ത്രിത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തുമതം
Wooden cross.png
ചരിത്രം  · ആദിമ സഭ
സൂനഹദോസുകള്‍  · വിഭാഗീയത
സഭാപിതാക്കന്മാര്‍
ദൈവശാസ്ത്രം
ത്രിത്വം  · നിത്യരക്ഷ
ദൈവവരപ്രസാദം  · ആരാധനാക്രമം
ബൈബിള്‍
പഴയ നിയമം  · പുതിയനിയമം
വെളിപാടു പുസ്തകം  · ഗിരിപ്രഭാഷണം
പത്തു കല്‍പ്പനകള്‍
ക്രിസ്തീയ സഭകള്‍
കത്തോലിക്കാ സഭ
ഓര്‍ത്തഡോക്‍സ്‌ സഭകള്‍
പെന്തക്കോസ്ത് സഭകള്‍
പാശ്ചാത്യ ക്രിസ്തുമതം  · പൗരസ്ത്യ ക്രിസ്തുമതം
സഭൈക്യം

സംഘടനകള്‍  · സഭൈക്യപ്രസ്ഥാനം


മുഖ്യധാരാ ക്രൈസ്തവസഭകളുടെ ദൈവസങ്കല്പത്തിന്റെ കേന്ദ്രസിദ്ധാന്തമാണ് ത്രിത്വം. ഏകനായ ദൈവത്തില്‍, വ്യതിരിക്തമായി, പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് ആളുകള്‍ അടങ്ങിയിരിക്കുന്നു എന്ന വിശ്വാസമാണ് ഈ സിദ്ധാന്തത്തിന്റെ കാതല്‍.

ഉള്ളടക്കം

[തിരുത്തുക] ആളുകള്‍

ത്രിത്വത്തിലെ ഒന്നാമത്തെ ആള്‍, തന്റെ ഏകജാതനായ പുത്രനെ അനാദിയായി ജനിപ്പിച്ചതിനാല്‍ പിതാവ് എന്ന് വിളിക്കപ്പെടുന്നു. ഒന്നാമത്തെ ആളെന്നതിന്, പ്രായത്തിലോ മഹത്വത്തിലോ മറ്റുരണ്ടാളുകളേയും അതിശയിക്കുന്നവനെന്ന് അര്‍ഥമില്ല. രണ്ടാമത്തെ ആള്‍ പുത്രന്‍ എന്ന് വിളിക്കപ്പെടുന്നു. ത്രിത്വസിദ്ധാന്തമനുസരിച്ച് പിതാവില്‍ നിന്ന് ആദിയില്‍ ജന്മമെടുത്തവനെങ്കിലും പുത്രന്‍ പിതാവിന്റെ സൃഷ്ടിയല്ല. പുത്രനെ സൂചിപ്പിക്കാന്‍ ദൈവവചനം എന്ന സങ്കല്പം വ്യാപകമായി ഉപയോഗിക്കാറുണ്ട്. ഇതിന്റെ ഏറ്റവും പ്രസിദ്ധമായ ഉദാഹരണം യേശുവിനെ മാംസരൂപമെടുത്ത വചനമെന്നു വിശേഷിപ്പിക്കുന്ന യോഹന്നാന്റെ സുവിശേഷത്തിന്റെ ആമുഖമാണ്. ത്രിത്വത്തിലെ മൂന്നാമത്തെ ആള്‍ പരിശുദ്ധാത്മാവ് എന്ന് വിളിക്കപ്പെടുന്നു. ത്രിത്വസിദ്ധാന്തത്തിലെ മൂന്ന് ആളുകളില്‍ ഏറ്റവും ഒടുവില്‍ നിര്‍‌വചിക്കപ്പെട്ടതും ദൈവികത്രിത്വത്തിലെ അംഗമെന്ന് അംഗീകരിക്കപ്പെട്ടതും പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിനെ, പിതാവില്‍ നിന്ന് പുറപ്പുടുന്നവനെന്ന് മിക്കവാറും പൗരസ്ത്യസഭകളും പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പുടുന്നവനെന്നു കത്തോലിക്കാ സഭയും വിശേഷിപ്പിക്കുന്നു. ഇക്കാര്യത്തില്‍ പ്രൊട്ടസ്റ്റന്റ് സഭകളുടെ നിലപാടില്‍ അവ്യക്തതയുണ്ട്.

[തിരുത്തുക] സ്വഭാവം

സാമാന്യേന, ത്രിത്വത്തിലെ മൂന്ന് ആളുകളില്‍ പിതാവ് ദൈവികശക്തിയേയും, പുത്രന്‍ ദൈവികജ്ഞാനത്തേയും പരിശുദ്ധാത്മാവു ദൈവികസ്നേഹത്തേയും പ്രതിനിധീകരിക്കുന്നു എന്ന് പറയാം. എന്നാല്‍ ത്രിത്വസിദ്ധാന്തത്തിന്റെ വികസിതരൂപം ഊന്നല്‍ കൊടുക്കുന്ന അനുയോജ്യതാവാദം (Appropriation)[1] അനുസരിച്ച്, ഈ ഗുണങ്ങളിലൊന്ന് ത്രിത്വത്തിലെ ഒരാളില്‍ ആരോപിക്കുന്നത് മറ്റു രണ്ടാളുകളേയും അതില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടല്ല. എല്ലാ ഗുണങ്ങളും മൂവര്‍ക്കും അവകാശപ്പെട്ടതാണ്. ഒരു പ്രത്യേകഗുണം ആരോപിക്കപ്പെടുന്ന ആള്‍ അതിനെ വിശേഷരൂപത്തില്‍ പ്രതിനിധീകരിക്കുന്നുവെന്നേയുള്ളു.

ത്രിത്വം, റഷ്യന്‍ കാലാകാരന്‍ ആന്ദ്രേ റുബ്ലേവിന്റെ ഭാവനയില്‍ (1410-നടുത്തെ രചന)

[തിരുത്തുക] ചരിത്രം

[തിരുത്തുക] പുതിയ നിയമത്തില്‍

പുതിയനിയമത്തില്‍ ത്രിത്വത്തിലെ മൂന്നാളുകള്‍ ഒന്നിച്ച് പരാമര്‍ശിക്കപ്പെടുന്ന ഭാഗങ്ങളില്‍ ഒരുപക്ഷേ ഏറ്റവും പഴയത് കോറിന്തോസുകാര്‍ക്ക്‌ എഴുതിയ രണ്ടാം ലേഖനത്തിന്റെ സമാപനമാണ്. അതില്‍ പൗലോസ് അപ്പസ്തോലന്‍, കോറിന്ത്യര്‍ക്ക് കര്‍ത്താവായ യേശുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും ആശംസിക്കുന്നു[2]. ഈ വാക്യത്തില്‍ ത്രിത്വത്തിലെ മൂന്നാളുകളും പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും, അത് പില്‍ക്കാലത്ത് പിന്തുടരപ്പെട്ട ക്രമത്തിലല്ല എന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്[3] ത്രിത്വത്തിന്റെ കുറേക്കൂടി തെളിവായ ഒരു പരാമര്‍ശം മത്തായി മത്തായിയുടെ സുവിശേഷത്തിന്റെ അവസാന ഭാഗത്തെ ജ്ഞാനസ്നാനാദേശമാണ് (Baptismal Commission). എല്ലാ ജനങ്ങളേയും പഠിപ്പിച്ച് പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തില്‍ ജ്ഞാനസ്നാനപ്പെടുത്തായി ഉയിര്‍ത്തെഴുന്നേറ്റ യേശു, സ്വര്‍ഗാരോഹണത്തിനു മുന്‍പ്, ശിഷ്യന്മാരെ അയക്കുകയാണ് ഈ വാക്യത്തില്‍[4].


പുതിയനിയമഗ്രന്ഥങ്ങളില്‍ യോഹന്നാന്റെ സുവിശേഷം യേശുവിന്റെ ദൈവസ്വഭാവത്തില്‍ പ്രത്യേകം ഊന്നിക്കൊണ്ട്, ത്രിത്വസിദ്ധാന്തത്തിന്റെ വികാസത്തിനുതകിയ ഒരു പ്രധാനരേഖയായി. സുവിശേഷം ആരംഭിക്കുന്നതു തന്നെ ആദിയിലേ ദൈവത്തോടൊപ്പം ഉണ്ടായിരുന്ന, ദൈവം തന്നെയായ വചനമായി യേശുവിനെ അവതരിപ്പിച്ചു കൊണ്ടാണ്. [5] ആ സുവിശേഷത്തിന്റെ മറ്റൊരുഭാഗത്ത് താനും പിതാവും ഒന്നാണെന്ന് പറഞ്ഞുകൊണ്ട് യേശു പിതാവുമായി തനിക്ക് തുല്യത അവകാശപ്പെടുന്നു.[6] വേറൊരിടത്ത് യേശു, താന്‍ ശിഷ്യന്മാര്‍ക്ക് അയച്ചുകൊടുക്കാന്‍പോകുന്ന അരൂപിയായ ആശ്വാസദായകനെപ്പറ്റി പറയുന്നു[7].


[തിരുത്തുക] അപ്പസ്തോലന്മാര്‍ക്കു ശേഷം

പിതാവായ ദൈവത്തേയും, പുത്രനായ യേശുവിനേയും, ദൈവാത്മാവിനേയും കുറിച്ച് പുതിയനിയമത്തിലെ മേല്പ്പറഞ്ഞ പരാമര്‍ശങ്ങള്‍ വ്യവസ്ഥാപിതസഭകള്‍ പിന്തുടരുന്ന ത്രിത്വസിദ്ധാന്തത്തിന്റെ ഒരു മുഖ്യസ്രോതസ്സാണെങ്കിലും ത്രിത്വസംബന്ധിയെന്ന് വാദിക്കപ്പെടുന്ന ഈ പുതിയനിയമഭാഗങ്ങള്‍‍ ഏതെങ്കിലും സിദ്ധാന്തത്തെയോ ക്രമത്തെയോ പിന്തുടരുന്നില്ല. അവയും, പില്‍ക്കാല സഭാപിതാക്കന്മാരുടെ നിലപാടുകളും കൂടിച്ചേര്‍ന്ന് ത്രിത്വസിദ്ധന്തം ഉരുത്തിരിഞ്ഞത് സം‌വാദബഹുലമായ രണ്ടുമൂന്നു നൂറ്റാണ്ടുകള്‍ കൊണ്ടാണ്.

[തിരുത്തുക] ജസ്റ്റിനും മറ്റും

അപ്പസ്തോലികകാലത്തിന് തൊട്ടു പിന്നാലെയുള്ള ദശകങ്ങളിലെ ക്രിസ്തീയ ചിന്തകന്മാരായ റോമായിലെ വിശുദ്ധ ക്ലെമെന്റ്, അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്, സ്മിര്‍ണയിലെ പോളിക്കാര്‍പ്പ്, അട്ടിടയന്‍ എന്ന കൃതിയുടെ രചയിതാവായ ഹെര്‍മാസ് എന്നിവര്‍ യേശുവിന്റെ ദൈവത്ത്വം അംഗീകരിച്ചെങ്കിലും ത്രിത്വസിദ്ധാന്തത്തിനടുത്തെത്തിയില്ല. പരിശുദ്ധാത്മാവ്, യേശുവിന്റെ ആത്മാവ് ആയല്ലാതെ, ഒരു പ്രത്യേക ആള്‍ എന്ന നിലയില്‍ അവരുടെ ചിന്തയില്‍ പ്രത്യക്ഷപ്പെടുന്നില്ല. തുടര്‍ന്നുവന്ന അര നൂറ്റാണ്ടു കാലത്ത് (ക്രി.വ.130-180)രക്തസാക്ഷിയായ ജസ്റ്റിനും (Justin Martyr)മറ്റും ക്രിസ്തുമതത്തെ ഗ്രീക്ക് ചിന്തയിലെ വചനത്തിന്റെ സിദ്ധാന്തവുമായി (Doctrine of the Logos) സമരസപ്പെടുത്തി അവതരിപ്പിക്കാന്‍ ശ്രമിച്ചു. [8] ക്രിസ്തുമതം ചിന്താദരിദ്രമാണെന്ന ആക്ഷേപത്തോട് പ്രതികരിക്കുക കൂടിയായിരുന്നു അവര്‍ ഇതുവഴി. ജസ്റ്റിനും മറ്റും യേശുവിന്റെ വ്യതിരിക്തതക്കും ദൈവികത്ത്വത്തിനും ഊന്നല്‍ കൊടുത്തെങ്കിലും അവരുടെ ചിന്തയിലെ ലോഗോസ് (Logos) സൃഷ്ടികള്‍‍ക്കെല്ലാം മുന്‍പാണെങ്കിലും സൃഷ്ടിക്കപ്പെട്ടവന്‍ തന്നെയായിരുന്നു. ദൈവത്തിന്റെ മനസ്സില്‍ ദൈവികജ്ഞാനമായി വേറിട്ടല്ലാതെ എന്നും ഉണ്ടായിരുന്ന പുത്രന്‍ സൃഷ്ടികര്‍മ്മത്തിന് മുന്‍പ് വേറിട്ട് ആദ്യസൃഷ്ടിയായി പിതാവില്‍ നിന്ന് ജന്മമെടുത്തുവെന്നാണ് ജസ്റ്റിന്റെ ശിഷ്യന്‍ താഷന്‍ (Tatian)‍ പറഞ്ഞത്. ഈ അഭിപ്രായം പില്‍ക്കാലത്ത്ആരിയനിസം എന്നു വിശേഷിക്കപ്പെട്ട നിലപാടിനോടാണ് ഒത്തുപോകുന്നത്.

[തിരുത്തുക] തെര്‍ത്തല്യന്‍, ഒരിജന്‍

ദൈവസങ്കല്പത്തെ വിവരിക്കാനായി ത്രിത്വം എന്ന് അര്‍ഥം വരുന്ന ഗ്രീക്ക് പദം (Trias) ആദ്യമായി ഉപയോഗിച്ചത് ക്രി.പി. 180-നടുത്ത്, അന്ത്യോഖ്യയിലെ തിയോഫിലസ് ആണെന്ന് പറയപ്പെടുന്നു.[9] ലത്തീനില്‍ ദൈവത്തിലെ മൂന്നാളുകളെ ഉദ്ദേശിച്ച് ത്രിത്വം (Trinitas) എന്ന വാക്ക് ആദ്യമായുപയോഗിച്ചത്, ഉത്തര ആഫ്രിക്കയിലെ കാര്‍‍ത്തേജില്‍ ജീവിച്ചിരുന്ന തെര്‍‍ത്തുല്യന്‍(Tertullian - 160-230) ആണ്. [10] പിതാവും പുത്രനും രണ്ട് വ്യത്യസ്ത ആളുകളാണെന്ന് അഭിപ്രായപ്പെട്ട തെര്‍ത്തല്യന്‍ അവര്‍ ഏകസത്തയാണെന്ന് എടുത്തു പറഞ്ഞു. സത്തയില്‍ ഒന്നായിരിക്കുന്ന വ്യതിരിക്ത ആളുകള്‍ അടങ്ങിയ തെര്‍ത്തല്യന്റെ ത്രിത്വത്തിലുള്ളത് പിതാവും പിതാവില്‍ നിന്ന് ജനിക്കുന്ന പുത്രനും പിതാവില്‍ നിന്ന് പുത്രന്‍ വഴി പുറപ്പെടുന്ന പരിശുദ്ധാത്മാവും ആണ്. പിതാവും പുത്രനും പരിശുദ്ധാത്മാവും മൂന്നു ആളുകളെന്നതിന് പകരം, ഒരാള്‍ മാത്രമായ ദൈവത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ മാത്രമാണെന്ന് തെര്‍ത്തല്യന്റെ സമകാലീനനായ സാബെല്ലിയസ് വാദിച്ചിരുന്നു. സാബെല്ലിയനിസം എന്നറിയപ്പെട്ട ഈ വാദം, പിന്നീട് ആരിയൂസ് സ്വീകരിച്ച നിലപാടിനു നേര്‍‌വിപരീതമയിരുന്നു. ഇതിനെ തെര്‍ത്തല്യന്‍ നിശിതമായി വിമര്‍ശിച്ചു.[11]


ഏതാണ്ട് ഇതേകാലത്ത് തന്നെ ത്രിത്വസിദ്ധാന്തത്തിന്റെ വികസനത്തില്‍ വലിയ സംഭാവന നല്‍കിയ പൗരസ്ത്യസഭാചിന്തകനാണ് ഒരിജന്‍(185-254). ത്രിത്വത്തിലെ ആളുകള്‍ മൂവരും അനാദികളാണെന്നും പിതാവില്‍ നിന്ന് നിത്യതയില്‍ ജനിച്ചവനാണ് പുത്രന്‍ എന്നും ഒരിജന്‍ വാദിച്ചു. ഒരിജന്റെ ഈ ആശയങ്ങളും, തെര്‍‍ത്തല്യന്റെ, ത്രിത്വത്തിലെ 'ആളുകള്‍', 'ഏകസത്ത' എന്നീ സങ്കല്പങ്ങളും പിന്നീട് ത്രിത്വസിദ്ധാന്തത്തിന്റെ അടിസ്ഥാനനിലപാടുകളായി മാറി. അതേസമയം, പിന്നീട് അംഗീകരിക്കപ്പെട്ട ത്രിത്വസങ്കല്പത്തില്‍ നിന്ന് ഭിന്നമായി, അസമമായ സ്ഥാനക്രമങ്ങളുള്ള ത്രിത്വമായിരുന്നു അവരുടെ സങ്കല്പത്തിലേത്. ഇതനുസരിച്ച്, പിതാവിനൊപ്പം നിത്യതയിലേ ഉണ്ടായിരുന്നവരെങ്കിലും പിതാവിന് പിന്നിലായിരുന്നു മറ്റു രണ്ടാളുകളുടേയും സ്ഥാനം.[12][1]

[തിരുത്തുക] രണ്ടു സൂനഹദോസുകള്‍

[തിരുത്തുക] നിഖ്യാ

ത്രിത്വത്തിന്റെ ഒരു ചിത്രീകരണം പാരിസിലെ വി.ഡെനിസിന്റെ ബസിലിക്കായില്‍ നിന്ന്.

ക്രി.വ. നാലാം നൂറ്റാണ്ട്, ത്രിത്വസിദ്ധാന്തത്തിന്റെ രൂപപ്പെടലില്‍ നിര്‍ണ്ണായകമയിരുന്നു. 318-ല്‍ ഈജിപ്തില്‍ അലക്സാന്‍ഡ്രിയയിലെ ഒരു പുരോഹിതനായിരുന്ന ആരിയൂസെന്നയാള്‍ യേശുവും പിതാവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രകടിപ്പിച്ച അഭിപ്രായങ്ങളെ അവിടത്തെ മെത്രാനായിരുന്ന അലക്സാണ്ടര്‍ ചോദ്യം ചെയ്തതായിരുന്നു തുടക്കം. വചനമാകുന്ന ദൈവം ലോകാരംഭത്തിന് മുന്‍പ് ദൈവപിതാവിനാല്‍ സൃഷ്ടിക്കപ്പെട്ടവനാണെന്നും, പിതാവിന്റെ സൃഷ്ടിയാകയാല്‍ പുത്രന്‍ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നുമാണ് ആരിയൂസ് വാദിച്ചത്. റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍, ക്രിസ്തുമത്തിന് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള ക്രി.വ. 313-ലെ പ്രഖ്യാപനം (Edict of Milan) ഇറക്കി അധിക കാലം കഴിയുന്നതിനു മുന്‍പായിരുന്നു ഇത്. ക്രിസ്തുമത്തിന്നുള്ളിലെ ഛിദ്രം സാമ്രാജ്യത്തിന്റെ തന്നെ ഭദ്രതയെ തകര്‍ത്തെങ്കിലോ എന്നു ഭയന്ന ചക്രവര്‍ത്തി, തര്‍ക്കം പരിഹരിക്കാനായി തന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റന്റിനോപ്പിളിനു സമീപം ബോസ്പോറസ് കടല്‍പ്പാതക്ക് മറുകരയുള്ള നിഖ്യായില്‍ ക്രി.വ. 325-ല്‍ ക്രിസ്തുമത നേതാക്കന്മാരുടെ ഒരു സമ്മേളനം വിളിച്ചു ചേര്‍ത്തു. ഏതാണ്ട് മുന്നൂറ് മെത്രാന്മാര്‍ പങ്കെടുത്ത ഈ സമ്മേളനം, ഒന്നാം നിഖ്യാ സൂനഹദോസ് എന്ന പേരില്‍ അറിയപ്പെടുന്നു. ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു സമവായം അംഗീകരിപ്പിച്ചെടുക്കാന്‍ സൂനഹദോസില്‍ പങ്കെടുത്തിരുന്ന പ്രഖ്യാത സഭാചരിത്രകാരനായ കേസറിയായിലെ യൂസീബിയസും മറ്റും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. യേശു പിതാവിനോടുകൂടി ഏകസത്ത(homoousios) യാണെന്നതിന് പകരം സമാനസത്ത(homoiousios)[2] ആണെന്നായിരുന്നു സൂനഹദോസ് തള്ളിയ സമവായത്തിന്റെ ചുരുക്കം. സൂനഹദോസ് ആരിയൂസിന്റെ നിലപാടിനെ ശപിച്ചുതള്ളുകയും യേശു പിതാവിനോടു കൂടി ഏക സത്ത(Homoousios) യായിരിക്കുന്ന പുത്രനായ ദൈവമാണെന്ന നിലപാട് അംഗീകരിക്കുകയും ചെയ്തു.[3]

[തിരുത്തുക] ഇടവേള

നിഖ്യായില്‍ ആരിയൂസിന്റെ നിലപാടുകള്‍ തിരസ്കരിക്കപ്പെട്ടുവെന്നു തോന്നിയെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആരിയനിസം സൂനഹദോസ് തള്ളിയ സമാനസത്താവാദം പോലെയുള്ള പുതിയ രൂപങ്ങളില്‍ അവതരിക്കപ്പെടാന്‍ തുടങ്ങി. അക്കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളിലും മറ്റും സാധാരണ ജനങ്ങളുടെ പോലും ചായ്‌വ് ആരിയന്‍ നിലപാടിനോടായിരുന്നുവെന്ന് നിസ്സായിലെ ഗ്രിഗറി സൂചിപ്പിക്കുന്നുണ്ട്:-

"(ചന്തയില്‍) ഒരാളോട് ചില്ലറ ചോദിച്ചാല്‍ അയാള്‍ ജനിപ്പിക്കപ്പെട്ടവനും അല്ലാത്തവനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് വാചകമടിക്കാന്‍ തുടങ്ങും; അപ്പത്തിന്റെ വില ചോദിച്ചാല്‍ പിതാവ് പുത്രനേക്കാള്‍ വലിയവനാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കും; സ്നാനഘട്ടത്തിലെ ക്രമീകരണങ്ങളെ പ്രശംസിച്ചാല്‍ അവിടത്തെ കാര്യസ്ഥന്‍ പുത്രന്‍ ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവനാണെന്ന് തുറന്നടിക്കും"[13]

നിഖ്യാ സൂനഹദോസില്‍ അലക്സാണ്ടറിന്റെ ശിഷ്യന്‍ അത്തനാസിയൂസ്, ഒരു ശമ്മാശ്ശന്‍ മാത്രമായിരുന്നെങ്കിലും പങ്കെടുക്കുകയും പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ആരിയനിസത്തെ അതിന്റെ എല്ലാ രൂപങ്ങളിലും എതിര്‍ക്കുന്നവരില്‍ മുന്‍പനായി അത്തനാസിയൂസ് നിലകൊണ്ടു. സൂനഹദോസ് നടന്ന് മൂന്നു വര്‍ഷത്തിനകം അന്തരിച്ച അലക്സാണ്ടറിനെ പിന്തുടര്‍ന്ന് അത്തനാസിയൂസ് അലക്സാന്‍ഡ്രിയയിലെ മെത്രാനായി. [4] രാഷ്ട്രീയമായ താത്പര്യങ്ങള്‍‍ക്കു മുന്‍തൂക്കം നല്‍കിയ കോണ്‍സ്റ്റന്റൈനും പിന്‍ഗാ‍മികളും ആരിയനിസത്തോടുള്ള തങ്ങളുടെ നിലപാട് ഇടക്കിടെ മാറ്റിക്കോണ്ടിരുന്നു. കോണ്‍സ്റ്റന്റൈനെത്തുടര്‍ന്ന് അധികാരത്തില്‍ വന്ന ചക്രവര്‍ത്തിമാര്‍ മിക്കവരും ആരിയന്‍‍ നിലപാടിനെ പിന്തുണക്കുന്നവരായിരുന്നു. ഇതുമൂലം, വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലായിരുന്ന അത്തനാസിയൂസിന് ഇടക്കിടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട് പ്രവാസജീവിതം നയിക്കേണ്ടി വന്നു. ക്രി.പി. 336-ല്‍ ആരിയൂസും ക്രി.പി. 373-ല്‍ അത്തനാസിയൂസും അന്തരിച്ചു. [5]


[തിരുത്തുക] കോണ്‍സ്റ്റാന്റിനോപ്പിള്‍

നിഖ്യായിലെ തീരുമാനങ്ങളില്‍ ഉറച്ചു നിന്ന അത്തനാസിയൂസിനുശേഷം അദ്ദേഹത്തിന്റെ വിശ്വാസങ്ങള്‍ പ്രചരിപ്പിച്ചവരില്‍ പ്രമുഖര്‍ കേസറിയായിലെ ബാസില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ നിസ്സായിലെ ഗ്രിഗറി അവരുടെ സുഹൃത്തായിരുന്ന നസിയാന്‍‍സസിലെ ഗ്രിഗറി എന്നിവരുള്‍പ്പെട്ട കപ്പദോച്ചിയന്‍ പിതാക്കന്മാരായിരുന്നു. നിഖ്യായിലെ തീരുമാനങ്ങളെ കൂടുതല്‍ സംസ്കൃതവും നിര്‍‌വചിതമായ രൂപത്തില്‍ അവതരിപ്പിച്ച് പിന്നീട് പരക്കെ സ്വീകരിക്കപ്പെട്ട ത്രിത്വസങ്കല്പത്തിന് വഴിതുറന്നത് ഇവരാണ്. നിഖ്യാ സൂനഹദോസ് അംഗീകരിച്ച വിശ്വാസപ്രമാണത്തില്‍ ത്രിത്വത്തിലെ മൂന്ന് ആളുകളും പരാമര്‍ശിക്കപ്പെട്ടിരുന്നെങ്കിലും ആളുകള്‍ എന്ന അര്‍ഥത്തില്‍ പിന്നീട് വ്യാപകമായി ഉപയോഗിക്കപ്പെട്ട ഹൈപൊസ്റ്റസസ്(Hypostases) എന്ന ഗ്രീക്ക് പദത്തെ പലരും സത്ത എന്ന അര്‍ഥം വരുന്ന ഔസിയ (Ousia) എന്നതിന്റെ പര്യായമായിട്ടാണ് എടുത്തത്. ഈ രണ്ടു വാക്കുകളുടേയും അര്‍ഥം വ്യവഛേദിച്ച്, ഏകസത്ത പങ്കിടുന്ന മൂന്നാളുകളടങ്ങുന്ന ത്രിത്വം എന്ന സങ്കല്പം ഉറപ്പിച്ചത് കപ്പദോച്ചിയന്‍ പിതാക്കന്മാരാണ്. [14]


ക്രി.പി. 379-ല്‍ ആരിയനിസത്തെ എതിര്‍ത്തിരുന്ന തിയോഡോഷ്യസ് ഒന്നാമന്‍ റോമാ ചക്രവര്‍‍ത്തിയായി. നിഖ്യാ അവശേഷിപ്പിച്ചതും നിഖ്യായ്ക്കു ശേഷമുണ്ടായതുമായ പ്രശ്നങ്ങള്‍ പരിഗണിക്കാനായി സഭാ നേതാക്കന്മാരുടെ ഒരു സമ്മേളനം അദ്ദേഹം ക്രി.പി. 381-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വിളിച്ചുകൂട്ടി.[15] 150-ഓളം മെത്രന്മാര്‍ ചേര്‍ന്ന ആ സൂനഹദോസില്‍ കപ്പദോച്ചിയന്‍ പിതാക്കന്മാരായ നിസ്സായിലേയും നസിയാന്‍‍സസിലേയും ഗ്രിഗറിമാര്‍ പ്രധാന പങ്കു വഹിച്ചു. [6]സൂനഹദോസ് കൂടുതല്‍ വ്യക്തവും സമഗ്രവുമായ ഒരു വിശ്വാസപ്രമാണം അംഗീകരിച്ചു. ത്രിത്വത്തിലെ 'ആളുകള്‍' എന്ന സങ്കല്പത്തില്‍ അത് പ്രത്യേകം ഊന്നല്‍ നല്‍കി. ആദ്യത്തെ രണ്ട് ആളുകളായ പിതാവും പുത്രനും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള തര്‍ക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകമൂലം, നിഖ്യാസൂനഹദോസ്, ത്രിത്വത്തിലെ മൂന്നാമത്തെ ആളായ പരിശുദ്ധാതമാവിനെ വലിയ പ്രാധാന്യം നല്‍കാതെയാണ് പരാമര്‍ശിച്ചിരുന്നത്. പുതിയ വിശ്വാസപ്രമാണത്തിന്റെ ഒരു പ്രത്യേകത, അത് പരിശുദ്ധാത്മാവിന് തുല്യതയും കൂടുതല്‍ പ്രാധാന്യവും കല്പിച്ചു എന്നതായിരുന്നു.

[തിരുത്തുക] അഗസ്റ്റിന്‍

കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസിനു ശേഷവും ത്രിത്വസിദ്ധാന്തത്തെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ തുടര്‍ന്നു. ഇക്കാലഘട്ടത്തിലെ ഏറ്റവും പ്രധാന സംഭാവന ആദ്യ സഹസ്രാബ്ദത്തിലെ ഏറ്റവും വലിയ ക്രൈസ്തവചിന്തകനും ദൈവശാസ്ത്രജ്ഞനും ആയിരുന്ന ഹിപ്പോയിലെ അഗസ്റ്റിന്റേതാണെന്നു പറയാം.[16] അഗസ്റ്റിന്റെ മുഖ്യഗ്രന്ഥങ്ങളിലൊന്ന് ത്രിത്വത്തെക്കുറിച്ചായിരുന്നു(De Trinitate).[17] ക്രി.പി 399 മുതല്‍ 419 വരെയുള്ള ഇരുപത് വര്‍ഷം കൊണ്ട് എഴുതിയ ഈ കൃതി വഴി അഗസ്റ്റിന്‍ ത്രിത്വസിദ്ധാന്തത്തിന് സമഗ്രമായ ഒരു ദൈവശാസ്ത്രം രൂപപ്പെടുത്തി. ത്രിത്വത്തിലെ മൂന്നാളുകള്‍ക്കുമിടയില്‍ ഒരുതരത്തിലുമുള്ള വലിപ്പച്ചെറുപ്പം അഗസ്റ്റിന് സ്വീകാര്യമല്ലായിരുന്നു. പരിശുദ്ധാത്മാവിനെ പിതാവില്‍ നിന്നു മാത്രം പുറപ്പെടുന്നവനെന്നതിന് പകരം പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്നവനായാണ് അഗസ്റ്റിന്‍ കണ്ടത്. അഗസ്റ്റിനില്‍ നിന്ന് പാശ്ചാത്യസഭ സ്വീകരിച്ച് ഈ നിലപാട്, പിന്നീട് പൗരസ്ത്യ-പാശ്ചാത്യസഭകള്‍ തമ്മില്‍ ഭിന്നതക്കുള്ള കാരണങ്ങളിലൊന്നായി.[7]


ത്രിത്വസിദ്ധാന്തത്തിന് മനശാസ്ത്രപരമായ ഒരു മാനം കൊടുക്കാനും അഗസ്റ്റിന്‍ ശ്രമിച്ചു. ത്രിയേകദൈവത്തിന്റെ സൃഷ്ടിയായ പ്രപഞ്ചത്തില്‍‍ ത്രിത്വം പ്രതിബിംബിക്കുന്നുണ്ടെന്നും ദൈവഛായയില്‍ ഉരുവാക്കപ്പെട്ടിരിക്കയാല്‍ മനുഷ്യരിലും ത്രിത്വത്തിന്റെ അംശം ഉള്‍ച്ചേര്‍ന്നിട്ടുണ്ടെന്നും ബുദ്ധിയും സ്മരണയും ഇഛയും ചേര്‍ന്ന ഒരു ത്രിത്വമാണ് മനുഷ്യമനസ്സ് എന്നും അദ്ദേഹം വാദിച്ചു.[18]


[തിരുത്തുക] വിലയിരുത്തല്‍

നൂറ്റാണ്ടുകളായി, മിക്കവാറും ക്രിസ്തുമതവിഭാഗങ്ങള്‍ക്ക്, ത്രിത്വസിദ്ധാന്തത്തെ ഒഴിവാക്കിക്കൊണ്ട് ഒരു ദൈവദര്‍ശനം ഇല്ല. അതുകൊണ്ട്, ആ സിദ്ധാന്തത്തിന്റെ ഉത്ഭവവും വളര്‍‍ച്ചയും എത്ര വിവാദഭരിതവും ദുരിതപൂര്‍ണവുമായിരുന്നു എന്നത് മറന്നേക്കാം. ഹെബ്രായപ്രവാചകപാരമ്പര്യത്തില്‍, വിട്ടൂവീഴ്ചയില്ലാത്ത ഏകദൈവവിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് ക്രിസ്തുമതം പിറന്നത്. എന്നാല്‍ അതിന്റെ വളര്‍ച്ചയുടെ പശ്ചാത്തലം യവനമായിരുന്നു. പുതിയനിയമഗ്രന്ഥങ്ങളെല്ലാം എഴുതപ്പെട്ടിരിക്കുന്നത് ഗ്രീക്ക് ഭാഷയിലാണ്. ആദിമക്രൈസ്തവസമൂഹങ്ങള്‍ക്ക്, പഴയനിയമവുമായുള്ള പരിചയവും അതിന്റെ ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിലൂടെയായിരുന്നു. വേണമെങ്കില്‍, യഹൂദമതത്തിലെ ഏകദൈവവിശ്വാസത്തിനും ഗ്രീക്ക് ബഹുദൈവവിശ്വാസത്തിനും ഇടക്കുള്ള നിലപാടായി, ഏകസത്ത പങ്കിടുന്ന മൂന്ന് ആളുകള്‍ ചേര്‍ന്ന ത്രിത്വം എന്ന സങ്കല്പത്തെ കാണാം.


യേശുവിനെ ദൈവം തന്നെയായ ദൈവവചനമായി അവതരിപ്പിച്ചുകൊണ്ട് തുടങ്ങുന്ന യോഹന്നാന്റെ സുവിശേഷത്തിന് യവനചിന്തയുടെ പശ്ചാത്തലമാണ്. ക്രിസ്തുമതത്തിന്റെ സദ്വാര്‍ത്തയുടെ യവനവീക്ഷണത്തില്‍ നിന്നുള്ള പുനരാഖ്യാനമാണ് ആ സുവിശേഷം ലക്‌ഷ്യം വച്ചതെന്ന് വാദിക്കപ്പെട്ടിട്ടുണ്ട്.[19] പുതിയനിയമത്തില്‍, ആ സുവിശേഷത്തിന്റെ തുടക്കത്തിലല്ലാതെ മറ്റൊരിടത്തും ദൈവത്തിന്റെ മനുഷ്യാവതാരം (Incarnationa)പരാമര്‍ശിക്കപ്പെടുന്നില്ല എന്ന് പറയപ്പെടുന്നു.[20] എന്നാല്‍ മനുഷ്യനായി, രാഗദ്വേഷങ്ങള്‍ പ്രകടിപ്പിച്ചും വേദനയും വിശപ്പും സഹിച്ചും ജീവിച്ച് കുരിശില്‍ പീഠകള്‍ സഹിച്ച് മരിച്ച യേശുവിനെ ദൈവത്തിന്റെ അവതാരമായി ചിത്രീകരിക്കുന്നത്, ദൈവം, സ്ഥലകാലങ്ങള്‍ക്ക് അപ്പുറത്തുള്ളവനും പരിവര്‍ത്തനങ്ങള്‍ക്ക് അതീതനുമാണെന്ന സങ്കല്പവുമായി ചേര്‍ത്തുവക്കുക ബുദ്ധിമുട്ടായിരുന്നു. സത്തയില്‍ ദൈവവുമായി ഒന്നായിരിക്കെ വേറിട്ടു നില്‍ക്കുന്ന ദൈവിക ആളായ ദൈവപുത്രനാണ് യേശു എന്ന വാദം ഈ പ്രശ്നം ഒരളവു വരെ പരിഹരിച്ചു. ദൈവത്തിന്റെ മനുഷ്യാവതാരത്തേയും കരിശുമരണത്തേയും കാള്‍ വിശ്വസനീയം ദൈവത്തില്‍ നിന്നുത്ഭവിച്ച ദൈവപുത്രന്റെ മനുഷ്യാവതാരവും കരിശുമരണവും ആയിരിക്കുമെന്ന് വാദിക്കാം.[21] പൂര്‍ണ തുല്യതയോടെ പരിശുദ്ധാത്മാവിനെ ഈ ത്രിത്വത്തില്‍ ഉള്‍പ്പെടുത്തിയത് ആത്മാവിന്റെ രൂപത്തില്‍ ദൈവം എന്നും ചരിത്രത്തില്‍ പ്രവര്‍ത്തിയ്ക്കുന്നു എന്ന ആശ്വാസം പകര്‍ന്നു.[22]

[തിരുത്തുക] വിമര്‍ശനം

ദൈവത്തിന്റെ മനുഷ്യാവതാരമാണ് യേശു എന്ന വാദം ഉയര്‍ത്തിയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ദൈവസ്വഭാവത്തെ വിശദീകരിക്കാനാണ് ത്രിത്വസിദ്ധാന്തം ശ്രമിച്ചത്. എന്നാല്‍ ഈ സിദ്ധാന്തം ദൈവപ്രകൃതിയെ കൂടുതല്‍ മനസ്സിലാക്കാന്‍ മനുഷ്യരെ സഹായിച്ചു എന്ന് പറയുക ബുദ്ധിമുട്ടാണ്. ദൈവസ്വഭാവത്തെ കൂടുതല്‍ സങ്കീര്‍ണമായി അവതരിപ്പിച്ച്, ദൈവത്തെ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് വര്‍ദ്ധിപ്പിക്കുകയാണ് ത്രിത്വസിദ്ധാന്തം ചെയ്തതെന്ന് പ്രസിദ്ധ സഭാചരിത്രകാരനായ ജാരോസ്ലാവ് പെലിക്കന്‍ എഴുതിയിട്ടുണ്ട്.[23]


ക്രിസ്തുമതവുമായി പല മൗലികതകളും പങ്കിടുന്ന മതങ്ങളായ ഇസ്ലാമിനും യഹൂദമതത്തിനും ക്രിതുമതത്തില്‍ നിന്നുള്ള അകല്‍ച്ചയുടെ മൂലകാരണങ്ങളിലൊന്ന് ത്രിത്വസിദ്ധാന്തമാണ്. മുസ്ലിങ്ങളുടെ പവിത്രഗ്രന്ഥമായ ഖുര്‍ ആനില്‍ ത്രിത്വസിദ്ധാന്തത്തെ വിമര്‍ശിക്കുന്ന രണ്ടു വാക്യങ്ങളെങ്കിലും ഉണ്ട്. [24]ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തിതനായി അബ്ദല്‍ ഹക്കിം മുറാദ് എന്ന പേര് സ്വീകരിച്ച പ്രഖ്യാത ചിന്തകനായ തിമോത്തി വിന്റര്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

സെമറ്റിക്ക് വീക്ഷണത്തിന്റെ നന്മകളിലൊന്ന്, അന്തിമയാഥാര്‍ഥ്യം അന്തിമവിശകലനത്തില്‍ ലളിതമായിരിക്കുമെന്ന ബോധ്യമാണ്. രണ്ടു സ്വഭാവങ്ങളുള്ള ഒരാളടക്കം മൂന്നാളുകളടങ്ങുന്നതും എന്നാല്‍ എങ്ങനേയോ ഒന്നായിരിക്കുന്നതുമായ നിഖ്യായുടെ ദൈവം, യുക്തിക്കു നിരക്കാത്തതും അന്തകരണത്തിന് ബോധ്യം തരാത്തതുമാണ്. എല്ലാത്തിന്റേയും മൂലമായ ദൈവത്തിന്റെ യാഥാര്‍ഥ്യം അത്ര സങ്കീര്‍ണമായിരിക്കുക അസാദ്ധ്യമാണ്.[25]

[തിരുത്തുക] കുറിപ്പുകള്‍

1. ^  ഒരിജന്റെ സമകാലീനനും സതീര്‍ഥ്യനും ആയിരുന്ന നിയോപ്ലേറ്റോണിസ്റ്റ് ചിന്തകന്‍ പ്ലോട്ടിനസിന്റെ ദൈവസങ്കല്പത്തിന് ഒരിജന്റെ ത്രിത്വദര്‍‍ശനവുമായി ഏറെ സമാനത ഉണ്ടായിരുന്നുവെന്ന് ബെര്‍ട്രാന്‍ഡ് റസ്സല്‍ പാശ്ചാത്യ തത്വചിന്തയുടെ ചരിത്രം എന്ന പുസ്തകത്തില്‍ പ്ലോട്ടിനസിനെക്കുറിച്ചുള്ള അദ്ധ്യായത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.


2.^  രണ്ടു നിലപാടുകളും (homoousios/homoiousios) തമ്മിലുണ്ടായിരുന്നത് ഒരു 'i' യുടെ വ്യത്യാസമായിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ ഏറ്റവും ചെറിയ അക്ഷരം(iota) ആണ് ക്രിസ്തുമതത്തില്‍ ഛിദ്രമുണ്ടാക്കിയതെന്ന് Decline and Fall of the Roman Empire എഴുതിയ എഡ്വേര്‍ഡ് ഗിബ്ബണ്‍ പരിഹസിച്ചിട്ടുണ്ട്[26]


3. ^  The Son of God, begotten of the Father, the only begotten, that is, of the essence of the Father, God of God, Light of Light, very God of very God, begotten, not made, being of one substance with the Father. But those who say there was a time when he was not....and the Son of God is created or changeable or alterable, they are condemned by the holy Catholic and Apostolic Church(നിഖ്യാ സൂനഹദോസ് അംഗീകരിച്ച വിശ്വാസപ്രമാണത്തില്‍ നിന്ന്)


4.^ ത്രിത്വസിദ്ധാന്തത്തിന്റെ വികാസത്തില്‍ അത്തനാസിയൂസ് വഹിച്ച പങ്കിന് വലിയ പ്രാധാന്യമുണ്ട്. ക്രൈസ്തവസഭയുടെ വിശ്വാസപ്രമാണത്തിന്റെ വകഭേദങ്ങളിലൊന്ന് അറിയപ്പെടുന്നത് തന്നെ അത്തനാസിയൂസിന്റെ വിശ്വാസപ്രമാണം എന്നാണ്. പാശ്ചാത്യസഭ ഒരുകാലത്ത് വലിയ പ്രാധാന്യം കല്പിച്ചിരുന്ന ആ വിശ്വാസപ്രമാണം അത്തനാസിയൂസ് എഴുതിയതെന്ന് നേരത്തേ കരുതിയിരുന്നെങ്കിലും അത് അദ്ദേഹത്തിന്റെ കാലശേഷം എഴുതപ്പെട്ടതാണെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. [27]


5. ^ കപ്പദോച്ചിയന്‍ പിതാക്കന്മാരില്‍ ഒരാളായ കേസറിയായിലെ ബാസില്‍ അപ്പോഴേക്ക് മരിച്ചിരുന്നു.


6. ^ പരിശുദ്ധാത്മാവിന്റെ പുറപ്പാടിനെക്കുറിച്ച് പാശ്ചാത്യ-പൗരസ്ത്യ സഭകള്‍ തമ്മില്‍ പിന്നീടുണ്ടായ തര്‍ക്കം filioque വിവാദം എന്നാണ് അറിയപ്പെടുന്നത്. നിഖ്യാവിശ്വാസപ്രമാണത്തില്‍ "പിതാവില്‍ നിന്ന് പുറപ്പെടുന്ന പരിശുദ്ധാത്മാവ്" എന്നതിനെ ആറാം നൂറ്റാണ്ടില്‍ "പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പുറപ്പെടുന്ന പരിശുദ്ധാത്മാവ്" എന്നാക്കിയതിനെയാണ് പൗരസ്ത്യസഭ എതിര്‍ത്തത്. "പുത്രനിന്‍ നിന്നും" എന്ന അര്‍ഥത്തില്‍ ഉപയോഗിച്ച വാക്കായിരുന്നു filioque എന്നത്.

[തിരുത്തുക] ആധാരസൂചിക

  1. ന്യൂ അഡ്വെന്റ് കത്തോലിക്കാ വിജ്ഞാനകോശം - Appropriation - http://www.newadvent.org/cathen/01658a.htm
  2. പൗലോസ് കൊറിന്ത്യര്‍ക്കെഴുതിയ രണ്ടാം ലേഖനം 13:13
  3. Bruce M.Metzger, Michael D. Coogan എന്നിവര്‍ ചേര്‍ന്ന് എഡിറ്റ് ചെയ്ത Oxford Companion to the Bible-ല്‍ ത്രിത്വത്തെക്കുറിച്ചുള്ള ലേഖനം.
  4. മത്തായിയുടെ സുവിശേഷം 28:19
  5. യോഹന്നാന്റെ സുവിശേഷം 1:1
  6. യോഹന്നാന്റെ സുവിശേഷം 10:30
  7. യോഹന്നാന്റെ സുവിശേഷം 14:16-26)
  8. The Development of the Doctrine of the Trinity by Jason Dulle - Apostolicnet Biblical Studies - http://www.apostolic.net/biblicalstudies/trinhistory.htm
  9. Theophilus of Antioch to Autolycus - Doctrine of the Trinity - http://www.piney.com/HsTheopTrinity.html
  10. കത്തോലിക്കാ വിജ്ഞാനകോശം - http://www.newadvent.org/cathen/15047a.htm
  11. Sabellianism - http://orthodoxwiki.org/Sabellianism
  12. Origien of Alexandria - a.Trinity - Internet Encyclopedia of Philosophy - http://www.iep.utm.edu/o/origen.htm#SH3a
  13. ചാള്‍സ് ഫ്രീമാന്റെ Closing of the Western Mind-ല്‍ ഉദ്ധരിച്ചിരിക്കുന്നത് - പുറം 195
  14. The Early Church - Cappadocian Fathers - http://demo.lutherproductions.com/historytutor/basic/early/people/cappadocian.htm
  15. First Council of Constantinople - 381 - http://www.piar.hu/councils/ecum02.htm
  16. The Crossroads Initiative - Augustine, the Trinity, and the Filioque-Yves Congar - http://www.crossroadsinitiative.com/library_article/736/Augustine__the_Trinity__and_the_Filioque_Yves_Congar.html
  17. On the Holy Trinity - Aurelius Augustine - http://thriceholy.net/Texts/augustinef.html
  18. Augustine Fellowship Study Center - Historical Profile - http://www.augustinefellowship.org/augustinefellowship/resource/00000011.shtml?main
  19. Oxford Companion to the Bible-ല്‍ യോഹന്നാന്റെ സുവിശേഷത്തെക്കുറിച്ചുള്ള ലേഖനം
  20. The incarnation, later to be such a central concept in Christian doctrine, is mentioned nowhere else in the New Testament - മേല്‍ സൂചിപ്പിച്ച ചാള്‍സ് ഫ്രീമാന്റെ പുസ്തകം - (പുറം 130)
  21. The Development of the Doctrine of the Trinity by Jason Dulle - Apostolicnet Biblical Studies - ലിങ്ക് മുകളില്‍
  22. ചാള്‍സ് ഫ്രീമാന്‍ - പുറം 190
  23. Jaroslav Pelikan, Christianity and Classical Culture എന്ന പുസ്തകത്തില്‍
  24. IV-171, V-116 - ഈ വാക്യങ്ങളില്‍ വിമര്‍ശിക്കപ്പെടുന്ന ത്രിത്വം ക്രൈസ്തവസഭകളുടെ വിശ്വാസത്തിലെ ത്രിത്വവുമായി ഒത്തുപോകുന്നില്ല എന്ന് പറയേണ്ടതുണ്ട്. യേശുവിന്റെ അമ്മയായ മേരിയേയും ത്രിത്വത്തില്‍ ഉള്‍പ്പെടുത്തി ഇവയില്‍ പരാമര്‍ശിച്ചിരിക്കുന്നു
  25. Trinity a Muslim Perspective - ഓക്സ്ഫോര്‍ഡില്‍ ഒരു ക്രൈസ്തവസദസ്സിന് മുന്‍പില്‍ 1996-ല്‍ നടത്തിയ പ്രഭാഷണം - http://www.islamfortoday.com/murad03.htm
  26. One Iota: Homoiousios and Homoousios - http://www.xefer.com/2002/10/iota
  27. The Athanasian Creed - കത്തോലിക്കാ വിജ്ഞാനകോശം - http://www.newadvent.org/cathen/02033b.htm
"http://ml.wikipedia.org/wiki/%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B5%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം