നല്ല ശമരിയാക്കാരന്റെ ഉപമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parable of the Good Samaritan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിൻസന്റ് വാൻഗോഗിന്റെ "നല്ല ശമരിയാക്കാരൻ"

നിസ്സ്വാർത്ഥമായ പരസ്നേഹഭാവത്തിന്റെ മാതൃക അവതരിപ്പിക്കാൻ യേശുക്രിസ്തു പറഞ്ഞ പ്രസിദ്ധമായൊരു അന്യാപദേശമാണ് നല്ല ശമരിക്കാരന്റെ ഉപമ. പുതിയനിയമത്തിലെ ചതുർസുവിശേഷങ്ങളിൽ ഒന്നായ ലൂക്കായുടെ സുവിശേഷത്തിൽ മാത്രമാണ് ഈ കഥ കാണുന്നത്. അതനുസരിച്ച്, യെരുശലേമിൽ നിന്നു യെറീക്കോയിലേക്കു യാത്ര ചെയ്യുകയായിരുന്ന ഒരു മനുഷ്യൻ കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. അവർ അയാളെ കവർച്ച ചെയ്തശേഷം മൃതപ്രായനായി വഴിയിൽ ഉപേക്ഷിച്ചു പോകുന്നു. താമസിയാതെ ഒരു പുരോഹിതനും, ദേവാലയശുശ്രൂഷികളുടെ ഗണത്തിൽ പെട്ട ലേവായനും ആ വഴി വന്നെങ്കിലും അവർ അയാളെ കാണാത്തമട്ടിൽ കടന്നു പോകുന്നു. ഒടുവിൽ, യഹൂദർ പൊതുവേ താഴ്ന്നവരായി കണക്കാക്കിയിരുന്ന ശമരിയാക്കാരിൽ പെട്ട ഒരുവൻ ആ വഴി വന്നു. നിസ്സഹായാവസ്ഥയിൽ കിടന്നിരുന്ന ആ മനുഷ്യനെ കണ്ടു മനസ്സലിഞ്ഞ ശമരിയാക്കാരൻ അയാളെ നിർല്ലോഭം സഹായിക്കുന്നു.[1]

പാഠം[തിരുത്തുക]

എബ്രായബൈബിളിൽ ലേവ്യരുടെ പുസ്തകത്തിലെ "നിന്നപ്പോലെ നിന്റെ അയൽക്കാരയേയും സ്നേഹിക്കുക" എന്ന പ്രബോധനത്തിന്റെ പശ്ചാത്തലത്തിൽ, "ആരാണ് എന്റെ അയൽക്കാരൻ?" എന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് യേശു പ്രസിദ്ധമായ ഈ ഉപമ പറഞ്ഞത്. ലൂക്കായുടെ സുവിശേഷത്തിൽ അതിന്റെ പാഠം ഇതാണ്:‌

വിലയിരുത്തൽ[തിരുത്തുക]

"നല്ല ശമരിയാക്കാരൻ", ഫ്രെഞ്ച് ചിത്രകാരൻ എയ്മേ മൊറോട്ടിന്റെ സങ്കല്പത്തിൽ

യാഥാസ്ഥിതികയഹൂദർ അവജ്ഞയോടെ വീക്ഷിച്ചിരുന്ന ശമരിയാക്കാരിൽ ഒരുവനെ ഈവിധം നന്മസ്വരൂപനായി ചിത്രീകരിച്ചത് യേശുവിന്റെ യഹൂദശ്രോതാക്കളെ അമ്പരപ്പിച്ചിരിക്കണം. വ്യവസ്ഥാപിതമായ പ്രതീക്ഷകളെ തകിടം മറിക്കുംവിധമുള്ള യേശുവിന്റെ പ്രകോപനപരമായ പ്രബോധനശൈലിയുടെ ഉദാഹരണമാണ് ഈ അന്യാപദേശം.

ഹിപ്പോയിലെ അഗസ്റ്റിനെപ്പോലുള്ള വ്യാഖ്യാതാക്കൾ, പാപാവസ്ഥയിൽ മരണത്തോടടുത്ത ആത്മാവിനെ രക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ പ്രതിരൂപമായി നല്ല ശമരിയാക്കാരനെ കാണുന്നു. എന്നാൽ ഈ വ്യാഖ്യാനം അന്യാപദേശത്തിന്റെ ഉദ്ദിഷ്ടാർത്ഥവുമായി ബന്ധമില്ലാത്തതാണെന്നും താൻ അവതരിപ്പിച്ച നവസാന്മാർഗ്ഗികത പിന്തുടരേണ്ടതെങ്ങനെ എന്നു വിശദീകരിക്കുകയായിരുന്നു യേശു ഇതിലെന്നും മറ്റുള്ളവർ കരുതുന്നു.

ഈ കഥയുടെ ലാളിത്യവും സൗന്ദര്യവും നൂറ്റാണ്ടുകളിലൂടെ ചിത്രകാരന്മാരേയും, ശില്പികളേയും, കവികളേയും ആകർഷിച്ചിട്ടുണ്ട്. അപരിചതനെ സഹായിക്കുന്നവൻ എന്ന അർത്ഥമുള്ള "നല്ല ശമരിയാക്കാരൻ" എന്ന പ്രയോഗത്തിന്റെ സ്രോതസ്സ് ഈ കഥയാണ്. ആശുപത്രികൾക്കും, ജീവകാരുണ്യസ്ഥാപനങ്ങൾക്കും നല്ല ശമരിയാക്കാരന്റെ പേരിടുക പതിവാണ്.

അവലംബം[തിരുത്തുക]

  1. ലൂക്കാ എഴുതിയ സുവിശേഷം 10:25-37