തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം

Coordinates: 10°32′00″N 76°12′42″E / 10.533421°N 76.2116405°E / 10.533421; 76.2116405
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തിരുവമ്പാടി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

10°32′00″N 76°12′42″E / 10.533421°N 76.2116405°E / 10.533421; 76.2116405

തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
സ്ഥാനം:തൃശ്ശൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ശ്രീകൃഷ്ണൻ
ഭദ്രകാളി
പ്രധാന ഉത്സവങ്ങൾ:കൊടിയേറ്റുത്സവം, വൈകുണ്ഠ ഏകാദശി, അഷ്ടമിരോഹിണി, തൃശ്ശൂർ പൂരം, തിരുവമ്പാടി വേല
വാസ്തുശൈലി:കേരളം

തൃശൂർ പൂരം
തൃശൂർ പൂരം

ക്ഷേത്രങ്ങൾ

പാറമേക്കാവ് ക്ഷേത്രംതിരുവമ്പാടി ക്ഷേത്രം
കണിമംഗലം ശാസ്താ ക്ഷേത്രംപനമുക്കമ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രംചെമ്പൂക്കാവ് കാർത്ത്യായനി ക്ഷേത്രംപൂക്കാട്ടിക്കര കാരമുക്ക് ഭഗവതിലാലൂർ കാർത്ത്യായനി ക്ഷേത്രംചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രംഅയ്യന്തോൾ കാർത്ത്യായനി ക്ഷേത്രംകുറ്റൂർ നെയ്തലക്കാവിലമ്മ
വടക്കുംനാഥൻ ക്ഷേത്രം

ചടങ്ങുകൾ

മഠത്തിൽ വരവ്പൂരപ്പുറപ്പാട്
ഇലഞ്ഞിത്തറമേളംതെക്കോട്ടിറക്കം
കുടമാറ്റംവെടിക്കെട്ട്

ഇതുംകാണുക

തൃശ്ശൂർശക്തൻ തമ്പുരാൻ
പഞ്ചവാദ്യംപാണ്ടിമേളം

ശ്രീ വടക്കുന്നാഥൻ, പാറമേക്കാവ് ക്ഷേത്രങ്ങളോളം പഴക്കമില്ലെങ്കിലും തൃശ്ശൂരിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് തിരുവമ്പാടി ശ്രീകൃഷ്ണക്ഷേത്രം. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. തൃശ്ശൂർ നഗരത്തിന് വടക്കുഭാഗത്ത് പാട്ടുരായ്ക്കലിൽ ഷൊർണ്ണൂർ റോഡിലായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, ഉണ്ണിക്കണ്ണന്റെ രൂപത്തിലുള്ള ശ്രീകൃഷ്ണഭഗവനാണ്. കൂടാതെ, തുല്യപ്രാധാന്യത്തിൽ ഭദ്രകാളിയുമുണ്ട്. ഐതിഹ്യപ്രകാരം ഇവിടത്തെ മുഖ്യപ്രതിഷ്ഠയായ ശ്രീകൃഷ്ണന്റെ മൂലസ്ഥാനം, തൃശ്ശൂരിൽ നിന്ന് ഏകദേശം 15 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന എടക്കളത്തൂർ എന്ന സ്ഥലത്തുണ്ടായിരുന്നതാണ്. പിന്നീട് ഇവിടെ മുമ്പുണ്ടായിരുന്ന ഭഗവതിക്ഷേത്രത്തിലേയ്ക്ക് മാറ്റുകയായിരുന്നത്രേ. ഉപദേവതകളായി ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഘണ്ടാകർണ്ണൻ, ഭൈരവൻ, കുട്ടിച്ചാത്തൻ, മണികണ്ഠൻ തുടങ്ങിയ മൂർത്തികളുമുണ്ട്. ശ്രീകൃഷ്ണന് കുംഭമാസത്തിൽ പൂയം നാളിൽ കൊടിയേറി നടത്തപ്പെടുന്ന എട്ടുദിവസത്തെ ഉത്സവം, ധനുമാസത്തിൽ വൈകുണ്ഠ ഏകാദശി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു എന്നിവയും ഭഗവതിയ്ക്ക് മേടമാസത്തിൽ തൃശ്ശൂർ പൂരവും ധനുമാസത്തിൽ മൂന്നാമത്തെ ഞായറാഴ്ച നടത്തപ്പെടുന്ന വേലയുമാണ് വിശേഷദിവസങ്ങൾ. സ്വന്തമായ ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

ചരിത്രം[തിരുത്തുക]

വൈഷ്ണവഭക്തർ ആശ്രയകേന്ദ്രമായി കരുതി പോരുന്ന തിരുവമ്പാടി ക്ഷേത്രം നേരത്തെ ഭഗവതിക്കാവായിരുന്നു എന്നാണ് ചരിത്രം. ടിപ്പുവിന്റെ പടയോട്ടകാലത്താണ് തിരുവമ്പാടിയുടെ ചരിത്രത്തിന്റെ തുടക്കം. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തൂരിൽ നിന്ന് ശാന്തിക്കാരൻ എടുത്ത് ഓടിയ കൃഷ്ണവിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. വടക്കേ അങ്ങാടിയിൽ കണ്ടൻകാവിലായിരുന്നു ആദ്യപ്രതിഷ്ഠ. കൃഷ്ണനോടൊപ്പം പോന്നതായി സങ്കൽപ്പിക്കുന്ന ബാലഭഭ്രകാളിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. എടക്കളത്തൂരിൽ നിന്നു കൊണ്ടുവന്ന വിഗ്രഹം കാറ്റാനപ്പുള്ളി മനയിൽ ആദ്യം കുടിയിരുത്തപ്പെട്ടു എന്ന ഐതിഹ്യമുണ്ട്. പിന്നീട് തിരുവമ്പാടി ഭഗവതി ക്ഷേത്രത്തിൽ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചു. ഭഗവതിയെ ‘എടത്തരിക’ത്തേക്കു മാറ്റി. [1]

പ്രതിഷ്ഠ[തിരുത്തുക]

തിരുവമ്പാടി കൃഷ്ണനാണ് ഇവിടെ മുഖ്യ പ്രതിഷ്ഠ. തിരുവമ്പാടി ഭഗവതിയാണ് മറ്റൊരു പ്രധാനപ്പെട്ട പ്രതിഷ്ഠ. ഉണ്ണികൃഷ്ണന്റെ രൂപത്തിലുള്ള ഭഗവദ് വിഗ്രഹത്തിന് മൂന്നടി പൊക്കമുണ്ട്. വലതുകയ്യിൽ ഒരു ഓടക്കുഴൽ പിടിച്ചിട്ടുണ്ട്. ഇടതുകൈ അരയിൽ കുത്തിനിൽക്കുകയാണ്. ബാലരൂപത്തിലുള്ള ഭദ്രകാളിയാണ് തിരുവമ്പാടിയമ്മ. നാലടി ഉയരം വരും തിരുവമ്പാടിയമ്മയുടെ വിഗ്രഹത്തിന്. പുറകിലെ വലതുകയ്യിൽ ത്രിശൂലം, പുറകിലെ ഇടതുകയ്യിൽ ദാരികശിരസ്സ്, മുന്നിലെ ഇടതുകയ്യിൽ രക്തപാത്രം, മുന്നിലെ വലതുകയ്യിൽ നാന്ദകം എന്ന വാൾ എന്നിവ ധരിച്ചുനിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. പടിഞ്ഞാട്ട് ദർശനമായാണ് രണ്ടുപ്രതിഷ്ഠകളും. ഗണപതി, ശാസ്താവ്, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, ഘണ്ഠാകർണൻ, ഭൈരവൻ, കുട്ടിച്ചാത്തൻ, മണികണ്ഠൻ തുടങ്ങിയ ദേവതകൾ ആണ് ഉപദേവതകൾ. കൂടാതെ ക്ഷേത്രത്തിന് പുറകിലായി ചെറിയൊരു ഗണപതിക്ഷേത്രവുമുണ്ട്. ഇത് പ്രദേശത്തെ തമിഴ് ബ്രാഹ്മണരുടെ വകയുള്ള ക്ഷേത്രമാണ്. 1942-ൽ പണികഴിപ്പിച്ച ഈ ഗണപതിക്ഷേത്രത്തിൽ പ്രധാനദേവനായ ഗണപതിയെക്കൂടാതെ സുബ്രഹ്മണ്യൻ, ഹനുമാൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. വിനായക ചതുർത്ഥിയാണ് പ്രധാന അണ്ടുവിശേഷം.

നിത്യപൂജകൾ[തിരുത്തുക]

നിത്യേന മൂന്നുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തിരുവമ്പാടി ക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് തവിൽ, നാദസ്വരം തുടങ്ങിയ വാദ്യങ്ങളുടെയും ഏഴുതവണയുള്ള ശംഖനാദത്തോടെയും പള്ളിയുണർത്തിയശേഷം നാലരയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യത്തെ ചടങ്ങ്. ഭഗവാന്റെയും ഭഗവതിയുടെയും നടകളിൽ ഒരുമിച്ചാണ് നിർമ്മാല്യദർശനം. അതിനുശേഷം അഭിഷേകം തുടങ്ങുന്നു. എണ്ണയഭിഷേകമാണ് ആദ്യം തുടങ്ങുന്നത്. വിവിധയിനം പച്ചമരുന്നുകൾ ചേർത്തുണ്ടാക്കിയ നല്ലെണ്ണ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നു. അതിനുശേഷം വാകച്ചാർത്താണ്. നെന്മേനിവാകപ്പൂവ് പൊടിച്ചെടുക്കുന്ന പൊടികൊണ്ട് വിഗ്രഹത്തിൽ നടത്തുന്ന അഭിഷേകമാണ് വാകച്ചാർത്ത് എന്നറിയപ്പെടുന്നത്. ഗുരുവായൂർ കഴിഞ്ഞാൽ വാകച്ചാർത്ത് അതിവിപുലമായി നടത്തുന്ന മറ്റൊരു ക്ഷേത്രം തിരുവമ്പാടിയാണ്. അതിനുശേഷം ശംഖാഭിഷേകവും സുവർണകലശാഭിഷേകവും നടത്തുന്നതോടെ അഭിഷേകക്രിയകൾ അവസാനിയ്ക്കുന്നു. അതിനുശേഷം വിഗ്രഹം പുതിയ ആടയാഭരണങ്ങൾ ചാർത്തി അലങ്കരിച്ചുവയ്ക്കുന്നു. ആദ്യ നിവേദ്യങ്ങളായി മലർ, ശർക്കര, കദളിപ്പഴം എന്നിവ ഭഗവാന് ഈ സമയം നേദിയ്ക്കുന്നു. അപ്പോഴേയ്ക്കും സമയം ഏതാണ് അഞ്ചരയായിട്ടുണ്ടാകും. അതിനുശേഷം നാലമ്പലത്തിനകത്ത് വടക്കേ വാതിൽമാടത്തിൽ ഗണപതിഹോമം തുടങ്ങുകയായി. സൂര്യോദയസമയം വരെ ഇത് നീണ്ടുനിൽക്കും.

രാവിലെ ഏഴുമണിയോടെ ഉഷഃപൂജ തുടങ്ങുന്നു. ഇതിന് അടച്ചുപൂജയുണ്ട്. നെയ്പ്പായസം, വെണ്ണ, ത്രിമധുരം എന്നിവയാണ് ഈ സമയത്ത് ഭഗവാന്റെ നിവേദ്യങ്ങൾ. ഉഷഃപൂജയ്ക്കുശേഷം ഉഷഃശീവേലിയാണ്. തന്റെ ഭൂതഗണങ്ങൾക്ക് നിവേദ്യം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിലാണ് ശീവേലി നടത്തുന്നത്. ജലഗന്ധപുഷ്പാദികളുമായി മേൽശാന്തി മുന്നിലും ഭഗവാന്റെ തിടമ്പുമായി കീഴ്ശാന്തി പിന്നിലും നടക്കുന്നു. നാലമ്പലത്തിനകത്തും പുറത്തുമുള്ള എല്ലാ ബലിക്കല്ലുകളിലും ഈ സമയം ബലിതൂകാറുണ്ട്. പുറത്തേയ്ക്കെഴുന്നള്ളുമ്പോൾ തിടമ്പുമായി കീഴ്ശാന്തി ആനപ്പുറത്ത് കയറും. ചെണ്ട (വലംതലയും ഇടംതലയുമായി ഓരോന്ന്), ഇലത്താളം, ചേങ്ങില, കൊമ്പ്, കുറുംകുഴൽ എന്നിവയാണ് ശീവേലിയ്ക്ക് ഉപയോഗിയ്ക്കുന്ന വാദ്യങ്ങൾ. ഇവയുടെ അകമ്പടിയോടെ പുറത്തേയ്ക്കെഴുന്നള്ളുന്ന ഭഗവാനെ ഭക്തർ നാമജപത്തോടെ അനുഗമിയ്ക്കുന്നു. മൂന്ന് പ്രദക്ഷിണങ്ങൾ കഴിഞ്ഞ് ഒടുവിൽ പ്രധാന ബലിക്കല്ലിലും ബലിതൂകുന്നതോടെ ശീവേലി സമാപിയ്ക്കുന്നു.

രാവിലെ പത്തുമണിയ്ക്ക് ഉച്ചപ്പൂജ തുടങ്ങുന്നു. ഇതിനും അടച്ചുപൂജയുണ്ട്. പാൽപ്പായസമാണ് ഈ സമയത്തെ പ്രധാന നിവേദ്യം. ഭഗവാന്റെ മൂന്നുപൂജകളിൽ ഏറ്റവും പ്രധാനം ഉച്ചപ്പൂജയാണ്. അരമണിക്കൂറോളം നീണ്ടുനിൽക്കുന്ന ഈ പൂജയ്ക്ക് വിസ്തരിച്ചുള്ള ക്രിയാപദ്ധതികളാണുണ്ടാകുക. ഈ സമയത്ത് ക്ഷേത്രത്തിൽ ഇടയ്ക്ക കൊട്ടി അഷ്ടപദി പാടുന്ന പതിവുണ്ട്. ഉച്ചപ്പൂജ കഴിഞ്ഞ് നടതുറന്നാൽ ഉച്ചശീവേലിയായി. ഉഷഃശീവേലിയ്ക്കുള്ള അതേ ക്രിയകളാണ് ഉച്ചശീവേലിയ്ക്കും നടത്താറുള്ളത്. ഉച്ചശീവേലി കഴിഞ്ഞ് പതിനൊന്നുമണിയോടെ ക്ഷേത്രനട അടയ്ക്കുന്നു.

വൈകീട്ട് നാലരയ്ക്ക് ക്ഷേത്രനട വീണ്ടും തുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ക്ഷേത്രത്തിനകത്തും പുറത്തുമുള്ള വിളക്കുകൾ മുഴുവൻ ഈ സമയം കൊളുത്തിവയ്ക്കാറുണ്ട്. ക്ഷേത്രത്തിൽ കർപ്പൂരം കത്തിച്ച് ഉഴിയുന്ന ചടങ്ങ് നടക്കുന്നത് ഈ സമയത്താണ്. ഇതേ സമയത്ത് ക്ഷേത്രത്തിൽ 'കേളിക്കൈ' എന്നൊരു ചടങ്ങും പതിവുണ്ട്. ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ ഒരുമിച്ച് ഭഗവാന് നടത്തുന്ന നാദാർച്ചനയാണ് കേളിക്കൈ. ദീപാരാധനയ്ക്കുശേഷം രാത്രി ഏഴരയോടെ അത്താഴപ്പൂജ തുടങ്ങും. അപ്പം, അട, വെറ്റില തുടങ്ങിയവയാണ് ഈ സമയത്തെ പ്രധാന നിവേദ്യങ്ങൾ. അത്താഴപ്പൂജ കഴിഞ്ഞാൽ എട്ടുമണിയോടെ അത്താഴശീവേലി നടത്തുന്നു. രാവിലെയും ഉച്ചയ്ക്കുമുള്ള ശീവേലികൾക്കുള്ള അതേ ചടങ്ങുകളാണ് ഇതിനും. മൂന്ന് ശീവേലികളും ആനപ്പുറത്താണ് നടത്തുന്നതെന്ന പ്രത്യേകതയുണ്ട്. ശീവേലിയ്ക്കുശേഷം എട്ടേകാലോടെ തൃപ്പുക നടത്തുന്നു. ശ്രീകോവിലിനകത്ത് അഷ്ടഗന്ധം പുകച്ച് ഭഗവാനെ പള്ളിയുറക്കുന്നതാണ് ഈ ചടങ്ങ്. തൃപ്പുക കഴിഞ്ഞ് എട്ടരയോടെ നട വീണ്ടും അടയ്ക്കുന്നു.

വിശേഷ ആഘോഷങ്ങൾ[തിരുത്തുക]

ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവും ഭഗവതിയുടേതാ‍ണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയും കുംഭമാസത്തിലെ പൂയത്തിൽ കൊടിയേറി 8 മത്തെ ദിവസം ആറാട്ടോടെ ആഘോഷിക്കുന്ന ഉത്സവവും ശ്രീകൃഷ്ണന്റെ ആണ്ടുവിശേഷങ്ങളായി കൊണ്ടാടുന്നു. ആണ്ടുതോറുമുള്ള മറ്റൊരാഘോഷം പ്രതിഷ്ഠാദിനം.

തിരുമ്പാടി ദേവസ്വം[തിരുത്തുക]

ക്ഷേത്രഭരണം തിരുമ്പാടി ദേവസ്വം എന്ന പേരിൽ സ്വയം ഭരിച്ചു വരുന്നു. ഇപ്പോൾ ക്ഷേത്രത്തിന് സ്വന്തമായി വ്യവസായ കെട്ടിടങ്ങളും, കല്ല്യാണ മണ്ഡപങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ട്.

സ്ഥാപനങ്ങൾ[തിരുത്തുക]

  1. കൗസ്തുഭം ആഡിറ്റോറിയം
  2. പടിഞ്ഞാറേ നടക്കാവിൽ ഓഫീസ് കെട്ടിടം / ഷോപ്പിങ് കോംപ്ലക്സ്
  3. അമ്പലത്തിന് മുന്നിലെ ഓഫീസ് കെട്ടിടം
  4. അമ്പലത്തിന് മുന്നിലെ കല്ല്യാണമണ്ഡപം, ഓഫീസ് കോംപ്ലക്സ്
  5. സാന്ദീപനി വിദ്യാനികേതൻ സ്കൂൾ
  6. തിരുവമ്പാടി കൺവെൻഷൻ സെന്റർ

അവലംബം[തിരുത്തുക]

  1. "Thrissur Pooram- The ultimate Festival" .Published by C.A. Menon Associates, Thrissur May 2006

ഇതര ലിങ്കുകൾ[തിരുത്തുക]

  1. ഔദ്യോഗിക വെബ്ബ് സൈറ്റ് [1]