പത്രോസ് ശ്ലീഹാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്ലീഹന്മാര്‍

പത്രോസ് ശ്ലീഹായുടെ ഒരു ചിത്രം. ആറാം നൂറ്റാണ്ടില്‍ വരച്ചത്.

പത്രോസ് അല്ലെങ്കില്‍ ശീമോന്‍ യേശുക്രിസ്തുവിന്റെ ശിഷ്യരില്‍ ഒരാളാണ്. പത്രോസിന് കേഫാ അല്ലെങ്കില്‍ കീപ്പാ എന്നും ഒരു പേരുണ്ട്. ഈ വാക്കുകളുടെ അര്‍ത്ഥം പാറ എന്നാണ്. ഈ പേര് യേശുക്രിസ്തു പത്രോസിന് നല്‍കിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.(മത്താ. 16:16-20) ബൈബിളിലെ നാല് സുവിശേഷങ്ങളിലും അപ്പോസ്തോല പ്രവര്‍ത്തികളിലും ഇദ്ദേഹത്തിന്റെ ജീവിതം പരാമര്‍ശിക്കപ്പെടുന്നു. ഇദ്ദേഹം ഗലീലയില്‍ നിന്നുള്ള മുക്കുവന്‍ ആയിരുന്നു. പന്ത്രണ്ട് ശിഷ്യന്മാരില്‍ മറ്റോരാളായിരുന്ന അന്ത്രയോസ് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു. ശ്ലീഹന്മാരുടെ തലവനായി യേശുക്രീസ്തു ഇദ്ദേഹത്തെ നിയമിച്ചു. ഇത് സുവിശേഷങ്ങളിലും(മത്താ. 16:18, യോഹ. 21:115-16)ആദിമ സഭാപിതാക്കന്മാരുടെ എഴുത്തുകളിലും(റോമിലെ മോര്‍ ക്ലീമീസ് കൊരീന്ത്യര്‍ക്ക് എഴുതിയ ഒന്നാം ലേഖനം) പ്രതിപാദിച്ചിരിക്കുന്നു.

പുരാതന ക്രൈസ്തവ സഭകളായ കത്തോലിക്ക സഭ, കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭ, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ എന്നിവ പത്രോസിനെ വിശുദ്ധനായും റോമിലെ സഭയുടെ സ്ഥാപകനായും കണക്കാക്കുന്നു. എന്നിരുന്നാലും ആ സ്ഥാനത്തിന്റെ പ്രാധാന്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ചിലരാകട്ടെ അങ്ങനെ ഒരു സ്ഥാനം പത്രോസിനില്ലായിരുന്നു എന്നും അത് പില്‍ക്കാലത്തെ കൂട്ടിച്ചേര്‍ക്കല്‍ ആയിരുന്നു എന്നും വാദിക്കുന്നു.

ചിലര്‍ ഇദ്ദേഹത്തെ അന്ത്യോഖ്യയുടെ മെത്രാപ്പൊലീത്തയായും പില്‍ക്കാലത്തെ റോമിന്റെ മെത്രാപ്പൊലിത്തയായും കണക്കാക്കുന്നു. മറ്റു ചിലരാകട്ടെ ആ സ്ഥാനം തന്റെ പിന്‍‌ഗാമികള്‍ക്ക് കൈമാറാന്‍ നല്‍കപ്പെട്ടതല്ലായിരുന്നു എന്ന് വാദിക്കുന്നു. ഇനിയും ചിലര്‍ ഇദ്ദേഹം ഒരു മെത്രാപ്പൊലീത്ത ആയിരുന്നു എന്നു തന്നെ കരുതുന്നില്ല. പ്രൊട്ടസ്റ്റന്റ് വിശ്വാസികളില്‍ ചിലര്‍ ഇദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍ വിശുദ്ധന്‍ എന്ന പദവും ഉപയോഗിക്കാറില്ല.

റോമന്‍ രക്തസാക്ഷികളുടെ ചരിത്രം അനുസരിച്ച് ഇദ്ദേഹത്തിന്റെയും പൗലോസ് ശ്ലീഹായുടേയും പെരുന്നാള്‍ ജൂണ്‍ 29-ന് ആഘോഷിക്കുന്നു. എന്നാല്‍ കൃത്യമായ മരണദിനം അതാണ് എന്നതിന് ഉറപ്പുള്ള രേഖകള്‍ ഒന്നും ഇല്ല. പരക്കെ പ്രചാരമുള്ള ഒരു പാരമ്പര്യം അനുസരിച്ച്, പത്രോസിനെ റോമന്‍ അധികാരികള്‍, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം തലകീഴായി കുരിശില്‍ തറച്ചു കൊല്ലുകയാണ് ചെയ്തത്. യേശുവിന്റെ മാതിരിയുള്ള മരണം സ്വീകരിക്കാന്‍ അദ്ദേഹത്തിന്റെ വിനീതത്ത്വം അനുവദിക്കാതിരുന്നതുകൊണ്ടാണ് തലകീഴായി കുരിശില്‍ തറക്കപ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ചതത്രെ.[1]

[തിരുത്തുക] അവലംബം

  1. കെ. പി. അപ്പന്റെ ‍ബൈബിള്‍ വെളിച്ചത്തിന്റെ കവചം എന്ന ഗ്രന്ഥത്തിലെ, വിളിക്കപ്പെട്ടവരുടെ കുരിശ് എന്ന ലേഖനം

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം