ചാത്തൻ
വിഷ്ണുമായ സ്വാമി (ചാത്തൻ) | |
---|---|
![]() വിഷ്ണുമായ സ്വാമി (ചാത്തൻ) | |
തമിഴ് ലിപിയിൽ | குட்டிச்சாதன் |
Affiliation | ദേവൻ |
നിവാസം | ഭൂമി |
ഗ്രഹം | ശനി |
ആയുധം | കുറുവടി |
ജീവിത പങ്കാളി | ഇല്ല |
Mount | പോത്ത് |
ഹൈന്ദവ, മലവാര വിശ്വാസവുമായി ബന്ധപ്പെട്ട ഒരു ദേവതയാണ് വിഷ്ണുമായ സ്വാമി അഥവാ ചാത്തൻ. കേരളത്തിലാണ് ഈ വിശ്വാസത്തിന് പ്രചാരമുള്ളത്. ശിവപാർവതിമാരുടെ പുത്രൻ ആയിട്ടാണ് വിഷ്ണുമായ സ്വാമിയെ കണക്കാക്കുന്നത്. അസുരനിഗ്രഹത്തിന് വേണ്ടി അവതരിച്ചു എന്നാണ് വിശ്വാസം. പോത്തിന്റെ പുറത്തു കുറുവടിയുമായി ഇരിക്കുന്ന ബാലന്റെ രൂപമാണ് വിഷ്ണുമായ ചാത്തന്റേത്. ചേക്കുട്ടി, പറക്കുട്ടി തുടങ്ങിയ മറ്റു ചാത്തന്മാർ വിഷ്ണുമായ ചാത്തന്റെ സഹോദരങ്ങൾ ആണ്.
ഐതിഹ്യങ്ങൾ
[തിരുത്തുക]പുഞ്ചനെല്ലൂർ നമ്പൂതിരി തറവാട്ടിലെ ഭദ്രകാളി ദേവാലയത്തിൽ വിഷ്ണുമായ മൂർത്തി സ്വയം എത്തി എന്നാണ് വിശ്വാസം. തന്നെയും ഭഗവതിയുടെ കൂടെ ചേർക്കണം എന്നും എന്നാൽ കുടുംബത്തിൽ ഐശ്വര്യം താൻ കൊണ്ടുവരുമെന്നും പില്ക്കാലത്ത് തന്നെ ആരാധിക്കുന്ന വംശപരമ്പര്യക്ക് ഒരു പ്രശ്നം വരുമ്പോൾ കൂടെ നില്ക്കാമെന്നും വാക്കു കൊടുത്തു എന്നും, പിന്നീട് ആവണങ്ങട്ടിൽ കളരി ഉണ്ണിതതാമൻ കേളുഉണി ഒരു യാത്രികൻ ഈ ഇല്ലത്തോടൊപ്പം അഞ്ചു മൂർത്തികളെയും ഉപാസിച്ച് ഏറ്റെടുത്തതായും പഴമക്കാർ വിശ്വസിക്കുന്നു.
വിഷ്ണുമായ ചാത്തന്റെ വളർത്തമ്മയായ കൂളിവാകയെ ഭൃഗാസുരൻ എന്നൊരു അസുരൻ സ്വന്തമാക്കാൻ ആഗ്രഹിച്ചു. ഭൃഗാസുരനെയും അവന്റെ സേനയേയും വിഷ്ണുമായ തന്റെ സഹായിയായ കരിങ്കുട്ടി ചാത്തനെയും കൂട്ടി യുദ്ധത്തിൽ ഏർപ്പെട്ടു. യുദ്ധത്തിൽ ചാത്തന്റെ വിരലിൽ മുറിവേറ്റു. മുറിവിൽ നിന്ന് നിലത്ത് വീണ രക്തത്തിൽ നിന്ന് 400 കുട്ടിചാത്തന്മാർ ഉണ്ടായി. ഭൃഗാസുരൻ പ്രയോഗിച്ച 10 ബ്രഹ്മാസ്ത്രങ്ങളൂം 10 കുട്ടിച്ചാത്തൻമാർ വിഴുങ്ങി ആത്മാഹുതി നടത്തുകയും ചെയ്തു. ശേഷിച്ച 390 കുട്ടിച്ചാത്തന്മാർ എല്ലാം സേനയേയും ഇല്ലാതാക്കുകയും വിഷ്ണുമായ കുറുവടികൾ ഉപയോഗിച്ച് ഭൃഗാസുരനെ വധിക്കുകയും ചെയ്തു.
കേരളത്തിൽ മന്ത്രവാദികൾ വിഷ്ണുമായ ചാത്തൻ എന്ന മൂർത്തിയെ ആരാധിച്ചിരുന്നു. വിഷ്ണുമായ ശിവന്റെ മകൻ ആണെന്നും പുരാണങ്ങളിൽ കാണുന്നുണ്ട്. ശിവഭഗവാന് മായാരൂപത്തിൽ നിന്ന പാർവതി ദേവിയിൽ ജനിച്ച മകനാണ് വിഷ്ണുമായ എന്ന് പുരാണങ്ങളിൽ കാണാം. വടക്കൻ മലബാറിൽ ശിവപാർവതിമാരുടെ മകനായ വിഷ്ണുമായ ചാത്തനെ ആരാധിച്ച് കുട്ടിച്ചാത്തൻ തെയ്യം കെട്ടിയാടുന്നു. മായാവിദ്യകളിൽ വിദഗ്ദ്ധനായ ഒരു മൂർത്തി ആയിട്ടാണ് വിഷ്ണുമായ സ്വാമിയേ കഥകളിൽ അവതരിപ്പിക്കുന്നത്.
പുരാണകഥ
[തിരുത്തുക]പരമശിവൻ വനത്തിൽ വേട്ടയാടാൻ പോയപ്പോൾ വനത്തിൽ നിന്ന് മധുരമായ ഒരു സ്ത്രീശബ്ദം കേൾക്കുകയുണ്ടായത്രെ. ശബ്ദത്തിന്റെ ഉടമയെ തേടിയപ്പോൾ കൂളിവാക എന്ന സുന്ദരിയായ സ്ത്രീയെ കാണുകയുണ്ടായി. അവളുടെ സൗന്ദര്യത്തിൽ ഭ്രമിച്ച് പരമശിവൻ വേൾച്ചക്കാഗ്രഹിച്ചു. പരമശിവന്റെ ആഗ്രഹം മനസ്സിലായ കൂളിവാക ഭയപ്പെടുകയും, അവളുടെ ഇഷ്ടദേവിയായ പാർവ്വതിയെ പ്രാർത്ഥിക്കുകയും ചെയ്തു. കാര്യം മനസ്സിലായ ശ്രീപാർവ്വതി അവളുടെ മുന്നിൽ പ്രത്യക്ഷയായി ഭയപ്പെടേണ്ടന്നും ഇത് അവളുടെ യോഗമാണെന്നും പറഞ്ഞു. മാത്രവുമല്ല കൂളിവാക മുജ്ജന്മത്തിൽ ശ്രീപാർവ്വതിയുടെ തോഴി ആയിരുന്നുവെന്നും പറഞ്ഞു. മുജ്ജന്മത്തിൽ കൂളിവാക ബാല ഗണേശനെ ശ്രീപാർവ്വതി അറിയാതെ മുലയൂട്ടുകയുണ്ടായി. ഇത് അറിഞ്ഞ പാർവ്വതി കൂളിവാകയെ അടുത്ത ജന്മത്തിൽ ചണ്ഡാളകുലത്തിൽ ജനിക്കുവാൻ ശപിക്കുകയുണ്ടായി. ശാപം കിട്ടിയ കൂളിവാക കരഞ്ഞുകൊണ്ട് ശ്രീപാർവ്വതിയെ കാൽ പിടിച്ച് ക്ഷമ ചോദിക്കുകയുണ്ടായി. കോപം മാറിയ ശ്രീപാർവ്വതി കൂളിവാകയോട് പറഞ്ഞു: 'അടുത്ത ജന്മത്തിൽ നിനക്ക് ശ്രീ പരമേശ്വരന്റെ പുത്രനെ മുലയൂട്ടി വളർത്താൻ ഭാഗ്യമുണ്ടാകും' എന്ന് വരം നൽകി. മുജ്ജന്മ കഥ പറഞ്ഞ് ശേഷം കൂളിവാകയോട് വീട്ടിലേക്ക് ഭയം കൂടാതെ പോകാൻ പറഞ്ഞു. അതിനു ശേഷം ദേവി വേഷം മാറി കൂളിവാകയായി മാറി. ശ്രീ പരമമേശ്വരന്റെ അടുത്തേക്ക് പോകുകയും വേൾച്ചയിൽ ഏർപ്പെടുകയും ചെയ്തു. അതിൽ നിന്ന് 400 കുട്ടികൾ ഉണ്ടാകുകയും ചെയ്തു. അതിൽ മൂത്ത കുട്ടിയാണ് കരിങ്കുട്ടി. ഈ കുട്ടിയെ കരിങ്കുട്ടി ചാത്തൻ എന്നു വിളിക്കുകയും ചെയ്തു. നല്ലതും പൊട്ടയും ആയ ഒരുപാടു ചാത്തന്മാർ വേറെയും ഉണ്ടായിരുന്നു. പറക്കുട്ടി, അറുകൊല, കറുത്തച്ഛൻ, മൂക്കൻ, കാപ്പിരിമുത്തപ്പൻ, കുരുടി, കരിങ്കണ്ണൻ എന്നിങ്ങനെ അനേകം ചാത്തന്മാർ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. ഇവരിൽ ഏറ്റവും ഇളയവനായ ചാത്തൻ ആണ് വിഷ്ണുമായ. ഈ കുട്ടിയുടെ സംരക്ഷണത്തിനായി ഒരു പോത്തിനെയും കരികുട്ടി ചാത്തന് ഒരു കാളയെയും കൊടുത്തു. ശ്രീ പാർവ്വതി ഈ രണ്ടു കുട്ടികളെയും കൂളിവാകയെ ഏല്പ്പിക്കുകയും ചെയ്തു. കുട്ടി കൂളിവാകയുടെ സം രക്ഷണത്തിൽ വളർന്നു.
ഇവർക്ക് പല അത്ഭുതശക്തികളും ശിവനും പാർവ്വതിയും നൽകുകയുണ്ടയി. ചാത്തൻമാർ പല തരത്തിലുള്ള സഹായങ്ങളും അത്ഭുതങ്ങളും കാട്ടി ആ ഗോത്രത്തിൽ കഴിഞ്ഞു വന്നു. ചാത്തൻമാർ തങ്ങളുടെ വാഹനങ്ങളായ പോത്തിന്റെയും കാളയുടെയും പുറത്തേറി ഈഴറയും വായിച്ച് കൊണ്ട് വനത്തിൽ ചുറ്റി നടന്നു. തന്റെ എഴാമത്തെ വയസ്സിൽ ഗ്രോത്രക്കാർ നടത്തിയ ജന്മദിനാഘോഷത്തിൽ നാരദമുനി വരുകയും ചാത്തന്മാരോട് അവന്റെ മാതാപിതാക്കൾ ആരാണെന്ന് പറയുകയും ചെയ്തു. അവരെ കൈലാസത്തിൽ പോയി കാണുവാൻ ഉപദേശിക്കുകയും ചെയ്തു.
വിവരങ്ങൾ അറിഞ്ഞ് ചാത്തൻമാർ കൈലാസത്തിൽ പോയി. അവിടെ ശിവന്റെ വാഹനമായ നന്ദികേശൻ ചാത്തനെ കവാടത്തിൽ വെച്ച് തടഞ്ഞു. ചാത്തൻ അകത്തേക്ക് പോകുവാനായി മഹാവിഷ്ണുവിന്റെ വേഷം മായയാൽ ധരിക്കുകയുണ്ടായി. എന്നിട്ട് ശിവപാർവ്വതിമാരെ കാണുകയും ആശീർവാദം വാങ്ങുകയും ചെയ്തു. പരമശിവന് ഏറെ സന്തോഷം തോന്നുകയും വിഷ്ണുവിന്റെ രൂപം മായയാൽ സ്വീകരിച്ചതിനാൽ ചാത്തന് വിഷ്ണുമായ എന്ന പേർ നൽകുകയും ചെയ്തു. മാത്രവുമല്ല ചാത്തന്മാർക്ക് എല്ലാതരത്തിലുള്ള ആയോധനവിദ്യകളും പറഞ്ഞുകൊടുക്കുകയും, ജലന്ദരൻ എന്ന അസുരനെ കൊല്ലുവാനുള്ള സൂത്രം പറഞ്ഞുകൊടുക്കുകയും ചെയ്തു.
പിന്നീട് ചാത്തൻ മൂന്നു ലോകം കീഴടക്കിയ ജലന്ധരനെ പോരിന് വിളിക്കുകയും ചെയ്തു. തുടന്ന് ഉണ്ടായ യുദ്ധത്തിൽ ചാത്തൻ മഹാവിഷ്ണുവിന്റെ ആയുധമായ സുദർശന ചക്രത്തിന്റെ രൂപം കൊള്ളുകയും ജലന്ധരനെ വധിക്കുവാനായി പിന്നാലെ പോകുകയും ചെയ്തു. ജലന്ധരൻ മൂന്ന് ലോകത്തും പലയിടത്തും ഓടി ഒളിക്കാൻ തുടങ്ങി. അവസാനം കടലിൽ ഒളിച്ചു. പിൻതുടർന്ന് വന്ന സുദർശന ചക്രത്തിന്റെ ജ്വാലയാൽ കടൽ ജലം തിളക്കാൻ തുടങ്ങി. ചൂട് സഹിക്കാൻ വയ്യാതെ കടലിൽ നിന്ന് പുറത്ത് വന്ന ജലന്ധരൻ വധിക്കപ്പെടുകയും ചെയ്തു. സന്തോഷഭരിതരായ ദേവന്മാർ ചാത്തനെ സ്വർഗലോകത്തേക്ക് കൊണ്ടു പോവുകയും അവിടെ താമസിക്കാൻ നിർബ്ബന്ധിക്കുകയും ചെയ്തു. പക്ഷേ തനിക്ക് പഴയ ഗോത്രവർഗ്ഗക്കാർക്കൊപ്പം താമസിക്കാനാണ് താല്പര്യം എന്നു പറഞ്ഞ് കൊണ്ട് അദ്ദേഹം തിരിച്ച് പോവുകയും ചെയ്തു.
സിനിമയിൽ
[തിരുത്തുക]ഭാരതത്തിലെ പ്രഥമ ത്രിമാന 3D ചലച്ചിത്രമായ മൈഡിയർ കുട്ടിച്ചാത്തനിലെ കേന്ദ്രകഥാപാത്രം ഒരു മന്ത്രവാദി അടിമപ്പെടുത്തിയ കുട്ടിച്ചാത്തൻ ആണ്. സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി എന്ന മലയാള സിനിമയിലെ കേന്ദ്രകഥാപാത്രവും കുട്ടിച്ചാത്തൻ വിഭാഗത്തിൽപ്പെടുന്നു.
ചില സാമ്യതകൾ
[തിരുത്തുക]അമൃത് ദേവൻമാർക്കും അസുരന്മാർക്കും പങ്ക് വെക്കുവാനായി മഹാവിഷ്ണു സ്ത്രീ വേഷത്തിൽ അവതാരം കൊണ്ടിട്ടുണ്ട്. ഈ സ്ത്രീവേഷത്തിനെ വിഷ്ണുമായ എന്നു തന്നെയാണ് പറയുന്നത്. ഈ വിഷ്ണുമായയിൽ മോഹിതനായ ശിവനിൽ ജനിച്ച പുത്രനാണ് ശാസ്താവ്. ശാസ്താവ് പിൽക്കാലത്ത് ഉച്ചാരണ ശൈലി മാറി ചാത്തൻ ആയതെന്നും വാദമുണ്ടെങ്കിലും വിഷ്ണുഭഗവാൻറെ മായയാൽ കൂളിവാകയുടെ രൂപം പൂണ്ട പാർവതി ദേവിയിൽ ഉണ്ടായ കുട്ടികൾ ആയതുകൊണ്ടാണ് വിഷ്ണുമായ ചാത്തൻ എന്ന് വിളിക്കുന്നതെന്ന് പണ്ഡിതന്മാർ പറയുന്നു. കേരളത്തിൽ ഇന്ന് നിലവിൽ ഉള്ള വിഷ്ണുമായക്ഷേത്രങ്ങൾ എല്ലാം ഇല്ലവ പണിക്കർ, ഇല്ലവ വൈദ്യർ, , കളരി കുറുപ്പ്/കളരി പണിക്കർ സമുദായക്കാരുടേതാണ്.
പ്രധാനപ്പെട്ട വിഷ്ണുമായ ക്ഷേത്രങ്ങൾ
[തിരുത്തുക]- ആവണങ്ങാട് വിഷ്ണുമായ ക്ഷേത്രം, തൃശൂർ ജില്ല
- പെരിങ്ങോട്ടുകര ശ്രീ മൂലസ്ഥാനം, തൃശൂർ ജില്ല
- കാനാടികാവ് വിഷ്ണുമായ ക്ഷേത്രം, തൃശൂർ ജില്ല
- പരന്തറയിൽ വിഷ്ണുമായ ക്ഷേത്രം, കരിവന്നൂർ
- കാരണയിൽ മഠം ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ മഹാക്ഷേത്രം, എട്ടുമന
- തച്ചപ്പിള്ളി വിഷ്ണുമായ ക്ഷേത്രം, എട്ടുമന
- തിച്ചമ്പിള്ളി ദേവസ്ഥാനം ചെമ്പുകാവ്, തൃശ്ശൂർ ജില്ല
- വിഷ്ണുമായ ക്ഷേത്രം, ആറ്റുർ
- മായോൻ മഠം ശ്രീ വിഷ്ണുമായാ ദേവസ്ഥാനം
- പാണാവള്ളി, ചേർത്തല, ആലപ്പുഴ ജില്ല
- പൊന്നമ്പലം ശ്രീ വിഷ്ണുമായ ദേവീ ദേവസ്ഥാനം, നെട്ടയം, തിരുവനന്തപുരം ജില്ല
- എഡാവിലകം ശ്രീ വിഷ്ണുമയ സ്വാമി ക്ഷേത്രം, പരിപ്പള്ളി, കൊല്ലം ജില്ല
- വൈദ്യർ മഠം ദേവസ്ഥാനം, പത്തനംതിട്ട ജില്ല
- ഇലഞ്ഞികാവ്, ആലപ്പുഴ ജില്ല
- കാളിയാർ മഠം കളരി, അരൂർ, ആലപ്പുഴ ജില്ല
- ചമയംകര ഭഗവതി ക്ഷേത്രം, തിരുവഞ്ചൂർ, കോട്ടയം ജില്ല.
അവലംബം
[തിരുത്തുക]- ആവണാങ്ങാട്ടു വിഷ്ണൂമായ ക്ഷേത്രം 2005 വെള്ളാട്ടു മഹോത്സവം സോവനീർ
- കേരള ജ്യോതിശാസ്ത്ര പരിഷത്ത് മാഗസീൻ ജൂൺ 2003
- ഐതിഹ്യമാല/അവണങ്ങാട്ട് പണിക്കരും ചാത്തന്മാരും