ഉള്ളടക്കത്തിലേക്ക് പോവുക

കൽപ്പാത്തി വിശ്വനാഥസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sri Visalakshi Sametha Sri Viswanathaswamy temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൽപാത്തി രഥോത്സവം

കേരളത്തിലെ പാലക്കാട് ജില്ലയിലെ കൽപ്പാത്തി ഗ്രാമത്തിൽ, ഭാരതപ്പുഴയുടെ പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കരയിൽ സ്ഥിതിചെയ്യുന്ന ഒരു അറിയപ്പെടുന്ന ശിവപാർവതി ക്ഷേത്രമാണ് കൽപ്പാത്തി ശ്രീ വിശാലാക്ഷീ സമേത വിശ്വനാഥക്ഷേത്രം. ഉത്തർ‌പ്രദേശിലെ വാരാണസിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തിലെ അതേ സങ്കല്പത്തിൽ ശിവഭഗവാനും കാശിയിലെ തന്നെ പ്രസിദ്ധ ശക്തിപീഠമായ വിശാലാക്ഷി ക്ഷേത്രത്തിലെ അതേ ഭാവത്തിൽ ആദിപരാശക്തിയായ പാർവ്വതീദേവിയും കുടികൊള്ളുന്ന ഈ ക്ഷേത്രം 1425 എ.ഡി.യിൽ‍ നിർമ്മിച്ചു എന്നാണ് വിശ്വസിച്ചുവരുന്നത്. ഭൂനിരപ്പിൽ നിന്നുതാഴെ സ്ഥിതിചെയ്യുന്ന ക്ഷേത്രമായതിനാൽ ഇതിന് കുണ്ടുകോവിൽ എന്നും പേരുണ്ട്.[1] ദക്ഷിണാമൂർത്തി, ഗംഗാധരൻ, കാലഭൈരവൻ, ചണ്ഡികേശ്വരൻ എന്നീ ശിവന്റെ വിവിധ ഭാവങ്ങളും, ഗണപതി, വള്ളി-ദേവസേന സമേതനായ സുബ്രമണ്യൻ, സൂര്യൻ, നാഗദൈവങ്ങൾ തുടങ്ങിയ ഉപദേവതകളും ഈ ക്ഷേത്രത്തിലുണ്ട്. തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതിചെയ്യുന്ന കൽ‌പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ പ്രദേശങ്ങളിൽ ഒന്നാണ്. ശിവക്ഷേത്ര നിർമ്മാണത്തോടനുബന്ധിച്ചാണ് ഇവർ ഇവിടേക്ക് കുടിയേറിയത്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുമായി സാമ്യമുള്ള പൂജാരീതി പിന്തുടരുന്ന ഈ ക്ഷേത്രത്തിൽ സമീപ ക്ഷേത്രങ്ങളുമായി ചേർന്നു എല്ലാ വർഷവും നടക്കുന്ന ഒരു പ്രസിദ്ധമായ ഉത്സവമാണ് കൽപ്പാത്തി രഥോത്സവം.ൽപ്പാത്തിയിലെ ശ്രീ ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപ്പുറം പ്രസന്ന ഗണപതി ക്ഷേത്രം തുടങ്ങിയവ ഇതിൽ പങ്കെടുക്കുന്നു.[2] തുലാമാസത്തിലെ 27, 28, 29 ദിവസങ്ങളിലാണ് ഈ ചടങ്ങ് നടന്നുവരുന്നത്. പാലക്കാട്ടെ ഏറ്റവും വലിയ ക്ഷേത്രോത്സവങ്ങളിലൊന്നായ ഇതിൽ ലക്ഷക്കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. ഇതുകൂടാതെ ശിവരാത്രി, ആർദ്രാദർശനം, അന്നാഭിഷേകം എന്നിവയും വിശേഷമാണ്. മലബാർ ദേവസ്വം ബോർഡിനു കീഴിലാണ് ഈ ക്ഷേത്രത്തിന്റെ ഭരണം നടന്നുപോരുന്നത്.

ഐതിഹ്യം

[തിരുത്തുക]

ഇന്നത്തെ തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന മായാവാരം (മയിലാടുതുറൈ) എന്ന സ്ഥലത്ത് താമസിച്ചിരുന്ന ലക്ഷ്മിയമ്മാൾ എന്ന ഒരു തമിഴ് ബ്രാഹ്മണസ്ത്രീയ്ക്ക് കാശീദർശനത്തിനിടയിൽ ഗംഗാനദിയിൽ നിന്ന് ഒരു ശിവലിംഗം ലഭിയ്ക്കുകയുണ്ടായി. മടക്കയാത്രയിൽ പല ക്ഷേത്രങ്ങളിലും ദർശനം കഴിഞ്ഞ അവർ ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തെത്തിയപ്പോൾ പ്രസ്തുത ശിവലിംഗം ഇറക്കിവച്ച് വിശ്രമിയ്ക്കാനിരുന്നു. അല്പസമയം കഴിഞ്ഞ് ശിവലിംഗം എടുക്കാൻ ശ്രമിച്ച ലക്ഷ്മിയമ്മാൾക്ക്, പക്ഷേ അത് എടുക്കാൻ സാധിച്ചില്ല. ആ സമയത്ത് ഞാൻ ഇവിടെയിരിയ്ക്കാൻ ആഗ്രഹിയ്ക്കുന്നു എന്ന അശരീരി അവിടെ മുഴങ്ങി. ഭഗവാന്റെ അരുളപ്പാടാണ് ഇതെന്ന് വിശ്വസിച്ച ലക്ഷ്മിയമ്മാൾ, അവിടെ ക്ഷേത്രം പണിയാൻ തീരുമാനിയ്ക്കുകയായിരുന്നു. അതിന് അനുവാദം ചോദിച്ച അവർ, അന്നത്തെ പാലക്കാട്ട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചനെ സമീപിയ്ക്കുകയും അദ്ദേഹത്തിൽ നിന്ന് ക്ഷേത്രം പണിയാനുള്ള അനുവാദം വാങ്ങിച്ചെടുക്കുകയും ചെയ്തു. എന്നാൽ, തന്റെ നാട്ടിലെ പൂജാരീതികളാകണം ക്ഷേത്രത്തിൽ നടത്തേണ്ടത് എന്നൊരു നിർബന്ധവും ലക്ഷ്മിയമ്മാൾ രാജാവിനുമുന്നിൽ വച്ചു. അതനുസരിച്ചാണ് തമിഴ്നാട്ടിലെ പലയിടങ്ങളിൽ നിന്നും തമിഴ് ബ്രാഹ്മണർ പാലക്കാട്ടേയ്ക്ക് കുടിയേറുന്നത്. അങ്ങനെ കുടിയേറിയവരിൽ ഒരുകൂട്ടർ കൽപ്പാത്തിപ്പുഴയുടെ കരയിൽ താമസമുറപ്പിച്ചു. അവരാണ് പിൽക്കാലത്ത് ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ ഏറ്റെടുത്തത്. തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രവും പണിതത്. കാശിയിലെ അതേ സങ്കല്പത്തിൽ തന്നെ ഇവിടെ ശിവപാർവ്വതിമാരെ കുടിയിരുത്തുകയും ഉപദേവതകൾക്ക് സ്ഥാനമൊരുക്കുകയും ചെയ്തു. അങ്ങനെയാണ് കൽപ്പാത്തിയിലെ മഹാക്ഷേത്രം നിലവിൽ വന്നത്. ക്ഷേത്രപ്രതിഷ്ഠ നടത്തിയ ലക്ഷ്മിയമ്മാൾ പിന്നീട് ഇവിടെ വച്ചുതന്നെ സമാധിയാകുകയുണ്ടായി. ക്ഷേത്രത്തിൽ ഉപദേവനായി കുടികൊള്ളുന്ന ഗംഗാധരശിവലിംഗത്തിന്റെ ചുവട്ടിലാണ് അവരെ സമാധിയിരുത്തിയിരിയ്ക്കുന്നത്.

ക്ഷേത്രനിർമ്മിതി

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

കൽപ്പാത്തി ദേശത്തിന്റെ ഹൃദയഭാഗത്ത്, കൽപ്പാത്തിപ്പുഴയുടെ തെക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. ഭൂനിരപ്പിൽ നിന്നുതാഴെ കിടക്കുന്ന ക്ഷേത്രത്തിലേയ്ക്ക് ചെല്ലാൻ കിഴക്കുഭാഗത്ത് പതിനെട്ടുപടികളുണ്ട്. ശബരിമല പടികയറിയാണ് പോകുന്നതെങ്കിൽ ഇവിടെ ഇറങ്ങിയാണെന്നത് ശ്രദ്ധേയമാണ്. ക്ഷേത്രത്തിന്റെ മൂന്നുഭാഗത്തും അഗ്രഹാരങ്ങളും ചെറുകടകളും കാണാം. ക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിന് മുകളിലായി ശിവകുടുംബത്തിന്റെ രൂപം കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ വടക്കുകിഴക്കുഭാഗത്തായി മറ്റൊരു ചെറിയ ക്ഷേത്രം കാണാം. ശ്രീ ക്ഷിപ്രപ്രസാദ ഗണപതിക്ഷേത്രം എന്നാണ് ഇതിന്റെ പേര്. തെക്കോട്ട് ദർശനം നൽകുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. പ്രധാനപ്രതിഷ്ഠയായ ഗണപതിഭഗവാനെക്കൂടാതെ നവഗ്രഹങ്ങൾക്കും ഇവിടെ സാന്നിദ്ധ്യമുണ്ട്. വിനായക ചതുർത്ഥിയാണ് ഇവിടെ പ്രധാന ആണ്ടുവിശേഷം. ക്ഷേത്രത്തിന്റെ മുൻഭാഗം പുതിയ കല്പാത്തി എന്നും പിൻഭാഗം പഴയ കല്പാത്തി എന്നും അറിയപ്പെടുന്നു. ഇത് ഗ്രാമത്തിലെ കുടിയേറ്റക്കാലം അനുസരിച്ചുണ്ടായ പേരുകളാണ്. രണ്ടിടത്തും സവിശേഷമായ അഗ്രഹാരങ്ങളുമുണ്ട്. കൂടാതെ രണ്ടുപേർക്കും ഉപഗ്രാമങ്ങളുമുണ്ട്. പുതിയ കല്പാത്തിയുടെ ഉപഗ്രാമത്തിന് ഗോവിന്ദരാജപുരം എന്നും പഴയ കല്പാത്തിയുടെ ഉപഗ്രാമത്തിന് ചാത്തപുരം എന്നുമാണ് പേരുകൾ. ഈ നാലുഗ്രാമങ്ങൾക്കും പ്രത്യേകം ക്ഷേത്രങ്ങളുമുണ്ട്. പുതിയ കല്പാത്തിയുടെ ഗ്രാമക്ഷേത്രം മന്തക്കര മഹാഗണപതിക്ഷേത്രമാണ്; പഴയ കല്പാത്തിയുടേത് ലക്ഷ്മീനാരായണപെരുമാൾ ക്ഷേത്രവും. ഗോവിന്ദരാജപുരത്തിന്റെ ഗ്രാമക്ഷേത്രം വരദരാജപെരുമാൾ ക്ഷേത്രവും ചാത്തപുരത്തിന്റേത് പ്രസന്ന മഹാഗണപതിക്ഷേത്രവുമാണ്. ഇവിടങ്ങളിലെല്ലാം നിത്യപൂജകളും വിശേഷങ്ങളുമുണ്ട്. ഈ നാല് ഗ്രാമക്കാർക്കും ഒത്ത നടുക്കായാണ് വിശ്വനാഥസ്വാമി കുടികൊള്ളുന്നത്. കല്പാത്തി തേരിന്റെ സമയത്ത് വിശ്വനാഥസ്വാമിയെ കാണാൻ ഇവർ നാലുപേരും എഴുന്നള്ളാറുണ്ട്. അപ്പോൾ നടക്കുന്ന ദേവരഥസംഗമം അതിവിശേഷമാണ്. ക്ഷേത്രത്തിന് വടക്കുഭാഗത്തുള്ള കല്പാത്തിപ്പുഴയിൽ നിത്യേന ബലിതർപ്പണം നടക്കുന്നുണ്ട്. ഇവിടെ ബലിയിടുന്നത് അതിവിശേഷമായി കണക്കാക്കിവരുന്നു. നദിയ്ക്കപ്പുറം ഒലവക്കോട് ദേശമാണ്.

പടികളിറങ്ങി ക്ഷേത്രമുറ്റത്തെത്തുമ്പോൾ ആദ്യം കാണാൻ സാധിയ്ക്കുന്നത് ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ഒരു നടപ്പുരയും അതിനകത്തുതന്നെ സ്ഥിതിചെയ്യുന്ന പഞ്ചലോഹക്കൊടിമരവുമാണ്. ഇവയിൽ നടപ്പുര പണിത് അധികകാലമായിട്ടില്ല. ഭഗവദ്വാഹനമായ നന്ദികേശനെ ശിരസ്സിലേറ്റുന്ന കൊടിമരം, തമിഴ്-കേരള ശൈലികളുടെ സമന്വയമായ ഒരു നിർമ്മിതിയാണ്. കൊടിമരത്തിനപ്പുറം ക്ഷേത്രത്തിലെ ബലിക്കൽപ്പുരയാണ്. വളരെ ഉയരം കുറഞ്ഞ ബലിക്കല്ലാണ് ഇവിടെയുള്ളത്. അതിനാൽ, പുറമേ നിന്നുനോക്കിയാൽ തന്നെ ശിവലിംഗം കാണാം.

അവലംബം

[തിരുത്തുക]
  1. https://www.kalpathysvsvsd.in/
  2. "കൽപാത്തി അഗ്രഹാരത്തെരുവുകളിൽ ദേവരഥങ്ങളുടെ പ്രയാണം; ദേവരഥ സംഗമം വെള്ളിയാഴ്ച". Malayala Manorama. 14 November 2018. Retrieved 15 November 2018.