അനക്സിമെനിസ്
ആറാം നൂറ്റാണ്ടിൽ മിലീറ്റസിൽ (ഏഷ്യാമൈനർ) ജീവിച്ചിരുന്ന ഒരു ദാർശനികനായിരുന്നു അനക്സിമെനിസ്. അനക്സിമാണ്ടറെ പോലെതന്നെ ഇദ്ദേഹവും പ്രപഞ്ചോദ്ഭവം ഒരു മൂലപദാർഥത്തിൽനിന്നാണെന്ന് വിശ്വസിച്ചിരുന്നു. ഈ മൂലപദാർഥം വായുവാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. സംഘനനത്തിന്റെ ഫലമായി വായു തണുക്കുകയും കാറ്റ്, മേഘം, വെള്ളം, മണ്ണ്, പാറ എന്നിവ ഉണ്ടാകുകയും ചെയ്തു. വായു നേർത്ത് ചൂടുകൊണ്ട് അഗ്നിയായി മേലോട്ടു പൊങ്ങി സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നീ ഗ്രഹങ്ങളായി പരിണമിച്ചു. ആത്മാവ് ജീവൻ നിലനിർത്തുന്നതുപോലെ, വായു പ്രപഞ്ചത്തെ നിലനിർത്തുന്നു. ഭൂമി പരന്നതാണെന്നും ഭൂമിയുടെ അടിയിലുള്ള വായു അതിനെ താഴെവീഴാതെ സൂക്ഷിക്കുന്നുവെന്നുമായിരുന്നു അനക്സിമെനിസിന്റെ സിദ്ധാന്തം. നക്ഷത്രങ്ങൾ വിദൂരസ്ഥിതങ്ങളാകയാൽ അവയിൽനിന്ന് ചൂടു ലഭിക്കുന്നില്ലെന്നും വായുവിന് ദിവ്യത്വമുണ്ടെന്നും അതിൽ നിന്നാണ് മറ്റു ദൈവങ്ങളുടെ ഉദ്ഭവമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. പ്രപഞ്ചത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് പൈതഗോറസ് യോജിച്ചു.
അനക്സിമെനിസിന്റെ ചില സിദ്ധാന്തങ്ങൾ അവിശ്വസനീയങ്ങളും മതവിശ്വാസങ്ങൾക്കെതിരും ആയിരുന്നു. എങ്കിലും ഒരു മൂലപദാർഥത്തിൽ നിന്നാണ് പ്രപഞ്ചവസ്തുക്കളുടെ ഉദ്ഭവം എന്ന സിദ്ധാന്തം മിലീറ്റസിലെ ഏകത്വവാദികൾ പ്രായേണ അംഗീകരിച്ചിരുന്നു. പിൽക്കാലത്ത് തത്ത്വചിന്തയെ ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
[തിരുത്തുക] പുറംകണ്ണികൾ
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനക്സിമെനിസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |