നടി ആക്രമിക്കപ്പെട്ട കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2017 ഫെബ്രുവരി പതിനേഴിന് തൃശൂർ നഗരത്തിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ തെന്നിന്ത്യൻ സിനിമയിലെ ഒരു നടി ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തപ്പെടുകയും ചെയ്ത സംഭവവും തുടർന്നുള്ള നിയമവ്യവഹാരങ്ങളും അനുബന്ധസംഭവങ്ങളും ചേർത്താണ് നടി ആക്രമിക്കപ്പെട്ട കേസ് എന്ന് അറിയപ്പെടുന്നത്.[1] നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മലയാള സിനിമയിലെ നടൻ ദിലീപ് ആദ്യം മുതൽക്കുതന്നെ സംശയത്തിന്റെ നിഴലിൽ നിൽക്കുകയും ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്യുകയും 85 ദിവസം റിമാൻഡിൽ കഴിയുകയും പിന്നീട് സോപാധികജാമ്യം നേടുകയും ചെയ്തിരുന്നു. നടിയെ ആക്രമിക്കുവാൻ വാടകഗുണ്ടകളെ ഏർപ്പെടുത്തിയെന്നും ഇതിൽ ലൈംഗിക അതിക്രമം ഉൾപ്പെടെ അതീവ ഗുരുതരമായ കുറ്റങ്ങൾ ദിലീപ് ചെയ്തെന്നാണ് പ്രോസിക്യൂഷൻ ആരോപിച്ചത്.[2]

കേസിന്റെ പശ്ചാത്തലം[തിരുത്തുക]

തൃശൂരിൽനിന്നു എറണാകുളത്തേയ്ക്കുള്ള യാത്രാമദ്ധ്യേ ആണ് നടി ആക്രമിക്കപ്പെട്ടത്. നടി സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത് മാർട്ടിൻ എന്നു പേരുള്ള ഒരു ഡ്രൈവറായിരുന്നു.[3] 2017 ഫെബ്രുവരി പതിനേഴിനാണ് കേസിന് ആസ്പദമായ പ്രധാന സംഭവങ്ങൾ അരങ്ങേറുന്നത്. നടി സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ വാൻ ഇടിപ്പിച്ചായിരുന്നു ഗുണ്ടകൾ ആക്രമണത്തിനു തുടക്കം കുറിച്ചത്. പൾസർ സുനി എന്ന ക്രിമിനൽ ഉൾപ്പെടെയുള്ള ആക്രമി സംഘം നടിയുമായി കാറിൽ ഒരു മണിക്കൂറിലധികം നഗരത്തിലൂടെ കറങ്ങിയിരുന്നു. ഇതിനിടെ അവർ നടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ശേഷം വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയും ചെയ്തു.

സംഭവം നടന്നതിനുശേഷം നടി ആദ്യം അഭയം തേടിയത് സംവിധായകൻ ലാലിന്റെ ഭവനത്തിലായിരുന്നു. താമസിയാതെ സ്ഥലം എം.എൽ.എ കൂടിയായ പി.ടി. തോമസ് കൂടി സ്ഥലത്തെത്തിയതോടെ കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യപ്പെട്ട പെൺകുട്ടി പൊലീസിൽ വിവരമറിയിക്കാൻ സന്നദ്ധയാകുകയും അതനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യപ്പെടുകയുമുണ്ടായി. ഈ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയെ പൊലീസ് നാടകീയമായി ആലുവ ജുഡീഷ്യൽ കോടതിയിൽ കീഴടങ്ങാനത്തിയപ്പോൾ പിടികൂടിയിരുന്നു. മുമ്പ് നടൻ മുകേഷ് ഉൾപ്പെടെയുള്ള സിനിമാ താരങ്ങളുടെ ഡ്രൈവർ ജോലി ചെയ്തിരുന്ന ഇയാൾ നേരത്തേതന്നെ ക്രിമിനൽ പശ്ചാത്തലം ഉള്ളയാളായിരുന്നു. ആക്രമിപ്പെട്ടാലും അശ്ലീല ദൃശ്യങ്ങൾ പകർത്തിയാലും നടി അതു പുറംലോകത്തെ അറിയിക്കില്ലെന്നായിരുന്നു ക്വട്ടേഷൻ നൽകിയവർ പൾസർ സുനിക്കു നൽകിയിരുന്ന ധൈര്യമെങ്കിലും അവരുടെ പ്രതീക്ഷകൾക്കു വിരുദ്ധമായി സംഭവത്തെക്കുറിച്ചു പരാതി നൽകുവാൻ പീഡനത്തിനിരയായ പെൺകുട്ടി തയ്യാറായി.

നടിയെ ആക്രമിച്ചകേസിൽ അറസ്റ്റിലായവരിൽ പൾസർ എന്ന അപരനാമത്തിലറിയപ്പെടുന്ന സുനി, ഡ്രൈവർ കൊരട്ടി സ്വദേശി മാർട്ടിൻ, തിരുവല്ല സ്വദേശി പ്രദീപ്, വിജീഷ്, മണികണ്ഠൻ, വടിവാൾ സലിം, ചാർലി, മേസ്തിരി സുനിൽ, വിഷ്ണു,  എന്നിവരായിരുന്നു. ഈ കേസിൽ ആകെ 14 പ്രതികളാണുള്ളത്. മലയാള സിനിമയിലെ പ്രശസ്ത നടനായിരുന്ന ദിലീപ് പ്രതിപ്പട്ടികയിൽ  എട്ടാം സ്ഥാനത്താണുള്ളത്. ദിലീപിന് ഈ പീഡനത്തിൽ പങ്കുണ്ടാകാമെന്ന് ഈ സംഭവം നടന്ന് ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രചരിച്ചിരുന്നു. ഈ പെൺകുട്ടിയോടു മുൻവിരോധമുണ്ടായിരുന്ന ഇയാൾ അവളോടു പകവീട്ടിയതായിരിക്കാമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ആദ്യഘട്ടത്തിൽ പൾസർ സുനി യാതൊരു സൂചനകളും നൽകിയിരുന്നില്ല. പണത്തിനു വേണ്ടിയുള്ള ഒരു തട്ടിക്കൊണ്ടു പോകലും ദൃശ്യങ്ങൾ പകർത്തലുമെന്നായിരുന്നു അയാളുടെ ആദ്യമൊഴികൾ. എന്നാൽ മൊഴികളിലെ വൈരുദ്ധ്യങ്ങൾ പല സംശയങ്ങൾക്കും ഇടയാക്കി. നടന്റെ പേരു ഉയർന്നുവന്നപ്പോൾത്തന്നെ അയാളും ബന്ധപ്പെട്ട വ്യക്തികളും ഇതു വ്യാജമാണെന്നാണു വ്യക്തമാക്കുകയുണ്ടായി.

ആരോപിതനായ നടൻ ദിലീപ് പ്രതിയായ സുനിയെ ഏകദേശം മൂന്നിലേറെ തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന ആദ്യംതന്നെ പോലീസിന് ലഭിച്ചിരുന്നു. കേസിൽ പിന്നീടുണ്ടായ വഴിത്തിരിവുകളും നടനെതിരെയുള്ള കുരുക്കു മുറുകുന്നതിനു കാരണമായി.

പൾസർ സുനിയെന്ന ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി തന്റെ മൊബൈലിൽ പകർത്തിയ നടിയുടെ ദൃശ്യങ്ങൾ സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തുകയും ഈ അന്വേഷണം പോലീസിനു നടനിലേയ്ക്കു എത്തുന്നതിനു സഹായകമാവുകയും ചെയ്തു. ക്രൂരമായ പീഡനം പകർത്തിയ ദൃശ്യങ്ങൾ നടനു ലഭിച്ച വഴി വിശദമായ അന്വേഷണങ്ങളിലൂടെ പോലീസ് മനസ്സിലാക്കിയിരുന്നു. പീഡനത്തിനുശേഷം പ്രതി ആദ്യം കോയമ്പത്തൂർ നഗരത്തിലേയ്ക്കു കടന്നിരുന്നു. ദൃശ്യങ്ങൾ പോലീസ് വീണ്ടെടുത്തിരുന്നു. എന്നാൽ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ ദുരൂഹമായി അപ്രത്യക്ഷമായിരുന്നു. ഇത് കൊച്ചിയിലെ ഗോശ്രീ പാലത്തിൽനിന്ന് കായലിലേയ്ക്ക് എറിഞ്ഞു കളഞ്ഞുവെന്നു പ്രതി മൊഴി നൽകിയതനുസരിച്ച് പ്രദേശം പോലീസ് അരിച്ചു പെറുക്കിയെങ്കിലും ഇതു കണ്ടെടുക്കുവാൻ സാധിച്ചില്ല.

പോലീസ് ഉദ്യോഗസ്ഥനായ അനീഷ് (പ്രതി സുനിയുടെ അകമ്പടി പോലീസുകാരൻ, ഇയാളുടെ ഫോണിൽനിന്ന് ഈ നടനെ വിളിച്ചിരുന്നുവെന്നു തെളിയിക്കപ്പെട്ടു) സുനിയുടെ സഹതടവുകാരൻ വിപിൻലാൽ (പ്രതിക്കുവേണ്ടി ജയിലിൽവച്ചു കത്തെഴുതിയ വ്യക്തി) എന്നിവർ കേസിലെ മാപ്പുസാക്ഷികളാണ്. നടൻ ഉൾപ്പെടെയുള്ള ആദ്യ എട്ടു പ്രതികളുടെ പേരിൽ കൂട്ട ബലാൽസംഗകുറ്റമാണ് ചുമത്തപ്പെട്ടിരിക്കുന്നത്. 8 മുതൽ 12 വരെയുള്ള പ്രതികൾക്കുമേൽ ഗൂഢാലോചനാക്കുറ്റവും ചുമത്തപ്പെട്ടു. ഇതിൽ 1 മുതൽ 7 വരെ പ്രതികൾ ആക്രമണത്തിൽ നേരിട്ടു പങ്കെടുത്തവരാണ്. 375 പേജുള്ള കുറ്റപത്രത്തിൽ 385 സാക്ഷികൾ, 12 രഹസ്യമൊഴികൾ എന്നിവ ഉൾ‌പ്പെട്ടിരിക്കുന്നു. ഈ കേസിൽ പ്രതികളായി പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിങ്ങനെ രണ്ട് അഭിഭാഷകരുമുണ്ട്. നടന്റെ മുൻഭാര്യയെയും സിനിമാ രംഗത്തെ മറ്റു ചില പ്രമുഖരേയും സാക്ഷിപ്പട്ടികയിലുൾപ്പെടുത്തിയിരുന്നു. ഈ കേസ് രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനുള്ളിൽ തന്നെ സംഭവത്തിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടിരുന്നു.

ഈ സംഭവത്തിൽ ഒരു ഗൂഢാലോചനയുണ്ടെന്ന ആരോപണം ആദ്യം ഉയർത്തിയവരിൽ ഒരാൾ മഞ്ജു വാര്യർ ആയിരുന്നു. ഇക്കാര്യത്തിൽ ആദ്യകാലത്ത് കടുത്ത നിലപാടുകാരിയായിരുന്നു അവർ. കേസിന്റെ അന്വേഷണം ദിലീപ് എന്ന നടനിൽ എത്തിയ സാഹചര്യത്തിൽ ഒട്ടേറെ അട്ടിമറി ശ്രമങ്ങളും നടന്നിരുന്നു. മലയാള സിനിമയിൽ നിന്നുള്ള മറ്റ് ചില വ്യക്തികളായിരുന്നു ഇതിനു പിന്നിൽ ചരടുവലികൾ നടത്തിയതെന്നായിരുന്നു വാർത്തകൾ‌.

കേസിൽ പൾസറിനുവേണ്ടി വാദിച്ചത് ഒരു സുപ്രസിദ്ധ അഭിഭാഷകനായിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങൾ നിഗൂഢ കേന്ദ്രങ്ങളിൽനിന്നുണ്ടായെങ്കിലും കേരളാ പോലീസ് ഇതിനെയെല്ലാം അതിജീവിക്കുകയും കേസിൽ ഉൾപ്പെട്ട വ്യക്തികളുടെ മുഖംമൂടി നീക്കി പുറത്തു കൊണ്ടുവരുകയും നടൻ ഉൾപ്പെടെയുള്ളവരെ ജയിലിലടയക്കുകയും ചെയ്തു. എന്നിരുന്നാലും എട്ടാം പ്രതിയായിരുന്ന നടൻ അറസ്റ്റ് ചെയ്യപ്പെടുകയും[4] 90 ദിവസത്തെ ജയിൽവാസത്തിനുശേഷം സോപാധിക ജാമ്യത്തിൽ പുറത്തിറങ്ങുകയും അയാൾക്കു വിദേശത്തു പോകാനുള്ള അനുമതി ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്ന കേസിന്റെ അന്തിമവിധി വരാനിരിക്കുന്നതേയുള്ളൂ.

പിൽക്കാല സംഭവവികാസങ്ങൾ[തിരുത്തുക]

ഈ കേസിൽ വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന നടിയുടെ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ഇക്കാര്യത്തിൽ അനുകൂലമായ ഒരു നിലപാടാണ് കേരളാ സർക്കാരും കോടതിയെ ബോധിപ്പിച്ചിട്ടുള്ളത്.[5] കേസിൽ സിബിഐ അന്വേഷണം വേണമെന്നതായിരുന്ന ദിലീപിന്റെ ആവശ്യം കോടതിയുടെ പരിഗണനയിലാണ്. എന്നാൽ ഇത് ഈ കേസിന്റെ വിചാരണയെ വൈകിപ്പിക്കുവാനാണെന്നാണ് സർക്കാർ നിലപാട്.

കോളിളക്കം സൃഷ്ടിച്ച ഈ സംഭവം നടന്നിട്ട് ഏകദേശം ഒന്നര വർഷത്തോളമായിട്ടും വിചാരണ ഇതുവരെ തുടങ്ങുവാൻ സാധിച്ചിട്ടില്ല. പ്രമുഖ വ്യക്തികൾ ഉൾപ്പെട്ട കേസായതിനാൽ രാജ്യം ഉറ്റുനോക്കിയിരിക്കുന്ന ഒരു കേസാണിത്. കേസിലെ പ്രതികളായ അഭിഭാഷകർ സമർപ്പിച്ച വിടുതൽ ഹർജി തള്ളിക്കൊണ്ട് കോടതി ചില നിരീക്ഷണങ്ങളും നടത്തുകയുണ്ടായി. അഭിഭാഷകർ എന്ന നിലയിലാണ് ഈ കേസിൽ ബന്ധപ്പെട്ടതെന്നും മറ്റു വാദങ്ങൾ തെറ്റാണെന്നും അഭിഭാഷകരായ പ്രതികൾ സമർത്ഥിച്ചു. നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ നശിപ്പിച്ചുവെന്നതാണ് അഭിഭാഷകർക്കെതിരായ പ്രധാന കുറ്റം. പൾസർ സുനി ഇവരെയാണ് മൊബൈൽ ഫോൺ ഏൽപ്പിച്ചത് എന്നു പറയപ്പെടുന്നു. ഇരുവരെയും വിചാരണ ചെയ്യുന്നതിന് മതിയായ തെളിവുണ്ടെന്ന് വ്യക്തമാക്കിയ ബഹുമാനപ്പെട്ട കോടതി ഹർജി തള്ളുകയാണുണ്ടായത്. മനഃപൂർവം വിചാരണ വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുന്നുവെന്ന കോടതിയുടെ ഒരു നിരീക്ഷണവുമുണ്ടായി. പ്രതികൾ തുടർച്ചയായി ഹർജികൾ സമർപ്പിക്കുന്നതും കേസ് വൈകിപ്പിക്കുന്നതിന്റെ ഒരു കാരണമാണ്. അതുപോലെ കേസിൽ പ്രതികളുടെ നിസ്സഹകരണവും നിരീക്ഷിക്കപ്പെട്ടു.

അതിനിടെ പൾസർ സുനിയും നടനുമുൾപ്പെട്ടവർ കേസിലെ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയുണ്ടായി. ഈ വിഷയത്തിൽ പ്രധാന രേഖകൾ കൈമാറുവാൻ കോടതിയുടെ നിർദ്ദേശമുണ്ടാകുകയും ചെയ്തിരുന്നു. ഇനിയും കൂടുതൽ രേഖകൾ വേണമെന്നുള്ള പ്രതികളുടെ ആവശ്യത്തെ കേസ് വൈകിപ്പിക്കകയെന്ന ലക്ഷ്യമായിരിക്കാമെന്നു കോടതി വിലയിരുത്തുന്നു.

നടൻ ഉൾപ്പെടെയുള്ള പ്രതികൾ ചില ഉപഹർജികളുമായി കോടതിയിലെത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ കോപ്പി വേണമെന്നാണ് ദിലീപ് ആദ്യം കോടതിയിൽ ആവശ്യമുന്നയിച്ചത്.[6] സെഷൻസ് കോടതി ഈ ആവശ്യം താമസംവിനാ തള്ളിയപ്പോൾ നടൻ ഇക്കാര്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. അതു മാത്രമല്ല ഈ കേസിൽ ഇപ്പോഴത്തെ പോലീസ് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ഒരു സിബിഐ അന്വേഷണമാണു വേണ്ടെതെന്നുമുള്ള പുതിയ വാദവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്.[7]

നടി ആക്രമിക്കപ്പെട്ട കേസ് ഒരു ഇടവേളയ്ക്കു ശേഷം സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് നടി 2019 സെപ്റ്റംബറിൽ പുതിയ ഹർജി നൽകിയിരുന്നു. അതീവ നിർണായക തെളിവായ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് പ്രതി ദിലീപിന് നൽകരുതെന്നാവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയെ സമീപിച്ചത്. ദിലീപിന് അനുകൂലമായി കേരള സർക്കാർ നിലപാടെടുക്കുമോയെന്ന ആശങ്കയും ദൃശ്യം കൈമാറുന്നതു തൻ്റെ അന്തസിനെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് നടി സ്വകാര്യ ഹർജി സമർപ്പിച്ചതെന്നാണ് സൂചിപ്പിക്കപ്പെടുന്നു. സ്വകാര്യതയ്ക്കു ഭംഗമുണ്ടാക്കുന്ന തെളിവുകൾ പുറത്തുവിടരുതെന്ന സുപ്രീം കോടതി വിധിയും സ്വകാര്യത മൗലികാവകാശമാണെന്ന വിധിയും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.[8] കോഴിക്കോടു സ്വദേശിയായ അഭിഭാഷകൻ മുഖേനയാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്. സ്വകാര്യഹർജി സ്വീകരിക്കണോയെന്ന കാര്യത്തിൽ കോടതി സംസ്ഥാന സർക്കാരിന്റെ നിലപാട് തേടുകയുണ്ടായി.[9]

ഈ കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങളുടെ പകർപ്പു തനിക്കു വേണമെന്നുള്ള ദീലീപിന്റെ ഹർജി തള്ളിയ സി.ബി.ഐ. വിചാരണക്കോടതി പകരം മെമ്മറി കാർഡിലെ ദൃശ്യങ്ങൾ പരിശോധിക്കാനുള്ള അനുമതി 2019 ഡിസംബർ 11 ലെ കോടതി നടപടികളിലൂടെ ദിലീപിനു നൽകിയിരുന്നു. കോടതി നടപടികളിൽ ദിലീപ് ഹാജരായിരുന്നില്ലി. കേസിനായ ശേഖരിക്കപ്പെട്ട 32 ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്നുള്ള ഡിജിറ്റൽ തെളിവുകളുടെ പകർപ്പുകൾ വേണമെന്ന ദിലീപിന്റെ ആവശ്യവും നിരാകരിക്കപ്പെട്ടു. കേസുമായ ബന്ധമില്ലാത്ത സ്വകാര്യ ദൃശ്യങ്ങളുടെ മുഴുവൻ പകർപ്പ് ആവശ്യപ്പെടാൻ ദിലീപിന് അവകാശമില്ലെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്.നിർണായക സാക്ഷികലുടെ മൊബൈലുകളിൽനിന്നു ശേഖരിച്ച സ്വകാര്യ ദൃശ്യങ്ങൾ സാക്ഷികളെ സ്വാധീനിക്കാൻ ദുരുപകയോഗം ചെയ്യുമെന്നുള്ള ആശങ്കയും പ്രോസിക്യൂഷൻ കോടതിയിൽ പങ്കുവച്ചു. ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കുവാൻ സുപ്രീം കോടതി ഉത്തരവിട്ട ഈ കേസിൽ അനാവശയ് ഹർജികളിലൂടെ നടപടികളെ വൈകിപ്പിക്കാനുള്ള പ്രതികളുടെ തന്ത്രങ്ങളേയും പ്രോസിക്യൂഷൻ കുറ്റപ്പെടുത്തിയിരുന്നു. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ദിലീപ്, അദ്ദേഹത്തിന്റെ അഭിഭാഷകർ, അവർ ഹാജരാക്കുന്ന കേരളത്തിനു പുറത്തുള്ള ഒരു സാങ്കേതിക വിദഗ്ദ്ധൻ എന്നിവരടങ്ങിയ സംഘത്തിന് ഡിസംബർ 18 നു പരിശോധിക്കാനുള്ള അനുമതിയാണ് വിചാരണക്കോടതി നൽ‌കിയത്.[10] മൂന്നു സാങ്കേതിത വിദഗ്ദ്ധർ വേണമെന്നു ദിലീപിന്റെ അഭിഭാഷകർ ആവശ്യമുന്നയിച്ചുവെങ്കിലും ഒരു സാങ്കേതിത വിദഗ്ദ്ധനെ അനുവദിക്കാമെന്നു കോടതി വ്യക്തമാക്കിയിരുന്നു.

ഈ കേസിലെ ഒന്നാം പ്രതി പൾസർ സുനി അടക്കമുള്ള വിചാരണ നടപടികൾക്കായി ഈ കേസ് ഡിസംബർ 16 ന് പരിഗണിക്കുന്നു. കേശിലെ മറ്റു പ്രതികളായി മാർട്ടിൻ, വിജീഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്ന 9 ആം പ്രതി സനിൽകുമാറിനെ പാലയിൽനിന്നു പിടികൂടുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.


അവലംബം[തിരുത്തുക]

  1. "Kerala Actress Who Was Abducted, Molested Speaks For First Time On Case".
  2. "Dileep offered Rs 3 crore to Pulsar Suni for abducting Malayalam actress, claims prosecution".
  3. "Malayalam actress' driver Martin has been arrested; hunt on for former driver who hatched the harassment plan, say Kochi Police".
  4. "Actress kidnapping case: Kerala superstar Dileep arrested on conspiracy charges".
  5. "Actress attack: Government supports demand for woman woman judge and Spl. Court".
  6. "'Why do you need assault visuals?': Kerala HC asks Dileep in actor abduction case".
  7. "Malyalam Actress Case: Actor Dileep Seeks CBI Enquiry".
  8. "ദിലീപിന് വീഡിയോ നൽകരുത്; നടി സുപ്രീം കോടതിയിൽ". Archived from the original on 2019-12-21.
  9. "സർക്കാർ നിലപാട് ദിലീപിന് അനുകൂലമെന്ന് ആശങ്ക".
  10. "നടിയെ ആക്രമിച്ച കേസ്: ദിലീപിന് ദൃശ്യങ്ങൾ ഡിസം.18 ന് പരിശോധിക്കാൻ അനുമതി".