പുരാതനകാലത്ത് “ശോണാദ്രി” എന്നറിയപ്പെട്ടിരുന്ന പ്രദേശമാണത്രെ ആധുനികകാലത്ത് ചെങ്ങന്നൂർ എന്നായി മാറിയത്. ശോണാദ്രി മലയാള വായ്മൊഴിയിൽ ചെങ്കുന്നായി പരിണമിക്കുകയും, കാലാന്തരത്തിൽ അത് ചെങ്ങന്നൂർ എന്നായി മാറുകയും ചെയ്തു. [അവലംബം ആവശ്യമാണ്] പമ്പയും, അച്ചൻകോവിലാറും, പമ്പയുടെ കൈവഴിയായ വരട്ടാറും, മണിമലയാറും ഊർവരതയേകിയ നാടാണ് ചെങ്ങന്നൂർ.
ശൈവ സമുദായത്തിന്റെ അഭിമാന സ്തംഭങ്ങളും, ഇന്ന് ദക്ഷിണപഥത്തിലെ പല ക്ഷേത്രങ്ങളിലും ആരാധനാ മൂർത്തികളുമായ 63 നായനാർമാരിൽ 2 പേർ കേരളീയരാണ്. അവരിലൊരാൾ ചേരമാൻ പെരുമാൾ നായനാരും രണ്ടാമത്തെയാൾ ചെങ്ങന്നൂരിൽ ജനിച്ച് നെടുനായകനായി ശോഭിച്ച വിറൽമിണ്ട നായനാരുമാണ്. സുപ്രസിദ്ധനായ സുന്ദരമൂർത്തി നായനാരുടെ സമകാലീനന്മാരായിരുന്നു ഇവർ രണ്ടുപേരും. ചേരൻമാരുടെ രാജ്യത്തിലുണ്ടായിരുന്ന “ഊരു”കളിൽ ശ്രീമത്തായ പഴയ ഊരാണ് ചെങ്ങന്നൂർ എന്ന് പുരാതന രേഖകളിൽ കാണാം. വിറൽമിണ്ട നായനാർ ധാരാളം ഭൂമി തൃപ്പടിദാനത്തിലൂടെ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലേക്ക് സമർപ്പിച്ചു,നായനാർ തിരുചെങ്ങന്നൂർ കോവിൽ എന്നാണു ക്ഷേത്രത്തിൻറെ പേര് പഴയ ഗ്രന്ഥാവരികളിൽ കാണുന്നത്. ചെങ്ങന്നൂർ മഹാദേവക്ഷേത്രം പരശുരാമാനാൽ പ്രതിഷ്ടിതമായ 108 ശിവക്ഷേത്രങ്ങളിൽ ഉള്ളതാണ്.
അതിപുരാതനമായതും ചരിത്ര പ്രസിദ്ധമായതുമായ ഒരു ക്ഷേത്രമായ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തോടനുബന്ധിച്ച്, ഒട്ടനവധി ഐതിഹ്യങ്ങളും, ചരിത്രങ്ങളും നിലവിലുണ്ട്. കിഴക്കുദിക്കിനഭിമുഖമായി ശിവപ്രതിഷ്ഠയും പടിഞ്ഞാറുദിക്കിനഭിമുഖമായി ദേവീപ്രതിഷ്ഠയുമുള്ള ഇവിടെ, അതിനോടനുബന്ധിച്ച് തിരുപ്പൂപ്പ് എന്ന ആചാരം നടക്കുന്ന പതിവുണ്ട്. ഇതരക്ഷേത്രങ്ങളിലൊന്നുമില്ലാത്ത ഒരു അടിയന്തരമാണ് ദേവിയുടെ തിരുപ്പൂപ്പ്.
പൌരാണിക ശില്പകലകളുടെ സംഗമകേന്ദ്രം കൂടിയായ പ്രസിദ്ധമായ ചെങ്ങന്നൂർ സുറിയാനിപ്പള്ളിയിലെ ശിലാ-ദാരു ശില്പങ്ങളും, മുപ്പത്തിമൂന്നര അടി ഉയരമുള്ള ഒറ്റക്കൽ കുരിശും പ്രാചീന കലാവൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അയിരൂർ ക്ഷേത്രം, കീഴൂട്ട് ക്ഷേത്രം, ചെങ്ങന്നൂർ ശിവക്ഷേത്രം, 6 ദിവ്യക്ഷേത്രങ്ങളായ തിരുച്ചിൻകാറ്റിൻകര (തൃച്ചിറ്റാറ്റ്), തിരുപ്പുലിയൂർ, തിരുവാറ്റിൻവിള (തിരുവാറന്മുള), തിരുവൻവണ്ടൂർ, തൃക്കൊടിത്താനം (ചങ്ങനാശ്ശേരി), [തിരുവല്ല ശ്രീ വല്ലഭമഹാക്ഷേത്രം|തിരുവല്ലവാഴ്]] (തിരുവല്ല), സുറിയാനിപ്പള്ളി, ചായൽപ്പള്ളി, സെന്റ് തോമസ് കത്തോലിക്കപള്ളി, സെന്റ് ആൻഡ്രൂസ് സി.എസ്.ഐ. ചർച്ച് എന്നിവയാണ് ചെങ്ങന്നൂരിന്റെ പ്രാചീന സാംസ്കാരികചരിത്രവുമായി ബന്ധപ്പെട്ട പ്രധാന ആരാധനാലയങ്ങൾ . കറുത്ത പൊന്ന് എന്ന് പ്രസിദ്ധമായ കുരുമുളക് പണ്ടുകാലം മുതലേ ഈ നാട്ടിൽ നിന്നുള്ള പ്രധാന കയറ്റുമതി ചരക്കായിരുന്നു. തിരുവിതാംകൂർ മഹാരാജാവിന്റെ ഭരണകാലത്ത് മഹാരാജാവിനോട് ഒട്ടും ഭക്തി കുറവില്ലാതെതന്നെ ഇവിടുത്തുകാർ സ്വാതന്ത്ര്യസമരത്തിൽ സജീവമായി പങ്കെടുക്കുകയും സർ സി.പി.രാമസ്വാമി അയ്യരുടെ ഭരണത്തെ എതിർത്തു പരാജയപ്പെടുത്തുന്നതിന് മുന്നിട്ടിറങ്ങുകയും ചെയ്തു. എം.ആർ മാധവ വാര്യർ , കണ്ണാറ ഗോപാലപ്പണിക്കർ മുതലായവരായിരുന്നു ഇവിടുത്തെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനികൾ . വാര്യർ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് സ്റ്റേറ്റ് കോൺഗ്രസിന്റെ ജിഹ്വ ആയിരുന്ന “മലയാളി” എന്ന പേരിലുള്ള ദിനപത്രത്തിന്റെ മുഖ്യപത്രാധിപത്യം ഏറ്റെടുക്കുകയും സർ സി.പി.രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരായി എഴുതുകയും ചെയ്തു. 1952-ൽ വാര്യർ ഈ ലോകത്തോട് വിട പറഞ്ഞു. സി.പി രാമസ്വാമി അയ്യരുടെ ഭരണകാലത്ത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പല പ്രതികളെയും ചെങ്ങന്നൂരിൽ നിന്നും കാൽനടയായിട്ടാണ് കൊട്ടാരക്കരയിൽ എത്തിച്ചിരുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിലെ അനശ്വരനായ രക്തസാക്ഷി കുടിതിൽ ജോർജ്ജ് എന്നും സ്മരിക്കപ്പെടുന്ന മഹത് വ്യക്തിയായിരുന്നു. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കറായിരുന്ന ശങ്കരനാരായണൻ തമ്പി ചെങ്ങന്നൂരിന്റെ പുത്രനായിരുന്നു. ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് തിരുവിതാംകൂർ സർക്കാർ സ്ഥാപിച്ച ബോയ്സ് ഹൈസ്കൂളും ഗേൾസ് ഹൈസ്കൂളുമാണ് ഇവിടുത്തെ വിദ്യാഭ്യാസമേഖലയെ ധന്യമാക്കിയ ആദ്യവിദ്യാലയങ്ങൾ . എം.സി റോഡ്, ചെങ്ങന്നൂർ - പത്തനംതിട്ട റോഡ്, ചെങ്ങന്നൂർ - മാവേലിക്കര റോഡ്, പാണ്ടനാട്-മാന്നാർ റോഡ് എന്നിവയാണ് ചെങ്ങന്നൂർ മുനിസിപ്പൽ പ്രദേശത്തുകൂടി കടന്നുപോകുന്ന പ്രധാന ഗതാഗതപാതകൾ . കേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും വടക്കുഭാഗത്തു നിന്നുള്ള ശബരിമല തീർത്ഥാടകരുടെ പ്രധാന ഇടത്താവളമാണ് ചെങ്ങന്നൂർ .
ചെങ്ങനൂരിൽ പമ്പയാറിന്റെ തീരത്ത് നിന്നും നിരവധി പുരാവസ്തുക്കൾ കെടുക്കെട്ടത് ചെങ്ങന്നൂർ പുരാതന കാലം മുതലേ ജനവാസേന്ദ്രമായിരുന്നു എന്നു തെളിയിക്കുന്നു കേരളത്തിൽ പ്രശോഭിതമായിരുന്ന ബുദ്ധമത കാലഘട്ടം ചെങ്ങന്നൂരിനും ഉണ്ടായിരുന്നു എന്നാണ് കാണുന്നത് ചെങ്ങന്നൂരിൽ കല്ലിശ്ശേരിക്കടുത്ത് കുറ്റിക്കാട് മംഗലത്ത് മംഗലം ബുദ്ധൻ എന്ന പേരിൽ ഇപ്പോഴറിയപ്പെടുന്ന പുരാതനമായ ഒരു ബുദ്ധപ്രതിമ ഇപ്പോഴുമുണ്ട് നാട്ടുകാർ ബുദ്ധനാണന്നു വിശ്വസിക്കുന്ന ബുദ്ധശില തേവർക്കാട് എന്ന കൂട്ടി വനം വെട്ടിത്തെളിച്ച ഒരു വാരിയരു കുടുംബം കണ്ടെടുക്കുകയായിരുന്നു. കേരളത്തിൽ പല ബുദ്ധ ശിലകളും കണ്ടെടുക്കപ്പെട്ടിട്ടുള്ളത് തവേരുകുന്ന് തേവരുകാട് തുടങ്ങിയ പേരുകളുള്ള സ്ഥലങ്ങളിൽ നിന്നാണ് തേവരെന്നത് ബുദ്ധെന്റെ പുരാതനമായ മറ്റൊരു നാമമായും കരുതെടുന്നു ചരിത്രാന്വേഷികളായ ഡോ അജയ് ശേഖർ , അനിരുദ്ധ് രാമൻ എന്നിവർ മംഗലത്ത് സന്ദർശിക്കുകയും പ്രാദേശിക ബൗദ്ധ മാതൃകയിലാണ് മംഗലം ബുദ്ധൻ കാണപ്പെടുന്നതെന്ന് നിരീക്ഷിക്കുകയും ചെയ്തതിട്ടുണ്ട്
മാർത്താണ്ഡവർമ്മയുടെ ഭരണകാലത്ത് AD 1700നും AD 1800നും ഇടയിൽ കായംകുളവുമായുള്ള യുദ്ധത്തിൽ അദ്ദേഹം വിജയിച്ചു. കായംകുളം രാജാവുമായി സഖ്യത്തിലായിരുന്ന ബുധനൂരിലെ പ്രമാണിമാരെ ഒരു പാഠം പഠിപ്പിക്കുന്നതിനുവേണ്ടി വെണ്മണി, ബുധനൂർ, പാണ്ടനാട് വഴി ഒഴുകിയിരുന്ന അച്ചൻകോവിലാർ വെണ്മണിയിലെശാർങ്ങക്കാവ് ക്ഷേത്രത്തിന് തൊട്ടുപടിഞ്ഞാറ് പുത്താറ്റിൻകര എന്ന സ്ഥലത്തുനിന്നും പുതിയ ആറുവെട്ടി ഗതിമാറ്റി വെട്ടിയാർ(വെട്ടിയ ആറ്) കൊല്ലകടവ് വഴി ഒഴുക്കുകയുണ്ടായി[1]
തിരുവനന്തപുരം നഗരത്തിന് 117 കിലോമീറ്റർ വടക്കായി ആണ് ചെങ്ങന്നൂർ സ്ഥിതിചെയ്യുന്നത്. എം.സി. റോഡ് തിരുവനന്തപുരത്തിനെ ചെങ്ങന്നൂരുമായി യോജിപ്പിക്കുന്നു.
പമ്പാനദി ചെങ്ങന്നൂരിന്റെ ഹൃദയഭാഗത്തുകൂടെ കൂടി ഒഴുകുന്നു. പത്തനംതിട്ട ജില്ലയുടെ അതിരിലാണ് ചെങ്ങന്നൂർ. ആല, ചെറിയനാട്, തിരുവൻവണ്ടൂർ, പാണ്ടനാട്, പുലിയൂർ, ബുധനൂർ, മാന്നാർ, മുളക്കുഴ, വെൺമണി എന്നീ ഒൻപതു ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് ചെങ്ങന്നൂർ ബ്ളോക്ക് പഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ കിഴക്കുഭാഗത്ത് കുന്നുകളും, തകിടിപ്രദേശങ്ങളും, സമതലങ്ങളും പുഞ്ചപ്പാടങ്ങളും തോടുകളും നിറഞ്ഞ ഈ നാടിന്റെ ഭൂപ്രകൃതിയനുസരിച്ച് ഈ ബ്ളോക്കിനെ ഉയർന്ന മലമ്പ്രദേശം, മലഞ്ചെരിവ്, ഇടത്തരം ചെരിവ്, സമതലം, താഴ്വര, വെള്ളം കയറുന്ന സ്ഥലം, പുഞ്ചപ്പാടം, ചാൽ, കുന്നുകൾ, കുന്നിൻ പുറത്തുള്ള സമതലം, വലിയ ചെരിവുകൾ, നദീതീര സമതലം, പാടങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
2001-ലെ കാനേഷുമാരി അനുസരിച്ച് ചെങ്ങന്നൂരിലെ ജനസംഖ്യ 25,391 ആണ്. ഇതിൽ പുരുഷന്മാർ 48%-ഉം സ്ത്രീകൾ 52%-ഉം ആണ്. ചെങ്ങന്നൂരിലെ ശരാശരി സാക്ഷരതാ നിരക്ക് 88% ആണ്. ജനസംഖ്യയിലെ 9% ജനങ്ങൾ 6 വയസ്സിനു താഴെയുള്ള കുട്ടികൾ ആണ്.
ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്തുമസ് മരം രൂപീകരിക്കുക എന്ന ഗിന്നസ് ലോക റിക്കോർഡ് 2015 ഡിസംബർ 19 ന് ചെങ്ങന്നൂർ നേടൂകയുണ്ടായി. 4030 ആളുകൾ ചെങ്ങന്നൂർ മുനിസിപ്പൽ മൈതാനത്താണ് ഈ ക്രിസ്തുമസ് മരം ഒരുക്കിയത്. മിഷ്യൻ ചെങ്ങന്നൂർ എന്ന സംഘടനയുടെ ആഭിമുഖ്യത്തിലായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.