സാമുവല്‍ ബെക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



സാമുവെല്‍ ബെക്കെറ്റ്

തൂലികാനാമം ആന്‍ഡ്രൂ ബെലിസ് (Recent Irish Poetry)[1]
തൊഴില്‍ നോവലിസ്റ്റ്, ചെറുകഥാകൃത്ത്, നാടകകൃത്ത്, കവി, ഉപന്യാസകാരന്‍
ദേശീയത ഐറിഷ്
രചനാ സങ്കേതം നാടകം, സാഹിത്യം
സാഹിത്യ പ്രസ്ഥാനം മോഡേണിസം, നിരര്‍ത്ഥകതയുടെ നാടകവേദി (theatre of absurd)

സാമുവല്‍ ബാര്‍ക്ലെ ബെക്കറ്റ് (1906 ഏപ്രില്‍ 13 - 1989 ഡിസംബര്‍ 22) ഐറിഷ് നാടകകൃത്തും കവിയും നോവലിസ്റ്റുമായിരുന്നു. 1969-ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരത്തിനര്‍ഹനായി. നിരൂപകരുടെ അഭിപ്രായത്തില്‍ വിഷാദവും ദുരന്തബോധവും നിറഞ്ഞ രചനകളായിരുന്നു ബെക്കറ്റിന്റേത്. 1940കളുടെ അവസാനം രചിച്ച് 1952-ല്‍ പ്രസിദ്ധീകരിച്ച ഗോദോയെ കാത്ത് (Waiting for Godot) എന്ന നാടകമാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. ഫ്രെഞ്ചില് രചിച്ച മൂലകൃതി 1954ലാണ് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തത്.

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

അയര്‍ലന്‍ഡിലെ ഡബ്ലിനിലാണ് സാമുവല്‍ ബെക്കറ്റ് ജനിച്ചത്. ചെറുപ്പ കാലത്ത് ക്രിക്കറ്റ് കളിയോടായിരുന്നു കമ്പം. ഡബ്ലിന്‍ സര്‍വ്വകലാശാലാ ടീമില്‍ കളിച്ചിട്ടുള്ള ബെക്കറ്റ് ഇംഗ്ലീഷ് കൌണ്ടി ക്ലബായ നോര്‍ത്താം‌പ്ടണ്‍ഷെയറിനെതിരെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ക്രിക്കറ്റിന്റെ ബൈബിള്‍ എന്നു വിശേഷിക്കപ്പെടുന്ന വിസ്ഡന്‍ മാസികയില്‍ ഇടംനേടിയ ഏക നോബല്‍ ജേതാവും ഇദ്ദേഹമാണ്.

പ്രശസ്തമായ ട്രിനിറ്റി കോളജില്‍ നിന്ന് ഫ്രഞ്ചും ഇറ്റാലിയനും പഠിച്ച് 1927-ല്‍ ബിരുദം സമ്പാദിച്ചു. കുറച്ചുകാലം ബെല്‍ ഫാസ്റ്റിലും തുടര്‍ന്ന് പാരീസിലും അധ്യാപകവൃത്തിയിലേര്‍പ്പെട്ടു. പാരീസില്‍ വച്ച് ജയിംസ് ജോയ്സിനെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ സഹായിയാവുകയും ചെയ്തു. ഈ പരിചയമാണ് അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ പരിപോഷിപ്പിച്ചത്. 1929-ല്‍ ബെക്കറ്റിന്റെ ആദ്യ സാഹിത്യ രചന പുറത്തുവന്നു. ജയിംസ് ജോയ്സിന്റെ കൃതികളെപ്പറ്റിയുള്ള പഠനമായിരുന്ന് അത്. എന്നാല്‍ ജോയ്സിന്റെ മകളുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതോടെ ഇവര്‍ തമ്മിലുള്ള ബന്ധം വഷളായി.

1930-ല്‍ പാരീസ് വിട്ട് ലണ്ടനില്‍ തിരിച്ചെത്തി ട്രിനിറ്റി കോളജില്‍ അധ്യാപകനായി ചേര്‍ന്നെങ്കിലും താമസിയാതെ രാജിവച്ചു. 1931-ല്‍ മാഴ്സല്‍ പ്രൌസ്റ്റിനെക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചതോടെ ബെക്കറ്റ് സാഹിത്യ ലോകത്ത് ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി. തുടര്‍ന്നും പലമേഖലകളിലുള്ള സാഹിത്യ രചനകളില്‍ മുഴുകിയെങ്കിലും പിതാവിന്റെ മരണത്തോടെ എഴുത്തു കുറഞ്ഞു. വിഷാദരോഗത്തിനിടിമയായ ബെക്കറ്റിനെ 1935 മുതല്‍ 36വരെ മനോരോഗ ചികിത്സയ്ക്കു വിധേയനാക്കി.

1937-ല്‍ വീണ്ടും പാരീസിലെത്തി. 1938-ല്‍ ആത്മകഥാംശമുള്ള മര്‍ഫി എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ഭ്രാന്തിലേക്ക് വഴുതിവീഴുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. രണ്ടാം ലോക മഹായുദ്ധശേഷം എഴുത്ത് ഫ്രഞ്ചിലാക്കി. 1953-ല്‍ പാരിസിലും 1955 ല് ലണ്ടനിലും ഗോദോയെ കാത്ത് അവതരിപ്പിക്കപ്പെട്ടു. അതുവരെയും നിലവിലിരുന്ന നാടകവുമായി ബന്ധപ്പെട്ട എല്ലാ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെയും ഈ കൃതി തകിടം മറിച്ചു. വിവിധ കൃതികള്‍ പരിഗണിച്ച് 1969-ല്‍ ബെക്കറ്റിനെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവായി തിരഞ്ഞെടുത്തു. 1989 ഡിസംബറീല്‍ അന്തരിച്ചു.

[തിരുത്തുക] ശൈലി

ബെക്കെറ്റിന്റെ കൃതികള്‍ വളരെ എഴുന്നുനില്‍ക്കുന്നവയും ചുരുക്കം വാക്കുകള്‍ കൊണ്ട് നിര്‍മ്മിച്ചവയുമാണ് (മിനിമലിസ്റ്റ്). ചില വിശകലനങ്ങളനുസരിച്ച് ബെക്കെറ്റിന്റെ കൃതികള്‍ മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് ഗാഢമായി അശുഭവിശ്വാസം പുലര്‍ത്തുന്നു. വര്‍ഷംചെല്ലുംതോറും അദ്ദേഹത്തിന്റെ കൃതികള്‍ കൂടുതല്‍ കൂടുതല്‍ മനസ്സിലാക്കന്‍ പ്രയാസവും കെട്ടുറപ്പു കുറഞ്ഞവയും ആയിത്തീര്‍ന്നു.

അദ്ദേഹത്തിന്റെ കൃതികളില്‍ ആരോപിക്കപ്പെടുന്ന അശുഭവിശ്വാസം അപാരവും എന്നാല്‍ വക്രവുമായ ഹാസ്യം കൊണ്ട് അദ്ദേഹം മറയ്ക്കുന്നു. പല വായനക്കാരുടെയും അഭിപ്രായത്തില്‍ ബെക്കെറ്റ് തന്റെ കൃതികളില്‍ അവതരിപ്പിക്കുന്ന ജീവിത പ്രതിബന്ധങ്ങള്‍ “ജീവിതയാത്ര എത്ര കഠിനമാണെങ്കിലും ഒടുവില്‍ ആ കാഠിന്യങ്ങള്‍ക്ക് തക്ക വിലയുള്ളതാണ്“ എന്ന തത്വം പ്രദര്‍ശിപ്പിക്കുന്നു. അതുപോലെ മറ്റുപലരും ബെക്കെറ്റിന്റെ അശുഭവിശ്വാസം മനുഷ്യന്റെ അവസ്ഥയോടല്ല, മറിച്ച് പ്രത്യാശനിറഞ്ഞ വ്യക്തികളില്‍ കഴിവില്ലാത്ത വിധി അടിച്ചേല്‍പ്പിക്കുന്ന അംഗീകൃത സാമൂഹിക - സാംസ്കാരിക കെട്ടുപാടുകളോടാണ്. മനുഷ്യന്റെ അന്തര്‍ലീനമായ ശുഭാപ്തിവിശ്വാസം ആണ് ബെക്കെറ്റിന്റെ കൃതികള്‍ കാണിക്കുന്നതെന്നും അതുകൊണ്ടുതന്നെ അടിച്ചമര്‍ത്തുന്ന ലോകത്തോട് ഒരു ബലാബലം (റ്റെന്‍ഷന്‍) നിലനില്‍ക്കുന്നു എന്നും നിരൂപകര്‍ അഭിപ്രായപ്പെടുന്നു.

“ആധുനിക മനുഷ്യന്റെ കഷ്ടതകളിലൂടെ ഉയര്‍ത്തപ്പെടുന്ന പുതിയ നോവല്‍-നാടക രൂപങ്ങള്‍ക്ക്” 1969-ല്‍ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. [2] അയോസ്ടാനയിലെ സാ‍വോയ് എന്ന ഐറിഷ് ബഹുമതി അദ്ദേഹത്തിന് 1984-ല്‍ ലഭിച്ചു.

[തിരുത്തുക] സാഹിത്യ കൃതികള്‍

[തിരുത്തുക] നാടകം

  • എല്യുത്തേറിയ (Eleutheria (1940-കളില്‍ എഴുതിയത്; 1995-ല്‍ പ്രസിദ്ധീകരിച്ചു))
  • ഗോദോയെ കാത്ത് (Waiting for Godot (1952))
  • വാക്കുകള്‍ ഇല്ലാത്ത അഭിനയം I (Act Without Words I (1956))
  • വാക്കുകള്‍ ഇല്ലാത്ത അഭിനയം II (Act Without Words II (1956))
  • കലാശക്കളി (Endgame (1957))
  • ക്രാപ്പിന്റെ അവസാനത്തെ ടേപ്പ് (Krapp's Last Tape (1958))
  • നാടകത്തിന് ഒരു കരട് I (Rough for Theatre I (late 1950-കളുടെ അവസാനത്തില്‍ എഴുതിയത്))
  • നാടകത്തിന് ഒരു കരട് II (Rough for Theatre II ( 1950-കളുടെ അവസാനത്തില്‍ എഴുതിയത്))
  • സന്തുഷ്ട ദിനങ്ങള്‍ (Happy Days (1960))
  • നാടകം (Play (1963))
  • വരൂ, പോകൂ (Come and Go (1965))
  • ശ്വാസം (Breath (1969))
  • ഞാനല്ല (Not I (1972))
  • ആ സമയത്ത് (That Time (1975))
  • കാലടികള്‍ (Footfalls (1975))
  • ഏകാംഗാഭിനയത്തിന്റെ ഒരു ഭാഗം (A Piece of Monologue (1980))
  • റോക്കബി (Rockaby (1981))
  • ഒഹിയോ ഇം‌പ്രോം‌പ്ടു (Ohio Impromptu (1981))
  • അപായം (Catastrophe (1982))
  • എന്ത് എവിടെ (What Where (1983))

[തിരുത്തുക] ആധാരസൂചിക

  1. Fathoms from Anywhere - A Samuel Beckett Centenary Exhibition
  2. നോബല്‍ സമാധാന സമ്മാനം 1969


സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം: ജേതാക്കള്‍ (1951-1975)

1951: ലാഗെര്‍ക്വിസ്റ്റ് | 1952: മൗറിയാക് | 1953: ചര്‍ച്ചില്‍ | 1954: ഹെമിംഗ്‌വേ | 1955: ലാക്സ്നെസ്സ് | 1956: ജിമെനെസ്സ് | 1957: കാമ്യു | 1958: പാസ്തനാര്‍ക്ക് | 1959: ക്വാസിമൊഡോ | 1960: പെര്‍സെ | 1961: ആന്‍ഡ്രിക്ക് | 1962: സ്റ്റെയിന്‍ബെക്ക് | 1963: സെഫെരിസ് | 1964: സാര്‍ത്ര് | 1965: ഷോലൊക്കോവ് | 1966: ആഗ്നോണ്‍സാച്സ് | 1967: അസ്റ്റൂറിയാസ് | 1968: കവബാത്ത | 1969: ബെക്കറ്റ് | 1970: സോള്‍ഷെനിറ്റ്സിന്‍ | 1971: നെരൂദ | 1972: ബോള്‍ | 1973: വൈറ്റ് | 1974: ജോണ്‍സണ്‍മാര്‍ട്ടിന്‍സണ്‍ | 1975: മൊണ്ടേല്‍


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം