കൊട്ടാരത്തിൽ ശങ്കുണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊട്ടാരത്തിൽ ശങ്കുണ്ണി
‘കവിതിലകൻ‘ കൊട്ടാരത്തിൽ ശങ്കുണ്ണി
‘കവിതിലകൻ‘ കൊട്ടാരത്തിൽ ശങ്കുണ്ണി
ജനനംവാസുദേവനുണ്ണി
23 മാർച്ച് 1855
കോട്ടയം, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ
മരണം22 ജൂലൈ 1937(1937-07-22) (പ്രായം 82)
കോട്ടയം, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ
തൊഴിൽസാഹിത്യകാരൻ
ദേശീയതഭാരതീയൻ
Period1891-1937
വിഷയംപ്രബന്ധം, കവിത, തുള്ളൽ പാട്ട്, ചരിത്രം

ഐതിഹ്യമാല എന്ന ഗ്രന്ഥത്തിന്റെ കർത്താവാണ്‌ കൊട്ടാരത്തിൽ ശങ്കുണ്ണി(1855 മാർച്ച് 23-1937 ജൂലൈ 22). അറുപതിലേറെ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്.

ജീവിത രേഖ[തിരുത്തുക]

ജനനം[തിരുത്തുക]

കൊ.വ.1030 മീനം 11-നു വെള്ളിയാഴ്ച്ച  രോഹിണി നക്ഷത്രത്തിൽ ( ക്രി.വ.1855 മാർച്ച് 23) കോട്ടയത്തിനടുത്ത് കോടിമതയിൽ കൊട്ടാരത്തിൽ വാസുദേവനുണ്ണിയുടെ രണ്ടാമത്തെ പുത്രനായി ജനിച്ചു. ഭദ്രകാളിത്തീയാട്ട് നടത്തുന്ന തീയാട്ടുണ്ണി സമുദായത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. യഥാർത്ഥ പേര് വാസുദേവൻ. അച്ഛന്റെ പേരും ഇതുതന്നെയായിരുന്നതിനാൽ ആദ്യം തങ്കു എന്നും പിന്നീട് തങ്കു മാറി ‘ശങ്കു’ എന്നും വിളിപ്പേരു വന്നു. ജാതിപ്പേരായ ഉണ്ണി ചേർത്ത് പിൽക്കാലത്ത് ശങ്കുണ്ണി എന്നു പ്രസിദ്ധനായി.

വിദ്യാഭ്യാസം[തിരുത്തുക]

പത്തുവയസ്സുവരെ ആശാന്മാരുടെ വീടുകളിൽ ചെന്നു പഠിച്ചു. (സ്കൂൾ വിദ്യാഭ്യാസം ഉണ്ടായിട്ടില്ല.) പതിനേഴാമത്തെ വയസ്സിൽ മണർകാട്ട് ശങ്കരവാര്യരിൽ നിന്നും ‘സിദ്ധരൂപം’പഠിച്ചു.

പിന്നീട് വയസ്കര ആര്യൻ നാരായണൻ മൂസ്സതിൽനിന്ന് രഘുവംശം, മാഘം, നൈഷധം തുടങ്ങിയ കാവ്യങ്ങളും സഹസ്രയോഗം, ഗുണപാഠം, ചികിത്സാക്രമം, അഷ്ടാംഗഹൃദയം തുടങ്ങിയ പാരമ്പര്യവൈദ്യശാസ്ത്രഗ്രന്ഥങ്ങളും പഠിച്ചു. 1881-ൽ ഗൃഹഭരണം ഏറ്റെടുക്കേണ്ടി വന്നതോടെ ഗുരുവിനെ വിട്ട് പഠനം സ്വയം തുടർന്നു.

സാഹിത്യസംഭാവനകൾ[തിരുത്തുക]

കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ നിർബന്ധത്തിനു വഴങ്ങിയാണ് 36-മത്തെ വയസ്സിൽ (1891) സുഭദ്രാഹരണം മണിപ്രവാളം എഴുതിയത്. പിന്നീട് കേശവദാസചരിതം രചിച്ചതും തമ്പുരാന്റെ നിർബന്ധത്താലായിരുന്നു.1881 മുതൽ പന്ത്രണ്ടു വർഷത്തോളം ശങ്കുണ്ണി വിദേശീയരായ ബ്രിട്ടീഷ് ഉദ്യോഗസ്ഥരേയും മറ്റും മലയാളം പഠിപ്പിക്കുവാൻ തുടങ്ങി. 1893ൽ മാർ ദിവാന്നാസ്യോസ് സെമിനാരി ഹൈസ്കൂളിലെ ആദ്യ മലയാളം മുൻഷിയായി ജോലിയിൽ പ്രവേശിക്കുന്നതുവരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗ്ഗം.

അതിനിടെ അദ്ദേഹം തന്റെ വിവിധങ്ങളായ സാഹിതീസപര്യയ്ക്കു തുടക്കം കുറിച്ചു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ പ്രമുഖരുമായി അക്കാലത്ത് ഏറെ ഇടപഴകി. ആയിടെ കണ്ടത്തിൽ വറുഗീസ് മാപ്പിള കോട്ടയത്തു തുടങ്ങിവെച്ച മലയാള മനോരമയിലും(1888) ഭാഷാപോഷിണിസഭയിലും(1892) സഹകരിച്ചു.

കൊ.വ.1073 (1898) മുതൽ ഐതിഹ്യമാലയുടെ രചന തുടങ്ങി. വറുഗീസ് മാപ്പിളയുടെ പ്രേരണ മൂലം മനോരമയിലും ഭാഷാപോഷിണിയിലും ഖണ്ഡശഃ പ്രസിദ്ധീകരിക്കാനായിട്ടായിരുന്നു ഐതിഹ്യമാല തുടങ്ങിവെച്ചതെങ്കിലും പിന്നീട് ഏതാണ്ട് ശങ്കുണ്ണിയുടെ മരണം വരെ രചന തുടർന്നു പോന്ന ഒരു പുസ്തകപരമ്പരയായി ഐതിഹ്യമാല മാറി.

1904-ൽ കൊച്ചി രാജാവ് സമ്മാനിച്ച ‘കവിതിലകം’ എന്ന സ്ഥാനമുൾപ്പടെ തിരുവിതാംകൂർ, കൊച്ചി, ബ്രിട്ടീഷ് മലബാർ എന്നീ രാജസദസ്സുകളിൽ നിന്നും ധാരാളം സ്ഥാനങ്ങളും സമ്മാ‍നങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

മരണം[തിരുത്തുക]

അവസാനകാലത്ത് വാർദ്ധക്യസഹജമായ നിരവധി അസുഖങ്ങൾ അലട്ടിയ ശങ്കുണ്ണി, 1937 ജൂലൈ 22-ന് (1112 കർക്കടകം 7, പൂരാടം നക്ഷത്രം) 82-ആം വയസ്സിൽ കോടിമതയിലെ വീട്ടിൽ വച്ച് അന്തരിച്ചു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

കുടുംബം[തിരുത്തുക]

കൊ.വ.1048-ൽ ശങ്കുണ്ണിയുടെ മാതാവു മരിച്ചു. കൊ.വ.1056-ൽ കഴിച്ച ആദ്യവിവാഹത്തിലെ ഭാര്യ ഒരു വർഷത്തിനുള്ളിൽ മരണമടഞ്ഞു. പിന്നീട് 1062-ൽ പുനർവിവാഹം ചെയ്തു. സന്താനലബ്ധിയില്ലാഞ്ഞ് 1081-ൽ മൂന്നാമതൊരിക്കൽ കൂടി അദ്ദേഹം വിവാഹം ചെയ്തു. രണ്ടാം ഭാര്യ 1083-ൽ മരിച്ചു. അനപത്യതാവിമുക്തിയ്ക്കു വേണ്ടി 1090-ൽ ഏവൂർ പനവേലി കൃഷ്ണശർമ്മയുടെ രണ്ടാമത്തെ പുത്രൻ വാസുദേവൻ ഉണ്ണിയെ ദത്തെടുത്തു വളർത്തി.

ശങ്കുണ്ണിയുടെ മൂന്നാമത്തെ പത്നി ക്രി.വ.1973 ഫെബ്രുവരി 23-നും ദത്തുപുത്രൻ വാസുദേവനുണ്ണി 1973 ഡിസംബർ 3-നും നിര്യാതരായി. വാസുദേവനുണ്ണിയുടെ ഏകപുത്രൻ നാരായണൻ ഉണ്ണി പിന്നീട് കുടുംബത്തിന്റെ കാരണവരായി തുടർന്നു.

കൃതികൾ[തിരുത്തുക]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കൊട്ടാരത്തിൽ ശങ്കുണ്ണി എന്ന താളിലുണ്ട്.

മണിപ്രവാള കൃതികൾ, നാടകങ്ങൾ, പരിഭാഷകൾ, കല്പിതകഥകൾ, ആട്ടക്കഥകൾ, കിളിപ്പാട്ട്, കൈകൊട്ടിപ്പാട്ട്, തുള്ളൽപ്പാട്ട്, വഞ്ചിപ്പാട്ട് ഗദ്യപ്രബന്ധങ്ങൾ എന്നീ വിഭാഗങ്ങളിലായി അറുപത് കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്

മണിപ്രവാള കൃതികൾ[തിരുത്തുക]

കിളിപ്പാട്ട്[തിരുത്തുക]

ഭാഷാ നാടകങ്ങൾ തർജ്ജമ[തിരുത്തുക]

പുരാണകഥകൾ[തിരുത്തുക]

കല്പിതകഥകൾ[തിരുത്തുക]

ആട്ടക്കഥകൾ[തിരുത്തുക]

കൈകൊട്ടിക്കളിപ്പാട്ടുകൾ[തിരുത്തുക]

തുള്ളൽപ്പാട്ട്[തിരുത്തുക]

വഞ്ചിപ്പാട്ടുകൾ[തിരുത്തുക]

ഗദ്യപ്രബന്ധങ്ങൾ[തിരുത്തുക]

സ്മാരകങ്ങൾ[തിരുത്തുക]

കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി, കോട്ടയം[തിരുത്തുക]

1968-ലാണ് കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകസമിതി കോട്ടയത്ത് രൂപംകൊള്ളുന്നത്. അന്ന് മലയാള മനോരമ ചീഫ് എഡിറ്ററായിരുന്ന കെ.എം.ചെറിയാനായിരുന്നു സമിതിയുടെ ആദ്യ പ്രസിഡന്റ്.

സ്മാരകമന്ദിരം നിർമ്മിക്കുന്നതിനുള്ള സ്ഥലം സംഭാവനയായി നല്കിയത് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അനന്തരാവകാശി വാസുദേവനുണ്ണിയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ 1969-ൽ സ്മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു. 1972-ൽ മന്ദിരത്തിന്റെ നിർമ്മാണത്തിന് തുടക്കംകുറിച്ചു.

പുസ്തകപ്രസാധകരായിരുന്ന തൃശൂരിലെ മംഗളോദയം കമ്പനിയുടെ കൈവശമിരുന്ന 'ഐതിഹ്യമാല'യുടെ പകർപ്പവകാശം പതിനായിരം രൂപകൊടുത്ത് സമിതി വിലയ്ക്കു വാങ്ങി. സാഹിത്യപ്രവർത്തക സഹകരണസംഘം സെക്രട്ടറിയും സമിതി വൈസ് പ്രസിഡന്റായിരുന്ന ഡി സി കിഴക്കെമുറിയുടെ പ്രത്യേക താത്പര്യമനുസരിച്ച് പുസ്തകത്തിന്റെ പുതിയ പതിപ്പ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ 120-ആം ജന്മദിനത്തിൽ സംഘത്തിലൂടെ പുറത്തുവന്നു. ആ പതിപ്പിൽനിന്നു ലഭിച്ച ആദായംകൊണ്ട് സ്മാരകമന്ദിരത്തിന്റെ പണി തുടർന്നു നടത്തുകയുണ്ടായി. മെയ് 14-ന് ആയിരുന്നു മന്ദിരത്തിന്റെ ഉദ്ഘാടനം.

1978 മുതൽ എല്ലാ വർഷവും ഏപ്രിൽ നാലിന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ജന്മദിനം സമിതി ആഘോഷിച്ചുവരുന്നു. 1981 മുതൽ സ്മാരകപ്രഭാഷണപരമ്പര ആരംഭിച്ചു. 1980-ൽ സ്കൂൾ ഓഫ് ആർട്സ് തുടങ്ങി. 85-ൽ സംഗീതവിദ്യാലയവും. 2001-ൽ നഴ്സറി സ്കൂളും ആരംഭിച്ചു. 1991-ൽ സമിതി ഒരു ട്രസ്റ്റാക്കി രജിസ്റ്റർചെയ്ത് പ്രവർത്തിച്ചുവരുന്നു. 1997-ൽ 'കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സമ്പൂർണ്ണകൃതികൾ' സമിതി പ്രസിദ്ധപ്പെടുത്തി.

പുറം കണ്ണികൾ[തിരുത്തുക]