മണിക്കിണർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരിത്രാതീത കാലത്തിനും മുമ്പേ പന്ത്രണ്ടുവർഷത്തിലൊരിക്കൽ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത തിരുനാവായയിൽ നടന്നുവന്നിരുന്ന മാമാങ്കം എന്ന ഉൽസവത്തിൽ മരണമടയുന്ന ചാവേറുകളെ കൂട്ടത്തോടെ സംസ്ക്കരിച്ചിരുന്ന കിണർ ആണ് മണിക്കിണർ എന്ന പേരിലറിയപ്പെടുന്നത്. നാടുവാഴികളെ തെരഞ്ഞെടുക്കുന്നതിനും വാണിജ്യമേൽക്കോയ്മ സ്ഥാപിക്കുന്നതിനും വേണ്ടി പന്തീരാണ്ടിലൊരിക്കൽ തിരുനാവായ നിളാമണപ്പുറത്ത് ഇരുപത്തിയെട്ട് ദിവസങ്ങളിലായാണ് മാമാങ്കം നടത്തപ്പെട്ടിരുന്നത്. മാമാങ്കത്തിന്റെ രക്ഷാധികാരപ്പദവിക്ക് വേണ്ടി കോഴിക്കോട് സാമൂതിരി രാജാവും വള്ളുവക്കോനാതിരിയും തമ്മിലുള്ള തർക്കത്തിൽ വിധിനിർണ്ണയിക്കപ്പെട്ടിരുന്നത് ഇരുവിഭാഗങ്ങളിൽ നിന്നുമുള്ള ചാവേറുകളിൽ പരസ്പരം ഏറ്റുമുട്ടി മരിച്ചുവീഴുന്നവരുടെ എണ്ണം കണക്കാക്കിയായിരുന്നുവെന്നതാണ് ചരിത്രം.

എ.ഡി. 135 ൽ കോഴിക്കോട് സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷസ്ഥാനം കൈയടക്കിയതിനെ തുടർന്നാണ് ചാവേർപ്പടയുടെ ഉത്ഭവം എന്ന് കരുതപ്പെടുന്നു. രക്ഷാപുരുഷ സ്ഥാനം നിലനിർത്തുന്നതിനും തിരിച്ചുപിടിക്കുന്നതിനുമായി ഇരുരാജാക്കന്മാരും പ്രത്യേകം ചാവേറുകളെ തയ്യാറാക്കിനിർത്തിയിരുന്നു. മാമാങ്കനാളിൽ ഇപ്രകാരം ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ചാവേറുകളുടെ മൃതദേഹങ്ങൾ മണിക്കിണറിലിട്ടായിരുന്നു സംസ്ക്കരിച്ചിരുന്നത്. മൃതദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെക്കൊണ്ട് ചവിട്ടിനിറക്കുകയായിരുന്നുവെന്നാണ് ചരിത്രം. അടുത്തകാലം വരെ തിരുനാവായയിലെ സ്വകാര്യ ആശുപത്രിവളപ്പിൽ സ്ഥിതിചെയ്തിരുന്ന മണിക്കിണർ 2008 ൽ സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള പുരാവസ്തു വകുപ്പ് സംരക്ഷിതസ്മാരകമായി ഏറ്റെടുക്കുകയും ചുറ്റുമതിലും കമ്പിവേലിയും തീർത്ത് സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=മണിക്കിണർ&oldid=2290769" എന്ന താളിൽനിന്ന് ശേഖരിച്ചത്