ഉള്ളടക്കത്തിലേക്ക് പോവുക

മാരാരിക്കുളം മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാരാരിക്കുളം ക്ഷേത്രം

കേരളത്തിൽ, ആലപ്പുഴ ജില്ലയിൽ അമ്പലപ്പുഴ-ചേർത്തല താലൂക്കുകളുടെയും മാരാരിക്കുളം വടക്ക്-തെക്ക് ഗ്രാമപഞ്ചായത്തുകളുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മാരാരിക്കുളം മഹാദേവക്ഷേത്രം. മാരനെ (കാമദേവനെ) വധിച്ചശേഷം അത്യുഗ്രഭാവത്തിലിരിയ്ക്കുന്ന ശിവഭഗവാനും ഭഗവാനെ പതിയായി കിട്ടാൻ തപസ്സിരിയ്ക്കുന്ന പാർവ്വതീദേവിയും മഹാവിഷ്ണുവിന്റെ അവതാരവും ആയുർവേദത്തിന്റെ ആധാരദൈവവുമായ ധന്വന്തരിമൂർത്തിയുമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠകൾ. കൂടാതെ ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നീ ഉപദേവതകളും ക്ഷേത്രത്തിലുണ്ട്. ശിവനും പാർവ്വതിയും പരസ്പരം അഭിമുഖമായും സ്വയംഭൂവായും കുടികൊള്ളുന്ന കേരളത്തിലെ ഏക ക്ഷേത്രമാണിത്. ശിവൻ കിഴക്കോട്ടും പാർവ്വതി പടിഞ്ഞാറോട്ടും ദർശനമായിരിയ്ക്കുന്നു. ഇരുവർക്കും കൊടിമരങ്ങളുണ്ട്. മാരാരിക്കുളം എന്ന സ്ഥലനാമം തന്നെ ക്ഷേത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നാണ് വിശ്വാസം (മാരാരി-മാരന്റെ ശത്രു/അന്തകൻ, ശിവൻ). കുംഭമാസത്തിൽ കറുത്ത അഷ്ടമിയ്ക്ക് കൊടികയറി ശിവരാത്രിനാളിൽ പള്ളിവേട്ട കഴിച്ച് അമാവാസിനാളിൽ ആറാട്ടോടുകൂടി സമാപിയ്ക്കുന്ന കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. സമുദ്രത്തിൽ ആറാട്ട് നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. കൂടാതെ, കന്നിമാസത്തിൽ നവരാത്രി, തുലാമാസത്തിൽ ധന്വന്തരി ജയന്തി, വൃശ്ചികമാസത്തിൽ തൃക്കാർത്തിക, ധനുമാസത്തിൽ തിരുവാതിര എന്നിവയും അതിവിശേഷമാണ്. എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള പ്രസിദ്ധമായ പടുതോൾ പാഴൂർ മന വക ഊരാണ്മക്ഷേത്രമാണിത്.

ഐതിഹ്യം

[തിരുത്തുക]

ഇന്ന് ക്ഷേത്രമതിലകത്ത് വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ധന്വന്തരിക്ഷേത്രമാണ് ആദ്യം ഇവിടെയുണ്ടായിരുന്നത്. മണ്ണുവേലിൽ ക്ഷേത്രം എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രം, സാമാന്യം നല്ല നിലയിൽ തന്നെ നടന്നുപോയിരുന്നു. അക്കാലത്ത് ഇവിടെ നിരവധി പൂക്കൈതകൾ വളർന്നിരുന്നു. അവയുടെ ഓല ഉപയോഗിച്ചുണ്ടാകുന്ന പായകൾ അടുത്തുള്ള ഗ്രാമങ്ങളിൽ കൊണ്ടുപോയി വിൽക്കുന്ന പതിവുമുണ്ടായിരുന്നു. അങ്ങനെയിരിയ്ക്കേ ഒരു ദിവസം, ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള പറമ്പിൽ ഓലചെത്താൻ വന്ന ഒരു പുലയസ്ത്രീ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂർച്ച കൂട്ടാനായി അടുത്തുകണ്ട ഒരു കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അതിൽ നിന്ന് രക്തപ്രവാഹം കാണുകയുണ്ടായി. പരിഭ്രാന്തയായ അവർ ഉടനെ അന്ന് ഇവിടെ താമസിച്ചിരുന്ന പടുതോൾ പാഴൂർ മനയിലെ വലിയ നമ്പൂതിരിയെ വിവരമറിയിച്ചു. മഹാശിവഭക്തനായിരുന്ന വലിയ നമ്പൂതിരി, ഉടനെത്തന്നെ സഹായികളോടുകൂടി സ്ഥലത്തെത്തുകയും സ്വയംഭൂവായ ഒരു ശിവലിംഗത്തിൽ നിന്നാണ് രക്തപ്രവാഹമുണ്ടാകുന്നതെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ശൈശ്യം എന്നുപേരുള്ള പ്രത്യേകതരം പായസമുണ്ടാക്കി ഭഗവാന് നേദിച്ചു. ഇന്നും മാരാരിക്കുളത്തപ്പന്റെ പ്രധാന നിവേദ്യമാണ് ശൈശ്യം. അടുത്തുതന്നെ മറ്റൊരു സ്വയംഭൂശില കണ്ടെത്തിയ അദ്ദേഹം, അത് സ്വയംവരപാർവ്വതിയുടെ സാന്നിദ്ധ്യമാണെന്ന് മനസ്സിലാക്കി പൂജകൾ തുടങ്ങി. അങ്ങനെ ഇരുവർക്കും തുല്യപ്രാധാന്യം നൽകി ഒരു മഹാക്ഷേത്രം പണിയിയ്ക്കാൻ നമ്പൂതിരി തീരുമാനിയ്ക്കുകയും അതനുസരിച്ച് ക്ഷേത്രനിർമ്മാണം നടക്കുകയും ചെയ്തു. മാരാരിയായ ശിവന്റെ സങ്കല്പമുള്ള ക്ഷേത്രം മൂലം സ്ഥലം മാരാരിക്കളം എന്നറിയപ്പെടാൻ തുടങ്ങി. ഇത് ലോപിച്ചാണ് മാരാരിക്കുളമായത്. ശിവപാർവ്വതിമാർക്ക് തുല്യപ്രാധാന്യമുള്ള ക്ഷേത്രമായതിനാൽ ശിവപുത്രന്മാരായ ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ടായി.

ക്ഷേത്രനിർമ്മിതി

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

മാരാരിക്കുളം ദേശത്തിന്റെ ഒത്ത നടുക്ക്, ദേശീയപാത 66-ൽ നിന്ന് അര കിലോമീറ്റർ പടിഞ്ഞാറുമാറിയും, സമുദ്രത്തിൽ നിന്ന് രണ്ടുകിലോമീറ്റർ കിഴക്കുമാറിയുമാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലെ പ്രവേശനകവാടത്തിനുമുകളിൽ ശിവന്റെയും പാർവ്വതിയുടെയും വിഷ്ണുവിന്റെയും രൂപങ്ങളും ഇരുവശങ്ങളിലുമായി ഗണപതിയുടെയും അയ്യപ്പന്റെയും രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. പടിഞ്ഞാറേ നടയിലെ പ്രവേശനകവാടത്തിനുമുകളിൽ 2016-ൽ അതിമനോഹരമായ ഒരു ശിവപ്രതിമ സ്ഥാപിയ്ക്കുകയുണ്ടായി. അതീവ രൗദ്രഭാവത്തോടെ നിൽക്കുന്ന ശിവന്റെ മുഖമാണ് ഈ പ്രതിമയിൽ ആവിഷ്കരിച്ചിരിയ്ക്കുന്നത്. ഇന്ന് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണിത്. മാരാരിക്കുളം പഞ്ചായത്തുകളുടെ ഓഫീസുകൾ, റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, സി.പി.ഐ. (എം) - കോൺഗ്രസ് പാർട്ടികളുടെ പ്രാദേശിക കാര്യാലയങ്ങൾ, പ്രസിദ്ധമായ മാരാരി ബീച്ച് റിസോർട്ട് തുടങ്ങിയവ ക്ഷേത്രത്തിന്റെ നാലുഭാഗങ്ങളിലുമായി രണ്ട് കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായി പതിവുപോലെ ഒരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായി കണക്കാക്കപ്പെടുന്ന അരയാലിന്റെ മുകൾഭാഗം ബ്രഹ്മാവിനെയും നടുഭാഗം വിഷ്ണുവിനെയും അടിഭാഗം ശിവനെയും പ്രതിനിധീകരിയ്ക്കുന്നു എന്നാണ് വിശ്വാസം. തന്മൂലം, അരയാലിനെ ത്രിമൂർത്തികളുടെ പ്രത്യക്ഷസ്വരൂപമായി കണക്കാക്കുന്നു. നിത്യവും അരയാലിനെ ഏഴുതവണ വലംവച്ചുതൊഴുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിൽ നിലവിൽ ഒരുഭാഗത്തും ഗോപുരങ്ങളില്ല. അവ പണിയാൻ ആലോചനയുണ്ട്. വടക്കുകിഴക്കും തെക്കുപടിഞ്ഞാറും ഭാഗങ്ങളിൽ രണ്ട് ക്ഷേത്രക്കുളങ്ങളുമുണ്ട്. അവയിൽ രണ്ടാമത്തെ കുളത്തിന് കൂടുതൽ പ്രാധാന്യം കല്പിച്ചുവരുന്നു. ഹരിണതീർത്ഥം എന്നറിയപ്പെടുന്ന ഈ കുളത്തിലാണ് കടലിലെ ആറാട്ടിനുശേഷം ഭഗവാൻ വീണ്ടും വന്ന് ആറാടുന്നത്. ഇവിടെ വച്ചുതന്നെയാണ് കർക്കടകം, തുലാം, മകരം എന്നീ മാസങ്ങളിലെ അമാവാസിനാളുകളിൽ ബലിതർപ്പണം നടത്തുന്നതും.

കിഴക്കേ നടയിലൂടെ അകത്തേയ്ക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധയിലെത്തുന്നത് വലിയ ആനക്കൊട്ടിലാണ്. താരതമ്യേന ചെറിയൊരു ആനക്കൊട്ടിലാണിത്. അതിനാൽത്തന്നെ വിസ്തരിച്ചുള്ള എഴുന്നള്ളിപ്പ് ഇവിടെ സാധ്യമാകില്ല. ഇവിടെ വച്ചുതന്നെയാണ് ചോറൂൺ, തുലാഭാരം, വിവാഹം, ഭജന തുടങ്ങിയ പരിപാടികളും നടക്കുന്നത്. ഇതിന് സമീപമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകളിലൊരാളായ ശ്രീപാർവ്വതീദേവിയുടെ പ്രതിഷ്ഠയോടുകൂടിയ ശ്രീകോവിൽ. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന, ഏകദേശം ഒരടി ഉയരം വരുന്ന സ്വയംഭൂവിഗ്രഹമാണിവിടെയുള്ളത്. സ്വയംവരപാർവ്വതിയായാണ് പ്രതിഷ്ഠാസങ്കല്പം. ദേവിയ്ക്ക് നിത്യേന മൂന്നുപൂജകളും സന്ധ്യയ്ക്ക് ദീപാരാധനയുമുണ്ടാകാറുണ്ട്. ഇതിനപ്പുറമാണ് ഭഗവദ്വാഹനമായ നന്ദിയെയും ദേവീവാഹനമായ സിംഹത്തെയും ശിരസ്സിലേറ്റുന്ന രണ്ട് കൊടിമരങ്ങൾ സ്ഥിതിചെയ്യുന്നത്. ഇവയിൽ മഹാദേവന്റെ നടയ്ക്കുനേരെയുള്ള ചെമ്പുകൊടിമരത്തിനാണ് പഴക്കവും ഉയരവും കൂടുതൽ. 2011-ൽ നടന്ന ദേവപ്രശ്നത്തിനനുസരിച്ചാണ് ദേവിയ്ക്ക് പ്രത്യേക കൊടിമരം പ്രതിഷ്ഠിയ്ക്കുന്നത്. ഇപ്പോൾ രണ്ട് കൊടിമരങ്ങളിലും ഒരുമിച്ച് കൊടിയേറ്റിയാണ് ഉത്സവം നടത്തുന്നത്. കേരളത്തിൽ മറ്റൊരു ക്ഷേത്രത്തിലും ശിവപാർവ്വതിമാരെ ഇതുപോലെ കാണാൻ സാധിയ്ക്കില്ല. ശിവന്റെ നടയിലെ കൊടിമരത്തിനപ്പുറം ബലിക്കൽപ്പുര സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. വളരെ ഉയരം കുറഞ്ഞ ബലിക്കല്ലാണ് ഇവിടെ കാണാൻ സാധിയ്ക്കുന്നത്. ഇത് ശ്രീകോവിലിന്റെ ഉയരക്കുറവ് കാണിയ്ക്കുന്നു. തറനിരപ്പിൽ നിന്ന് അധികം ഉയരത്തിലല്ല എന്നതിനാൽ പുറത്തുനിന്ന് നോക്കിയാൽത്തന്നെ ശിവലിംഗം വ്യക്തമായി കാണാൻ സാധിയ്ക്കും.

ക്ഷേത്രമതിലകത്ത് തെക്കുകിഴക്കുഭാഗത്ത് സ്റ്റേജ് പണിതിട്ടുണ്ട്. വിശേഷദിവസങ്ങളിൽ ഇവിടെ കലാപരിപാടികൾ അരങ്ങേറും. അല്ലാത്തപ്പോഴും ഇവിടെ ധാരാളം കസേരകൾ കാണാം. തെക്കുപടിഞ്ഞാറുഭാഗത്ത് നവഗ്രഹങ്ങളുടെയും സമീപം യക്ഷിയമ്മയുടെയും പ്രതിഷ്ഠകളുണ്ട്. പതിവുപോലെ അഴികളോടുകൂടിയ ഒരു ശ്രീകോവിലിൽ, ഒറ്റക്കല്ലിൽ, പല ദിക്കുകളിലേയ്ക്ക് നോക്കിയിരിയ്ക്കുന്ന രൂപത്തിലാണ് ഇവിടെയും നവഗ്രഹപ്രതിഷ്ഠ. ഗ്രഹനായകനായ സൂര്യൻ നടുക്കും, മറ്റുള്ളവർ ചുറ്റും നിൽക്കുന്നു. സൂര്യന്റെ കിഴക്ക് ശുക്രനും, തെക്കുകിഴക്ക് ചന്ദ്രനും, തെക്ക് ചൊവ്വയും, തെക്കുപടിഞ്ഞാറ് രാഹുവും, പടിഞ്ഞാറ് ശനിയും, വടക്കുപടിഞ്ഞാറ് കേതുവും, വടക്ക് വ്യാഴവും, വടക്കുകിഴക്ക് ബുധനും സ്ഥാനം പിടിച്ചിരിയ്ക്കുന്നു. ഇവരിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നിവർ കിഴക്കോട്ടും ചന്ദ്രൻ, ശനി എന്നിവർ പടിഞ്ഞാറോട്ടും ചൊവ്വ, രാഹു, കേതു എന്നിവർ തെക്കോട്ടും വ്യാഴം മാത്രം വടക്കോട്ടും ദർശനം നൽകുന്നു. എല്ലാ ദിവസവും ഇവർക്ക് വിശേഷാൽ പൂജകളും നവധാന്യസമർപ്പണവും നടത്താറുണ്ട്. നവഗ്രഹങ്ങളിൽ ഈശ്വരനായ ശനിയ്ക്ക് എള്ളുതിരി കത്തിയ്ക്കുന്നതും അതിവിശേഷമാണ്. നവഗ്രഹപ്രതിഷ്ഠയ്ക്ക് തൊട്ടുവടക്കായാണ് യക്ഷിയമ്മയുടെ പ്രതിഷ്ഠ. പതിവിന് വിപരീതമായി ശ്രീകോവിലോടുകൂടിയ പ്രതിഷ്ഠയാണ് യക്ഷിയമ്മയ്ക്ക്. വാൽക്കണ്ണാടിയിൽ മുഖം നോക്കുന്ന സുന്ദരയക്ഷിയുടെ പ്രതിഷ്ഠയാണ് ഇവിടെ. വറപൊടിയാണ് യക്ഷിയമ്മയ്ക്ക് പ്രധാന നിവേദ്യം. ഇവയുടെ പുറകിലാണ് ഹരിണതീർത്ഥം സ്ഥിതിചെയ്യുന്നത്.

വടക്കുപടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ഒരു അരയാലിന്റെ ചുവട്ടിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ഒരു കാവിന്റെ പ്രതീതി ജനിപ്പിയ്ക്കുന്ന രീതിയിൽ അലങ്കരിച്ചിട്ടുള്ള മരച്ചുവട്ടിൽ പരിവാരസമേതരായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. ശൈവസർപ്പവും ശിവന്റെ കണ്ഠാഭരണവുമായ വാസുകി നാഗരാജാവും, കൂട്ടത്തിൽ നാഗയക്ഷിയും നാഗകന്യകയും ചിത്രകൂടവും ഉത്തമമധ്യമാധമസർപ്പങ്ങളും അടക്കം ധാരാളം നാഗപ്രതിഷ്ഠകൾ ഇവിടെ കാണാം. എല്ലാം കിഴക്കോട്ടാണ് ദർശനം. നൂറും പാലും, പുറ്റും മുട്ടയും, മഞ്ഞൾപ്പൊടി അഭിഷേകം, പാൽപ്പായസം തുടങ്ങിയവയാണ് നാഗദൈവങ്ങൾക്ക് പ്രധാന വഴിപാടുകൾ. എല്ലാമാസവും ആയില്യം നാളിൽ ഇവിടെ വിശേഷാൽ പൂജകളും തുലാമാസത്തിലെ ആയില്യത്തിന് അതിവിശേഷമായ സർപ്പബലിയുമുണ്ടാകാറുണ്ട്. ഇവിടെ നിന്ന് അല്പം വടക്കുമാറിയാണ് സ്ഥലത്തെ ആദ്യക്ഷേത്രമായ ധന്വന്തരിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആദ്യകാലത്ത് മണ്ണുവേലിൽ ക്ഷേത്രം എന്നറിയപ്പെട്ടിരുന്ന ഈ ക്ഷേത്രത്തിലെ ധന്വന്തരിമൂർത്തിയെ, ഇന്ന് വടക്കനപ്പൻ എന്ന് വിശേഷിപ്പിയ്ക്കുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന ധന്വന്തരിവിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ചതുർബാഹുവായ ഭഗവാൻ പുറകിലെ വലതുകയ്യിൽ സുദർശനചക്രം, പുറകിലെ ഇടതുകയ്യിൽ പാഞ്ചജന്യം എന്ന ശംഖ്, മുന്നിലെ ഇടതുകയ്യിൽ അമൃതകുംഭം, മുന്നിലെ വലതുകയ്യിൽ അട്ട എന്നിവ ധരിച്ചിരിയ്ക്കുന്നു. പാൽപ്പായസം, കദളിപ്പഴം, വെണ്ണ, അട്ടയും കുഴമ്പും, തുളസിമാല, സഹസ്രനാമാർച്ചന തുടങ്ങിയവയാണ് ധന്വന്തരിയ്ക്ക് പ്രധാന വഴിപാടുകൾ. തുലാമാസത്തിലെ ധന്വന്തരി ജയന്തി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, വൈശാഖമാസം തുടങ്ങിയവയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങൾ.

ശ്രീകോവിൽ

[തിരുത്തുക]

ദീർഘചതുരാകൃതിയിൽ തീർത്ത ഒറ്റനില ശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന്റെ മേൽക്കൂര പൂർണ്ണമായും ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഒരടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി മാരാരിക്കുളത്തപ്പൻ കുടികൊള്ളുന്നു. തറനിരപ്പിൽ നിന്ന് ഏകദേശം രണ്ടടി താഴ്ചയിലാണ് ഇവിടെ ഗർഭഗൃഹം. ഇത് ക്ഷേത്ര ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധത്തിലാണ്. ശ്രീകോവിലിന് മുന്നിൽ നിന്നുനോക്കിയാൽ മാത്രമേ ഇത് കാണാൻ സാധിയ്ക്കൂ. പ്രളയം വരുന്ന സമയത്ത് ഗർഭഗൃഹം മുഴുവനായും മുങ്ങിപ്പോകും. അപ്പോൾ മുകളിലുള്ള പീഠത്തിലേയ്ക്ക് കയറ്റിയാണ് പൂജ നടക്കുക. സ്വയംഭൂലിംഗമായതിനാൽ ഇവിടെ ചെത്തിമിനുക്കലുകളൊന്നും നടത്തിയിട്ടില്ല. അലങ്കാരസമയത്ത് ഇതിൽ കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല, തിരുമുഖം, ചന്ദ്രക്കലകൾ എന്നിവ ചാർത്താറുണ്ട്. മാരാരിയുടെ ഭാവമാണ് പ്രധാനമെങ്കിലും ദക്ഷിണാമൂർത്തി, കിരാതമൂർത്തി, ഉമാമഹേശ്വരൻ എന്നീ ധ്യാനരൂപങ്ങളിലും ഭഗവാനെ ആരാധിച്ചുവരാറുണ്ട്. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് സാക്ഷാൽ മഹാദേവൻ, മാരാരിക്കുളത്തപ്പനായി ശ്രീലകത്ത് വാഴുന്നു.

ചുവർച്ചിത്രങ്ങൾ കൊണ്ടോ ദാരുശില്പങ്ങൾ കൊണ്ടോ അലങ്കരിച്ച ശ്രീകോവിലല്ല ഇവിടെയുള്ളത്. പ്രധാന മൂർത്തിയായ ശിവന്റെ വിഗ്രഹമിരിയ്ക്കുന്നത് തറനിരപ്പിൽ നിന്നുതാഴെയായതുകൊണ്ട് ഇവിടത്തെ സോപാനപ്പടികളും താഴേയ്ക്കാണ് നിർമ്മിച്ചിരിയ്ക്കുന്നത്. എങ്കിലും, ഈ വാതിലിന് ഇരുവശവുമായി ദ്വാരപാലകരൂപങ്ങൾ കാണാം. ചണ്ഡൻ, പ്രചണ്ഡൻ എന്നീ ദേവന്മാരാണ് ഇവിടെ ദ്വാരപാലകരായി അറിയപ്പെടുന്നത്. ഇവരുടെ അനുവാദം വാങ്ങി, മണിയടിച്ചുതൊഴുതുവേണം അകത്തേയ്ക്ക് കടക്കാൻ എന്നാണ് ചിട്ട. പൂജയും ദീപാരാധനയുമൊഴികെയുള്ള സമയങ്ങളിൽ ശ്രീകോവിലിന്റെ വടക്കുഭാഗത്ത് ഒരു ഇടയ്ക്ക തൂക്കിയിട്ടിട്ടുണ്ടാകും. ദേവവാദ്യമായ ഇടയ്ക്കയ്ക്ക് കേരളീയ ക്ഷേത്രങ്ങളിൽ വലിയ പ്രാധാന്യമാണ് നൽകിവരുന്നത്. നിത്യേന ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ വടക്കുവശത്തുനിന്ന് അഷ്ടപദി പാടുന്നത് ഇടയ്ക്ക കൊട്ടിയാണ്. മാരാരിക്കുളം ക്ഷേത്രത്തിൽ നിത്യേനയുള്ള അഞ്ചുപൂജകൾക്കും ദീപാരാധനയ്ക്കുമെല്ലാം കൊട്ടിപ്പാടി സേവയുണ്ടാകും. ശ്രീകോവിലിന്റെ തെക്കുവശത്ത് പ്രത്യേകം തീർത്ത ഒരു കൂട്ടിൽ ഗണപതിഭഗവാന്റെ പ്രതിഷ്ഠയുണ്ട്. ഒക്കത്ത് ഗണപതി എന്ന സങ്കല്പത്തിലാണ് ഈ പ്രതിഷ്ഠ. ഒരടി മാത്രം ഉയരം വരുന്ന ചെറിയൊരു വിഗ്രഹമാണ് ഇവിടെ ഗണപതിയ്ക്ക്. സാധാരണ ഗണപതിവിഗ്രഹങ്ങളുടെ അതേ രൂപവുമാണ്. എന്നാൽ, അപാര ശക്തിവിശേഷമുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളതെന്ന് ഭക്തർ വിശ്വസിയ്ക്കുന്നു. നാളികേരമുടയ്ക്കുന്നതാണ് ഇവിടെ പ്രധാന വഴിപാട്. കൂടാതെ ഗണപതിഹോമം, കറുകമാല, നാരങ്ങാമാല, ഒറ്റയപ്പം തുടങ്ങി വേറെയും ധാരാളം വഴിപാടുകളുണ്ട്. വടക്കുവശത്ത്, അഭിഷേകജലം ഒഴുക്കാനായി ഓവ് നിർമ്മിച്ചിട്ടുണ്ട്. മാരാരിക്കുളത്തപ്പന്റെ പ്രതിഷ്ഠ സ്വയംഭൂവായതിനാൽ, വളരെ താഴേയ്ക്കായാണ് ഇവിടെ ഓവ് കാണപ്പെടുന്നത്. ശിവക്ഷേത്രമായതിനാൽ, ഇതിനപ്പുറം പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.

നാലമ്പലം

[തിരുത്തുക]

ശ്രീകോവിലിനെ ചുറ്റിപ്പറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. വളരെ ചെറിയൊരു നാലമ്പലമാണ് ഇവിടെയുള്ളതെങ്കിലും ആൾത്തിരക്കില്ലാത്തതിനാൽ പ്രദക്ഷിണം നിർബാധം നടത്താം. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ മേൽക്കൂരയും ചെമ്പുമേഞ്ഞിട്ടുണ്ട്. ഇതിന്റെ പുറംചുവരുകൾ വിളക്കുമാടം കൊണ്ട് അലംകൃതമാണ്. ആയിരത്തിലധികം പിച്ചളവിളക്കുകൾ ഇവിടെയുണ്ട്. സന്ധ്യയ്ക്ക് ഇവ കൊളുത്തുന്നു. നാലമ്പലത്തിനകത്തേയ്ക്കുള്ള പ്രവേശനകവാടത്തിന് ഇരുവശവും വാതിൽമാടങ്ങൾ കാണാം. ഇവയിൽ തെക്കേ വാതിൽമാടത്തിൽ വച്ചാണ് ചില വിശേഷപൂജകളും നിത്യേനയുള്ള ഗണപതിഹോമം അടക്കമുള്ള ഹോമങ്ങളും നടത്താറുള്ളത്. പൂജയും ശീവേലിയും ദീപാരാധനയുമൊഴികെയുള്ള അവസരങ്ങളിൽ വടക്കേ വാതിൽമാടത്തിലാണ് ചെണ്ട, മദ്ദളം, തിമില, ചേങ്ങില, ഇലത്താളം എന്നീ വാദ്യങ്ങൾ സൂക്ഷിയ്ക്കുക. ഇവിടെത്തന്നെയാണ് ഭക്തർ നാമജപം നടത്തുന്നതും. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി കാണാം; വടക്കുകിഴക്കേമൂലയിൽ കിണറും.

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറുഭാഗത്ത് പണിത മുറിയിൽ കിഴക്കോട്ട് ദർശനമായാണ് ധർമ്മശാസ്താവിന്റെ പ്രതിഷ്ഠ. രണ്ടടി ഉയരം വരുന്ന വിഗ്രഹം, പത്നിമാരായ പൂർണ്ണ-പുഷ്കലാദേവിമാരോടുകൂടിയിരിയ്ക്കുന്ന രൂപത്തിലുള്ളതാണ്. മൂന്നുപേർക്കും മനുഷ്യരൂപത്തിൽ തന്നെ വിഗ്രഹങ്ങളുണ്ടെന്നൊരു പ്രത്യേകത ഇവിടെയുണ്ട്. നീരാജനം, എള്ളുപായസം, നെയ്യഭിഷേകം എന്നിവയാണ് ശാസ്താവിന്റെ പ്രധാന വഴിപാടുകൾ.മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെ വച്ചാണ്. വടക്കുപടിഞ്ഞാറുഭാഗത്ത് ഇതേപോലെ പണിത മുറിയിൽ കിഴക്കോട്ടുതന്നെ ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുമുണ്ട്. രണ്ടടി ഉയരം വരുന്ന വിഗ്രഹം, ബാലസുബ്രഹ്മണ്യരൂപത്തിലാണ്. ഇടതുകൈ അരയിൽ കുത്തിവച്ച്, വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിയ്ക്കുന്ന രൂപത്തിലാണ് വിഗ്രഹം. പാലഭിഷേകം, പഞ്ചാമൃതം, നാരങ്ങാമാല എന്നിവയാണ് സുബ്രഹ്മണ്യന്റെ പ്രധാന വഴിപാടുകൾ. എല്ലാമാസവും വരുന്ന വെളുത്തപക്ഷത്തിലെ ഷഷ്ഠിനാളുകളിൽ ഇവിടെ വിശേഷാൽ പൂജകളും തുലാമാസത്തിലെ സ്കന്ദഷഷ്ഠി ദിവസം അതിവിശേഷപൂജകളുമുണ്ടാകും.

പ്രധാന ലേഖനം: ബലിക്കല്ല്

ശ്രീകോവിലിനെ ചുറ്റിപ്പറ്റി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്നാണ് വിശ്വാസം. തന്മൂലം അവയിൽ ചവിട്ടുന്നതും തൊട്ടു തലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.

ചിത്രശാല

[തിരുത്തുക]