പ്ലോട്ടിനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്ലോട്ടിനസ്
ജനനം205, ലൈക്കോപ്പോലിസ്
മരണം270, കമ്പാനിയ
കാലഘട്ടംപൗരാണികതത്ത്വചിന്ത
പ്രദേശംപാശ്ചാത്യതത്ത്വചിന്ത
ചിന്താധാരനവപ്ലേറ്റോണികത
പ്രധാന താത്പര്യങ്ങൾപ്ലേറ്റോണികത, തത്ത്വമീമാംസ, മിസ്റ്റിസിസം
ശ്രദ്ധേയമായ ആശയങ്ങൾഏകം, പ്രത്യക്ഷവാദം, ഹീനോസിസ്, നൗസ്

പൗരാണികലോകത്തിലെ (ക്രിവ. 204–270) ഒരു പ്രധാന തത്ത്വചിന്തകനായിരുന്നു 'പ്ലോട്ടിനസ് (ഗ്രീക്ക്: Πλωτῖνος). തന്റെ ഗുരുവായിരുന്ന അമ്മോനിയസ് സാക്കാസിനൊപ്പം പ്ലോട്ടിനസ്, നവപ്ലേറ്റോണികത ചിന്തയുടെ പ്രാരംഭകനായി കണക്കാക്കപ്പെടുന്നു. ഉത്തര-പൗരാണിക കാലത്തെ ഒരു പ്രധാനചിന്താസരണിയായിരുന്നു നവപ്ലേറ്റോണികത. പ്ലോട്ടിനസിന്റെ ജീവിതത്തെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ എനിയാഡുകൾ എന്ന കൃതിക്ക്, ശിഷ്യൻ പോർഫിറി എഴുതിയ ദീർഘമായ ആമുഖത്തിൽ ഉള്ളതാണ്. പ്ലോട്ടിനസിന്റെ തത്ത്വമീമാസാരചനകൾ നൂറ്റാണ്ടുകളോളം പേഗൻ, ക്രൈസ്തവ, യഹൂദ, ഇസ്ലാമിക, ജ്ഞാനവാദ സരണികളിൽ പെട്ട ചിന്തകന്മാർക്കും യോഗികൾക്കും പ്രചോദനമായി.

ജീവിതം[തിരുത്തുക]

പ്ലോട്ടിനസിന്റെ ജീവിതരേഖയ്ക്ക് ആശ്രയമായിരിക്കുന്ന പോർഫിറി അദ്ദേഹത്തിന്റെ സുഹൃത്തും ഏറ്റവും പ്രശസ്തനായ ശിഷ്യനും രചനകളുടെ സംശോധകനും ആയിരുന്നു.[1] ടൈറിൽ നിന്നുള്ള സെമറ്റിക് വംശജനായിരുന്ന പോർഫിറിയുടെ യഥാർത്ഥനാമം മാൽക്കൂസ് എന്നായിരുന്നു.[2] പോർഫിറി രചിച്ച ദീർഘമായ ജീവചരിത്രരേഖയിൽ നിന്ന്, മറ്റേതൊരു പുരാതനചിന്തകനേക്കുറിച്ചെന്നതിനേക്കുറിച്ചും ലഭ്യമായതിൽ കൂടുതൽ വിവരങ്ങൾ പ്ലോട്ടിനസിനെക്കുറിച്ച് ലഭ്യമാണ്.[3] പോർഫിറിയുടെ രചനയിൽ തെളിയുന്ന പ്ലോട്ടിനസിന്റെ ചിത്രം, പ്ലേറ്റോണികമായ ആദർശലോകത്തെ മനസ്സിൽ കണ്ട് വിരക്തനായി ജീവിച്ചപ്പോഴും അതിശയകരമായ പ്രായോഗികബുദ്ധി പ്രകടിപ്പിച്ച ഒരു മനുഷ്യന്റേതാണ്. പ്ലോട്ടിനസിന്റെ പരിചയക്കാരിൽ ഒട്ടേറെപ്പേർ മരണത്തിനു മുൻപ് പ്ലോട്ടിനസിനെ തങ്ങളുടെ കുട്ടികളുടെ രക്ഷാകർത്താവായി നിയമിച്ചുവെന്നത് അദ്ദേഹത്തിന്റെ പ്രായോഗികബുദ്ധിയിൽ അവർക്കുണ്ടായിരുന്ന മതിപ്പ് വെളിവാക്കുന്നു.[3]

പശ്ചാത്തലം[തിരുത്തുക]

പ്ലേറ്റോയുടെ സിദ്ധാന്തങ്ങളിൽ വിശ്വസിച്ചിരുന്ന പ്ലോട്ടിനസിന്, ഭൗതികകാര്യങ്ങളിൽ സ്വതേ താത്പര്യം ഇല്ലായിരുന്നു. പ്രതിഭാസങ്ങളെല്ലാം ഉന്നതമായ മറ്റൊന്നിന്റെ നിഴലുകളോ വികൃതാനുകരണങ്ങളോ മാത്രമാണെന്ന് കരുതിയ അദ്ദേഹം, ഈ നിലപാട് സ്വന്തം ശരീരത്തോടുള്ള മനോഭാവത്തിലും പിന്തുടർന്നു. ദൃശ്യപ്രതിഭാസങ്ങളിലുള്ള വിശ്വാസക്കുറവുമൂലം സ്വന്തം ചിത്രം വരയ്ക്കാൻ ഇരുന്നുകൊടുക്കാൻ അദ്ദേഹം ഒരിക്കൽ വിസമ്മതിച്ചതായും[ക] തനിയ്ക്ക് ഒരു ശരീരമുണ്ടെന്നതിൽ തന്നെ അദ്ദേഹം ലജ്ജിച്ചിരുന്നതായും പോർഫിറി പറയുന്നു. അതുപോലെ തന്നെ, പ്ലോട്ടിനസ് ഒരിക്കലും തന്റെ പൂർവികന്മാരെക്കുറിച്ചോ, ബാല്യത്തെക്കുറിച്ചോ, ജനനത്തിന്റെ സ്ഥലകാലങ്ങളെക്കുറിച്ചോ ചർച്ച ചെയ്തില്ല. വ്യക്തിയെന്ന നിലയിലും സാമൂഹ്യജീവിതത്തിലും ഉന്നതമായ സാന്മാർഗ്ഗിക-ആത്മീയമൂല്യങ്ങൾ അദ്ദേഹം പിന്തുടർന്നു എന്നാണ് ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്.


ക്രി.വ. 270-ൽ ക്ലാഡിയസ് രണ്ടാമൻ ചക്രവർത്തിയുടെ വാഴ്ചയുടെ രണ്ടാം വർഷം മരിക്കുമ്പോൾ പ്ലോട്ടിനസിന് 66 വയസ്സായിരുന്നെന്ന് പോർഫിറി പറയുന്നു. അങ്ങനെയെങ്കിൽ പ്ലോട്ടിനസിന്റെ ജന്മവർഷം ക്രി.വ. 205 ആയിരിക്കണം. ഈജിപ്തിലെ ലൈക്കോപ്പോലീസ് തുരുത്തിലാണ് പ്ലോട്ടിനസ് ജനിച്ചതെന്ന് നാലാം നൂറ്റാണ്ടിലെ സോഫിസ്റ്റ് ചിന്തകനും ചരിത്രകാരനുമായ യൂനാപ്പിയസ് പറയുന്നു. അതിനെ ആശ്രയിച്ച് അദ്ദേഹം റോമൻ[4], യവന[5] പശ്ചാത്തലങ്ങളിലൊന്നുള്ള ഈജിപുതുകാരനോ, യവനീകരിക്കപ്പെട്ട ഈജിപ്തുവാസിയോ ആയിർക്കാമെന്ന് ഊഹാപോഹങ്ങളുണ്ട്.

വിദ്യാഭ്യാസം[തിരുത്തുക]

യുവാവായിരിക്കെ അലക്സാണ്ഡ്രിയയിൽ വിദ്യാർത്ഥിയായിരുന്ന പ്ലോട്ടിനസ് 28-ആമത്തെ വയസ്സിൽ തത്ത്വചിന്തയിൽ തല്പരനായി. ജ്ഞാനപ്രാപ്തിക്കായി പലഗുരുക്കന്മാരേയും സമീപിച്ച അദ്ദേഹം ഒടുവിൽ സംതൃപ്തി കണ്ടെത്തിയത് ക്രിസ്തുമതത്തിൽ നിന്ന് പേഗൻ വിശ്വാസങ്ങളിലേയ്ക്ക് മടങ്ങിയ അമ്മോനിയസ് സാക്കാസ്[ഖ] എന്ന ചിന്തകനിലാണ്. പേഗൻ വിശ്വാസങ്ങളെ ക്രിസ്തുമതവുമായി സമന്വയിപ്പിക്കാൻ ശ്രമിച്ചിരുന്ന സാക്കാസിന്റെ മറ്റൊരു പ്രസിദ്ധശിഷ്യൻ, അദ്ദേഹം ഉന്നം വച്ച സമന്വയം പിന്നീട് ഒരളവുവരെ സാധിച്ചെടുത്ത പ്രശസ്ത ക്രൈസ്തവചിന്തകൻ ഒരിജൻ ആയിരുന്നു.[6][ഗ]

അദ്ധ്യാപകൻ[തിരുത്തുക]

39-ആമത്തെ വയസ്സിൽ പ്ലോട്ടിനസ്, പൗരസ്ത്യദേശങ്ങൾ ആക്രമിക്കാൻ പുറപ്പെട്ട ചക്രവർത്തി ഗോർഡിയൻ മൂന്നാമന്റെ സൈന്യത്തെ അനുഗമിച്ചു. പേർഷ്യയിലേയും ഇൻഡ്യയിലേയും തത്ത്വചിന്തകൾ പഠിക്കുകയെന്നതായിരുന്നു ലക്ഷ്യം. എന്നാൽ ക്രി.വ. 244-ൽ മെസൊപൊട്ടേമിയയിൽ വച്ച് ഗോർഡിയൻ സ്വന്തം സൈന്യങ്ങളുടെ കൈയ്യാൽ കൊല്ലപ്പെട്ടപ്പോൾ പ്ലോട്ടിനസിന് തന്റെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു.[7] അന്ത്യോക്യവഴി അദ്ദെഹം റോമിലേയ്ക്കു പോയി. റോമിന്റെ ആഡംബരങ്ങൾക്കു നടുവിൽ, അദ്ദേഹം താപസന്റെ ജീവിതം നയിച്ചു. സസ്യഭുക്കും ബ്രഹ്മചാരിയും ആയിരുന്നു അദ്ദേഹം. ശിഷ്ടജീവിതം റോമിൽ കഴിച്ച പ്ലോട്ടിനസ് അവിടെ അദ്ധ്യാപനം തുടങ്ങി. താമസിയാതെ ഉന്നതന്മാരടക്കം അനേകം പേർ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലും ആശയങ്ങളിലും ആകൃഷ്ടരായി. ചക്രവർത്തി ഗല്ലേനിയസ് പോലും അദ്ദെഹത്തിന്റെ പ്രഭാവത്തിൽ വന്നു.[ഘ] പ്ലേറ്റോയുടെ സിദ്ധാന്തങ്ങൾ അനുസരിച്ചുള്ള ആദർശസമൂഹം റോമിലെ കമ്പാനിയാ പ്രദേശത്ത് സ്ഥാപിക്കാനുള്ള ഒരു പദ്ധതിയ്ക്ക് ധനസഹായം നൽകാൻ പോലും ഒരു ഘട്ടത്തിൽ ചക്രവർത്തി സന്നദ്ധനായതായി പറയപ്പെടുന്നെങ്കിലും ആ പദ്ധതി നടപ്പായില്ല.

'എനിയാഡുകൾ'[തിരുത്തുക]

49-ആമത്തെ വയസ്സു വരെ പ്ലോട്ടിനസ് ഒന്നും എഴുതിയില്ല. ആ പ്രായത്തിൽ തന്റെ ആശയങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയെങ്കിലും എഴുതിയത് വായിച്ച് സംശോധ ചെയ്യാനോ ചിട്ടപ്പെടുത്താനോ അദ്ദേഹം മെനക്കെട്ടില്ല. ഒടുവിൽ ആ ജോലി പോർഫിറി ഏറ്റെടുത്തു. ഗുരുവിന്റെ രചനകളെ പോർഫിറി 54 ഖണ്ഡങ്ങളായും ഒൻപതു ഖണ്ഡങ്ങൾ ചേർന്ന ആറു കൂട്ടങ്ങളായും (എനിയാഡുകൾ-Enneads) ആയും ക്രമീകരിച്ചു. ഒൻപത് ഏറ്റവും തികവുള്ള സംഖ്യയാണെന്ന പൈത്തഗോറസിന്റെ ആശയത്തെ പിന്തുടർന്നായിരുന്നു ഈ ക്രമീകരണം. പോർഫിറിയുടെ സംശോധനത്തിനും ക്രമീകരണത്തിനും ശേഷവും, തത്ത്വചിന്താ രചനകളിൽ ഏറ്റവും വിഷമം പിടിച്ചതും ചിട്ടയില്ലാത്തതുമായി പ്ലോട്ടിനസിന്റെ എനിയാഡുകൾ വിലയിരുത്തപ്പെടുന്നു.[6] പോർഫിറിയുടെ ഈ ക്രമപ്പെടുത്തൽ പ്ലോട്ടിനസിന്റെ രചനകളുടെ കാലക്രമം പിന്തുടരുന്നില്ല. ഉദാഹരണമായി ഒന്നാം എനിയാഡിലെ ഒന്നാം ഖണ്ഡം, ആകെയുള്ള 54 ഖണ്ഡങ്ങളിൽ കാലക്രമമനുസരിച്ചു നോക്കിയാൽ, 53-ആമത്തേതാണ്.[3]

ദർശനം[തിരുത്തുക]

"ത്രിത്വം"[തിരുത്തുക]

തനിമയുള്ള ഒരുതരം ത്രിത്വസങ്കല്പത്തിലാണ് പ്ലോട്ടിനസിന്റെ തത്ത്വമീമാസയുടെ തുടക്കം. ഏകം, ബുദ്ധി, വിശ്വാത്മാവ് (The One, Spirit and Soul) എന്നിവയാണ് അദ്ദേഹത്തിന്റെ ത്രിത്വത്തിന്റെ ഘടകങ്ങൾ. വ്യവസ്ഥാപിതക്രിസ്തീയത പിന്നീടു അഗീകരിച്ച ത്രിത്വസങ്കല്പത്തിലെ പിതാവ്, പുത്രൻ പരിശുദ്ധാത്മാവ് എന്നിവരെപ്പോലെ തുല്യതയുള്ളവയല്ല പ്ലോട്ടിനസിന്റെ ത്രിത്വത്തിലെ ഘടകങ്ങൾ. സമ്പൂർണ്ണതയുടെ ശ്രേണിയിൽ വിവിധതലങ്ങളിലാണ് അവയുടെ സ്ഥാനം. പ്ലോട്ടിനസിന്റെ സുഹൃത്തായിരുന്ന ആദ്യകാല ക്രിസ്തീയചിന്തകൻ ഒരിജന്റെ ത്രിത്വസങ്കല്പം ഇതിനു സമാനമായിരുന്നെങ്കിലും അതിനെ വ്യവസ്ഥാപിതക്രിസ്തീയത തിരസ്കരിച്ചു.[2]

ഏകം[തിരുത്തുക]

എല്ലാറ്റിന്റേയും ഉറവിടമായ യാഥാർത്ഥ്യത്തെ, നമുക്ക് പരിചയമുള്ള ഭാഷയും ചിന്താപദ്ധതികളും ഉപയോഗിച്ച് വിശദീകരിക്കുക അസാദ്ധ്യമാണെന്ന് പ്ലോട്ടിനസ് കരുതി. ഏകവും, പരമവും, അനന്തവുമായ അത് നമ്മുടെ പരിമിതമായ ചിന്തയുടെ വിഭാഗീയതകൾക്ക് അപ്പുറത്താണ്. അതിനെക്കുറിച്ച് പറയുമ്പോൾ, വാചാലതയേക്കാൾ സത്യമാവുക മൗനമാണ്. ഉണ്മയ്ക്കും മനസ്സിനും അപ്പുറത്തുള്ള അതിനെ ഉണ്മ എന്നോ, മനസ്സ് എന്നോ വിളിക്കുന്നത് ശരിയല്ല. ഏകം എന്നും 'നന്മ' എന്നും ഉള്ള വിശേഷണങ്ങളാണ് അതിന് പിന്നെയും ചേരുന്നത്. ഏകം എന്നത് ബൗദ്ധിയുടെ കേവലസങ്കല്പമല്ല; നമുക്ക് അനുഭവിച്ചറിയാവുന്നതാണ്. എല്ലാത്തരം വൈവിദ്ധ്യത്തിൽ നിന്നുമുള്ള മുക്തിയുടെ ബോധമാണ് ആ ആനുഭവം നൽകുന്നത്.[8]"കാണുന്നവൻ "കാഴ്ച" തന്നെ ആയിത്തീരുകയാണെന്നതിനാൽ ഈ അനുഭവത്തെ "കാഴ്ച" എന്നു വിളിക്കുന്നതു ശരിയല്ല. കാഴ്ചയും കാണുന്നവനും തമ്മിലുള്ള വേർതിരിവ് ഇവിടെ അപ്രത്യക്ഷമാകുന്നതിനാൽ കാണുന്നവനും കാഴ്ചയും ഒന്നാണെന്നു പറയാൻ പോലും നാം മടിക്കണം" എന്നാണ് പ്ലോട്ടിനസ് ഈ അനുഭവത്തെക്കുറിച്ചു പറയുന്നത്.[9]

ദൈവാനുഭവത്തിന്റെ ഈ 'ഹർഷോന്മാദം' പലപ്പോഴും പ്ലോട്ടിനസിന് ലഭിച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാർ സാക്ഷ്യപ്പെടുത്തുന്നു. താൻ ഒപ്പമുണ്ടായിരുന്ന വർഷങ്ങളിൽ നാലുവട്ടം അദ്ദേഹത്തിന് ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പോർഫിറി പറയുന്നു. ജ്ഞാനോദയം, മുക്തി, യോഗാത്മസംയോഗം തുടങ്ങിയ പേരുകളിൽ പാശ്ചാത്യവും പൗരസ്ത്യവുമായ ധാർമ്മികപാരമ്പര്യങ്ങളിൽ വർണ്ണിക്കപ്പെടുന്ന ദൈവസാക്ഷാത്കാരത്തിന് സമാനമാണ് പ്ലോട്ടിനസിന്റെ ദൈവാനുഭവം.

'നൂസ്' (ബുദ്ധി)[തിരുത്തുക]

'ഉണ്മ', 'ഇല്ലായ്മ' എന്നിവയുൾപ്പെടെയുള്ള എല്ലാ വിശേഷണങ്ങൾക്കും അതീതനായിരിക്കുന്ന ഈ ഏകം സൃഷ്ടലോകത്തിന്റെ ഉത്ഭവകാരണമായിരിക്കുന്നെങ്കിലും അതു സംഭവിക്കുന്നത് ബോധപൂർവമായ സൃഷ്ടികർമ്മം വഴിയല്ല. സമ്പൂർണ്ണമായതിന് കുറഞ്ഞ സമ്പൂർണ്ണതയെ ജനിപ്പിക്കാതിരിക്കുക വയ്യ. അതിനാൽ, എല്ലാ സൃഷ്ടിയും ഏകത്തിൽ നിന്ന് അസമ്പൂർണ്ണതയുടെ ഘട്ടങ്ങളായി പുറപ്പെടുന്നു. ഈ ഘട്ടങ്ങൾ കാലികമായി ഒറ്റപ്പെട്ടുനിൽക്കുന്നവയല്ല. അവ ഒരു പ്രക്രിയാനൈരന്തര്യമാണ്. ദൈവം 'ഏകം' മാത്രമായി, എന്നും തന്റെ അവിഭക്തതയിൽ കഴിഞ്ഞിരുന്നെങ്കിൽ മറ്റൊന്നും ഉണ്ടാകുവാൻ ഇടവരുമായിരുന്നില്ല. ദൈവം നന്മയും കൂടിയാണ്; നന്മ, വെളിച്ചത്തെപ്പോലെ, എല്ലായിടത്തും പരക്കുവാൻ പ്രവണതയുള്ളതാണ്. അതിനാൽ 'ഏകത്തിൽ' നിന്ന് 'നൂസ്" (Nous) എന്ന് പ്ലോട്ടിനസ് വിളിച്ച ബുദ്ധി ജനിക്കുന്നു. ഏകമായ ദൈവത്തിന്റെ ആത്മാന്വേഷണത്തിന്റെ ഫലമായ കാഴ്ചയാണ് ബുദ്ധി. ഏകം തന്നെത്തന്നെ കാണുന്ന വെളിച്ചമാണത്.[2] ഏകത്തിന്റെ പ്രതിഛായ തന്നെയെങ്കിലും, വിവിധവസ്തുക്കളുടെ പൂർവരൂപങ്ങളായ ആശയങ്ങളുടെ ഇരിപ്പിടമെന്ന നിലയിൽ, 'ബുദ്ധി' ഏകത്തിൽ നിന്ന് വ്യത്യസ്തവുമാണ്.

വിശ്വാത്മാവ്[തിരുത്തുക]

ബുദ്ധിയിൽ നിന്ന്, ചലനാത്മകമായ വ്യത്യസ്തതയുടെ പ്രവണത കാട്ടുന്നതും ബുദ്ധിയുടെ തന്നെ പ്രതിരൂപവും ആയ വിശ്വാത്മാവ് (World Soul) ജനിക്കുന്നു. 'ബുദ്ധി' ആശയങ്ങളുടെ ഇരിപ്പിടമായിരിക്കുന്നതുപോലെ, 'വിശ്വാത്മാവ്', ശക്തികളുടെ ഇരിപ്പിടമാണ്.[10] വിശ്വാത്മാവിൽ നിന്ന് വ്യക്ത്യാത്മാക്കളും, സമ്പൂർണ്ണതയുടെ സർവാധമശ്രേണിയായി പദാർത്ഥവും പുറപ്പെടുന്നു. ഉത്തരാത്മാവും അധാമാത്മാവുമെന്നു പ്ലോട്ടിനസ് വിഭജിക്കുന്ന വിശ്വാത്മാവിന്റെ അധമാംശം പ്രകൃതി തന്നെയാണ്. വിശ്വശ്രേണിയിൽ പദാർത്ഥലോകത്തിന് അധമസ്ഥാനം മാത്രം കല്പിച്ചെങ്കിലും പ്ലോട്ടിനസ് ജ്ഞാനവാദികളെപ്പോലെ അതിനെ തിന്മയായി കണ്ടില്ല. നേരിട്ടല്ലാതെ ബുദ്ധിയുടേയും വിശ്വാത്മാവിന്റെയും മാധ്യമത്തിലൂടെയെങ്കിലും അന്തിമമായി ഏകത്തിൽ നിന്നു തന്നെ ഉത്ഭവിച്ച പദാർത്ഥലോകത്തിന്റെ ദൈവികത്വവും സൗന്ദര്യവും നന്മയും അംഗീകരിക്കുകയാണ് പ്ലോട്ടിനസ് ചെയ്തത്. നന്മയും സൗന്ദര്യവും മൂലമാണ് പദാർത്ഥത്തിലും രൂപങ്ങളിലും നാം ഏകത്തെ തിരിച്ചറിയുന്നത്.[11] പദാർത്ഥപ്രപഞ്ചത്തെ തിന്മയും ഒരു ദുഷ്ടദൈവത്തിന്റെ സൃഷ്ടിയും ആയി കരുതിയ ജ്ഞാനവാദപക്ഷം തിരസ്കരിച്ച പ്ലോട്ടിനസ് സൃഷ്ടപ്രപഞ്ചത്തിന്റെ സൗന്ദര്യത്തെ അംഗീകരിക്കുകയും പുകഴ്ത്തുകയും ചെയ്തു.

സന്തുഷ്ടി[തിരുത്തുക]

പ്രപഞ്ചത്തിലെ ഏറ്റവും വലിയ നന്മയുമായി താദാത്മ്യം പ്രാപിക്കുന്നതിലൂടെയാണ് മനുഷ്യന് സ്ഥായിയായ ആനന്ദം നേടാനാവുകയെന്ന് പ്ലോട്ടിനസ് കരുതി. സന്തുഷ്ടിയുടെ അടിസ്ഥാനം ഭൗതികമല്ലാത്തതിനാൽ ഭൗതികവസ്തുക്കളിൽ സന്തുഷ്ടി അന്വേഷിക്കുന്നതിനെതിരെ പ്ലോട്ടിനസ് മുന്നറിയിപ്പു നൽകി. ഭൗതികവസ്തുക്കളെ അതിലംഘിച്ചു നിൽക്കുന്നതും അവയേക്കാൾ മേന്മയുള്ളതുമായ ആത്മഭാവമായ ധ്യാനാവസ്ഥയാണ് മനുഷ്യന്റെ തനിമ. അതിനാൽ യഥാർത്ഥമായ സന്തുഷ്ടി ഭൗതികലോകവുമായി ബന്ധമുള്ളതല്ല. ഉന്നതയുക്തിയുടെ കഴിവിനെ ആശ്രയിച്ചുനിൽക്കുന്ന അതിഭൗതികമായ മാനുഷികത്തനിമക്കാണ് യഥാർത്ഥ സന്തുഷ്ടി പ്രാപിക്കാനാകുന്നത്. “എന്തെന്നാൽ മനുഷ്യർ, പ്രത്യേകിച്ച് ഉദാത്തസ്വഭാവികൾ, ആത്മശരീരങ്ങൾ ചേർന്ന ദ്വൈതമല്ല: മനുഷ്യന് ശരീരത്തെ പിരിഞ്ഞിരിക്കാനും അതിന്റെ നാമമാത്ര നന്മകളെ വെറുക്കാനും കഴിയുമെന്നതു തന്നെ ഇതിനു തെളിവായിരിക്കുന്നു[12]. യഥാർത്ഥ സന്തുഷ്ടി കണ്ടെത്തിയവൻ ഉന്നതമായവയിൽ ശ്രദ്ധ വയ്ക്കുന്നതിനാൽ അവനെ രോഗമൊ, അസൗകര്യങ്ങളോ വിഷമിപ്പിക്കുകയില്ല. സ്ഥായിയായ ആനന്ദം(Eudaimonia) മനുഷ്യന്റെ അടിസ്ഥാനസ്വഭാവമായ ധ്യാനാത്മകതയുടെ ഉപയോഗത്തെ കേന്ദ്രമാക്കിയുള്ളതാണ്. ഉൽക്കർഷസ്വഭാവിയായ മനുഷ്യൻ ദിനംപ്രതിയുള്ള ശാരീരികപ്രവർത്തനങ്ങൾ പോലും “…ആത്മാവിന്റെ ഉന്നതഭാവങ്ങൾക്കിണങ്ങും വിധം ക്രമപ്പെടുത്തുന്നു".[13]

യഥാർത്ഥമായ സന്തുഷ്ടി ശരീരത്തെ ആശ്രയിച്ചു നിൽക്കുന്നതല്ല എന്ന നിലപാട്, ഏറ്റവും നാടകീയമായ എതിർവാദങ്ങൾക്കു മുൻപിൽ പോലും, പ്ലോട്ടിനസ് കൈവിട്ടില്ല. തീവ്രമായ പീഡനത്തിനു വിധേയനാകുമ്പോഴും, പീഡിപ്പിക്കപ്പെടുന്നത് താനല്ല തന്റെ ശരീരം മാത്രമാണെന്ന ചിന്തയിൽ ഒരുവന് മാനസികസന്തുലനം നിലനിർത്താൻ കഴിയുമെന്ന് അദ്ദേഹം കരുതി. പരമസന്തുഷ്ടി (eudaimonia) പ്രാപിച്ച മനുഷ്യന്റെ സമഗ്രമായ ചിത്രം പ്ലോട്ടിനസ് അവതരിപ്പിക്കുന്നുണ്ട്. “തികവുറ്റ ജീവിതം” പ്രാപിക്കാനാവുക, ബുദ്ധിയുടേയും ധ്യാനത്തിന്റേയും മേധാവിത്വമുള്ള മനുഷ്യനാണ്[14]. യഥാർത്ഥസന്തുഷ്ടി ഉള്ളവൻ ശോക-സന്തുഷ്ടികൾക്കിടയിൽ ചാഞ്ചാടുകയില്ല. ശാരീരികമോ മാനസികമോ ആയ വിഷമതകൾ അനുഭവിക്കുമ്പോഴും ഉറങ്ങുമ്പോഴും ഒരാൾക്ക് സന്തുഷ്ടിയുടെ മേൽ നിയന്ത്രണം നിലനിർത്താൻ കഴിയുകയില്ലെന്ന് സ്റ്റോയിക്കുകളും മറ്റും വിശ്വസിച്ചിരുന്നു. യഥാർത്ഥ മനുഷ്യൻ ഉറങ്ങുകയോ കാലത്തിൽ സ്ഥിതിചെയ്യുകയോ ചെയ്യുന്നില്ല എന്നു പറഞ്ഞ് പ്ലോട്ടിനസ് ഈ വാദം തള്ളിക്കളഞ്ഞു. 'ആനന്ദത്തികവ്' പ്രാപിച്ചവൻ അതിന്റെ ഉദാത്തവും മൗലികവുമായ ഗുണങ്ങളെ, താൽകാലികമായ ശാരീരികവിഷമതകളുടെ പേരിൽ ഉപേക്ഷിക്കുകയില്ല. “…അവന്റെ ദൃഷ്ടി എപ്പോഴും അന്തർമുഖമായിരിക്കും.”[15]

വിലയിരുത്തൽ[തിരുത്തുക]

അലക്സാണ്ടർ ചക്രവർത്തിയുടെ പടയോട്ടങ്ങളും റോമാസാമ്രാജ്യത്തിന്റെ വികാസവും വഴി രൂപപ്പെട്ട സംയോജിത ധാർമ്മികതയാണ് (syncretism) പ്ലോട്ടിനസിന്റെ നവപ്ലേറ്റോണിസത്തിൽ പ്രകടമായതെന്ന് സർവ്വേപ്പള്ളി രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. യവന മതവിഭാഗങ്ങളുടെ യോഗാത്മകതയെ പുനരുജ്ജീവിപ്പിച്ച അതിന് അലക്സാണ്ട്രിയൻ യഹൂദമതവുമായും വേദാന്തദർശനവുമായും സമാനതകളുണ്ടെന്നും അദ്ദേഹം കരുതി.[16]

പാശ്ചാത്യറോമാസാമ്രാജ്യം പ്രാകൃതഗോത്രങ്ങളുടെ ആക്രമണത്തിൽ ശിഥിലമായിക്കൊണ്ടിരുന്ന ചരിത്രസന്ധിയുടെ നിരാശയിൽ, പേഗൻ-ക്രൈസ്തവ സരണികളിൽ പെട്ട ഇതരചിന്തകന്മാരെപ്പോലെ ആന്തർമുഖമായ ആത്മീയതയ്ക്ക് പ്രാധാന്യം കല്പിക്കുന്ന ഒരു തത്ത്വചിന്ത അവതരിപ്പിക്കുകയാണ് പ്ലോട്ടിനസ് ചെയ്തത്. സാമൂഹ്യരംഗത്തു നിന്ന് മതത്തിലേക്കും രാഷ്ട്രത്തിൽ നിന്നു ദൈവത്തിലേക്കും പിൻവലിയാനുള്ള സമകാലീനരായ മറ്റു സംസ്കൃതമനസ്കരുടെ പൊതുപ്രവണത പിന്തുടരുകയായിരുന്നു അദ്ദേഹം. ക്രൈസ്തവേതര പേഗൻ ചിന്തകനായ പ്ലോട്ടിനസിൽ യവനദർശനത്തിന്റെ അന്ത്യവും ക്രിസ്തീയദർശനത്തിന്റെ തുടക്കവും സമ്മേളിക്കുന്നു. ക്രിസ്തുവിനെ സ്വീകരിക്കാതെ ക്രിസ്ത്യാനിയായ ഈ ചിന്തകനെ ക്രിസ്തുമതം പൂർണ്ണമായിത്തന്നെ സ്വീകരിച്ചു. ഹിപ്പോയിലെ അഗസ്റ്റിനെപ്പോലുള്ള ക്രൈസ്തവചിന്തകന്മാർ പ്ലോട്ടിനസിന്റെ ദർശനത്തെ ഉത്സാഹപൂർവം ഉൾക്കൊണ്ട്, ക്രൈസ്തവചിന്തയുടെ ഭാഗമാക്കി. അഗസ്റ്റിന്റെ രചനകളുടെ പുറങ്ങളിൽ പ്ലോട്ടിനസിന്റെ യോഗാത്മദർശനത്തിന്റെ ആനന്ദനിർവൃതി പ്രതിഭലിച്ചു കാണാം. അലക്സാണ്ട്രിയയിലെ ഫിലോയും, സുവിശേഷകനായ യോഹന്നാനും, പ്ലോട്ടിനസും, അഗസ്റ്റിനും വഴി പ്ലേറ്റോ അരിസ്റ്റോട്ടിലിനെ തോല്പിച്ച് ക്രൈസ്തവദൈവശാസ്ത്രത്തിന്റെ ഭാഗമായി. അങ്ങനെ തത്ത്വചിന്തയും മതവും തമ്മിലുള്ള വേർതിരിവ് ഇല്ലാതായപ്പോൾ യുക്തി ഒരു സഹസ്രാബ്ദക്കാലത്തെക്ക് ദൈവശാസ്ത്രത്തിന്റെ ദാസ്യത്തിലായെന്ന് വിൽ ഡുറാന്റ് നിരീക്ഷിക്കുന്നു.[2][6]

ലോകവിരക്തിയിൽ ഊന്നിയ ഒരു ധാർമ്മികത അവതരിപ്പിച്ചെങ്കിലും പ്ലോട്ടിനസ് ദൃശ്യപ്രപഞ്ചത്തിന്റെ സൗന്ദര്യത്തെ നിഷേധിക്കുകയോ ജ്ഞാനവാദികളെപ്പോലെ അതിനെ ദുഷ്ടദൈവത്തിന്റെ സൃഷ്ടിയും തിന്മയും ആയി കാണുകയോ ചെയ്തില്ല. പ്ലോട്ടിനസിന്റെ തത്ത്വചിന്തയിലെ ആശയങ്ങൾ തിരസ്കരിച്ചവർ പോലും അദ്ദേഹത്തിന്റെ ജീവിതവിശുദ്ധിയും ആത്മാർത്ഥതയും, ചിന്താവ്യവസ്ഥയുടേയും ശൈലിയുടേയും അസാമാന്യമായ സൗന്ദര്യവും അംഗീകരിച്ചിട്ടുണ്ട്.

കുറിപ്പുകൾ[തിരുത്തുക]

^ ഒടുവിൽ ശിഷ്യന്മാരുടെ ഒരു ഗൂഢാലോചനയിലാണ് ചിത്രരചന സാദ്ധ്യമായത്. കാർത്തെരിയൂസ് എന്ന ചിത്രകാരൻ പ്ലോട്ടിനസിന്റെ പ്രഭാഷണം ശ്രവിക്കാനെന്ന നാട്യത്തിൽ സദസിലിരുന്ന് പ്രഭാഷകനെ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം പുറത്തുപോയി ഓർമ്മയിൽ നിന്നു ചിത്രം വരക്കുകയാണത്രെ ചെയ്തത്.[17]

^ പ്ലോട്ടിനസിന്റെ ഗുരു അമ്മോനിയസ് സാക്കാസ്, അലക്സാണ്ഡ്രിയൻ തുറമുഖത്തിലെ ഒരു ചുമട്ടുകാരനായിരുന്നതായി പറയപ്പെടുന്നു. സാക്കാസ്(Saccas) എന്നതിന് "ചാക്കെടുക്കുന്നവൻ", "ചുമട്ടുകാരൻ" എന്നൊക്കെയാണർത്ഥം.[10]

^ ജ്ഞാനത്തിന്റെ തികവിലും വിനീതനായിരുന്ന പ്ലോട്ടിനസ്, പ്രതിഭാധനനായ ഒരിജൻ തന്റെ പ്രഭാഷണങ്ങളിൽ ശ്രോതാവാകുന്നതിൽ വിഷമം പ്രകടിപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ശ്രോതാവിന് തന്നിൽ നിന്ന് ഒന്നും പഠിക്കാനില്ല എന്നറിയുന്നത് പ്രഭാഷകന്റെ ഉത്സാഹം കെടുത്തും എന്നായിരുന്നു പ്ലോട്ടിനസിന്റെ പരാതി.

^ ഗല്ലേനിയസ് ചക്രവർത്തിയെക്കുറിച്ച് "റോമാസാമ്രാജ്യത്തിന്റെ തളർച്ചയുടേയും തകർച്ചയുടേയും ചരിത്രത്തിൽ" എഡ്‌വേഡ് ഗിബ്ബൺ ഇങ്ങനെ എഴുതുന്നു: കൗതുകകരവും ഉപയോഗശൂന്യവുമായ ഒട്ടേറെ ശാസ്ത്രങ്ങളിൽ വിദഗ്‌ധനായിരുന്നു അദ്ദേഹം. ഒന്നാം തരം പ്രഭാഷകൻ, പ്രതിഭാശാലിയായ കവി, സമർത്ഥനായ ഉദ്യാനപാലകൻ, നല്ല പാചകക്കാരൻ എന്നിവയ്ക്കൊപ്പം വെറുക്കപ്പെടേണ്ട ഭരണാധികാരി കൂടി ആയിരുന്നു അദ്ദേഹം. രാഷ്ട്രനീതിയിലെ അടിയന്തര ചുമതലകൾ തന്റെ ശ്രദ്ധയും സാന്നിദ്ധ്യവും ആവശ്യപ്പെട്ടപ്പോൾ, തത്ത്വചിന്തകൻ പ്ലോട്ടിനസുമായി ചർച്ചകളിൽ മുഴുകി സമയം പോക്കുകയാണ് അദ്ദേഹം ചെയ്തത്.[18]

അവലംബം[തിരുത്തുക]

  1. പ്ലോട്ടിനസ്, ഇന്റെർനെറ്റ് എൻസൈക്ലോപ്പീഡിയ ഓഫ് ഫിലോസഫി[1] Archived 2008-12-27 at the Wayback Machine.
  2. 2.0 2.1 2.2 2.3 പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം, ബെർട്രാൻഡ് റസ്സൽ (പുറങ്ങൾ 284-97)
  3. 3.0 3.1 3.2 പ്ലോട്ടിനസ്, സ്റ്റാൻഫോർഡ് തത്ത്വചിന്താ വിജ്ഞാനകോശം[2]
  4. "പ്ലോട്ടിനസ്." കൊളംബിയ ഇലക്ട്രോണിക് വിജ്ഞാനകോശം, ആറാം പതിപ്പ്. കൊളംബിയ സർവകലാശാലാ പതിപ്പ്, 2003. Answers.com 16 Oct. 2007. http://www.answers.com/topic/plotinus
  5. "പ്ലോട്ടിനസ്." ദി കൺസൈസ് ഓക്സ്ഫോർഡ് കമ്പാനിയൻ ടു ക്ലാസ്സിക്കൽ ലിറ്ററേച്ചർ. ഓക്സ്ഫോർഡ് സർവകലാശാലാ പ്രെസ്, 1993, 2003. Answers.com 16 Oct. 2007. http://www.answers.com/topic/plotinus
  6. 6.0 6.1 6.2 സീസറും ക്രിസ്തുവും, സംസ്കാരത്തിന്റെ കഥ മൂന്നാം ഭാഗം, വിൽ ഡുറാന്റ്(പുറങ്ങൾ 607-611
  7. An Idealist View of Life, എസ്.രാധാകൃഷ്ണൻ (പുറം 129)
  8. Stace, W. T. (1960) The Teachings of the Mystics, New York, Signet, pp110-123
  9. Stace, W. T. (1960) The Teachings of the Mystics, New York, Signet, p122
  10. 10.0 10.1 നവപ്ലേറ്റോണിസം, കത്തോലിക്കാവിജ്ഞാനകോശം[3]
  11. എനിയാഡുകൾ I:6.6 & 6.9
  12. എനിയാഡുകൾ I.4.14
  13. എനിയാഡുകൾ III.4.6)
  14. എനിയാഡുകൾ I.4.4
  15. എനിയാഡുകൾ I.4.11
  16. സർവ്വേപ്പള്ളി രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും (പുറങ്ങൾ 107-115)
  17. ജെയിം ജെ. ഓഡോണൽ എഴുതിയ ഹിപ്പോയിലെ ആഗസ്തീനോസിന്റെ ജീവചരിത്രത്തിൽ നിന്ന് (പുറം 308)
  18. എഡ്‌വേഡ് ഗിബ്ബൺ- റോമാസാമ്രാജ്യത്തിന്റെ തളർച്ചയും തകർച്ചയും - അദ്ധ്യായം 10
"https://ml.wikipedia.org/w/index.php?title=പ്ലോട്ടിനസ്&oldid=3821665" എന്ന താളിൽനിന്ന് ശേഖരിച്ചത്