തിരുമാന്ധാംകുന്ന് ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്ന് ക്ഷേത്രം
തിരുമാന്ധാംകുന്ന് ക്ഷേത്രം is located in Kerala
തിരുമാന്ധാംകുന്ന് ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ: 10°55′5″N 76°1′5″E / 10.91806°N 76.01806°E / 10.91806; 76.01806
പേരുകൾ
ശരിയായ പേര് തിരുമാന്ധാംകുന്ന് ക്ഷേത്രം
സ്ഥാനം
സ്ഥാനം: അങ്ങാടിപ്പുറം, മലപ്പുറം ജില്ല, കേരളം
വാസ്തുവിദ്യയും ആചാരങ്ങളും
പ്രധാന പ്രതിഷ്ഠ: ഭദ്രകാളി
ചരിത്രം
നിർമ്മിച്ചത്: ചേരസാമ്രാജ്യം
സ്ര​ഷ്ടാവ്: വള്ളുവക്കോനാതിരി

കേരളത്തിലെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം എന്ന ചെറിയ ഗ്രാമത്തിലെ ഒരു ക്ഷേത്രമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. ഈ ക്ഷേത്രം നിർമ്മിച്ചത് വള്ളുവനാട്ടിലെ രാജാക്കന്മാരാണ്. ഇവിടത്തെ പ്രതിഷ്ഠ വള്ളുവക്കോനാതിരിമാരുടെ കുലദൈവമായ ഭഗവതിയാണ്. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1]. കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ള മൂന്നുക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമാന്ധാംകുന്ന് ക്ഷേത്രം. മലബാറിൽ തിരുമാന്ധാംകുന്നും, കൊച്ചിയിൽ കൊടുങ്ങല്ലൂരും, തിരുവിതാംകൂറിൽ പനയന്നാർകാവും ഏകദേശം തുല്യ പ്രാധാന്യത്തോടെ കരുതിപോരുന്നു.[2].

ഉള്ളടക്കം

[തിരുത്തുക] ഐതിഹ്യം

സൂര്യവംശത്തിലെ രാജാവായിരുന്ന മന്ധത രാജാവ് രാജ്യം ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച് മന്ധത മഹർഷിയായി ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ചു. അങ്ങാടിപ്പുറത്ത് എത്തിയ അദ്ദേഹം ഇവിടത്തെ വന്യ സൗന്ദര്യവും ശാന്തതയും കണ്ട് ഇവിടെ തപസ്സ് അനുഷ്ഠിച്ചു. തപസ്സിൽ പ്രസാദവാനായ ശിവൻ പ്രത്യക്ഷപ്പെട്ട് ഏത് ആഗ്രഹവും ചോദിക്കുവാൻ ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയതും മനോഹരമായ ശിവലിംഗമാണ് തനിക്കു വേണ്ടത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ലോകത്തിലെ ഏറ്റവും മനോഹരമായ ശിവലിംഗം പാർവ്വതിയുടെ കൈയിൽ ആണെന്ന് അറിയാവുന്ന ശിവൻ ധർമ്മസങ്കടത്തിലായി. ഒടുവിൽ പാർവ്വതി അറിയാതെ ഈ ശിവലിംഗം ശിവൻ മന്ധത മഹർഷിക്കു സമ്മാനിച്ചു.

പിറ്റേന്ന് തന്റെ ശിവലിംഗം കാണാതായതായി അറിഞ്ഞ പാർവ്വതി ഭദ്രകാളിയെയും ഭൂതഗണങ്ങളെയും ഈ ശിവലിംഗം തിരിച്ചു കൊണ്ടുവരാൻ അയച്ചു. ഭദ്രകാളി മഹർഷിയെ അനുനയിപ്പിച്ച് ശിവലിംഗം തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ഇത് നടന്നില്ല. ഭദ്രകാളിയുടെ ഭൂതഗണങ്ങൾ ആയുധങ്ങളുമായി മഹർഷിയുടെ ആശ്രമം ആക്രമിച്ചു. മഹർഷിയുടെ ശിഷ്യൻമാർ തിരിച്ച് കാട്ടുപഴങ്ങൾ പെറുക്കി എറിഞ്ഞു. ഓരോ കാട്ടുപഴങ്ങളും ഓരോ ശിവലിംഗങ്ങളായി ആണ് ഭൂതഗണങ്ങളുടെ മുകളിൽ വീണത്. ഭൂതഗണങ്ങൾക്ക് തിരിഞ്ഞോടേണ്ടി വന്നു. ഒടുവിൽ ഭദ്രകാളി വന്ന് ബലമായി തന്റെ കൈകൊണ്ട് ശിവലിംഗം എടുത്തുകൊണ്ടുപോകുവാൻ നോക്കി. മഹർഷിയും ശിവലിംഗം വിട്ടുകൊടുക്കാതെ ഇറുക്കി പിടിച്ചു. ഈ വടം വലിയിൽ ശിവലിംഗം രണ്ടായി പിളർന്നു. ശ്രീമൂലസ്ഥാനത്ത്‌ വിഗ്രഹം ഇന്നും പിളർന്ന രീതിയിൽ കാണപ്പെടുന്നു.[3]

തിരുമാന്ധാംകുന്ന് ക്ഷേത്രം

വിഷ്ണുവും ബ്രഹ്മാവും ശിവനും മഹർഷിയുടെ ഭക്തിയിൽ സം‌പ്രീതരായി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ അനുഗ്രഹിച്ചു. പൊട്ടിയ ശിവലിംഗം ഇന്നും ഈ ക്ഷേത്രത്തിൽ ഉണ്ട്. മഹർഷിയുടെ കാലശേഷം ഒരുപാടു നാൾ അവഗണിക്കപ്പെട്ടു കിടന്ന ഈ ശിവലിംഗത്തിൽ ചില വേട്ടക്കാർ കത്തി മൂർച്ചയാക്കാൻ ശ്രമിച്ചപ്പോൾ ശിവലിംഗത്തിൽ നിന്നും ചോര പൊടിഞ്ഞു. ഇക്കാര്യം മഹാരാജാവിനെ ഉണർത്തിച്ചു. അന്വേഷണത്തിൽ ഇവിടെ ദുർഗ്ഗാദേവിയുടെ സാന്നിദ്ധ്യം കാണാനായി. രാജാവ് പന്തളക്കോട്, കാട്ടിൽമിറ്റം എന്നീ രണ്ട് ബ്രാഹ്മണ കുടുംബങ്ങളെ ഇവിടത്തെ ക്ഷേത്രത്തിലെ തന്ത്രിമാരാക്കി. ഇന്നും ഈ കുടുംബങ്ങൾക്കാണ് പൂജ നടത്തുവാനുള്ള അധികാരം. ഇന്നും ക്ഷേത്രത്തിലെ ഉത്സവത്തിന് കാട്ടുപഴങ്ങൾ(ആട്ടങ്ങ) കൊണ്ട് എറിയുന്ന ഒരു ആചാരം നിലവിലുണ്ട്. മഹർഷിയുടെ ശിഷ്യർ ഭൂതഗണങ്ങളെ തോൽപ്പിച്ചതിന്റെ ഓർമ്മയ്ക്കാണ് ഇത്.

[തിരുത്തുക] ചരിത്രം

ചുരികത്തലപ്പുകൾകൊണ്ട് കണക്കുകൾ തീർത്തു ചരിത്രമായി മാറിയ ധീര ദേശാഭിമാനികളുടെ വീരസ്മരണകൾ പൂരത്തെ ചരിത്രത്തിന്റെ ഭാഗാമാക്കുന്നു. വള്ളൂവക്കോനാതിരിമാർ അവരുടെ കുലദൈവത്തിന് പുരാതനക്കാലം മുതൽ നടത്തിവന്ന ഉത്സവമാണ് പൂരമെന്ന് ഐതിഹ്യം. മാമാങ്കാവകാശം നഷ്ട്ടപ്പെട്ട വെള്ളാട്ടിരി ആ ഉത്സവത്തിനു കിടപിടിക്കത്തക്ക രീതിയിൽ തുടങ്ങിവെച്ച ഉത്സവമാണ് പൂരമെന്ന് ചരിത്രം. കൊല്ലവർഷം ബി.സി 113. അധികാരം ബ്രാഹ്മണ മേധാവികളിലേക്ക്. അങ്കവും അംഗനയും കിരീടം അണിഞ്ഞ കാലം. അന്ന് മാമാങ്കം ആഘോഷിച്ചത് പെരുമാക്കന്മാർ. ഇവരുടെ പിൻഗാമിയായി എത്തിയത് പിൽക്കാലത്ത് കേരളത്തിന്റെ രക്ഷാപുരുഷനായി അവരോധിക്കപ്പെട്ട വെള്ളാട്ടിരി. തികഞ്ഞ ദേശാഭിമാനി, പ്രജാതൽപ്പരൻ , ആദർശനിഷ്ട്ൻ. വെള്ളാട്ടിരിക്ക് വിശേഷണങ്ങൾ ഏറെ. പക്ഷേ നല്ലതിനൊന്നും ഏറെ നിലനില്പ്പില്ലെന്ന ചൊല്ല് സത്യമായപ്പോൾ വെള്ളാട്ടിരിക്ക് അധികാരം നഷ്ടമായി. ഭരണത്തിന്റെ ബലക്ഷയത്തിൽ പുതിയ രാജശക്തിയുടെ ഉദയം. സാമുതിരിയുടെ വരവ്. ആളും വേണ്ടത്ര അർത്ഥവും. നാടും നഗരവും പിടിച്ചടക്കിക്കൊണ്ടുള്ള സാമുതിരിയുടെ പടയോട്ടത്തിനു മുൻപിൽ വെള്ളാട്ടിരിക്ക് തോൽവി. തുടർന്ന് വെള്ളാട്ടിരിയിൽനിന്നു മാമാങ്ക മഹോത്സവത്തിന്റെ രക്ഷാപുരുഷസ്ഥാനം സാമുതിരിയുടെ കൈകളിലേക്ക്. സാമുതിരി നാടുവാഴികളിൽ ഭയത്തിന്റെ വിത്തുപാകി.

അധികാരത്തിൽ അള്ളിപ്പിടിച്ച് ഇരിക്കുന്നവർക്ക് സാമുതിരി ഇടിത്തീ ആയി മാറി. അധികാരമോഹംകൊണ്ട് പലരും കിരീടം ഒഴിഞ്ഞില്ല. പകരം സാമുതിരിയുടെ പ്രീതിക്കായി നട്ടെല്ലുവളച്ച് കൃപാകടാക്ഷത്തിനു കൈക്കുപ്പി. സാമുതിരിയുടെ മേൽക്കോയ്മ അംഗീകരിച്ചവരുടെ പട്ടികയിൽ ഒരു പേരുമാത്രം ഇല്ല – വള്ളൂവക്കോനാതിരി. സാമുതിരിക്കെതിരെ വെള്ളാട്ടിരി ചുവടുവെച്ചു. അഭിമാനം പണയംവെച്ച് അപമാനം വരിക്കാൻ അദ്ദേഹം തയ്യാറായില്ല. മാമാങ്കാവകാശം നഷ്ട്ടപ്പെട്ടതോടെ വള്ളൂവക്കോനാതിരിക്ക് വാശിയായി. മാമാങ്കത്തിനു കിടപിടിക്കത്തക്ക ഉത്സവത്തിന് അദ്ദേഹം തുടക്കം കുറിച്ചു. അതത്രേ തിരുമാന്ധാംകുന്നു പൂരം. മാമാങ്കംപോലെ 12 വർഷത്തിലൊരിക്കലായിരുന്നു തിരുമാന്ധാംകുന്നു പൂരം. കൊല്ലവർഷം 1058ൽ തീപ്പെട്ട മങ്കടയിലെ വള്ളൂവക്കോനാതിരിയുടെ കാലം മുതൽ പൂരം എല്ലാ വർഷവും നടത്താൻ തുടങ്ങി എന്ന് ചരിത്രം.

[തിരുത്തുക] ക്ഷേത്രനിർമ്മിതി

തിരുമാന്ധാംകുന്ന് ക്ഷേത്രം

തിരുമാന്ധാംകുന്ന് ക്ഷേത്രം പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ചെറിയ കുന്നിന്മുകളിലാണ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനു നാലുവശവും ഗോപുരങ്ങളുണ്ട്. തെക്കുവശത്ത് കിഴക്കോട്ട് ദർശനമായി പിളർന്ന രീതിയിൽ ഒരു ശിവലിംഗം കാണാം. ഈ സ്ഥലത്തിന് ശ്രീമൂലസ്ഥാനമെന്ന് അറിയപ്പെടുന്നു. മാന്ധാതാവും ഭദ്രകാളിയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ പിളർന്നു പോയതാണ് ഈ ശിവലിംഗം എന്നു ഐതിഹ്യമുണ്ട്. ക്ഷേത്രത്തിലെ രണ്ടുവശത്തും കൊടിമരങ്ങളുണ്ട്. ഭഗവാനും, ദേവിക്കുമാണ് ഇവിടെ കൊടിമരങ്ങൾ പണിതീർത്തിരിക്കുന്നത്. ആൽത്തറയിൽ ഗണപതിയും നാഗങ്ങളും ഉപപ്രതിഷ്ഠകളാണ്.

[തിരുത്തുക] ഉത്സവങ്ങൾ

[തിരുത്തുക] തിരുമാന്ധാംകുന്ന് പൂരം

അങ്ങാടിപ്പുറം ശ്രീ തിരുമാംന്ധാകുന്ന് ഭഗവതി ക്ഷേത്രത്തിലെ പതിനൊന്ന് ദിവസം നീണ്ട് നിൽക്കുന്ന പൂരാഘോഷമാണ് ഇത്. ആഘോഷങ്ങൾക്കുപരി ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടും താന്ത്രിക ചടങ്ങുകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുമാണ് തിരുമാംന്ധാംകുന്നിലെ പൂരാഘോഷങ്ങൾ നടക്കുക. ഭഗവതിക്കും ഭഗവാനും ഒരേസമയത്ത് ഉത്സവചടങ്ങുകൾ നടക്കുന്നു എന്നത് ഇവിടത്തെ പ്രത്യേകതയാണ്.

ഭഗവതിക്ക് പടഹാദി, ധ്വജാദി, അങ്കുരാദി എന്നിങ്ങനെ മൂന്ന് വിധത്തിൽ പതിനൊന്ന് ദിവസവും, ഭഗവാന് ധ്വജാദി മുറയിൽ ആറ് ദിവസവുമാണ് ഉത്സവം നടക്കുക. പടഹാദി മുറയിൽ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസം ഭഗവതിക്ക് വടക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഭഗവാന് കിഴക്കേ നടയിലെ സ്വർണ്ണക്കൊടിമരത്തിലും ഒരേ സമയം നടക്കുന്ന കൊടിയേറ്റത്തോടെയാണ് ധ്വജാദിമുറയിലെ ഉത്സവചടങ്ങുകൾ ആരംഭിക്കുക.

[തിരുത്തുക] ആറാട്ട്

ദേവിക്ക് 11 ദിവസങ്ങളിലായി 21 ആറാട്ടും ഭഗവാന് എട്ടാം പൂരദിവസത്തിൽ ഒരു ആറാട്ടുമാണ് ഉള്ളത്. തിരുമാംന്ധാംകുന്ന് ക്ഷേത്രത്തിലെ എട്ടാം പൂരദിവസ ദിവസം ഭഗവാനും ഭഗവതിക്കും ഒരേസമയം ആറാട്ട് നടക്കും. ഭഗവതിയുടേയും ശിവന്റേയും തിടമ്പുകൾ വെവ്വേറെ ആനപ്പുറത്താണ് ആറാട്ടിനെഴുന്നള്ളിക്കുന്നത്. ഭഗവതിയുടെ 21 ആറാട്ടുകളിൽ 15-ാമത്തെയും ശിവന്റെ ഏക ആറാട്ടുമാണ് അന്നേ ദിവസം നടക്കുന്നത്.

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
  2. കൊട്ടാരത്തിൽ ശങ്കുണ്ണി - ഐതിഹ്യമാല, പനയന്നാർകാവ്
  3. ജന്മഭൂമി-തിരുമാന്ധാംകുന്ന്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ