്റെ രഹസ്യം പ്രസിദ്ധീകരിച്ചു.ഒരു വ്യക്തിയുടെ ഉന്നത വിജയം മറ്റുള്ളവരില്‍ അസൂയ ഉണ്ടാക്കുമല്ലോ . സി.വി. രാമന്റെ കാര്യത്തിലും അങ്ങനെത്തന്നെ സംഭവിച്ചു.രാമന്റെ കണ്ടുപിടുത്തത്തിനുകാരണക്കാരന്‍ രാമന്‍ തന്നെയാണോ എന്നു പലരും സംശയിച്ചു. പക്ഷെ ,രാമന്‍ ഇതിനു നേരെയൊന്നും പ്രതികരിയ്ക്കാന്‍ പോയില്ല. 1930 ല്‍ സി.വി രാമന് ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്തു.

[തിരുത്തുക] അവസാനകാലം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് സയന്‍‌സില്‍ നിന്നു 1948-ല്‍ അദ്ദേഹം വിരമിച്ചു. അതിനു ശേഷം ബാംഗ്ലൂരില്‍ അദ്ദേഹം രാമന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. 1954-ല്‍ അദ്ദേഹത്തിനു ഭാരത രത്നം പുരസ്കാരം ലഭിച്ചു [2]. 1970 നവംബര്‍ 21 ശനിയാഴ്ച വെളുപ്പിന് 82-മത്തെ വയസ്സില്‍ സി .വി. രാമന്‍ അന്തരിച്ചു. നിശ്ചയിച്ചുറപ്പിച്ചപ്രകാരം രാമന്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളൊന്നും നടന്നില്ല. ലോകപ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീന്‍ പോലും അവസാനനാളുകളില്‍ ആത്മീയതലങ്ങളിലേക്ക് നീങ്ങുന്നതിനുള്ള സൂചനകള്‍ നല്‍കിയിരുന്നു.പക്ഷെ, രാമന്‍ തന്റെ കര്‍മ്മപഥത്തില്‍ തന്നെ വിശ്വാസമര്‍പ്പിച്ച് ജീവിയ്ക്കുകയായിരുന്നു.

[തിരുത്തുക] ആധാരസൂചി

  1. http://nobelprize.org/nobel_prizes/physics/laureates/1930/index.html
  2. http://india.gov.in/myindia/bharatratna_awards_list1.php
താളിന്റെ അനുബന്ധങ്ങള്‍
ഉള്ളടക്കം