ഹോമിയോപ്പതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജർമ്മൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം രൂപപ്പെടുത്തിയ ചികിൽസാസമ്പ്രദായമാണ്‌ ഹോമിയോപ്പതി. ഗ്രീക്ക്‌ ഭാഷയിലെ Homoios (ഒരുപോലെയുള്ള), Pathos (അസുഖം) എന്നീ വാക്കുകൾ ചേർന്നാണ് ഹോമിയോപ്പതി എന്ന പദമുണ്ടായിരിക്കുന്നത്‌. ഇന്ന് ഇന്ത്യ, ജർമ്മനി, ബ്രിട്ടൺ, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലാണ്‌ ഈ ചികിൽസാരീതി പ്രധാനമായും പ്രചാരത്തിലുള്ളത്‌. ബ്രിട്ടിഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചികിത്സാമാർഗ്ഗമായി ഹോമിയോപ്പതി സ്വീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആധുനിക വൈദ്യശാസ്ത്രവും സയൻസും ഹോമിയോപ്പതിയുടെ രണ്ട് അടിസ്ഥാന നിയമങ്ങളെയും അംഗീകരിക്കുന്നില്ല.

സാമുവൽ ഹാനിമാൻ

ഉള്ളടക്കം

ചരിത്രം[തിരുത്തുക]

ഇരുനൂറ് വർഷങ്ങൾക്കു മുമ്പ് നിലവിലുണ്ടായിരുന്ന പ്രാകൃത ചികിത്സാരീതികളിൽ നിന്ന് വിഭിന്നമായ ഒരു മാർഗ്ഗം രൂപപ്പെടുത്തിയെടുക്കാനുള്ള ജർമൻ ഭിഷഗ്വരനായ സാമുവൽ ഹാനിമാന്റെ (1755-1843) ശ്രമഫലമായാണ് ഹോമിയോപ്പതി രൂപം കൊണ്ടത്. അക്കാലത്ത് യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്നത് രക്തം, കഫം, കറുപ്പും മഞ്ഞയും പിത്തരസങ്ങൾ എന്നീ ശരീര ദ്രവങ്ങളിൽ ഊന്നിയ ഗ്രീക്ക് ചികിത്സാരീതിയായിരുന്നു. ഈ ശരീരദ്രവങ്ങളെ നാല് ശരീരാവസ്ഥകളുമായി ബന്ധപ്പെടുത്തിയിരുന്നു- യഥാക്രമം ഉഷ്ണം, ശീതം, ഈർപ്പം, വരണ്ടത് എന്നിങ്ങനെ. ഈ ശരീരാവസ്ഥകളെ വീണ്ടും ഭൂമി, വായു, അഗ്നി, വെള്ളം എന്നീ മൂലകങ്ങളുമായും ബന്ധപ്പെടുത്തിയിരുന്നു. രോഗ ലക്ഷണങ്ങളായി പ്രകടമാവുന്ന നാല് ശരീരാവസ്ഥകളെയും അതിന് തത്തുല്യമായ എതിർവിഭാഗം കൊണ്ടായിരുന്നു ചികിത്സിച്ചിരുന്നത്. ഈ രീതിയെ ഹാനിമാൻ 'അലോപ്പതി' എന്നു വിളിച്ചു (allos- വിപരീതം, pathos- ക്ലേശം). ഈ സിദ്ധാന്തങ്ങൾ തന്റെ 'Organon of Medicine' എന്ന പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നു.

അടിസ്ഥാന തത്ത്വം[തിരുത്തുക]

എല്ലാ രോഗങ്ങൾക്കും കാരണം 'ജീവശക്തി'യുടെ അസന്തുലിതാവസ്ഥയാണെന്ന് ഹാനിമാൻ വാദിച്ചു. ഈ അസന്തുലിതാവസ്ഥയെ അദ്ദേഹം 'miasm' എന്നു വിശേഷിപ്പിച്ചു. ജീവശക്തിയെ ചികിത്സിക്കുകയാണ് രോഗനിവാരണത്തിനുള്ള യഥാർത്ഥ മാർഗ്ഗമെന്നും അദ്ദേഹം സിദ്ധാന്തിച്ചു.

അക്കാലത്ത്‌ മലേറിയയുടെ ചികിൽസക്കായി ഉപയോഗിച്ചിരുന്ന സിങ്കോണ മരത്തിന്റെ തടി കഴിച്ച ഹാനിമാനിൽ മലേറിയയുടെതു പോലെയുള്ള പനി, വിറയൽ, സന്ധിവേദന എന്നീ രോഗലക്ഷണങ്ങൾ പ്രകടമായി. ഒരു രോഗത്തിനുള്ള ഫലപ്രദമായ മരുന്ന്, ആരോഗ്യവാനായ ഒരു വ്യക്തി കഴിക്കുകയാണെങ്കിൽ, ആ രോഗത്തിനു സമാനമായ ലക്ഷണങ്ങൾ അയാളിൽ അതുണ്ടാക്കുമെന്ന് അദ്ദേഹം വ്യാഖ്യാനിച്ചു - ഇതാണ്‌ ഹോമിയോപ്പതിയുടെ പ്രസിദ്ധമായ സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു (ഇംഗ്ലീഷ്: Like Cures Like ജർമ്മൻ: Similia Similibus Curantur) എന്ന സിദ്ധാന്തത്തിന് അടിസ്ഥാനം.

ഔഷധങ്ങൾ

ചികിത്സാരീതി[തിരുത്തുക]

ചികിത്സക്കായി ഹാനിമാൻ ഉപയോഗിച്ചത് സസ്യ-ജൈവ വസ്തുക്കളും സ്വർണം, വെള്ളി, സൾഫർ തുടങ്ങി ആർസെനിക് വരെയുള്ള പദാർഥങ്ങളുമായിരുന്നു. ഉയർന്ന അളവിൽ ഇവ ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന ദൂഷ്യ ഫലങ്ങൾ ഒഴിവാക്കാൻ ഇവയുടെ അങ്ങേയറ്റം നേർപ്പിച്ചെടുത്ത മിശ്രിതങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഈ പദാർഥങ്ങൾ ചേർത്ത ആൽക്കഹോൾ മിശ്രിതം തുടർച്ചയായ നേർപ്പിക്കൽ പ്രക്രിയക്കൊടുവിൽ ലാക്റ്റോസ് അല്ലെങ്കിൽ ഫ്രക്റ്റോസ് (പഞ്ചസാരയുടെ മറ്റൊരു രൂപം) മാധ്യമത്തിൽ ചേർത്ത് ഗുളിക രൂപത്തിലാക്കുന്നു. പിന്നീട് ഗുളികകളിൽ നിന്ന് ജലാംശം പൂർണ്ണമായും ബാഷ്പീകരിച്ച് പോവുകയും ചെയ്യുന്നു.

അപരിഷ്കൃതവും വേദനാജനകവുമായ ഗ്രീക്ക് ചികിത്സാ രീതിയിയെ അപേക്ഷിച്ച് ഹോമിയോ ചികിത്സയിൽ പാർശ്വഫലങ്ങളോ അപകടസാധ്യതയോ ഇല്ലാതിരുന്നതിനാൽ സാമുവൽ ഹനിമാന്റെ സിദ്ധാന്തങ്ങൾക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. ലോകമെമ്പാടുമുള്ള സമാന്തര ചികിത്സാ രീതികളിൽ പ്രഥമ സ്ഥാനത്തെത്താൻ ഹോമിയോപ്പതിക്ക് കഴിഞ്ഞു.

ഹോമിയോ ചികിത്സകരുടെ കാഴ്ചപ്പാട്[തിരുത്തുക]

ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാത്തരത്തിലുമുള്ള ഗവേഷണങ്ങളെയും ഹോമിയോപ്പതി അംഗീകരിക്കുന്നുണ്ടെന്ന് ഇതിന്റെ പ്രയോക്താക്കൾ പറയുന്നു. രോഗത്തെയും രോഗികളെയും ഹോമിയോപ്പതി യുക്തിബോധത്തോടെയാണ്‌ നോക്കിക്കാണുന്നതെന്നും വ്യക്തിക്കാണ് ഹോമിയോപ്പതിയിൽ പ്രാധാന്യം കല്പ്പിക്കുന്നത് എന്നും വാദമുണ്ട്. പാരമ്പര്യമായി വ്യക്തിയിൽ ഉൾക്കൊള്ളുന്ന ദോഷങ്ങളെ ഒഴിവാക്കുന്നതിന് ഹോമിയോപ്പതി ശ്രമിക്കുന്നു എന്ന് ഹോമിയോ വക്താക്കൾ അവകാശപ്പെടുന്നു. വ്യക്തിയിൽ അടങ്ങിയിട്ടുള്ള ഊർജ്ജത്തെ ഉപയോഗിച്ചാണ്‌ രോഗങ്ങൾക്കെതിരെ ഉള്ള പ്രതിരോധ ശേഷി ഹോമിയോപ്പതി വർദ്ധിപ്പിക്കുന്നത് എന്നാണ്‌ മറ്റൊരു വിശദീകരണം. വ്യക്തിയുടെ ആരോഗ്യത്തിന് മുഖ്യ പരിഗണന നൽകുന്നുണ്ടെന്നും ഹോമിയോപ്പതിയിലെ അടിസ്ഥാന തത്വങ്ങൾ പാലിച്ചാൽ രോഗത്തിൽ നിന്ന് വ്യക്തിക്ക് ആരോഗ്യപൂർണ്ണമായ അവസ്ഥയിലേക്ക് മടങ്ങാൻ കഴിയുമെന്നും ഇവർ പറയുന്നു.

വിമർശനങ്ങൾ[തിരുത്തുക]

ആധുനിക വൈദ്യശാസ്ത്രവും സയൻസും ഹോമിയോപ്പതിയുടെ രണ്ട് അടിസ്ഥാന നിയമങ്ങളെയും അംഗീകരിക്കുന്നില്ല.[1] ഒന്നാമത്തെ നിയമമായ സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു എന്നത് സിങ്കോണ കഴിച്ചപ്പോൾ ഉണ്ടായ അലർജി ശരിയായി മനസ്സിലാക്കാൻ ഹാനിമാന് കഴിയാത്തതിനാലാണെന്ന് വിശദീകരിക്കപ്പെടുന്നു.

നേർപ്പിക്കൽ സിദ്ധാന്തം[തിരുത്തുക]

നേർപ്പിക്കും തോറും വീര്യം കൂടും എന്നത് രസതന്ത്രത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾക്ക് നിരക്കുന്നതല്ല.[2] 24x, 12c, 8m എന്നീ അളവുകളിൽ നേർപ്പിക്കലിന്റെ പരിധിയും കഴിഞ്ഞാണ് ഹോമിയോ മരുന്നുകൾ തയ്യാർ ചെയ്തിരുന്നത്. [3]

ഹാനിമാന്റെ തന്നെ സമകാലികനായിരുന്ന അമാഡിയോ അവോഗാഡ്രോ (1776-1956) എന്ന ഭൗതിക ശാസ്ത്രജ്ഞൻ പദാർഥങ്ങളിലെ തന്മാത്രകളുടെ അളവിനെക്കുറിച്ചുള്ള വിഖ്യാതമായ പരികൽപ്പനക്ക് രൂപം നൽകുന്നതിന് ഒരു വർഷം മുമ്പാണ് ഹോമിയോപ്പതിയുടെ വിശുദ്ധഗ്രന്ഥം എന്നറിയപ്പെടുന്ന Organon of Human Body പ്രസിദ്ധീകരിച്ചത്. അവോഗാഡ്രോ നമ്പർ എന്ന നിശ്ചിത സംഖ്യയുടെ മൂല്യം നിർണയിക്കപ്പെട്ടത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്.[4]ഏതൊരു പദാർഥത്തിന്റെയും ഒരു 'ഗ്രാം മോൾ' അളവിൽ അവോഗാഡ്രോ സംഖ്യക്ക് തുല്യ എണ്ണം തൻമാത്രകൾ ഉണ്ടായിരിക്കുമെന്നാണ് അവോഗാഡ്രോ പരികൽപ്പന. ഈ എണ്ണം 6.022 X 1023 ആണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. പദാർഥത്തിന്റെ തന്മാത്രാ ഭാരത്തെയാണ് 'ഗ്രാം മോൾ' എന്നതു കൊണ്ട് വിവക്ഷിക്കുന്നത്.[5]

അവോഗാഡ്രോ പരികൽ‌പന പ്രകാരം ഹോമിയോ മരുന്നുകളുടെ നിർമ്മാണത്തിലെ ആവർത്തിക്കൽ പ്രക്രിയക്കു ശേഷം ഔഷധമായി ആദ്യം ചേർത്ത പദാർഥത്തിന്റെ ഒരു തന്മാത്ര പോലും മരുന്നിലുണ്ടായിരിക്കുകയില്ല.[6]

രോഗകാരണങ്ങൾ[തിരുത്തുക]

രോഗകാരണമായേക്കാവുന്ന സൂക്ഷ്മാണുക്കളെ കുറിച്ചോ മനുഷ്യ ശരീര ഘടനയെക്കുറിച്ചോ സാമുവൽ ഹനിമാന്റെ കാലത്ത് വിവരങ്ങൾ ലഭ്യമായിരുന്നില്ല.[7],[8] ചികിത്സ ശരീരത്തിനല്ല, മറിച്ച് ജീവ ശക്തിക്കാണ് വേണ്ടത് എന്ന വാദമാണ് ഹാനിമാൻ ഉയർത്തിയത്. മെറ്റാഫിസിക്സ്, പാരാസൈക്കോളജി എന്നിവയുമായി ബന്ധിപ്പിക്കാവുന്ന ഒരു ആശയമാണ് ഈ ജീവശക്തി വാദം. എല്ലാ രോഗങ്ങൾക്കും കാരണം ജീവശക്തിയുടെ അസന്തുലിതാവസ്ഥയാണെന്ന് ഹാനിമാൻ കരുതി.[9]

ഔഷധങ്ങൾ[തിരുത്തുക]

ഹോമിയോ മരുന്നുകൾ സൃഷ്ടിക്കുന്നത് വെറും മാനസികമായ ഫലങ്ങളാണെന്ന് (പ്ലാസിബോ പ്രഭാവം) വിമർശനമുണ്ട്.[10] വളരെയേറെ നേർപ്പിക്കപ്പെട്ട ഔഷധത്തിൽ ആദ്യം ചേർക്കപ്പെട്ട പദാർഥങ്ങളുടെ ഒരംശം പോലും ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.[11] രോഗിയുടെ മാനസികവും സാമൂഹികവുമായ അവസ്ഥകളെ വേർതിരിച്ച് വിലയിരുത്താതെ എല്ലാ രോഗികളോടും ഒരൊറ്റ നിലപാട് എന്ന സമീപനവും വിമർശിക്കപ്പെടുന്നു. [12]

മോളിക്യുലാർ മെമ്മറി[തിരുത്തുക]

'മോളിക്യുലാർ മെമ്മറി' എന്ന ആശയം ഉപയോഗിച്ചാണ് മരുന്നുകളുടെ ഫലപ്രാപ്തി വിശദീകരിക്കപ്പെട്ടിരുന്നത്.[13] അവോഗാഡ്രോ തത്ത്വ പ്രകാരമുള്ള നേർപ്പിക്കൽ പരിധിക്കപുറം നേർപ്പിച്ചാലും ആദ്യം ചേർത്ത പദാർഥങ്ങളുടെ സ്മരണ ലായനിയിലെ ജലതന്മാത്രകളുടെ ഘടനയിൽ സൂക്ഷിക്കപ്പെടും എന്നാണ് ഈ ആശയം കൊണ്ട് വിശദീകരിക്കപ്പെടുന്നത്.[14] മുമ്പേ ചേർത്ത പദാർഥങ്ങളുടെ ചരിത്രം ജലതന്മാത്രകളുടെ ഘടനയിലാണ് ആലേഖിതമായി കിടക്കുന്നത് എന്ന് വിശദീകരിക്കപ്പെടുന്നു. ഇതു പ്രകാരം സ്വർണവും ആർസനിക്കും വെവ്വേറെ ചേർന്നു കിടന്നിരുന്ന രണ്ടു ഗണം ജല സാമ്പിളുകളുടെ തന്മാത്രാഘടനകൾ രണ്ടു രീതിയിലായിരിക്കും. ഓരോ തന്മാത്രയും ഇങ്ങനെ ഒരു കൂട്ടം വിവരങ്ങൾ അടങ്ങിയ വിവരശേഖര അറയായിരിക്കും. അതേ സമയം ഈ വിശദീകരണത്തെ ആധുനിക രസതന്ത്രം പൂർണ്ണമായും തള്ളിക്കളയുന്നു.[15] തന്മാത്രയുടെ ഘടനാപരമായ സവിശേഷതകളിലൂടെ പിറകോട്ടു പോയി ആ തന്മാത്രകൾ അതിന്റെ ചരിത്രത്തിൽ ഏതെല്ലാം അന്യ തന്മാത്രകളുമായി സഹവർത്തിത്വം പുലർത്തി എന്നു കണ്ടെത്തുക അസാധ്യമാണ്.

ആധുനിക ഹോമിയോ ചികിത്സകർ ആയുർവേദ, യുനാനി മരുന്നുകൾ കൂടി ചികിത്സക്കായി ഉപയോഗിച്ചു വരുന്നുണ്ട്.[16] എന്നാൽ ഇത് സദൃശം സദൃശത്തെ സുഖപ്പെടുത്തുന്നു എന്ന അടിസ്ഥാന നിയമത്തെ ഒരു രീതിയിലും പിന്തുണക്കുന്നതല്ല. ശരീരത്തിനല്ല മറിച്ച് പ്രാണശക്തിക്കാണ് ചികിത്സ വേണ്ടത് എന്ന ഹാനിമാന്റെ സിദ്ധാന്തത്തെയും ഈ മരുന്നുകൾ ഉപയോഗിക്കുന്ന ചികിത്സകർ ലംഘിക്കുന്നുണ്ട്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഹോമിയോപ്പതി&oldid=1731756" എന്ന താളിൽനിന്നു ശേഖരിച്ചത്