തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
| തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം | |
|---|---|
തൃക്കണ്ടിയൂർ ക്ഷേത്രം | |
ക്ഷേത്രത്തിന്റെ സ്ഥാനം | |
| നിർദ്ദേശാങ്കങ്ങൾ: | 10°36′8″N 76°11′39″E / 10.60222°N 76.19417°E |
| സ്ഥാനം | |
| രാജ്യം: | ഇന്ത്യ |
| സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
| ജില്ല: | മലപ്പുറം |
| പ്രദേശം: | തിരൂർ |
| വാസ്തുശൈലി, സംസ്കാരം | |
| പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
| പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
മലപ്പുറം ജില്ലയിൽ തിരൂരിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് തിരൂർ തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്.[1] കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ധ്യാനഭാവത്തിലുള്ള പരമശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ മഹാവിഷ്ണുവിനും ഉപദേവതകളായി ഗണപതി, ശാസ്താവ്, ശ്രീകൃഷ്ണൻ, പരശുരാമൻ, അന്തിമഹാകാളൻ, വേട്ടേയ്ക്കരൻ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ സമീപത്തായി ഭണ്ഡാരക്കാവ് എന്ന പേരിലുള്ള ക്ഷേത്രത്തിൽ പാർവ്വതീദേവിയ്ക്കും അമ്പലക്കുളങ്ങര എന്ന പേരിലുള്ള ക്ഷേത്രത്തിൽ ശ്രീഭദ്രകാളിയ്ക്കും പ്രതിഷ്ഠകളുണ്ട്. ഇവ രണ്ടും തൃക്കണ്ടിയൂർ ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളാണ്. വൈഷ്ണവാശഭൂതനായ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.[2] തുലാമാസത്തിൽ കറുത്തപക്ഷത്തിലെ സപ്തമി നാളിൽ പാണികൊട്ടോടെ തുടങ്ങി അമാവാസിനാളിൽ ഭണ്ഡാരക്കാവിലെ ഇറക്കിപൂജയോടെ സമാപിയ്ക്കുന്ന ക്ഷേത്രോത്സവവും കുംഭമാസത്തിലെ ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ എല്ലാ മാസവും വരുന്ന പ്രദോഷവ്രതം, തിങ്കളാഴ്ചകൾ തുടങ്ങിയവയും അതിവിശേഷമാണ്. മലബാർ ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ, കോഴിക്കോട് സാമൂതിരി രാജാവിന്റെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.
ഐതിഹ്യം
[തിരുത്തുക]ഒരേ ദിവസം മൂന്നു പ്രതിഷ്ഠകൾ മൂന്നുനേരത്തായി ശ്രീ പരശുരാമൻ പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. രാവിലെ കോഴിക്കോട് തിരുവണ്ണൂരിലും ഉച്ചക്ക് ഫറോക്കിൽ മണ്ണൂരിലും വൈകീട്ട് തൃക്കണ്ടിയൂരിലുമാണ് ഈ മൂന്ന് പ്രതിഷ്ഠകൾ നടത്തിയത്. ഈ മൂന്ന് ക്ഷേത്രങ്ങളിലും പ്രതിഷ്ഠകൾ നടന്ന നേരങ്ങളിൽ ഒരേ ദിവസം പ്രാർത്ഥിക്കാൻ കഴിഞ്ഞാൽ സർവ്വകാര്യ സിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. എ.ഡി. 823-ൽ ചേരമാൻ പെരുമാളാണ് തൃക്കണ്ടിയൂർ ക്ഷേത്രം പണിതത്. പ്രതിഷ്ഠ നടന്നത് പ്രദോഷകാലത്തായതിനാലായിരിക്കണം ദേവൻ പ്രദോഷ ശിവനായും അറിയപ്പെടുന്നു. അതുമൂലം പ്രദോഷവ്രതത്തിന് ഇവിടെ വലിയ പ്രാധാന്യം കല്പിക്കപ്പെടുന്നു. പ്രദോഷസമയത്ത് ശിവങ്കൽ അഭിഷേകം നടത്തുന്നതും കൂവളാർച്ചന നടത്തുന്നതും മറ്റും അത്യന്തം പുണ്യപ്രദമാണ്. ഈ സമയത്ത് സമസ്ത ദേവന്മാരും ശിവസാമീപ്യത്തിലുണ്ടാകുമെന്നാണ് വിശ്വാസം.
ക്ഷേത്രനിർമ്മിതി
[തിരുത്തുക]ക്ഷേത്രപരിസരവും മതിലകവും
[തിരുത്തുക]തൃക്കണ്ടിയൂർ ദേശത്തിന്റെ ഒത്ത നടുക്കായി, രണ്ട് കുളങ്ങൾക്കിടയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. നടയ്ക്ക് നേരെ മുന്നിലായി അതിവിശാലമായ ക്ഷേത്രക്കുളം കാണാം. മൂന്നേക്കർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ കുളം, പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകളിലൊന്നാണ്. പ്രദേശത്തെ കുട്ടികൾ നീന്തൽ പഠിയ്ക്കുന്നതിനും ശാന്തിക്കാരും ഭക്തജനങ്ങളും കുളിയ്ക്കുന്നതിനും ഉപയോഗിയ്ക്കുന്ന കുളമാണിത്. ഉഗ്രമൂർത്തിയായ ശിവന്റെ കോപം കുറയ്ക്കുന്നതിനാണ് നടയ്ക്കുനേരെ കുളം കുഴിച്ചതെന്ന് ഭക്തജനവിശ്വാസമുണ്ട്. കിഴക്കേ കുളത്തിന്റെ തെക്കുഭാഗത്താണ് ക്ഷേത്രത്തിലെ ഉപക്ഷേത്രമായ ശ്രീകൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്.
നിത്യപൂജകൾ
[തിരുത്തുക]കേരളത്തിൽ വളരെ നേരത്തെ നടതുറക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കണ്ടിയൂർ. ഇവിടെ ക്ഷേത്രനട തുറക്കുന്നത പുലർച്ച രണ്ടരയ്ക്കാണ്. അഞ്ചുപൂജകൾ പടിത്തരമായിട്ടുണ്ട്. മൂന്നര മുതൽ നാലവരെയുള്ള സമയത്താണ് അടച്ചുപൂജ. വിശിഷ്ടമായ ഈ ശക്തിപൂജ ശിവശക്തിഐക്യരൂപത്തെ സന്തോഷിപ്പിക്കുന്നുവത്രെ. ഇതരക്ഷേത്രങ്ങളെ അപേക്ഷിച്ച് പ്രത്യേകതയുള്ള ഈ പൂജ (ശർക്കരപൂജ) അതിവിശിഷ്ടമായി കരുതുന്നു. ഇതിൽ പാർവ്വതി പരമേശ്വരന്മാർക്ക് ഒന്നിച്ചുള്ള പായസനിവേദ്യമാണ് പ്രധാനം. നാഴിയരിയ്ക്ക് അഞ്ചുകിലോ ശർക്കരകൊണ്ട് ഉണ്ടാക്കുന്ന ഈ അത്യപൂർവ്വ നേദ്യമാണിത്.
വിശേഷദിവസങ്ങൾ
[തിരുത്തുക]പടഹാദി ഉത്സവം
[തിരുത്തുക]തുലാമാസത്തിൽ കറുത്തപക്ഷത്തിലെ സപ്തമിനാളിൽ പാണികൊട്ടോടെ ആരംഭിച്ച്, അമാവാസിനാളിൽ ഭണ്ഡാരക്കാവിലെ പൂജയോടെ സമാപിയ്ക്കുന്ന ഒമ്പതുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. അങ്കുരാദി (മുളയിടലോടെ ആരംഭിയ്ക്കുന്നത്), ധ്വജാദി (കൊടിയേറ്റത്തോടെ ആരംഭിയ്ക്കുന്നത്), പടഹാദി (വാദ്യമേളങ്ങളോടെ ആരംഭിയ്ക്കുന്നത്) എന്നിങ്ങനെയുള്ള മൂന്നുതരം ഉത്സവങ്ങളിൽ പടഹാദി ഉത്സവമാണ് ക്ഷേത്രത്തിലേത്.