ഇസ്റാഅ് മിഅ്റാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Isra and Mi'raj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ascent of Muhammad to Heaven (ca. 1539–1543), from the Khamseh of Nizami.

ഇസ്‌ലാമികവിശ്വാസപ്രകാരം മുഹമ്മദ് നബി നടത്തിയ ഒരു രാത്രിയാത്രയാണ് ഇസ്റാഉം മിഅ്റാജും. AD.621 പ്രവാചകൻ മക്കയിൽ ഉണ്ടായിരിക്കുമ്പോഴാണ് പ്രസ്തുത സംഭവം ഉണ്ടായത്. ഇതിൽ മസ്ജിദുൽ ഹറമിൽ നിന്ന് മസ്ജിദുൽ അഖ്സാ വരെയുള്ള യാത്രയെ ഇസ്റാഅ്(രാപ്രയാണം) എന്നും അവിടെ നിന്ന് ഏഴാകാശങ്ങൾ അടക്കമുള്ള അദൃശ്യ ലോകങ്ങൾ താണ്ടി അല്ലാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണത്തെ മിഅ്റാജ്(ആകാശാരോഹണം) എന്നും പറയപ്പെടുന്നു. ഖുർആനിലെ പതിനേഴാം അദ്ധ്യായമായ ഇസ്റാഅ്-ലും ചില ഹദീസുകളിലും ഈ യാത്രയെക്കുറിച്ച് പരാമർശമുണ്ട്. റജബ് മാസത്തിലെ ഒരു രാത്രിയിൽ ജിബ്രിൽ എന്ന മാലാഖ മുഹമ്മദ് നബിയെ മക്കയിലെ മസ്ജിദുൽ ഹറാമിൽ നിന്നും പലസ്തീനിലെ മസ്ജിദുൽ അഖ്സയിലേക്ക് 'ബുറാഖ്' എന്ന വാഹനത്തിൽ കൂട്ടിക്കൊണ്ടുപോയി, അവിടെനിന്നും ചില ദൃഷ്ടാന്തങ്ങൾ കാണിക്കാനായി ഏഴാകാശങ്ങളും താണ്ടി ഉപരിലോകത്തെത്തിച്ചു, പൂർവികരായ പ്രവാചകന്മാർ പലരെയും നബി അവിടെ കാണുകയും പിന്നീട്‍, ദൈവസന്നിധിയിൽ എത്തുകയും ചെയ്തു. അവിടെവച്ച് നബിക്ക് ലഭിച്ച ചില സുപ്രധാന നിർദ്ദേശങ്ങളിലൊന്നാണ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ അഞ്ച് നേരത്തെ നിസ്കാരം. അൽ ഇസ്റാഅ് വഅൽ മിഅ്റാജ് എന്നറിയപ്പെടുന്ന ഈ യാത്രയിൽ നബി ഉടലോടെ ആകാശത്ത് പോയി ദൈവസാമീപ്യം അനുഭവിച്ച് തിരിച്ചെത്തി എന്നും , അതല്ല യാത്ര ഒരു ആത്മീയ അനുഭവം ആയിരുന്നു എന്നു രണ്ടു പക്ഷമുണ്ട്.

അൽ ഇസ്റാഅ്[തിരുത്തുക]

The modern Al-Aqsa Mosque

ഇസ്റാഅ് : മക്കയിലെ പരിശുദ്ധ കഅബ ദേവാലയത്തിൽ ഉറങ്ങുകയായിരുന്ന മുഹമ്മദ് നബി ജറുസലേമിലെ അഖ്സ പള്ളിയിലേക്ക് മാറ്റപ്പെടുന്നതാണ് അൽ ഇസ്റാഅ് എന്നറിയപ്പെടുന്ന ആദ്യഘട്ടം. ബുറാക്ക് എന്ന ഒരു വാഹനത്തിൽ ജുറുസലേമിലെ പള്ളിയിൽ എത്തിയ മുഹമ്മദ് നബി, തന്റെ മുൻ ഗാമികളായിരുന്ന ചില പ്രവാചകമാർക്കൊപ്പം പ്രാർഥന (നമസ്കാരം) നിർവ്വഹിക്കുന്നു.

അൽ മിഅ്റാജ്[തിരുത്തുക]

ആകാശാരോഹണത്തിന്റെ രണ്ടാം ഘട്ടമാണ് മിഅ്റാജ്. ഏണി എന്നാണ് വാക്കർത്ഥം. അഖ്സ പള്ളിയിൽ നിന്നുമാണ് ആരോഹണം ആരംഭികുന്നത്. ബുറാകിന്മെൽ ഏഴാം ആകാശത്തേക്ക് എത്തുന്ന മുഹമ്മദ് നബി സ്വർഗ്ഗ സന്ദർശനം നടത്തുന്നു. മുൻ പ്രവാചകന്മാരോട് ഭാഷണം നടത്തുകയും ചെയ്യുന്നു. ദൈവ സാമീപ്യം അനുഭവിച്ചറിയുന്ന മുഹമ്മദ് നബിയോട് അല്ലാഹു ഇസ്ലാം മത വിശ്വാസികൾക്ക് ദിവസം അമ്പത് തവണ പ്രാർത്ഥന (നിസ്കാരം) കൽപ്പിക്കുന്നു. മുൻപ്രവാചകനായ മൂസാനബി(മോശ Moses) യുടെ ഉപദേശ പ്രകാരം മുഹമ്മദ് നബി ഈ ആരാധന ക്രമത്തിൽ ഇളവു വരുത്തുവാൻ അപേക്ഷിക്കുന്നു. ക്രമേണ അഞ്ചു നേരമായി നിസ്ക്കാരം അല്ലാഹു നിജപ്പെടുത്തുന്നു.

യാത്രയുടെ രൂപം[തിരുത്തുക]

ഈ യാത്രയുടെ രൂപംത്തെ കുറിച്ചും ഇത് സ്വപ്ന ലോകത്ത് നടന്നതോ അതോ ശാരീരികമായി ത്തന്നെയാണോ പ്രയാണം ചെയ്തത് എന്ന ചോദ്യങ്ങളുടെ മറുപടി ഖുർആന്റെ പദങ്ങൾ തന്നെ സ്വയം നൽകുന്നുണ്ടെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നു[1]: سُبْحَانَ الَّذِي أَسْرَىٰ بِعَبْدِهِ (തന്റെ ദാസനെ കൊണ്ടു പോയവൻ പരിശുദ്ധൻ) എന്ന ഖുർആൻ വിവരണം തന്നെ, ഇത് വലിയ ഒരു അസാധാരണ സംഭവമാണെന്നും അല്ലാഹുവിന്റെ അപാരമായ കഴിവുകൊണ്ടു മാത്രം പ്രകടമായതാണെന്നും വ്യക്തമാക്കുന്നു. ഏതെങ്കിലുമൊരാൾ സ്വപ്നത്തിൽ ഇതുപോലുള്ള കാര്യങ്ങൾ കാണുകയോ അബോധാവസ്ഥയിലുള്ള വെളിപാടിലൂടെ മനസ്സിലാക്കുകയോ ചെയ്യുന്നതിന്, തന്റെ അടിമക്ക് സ്വപ്നം കാണിക്കുകയോ വെളിപാടിലൂടെ കാര്യങ്ങൾ ഗ്രഹിപ്പിക്കുകയോ ചെയ്ത നാഥൻ എല്ലാ വൈകല്യങ്ങളിൽനിന്നും ദൌർബല്യങ്ങളിൽനിന്നും പരിശുദ്ധനാണെന്ന് ആമുഖമായിപ്പറയാൻ മാത്രം പ്രാധാന്യമൊന്നുമില്ലെന്ന് വ്യക്തമാണ്. സൃഷ്ടി സ്വന്തം ഹിതമനുസരിച്ച് എന്തെങ്കിലും കാര്യം ചെയ്യുന്ന പ്രശ്നം ചർച്ചാവിധേയമാക്കുമ്പോൾ മാത്രമാണ് സാധ്യം, അസാധ്യം എന്നീ വിഷയങ്ങൾ ഉദ്ഭവിക്കുന്നത്. എന്നാൽ ഇവിടെ ദൈവികമായിയുടെ ദൃഷ്ടാന്തത്തിന്റെ ഭാഗമായി മാത്രമാണ് ഇതിനെ മനസ്സിലാക്കേണ്ടത്.

ഖുർആനിൽ[തിരുത്തുക]

ഇസ്റാഅ് മിഅ്റാജിനെപ്പറ്റി ഖുർആനിലും നബി വചന ശേഖരങ്ങളിലും പരാമർശങ്ങൾ കാണാം. 17ആം അധ്യായത്തിന്റെ പേരുതന്നെ അൽ ഇസ്റാഅ് എന്നാണ്. ഈ അധ്യായത്തിലെ ആദ്യ വചനം ആകാശയാത്രയെയാണ് പരാമർശിക്കുന്നത്.

തന്റെ ദാസനെ, ചില ദൃഷ്ടാന്തങ്ങൾ കാണിക്കുന്നതിനുവേണ്ടി മസ്ജിദുൽ ഹറാമിൽനിന്ന് വിദൂരമസ്ജിദിലേക്ക്-അതിന്റെ പരിസരങ്ങളെ നാം അനുഗൃഹീതമാക്കിയിട്ടുണ്ട്- ഒരു രാവിൽ സഞ്ചരിപ്പിച്ചവൻ പരിശുദ്ധനത്രെ. സത്യത്തിൽ അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനും തന്നെയാകുന്നു.

— ഖുർആൻ, അധ്യായം 17 (Al-Isra) സൂക്തം 1[2]

അല്ലാഹുവിന്റെ ദാസന് ബോധനം ചെയ്യേണ്ട സന്ദേശം ബോധനംചെയ്തു. കണ്ണുകൊണ്ട് കണ്ടതിനെ ഹൃദയം കളവാക്കിയിട്ടില്ല. നേരിൽ കണ്ടതിനെക്കുറിച്ച് നിങ്ങൾ അദ്ദേഹവുമായി തർക്കിക്കുകയാണോ? മറ്റൊരിക്കൽ സിദ്റതുൽ മുൻതഹാക്കടുത്ത് ഇറങ്ങുന്നതായും അദ്ദേഹം അവനെ കണ്ടിട്ടുണ്ട്. അതിനടുത്താണ് ജന്നത്തുൽ മഅ്വാ. അന്നേരം സിദ്റത്തിനെ മഹത്തായ ഒന്ന് പൊതിയുന്നുണ്ടായിരുന്നു. കണ്ണഞ്ചിപ്പോയിട്ടില്ല. പരിധി വിട്ടിട്ടുമില്ല. തന്റെ റബ്ബിന്റെ മഹത്തായ ദൃഷ്ടാന്തങ്ങൾ അദ്ദേഹം തീർച്ചയായും കണ്ടിട്ടുണ്ട്.

— ഖുർആൻ, അധ്യായം 53 An-Najm, സൂക്തം 13-18

നിന്റെ നാഥൻ അവരെ വലയം ചെയ്തിരിക്കുന്നുവെന്ന് നാം നിന്നോടു പറഞ്ഞിരുന്നത് ഓർക്കുക.ഇപ്പോൾ നാം നിനക്കു കാണിച്ചുതന്ന സംഗതിയും (മിഅറാജ് സംഭവമാണ് ഉദ്ദ്യേശ്യം), ഖുർആനിൽ ശപിക്കപ്പെട്ട ആ വൃക്ഷവുംഈ ജനത്തിന് ഒരു പരീക്ഷണം തന്നെയാക്കിവെച്ചിരിക്കുന്നു.

— ഖുർആൻ, അധ്യായം (Al-Isra) സൂക്തം 60[3]

മിഅ്‌റാജ് റജബ് മാസത്തിലോ[തിരുത്തുക]

മിഅ്‌റാജ് നടന്നത് അറബി മാസമായ റജബ് മാസത്തിലാണോ എന്ന് നിരവധി സംശയങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നിലനിൽകുന്നുണ്ട്. വിശിഷ്യ 27-ാം രാവിലാണ് എന്നും നിരവധി ആളുകൾ വിശ്വസിച്ച് പോരുന്നുണ്ട്. എന്നാൽ റജബ് മാസത്തിലാണ് എന്ന് വിശ്വാസ്യ യോഗ്യമായ തെളിവുകൾ ഒന്നും തന്നെ ഇല്ല എന്നാണ് പ്രബല അഭിപ്രായം. ഇതു സംബന്ധമായി ഇമാം ഇബ്‌നു ഹജർ ഫത്ഹുൽ ബാരിയിൽ പത്ത് അഭിപ്രായങ്ങളെങ്കിലും ഉദ്ധരിച്ചിട്ടുണ്ട്. [1]

കർമ്മങ്ങൾ[തിരുത്തുക]

ഈ ദിനത്തിൽ മുസ്‌ലിങ്ങളിലെ സുന്നി വിഭാഗം നോമ്പ് അനുഷ്ഠിക്കുകയും അന്ന് രാത്രി മധുര പലഹാരം ഉണ്ടാക്കി വിതരണം ചെയ്യാറുമുണ്ട്.കൂടാതെ ദിക് ർ പ്രാർത്ഥന മജ് ലിസുകളും നടന്നുവരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇസ്റാഅ്_മിഅ്റാജ്&oldid=4022612" എന്ന താളിൽനിന്ന് ശേഖരിച്ചത്