ഉമർ ഇബ്നു അബ്ദുൽ അസീസ്
| ഉമർ II | |
|---|---|
| ഭരണകാലം | 717-730 |
| പൂർണ്ണനാമം | ഉമർ ഇബ്നു അബ്ദുൽ അസീസ് |
| മുൻഗാമി | സുലൈമാൻ ഇബ്നു അബ്ദുൽ മലിക് |
| പിൻഗാമി | യസീദ് ഇബ്നു അബ്ദൂൽ മലിക് |
| രാജകൊട്ടാരം | ബനൂ അബ്ദ് ശംസ് |
| രാജവംശം | ഉമയ്യദ് |
| പിതാവ് | അബ്ദും അസീസ് ഇബ്നു മർവാൻ |
| മാതാവ് | ഉമ്മ് ആസിം ബിൻത് ആസിം |
ഇസ്ലാമിക ഖലീഫമാരിൽ ആദ്യത്തെ നാലു ഖലീഫമാർക്ക് ശേഷം ഏറ്റവും തിളക്കമാർന്ന ഭരണം കാഴ്ചവെച്ച ഭരണാധികാരിയായിരുന്നു ഉമർ ഇബ്നു അബ്ദിൽ അസീസ്(682 ഫെബ്രിവരി-720)(Arabic: عمر بن عبد العزيز) [1]. ഉമയ്യദ് ഭരണകൂട പരമ്പരയിലാണ് ഉമർ ഇബ്നു അബ്ദിൽ അസീസ് വരുന്നതെങ്കിലും തന്റെ മുൻഗാമിയായ ഖലീഫയുടെ താവഴിയായല്ല ഉമർ ഇബ്നു അബ്ദുൽ അസീസ് ഖലീഫയാകുന്നത് മറിച്ച് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പക്ഷേ അബ്ദുൽ മലികിന്റെ ഇളയ സഹോദരനായ അബ്ദുൽ അസീസിന്റെ മകനെന്ന നിലയിൽ മുൻ ഖലീഫയുടെ മരുമകനാണിദ്ദേഹം. 717 മുതൽ 720 വരെയുള്ള ചെറിയ ഒരു കാലയളവാണ് അദ്ദേഹത്തിന്റെ ഭരണകാലമെങ്കിലും ഉമർ രണ്ടാമൻ എന്നാണ് ഉമർ ഇബ്നു അബ്ദുൽ അസീസ് ചരിത്രത്തിൽ അറിയപ്പെടുന്നത്.
ഉള്ളടക്കം |
കുടുംബം,പൂർവ്വബന്ധം [തിരുത്തുക]
എ.ഡി.682 ലാണ് ഉമർ ഇബ്നു അബ്ദുൽ അസീസിന്റെ ജനനം. ചിലരുടെ അഭിപ്രായത്തിൽ അദ്ദേഹം ജനിച്ചത് മദീനയിലാണ്. എന്നാൽ മറ്റു ചിലർ അഭിപ്രായപ്പെടുന്നത് ഈജിപ്തിലാണ് അദ്ദേഹത്തിന്റെ ജനനം എന്നാണ്. രണ്ടാം ഖലീഫയായ ഉമർ ഖതാബിന്റെ കുടുംബ ബന്ധത്തിലേക്ക് ഉമർ ഇബ്നു അബ്ദുൽ അസീസ് എത്താനുണ്ടായ പ്രസിദ്ധമായ ഒരു സംഭവം ചരിത്രത്തിൽ പറയുന്നതിങ്ങനെയാണ്:മഹാനായ ഉമർ ഒരിക്കൽ പതിവുപോലെ തന്റെ പ്രജകളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ വേഷംമാറി ഇറങ്ങി. ഈ സമയത്ത് ഒരു വീട്ടിൽ നിന്ന് പാൽകാരിയായ സ്ത്രീയോട് അവരുടെ മാതാവ് പാലിൽ വെള്ളം ചേർക്കാൻ ആവശ്യപ്പെടുന്നതും വിസമ്മതിക്കുന്ന പാൽക്കാരിയുടെ സംസാരവും ഉമർ ശ്രവിക്കാനിടയായി. തിരിച്ചു വന്ന ഉമർ അടുത്ത ദിവസം ഒരു ഉദ്യോഗസ്ഥനെ ഈ സ്ത്രീയിൽനിന്ന് നിന്ന് പാൽ മേടിക്കുന്നതിനായി അയച്ചു. പാൽകാരിയിൽ നിന്ന് വാങ്ങിയ പാലിൽ വെള്ളം ചേർത്തിട്ടില്ല എന്നും വെള്ളം ചേർക്കില്ല എന്ന തീരുമാനത്തിൽ അവർ ഉറച്ചു നിന്നു എന്നും ഉമർ മനസ്സിലാക്കി. ഉടനെ പാൽകാരിയേയും അവരുടെ മാതാവിനേയും വിളിപ്പിച്ച ഉമർ, താൻ കേട്ട സംസാരം അവരോട് വിവരിച്ചു. പ്രതിഫലമായി തന്റെ മകനെ ഈ പാൽകാരി സ്ത്രീക്ക് വിവാഹം ചെയ്തുകൊടുക്കാൻ തയ്യാറാണന്ന് ഉമർ സ്ത്രീയുടെ മാതാവിനെ അറിച്ചു. മാതാവ് അത് സ്വീകരിക്കുകയും ചെയ്തു. ഈ വിവാഹബന്ധത്തിൽ ഉണ്ടായ ലൈല എന്ന സ്ത്രീയുടെ മകനാണ് ഉമർ ഇബ്നു അബ്ദുൽ അസീസ്.
ജീവിത രേഖ [തിരുത്തുക]
ആദ്യകാല ജീവിതം (682-715) [തിരുത്തുക]
മദീനയിലാണ് ഉമർ ഇബ്നു അബ്ദുൽ അസീസ് വളർന്നത്. തന്റെ പിതാവിന്റെ മരണം വരെ അദ്ദേഹം അവിടെ തന്നെ നിന്നു. അതിനു ശേഷം അബ്ദുൽ മലിക്, ഉമറിനെ ഡമാസ്കസിലേക്ക് വിളിപ്പിക്കുകയും അവിടെ അബ്ദുൽ മലികിന്റെ മകൾ ഫാത്തിമയെ ഉമറിനെകൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. വൈകാതെ ഭാര്യാപിതാവ് മരണപ്പെടുകയും അമ്മാവന്റെ മകൻ അൽ വലീദിന്റെ കീഴിൽ മദീനയുടെ ഗവർണ്ണറായി അവരോധിതനാവുകയും ചെയ്യുകയാണ് ഉമർ രണ്ടാമൻ എന്ന ഉമർ ഇബ്നു അബ്ദുൽ അസീസ്
അൽ-വലീദ് ഒന്നാമന്റെ ഭരണകാലം (715-715) [തിരുത്തുക]
ആ കാലഘട്ടത്തിലെ മറ്റു ഭരണാധികാരികളിൽ നിന്ന് വ്യത്യസ്തമായി ഒരു കൗൺസിൽ രൂപവത്കരിച്ചുകൊണ്ടായിരുന്നു ഉമർ തന്റെ പ്രവിശ്യയിലെ ഭരണം നടത്തിയത്. ഡമാസ്കസിലേക്ക് പോയിരുന്ന എല്ലാ ഔദ്യോഗിക പരാതികളും മദീനയിൽ തന്നെ പരിഹരിക്കപ്പെട്ടിരുന്നതിനാൽ ഉമറിന്റെ മദീന ഭരണകാലം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. മാത്രമല്ല ഇറാഖിലെ ഹജ്ജാജ് ഇബ്നു യൂസുഫ് എന്ന ഗവർണ്ണറുടെ കടുത്ത നിലപാടിനാൽ പൊറുതിമുട്ടി ധാരാളം ജനങ്ങൾ മദീനയിൽ അഭയം തേടി. ഇത് ഹജ്ജാജ് ഇബ്നു യൂസുഫിനെ ചൊടിപ്പിക്കുകയും ഉമറിനെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ അൽ-വലീദിൽ അദ്ദേഹം സമ്മർദ്ദം ചെലുത്തുകയും ചെയ്തുവന്നു. ഹജ്ജാജ് ഇബ്നു യൂസുഫിന് കീഴടങ്ങിയ അൽ-വലീദ് ഉമറിനെ ഗവർണ്ണർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പക്ഷേ അപ്പോഴേക്കും ഉമർ ഇസ്ലാമിക രാജ്യത്തിന്റെ ഭരണാധികാരി എന്ന നിലയിൽ നല്ല മതിപ്പ് നേടിയെടുത്തിരുന്നു.
സുലൈമാന്റെ കാലഘട്ടം (715-717) [തിരുത്തുക]
അൽ- വലീദിന്റെയും അദ്ദേഹത്തിന്റെ സഹോദരൻ സുലൈമാന്റെയും ശേഷിപ്പുകളുമായി ഉമർ ഇബ്നു അബ്ദുൽ അസീസ് മദീയിൽ തന്നെ തുടരാൻ തീരുമാനിച്ചു. ഉമറിന്റെ അമ്മാവന്റെ പുത്രനായ സുലൈമാൻ എന്നും ഉമറിനെ വളരെ ആദരവോടെയും മതിപ്പോടെയും കണ്ട ആളായിരുന്നു. സുലൈമാന്റെ പിൻഗാമിയെ തിരഞ്ഞെടുക്കേണ്ട സമയമായപ്പോൾ തന്റെ സഹോദരങ്ങളേക്കാളും മകനേക്കാളും സുലൈമാൻ പരിഗണിച്ചതും ഭരണാധികാരിയായി നിയമിക്കാൻ തീരുമാനിച്ചതും ഉമറിനെയായിരുന്നു. തന്നെ ഭരണാധികാരിയായി തിരഞെടുക്കുന്നതിൽ നിന്ന് സുലൈമാനെ ഉമർ പിൻതിരിപ്പിക്കുന്നതിൽ പരാജയപ്പെട്ടതോടെ മനമില്ലാമനസ്സോടെ ആ അധികാരം ഉമർ ഏറ്റെടുക്കുകയുമായിരുന്നു. അധികാരത്തോടുള്ള ഉമറിന്റെ സമീപനമാകട്ടെ മറ്റു ഉമയ്യദ് ഭരണാധികാരികളിൽ നിന്ന് തിച്ചും വ്യത്യസതവുമായിരുന്നു.
സ്വന്തം കാലഘട്ടം (717-720) [തിരുത്തുക]
ആഡംബര ജീവിതത്തോടുള്ള വിരക്തി [തിരുത്തുക]
അങ്ങേയറ്റത്തെ ദൈവഭയവും ലൗകിക സുഖങ്ങളോട് വിരക്തിയുമുള്ള ഭരണാധികാരിയായിരുന്നു ഉമർ ഇബ്നു അബ്ദുൽ അസീസ്. ഉമയ്യദ് ഭരണാധികാരികളുടെ മുഖമുദ്രയായി മാറിയിരുന്ന ആർഭാടജീവിതത്തിനു പകരം തികഞ്ഞ ലളിതജീവിത രീതിയാണ് ഉമർ ഇബ്നു അബ്ദിൽ അസീസ് തിരഞ്ഞെടുത്തത്. ഖലീഫക്കുള്ള എല്ലാ സമ്പാദ്യങ്ങളും വരുമാനങ്ങളും അദ്ദേഹം പൊതു ഖജനാവിലേക്ക് നീക്കിവെച്ചു. ഖലീഫക്കുള്ള കൊട്ടാരം വേണ്ടന്നുവെച്ച അദ്ദേഹം അത് സുലൈമാന്റെ കുടുംബത്തിനായി നൽകി. തനിക്ക് താമസിക്കാനായി മിതമായ സൗകര്യങ്ങളുള്ള ഒരു ഒരു വീട് തിരഞ്ഞെടുത്തു.
രാജകീയ വസ്ത്രങ്ങൾക്ക് പകരം പരുക്കൻ ലിനൻ വസ്തങ്ങളാണ് അദ്ദേഹം ധരിച്ചിരുന്നത്.ഇത് കാരണം അദ്ദേഹം ഭരണാധികാരിയാണെന്നത് പലപ്പോഴും തിരിച്ചറിയാതിരുന്നു. ഇമാം മുസ്ലിമിന്റെ ഒരു റിപ്പോർട്ട് പ്രകാരം ഒരിക്കൽ ഒരു സ്ത്രീ ധനസഹായമഭ്യർത്ഥിച്ച് ഉമറിന്റെ വീട്ടിൽ വന്നു. ആ സമയത്ത് തുന്നിക്കൂട്ടിയ വസ്ത്രം ധരിച്ച ഒരാൾ വീട്ടിന്റെ മതിലുകളിലെ സുഷിരങ്ങൾ അടച്ചുകൊണ്ടിരിക്കുന്നു. ജോലിചെയ്യുന്ന ആൾ ഉമറിന്റെ വേലക്കാരനാണെന്ന് ധരിച്ച ആഗതയായ സ്ത്രീ ഉമറിന്റെ ഭാര്യയെവിടെ എന്നാരഞ്ഞപ്പോൾ "നിങ്ങൾ ദൈവത്തെ ഭയപ്പെടുന്നില്ലേ ?. ഈ പുരുഷന്റെ സാനിധ്യത്തിൽ നിങ്ങളെന്താണ് ഇസ്ലാമിക വസ്ത്രം ധരിക്കാത്തത് ? എന്ന ചോദ്യം വന്നു.ഈ 'വേലക്കാരൻ' ഉമറാണെന്ന് തിരിച്ചറിഞ്ഞ സ്ത്രീ അത്ഭുത പരതന്ത്രയായി.
പ്രജകളുടെ എല്ലാവിധ പിന്തുണ ഉണ്ടായിരുന്നിട്ടും തന്റെ ഭരണത്തിൽ സംതൃപ്തരല്ലങ്കിൽ മറ്റൊരു ഭരണാധികാരിയെ തിരഞ്ഞെടുക്കാൻ ഉമർ ഇബ്നു അബ്ദുൽ അസീസ് എപ്പോഴും ജനങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.(ആർക്കു മറികടക്കാൻ കഴിയാത്ത വാഗ്ദാനമായിരുന്നു അത് എന്നത് ചരിത്രം) ഉമയ്യദ് ഭരണാധികാരികൾ പിടിച്ചെടുത്ത ഭൂസ്വത്തുക്കൾ ഉമർ ജനങ്ങൾക്ക് പുനർവിതരണം ചെയ്തു. തന്റെ പ്രജകളിലെ ഓരോ ആളുടെയും ആവശ്യങ്ങൾ നിറവേറ്റണമെന്ന ലക്ഷ്യംവെച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്. കൈക്കൂലി വാങ്ങുന്നത് അത്യതികം ഭയന്ന ഉമർ വളരെ അപൂർവ്വമായേ ഉപഹാരങ്ങൾ തന്നെ സ്വീകരിക്കാറുള്ളൂ. വല്ലപ്പോഴും സമ്മാനങ്ങൾ സ്വീകരിക്കേണ്ടിവന്നാൽ അതു പൊതു ഖജനാവിലേക്കായി അദ്ദേഹം നീക്കിവെക്കുകയും ചെയ്യും. സ്വന്തം ആഭരണങ്ങൾ പൊതുഖജനാവിലേക്ക് സംഭാവന ചെയ്യാൻ ഉമർ അദ്ദേഹത്തിന്റെ ഭാര്യയെപ്പോലും-മകളായി,സഹോദരിയായി,ഭാര്യയായി മൂന്ന് ഖലീഫമാരുടെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന സ്ത്രീ- പ്രേരിപ്പിച്ചു.
ഒരു ഘട്ടത്തിൽ ഡമസ്കസിലെ "വലിയ ഉമയ്യദ് പള്ളിയിലെ" (Great Umayyad mosque) വിലപിടിപ്പുള്ള കല്ലുകളും മറ്റു ആഡംബരവസ്തുക്കളും മാറ്റി അവ പൊതുഖജനാവിലേക്ക് ഉൾപ്പെടുത്താൻ അദ്ദേഹം ഉത്തരവിടുകപോലുമുണ്ടായി. പക്ഷേ കോൺസ്റ്റാന്റിനോപ്പിളിലെ ബൈസന്റൈൻ എതിരാളികൾ ഈ പള്ളിയോട് വളരെയധികം അസൂയപെടുന്നവരാണ് എന്ന് മനസ്സിലാക്കിയതിനാൽ ആ തീരുമാനം അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. ഇതുപോലുള്ള നടപടികൾ ഉമയ്യദ് ഭരണവൃത്തത്തിൽ അദ്ദേഹത്തെ അസ്വീകാര്യനാക്കിയെങ്കിലും അദ്ദേഹത്തിനുണ്ടായിരുന്നു അസാധാരണമായ ജനപിന്തുണ ഉമറിനെതിരെ എന്തെങ്കിലും തുറന്ന നടപടി സ്വീകരിക്കുന്നതിൽ നിന്ന് ഭരണവൃത്തങ്ങളെ തടഞ്ഞു.
അലിക്കെതിരെയുള്ള ശാപ പ്രാർത്ഥന തടയുന്നു [തിരുത്തുക]
നിരവധി മത പരിഷ്കാരങ്ങൾ ഉമർ ഇബ്നു അബ്ദുൽ അസീസ് നടപ്പിലാക്കി. ഉമയ്യദ് വംശങ്ങളിലും ഖവാരിജ് വിഭാഗങ്ങളിലും ദീർഘനാളായി നിലനിന്നിരുന്ന അലിക്കെതിരായ (നലാം ഖലീഫ) വെള്ളിയാഴ്ച ഖുതുബക്ക്(പ്രസംഗം) ശേഷമുള്ള ശാപ പ്രാർത്ഥന നിർത്തലാക്കിയത് ഉമർ ഇബ്നു അബ്ദിൽ അസീസ് ആയിരുന്നു.ശാപ പ്രാർത്ഥനക്ക് പകരം ഈ അർത്ഥം വരുന്ന ഖുർആൻ വചനം ചൊല്ലാൻ അദ്ദേഹം നിർദേശിച്ചു." തീർച്ചയായും ദൈവം നീതി കല്പ്പിക്കുന്നു. നന്മ ചെയ്യാനും ബന്ധുജനങ്ങൾക്ക് ദാനം നൽകുന്നതിനേയും"
ധാർമ്മിക വിധിവിലക്കുകൾ നടപ്പിലാക്കുന്നു [തിരുത്തുക]
ശരീഅയുടെ നിയമവിധികൾ അതിന്റെ യഥാർഥ സത്തയിൽ നടപ്പിലാക്കുന്നതിൽ വളരെയധികം ഉത്സുകനായിരുന്നു ഉമർ ഇബ്നു അബ്ദുൽ അസീസ്. മദ്യപാനം നിർത്തലാക്കുകയും പുരുഷന്മാരും സ്ത്രീകളും കൂടിച്ചേരുന്ന കുളിമുറികൾ നിരോധിക്കുകയു ചെയ്തു. ഒടുവിലെ ഉമയ്യദ് ഭരണാധികാരികൾ കൊണ്ടുവന്ന ക്ഷേമ പരിപാടികൾ മുന്നോട്ടു കൊണ്ടുപോകുകയും അനാഥകൾക്കും അഗതികൾക്കും പ്രത്യാക പരിപാടികൾ ആസൂത്രണംചെയ്ത് നടപ്പിലാക്കുകയും ചെയ്തു. ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരായിട്ടും നികുതി (ജിസ്‌യ) നൽകേണ്ടിവരുന്ന മുൻ ഉമയ്യദ് ഭരണസമ്പ്രദായം ഉമർ ഇബ്നു അബ്ദുൽ അസീസ് നിറുത്തലാക്കി.
ഹദീസുകൾ നഷ്ടപെടുമെന്ന ഭയത്താൽ അവ ക്രോഡീകരിക്കുന്നതിനായി ഔദ്യോഗികമായി ഉത്തരവിട്ട ആദ്യ ഭരണാധികാരി ഉമർ രണ്ടാമനാണ്. അബൂബക്കർ ഇബ്നു മുഹമ്മദ് ഇബ്നു ഹസമും ഇബ്നു ഷിഹാബ് അൽ-സുഹ്‌രിയുമാണ് ഉമർ രണ്ടാമന്റെ ഭരണകാലത്ത് ഹദീസ് ക്രോഡീകരിച്ചവരിൽ പ്രമുഖർ[2].
സൈന്യം [തിരുത്തുക]
തന്റെ മുൻഗാമികളെ പോലെ സാമ്രാജ്യം വിപുലപ്പെടുത്തുന്നതിൽ ഉമർ കൂടുതൽ ഉത്സുകനായിരുന്നില്ലങ്കിലും അദ്ദേഹം ഉദാസീനനായിരുന്നില്ല. മുഹമ്മദ് ഇബ്നു ജരീർ അൽ- തബ്‌രി പറയുന്നു.അസർബൈജാൻ ആക്രമിക്കാൻ വന്ന തുർക്കികൾക്കെതിരെ ഇബ്നു ഹാതിം ഇബ്നു അൽ-നുഅമാനിനെ ഉമർ ഇബ്നു അബ്ദുൽ അസീസ് അയക്കുകയുണ്ടായി. ഖവാരിജീങ്ങളുടെ പ്രശനവും ഉമർ നേരിടുകയുണ്ടായി.പോരാട്ടത്തിനു പകരം ചർച്ചയുടെ രീതിയാണ് അദ്ദേഹം അവരുമായി കൈകൊണ്ടത്.
മരണം [തിരുത്തുക]
ഉമർ ഇബ്നു അബ്ദുൽ അസീസിന്റെ പല ജനപക്ഷ ഭരണപരിഷ്കാരങ്ങളും ഉമയ്യദ് വംശത്തിലെ ഉപരിവർഗ്ഗ വിഭാഗത്തെ ചൊടിപ്പിച്ചു.അവർ അദ്ദേഹത്തിനെതിരെ ഗൂഡാലോചന നടത്തുകയും ഉമറിന്റെ ഒരു വേലക്കരന് പണം നൽകി വശത്താക്കി ഭക്ഷണത്തിൽ വിഷം ചേർക്കാൻ പദ്ധതിയിട്ടു. ഉമർ തന്റെ മരണക്കിടക്കയിൽ ഈ കാര്യം അറിഞ്ഞെങ്കിലും അദ്ദേഹം കുറ്റവാളികൾക്ക് മാപ്പുനൽകുകയായിരുന്നു. അവരിൽ നിന്ന് നഷ്ടപരിഹാരമായി സ്വീകരിച്ച പണം ഇസ്ലാമിക വിധിപ്രകാരം ഉമറിന് അവകാശപ്പെട്ടതായിട്ടുകൂടി അത് അദ്ദേഹം പൊതു ഖജനാവിലേക്ക് നൽകുകയാണുണ്ടായത്. എ.ഡി 720 ഫെബ്രിവരിയിൽ അദ്ദേഹത്തിന്റെ നാല്പതാം വയസ്സിൽ അലിപ്പോയിൽ വെച്ച് ഉമർ ഇബ്നു അബ്ദുൽ അസീസ് ഇഹലോകവാസം വെടിഞ്ഞു.
പ്രശസ്ത വചനം [തിരുത്തുക]
| “ | ഭരണാധികാരികൾ സാധാരണയായി ജനങ്ങളെ നിയമിക്കുന്നത് അവരുടെ വിഷയങ്ങൾ നിരീക്ഷിക്കുന്നതിനായിരിക്കും . എന്നാൽ ഞാൻ നിന്നെ നിയമിക്കുന്നത് എന്നെയും എന്റെ സ്വഭാവത്തെയും നിരീക്ഷിക്കുന്നതിനാണ്. എന്റെ പ്രവൃത്തിയിലോ വാചകത്തിലോ വല്ല തെറ്റും നീ കാണുന്നുണ്ടെങ്കിൽ എന്നെ അതിൽ നിന്ന് തടയുകയും എനിക്ക് വഴികാട്ടുകയും ചെയ്യണം | ” |
.
--ഉമർ ഇബ്നു അബ്ദുൽ അസീസ്
ഉമർ രണ്ടാമൻ സ്മരിക്കപ്പെടുന്നു [തിരുത്തുക]
ഉമർ രണ്ടാമന്റെ ഭരണം ചെറിയ കാലയാളവായ രണ്ടുവർഷം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഇസ്ലാമിക ചരിത്രത്തിൽ ഉമർ ഇബ്നു അബ്ദുൽ അസീസി എന്നും സ്മരിക്കപ്പെടുന്ന വ്യക്തിത്വമാണ്.
കഴ്ചപ്പാട് [തിരുത്തുക]
മുസ്ലിം ഭരണാധികാരികളിൽ ഏറ്റവും നല്ല ഭരണാധികാരികളായി അറിയപ്പെടുന്ന ഖുലഫാഉ റാഷിദീന്നിന് തൊട്ട് രണ്ടാമത് വരുന്ന ആളാണ് ഉമർ ഇബ്നു അബ്ദുൽ അസീസ്. ചില പണ്ഡിത്നമാർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് അവസാനത്തേതും അഞ്ചാമത്തേതുമായ ഖുലഫാഉ റാഷിദ് എന്നാണ്.
പതിനെട്ടാം നൂറ്റാണ്ടിലെ ഇസ്ലാകിക പണ്ഡിതനായ ഷാഹ് വലിയുല്ലാഹ് ദഹ്‌ലവി പറയുന്നു:
| “ | ഒരോ നൂറ്റാണ്ടിന് ഒടുവിലായും ഒരു പരിഷ്കർത്താവ്(മുജദ്ദിദ്) വരും.ആദ്യ നൂറ്റാണ്ടിലെ മുജദ്ദിദ് അഹ്‌ലുസുന്നയുടെ ഇമാമായിരുന്ന ഉമർ ഇബ്നു അബ്ദുൽ അസീസ് ആയിരുന്നു | ” |