ലിബർഹാൻ കമ്മീഷൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Babri Mosque 7.jpg
ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിനു മുൻപുള്ള ഒരു ചിത്രം

1992 ഡിസംബർ 6 ലെ ബാബരി മസ്ജിദ്‌ ധ്വംസനവും അയോധ്യയിലുണ്ടായ കലാപവും അന്വേഷിക്കുന്നതിന്‌ ഇന്ത്യയിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് മൻമോഹൻ സിംഗ് ലിബർഹാൻ മേധാവിയായി 1992 ഡിസംബർ 16-ന്‌ രൂപവത്കരിക്കപ്പെട്ട കമ്മീഷനാണ്‌ ലിബർഹാൻ കമ്മീഷൺ. മൂന്നു മാസത്തിനുള്ളിൽ കമ്മീഷൺ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ 17 വർഷങ്ങളെടുത്ത് 2009 ജൂൺ 30-ന്‌ ആണ്‌ കമ്മീഷൺ അതിന്റെ റിപ്പോർട്ട് പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംങിന്‌ സമർപ്പിച്ചത്[1]. 1000 ത്തിലധികം പുറങ്ങൾ വരുന്നതാണ്‌ റിപ്പോർട്ട്[2]. 2009 നവംബർ 23-ന്‌ ഈ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നു. ലോകസഭയിൽ ഇതിനെ ചൊല്ലി ബഹളമുണ്ടാവുകയും തുടർന്ന് ഒരു ദിവസത്തേക്ക് സഭാനടപടികൾ നിർത്തിവെക്കുകയുമുണ്ടായി[3]. ആഭ്യന്തര മന്ത്രാലയം ബോധപൂർ‌വ്വം റിപ്പോർട്ട് ചോർത്തിയതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 2009 നവംബർ 24 ന്‌ ലിബർഹാൻ കമ്മീഷൺ റിപ്പോർട്ടും (REPORT OF THE LIBERHAN AYODHYA COMMISSION OF INQUIRY) 13 പേജുള്ള നടപടി റിപ്പോർട്ടും(Action Taken Report) ആഭ്യന്തര മന്ത്രി പി. ചിദംബരം പാർലമെന്റിന്റെ മേശപ്പുറത്തു വച്ചു[4]. മസ്ജിദ് തകർക്കുന്നതിനുള്ള ഗൂഢാലോചനയിൽ ബി.ജെ.പി.യിലെ മുതിർന്ന നേതാക്കൾക്കുള്ള പങ്കിനെ റിപ്പോർട്ട് എടുത്തുകാട്ടുന്നു[2]. എൽ.കെ. അദ്വാനി,എ.ബി. വാജ്പേയ്,തുടങ്ങിയ ബി.ജെ.പി. നേതാക്കൾ ഉൾപ്പെടെ സംഘ് പരിവാറിന്റെ 68 -ഓളം നേതാക്കളെ റിപ്പോർട്ട് പേരെടുത്ത് പരാമർശിക്കുന്നു[5]. രാഷ്ട്രീയ സ്വയം സേവക് സംഘിനെ മസ്ജിദ് ധ്വംസനത്തിന്റെ മുഖ്യ സൂത്രധാരകരായി റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്[6]. ബാബരി മസ്ജിദ് തകർക്കപ്പെടുന്ന കാലത്ത് കേന്ദ്രം ഭരിച്ചിരുന്ന നരസിംഹ റാവു സർക്കാറിനെ കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ട്, മുസ്ലിം സംഘടനകളുടെ നിലപാടുകളേയും വിമർശിക്കുന്നു[7]. എന്നാൽ റിപ്പോർട്ടിൽ ഒരു വരിയിൽ പോലും വാജ്പേയിയെ പേരെടുത്തു കുറ്റപ്പെടുത്തിയിട്ടില്ലന്നു് ജസ്റ്റീസ് ലിബർഹാൻ പിന്നീട് ഒരു ദിനപത്രത്തോടു നടത്തിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടു്. ഇക്കാര്യം വ്യക്തമാകാൻ റിപ്പോർട്ട് വായിക്കാനും ലിബർഹാൻ ആവശ്യപ്പെട്ടു. [8]

അന്വേഷണ പരിധിയിൽ ഉൾപ്പെടുന്നവ[തിരുത്തുക]

താഴെ പറയുന്ന വിഷയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള അന്വേഷണമാണ്‌ നിർദ്ദേശിക്കപ്പെട്ടത്[9].

  • അയോധ്യയിലെ രാമ ജന്മഭൂമി-ബാബരി മസ്ജിദ് കെട്ടിടം തകർക്കപ്പെടാൻ ഇടയായ സംഭവങ്ങളും അതിലേക്ക് നയിച്ച മുഴുവൻ സാഹചര്യങ്ങളും സംഭവപരമ്പരകളും.
  • രാമ ജന്മഭൂമി-ബാബരി മസ്ജിദ് കെട്ടിടം തകർക്കലുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ മുഖ്യമന്ത്രി,മന്ത്രിസഭാംഗങ്ങൾ,ഉദ്യോഗസ്ഥർ എന്നിവരും,ബന്ധപ്പെട്ട വ്യക്തികളും സംഘടനകളും ഏജൻസികളും ഉൾപ്പെടെയുള്ളവർ നിർ‌വ്വഹിച്ച് പങ്ക്.
  • 1992 ഡിസംബർ 6 ന് രാമ ജന്മഭൂമി-ബാബരി മസ്ജിദ് കെട്ടിടത്തിനും അയോധ്യ പട്ടണം ,ഫൈസാബാദ് എന്നിവിടങ്ങളിലും ഉണ്ടായ സംഭവങ്ങൾക്ക് കാരണമായിരിക്കാവുന്ന ഉത്തർപ്രദേശ് സർക്കാർ നിർദ്ദേശിച്ചതും നിർ‌വഹിച്ചതുമായ സുരക്ഷാനടപടികളുടേയും മുന്നൊരുക്കങ്ങളുടേയും പോരായ്മകൾ
  • 1992 ഡിസംബർ 6 ന്‌ അയോധ്യയിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന അക്രമത്തിലേക്ക് നയിച്ച സംഭവപരമ്പരകളും വസ്തുതകളും സാഹചര്യങ്ങളും
  • അന്വേഷണ വിഷയവുമായി ബന്ധപ്പെട്ട മറ്റു ഏത് കാര്യങ്ങളും.

കാലയളവും ചെലവുകളും[തിരുത്തുക]

ഏകാംഗ പാനലായ,ഒരു പക്ഷേ രാജ്യത്തെ ഏറ്റവും ദീർഘകാലയളവ് അന്വേഷണത്തിനായി എടുത്ത ലിബർഹാൻ കമ്മീഷന്റെ റിപ്പോർട്ടിന്‌ ഭാരത സർക്കാർ ചെലവഴിച്ചത് 65 മില്ല്യൺ രൂപയിലധികമായിരുന്നു[10]. പതിനാറാം നൂറ്റാണ്ടിലെ മസ്ജിദ് തകർക്കപ്പെടുന്നതിന്‌ കാരണക്കാരയവരെ കണ്ടെത്തുക എന്നതിനു പുറമെ, എന്തുകൊണ്ട് ,എങ്ങനെ തകർക്കലുണ്ടായി എന്നതും അതിനു കാരണക്കാരായ മുഖ്യ ശക്തിളുടേയും പ്രവർത്തകരുടേയും പേരുകൾ എന്തെല്ലാമാണെന്ന് കണ്ടെത്തലും ഈ കമ്മീഷന്റെ ചുമതലയിലുൾപ്പെടുമെന്ന് ഉറവിടങ്ങൾ ഐ.എ.എൻ.എസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ആയിരുന്നു മസ്ജിദ് സം‌രക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു എന്ന വിമർശനത്തെ നേരിടാൻ മസ്ജിദ് ധ്വംസനം നടന്ന് രണ്ടാഴ്ചക്ക് ശേഷം ഈ കമ്മീഷനെ നിയമിച്ചത് . 2005 ആഗസ്റ്റിൽ കമ്മീഷൻ അതിന്റെ ഒടുവിലത്തെ സാക്ഷി കല്യാൺ സിംഗിനെ-മസ്ജിദ് തകർക്കപ്പെടുമ്പോൾ ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിനെ മസ്ജിദ് ധ്വംസനാനന്തരം പിരിച്ചു വിടപ്പെട്ടു.- വിസ്തരിക്കൽ പൂർത്തിയാക്കി. പതിനാറു വർഷത്തെ നടപടിക്രമത്തിൽ, നിരവധി രാഷ്ട്രീയക്കാർ,ഉദ്യോഗസ്ഥർ,പോലീസ് മേധാവികൾ,എന്നിവരുടെ മൊഴികളെല്ലാം കമ്മീഷൺ രേഖപ്പെടുത്തി. അവയിൽ കല്യാൺസിംഗ്, പരേതനായ നരസിംഹ റാവു, മുലായം സിംഗ് യാദവ്, മുൻ ഉപ പ്രധാനമന്ത്രി എൽ.കെ. അദ്വാനി, അദ്ദേഹത്തിന്റെ സഹപ്രവർത്തകരായ മുരളി മനോഹർ ജോഷി, ഉമാഭാരതി എന്നിവരും ഉൾപ്പെടുന്നു. ഉത്തർപ്രദേശിലെ ഉന്നത പോലീസ് ഭാരവാഹികൾ, മുതിർന്ന ഉദ്യോഗസ്ഥർ, അന്നത്തെ ജില്ലാ മജിസ്‌ടേറ്റ് ആർ.എൻ. ശ്രീവാസ്തവ,അയോധ്യയിലെ സീനിയർ പോലീസ് സുപ്രണ്ട് ഡി.ബി. റോയ് എന്നിവരും മസ്ജിദ് തകർക്കപ്പെട്ടതിനെ കുറിച്ചുള്ള തങ്ങളുടെ മൊഴികൾ രേഖപ്പെടുത്തി.

കണ്ടത്തെലുകൾ[തിരുത്തുക]

"ബാബരി മസ്ജിദിന്റെ തകർച്ചക്ക് പ്രഥമ ഉത്തരവാദികൾ സംഘ പരിവാർ സംഘടനകളായ ബി.ജെ.പി.,ആർ.എസ്.എസ്.,വി.എച്ച്.പി.,ശിവസേന,ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകളുടെ നേതാക്കൾ ആണ്‌" എന്ന് റിപ്പോർട്ട് പറയുന്നു[ക]. "ബി.ജെ.പി.യിലെ കപട മിതവാദ നേതൃത്വങ്ങൾ, ആർ.എസ്.എസിന്റെ കയ്യിലെ ഉപകരണമായിരുന്നു. ആർ.എസ്.എസ്. നിർമ്മിച്ചെടുത്ത പദ്ധതിയുടെ രാഷ്ട്രീയ വിജയം ഇവർ സ്വന്തമാക്കി[ഖ]. "സംശയത്തിന്റെ ആനുകൂല്യമോ ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴികഴിവോ ഏതായാലും ഈ നേതാക്കൾക്ക് നൽകാനാവില്ല. ജനങ്ങളുടെ വിശ്വാസത്തെയാണ്‌ ഈ നേതാക്കൾ ലംഘിച്ചത്"[ഗ]. "ജനാധിപത്യത്തിൽ ഇതിൽ‌പരം മറ്റൊരു വഞ്ചനയോ അപരാധമോ ഇല്ല. ഈ നേതാക്കളുടെ കപട മിതവാദത്തെ അപലപിക്കുന്നതിൽ ഈ കമ്മീഷന്‌ യാതൊരു മടിയുമില്ല"[ഘ]. "മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് അങ്ങേയറ്റം അപകടകരമാണെന്നും രാഷ്ട്രീയാധികാരത്തിനുവേണ്ടി മതത്തെ ഉപയോഗിക്കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും കമീഷൻ സർക്കാറിനോട് ആവശ്യപ്പെടുന്നു"[ങ]. ഉന്മത്തരായ ഹിന്ദു ആശയവാദികൾക്ക് പൊതുജനത്തിന്റെ ഉള്ളിൽ ഭയമുളവാക്കാനുള്ള അവസരം സൃഷ്ടിച്ചുകൊടുത്തതിൽ ഉന്നതരായ മുസ്‌ലിം രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന്കമ്മീഷൻ വിലയിരുത്തുന്നു. ഇന്ത്യാവിരുദ്ധരെന്നോ ദേശീയവിരുദ്ധരെന്നോ വിളിക്കപ്പെടുന്നതിൽ ഭയന്നുകൊണ്ടായിരിക്കും, ചരിത്രത്തെ സംഘപരിവാറിന്റെ നേതൃത്വം യഥേഷ്ടം അമ്മാനമാടുമ്പോൾ, അതിനെ പ്രതിരോധിക്കാൻ മുസ്‌ലിം നേതാക്കൾ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്ന് ലിബർഹാൻ കമ്മീഷൺ കുറ്റപ്പെടുത്തുന്നു.

  • അന്നത്തെ പ്രധാനമന്ത്രിയായ പി.വി. നരസിംഹറാവുവിന് സംഭവത്തിൽ ഉത്തരവാദിത്തമില്ല. ഉത്തർപ്രദേശ്അന്നു ഭരിച്ചിരുന്ന ഗവർണറുടെ നിർദ്ദേശമില്ലാതെ കേന്ദ്ര സർക്കാറിന് നിയമപ്രകാരം ഒന്നും ചെയ്യാനാവില്ലായിരുന്നു. ഗവർണർ കേന്ദ്രസർക്കാറിനോട് ഇടപെടാൻ ആവശ്യപ്പെട്ടിട്ടില്ല.
  • അയോധ്യയിൽ ക്ഷേത്രത്തിനുവേണ്ടിയുള്ള ആവശ്യം ഒരുസമയത്തും പൊതുജനപ്രക്ഷോഭമായി മാറിയിരുന്നില്ല.
  • ആസൂത്രണം ചെയ്തത്ആർ.എസ്.എസ്. ആണ്. ബി.ജെ.പി. നേതാക്കൾക്ക് ആർ.എസ്.എസ്സിന്റെ തീരുമാനങ്ങൾ തള്ളിയാൽ രാഷ്ട്രീയഭാവി തന്നെ നഷ്ടപ്പെടുമായിരുന്നു. എന്നാൽ ഈ നേതാക്കൾക്ക് സംശയത്തിന്റെ ആനുകൂല്യം നൽകാൻ ആവില്ല. ജനങ്ങളുടെ വിശ്വാസ്യതയാണ് അവർ തകർത്തത്.
  • കർസേവയുടെ ഭാഗമായി മസ്ജിദ് തകർത്തത് മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരമായിരുന്നു. അത് സ്വാഭാവികമായി സംഭവിച്ചതല്ല. നടപ്പാക്കിയതിന്റെ കൃത്യതയും ഇതിനായി സമാഹരിച്ച പണം കൈകാര്യം ചെയ്ത രീതിയും ഇതാണ് സൂചിപ്പിക്കുന്നത്.
  • കോടിക്കണക്കിന് രൂപ ഈ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘപരിവാർ നേതാക്കൾ സമാഹരിച്ചു. മുൻനിരനേതാക്കുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലൂടെ തന്നെയാണ് പണം കടന്നുപോയത്. പ്രക്ഷോഭസമയത്ത് കർസേവകർക്ക് സഹായം നൽകാനും അടിസ്ഥാനസൗകര്യമൊരുക്കാനും മറ്റുമായി ഈ പണം ഉപയോഗിച്ചു.

കുറിപ്പുകൾ[തിരുത്തുക]

  • .^ "as the inner core of the Parivar, the top leadership of the RSS, VHP, Shiv Sena and Bajrang Dal and the BJP bear primary responsibility"[11][12]
  • .^ "The pseudo-moderate leadership of the BJP was as much a tool in the hands of the RSS as any other organisation or entity and these leaders stood to inherit the political successes engineered by the RSS".[11][12].
  • .^ "These leaders cannot however be given the benefit of the doubt and exonerated of culpability. The defence of "superior orders" has historically never been available, and least of all to those whom the people have trusted and voted into power"."These leaders have violated the trust of the people and have allowed their actions to be dictated not by the voters but by a small group of individuals who have used them to implement agendas unsanctioned by the will of the common person"[11][12].
  • .^ "There can be no greater betrayal or crime in a democracy and this Commission has no hesitation in condemning these pseudo-moderates for their sins of omission"[11][12].
  • .^ "while it may be useful and indeed desirable to import certain aspects of ethics and morality into the political arena, the use of religion, caste or regionalism is a regressive and dangerous trend capable of alienating people and dividing them into small sections". "A separate law providing for exemplary punishment for misuse of religion, caste, etc. for political gains or illicit acquisition of political or other power ought to be enacted,"[13][14].

അവലംബം[തിരുത്തുക]

  1. Ayodhya attack report submitted BBC News. Retrieved on 30 June 2008.
  2. 2.0 2.1 "Ayodhya mosque report blames India's BJP opposition". ബി.ബി.സി. 2009-11-24. Retrieved 2009-11-27.
  3. India parliament uproar over Ayodhya mosque report BBC News. Retrieved on 23 November, 2009.
  4. "ലിബർഹാൻ റിപ്പോർട്ട്: രാജ്യസഭയിൽ കയ്യാങ്കളി". മാതൃഭൂമി. 2009-11-24. Archived from the original on 2009-11-27. Retrieved 2009-11-24.
  5. "ഉത്തരവാദികൾ ഇവരൊക്കെയെന്ന് ലിബറാൻ". മലയാള മനോരമ ദിനപത്രം. Archived from the original on 2009-11-27. Retrieved 2009-11-24.
  6. "തിർക്കഥ പോലെ അവർക്ക് അറിയാമായിരുന്നു". മലയാള മനോരമ ദിനപത്രം. 2009-11-24. Archived from the original on 2009-11-27. Retrieved 2009-11-24.
  7. "ലിബർഹാൻ റിപ്പോർട്ടും രാഷ്ട്രീയവും". മാതൃഭൂമി ദിനപത്രം. 2009-11-24. Archived from the original on 2011-01-22. Retrieved 2009-11-27.
  8. http://www.mathrubhumi.com/story.php?id=67813[പ്രവർത്തിക്കാത്ത കണ്ണി]
  9. Parliament Questions
  10. "Ayodhya report put to parliament". ബി.ബി.സി. 2009-11-24. Retrieved 2009-11-24.
  11. 11.0 11.1 11.2 11.3 "BJP will always be an appendage of RSS: Liberhan report". Expressindia. 2009-11-24. Retrieved 2009-11-25.[പ്രവർത്തിക്കാത്ത കണ്ണി]
  12. 12.0 12.1 12.2 12.3 "The Pseudo-Moderates". Outlook India. 2009-11-24. Retrieved 2009-11-26.
  13. "Mixing religion with politics dangerous: Liberhan report". Rediff News. 2009-11-24. Retrieved 2009-11-25.
  14. "മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നത് അപകടകരം: ലിബർഹാൻ കമീഷൻ". മാധ്യമം ദിനപത്രം. Retrieved 2009-11-24.[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലിബർഹാൻ_കമ്മീഷൺ&oldid=3799776" എന്ന താളിൽനിന്ന് ശേഖരിച്ചത്