പ്രതിഭാ പാട്ടില്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പ്രതിഭാ പാട്ടില്‍
പ്രതിഭാ പാട്ടില്‍

പ്രതിഭാ പാട്ടില്‍, ഇന്ത്യയുടെ രാഷ്ട്രപതി

In office
2007 ജൂലൈ 25 – 2012 ജൂലൈ 24
മുന്‍‌ഗാമി എ.പി.ജെ. അബ്ദുള്‍കലാം

രാജസ്ഥാന്‍ ഗവര്‍ണ്ണര്‍
In office
2004 നവംബര്‍ 8 – 2007 ജൂണ്‍ 21

പാര്‍ലമെന്റ് അംഗം
(ലോകസഭ, രാജ്യസഭ)
In office
1985 – 1996

In office
1962 – 1985

ജനനം ഡിസംബര്‍ 19 1934 (1934-12-19) (പ്രായം 74)
നഡ്ഗാഓണ്‍
രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസ് ഐ
ജീവിതപങ്കാളി ദേവീസിംഗ് രണ്‍സിംഗ് ശെഖാവത്ത്

പ്രതിഭാ ദേവീസിംഗ് പാട്ടില്‍ (ജനനം ഡിസംബര്‍ 19, 1934) ഇന്ത്യയുടെ രാഷ്ട്രപതിയാണ്. ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയുമാണ്‌ പ്രതിഭ. യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സ്, ഇടത് മുന്നണി എന്നിവരുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായിരുന്ന ഇവര്‍ 2007 ജൂലൈ 25-നാണ്‌ രാഷ്ട്രപതിയായി സ്ഥാനമേറ്റത്. ഒരു അഭിഭാഷകയായ പ്രതിഭ രാഷ്ട്രപതി സ്ഥാനത്തെത്തുന്നതിനു മുന്‍പ് രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ 16-ആമത് ഗവര്‍ണര്‍ ആയിരുന്നു. രാജസ്ഥാനിലെ ആദ്യ വനിതാ ഗവര്‍ണ്ണറും ആണ് പ്രതിഭ. 1986 മുതല്‍ 1988 വരെ രാജ്യസഭാ ഉപാദ്ധ്യക്ഷയുമായിരുന്നു.

1962 മുതല്‍ 1985 വരെ പ്രതിഭാ പാട്ടില്‍ മഹാരാഷ്ട്ര നിയമസഭാംഗം ആയിരുന്നു. ജല്‍ഗാവോണ്‍ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നായിരുന്നു പ്രതിഭ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1991 മുതല്‍ 1996 വരെ അമ്രാവതി ജില്ലയെ പ്രതിനിധാനം ചെയ്ത് പ്രതിഭ ലോകസഭാംഗമായി.

ഉള്ളടക്കം

[തിരുത്തുക] ആദ്യകാലം

മഹാരാഷ്ട്രയിലെ നഡ്ഗാവോണില്‍ നാരായണ്‍ റാവുവിന്റെ മകളായി പ്രതിഭാ പാട്ടില്‍ ജനിച്ചു. ജല്‍ഗാവോണിലെ എം.ജെ. കോളെജില്‍ നിന്ന് എം.എ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. മുംബൈ ഗവണ്മെന്റ് ലാ കോളെജില്‍ നിന്ന് നിയമ ബിരുദവും പ്രതിഭ നേടി. തന്റെ കലാലയ ദിനങ്ങളില്‍ പ്രതിഭ ഒരു ടേബിള്‍ ടെന്നീസ് താരം ആയിരുന്നു. പല അന്തര്‍-കലാലയ പട്ടങ്ങളും പ്രതിഭ നേടിയിട്ടുണ്ട്.[1].1962-ല്‍ പ്രതിഭാ പാട്ടില്‍ ജല്‍ഗാവോണ്‍ മൂല്‍ജീ ജൈത (എം.ജെ) കോളെജില്‍ കലാലയ റാണി ആയി തിരഞ്ഞെടുക്കപ്പെട്ടു.[2] അതേവര്‍ഷം പ്രതിഭ ജല്‍ഗാവോണ്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് റ്റിക്കറ്റില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസ പ്രവര്‍ത്തകനായ ദേവീസിംഗ് രാണ്‍സിംഗ് ഷെഖാവത്ത് എന്ന ആളെ പ്രതിഭ 1965 ജൂലൈ 7-നു വിവാഹം കഴിച്ചു.[3]. ഈ ദമ്പതികള്‍ക്ക് ഒരു മകനും മകളും ഉണ്ട്.

[തിരുത്തുക] സ്ഥാപനങ്ങള്‍

തന്റെ ഭര്‍ത്താവിനോടൊത്ത് വിദ്യാഭാരതി ശിക്ഷണ്‍ പ്രശാരക് മണ്ഡല്‍ എന്ന വിദ്യാഭ്യാസ സ്ഥാ‍പനം പ്രതിഭ സ്ഥാപിച്ചു. മുംബൈയിലും ജല്‍ഗാവോണിലുമായി പല വിദ്യാലയങ്ങളും കലാലയങ്ങളും ഈ സ്ഥാപനത്തിനു കീഴില്‍ നടത്തുന്നു. [4] ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് താമസിക്കുവാനായി ന്യൂ ഡെല്‍ഹിയിലും മുംബൈയിലും ഹോസ്റ്റലുകള്‍ നടത്തുവാന്‍ ശ്രം സാധന ട്രസ്റ്റ് എന്ന സ്ഥാപനവും പ്രതിഭ സ്ഥാപിച്ചു. ഗ്രാമീണ യുവാക്കള്‍ക്കായി ജല്‍ഗാവോണില്‍ ഒരു എഞ്ജിനിയറിംഗ് കോളെജും അവര്‍ സ്ഥാപിച്ചു. സന്ത് മുക്തഭായി സഹകാരി ശക്കര്‍ കര്‍ഖാന എന്ന ഒരു പഞ്ചസാര മില്‍ പ്രതിഭ സ്ഥാപിച്ചു. സഹകരണമേഖലയില്‍ ഇത് നടത്തുന്ന ട്രസ്റ്റിന്റെ ചെയര്‍ പേഴ്സണ്‍ ആണ് പ്രതിഭാ പാട്ടില്‍. സ്വന്തം പേരില്‍ പ്രതിഭാ മഹിള സഹകാരി ബാങ്ക് എന്ന ഒരു സഹകരണ ബാങ്കും പ്രതിഭ സ്ഥാപിച്ചു. അന്ധവിദ്യാര്‍ത്ഥികള്‍ക്കായി ഒരു വ്യാവസായിക പരിശീലന കേന്ദ്രവും വിമുക്ത ജമാതികളുടെയും നാടോടികളുടെയും മക്കള്‍ക്കായി ഒരു വിദ്യാലയവും പ്രതിഭ സ്ഥാപിച്ചു.

[തിരുത്തുക] രാഷ്ട്രീയ ജീവിതം

1962-ല്‍ 27-ആം വയസ്സില്‍ പ്രതിഭാ പാട്ടില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്രയുടെ മുന്‍ മുഖ്യമന്ത്രിയുമായ യശ്വന്ത്‌റാവു ചവാന്‍ ആയിരുന്നു രാഷ്ട്രീയത്തില്‍ പ്രതിഭയുടെ ഗുരുനാഥന്‍. [5] 1967-ല്‍ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ വസന്ത്‌റാവു നായിക്കിന്റെ മന്ത്രിസഭയില്‍ വിദ്യാഭ്യാസ സഹമന്ത്രി ആയി. 1972-1978 കാലയളവില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭ വിനോദസഞ്ചാരം, സാമൂഹിക ക്ഷേമം, ഭവനനിര്‍മ്മാണം എന്നീ വകുപ്പുകളില്‍ സംസ്ഥാന കാബിനറ്റ് മന്ത്രിയായി. വസന്ത്‌ദാദാ പാട്ടില്‍, ബാബാസാഹിബ് ഭോസ്ലെ, എസ്.ബി. ചവാന്‍, ശരദ് പവാര്‍ എന്നിവരുടെ മന്ത്രിസഭകളില്‍ പ്രതിഭ മന്ത്രിയായിരുന്നു. ജല്‍‌ഗാവോണില്‍ നിന്നോ തൊട്ടടുത്തുള്ള എഡ്ലാബാദ് നിയോജക മണ്ഡലത്തില്‍ നിന്നോ 1985 വരെ പ്രതിഭ തുടര്‍ച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ പ്രതിഭ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മത്സരിച്ച ഒരു തിരഞ്ഞെടുപ്പില്‍ പോലും പ്രതിഭ പരാജയപ്പെട്ടിട്ടില്ല. [6]

[തിരുത്തുക] രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

പ്രതിഭാ പാട്ടിലിന്റെ പേര് യു.പി.എ സ്ഥാനാര്‍ത്ഥിയായി നീര്‍ദ്ദേശിക്കപ്പെട്ടു. ഇന്ത്യയിലെ രാഷ്ട്രപതി ആകുന്ന ആദ്യത്തെ വനിതയാണ് പ്രതിഭാ പാട്ടില്‍.രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യഘട്ട ഫലം വരുമ്പോള്‍ ആന്ധ്രാപ്രദേശില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഭൈരോണ്‍ സിംഗ് ഷെഖാവത്തിനു 2 വോട്ടും പ്രതിഭാ പാട്ടിലിനു 223 വോട്ടും ലഭിച്ചു. അരുണാചല്‍ പ്രദേശില്‍ പ്രതിഭാ പാട്ടിലിനു 58 വോട്ടും ഷെഖാവത്തിനു ഒരു വോട്ടും ലഭിച്ചു. ആസ്സാമില്‍ പ്രതിഭാ പാട്ടിലിനു 92 വോട്ടും ഷെഖാവത്തിനു 20 വോട്ടും ലഭിച്ചു. [7]

[തിരുത്തുക] വിവാദങ്ങള്‍

രാഷ്ട്രീയ ആരോപണങ്ങള്‍ നേരിടാത്ത ആളാണെന്ന നിലയിലാണ്‌ പ്രതിഭാ പാട്ടിലിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് യു.പി.എ-ഇടതു സഖ്യം നിര്‍ദ്ദേശിച്ചതെങ്കിലും അതിനു ശേഷം ഏതാനം വിവാദങ്ങളിലും ആരോപണങ്ങളിലും പ്രതിഭാ പാട്ടീലിന്റെ പേര്‌ പരാമര്‍ശിക്കപ്പെടുകയുണ്ടായി. മഹാരാഷ്ട്രയില്‍ ഒരു യോഗത്തില്‍ വച്ച് മുഗളര്‍ ഇന്ത്യന്‍ വനിതകളില്‍ അടിച്ചേല്പ്പിച്ച ബുര്‍ഖ വസ്ത്രധാരണ രീതി ഉപേക്ഷിക്കേണ്ട സമയം ആയി എന്നു അവര്‍ പ്രസംഗിച്ചതാണ്‌ ആദ്യം വിവാദത്തിനു കാരണമായത്. പിന്നീട് ഹിമാലയത്തില്‍ വച്ച് മരിച്ചു പോയ ഒരു ബാബയുടെ ആത്മാവിനോടു സംസാരിച്ചു എന്നു പറഞ്ഞത് പൊതുവേ വിമര്‍ശന വിധേയമായി. പ്രതിഭാ പാട്ടിലിന്റെ നേതൃത്തത്തില്‍ ഉണ്ടാക്കപ്പെട്ട പഞ്ചസാരമില്ലും സഹകരണബാങ്കും അഴിമതിയാരോപണങ്ങള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്തു.

[തിരുത്തുക] അവലംബം

  1. Biographical Sketch Member of Parliament X Lok Sabha
  2. Kiran Tare,. "From college queen to future prez", Mid-Day, Mumbai, 2007-06-15. ശേഖരിച്ചത് 2007-06-15. 
  3. "Biography of Mrs Pratibha Patil", indiastudychannel.com. ശേഖരിച്ചത് 2007-06-16. 
  4. Shyam Pandharipande, Nagpur. "Pratibha Patil is Vidarbha's daughter-in-law", newKerala.com, 2007-06-15. ശേഖരിച്ചത് 2007-06-15. 
  5. Ravish Tiwari / Mahesh Mhatre. "Pratibha's CV says it all: She backed Indira 'n was backed by Rajiv", Indian Express, 2007-06-15. ശേഖരിച്ചത് 2007-06-15. 
  6. Rediff.com. "Profile: UPA prez nominee Pratibha Patil", Tabrez Khan in Mumbai, 2007-06-14. ശേഖരിച്ചത് 2007-06-15. 
  7. http://timesofindia.indiatimes.com/Presidential_polls_Pratibha_takes_early_lead/articleshow/2222659.cms


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം