മള്ളിയൂർ ശങ്കരൻ നമ്പൂതിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മള്ളിയൂർ ശങ്കരൻ നമ്പൂതിരി
ജനനം(1921-02-04)ഫെബ്രുവരി 4, 1921
മരണംഓഗസ്റ്റ് 2, 2011(2011-08-02) (പ്രായം 90)
തൊഴിൽഭാഗവത പണ്ഡിതൻ
ജീവിതപങ്കാളി(കൾ)സുഭദ്ര അന്തർജ്ജനം
കുട്ടികൾപരമേശ്വരൻ നമ്പൂതിരി, ആര്യാദേവി, പാർവ്വതീ ദേവി, ദിവാകരൻ നമ്പൂതിരി
മാതാപിതാക്ക(ൾ)മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ആര്യാ അന്തർജ്ജനം

കേരളത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഒരു ഭാഗവത പണ്ഡിതൻ ആയിരുന്നു മള്ളിയൂർ ശങ്കരൻ നമ്പൂതിരി[1]. ഇദ്ദേഹം ഭാഗവതഹംസം എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു.[2]

1921 ഫെബ്രുവരി നാലിന് കോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ മള്ളിയൂർ മനയിൽ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെയും ആര്യാ അന്തർജ്ജനത്തിന്റെയും മൂത്ത മകനായി മകരമാസത്തിലെ മൂലം നാളിൽ അദ്ദേഹം ജനിച്ചു. ചെറുപ്പത്തിൽ വിവിധ രോഗങ്ങളാൽ പൊറുതിമുട്ടിയിരുന്ന അദ്ദേഹം പിന്നീട് കഠിനമായ ചികിത്സകളിലൂടെ രോഗമുക്തി നേടുകയായിരുന്നു. 1945-ൽ ഗുരുവായൂരിൽ വച്ച് ഭാഗവതോപദേശം നേടി. അക്കാലത്തെ പ്രശസ്ത ഭാഗവതാചാര്യനായിരുന്ന പടപ്പ നീലകണ്ഠൻ നമ്പൂതിരിയായിരുന്നു അദ്ദേഹത്തിൻറെ ഗുരു. പിന്നീട് കുടുംബക്ഷേത്രമായ മള്ളിയൂർ മഹാഗണപതിക്ഷേത്രത്തിൽ മേൽശാന്തിയായി സേവനമനുഷ്ഠിച്ചുതുടങ്ങി. അക്കാലത്ത് തികച്ചും തകർന്ന അവസ്ഥയിലായിരുന്നു മള്ളിയൂർ ക്ഷേത്രം. ചോർന്നൊലിയ്ക്കുന്ന മേൽക്കൂരയോടുകൂടിയ ശ്രീകോവിലായിരുന്നു അവിടെ. നാലമ്പലവും നാശമായിക്കിടക്കുകയായിരുന്നു. മള്ളിയൂർ മനയിലും കടുത്ത ദാരിദ്ര്യമായിരുന്നു. എങ്കിലും ആരിൽ നിന്നും അദ്ദേഹം പിരിവ് ചോദിച്ചുചെല്ലുകയുണ്ടായില്ല. പകരം, കൈവശമുണ്ടായിരുന്ന ഭാഗവതഗ്രന്ഥം ഗണപതിസന്നിധിൽ വച്ച് വായിയ്ക്കുകയും, നിത്യപൂജയ്ക്ക് കൊണ്ടുനടന്നിരുന്ന ഒരു സാളഗ്രാമം ഗണപതിവിഗ്രഹത്തിനൊപ്പം അതേ പീഠത്തിൽ പ്രതിഷ്ഠിയ്ക്കുകയുമുണ്ടായി. ഇവ രണ്ടും ഹൈന്ദവശാസ്ത്രവിരുദ്ധമായിരുന്നെങ്കിലും നിഷ്കാമമായ ഭക്തിയുടെ ഉദാഹരണമായി ജനങ്ങൾ കണ്ടു. പതുക്കെ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനപ്രവാഹമുണ്ടായി. അവരിൽ നിന്നുണ്ടായ വരുമാനം ഉപയോഗിച്ചാണ് ക്ഷേത്രനിർമ്മാണം നടത്തിയത്. പതുക്കെ മറ്റുള്ള ക്ഷേത്രങ്ങളിലേയ്ക്ക് ഭാഗവതസപ്താഹത്തിനും മറ്റുമായി അദ്ദേഹത്തെ വിളിയ്ക്കുന്ന സാഹചര്യമുണ്ടായി. ഭാഗവതപാരായണത്തിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യമാണ് അദ്ദേഹത്തിന് ഭാഗവതഹംസം എന്ന സ്ഥാനപ്പേര് നൽകിയത്.

പാലക്കാട് ജില്ലയിൽ പട്ടാമ്പിയ്ക്കടുത്ത് മേഴത്തൂരിൽ അരപ്പനാട്ട് ഇല്ലത്തെ സുഭദ്ര അന്തർജനമായിരുന്നു മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ഭാര്യ. 1958-ലായിരുന്നു ഇവരുടെ വിവാഹം. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി (ജൂനിയർ), ആര്യാദേവി, പാർവതീദേവി, ദിവാകരൻ നമ്പൂതിരി എന്നിവരാണ് മക്കൾ. 2004 ജനുവരി 12-ന് മള്ളിയൂർ മനയിൽ വച്ചുനടന്ന ശതഃക്രതുയജ്ഞത്തിനിടയിൽ അടുത്തുള്ള കുളത്തിൽ കുളിയ്ക്കാൻ പോയ സുഭദ്ര അന്തർജനം, ഹൃദയാഘാതം മൂലം കുളപ്പടവിൽ കുഴഞ്ഞുവീണ് അന്തരിയ്ക്കുകയായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങൾ ഒരുപാട് അലട്ടിയ മള്ളിയൂർ, 2011 ഓഗസ്റ്റ്‌ രണ്ടിന് രാവിലെ ആറുമണിയോടെ തൊണ്ണൂറാം വയസ്സിൽ സ്വവസതിയിൽ വച്ച് അന്തരിച്ചു.[3] മൃതദേഹം അന്നുതന്നെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഗുരുവായൂർ ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്‌കാരം - അദ്ധ്യാത്മിക, സാഹിത്യ രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് [3]
  • കാഞ്ചി കാമകോടി പീഠത്തിന്റെ ഭാഗവത സേവാരത്‌നപുരസ്‌കാരം [3]
  • ഗുരുവായൂർ ഭാഗവത വിജ്ഞാന സമിതിയുടെ ഭാഗവതഹംസം പുരസ്‌കാരം [3]
  • ബാലസംസ്‌കാരകേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം [3]

കുടുംബം[തിരുത്തുക]

ഭാര്യ മേഴത്തൂർ അരപ്പനാട്ടു ഭട്ടതിരിയുടെ പുത്രി സുഭദ്ര അന്തർജ്ജനം. ഇവർ 2004-ൽ അന്തരിച്ചു. മക്കൾ: പരമേശ്വരൻ നമ്പൂതിരി, ആര്യാദേവി, പാർവ്വതീ ദേവി, ദിവാകരൻ നമ്പൂതിരി. [3]

അവലംബം[തിരുത്തുക]