ഉള്ളടക്കത്തിലേക്ക് പോവുക

കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭദ്രകാളി, മഹാകാളി, ചാമുണ്ഡ, ആദിശക്തി കാളി, കാലരാത്രി
ഭദ്രകാളി
ദേവനാഗരിकाली
Sanskrit TransliterationKālī
Affiliationആദിപരാശക്തി, ഭുവനേശ്വരി, ദുർഗ്ഗ, പാർവതി, ചണ്ഡിക, ചാമുണ്ഡി, സപ്തമാതാക്കൾ, വാരാഹി, മഹാലക്ഷ്മി
നിവാസംശ്മശാനം, രണഭൂമി
ഗ്രഹംചൊവ്വ, പക്ഷബലമില്ലാത്ത ചന്ദ്രൻ, കേതു, ശനി
ആയുധംവാൾ, ത്രിശൂലം
Mountസിംഹം (ഭദ്രകാളി- വേതാളം, കാലരാത്രി - കഴുത)

ആദിമകാലങ്ങളിൽ മാതൃദായക്കാരായ പുരാതന ദ്രാവിഡ ഗോത്രങ്ങളുടെയും പിന്നീട് ശാക്തേയരുടെയും കാലക്രമേണ ഹൈന്ദവരുടേയും ആരാധനാ മൂർത്തിയായിത്തീർന്ന ഭഗവതിയാണ്‌ മഹാകാളി അഥവാ ഭദ്രകാളി അല്ലെങ്കിൽ ആദിശക്തി കാളി (അതുമല്ലെങ്കിൽ കാലരാത്രി) [അവലംബം ആവശ്യമാണ്].

സംഹാരം, ശക്തി, വിജയം, സുരക്ഷ, ഭയമോചനം, ദുഃഖ വിമുക്തി, രോഗമുക്തി, കുടുംബത്തിന്റെ നിലനിൽപ്പ്, ദുഷ്ടരിൽ നിന്നും രക്ഷ, ഐശ്വര്യം, സമ്പത്ത്, വിദ്യ, മോക്ഷം എന്നിവയുടെ ദേവതയായ ഭദ്രകാളി അഥവാ ഭദ്രാഭഗവതി ചുരുക്കത്തിൽ ഭഗവതി എന്ന പേരിലും അറിയപ്പെടുന്നു. ചാമുണ്ഡി അല്ലെങ്കിൽ ചാമുണ്ഡേശ്വരി എന്നും അറിയപ്പെടുന്നത് ഇതേ ഭഗവതി തന്നെ. ശാക്തേയ മതത്തിലും, കൗള മാർഗത്തിലും ആരാധിക്കപ്പെടുന്ന ദൈവവും കാളി തന്നെ.

കേരളീയരുടെ കുലദൈവം ഭദ്രകാളി എന്ന ഭഗവതിയാണ്. കേരളത്തിൽ ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ചെറുതും വലുതുമായ ഭദ്രകാളി ക്ഷേത്രങ്ങളും കാവുകളും കാണാം. ദേശ ദൈവം, കുല ദൈവം, കുടുംബ ദൈവം (ധർമ്മ ദൈവം), ഇഷ്ട ദൈവം തുടങ്ങിയ പല ഭാവങ്ങളിൽ ഭഗവതി ആരാധിക്കപ്പെടുന്നു. വീടുകളുടെ മുകൾ ഭാഗത്ത്‌ മച്ചകത്തമ്മ എന്ന പേരിലും, ശാക്തേയ പീഠത്തിലും, പൂജാമുറിയിലും ഭദ്രകാളി ആരാധിക്കപ്പെടുന്നു.

ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ജഗദീശ്വരിയും പ്രപഞ്ചനാഥയുമായ ആദിപരാശക്തിയാണ് ഭദ്രകാളി എന്നറിയപ്പെടുന്നത്. കാളി സംഹാരമൂർത്തിയാണ്. ഭഗവതിയുടെ മംഗളകരവും ഐശ്വര്യകരവുമായ ഭാവമാണ് ഭദ്രകാളി എന്നാണ് വിശ്വാസം. ശാക്തേയ പാരമ്പര്യമുള്ള ഇടങ്ങളിൽ എല്ലാം ഭഗവതിയുടെ ആരാധന കാണാം. "ഭദ്രം എന്നാൽ മംഗളമായ/ ഐശ്വര്യമുള്ള/ സുരക്ഷിതമായ/ നന്മയുള്ള തുടങ്ങിയ അർത്ഥങ്ങൾ കൽപ്പിക്കപ്പെടുന്നു. ഭദ്രമായ കാലത്തെ നല്കുന്നവൾ (മംഗളകാരിണി, ഐശ്വര്യദായിനി)" എന്നതാണ് ഭദ്രകാളി എന്ന വാക്കിന്റെ അർത്ഥം. കാളി എന്നാൽ “കാളുന്നവൾ, കറുത്തവൾ, കാലത്തെ (സമയത്തെ) നിയന്ത്രിക്കുന്നവൾ, കാരുണ്യത്തിന്റെ ഭഗവതി" തുടങ്ങിയ പല രീതിയിൽ വിശേഷിപ്പിച്ചു കാണാറുണ്ട്. കറുത്ത നിറത്തോടുകൂടിയ ഈ ഭഗവതി കരിങ്കാളി എന്നും അറിയപ്പെടുന്നു.

കുങ്കുമം ഭഗവതിയുടെ പ്രസാദമായി ഉപയോഗിക്കപ്പെടുന്ന വസ്തുവാണ്. മണിദ്വീപം എന്ന ലോകത്ത് വസിക്കുന്ന ഭുവനേശ്വരിയായി ഭദ്രകാളി സങ്കൽപ്പിക്കപ്പെടുന്നു. ദേവി മാഹാത്മ്യത്തിൽ ഭുവനേശ്വരിയുടെ ഉഗ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു.

പൊതുവേ കാളി അധർമ്മം, അനീതി, തിന്മ തുടങ്ങിയവയെ ഉന്മൂലനം ചെയ്യുകയും രോഗദുരിതങ്ങളെ സുഖപ്പെടുത്തുകയും ചെയ്യുന്ന ഭഗവതി ആയിട്ടാണ് അറിയപ്പെടുന്നത്. ദുഷ്ടരെ ശിക്ഷിക്കുകയും ശിഷ്ടരെ രക്ഷിക്കുകയും ചെയ്യുന്ന ഭദ്രകാളി സങ്കല്പം കേരളത്തിലും പ്രബലമാണ്.

തിന്മയുടെ മേലുള്ള നന്മയുടെ വിജയമാണ് പരാശക്തി സങ്കൽപ്പം. സ്ത്രീയാണ് സൃഷ്ടിയുടെ ആധാരം എന്ന കാഴ്ചപ്പാടിൽ നിന്നാണ് ശാക്തേയർ ആദിപരാശക്തിയായ കാളിയെ ആരാധിച്ചു തുടങ്ങിയത്. ശാക്തേയ സമ്പ്രദായത്തിൽ സ്ത്രീക്ക് നൽകുന്ന പ്രാധാന്യം ഇതിന്‌ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭഗവതിയെ ആരാധിക്കുന്നവർ സ്ത്രീകളെ ബഹുമാനിക്കേണ്ടതുണ്ട് എന്നാണ് വിശ്വാസം. യാതൊരു കാരണവശാലും അവർ സ്ത്രീകളോട് മോശമായി പെരുമാറാൻ പാടില്ല എന്നാണ് ആചാരം. സ്ത്രീകൾ സന്തോഷിക്കുന്ന ഇടങ്ങളിൽ ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ആദികാലങ്ങളിൽ ഗോത്ര ജനത കാളിയെ പ്രകൃതി, ഊർവ്വരത, മണ്ണിന്റെ ഫലഭൂയിഷ്ടത എന്നി ഭാവങ്ങളിൽ ആരാധിച്ചിരുന്നു. കാർഷിക സമൃദ്ധി, യുദ്ധ വിജയം, രോഗമുക്തി, കുടുംബത്തിന്റെ ഐശ്വര്യം അല്ലെങ്കിൽ സമ്പത്ത്, സന്താനങ്ങളുടെ അഭിവൃദ്ധി, കുലത്തിന്റെ നിലനിൽപ്പ്, വ്യാപാരത്തിന്റെ അഭിവൃദ്ധി, മോക്ഷം എന്നിവയ്ക്കായി ഭഗവതിയെ ആരാധിക്കുന്ന രീതി വ്യാപകമായിരുന്നു.

പുരാതന കാലങ്ങളിൽ ആരാധിക്കപ്പെട്ടിരുന്ന ‘കൊറ്റവൈ‘ എന്ന യുദ്ധദൈവമാണ് ഇന്നത്തെ ദുർഗ്ഗ, ഭദ്രകാളി സങ്കൽപ്പങ്ങളിൽ ആരാധിക്കപ്പെട്ടിരുന്നത് എന്ന്‌ ചരിത്രം പറയുന്നു. ശൈവ വൈഷ്ണവ ബൗദ്ധ മതങ്ങളും അബ്രഹാമിക മതങ്ങളും ഉടലെടുക്കുന്നതിന് മുൻപ് തന്നെ ലോകത്തിൽ മാതൃ ദൈവ ആരാധന വ്യാപകമായിരുന്നു. ക്രിസ്തുവർഷത്തിനു മുമ്പ് വളരെ പുരാതന കാലം മുതൽക്കേ തന്നെ ലോകത്തിൽ മാതൃദൈവ സങ്കൽപ്പം നിലനിന്നിരുന്നു. മാതൃദൈവ ആരാധന, പ്രകൃതി ആരാധന സിന്ധുനാഗരികതയ്ക്ക് മുൻപേ തന്നെ ഭാരതത്തിലും നിലനിന്നിരുന്നു. ഇത് ഉർവ്വരതാ സങ്കൽപവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും ഇന്നും തുടർന്നുവരുന്ന ആചാരാനുഷ്ഠാനങ്ങൾ ഇത്തരം പ്രകൃതി ആരാധനയുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാടിനെ കാക്കുന്ന കാവ് പ്രകൃതി സംരക്ഷണത്തിന്റെയും ജീവ വൈവിദ്ധ്യത്തിന്റെയും ഭാഗമായ കാളി ആരാധനാ സങ്കൽപവുമായി ചേർന്ന് നിൽക്കുന്നു. പ്രകൃതിയും വികൃതിയും ഭഗവതിയായി സങ്കൽപ്പിക്കപ്പെടുന്നു.

ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നായി മഹാകാളിയെ കണക്കാക്കുന്നു. മഹാലക്ഷ്മി, മഹാസരസ്വതി എന്നിവരാണ് മറ്റ് രണ്ട് പേർ. ശൈവർ ഇത് ശ്രീ പാർവതിയുടെ കറുത്ത രൂപമായി ശൈവർ വിശ്വസിക്കുന്നു. വേഗം അനുഗ്രഹം ചൊരിയുന്നവളും, ഐശ്വര്യദായിനിയും, ആപത്തുകളിൽ രക്ഷകിയുമാണ് ഭഗവതി എന്നാണ് വിശ്വാസം.

കാളിയുടെ സൗമ്യവും രൗദ്രവുമായ പത്ത് രൂപങ്ങൾ ദശമഹാവിദ്യ എന്നറിയപ്പെടുന്നു. ഇങ്ങനെ പത്ത് രൂപങ്ങളിൽ ആരാധിക്കപ്പെ ടുന്ന കാളീമാതാവ്  എല്ലാ ദുഃഖദുരിതങ്ങളും അകറ്റി സുഖവും സർവ്വ മംഗളങ്ങളും നൽകുന്ന സർവേശ്വരിയാണ്.

സപ്തമാതാക്കളിൽ പ്രധാനപ്പെട്ട ചാമുണ്ഡിയും കാളി തന്നെയാണ്. മത്സ്യമാംസാദി നിവേദ്യങ്ങൾ ഇഷ്ടപ്പെടുന്ന ചുരുക്കം ചില ദൈവ സങ്കല്പങ്ങളിൽപ്പെട്ട ഒന്നാണ് ഭദ്രകാളി എന്ന പ്രത്യേകതയുമുണ്ട്. ശാക്തേയ പൂജയിലും ഇത്തരം നിവേദ്യങ്ങൾ ഉണ്ടാകാറുണ്ട് എന്നതിനുള്ള തെളിവാണിത്.

കൊടുങ്ങല്ലൂർക്കാവ്‌, പനയന്നാർക്കാവ്‌, മാടായിക്കാവ്‌, വള്ളിക്കാവ്‌ എന്നിങ്ങനെ കാവുകളിൽ നിന്നാണ്‌ പിന്നീട് ഭഗവതി ക്ഷേത്രങ്ങളുണ്ടായത്‌ എന്ന്‌ കരുതപ്പെടുന്നു.

കേരളത്തിൽ പരാശക്തിയെ ആദ്യമായി കാളീ രൂപത്തിൽ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിലാണ്. കേരളത്തിലെ 64 ഭഗവതീ ക്ഷേത്രങ്ങളുടെയും മാതൃക്ഷേത്രമായിട്ടാണ് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതീ ക്ഷേത്രത്തെ കണക്കാക്കുന്നത്. ഇവിടെ നിന്ന് ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോയി മറ്റു ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചതായി പറയപ്പെടുന്നു. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഭഗവതി കൊടുങ്ങല്ലൂരിൽ നിന്ന് വരുന്നുവെന്നാണ് സങ്കൽപ്പം. ഇതുപോലെ കണ്ണൂർ ജില്ലയിലെ മാടായിക്കാവിൽ നിന്നും ഭഗവതിയെ ആവാഹിച്ച് കൊണ്ടുപോയി കുടിയിരുത്തിയ അനേകം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്.

ഭാരതത്തിൽ എല്ലായിടത്തും കാളി ആരാധന നിലവിലുണ്ട്. വിവിധ പ്രദേശങ്ങളിൽ പല പ്രാദേശികമായ പേരുകളിൽ കാളിയെ ആരാധിച്ചു വരുന്നുണ്ട്. കേരളത്തിൽ ശ്രീകുരുംബ, തമിഴ്നാട്ടിൽ മാരിയമ്മൻ, കർണാടകയിൽ ചാമുണ്ഡി, ബംഗാളിൽ ഭവതാരിണി എന്നെല്ലാം അറിയപ്പെടുന്നതും കാളി തന്നെ. പൊതുവേ അവർണ്ണ വിഭാഗങ്ങളും പിന്നോക്ക സമുദായക്കാരുമാണ് ഭദ്രകാളിയെ കൂടുതലായി ആരാധിച്ചു കണ്ടിരുന്നത്. നവരാത്രിയുടെ ഏഴാം ദിവസം കാലരാത്രി എന്ന പേരിൽ ആരാധിക്കപ്പെടുന്നതും കാളി തന്നെ.

കാളി ഭക്തരുടെ കൂട്ടത്തിൽ കാളിദാസൻ, തെന്നാലി രാമൻ, ശ്രീരാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ തുടങ്ങിയ പ്രസിദ്ധരായ ഒരു വലിയ നിര തന്നെയുണ്ട്.

ഭദ്രകാളിയെ ആരാധിക്കുന്നതിനു പ്രത്യേക നിഷ്ഠയോ നിവേദ്യമോ ആചാരങ്ങളോ ഇല്ലെന്നാണ് സങ്കല്പം. ഭഗവതിപൂജ വൈദീക ആരാധന സമ്പ്രദായത്തിന് കീഴിൽ ഉൾപെടുന്നില്ല എന്നതാണ് ഇതിന്റെ ഒരു പ്രധാന കാരണം. ഭക്തർക്ക് ഇഷ്ടമുള്ള രീതിയിൽ പൂജിക്കാവുന്നതാണ്. ജാതിഭേദമില്ലാതെ ആർക്കും ഭഗവതിയെ ആരാധിക്കാം. അബ്രാഹ്മണർ പൂജ നടത്തുന്ന ധാരാളം ഭദ്രകാളീ ക്ഷേത്രങ്ങളും കുടുംബക്കാവുകളും ഇന്നും കേരളത്തിൽ ഉണ്ട്. ഭക്തർക്ക് ഇഷ്ടമുള്ള ഭക്ഷണം നിവേദ്യമായി സമർപ്പിക്കാം എന്നാണ് വിശ്വാസം. ആറ്റുകാൽ പൊങ്കാല തന്നെ ഉത്തമ ഉദാഹരണം.

പണ്ട് കാലത്ത് വീടുകളിൽ മച്ചകത്ത് ഭഗവതിയായും, ഇന്ന് മുകൾ നിലയിലും കുടുംബ ദൈവമായി ഭഗവതിയെ കാണാം. ശാക്തേയ വിധിപ്രകാരം തറവാട്ടിലെ അംഗങ്ങൾ തന്നെ നേരിട്ട് ഭഗവതിയെ പൂജിക്കുന്ന രീതി ഇന്നും വ്യാപകമാണ്. ഈ ഭഗവതിക്ക് അശുദ്ധി ഇല്ല.[1]

വിശ്വാസം

[തിരുത്തുക]

ഹൈന്ദവ, ശാക്തേയ വിശ്വാസപ്രകാരം പ്രപഞ്ച നാഥയായ സാക്ഷാൽ ആദിപരാശക്തിയാണ്‌ മഹാകാളി. മണിദ്വീപനിവാസിനിയായ ഭുവനേശ്വരി തന്നെയാണ് ഭദ്രകാളി എന്ന്‌ ദേവി പുരാണങ്ങൾ പറയുന്നു. ദേവി ഭാഗവത പ്രകാരം ആദിപരാശക്തിയുടെ (അഥവാ ഭുവനേശ്വരി) മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. മഹാകാളി സംഹാരമൂർത്തിയാണ് എന്നാണ് വിശ്വാസം. മഹാലക്ഷ്മിയും മഹാസരസ്വതിയും ആണ് മറ്റു രണ്ടു ഭാവങ്ങൾ. ആ ഭഗവതിയുടെ ഐശ്വര്യകരവും സർവ്വരക്ഷാകരവുമായ ഭാവമാണ് ശ്രീ ഭദ്രകാളി. ജഗദീശ്വരി എന്ന്‌ ഭഗവതി അറിയപ്പെടുന്നു. ആ ഭഗവതിയുടെ തൃഗുണങ്ങൾ ആണ് ത്രിമൂർത്തികളായ ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാർ എന്നറിയപ്പെടുന്നത്. ഭദ്രകാളി വീര്യത്തിന്റെയും കരുണയുടെയും ദൈവമായാണ് അറിയപ്പെടുന്നത്. വേഗം അനുഗ്രഹം ചൊരിയുന്ന സങ്കല്പം. ഭദ്രകാളിയെ തന്നെ മൂന്ന് ഗുണങ്ങളോട് കൂടി മഹാലക്ഷ്മി, മഹാസരസ്വതി ഭാവങ്ങളിലും ആരാധിക്കാറുണ്ട്.

കാളിക പുരാണം ഭഗവതിയുടെ മാഹാത്മ്യ കഥകൾ വർണ്ണിക്കുന്നു.

“സ്ത്രീണാം നിന്ദാം പ്രഹരം ച കൗടില്യം വാ അപ്രിയംവച ആത്മനോഹിത മന്വിച്ഛൻ കാളീ ഭക്തോ വിവർജ്ജയേൽ“

അഭിവൃദ്ധിയെ ആഗ്രഹിക്കുന്ന കാളീഭക്തൻ സ്ത്രീകളെ നിന്ദിക്കാനോ ഉപദ്രവിക്കാനോ അവരോട് കളവ് പറയുകയോ അഹിതം പറയുകയോ പാടില്ല. അങ്ങനെ ചെയ്താൽ ഭദ്രകാളീ കോപമായിരിക്കും ഫലം. കാളി ഭക്തർ സ്ത്രീകൾക്ക് ബഹുമാനവും തുല്യ അംഗീകാരവും നൽകേണ്ടതുണ്ട് എന്നാണ് വിശ്വാസം. സ്ത്രീകളിൽ ഭഗവതി വസിക്കുന്നു എന്ന സങ്കൽപ്പമാണ് ഇതിന്റെ കാരണം. ഭഗവതി ഉപാസകർ സ്ത്രീകളോട് അപമര്യാദയായി ഇടപെടാൻ പാടില്ല എന്ന്‌ പ്രത്യേകം നിഷ്‌ക്കർഷിക്കാറുണ്ട്. സ്ത്രീകൾ സന്തോഷിക്കുന്ന ഇടങ്ങളിൽ ഭഗവതി ഐശ്വര്യം ചൊരിയുന്നു എന്ന്‌ വിശ്വസിക്കപ്പെടുന്നു. ഭഗവതിയുടെ പൂജയിൽ സ്ത്രീകൾ പങ്കെടുക്കുന്നത് വിശേഷമാണ് എന്നാണ് സങ്കല്പം. പ്രത്യേകമായി നടത്തുന്ന ഭഗവതി പൂജയിൽ സ്ത്രീക്ക് അശുദ്ധി ഒന്നും ഇല്ല.

വീടുകളുടെ മുകൾ ഭാഗത്ത്‌ മച്ചിൽ ഭഗവതി എന്ന പേരിലും, ശാക്തേയ പീഠത്തിലും, പൂജാമുറിയിലും ഭഗവതി ആരാധിക്കപ്പെടുന്നു. കുടുംബത്തിന്റെ സാമ്പത്തികം, പ്രതാപം, സന്താനങ്ങളുടെ അഭിവൃദ്ധി, വ്യാപാരത്തിന്റെ പുരോഗതി എന്നിവ നിലനിർത്താൻ വേണ്ടിയാണ് ഇതെന്നാണ് വിശ്വാസം.

ഭഗവതിയെ പൗർണമി ദിവസം (പൂർണ്ണ ചന്ദ്രൻ) ദുർഗ്ഗയായും അമാവാസി ദിവസം കാളി ആയും സങ്കൽപ്പിക്കപ്പെടുന്നു. ശിവ പുരാണപ്രകാരം ശിവന്റെ മഹാകാലൻ എന്ന അവതാരത്തിന്റെ ശക്തിയാണ് മഹാകാളി. ദാരികനെ വധിച്ച ശിവപുത്രിയായും ഭഗവതി ആരാധിക്കപ്പെടുന്നു.

ലളിതാസഹസ്രനാമത്തിൽ

“മഹേശ്വരീ മഹാകാ‍ളീ മഹാഗ്രാസാ മഹാശനാ അപർണ്ണാ ചണ്ഡികാ ചണ്ഡമുണ്ഡാസുരനിഷൂദിനീ“

എന്നുള്ള കാളി നാമങ്ങൾ കാണാം.

കാളിയുടെ സൗമ്യവും സുന്ദരവുമായ രൂപം സുമുഖീകാളി എന്നറിയപ്പെടുന്നു. സമ്പത്തും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ഭഗവതി ആണിത്. പല ക്ഷേത്രങ്ങളിലും ഭദ്രകാളി സുമുഖികാളി രൂപത്തിൽ ആരാധിക്കപ്പെടുന്നു. നവരാത്രിയുടെ അവസാന നാളിൽ സുഭദ്ര എന്ന പേരിലും ഭഗവതി ആരാധിക്കപ്പെടുന്നു.

സുഭദ്രാ ആരാധനയ്ക്കായി ഈ സ്തോത്രം ഉപയോഗിക്കാവുന്നതാണ്.

‘സുന്ദരീം സ്വർണ്ണ വർണ്ണാഭാം സുഖ സൗഭാഗ്യ ദായിനീം സുഭദ്ര ജനനീം ദേവീം സുഭദ്രാം പൂജ്യയാമ്യഹം‘

ഒരു കൊച്ചു പെൺകുട്ടിയുടെ രൂപത്തിൽ ഉള്ള ഭഗവതി ബാലഭദ്ര എന്നറിയപ്പെടുന്നു. കല്പാന്തത്തിൽ അഖില ബ്രഹ്മാണ്ഡത്തെയും ഭഗവതി തന്നിൽ ലയിപ്പിക്കുന്നു. പുന സൃഷ്ടിയുടേയും ശക്തി ഭഗവതിയാണ്. ശാന്തസ്വരൂപിണിയായും രൗദ്രസ്വരൂപിണിയായും കാളി വിരാജിക്കുന്നു. യുദ്ധഭൂമിയിലും, ശ്മശാനത്തിലും വസിക്കുന്ന ഭഗവതി ആരോഗ്യത്തിന്റെ ദൈവം കൂടിയാണ്. മഹാമാരികളിൽ നിന്നും മഹാരോഗങ്ങളിൽ നിന്നും രക്ഷക്കായി ഭഗവതിയെ ആരാധിച്ചു കാണാറുണ്ട്. കൊടുങ്ങല്ലൂർ, തിരുമാന്ധാകുന്ന്, മണ്ടയ്ക്കാട് തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങളിൽ രോഗനാശത്തിനായി ഭക്തർ ദർശനം നടത്തി വരുന്നത് ഇതിന് ഉദാഹരണമാണ്.

ക്ഷിപ്രപ്രസാദിയും ഇഷ്ട വരദായിനിയുമായ ഭദ്രകാളി ഭയം, ശത്രുപീഡ, രോഗം, ദാരിദ്ര്യം, പ്രകൃതിദുരന്തം പോലെയുള്ള ആപത്തുകളിൽ നിന്നും ഭക്തരെ രക്ഷിക്കുന്നവളാണ് എന്നാണ് വിശ്വാസം. പഞ്ചഭൂതങ്ങളിൽ പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. പ്രകൃതിയും വികൃതിയുമായി കാളികയെ ഉപാസകർ സങ്കൽപ്പിക്കുന്നു. അതിനാൽ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി കാവുകളിൽ ഭഗവതിയെ ആരാധിച്ചു വരുന്നു. ദശമഹാവിദ്യകൾ, സപ്‌തമാതാക്കൾ, നവദുർഗ്ഗ എന്നിവരിൽ പ്രധാനിയായി കാളിയെ കണക്കാക്കുന്നു.

ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിലെ "ജ്വാലാകരാളമത്യുഗ്രമശേഷാ സുരസൂദനം ത്രിശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ” എന്ന ശ്ലോകത്തിൽ ഭുവനേശ്വരിയുടെ കറുത്ത ഉഗ്രഭാവമായി ഭദ്രകാളിയെ ചിത്രീകരിച്ചിരിക്കുന്നു. കാളീ സഹസ്രനാമത്തിൽ ഭഗവതിയെ കാലഭൈരവന്റെ (ശിവന്റെ) ഭാര്യയായി അവതരിപ്പിച്ചിരിക്കുന്നു. അതിനാൽ പാർവതിയും കാളിയും ഒന്ന് തന്നെ എന്ന് പറയപ്പെടുന്നു. ലളിത സഹസ്രനാമത്തിൽ “മഹേശ്വരീ മഹാകാ‍ളീ മഹാഗ്രാസാ മഹാശനാ അപർണ്ണാ ചണ്ഡികാ ചണ്ഡമുണ്ഡാസുരനിഷൂദിനീ“ എന്ന്‌ ഭഗവതിയെ സ്തുതിക്കുന്നതായി കാണാം.

രാജസ, സാത്വിക ഭാവങ്ങളിലും ഭഗവതി ആരാധിക്കപ്പെടുന്നു. ബാലഭദ്ര, സുമുഖികാളി തുടങ്ങിയ ഭാവങ്ങൾ ഭഗവതിയുടെ സൗമ്യസുന്ദര ഭാവങ്ങളാണ്. ആദിശക്തി, മഹാകാളി, ദാരികനെ വധിച്ച ഭദ്രകാളി, അഥർവാണ ഭദ്രകാളി, ചാമുണ്ഡേശ്വരി, വാർത്താളി എന്നിവ കാളിയുടെ വിവിധ ഭാവങ്ങൾ ആണ്. ദേവി പുരാണങ്ങൾ പ്രകാരം മഹാകാളിയും മഹാലക്ഷ്മിയും മഹാസരസ്വതിയും ഒന്ന്തന്നെ എന്നാണ് വിശ്വാസം‌.

സമയത്തിന്റെ (കാലത്തിന്റെ) ഭഗവതിയാണ് കാലി അഥവാ കാളി എന്നാണ് സങ്കല്പം. പ്രകൃതിയും വികൃതിയുമാണ് ഭഗവതി എന്നാണ് വിശ്വാസം. ജീവജാലങ്ങളെ പോറ്റി വളർത്തുന്നവളും അവയെ സംഹരിക്കുന്ന വളുമായ പ്രകൃതിയാണ് കാളിയെന്ന് ശക്തി ഉപാസകർ കരുതുന്നു. അജ്ഞാനത്തിന്റെ അന്ധകാരം ഇല്ലാതാക്കി ജ്ഞാനത്തിന്റെ പ്രകാശം പരത്തുന്നവൾ എന്ന് താന്ത്രികർ വിശ്വസിക്കുന്നു.

തമിഴ് ഇതിഹാസകാവ്യമായ ചിലപ്പതികാരത്തിലെ വീരനായിക കണ്ണകിയെ (ഭാര്യാദൈവം) കാളിയോട് ഉപമിച്ചു കാണാറുണ്ട്. തോറ്റം പാട്ടിൽ വടക്കും കൊല്ലത്തെ കന്യാവ് ഭദ്രകാളിയുടെ അവതാരമായി വർണ്ണിക്കപ്പെടുന്നു. ഭഗവതീ പൂജക്ക്‌ ജാതി വർണ്ണങ്ങൾ ബാധകമല്ലാത്ത തിനാൽ പൊതുവേ എല്ലാ ഹൈന്ദവ വിഭാഗങ്ങളും ഭദ്രകാളിയെ ആരാധിക്കാറുണ്ട്. എന്നിരുന്നാലും പൊതുവേ അവർണ്ണ വിഭാഗങ്ങളാണ് ഭഗവതിയെ കൂടുതലും ആരാധിക്കുന്നത്. കുലദൈവമായും കുടുംബദൈവമായും, ദേശദൈവമായും, ഉപാസനാമൂർത്തിയായും ഇഷ്ടദൈവമായും മച്ചികത്തെ ഭഗവതിയായുമൊക്കെ ഭദ്രകാളി ആരാധിക്കപ്പെടുന്നു.

ശാക്തേയ കൗള വിശ്വാസപ്രകാരം പഞ്ചമ കാരങ്ങളായ മത്സ്യം, ഭക്ഷ്യയോഗ്യമായ മാംസം (പൂവൻ കോഴി), മധു, മൈഥുനം, മുദ്ര എന്നിവ സമർപ്പിച്ചു പ്രാർത്ഥിച്ചാൽ ഭഗവതിയുടെ അനുഗ്രഹത്തിന് കാരണമാകും എന്നാണ് ആചാരം. ഇക്കാരണത്താൽ ശക്തിപൂജയിൽ സസ്യേതര ഭക്ഷണം നിവേദിക്കാറുണ്ട്. ഉദാഹരണത്തിന് ഭക്ഷ്യയോഗ്യമായ കോഴി, മത്സ്യം എന്നിവ കറിയാക്കിയോ അല്ലാതെയോ നിവേദിച്ചു കൊണ്ടുള്ള പൂജകൾ ശാക്തേയ സമ്പ്രദായത്തിൽ കാണാവുന്നതാണ്. എന്നാൽ ഇന്നിതിന് പകരമായി കുമ്പളങ്ങ ഉപയോഗിച്ചു കാണാറുണ്ട്.

പണ്ടു കാലത്ത് കാർഷിക സമൃദ്ധിക്കായി ഭഗവതിയെ ആരാധിച്ചിരുന്നു. മകര കൊയ്ത്തിന് ശേഷം പാടത്ത് നിന്നും ലഭ്യമായ നെല്ല് കുത്തിയ അരി ഉപയോഗിച്ച് ഐശ്വര്യത്തിനും രക്ഷയ്ക്കുമായി ഭഗവതിക്ക് പായസം തയ്യാറാക്കി നിവേദിച്ചിരുന്നു. ഇതാണ് ക്രമേണ പൊങ്കാല എന്ന ആചാരമായി മാറിയത്. ഇന്ന് ഭഗവതി ക്ഷേത്രങ്ങളിൽ പൊങ്കാല അതിപ്രധാനമാണ്. കൃഷിക്ക് ഉപയോഗിച്ചിരുന്ന കാളകളെയും കുതിരകളെയും രാജാവിന്റെ പ്രതീകമായ ആനകളെയും മറ്റും അലങ്കരിച്ചു ഭഗവതി സന്നിധിയിലേക്ക് കൊണ്ടുപോയി ആഘോഷമായി ഉത്സവം നടത്തിയിരുന്നു. പിന്നീട് കാലക്രമേണ അലങ്കരിച്ച പൊയ്ക്കാളകളെയും പൊയ്ക്കുതിരകളെയും ഉപയോഗിച്ച് കൊണ്ടുള്ള ഉത്സവങ്ങൾ നിലവിൽ വന്നു.

കടുംപായസം , രക്ത പുഷ്പ്പാഞ്ജലി, പൂവൻ കോഴിയെ നടക്ക് വെക്കൽ, കോഴി നിവേദ്യം, മഞ്ഞൾ, കുരുമുളക്, തവിട്, ചെമ്പട്ട് എന്നിവ സമർപ്പിക്കൽ, അഭിഷേകം, ചെമ്പരത്തിമാല, തെച്ചിപ്പൂമാല, വേപ്പിലമാല, വാളും ചിലമ്പും സമർപ്പിക്കൽ, ഗുരുതി, പൊങ്കാല എന്നിവയൊക്കെ ഈ ഭഗവതിയുടെ വഴിപാടുകളാണ്. ഭദ്രകാളി സന്നിധികളിലെ പ്രധാന വഴിപാട് ഗുരുതിയാണ്. പൊതുവേ ഇതൊരു രഹസ്യപൂജയാണ്. പ്രധാനമായും പൂവൻകോഴി അല്ലെങ്കിൽ ആട് തുടങ്ങിയവയാണ് ഇത്തരത്തിൽ ഗുരുതിക്ക് ഉപയോഗിച്ചിരുന്നത്. ക്ഷേത്രങ്ങളിലെ മൃഗബലി നിരോധിച്ച ശേഷം കോഴിക്ക് പകരം കുമ്പളങ്ങ ഉപയോഗിക്കുന്ന ആചാരം കൂടുതൽ പ്രചാരത്തിലായി. കളമെഴുത്തും പാട്ടുമാണ് മറ്റൊരു ഇഷ്ട വഴിപാട്. പൊങ്കാല, മുടിയേറ്റ്, പറണേറ്റ്, കെട്ടുകാഴ്ച, തോറ്റം പാട്ട്, മാലപ്പുറം പാട്ട്, തെയ്യം, കോമരം തുള്ളൽ തുടങ്ങിയ കേരളീയ അനുഷ്ഠാനങ്ങൾ ഭദ്രകാളിയുമായി ബന്ധപ്പെടുത്തി കാണാറുണ്ട്[2][3].

ഭഗവതി സ്തുതികൾ, പ്രാർഥന ശ്ലോകങ്ങൾ

[തിരുത്തുക]

ഭദ്രകാളി മാഹാത്മ്യം, ദേവി ഭാഗവതം, കാളിക പുരാണം, ഭഗവതി പുരാണം, കാളി സഹസ്രനാമം, ലളിത സഹസ്രനാമം, ഭദ്രകാളി പത്ത്, ദേവി മഹാത്മ്യം തുടങ്ങിയവ കാളി പ്രാധാന്യം ഉള്ള പ്രസിദ്ധമായ ഗ്രന്ഥങ്ങളോ സ്തുതികളോ ആണ്. അവയിൽ ചിലത് താഴെ കൊടുക്കുന്നു.

പ്രാർഥന ശ്ലോകങ്ങൾ

[തിരുത്തുക]

1. ദേവി മാഹാത്മ്യം

സർവ്വമംഗളമാംഗല്യേ ശിവേ സർവ്വാർത്ഥസാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണി നമോസ്തുതേ

ശരണാഗത ദീനാർത്ത പരിത്രാണപരായണേ സർവ്വസ്യാർത്തിഹരേ ദേവീ നാരായണി നമോസ്തുതേ

സർവ്വസ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ ഭയേഭ്യ സ്ത്രാഹിനോദേവി ദുർഗ്ഗേ ദേവി നമോസ്തുതേ

ജ്വാലാ കരാള മത്യുഗ്രം അശേഷാസുരസൂദനം തൃശൂലം പാതു നോ ഭീതേർ ഭദ്രകാളി നമോസ്തുതേ

രോഗാനശേഷാന പഹംസി തുഷ്ടാ രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ ത്വാമാശ്രിതാനാം ന വിപന്നരാണാം ത്വാമാശ്രിതാ ഹ്യാശ്രയതാം പ്രയാന്തി

സർവ്വബാധാ പ്രശമനം ത്രൈലോകസ്യാഖിലേശ്വരീ ഏവമേവ ത്വയാ കാര്യം അസ്മദ്വൈരി വിനാശനം.


2. കാളി കാളി മഹാകാളി

ഭദ്രകാളി നമോസ്തുതേ

കുലം ച കുലധർമ്മം ച

മാം ച പാലയ പാലയ.


3. മഹാകാളി നമസ്തുഭ്യം

നമസ്തുഭ്യം സുരേശ്വരി

ഭദ്രകാളി നമസ്തുഭ്യം

നമസ്തുഭ്യം ദയാനിധേ.


4. ഓം ജയന്തി മംഗളാ കാളീ

ഭദ്രകാളീ കപാലിനീ

ദുർഗ്ഗാ ക്ഷമാ ശിവാ ധാത്രീ

സ്വാഹ സ്വധാ നമോസ്തുതേ.


ജയത്വം ദേവി ചാമുണ്ഡേ

ജയ ഭൂതാർത്തിഹാരിണി

ജയ സർവ്വഗതേ ദേവി

കാളരാത്രി നമോസ്തുതേ.

(അർത്ഥം: എല്ലാ സ്ഥലത്തും ജയിക്കുന്ന ജയന്തിയായും , മംഗളസ്വരൂപിയായ മംഗളയായും, കാളിയായും, ഭദ്രകാളിയായും, കപാലമാലയണിഞ്ഞ കപാലിനിയായും, ദുർഗ്ഗയായും, ക്ഷമയുള്ളവളായും, ശിവപ്രിയയായ ശിവയായും , ഭൂമീരൂപത്തിൽ ധാത്രിയായും, സ്വാഹാദേവിയായും, സ്വാധാദേവിയായും ഭവിച്ചിരിക്കുന്ന നിൻതിരുവടിയെ ഞാൻ നമസ്കരിക്കുന്നു.)


5. മഹൈശ്വര്യപ്രദേ ദേവി ! മഹാത്രിപുരസുന്ദരി ! മഹാവീര്യേ മഹേശീ ! ശ്രീ ഭദ്രകാളി നമോസ്തുതേ!

സർവ്വവ്യാധിപ്രശമനി ! സർവ്വമൃത്യുനിവാരിണി! സർവ്വമന്ത്രസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ!

പുരുഷാർഥപ്രദേ ദേവി ! പുണ്യാപുണ്യഫലപ്രദേ! പരബ്രഹ്മസ്വരൂപേ ! ശ്രീ ഭദ്രകാളി നമോസ്തുതേ!

(ഭദ്രകാളി പത്ത്)


6. ഈശ്വരി പരമേശ്വരി

ജഗദീശ്വരി മഹേശ്വരി

ദേവി ദേവി മഹാഭയങ്കരി

ഭദ്രകാളി നമോസ്തുതേ.


7. ഓം ആയുർദേഹി ധനംദേഹി

വിദ്യാംദേഹി മഹേശ്വരീ

സമസ്തമഖിലം ദേഹി

ദേഹിമേ പരമേശ്വരീ.


8. ലളിതേ സുഭഗേ ദേവി

സുഖസൗഭാഗ്യദായിനി

അനന്തം ദേഹി സൗഭാഗ്യം

മഹ്യം തുഭ്യം നമോനമ:


9. കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ

സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ

ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ

മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.


10. അംബികാ അനാദിനിധനാ ആശ്വാരൂഡാ അപരാജിത


11. ‘’‘ദേവി മാഹാത്മ്യം’‘’

യാ ദേവീ സർവ്വ ഭൂതേഷു ശക്തിരൂപേണ സംസ്ഥിതാ   നമഃസ്തസ്യൈ നമഃസ്തസ്യൈ

നമഃസ്തസ്യൈ നമോ നമഃ


12. ലളിത സഹസ്രനാമം

‘ഭവാനീ ഭാവനാഗമ്യാ ഭവാരണ്യകുഠാരികാ ഭദ്രപ്രിയാ ഭദ്രമൂർത്തിർ ഭക്ത സൗഭാഗ്യദായിനീ’ (41)

‘മഹേശ്വരീ മഹാകാളീ മഹാഗ്രാസാ മഹാസനാ

അപർണാ ചണ്ഡികാ ചണ്ഡമുണ്ഡാസുരനിഷൂദിനീ‘ (145)

വിവിധ പേരുകൾ

[തിരുത്തുക]

ആദിപരാശക്തി, മഹാമായ, ജഗദംബ, കാളിക, കർണാടകയിൽ ചാമുണ്ഡേശ്വരി അഥവാ ചാമുണ്ഡി, തമിഴ്നാട്ടിൽ മാരിയമ്മൻ, മലബാറിൽ ശ്രീ കുരുംബ, മധ്യപ്രദേശിൽ ഉജ്ജയിനി മഹാകാളി, ബംഗാളിൽ ഭവതാരിണി, അസാമിൽ കാമാഖ്യ, ഭൈരവി, രക്തേശ്വരി, രുധിരമാലാ, വടക്കൻ ചൊവ്വ, നീലകേശി, കുണ്ഡലിനി, ഇച്ഛാശക്തി, പ്രകൃതി, കൊറ്റവൈ, ഊർവ്വരത, ഭുവനേശ്വരി, കരിനീലി, പുതിയ ഭഗവതി, ശ്രീഭദ്ര, സുമുഖീകാളി, ബാലഭദ്ര, മംഗളാദേവി, വാർത്താളി, നരസിംഹി, ഭഗവതി തുടങ്ങിയവ ഭദ്രകാളിയുടെ വിവിധ ഭാവങ്ങളോ പേരുകളോ ആയി അറിയപ്പെടുന്നു.

നവരാത്രിയിൽ

[തിരുത്തുക]

കാളി ആരാധനയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണ് നവരാത്രി ദിവസങ്ങൾ. നവരാത്രിയുടെ ഏഴാം ദിവസത്തിൽ ഭഗവതിയെ പ്രത്യേകമായി കാലരാത്രി മാതാവ് അല്ലെങ്കിൽ കാളിയായി ആരാധിക്കുന്നു. വിജയദശമി ഭദ്രകാളി അജ്ഞാനത്തിന് മേൽ വിജയം നേടിയ ദിവസമായി വിശ്വസിക്കപ്പെടുന്നു. കാളിദാസന് അറിവ് പകർന്ന ഭഗവതി സന്നിധിയിൽ വിദ്യാരംഭം നടത്തുന്നത് ഐശ്വര്യമാണ് എന്ന് ശക്തി ഉപാസകർ കരുതുന്നു. നവരാത്രിയുടെ അധിദൈവമായി ആരാധിക്കുന്നത് കാളിയെയാണ്. കാളിയെ ആരാധിച്ചാൽ ഒട്ടും തന്നെ അരക്ഷിതാവസ്ഥ ഉണ്ടാകില്ല എന്നാണ് വിശ്വാസം. ക്രിയാശക്തി ആയതിനാൽ പ്രവർത്തി വിജയത്തിന് ഭഗവതിയെ ഭജിക്കണം. അതുകൊണ്ട് തന്നെയാണ് കാളി നവരാത്രിയുടെ അധിദൈവം ആകുന്നത്.[4]

ദശ മഹാവിദ്യ

[തിരുത്തുക]

ആദിപരാശക്തിയായ മഹാകാളി ഉഗ്ര, സൗമ്യ രണ്ടു രൂപങ്ങളിൽ പത്ത് മഹാവിദ്യകളുടെ രൂപം ധരിക്കുന്നു. കാളി എല്ലാ വിദ്യകളുടെയും ആദിയാണ്. ആദിശക്തി ശിവനു ചുറ്റും പലവിധ ഭാവത്തിൽ ഭഗവതി തന്റെ ശക്തിയെ ആവിഷ്കരിക്കുമ്പോഴാണ് ശിവന് സ്പന്ദിക്കാൻ പോലും ശക്തനാകുന്നത്. ഇത്തരത്തിൽ ശിവനു ചുറ്റുമുള്ള 10 ദിശകളിൽ വർത്തിക്കുന്ന പരാശക്തിയുടെ 10 ആവിഷ്കാരങ്ങളെയാണ് ദശമഹാവിദ്യയിലൂടെ വിവരിക്കുന്നത്. ശിവന്റെ മുന്നിൽ കാളിയും, മുകളിൽ താരയും, താഴെ ഭൈരവിയും, വലത്തുഭാഗത്ത് ഛിന്നമസ്തയും, ഇടത്തുഭാഗത്ത് ഭുവനേശ്വരിയും, പിന്നിൽ ബഗളാമുഖിയും, ആഗ്നേയം അഥവാ തെക്ക് കിഴക്കിൽ ധൂമാവതിയും, നൈരൃത്യ അഥവാ തെക്ക് പടിഞ്ഞാറിൽ മഹാലക്ഷ്മിയും (കമല), വായുകോണിൽ അഥവാ വടക്ക് പടിഞ്ഞാറിൽ മാതംഗിയും, ഇശാനകോണിൽ അഥവാ വടക്ക് കിഴക്കിൽ ശോഡശി അഥവാ ശ്രീവിദ്യയും സ്ഥിതി ചെയ്യുന്നു.[5]

വിശേഷ ദിവസങ്ങൾ

[തിരുത്തുക]

ആഴ്ചയിലെ ചൊവ്വ, വെള്ളി, ശനി ദിവസങ്ങൾ കൂടാതെ അമാവാസി, പൗർണ്ണമി, മാസത്തിലെ ഒന്നാം തീയതി, ജന്മ നക്ഷത്ര ദിവസം തുടങ്ങിയവ ദിവസങ്ങൾ ഭദ്രകാളി പൂജയ്ക്ക് പ്രധാനമാണ്. നവരാത്രി, ഭരണി, മകരച്ചൊവ്വ, പത്താമുദയം, കർക്കിടക മാസം, ഭദ്രകാളി ഏകാദശി (അപര ഏകാദശി), ദീപാവലി, തൃക്കാർത്തിക എന്നിവ ഭദ്രകാളിക്ക് പ്രാധാന്യമുള്ള വിശേഷ ദിവസങ്ങൾ ആണ്.

ഭദ്രകാളിയുടെ തിരുനാളാണ് ഭരണി. കാളി ദാരികന് മേൽ വിജയം നേടിയ ദിവസമായ ഭരണി പല രീതിയിൽ ആഘോഷിക്കപ്പെടുന്നു. കേരളത്തിലെ പല ക്ഷേത്രങ്ങളിലും കുംഭ ഭരണി, മീന ഭരണി (ഫെബ്രുവരി/ മാർച്ച്‌/ ഏപ്രിൽ) തുടങ്ങിയവ ഗംഭീരമായി ആഘോഷിച്ചു വരുന്നു.

മറ്റൊന്ന് നവരാത്രിയാണ്. നവരാത്രിയിലെ എല്ലാ ദിവസങ്ങളും കാളി പൂജയ്ക്ക് പ്രധാനം, പ്രത്യേകിച്ച് അവസാന മൂന്ന് ദിവസങ്ങളായ 7, 8, 9 ദിവസങ്ങൾ ഭദ്രകാളി പൂജയ്ക്ക് ഉത്തമം എന്നാണ് വിശ്വാസം. കാളിദാസന് വിദ്യ പകർന്ന ഭഗവതിക്ക് മുൻപിൽ വിജയദശമി ദിവസം വിദ്യാരംഭം കുറിക്കുന്നതും പ്രധാനം എന്ന്‌ വിശ്വാസം.

ഭഗവതിയുടെ അനുഗ്രഹം കൂടുതലായി ലഭിക്കുന്ന ദിവസമാണ് ഭദ്രകാളി ഏകാദശി എന്ന് വിശ്വാസം. മേടമാസത്തിലെ (മെയ്‌/ ജൂൺ) അപരാ ഏകാദശിയാണ് ഭദ്രകാളി ഏകാദശിയായി ആചരിക്കുന്നത്. ചിലർ തങ്ങളുടെ ജന്മനക്ഷത്രം തോറും ഭഗവതി പൂജ നടത്തുന്നത് വിശേഷമായി കാണുന്നു.

ശനി ദോഷ ദുരിതങ്ങൾ അനുഭവിക്കുന്നവർ ശനിയാഴ്ച ഭദ്രകാളി ആരാധന നടത്തുന്നത് പ്രധാനമാണ് എന്ന് വിശ്വാസമുണ്ട്. ശാക്തേയ വിശ്വാസപ്രകാരം ശനിയെ നിയന്ത്രിക്കുന്ന ഭഗവതി കൂടിയാണ് കാളി.

ഒഡിഷ, വെസ്റ്റ് ബംഗാൾ, ആസ്സാം തുടങ്ങിയ ഭാഗങ്ങളിൽ അമാവാസി ദിവസം കൂടിയായ ദീപാവലി കാളിപൂജയായി ആഘോഷിക്കപ്പെടുന്നു.

കാളിയാമം

[തിരുത്തുക]

അർദ്ധരാത്രി ഏകദേശം 12 മണി മുതൽ പുലർച്ചെ മൂന്ന് വരെയുള്ള സമയമാണ് കാളിയാമം എന്നറിയപ്പെടുന്നത്. കാളിയാമത്തിലെ ഭദ്രകാളി പൂജ ഭഗവതിയുടെ അനുഗ്രഹത്തിന് ഏറ്റവും അനുയോജ്യമാണ് എന്നാണ് വിശ്വാസം. ചൊവ്വ, വെള്ളി, പൗർണമി, അമാവാസി, ഭരണി, നവരാത്രി, തൃക്കാർത്തിക, ദീപാവലി ദിവസങ്ങളിലെ കാളിയാമം അതിപ്രധാനമാണ് എന്നാണ് വിശ്വാസം.

രുരുജിത് വിധാനം

[തിരുത്തുക]

രുരുജിത്, ദക്ഷജിത്, ദാരികജിത്, മഹിഷജിത് എന്നിങ്ങനെ വ്യത്യസ്‌ത ഭാവങ്ങളിലുള്ള കാളീ പ്രതിഷ്ഠകൾ ഭാരതത്തിലുണ്ട്. പക്ഷെ കേരളത്തിൽ കാണപ്പെടുന്ന താന്ത്രികരീതി കാശ്മീരി താന്ത്രിക ശൈലിയിലുള്ള രുരുജിത്താണ്. ഇനി രുരുജിത് എന്ന് പറഞ്ഞാൽ എന്താണെന്ന് നോക്കാം.

രുരു എന്ന അസുരനെ വധിച്ച ദേവീഭാവത്തിലുള്ള പ്രതിഷ്ഠാ സംവിധാനമാണ് രുരുജിത്. അതീവ പ്രഭാവമുള്ള ഇത്തരം ക്ഷേത്രങ്ങളിൽ, തട്ടകത്തമ്മയായ ശ്രീ ഭദ്രകാളിക്കൊപ്പം ശ്രീകോവിലിൽ, രൗദ്രസ്വരൂപിണിയായ ചാമുണ്ഡിയെയും ശ്രീകോവിലിനോട് ചേർന്ന് തന്നെ സപ്തമാതൃക്കളെയും പ്രതിഷ്‌ഠ നടത്തുന്നു. സപ്ത മാതൃക്കൾക്കൊപ്പം തന്നെ വീരഭദ്രൻ, ഗണപതി എന്നീ പ്രതിഷ്‌ഠകളും ക്ഷേത്രത്തിന് പുറത്ത് ക്ഷേത്രപാലക പ്രതിഷ്ഠയും ഉണ്ടാകും. രുരുജിത് തന്ത്രശാസ്ത്ര പ്രകാരം പ്രതിഷ്ഠ നടത്തിയിട്ടുള്ള ശാക്തേയ കാവുകളിൽ ക്ഷേത്രനാഥൻ ശിവനാണെങ്കിലും ഭഗവതിയ്ക്കാണ് പ്രാധാന്യം കൂടുതൽ.

രുരുജിത് വിധാനത്തിലുള്ള പ്രതിഷ്ഠാ ക്ഷേത്രങ്ങൾ കൂടുതലായും മലബാറിൽ ആണുള്ളത്. സാധാരണ കേരള തന്ത്ര സമുച്ചയാദി ഗ്രന്ഥങ്ങൾ പ്രകാരമുള്ള രീതിയല്ല, ക്ഷേത്ര മാതൃകയും മൂർത്തി പ്രതിഷ്ഠാ വിധാനവും തികച്ചും വ്യത്യസ്തമാണ്. മുഖ്യ ദേവത കാളിയോ ഉഗ്രചണ്ഡിയോ (ചാമുണ്ഡ ) ആയിരിക്കും. ഉഗ്രസ്വരൂപിണിയായ ചാമുണ്ഡിക്ക് വിഗ്രഹം ഉണ്ടാകില്ല. പീഠം മാത്രമേ ഉണ്ടാകൂ. പ്രതിഷ്ഠയുടെ രൗദ്രഭാവം മൂലം ഭക്തർക്ക് നട തുറന്നു ദർശനവും സാധ്യമല്ല.

"ഉത്താരാഭിമുഖം സാംഗം നിരംഗം പ്രാങ്‌മുഖം ഭവേൽ പശ്ചിമാഭിമുഖം ഭിന്നമിതി ത്രേധാനി ഗദ്യതേ " എന്ന രീതിയിൽ വടക്കോട്ടു നോക്കി ദേവിയും സപ്ത മാതൃക്കളും. കിഴക്കോട്ടു നോക്കി ഭൈരവ ശിവനും പടിഞ്ഞാറോട്ടു നോക്കി ക്ഷേത്രപാലനും ഈ വിധത്തിൽ ആയിരിക്കും പ്രതിഷ്ഠ.

ശാക്തേയ പാരമ്പര്യത്തിലധിഷ്ഠിതമായി രിക്കും ഇവിടുത്തെ ആചാരങ്ങൾ. അത് പോലെ നിവേദ്യാദികൾക്കും തികച്ചും വ്യത്യാസമുണ്ട്. തൃച്ചന്ദനം, അരി വറുത്ത് പൊടിച്ചത്, മഞ്ഞൾ, പട്ട്, ചിലമ്പ്, ഗുരുതി, പയർ ഇവ കൂടാതെ മദ്യവും മാംസവും നൽകാറുണ്ട്.

രുരുജിത് വിധാനത്തിൽ മാംസം കൊടുക്കാനുള്ള പ്രമാണം ഇപ്രകാരം ആകുന്നു.

"സമിദാജ്യന്ന സിദ്ധാർത്ഥ മാംസ്യന്യഥ തിലായവാ: ദ്രവ്യാണി വ്രീഹ്യാശ്ചാജ്യം സര്വാദ്രഷ്ടാശതം ഹൂതി "

ചമത, നെയ്യ്, ഹവിസ്സ്, കടുക്, മാംസം, എള്ള്, യവം, നവര നെല്ല്, എന്നിവ കൊടുക്കണം എന്ന് പറയുന്നു. ഇതിൽ മാംസം അടയും, മദ്യം കഷായ തീർത്ഥവും ആകുന്നു. ഇത് വൈദീക പുരോഹിതർ പിന്നീട് മാറ്റം വരുത്തിയതാകാം.

ഇപ്രകാരമുള്ള കേരളത്തിലെ ചില ക്ഷേത്രങ്ങൾ ഇവയാകുന്നു.

മന്നംപുറത്തു കാവ് (നീലേശ്വരം) മാടായി കാവ് ( കണ്ണൂർ) മാമാനത് കാവ് (കണ്ണൂർ) കളരിവാതുക്കൽ (കണ്ണൂർ) കാട്ടാമ്പള്ളി കാവ് ( കണ്ണൂർ) തിരുവഞ്ചേരിക്കാവ് (കണ്ണൂർ) അമ്മൻകൊട്ടം (കണ്ണൂർ) ലോകനാർ കാവ് (കോഴിക്കോട്) പിഷാരി കാവ് (കോഴിക്കോട് ) വളയനാട് കാവ് (കോഴിക്കോട് ) കൊടികുന്നു ഭഗവതി (പാലക്കാട് ) തിരുമാന്ധാംകുന്നു കാവ് (മലപ്പുറം ) കൊടുങ്ങല്ലൂർ കാവ് (തൃശൂർ) പരുമല പനയന്നാർ കാവ് (പത്തനംതിട്ട) മുത്തൂറ്റ് കാവ് ( തിരുവല്ല) കളയപുരം ഭഗവതി കാവ് (കൊല്ലം).

പുരാണ കഥകൾ

[തിരുത്തുക]

ശ്രീ ഭദ്രകാളി മാഹാത്മ്യം, കാളികാ പുരാണം തുടങ്ങിയവ പ്രകാരം ആദിശക്തി കാളി പ്രപഞ്ച നാഥയാണ്. അതിനാൽ ജഗദംബ എന്നറിയപ്പെടുന്നു. ആ ഭഗവതി സർവരക്ഷകയായ, അധർമ്മനാശിനിയായ, ഭക്തരെ രക്ഷിക്കുന്ന, ദുഷ്ടരെ ശിക്ഷിക്കുന്ന, മോക്ഷദായിനിയായ, കരുണാമയിയായ, മാതൃവാത്സല്യമുള്ള, സാത്വികയായ ജഗദീശ്വരി തന്നെ ആകുന്നു. വിവിധ പുരാണങ്ങൾ പ്രകാരമുള്ള കാളിയുടെ അവതാരകഥകൾ താഴെ കൊടുക്കുന്നു.

മണിദ്വീപനിവാസിനിയായ ഭുവനേശ്വരി തന്നെയാണ് ശ്രീ ഭദ്രകാളി എന്ന്‌ പുരാണങ്ങൾ പറയുന്നു.  ദേവീമാഹാത്മ്യപ്രകാരം ആദിയിൽ ആദിപരാശക്തിയായ ഭഗവതിയിൽ നിന്നാണ് മനോഹരമായ കറുത്ത വർണ്ണത്തോടുകൂടിയ മഹാകാളി അവതരിക്കുന്നത്. ഭാഗവതത്തിൽ മഹാവിഷ്ണുവിനെ മുൻനിർത്തി മധുകൈടഭന്മാരെ വധിക്കുവാൻ വേണ്ടിയാണ് ആദ്യമായി മഹാകാളി അവതരിക്കുന്നത്. വിഷ്ണുവിന്റെ കർണ്ണപുടത്തിൽ നിന്നും പിറന്ന മധുകൈടഭന്മാർ ബ്രഹ്മഹത്യയ്ക്ക് ഒരുങ്ങിയപ്പോൾ ബ്രഹ്മാവിൻ്റെ പ്രാർഥനപ്രകാരമാണ് പരാശക്തി ഇപ്രകാരം അവതരിച്ചത്.

കാളിക പുരാണത്തിൽ ഒരിക്കൽ ഹിമാലയത്തിലെ മാതംഗമുനിയുടെ ആശ്രമത്തിൽ ചെന്ന് ദേവന്മാർ ജഗദീശ്വരിയെ സ്തുതിച്ചു. സ്തുതികേട്ട് പ്രസന്നയായ ആദിപരാശക്തി ദേവന്മാർക്ക് ദർശനം കൊടുത്ത് നിങ്ങൾ ആരെയാണ് സ്തുതിക്കുന്നത് എന്നു ചോദിച്ചു. ആ സമയം ഭഗവതിയുടെ ശരീരത്തിൽ നിന്ന് കറുത്ത വർണ്ണത്തോടു കൂടിയ ഒരു വീരനാരി പ്രകടയായി. ഇവർ എന്നെയാണ് സ്തുതിക്കുന്നത് എന്ന് പറഞ്ഞു. കൃഷ്ണ വർണ്ണത്തോടു കൂടിയ അവളുടെ നാമം കാളി എന്നായി.

ദക്ഷന്റെ യാഗത്തിൽ അപമാനിതയായ സതി ആത്മാഹൂതി ചെയ്തപ്പോൾ കോപിഷ്ടനായ ശിവൻ തൻ്റെ ജട പിഴുതെടുത്ത് നിലത്ത് അടിച്ചു. അതിൽ നിന്നും വീരഭദ്രനോടൊപ്പം ഭദ്രകാളി അവതരിച്ചു. ദക്ഷന്റെ യാഗം മുടക്കി അവർ ദക്ഷനെ വധിച്ചു.

ശിവപുരാണപ്രകാരം ശിവപത്നിയായ പാർവതിയുടെ താമസിക രൂപമാണ് കാളി. ബാലഗണപതിയുടെ ശിരസ്സ് മഹാദേവൻ ഛേദിച്ചപ്പോൾ കോപിഷ്ടയായ പാർവതി മഹാകാളിയായി മാറി. ദേവീകോപം ഭയന്ന ത്രിമൂർത്തികൾ ഗണപതിക്ക് ആനയുടെ ശിരസ്സ് നൽകി കാളിയോട് ക്ഷമാപണം നടത്തി.

ദേവി മാഹാത്മ്യത്തിൽ ശുംഭ നിശുംഭന്മാരുടെ ആജ്ഞപ്രകാരം ചണ്ഡികയെ പിടിച്ചുകൊണ്ടു പോകാൻ വന്ന ചണ്ഡമുണ്ഡന്മാരെ വധിക്കാൻ ചണ്ഡികയുടെ നെറ്റിയിൽ നിന്നും അവതരിച്ച കാളിയാണ് ചാമുണ്ഡേശ്വരി. ഇതാണ് സപ്ത മാതാക്കളിൽ പ്രധാനിയായ ചാമുണ്ഡി. പിന്നീട് രക്തബീജനെ വധിക്കാൻ ചണ്ഡികയെ സഹായിച്ചതിനാൽ കാളി രക്തചാമുണ്ഡി എന്നും അറിയപ്പെടുന്നു. കർണാടകയിൽ മഹിഷമർദ്ദിനിയായ ചാമുണ്ഡേശ്വരിയായി കാളി ആരാധിക്കപ്പെടുന്നു.

മാർക്കണ്ഡേയപുരാണത്തിലെ ഭദ്രോൽപ്പത്തി പ്രകരണത്തിൽ ശിവപുത്രിയായ ഭദ്രകാളിയുടെ അവതാരവും മാഹാത്മ്യവും വർണ്ണിക്കുന്നുണ്ട്.

ബ്രഹ്മാവിൽനിന്നും വരസിദ്ധികൾ നേടിയ ദാരികാസുരൻ ത്രിലോകങ്ങളും കീഴടക്കി. ബ്രഹ്മാവ്, വിഷ്ണു, ശിവൻ, സ്‌കന്ദൻ, ഇന്ദ്രൻ, യമൻ ആദിയായവർക്കൊന്നും ദാരികനെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. അവസാനം ലോക സംരക്ഷണാർത്ഥം ശ്രീപരമേശ്വരൻ തൻ്റെ ത്രിലോചനം തുറന്നു. അതിൽ നിന്നും അന്നുവരെ പ്രപഞ്ചം ദർശിച്ചിട്ടില്ലാത്ത വിധത്തിൽ ഭീകരവും രൗദ്രവുമായ ഭാവത്തോടു കൂടിയ ഭദ്രകാളി ഉടലെടുത്തു. ശിവപുത്രിയായ ഈ കാളി ദാരികനെ നിഗ്രഹിച്ചു.

ദാരികന്റെ ഒരു തുള്ളി രക്തം പോലും നിലത്തു വീഴാതെ കാളിയുടെ വാഹനമായ വേതാളിയും ഭൂതങ്ങളും പാനം ചെയ്തു. ദാരിക ശിരസ്സും കൈയ്യിലെന്തിക്കൊണ്ട് വേതാളിയുടെ പുറത്തേറി ഭഗവതി കൈലാസത്തിലേക്ക് തിരിച്ചു. മലയാളികളുടെ കുലദൈവം കൂടിയാണ് ദാരികജിത്തായ ഈ ഭദ്രകാളി.

ദാരിക നിഗ്രഹത്തിന് ശേഷം കൈലാസത്തി ലെത്തി ശ്രീ പരമേശ്വരനെ വണങ്ങുമ്പോൾ ഭഗവാൻ ശ്രീ ഭദ്രയോട് ഇങ്ങനെ പറയുന്നു:

"മകളെ, ഭുവനത്തിനെല്ലാം ഭദ്രം നൽകുന്ന നീ ഭദ്രകാളി എന്ന നാമത്തിൽ പ്രസിദ്ധയായി തീരും. ലോകരുടെ സംസാരദുഃഖം ഒഴിക്കുവാൻ സദാ ഉണർവോടെയിരിക്കുക. ദുഷ്ടരെ നിഗ്രഹിച്ച് സകലർക്കും ആരാധ്യയായി അവരുടെ ക്ഷേത്രങ്ങളിൽ നീ വസിക്കുക. ബ്രാഹ്മണ ക്ഷത്രീയ വൈശ്യ ശൂദ്രാദികൾ തരുന്നവ ഭേദം കൂടാതെ സ്വീകരിക്കുക. എല്ലാവരും നിന്നെ കുലദൈവമായി പൂജിക്കും. നിവേദ്യങ്ങളാൽ സന്തോഷിപ്പിക്കും. നിൻ്റെ ചരിത്രം, സ്തോത്രം എന്നിവ പാരായണം ചെയ്യുന്നവന് സർവാഭീഷ്ടങ്ങളും നീ നൽകണം. ചിലർ കുലധർമ്മമനുസരിച്ച് മത്സ്യവും മാംസവും മദ്യവും നൽകി പൂജിക്കും. അവർക്കും ആഗ്രഹിക്കുന്നത് നീ നൽകണം. അവരുടെ മൂന്ന് വിധത്തിലുള്ള ദുഃഖങ്ങളെയും നീ അകറ്റണം. സൽ സന്താനങ്ങളോടും സമ്പൽ സമൃദ്ധിയോടും കൂടി അവരെല്ലാം ദീർഘകാലം സുഖമായി ജീവിക്കണം."

തൻ്റെ നാമം ജപിക്കുന്നിടത്ത് തന്റെ സാന്നിധ്യം ഉണ്ടായിരിക്കുമെന്നും കലിയുഗത്തിൽ ഭക്തരുടെ ആധിവ്യാധികൾ വേഗം തന്നെ പരിഹരിക്കുമെന്നും ഭഗവതി അരുളിചെയ്തു. അങ്ങനെ വിളിച്ചു ചൊല്ലി പ്രാർഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളിലും ആശ്വാസം പകർന്നു കൊണ്ട് ഭഗവതി ഭക്തരുടെ സമീപം കുടികൊള്ളുന്നു.

സാക്ഷാൽ മഹാദേവന്റെ വാക്കുകളിൽ നിന്ന് തന്നെ ഭദ്രകാളിയുടെ പൂജാക്രമത്തിലെ സവിശേഷത നമുക്ക് ഗ്രഹിക്കാം. അതായത് കാളിമാതാവിന് ആരിലും ഒരു ഭേദവുമില്ല. ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ, സ്ത്രീ, പുരുഷൻ ഇങ്ങനെ യാതൊരു ഭേദവുമില്ലാതെ ആർക്കും എപ്പോഴും ദേവിയെ പൂജിക്കാം. അതിന് പ്രത്യേക ചിട്ട അവശ്യമില്ല. അവരവർ കഴിക്കുന്നത് തന്നെ ഭഗവതിക്കും സമർപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. തന്ത്രശാസ്ത്രം അഭ്യസിച്ചവർക്കു ദേവിയുടെ ഉപാസന വിധിപ്രകാരം നടത്താം. എന്നാൽ ഭദ്രകാളിയുടെ പൂജയിലും ഉപാസനയിലും ഇങ്ങനെയുള്ള നിയമങ്ങൾ ഒന്നുമില്ലെന്ന് പറയുന്നു. ഭക്തിയോടെ പ്രാർത്ഥിക്കുകയും കഴിവിനൊത്ത വിധം എന്തും സമർപ്പിച്ച് പൂജിക്കുകയും ചെയ്താൽ ഭദ്രകാളി സർവ്വാഭീഷ്ടദായിനിയാണ് എന്നാണ് വിശ്വാസം.

വരാഹ രൂപം പൂണ്ട കാളി വാർത്താളി അല്ലെങ്കിൽ വാരാഹി പഞ്ചമി എന്ന് അറിയപ്പെടുന്നു. വരാഹ ഭഗവാന്റെ ശക്തിയും ലളിതാ പരമേശ്വരിയുടെ സൈന്യാധിപയും കൂടിയാണ് വാരാഹിദേവി. പന്നിമുഖി, പഞ്ചുരുളി എന്നെല്ലാം ഈ ഭഗവതി അറിയപ്പെടുന്നു.

സഹസ്രമുഖ രാവണനെ വധിക്കാനായി സീതയും ഒരിക്കൽ കാളിയായി മാറുന്നുണ്ട്. പരമശിവന്റെ നെഞ്ചിൽ നടനമാടിയതിനാൽ ശിവനർത്തകി എന്ന പേരിലും ഈ ഭഗവതി അറിയപ്പെടുന്നുണ്ട്.

നരസിംഹമൂർത്തിയുടെ കോപത്തെ തടുത്ത് അദ്ദേഹത്തെ ശാന്തനാക്കാൻ സാക്ഷാൽ കാലഭൈരവന്റെ തൃക്കണ്ണിൽ നിന്നും സിംഹ മുഖത്തോടെ അത്യുഗ്രമൂർത്തിയായി കാളി അവതരിച്ചു. ഇതാണ് അഥർവാണ ഭദ്രകാളി അഥവാ പ്രത്യംഗിരാദേവി (നരസിംഹി). എത്ര കടുത്ത ദുരിതങ്ങളെയും ഈ ഭഗവതി തടയുമെന്നും ഭക്തരെ നേർവഴിയിലേക്ക് തിരിച്ചു വിടുമെന്നുമാണ് വിശ്വാസം.

എല്ലാ വിദ്യകളുടെയും ആദിയാണ് സാക്ഷാൽ കാളീമാതാവ്. അവളുടെ വിദ്യാമയ വിഭൂതി കളാണ് മറ്റെല്ലാ വിദ്യകളും. കാളിയുടെ പത്ത് രൂപങ്ങളായ ഈ മഹാവിദ്യകൾ അനന്ത സിദ്ധികൾ പ്രദാനം ചെയ്യാൻ സമർത്ഥരാണ്.

കഴുതയെ വാഹനമാക്കിയ കാലരാത്രി, ഭക്തരെ മഹാമാരികളിൽ നിന്നും ദുഃഖ ദുരിതങ്ങളിൽ നിന്നും സംരക്ഷിക്കുന്നവൾ ആണെന്നാണ് വിശ്വാസം. നവരാത്രിയുടെ ഏഴാം നാൾ കാലരാത്രിക്കാണ് പ്രാധാന്യം. അതിനാൽ ഭദ്രകാളി ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷമാണ്. ചിലയിടങ്ങളിൽ രോഗനാശകരമായ വേപ്പിലമാലയും മഞ്ഞൾപ്പൊടിയും ധരിച്ച കാളീരൂപങ്ങൾ കാണാം. ഭദ്രകാളിയുടെ മൂലസ്ഥാനമായ കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രത്തിൽ ഭക്തർ മഞ്ഞളും കുരുമുളകും തവിടും അഭിഷേകം നടത്തുന്നത് രോഗനാശം ഉദ്ദേശിച്ചാണത്രെ.

സന്തതികൾക്ക് കരുണയും സംരക്ഷണവും നൽകുന്ന മാതാവാണ് ദക്ഷിണ കാളി, ഭക്തർക്ക് സർവ്വമംഗളങ്ങളും നൽകുന്ന വരദായിനിയാണ് ഭദ്രകാളി, ശ്മശാനങ്ങളിൽ യോഗികൾ ആരാധിക്കുന്ന ഉഗ്രരൂപമാണ് ശ്മശാന കാളി, കാലചക്രത്തെ നിയന്ത്രി ക്കുന്നളാണ് മഹാകാലൻ്റെ പ്രിയതമയായ മഹാകാളി.

ഭക്തർക്ക് ഐശ്വര്യങ്ങൾ പ്രദാനം ചെയ്യാൻ ഭഗവതി സ്വീകരിച്ച സൗമ്യ സുന്ദരരൂപമാണ് സുമുഖീകാളി. മഹാലക്ഷ്മിക്ക് സമമാണ് ഈ ഭഗവതി. കുട്ടികളോട് ഏറെ വാത്സല്യമുള്ള ഈ കാളി ബാലഭദ്ര എന്നും അറിയപ്പെട്ടു. ഒരു കൊച്ചു പെൺകുട്ടിയുടെ രൂപത്തിലുള്ള ഭഗവതിയാണിത്. ദാരിക വധത്തിന് ശേഷം അങ്കക്കലിയടങ്ങാതെ കൈലാസത്തിലേക്ക് പുറപ്പെട്ട ഭദ്രകാളിയെ ശാന്തയാക്കാൻ ശിവന്റെ ഉപദേശപ്രകാരം ഗണപതിയും നന്ദികേശനും രണ്ടു കൊച്ചു കുട്ടികളുടെ രൂപത്തിൽ വഴിയിൽ കിടന്നു. കുട്ടികളെ കണ്ട മാത്രയിൽ കാളി ശാന്തയാവുകയും അവരെ എടുത്തു ലാളിക്കുകയും ചെയ്തു.

ശ്രീരാമകൃഷ്ണ പരമഹംസൻ കാളിയെ ജഗദംബയായിട്ടാണ്‌ ആരാധിച്ചിരുന്നത്. അദ്ദേഹത്തിന് ഭഗവതിയുമായി സംസാരിക്കാൻ സാധിച്ചിരുന്നു എന്ന് ഐതീഹ്യമുണ്ട്. സംസാര സാഗരത്തെ തരണം ചെയ്യിക്കാൻ സഹായിക്കുന്ന മഹാകാളി ഭവതാരിണി എന്നറിയപ്പെട്ടു. വിഡ്ഢിയായ ഒരുവൻ വിശ്വവിഖ്യാതനായ മഹാകവി കാളിദാസൻ ആയത് കാളീദേവിയുടെ അനുഗ്രഹം കൊണ്ടാണെന്ന് വിശ്വസിക്കപ്പെടുന്നു.

ഐതീഹ്യം

[തിരുത്തുക]

ദുഷ്ട ശക്തികളെ ഉന്മൂലനം ചെയ്യുക മാത്രമല്ല വിദ്യാവിജയം, പാണ്ഡിത്യം, കീർത്തി, ഉന്നതസ്ഥാന ലബ്ധി, സമ്പത്ത് എന്നീ അനുഗ്രഹങ്ങൾ നൽകുന്ന ഭഗവതി കൂടിയാണ് എന്ന്‌ ഐതീഹ്യം.

മഹാകവിയായ കാളിദാസന് വിദ്യയും ബുദ്ധിയും പകർന്നത് വിദ്യാസ്വരൂപിണിയായ ശ്രീ ഭദ്രകാളി ആണെന്നാണ് വിശ്വാസം. അറിവോ വിവേകമോ തീരെയില്ലാത്ത രുദ്രനെ പണ്ഡിതയായ ഒരു യുവതി യാദൃച്ഛികമായി വിവാഹം ചെയ്തെന്നും അധികം താമസിയാതെ രുദ്രന് സാമാന്യബുദ്ധിപോലും ഇല്ലെന്നു മനസ്സിലാക്കി വീട്ടിൽ നിന്ന് പുറത്താക്കിയെന്നാണ് കഥ.

അങ്ങനെ നിരാശനായി അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയിൽ ഒരു വൃദ്ധയുടെ ഉപദേശമനുസരിച്ച്‌ രുദ്രൻ വനമധ്യത്തിലെ മഹാകാളീ ക്ഷേത്രത്തിൽ രാത്രി കാളിയാമത്തിൽ എത്തിചേർന്നു. തത്സമയം രാത്രി മഹാകാളി ദേശാടനത്തിനായി പുറത്തു പോയിരുന്നതിനാൽ രുദ്രൻ അകത്തുകയറി വാതിലടച്ചു. തിരിച്ചുവന്ന കാളി അകത്താര്‌ എന്നു ചോദിച്ചപ്പോൾ രുദ്രൻ പുറത്താര്‌ എന്ന മറുചോദ്യം ഉന്നയിച്ചു. പുറത്തു കാളിയെന്ന് ഭഗവതി പറഞ്ഞപ്പോൾ അകത്തു ദാസനെന്നു രുദ്രൻ മറുപടി നൽകി. കാളിദാസന്റെ ബുദ്ധിശൂന്യതയും നിഷ്കളങ്കതയും തിരിച്ചറിഞ്ഞ ഭഗവതി നാക്കുപുറത്തു നീട്ടാനാവശ്യപ്പെടുകയും അപ്രകാരം ചെയ്ത കാളിദാസനു അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുകയും ചെയ്തത്രെ. വിദ്യാരംഭം ഭഗവതിയിൽ നിന്നു നേരിട്ടു ലഭിച്ചതിനാലാണ്‌ കാളിദാസന്റെ കവിതകൾക്കിത്ര മഹത്ത്വം വന്നതെന്നാണ്‌ വിശ്വാസം.

പണ്ഡിതനായിത്തീർന്ന കാളിദാസൻ തിരിച്ച് ഗൃഹത്തിലെത്തിയപ്പോൾ പത്നി അസ്തി കശ്ചിത് വാഗർത്ഥ: (പ്രത്യക്ഷമായ ജ്ഞാനം അങ്ങേക്ക് കൈവന്നിട്ടുണ്ടോ) എന്ന് അന്വേഷിച്ചു. പത്നിയോടുള്ള ബഹുമാനം ഇദ്ദേഹം തന്റെ മൂന്നു കൃതികളുടെ ആരംഭത്തിൽ ഇപ്രകാരം പ്രദർശിപ്പിക്കുന്നു. ഈ മൂന്നു പദങ്ങളുപയോഗിച്ചാണ് ഈ കൃതികൾ ആരംഭിക്കുന്നത്. കുമാരസംഭവം 'അസ്തി' (അസ്ത്യുത്തരസ്യാം..) എന്ന പദത്തോടെയും മേഘദൂതം 'കശ്ചിത്' (കശ്ചിത് കാന്താവിരഹഗുരുണാ..) എന്ന പദത്തോടെയും രഘുവംശം 'വാഗർത്ഥ': (വാഗർത്ഥാവിവ സമ്പൃക്തൗ..) എന്ന പദത്തോടെയും ആരംഭിക്കുന്നു. വികട കവിയായ തെന്നാലി രാമനും ആ കഴിവ് സിദ്ധിക്കപ്പെട്ടതു ഭദ്രകാളിയുടെ അനുഗ്രഹം കൊണ്ടാണത്രേ. കാളി ക്ഷേത്രങ്ങളിൽ വിദ്യാരംഭം കുറിക്കുന്നത് വിശേഷമായി കരുതുന്നത് അതുകൊണ്ടാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് വാഗീശ്വരിയായ സരസ്വതിക്ക് തുല്യയായി കാളിയെ സങ്കൽപ്പിക്കാറുണ്ട്. വിക്രമാദിത്യ കഥകളിലും ഭദ്രകാളീ സാന്നിധ്യം കാണാം. വിക്രമാദിത്യൻ ഉജ്ജയിനി കാളി ക്ഷേത്രത്തിൽ ഭഗവതിയെ ആരാധിച്ചിരുന്നതായി കഥകളിൽ പറയുന്നു.

വികടകവിയും തെലുങ്ക് കവിയുമായ തെന്നാലി രാമന് ആ കഴിവ് സിദ്ധിച്ചത് വിദ്യാദായിനിയായ ഭദ്രകാളിയുടെ അനുഗ്രഹം കൊണ്ടാണെന്നു വിശ്വസിക്കപ്പെടുന്നു. ഒരിക്കൽ, തെനാലി ഗ്രാമം വരൾച്ചകൊണ്ട് വല്ലാതെ വലഞ്ഞു. അപ്പോഴാണ് ആ ഗ്രാമത്തിലേക്ക് അന്യദേശത്തുനിന്ന് ഒരു സന്യാസി വന്നു ചേർന്നത്. അദ്ദേഹം അവിടെ കാലു കുത്തിയ പാടേ തെനാലിയിൽ മഴ പെയ്യാൻ തുടങ്ങി. ആളുകൾ സന്തോഷത്താൽ തുള്ളിച്ചാടി. "അങ്ങ് ഇവിടെ വന്നത് ഞങ്ങളുടെ മഹാഭാഗ്യമാണ്. അല്ലെങ്കിൽ ഇവിടം മരുഭൂമി പോലെ നശിക്കുമായിരുന്നു!" ഇതു കേട്ടുകൊണ്ടാണ് തെനാലിരാമൻ അങ്ങോട്ടു വന്നത്. "ഈ സന്യാസി ഇവിടെ വന്നില്ലെങ്കിലും ഇതേ സമയത്ത് മഴ പെയ്യുമായിരുന്നു"

തെനാലിയുടെ അഭിപ്രായം കേട്ട് ആളുകൾ ക്ഷുഭിതരായി.

സന്യാസിയെങ്ങാനും ശപിച്ചാൽ? തങ്ങളുടെ ഗ്രാമം മുഴുവനും നശിക്കുമെന്ന് അവർ ഭയപ്പെട്ടു. അന്നേരം, സന്യാസി അവനെ അടുത്തേക്ക് വിളിച്ചു. അല്പനേരം രാമനുമായി സംസാരിച്ചപ്പോൾത്തന്നെ അവന്റെ വിശാലമായ ചിന്താഗതിയും അറിവും അദ്ദേഹത്തിനു വ്യക്തമായി. അങ്ങനെ രാമനിൽ മതിപ്പു തോന്നിയ അദ്ദേഹം പറഞ്ഞു:

"നിനക്കു ഞാൻ ചില ഉപദേശങ്ങൾ തരാം. കാളിമന്ത്രവും പഠിപ്പിക്കാം. അതുമൂലം നീ കേമനാകും"

പിന്നീട്, സന്യാസിയിൽനിന്നും കാളിമന്ത്രം പഠിച്ചു. അതിനുശേഷം അദ്ദേഹം പറഞ്ഞു:

"നീ ഇവിടെയുള്ള കാളിക്ഷേത്രത്തിൽ ഇന്ന് അർധരാത്രി കാളിയാമത്തിൽ ചെന്ന് തുടർച്ചയായി കാളി മന്ത്രം ജപിക്കുക. ഭഗവതിയുടെ അനുഗ്രഹം നിനക്കു ലഭിക്കും"

അനന്തരം, സന്യാസി അവിടെ നിന്നും യാത്രയായി.

അന്ന് അർദ്ധ രാത്രിയിൽ രാമൻ കാളിക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ഏകദേശം പന്ത്രണ്ട് മണിയോട് കൂടി കാളിയാമത്തിൽ അമ്പലത്തിനുള്ളിൽ കടന്ന്, മന:പാഠമാക്കിയ കാളിമന്ത്രം ജപിക്കാൻ തുടങ്ങി. താമസിയാതെ രാമൻ ഉറക്കമായി. ശ്രീ ഭദ്രകാളി ഉഗ്രരൂപത്തിൽ, ആയിരം മുഖങ്ങളും കരുണാർദ്രമായ കണ്ണുകളോടും കൂടി പ്രത്യക്ഷപ്പെട്ടു. രാമൻ നോക്കിയപ്പോൾ കൈകൾ രണ്ടുമാത്രം. എന്തോ ഓർത്തിട്ടെന്നപോലെ രാമൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.

“നീ എന്താണ് ചിരിക്കുന്നത്?” ഭക്ത വാത്സല്യത്തോടെ ഭഗവതി ചോദിച്ചു.

“ഞാൻ ഒരു കാര്യം ഓർത്തു ചിരിച്ചു പോയതാണ്. എനിക്ക് മൂക്കൊലിപ്പ് വരുമ്പോൾ തുടച്ചുതുടച്ച്‌ എന്റെ കൈകൾ മടുത്തുപോകാറുണ്ട്. അങ്ങനെയെങ്കിൽ, ആയിരം മൂക്കുള്ള ഭഗവതിക്ക് മൂക്കൊലിപ്പ് വന്നാലോ? ആ രണ്ടു കയ്യും വച്ചുകൊണ്ട് ആയിരം മൂക്ക് എന്തു ചെയ്യും?

രാമന്റെ വർത്തമാനം കേട്ടിട്ട് ഭഗവതിക്കും ചിരി വന്നു.

രാമനിൽ സംപ്രീതയായി രണ്ട് സ്വർണക്കിണ്ണങ്ങൾ അവനു നേരെ നീട്ടിയിട്ടു പറഞ്ഞു:

“വലത് കിണ്ണത്തിലെ പാൽ കുടിച്ചാൽ നീ വളരെ അറിവുള്ളവനാകും. ഇടതുകിണ്ണത്തിലെ പാലിന് പുളിരസമുണ്ട്. അത് കുടിച്ചാൽ നിനക്ക് ധനവാനാകാം"

“അടിയനൊരു സംശയം, ധനം പുളിക്കുമെന്നു പഴമക്കാര് പറയുന്നത് എന്തുകൊണ്ടാണ് ഭഗവതി?”

“മിക്കവാറും ധനവും സമ്പാദിക്കുന്ന വഴികൾ മധുരിക്കുന്നവയല്ല. ഇതിൽനിന്ന് ഏതെങ്കിലും ഒരു കിണ്ണം മാത്രം നീ എടുത്തുകൊള്ളൂ"

“എനിക്ക് രണ്ടു കിണ്ണത്തിലെയും പാലിന്റെ രുചി അറിയണം"

“എങ്കിൽ, ഇതാ രണ്ടു കിണ്ണവും. ഇതിൽ വിരൽ തൊട്ട് നാവിൽ വച്ചു നോക്കൂ"

രണ്ടും വാങ്ങിയ രാമൻ, പെട്ടെന്ന് മുഴുവൻ പാലും അകത്താക്കി!

കാളി ദേഷ്യപ്പെട്ടു. അപ്പോൾ രാമൻ പറഞ്ഞു:

"അടിയനു ധനവും അറിവും ഒരുപോലെ വേണം. എന്നോടു ക്ഷമിച്ചാലും"

“എന്നെ ധിക്കരിച്ച നീ ഒരു വികടകവി ആയിത്തീരട്ടെ"

“ഭഗവതി, അടിയനു മാപ്പു തരണം. എനിക്ക്... വികടകവിയല്ല, കവിതന്നെ ആകണം"

രാമൻ കരയാൻ തുടങ്ങി. മനസ്സലിഞ്ഞ ഭദ്രകാളി പറഞ്ഞു:

“നീ ഒരേ സമയം കവിയും വികടകവിയുമാകും. എന്നാൽ, ഒരു വിദൂഷകൻ എന്ന നിലയിൽ നീ പ്രശസ്തനാകും"

രാമനെ അനുഗ്രഹിച്ചിട്ട് , മഹാവിദ്യയായ ഭഗവതി അപ്രത്യക്ഷയായി. മഹാ പണ്ഡിതനായ വാഗ്ഭടാനന്ദനും ആ കഴിവ് സിദ്ധിക്കപ്പെട്ടത് ശ്രീഭദ്രകാളിയുടെ അനുഗ്രഹം കൊണ്ടാണെന്ന് ഐതീഹ്യം. ഭദ്രകാളി ക്ഷേത്രങ്ങളിൽ വിദ്യാരംഭം കുറിക്കുന്നത് വിശേഷമായി കരുതുന്നത് ഇതുകൊണ്ടാണ്.[6] [7][8]


പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ

[തിരുത്തുക]

ദേശീയ തലത്തിൽ

[തിരുത്തുക]

*ഉജ്ജയിനി മഹാകാളി ക്ഷേത്രം, മധ്യപ്രദേശ്

*കാളിഘട്ട് കാളി ക്ഷേത്രം, കൽക്കട്ട

*ദക്ഷിണേശ്വർ ഭവതാരിണി ക്ഷേത്രം, വെസ്റ്റ് ബംഗാൾ

*കൊല്ലൂർ മൂകാംബിക ക്ഷേത്രം, കർണാടക

*മൈസൂർ ചാമുണ്ഡേശ്വരി ക്ഷേത്രം, കർണാടക

*കാമാഖ്യ ദേവി ക്ഷേത്രം, ആസാം

*കുരുക്ഷേത്ര ശ്രീ ഭദ്രകാളി ദേവികൂപ്, ഹരിയാന

*മണ്ടയ്ക്കാട് ഭഗവതി അമ്മൻ ക്ഷേത്രം, കന്യാകുമാരി ജില്ല, തമിഴ്നാട്

*സമയപുരം മാരിയമ്മൻ ക്ഷേത്രം, തിരുച്ചിറപ്പള്ളി, തമിഴ് നാട്

കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങൾ

[തിരുത്തുക]

*ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം

*കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പ ഭഗവതി ക്ഷേത്രം, തൃശ്ശൂർ

*ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, എറണാകുളം

*ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം, മാവേലിക്കര

*തിരുമാന്ധാംകുന്ന്‌ ഭഗവതി ക്ഷേത്രം, അങ്ങാടിപ്പുറം, മലപ്പുറം

*പാറമേക്കാവ് ഭഗവതി ക്ഷേത്രം, തൃശ്ശൂർ

*ഇടത്തരികത്ത് ഭഗവതി ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്ര സന്നിധി

*വള്ളിയാംകാവ് ദേവിക്ഷേത്രം, പെരുവന്താനം, ഇടുക്കി

*മലയാലപ്പുഴ ദേവി ക്ഷേത്രം, പത്തനംതിട്ട

*കടമ്മനിട്ട ഭഗവതി ക്ഷേത്രം, പത്തനംതിട്ട

*വളയനാട് ഭഗവതി ക്ഷേത്രം, കോഴിക്കോട്

*മാടായിക്കാവ് ഭഗവതി ക്ഷേത്രം, കണ്ണൂർ

*പരുമല വലിയ പനയന്നാർകാവ് ദേവി ക്ഷേത്രം, പത്തനംതിട്ട

*ഉത്രാളിക്കാവ് രുധിര മഹാകാളി ക്ഷേത്രം, തൃശ്ശൂർ

*ചവറ കാട്ടിൽ മേക്കതിൽ ശ്രീദേവി ക്ഷേത്രം, കൊല്ലം

*ചിറ്റൂർ ഭഗവതി ക്ഷേത്രം, പാലക്കാട്

*എമൂർ ഹേമാംമ്പിക ക്ഷേത്രം, പാലക്കാട്‌

*‌വെള്ളായണി ദേവിക്ഷേത്രം, തിരുവനന്തപുരം

*മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ

*തേക്കടി മംഗളാദേവി ക്ഷേത്രം, ഇടുക്കി

*കണിച്ചു കുളങ്ങര ഭഗവതി ക്ഷേത്രം, മാരാരിക്കുളം വടക്ക്, ആലപ്പുഴ

*വലിയ കൂനമ്പായിക്കുളം ശ്രീ ഭദ്രകാളീ ക്ഷേത്രം, വടക്കേവിള, കൊല്ലം

*വരമ്പതി കാളിമല, വെള്ളറട, തിരുവനന്തപുരം

*ചെറുവള്ളി ദേവിക്ഷേത്രം, പൊൻകുന്നം, കോട്ടയം (ജഡ്ജി അമ്മാവൻ ക്ഷേത്രം)

മായിക്കൽ ക്ഷേത്രം, മുതുകുളം, കായംകുളം

ഇടത്തരം ക്ഷേത്രങ്ങൾ

[തിരുത്തുക]

* ശാർക്കര ദേവി ക്ഷേത്രം, ചിറയിൻകീഴ്, തിരുവനന്തപുരം

  • കടയ്ക്കൽ ദേവി ക്ഷേത്രം, കടയ്ക്കൽ, കൊല്ലം

*തൃപ്പോരിട്ടക്കാവ് ഭഗവതീ ക്ഷേത്രം,പനയറ, വർക്കല.

*കടമ്മനിട്ട ഭഗവതി ക്ഷേത്രം, പത്തനംതിട്ട

*ഉദിയന്നൂർ ദേവി ക്ഷേത്രം, തിരുവനന്തപുരം

*കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം, തിരുവനന്തപുരം

*തൊഴുവൻകോട് ശ്രീ ചാമുണ്ഡി ക്ഷേത്രം, തിരുവനന്തപുരം

*മുണ്ടയാംപറമ്പ് ഭഗവതി ക്ഷേത്രം, കണ്ണൂർ

*മട്ടന്നൂർ വള്ളിയോട്ട്ചാൽ കലശസ്ഥാനം

*നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം, പാലക്കാട്‌

*ശ്രീ മണപ്പുള്ളി ഭഗവതി ക്ഷേത്രം, പാലക്കാട്‌

*ചിനക്കത്തൂർ ഭഗവതി ക്ഷേത്രം, പാലപ്പുറം, ഒറ്റപ്പാലം, പാലക്കാട്‌

*പട്ടാഴി ദേവി ക്ഷേത്രം, കൊല്ലം

*പാവുംമ്പാ കാളി ക്ഷേത്രം, കൊല്ലം

*പറവൂർ കാളികുളങ്ങര ഭഗവതി ക്ഷേത്രം, എറണാകുളം

*വെളുത്താട്ടു വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം, കെടാമംഗലം, വടക്കൻ പറവൂർ, എറണാകുളം

*കുറ്റിക്കാട്ട് ദേവി ക്ഷേത്രം, മൂലവട്ടം, കോട്ടയം

*മണർകാട് ശ്രീ ഭഗവതി ക്ഷേത്രം, കോട്ടയം

*ചമയംകര ഭഗവതി ക്ഷേത്രം, തിരുവഞ്ചൂർ, കോട്ടയം

*കാരിക്കോട് ഭഗവതി ക്ഷേത്രം, തൊടുപുഴ, ഇടുക്കി ജില്ല

*വെള്ളൂട ഭഗവതി ക്ഷേത്രം, മടിക്കൈ, കാസർഗോഡ്

*മുട്ടക്കുളം ദേവി ക്ഷേത്രം, കായംകുളം, ആലപ്പുഴ ജില്ല, കേരളം

* കടമ്പനാട് ശ്രീ ഭഗവതി ധർമ്മശാസ്താ ക്ഷേത്രം, പത്തനംതിട്ട

ചെറിയ ക്ഷേത്രങ്ങൾ

[തിരുത്തുക]

*ഭരണിക്കാവ് ദേവി ക്ഷേത്രം, കൊല്ലം

*പുത്തൻവീട്ടിൽ ഭദ്രാ ഭഗവതി ക്ഷേത്രം, കരിന്തോട്ടുവ, കൊല്ലം

കാവുകൾ

[തിരുത്തുക]

• കള്ളിക്കാട് ശ്രീ ഭദ്രകാളി കാവ്‌, ചടയമംഗലം, കൊല്ലം

• കള്ളിയിൽ ശ്രീ ഭദ്രകാളി - ഭുവനേശ്വരീ ക്ഷേത്രം നല്ലൂർ,

[9]

ചരിത്രം

[തിരുത്തുക]

ഇന്ന് മേർഘഡ് സംസ്കാരം എന്നു വിളിക്കുന്ന പുരാതനമായ നാഗരികതയുടെ കാലത്ത് അമ്മദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. മേർഘഡിന്റെ ഭാഗമായ കുള്ളി എന്ന സ്ഥലത്ത് 6000 വർഷങ്ങൾക്കു മുൻപ് ഉണ്ടായിരുന്ന കാർഷികഗ്രാമങ്ങളിൽ നിന്നാണ് ഇന്ത്യയിൽ ആദ്യമായി സ്ത്രീ ദൈവങ്ങളെ ആരാധിച്ചിരുന്നതായി തെളിവുകൾ ലഭിക്കുന്നത്. [10]

സംഘകാലത്ത് മറവരുടെ ദൈവമായിരുന്നു കൊറ്റവൈ (പാർവതി). ചേരരാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടുന്നതിനു മുൻപ് കൊറ്റവൈക്ക് ബലി അർപ്പിക്കുകയും കള്ള് നിവേദിക്കുകയും ചെയ്തിരുന്നു. കൊറ്റവൈയാണ് പിന്നീട് കാളിയായി രൂപാന്തരപ്പെട്ടത് എന്ന് പറയപ്പെടുന്നു [11]. ജൈനരുടെ ദേവതകളായ മംഗളാദേവിയും അംബികയും പലയിടങ്ങളിൽ കാളിയായും ദുർഗ്ഗയായും രൂപാന്തരപ്പെട്ടിട്ടുണ്ട്.

ദ്രാവിഡരുടെ പ്രധാന ആരാധനാ മൂർത്തി അമ്മദൈവമായിരുന്നു. മാതൃദായകക്കാരായിരുന്ന അവർക്ക് പിതാവിനേക്കാൾ മാതാവിനോട് കൂടുതൽ ബഹുമാനം ഉണ്ടായിരുന്നിരിക്കണം. എന്നാൽ ദക്ഷിണേന്ത്യയിൽ പിതാവ് (ശിവൻ‍) മാതാവ് (കാളി,പാർവ്വതി,ദുർഗ്ഗ) പുത്രൻ (മുരുകൻ‍) എന്നിങ്ങനെ ഒരു കുടുംബത്തെ ആരാധിച്ചിരുന്നു. വൈദികകാലത്തെ (ഋഗ്വേദം) ആര്യന്മാർക്ക് അമ്മ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല. അമ്മ ദൈവങ്ങളെ അവർ ആരാധിച്ചിരുന്നുമില്ല. ദസ്യുക്കളുടെ ഉഷാരാധനയെ ഇന്ദ്രൻ തകർക്കുന്നതായും മറ്റും ഋഗ്വേദത്തിലുള്ള പരാമർശങ്ങൾ ഇത് സൂചിപ്പിക്കുന്നു. നേരേ മറിച്ച് ആര്യർക്കും മുൻപ് താമസിച്ചിരുന്ന ജനവിഭാഗങ്ങൾ ഉർവരതയേയും സൂര്യനേയും മറ്റും അമ്മയുടെ രൂപത്തിൽ ആരാധിച്ചിരുന്നു.

ഇന്ത്യയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തിലും ബംഗാളിലുമാണ് ദേവിക്ഷേത്രങ്ങൾ കൂടുതലായി കാണുന്നത്. ദ്രാവിഡരുടേയും, ഇന്തോ-ആര്യന്മാരുടേയും, വടക്കു കിഴക്കൻ പ്രദേശങ്ങളിൽ മംഗളോയിഡ് വംശജരുടേയും മുന്നേറ്റമുണ്ടായപ്പോൾ പ്രോട്ടോ ആസ്റ്റ്രലോയ്ഡ് വംശജർക്ക് പ്രാബല്യം നിലനിന്ന പ്രദേശങ്ങൾ കേരളവും ബംഗാളുമായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ ആദിമസംസ്കാരം കൂടുതൽ പ്രകടമായത് ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. ദേവിക്ക് നൽകി വന്ന സർവ്വപ്രധാനമായ സ്ഥാനം അവയിൽ ഒന്നുമാത്രം.

ഋഗ്വേദത്തിൽ ദേവിമാർ പൊതുവിൽ ദേവന്മാരേക്കാൾ വളരെ പ്രാധാന്യം കുറഞ്ഞവരാണ്‌. മനുസ്മൃതിയിൽ മരണമടഞ്ഞ പിതാക്കന്മാർക്കായി ബലിയർപ്പിക്കേണ്ടതിനെപ്പറ്റി പറയുന്നു. [12]നിത്യേനയുള്ള വൈശ്വദേവ ഭക്ഷണ തർപ്പണത്തെക്കുറിച്ച് പരാമർശിക്കുന്നതിൽ ഒരുരുള പിതൃബലിയായി പ്രത്യേകം നൽകണം. അവസനത്തെ ഉരുള മുജ്ജന്മ പാപത്താൽ മാറാരോഗം ബാധിച്ചവർക്കും മതഭ്രഷ്ടരായവർക്കും പട്ടികൾക്കും വേണ്ടി വെറും തറയിലാണ് വെക്കേണ്ടത്. എന്നാൽ ഇതിലെങ്ങും പിതൃക്കൾക്കൊപ്പം സഞ്ചരിക്കേണ്ട അമ്മമാരെപ്പറ്റി പരാമർശമില്ല. മാതൃദായകക്കാരായിരുന്ന ദ്രാവിഡരിൽ നിന്ന് പിതൃദായ സമ്പ്രദായത്തിലേക്കുള്ള വ്യത്യാസം ഇവിടെ പ്രതിഫലിക്കുന്നു. അമ്മമാർ വെറും ഭാര്യമാരാവാനായി നുഴഞ്ഞുകയറിയവർ മാത്രമായിത്തീരുന്നു. അഷ്ടകങ്ങൾ എന്നറിയപ്പെടുന്ന വാർഷികമായ ശ്രാദ്ധമൂട്ടിലും അമ്മമാർക്കവകാശമില്ല. വേദസമ്പ്രദായം അനുവദിക്കുന്നില്ലെങ്കിലും പിന്നീട് ബ്രാഹ്മണമതം ദേവിമാരെന്ന നിലയിൽ അമ്മമാർക്ക് വേണ്ടിയുള്ള ബലി തർപ്പണങ്ങൾ ഇന്ത്യയിലെ അനാര്യൻ അംശങ്ങളിൽ നിന്നും കടം കൊള്ളുന്നു. ഇത്തരത്തിൽ മുൻതലമുറയിലെ അമ്മമാരല്ലാത്ത മറ്റേതോ ദേവിമാർക്കായി (പൊതുവായ മാതൃത്വം-ത്രയംബക-മൂന്നുപേർ) വഴിയരികിൽ ശ്രാദ്ധമൂട്ടുന്ന രീതി പഴയകാലത്തെ ഇന്ത്യൻ സാഹിത്യകൃതികളിൽ കാണുന്നുണ്ട്. [13]

മഹാഭാരതത്തിൽ ഗംഗയെ ദേവിയായി ചിത്രീകരിച്ചിട്ടുണ്ട്. എന്നാൽ ഗംഗ സ്വർഗ്ഗലോകത്തിലെ നദിയാണെന്നും പ്രദീപൻ എന്ന രാജാവിനെ വിവാഹം കഴിക്കാൻ മനുഷ്യരൂപം പൂണ്ടതാണെന്നും പറയുന്നു. എന്നാൽ പ്രദീപന്റെ മകനായ ശാന്തനുവിനെ വിവാഹം കഴിക്കേണ്ടിവരുന്ന ഗംഗ അവളുടെ ആദ്യത്തെ ഏഴുപുത്രന്മാരേയും നദിയിൽ ഒഴുക്കിക്കൊല്ലുന്നു. [14]ഇത് അമ്മ ദൈവങ്ങൾക്ക് അർപ്പിക്കേണ്ടിയിരുന്ന ബലിയെയാണ് സൂചിപ്പിക്കുന്നതെന്ന് ഡി.സി.കൊസാംബി കരുതുന്നു. ആദ്യകാലത്തെ അമ്മ ദൈവാരാധന ജലവുമായി ബന്ധപ്പെട്ടിരുന്നു എന്നാൺ ഇത് കാണിക്കുന്നത്. ഗംഗയുടെ എട്ടാമത്തെ പുത്രനായ ഭീഷ്മർ സഹോദരനുവേണ്ടി അപഹരിച്ചുകൊണ്ടുവരുന്ന അംബ, അംബിക, അംബാലിക എന്നീ രാജകുമാരിമാരും ജലവുമായി ബന്ധപ്പെട്ടിരിക്കുന്നു (അംബു, അംബുസ്, ആംഫി - അമ്മ എന്നാണ് ഈ വാക്കുകളുടെ അർത്ഥവും). ‍ ബുദ്ധമതത്തിന്റെ തകർച്ചയ്ക്കു ശേഷം ഏറ്റവും അധികം പ്രാധാന്യം നൽകപ്പെട്ടിരുന്നത് അമ്മദൈവങ്ങൾക്കാണ്. ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയ സ്ഥലങ്ങളിലെല്ലാം ഭഗവതിയെ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ കാണാം. ഭരണിക്കാവ്, കാവുമുടി, കിളിവൂരെന്നിങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ബുദ്ധബിംബങ്ങൾ കണ്ടുകിട്ടിയിട്ടുള്ളത് ക്ഷേത്രങ്ങളിൽനിന്നോ അവയുടെ സമീപ പ്രദേശങ്ങളിൽ നിന്നോ ആണ്. അവിടെയെല്ലാം പൂജിക്കപ്പെടുന്ന ദൈവം ഭഗവതിയാണുതാനും.[15]അമ്മദൈവത്തിന് കാളി, ഭഗവതി, ദുർഗ, കരിനീലി എന്നിങ്ങനെ പല പേരുകളുമുണ്ട്[16].

അവലംബം

[തിരുത്തുക]
  1. "en.wikipedia.org › wiki › Kali - Wikipedia".[പ്രവർത്തിക്കാത്ത കണ്ണി]
  2. Nikhilananda, Swami (2021-08-19), "The Ramakrishna Order", Holy Mother, Routledge, pp. 240–254, retrieved 2022-11-05
  3. "കേരളത്തിലെ കാളീ സങ്കൽപ്പങ്ങളും ആരാധനയും". കേരളത്തിലെ കാളീ സങ്കൽപ്പങ്ങളും ആരാധനയും.
  4. "നവരാത്രി - വിക്കിപീഡിയ". ml.wikipedia.org.[പ്രവർത്തിക്കാത്ത കണ്ണി]
  5. "കടങ്ങൾ ഇല്ലാതാക്കി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ശക്തി". neramonline.com.[പ്രവർത്തിക്കാത്ത കണ്ണി]
  6. "കാളിദാസൻ - വിക്കിപീഡിയ". ml.wikipedia.org › wiki.[പ്രവർത്തിക്കാത്ത കണ്ണി]
  7. Wangu, Madhu Bazaz (2003). Images of Indian goddesses : myths, meanings, and models. New Delhi: Abhinav Publications. ISBN 81-7017-416-3. OCLC 54781426.
  8. [Sankaranarayanan, Sri (2001). Glory of the Divine Mother: Devi Mahatmyam. Nesma Books India. p. 127. ISBN 978-8187936008. Sankaranarayanan, Sri (2001). Glory of the Divine Mother: Devi Mahatmyam. Nesma Books India. p. 127. ISBN 978-8187936008.] {{cite web}}: Check |url= value (help); Missing or empty |title= (help)
  9. കള്ളിയിൽ ശ്രീ ഭദ്രകാളി - ഭുവനേശ്വരീ ക്ഷേത്രം നല്ലൂർ, ഫറോക്ക്
  10. ബഷാം; ദ വണ്ടർ ദാറ്റ് വാസ് ഇന്ത്യ. സുർജീത്ത് പബ്ലിക്കേഷൻസ്, ഇംഗ്ലീഷ്; ന്യൂഡെൽഹി ഇന്ത്യ
  11. പി.കെ.ഗോപാലകൃഷ്ണൻ രചിച്ച “കേരളത്തിൻറെ സാംസ്കാരികചരിത്രം”
  12. മനുസ്മൃതി 3.81-92
  13. ശൂദ്രകൻ‍-മൃച്ഛകടികം
  14. മഹാഭാരതം 1.93.44
  15. കെ. ദാമോദരൻ രചിച്ച “പ്രാചീന കേരളം”,അദ്ധ്യായം പന്ത്രണ്ട്
  16. [McDermott, Rachel Fell (2001). Singing to the Goddess: Poems to Kali and Uma from Bengal. Oxford University Press. ISBN 978-0198030706. McDermott, Rachel Fell (2001). Singing to the Goddess: Poems to Kali and Uma from Bengal. Oxford University Press. ISBN 978-0198030706.] {{cite web}}: Check |url= value (help); Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=കാളി&oldid=4596168" എന്ന താളിൽനിന്ന് ശേഖരിച്ചത്