സലാഹുദ്ദീൻ അയ്യൂബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saladin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സലാഹുദ്ദീൻ അയ്യൂബി
സലാഹുദ്ദീൻ അയ്യൂബി
സലാഹുദ്ദീൻ (ചിത്രകാരന്റെ ഭാവനയിൽ)
ഭരണകാലം1174–1193
സ്ഥാനാരോഹണം1174
പൂർണ്ണനാമംസലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ്
ജനനം1137/1138
ഹിജ്റ: 532
ജന്മസ്ഥലംതിക്‌രീത്, ഇറാക്ക്
മരണം1193
മരണസ്ഥലംഡമസ്കസ്, സിറിയ
അടക്കം ചെയ്തത്ഉമയ്യദ്‌ മോസ്ക്, ഡമസ്കസ്
മുൻ‌ഗാമിനൂറുദ്ദീൻ
പിൻ‌ഗാമിഅൽ അസീസ്‌
രാജവംശംഅയ്യുബി
പിതാവ്നജ്മുദ്ദീൻ അയ്യൂബ്
മതവിശ്വാസംഇസ്‌ലാം,അഹ്‌ലുസുന്ന അശ്അരി, ശാഫിഈ[1]ഖാദിരിയ്യ[2]

സിറിയയുടേയും ഈജിപ്റ്റിന്റെയും സുൽത്താനായിരുന്നു സലാഹുദ്ദീൻ യൂസുഫ്‌ ഇബ്നു അയ്യൂബ് (അറബി:صلاح الدين يوسف ابن أيوب‎) അഥവാ സലാദിൻ. കുർദ് വംശജനായ അദ്ദേഹം ഇന്നത്തെ ഇറാക്കിലെ തിക്‌രീതിൽ ക്രിസ്തുവർഷം 1137—1138 ൽ ആണ് ജനിച്ചത്. ഇദ്ദേഹത്തെ മുസ്‌ലിംകളുടെ ഒരു പ്രധാന രാഷ്ട്രീയ, സൈനിക നേതാവായി കണക്കക്കുന്നു. അയ്യൂബി രാജവംശത്തിന്റെ സ്ഥാപകനായ അദ്ദേഹം 1174 മുതൽ 1193 വരെ ഭരണം നടത്തി. മുസ്‌ലിം സൈന്യത്തെ ഏകീകരിച്ചതിനും ജെറുസലേം തിരിച്ചുപിടിച്ചതിനുമാണ് ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്[3].

ജീവ രേഖ[തിരുത്തുക]

ഈജിപ്ത് മിലിട്ടറി മ്യൂസിയത്തിലെ സലാഹുദ്ദിൻ പ്രതിമ കൈറോ

എ ഡി 1137 ഇറാഖിലെ തിക്രീത്തിലായിരുന്നു സ്വലാഹുദ്ദീൻറെ ജനനം. സൈനിക നേതാവും തിക്‌രീത് കോട്ടയുടെ അധിപനുമായിരുന്ന അയ്യൂബ് ഇബ്നു ശാദി ആണ് അദ്ദേഹത്തിന്റെ പിതാവ്. അബ്ബാസിയാ ഖിലാഫത്തിൻറെ പ്രവിശ്യാ ഗവർണറായിരുന്ന അദ്ദേഹം നജ്മുദ്ദീൻ (മത നക്ഷത്രം) എന്നാണറിയപ്പെട്ടിരുന്നത്. ഇമാമുദീൻ സെങ്കിയുടെ സാമ്രാജ്യ വികസനങ്ങൾക്കു ചുക്കാൻ പിടിച്ച നജ്മുദ്ദീൻറെ പാതയിൽ തന്നെയായിരുന്നു മകൻ സലാഹുദ്ദീനും സഞ്ചരിച്ചിരുന്നത്. സെങ്കിയുടെ പിന്തുടർച്ചാവകാശി നൂറുദ്ദീനുമായി ബാല്യകാല സൗഹൃദം ഉണ്ടായിരുന്ന സലാഹുദ്ദീൻ സെങ്കിദ് രാജവംശ വ്യാപനത്തിനായി നൂറുദ്ദീന് മഹ്മൂദ് സങ്കിയുടെ കൂടെ സൈന്യാധിപൻ, ഗവർണർ എന്നീ തസ്തികളിൽ പ്രാഗല്ഭ്യം തെളിയിച്ചു[4]. 1174 ഇൽ നൂറുദ്ദീൻറെ മരണാന്തരം ആഭ്യന്തര യുദ്ധത്തിൽ ഏർപ്പെട്ട സെങ്കിദ് അവകാശികളിൽ നിന്നും, യൂറോപ്പ് യുദ്ധ പ്രഭുക്കന്മാരിൽ നിന്നും സിറിയയിലെയും ഈജിപ്തിലെയും ഭരണം സലാഹുദ്ദീൻ പിടിച്ചെടുത്തു. പ്രസിദ്ധമായ രണ്ട്, മൂന്ന് കുരിശു യുദ്ധത്തിൽ മുസ്‌ലിം സൈന്യത്തെ നയിച്ചത് സലാഹുദ്ദീൻ ആയിരുന്നു. രണ്ടാം കുരിശ് യുദ്ധത്തിൽ ജെറുസലം സലാഹുദ്ദീൻറെ നേതൃത്വത്തിലുള്ള മുസ്ലിം സൈന്യം കീഴടക്കി.

ജെറുസെലം ആക്രമണം[തിരുത്തുക]

ഗൈ രാജാവും സലാഹുദീനും ഹിത്ത്വീൻ യുദ്ധ ശേഷം

സലാഹുദ്ദീനും, ജെറുസലം രാജാവ് ബാൾഡ്വിനും തമ്മിൽ ആക്രമണ വിരുദ്ധ ഉടമ്പടി ഉണ്ടാക്കിയിരുന്നു എന്നാൽ ദേവാലയ യോദ്ധാക്കളിലെ പ്രമുഖ പ്രഭു ആയിരുന്ന റെയ്നോൾഡ് (റെയ്നാൾഡ് ഓഫ് ഷാത്തിലിയൻ) ഇത് പല വട്ടം ലംഘിക്കുകയുണ്ടായി.[5] 1182-ൽ മുഹമ്മദ് നബിയുടെ മദീനയിലെ സമാധി മന്ദിരം തകർക്കാൻ സേനയെ അയച്ചതിനെ തുടർന്നും, മുസ്ലിം തീർത്ഥാടക സംഘത്തെ ആക്രമിച്ചു കൊന്നതിൻറെ പേരിലും റെനോൾഡിനെ വധിക്കാനായി കറക് ആക്രമണത്തിന് മുതിർന്ന സലാഹുദ്ദീൻ ജെറുസലം രാജാവായ ബാൾഡ്വിൻ നാലാമൻറെ അഭ്യർത്ഥന മാനിച്ചു യുദ്ധം ചെയ്യാതെ തിരിച്ചു പോയി. ബാൾഡ്വിൻ നാലാമൻ മരണപ്പെട്ടതിനെ തുടർന്ന് തടവിൽനിന്നും മോചിതനായ റെയ്നോൾഡ് 1186-ൽ ഹജ്ജ് സംഘത്തെ ആക്രമിച്ചു കൊലപ്പെടുത്തുകയും സ്ത്രീകളെ മാനഭംഗത്തിനിരയാക്കുകയും ചെയ്തതോടെ സലാഹുദ്ദീൻ ജെറുസലം ആക്രമണത്തിന് കോപ്പു കൂട്ടി. ബലാത്സംഗം ചെയ്പ്പെട്ടു കൊല്ലപ്പെട്ടവരിൽ സലാഹുദ്ദീൻറെ സഹോദരിയുമുണ്ടായിരുന്നുവെന്നു കരുതപ്പെടുന്നു. എന്നാൽ സഹോദരിയെ കാവൽ ഭടന്മാർ രക്ഷിച്ചിരുന്നുവെന്ന അഭിപ്രായവുമുണ്ട്.

1187 ജൂലൈ നാലിന് ഹിത്വീനിലെ ത്വബരിയ്യ മലചെരുവിൽ വെച്ച് (ഇന്നത്തെ ഇസ്രായേലിലെ ടൈബീരിയസ്) സലാഹുദീൻറെ സൈന്യവും, ജെറുസലം സൈന്യവും ഏറ്റുമുട്ടി. സലാഹുദ്ദീൻ മുളഫർ കുക്ബുരി, മുളഫർ ഉമർ അസ്സദു ശാം, എന്നിവരായിരുന്നു അറബ് സൈന്യ നായകർ. ജെറുസലം രാജാവ് ഗൈ ഓഫ് ലൂസിഗ്നൻ, റെയ്‌മോൻഡ്, സേനാപ്രഭു റെയ്നോൾഡ് എന്നിവരായിരുന്നു യൂറോപ്യൻ പട നേതൃത്യം വഹിച്ചിരുന്നത്. അതി കഠിനമായ യുദ്ധത്തിൽ അറബ് സൈന്യം വിജയിച്ചു. റെയ്നോൾഡ് അടക്കമുള്ള നിരവധി പ്രഭുക്കൾ തടവുകാരായി പിടിക്കപ്പെട്ടു. രാജാവായ ഗയ്ക്ക് അഭയം നൽകിയെങ്കിലും ആക്രമണങ്ങൾക്കു നേതൃത്വം നൽകിയ റെയ്നോൾഡ്ൻെറ തല സലാഹുദ്ദീൻ ന്നേരിട്ട് കൊയ്തു കൊണ്ട് സലാഹുദ്ധീൻ അയ്യൂബി പകരം വീട്ടി . തീർത്ഥാടക സംഘത്തെ ആക്രമിച്ച കുരിശ് സൈന്യത്തിലെ ഒരാളെ പോലും അവശേഷിപ്പിക്കാതെ മുഴുവനായും വാളിനിരയാക്കി. സലാഹുദ്ദീന്റെ കാര്യസ്ഥൻ ഇമാമുദ്ദീൻ ആ സംഭവത്തെ ഇപ്രകാരം വിവരിക്കുന്നു.

ഹിത്വീൻ യുദ്ധ ശേഷം കുറ്റവാളികളെ ഗളഛേച്ഛദം ചെയ്യാൻ സുൽത്താൻ ഉത്തരവിട്ടു അതിനായി ഒരുക്കിയ പന്തലിൽ പണ്ഡിതരും, സൂഫികളും, സലാഹുദ്ദീനും, ഔലിയാക്കളും (മുസ്ലിം പുണ്യആത്മാക്കൾ) സന്നഹിതരായി ശിക്ഷ നടപ്പാക്കി".[6]

യൂറോപ്യൻ സൈന്യത്തെ കീഴടക്കിയതോടെ അറബ് സൈന്യം അക്ക, നാസിറ, ഹൈഫ, നാബുൾസ്, യാഫ, ബൈറൂത്ത്, ബത്ലേഹം, റംല നഗരങ്ങൾ കൂടി പിടിച്ചെടുത്തു ജെറുസലം ലക്ഷ്യമാക്കി നീങ്ങി. 1187 സെപ്റ്റംബറിൽ സലാഹുദ്ദീൻ ജെറുസലം ഉപരോധിക്കുകയും കോട്ടമതിൽ തകർത്തു വഴിയൊരുക്കുകയും ചെയ്തു. സലാഹുദ്ദീൻറെ മുന്നേറ്റം തടയാൻ അവശേഷിച്ചിരുന്ന കുരിശ് സൈന്യം ബാലിയൻറെ (ബാലിയൻ ഓഫ് ഇബിലിൻ) നേതൃത്വത്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പുണ്യ ഭവനങ്ങൾ തകരുമെന്നതിനാൽ പൂർണ്ണമായ ഒരു യുദ്ധത്തോട് സലാഹുദ്ദീന് താല്പര്യമില്ലായിരുന്നു. ഉടമ്പടി പ്രകാരം കീഴടങ്ങിയ കുരിശു യോദ്ധാക്കളോട് യാതൊരു വിധ പ്രതികാര നടപടികളും സലാഹുദ്ദീൻ സ്വീകരിച്ചില്ല യൂറോപ്യരായ കാതോലിക്ക് പോരാളികൾക്ക് അവരവരുടെ നാടുകളിലേക്ക് പോകാനും സ്വദേശീയരായ ഓർത്തഡോൿസ് വിഭാഗത്തിനും, ജൂതർക്കും. മുസ്ലിങ്ങൾക്കും നഗരത്തിൽ താമസിക്കാനുമുള്ള അനുമതിയും നൽകി[7][8]

ജെറുസലം അധീനതയിലായതോടെ ഒരു ചെറിയ ഖാൻഖാഹ് പണിത് സലാഹുദ്ദീൻ അവിടം താമസമാക്കി. പർണ്ണശാലാ കവാടത്തിൽ അല്ലാഹ്, മുഹമ്മദ്, സലാഹുദ്ധീൻ എന്നാലേഖനം ചെയ്തു.[9]യൂറോപ്യർ കുതിരാലയമാക്കി മാറ്റിയിരുന്ന മസ്ജിദ് അഖ്സ വീണ്ടെടുത്ത് അദ്ദേഹം പ്രാർത്ഥന പുനരാരംഭിച്ചു. ഖുദ്സ് വിമോചനം സലാഹുദ്ദീനിലൂടെ സാക്ഷാത്കരിക്കപ്പെടുമെന്ന പ്രവചനം നടത്തിയിരുന്ന സലാഹുദ്ദീൻറെ മാർഗ്ഗ ദർശിയും, ആധ്യാത്മിക ജ്ഞാനിയും, ഡമസ്കസ് ഖാളിയുമായിരുന്ന അലപ്പോയിലെ മുഹ്യുദ്ദീൻ ഇബ്നു അസ്സാക്കിയെ ആയിരുന്നു ജുമുഅഃഖുതുബ നിർവ്വഹിക്കാൻ ഏൽപ്പിച്ചത്. [10] 1189ൽ ഇംഗ്ലണ്ട് രാജാവായ റിച്ചാർഡ് ഒന്നാമൻ ജെറുസലം കീഴടക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയത്തിൽ കലാശിച്ചു. അതിനെ തുടർന്ന് ഇനി യുദ്ധം ചെയ്യില്ലെന്ന റംല സന്ധിയിൽ ഇരു കൂട്ടരും ഒപ്പു വെച്ചു.

ബാലിയൻ ഓഫ് ഇബിലിൻ കീഴടങ്ങുന്നു

വ്യക്തിത്വം, ഭരണം[തിരുത്തുക]

ലോകം കണ്ട മികച്ച സൈന്യാധിപരിൽ ഒരാളും സാമ്രാജ്യ നായകനുമായിരുന്നെങ്കിലും ലോലഹൃദയനും, കാരുണ്യവാനും, നീതിമാനും, പ്രജാവാത്സലനുമായാണ് സലാഹുദ്ദീൻ ചരിത്രത്തിൽ അറിയപ്പെടുന്നത്. യുദ്ധമുഖങ്ങളിലും രാജ്യങ്ങൾ കീഴടക്കുന്ന വേളകളിലും തദ്ദേശ വാസികൾക്കിടയിൽ ചെന്ന് വൃദ്ധരെയും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാൻ അദ്ദേഹം താല്പര്യം കാട്ടിയിരുന്നു. ക്രൂരമായ പ്രതികാര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം തന്റെ പടയാളികളെ അനുവദിച്ചിരുന്നില്ല. വിജയം നേടിയാൽ പിന്നെ കരുണയും ദയയും കാണിക്കും. ബന്ധനസ്ഥരെ വിട്ടയക്കും. അവരോട് വിട്ടുവീഴ്ച്ച കാണിക്കും [11] സലാഹുദ്ദീൻറെ കാരുണ്യത്തിനു ഏറ്റവും വലിയ തെളിവായി ഉദ്ധരിക്കപ്പെടുന്നത് ജെറുസലം കീഴടക്കലാണ്. 1099-ൽ ജെറുസലം കീഴടക്കിയ യൂറോപ്യൻ സൈന്യം കൂട്ട കശാപ്പായിരുന്നു നഗരത്തിൽ നടത്തിയിരുന്നത് രണ്ടു ദിവസം കൊണ്ട് ഏകദേശം നാല്പതിനായിരം അറബികളെയാണ് അവർ കൊന്നു തള്ളിയത്[12] [13]കാത്തലിക്ക് അല്ലാത്ത ക്രിസ്തു മത വിശ്വാസികളും, യഹൂദരും പാശ്ചാത്യ വാളിൻറെ രുചി അറിഞ്ഞു.[14] [15] മൃതദേഹങ്ങളുടെയും ചോരച്ചാലുകളുടെയും ഇടയിലൂടെ കുതിരകൾക്കു നീന്താൻ പോലുമായില്ലെന്നു കുരിശ് യോദ്ധാക്കൾ തന്നെ സാക്ഷ്യം വഹിച്ചിട്ടുണ്ട്.[16] സ്ത്രീകളെ ബലാൽക്കാരം ചെയ്യുകയും, ദേശ നിവാസികളെ അടിമകളാക്കുകയും ചെയ്തിരുന്നു. എന്നാൽ സലാഹുദ്ദീൻ ജെറുസലം കീഴടക്കിയപ്പോൾ യാതൊരു വിധ പ്രതികാര നടപടികളും സ്വീകരിച്ചില്ല. [17] യൂറോപ്യരെ അവരുടെ നാടുകളിലേക്ക് തിരിച്ചു പോകാൻ അനുവദിക്കുകയും, നിർധരരായ യുദ്ധ കുറ്റവാളികളിലെ പലരുടെയും പിഴ സലാഹുദ്ദീനും സഹോദരനും സ്വയം അടച്ചു തീർക്കുകയുമുണ്ടായി. ടയറിലേക്കുള്ള യാത്രയിൽ പത്രിയാർക്കീസ് ഹെർക്കുലീസടക്കമുള്ളവരുടെ സ്വത്തു വകകൾ സംരക്ഷിക്കാനായി ആയുധ ധാരികളായ പ്രതേക അനുചര സംഘത്തെയും അദ്ദേഹം നിയോഗിച്ചു കൊടുത്തു.[18] . യുദ്ധ മുഖത്തെ എതിരാളികളായിട്ടും രോഗാതുരനായ ബോൾഡ്വിൻ നാലാമനും, കിംഗ് റിച്ചാർഡിനും വൈദ്യന്മാരെയും, രോഗ ശുശ്രൂഷക്കായി പഴങ്ങളും അയച്ചു കൊടുത്തതും,[19] യുദ്ധത്തിനിടയിൽ റിച്ചാർഡിനു കുതിര നഷ്ടപ്പെട്ടപ്പോൾ യുദ്ധം നിർത്തി പകരം രണ്ടു കുതിരകളെ നൽകിയതിനു ശേഷം യുദ്ധം പുനഃരാരംഭിച്ചതും, ചരിത്ര പ്രസിദ്ധമായ സലാഹുദ്ദീൻ - റിച്ചാർഡ് കത്തെഴുത്തും സലാഹുദ്ദീൻറെ മാനവികതയ്ക്കു മറ്റൊരു തെളിവത്രെ. സലാഹുദ്ധീൻറെ സ്വഭാവ നൈർമല്യത്തിൽ സന്തുഷ്ടി പൂണ്ട കിംഗ് റിച്ചാർഡ് സഹോദരി ജോൻ രാജകുമാരിയെ സലാഹുദ്ധീൻറെ സഹോദരനായി വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. [20]

മത പാശ്ചാത്തലം[തിരുത്തുക]

ആത്മീയതയോടും മത വിജ്ഞാനത്തോടുമുള്ള സലാഹുദ്ദീൻറെ അഭിനിവേശവും പ്രസ്താവ്യമാണ്. തികഞ്ഞ മതഭക്തനായ അദ്ദേഹം പ്രശസ്തനായ സൂഫി സന്യാസി ശൈഖ് അബ്ദുൽ ഖാദിർ കൈലാനിയുടെ അനുചരനായിരുന്നു.[21]കൈലാനിയുടെ ആധ്യാത്മിക സരണി ഖാദിരിയ്യ മാർഗ്ഗമായിരുന്നു സലാഹുദ്ദീൻ സ്വീകരിച്ചിരുന്നത്[22].അയ്യൂബി സൈന്യത്തിൽ ഭൂരിഭാഗവും ഖാദിരിയ്യ, നിസ്സാമിയ്യ സൂഫികളായിരുന്നു. അമ്പതു ശതമാനത്തിലേറെ പടയാളികൾ ഖാദിരിയ്യ സൂഫികളായിരുന്നുവെന്ന് പറയപ്പെടുന്നു. തമ്പുകളിലും, സാവിയകളിലും താമസിച്ചു പരുപരുത്ത കമ്പിളി വസ്ത്രവും അണിഞ്ഞു നടക്കുന്ന പരിത്യാഗിയുടെ ജീവിതമായിരുന്നു അദ്ദേഹത്തിൻറെത്. മരണപ്പെടുന്ന സമയം 14 ദിർഹമായിരുന്നു മിച്ച സമ്പാദ്യം.

ശാഫിഈ കർമ്മശാസ്ത്ര സരണിയോട് പ്രിയം കാട്ടിയ ഭരണാധികാരിയായിരുന്നു സ്വലാഹുദ്ദിൻ. ഇക്കാരണത്താൽ ഷാഫിഇ പണ്ഡിതന്മാരെ ആയിരുന്നു അദ്ദേഹം മുഫ്തിമാരായി മിയമിച്ചിരുന്നത്.ഇമാം ശാഫിഈയോടുള്ള ബഹുമാനാർത്ഥം സുല്ത്താൻ അദ്ദേഹത്തിൻറെ ശവ കുടീരത്തോടനുബന്ധിച്ചു വലിയ ദർഗ്ഗയും, മത പാഠശാലയും പണിയുകയുണ്ടായി. ഖുബ്ബതു ശാഫിഇ എന്നാണിതറിയപ്പെടുന്നത്. അശ്അരി അഖീദക്കാരനായിരുന്ന സലാഹുദ്ദീൻ സൂഫികളെ കൈ അയച്ചു സഹായിച്ചിരുന്നു, ഈജിപ്തിൽ സൂഫികൾക്കായി വലിയ പർണ്ണശാല പണിതു നൽകുകയും[23] ദർഗ്ഗകൾക്കും, മീലാദ് ഷരീഫിനും, മൗലിദുകൾക്കും ധന സഹായം നല്കുകയും ചെയ്തു. നബിദിനം പൊതു ജനവൽക്കരിച്ചതിൽ സുൽത്താന്റെ സൈനാധിപൻ മുളഫ്ഫർ രാജാവ് സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ഖുദ്സിൽ സലാഹുദ്ദീൻ നിർമ്മിച്ച സൂഫി ആശ്രമം

ഭരണത്തിൻറെ ഉന്നതിയിൽ സിറിയക്കും ഈജിപ്തിനും പുറമേ, ഹിജാസും, മെസപ്പൊട്ടോമിയയും, യമൻ, വടക്കൻ ആഫ്രിക്ക എന്നിവയുടെ ഭാഗങ്ങളും അയ്യൂബി ഭരണത്തിൻ കീഴിൽ വരികയുണ്ടായി. രാജ്യത്തിൻറെ എല്ലാ മുക്കുമൂലകളിലും മതപാഠശാലകളും, സൂഫി പർണ്ണ ശാലകളും, നിയമ വിദ്യാലയങ്ങളും, തത്ത്വ-ഗോള ശാസ്ത്ര കലാലയങ്ങളും ആരംഭിച്ചു കൊണ്ട് മികച്ച വൈജ്ഞാനിക മുന്നേറ്റം സൃഷ്ട്ടിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു[24]. സ്ത്രീകള്ൾക്ക് വിദ്യാഭ്യാസത്തോടൊപ്പം സൈനികപരിശീലനവും നൽകുന്ന പാഠ്യ പദ്ധതിയായിരുന്നു സലാഹുദ്ദീൻ കാഴ്ച വെച്ചത്. ഭരണ സ്മാരകങ്ങളായി കൊട്ടാരങ്ങൾക്കു പകരം പള്ളികളും, ആശുപത്രികളും, ഖാൻഖാഹുകളും, കോട്ടകളും നിർമ്മിക്കാനും, കാർഷിക മേഖലക്കായി ഉയർന്ന തലത്തിൽ ജലസേചന പദ്ധതികൾ ആസൂത്രണം ചെയ്യാനുമായിരുന്നു അദ്ദേഹം യത്നിച്ചിരുന്നത്.[25] സ്വലാഹുദ്ദീൻ നിർമ്മിച്ച ഖാൻഖാഹു സ്വലാഹിയ്യ,[26] സാവിയതു ഖുത്നിയ്യ, സാവിയതുൽ ജിറാഹിയ്യ എന്നീ പർണ്ണ ശാലകളും, മദ്രസ്സത്തുൽ മൻഷഅ, ഖുൻസനിയ്യ, സ്വലാഹിയ്യ മൈമൂനിയ്യ തുടങ്ങിയ വിദ്യാലയങ്ങളും ഏറെ പ്രസിദ്ധി ആർജ്ജിച്ചവയായിരുന്നു.

മരണം[തിരുത്തുക]

1193 മാർച്ച് നാലിന് ഡമസ്കസിലാണ് സലാഹുദ്ദീൻ അന്തരിച്ചത് സലാഹുദ്ദീൻറെ അന്ത്യ സമയത്തെ കുറിച്ച് ഇമാമുദീൻ വിവരിക്കുന്നു.

അസുഖ ബാധിതനായ സലാഹുദ്ധീനെ കാണാൻ രാത്രി വൈകി ശൈഖ് ഇബ്നു സാക്കി വന്നു. അത്തരം അസമയത്തു അദ്ദേഹം വരിക പതിവല്ലായിരുന്നു. സലാഹുദ്ദീൻറെ അരികിലിരുന്നു ഖുർആൻ പാരായണം ചെയ്യാൻ അദ്ദേഹം കൽപ്പിച്ചു. ശൈഖ് അബുൽ ജാഫർ ഖുർആൻ പാരായണമാരംഭിച്ചു. പുലർച്ചയോടടുത്ത സമയം അവനാണ് നിങ്ങളുടെ ദൈവം അവനല്ലാതെ മറ്റൊരു ആരാധ്യൻ ഇല്ല എന്ന വചനം പാരായണം ചെയ്യവേ മിഴികൾ മെല്ലെ തുറന്നു സലാഹുദ്ദീൻ പറഞ്ഞു സത്യം സത്യവചനം ഉച്ചരിച്ചു അദ്ദേഹത്തിന്റെ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞു.[27]

സിറിയ ഉമയ്യദ്മോസ്കിലെ സലാഹുദ്ദീൻ ദർഗ്ഗയിൽ ആണ് അദ്ദേഹത്തിന്റെ സമാധി സ്ഥാനം നിലകൊള്ളുന്നത്. ഡമാസ്കസിലെ പ്രധാന സന്ദർശന കേന്ദ്രമാണിവിടം.

സലാഹുദ്ദീൻറെ കല്ലറ

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Bahā' al-Dīn Ibn Shaddād (2002). The Rare and Excellent History of Saladin. Ashgate. ISBN 978-0-7546-3381-5.
  • Imad ad-Din al-Isfahani (1888). C. Landberg (ed.). Conquête de la Syrie et de la Palestine par Salâh ed-dîn (in ഫ്രഞ്ച്). Brill.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. cite book|last=Spevack|first=Aaron|title=The Archetypal Sunni Scholar: Law, Theology, and Mysticism in the Synthesis of Al-Bajuri|publisher=State University of New York Press|year=2014|isbn=978-1-4384-5371-2|page=44|origyear=2008
  2. dr: Majid Irsan Al Kailani - Hakadza Zhahara Jilu Salh uddin Wa Hakadza Adat Al Quds
  3. H. A. R. Gibb, "The Rise of Saladin", in A History of the Crusades, vol. 1: The First Hundred Years
  4. Lyons, Malcolm Cameron. Jackson, E. P. "Saladin. The Politics of the Holy War" Cambridge University Press. ISBN 0 521 58562 7,
  5. കറക് കുന്നിൽ വീണ്ടും ചോര പൊടിയുമ്പോൾ / മാധ്യമം
  6. Gabrieli, Francesco (1989), Arab Historians of the Crusades, Dorset Press, p. 138
  7. National Geographic Mystery Files Season 2 Saladin
  8. Crusades’ Encyclopaedia Brittanica, Online edition, brittanica.com
  9. The Shade of Swords: Jihad and the Conflict Between Islam and Christianity - M.J Akbar pg 82 .
  10. http://aje.io/45vv[പ്രവർത്തിക്കാത്ത കണ്ണി]
  11. [The Crusades: An Arab Perspective - Part 3: Unification: Saladin and the Fall of Jerusalem | https://www.youtube.com/watch?v=yUD6Xjg88-U]
  12. [Gesta Francorum or The Deeds of the franks and the other pilgrims to Jerusalem'. Trans. Rosalind Hill (London, 1962) p. 91]
  13. Michael D Hull: First Crusade: Siege of Jerusalem, June 1999, Military History Magazine (www..historynet.com)
  14. David A Rausch: A Legacy of Hatred: Why Christians Must not forget the Holocaust, Chicago, 1984, Page 63.
  15. National Geographic Mystery Files Season 2 Saladin
  16. [August C Kery: The First Crusade: The Accounts of the eye witnessers and Participants.(Princeton & London 1921) p. 261-62 ]
  17. Saladin Takes JerusalemTheHistoryTV/ https://www.youtube.com/watch?v=71LUlwXr_KM
  18. [Karen Armstong: Holy War (Macmillian. 1988) p. 185]
  19. National Geographic Mystery Files Season 2 Saladin
  20. James Reston Jr: Richard the Lionheart and Saladin in the third crusade, Harpswell, 2002 Page 358-378
  21. Dr. Javid Iqbal-From Kashmir to Kurdistan-greaterkashmir magazine-Jun 29 2012-
  22. dr: Majid Irsan Al Kailani - Hakadza Zhahara Jilu Salh uddin Wa Hakadza Adat Al Quds
  23. maqrizi,khitat,|v,273-
  24. maqrizi,khitat,|v-163
  25. suluk 65 ,Saladin in EgyptBy Yaacov Lēv pg133
  26. frnkel y an ayyubi endowment document from jerusalem the waqf of al khanqa al salahiyya catedra-65-27/37
  27. Francesco Gabrieli Arab Historians of the Crusades (Routledge Revivals) page 148)
"https://ml.wikipedia.org/w/index.php?title=സലാഹുദ്ദീൻ_അയ്യൂബി&oldid=4070605" എന്ന താളിൽനിന്ന് ശേഖരിച്ചത്